tag:blogger.com,1999:blog-37661422081378993242024-03-13T08:57:15.358+05:30nagaraparyatanam....R.S. Kurup....r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.comBlogger315125tag:blogger.com,1999:blog-3766142208137899324.post-13813428236022074022023-12-30T10:39:00.003+05:302023-12-30T19:39:54.006+05:30സ്വാതന്ത്ര്യം എന്ന ആഘാതം സ്വതന്ത്രം എന്ന ആഘാതം
(സ്വാതന്ത്ര്യാനന്തര കേരളസമൂഹം എംടിയുടെ കാലം എന്ന നോവലിൽ - ഒരു പോസ്റ്റ് കൊളോണിയൽ വായന )
ആർ .എസ് .കുറുപ്പ്
'സ്വതന്ത്രം ന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ....'.... 'കാല'ത്തിൽ നിന്നുള്ള ഒരു സംഭാഷണശകലമാണ്. സ്വാതന്ത്ര്യലബ്ധി ദൗർഭാഗ്യകരമായ ഒരു അനുഭവമായി തോന്നിയ ഒരാളുടെ പ്രലപനമാണ് എന്നു വ്യക്തം. സംസാരശൈലിയിൽ നിന്ന് മനസ്സിലാവും ആൾ മലബാർ ഭാഗത്തുള്ള ഒരു നമ്പൂതിരി ആണെന്ന്. അതെ കാലം എന്ന വിശ്രുത നോവലിലെ ഉണ്ണി നമ്പൂതിരി എന്ന കഥാപാത്രം കാലത്തിലെ കഥാപുരുഷനും തൻറെ ബാല്യകാല സുഹൃത്തുമായ സേതുവിനോട് പറയുന്നതാണിത്
. ആദ്യമേ പറയട്ടെ കാലം മറ്റെല്ലാ എം ടി കൃതികളെയും പോലെ ഒരു വ്യക്തിയുടെ ആത്മസംഘർഷങ്ങളുടെ കവിതാമയമായ ആഖ്യാനമാണ്. എംടിയുടെ ഏതാണ്ട് എല്ലാ കഥകളിലും നോവലുകളിലും കഥാ പുരുഷൻ ഒരു വള്ളുവനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരു യുവാവ് ആയിരിക്കുമല്ലോ. തൻറെ ചുറ്റുപാടുകൾക്ക് പുറത്തുള്ള ,തന്റെ ജീവിതത്തെ നേരിട്ട് ബാധിക്കാത്ത വലിയകാര്യങ്ങളൊന്നും അയാളുടെ ചിന്തകളെ സ്വാധീനിക്കാറില്ല.. 99ലെ വെള്ളപ്പൊക്കമായാലും രണ്ടാം ലോകമഹായുദ്ധമായാലും അത് തന്റെ ജീവിതവുമായി ബന്ധപ്പെടുന്നിടത്തോളമേ അയാളിൽ വേവലാതികൾ ഉണ്ടാക്കുന്നുള്ളൂ.
. നാലുകെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അസുരവിത്ത് രണ്ടാം ലോകമഹായുദ്ധകാലത്തും വള്ളുവനാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ആഖ്യാനങ്ങളാണ്. കാലത്തിലാവട്ടെ സ്വാതന്ത്ര്യസമരത്തിൻറെ അവസാന ദശകവും സ്വാതന്ത്ര്യാനന്തരമുള്ള ഒന്നര പതിറ്റാണ്ടും ചേർന്ന കാൽ നൂറ്റാണ്ടുകാലമാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. നോവലിൽ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചോ യാതൊരു സൂചനയും ഇല്ലെന്നിരിക്കെ ഇതെങ്ങനെ മനസ്സിലായി എന്ന ചോദ്യം ഉണ്ടാവാം. നോവലിന്റെ ആദ്യ അധ്യായങ്ങളിലൊന്നിൽ നേതാജിക്കൊപ്പം സമരം ചെയ്തിരുന്ന കേണൽ ലക്ഷ്മി അടുത്ത് ഒരിടത്ത് വരുന്നതായി ഒരു പരാമർശം ഉണ്ട്. സ്വാതന്ത്ര്യസമരം അവസാനിക്കാറായ കാലം. സേതു അപ്പോൾ സ്കൂൾ വിദ്യാർത്ഥിയാണ്.
. കോളേജിൽ സേതുവോ സഹപാഠികളോ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യ പ്രാപ്തിയെ കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല ഒരിക്കൽ പോലും. പക്ഷേ അവർ കോളജ് വിദ്യാർത്ഥികൾ ആയതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്, 'ബഡിബഹൻ' 'വാഴ്കൈ'..'സുഹാനി രാത് 'എന്ന പാട്ട്... എല്ലാം 48 --52 കാലത്ത് പുറത്തിറങ്ങിയവയാണ്. അതായത് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിന്റെ ആദ്യ പകുതിയിലാണ് സേതു കോളേജിൽ പഠിച്ചിരുന്നത്.
. ഇടയ്ക്ക് പറയട്ടെ ഒരു സാഹിത്യകൃതിയുടെ സ്ഥലവും കാലവും അതിൻറെ കർത്താവിൻറെ സൃഷ്ടിയാണ്. ഒരുദാഹരണം മാർത്താണ്ഡവർമ്മയിലെ അമ്മച്ചി പ്ലാവ് കന്യാകുമാരിക്ക് അടുത്തുള്ള ചാരോടാണ്. യഥാർത്ഥത്തിലുള്ള അമ്മച്ചി പ്ലാവ് നിൽക്കുന്നത് അതിന് 100 കിലോമീറ്റർ വടക്കുള്ള നെയ്യാറ്റിൻകരയിലും . ഏതു സാഹിത്യകൃതിയിലെ സ്ഥലവർണ്ണനകളിലും കാണാം ഭൂപടങ്ങളിൽ നിന്നുള്ള ഈ വ്യതിയാനം . കാലത്തിൻറെ കാര്യത്തിലും ഇതുതന്നെ പറയാം. ഭൂപടങ്ങളുമായും കലണ്ടറുകളുമായും കലാസൃഷ്ടിയിലെ സ്ഥലകാലങ്ങൾപൂർണമായി ഒത്തുപോകുന്നില്ല ഒരിക്കലും . പക്ഷേ തൻറെ തന്റെ കൃതിയിലെ സലകാലങ്ങൾ സൃഷ്ടിക്കാൻ ഭൂപടങ്ങളും കലണ്ടറും ഇല്ലാതെ സാഹിത്യകാരന് കഴിയുകയില്ല. സൃഷ്ടിയെ സാർത്ഥകമായി വായിച്ചെടുക്കാൻ അവ വായനക്കാരനെ സഹായിക്കുകായും ചെയ്യും ..
. തകഴിയുടെയും ദേവിന്റെയും മറ്റു നവോത്ഥാന സാഹിത്യകാരന്മാരുടെയും കൃതികളിൽ കാണുന്നത് പോലെ തൊഴിലാളി സമരങ്ങളുടെയോ സാമൂഹ്യ സംഘർഷങ്ങളുടെയോ വിവരണമൊന്നും ഒന്നും എം ടി കൃതികളിൽ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല . 'നോവലിസ്റ്റ് ചരിത്രകാരൻ അല്ല' മിലാൻ കുന്ദര പറയുന്നു' 'നോവലിസ്റ്റ് ചരിത്രകാരന്റെ പരിചാരകനല്ല- പക്ഷേ ചരിത്രം അയാളെ ആകർഷിച്ചേക്കാം. അത് മനുഷ്യാസ്തിത്വത്തിന് മുകളിൽ അതിലേക്കും അതിൻറെ അപ്രതീക്ഷിതമായ സാധ്യതകളിലേക്കും വെളിച്ചം വീശിക്കൊണ്ട് ചുറ്റിക്കറങ്ങുന്ന ഒരു സെർച്ച് ലൈറ്റ് ആയതുകൊണ്ട്' എം ടി കൃതികളിലും കാലത്തിൽ വിശേഷിച്ചും ചരിത്രത്തിൻറെ സെർച്ച് ലൈറ്റ് കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും മേൽ പതിക്കുന്നുണ്ട്.
. സ്വാതന്ത്ര്യം ഭീതിദമായ ഒന്നാണെന്ന് ഉണ്ണി നമ്പൂതിരിക്ക് തോന്നാൻ എന്താണ് കാരണം? ആരാണീ ഉണ്ണി നമ്പൂതിരി? സ്ഥലത്തെ ധാരാളംഭൂസ്വത്തുള്ള മനയിലെ ഏക സന്തതി. മനക്കലെ കാര്യങ്ങൾ നോക്കാതെ ആനപ്പുറത്ത് കയറാൻ വേണ്ടി ഉത്സവപ്പറമ്പുകൾ തോറും നടക്കുന്ന മന്ദബുദ്ധി എന്നു പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നമ്പൂതിരി കുട്ടി. പഠിപ്പ് പൂർത്തിയാക്കിയിട്ടില്ല. ഏതോ ക്ലാസ്സിൽ അയാൾ സേതുവിന് ഒപ്പം ഉണ്ടായിരുന്നു. ഇല്ലത്തെ കാര്യസ്ഥൻ മാധവൻ നായർ, സേതുവിൻറെ മാധവമ്മാമ ,ഹിഡുംബൻ എന്നാണ് ഉണ്ണി നമ്പൂതിരിയെ വിളിക്കുന്നത്, പക്ഷേ മണ്ടത്തരം എല്ലാ കാര്യങ്ങളിലും ഉണ്ണി നമ്പൂതിരി പ്രകടിപ്പിക്കാറില്ല എന്ന് സേതുവിന് അറിയാം. 'ഉണ്ണ്യമ്പൂരി ഇള്ളക്കുട്ടിയൊന്നുമല്ല' എന്ന് സുമിത്ര പറയുന്നതിലും കാര്യമുണ്ട്.
. തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് ഉണ്ണി നമ്പൂതിരി അറിഞ്ഞില്ല അഥവാ ശ്രദ്ധിച്ചില്ല. ഇല്ലത്തെ പാട്ടക്കാരൻ ഗോവിന്ദൻ പാട്ടം കൊടുക്കുന്നതിൽ അമാന്തം കാണിച്ചു തുടങ്ങി,ഒടുവിൽ ഒട്ടും കൊടുക്കാതായി. കോളേജ് വിദ്യാർത്ഥിയായ സേതുവിനോട് ഉണ്ണി നമ്പൂതിരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. സേതുവിന് സാഹിത്യത്തിൽ മാത്രമായിരുന്നു താൽപര്യം. അയാൾക്ക് പാട്ടക്കുടിയായ്മനിയമത്തെ കുറിച്ചൊന്നും അറിയുമായിരുന്നില്ല. പക്ഷേ ഉണ്ണി നമ്പൂതിരിക്ക് അറിഞ്ഞല്ലേ പറ്റൂ അയാൾ വക്കീലുമായി സംസാരിച്ചിരുന്നു. 'കുന്നംപള്ളിയോട ചോദിച്ചു' ഉണ്ണി നമ്പൂതിരി നിസ്സഹായതന്റെശബ്ദത്തിൽ സേതുവിനോട് പറഞ്ഞു. 'കോടതീ പോയാലും കാര്യല്ല. ഗോവിന്ദൻറെ ഭാഗാവും ഗെർമെണ്ട് ച്ചാൽ എന്താ. ചെയ്യാ? സ്വതന്ത്രംന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ'
. ആരാണ് ഗവൺമെന്റിന് ഇത്രത്തോളം പ്രിയപ്പെട്ട ഈ ഗോവിന്ദൻ? കൃഷിക്കാരൻ, പാടത്തിറങ്ങാത്ത കൃഷിക്കാരൻ എന്ന പാട്ടക്കുടിയാൻ. സമ്പന്നൻ. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിന്റെ മുഴുവൻ പ്രയോജനവും ലഭിച്ചത് ഈ ഗോവിന്ദന്മാർക്കാണ്. കൃഷിഭൂമി കൃഷിക്കാരന്,land to the tiller എന്നു പറഞ്ഞാൽ ഭൂമി അത് ഉഴുന്നവന്, ഭൂമിയിൽ പണിയെടുക്കുന്നവന് എന്നാണ് അർത്ഥം. ഇവിടെ സംഭവിച്ചത് അതല്ല. ഭൂമി കിട്ടിയത് ഇടനിലക്കാരനായ കുടിയാനാണ് ,ഗോവിന്ദനാണ്. ഭൂമിയിൽ പണിയെടുത്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിൻറെ സൂചനകളും കാലത്തിലുണ്ട്
. ആദ്യം കോളേജിലേക്ക് പോകുമ്പോൾ സേതുവിൻറെ പെട്ടി ചുമന്നത് ഒരു 'ചെറുമ ചെക്കൻ' ആയിരുന്നു. വർഷങ്ങൾക്കുശേഷം സേതു സേതു മുതലാളിയായി വീട്ടിലേക്ക് വരുമ്പോഴും ഒരു ചെറുമ ചെക്കനുണ്ട് തറവാട്ടിലെ പണിക്കാരനായി,താമി പഴയ ചെറുമചെക്കന്റെ മകൻ. പഴയ ആളിപ്പോൾ ചെറുമരുടെ കോമരമാണ്. കഥാന്ത്യത്തിൽ ഗ്രാമത്തിൽ ഏറ്റവും ദരിദ്രരായി രണ്ടു പേരെ നാം കണ്ടെത്തുന്നു. പത്തായമടക്കം പൊളിച്ചു വിൽക്കേണ്ടി വരുന്ന, "എവിടെ വേണമെങ്കിലും വരാം വെക്കുകേ വിളമ്പുകേ എന്തുവേണമെങ്കിലും ചെയ്യാം" എന്ന് സേതുവിനോട് പറയുന്ന പരമദരിദ്രനായ ഉണ്ണി നമ്പൂതിരി. ഗോവിന്ദൻ ഒരു മണി നെല്ല് പോലും അയാൾക്ക് കൊടുക്കാറില്ല. മറ്റൊന്ന് താമി, നമ്മുടെ ചെറുമചെക്കൻ. സേതുവിൻറെ അമ്മാവൻ, ഇല്ലത്തെ പഴയ കാര്യസ്ഥൻ, മാധവൻ നായർ അടക്കം പലരും ഏറിയും കുറഞ്ഞും സമ്പന്നരായി ക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം കിട്ടി 10- 15 കൊല്ലം കഴിഞ്ഞിട്ടും ഗ്രാമ ജീവിതത്തിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ മാറ്റങ്ങൾ ഉണ്ടായിരുന്നു ബീജരൂപത്തിൽ. ഇവ ശ്രദ്ധാലുവായ ഒരു വായനക്കാരന് നോവലിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന് ഈ പരാമർശം നോക്കുക:' അടുത്ത കാലത്താണ് ഗ്രാമത്തിനടുത്ത് ഹൈസ്കൂൾ വന്നത്. അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിപ്പ് നിർത്തി കച്ചവടത്തിനും കൃഷിയ്ക്കും ഇറങ്ങുകയായിരുന്നു പഴയ പതിവ്. ഇപ്പോൾ എല്ലാവരെയും ഹൈസ്കൂളിൽ അയക്കാൻ തുടങ്ങിയിരിക്കുന്നു..... ഗ്രാമത്തിലെ വെട്ടുവഴിയിലെ രാജകുമാരന്മാർ സർട്ടിഫിക്കറ്റുകളും ആയി തെരുവിലിറങ്ങുന്ന രംഗം മനസ്സിൽ കണ്ടു'... വെള്ള കോളർ ഉദ്യോഗം നേടുക എന്നത് മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മെക്കാളെ സമ്പ്രദായത്തെ പോലെ തന്നെ സ്വതന്ത്ര ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാർത്ഥികളെ ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യം ഉള്ളവരാക്കിയില്ല. എന്നുമാത്രമല്ല അത്തരം തൊഴിലുകളോട് പുച്ഛവും ആയിരുന്നു പുതിയ വിദ്യാസമ്പന്നർക്ക്. നമ്മുടെ രാഷ്ട്രപിതാവ് ഇത് നേരത്തെ കണ്ടിരുന്നു. തൊഴിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും' ഈ അവസാനത്തെ ആളിനെ 'വരെ ഉൾക്കൊള്ളുന്ന, കൃഷിക്കും കൈതൊഴിലിനും പ്രാധാന്യം നൽകുന്ന ഒരു വികസന സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ അടുത്ത അനുയായികൾ രൂപം കൊടുത്ത ഭാരത സർക്കാർ മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായവും സോവിയറ്റ് വികസന മാതൃകയും പിന്തുടരാൻ ആണ് തീരുമാനിച്ചത്. ഗാന്ധിയൻ മാതൃകയിലുള്ള ചില ഗ്രാമവികസനപദ്ധതികൾ നടപ്പാക്കാതിരുന്നില്ലപുതിയ സർക്കാർ. നാഷണൽ എക്സ്റ്റൻഷൻ സ്കീം എന്നായിരുന്നു അതിൻറെ പേര്.
. ആ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന എൻഇഎസ് ബ്ലോക്കുകളിലെ ഗ്രാമസേവകരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ സേതുവുമുണ്ടായിരുന്നു. നാഷണൽ എക്സ്റ്റൻഷൻ സ്കീമിന്റെ കണ്ണൂർ ട്രെയിനിങ് സെന്ററിലേക്കുള്ള സേതുവിൻറെയും സംഘത്തിന്റെയും യാത്ര വിവരിക്കപ്പെടുന്ന അധ്യായം ശ്രദ്ധാപൂർവ്വമായ വായന ആവശ്യപ്പെടുന്നു. സേതു പിൽക്കാലത്ത് സൂചിപ്പിച്ച വെട്ടുവഴിയിലെ രാജകുമാരൻമാരുടെ അവസ്ഥയിലായിരുന്നു അയാളും സഹയാത്രികരും. അവരെല്ലാവരും ഡിഗ്രി പരീക്ഷ ഉയർന്ന നിലയിൽ പാസായവരാണ്, പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തിയവരും. പക്ഷേ ബേസിക് എഡ്യൂക്കേഷനെക്കുറിച്ചും ഗ്രാമ വികസനത്തെക്കുറിച്ചും എന്തിന് പഞ്ചവത്സരപദ്ധതികളെ കുറിച്ചുപോലും അവർക്ക് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. നടപ്പാക്കാൻ പോകുന്ന ഗാന്ധിയൻ ഗ്രാമ വികസന സമ്പ്രദായത്തോട് മാത്രമല്ല അഭിനവ ഗാന്ധിയന്മാരോടും ഈ ചെറുപ്പക്കാർക്ക് ലേശവും ബഹുമാനവും ഉണ്ടായിരുന്നില്ല പുച്ഛം ഉണ്ടായിരുന്നു താനും അവർ പ്രതീക്ഷിച്ച വലിയ ഉദ്യോഗങ്ങളൊന്നും അവർക്ക് കിട്ടിയില്ല. അതിൻറെ കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വികസന മാതൃകയുടെയും പോരായ്മകളിലാണ് അന്വേഷിക്കേണ്ടത് എന്ന് അവർക്ക് മനസ്സിലായില്ല. അവർക്ക് ശത്രുത തോന്നിയത് റിസർവേഷന്റെ ആനുകൂല്യങ്ങൾ നേടുന്നവരോട് ആയിരുന്നു.' അല്ലെങ്കില്‍ വല്ല പെലെനോ പറേനോ ആയി ജനിക്കേണ്ടീരുന്നു. കഷ്ടകാലത്തിന് അതും ആയില്ല...' അവരിൽ ഒരാൾ പറയുന്നു. ഈ പറയുന്ന'പെലേനും പറേനും' ഇപ്പോഴും അവർ അർഹിക്കുന്ന പ്രാതിനിധ്യം സർക്കാർ സർവീസിൽ എന്നല്ല ഒരിടത്തും കിട്ടിയിട്ടില്ല എന്നാലോചിക്കുമ്പോൾ ആണ് ഈ പ്രസ്താവനയുടെ പ്രാധാന്യം മനസ്സിലാവുക. അഭ്യസ്തവിദ്യർ എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള പരിശീലനം കിട്ടിയവരായിരുന്നില്ല, അവർക്ക് ചെയ്യാൻ കഴിയുന്ന തൊഴിലുകൾ വേണ്ടത്ര ഇല്ലായിരുന്നു താനും . ഈ യാഥാർത്ഥ്യത്തെക്കുറിച്ച് അവർ പക്ഷേ ആലോചിച്ചില്ല.കുറ്റം കൂടുതൽ നിസ്സഹായരായ സഹജീവികളിൽ ആരോപിക്കാൻ അവർ ശ്രമിച്ചു . ഇവിടെ നാം മഹാത്മാവിനെ കുറിച്ച് ആലോചിച്ചു പോകുന്നു. ബ്രിട്ടീഷുകാർ നൂൽ നൂൽപ്പും നെയ്ത്തും മറ്റ് കൈത്തൊഴിലുകളും നശിപ്പിച്ചു. അവയെ വീണ്ടെടുക്കുക എന്ന പ്രക്രിയ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തുടരേണ്ടതാണ്. ടുണീഷ്യൻ വിപ്ലവകാരിയായ ആൽബർട്ട് മേമി അഭിപ്രായപ്പെട്ടത് പോലെ' സ്വാതന്ത്ര്യം കിട്ടുന്ന ദിവസം പുതിയ മനുഷ്യൻ ഉദയം ചെയ്യുകയില്ല.അതിന് ദീർഘകാലം വീണ്ടും സമരം ചെയ്യേണ്ടതുണ്ട്.' അങ്ങനെയേ പൂർണ്ണ സ്വാതന്ത്ര്യം നേടാനാവു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിത സൗകര്യങ്ങളും കിട്ടുക എന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. അത് ലക്ഷ്യം വെച്ചാണ് ഗാന്ധി തന്റെ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചത്. അത് പക്ഷേ അദ്ദേഹത്തിൻറെ രാഷ്ട്രീയ അനുയായികൾക്ക് അപരിഷ്കൃതമായി തോന്നി. പുതിയ ഗാന്ധിയന്മാർക്ക് അതിൻറെ പൊരുൾ തിരിഞ്ഞു കിട്ടിയതുമില്ല.
. രാഷ്ട്രീയ പ്രസ്താവനകൾ ഇല്ല , സാമ്പത്തിക വിശകലനങ്ങൾ ഇല്ല, മുദ്രാവാക്യങ്ങൾ ഇല്ല. പക്ഷേ സ്വാതന്ത്ര്യാനന്തര കാലത്തിൻറെ ദുരന്തപൂർണ്ണമായ അന്തരീക്ഷം അതിൻറെ അടിത്തറയായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയയുടെ വൈകല്യങ്ങളോടൊപ്പം നമ്മെ അനുഭവിപ്പിക്കാൻ എംടി ക്ക് കഴിയുന്നു ഹൃദയഹാരിയായ ഒരു യാത്രാവർണ്ണനയിലൂടെ. രാഷ്ട്രീയ,സാമൂഹ്യബോധം വേണ്ടത്ര പ്രകടിപ്പിക്കാത്ത രചയിതാവാണ് എംടി എന്ന പൊതുബോധം സൃഷ്ടിച്ച നിരൂപകശ്രേഷ്ഠർക്ക്'ഹാ കഷ്ടം' എന്നല്ലാതെ എന്തു പറയാൻ.
. ഒരു ജനതയെന്ന നിലയിൽ നമ്മെ തീരെ അപരിഷ്കൃതരാക്കുന്ന ഒരു സവിശേഷതയെ കുറിച്ച് കൂടി സ്വതസിദ്ധമായ ശൈലിയിൽ ഉള്ളിൽതട്ടുംപടി വർണ്ണിക്കുന്നുണ്ട് എം ടി.
ഗ്രാമസേവക ട്രെയിനികൾ കണ്ണൂരിൽ ട്രെയിൻ ഇറങ്ങി ബസ് കയറുന്ന സന്ദർഭം. ഒരുമിച്ച് ഒരിടത്തുനിന്ന് വന്നവർ, ഒരിടത്തേക്ക് പോകുന്നവർ, ആയുഷ്കാലം സഹപ്രവർത്തകരായി കഴിയേണ്ടവർ ബസ് വന്നു നിന്നപ്പോൾ ഉന്തുന്നു ,തള്ളുന്നു ,ബഹളം ഉണ്ടാക്കുന്നു. എം ടി തന്നെ പറയട്ടെ:
' ഫുട്ബോഡിൽ വിരലുന്നാനുള്ള സ്ഥലത്തിന് വേണ്ടി എല്ലാം മറന്ന് നാം യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടി മെതിക്കുന്നു, അവശേഷിച്ചവരുടെ കൂട്ടത്തിൽ അംഗമാകാതിരിക്കാൻ വേണ്ടി' ആദ്യം വരുന്നയാളെന്റെ പിന്നിൽ നിൽക്കണം പിന്നീട് വരുന്ന ആൾ എന്ന, ഏത് പരിഷ്കൃത സമൂഹവും പിന്തുടരുന്ന സാമാന്യമര്യാദ നാം സായിപന്മാരിൽ നിന്നും പഠിച്ചില്ല ഗാന്ധിജിയിൽ നിന്നും പഠിച്ചില്ല.
. ഈ കഴുത്തറപ്പൻ മത്സരം നിലനിൽപ്പിന് അടിസ്ഥാനമായ, അപവാദമല്ല പൊതുനിയമം തന്നെയായ ഒരു രംഗത്താണ് സേതു പിന്നീട് എത്തിച്ചേരുന്നത്. സ്വാതന്ത്ര്യം സൃഷ്ടിച്ച പുതിയ സമ്പന്ന വർഗ്ഗത്തിൻറെ, മുതലാളിമാരുടെ വിഹാരഭൂമിയിൽ, അവരിൽ ഒരാളിന്റെ സേവകനായി. സേതു ശ്രീനിവാസൻ മുതലാളിയുടെ റൈറ്റർ ആവുന്നത് ഒരു കുമാർഗ്ഗത്തിലൂടെയാണ്. മുതലാളിക്ക് വേണ്ടി ഒരു നിരപരാധി ക്കെതിരെ കള്ള സാക്ഷി പറഞ്ഞതിന്റെ പ്രതിഫലം ആയിരുന്നു ആ ജോലി. തൻറെ തൊഴിലിൽ ഒരു വിദഗ്ധൻ ആയി മാറുന്നുണ്ട് സേതു, പ്രത്യേകിച്ചും കണക്കിൽ കൊള്ളിക്കേണ്ടതും കൊള്ളിക്കേണ്ടാത്തതുമായ പണം അക്കൗണ്ട് ചെയ്യുന്ന കാര്യത്തിൽ. എല്ലാ അഴിമതിയുടെയും സദാചാരവിരുദ്ധതയുടെയും വിളനിലം ആയിരുന്നല്ലോ സ്വാതന്ത്ര്യാനന്തര മുതലാളിത്തലോകം. ആ മുതലാളിമാരെ കുറിച്ചാണ് 'സ്വാതന്ത്ര്യം എന്ന കൊള്ളയിൽ നിന്ന് കഴുക്കോൽ ഊരിയവർ 'എന്ന് വി കെ എൻ പറഞ്ഞത്. ബോംബെയിലും കൽക്കട്ടയിലും മറ്റും അമിതപ്രതാപശാലികളായി ഭരണകൂടങ്ങളെ വരെ നിയന്ത്രിച്ചിരുന്ന വലിയ മുതലാളിമാരുടെ കോഴിക്കോട്ടെ ചെറിയപതിപ്പ് ആയിരുന്നു ശ്രീനിവാസൻ മുതലാളി.
. റൈറ്റർ സേതു വളരെ വേഗം മുതലാളിയുടെ വിശ്വസ്തനായി മാറുന്നു. കൂപ്പുലേലത്തിന് പോകുന്നതു പോലും അയാളാണ്. അതിനിടയിൽ പ്രീതിപ്പെടുത്തേണ്ടത് ആരെയൊക്കെയാണെന്ന് മുതലാളി അയാൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നു. ഇൻകം ടാക്സ്,ഓഫീസർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അങ്ങനെ അങ്ങനെ....
. അഴിമതിയും വഞ്ചനയും കുതികാൽ വെട്ടും നിറഞ്ഞ ബിസിനസ് ലോകത്തിന്റെ ചിത്രം സത്യസന്ധമായി, വിശ്വാസയോഗ്യമായി അതേസമയം തനിക്ക് മാത്രം കഴിയുന്ന തരത്തിൽ കാവ്യാത്മകമായി എംടി വരച്ചു കാണിച്ചിട്ടുണ്ട്. സേതു മുതലാളിയുടെ വിശ്വസ്തനായി, മുതലാളിയുടെ ഭാര്യ ലളിതാ ശ്രീനിവാസന്റെ കാമുകനായി ,ഒടുവിൽ ലളിതയോടൊപ്പംമുതലാളിയുടെ ബിസിനസിന്റെ നല്ലൊരു പങ്കും സ്വന്തമാക്കി സേതുമുതലാളിയായി മാറുന്നതിന്റെ വിവരണം സ്വാതന്ത്ര്യത്തിനു തൊട്ടു പിന്നിലത്തെ കാലത്തെ കേരളത്തിലെ മുതലാളിത്തത്തിന്റെ നേരെഴുത്തു തന്നെയാണ്.
. വിദ്യാസമ്പന്നനും നല്ല വായനക്കാരനും സഹൃദയനും ഒക്കെ ആയ സേതു ഇങ്ങനെ ആദർശങ്ങളെ മുഴുവൻ കാറ്റിൽ പറത്തി സേതു മുതലാളി ആവുന്നത് അയാളുടെ ഉൾക്കർഷേഛയും ആരോടെന്നില്ലാത്ത പകയും മറ്റും കൊണ്ടാവാം. എന്നാൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗമില്ലാത്തതുകൊണ്ട് മാത്രമാണ് അയാൾ ഇവിടെ വന്നു പെട്ടത്. അങ്ങനെ ജീവിക്കാൻ വേവേണ്ടി ഈ ദൂഷിതവലയത്തിൽ അകപ്പെട്ടു പോകുന്ന മറ്റു ചിലർ കൂടി ഉണ്ട് സേതുവിനോളം ഭാഗ്യശാലികൾ അല്ലാത്തവർ . ഹൃദയോന്മാഥിയായ ഒരു ഉദാഹരണം നമ്മുടെ സരോജിനി,തന്നെ , സേതു തൻറെ താമസ സ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ബാലവേശ്യ. മുതലാളി സേതുവിന് താമസിക്കാൻ ഒരു വീടു വിട്ടുകൊടുത്തത് ഇങ്ങനെ ചില സൗകര്യങ്ങൾക്ക് വേണ്ടി കൂടി ആയിരുന്നു. 15 വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെൺകുട്ടി തൻറെ അച്ഛനൊപ്പം അവിടെ എത്തുന്നത് കടുത്ത ദാരിദ്ര്യം കൊണ്ടാണെന്ന് തീർച്ച. അവൾ ഒരു വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. അവൾ അത് ആസ്വദിക്കുക പോലും ചെയ്യുന്നുണ്ടെന്ന് തോന്നും പിറ്റേദിവസം കുളികഴിഞ്ഞ് ഒരുങ്ങാൻ വേണ്ടി പൗഡർ ചോദിക്കുന്നത് കേൾക്കുമ്പോൾ. രക്ഷപ്പെടണമെന്ന് അവൾക്ക് എങ്ങനെ തോന്നും?. അകലെ ഗ്രാമത്തിൽ അവളുടെ അമ്മയും ഇളയ കുട്ടികളും ആണല്ലോ പട്ടിണിയില്ലാത്ത ഏതാനും നാളുകളെ കുറിച്ച് ആലോചിച് ആശ്വസിച്ചിരിക്കുന്നത്. തലേരാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ആരോ കഴിച്ചു വച്ചതിന്റെ ബാക്കി ബിരിയാണി അവൾ പുറത്ത് കിടക്കുന്ന തൻറെ അച്ഛനുകൊണ്ടു കൊടുക്കുന്ന ഭാഗം വായിച്ച് കണ്ണുനിറഞ്ഞു വെങ്കിൽ അത് നിങ്ങൾ ഒരു മോശപ്പെട്ട, അതിഭാവുകമതിയായ ഒരു വായനക്കാരൻ /വായനക്കാരി ആയതുകൊണ്ടല്ല. എംടിയുടെ ആഖ്യാനപാടവം ഒരു കാരണമാണ്. അതിലും പ്രധാനപ്പെട്ട ഒരു കാരണം അത് സ്വാതന്ത്യോദയത്തിലെ ചില നഗ്നസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ്.
. വ്യവസ്ഥയുടെ മറ്റൊരു ഇരയാണ് ലളിതാ ശ്രീനിവാസൻ, മുതലാളിയുടെ ഭാര്യ. അവർ തന്നെക്കുറിച്ച് തന്നെ പറയുന്നത് കേൾക്കൂ:' നോട്ട് ദാറ്റ് ഐ ആം ബാഡ്, അയാം വറീഡ്'. താൻ ചീത്തയല്ല പക്ഷേ ദുഃഖിതയാണ്. കോൺവെന്റിലും ക്യൂൻമേരീസ് കോളേജിലും പഠിച്ച, കവിതകൾ വായിക്കുന്ന പാശ്ചാത്യസംഗീതം ആസ്വദിക്കുന്ന അവർക്ക് പക്ഷേ ശ്രീനിവാസൻ മുതലാളിയുടെ ഭാര്യ എന്ന പദവി ഒരു മുൾക്കിരീടം ആയിരുന്നു. ജീവിതം ആഡംബര പൂർണമായിരുന്നു. എന്നാൽ സ്വന്തം സുഖം, ലാഭം എന്നതിനപ്പുറം ഒന്നുമില്ലാത്ത ,സിനിമാ കാണാത്ത പത്രം പോലും വായിക്കാത്ത, ഭാര്യയുടെ കൺമുമ്പിൽ വച്ച് പോലും മറ്റു സ്ത്രീകളെ പ്രാപിക്കാൻ മടിയില്ലാത്ത ഒരു ഭർത്താവിനൊപ്പം ആയിരുന്നല്ലോ അവർക്ക് ജീവിക്കേണ്ടി വന്നത്. വിദ്യാസമ്പന്നനും സഹൃദയനും കാവ്യാസ്വാദകനും ഒക്കെയായ സേതുവുമായി അവർ പെട്ടെന്ന് അടുത്തു. അതിനിടയിൽ രോഗിയായി മാറിയ മുതലാളിയുമായി കേസു പറഞ്ഞു ജയിച്ച് മുതലാളിയുടെ സ്വത്തിന്റെ വലിയൊരു പങ്ക് നേടിയെടുത്ത് സേതു സേതുമുതലാളിയായി മാറിക്കഴിഞ്ഞിരുന്നു. ലളിതാ ശ്രീനിവാസൻ സേതുവിനൊപ്പം താമസമായി. പക്ഷേ അപ്പോഴേക്കും' കരിങ്കൽ പടവുകളിൽ കാലടി ഒച്ചകൾ കേൾക്കുമ്പോൾ അനുഭവിച്ച കോരിത്തരിപ്പ്...' സേതുവിന് നഷ്ടപ്പെട്ടിരുന്നു. ലളിതാ ശ്രീനിവാസൻ പിന്നീട് ഒരു സന്ദർഭത്തിൽ ഒരു പാർട്ടിയിൽ വെച്ച് ഒരു ചെറുപ്പക്കാരന്റെ കഴുത്തിൽ തൂങ്ങിനിന്നുവെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ?
. അങ്ങനെ നോക്കിയാൽ എംടിയുടെ സ്ത്രീകഥാപാത്രങ്ങളിൽ ഏറിയ പങ്കും മറ്റാരോ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കുന്നവരാണ്, കർത്തൃത്വത്തിന്റെ(Agency ) പൂർണ്ണമായ അഭാവമാണ് അവരുടെ മുഖമുദ്ര, എന്ന് പറയാം . ഇത് വിമോചന വാദിനികൾക്ക് അഭിലഷണീയമായി തോന്നാൻ ഇടയില്ല. പക്ഷേ അങ്ങനെയുള്ളവർ ഒരു കാര്യം വിസ്മരിക്കരുത്. എന്തുകൊണ്ട് സരോജിനിയും ലളിതാ ശ്രീനിവാസനും ഒക്കെ ഇങ്ങനെയായി? അവരെ ഇങ്ങനെ ആക്കി തീർക്കുന്ന സാമൂഹ്യ വ്യവസ്ഥ വിശ്വാസയോഗ്യമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട് കാലത്തിൽ. ഒരു വ്യവസ്ഥയുടെ ദൂഷ്യങ്ങളെ ഒരു കൃതിയിൽ സത്യസന്ധമായി വർണിച്ചിട്ടുണ്ടെങ്കിൽ അതെഴുതിയആൾ ആ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ പോലും ആ കൃതി പുരോഗമന സാഹിത്യമായി കണക്കാക്കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞത് ഏമ്ഗൽസാണ്. കാലത്തിൽ സ്ത്രീവിരുദ്ധത ആരോപിക്കുന്നവർ ആചാര്യന്റെ ഈ അഭിപ്രായം ഓർമ്മിക്കുന്നതു നന്ന്.(ബൽസാക്കിന്റെ 'ഹ്യൂമൻ കോമഡി 'എന്ന നോവലിനെക്കുറിച്ച് ഏംഗൽസ് മാർഗററ്റെ ഹാർക്സിനെഴുതിയ കത്ത് ...അവലംബം 'ഭാഷയുടെയും സാഹിത്യത്തിന്റെയും ഉല്പത്തി ശാസ്ത്രം -സി .ഉണ്ണിരാജ )
അപ്പോൾ സ്വന്തം ഇച്ഛാശക്തിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ത്രീ കഥാപാത്രം പോലും ഇല്ലെന്നോ കാലത്തിൽ. ഒരാളെങ്കിലും പെട്ടെന്ന് ഓർമ്മയിൽ എത്തുന്നു, പുത്തൻ കളത്തിൽ ലക്ഷ്മി അമ്മ സേതുവിൻറെ അമ്മ. വ്യവസ്ഥ നിർണയിച്ച പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതുപോലെ വലിയ കുഞ്ഞാത്തോൽ ഉണ്ണി നമ്പൂതിരിയുടെ അമ്മ. സാധാരണ അന്തർജ്ജനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ സേതുവിനോടും മാധവൻ നായരോടും സ്വാതന്ത്ര്യത്തോടെ പെരുമാറി. ഇല്ലത്തെ കാര്യങ്ങൾ അവർ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു. ചെയ്യാൻ ഒരു പാടു കാര്യങ്ങളൊന്നും ഇല്ലത്ത് അവശേഷിച്ചിരുന്നില്ലെങ്കിലും. അപ്പോൾ സുമിത്രയോ? സ്വന്തം ആഗ്രഹസാഫല്യത്തിനു വേണ്ടി സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് പരാജയപ്പെട്ട് ആത്മീയതയിൽ അഭയം തേടേണ്ടി വന്ന സുമിത്ര ദീർഘകാല പ്രസക്തിയുള്ള ഒരു സൂചകം കൂടിയാണെന്ന് തോന്നുന്നു. ഇവരുടെയൊന്നും പരിമിതികളില്ലാതെ, ഉരുത്തിരിഞ്ഞു വരുന്ന സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വതന്ത്രയായി ജീവിച്ച ഒരു അമ്മ കൂടിയുണ്ട് കാലത്തിൽ, പാപ്പാമ്മാൾ. നാട് കോയമ്പത്തൂർ ഇപ്പോൾ സ്ഥിരംവിലാസം ദൽഹി ഹോട്ടൽ. 'എന്നുവെച്ചാൽ ദൽഹി ഹോട്ടലിന്റെ പുറത്തെ കോണിയുടെ താഴത്തെ അൽപസ്ഥലത്ത് പാപ്പമ്മാൾ ഉടുപ്പുകൾ കണ്ണാടി ചീപ്പ് പൗഡർ എന്നിവ അടങ്ങിയ ഭാണ്ഡം സൂക്ഷിക്കുന്നു. ആ വിലാസത്തിൽ കത്തെഴുതിയാൽ കിട്ടും' ഇനി വരുന്ന വാക്യമാണ് പ്രധാനം.'
'15 കൊല്ലമായി നഗരത്തിൽ, കോയമ്പത്തൂരിൽ പഠിക്കുന്ന മാരിമുത്തു എന്ന മകന് സ്ഥിരമായി മണിയോർഡർ അയക്കുന്നു.'
. കാലത്തിലെ സ്ത്രീകഥാപാത്രങ്ങൾ, പൊതുവേ എംടിയുടെ സ്ത്രീകഥാപാത്രങ്ങൾ' കൂടുതൽ നിഷ്കൃഷ്ടമായ പഠനം ആവശ്യപ്പെടുന്നു.
. വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമാണ് സംശയമില്ല പക്ഷേ സമൂഹത്തിന്റെ സ്വഭാവത്തെ അടിമുടി മാറ്റാനൊന്നും സ്വാതന്ത്ര്യോ ദയത്തിന് കഴിഞ്ഞില്ല. ഒരു മാറ്റവും ഉണ്ടായില്ല എന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. മാറ്റങ്ങൾ സേതുവിൻറെ ശ്രദ്ധയിൽപ്പെട്ടത് ശ്രദ്ധാലുവായ ഒരു വായനക്കാരന് തിരിച്ചറിയാവുന്ന വിധത്തിൽ വാഗ്രൂപം നൽകപ്പെട്ടിട്ടുണ്ട് കാലത്തിൽ. അത് ഒരു സമ്മിശ്രമായ വ്യവസ്ഥ ആയിരുന്നു. ഏതുവഴിയിലൂടെയും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുതലാളിമാർ ,അവർക്ക് കൂട്ടുനിൽക്കുന്ന അധികാരികൾ ,അടിമുടി അഴിമതിക്കാരായ ഉദ്യോഗസ്ഥർ, മുതലാളിമാർ ഏൽപ്പിക്കുന്ന പണി ഏതായാലും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ചെയ്യുന്ന പുതിയ അഭ്യസ്തവിദ്യർ, ഗ്രാമങ്ങളിൽ ദരിദ്രരായി തീർന്ന പഴയ ജന്മിമാർ, ഭൂവുടമകളായിത്തീർന്ന പഴയ കുടിയാന്മാർ ,ഒരു വിപ്ലവവും സഹായത്തിന് എത്താത്ത താമിമാർ-- സേതു 9 കൊല്ലത്തിനു ശേഷമാണ് നാട്ടിലെത്തുന്നത് എന്നാണ് ചെറിയമ്മ പറയുന്നത്. എന്നുവച്ചാൽ സ്വാതന്ത്ര്യം കിട്ടി ഒന്നര പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും. ഇല്ലത്തെ ചെറിയ കുഞ്ഞാത്തോലിന്റെ അവസ്ഥ 'ചെർമികളുടേതു പോലെ' എന്നാണ് ചെറിയമ്മ വിശേഷിപ്പിക്കുന്നത്. അതായത് ചെറുമികളുടെ ദുരവസ്ഥ തികച്ചും സ്വാഭാവികമായിട്ടുള്ളതാണെന്നും ആ നിലയിലേക്ക് കുഞ്ഞാത്തോൽ നിപതിക്കുന്നത് ദുഃഖകരമാണെന്നും ഉള്ള പൊതുബോധം അന്നും സമൂഹത്തിൽ രൂഢമൂലം ആയിരുന്നു!
. വൻ വ്യവസായങ്ങളെക്കുറിച്ചോ രാജ്യത്തിന്റെ പൊതുവായ വ്യാവസായിക വളർച്ചയെക്കുറിച്ചോ എന്തെങ്കിലും സൂചനകൾ കാലത്തിലില്ല. അത് സേതുവിൻറെ വ്യവഹാര പരിധിയിൽ ഉൾപ്പെടാത്തതുകൊണ്ട്. പക്ഷേ പോംവഴി മറ്റൊരു വിധം ആയിരുന്നെങ്കിൽ എന്ന ഒരുഅനുക്ത നിർദ്ദേശം ഉള്ളതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
. നിരൂപകർ പൂർണ്ണമായും അവഗണിച്ച ഒരു സുപ്രധാന വസ്തുത ചൂണ്ടിക്കാണിക്കാനുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും നാമവശേഷം ആയ ഒരു അമ്പലമുണ്ടല്ലോ കാലത്തിൽ. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ ഒരു സാധാരണ കാഴ്ചയായിരുന്നു ആ കാലത്ത് ;വള്ളുവനാട്ടിൽ മാത്രമല്ല കൊച്ചിയിലും തിരുവിതാംകൂറിലും ഒക്കെ. മധ്യതിരുതാംകൂർ കൃസ്ത്യാനികളുടെ കഥ പറയുന്ന കൃസ്ത്യാനിയല്ലാത്ത ഒരു കഥാപാത്രം പോലുമില്ലാത്ത' ഇണപ്രാവുകളിലും' ഇടിഞ്ഞുപോളിഞ്ഞ ഒരു ക്ഷേത്രം ഉണ്ട്. ഇണപ്രാവുകളിലെ കഥ നടക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിലാണ്. സേതുവിൻറെ കാവ്യഭാവനയെ ഉദ്ദീപിപ്പിക്കുക എന്നൊരു ധർമ്മം മാത്രമേ കാലത്തിലെ ആ അമ്പലത്തിനുള്ളു എന്ന് തോന്നാം. കൂടുതൽ ആലോചിക്കുമ്പോൾ അതൊരു പ്രതീകമാണ് എന്ന് മനസ്സിലാവും. എന്തിൻറെ പ്രതീകം? കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും ഊരാളന്മാർ നമ്പൂതിരിജന്മിമാരായിരുന്നു. നമ്പൂതിരിമാരുടെ പ്രതാപം നശിക്കാൻ തുടങ്ങിയതോടെ അമ്പലങ്ങളും ക്ഷയിക്കാൻ തുടങ്ങി. പ്രധാനപ്പെട്ട ചിലക്ഷേത്രങ്ങൾ നിലനിന്നു മറ്റു പലതും നശിച്ചു. ഈ ക്ഷേത്രങ്ങൾ വലിയൊരു ധർമ്മം നിർവഹിച്ചിരുന്നു. ഉത്സവങ്ങളിലൂടെയും മറ്റും ഹിന്ദുമതത്തിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ അവയ്ക്ക് കഴിഞ്ഞിരുന്നു. വേലയും കാളകെട്ടും ഒക്കെ നിർവഹിച്ചിരുന്നത് സാധാരണ തീണ്ടാപ്പാടകലെ നിൽക്കേണ്ടിയിരുന്ന ജനസമൂഹങ്ങൾ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രങ്ങൾ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ലാത്ത എല്ലാവരുടെയും ആയിരുന്നു. ഇപ്പോഴത്തെ ശൈലിയിൽ പറഞ്ഞാൽ ഹിന്ദു ഐഡന്റിറ്റിയുടെ പ്രകടിത രൂപമായിരുന്നു ക്ഷേത്രം. ആ ഐഡന്റിറ്റിയുടെ അപചയമാണ് ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ സൂചിപ്പിക്കുന്നത്. കേരളീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് ജാതി സംഘടനകളാണ്. അവർ ഒരു ഹിന്ദു ഐഡന്റിറ്റിക്ക് രൂപം നൽകാൻ ശ്രമിച്ചില്ല. പക്ഷേ അക്കാലത്തു തന്നെ അതിന്റെ ബീജാവാപം നടന്നു എന്നതിൻറെ സൂചന കാലത്തിലുണ്ട്. നാട്ടുകാർ വരിയിട്ട് ഉത്സവം നടത്തുന്നതിനെ കുറിച്ചുള്ള പ്രസ്താവം നോക്കുക. ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രം പോലും കേരളത്തിലില്ല. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ എല്ലാം പുനരുദ്ധരിക്കപ്പെട്ടു. അത് വേറൊരു വിഷയം.
. പരിവർത്തനത്തിന്റെയും പരാവർത്ത നത്തിന്റെയും ആയ ഏതൊരു കാലത്തെയും പോലെ അധിനിവേശാനന്തരകാലവും ചിന്താ കുഴപ്പം നിറഞ്ഞ സാമൂഹ്യ സാംസ്കാരിക മാതൃകകളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കും ( ലീലാ ഗാന്ധി-പോസ്റ്റ് കൊളോണിയൽ തിയറി ) കുഴഞ്ഞു മറിഞ്ഞ ആ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വായനക്കാരിൽ എത്തിക്കുക എന്നതാണ് അധിനിവേശാനന്തര സാഹിത്യരചയിതാവിന്റെ ധർമ്മം. പോസ്റ്റുകളോണിയലിസം എന്ന വാക്ക് രൂപപ്പെടുന്നതിന് മുപ്പതു കൊല്ലം മുമ്പ് ആ ധർമ്മം പ്രാഗല്ഭ്യത്തോടെ നിർവഹിച്ചു കാലത്തിൻറെ രചയിതാവ്. എം ടി മലയാളത്തിന്റെ കാവ്യാത്മകതയിൽ വ്യാമുഗ്ധരായ മലയാളി വായനക്കാർ അതു പക്ഷേ വേണ്ടത്ര ശ്രദ്ധിച്ചില്ല
------------------------------------------------------------------------------------------------------------------------------------------------------------------------------
R.S.Kurup
Souparnika
139 ,Thamarasery Road
Poonithura
Ernakulam--- PIN 682038
Mobile -9847294497
.
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-59403295138418613782022-06-21T03:21:00.001+05:302022-06-21T03:21:11.340+05:30ആസ്റ്റിനടുത്തുള്ള ജോർജ് ടൗണിലെ കുട്ടികളുടെ കളിക്കുളത്തിൽ കൊച്ചുമകനേയും കൊണ്ട് പോയി,കഴിഞ്ഞ ദിവസം .കുട്ടികൾക്ക് വെള്ളത്തിൽ കളിക്കാനും നീന്തൽ പഠിക്കാനുമൊക്കെയുള്ള ഒരിടം .കുഞ്ഞുങ്ങൾക്കൊപ്പം രക്ഷകര്താക്കൾക്കും വെള്ളത്തിലിറങ്ങാം നീന്തൽ വേഷം ധരിക്കണമെന്നു മാത്രം .ഞാനിറങ്ങിയില്ല .ഒരു ദിവസം മുതിർന്നവർക്കുള്ള പൂളിൽ പോകാമെന്നു കരുതി .വെള്ളം പൊങ്ങിക്കിടക്കുന്ന അച്ചൻകോവിലാറിൽ അക്കരെയിക്കരെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് പിള്ളേർ വിശ്വസിക്കുന്നില്ല .എനിക്ക് നീന്തലറിയാമെന്നെങ്കിലും അവരെ ബോദ്ധ്യപ്പെടുത്തണമല്ലോ .
നല്ല വെയിലും ചൂടുമാണ് ;തെക്കൻ പ്രദേശത്തെ സമ്മർ ,ഇന്ത്യൻ സൺ എന്നാണു സായിപ്പ് പറയുക .ഭീഷ്മ ഗ്രീഷ്മം എന്ന് വൈലോപ്പിള്ളി പറഞ്ഞത് അനുഭവമായി തോന്നി .നല്ല തിരക്ക് .വലിയ കുടകൾകൊണ്ട് തണലൊരുക്കിയ ഇടങ്ങളെല്ലാം ആളുകളായിക്കഴിഞ്ഞു .ഞാൻ ഒരു തണലിന്റെ ഓരം പറ്റി നിന്നു .അവിടെ
നേരത്തെ സ്ഥലം പിടിച്ചിരുന്ന കുടുംബത്തിലെ ചെറിയ കുട്ടി അവളുടെ ഇരിപ്പടം എനിക്ക് ഒഴിഞ്ഞു തന്നു .സായിപ്പ് വളരെ ചെറിയ പ്രായത്തിൽ തന്നെ സുജനമര്യാദകളും പഠിക്കുന്നു .
കുട്ടിയുടെ മുത്തശ്ശൻ realtor ആണ് .ഇന്ത്യക്കാരായ ഒരു പാട് കസ്റ്റമേഴ്സ് ഉണ്ട് അദ്ദേഹത്തിന് .എന്നുവെച്ചാൽ ഒരുപാട് ഇന്ത്യൻ യുവതീയുവാക്കളെ വീട് വാങ്ങുന്നതിൽ സഹായിച്ചിട്ടുണ്ട് അദ്ദേഹം .തനിക്ക് വളരെ കൗതുകകരമായി തോന്നിയ ഒരു കാര്യം റീൽറ്റർ പറഞ്ഞു :താൻ വീട് വാങ്ങിക്കൊടുത്തിട്ടുള്ള ഇന്ത്യക്കാരെല്ലാം ഒരു കാര്യം ആവശ്യപ്പെടുമായിരുന്നുവത്രെ ;വർഷത്തിൽ നാലോ അഞ്ചോ മാസം കൂടെ വന്നു താമസിക്കുന്ന അച്ഛനുമമ്മക്കും സ്വകാര്യത നഷ്ടപ്പെടാതെ പെരുമാറാനുള്ള ഇടം .ഒരു കിടപ്പുമുറി ,ബാത്ത്റൂം ,ടി വി കാണാനും പാട്ടുകേൾക്കാനുമൊക്കെയുള്ള ഒരു ലിവിങ് ഏരിയ ഇത്രയൊക്കെ .അതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നിയിട്ടല്ല ,പക്ഷേ മാതാപിതാക്കളോട് ഇത്രയും കരുതലുള്ള ഇന്ത്യൻ ചെറുപ്പക്കാർ എന്തുകൊണ്ടാണ് കൂട്ടത്തോടെ നാടു വിട്ടു പോരുന്നത് ,പ്രത്യേകിച്ച് ഇന്ത്യ ത്വരിത സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ .
ഞാനെന്ത് മറുപടി പറയാനാണ് ? അമേരിക്ക ഇന്ത്യയെക്കാളൊക്കെ യഥാർത്ഥത്തിൽ മോശപ്പെട്ട അവസ്ഥയിലായിരുന്ന കാലത്തും -നൂറ്റാണ്ടിന്റെ തുടക്കത്തിൽ -നമ്മുടെ ചെറുപ്പക്കാർ ഇങ്ങോട്ടു പോന്നിട്ടുണ്ട് കൂട്ടത്തോടെ .ഇവിടെ വന്ന് വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ പഠിച്ചതും ജോലി സമ്പാദിച്ചതും മറ്റും .ആ യാത്രകളുടെ പ്രേരണയെന്തായിരുന്നു ?ഒരു പ്രവാസ ത്വരയാണോ ? ഇതിനൊക്കെ മറുപടി പറയണമെങ്കിൽ ആലോചന നമ്മുടെ മറിയാമ്മ സിസ്റ്ററിന്റെ 'നിശബ്ദസഞ്ചാര'ത്തിൽ (ബെന്യാമിൻ )നിന്നാരംഭിക്കണം .അതൊക്കെ ബുദ്ധിമുട്ടായി തോന്നിയതു കൊണ്ട് ഞാൻ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നൊരു കാരണം പറഞ്ഞൊഴിഞ്ഞു .സംഭാഷണം ടെക്സസ്സിൽ കൂടുതൽ പേര് താമസത്തിനെത്തുന്നതിനെക്കുറിച്ചൊക്കെയായി ..
ഉച്ചയായി ;യാത്രപറയുമ്പോൾ ഞാനാചെറിയകുട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞു .അവളെനിക്കൊരു ചോക്ലേറ്റു തന്നു .നിശിത മദ്ധ്യാഹ്നത്തിന് മധുരം !
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-84085840839742815922022-06-21T03:19:00.003+05:302022-06-21T03:19:53.340+05:30അറ്റലാന്റിക്കിലെ -------ഭാഗം 3 ) ഹോട്ടൽലോബിയിലൂടെ മുറി യിലേക്ക് നടക്കുമ്പോൾ തീരെ ചെറുപ്പം തോന്നിക്കുന്ന ഒരു ഹോട്ടൽജീവനക്കാരി കൂട്ടത്തിലെ സ്ത്രീകൾക്കെല്ലാം റോസാപ്പൂക്കൾ സമ്മാനിച്ചു ,ഹൃദ്യമായ പുഞ്ചിരിക്കൊപ്പം . പിന്നാലെ വന്ന ഞാൻപ്രതീക്ഷയോടെ കൈനീട്ടി .അവരുടെ ചിരിമാഞ്ഞു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു :For Moms Only .ഒരു നിമിഷം കഴിഞ്ഞ് വീണ്ടുവിചാരമെന്നോണം കൂട്ടിച്ചേർത്തു :Mother's Day .അപ്പോഴേക്കും അവർ ചിരി വീണ്ടെടുത്തിരുന്നു .അമ്മമാർക്കാണ് പൂക്കൾ .!നല്ലതു തന്നെ..അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ ...
ഒരച്ഛൻ എന്റെ ഓർമ്മയിലെത്തി ..പത്തിഞ്ചു നീളമുള്ള ,നാലുറാത്തൽഭാരമുള്ള കൂന്താലികൊണ്ട് ,വെള്ള കീറുമ്പോൾ മുതൽ സന്ധ്യയാവുന്നതുവരെ ഒറ്റത്തോർത്തുടുത്തു നിന്ന് പറമ്പ് കിളക്കുന്ന അച്ഛൻ . അങ്ങേർക്ക് എന്തിനാണ് പൂവ് ?പിള്ളേർക്ക് ഫീസ് കൊടുക്കാൻ കാശിനോടി നടക്കുന്ന അച്ഛൻ ,പെണ്ണിന്റെ കല്യാണം നടത്താൻ പൈസക്ക് വേണ്ടി കുടുംബ പാരമ്പര്യത്തിന്റെ അന്തസൊക്കെ മാറ്റിവെച്ച് പുത്തൻ പണക്കാരന്റെ മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അച്ഛൻ ,അമേരിക്കയിൽ നിന്നെത്തുന്ന മകളെ പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന ,'അച്ചായനിത് എന്നാത്തിന്റെ കേടാ ,അമേരിക്കായീന്ന് ഇംഗ്ലണ്ടിലോട്ടും അവിടുന്ന് ബോംബെലോട്ടും ബോംബേന്ന് കൊച്ചീലൊട്ടും അവിടെ വിമാനത്താവളത്തീന്ന് ആട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലോട്ടും പോവാവെങ്കി അവളീ മൂന്നു നാഴികയും ഒറ്റക്കു വന്നോളത്തില്യോ 'എന്ന അയല്കാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന അച്ഛൻ ..ഒരച്ഛൻ ,നിരവധി അച്ഛൻമാർ ....അവർക്കെന്തിനാണ് പൂവ് !
എന്നെങ്കിലും ഒരു സാംസ്കാരിക നായകനായാൽ ,മലയാറ്റൂരിന്റെ 'വേരുകളി'ലെ ആഭാഗം ..കാലം കുറേക്കഴിയുമ്പോൾ ഒരച്ഛന്റെ ത്യാഗവും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് കൂടുതൽ മനസ്സിലാവുമായിരിക്കും എന്നൊക്കെ തുടങ്ങുന്ന ,കഥാനായകൻ രഘുവിന്റെ ആത്മഗതം ഹൈസ്കൂൾ ക്ളാസ്സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രസ്താവനയിറക്കും .............തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊടുക്കുന്ന പെൺകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു .എന്റെ ഭാവമാറ്റം കണ്ടപ്പോൾ അവർ സ്വന്തം അച്ഛനെ ഓർത്തിരിക്കാം .അവർ ഹോട്ടൽ മാനേജ്മെന്റ് ഏൽപ്പിച്ച ജോലി ചെയ്യുകയായിരുന്നു .ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചെങ്കിൽ 'പോട്ടെ മോളെ ക്ഷമിക്ക് 'എന്ന് മനസ്സിൽ പറയുകയല്ലാതെ എന്തു ചെയ്യാനാണ് ;അതും ഒരച്ഛന്റെ കടമയിൽ പെടുന്നതാണല്ലോ .
ആസ്റ്റിനിലേക്കുള്ള മടക്കയാത്രയിൽ വായിക്കാൻ ഞാൻ മകളുടെ കയ്യിലിരുന്ന അഗതാ ക്രിസ്റ്റിയുടെ പുസ്തകം ചോദിച്ചു .അവൾ അത് വായിച്ചു തീരാറായി .അവൾ മനസ്സിൽ കണ്ട ആളാണോ കുറ്റവാളി എന്നറിയാനുള്ള ആകാംക്ഷ എനിക്കു മനസ്സിലാവും .അവൾക്ക് എന്തെങ്കിലും വായിക്കാൻ പറ്റുന്നത് ഇത്തരം യാത്രകൾക്കിടയിലാണ് ...അവൾ മറ്റൊരു പുസ്തകം തന്നു .Island of the Blue whale .വടക്കൻ പാസിഫിക്കിലെ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ട് ,ഒരു മനുഷ്യജീവി പോലും കൂട്ടില്ലാതെ കഴിയേണ്ടി വന്ന ഒരു അമേരിക്കൻ ഇന്ത്യൻ യുവതിയുടെ കഥ .യഥാർത്ഥത്തിൽ നടന്നതിന്റെ നോവൽ രൂപത്തിലുള്ള ആവിഷ്കാരം .നല്ല പുസ്തകം .ഞാൻ ഇടയ്ക്കു വെച്ച് തൽക്കാലം വായന നിർത്തി .കിളിവാതിലിലൂടെ അറ്റ്ലാന്റിക്കിലെ ദ്വീപ സമൂഹങ്ങളുടെ വിദൂര ദൃശ്യങ്ങൾ കാണാം .കടലിൽ മുങ്ങി കിടക്കുന്നതു പോലെ ;കൊളംബസ് ആദ്യമായി കപ്പലിറങ്ങിയ സാൻ സാൽവദോർ ഉൾപ്പെടുന്ന ബഹാമസ് ,ഡൊമിനിക്കൻ റിപ്ബ്ലിൿ ,പുരോഗാമികളുടെ ഹൃദയത്തിൻ രോമാഞ്ചമായ മധുര മനോഹര മനോജ്ഞ ക്യൂബ .....
ഒർലാണ്ടോയിൽ വിമാനം മാറിക്കയറണം .അവിടെ ഉച്ചഭക്ഷണം .സംഘത്തിൽ ഞാനൊഴികെ മറ്റെല്ലാവരും സസ്യഭുക്കുകളാണല്ലോ .എനിക്ക് ഇൻഡോ തായ് റെസ്റ്ററന്റിലെ മധുരിക്കുന്ന ചിക്കൻ .അത് നല്ലൊരനുഭവമായിരുന്നു .
ഒർലാന്റോയിൽനിന്ന് ആസ്റ്റിനിലേക്കുള്ള യാത്രയിൽ ഞാൻ പുസ്തകം നിവർത്തിയില്ല .ക്യൂബ ,സ.ഫിഡൽ ,ചെ ..ഇങ്ങിനെ പലതും മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു .ഞാൻ പാർട്ടി ക്ളാസ്സുകളുമായി ബന്ധപ്പെടാറുണ്ടായിരുന്ന എഴുപതുകളുടെ ആദ്യ പകുതിയിൽ പാർട്ടി ചെ ഗുവേരയെ അംഗീകരിച്ചിരുന്നില്ല എന്നാണോർമ്മ .ഒരു ക്ളാസ്സിലും മീറ്റിംഗിലും ആ പേര് കേട്ടിട്ടില്ല .ചെയുടെ പേര് ആദ്യം കേൾക്കുന്നത് മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന അരവിന്ദൻ കാർട്ടൂണിലാണ് .ചെ ഇന്ത്യയിൽ വന്നിരുന്നുവെന്ന വിവരം ഞാൻ അടുത്ത കാലത്താണ് അറിഞ്ഞത് .ചെ ഗുവേരയെപ്പോലെ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാവാതെ പോയതിൽ കുണ്ഠിതപ്പെട്ട ഒരു സഖാവിനോട് ചെ പറഞ്ഞുവത്രേ ,നിങ്ങൾ ഇന്ത്യക്കാർക്ക് ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ നേതാവ് ഉണ്ടായിരുന്നുവല്ലോ എന്ന് ;മഹാത്മാഗാന്ധി.സമാനമായ ഒരഭിപ്രായം ഹോ ചിമിൻ തന്നെ സന്ദർശിച്ച അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു ഡെലിഗേഷനോട് പറഞ്ഞതായി ആ സംഘത്തിലെ ഒരംഗമായിരുന്ന കെ ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട് .കാഞ്ചന സീത നാടകത്തിൽ
ഭരതൻ രാമനോട് പറയുന്ന ആ സംഭാഷണ ശകലം നമുക്ക് ഇന്ത്യക്കാർക്ക് നമ്മളോടു തന്നെ ചോദിക്കാവുന്നതാണ് "സൂര്യന് മറ കെട്ടിയിട്ട് എന്തിനാണ് മിന്നാമിനുങ്ങുകളെ ചൊല്ലി വിലപിക്കുന്നത് "
വൈകിട്ട് എട്ടു മണിയോടെ ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലെത്തി
ആർ എസ് കുറുപ്പ്
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-3874580426111827312022-06-21T03:18:00.001+05:302022-06-21T03:18:19.366+05:30അറ്ലാന്റിക്കിലെ --------(ഭാഗം 2 )
------------------------------------------------------
വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക്
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍,
അവയ്ക്കടിയില് ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.
ഞാന്‍ അറ്റ്ലാന്റിക്കിന്റെ കരയില്‍ ഓളങ്ങള്‍ പാദങ്ങളില്‍
മുട്ടുന്നിടത്തുനിന്നു. പതുക്കെ കടലിലേക്കിറങ്ങി. ഏതാനും ചുവടുകള്‍.അവിടെ
വെള്ളത്തില്‍ കിടന്നു തിരമാലകള്‍ എന്നെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു . ജോണ്‍ ഡോണിന്റെ
കവിത ഓർത്തുപോയി . No man is an island ...ഒരു മനുഷ്യനും ഒരു ദ്വീപല്ല പൂർണതയുടെ അവിഭാജ്യ ഘടകമാണ് . അറ്ലാന്റിക്കിന്റെ തിരമാലകളിൽ മണ്‍കട്ടകള്‍ ഒഴുകിപോകുന്നു . മേഘങ്ങളില്ലാത്ത ആകാശം. വെയിലിനും ചൂടേറി
. 'ആ കാണുന്ന ആകാശം എണ്ണമറ്റ നൂറ്റാണ്ടുകളായി ഞങ്ങളുടെ പിതാക്കളുടെ മേല്‍
കാരുണ്യത്തിന്റെ കണ്ണീര് കണങ്ങൾ ചൊരിഞ്ഞിരുന്നു .നിതാന്തമായ ആ ആകാശവും മാറിയേക്കാം. ഇന്നത് തെളിഞ്ഞിരിക്കുന്നു. നാളെമേഘാവൃതമായി എന്നുവരാം....'
ഞാന്‍ സിയാറ്റിൽ ഗോത്രത്തലവന്റെ പ്രസംഗത്തിന്റെ തുടക്കം ഓര്‍ത്തെടുത്തു.
അവരുടെ ആകാശം , അവരുടെ ഭൂമി, അവരുടെ കടല്‍.... എല്ലാം അവര്‍ക്ക്
നഷ്ടപ്പെട്ടു. ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ആദിവാസികള്‍ എവിടെയും എന്നും ഒരു
പോലെതന്നെ.അതറിയാവുന്നതുകൊണ്ട് പിറ്റേ ദിവസം ചരിത്ര സ്മാരകങ്ങള്‍
സന്ദര്‍ശിക്കുമ്പോള്‍ കൂട്ടു വന്ന ഗൈഡിനോട് ഞാന്‍ അമേരിക്കന്‍ ഇന്ത്യന്‍
കാര്യങ്ങളൊന്നും ചോദിച്ചില്ല. സാധാരണ ഗൈഡുമാരെ അപേക്ഷിച്ച് കൃത്യമായ
ചരിത്രബോധമുളള ആളായിരുന്നു കുറേക്കാലം ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഈ ഗൈഡ്. ലാറ്റിനമേരിക്കയോടു ചേര്‍ന്നു കിടക്കുന്ന , ഇംഗ്ലീഷുകാരേക്കാള്‍ അധികം ഹിസ്പാനിക്കുകളുള്ള ഈ ദ്വീപുമാത്രംഎങ്ങിനെ യു.എസ്. അധീനത്തിലായി എന്നത് അദ്ദേഹം വിശദമായി പറഞ്ഞുതന്നു.
സ്പെയിനിന്റെയും ബ്രിട്ടന്റെയും യു.എസ്.എ.യുടെയും അധീനത്തില്‍ മാറിമാറി
നിലനിന്നിരുന്ന ഈ പ്രദേശം ഒടുവില്‍ യു.എസ്.ടെറിട്ടറിയായി
മാറുകയായിരുന്നു. ടെറിട്ടറിയെന്നു പറഞ്ഞാല്‍ സംസ്ഥാനപദവിയില്ലാത്ത ഒരു
പ്രദേശം. പക്ഷേ, അങ്ങിനെയുള്ള വാഷിംഗ്ടണ്‍ ഡിസിപോലുള്ള പ്രദേശങ്ങളെപ്പോലെ
പ്യൂട്ടോറിക്കയ്ക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍
വോട്ടവകാശമില്ല.സ്വന്തം കോൺഗ്രസിനെയും ഗവർണ്ണരെയും തെരഞ്ഞെടുക്കാം ;യൂ എസ് കോൺഗ്രസിലേക്ക് വോട്ടവകാശമില്ലാത്ത ഒരു കമ്മീഷണറേയും. പ്യൂട്ടോറിക്കകാര്‍ക്ക് അവര്‍
യു.എസ്സിലെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറി താമസിച്ചാൽ
പൂര്‍ണ്ണമായ വോട്ടവകാശങ്ങള്‍ സ്വാഭാവികമായും ലഭിക്കും. ടാക്സ്
നിരക്കുകള്‍ വളരെ കുറവായതുകാരണം സമ്പന്നരായ പലരും പ്യൂട്ടോറിക്കയിലേക്കു
താമസം മാറാറുണ്ടത്രേ. ബക്കാഡി റം ഫാക്ടറി ഗൈഡ് കാണിച്ചു തന്നു.
വേറെയും വ്യവസായങ്ങളുണ്ട്. ടൂറിസമാണ് മുഖ്യ വ്യവസായം. ജീവിത നിലവാരം
പൊതുവേ ഉയര്‍ന്നതാണ് എന്ന് കണക്കുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആഹാരം ഒരു പ്രശ്നമായിട്ടുള്ള കുറച്ചു പേരെങ്കിലുമുണ്ട് എന്ന് ഗൈഡ് പറഞ്ഞു .'എല്ലാം ബട്ടൺ ആണല്ലോ ,യുദ്ധത്തിനു പോലും ഇപ്പോൾ കാലാളുകൾ വേണ്ട ,പറയുമ്പോൾ ഗൈഡ് ചിരിച്ചു .ഇതാണോ 'നിരാനന്ദത്തിന്റെ ചിരി '?---
സ്പാനിഷ് സംസാരിക്കുന്നവരും, ഇംഗ്ലീഷ്
സംസാരിക്കുന്നവരുമായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരുംആണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷം ; ആദിമ അമേരിക്കകാര് പത്തുശതമാനമേയുള്ളൂ.
ദ്വീപിന്റെ ഒരു മൂലക്ക് അധീശശക്തികള്‍ മാറി മാറി ഉപയോഗിച്ചിരുന്ന ഒരു
കോട്ടയുടെ ഭാഗങ്ങളൊക്കെ കാണിച്ചുതന്നു ഗൈഡ്. എവിടെ നിന്നുമുണ്ടാവുന്ന ആക്രമണത്തെയും
പ്രതിരോധിക്കാൻ കഴിയുന്ന കോട്ട. കൊളംബസ് വന്നിറങ്ങിയ
സ്ഥലത്തെക്കുറിച്ചും ഞാന്‍ ചോദിച്ചു. അത് ദ്വീപിന്റെ മറ്റേ തലക്കലാണ്,
എഴുപത്തിയഞ്ച് കിലോമീറ്ററെങ്കിലും പോകണം.ഈ ടൂറിൽ അതുൾപ്പെടുത്തിയിട്ടില്ല .
സാരമില്ല, 2010ല്‍ അമേരിക്കയില്‍ ആദ്യമായി വന്ന അവസരത്തില്‍ തന്നെ സൗത്ത്
ഡക്കോട്ടയിലെ അമേരിക്കന്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിൽ ഞാന്‍
പോയിരുന്നു. അവരുടെ യുദ്ധവീരനായിരുന്ന ക്രേസി ഹോഴ്സ്റ്റിന്റെ
പണിതുകൊണ്ടിരിക്കുന്ന പ്രതിമ കണ്ടു. അവരുടെ ചില
ആധികാരിക ഗ്രന്ഥങ്ങള്‍വാങ്ങി. അവരില്‍ നേതൃത്വപരമായ പങ്കു വഹിക്കുന്ന ചിലരുമായി സംസാരിച്ചു.
മടങ്ങുന്ന വഴി മിസിസിപ്പിയുടെ ഉത്ഭവസ്ഥാനത്തുപോയി. ആറടി വീതിയുംനാലടി
ആഴവുമുള്ള കൈത്തോടിനെ ആദിമ ഇന്ത്യന്‍ മൂപ്പൻ മിജിജിപ്പി-മഹാനദി - എന്നു
വിളിച്ചുവത്രേ. പാവപ്പെട്ട കൃഷിക്കാരന് കുഞ്ഞുമകള്‍ക്ക് മഹാലക്ഷ്മി
എന്നു പേരിടുന്നതുപോലെ .അവൾ വളര്‍ന്ന് മിസിസിപ്പിയായി. ലോകത്തിലെ
മഹാനദികളിലൊന്നായി.പുതുതായി വന്നവർ പടുത്തുയർത്തിയ വ്യവസായ സംസ്കൃതിക്ക് വെള്ളവും വളവും ഊർജ്ജവും നൽകി കടലിലേക്കൊഴുകി.അവളുടെ കൂടെപ്പിറപ്പുകൾ അവരുടെ
റിസര്‍വേഷനിലേക്ക് പിൻവാങ്ങി .ആയാത്ര ഓർമ്മയിൽ പച്ച പിടിച്ചു നിന്നിരുന്നത് കൊണ്ട്
കൊളംബസ്സിന്റെ കാല്പാടുകള് പതിഞ്ഞ സ്ഥലം കാണാന്‍കഴിയാത്തതില്‍ ദുഃഖം
തോന്നിയില്ല.
ഗവര്‍ണ്ണരുടെ കൊട്ടാരവും ക്യാപിറ്റോളും(നിയമസഭാ മന്ദിരം) മറ്റും ചുറ്റി
നടന്നു കണ്ടു.കത്തീഡ്രല്‍ ഒഴിവാക്കി മറ്റെവിടെയോ പോകാമെന്ന് പറഞ്ഞപ്പോള്‍
ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ട്ടി രണ്ടായിപിരിഞ്ഞു. ഞാന്‍
ഉള്‍പ്പെടുന്ന സംഘം ഭദ്രാസനപ്പള്ളിയിലേക്കു പോയി.
കൊളംബസ്സോ അക്കാലത്തുതന്നെ വന്ന ആദ്യയൂറോപ്യന്‍ കുടിയേറ്റക്കാരോ സ്ഥാപിച്ച ആ
പള്ളി പല തവണപുതുക്കി പണിതിട്ടുണ്ട്. പൊതുവേ പഴമയുടെ ഒരു ലുക്ക് ആണ്.
അകത്തു കടക്കാന്‍ ചെരിപ്പൂരേണ്ട.പക്ഷേ, തൊപ്പികള്‍ പാടില്ല. കടുത്ത
വെയിലുള്ള പ്രദേശമായതുകൊണ്ട് സഞ്ചാരികള്‍ തൊപ്പി ധരിക്കും. അതു
പള്ളിക്കകത്തുപാടില്ല.
മൂന്നു നാലു അള്‍ത്താരകള്‍- കുര്‍ബാന നടക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. പ്രധാന
സ്ഥലത്ത് ഭിത്തിയില്‍ യേശുവിന്റെ ഒരു വലിയ രൂപം. അതിനു മുമ്പില്‍
ബഞ്ചുകള്‍ ഇട്ടിട്ടുണ്ട്. ചിലര്‍ അവിടെ ഇരിക്കുന്നുമുണ്ടായിരുന്നു.
ഭിത്തിയില്‍ ധാരാളം ചിത്രങ്ങളുമുണ്ട്. എനിക്ക് ആകര്‍ഷകമായി,ഹൃദയാവർജ്ജകമായി
തോന്നിയത് കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന പത്തുപന്ത്രണ്ടു
പെയിന്റിംഗുകളാണ്. ചിലതൊക്കെ ഞാന്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു.
കൈലേസുകൊണ്ട് യുവതി യേശുവിന്റെ മുഖം തുടക്കുന്നത്, നിങ്ങള്‍ക്കും
നിങ്ങളുടെ അനന്തരതലമുറകള്‍ക്കുംവേണ്ടി കരയുവിന്‍ എന്ന്
ക്രിസ്തു യെരൂശലേം പുത്രിമാരോട് പറയുന്നത്അ,ങ്ങിനെ ചിലതൊക്കെ .സത്യം
പറയണമല്ലോ കുറേ അധികം നാളായി ബൈബിള്‍ വായിച്ചിട്ട്.
ചുറ്റിനടന്ന് ഒടുവിലത്തെ അള്‍ത്താരയ്ക്ക് മുമ്പിലെത്തി. ഒരു
ചെറിയമുറിയാണ് . അവിടെ കന്യാമാതാവിനും ഒരു വിശുദ്ധനും ( സ്നാപകൻ ?) നടുവിലായി
ചതുരത്തിലുള്ള ഒരു രൂപം; ആലേഖനം ചെയ്തിരിക്കുന്നത് എന്താണെന്ന് എനിക്ക്
മനസ്സിലായില്ല; ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന് ഞാന്മനസ്സില്
പറഞ്ഞു. മൂന്നായ്പ്പിരിഞ്ഞ പൊരുള്‍. ആദിമ ശൂന്യതയില്‍ ,സത്തും അസത്തും ഇല്ലാതിരുന്നപ്പോൾ
നിത്യമായി നിന്ന പൊരുള്‍. വചനത്തിന്റെ രൂപത്തില്‍സൃഷ്ടി. തേനും പാലുമൊഴുകുന്ന
പൂങ്കാവനംപോലെ മനുഷ്യന്റെ ലോകം അവിടെ ഞാനെന്ന ഭാവവും സ്വാർത്ഥതയു മുണ്ടായപ്പോള്‍ അസമത്വവും അടിമത്വവും.... ഒന്നിനു പുറകേ ഒന്നായി
രക്ഷകര്‍. പരാജിതരായി പീഡിതരായി അവരുടെ മടക്കം . ഞാന്‍ അറിയാതെ കൈകൂപ്പി.....
തിരികെ പുറത്തേക്ക് .
'നമസ്തേ ' ഞാൻ ലേശം അമ്പരന്നു .സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് വാതിൽക്കൽ നിന്നിരുന്ന ചെറുപ്പക്കാരൻ സായിപ്പ് തൊഴുകൈകളോടെ എന്നെ നോക്കി നിൽക്കുന്നു .'ഈശ്വര ' ഇങ്ങേർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു !'നമസ്തേ 'ഞാനും കൈകൂപ്പി .ഞങ്ങൾ പുറത്തേക്ക് നടന്നു .നൂറ്റാണ്ടുകൾ അതിജീവിച്ച ദേവാലയം പിന്നിൽ ..."ഞാൻ എല്ലായ്പ്പോഴും നിന്നോടൊപ്പമുണ്ടാവും ,കാലത്തിന്റെ അവസാനം വരെ "
ടൂർ അവസാനിപ്പിച്ച് സംഘം ഹോട്ടലിലേക്ക്
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-44556270951744282862022-06-21T03:16:00.003+05:302022-06-21T03:16:38.675+05:30റൌണ്ട് റോക്ക്സ് ആസ്റ്റിൻ ...
27 5 2022 .
അറ്റ്ലാന്റിക്കിലെ ഉദയാസ്തമയങ്ങള്‍
ആര്.എസ്.കുറുപ്പ്
'ഒരു മണ്‍കട്ട അറ്റ്ലാന്റിക്കിന്റെ തിരമാലകളില്‍ ഒഴുകിപോകുമ്പോള്‍
യൂറോപ്പ് അത്രകണ്ട് ചെറുതാവുന്നു. ഏതൊരു മനുഷ്യന്റെ മരണവും എന്നെയും
ചെറുതാക്കുന്നു. ഞാന്‍ മനുഷ്യവംശത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ...
അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്എന്നന്വേഷിക്കാതിരിക്കുക-
അത് നിനക്കുവേണ്ടിതന്നെയാണ്'.
അറ്റ്ലാന്റിക്ക് എന്നു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത്
'ഫോർ ഹൂം ദ ബെൽ ടോൾസ്' എന്ന നോവലിനാമുഖമായി ഹെമിംഗ് വേ
ഉദ്ധരിച്ചിട്ടുള്ള ഈ വരികളാണ്. കോളേജ് കാലത്ത് വായിച്ച ആ നോവലിന്റെ
ഉള്ളടക്കം എന്റെ ഓര്‍മ്മയില്‍ കാര്യമായി ഇല്ല. പക്ഷേ, ആമുഖക്കുറിപ്പായ ആ കാവ്യശകലം
ഇന്നുംമനസ്സിലുണ്ട് താനും . പിന്നീടെപ്പോഴോ No man is an island എന്നു തുടങ്ങുന്ന ജോണ്‍
ഡോണിന്റെ ആ കവിത ഞാന്‍ മുഴുവനായി
വായിച്ചിരുന്നു. എന്നാൽ ഇപ്പോഴും മനസ്സിലുള്ളത് ആ ഉദ്ധരണിയാണ് .
ഉത്തര അറ്റ്ലാന്റിക്കിലെ
യു.എസ്.ഭരണപ്രദേശമായ പ്യുട്ടോറിക്കോ ദ്വീപിലെ ഹോട്ടല്‍ ബാല്‍ക്കണിയിൽ
അറ്റ്ലാന്റിക്കിലെ മനോഹരമായ സൂര്യോദയം നോക്കിനില്ക്കുമ്പോള് പക്ഷേ ഞാനീ
കവിതാശകലത്തെകുറിച്ചല്ല ആലോചിച്ചിരുന്നത്.
പ്യൂട്ടോ റിക്കോയിലെ നാലഞ്ചു ദിവസത്തെ ഒഴിവുകാലം കുട്ടികള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. കുട്ടികള്‍ എന്നു
പറഞ്ഞാല്‍ എന്റെ പെണ്മക്കള്, ഇരട്ടകുട്ടികള്‍. അവരുടെ
കുടുംബാംഗങ്ങളോടൊപ്പം. ഈ അവധി ആഘോഷങ്ങള്‍ പാശ്ചാത്യ ജീവിതത്തിന്റെ
ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്നു തോന്നുന്നു. ജോലി ചെയ്തു കിട്ടുന്ന
പണം ആഘോഷമായി കൊണ്ടാടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂലിയായും മറ്റും
കൊടുക്കുന്ന പണം തിരികെ മാര്‍ക്കറ്റിലെത്തേണ്ടത് മുതലാളിത്ത ത്തിന്റെ നില
നില്പ്പിനു തന്നെ ആവശ്യമാണെത്രേ . താത്വികമായ അവലോകനം നില്ക്കട്ടെ,
ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്കും
വിശ്രമമവും വിനോദവുമൊക്കെ ആവശ്യമാണെന്നു തോന്നുന്നതിൽ കുറ്റം
പറഞ്ഞുകൂടല്ലോ.
കൊളംബസ് ആദ്യം വന്നിറങ്ങിയ ദ്വീപസമൂഹങ്ങളില്‍ പെട്ട ഒന്നാണ്
പ്യൂട്ടോ റിക്കോ എന്നതായിരുന്നു എനിക്കു താല്പര്യമുണ്ടാക്കിയ കാര്യം .
1492ല്‍ ഒക്ടോബര്‍ 12നു കൊളംബസ് കപ്പലോടിച്ചെത്തിയത് ഈ ദ്വീപ സമൂഹങ്ങളില്‍പ്പെട്ട സാന്‍
സാൽവദോർ എന്ന് ഇന്നറിയപ്പെടുന്ന ദ്വീപിലാണ്. പിറ്റേ വര്‍ഷത്തെ രണ്ടാം വരവില്‍
കൊളംബസ് കപ്പലടുപ്പിച്ചത് ബോറിക്കന്‍ എന്നവിടുത്തുകാര്‍ വിളിച്ചിരുന്ന
ദ്വീപിലാണ്. കൊളംബസ് ദ്വീപിന് സ്നാപകന്റെ പേരുകൊടുത്തു ;സാന്‍ഹുവാന്‍ ബാപ്ടിസ്റ്റോ
........ സെയിന്റ് ജോണ്‍ ദ ബാപ്ടിസ്റ് ....
സാൻഹുവാൻ പിന്നീട് Rich Port എന്നര്‍ത്ഥമുള്ള പ്യൂട്ടോറികോ ആയി മാറി.
തലസ്ഥാന നഗരം സാന്‍ഹുവാൻ ആയിതുടര്‍ന്നു.
ആസ്റ്റിനില്‍ നിന്ന് ഒര്‍ലാന്‍ഡോവഴി സാന്‍ഹുവാനിലെത്തിയപ്പോള്‍
അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ മുറികളെല്ലാം
സീ ഫേസിങ് ആണ്.5.50നാണ് സൂര്യോദയം.
കടലിന് പച്ചനിറമായിരുന്നു. കിഴക്ക് മേഘങ്ങളില്‍ ചുവപ്പു വ്യാപിക്കുന്നു.
കനത്ത മേഘങ്ങളില്ല.കറുപ്പുമേഘങ്ങള്‍ക്കിടയിലൂടെ കനൽക്കട്ടപോലെ സൂര്യന്
ഉയര്‍ന്നു വരുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിച്ച, കിഴക്കുള്ള ഇന്ത്യയില്‍
വരാന്‍ വേണ്ടി പടിഞ്ഞാറോട്ടു കപ്പലോടിച്ച ആ നാവികന്റെ കഥ
ഓര്‍മ്മിക്കുകയായിരുന്നു.അയാള്‍ കുറേ ദിവസം കടലിലൂടെ കപ്പലോടിച്ച് ഒരു കര
കണ്ടതും കപ്പലടുപ്പിച്ചതും അതും ഇന്ത്യയാണെന്നു
വിചാരിച്ചതും അവിടെകണ്ടെത്തിയ, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എന്നാല്‍ തീരെ
അപരിഷ്കൃതരായ മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചതും അവര്‍ക്ക് വില
കുറഞ്ഞ വളകളു മാലകളും മറ്റും നല്കി അവരുടെ വിലകൂടിയ രത്നങ്ങളും
സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം പകരം വാങ്ങി അവരുടെമേല്‍
ആധിപത്യവും സ്ഥാപിച്ചതും അങ്ങനെ ഇന്ത്യ അന്വേഷിച്ചു പുറപ്പെട്ട
കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചതും -------.
. ഈ കണ്ടു പിടിത്ത
സിദ്ധാന്തം ഇന്നും തുടരുന്നു എന്നതാണ് അതിശയം. ഇപ്പോഴും യു.എസ്.,കാനഡ,
കോടതികള്‍ ചിലപ്പോള്‍ Discovery Theory ചില വിധി ന്യായങ്ങളില്‍
ഉദ്ധരിക്കാറുണ്ടത്രേ. എന്തായാലും കൊളംബസ് എത്തുന്ന കാലത്ത് അമേരിക്കന്‍
വന്‍കരകളിലും അടുത്തുള്ള ദ്വീപുകളിലുമായി പത്തുകോടി മനുഷ്യര്‍
ജീവിക്കുന്നുണ്ടായിരുന്നു.
അന്നത്തെ ലോകജനസംഖ്യ നൂറുകോടി ;അപ്പോള്‍
ലോകത്തെ മനുഷ്യരില്‍ പത്തുശതമാനം താമസിച്ചിരുന്ന മേഖലയാണോ കൊളംബസ്
കണ്ടുപിടിച്ചത്?. "കൊടുങ്കാറ്റില്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലെ തിരമാലകള്‍ അതിന്റെ
അടിത്തട്ടിനെ ആകെ മൂടുന്നതുപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വന്‍കരയാകെ
വ്യാപിച്ചിരുന്നപ്പോൾ "എന്നു തുടങ്ങുന്ന അവരുടെ ഗോത്രത്തലവന്റെ വിലാപം നമ്മൾ ഈ അടുത്തകാലത്താണ് കേട്ടത് .അപ്പോൾ തന്നെ മറക്കുകയും ചെയ്തു .കണ്ടുപിടിത്ത സിദ്ധാന്തം തന്നെയാണ് നമ്മൾ എന്നും വായിച്ചതുംമനസ്സിലാക്കിയതുമൊക്കെ. കൂട്ടത്തില്‍ അവിടത്തെ അടിമസമ്പ്രദായത്തെക്കുറിച്ചും അതുനിര്‍ത്തലാക്കിയതിനെക്കുറിച്ചും ഒക്കെ പലതും പഠിച്ചു. പക്ഷേ അവിടത്തെആദിമനിവാസികള്‍ക്കെന്തുപറ്റി എന്ന് ചിന്തിച്ചതേയില്ല.
1999ലാണെന്നുതോന്നുന്നു ഞാന്‍ അനിയാ ലൂംബയുടെ 'കൊളോണിയലിസം -പോസ്റ്റ് കൊളോണിയലിസം 'വായിക്കുന്നത്. തുടര്‍ന്ന് ആവിഷയത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള്‍ - ഒരു കാര്യം മനസ്സിലായി.
കൊളംബസ് കണ്ടത് കാട്ടു മനുഷ്യരെയയായിരുന്നില്ല. പതിനായിരത്തിലധികം
വര്‍ഷങ്ങളായി അമേരിക്കയെ അധിവസിച്ചിരുന്ന കൃഷിയും കൈത്തൊഴിലും മറ്റു
ചെയ്തുജീവിച്ചിരുന്ന,സ്വന്തമായി ഒരു പാടു കഥകളും ദൈവങ്ങളും ഉണ്ടായിരുന്ന
ഒരു ജനതയെയാണ്.തീര്‍ച്ചയായും അവിടെകാടുകളുണ്ടായിരുന്നു. കാടുകള്‍
നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ കൃഷിസ്ഥലങ്ങളൊരുക്കി. വീടുകളും
ക്ഷേത്രങ്ങളുമുണ്ടാക്കി. ഒരു സംസ്കാരം -
ഒരുപാടുസംസ്കാരകേന്ദ്രങ്ങളുണ്ടായി. പക്ഷേ, കപ്പലേറി വന്നവര്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. അവരുടെ
ദൈവത്തിന്റെപ്രതിപുരുഷന്‍, പാപ്പാ, ലോകത്തെ രണ്ടായി വിഭജിച്ചു.
പശ്ചിമരേഖാംശം 46.3 ഡിഗ്രിക്ക് പടിഞ്ഞാറുള്ളതെല്ലാം സ്പെയിനും
അതിനു കിഴക്കുള്ളതെല്ലാം പോര്‍ച്ചുഗലിനുമായി വീതിച്ചുകൊടുത്തുകൊണ്ട് വിളംബരം
പുറപ്പെടുവിച്ചു. വടക്കേ വന്‍കരയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ആ
വിളംബരം അനുസരിച്ചില്ല. അവര്‍ സ്വന്തം അധികാരം ഉറപ്പിച്ചു .സ്വന്ത രാജ്യങ്ങൾ സ്ഥാപിച്ചു. ആദിമനിവാസികള്‍ചെറുത്തു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം. ഇന്ത്യന്‍ റിമൂവല്‍ ആക്ട് -
'മാനിഫെസ്റ്റ് ഡെസ്ടിനി ' ഇന്ത്യന്‍ റിസര്‍വേഷനുകൾ ; എന്നുവെച്ചാല്‍
ഭൂമി പിടിച്ചടക്കി ഭരിക്കാനുളള ഭാഗധേയം വെള്ളക്കാരനില്‍ 'പ്രകടിത'മായിരിക്കുന്നു ഭൂമി
നിര്‍ബന്ധമായും വെള്ളക്കാരെ ഏല്പിക്കുക എന്ന വിധി ആദിമ നിവാസികളിലും . അവിടെ ഒരുഭാഗത്ത്
ആ ദിവാസികള്‍ക്കായി കുറച്ചു സ്ഥലം സംവരണം ചെയ്യുപ്പെട്ടിരിക്കും . 'ഇന്ത്യന്‍
റിസര്‍വേഷന്‍'. പഴയ ലോകജനതയുടെപത്തു ശതമാനം ഇന്ന് യു.എസ്.
എ.യുടെ ജനസംഖ്യയുടെ0.8% .അവരുടെ ഇക്കാലഘട്ടത്തിലെ പ്രശസ്ത കവയത്രി
നടാലിയാ ഡയസ് ഒരു കവിതയില്‍ പറയുന്നതുപോലെ 'നൂറാളു കൂടുന്നിടത്ത്
ഞാനൊരു പൂര്‍ണ്ണമനുഷ്യനല്ല;ദശാംശം എട്ടു മാത്രമാണ്.....'അമേരിക്കന്‍
ഇന്ത്യക്കാരുടെസാഹിത്യവും കലയുമൊക്കെ നിലനിര്‍ത്താനും പരിപോഷി പ്പിക്കാനുമുള്ള
ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പ്രധാനനോവല്‍ 'സെറിമണി'യെക്കുറിച്ച്
(ലെസ്ലി മാര്‍മന്‍ സിന്‍ക്കോ) ഞാന്‍ സമകാലിക മലയാളത്തില്‍
എഴുതിയിരുന്നു ആറേഴു വർഷം മുമ്പ് .
'അച്ഛനെന്തെടുക്കുകയാണ് ബാല്‍ക്കണിയില്‍ 'എന്ന ചോദ്യമുയരുന്നു. 'ഞാന്‍ ചരിത്രത്തിലേക്ക് -
മായ്ക്കപ്പെട്ട ചരിത്രത്തിലേക്ക് നോക്കിനില്ക്കുകയായിരുന്നു 'എന്നു
പറഞ്ഞിട്ട് കാര്യമില്ലല്ലോ .
സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു .വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക്
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍,
അവയ്ക്കടിയില് ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.(തുടരും )
ആർ എസ് കുറുപ്പ്
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-62043953806338804572022-05-19T18:56:00.001+05:302022-05-19T18:56:48.881+05:30വീണ്ടും ഒരു യാത്ര (9 4 2022 )
------------------------------------------------
യാത്ര ദുരിതമാണ്. അതിപ്പോള്‍ പണ്ടത്തെ റിസര്‍വേഷനില്ലാത്ത
രണ്ടാംക്ലാസ് യാത്രകളായാലും അടുത്തകാലത്തെ ഉയര്‍ന്ന ക്ലാസ് ട്രെയിന്‍,
വിമാനയാത്രകളായാലും . എന്നുവെച്ച് യാത്രകള്‍ നടത്താതിരുന്നിട്ടില്ല.
ഒരുപാടു യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കോവിഡ് കാലം സഞ്ചാസ്വാതന്ത്ര്യം നിഷേധിക്കുന്നതുവരെ
ഇക്കുറി കൂടുതല്‍ സൗകര്യങ്ങളൊക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നാണ്
കുട്ടികള്‍ പറഞ്ഞത്. എന്തായാലും 32 കിലോവീതം ഭാരമുള്ള നാലുപെട്ടികള്‍
ട്രോളിയില്‍ കയറ്റിവെയ്ക്കാന്‍ ഞങ്ങളെ സഹായിച്ചു രമേശന്,ടാക്സി ഡ്രൈവര്‍,
ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. എന്തായാലും ചെക്ക് ഇന്‍ കൗണ്ടറില്‍ അതു തനിയെ
ചെയ്യേണ്ടി വരുമല്ലോ. പക്ഷേ, വേണ്ടി വന്നില്ല. ചെക്ക് ഇന്‍ കൗണ്ടറില്‍ ഒരു സഹായി
ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് വീല്‍ ചെയറും. വീല്‍ചെയര്‍ ഒന്നു
മതി എന്നു ഞാന്‍ പറഞ്ഞു. എനിക്ക് നടക്കുന്നതാണിഷ്ടം. വഴി കാണിക്കുന്നതിനും
ഇടയ്ക്കുള്ള കടമ്പകള്‍ കടക്കുന്നതിനും ഒരു വീല്‍ ചെയര്‍ തന്നെ ധാരാളം.
തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തായിരുന്നു തടസ്സം. കസ്്റ്റംസില്‍. ഞാന്‍
കൊച്ചി കസ്റ്റംസിന്റെ ആഡിറ്റിന്റെ ചുമതലക്കാരനായിരുന്നല്ലോ. എയര്‍
കസ്റ്റംസില്‍ പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊക്കെ എയര്‍ കസ്റ്റംസിന്റെ
ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം എന്നെ അവര്‍
കണ്ടിട്ടുണ്ട്.അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മുമ്പത്തെ യാത്രയിലൊക്കെ
കാണാനുമുണ്ടായിരുന്നു. കാലം മായ്ക്കാത്തതൊന്നുമില്ല അമ്മാവന്മാരില് നിന്ന് കിട്ടിയത് മാത്രമല്ല
അവനവനാർജ്ജിച്ച തഴമ്പുകളും കാലം മായ്ച്ചുകളയും.
പ്രശ്നം സ്വര്‍ണ്ണമായിരുന്നു.എന്റെ പെണ്‍കുട്ടികള്‍ക്ക്് കാര്‍ഷിക
സര്‍വ്വകലാശാല നല്‍കിയസ്വര്‍ണ്ണമെഡലുകള്‍ അവര്‍ വീട്ടില്‍
സൂക്ഷിച്ചിരിക്കുകയായിരുന്നു. അതു അവർക്ക് കൊണ്ടു ക്കൊടുക്കാമെന്നുകരുതി.കൂടാതെ അവര്‍
കല്ല്യാണത്തിനിട്ടിരുന്ന ആഭരണങ്ങളിൽ ചിലതും . എല്ലാം കൂട്ടിയാലും രണ്ടുപേര്‍ക്ക്
കൊണ്ടുപോകാമെന്ന് നിയമം അനുശാസിക്കുന്നതില്‍ കുറവായിരിക്കും. എന്തായാലും
എന്റെ ഭാര്യ കുറേക്കാലത്തിനുശേഷം ഒരു ക്ലാസെടുത്തു. അനുസരണയുള്ള
വിദ്യാര്‍ത്ഥികളെപ്പോലെ കേട്ടുനിന്ന കസ്റ്റംസ് ഓഫീസര്‍മാര്‍ സാധനങ്ങള്‍
കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു.
വിമാനത്തില്‍ എനിക്ക് ഇന്ത്യന്‍ ഹിന്ദു ഭക്ഷണവും, ഭാര്യയ്ക്ക് ഏഷ്യന്‍
വെജിറ്റേറിയനുമാണെന്ന് എയര്‍ ഹോസ്റ്റസ് വന്നു പറഞ്ഞു. രണ്ടും തമ്മിലുള്ള
വ്യത്യാസം ഏഷ്യന്‍ വെജിറ്റേറിയന്‍ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്. ഇന്ത്യൻ ഹിന്ദു എന്നു പറഞ്ഞാൽ
കോഴിയിറച്ചി നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കും .നന്നായി
എന്നെനിക്കു തോന്നി. ഇന്ത്യന്‍ സമയംഏതാണ്ടു നാലുമണിയായിരിക്കണം.
ബ്രാഹ്മമുഹൂർത്തം . ഒരു പ്രസാദം പോലെ കഴിക്കാന്‍ പറ്റിയമറ്റൊരാഹാരം ഇന്ത്യൻ ഹിന്ദുവിന്
എന്താണുള്ളത്, കോഴിയിറച്ചിയും മസാല ചേര്ത്തുവേവിച്ച ചോറുമല്ലാതെ.കാണുന്നതൊക്കെ ഭഗവാന്റെ രൂപം .കിട്ടുന്നതൊക്കെ ഭഗവാന്റെ പ്രസാദവും .
ദോഹയില്‍ പക്ഷേ അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വീല്‍
ചെയറുകാരെ കണ്ടില്ല. വിമാനക്കമ്പനിക്കാരില്‍ നിന്ന് വേണ്ടത്ര ഗൈഡന്‍സ്
കിട്ടിയതുമില്ല. എന്നല്ല ഭൂമി തരം മാറ്റത്തിനു ചെന്ന
നാട്ടിന്പുറത്തുകാരനു വില്ലേജ് ഓഫീസില്‍ നിന്നു കിട്ടുന്നതിനേക്കാള്‍
മെച്ചമല്ലാത്ത പെരുമാറ്റം. അതും ഒരു പ്രശസ്ത വിമാനക്കമ്പനിയുടെ ജീവനക്കാരില്‍
നിന്നും .അതു സമ്മതിക്കാന്‍ വയ്യല്ലോ . ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു.
പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോന്നിയ ഒരു ഉദ്യോഗസ്ഥനോടു ഞങ്ങള്‍
കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ്
നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക്
കിട്ടിയേ മതിയാവുവെന്ന്, അതേറ്റു. ക്ഷമാപണപൂര്‍വ്വമായിരുന്നു മറുപടി.
വീല്ചെയറിനു കാത്തു നില്‍ക്കേണ്ട സ്ഥലത്തു നില്‍ക്കാതെ ഞങ്ങള്‍ നേരെ
നടന്നു പോന്നതു കൊണ്ടുണ്ടായ അബദ്ധമാണ് .പീന്നീടൊക്കെ എളുപ്പമായിരുന്നു . ക്യൂ
നില്‍ക്കാതെ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അവര്‍ ഞങ്ങളെ മുകളിലത്തെ
നിലയിലെ വിശ്രമ മുറിയില്‍ എത്തിച്ചു.സമയമാവുമ്പോള്‍ ആളുകള്‍ വന്നു
കൂട്ടിക്കൊണ്ടുപോയി വിമാനത്തിലെത്തിക്കാമെന്നു പറഞ്ഞു. ഇടയ്ക്ക്
വേണമെങ്കില്‍ ഭക്ഷണം കഴിക്കാം. അടുത്ത് അവരുടെ തന്നെ റെസ്റ്റോറുണ്ട്.
അവിടെ പക്ഷേ കുറച്ചു വെയിറ്റു ചെയ്യേണ്ടി വരും. തൊട്ടടുത്ത ബാറിലാണെങ്കില്‍ ബുഫേയാണ്.
ബാറെന്നു കേട്ടപ്പോള്‍ എനിക്ക് പൂർവ്വജന്മ സ്മരണയുണ്ടായെങ്കിലും ഞാനതു
നിയന്ത്രിച്ചു. ഒരു വിദേശ വിമാനത്താവളത്തിലിരുന്നു കലഹിക്കേണ്ടല്ലോ എന്നു
കരുതി.
ഹൂസ്റ്റണിലേക്കുള്ള ഫ്ളൈറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്
വേര്‍തിരിവുണ്ടായിരുന്നില്ല. . രണ്ടുമൂന്നു ഇനങ്ങള്‍
മെനു കാര്‍ഡില്‍ അവര്‍ ചൂണ്ടികാണിച്ചു. As You Please എന്ന മറുപടി അവരെ
തൃപ്തിപെടുത്തിയില്ല. Your Choice എന്ന് അവർ നിർബന്ധിച്ചു
ഞാന്‍ ഏതോ ഒരെണ്ണം തൊട്ടുകാണിച്ചു. എന്തായാലും
ചോറും പുളിശ്ശേരിയും ഉപ്പിലിട്ടതുമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ .പിന്നെ എന്തായാലെന്താ !
'കുടിക്കാൻ 'ഞാൻ ആപ്പിൾ ജ്യുസെന്നു പറഞ്ഞു .'മറ്റെന്തെങ്കിലും ?'എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി ഞാൻ ഭാര്യയെ നോക്കുന്നതു കണ്ടിട്ടാവണം എയർ ഹോസ്റ്റസ് പരിശീലിപ്പിക്കപ്പെട്ട പ്രൊഫഷണൽ മര്യാദകൾ മറന്നു സാധാരണ മനുഷ്യരെപ്പോലെ ചിരിച്ചു പോയി ;ഒരയൽക്കാരിയുടെ സഹഭാവപൂര്ണമായ ചിരി .പെട്ടെന്ന് ,അർദ്ധമന്ദഹാസം വരച്ചു ചേർത്ത തന്റെ പ്രൊഫഷണൽ മുഖം മൂടിയെടുത്തു ധരിച്ചു കൊണ്ട് പറഞ്ഞു 'ഓ കെ '.
ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതകം 'വായിക്കാനെടുത്തു .നേരത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇടയ്ക്ക് ഉറങ്ങിയെന്നുതോന്നുന്നു .വെള്ളവുമായി വന്ന എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമയുണ്ട് വേണമെങ്കിൽ കാണാമെന്ന് .അവർ തന്നെ ടി വി സ്വിച് ഓൺ ചെയ്തു തരികയും ചെയ്തു .മലയാള സിനിമകൾ അതിലുണ്ടായിരുന്നതെല്ലാം നേരത്തെ കണ്ടതായിരുന്നു .തമിഴ് സിനിമാ നോക്കി .ഒരു അജിത് സിനിമ കണ്ണിൽപ്പെട്ടു .സ്ത്രീ വിമോചനത്തെ കുറിച്ചുള്ളതാണ് .ബച്ചന്റെ ഹിന്ദി സിനിമ പിങ്കിന്റെ ആശയാനുവാദമാണെന്നു തോന്നുന്നു .ഭേദപ്പെട്ട പടം
സിനിമ കണ്ട് ,നഷ്ട ജാതകം ബാക്കി വായിക്കാനൊരുങ്ങുമ്പോഴേക്കും വിമാനം ഹ്യുസ്റ്റണിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന അനൗൺസ്മെന്റ് വന്നു .മഞ്ഞയും നീലയും പൂക്കൾ വിടർന്നു നിൽക്കുന്ന ടെക്സസ്സിലെ പുല്‍മേടുകളുടെ ആകാശ ദൃശ്യം .
വലിയ തിരക്കുള്ള ഒരു വിമാനത്താവളമാണ് ഹ്യുസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ട് .എമിഗ്രേഷനിലെ തിരക്കുകണ്ട് സംശയിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് കയ്യിൽ എന്തോ ഫയലുകളൊക്കെയുള്ള ഒരു മനുഷ്യൻ വന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു .ഞങ്ങൾ ടിക്കറ്റ് കാണിച്ചു .അദ്ദേഹം അതിർത്തി തിരിച്ചിരുന്നു ടേപ്പുകളിലൊന്നു മാറ്റി ആളുകൾ തീരെ കുറവുള്ള ഒരു കൗണ്ടറിൽ ഞങ്ങളെ കൊണ്ടു നിർത്തി .കൂട്ടത്തിൽ ചോദിച്ചു 'ഇന്ത്യയിൽ നിന്നാണ് ,അല്ലേ 'ഇന്ത്യയെക്കുറിച്ച് ലേശം മതിപ്പോടു കൂടിയാണ് വിദേശികൾ സംസാരിക്കുന്നത് .ഇമിഗ്രേഷൻ ചെക്കിംഗ് വേഗം കഴിഞ്ഞു .ഇന്ത്യയിൽ നിന്നാണ് അല്ലെ എന്ന് ഇമിഗ്രേഷൻഓഫീസറും ചോദിച്ചും മതിപ്പോടു കൂടിത്തന്നെ .അദ്ദേഹം പാസ്പോർട് നോക്കിയതാണല്ലോ .
വിമാനയാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളള ഭാഗം കണ്‍വേയര്‍ ബെൽറ്റിൽ നിന്നും
ചാടിപ്പിടിച്ചു ഭാരമുള്ള പെട്ടികള്‍ എടുക്കലാണ്. പക്ഷേ, അവിടെയും നല്ല
ചില മനുഷ്യരുണ്ടാവും. അതുപോലെ ട്രോളികള്‍ ഒരിക്കലും നേരെ ഉരുളുകയില്ല.
ഒരുവിധം സാധനങ്ങളൊക്കെയെടുത്ത് ഗേറ്റിനടുത്ത് എത്താറായപ്പോഴാണ് ആരോ
കൈകൊട്ടിയത്. കസ്റ്റംസാണ്,നിവൃത്തിയില്ലല്ലോ.പെട്ടികളൊക്കെ അവരുടെ
സ്കാനറിലേക്കുള്ള ബെൽറ്റിൽ ഇറക്കിവെച്ചു. മറുവശം കടന്നപ്പോള്‍
തുറന്നുകാണണമെന്നായി. ഇവിടെ സ്വര്‍ണ്ണമൊന്നുമല്ല പ്രശ്നം.
ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ മുളയ്ക്കാൻ സാധ്യതയുള്ള വല്ലതുമുണ്ടോ
എന്നാണറിയേണ്ടത്. ഒരു പുരുഷനും രണ്ടു സ്ത്രീകളും അടങ്ങുന്നതാണ് സംഘം.
പെട്ടി തുറന്നു വിശദ പരിശോധന നടത്തിയ കസ്റ്റംസ് ഓഫീസര്‍ ചിരിക്കാന്‍
തുടങ്ങി. പൊട്ടി പൊട്ടിയുള്ള ചിരി. ഞങ്ങള്‍ക്കെന്ന പോലെ അദ്ദേഹത്തിന്റെ
കൂടെയുള്ള ലേഡീ ഓഫീസര്‍മാര്‍ക്കും കാരണം മനസ്സിലായില്ല. ഓഫീസര്‍തുറന്നു
വെച്ച ഒരുപെട്ടിയുടെ പകുതി ഭാഗത്തേക്കു ചൂണ്ടി. That's Medicine,,ദിസ് ഈസ് ദി പ്രീസ്ക്രിപ്ഷൻ ആൻഡ് ഹിയർ ആർ ദി ബിൽസ് '..സഹപ്രവർത്തക 'അതൊക്കെ ശരി.' ഓഫീസര്‍ മറുഭാഗം ചൂണ്ടിക്കാട്ടി.'ഹി ഈസ് എ ഡയബറ്റിക് ആൻഡ് ഹി ഈറ്സ് ഓൾ ദീസ് കുക്കീസ് ' അതാണ് ഓഫീസർക്ക് ഫലിതമായി തോന്നിയത് .മുറുക്കാണ് കുക്കി എന്ന് ഓഫീസര്‍ തെറ്റിദ്ധരിച്ചത്.മുറുക്കിനു മധുരമില്ല അല്ലെങ്കിൽ തന്നെ അത് കുട്ടികൾക്കുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി .ഞങ്ങളോട്
പൊയ്ക്കൊള്ളാന്‍ പറഞ്ഞു. തെരച്ചിലിൽ അലങ്കോലമായ പെട്ടി അടുക്കിവെക്കാന്‍
ലേഡി ഓഫീസര്‍ സഹായിച്ചു എന്ന് നന്ദിപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ. അത്
പതിവില്ലാത്തതാണല്ലോ.
പുറത്തെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അവര്‍ എത്താതിരിക്കില്ലല്ലോ.
പരിഭ്രമിച്ചു നില്ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് മുമ്പ് ഇമിഗ്രേഷനു
മുമ്പില്‍ കണ്ട ഓഫീസര്‍ വന്നു കാര്യംതിരക്കി. ഹൂസ്റ്റണ്‍ എയര്‍പോട്ടില്‍
അഞ്ചോ ആറോ എക്സിറ്റ്പോയിന്റുകളുണ്ട്. ഇത് F ആണ്. 'അവര്‍ മറ്റേതെങ്കിലും
പോയിന്റിലാവാം ഒന്നു വിളിച്ചുനോക്കൂ.ഫോണ്‍ നമ്പര്‍ അറിയാമോ'. 'ഞങ്ങളുടെ
ഫോണില്‍ വിളിക്കാന്‍ കഴിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍, നമ്പര്‍ തരൂ ഞാന്‍
വിളിക്കാം എന്നു പറഞ്ഞു ഓഫീസര്‍ വിളിച്ചു. അവര്‍ നേരത്തെ
എത്തിയിട്ടുണ്ടെന്നും B gate ആണ് കമ്പ്യൂട്ടറില്‍ കാണിച്ചത്. എഫ്
ഗേറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ഓഫീസര്‍. ഏതാനും
നിമിഷങ്ങള്‍ക്കുള്ളില്‍ മകളും മരുമകനും കൊച്ചുമോനും എത്തി.
ഞങ്ങള്‍ അന്ന് ഹൂസ്റ്റണില്‍ തങ്ങി. പിറ്റേദിവസം കാലത്ത് ഹൂസ്റ്റണിലെ
ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ പോയി. അവിടെ അപ്പോള്‍ ഒരു വിവാഹം
നടക്കുകയായിരുന്നു. കേരളീയ മട്ടിലുള്ള വിവാഹവസ്ത്രമണിഞ്ഞ് മുല്ലമാല
ചാര്‍ത്തിയ വെളളക്കാരി വധു.വരന് ഒരു മേനോനാണത്രേ . അമ്പലക്കമ്മറ്റിക്കാര്‍
പറയുന്നതുകേട്ടു. അപ്പോള്‍ നായര്‍ കല്ല്യാണമാണ്. മാലയിടല്‍,താലികെട്ട്,
പുടവകൊട, കൈ പിടിച്ചുകൊടുക്കല്‍ പ്രദക്ഷിണം....
'ഒരു പെണ്‍കുട്ടികൂടിസുമംഗലിയാവുന്നു'.ഭാര്യ അപൂർവ മന്ദഹാസത്തോടെ പറഞ്ഞു
ഒരു യുവതി കുടുംബിനിയാവുകയാണ്. കല്ലും മുള്ളും ചവിട്ടി മുമ്പേ
നടക്കാന്‍. പിന്തുടരാൻ ഭർത്താവ് ,കുട്ടികൾ ,ബന്ധുക്കൾ എല്ലാം .'ശിവശ്ച പന്ഥാ '..നിന്റെ പാത മംഗളകരമാവട്ടെ ,ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .മറ്റെന്താണ് ഒരു നവവധുവിനു വേണ്ടി പ്രാർത്ഥിക്കുക .
സാന്ദ്രാനന്ദാവബോധാത്മകനായ ഉണ്ണിയെ തൊഴുത് ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലേക്ക് .
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-76857489589575119092022-04-02T13:03:00.002+05:302022-04-02T13:03:42.524+05:30 നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം
--------------------------------------------------------
[ മോഹനമന്ദിരത്തിലേക്ക് ,ആദ്യയാത്ര ]
തൊള്ളായിരത്തി എഴുപത്തിയഞ്ചിന്റെ തുടക്കത്തിലാണ്, അതായത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുതിന് നാലഞ്ചുമാസം മുന്‍പ്, ഞാന്‍ മോഹനമന്ദിരത്തില്‍ ആദ്യം പോയത്. സഹോദരതുല്യനും പ്രിയങ്കരനുമായ ഗോപാലകൃഷ്ണനുമൊന്നിച്ച്. തറവാട്ടുവീട്ടിലെ അയല്‍ക്കാരനായ നാരായണപിള്ള ചേട്ടനുമുണ്ടായിരുന്നു കൂടെ. ഉദ്ദേശം: പെണ്ണുകാണാന്‍.
ആ ആഴ്്ച വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു ബുദ്ധ ജംഗ്ഷന് അടുത്തുള്ള വീടാണ്. 'അമ്മ അവിടെ പോയിരുന്നു. നല്ല കുട്ടി. നീ ഒന്നു പോയിക്കാണ് എന്ന് . ഞാന്‍ ആദ്യം മടിച്ചു .പെണ്ണു കാണൽ ബോറാണ് .എങ്കിലും പോയി .
ജോലി കിട്ടി അഞ്ചു കൊല്ലം കഴിഞ്ഞുഇനി വീട്ടില്‍ നിർബന്ധിച്ചാൽ കല്ല്യാണം കഴിക്കാം എന്നുതോന്നിത്തുടങ്ങിയിരുന്നു . ഏറ്റവും നല്ല ആശ്രമം ഗൃഹാസ്ഥാശ്രമമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടെന്ന്് ഞാനെവിടെയോ വായിച്ചിരുന്നു . സമരങ്ങളെല്ലാം കഴിഞ്ഞു താരതമ്യേന ശാന്തമായ അന്തരീക്ഷമായിരുന്നു ഓഫീസില്‍. സുഹൃത്തുക്കളിൽ ചിലരൊക്കെ പിരിച്ചു വിടപ്പെട്ടു . എനിക്കുകിട്ടിയ ശിക്ഷ പ്രമോഷന്‍പരീക്ഷയുടെ രണ്ടാം ഭാഗം എഴുതുന്നതില്‍ നിന്നുള്ള ഒരു കൊല്ലത്തെ വിലക്കായിരുന്നു. രണ്ടാം ഭാഗം താരതമ്യേന എളുപ്പമാണ്.എഴുതി എടുക്കാവുന്നതേയുള്ളു .അതു കൊണ്ട് കല്യാണം നടക്കട്ടെ, പക്ഷേ അതിന് പെണ്ണുകാണൽ എന്ന ദുര്‍ഘടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു കാണല്‍കൊണ്ടു കല്ല്യാണം നടക്കുന്നതൊക്കെ അപൂർവമായിരുന്നു. എനിക്കും രണ്ടുമൂന്നിടത്തൊക്കെ പോകേണ്ടി വന്നു. അവിടൊക്കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഹംസവും.
വിവിധ വിഭാഗത്തില്‍പ്പെട്ട മാട്രിമോണികളും
മൊബൈല്‍ വീഡിയോകാള്‍ സൗകര്യവുമൊക്കെയുള്ള ഇന്നത്തെതലമുറയ്ക്ക് അന്നത്തെപെണ്ണുകാണല്‍ യജ്ഞത്തിന്റെ അസഹനീയതകളെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. ചെറുക്കന് സുഹൃത്തുക്കള്‍ - ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവും -ഹംസം ഇവരൊക്കെ വിവാഹാര്‍ത്ഥിനിയായ യുവതിയുടെ വീട്ടിലെത്തുന്നു. മിക്കവാറും ഉച്ചതിരിഞ്ഞിട്ടായിരിക്കും .ചിരി ,സന്തോഷം സ്വാഗതം. ലഘുഭക്ഷണപാനീയവുമായി യുവതിയുടെ രംഗപ്രവേശം . ചെറുക്കനും പെണ്ണുമായി രണ്ടുവാക്കു സംസാരിക്കല്‍. വീണ്ടും ചിരി സന്തോഷം യാത്രയയ്ക്കല്‍. ചോദ്യോത്തരപംക്തി ഏതാണ്ടെഴുതി തയ്യാറാക്കിയതുപോലെയാണ്. സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും.കല്യാണം നടക്കുന്നത് അപൂർവമാണ് . വേണ്ടാ എന്നാരും പറയുകയില്ല. ജാതകം ചേരുന്നില്ല എന്നതാണ് സ്ഥിരം പല്ലവി.
സംഗതി ബോറാണെങ്കിലും ഈ പെണ്ണുകാണലില്‍ ആസ്വാദ്യമായി ഒന്നുണ്ടായിരുന്നു. ഞങ്ങള്‍
വരേണിക്കൽക്കാർക്ക് .അക്കാലത്ത് തീരെ പരിചിതമല്ലാതിരുന്ന ബേക്കറി പലഹാരങ്ങളും പുതിയതരത്തിലുള്ള പാനീയങ്ങളും. പിന്നെ അതായി പ്രധാനം. ഞങ്ങള്‍ ആസ്വദിച്ചു എന്നതാണ് സത്യം. കരുവാറ്റയിലേക്കാള്‍ നന്നായിരുന്നു പാലമേലേത് എന്നു ഗോപാലകൃഷ്ണന് പറഞ്ഞാല്‍ കരുവാറ്റക്കാരുടെ ഓറഞ്ച് ജ്യൂസിനേക്കാള്‍ രുചികരമായിരുന്നു പാലമേല്‍ക്കാരുടെ ബ്രൂകോഫി എന്നു മാത്രമായിരിക്കും അര്‍ത്ഥം.
അതും ബോറടിച്ചുതുടങ്ങി. ആരുടെ ജാതകവുമായി യോജിക്കാത്ത ഒന്നാണോ എന്റെ ജാതകം? അത്രമോശമൊന്നുമല്ലെന്നാണ് സ്ഥലത്തെ വരാഹമിഹിരൻമാരുടെ അഭിപ്രായം. എല്ലായിടത്തും തിരസ്കരിക്കപ്പെടാന്‍ എന്ത് അയോഗ്യതയാണ് എനിക്ക്. തരക്കേടില്ലാത്ത ജോലിയുണ്ട്. ജോലിയില്‍ ഉയര്ച്ചക്കുള്ള സാദ്ധ്യതയുണ്ട്. വീട്ടില്‍ മോശമല്ലാത്ത ചുറ്റുപാടുണ്ട്. ഞാന്‍ പോയിക്കണ്ട പെണ്‍കുട്ടികളാരും ഡോക്ടറെയും എന്‍ജിനീയറേയുമൊന്നും നോക്കിയിയിരിക്കുന്നവരായിരുന്നില്ല. പിന്നെ എന്റെ രൂപഭംഗി? പക്ഷേ ഞാന്‍ കണ്ട യുവതികളാരും 'രൂപമിച്ഛന്തി കന്യക 'മാരായി തോന്നിയില്ല . സംസാരിച്ചു പിരിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തിരസ്കാരത്തിന്റെ മുദ്രകളൊന്നും കണ്ടിരുന്നതുമില്ല പിന്നെ?
കാരണമുണ്ട്. ഞാന്‍ മാര്‍കിസ്റ്റ് ആയിരുന്നു അത്രേ. ഇപ്പോള്‍ അതു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. അന്ന് മാര്‍കിസ്റ്റ്് എന്നത്് ഇടത്തരക്കാരുടെ ഇടയില്‍ വലിയ ഒരു ശകാരപദമായിരുന്നു. എന്തിനേയും ഏതിനെയും മുട്ടുകുത്തിക്കാന്‍ മാർക്സിസ്റ് എന്ന പദം ഉപയുക്തമാക്കപ്പെട്ടിരുന്നു . അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാര്‍കിസ്റ്റു പാര്‍ട്ടി ഏതാണ്ട് തനിച്ച് പ്രതിപക്ഷത്ത് സി പി ഐ ,ആർ എസ് പി ,പി എസ പി ,മുസ്ലിം ലീഗ് ,കേരള കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഭരണ മുന്നണി മറുവശത്തും . ഏതെങ്കിലും ഒരു സമരത്തിന് മാര്‍കിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ മതി ആ സമരം പൊതുദൃഷ്ടിയിൽ അക്രമ സമരം ആയിക്കൊള്ളും .പിന്നെ അടിച്ചമർത്താൻ എളുപ്പമാണ് . തീരെ സഹികെട്ടപ്പോള്‍ ഞങ്ങൾ മാർക്സിസ്റ് സഹയാത്രികർ വിളിച്ചു പോയ മുദ്രാവാക്യമാണ് . 'ഉപ്പും മുളകും മാര്‍കിസ്റ്റാണോ കപ്പയുമരിയും മാര്‍കിസ്റ്റാണോ..........' എന്നുള്ളത്. രണ്ടാം ഇ. എം.എസ്സ്്. മന്ത്രിസഭയുടെ കാലത്ത്് കാര്‍ഷികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളാണ്, കൂലിവര്‍ദ്ധനവും മറ്റും , നെല്‍കൃഷിക്കാരോ കരക്കൃഷിക്കാരോ ഒക്കെയായ ഇടത്തരക്കാരില്‍ മാര്‍കിസ്റ്റ് ഫോബിയ സൃഷ്ടിച്ചത്.
ഞാന്‍ പാര്‍ട്ടി മെമ്പര്‍ ഒന്നുമായിരുന്നില്ല. അനുഭാവിായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഫീസില്‍ നടന്നസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1974ല്‍ റയില്‍വേ പണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള സമരത്തിലുള്‍പ്പെടെ.അത് പോലെ 72 ഇൽ .ഡിസ്മിസലിനെതിരെ എന്റെ ഓഫീസിൽ നടന്ന സമരത്തിലും ഞാൻ സജീവമായി പങ്കെടുത്തിരുന്നു .ജനാധിപത്യത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനെതിരെയുള്ള വളരെ ദുര്‍ബലമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുക ഒരു പൗരനെന്നനിലയില്‍ എന്റെ കടമയാണെന്ന് എനിക്കുതോന്നി. അതിന്റെ പേരിൽ പെണ്ണുകിട്ടിയില്ലെങ്കില്‍വേണ്ട. സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥ താമസിയാതെനിലവില്‍ വരുമെന്നും അന്ന് ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ യുവതീയുവാക്കള്‍ക്ക് കഴിയുമെന്നും ഞാന്‍ ആശ്വാസം കൊണ്ടു. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ ..'എന്ന കവിവാക്യം സത്യമാകുന്നു കാലം ആസന്നമാണെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു .
ആയിടയ്ക്ക് ഒരു ദിവസം പുത്തന്‍മഠത്തിലെ കൊച്ചമ്മവീട്ടില്‍വന്നു. തറവാട്ടിലെ ബന്ധുവായ ഒരു അമ്മൂമ്മ.പണ്ഡിത. സംസ്കൃതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുരാണങ്ങളും കാവ്യനാടകങ്ങളും മാത്രമല്ല. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷേ പ്രാക്ടീസ് ചെയ്യാറില്ല. അടുപ്പമുളളവരുടെ കാര്യത്തില്‍ നോക്കിപ്പറയും. എന്റെ ജാതകവും കൊച്ചമ്മ നോക്കി. ശ്ലോകമുദ്ധരിച്ചുകൊണ്ട്്പറഞ്ഞതിങ്ങനെയാണ്. താമസിയാതെ നിന്റെ വിവാഹം നടക്കും. പെണ്‍കുട്ടി സുന്ദരിയായിരിക്കുമെന്നു മാത്രമല്ല ഉന്നതബിരുദധാരിണിയുമാ യിരിക്കും. പക്ഷേ, ഒരു പ്രത്യേകത, അത് കൊച്ചമ്മയുടെ അഭ്യസ്തമായ നിഗമനമാണ് ഗ്രന്ഥങ്ങളിലുള്ളതല്ല. വ്യാഴത്തിന്റെയും ശുക്രന്റേയും സ്ഥാനങ്ങളും അവയ്ക്കു കളത്രസ്ഥാനവുമായുള്ള ബന്ധവും. വെച്ചു നോക്കുമ്പോള്‍ സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യതകാണുന്നു. ശുക്രനും വ്യാഴവും പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണല്ലോ. അതുകൊണ്ട് പുറത്തറിയത്തക്കവണ്ണമുള്ള കലഹമുണ്ടാവുകയില്ല. ഇടയ്ക്കൊക്കെ യുള്ള സ്വരചേര്‍ച്ചയില്ലായ്മ;അത് ഏതു വീട്ടിലാണ് ഇ്ല്ലാത്തത്.. കൊച്ചമ്മ ആശ്വാസ വാക്കു പറഞ്ഞു. ഞാന്‍
തിരുവനന്തപുരത്തിനു പോയി. അടുത്ത് ഒരു വാരാന്ത്യത്തില്‍ വന്നപ്പോഴാണ് 'അമ്മ മാവേലിക്കരയിലെ കാര്യം പറഞ്ഞത്. ഞാന്‍ മടിച്ചു.അമ്മ മാത്രമല്ല അച്ഛനും നിർബന്ധിച്ചു ; ഗോപാലകൃഷ്ണന് സ്വതസിദ്ധമായ നര്‍മ്മബോധത്തോടെപ്രോത്സാഹിപ്പിച്ചു: "പുതിയ തീറ്റ സാധനങ്ങളെന്തെങ്കിലും കാണും ". അങ്ങിനെ
നേരത്തെ ഹാജരായിരുന്ന നാരായണപിള്ള ചേട്ടനുമൊത്ത്് ഞാന്‍
ഗോപാലകൃഷ്ണനുമായി മാവേലിക്കരയ്ക്ക്.
പതിവു ചടങ്ങുകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. ബേക്കറി
പലഹാരങ്ങള്‍ക്കുപകരം ചക്കച്ചുള വറുത്തതായിരുന്നു. കടുപ്പം കൂടുതലുള്ള
ചായയും. ഗോപാലകൃഷ്ണൻ നേരത്തെ ചക്കയുണ്ടായതിനെക്കുറിച്ചുള്ള സംഭാഷണം
സമകാലിക രാഷ്ട്രീയത്തിലെത്തിച്ചു . അയാള്‍ വലിയ ഒരു ഇന്ദിരാ പക്ഷപാതിയാണ് അവിടത്തെ
അച്ഛനാവട്ടെ ബീഹാറിൽ ടാറ്റാകമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജി , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വതന്ത്ര്യ സമരനേതാക്കളെ നേരിട്ടുകണ്ടിട്ടുള്ള , ഇന്ദിരാഗാന്ധിയുടെ
സമീപകാല പ്രവൃത്തികളില്‍ അഭിപ്രായവ്യത്യാസമുള്ള ആളും .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലമായിരുന്നല്ലോ രണ്ടുപേരും താന്താങ്ങളുടെ ഭാഗം വീറോടെ വാദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ പെണ്‍കുട്ടി വന്നു,പോയി. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ഡിഗ്രിക്ക് സബ്സിഡറി എന്തായിരുന്നു എന്നൊക്കെയുള്ള പതിവുചോദ്യങ്ങള്‍. സത്യം പറയണമല്ലോ ഞാന്‍ നേരത്തെ പോയി കണ്ടവരേക്കാൾ മുഖശ്രീ യുണ്ടായിരുന്നു ഇവർക്ക് . ഗൗരവക്കാരിയാണ്. പക്ഷേ പല ഗൗരവക്കാരുടെയും മുഖത്തു കാണുന്ന കയ്പ്പ് .ഇവിടെയുണ്ടായിരുന്നില്ല. എന്നല്ല അവ്യക്തമായ ഒരു പ്രസന്നത കാണാമായിരുന്നു. ദൂരെയെവിടെയോ ഒരു പൂവിരിയുന്നതു പോലെ ,ഉദയത്തിനു മുമ്പുള്ള ആകാശം പോലെ. ..........ഞാൻ ചർച്ചയിലേക്കു മടങ്ങി . പക്ഷേ നാരായണപിള്ള ചേട്ടന് തൃപ്തിയായില്ല. അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ അമ്മയുമുണ്ടായിരുന്നു. വലിയഗൗരവക്കാരി. .... വിദ്യാസമ്പന്നരായ രണ്ടുപേര്‍ ഒരു യുവാവും ഒരു യുവതിയും ബന്ധുവീട്ടില്‍ വെച്ചോ മറ്റോ പരിചയപ്പെട്ടാല്‍ പരസ്പരം സംസാരിക്കാറില്ലേ. ആ ശൈലിയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ബിഷപ് മൂർ .കോളേജില്‍ ജോലി ചെയ്തിരുന്ന എന്റെ ചില സുഹൃത്തുക്കള്‍ അവരുടെ അദ്ധ്യാപകരായിരുന്നു. എം. എസ്. സി. ക്കു പഠിച്ച യൂണിവേഴ്സിറ്റി കോളേജിലെ സുവോളജി പ്രൊഫസര്‍ ഞാന്‍ അവിടെപഠിക്കുമ്പോള്‍ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. ഇതിനൊപ്പം താല്‍ക്കാലികമായി ഒന്നു രണ്ടു കോളേജുകളില്‍ പഠിപ്പിച്ചത്. ബി. എഡി.നു പഠിച്ചത് ഒക്കെ സംസാരവിഷയമായി.ഒരു പാടു സംസാരിക്കുന്ന എനിക്കറിയാം പൊതുവേ മിതഭാഷികളായവരും മനസ്സു തുറക്കാന്‍ തുടങ്ങിയാല്‍ ധാരാളം സംസാരിക്കുമെന്ന്. അങ്ങിനെ മുന്നോട്ടു പോയ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലാണ് അത് സംഭവിച്ചത് അവര്‍ ചിരിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിരി!. 'ഒരിക്കല്‍ നീ ചിരിച്ചാൽ വിടരും പൗര്‍ണ്ണമികള്‍','നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം '
എന്റെയുള്ളില്‍ ഗാനഗന്ധര്‍വ്വനും ഭാവഗായകനും മത്സരിച്ചുപാടി. 'ഇതുമതി' ഞാന്‍ എന്നോടുതന്നെ പറഞ്ഞു 'ഇതുമതി'.
മടങ്ങിപ്പോരുമ്പോള്‍ ഗേപാലകൃഷ്ണനും പറഞ്ഞു: 'ഇതുമതി. ഇനിയെങ്ങും പോവണ്ട". 'അതിനവര്‍ക്കും കൂടി ഇഷ്ടമാവണ്ടേടാ '... ഞാന്‍ ചോദിച്ചു.'കൊച്ചാട്ടനെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്' എന്നായിരുന്നു അവന്റെ മറുചോദ്യം അവനെന്നെ അത്രക്കിഷ്ടമായിരുന്നു. 'അവര്‍ക്കിഷ്ടമാവും മുഖം കണ്ടാലറിഞ്ഞുകൂടെ'. അവനെപ്പോഴാണ് നിരീക്ഷണം നടത്തിയതെന്നറിഞ്ഞുകൂടാ. വീട്ടില്‍ വന്ന് ഞാനമ്മയോടു പറഞ്ഞു ഇതു തന്നെ നടത്തിയാല്‍ മതിയെന്ന്.
ഇത് ജനുവരിയിലോ ഫെബ്രുവരി ആദ്യമോആണ്.ഞാന്‍ പിന്നീട് അവരെ കാണുന്നത് മേയ് 20ന് രാവിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലെ കല്ല്യാണപന്തലില്‍ വെച്ചാണ്.താലികെട്ടാനും മാലയിടാനും. അതിനെക്കുറിച്ച് പിന്നീട് ..........
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-65238433355278363862021-12-23T09:16:00.000+05:302021-12-23T09:16:09.800+05:30നെറ്റിയിലിറ്റു നിലാവിന് ചന്ദനമിട്ടും .......'
-------------------------------------------------------------
സുഗതകുമാരിയെ ഓർക്കുമ്പോൾ
----------------------------------------------------
ആര്. എസ്. കുറുപ്പ്
-------------------------------
ആദ്യം വായിച്ച സുഗതകുമാരിക്കവിത 'അഭയാര്‍ത്ഥിനി ' ആണെന്നാണ് ഓര്‍മ്മ. സ്ക്കൂള് പാഠപുസ്തകത്തില്‍ അതുണ്ടായിരുന്നു. ഓ. എന്‍. വി. യുടെ 'അനിയത്തി'ക്കും തിരുനല്ലൂരിന്റെ 'ആദ്യത്തെ.തീവണ്ടി'ക്കും പി.ഭാസ്ക്കരന്റെ 'ഹിരോഷിമ'ക്കും ഒപ്പം . 'പ്രേമസംഗീത'വും 'ലീല'.യുടെ ഒരു ഭാഗവും' 'മലയാളത്തിന്റെ തലയും '. ഒക്കെയുള്ള ആ പദ്യപാഠാവലിയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന മേൽപ്പറഞ്ഞ പുതുകവിതകള്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഞാനെന്തായാലും ആനാലു കവിതകളും പല ആവൃത്തി വായിച്ചിരുന്നു..സുഗതകുമാരിയുടെ ആ കവിതയിലും വിപിന വിഹാരിയുണ്ടായിരുന്നു . അഭയാര്‍ത്ഥിനി ആവേണ്ടി വരുന്നതിനു മുമ്പ് തന്റെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ
'പ്രേമാദ്രയായ രാധികക്കൊപ്പം നിന്ന് വിപിനവിഹാരിയെ കൂപ്പിയവ ളാണ'വൾ ..സര്‍വ്വവും തകര്‍ന്ന അവളെ രക്ഷിക്കാതെ 'എവിടെപ്പോയ് നീ ഹരേ '.എന്ന ധർമ്മരോഷം, അവളെ മനസ്സുകൊണ്ടല്ലാതെ ശരീരം കൊണ്ട് ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലെ ആത്മനിന്ദ ഇവയൊക്കെ .എന്റെ ഉള്ളില്‍ തട്ടിയതുകൊണ്ടാവണം കമ്മ്യൂണിസ്റ്റു കവികളുടെ രചനകളേക്കാള്‍, അന്നത്തെ ശൈലിയില്‍, 'പുരോഗമനസാഹിത്യം' 'അഭയാര്‍ത്ഥിനി'യാണെന്ന് എനിക്കു തോന്നി. .സരളവും സുഭഗവുമായ രൂപശില്പം എന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു.
മനുഷ്യനെ അവന്റെ ദുരിതങ്ങളില്‍ ചേര്‍ത്തുപിടിക്കുക, അങ്ങിനെ മനുഷ്യവര്‍ഗ്ഗത്തെ ഒരിഞ്ചെങ്കിലും
മുന്നോട്ടുനയിക്കുക അതുചെയ്യുന്നതെന്തോ അതാണ് പുരോഗമനസാഹിത്യമെന്ന എന്റെ പിൽക്കാല വിശ്വാസത്തിന് അബോധ പൂർവമായി അടിത്തറയിട്ടിരുന്നുവോ .ഈ കവിത? ആവോ! പക്ഷേ ആകവിത സമ്മാനിച്ച അപൂർവ രസാനുഭൂതി ഇന്നും മനസ്സുലുണ്ട്.
എന്നെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഒപ്പംതത്വചിന്താപരമായിആലോചിപ്പിക്കുകയും ചെയ്ത ഒരു സുഗതകുമാരിക്കവിത അധികം താമസിയാതെ വായിക്കാന്‍ ഇടയായി 'ശക്തി പൂജ'.
'അറിവു ഞാൻ ന് നര്‍ത്തനമാടാന്‍ പ്രിയപ്പെട്ട
തവിടേക്കു ഘോരശ്മശാനമത്രേ.
അതിനാലെന്നുള്ളവും ദേവീ ഞാന്‍ വൻ ചിതയെരിയുന്ന ചുടുകാടായ് മാറ്റിടുന്നു.' അതുകൊണ്ട് 'വരിക ഘനശ്യാമരൂ പിണി ......' താണ്ഡവം എന്റെ മനസ്സാകുന്ന ചുടലയിലാവട്ടെ എന്ന് ദേവിയെ ആഹ്വാനം ചെയ്യുന്ന. ആ കവിത, അതുല്യമായ ഒരു കാവ്യാനുഭവമായിരുന്നു;.സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം, സാക്ഷാത്കാരത്തിനുവേണ്ടി!. . ആയിടെതന്നെയാണ് 'യമുനാതീരേ' എന്ന കവിതയും . വായിക്കാനിടയായത്. അതും ആത്മസമര്‍പ്പണത്തിന്റെ കവിത തന്നെയായിരുന്നു;.കൃഷ്്ണനെ കാണാനുഴറുന്ന. ഒരു ഗോപികയ്ക്ക്് സഖി നല്കുന്ന ഉപദേശരൂപത്തിലുള്ള കവിത ."ചെല്ലുകാക്കഴലിൽ നീ ,സര്‍വ്വവും കാഴ്ചവെയ്ക്കൂ "..
അവരുടെ കവിതകള്‍ വരുന്ന മുറയ്ക്ക് തന്നെ ഞങ്ങള്‍ വായിച്ചു. വായനക്കാര്‍ക്ക്് ഒരു കാര്യം ബോദ്ധ്യമായി. ആ കവിതകളെല്ലാം ആത്മ സമര്‍പ്പണത്തിന്റെ കവിതകളായിരുന്നു. സാക്ഷാത്കാരത്തിനുവേണ്ടിയുള്ള ഇശ്ചയായിരുന്നു അവയുടെ എല്ലാം ആധാരശ്രുതി.അന്നേ ഞങ്ങളൊക്കെ ശ്രദ്ധിച്ച ഒരു പ്രത്യേകത ആ കവിതകളില്‍ മിക്കവയിലും ആഖ്യാതാവ് പുരുഷനായിരുന്നു ഉപാസനാ മൂര്‍ത്തിയും അങ്ങിനെ തന്നെ. കരുണാമയനായ അവനെ കാത്തിരിക്കുന്ന സാധാരണക്കാരന്,,സമഷ്ടിപുരുഷനുമായി ഏകത്വം കൊതിക്കുന്ന വ്യഷ്ടിപുരുഷൻ .
"......പൊൻപരിവേഷമണിഞ്ഞും ,നെറുകയിൽ
എന്‍ പ്രേമത്തിൻ മുള്‍മുടിചേര്‍ന്നും
പുഞ്ചിരി തൂകിയണഞ്ഞിടുവോനെ ......"
.നിന്റെ കരതാര് നീളുന്നു. തരാൻ എന്താണു ള്ളതത്? "വെറുതേവെറുമൊരു വേദന മാത്രം '
ഈവേദന അവരുടെ കവിതളിലാകെ ഒരു അന്തര്‍ധാരയായി വർത്തിക്കുന്നുണ്ട് '
അവനും ഞാനും ഒന്നാവാന്‍ കഴിയാത്തതിന്റെ വേദനയാണോ അത്? ദ്വൈതഭാവം സൃഷ്ടിക്കുന്ന വേദന.! സുഗതകുമാരി പ്രാപഞ്ചിക ദുഃഖങ്ങളെക്കുറിച്ചുള്ള കവിതകളെഴുതിയിട്ടുണ്ട്്. നല്ല കവിതകള്‍! 'സാരേ ജഹാംസേ അഛാ' പെട്ടെന്ന് തോന്നുന്ന ഉദാഹരണം. 'കൊല്ലേണ്ട തെങ്ങിനെ' പോലൊരു കവിത മലയാളത്തില്‍ വേറെ ഉണ്ടോ? എന്നിരുന്നാലും അവരുടെ ഏതാണ്ടൈല്ലാം കവിതകളിലും അന്തര്യാമിയായി .വർത്തിക്കുന്ന ദുഃഖം കൂടുതല്‍ ദാര്‍ശനികമായ ഒരുതലത്തില്‍ അനുഭവിക്കപ്പെടേണ്ടതാണ്..
'വെറുമൊരു വേദന മാത്രം' എന്ന മനോഹരകവിത മറ്റൊരു തരത്തില്‍ കൂടി വായിക്കപ്പെടേണ്ടതാണ്. പൊന്‍പരിവേഷമണിഞ്ഞവന് നല്കാന് വേദനക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട് അതിലൊന്നിതാണ്.
'കാലടി തന്നില്‍ തളിരിലമര്‍ന്നു...
പതിഞ്ഞൊരുവിഷമുള്ളരാന്നെ
വിളിക്കും കണ്ണിന് കദനം മാത്രം ...'.
അത് 'വെറുതെ നടിച്ചതാ'യിരുന്നില്ലേ ? വിശദീകരിക്കുന്നു വലയത്തിനുള്ളിൽ !
'കപടം ? ഹാ! നിണമിറ്റു പതിക്കിലും
അതു കാണാതെ നിനച്ചേനെന്റെ
ശകുന്തളവീണു മരിക്കും വരെയും '
'വെറുതെ നടിച്ചു' എന്നത് രാജാവ് തോഴനോട് പറഞ്ഞതാണ്...ആരും അത് കണ്ടിട്ടില്ല . തോഴനോടു പക്ഷേ രാജാവ് പ്രണയത്തെക്കുറിച്ച്് പറഞ്ഞത്.'പരിഹാസവിജല്പിതം ' എന്നും 'പരമാർഥേന ന ഗൃഹ്യതാം വച 'എന്നുമാണല്ലോ . ഒരു യഥാര്‍ത്ഥ ശിങ്കടിയാവുന്നുവിദൂഷകന്‍. ഇപ്പറഞ്ഞ കള്ളങ്ങളാണ് യഥാര്‍ത്ഥ സത്യം എന്ന് അവ കള്ളങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെ വിശ്വസിക്കുകയും ചെയ്തു..(ഓർവിലിയൻ 'ഡബിൾ തിങ്ക് 'തൊള്ളായിരത്തി മുപ്പതുകളിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല !!) പക്ഷേ യാഥാർഥ്യം വിഷമുള്ളു കാലിൽ തറച്ചു എന്നതു തന്നെയായിരുന്നു. അതൂരികൊടുക്കാന്‍ 'നാഗരികാംഗനാ രസികനായ ' നായകൻ .തയ്യാറായതുമില്ല. ഇപ്പോള്‍ കരുണാമയൻ അരികിലെത്തുമ്പോള്‍ അതു ചെയ്യാതിരുന്നതിന്റെ വേദനയും ആത്മനിന്ദയും കൂടി അവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടുകയാണ്.
ശാകുന്തളത്തിൻറെ ഈ നൂതനാവിഷ്ക്കാരം, ഹൃദയഹാരിയും ഹൃദയസ്പര്‍ശിയുമായ ഈ പുനരാവിഷ്ക്കാരം ഒരു പക്ഷേ നമ്മുടെ പുരാവൃത്ത പുനരാവിഷ്കാരങ്ങളിൽ സമാനതകളില്ലാത്ത ഒന്ന് സുഗതകുമാരിയെ പ്രശംസിക്കുന്നത് വര്‍ണാശ്രമ ധർമ്മമായി സ്വീകരിച്ച മലയാള നിരൂപണം ഒട്ടും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു..
സാക്ഷാത്കാരത്തിനുമറ്റൊരു മാര്‍ഗ്ഗം പ്രശസ്തമാണ്. വിപരീതഭക്തി , രാവണനും ഹിരണ്യ കശിപുവും ഒക്കെ പ്രയോഗിച്ചത്.. അപ്പോള്‍ സായൂജ്യം എളുപ്പമാകുമത്രേ. സുഗതകുമാരിയുടെ എക്കാലത്തെയുംമികച്ച കവിതകളിലൊന്ന് ഈ ആദർശം ഉള്‍കൊള്ളുന്നതാണ്.:കാളിയമർദ്ദനം .
'കുനിഞ്ഞതില്ലീ പത്തികൾ കണ്ണാ
കുലുങ്ങിയില്ലീ കരളിന്നും ....'
........................എന്നു വായിച്ചു തുടങ്ങിയപ്പോള്‍മലയാളി കാവ്യാസ്വാദകന് അഭൂതപൂർവമായൊരു കാവ്യാനുഭവത്തിനു .വശംവദനാവുകയായിരുന്നു
ഒരു വായനയില്‍ തന്നെ,'' ഇതാ ഒറ്റകവിതകൊണ്ട് അമരത്വം വരിച്ച കവയത്രി എന്ന് 'കാളീയമര്‍ദ്ദന'ത്തിന്റെ ആദ്യവായനയില്‍ തന്നെ എനിക്ക് തോന്നിയെന്ന്് '' പറഞ്ഞത് സാക്ഷാല്‍ എന്‍. കൃഷ്ണപിള്ള യാണെന്നോർക്കണം . അത് മലയാളിവായനാ സമൂഹത്തിന്റെ പൊതു അഭിപ്രായമാ യിരുന്നു . കര്‍മ്മങ്ങളെ വേദനയോടെ അനുഭവിച്ചുതീര്‍ക്കുന്ന പീഡിതമായ ജീവാത്മാവ്, അതിന്റെ അഹങ്കാരത്തിന്റെ വിഷമയങ്ങളായ പത്തികളിൽ തേജോ നൃത്തം നടത്തുന്ന ഈശ്വരന്. ഈ സനാതനസിദ്ധാന്തം ആണ്
കവിതയുടെ വര്‍ണ്ണ്യവിഷയം എന്ന് കവി തന്നെപറയുന്നു. പക്ഷേ അത് ഭാഗീകമായ സത്യമാണെന്ന് വായനക്കാരന് തോന്നുന്നു. വിധിയുടെ താഡനങ്ങളെ , എല്ലാ വേദനകളെയും തൃണവല്‍ഗണിച്ചുകൊണ്ട് .നേരിട്ട് ' തലയുയര്ത്തിപിടിച്ചു നില്ക്കുന്ന അഭിമാനിയാണ്് കാളീയന്. അയാള്‍ നോക്കിക്കാണുന്നത് അതീവ സുന്ദരമായ ഒരു നൃത്തമാണ്.കേവലസൗന്ദര്യത്തിന്റെ ആവിഷ്്്ക്കാരമാണ് നൃത്തം. കാളീയ മര്‍്്ദ്ദനത്തിന്റെ അലൗകികവും ദിവ്യവുമായ സൗന്ദര്യം ദ്രുതതാളത്തില്‍ നൃത്തംചെയ്യുന്നഭാഷയിലൂടെ അനുഭവ വേദ്യമാക്കുന്നു ഈ കവിത .
'പോയ വെളിച്ചം ഇരുട്ടാവുകിലും
തീയാറാത്തൊരു ശോണാകാശം
ആലയിലണയാതലസം നിന്നു മയങ്ങും വേനല്‍ക്കാല ദിനാന്ത്യം...'
എന്റെ കൗമാരത്തിലെ മദ്ധ്യവേനല്‍സന്ധ്യതന്നെയായിരുന്നു.പക്ഷേ, അതിത്ര ഹൃദയാവർജ്ജ കമായി ചിത്രീകരിക്കപ്പെടാന്‍ കഴിയുമെന്ന് സുഗതകുമാരിയുടെ 'വെളുത്ത പൂവുകൾ ' വായിച്ചപ്പോഴാണ് ബോദ്ധ്യമായത്. ആ ദിനാന്ത്യത്തിൽ
'നെറ്റിയിലിറ്റു നിലാവിന് ചന്ദനമിട്ടും
കയ്യിലൊരുഞ്ചാറി തളും മൊട്ടുംപേറിയു
മാവഴിതെല്ലുതിടുക്കില്‍ നടന്നുവരുന്നു സന്ധ്യ.....'
ഈ സന്ധ്യഎന്റേതായിരുന്നു. സന്ധ്യമാത്രമല്ല അവിടെ അനുക്തമായ ഉപേമേയമായ, വീട്ടില്‍ വിളക്കു കൊളുത്താന്‍ അമ്പലത്തില്‍ നിന്ന് കൈതോലകള്‍ അതിരി ട്ട നാട്ടുവഴിയിലൂടെ തിടുക്കത്തില്‍ നടന്നുവരുന്ന നാട്ടിന്‍പുറത്തെ യുവതി-....യുവതികള്‍, എന്റെ ചേച്ചിമാര്. ആചേച്ചിമാരില്‍ ഒരാളായി ഈ കവിയും എന്റെ മനസ്സില്കടന്നു ക്കയറിക്കൂടി.
അതുകൊണ്ടുമാത്രമല്ല ഈകവിത എനിക്ക് പ്രിയപ്പെട്ടതാകുന്നത്. വായനക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം പകര്‍ന്നുക്കൊടുക്കുന്ന അത്യപൂര്‍വ്വം സുഗതകുമാരി കവിത കളിലാണല്ലോ ഇത്. ശുഭ പ്രതീക്ഷക്ക് കാരണമാവുന്നത് ഒരു വേനല്‍ക്കാല സന്ധ്യയില്‍ ഭാരം ചുമന്നു തളര്‍ന്നു വീഴാറായ ഞങ്ങള്‍ ഒരത്ഭുതം പോലെ വഴിവക്കിൽ കാണുന്ന , "അടിമുടിപൂക്കും" പൂമരമാണ്.. സുശോഭിതായി സുവാസിതയായി 'ഇത്ര വെളുപ്പ് വെളുപ്പിനുമുണ്ടോ' എന്ന്് ചോദിച്ചു പോകുമാറ് വെളുത്ത പൂവുകള്‍ ചൂടിനില്‍ക്കുന്ന പൂമരം.
'പിന്നെ ഇരുട്ടാകിലുമെന്തേ , വൈകിലുമെന്തേ ' ചൂമ ടേറിപോകുന്ന ഞങ്ങള്‍ക്ക് .'.ഉള്ളൊരുപൂക്കളമായി തോന്നി.'
ഈ കവിതയില്‍മാത്രമല്ല എല്ലാ സുഗതകുമാരി കവിതകളിലും പ്രകൃതി - പ്രകൃതിയിലെ ഭിന്ന വസ്തുക്കള്‍, പൂമരങ്ങള്‍, മുള്‍ച്ചെടികള്‍, കാടും കടലുംമലയും മഴയും പുഴയുമെല്ലാം സജീവ കഥാപാത്രങ്ങളായിട്ടാണ്പ്രതൃക്ഷപ്പെടുന്നത്്. പ്രകൃതി മനുഷ്യകര്‍മ്മങ്ങളുടെ പശ്ചാ്ത്തലം മാത്രമായിരുന്നില്ല സുഗതകുമാരിക്ക് ഒരിക്കലും. പ്രപഞ്ചത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും മറ്റെല്ലാം അവന്റെ ഉപഭോഗത്തിനു വേണ്ടിയാണെന്നുമുളള യൂറോപ്യന്‍ നവോത്ഥാന സന്ദേശം അവരൊരിക്കലും സ്വീകരിച്ചിരുന്നില്ല.. മലയെയും.മരത്തെയും പുഴയെയുമൊക്കെ ദേവതകളായിആരാധിച്ചിരുന്ന, ദര്‍ശനത്തിന്റെയും പ്രകൃതി സൃഷ്ടി സ്ഥിതി സംഹാരകാരിണിയാണെന്നു വിശ്വസിച്ചിരുന്ന സംസ്കാരത്തിന്റെയും പിന്തുടർച്ചക്കാരിയായിരുന്നു അവര്‍.
ഈ ദര്‍ശനവിശേഷം അവരുടെ കവിതകളിലെ മുഖ്യപ്രമേയമായ ആത്മസാക്ഷാത്കാരത്തിന്റെ പ്രതിനിധാനങ്ങളിലും കാണാം . കരുണാമയനായ ദിവ്യപുരുഷനെ കാത്തിരിക്കുന്ന ജീവന്റെ ആകുലതകളും പ്രതീക്ഷകളുമാണ് പലകവിതകളിലും വർണ്യം ,ആദ്യകാല കവിതകളില്‍ വിശിഷിച്ചും അന്നതിനെ നിരൂപകര്‍ മിസ്റ്റിസമെന്നു വിളിച്ചു. അന്നത്തെ പതിവനുസരിച്ച് ..ചില കവിതകളില്‍.അത് രാധാകൃഷ്ണ പ്രണയമായി. കൃഷ്ണകവിതകള്‍ എന്നുവിളിക്കപ്പെടുന്നവയില്‍ തന്നെ ചിലതില്‍ ഏതോ ഗോപികയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പായി . ഏറ്റവും പ്രശസ്തമായ കവിതകളുടെ കൂട്ടത്തില്‍പ്പെടുന്ന മറ്റൊന്നില്‍ അത് സ്വകർമ്മ നിരതയായി . ഏകാന്തധ്യാനത്തിലൂടെ കൃഷ്ണനെ പ്രത്യക്ഷപ്പെടാന്‍ നിർബന്ധിക്കുന്ന ,കൃഷ്ണനറിയാത്ത ഗോപികയായി ('സ്വകർമ്മണാ തമഭ്യർച്ച സിദ്ധിം വിന്ദതി മാനവ' എന്ന ഗീതാവാക്യം രൂപം ധരിച്ചതു പോലെ) പ്രകൃതിയുടെഭിന്നഭാവങ്ങളിലെ നൃത്തം നിരീക്ഷിച്ചു .ചരിതാര്‍ത്ഥനാവുന്ന പുരുഷനായി,പ്രകൃതി പ്രതിഭാസങ്ങളെ ദേവതാ രൂപത്തില്‍ ആരാധിക്കുന്ന മര്‍ത്ത്യനായി..... ഈ കവിതകളുടെയെല്ലാം ആധാരശ്രുതി വിഷാദത്തിന്റെതാണ്. ലൗകീകമായ ദുഃഖമല്ല. തേടലിന്റെ പ്രതീക്ഷയ്ക്കൊപ്പം തീര്‍ത്ഥാടകനുണ്ടാവുന്നതാണല്ലോ എത്തിച്ചേരാത്തതിലെ ദുഃഖവും.. ബുദ്ധതത്വങ്ങളുൾപ്പെടെയുള്ള ഭാരതീയദര്‍ശനങ്ങളെല്ലാം അനന്തതയുടെ വാഗ്ദാനങ്ങളായിരിക്കുമ്പോഴും .അവയുടെ അടിസ്ഥാന ശ്രുതി വിഷാദത്തിന്റേതാണെന്ന് സുഗതകുമാരി
'ഇരുൾ ചിറകുകളു'ടെ ആമുഖത്തിലെഴുതുന്നത് ഒരു ന്യായീകരണമായിട്ടാണ് ;. വസ്തുനിഷ്ഠവും സത്യസന്ധ്യവുമായ ന്യായീകരണം.ദാര്‍ശനികമായ ദുഃഖം ഒരു സത്യമായിരിക്കേതന്നെ തീരെ ചെറിയ കാ ര്യങ്ങളില്‍പോലും സന്തോഷിക്കാന്‍ കഴിയും മനുഷ്യന് എന്ന വസ്തുത സുഗതകുമാരി അംഗീകരിക്കുന്നുണ്ടല്ലോ.. ആ അതിപ്രശസ്തമായ കവിതയില്‍ അങ്ങനെയല്ലെ പറഞ്ഞിരിക്കുന്നത്..
"ആരുചവിട്ടിതാഴ്ത്തിലുമഴലിൻ പാതാളത്തിലൊളിക്കലുമേതോ
പൂര്‍വ്വസ്മരണയിലാഹ്ളാദത്തിൻ ലോകത്തെത്തും ഹൃദയം ....പാവം മാനവ ഹൃദയം !' എങ്കിലും
'തീരാത്തതേടലാകുന്നുജന്മം ' എന്ന് പ്രത്യക്ഷമായിത്തന്നെ പറഞ്ഞിട്ടുണ്ട് ഒരു കവിതയില്‍. എത്തിച്ചേരാന്‍ കഴിയാത്തതിന്റെ ദുഃഖത്തിനു കാരണമായി . എത്തിച്ചേരലിനെക്കുറിച്ച് .സുഗതകുമാരി എന്നെങ്കിലും എഴുതിയിട്ടുണ്ടോ? മുക്കാലുംതാഴ്ന്നു കഴിഞ്ഞ തുമ്പിക്കയ്യുടെ അഗ്രംകൊണ്ട് ''ഹരിചന്ദന പരിപാവനഗന്ധം' നുകരുന്ന ഗജേന്ദ്രനെക്കുറിച്ച് നമ്മള് വായിച്ചിട്ടുണ്ട്.പക്ഷേ, അവിടെ കവിത അവസാനിക്കുകയാണ്. എത്തിച്ചേരലിന്റെസായൂജ്യത്തിന്റെ ഒരു കവിത സുഗതകുമാരി എഴുതിയിട്ടുണ്ട്. അവരുടെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന് 'അഭിസാരിക' കൗതുകകരമായ വസ്തുത ഈകവിതയുടെയും അന്തര്‍നാദം (under tone) ദുഃഖത്തിന്റേതാണ്..
"പാല പൂത്തു മദിക്കുന്ന രാവില്‍/പാരിജാതം മണക്കുന്ന രാവിൽ " രണ്ടേ രണ്ടു വരികളിലൂടെ പ്രകൃതിയുടെ വിലോഭിനീയമായ സൗന്ദര്യം.! വീടിനുള്ളില്‍, ' ക്ലാന്തമാം മുഖംചായ്ച്ചുറങ്ങീടുംകാന്തന്‍', തൊട്ടിലില്‍
വിരലു ണ്ടുമയങ്ങും കുട്ടി...തീര്‍ത്താല്‍ തീരാത്ത അടുക്കളജോലികള്‍. പക്ഷേ, 'കാത്തിരിപ്പു വരൂ വരൂ 'എന്ന് കാട്ടില്‍ നിന്നും കുഴല്‍വിളി... പിന്നെ ഒന്നുമാലോചിച്ചില്ല. ലൗകീകമായതെല്ലാം ഇവിടെ വിട്ട് നിലാവിന്റെ മുല്ലമാലകൾ വാരിയണിഞ്ഞ് ആ കുഴല്‍വിളികേട്ടിടത്തേക്ക്.!. എനിക്കറിയാം ഇത് രാസനൃത്ത ത്തിനുള്ള ആഹ്വാനമല്ല. നീ തീർത്ത പുതിയരാഗം വായിച്ചുകേള്‍പ്പിക്കാനുമല്ല. വേറെന്തെങ്കിലും ആഘോഷത്തിനുമല്ല. എന്നെ മാത്രം വിളിച്ചത് വീണ്ടും "ഒന്നുകാണുവാന്‍ മാത്രമാണല്ലോ". 'അതെ എന്നെ മാത്രം ഒന്നു കാണുവാന്‍ മാത്രമാണല്ലോ!. യാത്ര സാധാരണപോലെ ഉല്ലാസകരമായിരുന്നില്ല. കാലില്‍ മുള്ളുതറച്ച്, ഉടലുരഞ്ഞ് , കാലില്‍ പാമ്പുകള്‍ ചുറ്റിപിണഞ്ഞ്, കുണ്ടില്‍ വീണും വലഞ്ഞും അന്ധ കാരത്തില്‍ ഓടിയെത്തുമ്പോള്‍ ,'അന്ത്യബിന്ദുവില്‍' പുഞ്ചിരിക്കൊള്ളുന്ന ചന്ദനംമണക്കുന്ന നീ, നിന്റെ മാറില്‍ തളര്‍ന്നുവീഴുമ്പോള്‍ "ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേൻ ", സംസാരത്തിന്റെ ബന്ധനത്തില്‍ നിന്നു മുക്തയായി പ്രകൃതിയുടെ സൗമ്യവും പരുഷവുമായ ഭാവങ്ങളിലൂടെ ഗോപിക നടത്തുന്ന യാത്ര അവളുടെ മാത്രമല്ല എല്ലാ സംസാരികളുടെയും ജീവിതയാത്ര തന്നെയാണ്. കാരണം അവള് എത്തിച്ചേരുന്നത് അന്ത്യബിന്ദുവിലാണ്.
കണ്ണനോ? എല്ലാം തേരോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വിശ്വരൂപ പ്രദശ്നങ്ങള്‍ക്കും ഒടുവില്‍ നിരാശനും ദുഃഖിതനുമായി തന്റെ കൗമാരത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണല്ലോ കണ്ണന്.. സാക്ഷാത്കാരംതേടുന്നത് കണ്ണനോ,ഗോപികയോ? പരസ്പര സാക്ഷാത്കാരം എന്നതാവുമോ പരമാര്‍ത്ഥം പ്രകൃതി പുരുഷനുവേണ്ടി നൃത്തം ചെയ്യുന്നുവെന്നും അവന് ചരിതാര്‍ത്ഥനാവുന്നതോടെ -ആത്മ സ്വരൂപം കൈവരിക്കുമ്പോള്‍ ----നൃത്തത്തില്‍ നിന്നും വിരമിക്കുന്നുവെന്നും ഈശ്വരകൃഷ്ണന്‍ സാംഖ്യകാരിക യിൽ പറയുന്നു. ഇവിടെ കണ്ണന്‍മുക്തനാവുകയാണ്.. പ്രകൃതിയായ ഗോപിക അവനില്‍ നിന്ന് ഒരിക്കലും ഭിന്നനായിരുന്നില്ലല്ലോ. തത്വചിന്താപരമായ വ്യാഖ്യാനംഎന്തുമാകട്ടെ കണ്ണുനിറയാതെ ഈ കവിത വായിച്ചവസാനിപ്പിക്കാന്‍ കഴിയുകയില്ല. അത്യപൂര്‍വ്വമായ ഒരു കാവ്യാനുഭവം 'അഭിസാരിക ' പ്രദാനം ചെയ്യുന്നു.
.
സുഗതകുമാരിയുടെ ഏറ്റവും നല്ല കവിതകളിലെ ഒന്നാണ് 'പാദപ്രതിഷ്ഠ'. രാധയെയോ ഗോപികമാരെയൊ പോലെ അത്രയധികം കവിതകളിലൊന്നും സീത പ്രത്യക്ഷപ്പെട്ടിട്ടില്ല. 'തുഞ്ചന്റെ തത്തയിലും' ധന്യതയിലും സൂചനയുണ്ട്. .
'കത്തും തീയും തൊടില്ലയെങ്കിലുമഴൽക്കാട്ടിൻ
നടുക്കായ് പരിത്യക്തം
ജീവിതമൊന്നില്‍ നിന്നുയരും
പൊള്ളുന്ന നിശ്വാസവും'
എന്ന് തുഞ്ചന്റെ തത്തയിലും
'ഏതുകിളിയിണയുടെയിളം ചിറകിലമ്പേൽക്കെ ..
യേതു തുടുകാലിണ യിലാദ്യമുള്‍മുനയേല്‍ക്കെ
ഏതുപരിപാവനത യവമാന പാവകനിൽ
വീഴ്കെയെന്‍ കരളിന്നു മുറിവേറ്റു?''
എന്നു 'ധന്യത'യിലും കാണുന്നപരാമര്‍ശങ്ങള്‍ അഗ്നിപ്രവേശം ചെയ്യേണ്ടി വന്നതിനെക്കുറിച്ചു മാത്രമല്ല.സീതയുടെആദ്യത്തെയും രണ്ടാമത്തെയും വനവാസത്തെക്കുറിച്ചുകൂടി സൂചി പ്പിക്കുന്നു..രാധയെ യും അജ്ഞാത ഗോപികയെയും മറ്റു ഗോപസ്ത്രീകളെയും കുറിച്ച് പാടിക്കൊണ്ടിരുന്ന കവിയുടെ മനസ്സില്‍ എന്നും സീത ഉണ്ടായിരുന്നു. ഗോപസ്ത്രീകളുടെ കാര്യത്തില്‍ അവരില്‍ ഒരാളാണ് താനെന്നും അവര്‍ കരുതിക്കാണും. പക്ഷേ സീത സുഗതകുമാരിയുടെ ആരാധ്യദേവതയായിരുന്നു. സ്ത്രീ സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണത.!
'പാദപ്രതിഷ്ഠ' സുഗതകുമാരിയുടെ രാമായണമല്ല, സീതായനമാണ്. മഹാദുഃഖനാടകത്തിന്റെ നാന്ദി ....കുറിക്കുന്നത്..വള്ളത്തോളിന്റെ '.'കിളിക്കൊഞ്ചലി'ലൂടെ നാംപരിചയപ്പെട്ട, രാമനാമശ്രവണത്തില്‍ കുതുകയായി അമ്മയുടെ അടുത്തേക്കോടുന്ന കുമാരിയുടെ ചിലമ്പിട്ട പാദങ്ങളാണ് . ഭരത വാക്യം ചൊല്ലുന്നതോ , ഹിമാലയത്തിനു സമീപമുള്ള മിഥിലയിൽ .നിന്ന് പുറപ്പെട്ട് ,ഭാരതവര്‍ഷത്തിലെ കാടും മലകളും സമതലങ്ങളും താണ്ടി തെക്കൻ കടല്‍കടന്ന് ലങ്കയിലെത്തിഅഗ്നിയിലൂടെ നടന്നു തിരിച്ചെത്തി ,വീണ്ടും കാട്ടിലെ കല്ലും മുള്ളും ചവിട്ടിനടന്ന വിണ്ടു കീറിയ തൃപ്പാദങ്ങളും , അശ്രുപൂർണ്ണാകുലേക്ഷണനായ രാമന്റെ ദൃഷ്ടിപഥത്തില്‍ നിന്ന് ഭൂമാതാവിന്റെ ഗർഭത്തിലേക്ക് പിൻവാങ്ങുന്ന ആ "രണ്ടു പാദങ്ങളെ എന്റെ ഹൃദയത്തിൽ ഞാൻ പണ്ടേ പ്രതിഷ്ഠിച്ചിരിപ്പൂ " സീത രാമനുമായി ചേരുന്നതു മുതല്‍ വേർപിരിയുന്നതു . വരെയുള്ള കഥ.;.ഇതിലെ ഓരോ ഖണ്ഡത്തിലും രാമനുണ്ട്. 'അശ്രുപൂർണ്ണം രാമ നേത്രങ്ങള്‍ ദൂരെ നിന്നർച്ചിച്ചിടുന്ന പാദങ്ങള്‍' വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാമന്റെ കണ്ണുകളിലെ സൂക്ഷ്മദൃക്കുകൾക്ക് മാത്രം കാണാൻ കഴിയുന്ന അശ്രുബിന്ദുക്കൾ ആദ്യം കണ്ടത് വാല്മീകിയാണ് .പിന്നീട് ആ കണ്ണുനീർ ആരും കാണാന്‍ ശ്രമിച്ചതുമില്ല.ഈഷദ്ബാഷ്പ പരിപ്ലൂതങ്ങളായിരുന്നു യുദ്ധാനന്തരം സീതയെ.സർവ്വാഭരണ വിഭൂഷിതയായി സദസ്സിലേക്കാനയിക്കാൻ കൽപ്പിക്കുന്ന രാമന്റെ കണ്ണുകളെന്ന
പ്രസ്താവം ശ്രദ്ധിക്കുക(വാല്മീകി രാമായണം യുദ്ധകാണ്ഡം ).പുരോഗാമികളായ രാമായണ പഠിതാക്കള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് . ഇവിടെ മാത്രമല്ല നിർവാസ നിശ്ചയത്തിന്റെ സമയത്തും ഈ അശ്രുക്കള്‍ രാമന്റെ നേത്രങ്ങളിലുണ്ടായിരുന്നു.അതായത് വാത്മീകി ഉറപ്പിച്ച് പറയുന്നത് രാമന് സീതയെ ഒരിക്കലും സംശയിച്ചിട്ടില്ലെന്നു തന്നെയാണ് . സ്വധർമ്മമായ രാജ്യഭരണത്തിന്റെ നിര്‍ബന്ധ പ്രേരണകളാണ്. ലങ്കയില്‍വെച്ച് പരുഷമായി സംസാരിച്ച് അഗ്നിപ്രവേശത്തിനു സീതയെ നിര്‍ബന്ധിതയാക്കിയതിനും പിന്നീട് അയോദ്ധ്യയില്‍ വച്ച് നിര്‍വ്വാസദണ്ഡനവിധിക്കുന്നതിനും രാമനെ നിര്‍ബന്ധിതനാക്കിയത് എന്തായാലും സുഗതകുമാരി ആ കണ്ണുനീർ കണ്ടു..അതുമാത്രമല്ലതാനും അവർ കണ്ടത് .സീതാരാമകഥയിലെ ചില അനർഘനിമിഷങ്ങൾ അവര്‍ ഉള്കണ്ണില് കണ്ട് വാങ്മയദൃശ്യങ്ങളായി
വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. "അറിയില്ലയൊന്നുമെന്നോ.മനവാക്കിന്റെ ചിരി കിലുങ്ങിക്കൊണ്ടിരിക്കെ "..സംവേദനം ചെയ്യുന്നത് .അശ്രുത പൂർവമായൊരുനുഭൂതിയാണ്. അവിദഗ്ധമായി
പണിപ്പെട്ട് സീതാപാദങ്ങളിൽ പത്തിക്കീറെഴുതുക മാത്രമല്ല രാമന്‍ചെയ്തതാ യി സുഗതകുമാരിപറയുന്നത് കാട്ടില്‍വെച്ച് കാലില്‍മുള്ള് കൊള്ളുമ്പോള്‍ തഴുകി ആശ്വസിപ്പിക്കുമായിരുന്നു പ്രിയന്. തനിച്ച് കാനനംവാസം ചെയ്യേണ്ടിവന്ന അവസാന നാളുകളില്‍ കാലില്‍ മുളളുതറച്ചപ്പോൾ സീത ഓര്‍ത്തുപോയതാണ്.
രചനാ സൗഷ്ടവം കൊണ്ടും ആശയഗരിമകൊണ്ടും രസപൗഷ്കല്യം കൊണ്ടും മലയാളത്തിലെ സീതാകാവ്യ
ങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളുന്ന' പാദപ്രതിഷ്ഠ' കൂടുതല്‍ വിശദമായ പഠനംആവശ്യപ്പെടുന്നു.
കരുണാമയനുവേണ്ടിയുള്ള ജീവാത്മാവിന്റെ കാത്തിരിപ്പ്, സാക്ഷാത്കാരമോഹം ഇവയൊക്കെ ആവിഷ്കരിക്കുന്നതിനിടയില്‍ സുഗതകുമാരി മനുഷ്യന്റെ ദൈനംദിനജീവിതത്തെ വിസ്മരിക്കുകയുണ്ടായോ? ഇല്ല. മിസ്റ്റിക്ക് എന്ന ആദ്യകാല നിരൂപകര്‍ വിളിച്ചിരുന്ന കവിതകളുള്‍പ്പെടെ അവരുടെ എല്ലാം കവിതകളും പ്രാപഞ്ചിക ദുഃഖത്തിന്റെ കൂടി ഗാഥകളായിരുന്നു. ആ വസ്തുത വിശദീകരിക്കുന്നതിനുമുമ്പ് സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് അവരെഴുതിയ കവിതകളിലേക്കുവരാം. അവരുടെ കാവ്യജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെട്ട കവിതകളിലേറെയും അങ്ങനെയുള്ളവയായിരുന്നു. മനുഷ്യരെക്കുറിച്ചു മാത്രമല്ല മറ്റുജീവജാലങ്ങളെക്കുറിച്ച് കൂടി അവരെഴുതി. മരക്കവി എന്ന പേര് സമ്പാദിക്കുകകൂടി ചെയ്തു അവര്‍. അക്കൂട്ടത്തില്‍ അവിസ്മരണീയങ്ങളായ രണ്ടു കവിതകള്‍ ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നു.
'സാരേ ജഹാംസേ അച്ഛാ ', നേരത്തെ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇരമ്പുന്ന റേഡിയോ പാട്ടും ത ല്ലും തെറിയും കരച്ചിലുമൊക്കെയായി ഉറങ്ങാതിരിക്കുന്ന ഒരു ചേരിയിലെ ,ഇരുളിന്റെ മറപറ്റി സ്വയം വിലപേശി നില്ക്കുന്ന ഒരു പതിനഞ്ചുകാരി. ആവിലപേശലിന്റെ അര്‍ത്ഥം ഓര്‍ത്തപ്പോള്‍ 'മനംമുറിഞ്ഞ് ചോരത്തുള്ളി ഇറ്റിറ്റുവീഴുന്നു കുഞ്ഞേ' എന്നവളോടു മനസ്സില്‍ പറയാനേ കഴിയുന്നുള്ളൂ കവയത്രിക്ക്. ഒപ്പം സ്ക്കൂള് യൂണിഫോമും പുസ്തക്കെട്ടുകളും കൊടുത്തു പഠിക്കാനയച്ചാൽ അവളും മറ്റുകുട്ടികള്‍ക്കൊപ്പം 'സാരേം ജഹാംസേ അഛാ' പാടുമായിരുന്നു എന്ന് ആലോചിക്കാനും ... എല്ലാം കുട്ടികള്‍ക്കും അതിനു കഴിയുന്ന ഒരുകാലത്തു മാത്രമേ ലോകത്തേക്കും സുന്ദരമായ ദേശം ഇതുതന്നെയാണ് എന്ന് അഭിമാനപൂര്‍വ്വം പാടാന്‍ കഴിയൂ എന്നൊരു അനുക്ത സന്ദേശം ഇതിലുണ്ട്. ഒരുപക്ഷേ അങ്ങിനെയൊരു ലോകത്തിനു വേണ്ടിപാടുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്നതാണ് എന്ന തീരുമാനമെടുക്കുവാന്‍ സുഗതകുമാരിയെ പ്രേരിപ്പിച്ച അനുഭവങ്ങളിലൊന്ന് ഇതാവാം.
പ്രഭാഷണങ്ങളേക്കാളും മുദ്രാവാക്യപ്രഘോഷണ ങ്ങളേക്കാളും മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താന്‍ ,പ്രക്ഷുബ്ധമാക്കാന്‍ ഈ ഇരുപതു വരികൾക്ക് കഴിഞ്ഞു ... എന്നാല്‍ കേരളമനസാക്ഷിയെ പ്രകമ്പനം കൊള്ളിച്ച ഒരു വാങ് മ യ വിസ്ഫോടനം ആണ് വരാനിരുന്നത്. 'കൊല്ലേണ്ടതെങ്ങനെ'. മനസ്സിന് വളർച്ചയില്ലാത്ത ശരീരത്തിനു പൂര്‍ണ്ണവളര്‍ച്ചയുള്ള കുട്ടികള്‍ സമൂഹത്തിന്റെ പ്രധാന പ്രശ്ന മാണല്ലോ. .അങ്ങനെയുളള പെണ്‍കുട്ടികള്‍ വിശേഷിച്ചും .ശരീരത്തിനു മുപ്പത്തിയേഴു വയസ്സുള്ള, മനസ്സിന് ഒരു വയസ്സുപോലും തികയാത്ത മകളെ ചൊല്ലിയുള്ള ഒരു അമ്മയുടെ ഉല്‍കണ്ഠ പ്രക്ഷോഭജനകമായ അതേസമയം മനോഹരമായ ഒരു കവിതയായി വാർന്നു വീണതാണ് .'കൊല്ലേണ്ടതിങ്ങനെ'. തനിക്കു ശേഷം ആ കുട്ടി എങ്ങിനെ ജീവിക്കുമെന്നറിയാത്ത അഥവാ എങ്ങിനെയായിരിക്കും ആ കുട്ടിയുടെ ശിഷ്ടജീവിതം എന്ന് ആരെക്കാളും നന്നായറിയുന്ന 'അമ്മ തനിക്കു ശേഷം അവൾ ജീവിച്ചിരിക്കേണ്ടില്ല എന്നു തീരമാനിക്കുന്നു. വേദനയില്ലാതെഎങ്ങനെ അവസാനിപ്പിക്കാം എന്നാലോചിക്കുന്ന അവരുടെ മനസ്സിലൂടെ കുഞ്ഞിന്റെ ജീവിതം അഥവാ , കുഞ്ഞുമൊത്തുമുള്ള അവരുടെ ജീവിതം ഒരു ചലച്ചിത്രം പോലെ തെളിയുന്നു. ..നിവൃത്തിയില്ല .നമുക്ക് ഒരുമിച്ച് ഈ ലോകം വിടാം. ഇരുട്ടിനപ്പുറത്ത് കാണുമ്പോൾ മകൾ തന്നെ അമ്മേ എന്നുവിളിക്കുമെ ന്ന് അവര്‍ ആഗ്രഹിച്ചുപോകുന്നു. ഇഹലോകത്തില്‍ സംസാര ശേഷിയില്ലാത്ത അവൾക്ക് അതിനു കഴിയുകയില്ലല്ലോ
ഡോ. എം. ലീലാവതി യാണ് വാങ്മയ വിസ്ഫോടനം എന്ന് ഈ കവിതയെ വിശേഷിപ്പിച്ചത്.സുഗതകുമാരിയുടെ പില്ക്കാലകവിതയെ ഒരു പക്ഷേ, അതിനേക്കാളധികം അവരു
ടെ പൊതുപ്രവര്‍ത്തനത്തെ ഈ കവിതക്കാസ്പദമായ സംഭവങ്ങളും സ്വാധീനിച്ചിരിക്കണം
പ്രകൃതിയും പുരുഷനുമെന്ന ദാർശനിക പ്രശ്നത്തിലെന്നപോലെ പ്രകൃതിയും മനുഷ്യനുമെന്ന ദൈനംദിന വ്യവഹാരത്തിലും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി .അപ്പോഴും അവർക്ക് പ്രകൃതി മനുഷ്യനിൽ നിന്നന്യമായ ഒന്നായിരുന്നില്ല ..പ്രകൃതി വസ്തുക്കൾ, പ്രതിഭാസങ്ങൾ .ഒക്കെ അവർക്ക് സജീവ കഥാപാത്രങ്ങളായിരുന്നു .മനുഷ്യനേക്കാൾ പ്രാധാന്യം മരങ്ങൾക്കും സിംഹവാലൻ കുരങ്ങുകൾക്കും നൽകിയെന്നേരാരോപണം തന്നെയുണ്ടായിരുന്നല്ലോ .അതു പക്ഷേ നമ്മുടെ സാഹിത്യത്തിലെ ഏറ്റവും അപഹാസ്യമായ കഥയില്ലായ്മകളിലൊന്നാണ് .കാടിനെക്കുറിച്ച് പാടുമ്പോഴും അവിടെ അവർ കണ്ട'പശിയാൽ കലങ്ങിയ പെൺവയറുകളാ'യിരുന്നു അവരുടെ പ്രഥമ പരിഗണനാവിഷയം .'ആദിവാസി സാക്ഷരത ' എന്ന കവിത അവരുടെ കാഴ്ചപ്പാട് സംശയ രഹിതമായി വ്യക്തമാക്കുന്നുണ്ട് .'ആദിവാസിക്കല്ലോ കാടില്ലാത്തു' കാടുള്ളതോ ?'കയ്യേറി തമ്പ്രാക്കന്മാർക്ക് ''കള്ള ചചീട്ടുള്ള വർക്കൊക്കെ ''ആയിരം പള്ളിക്ക് ''അണകെട്ടി തമ്പ്രാക്കൾക്ക് കാട് '..സുഗതകുമാരി ക്രൂരമായി അപഹസിക്കപ്പെട്ടതിൽ അദ്ഭുതമില്ല .പക്ഷേ ആദിവാസിയുടെ ഈ ഉത്കണ്ഠ പൂർണമായി ഉൾക്കൊണ്ടു എന്ന് മാത്രമല്ല അത് ശക്തിയായി വായനക്കാരിലേക്ക് സംക്രമിപ്പിക്കാനും അവർക്ക് കഴിഞ്ഞു .വികസനകാര്യത്തിൽ വേറിട്ട് ചിന്തിക്കാൻ മലയാളിയെ പ്രേരിപ്പിച്ചവരിൽ ഒന്നാമത്തെ ആൾ സുഗതകുമാരിയാണ് ,അവരുടെ കവിതകളിലൂടെ .
സുഗതകുമാരിയുടെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കൂടുതൽ വിശദമായ പഠനം ആവശ്യമാണ് .ഫെമിനിസത്തിന്റെ അംഗീകൃത ചിന്താധാരകളിൽ ഒന്നു പോലും അവർക്ക് സ്വീകാര്യമായിരുന്നില്ല..എന്നാൽ .സ്ത്രീയുടെ മോചനം അവരുടെ കവിതകളിലെ മുഖ്യ പ്രമേയങ്ങളിലൊന്നായിരുന്നു താനും ..സാക്ഷാൽക്കാരത്തിനായി കരുണാമയനെ കാത്തിരിക്കുന്ന വ്യക്തി പോകെ പോകെ സ്ത്രീയായി മാറുന്നു ;ഗാർഹിക ദുരിതങ്ങളിൽ പെട്ടുഴലുന്ന സ്ത്രീ .കണ്ണനും ഗോപികയും പരസ്പരം മുക്തി നൽകുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്ന ആ ഉദാത്ത കവിത 'അഭിസാരിക' തന്നെ നോക്കു .അവർ വിട്ടുപോരുന്നത് പാതിരാത്രി കഴിഞ്ഞിട്ടും വീടുപണി പാതി പോലും തീർന്നിട്ടില്ലാത്ത ഒരടുക്കളയാണ് .ഇവിടെ "കവിതയിലെന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേര്ത്തുവീഴുമ്പോൾ /ഒരു വിരൽ കൊണ്ടൊന്നു താങ്ങുക ..'എന്നപേക്ഷിക്കുന്ന പീഡിതയായ വീട്ടമ്മയെയും (കയറ്റം -സച്ചിദാനന്ദൻ )''നീറിപ്പുകയുന്ന പച്ച വിറകുകൾ കത്തിക്കാൻ /അടുപ്പിനരികിൽ മുട്ടുകുത്തിക്കിടന്നൂതീയൂതി പുക കുരുങ്ങി കലങ്ങിയ കണ്ണുകളിൽ ചുടുനീർ നിറയുന്ന ' ശാന്തയേയും (കടമ്മനിട്ട )നമുക്കോർമ്മിക്കാം .സുഗതകുമാരിയുടെ നായക കഥാപാത്രം
കാലക്രമത്തിൽ സ്ത്രീയായി ,അജ്ഞാത ഗോപികയായി ,ഒടുവിൽ പശസ്തയായ രാധ യായി മാറുന്നു .
"ഏറെ ദരിദ്രമെൻ നാട്ടിലെ ഏതൊരു
നാരിയും രാധികയല്ലിയുള്ളിൽ " എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും ചെയ്യുന്നു .
"വന്നീല പൗർണ്ണമി എങ്കിലും കൈനീട്ടി
വിണ്ണിനെ പുൽകും കടലുപോലെ
ഇന്ത്യ തൻ പെണ്മനം തേടുന്നു നിത്യനാം
തിങ്കളെ പ്രേമൈക മൂർത്തി തന്നെ "എന്നവസാനിക്കുന്ന 'രാധയെവിടെ 'എന്ന ദീർഘ കവിത ഈ കാഴ്ച പ്പാടിലൂടെ കൂടി വായിക്കപ്പെടേണ്ടതാണ് .
ദുരിതപൂർണ്ണമായ അടുക്കളയിൽ നിന്നുള്ള മോചനമാണ് സ്ത്രീയുടെ വിമോചനത്തിന്റെ സുപ്രധാന ഘടകമെന്ന് മാർക്സും ,സ്ത്രീപുരുഷ പ്രേമത്തിലധിഷ്ഠിതമായ ഏകദാമ്പത്യകുടുംബമാണ് ലോകവിപ്ലവാനന്തര സാമൂഹ്യ വ്യവസ്ഥയുടെ സ്ഥാപനം വരെ നിലനിൽക്കേണ്ടതെന്നു ഏംഗൽസും .തറപ്പിച്ചു പറഞ്ഞിട്ടുണ്ടെന്നിരിക്കെ സുഗതകുമാരിയുടെ നിലപാട് പുരോഗമന പരമല്ലെന്നു പറയാൻ കഴിയുമോ ?
പറയാൻ അങ്ങിനെയൊരുപാടുണ്ട്. അവർ പോയിട്ട് ഒരു വര്‍ഷമാവുന്നു .ഒരു പാട് കാലത്തേക്ക് അവരുടെ കവിതകൾ വായിക്കപ്പെടുകയും അവർ സ്നേഹിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ഒപ്പം അപഹസിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കും .മഹത്വത്തിന്റെ അനിവാര്യമായ വിധി . പക്ഷെ
"നെറ്റിയിലിറ്റു നിലാവിൻ ചന്ദനമിട്ടും കയ്യിലൊരഞ്ചാറിതളും മൊട്ടും പേറിയും 'തെല്ലു തിടുക്കിൽ എന്റെ വഴിത്താരകളിലൂടെ അവർ നടന്നു വരുന്നുണ്ട് ,സാന്ത്വനമായി ,അതിവൃഷ്ടിയുടെ ഈ അസ്വസ്ഥ സായന്തനങ്ങളിലും .
------------------------------------------------------------------------------------------------------------------------------
ആർ .എസ് .കുറുപ്പ്
സൗപർണിക
139 ,താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
PIN 682038 .
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com2tag:blogger.com,1999:blog-3766142208137899324.post-70854901642348707592021-09-02T19:33:00.002+05:302021-09-02T19:33:45.757+05:30കഥായനം
--------------------
ആര്. എസ്്. കുറുപ്പ്
കഥാപ്രപഞ്ചം അതിവിപുലമാണ്. കഥ എന്ന പേരില്‍ അനാദി കാലം മുതല്‍ നില്ക്കുന്ന വാഗ്രൂപങ്ങൾക്ക് കയ്യും കണക്കുമില്ല. അപ്പോള്‍ കഥയിലൂടെ ഒരു സഞ്ചാരം എന്നര്‍ത്ഥമുള്ള തലക്കെട്ടിന്റെ വ്യാപ്തിയും അതി വിപുലമാണല്ലോ. ഇവിടെ പക്ഷേ കഥയെന്നതുകൊണ്ട് മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുകഥകള്‍ എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. അതില്‍തന്നെ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ എഴുത്തുകാരുടെ കഥകളെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാഥമികമായ ഉദ്ദേശം. ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളുടെ കൃതികള്‍ പരാമര്ശിക്കപ്പെടുകയില്ല , അവ കഠിനമായി നിരാശപ്പെടുത്തുന്നില്ലെങ്കില്‍. ഒരു കാര്യം കൂടി,ഈ പംക്തിയിൽ പരാമാര്‍ശിക്കപ്പെട്ടുപോയി എന്നതുകൊണ്ട് ഒരുകഥാകൃത്ത് ലബ്ധപ്രതിഷ്ഠനല്ല എന്നഭിപ്രായമുണ്ട് എന്നു തെറ്റിദ്ധരിക്കരുത് . ശ്രദ്ധേയങ്ങളായി തോന്നുന്ന ചില കൃതികളെ ക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തേണ്ടി വന്നേക്കാം .ഒരു പ്രധാന കാര്യം : .സാഹിത്യ മൂല്യമാണ് പൊളിറ്റിക്കൽകറക്ട്നെസ്സ് അല്ല ഇവിടെ പരിഗണനാ വിഷയം
എല്ലാ ചെറിയകഥകളും ചെറുകഥകളാവുകയില്ല. പിന്നെന്താണ് ചെറുകഥ ? 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചെറുകഥ എന്ന സാഹിത്യരൂപം ആവിർഭവിച്ചത് . ദീര്‍ഘ കഥാഖ്യാനമായ നോവലിന്റെ പിറവിക്കുശേഷം കുറേക്കാലം കഴിഞ്ഞ്. . എങ്കിലും ചെറുകഥ (Short Story) എന്ന വാക്ക് നിഘണ്ടുവില്‍ ഇടം കണ്ടെത്തിയത് 1933ല്‍ മാത്രമാണ്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍. ആ നിര്‍വചനത്തില്‍ പറയുന്നത് ഇങ്ങനെ പരിഭാഷപ്പെടുത്താം. ഗദ്യത്തിലുള്ള കെട്ടുകഥ. കൃത്യമായി ദൈര്‍ഘ്യം കല്പിക്കാന് കഴിയാത്തത്. എന്നാല്‍ നോവലുകളുടെ കാര്യത്തില്‍ സാധാരണയായും നോവെല്ലകളുടെ കാര്യത്തിൽ ചിലപ്പോഴൊക്കെയും ചെയ്യാറുള്ളതുപോലെ ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത്ര ഹ്രസ്വമായത് . ഒരു ചെറുകഥ സാധാരണയായി ഒന്നോ രണ്ടോ കാഥാപാത്രങ്ങളുള്ളതും ഒരൊറ്റസംഭവത്തെ , നോവലിന്റെ സുസ്ഥിരമായ സാമൂഹ്യ പശ്ചാത്തലത്തേക്കാള്‍ വളരെ കുറഞ്ഞ വ്യാപ്തിയിൽ കേന്ദ്രീകരിച്ചുള്ളതുമായിരിക്കും.
. ഇതിന് ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ചെറുകഥാ പ്രസ്ഥാനത്തിന്റെ പ്രതിഷ്്ഠാപകരിലൊരാളായ എഡ്ഗാർ അലന്‍പോ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ചെറിയ ആഖ്യാനങ്ങൾ എന്നാണദ്ദേഹം ചെറുകഥകളെ വിശേഷിപ്പിച്ചത്..ഈ ഹ്രസ്വാഖ്യാനങ്ങൾ നോവലുകള്‍ എന്ന ദീര്‍ഗാഖ്യാനങ്ങളിൽ നിന്നു വ്യത്യസ്തം മാത്രമല്ല ഉത്തമവുമാണെന്നായിരുന്നു പോയുടെ അഭിപ്രായം. ഗ്രീക്കുനാടകങ്ങളെ അനുസ്മരിപ്പിക്കുന്ന ഏകതാനത (unity ) ചെറുകഥകള്‍ക്കുണ്ടാവണമെന്ന അഭിപ്രായം പിന്നിട്ടുവന്ന ബ്രാൻഡൻ മാത്യൂസിനെ പോലെയുള്ള സാഹിത്യ ശാസ്ത്രജ്ഞരും ശരിവെക്കുന്നുണ്ട് ..
എല്ലാ ലക്ഷണ വാക്യങ്ങളെയും ഉല്ലംഘിച്ച് ചെറുകഥ വളര്‍ന്നിരിക്കുന്നു. ചെറുകഥയിൽ അനിവാര്യമായി ഒന്നേയുള്ളൂ. അത് മനുഷ്യ കഥ പറയുന്നതായിരിക്കണം. രണ്ടുനൂറ്റാണ്ടിലധികം കാലത്തെ വികാസപരിണാമങ്ങളിലൂടെ ചെറുകഥ ആര്‍ജ്ജിച്ച രൂപഭാവങ്ങളെ ഉള്‍ക്കൊള്ളിച്ചുണ്ടായ ഒരു പുതിയ നിര്‍വചനം ഏറെക്കൂറെ സ്വീകാര്യമാണെന്നു തോന്നുന്നു. 2013ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഓക്സഫോര്‍ഡ് ബുക്ക് ഓഫ് അമേരിക്കന്‍ ഷോര്‍ട്ട്സ്റ്റോറ്റീസിന്റെ ആമുഖത്തിൽ അതിന്റെ സമാഹർത്രിയായ ജോയ്സ് കരോള്‍ ഓട്സ് ആണ് ഈ നിര്‍വചനം നല്‍കിയിരിക്കുന്നത്: "ഈ സാഹിത്യ രൂപത്തിന്റെ, എന്റെ വ്യക്തിപരമായ നിർവചനം എന്തെന്നാല്‍ അത് ഭാവനയുടെ സാന്ദ്രീകരണത്തെ, വിപുലീകരണത്തെയല്ല പ്രതിനിധാനം ചെയ്യുന്നു. അതിലെ നിഗൂഢതകളും പരീക്ഷണാത്മകതകളും എന്തുതന്നെയായാലും അതൊരന്ത്യത്തിൽ .എത്തിച്ചേരുന്നു .എന്നുവച്ചാല്‍ കഥ അവസാനിക്കുമ്പോള്‍ ശ്രദ്ധാലുവായ വായനക്കാരന് അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നു". ചെറുകഥയെക്കുറിച്ചുള്ള ഭിന്നനിര്‍വചനങ്ങളും മറ്റും നമുക്ക് തുടർന്നുവരുന്ന ലക്കങ്ങളിലും ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ നമുക്ക് കഥകളിലേക്ക് കടക്കാം..
ആഹ്ലാദകരമായ ഒരു കഥാനുഭവത്തില്‍ നിന്നാവട്ടെ തുടക്കം. ഒരു ചെറിയ പക്ഷേ, മനോഹരമായ കഥയില്‍ നിന്ന്. 2021 മാര്ച് 21 മാതൃഭൂമി വാരികയിലെ ബാലപക്തിയില്‍ ഫാസില സലീം എഴുതിയ അവളുടെ രാവ് എന്ന കഥയാണത്. ഫാസില സലീം നാലാംവര്‍ഷ എം. ബി. ബി. എസ്. വിദ്യാര്‍ത്ഥിനിയാണ്. ചെറിയ കുട്ടിയല്ല. കഥ ബാലപക്തിയിലായതുകൊണ്ട് ദൈര്‍ഘ്യം കുറവാണ്. സാധാരണ സമകാലിക മലയാള ചെറുകഥയുടെ നാലിലൊന്ന് വലിപ്പം. ഒന്നരപേജ്. ഒരു വിദ്യാലയത്തിലേക്ക് അവിടത്തെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനി നടത്തുന്ന രാത്രിസന്ദർശനമാണ് വിഷയം. മതില് ചാടിയാണ് അവള് ചേലത്ര ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെത്തുന്നത്. അവൾ ഒരു രാത്രി ജീവിയാണ്. താൻ പണ്ട് ലോങ് ജംമ്പിന് 6.25 മീറ്റര്‍ റെക്കോര്‍ഡിട്ട ഗ്രൗണ്ടിലേക്കാണ് അവള് ചാടി വീഴുന്നത്. "മതിലുചാടുന്നവരുടെയും ന്യായം പഠിപ്പിച്ചിട്ടുള്ള നി ന്റെ അടുത്തുതന്നെ മതിലുചാടി രാത്രി വന്നിരിക്കാന്‍!-നിന്നെ ഒട്ടിച്ചേര്‍ന്നു ഒരു രാത്രി മുഴുവന്‍ ഇരിക്കാന്‍-----"'
രണ്ടുദിവസം മുമ്പേ ഗെറ്റ് ടു ഗെതര്‍ ഉണ്ടായിരുന്നു സ്ക്കൂളില്‍. പകല്‍മുഖങ്ങളെ പേടിച്ചൊന്നുമല്ല അവള് വരാതിരുന്നത്. ഇതുപോലൊരു സ്വപ്നസാഫല്യത്തിനുവേണ്ടിയായിരുന്നു. പത്താക്ലാസ് സി ഡിവിഷനിലെ തനിക്കൊപ്പം വളരാന്‍ കൂട്ടാക്കാതിരുന്ന ബെഞ്ചുകളിലൊന്നിൽ ഇരുന്നും കിടന്നും ഉണര്‍ന്നിരുന്നും സമാധാനമായി ഉറങ്ങിയും അവൾ രാത്രി കഴിച്ചുകൂട്ടുന്നതിന്റെ വര്‍ണ്ണനയിലൂടെ അന്നത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നത്തെ ഈ രാത്രി സഞ്ചാരിണിയായി മാറിയ കഥ ഹൃദയസ്പര്‍ശിയായി കലാ സൗഭഗത്തോടെ അനാവരണം ചെയ്യപ്പെടുന്നു,കാവ്യബിംബങ്ങളുടെ വിദഗ്ദ്ധ വിന്യാസങ്ങളിലൂടെ സാഹിത്യസൃഷ്ടി രമണീയമാവുന്നത് രമണീയാർത്ഥ പ്രതിപാദകങ്ങളായ വാക്കുകള്‍കൊണ്ടും വാക്യങ്ങള്‍ക്കൊണ്ടുംനിർമ്മിക്കപ്പെടുമ്പോളാണ്. ഈ കൊച്ചുകഥയുടെ സവിശേഷതയും അതാണ്. നോക്കൂ! കാലുകളിലും കൈയിലും എന്തിന് ചെവയില്‍പോലും ഒരു കള്ളന്റെ വ്യഗ്രതയുണ്ടായിരുന്നു അവൾക്ക് . ബോര്‍ഡെല്ലാം രാത്രിയേക്കാള്‍ കറുത്തിരിക്കുന്നു. മുഴുവനായി മാഞ്ഞിട്ടില്ലാത്ത ഫോര്‍മൂലകള്‍. കാലങ്ങളായി മാച്ചുകൊന്ന അക്ഷരങ്ങള്‍ കീഴെ ചാരമായി കൂടിക്കിടക്കുന്നുണ്ട്. പഴയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊക്കെ ഇങ്ങിനെയല്ലാതെ പിന്നെങ്ങനെയാണ് നോക്കിക്കാണുക.
നേരം വെളുത്തപ്പോള്‍ സ്വാഭാവികമായും അന്വേഷണവും പൊലീസുമൊക്കെയുണ്ടായി. സ്ക്കൂളിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവളെ പോകാന്‍ അനുവദിച്ചു. അവള് പക്ഷേ,
കൊള്ളയടിച്ചുണ്ടായിരുന്നു.' കൊള്ള മുതല്‍ മുഴുവന്‍ മനസ്സിലെ അറയില്‍ ഒളിപ്പിച്ച് അവൾ പുറത്തേക്കു നടന്നു, ഗേറ്റു കടന്നു, ഒരു പിടികിട്ടാപ്പുള്ളിയുടെ കൗശലത്തോടെ-കൊലുസിന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു നേര്‍ത്തു വന്നു' എന്ന കഥ അവസാനിക്കുമ്പോള്‍ വായനക്കാരന് ബോദ്ധ്യമാവുന്നു നല്ല ഭാവഗീതത്തെപ്പോലെ നല്ല ചെറുകഥയും സമഗ്രമായ ജീവിതാഖ്യാനമാവുമെന്ന്. മാത്രമല്ല നമ്മള് സ്വീകരിച്ച പുതിയ നിര്‍വചനത്തില്‍പറയുന്നതുപോലെ യുക്തി സഹമായ ഒരു അവസാനമുണ്ട് കഥയ്ക്ക്. പിന്നീടുള്ള അവളുടെ ജീവിതം. അത് മറ്റൊരു കഥയാണ്.
ഇതിനു നേര്‍വിപരീതമായ അതീവ വേദനാജനകമായ ഒരു കഥാനു ഭ വത്തിലേക്കാണ് നമ്മളിനി പോകുന്നത്. 2020 ജനുവരി 19ലെ മാതൃഭൂമിയില്‍ സച്ചിദാനന്ദന് എഴുതിയ അനന്തരം എന്ന കഥയാണ് പരാമര്‍ശ വിഷയം. കഴിഞ്ഞനൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മലയാളത്തിലുദയം കൊണ്ട ആധുനികതാ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിൽ പ്രമുഖനായ, കവിയും പ്രബന്ധകാരനുമായ ഡോ. കെ. സച്ചിദനന്ദന്റെ കൃതിയാണിതെന്ന് എഴുത്തുകാരന്റെ പടം കൊടുത്തിരിക്കുന്നതില്‍ നിന്ന് മനസ്സിലായി.
സച്ചിദാനന്ദന്റെ ആദ്യചെറുകഥയേതെന്ന് എനിക്ക് നിശ്ചയമില്ല . എന്തായാലും ഞാന്‍ വായിക്കുന്ന ആദ്യ സച്ചിദാനന്ദൻ കഥ ഇതാണ്. കഥയില്‍ തന്നെ സൂചിക്കപ്പെടുന്നതുപോലെ ആദ്യകാല അമേരിക്കന്‍ ചെറുകഥ റിപ്പ് വാന്‍ വിങ്കിളിന്റെ രചനാശൈലിയാണ് സച്ചിദാനന്ദൻ സ്വീറ്കരിച്ചിരിക്കുന്നത് . ഇവിടെ പക്ഷേ റിപ്പ് വാന്‍ വിങ്കിളിന്റെ സ്ഥാനത്ത് മലയാളത്തിലെ ഒരു അതിപ്രശസ്തമായ കഥാപാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഖസാക്കിലെ രവി . ബസ്സു വരാനായി കാത്തു കിടന്ന രവി ഉണര്‍ന്നെഴുല്‍ക്കുന്നു.2019ല്‍ ഒരു ദിവസം. പാമ്പു കടിച്ച മുറിവില്‍ ആരോ പച്ച മരുന്നു പുരട്ടിയിരുന്നുവത്രേ.അതിനിടയില്‍ കൂമന്‍കാവ് പുരോഗമിച്ചിരുന്നു. ഖസ്സാക്കിലേക്ക് ബസ്സര്‍വ്വീസും തുടങ്ങിയിരുന്നു. എന്നിട്ടും ബോധംകെട്ടുകിടന്ന രവിയെ ആരും ഒരു വൈദ്യന്റെ അടുക്കലേക്കെടുത്തുകൊണ്ടുപോയില്ല. അപ്പോള്‍ റിപ്പ് വാന്‍ വിങ്കിളോ ? എന്ന ചോദ്യം ഞാൻ കേള്‍ക്കുന്നു. റിപ്പ് വാന്‍ വിങ്കിൾ ശല്യക്കാരിയായ ഭാര്യയേയും വീട്ടില്‍ ചെയ്യുന്ന ജോലികളും ഒഴിവാക്കാന്‍ തന്റെ പട്ടിയുമൊത്ത് പോയത് കാറ്സ്കിൽ മലകളിലെ കാട്ടിലേക്കായിരുന്നു. അവിടെ അയാളെ കാത്ത് ആരും ഉണ്ടായിരുന്നില്ല,പൂർവികരുടെ മായാ രൂപങ്ങളൊഴികെ.
ആറോ ഏഴോ പതിറ്റാണ്ടിനുശേഷം തിരികെയെത്തിയ രവി ഖസ്സാക്കില്‍ കാണുന്നകാഴ്ചകളുടെ വര്‍ണ്ണനയാണ് അനന്തരത്തിന്റെ ഉള്ളടക്കം. പലരും മരിച്ചു. രവിയുടെ കയ്യിലിരുന്നു വയസ്സറിയിച്ച കുഞ്ഞാമിന വൃദ്ധയായിരിക്കുന്നു. ശിവരാമന് നായര്‍ ഒരാശ്രമം സ്ഥാപിച്ചിരിക്കുന്നു ബൗദ്ധന്മാരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരാശ്രമം ഘര്‍വാപസി എന്നു പറയുന്നില്ല! അതാണ് സച്ചിദാനന്ദന്റെ വലിയ രചനാതന്ത്രം. അതു മാത്രമല്ല ഇത്തരമൊന്ന് ആവശ്യമാണെന്ന് സനാതനികള്‍ തോന്നത്തക്കവണ്ണം ആളുകളെ പ്രലോഭിപ്പിച്ച് ബൗദ്ധന്മാരാക്കുന്ന പുതിയ സരണികളെ രവി കാണുന്നതേയില്ല. ഒരു കൃതി പറയുന്ന കാര്യങ്ങളേക്കാള്‍ പ്രധാനം പറയാത്ത കാര്യങ്ങളാണെന്ന പിയറി മഷേറിയുടെ സിദ്ധാന്തം, മലയാളത്തില്‍ അവതരിപ്പിച്ചവരിൽ ഒരാളാണല്ലോ സച്ചിദാനന്ദന്. കൂടുതല്‍ വിസ്തരിക്കുന്നില്ല. സച്ചിദാനന്ദന്റെ വിഷയം ഖസാക്കിന്റെ ഇതിഹാസമോ റിപ്പ് വാൻ വിങ്കിളോ ഒന്നുമല്ല. സമകാലിക ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണദ്ദേഹം. പ്രത്യേകിച്ചും മതേതരപുരോഗമനാശയങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നുവെന്ന ദുര്യോഗം. അതില്‍ തെറ്റൊന്നുമില്ല. കഥയ്്ക്ക് എന്തും വിഷയമാവാം. പൂര്‍വ്വാപര ബന്ധമുള്ള ഒരുകഥ വേണമെന്ന നിര്‍ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കഥാകൃത്തുക്കള്‍ പലരും ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. ചില വിശ്വപ്രസിദ്ധ ചെറുകഥകളെങ്കിലുമുണ്ട്, സംഭാവ്യതകളും അസംഭാവ്യതകളും കൂട്ടികലര്‍ത്തി പരസ്പര പൂരകങ്ങളല്ലാത്ത ഇതിവൃത്തവഴികളിലൂടെ കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ച് വികസിച്ചുവരുന്നവയായി. അവ മികച്ച ചെറുകഥകള്‍, മികച്ച കലാ സൃഷ്ടികളാവുന്നത് എന്തുകൊണ്ടാണ് ?. ഒരു കാരണമേയുള്ളൂ ഒരു രചനയിൽ സന്നിഹിതങ്ങളായിരിക്കുന്ന സാദ്ധ്യതകളില്‍ നിന്ന് ,ആഖ്യാന വൈചിത്രത്തില്‍ നിന്ന്്, കഥാപാത്രങ്ങളുടെ പ്രവൃത്തികളിലും മനോവ്യാപാരങ്ങളിലും നിന്ന്, ഭ്രമകല്‍പ്പനകളില്‍ നിന്ന് വായനക്കാരന് ഒരു കഥ വായിച്ചെടുക്കാന്‍ കഴിയുന്നു. ഭദ്രരൂപമായ മായ ഒരു കലാസൃഷ്ടി.. എഴുതപ്പെട്ട കരകൗശലവസ്തു (artefact ) വിൽ നിന്ന് വായനക്കാരന് ഒരു സൗന്ദര്യാത്മക വസ്തു (aesthetic object) സൃഷ്ടിക്കാന്‍ കഴിയണം. ഇവിടെ അതുണ്ടാവാനുള്ള വിദൂര സാധ്യതപോലുമില്ല.സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകള്‍ ഖസ്സാക്കിലെ മരിച്ചവരും ജീവിച്ചവരുമായ കഥാപാത്രങ്ങളുടെ ചുമലില്‍ വെച്ചുകൊടുക്കുകയാണദ്ദേഹം. തന്റെ തനതായ ശൈലി കൈവിട്ട് ഖസാക്കിലെ അനുപമവും അനനുകരണീയവുമായ ശൈലി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സച്ചിദാനന്ദനു പിഴച്ചു. 'കൂമന്‍കാവില്‍ അനാദിയായ മഴവെള്ളത്തിന്റെ സ്പര്ശത്തില്' - എന്നു തുടങ്ങുന്ന ആദ്യവാചകം വായിച്ചു കഴിയുമ്പോള്‍ തന്നെ വായനക്കാരന് നിരാശനാവുന്നു ' .-രണ്ടാമത് യുക്തി രാഹിത്യം ഖസാക്കിലെ നാമെന്നോ പരിചയപ്പെട്ട ജനത
ഇപ്പോഴത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടതെന്ന് സച്ചിദാനന്ദന് നമ്മളെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹമായിട്ടുണ്ടെങ്കില്‍ അതിന് തക്ക കാരണം
ഉണ്ടാവണം. അത് കഥയിലൂടെ വ്യക്തമാവുകയും വേണം. അങ്ങനെ വായനക്കാരനെ
ബോദ്ധ്യപ്പെടുത്താനുതകുന്ന സൂചകങ്ങളൊന്നും കഥയിലില്ല. എന്തായാലും വിജയന്റെ
ആത്മാവിനോടും ആരാധകരോടും ക്ഷമാപണം നടത്തിയിട്ടുണ്ട് ഒരടിക്കുറിപ്പിലൂടെ
സച്ചിദാനന്ദന്. വലിയ ഒരു തെറ്റാണ് താന്‍ ചെയ്തതെന്ന്
ബോദ്ധ്യപ്പെട്ടിട്ടാവണമല്ലോ .അദ്ദേഹത്തെപ്പോലൊരാൾ ക്ഷമാപണത്തിനു മുതിര്‍ന്നത്..
ഐവാന്‍ ഹോയുടെ മൂശയിലേക്ക് തിരുവിതാംകൂര്‍ ചരിത്രം
ഉരുക്കിയൊഴിക്കുകയാണ് സിവി ചെയ്തതെന്നും ആ ജോലി അദ്ദേഹം വളരെ
ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും പി. കെ .ബാലകൃഷ്ണന് പറഞ്ഞിട്ടുള്ളത് സുവിദിതമാണല്ലോ
സമകാലിക ഇന്ത്യന്‍ മതേതര ആഖ്യാനം ഖസ്സാക്കിന്റെ ഉലയിൽ
ഉരുക്കി റിപ്പ് വാന്‍ റിങ്കളിന്റെ മൂശയിലേക്ക് പകരുകയാണ്
സച്ചിദാനന്ദന് ചെയ്തതെന്നും അത് അദ്ദേഹം ഒട്ടും ഭംഗിയായി നിർവഹിച്ചിട്ടില്ല എന്നും
നമ്മള് കണ്ടുകഴിഞ്ഞു .നമുക്ക് ഇപ്പറഞ്ഞ റിപ് വാൻ വിങ്കിളിലേക്ക് പോകാം
ലോകകഥകളില്‍വിശ്രുതമായവയെ പരിചയപ്പെടുത്തുക എന്നൊരുദ്ദേശം കൂടിയുണ്ടു താനും ഈ
പംക്തിക്ക്്. 'റിപ് വാൻ വിങ്കിൾ' ആദ്യകാല അമേരിക്കൻ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ വാഷിങ്ടൺ ഇർവിങ്ങിന്റെ (1783 -1859 ) രചനയാണ് ;കാല ദേശങ്ങളെ അതിജീവിച്ച് നിലനിൽക്കുന്ന സ്രെഷ്ട കൃതി .. വിഭിന്ന
കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ട കഥകളുടെ പുനര്‍വായന ചെറുകഥയെന്ന
സാഹിത്യരൂപത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ,രൂപത്തിലും ഉള്ളടക്കത്തിലും
കാലംവരുത്തിയ, ഇ്പ്പോഴും വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്
മനസ്സിലാക്കാന്‍ സഹായിക്കും . ഗൗരവമുള്ള രചനയെ മാത്രമല്ലഗൗരവമുമുള്ള
വായനയെയും അത് ഫലപ്രദമായി സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.
വിപ്ലവപൂർവ അമേരിക്കയില്‍ ന്യൂയോര്‍ക്കിനടുത്തുള്ള കാറ്റ്സ്റ്റിക്കന്‍ പര്‍വ്വതത്തിന്റെ താഴ്വരയില് ഹഡ്ണല്‍ നദിക്കരയില്‍ ഒരു ഡച്ച് കുടിയേറ്റ
ഗ്രാമത്തിലെ താമസക്കാരനായിരുന്നു റിപ്പ് വാന്‍ റിങ്കിള്
ഭാര്യയും മക്കളുമൊക്കെയുള്ള വാന്‍
വിങ്കിള്‍ അലസനായിരന്നു എന്ന അഭിപ്രായമുള്ളത് സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന,അലട്ടലുകാരിയായ അയാളുടെ ഭാര്യയ്ക്കുമാത്രമാണ്. കാരണം അയല്‍ക്കാരായ വീട്ടമ്മമാര്‍ക്ക് അയാള്‍ എന്തു സഹായവും ചെയ്തു കൊടുക്കും. കുട്ടികള്‍ക്കാവട്ടെ കൂടെ കളിക്കാനും കളിപ്പാടങ്ങളുണ്ടാക്കി കൊടുക്കാനും ഒക്കെ അയാളുണ്ട് എപ്പോഴും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കുകയില്ല. സ്വന്തം കൃഷി സ്ഥലമാണെങ്കില്‍ ലോകത്തിലെ ഏറ്റവും ഫലഭൂഷ്ടി കുറഞ്ഞ ഭൂമിയാണെന്നാണ് അയാളുടെ അഭിപ്രായം, അതുകൊണ്ടങ്ങോട്ടു പോകാറേയില്ല, വീട്ടില്‍ കലഹം സ്വാഭാവികമാണല്ലോ, പ്രത്യേകിച്ചും ഭാര്യ സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന ആളാവുമ്പോള്‍(Petticoat government എന്നാണ് മൂലകൃതിയിലെ പ്രയോഗം ) അലട്ടലും വഴക്കും സഹിക്കാതാ വുമ്പോള്‍ അയാള്‍ ഗ്രാമത്തിലെ ചായക്കടയില്‍ ചെന്നിരിക്കും. അവിടെ ആരെങ്കിലും കൊണ്ടിടുന്ന പഴയ പത്രക്കടലാസ്സുനോക്കി നാട്ടിലെ സ്ക്കൂള് മാഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയുണ്ടാവും. അതല്ലെങ്കില്‍ വാന്‍ വിങ്കിൾ തന്റെപഴയ തോക്കുമെടുത്ത് സന്തതസഹചാരിയായ പട്ടിയെയും കൂട്ടി മലയിലേക്കുപോകും അണ്ണാനെ വേട്ടയാടാന്‍. അത്തരമൊരു യാത്രക്കിടയില്‍ അയാള്‍ ഇടുമുഴക്കങ്ങള്‍ കേട്ടു; മദ്യവുമായി വരുന്ന ,പഴയ രീതിയില്‍ വസ്ത്രം ധരിച്ച ഒരാളെ ക്കണ്ടു. അയാളോടൊപ്പം നീര്ച്ചാല് വറ്റിയ ഒരുവെള്ളച്ചാട്ടത്തിന്റെ പാതയിലൂടെ കയറിപ്പോയ വാന്‍ വിങ്കിള്‍ കണ്ടത് തന്റെ കുറേ പൂർവികരെയാണ് തൂവല്‍തൊപ്പി ധരിച്ച തടിച്ച ഒരാളിന്റെ നേതൃത്വത്തില്‍ നയന്‍പിൻസ് എന്ന പന്തുകളിയില്‍ ഏര്‍പ്പെട്ടിരികയാണ് വളരെ പഴയകാലത്തെ വേഷം ധരിച്ച ഏതാനും മാന്യന്മാര്. ആദ്യത്തെ ഡച്ചു കുടിയേറ്റക്കാര്‍ കൂടെ കൊണ്ടു വന്നതും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതുമായ ഒരു പെയിന്റിംഗിനെ അനുസ്മരിപ്പിക്കുന്നു അവർ . പന്തുരുളുന്ന ശബ്ദം ഇടിമുഴക്കം പോലെ കേള്‍ക്കാം. അവരുടെ സഹായിയായി കൂടിയ റിപ്പ് വാന്‍ വിങ്കിൾ മദ്യചഷകത്തില്‍ നിന്ന് അല്പം എടുത്ത് രുചി നോക്കുന്നു. പിന്നീടുപല തവണ കുടിക്കുന്നു. അയാളുടെ കണ്പോളകള് അടഞ്ഞുവന്നു.
രാവിലെ വൈകിയാണ് ഉണർന്നത് കലശലായ വിശപ്പോടെ പൂർവികരെ ഒരാളെയും കാണാനില്ല. കൂടെ കൊണ്ടുവന്ന പട്ടിയുമില്ല. അയാള്‍ മലയിറങ്ങി ഗ്രാമത്തിലേക്കു നടന്നു. ഗ്രാമം ആകെ അപരിചിതമായി തോന്നി. തന്റെ വീടു പൊളിഞ്ഞു കിടക്കുന്നു. പഴയ ചായക്കടയുടെ സ്ഥാനത്തും ഒരു പുതിയ കെട്ടിടം നില്ക്കുന്നു. അവിടെ പഴയ ചിത്രമുണ്ട്, അത് പക്ഷേ ബ്രീട്ടീഷ് ചക്രവര്‍ത്തി .... തിരുമനസ്സിന്റെയല്ല. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന ഒരു പട്ടാള ജനറലിന്റെയാണ്....... തന്റെ താടി കണ്ടമാനം വളര്‍ന്നിരിക്കുന്നുവെന്ന് ഇതിനിടയില്‍ എപ്പോഴോ റിപ്പ് വാന്‍ വിങ്കിള്‍ തിരിച്ചറിയുന്നുണ്ട്. ഉറങ്ങിയത് ഒരുരാത്രിയല്ല ഇരുപതുകൊല്ലമാണ്! അതിനിടയില്‍ ഗ്രാമത്തില്‍ , രാജ്യത്തും ലോകത്തും വലിയ മാറ്റമുണ്ടായിരിക്കുന്നു. ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ യുദ്ധമുണ്ടായി. ബ്രിട്ടീഷ് പട്ടാളക്കാര്‍തോറ്റു. നാട്ടില്‍ ജനാധിപത്യം എന്ന പുതിയ ഭരണക്രമം വന്നു. പഴയ കൂട്ടുകാരില്‍ പലരും സ്വാതന്ത്ര്യയുദ്ധത്തില്‍ പങ്കെടുത്തു. ചിലരൊക്കെ മരിച്ചു. ചിലരൊക്കെ പുതിയ ഭരണസഭയായ കോണ്‍ഗ്രസ്സില്‍ എത്തി. വാന്‍ വിങ്കിള്‍ ഇപ്പോള്‍ ബ്രിട്ടീഷു രാജാവിന്റെ പ്രജയല്ല അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന സ്വതന്ത്രരാജ്യത്തിലെ സ്വതന്ത്രപൗരനാണ്. വാന്‍ വിങ്കിളിന് മറ്റൊരു സ്വാതന്ത്ര്യവും കൂടി കിട്ടിയിട്ടുണ്ട്. മിസ്സിസ് വാന്‍ വിങ്കിളിന്റെ സ്വേച്ഛാ ദുരധികാരത്തില്‍ നിന്നുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം. ആരെങ്കിലും അവരെക്കുറിച്ചു പറയുമ്പോള്‍ അയാള്‍ തലയും തോളും കുലുക്കി ദൃഷ്ടികള്‍ മുകളിലേക്കു പായിക്കുക മാത്രമാണ് ചെയ്യാറുള്ളത്. തന്റെ വിധിയുമായി പൊരുത്തപ്പെട്ടു എന്ന സൂചനായാവാം. അല്ലെങ്കില്‍ സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമാവാം എന്നാണ് ആഖ്യാതാവു പറയുന്നത്.
എന്തായാലും മകളുടെയും ഭര്‍ത്താവിന്റെയും ഒപ്പം താമസമാക്കിയ വാന്‍ വിങ്കിള്‍ തന്റെ കഥ എല്ലാവര്ക്കും പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. ഗ്രാമത്തിലെ ഹെന്‍പെക്ട് ഭര്ത്താക്കന്മാരിൽ ചിലരെങ്കിലും അയാളുടെ അനുഭവം തങ്ങള്‍ക്കും ഉണ്ടാവണമെന്നാഗ്രഹിക്കാറുണ്ടായിരുന്നുവത്രേ.
കാറ്റ്ഗ്സിക്കന്‍ പര്‍വ്വതശിഖരങ്ങൾക്ക് മുകളിലെ ആകാശത്ത് ഋതുഭേദങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ ഭാവങ്ങളുടെ ഹൃദയഹാരിയായ വര്‍ണ്ണനയോടെ ആരംഭിക്കുന്ന ഈ ആദ്യകാലകഥ അവസാനിക്കുന്നത് . മലയിലെ വേനല്‍മഴയിലെ ഇടിമുഴക്കങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്. ഇതിന്റെ ആഖ്യാനശൈലി ഒരു സ്കെച്ചിന്റേതാണ് (കരടുചിത്രം )എന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. ഒരു രാജ്യത്തും ലോകത്തുതന്നെയും നിര്‍ണ്ണായകമായ മാറ്റങ്ങളുണ്ടാക്കിയ മഹാവിപ്ലവത്തെ തന്റെ അസാന്നിദ്ധ്യം കൊണ്ടുപ്രതിനിധീകരിക്കുന്ന നായകകഥാപാത്രം ഒരുകാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. വിപ്ലവങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഉടനടി ഒരുമാറ്റവും വരുത്തുന്നില്ല. അയാളിപ്പോഴും കഥ പറഞ്ഞു ഗ്രാമത്തില്‍ കഴിയുകയാണല്ലോ. പക്ഷേ, മാറ്റങ്ങള്‍ അവിടെയുണ്ട് കാലക്രമത്തില്‍ പ്രത്യക്ഷപ്പെടാനായി.
ആദിമ ഡച്ചുകുടിയേറ്റക്കാര്‍ കൂടെ കൊണ്ടുവന്ന ചിത്രത്തിലൂടെ സൂചിതമായ ഒരു പുരാവൃത്തത്തെ അപനിർമ്മിച്ച് ഒരു പുതിയ പുരാവൃത്തം സൃഷ്ടിക്കുകയാണ് വാഷിംഗ്ടണ്‍ ഇർവിങ് കരടുചിത്രത്തിന്റെ രൂപത്തിലുള്ള മനോഹരമായ ആഖ്യാനത്തിലൂടെ., ഈ അര്‍ത്ഥത്തില്‍, ആഖ്യാതാവ് സാക്ഷിയായിപ്പോലും പ്രതൃക്ഷപ്പെടാത്ത ഈ കഥ, ആഖ്യാതാവിന്റെ മനോരാജ്യ ങ്ങളിലൂടെയുള്ള സഞ്ചാരമായി കഥയെ വീക്ഷിക്കുന്ന ഇക്കാലത്തും പ്രസക്ത മാകുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. ഒപ്പം ഈ ആഖ്യാനശൈലിയുടെ അനുകരണംകൊണ്ടുമാത്രം ആശയങ്ങളെ വായനക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നല്ല ചെറുകഥയായി പരിണമിക്കുകയില്ലെന്നും.
ഇനി ഒരു പുതിയ മദ്ധ്യതിരുവിതാംകൂര്‍ കഥയിലേക്കു വരാം.- 'ക്ലാപ്പന' നിധീഷ് ജി മാതൃഭൂമമി മാര്‍ച്ച് 1, 'അനുപമകൃപാനിധി....'. എന്ന കരുണയിലെ വരികളില്‍ തുടങ്ങുന്നു ഈ കഥ ..സ്വയം ഇല്ലാതായിക്കൊണ്ടും അന്യനെ ,താൻ സ്നേഹിക്കുന്ന അന്യനെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചേതോവികാരമാണ് കരുണ . . മഹാകവിയുടെ പ്രശസ്ത രചനയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സാധാരണ വ്യക്തികള്‍ ,പാവപ്പെട്ട ക്ലാപ്പനക്കാര്‍ തമ്മിലുള്ള ബന്ധങ്ങളിൽ പ്രകടമാകുന്ന ഭാവങ്ങളാണ് പ്രതിപാദ്യം. മൈത്രി (പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധസ്നേഹം)യിലൂടെയാണ് കരുണയിലെത്തുക. കരുണയെന്നാല്‍ പരദുഃഖം
സ്വദുഖമായി അനുഭവിക്കാനുള്ള സന്നദ്ധത .നാണുവച്ചനും കാര്‍ഡോസ്സും തമ്മിലുള്ള ആത്മബന്ധം ,. കാർഡോസിനോട് അയാൾക്ക് ചീനിപ്പുഴുക്കും മീന്‍കറിയും കള്ളുംനല്‍കുന്ന വസുമതിക്കും തിരിച്ച് കാർഡോസിനങ്ങോട്ടുമുള്ള ആത്മബന്ധം , ഒടുവില്‍ അവൾ ശയ്യാവലംബി യാവുമ്പോള്‍ കാര്‍ഡോസിനുവേണ്ടി അവളെ നോക്കി രക്ഷിക്കേണ്ടിവരുന്ന നാണുവച്ചനോട് വസുമതിക്കു തോന്നുന്ന , അയാള്‍ക്കവളോടു തോന്നുന്ന ആത്മബന്ധം, നിസ്വാര്‍ത്ഥവും പ്രയോജനനിരപേക്ഷവുമായ സ്നേഹം, തത്ത്വജ്ഞാനികളുടെ ഭാഷയില്‍ മൈത്രി എത്ര മനോഹരമായാണ് വള്ളിക്കാവിനും ഓച്ചിറയ്ക്കും ഇടയിലുള്ള ഒരു കുഗ്രാമത്തിലെ സാധാരണക്കാരുടെ സംസാരഭാഷയിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. "അവൾ മേശപ്പുറത്തേക്ക് കൈകള്‍ കുത്തി കാര്‍ഡോസിന്റെ കണ്ണുകളിലേക്കു നോക്കി. വെളുത്തുതുടുത്ത മുലകള്‍ ബ്ലൗസിനുള്ളില്‍ നിന്നും അയാളുടെ മുഖത്തു ചെന്നു മുട്ടാന്‍ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആ അലര്‍ച്ച കേട്ടത്. 'ഡാ പൊലയാടി മോനേ...'
വസുമതിയെവെച്ചു കൊണ്ടിരിക്കുന്ന ത്രാസ്ബാബുവിൽ നിന്ന് കാര്‍ഡോസിനെ
രക്ഷിക്കാന്‍ വസുമതി വെട്ടുകത്തിക്കൊണ്ട് ത്രാസ്ബാബുവിനെ വെട്ടി.കുറ്റം
സ്വയം ഏറ്റെടുത്തു. ത്രാസ് ബാബുവിന്റെ കൂട്ടുകാര്‍ വെട്ടിജീവച്ഛവമാക്കിയ .
അവളെ കാർഡോസ് ഏറ്റെടുത്തു. അയാൾക്കുവേണ്ടി നാണുവച്ചന്‍ അവളെ
ഭാര്യയാക്കി. എന്തിനാണിതൊക്കെ എന്നു ചോദിക്കുന്ന വസുമതിയോട് കാർഡോസ്
പറയുന്നു. 'തോന്നുമ്പോഴൊക്കെ നിന്നെ വന്നു കാണാന്‍'. പക്ഷേ, അയാള്‍ ഇനി
വരില്ല. അടുത്ത് വന്നിരുന്ന് കോച്ചിയ കൈവിരലുകള്‍ പിടിച്ചു
നിവര്‍ത്തില്ല...' അയാള്‍ മരിച്ചു. പക്ഷേ, അയാള്‍ക്കുവേണ്ടി അവൾ എന്ന ഭാരം ഏറ്റെടുത്ത ആൾ വരും.നാണുവച്ച ൻ .കരുണയിലെ വരികൾ "അനുപമകൃപാനിധി .........."
പാടിക്കൊണ്ട്. വസുമതി അയാളെ കാത്തു കിടക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
മൈത്രിയും മുദിതയും കരുണയും കടന്ന് മനുഷ്യബന്ധത്തില്‍
ഉല്പന്നമാവുന്ന ഗുണമാണത്രേ 'ഉപേക്ഷ',നിരുപാധികമായ സ്നേഹം,സ്വന്തമെന്ന
ബോധമോ സംഗമോ ലവലേശവും സന്നിഹിതമല്ലാത്ത ബന്ധം. ഇവിടെ അതാണ്, ക്ലാപ്പന
എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ദരിദ്രരും നിരക്ഷരവുമായ
മനുഷ്യരുടെ ഭാഷയില്‍ ഫലപ്രദമായി വര്‍ണ്ണപ്പെട്ടിരിക്കുന്നത്.കഥാകൃത്ത്
കരുണയിലെ വരികള്‍ ഉദ്ധരിക്കുന്നത് നിരുദ്ദേശമായിട്ടല്ല .നിസ്വരും നിരക്ഷരവുമായ സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളില്‍
നിന്നാണ് തത്വചിന്തകളെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അവരുടെ ഭാഷയിൽ തന്നെ അവയ്ക് വാഗ്രൂപം
നല്കാനുമാവും മനോഹരമായ ഒരു ചെറുകഥയുടെ ഭദ്രമായ രൂപശില്പത്തിൽ എന്ന് ഈ കഥ നമുക്കു കാണിച്ചു തരുന്നു
ജനപ്രയസാഹിത്യം, ഉത്തമസാഹിത്യം എന്ന വേര്‍തിരിവ് ഈ
പംക്തിയിലുണ്ടാവുകയില്ല. മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏത്
ആനുകാലികങ്ങളില്‍ വരുന്നകഥകളും ഇതിന്റെ പരിധിയില്‍ വരും. മലയാള മനോരമ
ആഴ്ചപതിപ്പില്‍ ( 2020 ഒക്ടോബര്‍ 3) പ്രത്യക്ഷപ്പെട്ട 'കൂരായണൻ ' എന്ന മിനിക്കഥ
രചന പി. ജി. ഗോപിനാഥകുറുപ്പ് - കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ച പല
കഥകളേക്കാളും ശ്രദ്ധേയമായി തോന്നി. വിഷയം സുവിദിതമാണ്.ബസ്സിലോ
ട്രെയിനിലോ മറ്റുയാത്രക്കാരെ തള്ളിമാറ്റി ആദ്യമേ കയറിയവരുടെ കാലുപിടിച്ച്
അകത്തുകടന്നുകഴിഞ്ഞാല്‍ നാരായണന് എന്ന യാത്രക്കാരന് കൂരായണനായി
മാറുന്നു. പിന്നീടൊരാളേയും അകത്തേക്കു കടത്തുകയില്ല അയാള്‍. ഇത് യാത്ര
ചെയ്യുന്ന എല്ലാവർക്കും അനുഭവവേദ്യമായിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ, ഇത്
യാത്രയുടെ മാത്രം പ്രശ്നമല്ല. ഒരു സമൂഹമെന്ന നിലയില്‍ മലയാളി എന്നോ
ആര്‍ജ്ജിച്ച ഒരു ദുർഗ്ഗുണമാണ് . വാക്സിനെടുക്കാന്‍ ക്യൂ
നില്‍ക്കുന്നിടത്തുവരെ ലാത്തിചാര്‍ജ്ജുവേണ്ടി വരുന്ന
സ്ഥിതിയിലേക്കു നമ്മളെ എത്തിച്ച സാമൂഹ്യ പൗരബോധരാഹിത്യം ഈ
കൂരായണ സ്വാഭാവത്തിന്റെ ദുഷ്ഫലമാണ്. ഇതിലെ നാരായണന്,വേണമെങ്കില്‍
ബലപ്രയോഗവുമാവാന്നെ ഭാവത്തിൽ തടിയൻ യാത്രക്കാരനെ തള്ളിമാറ്റി ബസില്‍
പ്രവേശിച്ച് വ്യാക്ഷേപക രീതിയില്‍ കാച്ചുന്ന ഡയലോഗ് ശ്രദ്ധിക്കേണ്ടതാണ്. "ഇതു
നല്ല ജനാധിപത്യം"!.പക്ഷേ, പിന്നീടാരെയും ഒരു സ്റ്റോപ്പിലും അയാള്‍
ബസ്സലേക്ക് പ്രവേശിപ്പിച്ചില്ല. ഇപ്പോള്‍ എന്റെ പേര് കൂരായണന്‍ എന്ന്
അയാള്‍ പ്രഖ്യാപിച്ചു. മനോഹരമായ ഭാഷ, ഹൃദ്യമായ ബിംബകല്പ്പനകള് ഇവയൊക്കെ
ഉപയുക്തമാക്കി മലയാളി എന്ന കൂരായണ സമൂഹത്തെ വായനക്കാരുടെ മുമ്പില്‍ അനാവരണം
ചെയ്യുന്നു ഈ കൊച്ചുകഥ.
ഇതിനേക്കാള്‍ ചെറിയ ഒരു കഥ, ശ്രദ്ധേയമായ ഒന്ന് ഈ മനോരമ ലക്കത്തില്‍
തന്നെയുണ്ട്. ഭവ്യ കെ. എഴുതിയ 'മകളേ മാപ്പ്' -' തൂക്കിക്കൊല്ല്
സാറേ പെറ്റക്കൊച്ചിനെകൊന്നമൃഗം' എന്ന് വിളിച്ചു പറഞ്ഞ മദ്ധ്യവയസ്കനെ
വെട്ടിത്തുണ്ടമാക്കി അവള് അലറി വിളിച്ചു. 'ഞാനും എന്റെ കൊച്ചും എങ്ങിനെയാ
സാറെ ഒരാളെത്തന്നെ അച്ഛാ എന്നുവിളിക്കുന്നത്'. അവളുടെ ചോദ്യംനമ്മുടെമതേതര
പുരോഗമജനാധിപത്യ സമൂഹത്തോടാണ്. കാലത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന
മൂല്യങ്ങളെയൊക്കെ അപഹസിച്ചില്ലാതാക്കുക, പകരം മൂല്യവ്യവസ്ഥ
സൃഷ്്ടിക്കാതിരിക്കുക ഇതാണ് നമ്മുടെ സമൂഹം . നേരത്തെ പറഞ്ഞകഥയില്‍ കണ്ട
കൂരായണരുടെ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്്. ആ സമൂഹത്തോടാണ് അതിന്റെ
ഇരയായ പെ്ണ്‍കുട്ടിയുടെ ചോദ്യം.അവര്‍ പുലര്‍ത്തുന്ന നിസ്സംഗതയ്ക്ക്
അനുയോജ്യമായ നിസ്സംഗവും ശാന്തവുമായ ശൈലിയിൽ അവളുടെ ചോദ്യവും അതിന്റെ
അനുക്തമായ ഉത്തരവും നൂറിൽ താഴെ വാക്കുകളിലൂടെ .ഭവ്യ .കെ..ആവിഷ്കരിച്ചിരിക്കുന്നു കഴിഞ്ഞകുറേക്കാലത്തിനിടയില്‍ വായിച്ച വളരെ
നല്ല കഥകളിലൊന്നാണിതും
തന്നെ ഉപേക്ഷിച്ചുപോകുന്ന കാമുകിയെ 'മംഗളം നേരുന്നു ഞാന്‍
മനസ്വിനി....'എന്നു പാടി യാത്രയയക്കുന്ന കാമുകന്മാരുടെ കാലം
കഴിഞ്ഞിരിക്കുന്നു. ഹൃദയം ഒരു ക്ഷേത്രം എന്നും മംഗളം നേരുന്നു എന്നാലും
അല്ലല്ലോ ഇപ്പോള്‍ സിനിമകള്‍ക്ക് പേരിടുന്നത്. നീ കൊ ഞാ ചാ എന്നല്ലേ.
അക്ഷരാര്‍ത്ഥത്തില്‍ തന്നെ അതൊക്കെ സ്വീകരിച്ചിരിക്കുന്നു നമ്മുടെ
സമൂഹം.ഒരു യുവതിയെ നിരവധിതവണ കുത്തി അവൾ മരിച്ചു എന്നുറപ്പു വരുത്തിയിട്ട് അവളെ തെരുതെരെ
ചുംബിക്കുന്ന ഒരു യുവാവാണ് സി.വി. ബാലകൃഷ്ണന്റെ നരകത്തിലെ
ചുവരെഴുത്തുകള്‍ (സമകാലികമലയാളം 2020 ഫെബ്രുവരി 3) എന്ന കഥയിലെ നായകന്.
സ്ഥലത്തെ ഗുണ്ടാത്തലവന്മാരായ നാലുപേര്‍ അവനെ ക്രിമിനലുകളുടെ ക്ലബില്‍
എത്തിക്കുന്നു. അവനെ ശാന്തനാക്കുന്നു. അവന്റെ കയ്യിൽ അവർ ഒരു കൊലക്കത്തി വെച്ചുകൊടുത്തിട്ട്
അവനോട് അവിടെ കൂടിയിരിക്കുന്നകൊലപാതകികള്‍, പെണ്‍വാണിഭക്കാര്‍, മോഷ്ടാക്കള്‍,
കുഴല്‍പ്പണക്കാര്‍ തുടങ്ങിയ കൊടുംകുറ്റവാളികളിൽ
.ആരെയെങ്കിലും കൊല്ലാന്‍ അവനോടാവശ്യപ്പെടുന്നു. അങ്ങനെ
ചെയ്താൽ അവനവിടെ അംഗത്വം ലഭിക്കും. പക്ഷേ, അവന്
ചെയ്തതോ "ഹരകിരിയുടെ നേരമായി നേരമായി, കത്തി അവന്റെ വയറു കീറി."
ഭാഷയുടെ
ഭംഗിയും ആഖ്യാനത്തിന്റെ ചടുതലയും നര്‍മ്മബോധവും
കഥയെവായനാക്ഷമാമാക്കുന്നുണ്ടെങ്കിലും സി.വി.ബാലകൃഷ്ണനെപ്പോലെ ഒരു
കഥാകൃത്ത് ഈവിഷയംകൈകാര്യംചെയ്യുമ്പോള്‍ വായനക്കാര്‍ കൂടുതല്‍ പലതും
പ്രതീക്ഷിക്കുന്നു. വിശേഷിച്ചും പ്രണയപരാജയം നമ്മുടെ യുവാക്കളെ
കൊലപാതകത്തിലേക്കും സ്വയം ഹത്യയിലേക്കും നയിക്കുന്ന സാഹചര്യങ്ങളുടെ കൂടി
കലാത്മകമായ ആവിഷ്്ക്കാരം. എല്ലാവര്ക്കും അറിയാവുന്ന ,പക്ഷേ, നമ്മുടെ
ബുദ്ധിജീവി വര്‍ഗ്ഗം പരസ്യമായി അംഗീകരിക്കുവാന്‍ കൂട്ടാകാത്ത ഒരു വസ്തുത:
നിലവിലുണ്ടായിരുന്ന മൂല്യങ്ങളെ ആകെ അപഹസിച്ചും വിമര്‍ശിച്ചും
ഇല്ലാതാക്കുകയാണ് നമ്മുടെ സ്വനിയുക്ത സാംസ്കാരിക നായകര്‍ . എല്ലാ
പരിവര്‍ത്തനങ്ങളും സ്വാഭാവികമായി നിലനില്‍ക്കുന്ന മൂല്്്യ വ്യവസ്ഥയെ
തകര്‍ത്തെറിയും. പക്ഷേ, പുതിയ ഒരു വ്യവസ്ഥയ്ക്ക്്
അടിത്തറയിട്ടുകൊണ്ടായിരിക്കും അത്. ഇവിടെ പക്ഷേ,
പുതിയമൂല്യങ്ങളെക്കുറിച്ചൊന്നും സാംസ്്കാരിക പരിഷ ചിന്തിക്കുന്നതേയില്ല.
ഈ സാഹചര്യത്തിന്റെ സൃഷ്ടിയാണ് യുക്തിരഹിതമായ നിലയില്‍ അക്രമാസക്തമാകുന്ന
യുവതലമുറ. ബാലകൃഷ്ണന്റെ കഥയില്‍ അനിവാര്യമായിരുന്നു ഈ പശ്ചാത്തലം .അതുണ്ടായിരുന്നുവെങ്കിൽ കുറേക്കൂടി മികച്ച കഥയാവുമായിരുന്നു 'നരകത്തിലെ ചുവരെഴുത്തുകൾ '
-------------------------------------------------------------------------------------------------------------------------------------------------------------------------------
ആർ .എസ് .കുറുപ്പ്
സൗപർണിക .
139 താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
പിൻ 682038
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-33206201727055176602021-08-24T20:01:00.001+05:302021-08-24T20:01:14.518+05:3024-8-2021
"ആ രാത്രി മാഞ്ഞു പോയി .... "
--------------------------------------------
നമ്മുടെ വെള്ളിത്തിരയുടെ ക്ഷീരപഥത്തെ പ്രകാശമാനമാക്കുന്നത് മഹാതാരകങ്ങൾ മാത്രമല്ല ചില കുഞ്ഞുനക്ഷത്രങ്ങൾ കൂടിയാണ് .ഏതു പ്രകാശപ്രളയത്തിലും അവ സ്വന്തം അസ്തിത്വം വെളിപ്പെടുത്തിക്കൊണ്ട് അങ്ങിനെ മിന്നി മിന്നി നിൽക്കുന്നുണ്ടാവും .അവരിൽ ചിലരില്ലാതെ ഒരു ചൊൽക്കാഴ്ചയും പൂര്ണമാവുകയില്ല ..ശങ്കരാടിയും പ്രതാപചന്ദ്രനും പറവൂർ ഭരതനും അടൂർ സഹോദരിമാരും സുകുമാരിയും മറ്റും യാത്രയായപ്പോൾ അത് അപരിഹാര്യമായ നഷ്ടമായി നമുക്ക് തോന്നിയതും അതുകൊണ്ടാണ് .അങ്ങിനെയുള്ളവരിൽ ഒരാൾ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു ,നടി ചിത്ര .
എൺപതുകളുടെ തുടക്കത്തിൽ പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റമുണ്ടായല്ലോ നമ്മുടെ സിനിമയിൽ .മലയാള ചലച്ചിത്രത്തിന്റെ ഭാവിഭാഗ്യവിധാതാക്കളിൽ ചിലർ അക്കൂട്ടത്തിലുണ്ടെന്ന് അന്ന് തന്നെ ആസ്വാദകർ കണക്കുകൂട്ടുകയും ചെയ്തു ..അക്കൂട്ടത്തിൽ ഒരാളാണ് ചിത്ര .ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് സിനിമയിൽ സാക്ഷാൽ മോഹൻലാലിന്റെ ജോഡിയായിരുന്നു ചിത്ര.ലാലിന് ഉയരങ്ങളിലേക്കുള്ള ഒരു പ്രധാന പടവായിരുന്നു ആ സിനിമ .ചിത്രയ്ക്കും അതങ്ങിനെയാവുമെന്നു തോന്നിയിരുന്നു .ആ പ്രതീക്ഷ പക്ഷേ പൂർണമായും സഫലമായില്ല .എങ്കിലും പ്രധാനപ്പെട്ട പലവേഷങ്ങളും അവർക്കു ലഭിച്ചു പിന്നീടും ..അദ്വൈതത്തിലും അവർ മോഹൻലാലിനൊപ്പം അഭിനയിച്ചു .ഭഗ്നപ്രണയത്തിന്റെ വേദന പേറുന്ന കാമുകി മാത്രമായിരുന്നില്ല ഇതിൽ ചിത്ര .കുറേക്കൂടി സങ്കീര്‍ണതകളുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് .ചിത്ര തന്റെ ജോലി ഭംഗിയായി ചെയ്തു .
നടനെന്നുള്ള നിലയിൽ മുരളിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പഞ്ചാഗ്നിയിൽ ആയിരുന്നുവല്ലോ .ആ പടത്തിൽ കുറേക്കൂടി പ്രധാനപ്പെട്ട വേഷത്തിൽ ചിത്രയുണ്ടായിരുന്നു .വിവാഹത്തോടെ ഭർത്താവായി മാറിയ കാമുകന്റെ പ്രണയം മാത്രമല്ല സ്വന്തം ആത്മാഭിമാനവും നഷ്ടപ്പെടേണ്ടി വന്ന അഭ്യസ്തവിദ്യയെ ഹൃദയസ്പര്ശിയായിത്തന്നെ അവതരിപ്പിച്ചു ചിത്ര .
മമ്മൂട്ടിയുടെ ഏറ്റവും നല്ല കഥാപാത്രം ഏതെന്ന ടി വി ആങ്കറുടെ ചോദ്യത്തിന് അമരത്തിലെ അച്യുതൻ കുട്ടി എന്നായിരുന്നു മോഹൻലാലിന്റെ മറുപടി .ആ സിനിമയിൽ മമ്മൂട്ടിയുടെ നായിക ചിത്രയായിരുന്നു .ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത പരിതസ്ഥിതിയിലുള്ള കാമുകനെ അയാളെ സ്നേഹിച്ചുകൊണ്ടുതന്നെ വിട്ടുപോരേണ്ടിവന്ന കടപ്പുറത്തുകാരിയായി പ്രശംസാര്‍ഹമായ അഭിനയമാണ് ചിത്ര കാഴ്ചവെച്ചത് .
പക്ഷെ ഈ പ്രകടനങ്ങളൊന്നും ചിത്രയ്ക്ക് നായികാപദവി നേടിക്കൊടുത്തില്ല .പകരം കിട്ടിയത് മറ്റൊരു 'ടൈപ്പ് 'ആണ് ,ഗ്രാമത്തിലേയും നഗരത്തിലേയും പ്രൗഢയായ വാരാംഗന ..സുഭദ്രാമ്മ (ദേവാസുരം ) തോട്ടത്തിൽ മീനാക്ഷി അമ്മ (ആറാം തമ്പുരാൻ ) റാണിമാ(സൂത്രധാരൻ ).എന്നിങ്ങനെ .തൂവിപ്പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചീത്തപ്പേർ കേൾപ്പിക്കേണ്ടി വന്നപ്പോഴും ആത്മാഭിമാനവും മനുഷ്യപ്പറ്റും കൈവെടിയാത്ത ഈ സ്ത്രീകൾ ചിത്രയുടെ കൈകളിൽ സുഭദ്രമായിരുന്നു .
സൂത്രധാരനുശേഷം മലയാള സിനിമ ചിത്രയ്ക്ക് അവസരം കൊടുത്തില്ല ..കാരണമൊന്നും പറഞ്ഞുകേട്ടിട്ടില്ല .രണ്ടു പതിറ്റാണ്ടിനു ശേഷം അവർ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നുവത്രേ .മലയാളസിനിമയിൽ അമ്പത്തഞ്ചുകാരിയായ അവർക്ക് തീർച്ചയായും ഒരു സ്പേസ് ഉണ്ടായിരുന്നു .. സ്വഭാവനടികളിൽ ഏറ്റവും മുൻ നിരയിൽ ഒരു സ്ഥാനം അവർക്കു ലഭിക്കുമായിരുന്നു .പക്ഷേ മഹാസംവിധായകൻ പാക്ക് അപ്പ് പറഞ്ഞാൽ പിന്നെ നിവൃത്തിയില്ലല്ലോ .
'നാണമാവുന്നു ..മേനി നോവുന്നു 'എന്നു കോരിത്തരിക്കുന്ന കൗമാരക്കാരിയും 'പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത കേവല സ്നേഹ 'ത്തെക്കുറിച്ച് വീണമീട്ടിപ്പാടുന്ന വിഷാദവതിയായ കുടുംബിനിയും അങ്ങിനെ മറ്റനവധി കഥാപാത്രങ്ങളും .....ചിത്ര മലയാളിയുടെ ഓർമ്മയിലുണ്ടാവും ഏറെ നാളത്തേക്ക് .
.r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com1tag:blogger.com,1999:blog-3766142208137899324.post-51219978762338535622021-06-14T22:23:00.000+05:302021-06-14T22:23:06.373+05:30ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ആർ .എസ് .കുറുപ്
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു . ഒറ്റപ്പെട്ടവനെങ്കിലും ജനനിബിഡമായ സ്ഥലങ്ങളിൽ അയാൾ ഉണ്ടാവും . ജീവിത സമുദ്രം അലയടിക്കുന്നത് അയാളുടെ ദൃഷ്ടിപഥത്തിൽ ആയിരിക്കും .മാത്രമല്ല അയാൾക്ക് ഒരു പാട് വ്യക്തികളായി പകർന്നാടേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ,അവ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത പുരാതന നഗരത്തിലേക്ക് ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ ഏതുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതിസമത്വവാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് . അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത ഈ കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാന സ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് ഈ കഥ ,അവയോളം പ്രശസ്തമല്ലെങ്കിലും.
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കുറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എന്ന കഥയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീകഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
സഖാവ് രാമനുണ്ണിച്ചേട്ടന്റെ ജീവിതത്തെയും മരണത്തെയും പ്രതിപാദിക്കുന്ന കഥ നല്ലൊരുദാഹരണമാണ് അതിലേക്ക് കടക്കുംമുൻപ് ഈ കഥകളുടെ പൊതുവായ മറ്റൊരു പ്രത്യേകത കൂടി സൂചിപ്പിക്കട്ടെ .ചെറുകഥയെ സംബന്ധിച്ചിടത്തോളം ക്രിയ നടക്കുന്ന സ്ഥലം വളരെ പ്രധാനമാണ് .ഒരു ചെറുകഥയിൽ സംഭവങ്ങൾ ഒരു പ്രത്യേക സ്ഥലത്തു മാത്രമേ നടക്കൂ ,സ്ഥലം മാറിയാൽ കഥയും കഥാപാത്രങ്ങളും ഒന്നും മാറുന്നില്ലെങ്കിലും അതു തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയായിരിക്കും എന്ന് അമേരിക്കൻ എഴുത്തുകാരി യുഡേറോ .വെൽറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട് .ഇതൊരു കടന്ന അഭിപ്രായമാണെന്ന് പ്രഥമ ശ്രവണത്തിൽ തോന്നിയേക്കാം .പക്ഷെ ഏറെക്കുറെ ശരിയാണെന്നു പിന്നീടാലോചിക്കുമ്പോൾ മനസ്സിലാവും .ഈ കഥകളുടെ ഭൂമിക ഓണാട്ടുകരയുടെ വടക്കേ അതിർത്തിയിലുള്ള ഭൂപ്രദേശമാണ് മാവേലിക്കര ,ചെങ്ങന്നൂർ തിരുവല്ല താലൂക്കുകളുടെ സംഗമസ്ഥാനം .കഥകളിൽ ഈ വസ്തുത വ്യക്തമായി സൂചിപ്പിക്കപ്പെടുന്നു .അമ്പലവും വായനശാലയും പാർട്ടിഓഫീസും കരയോഗമന്ദിരവും എല്ലാമുള്ള ഒരു ഗ്രാമം .കേരളീയ നവോത്ഥാനത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പോഴും നിലനിൽക്കുന്ന ഈ ഗ്രാമത്തിൽ ആദർശശാലികളായ ചില രാഷ്ട്രീയ പ്രവർത്തകരുമുണ്ട് .അവരിലൊരാളാണ് സഖാവ് രാമനുണ്ണി ചേട്ടൻ തനിക്ക് ഭാഗം കിട്ടിയ ചെറിയ പുരയിടാത്തതിൽ മുക്കാൽപങ്കും കുടികിടപ്പുകാർക്ക് കൊടുത്ത് ബാക്കി വന്ന അഞ്ചു സെന്ററിൽ ശിഷ്ടകാലം കഴിയാൻ തയാറായ ഒരാൾ .ഒരു നല്ലനാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊപ്പം അദ്ദേഹത്തിനുണ്ടായിരുന്നത് സ്ടാണ്ടില്ലാത്ത ഒരു സൈക്കിൾ മാത്രമായിരുന്നു ..ഒന്നിനും എതിര് പറയാത്ത ഭാര്യ .കുട്ടികളില്ല .പാർട്ടി ഹയറാർക്കിയിൽ ഒരിടത്തും എത്തിയിട്ടില്ലാത്ത രാമനുണ്ണി ചേട്ടന്റെ മരണം അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെട്ടുമില്ല കഥാകൃത്തിന്റെ അനുപമ ശൈലിയിൽ 'നികത്താനാവാത്ത വിടവിൽ കിടന്നു പിടയുന്ന കദനം മുറ്റിയ നേതൃമുഖങ്ങളില്ല ;അതുകൊണ്ടു തന്നെ ടി വി കാമെറകളുമില്ല' .പാർട്ടി ജില്ലാ സെക്രട്ടറി വരുമെന്നറിയിച്ചിട്ടുണ്ട് അദ്ദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ രാമനുണ്ണിച്ചേട്ടന്റെ സുഹൃത്തായ ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ മനസ്സിൽ ആ ജീവിത ചിത്രങ്ങൾ ഓരോന്നായി മിന്നി മറയുകയാണ് ..അയാളുടെ ഓർമ്മയിൽ രാമനുണ്ണിച്ചേട്ടൻ തന്റെ സൈക്കിളുമുന്തി നടന്നു നീങ്ങുന്നു നാട്ടിടവഴികളിലൂടെ കണ്ടുമുട്ടുന്നവരോട് കുശലം പറഞ്ഞുകൊണ്ട് ,അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചുകൊണ്ട് .സന്ധ്യയായി ഇരുട്ടായി .ദൂരെനിന്നു ഒരു കാർ വരുന്നു പാർട്ടി സെക്രട്ടറി ആവണം ശവദാഹം വേഗം കഴിച്ചു പോവാൻ തയാറെടുക്കുന്നു കൂടി നിന്നവർ .പക്ഷെ കാർ വളവു തിരിഞ്ഞു മുന്നോട്ടോടിപ്പോയി .പിന്നിലെ ചുവപ്പു വെളിച്ചം അല്പനേരത്തേക്കവശേഷിപ്പിച്ചു കൊണ്ട് എന്ന അർത്ഥഗർഭമായ വാക്യത്തിൽ കഥ അവസാനിക്കുന്നു .
അധികാരം ദുഷിപ്പിക്കുന്നത് അത് പ്രയോഗിക്കുന്നവരെ മാത്രമല്ല അതിനു വിധേയരാവുന്നവരെക്കൂടിയാണ് ഭരിക്കുന്നവരും ഭരണീയരുമെന്ന വിഭജനത്തിന് ,ഈ വിഭാഗങ്ങൾ തമ്മിലുള്ള യജമാനഭൃത്യ മനോഭാവത്തിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല സ്വാതന്ത്ര്യ കിട്ടി ഏഴര പതിറ്റാണ്ടു കഴിഞ്ഞിട്ടും .മാടമ്പിയുടെ സ്ഥാനത്ത് സെക്രട്ടറി വന്നു എന്ന് മാത്രം .ഈ ദുരവസ്ഥയാണ് പ്രത്യക്ഷത്തിൽ പ്രസാദാത്മകമെന്നു തോന്നുന്ന ശൈലിയിൽ രസകരമായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് .ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കുറ്റപത്രമല്ല ജനാധിപത്യത്തെ അതിന്റെ അർത്ഥമറിഞ്ഞു പ്രയോഗത്തിൽ വരുത്താൻ കഴിയാതെ പോയ നമ്മളെക്കുറിച്ചു തന്നെയുള്ള സ്വയം വിമര്‍ശനമാണ് ..
രാമനുണ്ണിച്ചേട്ടൻ രാഷ്ട്രീയ പ്രവർത്തനം സ്വയം തെരഞ്ഞെടുത്തതാണെൻകിൽ കരയോഗം സെക്രട്ടറി പദം കുഞ്ഞൂട്ടന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടതാണ് .സപ്തതിയും ശതാഭിഷേകവും നവതിയുമൊക്കെ ആഘോഷിച്ചു കഴിഞ്ഞവരാണ് കരയോഗം മീറ്റിംഗിനെത്തുന്നവരെല്ലാം ,കുഞ്ഞൂട്ടനൊഴിച്ച് .പ്രസിഡന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസ്സാക്കാനാവശ്യപ്പെടുന്ന നിമിഷം കാപ്പിയും പരിപ്പുവടയും പഴവുമായി കുഞ്ഞൂട്ടൻ പ്രത്യക്ഷപ്പെടും .പിന്നീടതിലാവും കരപ്രമാണിമാരുടെ ശ്രദ്ധ .എല്ലാ രേഖകളും ഒരു തർക്കവുമില്ലാതെ അംഗീകരിക്കപ്പെടും .കുഞ്ഞൂട്ടന്റെ ഈ പ്രത്യുത്പന്നമതിത്വമാണ് യുവാവായ ബുദ്ധിമാനല്ലാത്ത അയാളെ സെക്രട്ടറി സ്ഥാനത്തവരോധിക്കാൻ പ്രസിഡന്റ് രാമക്കുറുപ്പ് സാറിനു പ്രചോദനമായത് ..സെക്രട്ടറി ആജ്ഞാനുസരണം പ്രവര്തിക്കെണ്ടവനാണ് അങ്ങിനെ മാത്രമേ പ്രവർത്തിക്കാവൂ എന്ന കർശന ഉപാധിയോടെയായിരുന്നു കുഞ്ഞൂട്ടന്റെ നിയമനം .ആജ്ഞാനുസരണം പ്രവർത്തിച്ചും എഴുതിയും അയാൾ ആജ്ഞാനുസരണം കുഞ്ഞൂട്ടനായി മാറി മറ്റുള്ളവർക്ക് മാത്രമല്ല അയാൾക്കും .പൊതുവേദികളിൽ അപഹാസ്യനായി പലപ്പോഴും .പക്ഷെ ഒരിക്കലും അയാൾ തന്റെ കർത്തവ്യത്തിൽ വീഴ്ചവരുത്തിയില്ല .
ഒരു സമുദായപ്രവർത്തകന്റെ ഹാസ്യാത്മകമായ കാരികേച്ചർ എന്നതിനപ്പുറം സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം ഈ കഥ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു .സപ്തതി കഴിഞ്ഞവർ മാത്രം പങ്കെടുക്കുന്ന സഭകൾ കരയോഗങ്ങളുടെ മാത്രം സവിശേഷതയല്ല .സാമൂഹികവും സാംസ്കാരികവും സാഹിത്യകലാ സംബന്ധിയുമായ എല്ലാ കൂട്ടായ്മകളിലും പ്രായേണ വൃദ്ധജനങ്ങളാണ് ഈയിടെയായി പങ്കെടുത്തു കാണാറുള്ളത് . നമ്മുടെ യുവതലമുറ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ പരാങ്മുഖരായി ക്കൊണ്ടിരിക്കുകയാണെന്ന സത്യത്തിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത് .ഒപ്പം എല്ലാ സംഘടിത പ്രസ്ഥാനങ്ങളിലും പ്രാദേശിക തലം മുതൽ ദേശീയ തലംവരെ നിലവിൽ വന്നു കഴിഞ്ഞ 'കോട്ടറിഭരണത്തെയും ' ഇത് ഓർമ്മപ്പെടുത്തുന്നു ..
ഈ സമാഹാരത്തിലെ ഇതരകഥകളിൽ നിന്നെല്ലാം ഉള്ളടക്കത്തിലും ശൈലിയിലും വേറിട്ട് നിൽക്കുന്നു 'ഞാറ '.മരണം വിളിച്ചറിയിക്കുന്ന പക്ഷിയുടെ പേരാണ് ഞാറ .ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ മരണമറിയിക്കുക ചില കുടുംബങ്ങളുടെ കുലത്തൊഴിലായിരുന്നു .ഗ്രാമത്തിൽ ഒരു മരണമുണ്ടായാൽ അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുക അവരിലൊരാളാണ് .മരണത്തിന്റെ സന്ദേശവാഹകരായതുകൊണ്ടാണ് ഇവർക്ക് ഞാറ എന്ന വിളിപ്പേരുണ്ടായത് .യാത്രാസൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ആറും തോടും താണ്ടി കുന്നും മലയും കയറിയിറങ്ങി അയാൾ മരണവാർത്തയറിയിക്കാൻ പോകുന്നു .ആ വാർത്തകേൾക്കുമ്പോൾ വേണ്ടപ്പെട്ടവർക്കുണ്ടാവുന്ന പ്രതികരണങ്ങൾ പലപ്പോഴും താങ്ങാവുന്നതിനപ്പുറമായിരിക്കും .ഒന്നുണ്ട് .ചീത്തവാർത്തകൾ കൊണ്ടുവരുന്നവർ ശിക്ഷാര്ഹരാണെന്ന നിയമം ഇവിടില്ല .ഭക്ഷണവും പണവും കൊടുത്തായിരിക്കും ആ വീട്ടുകാർ മടക്കിയാക്കുക .പല നാടുകളിൽ പലവീടുകളിൽ പറഞ്ഞിട്ട് അയാൾക്ക് അസ്തമയത്തിനു മുമ്പ് തിരിച്ചെത്തണം .കാരണം ആചാരപ്രകാരം അയാൾ തിരിച്ചെത്തിയിട്ടേ ശവസംസ്കാരം നടക്കൂ ...കാലം മാറി ടെലിഫോണും പിന്നീട് മൊബൈൽ ഫോണും വന്നു .മൊബൈൽ മോർച്ചറികളും .അപ്പോൾ ഞാറ ഒരു ദുശ്ശകുനം മാത്രമായി .അത്തരമൊരു ഞാറയുടെ വർദ്ധക്യകാലസ്മരണകളാണ് 'ഞാറ'യിലെ പ്രതിപാദ്യം ..
നാടാകെ മരണം അറിയിച്ചു നടന്ന അയാൾക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു ഒരു സന്തോഷവാർത്ത ആരെയെങ്കിലുമൊന്ന് അറിയിക്കണം .അതിനയാൾ ഒരു മാർഗ്ഗവും കണ്ടെത്തിയിരുന്നു ."നീ നോക്കിക്കോ "അയാൾ ഇടയ്ക്കിടെ ഭാര്യയോടു പറയും "വൈകിയിട്ടായാലും നീ പെറും പെണ്ണേ നിന്റെ പേറ് ഞാനീ നാട് മുഴുവൻ പറഞ്ഞു നടക്കും .അതങ്ങിനെ നീണ്ടു നീണ്ടു പോയി .ഒടുവിൽ ചിരുത ഗർഭിണിയായി .അവർക്കു പേറ്റു നോവു തുടങ്ങിയ വെളുപ്പാൻ കാലത്തു തന്നെ 'കൈമളേമ്മാന്റെ 'മരണവിവരം പറയാൻ അയാൾക്ക് പോകേണ്ടി വന്നു .മൂവന്തിക്കു മടങ്ങിവന്ന അയാളെ വഴിയിൽ തടഞ്ഞു നിർത്തി അയാൾക്കൊരു മകൻ പിറന്ന വാർത്ത അറിയിച്ചു അയാളുടെ അനിയൻ .സന്തോഷിക്കാൻ തുടങ്ങവേ അനിയന്റെ ശബ്ദം കേട്ടു "പേറ്റു മരണം ".ആൺകുട്ടി ജനിച്ചതിന് ആചാരപ്രകാരമുള്ള 'മാത്തല്ലിനും 'കുരവക്കും ഏർപ്പാടുചെയ്യാൻ അനിയനോടു പറഞ്ഞിട്ട് അയാൾ ഭാര്യയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പോയി ."എനിക്ക് മരിപ്പ് അറിയിക്കാനാ യോഗം .ഇതും ഞാൻ പറഞ്ഞോളാം "..'തലയ്ക്കു മുകളിലൂടെ ഒരു ഞാറ കരഞ്ഞു കിഴക്കോട്ടു പറന്നു '.
പ്രത്യാശയില്ലാത്തിടത്തേ ട്രാജഡി ഉള്ളു എന്ന് ആൽബേർ കാമു പറഞ്ഞിട്ടുണ്ട് .ഇവിടെ പ്രത്യാശ പൂർണമായും അസന്നിഹിതമാണ് .ഞാറയുടെ ട്രാജഡി ഒരു ഗ്രീക്ക് ദുരന്ത നാടകത്തിന്റെ ഏകാഗ്രതയോടെയും ഗാംഭീര്യത്തോടെയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു .ശൈലി ഓജസ്സും പ്രസാദവും നിലനിർത്തിക്കൊണ്ടു തന്നെ പ്രൗഢിയും ഗരിമയും കൈവരിച്ചിരിക്കുന്നു .നർമ്മവും ഉപഹാസവും തീരെ ഇല്ലെന്നു പറഞ്ഞുകൂടാ .പക്ഷെ അവ അംഗിയായ കരുണരസത്തിനെ പരിപോഷിപ്പിക്കാനാണ് ഉപയുക്തമാക്കപ്പെട്ടിട്ടുള്ളത്;ഞാറ കേൾക്കേണ്ടി വരുന്ന പരിഹാസവചസ്സുകൾ അയാളോട് വായനക്കാരനു തോന്നുന്ന സഹഭാവം കൂടുതൽ സാന്ദ്രമാക്കാൻ സഹായിക്കുന്നു .
ദുരന്ത കഥാഖ്യാനത്തിനുവേണ്ട ശില്പഭദ്രത നിലനിർത്തിക്കൊണ്ടു തന്നെ ഒരാളിന്റെ തൊണ്ണൂറു കൊല്ലത്തെജീവിതം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ കഥയിൽ ;ഒപ്പം നാട്ടിലും ലോകത്താകെ തന്നെയും ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റങ്ങളും ;സൂചകങ്ങളുടെ വിദഗ്ധ വിന്യാസത്തിലൂടെ .അങ്ങിനെ ആറു പുറങ്ങളി ലുള്ള ഒരു സമഗ്ര ജീവിതാവിഷ്കാരമായി മാറിയിരിക്കുന്നു സമീപകാലത്ത് നമ്മുടെ ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച കഥകളിൽ ഒന്നെന്നു നിസ്സംശയം പറയാവുന്ന 'ഞാറ '.
ഓണാട്ടുകരയുടെ വടക്കൻ പ്രദേശങ്ങളുടെ ഒരു നൂറ്റാണ്ടു കാലത്തെ ജീവിത വ്യവഹാരങ്ങളുടെ,രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ വൃത്തികളുടെ ഒരു വിഹഗ വീക്ഷണം ഈ കഥകളിലൂടെ കടന്നു പോകുന്ന ഒരു സഹൃദയനു ലഭിക്കും .വലിയ നോവലുകളെക്കാൾ സമഗ്രതയിൽ മനുഷ്യജീവിതം പ്രതിബിംബിപ്പിക്കാൻ ചില ചെറുകഥകൾക്കു കഴിയും എന്ന തത്വം അന്വർത്ഥമാക്കുന്നുണ്ട് ഇതിലെ കഥകൾ മിക്കതും
rskurup
14 -06 -2021
.r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-61619050648464679672021-06-12T11:48:00.002+05:302021-06-12T11:48:49.720+05:30ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു .ജനനിബിഡമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവനെങ്കിലും അയാൾ ഉണ്ടാവും .അലയടിക്കുന്ന ജീവിത സമുദ്രം അയാളുടെ ദൃഷ്ടി പഥത്തിൽ ഉണ്ടാവും .മാത്രമല്ല അയാൾക്ക് ഒരു പാഡ് വ്യക്തികളായി പകർണ്ണാദേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ എന്തുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതി സമത്വ വാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് .ഇതിലെ അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാമസ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് അവയോളം പ്രശസ്തമല്ലെങ്കിലും ഈ കഥ .
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കൊറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എണ്ണകതയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീക ഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-83186924693828194032021-05-07T15:13:00.002+05:302021-05-07T15:13:30.082+05:30ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
ആർ എസ് കുറുപ്
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന കോൺഗ്രസിന്റെ ഒന്നാം കേരള സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോമലബാർ . അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജ്യങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെനേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ജനുവരി 30ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളായി വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാംകൂർ എന്നിങ്ങിനെ . ഐക്യകേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്‍ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പിൽകാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്‍ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്‍വചിക്കപ്പെട്ടത് 1921 ഇൽ കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത് തുടർന്നു നടന്ന കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നുവെങ്കിലും .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യകേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
1921 ഏപ്രിലിൽ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്തുവെച്ച്.വളരെ കലുഷിതമായ ഒരാന്തരീക്ഷത്തിലാണ് നടന്നത് . പശ്ചാത്തലം ഇങ്ങിനെ :1920 ഇൽ അലഹബാദിൽ കൂടിയ ഖിലാഫത്ത് സമ്മേളനം അക്രമ രഹിതമായ നിസ്സഹകരണം സമരമാർഗ്ഗമായി അംഗീകരിച്ചിരുന്നു .അക്കാലത്ത് തന്നെ ഖിലാഫത്ത് പ്രചരണാർത്ഥം ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്ന മഹാത്മാഗാന്ധി മൗലാനാ ഷൗക്കത്തലിക്കൊപ്പം മലബാറും സന്ദർശിക്കുകയുണ്ടായി ..തുടർന്ന് കെ പി സി സി രൂപീകരിക്കപ്പെട്ട കാലത്ത് ഖിലാഫത് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ പ്രമുഖ ഖിലാഫത് നേതാവ് യാക്കൂബ് ഹസ്സന് ജില്ലാ ഭരണാധികാരികൾ 144 വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ കൈമാറി .കൊണ്ഗ്രെസ്സ് ഔദ്യോഗികമായി നിയമനിഷേധം ആരംഭിച്ചിരുന്നില്ല എങ്കിലും താൻ നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഹസ്സൻ അറിയിച്ചു .തുടർന്ന് ഹസ്സനും കോൺഗ്രസ് നേതാക്കളായ കെ മാധവൻ നായർ യൂ ഗോപാലമേനോൻ എന്നിവരും അറസ്റ്റു ചെയ്യപ്പെടുകയും ആര് മാസത്തെ വെറും തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു .മാധവൻ നായരുടെ അഭാവത്തിൽ കെ പി കേശവമേനോൻ കെ പി സി സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു .മലബാറിലെങ്ങും വമ്പിച്ച പോലീസ് വിന്യാസമുണ്ടായി ,പ്രത്യേകിച്ചും മാപ്പിളമാർ കൂടി താമസിക്കുന്ന ഇടങ്ങളിൽ .കൊണ്ഗ്രെസ്സ്, ഖിലാഫത്ത് നേതാക്കന്മാരെ പോലീസ് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി .
അങ്ങിനെ സംഘർഷ ഭരിതമായ ഒരാന്തരീക്ഷത്തിലാണ് കോൺഗ്രസിന്റെ ഒന്നാം കേരളം സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് 1921 ഏപ്രിൽ 23 ന് .പ്രാരംഭ ആലോചനായോഗം ,രാഷ്ട്രീയ സമ്മേളനം ,ഖിലാഫത്ത് സമ്മേളനം കുടിയാൻ സമ്മേളനംവിദ്യാർത്ഥി സമ്മേളനം ഇങ്ങിനെവിവിധ യോഗങ്ങൾ . എല്ലാറ്റിലും വമ്പിച്ച ജനാവലി പങ്കെടുത്തു .സ്ത്രീകൾ അവരുടെ വൻതോതിലുള്ള സാന്നിദ്ധ്യം കൊണ്ടുമാത്രമല്ല ശ്രദ്ധേയരായത് .അവർ മിക്കവരും തങ്ങളുടെ ആഭരണങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവനയായി ഊരിക്കൊടുക്കുകയും ചെയ്തു .
മൂന്നാം ദിവസം ഏപ്രിൽ 26 ന് വിദ്യാർഥിസമ്മേളനം നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് ഓടിക്കിതച്ചെത്തി
അയാളെ പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയോടെ .സമ്മേളനം പക്ഷെ നിർത്തിവെച്ചില്ല .യുവാവിനെ പ്രവർത്തകർ സാന്ത്വനപ്പെടുത്തി .യോഗ നടപടികൾ മുന്നോട്ടു കൊണ്ടുപോയി .വിവരമന്വേഷിക്കാൻ ബസാറിലേക്കു പോയ സ്വാഗത സംഘഅദ്ദ്യക്ഷൻ രാവുണ്ണി മേനോനെ ,പ്രദേശത്തെ സമരാധ്യനായ ഒരു പൗരനായിരുന്നു അദ്ദേഹം ,പോലീസുകാർ ക്രൂരമായി മർദ്ദിച്ചു .വോളണ്ടിയർ മാധവമേനോനെ മർദ്ദിച്ചവശനാക്കിറോഡിലൂടെ വലിച്ചിഴച്ചു . എന്തിനേറെ പന്തലിൽ സമ്മേളനം നടക്കുമ്പോൾ വെളിയിൽ ക്രൂര മർദ്ദനം നടത്തുകയായിരുന്നു പോലീസ് .അവരുടെ ഉദ്ദേശം വ്യക്തമായിരുന്നു ;സമ്മേളനം അലങ്കോലപ്പെടുത്തുക .പക്ഷെ ഗാന്ധിയുടെ സക്രിയമായ അഹിംസയിൽ ,Militant Nonvilonce എന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എറിക് എറിക്സൺ പിക്കാലത്ത് വിശേഷിപ്പിച്ച സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ച സാധാരണ കോൺഗ്രെസ്സുകാരും നേതാക്കളും പ്രകോപിതരാകാൻ വിസമ്മതിച്ച് സമ്മേളനം പൂർത്തിയാക്കി ഒരു വമ്പിച്ച ഘോഷയാത്രയായി നഗരം ചുറ്റി ...അങ്ങിനെ ഹിംസയെ സക്രിയമായ അഹിംസയിലൂടെ നേരിടുക എന്ന ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ ,ശരിയായ അർത്ഥത്തിലുള്ള സത്യാഗ്രഹത്തിന്റെവിജയകരമായ പരീക്ഷണ വേദി കൂടിയായി ഒറ്റപ്പാലം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുമ്പ് .
ഒറ്റപ്പാലത്ത് വെച്ച് നൂറു കൊല്ലം മുമ്പ് നിസ്വാർത്ഥരും ത്യാഗസമ്പന്നരുമായ രാജ്യസ്നേഹികൾ കണ്ട രണ്ടു സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടു .ഇന്ത്യൻ സ്വാതന്ത്ര്യം ,ഐക്യ കേരളം .എല്ലാ മലയാളികളും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ് അന്ന് ഒറ്റപ്പാലത്ത് മർദ്ദനം നേരിട്ടവരെ ,മർദ്ദനത്തെ കൂസാതെ യോഗം നടത്തിയവരെ അക്രാമകമായ അഹിംസയുടെ (Militant Nonviolence )ഇന്ത്യയിലെ ആദ്യ പ്രയോക്താക്കളെ .
കോൺഗ്രെസ്സുകാർക്ക് ഒരു ആത്മ പരിശോധനക്കുള്ള അവസരം കൂടിയാണ് ഈ ശതാബ്ദി .വാർഡ് പ്രെസിടെന്ടു മുതൽ അഖിലേന്ന്ത്യാ പ്രെസിടെന്ടു വരെയുള്ള എല്ലാ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ സാധാരണ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നനുശാസിക്കുന്ന നാഗ്പൂർ കോൺഗ്രസ് നിർദ്ദേശം പാലിക്കപ്പെടേണ്ടതുണ്ടോ എന്ന് ആലോചിക്കാവുന്നതാണ് ;അത് മാത്രമാണ് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത,ഏറെക്കാലം ഇന്ത്യയുടെ ഭരണ കക്ഷിയായിരുന്ന ഇപ്പോഴും എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള രാഷ്ട്രീയപാർട്ടിയുടെ അതിജീവനത്തിനുള്ള ഏകമാർഗം എന്നാണ് കോൺഗ്രെസ്സുകാരനല്ലെങ്കിൽ പോലും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ള ഈ ലേഖകന്റെ ബോദ്ധ്യം .
.
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-34650882655617540692021-05-07T13:11:00.000+05:302021-05-07T13:11:03.293+05:30ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ജനുവരി 30ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്‍ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്‍ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്‍വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
തുടർന്ന് 1921 ഏപ്രിലിൽ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്തുവെച്ച്.വളരെ കലുഷിതമായ ഒരാന്തരീക്ഷത്തിലാണ് ഈ സമ്മേളനം നടക്കുന്നത് .ആ പശ്ചാത്തലം ഇങ്ങിനെ :1920 ഇൽ അലഹബാദിൽ കൂടിയ ഖിലാഫത്ത് സമ്മേളനം അക്രമ രഹിതമായ നിസ്സഹകരണ പ്രസ്ഥാനം സമരമാർഗ്ഗമായി അംഗീകരിച്ചിരുന്നു .അക്കാലത്ത് തന്നെ ഖിലാഫത്ത് പ്രചരണാർത്ഥം ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്ന മഹാത്മാഗാന്ധി മൗലാനാ ഷൗക്കത്തലിക്കൊപ്പം മലബാറും സന്ദർശിക്കുകയുണ്ടായി ..തുടർന്ന് കെ പി സി സി രൂപീകരിക്കപ്പെട്ട കാലത്ത് ഖിലാഫത് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ മപ്രമുഖ ഖിലാഫത് നേതാവ് യാക്കൂബ് ഹസ്സന് ജില്ലാ ഭരണാധികാരികൾ 144 വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ കൈമാറി .കൊണ്ഗ്രെസ്സ് ഔദ്യോഗികമായി നിയമനിഷേധം ആരംഭിച്ചിരുന്നില്ല എങ്കിലും താൻ നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഹസ്സൻ അറിയിച്ചു .തുടർന്ന് ഹസ്സനും കോൺഗ്രസ് നേതാക്കളായ മാധവൻ നായർ ഗോപാലമേനോൻ എന്നിവരും അറസ്റ്റു ചെയ്യപ്പെടുകയും ആര് മാസത്തെ വെറും തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു .മാധവൻ നായരുടെ അഭാവത്തിൽ കെ പി കേശവമേനോൻ കെ പി സി സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു .മലബാറിലെങ്ങും വമ്പിച്ച പോലീസ് വിന്യാസമുണ്ടായി ,പ്രത്യേകിച്ചും മാപ്പിളമാർ കൂടി താമസിക്കുന്ന ഇടങ്ങളിൽ .കൊണ്ഗ്രെസ്സ്, ഖിലാഫത്ത് നേതാക്കന്മാരെ പോലീസ് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി .
അങ്ങിനെ സംഘർഷ ഭരിതമായ ഒരാന്തരീക്ഷത്തിലാണ് കോൺഗ്രസിന്റെ ഒന്നാം കേരളം സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് 1921 ഏപ്രിൽ 23 ന് .തലേദിവസത്തെ ആലോചനായോഗം ,രാഷ്ട്രീയ സമ്മേളനം ,ഖിലാഫത്ത് സമ്മേളനം കുടിയാൻ സമ്മേളനം ഇങ്ങിനെ എല്ലാറ്റിലും വമ്പിച്ച ജനാവലി പങ്കെടുത്തു .സ്ത്രീകൾ അവരുടെ വൻതോതിലുള്ള സാന്നിദ്ധ്യം കൊണ്ടുമാത്രമല്ല ശ്രദ്ധേയരായത് .അവർ മിക്കവാറും തങ്ങളുടെ ആഭരണങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവനയായി ഊരിക്കൊടുക്കുകയും ചെയ്തു .
മൂന്നാം ദിവസം ഏപ്രിൽ 26 ന് വിദ്യാർഥിസമ്മേളനം നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് ഓടിക്കിതച്ചെത്തി
അയാളെ പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയുടെ .സമ്മേളനം പക്ഷെ നിർത്തിവെച്ചില്ല .യുവാവിനെ പ്രവർത്തകർ സാന്ത്വനപ്പെടുത്തി .യോഗ നടപടികൾ മുന്നോട്ടു കൊണ്ടുപോയി .വിവരമന്വേഷിക്കാൻ ബസാറിലേക്കു പോയ സ്വാഗത സംഘഅദ്ദ്യക്ഷൻ രാവുണ്ണി മേനോനെ ,പ്രദേശത്തെ സമരാധ്യനായ ഒരു പൗരനായിരുന്നു അദ്ദേഹം ,പോലീസുകാർ ക്രൂരമായി മർദ്ദിച്ചു .വോളണ്ടിയർ മാധവമേനോൻ മർദ്ദിച്ച് മാധവമേനോനെ മർദ്ദിച്ചവശനാക്കി. എന്തിനേറെ പന്തലിൽ സമ്മേളനം നടക്കുമ്പോൾ വെളിയിൽ ക്രൂര മർദ്ദനം നടത്തുകയായിരുന്നു പോലീസ് .അവരുടെ ഉദ്ദേശം വ്യക്തമായിരുന്നു ;സമ്മേളനം അലങ്കോലപ്പെടുത്തുക .പക്ഷെ ഗാന്ധിയുടെ സക്രിയമായ അഹിംസയിൽ ,Militant Nonvilonce എന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എറിക് എറിക്സൺ പിക്കാലത്ത് വിശേഷിപ്പിച്ച സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ച സാധാരണ കോൺഗ്രെസ്സുകാരും നേതാക്കളും പ്രകോപിതരാകാൻ വിസമ്മതിച്ച് സമ്മേളനം പൂർത്തിയാക്കി ഒരു വമ്പിച്ച ഘോഷയാത്രയായി നഗരം ചുറ്റി .അങ്ങിനെ ..അങ്ങിനെ ഹിംസയെ സക്രിയമായ അഹിംസയുടെ നേരിടുക എന്ന ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ ,ശരിയായ അർത്ഥത്തിലുള്ള സത്യാഗ്രഹത്തിന്റെവിജയകരമായ പരീക്ഷണ വേദി കൂടിയായി ഒറ്റപ്പാലം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുമ്പ് .
ഒറ്റപ്പാലത്ത് വെച്ച് നൂറു കൊല്ലം മുമ്പ് കണ്ട രണ്ടു സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടു .ഇന്ത്യൻ സ്വാതന്ത്ര്യം ,ഐക്യ കേരളം .എല്ലാ മലയാളികളും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ് അന്ന് ഒറ്റപ്പാലത്ത് മർദ്ദനം നേരിട്ടവരെ മർദ്ദനം സഹിച്ചവരെ ,മർദ്ദനത്തെ കൂസാതെ യോഗം നടത്തിയവരെ അക്രാമകമായ അഹിംസയുടെ (Militant Nonviolence )ഇന്ത്യയിലെ ആദ്യ പ്രയോക്താക്കളെ .
കോൺഗ്രെസ്സുകാർക്ക് ഒരു ആത്മ പരിശോധനക്കുള്ള അവസരം കൂടിയാണ് ഈ ശതാബ്ദി .വാർഡ് പ്രേസിടെന്ടു മുതൽ അഖിലേന്ന്ത്യാ പ്രേസിടെന്ടു വരെയുള്ള എല്ലാ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ സാധാരണ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നനുശാസിക്കുന്ന നാഗ്പൂർ കോൺഗ്രസ് നിർദ്ദേശം പാലിക്കപ്പെടേണ്ടതുണ്ടോ എന്ന് ആലോചിക്കാവുന്നതാണ് ;അത് മാത്രമാണ് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത രാഷ്ട്രീയകക്ഷി യുടെ നിലനില്പിനുള്ള ഏകമാർഗം എന്ന് കോൺഗ്രെസ്സുകാരനല്ലെങ്കിൽ പോലും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ള ഈ ലേഖകന്‍ തോന്നുന്നു
.
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-59612090509486119802021-05-07T11:47:00.001+05:302021-05-07T11:47:09.210+05:30ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ഫെബ്രുവരിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്‍ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്‍ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്‍വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
.
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-32458613316346836702021-03-02T08:06:00.000+05:302021-03-02T08:06:21.498+05:30 1-3-2021
നെയ്ത്തിരിവെച്ച വെളിച്ചം
-----------------------------------------------
വിഷ്ണു നാരയണൻ നമ്പൂതിരിയെ അനുസ്മരിച്ച് രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കണമെന്നാണ് പൂണിത്തുറ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കേണൽ രാജേന്ദ്രൻ സാർ പറഞ്ഞത് .പ്രതിമാസ സംഗമത്തിൽ രണ്ടു മൂന്നു പരിപാടികളുണ്ട് ..
സച്ചിദാനന്ദൻ പറഞ്ഞത് ശരിയാണ് .പി ,ഇടശ്ശേരി ,വൈലോപ്പിള്ളിമാർക്കും ആധുനികർക്കും ഇടയിലുള്ളവരിൽ മൂന്നു കവികളെയാണ് എന്റെ തലമുറ ഏറ്റവും ഇഷ്ടപ്പെട്ടത് ;സുഗതകുമാരി ,അക്കിത്തം ,വിഷ്ണുനാരായണൻ നമ്പൂതിരി .സുഗതകുമാരി മരിച്ചപ്പോൾ അവരുടെ സമ്പൂർണ കവിതാ സമാഹാരം കമ്പോടു കമ്പ് വായിച്ചാണ് ഞാൻ എന്റെ ആദരം പ്രകടിപ്പിച്ചത് .ഒന്നും എങ്ങും കുറിച്ചില്ല ഫേസ്ബുക്കിൽ പോലും .വിഷ്ണുനാരായണന്റെ കാര്യത്തിൽ സംപൂര്ണസമാഹാരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല .കോവിഡ് കാലം സൃഷ്ടിച്ച അലങ്കോലത്തിൽ നിന്ന് 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പോലെ കയ്യിലുള്ള പുസ്തകങ്ങൾ തേടിപ്പിടിക്കാൻ കഴിഞ്ഞതുമില്ല .രണ്ടു കവിതകൾ കിട്ടി റിപ്പബ്ലിക്കും സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതവും .രണ്ടും വായിച്ചു .
ഗ്രന്ഥസഹായം കൂടാതെ ഋഗ്വേദം ഉദാത്താനുദാത്തസ്വരിതങ്ങളിൽ ആലാപനം ചെയ്യാനും കുടിയൊഴിക്കൽ അതിലെ പുരോഗമനാശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കാണാതെ ചൊല്ലാനും കഴിയുമായിരുന്ന വിഷ്ണുനാരായണൻ അവിച്ഛിന്നമായ ഒരു സംസ്കാരധാരയുടെ പ്രവക്താവായിരുന്നു എന്നാണ് ഞാൻ ലൈബ്രറിയിൽ പറഞ്ഞത് ..വായിച്ചതെല്ലാം മറന്നു കഴിയുമ്പോൾ അവശേഷിക്കുന്നതാണല്ലോ സംസ്കാരം .വിഷ്ണുനാരായണൻ കവിതകൾ എന്നിലവശേഷിപ്പിച്ച കാവ്യസംസ്കാരം അങ്ങിനെ പറയാനാണ് എന്നെ പ്രേരിപ്പിച്ചത് .
ഇത് ശനിയാഴ്ച വൈകുന്നേരമായിരുന്നു .ഇന്ന് ,(1-3-2021) തിങ്കളാഴ്ച വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു .ഔചിത്യപൂർണമായ അനുസ്മരണം .മേഘരൂപനായ പുരുഷൻ ഉദാസീനനായ സാക്ഷിയായി നിൽക്കെ ,അവനെ ആനന്ദിപ്പിക്കാൻ പ്രകൃതി നടത്തുന്ന ആർദ്രവും സമ്മോഹനവുമായ സർഗ്ഗനടനം കാളിദാസിയമായ കല്പനകളിലൂടെ വായനക്കാരന്റെ കണ്മുമുന്നിൽ തെളിയുന്നു .തുടർന്ന് നൃത്തത്തിന്റെ താളം തെറ്റിക്കുന്ന മർത്യപരാക്രമങ്ങൾ ,നാടുവാഴാൻ വാളെടുത്ത വെളിച്ചപ്പാടുകൾ .പ്രകൃതി സംഹാര രുദ്രയാവുന്നു .അവസാനിക്കാത്ത കൊടും വേനൽ .വർഷത്തിലെ മുകിൽമാലകൾക്കു വേണ്ടിയുള്ള ദീനരോദനം ..........അഥവാ ഇവിടെ വിവക്ഷിതം ഇതൊന്നുമല്ലെങ്കിലും സാരമില്ല .ഈ കവിത വായിക്കുന്നത് വലിയൊരനുഭവമാണ് എനിക്ക് മുപ്പതു കൊല്ലം മുമ്പെന്ന പോലെ ഇന്നും .എന്നെ കൂടുതൽ സംസ്കാര സമ്പന്നനാക്കുന്ന അനുഭവം .അതു മതി ..
നദികളെക്കുറിച്ചുള്ള മേഘസന്ദേശപരാമർശങ്ങൾ സിപ്രയെയും ഗഭീരയെയും കടന്നു നിർവിന്ധ്യയിലെത്തിയപ്പോൾ മേഘസന്ദേശം ആദ്യം വായിച്ച യൗവ്വനാരംഭത്തിലുണ്ടായ മധുരാ സ്വസ്ഥ്യത്തിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ഉള്ളിലുണർത്തിക്കൊണ്ട് ആ ശ്ലോകാർത്ഥം ഓർമ്മയിലെത്തി
"....ജ്ഞാതാസ്വാദോ വിവൃത ജഘനാ കോ വിഹാതും സമർത്ഥ ".
ലൈബ്രറിയിലെ ഹ്രസ്വമായ പ്രസംഗം ഞാനവസാനിപ്പിച്ചത് 'സ്വാതന്ത്ര്യത്തെ കുറിച്ച് ഒരുഗീത'ത്തിലെ ഈ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് :
"ഹൃദയത്തിൻ വാതിൽ തുറന്നു തരാം
ഞാനിത്തിരിനേരം ;സദയം നിൻ
ചേവിടിയിണവെച്ചിവനെ യനശ്വരനാക്കു"
<div class="separator" style="clear: both;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVNgTqgP15tm8a4l5UERE062Cy11czIIO3doG1SbhTdi2USLmY_Lsxh_nW04Fr0DXbdCDBHYi9nFq2ROXBmCEJLCSGbV0nN8yyWoBhwIbJAAW0g_Lo0eYomNEiQA5Yy9SaO6_-mbLvzMQ/s1280/IMG-20210228-WA0009.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="795" data-original-width="1280" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVNgTqgP15tm8a4l5UERE062Cy11czIIO3doG1SbhTdi2USLmY_Lsxh_nW04Fr0DXbdCDBHYi9nFq2ROXBmCEJLCSGbV0nN8yyWoBhwIbJAAW0g_Lo0eYomNEiQA5Yy9SaO6_-mbLvzMQ/s320/IMG-20210228-WA0009.jpg"/></a></div><div class="separator" style="clear: both;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmkNWu8sMqWZyaHqvMLf8dUHpJCnvXSEcGQGMQd4yXrCEX_gHfu8JdMu94swUxNXiEL6lN24UgqXxxSnW5y-H1Zg7_exDCEI5SDEqGJzBunKGFP87xp4TPagQ_vW02mJGK7HK3evtnBxk/s300/Kerala_poet_vishnunarayanan_namboothiri_120025022021.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="300" data-original-width="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmkNWu8sMqWZyaHqvMLf8dUHpJCnvXSEcGQGMQd4yXrCEX_gHfu8JdMu94swUxNXiEL6lN24UgqXxxSnW5y-H1Zg7_exDCEI5SDEqGJzBunKGFP87xp4TPagQ_vW02mJGK7HK3evtnBxk/s320/Kerala_poet_vishnunarayanan_namboothiri_120025022021.jpg"/></a></div>
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-80464373310185973732021-02-23T22:48:00.002+05:302021-03-02T08:07:36.280+05:30
ഏകാഭിനേതൃ നാടകം
------------------------------------
(ജകോസ്റ്റയുടെ നിർവഹണം )
ജക്കോസ്റ്റ
-----------------
ആർ .എസ്സ് .കുറുപ്പ്
---------------------------------
(പശ്ചാത്തലത്തിൽ ...ശ്ലോകം )... ഹേ സന്താപവതി !ഏതു
ഭ്രാന്താലവിഷ്ടയായി നീ.
ആരൊരൗഭമനാം ശത്രു
ഏതൗലികിക വേഗേന
നായാടി ദുർനക്ഷത്രാന്തർ
ജാതയാം നിന്റെ ജീവിതം
തീബ്സിലെ അന്തപ്പുരം
ജാക്കോസ്റ്റ ഇടനാഴിയിലൂടെ പാഞ്ഞുവരുന്നു .പരിഭ്രാന്തയും ക്ഷുഭിതയും .വർദ്ധിച്ച കോപം മദ്ധ്യവയസ്സിലും സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത അവരുടെ പ്രൗഢമായ മുഖത്തെ ദുഷ്പ്രേക്ഷ്യമാക്കുന്നു .
ശയ്യാഗൃഹത്തിലേക്കു കടന്ന അവർ വാതിൽ ശക്തിയിൽ ശബ്ദത്തോടെ വലിച്ചടക്കുന്നു ;ഓടാമ്പലിടുന്നു .
കോപം ,ജുഗുപ്സ ,ആത്മനിന്ദ ,ദുഃഖം ഇവയൊക്കെ മാറി മാറി അവരുടെ മുഖത്തു പ്രകടമാവുന്നുണ്ട് .അസ്വസ്ഥതയുടെ പാരമ്യത്തിൽ രണ്ടു കൈകൊണ്ടും മുടി പിടിച്ചു വലിക്കുന്നുണ്ട് അവർ .
മുറിയിൽ കടന്ന് എന്തു ചെയ്യണമെന്നറിയാതെ ,പകച്ച് ഒരു നിമിഷം നന്നിട്ട് വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ഇതിനിടയിൽ അവർ ഏതാണ്ട് സ്വബോധം നഷ്ടപ്പെട്ടതു പോലെ സംസാരിക്കുന്നുമുണ്ട് .
[ആരെയോ ശകാ രിക്കുന്നതു പോലെ] "ശപിക്കപ്പെട്ടവനേ ..........." "ശപിക്കപ്പെട്ടവനേ ...........നിനക്ക് സത്യമറിയണമല്ലേ ............പറഞ്ഞാൽ മനസ്സിലാവുകയില്ല അല്ലേ ........നിനക്ക് കൊലക്കത്തിയൊരുക്കുകയാണവർ ..........അവർ അത് നിന്നെക്കൊണ്ടു തന്നെ ചെയ്യിക്കും ........"
സംസാരിക്കുന്നതിനിടയിൽ അവർ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തലമുടി പിടിച്ചു വലിക്കുകയും മുറിയിലെ സാധനങ്ങൾ അബോധപൂർവമെന്നപോലെ എടുക്കുകയും തിരിച്ചു വെക്കുകയും ചെയ്യുന്നുണ്ട് .അലങ്കാരവസ്തുവായി മുറിയിൽ വെച്ചിരുന്ന ഒരു നാടക മുഖം മൂടി കയ്യിലെടുത്ത് അതിലേക്കു നോക്കി .......ആആ' ലയസ് ,.........ലയസ് .....അങ്ങേക്ക് തൃപ്തിയായില്ലേ .....വിധിയെ മറികടക്കാൻ ....സ്വന്തം പ്രാണൻ നിലനിർത്താൻ .....സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൊടുത്തിട്ട് ...എന്റെ ജീവിതം നശിപ്പിച്ചിട്ട് ...അങ്ങെന്തു നേടി ...ശാപം ...ശാപം ...തലമുറകൾ നീണ്ടു നിൽക്കുന്ന കൊടിയ ശാപം ..........."
മുഖം മൂടി അടങ്ങാത്ത ദേക്ഷ്യത്തോടെ വലിച്ചെറിയുന്നു ....ജ്ഹ്ടിതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു .പറഞ്ഞു വന്നതിന്റെ തുടർച്ചയായി ....."ഇപ്പോൾ മകൻ ......അതേ മകൻ .......നമ്മുടെ മകൻ .....ഈഡിപ്പസ് ....അവൻ മരിച്ചില്ല ......മറ്റൊരു രാജധാനിയിൽ വളർന്നു .......അവൻ അങ്ങയെ വധിച്ചു .....എന്നെ പരിഗ്രഹിച്ചു .....തീബ്സിലെ രാജാവായി ......ഇപ്പോൾ ..........."
ആകെത്തകർന്ന് അതികഠിനമായ വ്യസനത്തോടെ തുടരാനാവാതെ നിലത്തിരിക്കുന്നു .കൊടുംകൈ കുത്തി ഒരു കൈകൊണ്ട് തലമുടി വലിച്ചുകൊണ്ട് ....അടക്കിയിട്ടും അടങ്ങാത്ത ഒരു തേങ്ങൽ ,,,,,,
ഏതാനും നിമിഷങ്ങൾ .....എന്തോ തീരുമാനിച്ചുറച്ചതു പോലെ എഴുന്നേൽക്കുന്നു ...നടന്നു ചെന്ന് ഒരുടയാട കയ്യിലെടുത്ത് അതിന്റെ ബലം പരിശോധിക്കുന്നു ......ഒരു പീഠത്തിൽ ചവിട്ടി നിൽക്കുന്നു .........
ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരുവളുടെ നിശ്ചയദാർഢ്യം അവരുടെ മുഖത്തുണ്ട് . ദുരിതാനുഭങ്ങളുടെ പരകോടിയിലെ ശാന്തത.
മണിയറക്കട്ടിലിലേക്ക് നോക്കി.)
ജക്കോസ്റ്റ: ലയസ്, ലയസ് ,കഠിനമായ സത്യങ്ങളെ അറിയാതെ അങ്ങു പോയി... ഞാൻ പറയാം(തറപ്പിച്ച് ) ഞാൻ പറയാം.---------
[വെളിച്ചം മങ്ങിത്തെളിയുന്നു ..നിർവഹണം ആരംഭിക്കുന്നു .പൂർവകഥാകഥനത്തിൽ അനുയോജ്യമായ നിലപാടു സ്വീകരിക്കാനും വിഭിന്ന കഥാപാത്രങ്ങളായി പകർന്നാടാനും അഭിനേത്രിക്കു സ്വാതന്ത്ര്യമുണ്ട് .പക്ഷേ അവർ എല്ലായ്പ്പോഴും അടിസ്ഥാനപരമായി ജാകോസ്റ്റയെ പ്രതിനിധീകരിക്കുന്നു ]
തീബ്സിൽ മഹാ മാരി---- നഗരം മരണത്തിൻ്റെ വേലിയേറ്റത്തിലാണ്. വരൾച്ച, ക്ഷാമം, . പകർച്ച വ്യാധി ... മരണപിശാച് തിബ്സിനെ ഗ്രസിച്ചിരിക്കുന്നു..
സീയ്യൂസിന്റെ പുരോഹിതനും ബഹുജനങ്ങളും വിലപിച്ചു കൊണ്ട് ഈഡിപ്പസ് രാജാവിന്റെ സന്നിധിയിലെത്തി
'ഈഡിപ്പസ് രാജാവേ,യക്ഷിയിൽ നിന്ന് മുമ്പ് ഞങ്ങളെ രക്ഷിച്ചതുപോലെ ഒരിക്കൽ കൂടി തീബ്സിനു ജീവൻ കൊടുക്കു ,ഞങ്ങളെ രക്ഷിക്കൂ 'അവർ രാജാവിനോടപേക്ഷിച്ചു .അദ്ദേഹത്തിനു മാത്രമേ അതിനു കഴിയൂ എന്ന് പുരോഹിതൻ തറപ്പിച്ചു പറഞ്ഞു .അദ്ദേഹത്തിനു കഴിയും എന്നും .
'മക്കളേ 'രാജാവ് ആർദ്രതയോടെ അവരെ അഭിസംബോധന ചെയ്തു 'ഞാൻ നിങ്ങളെ ഓർത്ത് ദുഃഖിക്കുകയാണ് 'നിങ്ങൾ ഓരോരുത്തർക്കും അവനവന്റെ ദുഃഖമേയുള്ളു .എന്റെ ഹൃദയം നിങ്ങളുടെ എല്ലാവരുടെയും ദുഃഖം ഒന്നിച്ചു പേറുന്നു .'
ആദിത്യക്ഷേത്രത്തിൽ കല്പന കേൾക്കാൻ പോയ എന്റെ അനിയൻ ക്രയോൺ തിരിച്ചെത്തി .
ലയസ്സിന്റെ രക്തം വീഴ്ത്തിയ ആളെ നാടു കടത്തണം ,അല്ലെങ്കിൽ അയാളുടെ രക്തം വീഴ്ത്തണം എന്നാണു കല്പനയെന്നു ക്രയോൺ രാജാവിനോടു പറഞ്ഞു 'രക്തപാതകമാണ് തീബ്സിന്റെ ശാപം '
അപ്പോൾ ലയസ്സിനെ മുക്കൂട്ട പെരുവഴിയിൽ വെച്ചു വധിച്ച കൊള്ളക്കാരൻ നഗരത്തിലുണ്ട് !!
അതാരെന്നറിയാൻ രാജാവ് അന്ധ പ്രവാചകനെ വരുത്തി ........എല്ലാ പ്രവാചകരും അന്ധരാണ് .അവർ ഭൂതവും ഭാവിയും കാണും .വർത്തമാനകാലത്ത് ചുറ്റിലുമുള്ളവരുടെ മനസ്സ് കാണുകയില്ല ,പ്രത്യേകിച്ചും സ്ത്രീകളുടെയും അടിമകളുടേയും .
അന്ധപ്രവാചകൻ പറയാൻ വിസമ്മതിച്ചു .രാജാവ് അദ്ദേഹത്തെ നിർബന്ധിച്ചു ,ശകാരിച്ചു ,അധിക്ഷേപിച്ചു .അപ്പോൾ തിസിറിയോസ് പ്രകോപിതനായി .അദ്ദേഹത്തിന്റെ വാക്കുകൾ അഗ്നിവർഷമായി
'എന്നാൽ ഇതാ കേട്ടുകൊള്ളൂ ,ശാപം വീണിരിക്കുന്നത് ഈഡിപ്പസേ നിന്റെ ശിരസ്സിൽ തന്നെ '
രാജാവ് പ്രവാചകനെ പിന്നെയും ശകാരിച്ചു .ക്രയോണുമായി കലഹിച്ചു .അപ്പോഴും സംശയങ്ങൾ ബാക്കി നിന്നു .മുക്കൂട്ടപ്പെരുവഴിയിൽ ഫോണ്ടിസ്സിൽ വെച്ച് തന്റെ കൈ കൊണ്ടു മരിച്ച വൃദ്ധൻ ?
സത്യം അറിയാൻ വേണ്ടി കൊല്ലപ്പെട്ട രാജാവിന്റെ സന്തത സഹചാരിയായിരുന്ന ആട്ടിടയന് ആളെ അയച്ചു .
{തുടർന്ന് അവർ സംസാരിക്കുന്നത് ലോകത്തോടു മുഴുവനുമാണ് ....ശാന്തമായി ,സമചിത്തതയോടെ ,ആ അവസരത്തിൽ അവർക്കാവുന്നിടത്തോളം ...}
"സത്യം !!..സത്യം എന്നോളം അറിയുന്നവർ ആരുണ്ട് ?സത്യം ഈഡിപ്പസ് അറിയരുതെന്നാഗ്രഹിക്കുന്നതും ഞാൻ മാത്രമാണല്ലോ .എന്റെ നിർബന്ധം തന്റെ കുലമഹിമയുമായി ബന്ധപ്പെട്ടതാണെന്ന് ഈഡിപ്പസ് കരുതി .രാജാവ് എന്നോടു പറഞ്ഞു 'ഞാൻ മൂന്നു തലമുറയായി അടിമസന്തതി ആണെന്നു വന്നാലും നിന്റെ കുലീനതക്ക് ഒന്നും സംഭവിക്കുകയില്ല 'എന്ന് . .
......(വികാരഭരിതയായി) അടിമ സന്തതി !!! നീ രാജപരമ്പരയുടെ കണ്ണിയാണെന്നതിൽ എനിക്ക് സംശയമോ ?പക്ഷേ എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ .അതറിയുന്ന നിമിഷം നീ ജീവൻ വെടിയും എന്നു തീർച്ചയല്ലേ ?
അതാണ് അന്വേഷണം വേണ്ടാ എന്ന് ഞാൻ നിർബന്ധം പിടിക്കുന്നത് .അപേക്ഷിക്കുന്നത് യാചിക്കുന്നത് .അനുസരിച്ചില്ല .പട്ടം കെട്ടിയ റാണിക്ക് പദവിയേയുള്ളു ,അധികാരമില്ല
കുട്ടിയെ പോലെ ശാഠ്യം പിടിക്കുന്ന നിന്നെ അമ്മയായി ശാസിക്കാനും അനുസരിപ്പിക്കാനും ....(ഗദ്ഗദം ..വാക്കുകൾ തടസ്സപ്പെടുന്നു )എനിക്കു കഴിയുന്നില്ലല്ലോ (ഹൃദയം തകർന്ന മട്ടിൽ )..സൂര്യദേവാ .....
(നിർത്തി ..സമചിത്തത ഏറെക്കുറെ വീണ്ടെടുത്ത് )
"ആട്ടിടയൻ വരും .അവനറിയാവുന്ന സത്യം പറയും .അതിനു മുമ്പ് അവനോ പ്രവാചകന്മാർക്കോ അറിയാത്ത ആ സത്യം ഞാൻ പറയാം ."
(ഒരു സാധാരണ സംഭവ വിവരണം പോലെ )-------എന്റെയും ലയസ്സിന്റെയും വിവാഹം നടന്ന നാൾ ഞങ്ങളൊരുമിച്ച് സൂര്യദേവന്റെ ക്ഷേത്രത്തിൽ ആരാധനക്കായി പോയി അവിടെ വെച്ച് പൂജാരിയുടെ പ്രവചനമുണ്ടായി ,ഞങ്ങൾക്കുണ്ടാവുന്ന മകൻ യൗവനത്തിൽ പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കും 'എന്ന് .ലയസ് ഭയചകിതനായി .
ഇത് ദേവകല്പനയല്ല പൂജാരിയുടെ മൊഴി മാത്രമാണെന്ന് ഞാൻ പറഞ്ഞത് ലയസ് കാര്യമാക്കിയില്ല ....ലയസ് എന്നിൽ നിന്നൊഴിഞ്ഞു നിന്നു .....
പൗരസമക്ഷം ഞങ്ങൾ രാജാവും റാണിയുമായി ....ഏകാന്തത്തിൽ ഒരിക്കലും ലയസ് എന്നെ സമീപിച്ചതേയില്ല (മണിയറക്കട്ടിലിലേക്ക് നോക്കി നിശ്വാസപൂർവ്വം )...മണിയറക്കട്ടിൽ ഒഴിഞ്ഞു കിടന്നു ...
(ഒരു നിമിഷം ഓർത്തു നിൽക്കുന്നു )...അന്നൊരു രാത്രി ....ഡയനീഷ്യസ് ദേവന്റെ ഉത്സവമായിരുന്നു ...മധുപാനത്തിന്റെ ദേവൻ ....യവനരാജ്യത്തെല്ലാവരും മദ്യ ലഹരിയിൽ ...ഉന്മത്തനായ ലയസ് എന്റെ അടുക്കൽ വന്നു ...അരുളപ്പാടുകൾ വിസ്മരിക്കപ്പെട്ടു ....അന്നൊരു രാത്രി ...അന്നൊരു രാത്രി മാത്രം ...
എനിക്ക് ഉണ്ണിപിറന്നു .....പൂജാരിയുടെ കല്പന ലയസ് ഒരിക്കലും മറന്നിരുന്നില്ല
ലയസ് ഭയപ്പെട്ടു .എന്നോട് പറഞ്ഞു ' ജകോസ്റ്റ നാം ഈ കുഞ്ഞിനെ മരിക്കാൻ വേണ്ടി വിജനമായ കിതറോൺ പർവതത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു '
എനിക്കെന്തെങ്കിലും പറയാനുണ്ടോ എന്നദ്ദേഹം ചോദിച്ചില്ല.........ഞാൻ പത്നി മാത്രമാണല്ലോ ,ലയസ്സിന്റെ ,അദ്ദേഹത്തെ യുദ്ധത്തിൽ ഒരാൾ തോൽപ്പിച്ചാൽ അയാളുടെ ,അതാരാണെങ്കിലും .
(ആലോചനാ മഗ്നയായി )
"അമ്മയുടെ മുലപ്പാൽ കുടിച്ച് അച്ഛനമ്മമാരുടെ സ്നേഹത്തിലും ശിക്ഷണത്തിലും വളരുന്ന കുട്ടി ദേവകൾക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ല എന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു .വിധിയെ കർമ്മം കൊണ്ടും ആരാധന കൊണ്ടും മറികടക്കാമെന്ന സൈന്ധവരുടെ വിശ്വാസംശരിയാണെന്നാണ് എന്റെ അഭിപ്രായം .ആ വിശ്വാസം ബാലിശമെന്നു തള്ളിക്കളഞ്ഞിരിക്കുകയല്ലേ യവന പാണ്ഡിത്യം? അവർ കുറുക്കു വഴികൾ തേടും കൂടുതൽ ശാപം വാങ്ങിക്കൂട്ടുകയും ചെയ്യും . (നിർത്തി .....).
അരുളപ്പാടിന്റെയും രാജകല്പനയുടെയും മുൻപിൽ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് എന്തു വില !
(വീണ്ടും വിവരണത്തിന്റെ സ്വരത്തിൽ )
"കുഞ്ഞിന്റെ കാലുകൾ തുളച്ച് വിലങ്ങിട്ടു .അവന്റ ശാപത്തിന്റെ അടയാളം .അഥവാ മനുഷ്യരാരെങ്കിലും അവനെ കണ്ടു പോയാൽ രക്ഷിക്കാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും .
കിതറോൺ മലകളിൽ ആടുമേയ്ക്കാൻ പോകുന്ന വിശ്വസ്തനായ അടിമയെ ഏൽപ്പിക്കുന്നതിനു മുൻപ് ഞാൻ കുഞ്ഞിനു മുലകൊടുത്തു .അതല്ലേ ഒരമ്മക്ക് ചെയ്യാൻ കഴിയൂ .കാൽമുറിവിന്റെ കടുത്ത വേദനയിലും അവൻ എന്ന നോക്കി ചിരിച്ചു ."
(ഇതു പറയുമ്പോൾ പുറത്തുവരാത്ത ഒരു കണ്ണ് നീർത്തുള്ളി .ഗദ്ഗദത്തിന്റെ ലേശം )
കുഞ്ഞിനെ ഏറ്റുവാങ്ങിയ അടിമ എന്റെ മുഖത്തു നോക്കി ,മാപ്പു ചോദിക്കുന്ന ഭാവത്തിൽ അവൻ വിളിച്ചു .
'തമ്പുരാട്ടി 'അവൻ പറയാതെ പറഞ്ഞത് അവന്റെ കണ്ണുകളിൽ ഞാൻ വായിച്ചു ....'കുഞ്ഞിനെ കൊല്ലുകയില്ല......അത് മലയിലെവിടെയെങ്കിലും ജീവിക്കും ' എന്നായിരുന്നു അത് .
അത് സത്യമായിരുന്നുവെന്ന് തിരികെ വന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി .
(ഓർമകളിൽ സ്വയം നഷ്ടപ്പെട്ട് സംസാരിക്കുന്നതു പോലെയാണ് അവരീ വാക്യങ്ങൾ പറയുന്നത് .ഭിത്തികൾക്കപ്പുറത്ത് ചക്രവാളത്തിൽ മലനിരകളുടെ അവ്യക്തരേഖ അവർ കാണുന്നുണ്ട് .ഏതോ ഒരു ഇടയഗാനം ,ആടുകളുടെ കലമ്പൽ താഴ്വരക്കാടുകളിലെ ശബ്ദങ്ങൾ ഒക്കെ അവർ കേൾക്കുന്നുമുണ്ട് )
[ പെട്ടെന്നുണർന്ന് ].ലയസ്സിന്റെയും എന്റെയും മണിയറക്കട്ടിൽ ഒഴിഞ്ഞു തന്നെ കിടന്നു
"........പാട്ടും ആട്ടവും ഉത്സവങ്ങളും മുറതെറ്റാതെ നടന്നു ,അമ്പലമുറ്റത്തും കളിത്തട്ടിലും വിദ്വാന്മാർ വാദപ്രതിവാദങ്ങളിലേർപ്പെട്ടു .തീബ്സിലെ ജീവിതം മുന്നോട്ടൊഴുകി .....(നിർത്തി ഓർത്തുനിന്ന് ) വല്ലപ്പോഴുമൊരിക്കൽ കാലിലെ തുളകളിൽ വിലങ്ങുള്ള ഉണ്ണി വന്ന് എന്റെ മുല കുടിച്ചു ,വേദനയിലും എന്നെ നോക്കി ചിരിച്ചു ....ഞാൻ ആരും കാണാതെ കരഞ്ഞു ....
(സമചിത്തത വീണ്ടെടുത്ത് ) കാലം കടന്നു പോയി .ലയസ്സിന്റെ തലമുടിയാകെ നരച്ചു .ആ ആട്ടിടയൻ അംഗരക്ഷകനായി സദാ ലയസ്സിനൊപ്പമുണ്ടായിരുന്നു .
(നിർത്തി കൂടുതൽ ഗൗരവത്തോടെ )
എന്റെ ജീവിതത്തിൽ വീണ്ടും ഒരു ദുരന്തം .ഞാൻ വിധവയായി ..മുക്കൂട്ടപ്പെരുവഴിയിൽ ഒരു കൊള്ള സംഘത്തിന്റെ ആക്രമണത്തിൽ ലയസ് കൊല്ലപ്പെട്ടു .കൂടെയുണ്ടായിരുന്നവരിൽ ആട്ടിടയൻ മാത്രം രക്ഷപെട്ടു .അവൻ പക്ഷേ നഗരത്തിലേക്കു വന്നതേയില്ല .( ...മണിയറക്കട്ടിലിലേക്കുനോക്കി ഇത്തിരിനേരം നിൽക്കുന്നു . അമർത്തിയ ഒരു നെടുവീർപ്പ് ...ഏതാനും നിമിഷങ്ങൾക്കു ശേഷം )
ആയിടെത്തന്നെ മറ്റൊരു സംഭവം കൂടി തീബ്സിലുണ്ടായി ...ബുദ്ധിമതിയായ ഒരു സ്ത്രീ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു .അവരുടെ ചോദ്യങ്ങൾക്കൊന്നും തീബ്സിലെ പണ്ഡിതന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല ..യുദ്ധത്തിൽ കീഴടങ്ങുന്നതിനേക്കാൾ ലജ്ജാകരമായിരുന്നു യവനപുരുഷന് ബൗദ്ധികമായ കീഴടങ്ങൽ .അതൊരു സ്ത്രീയുടെ മുമ്പിലാവുമ്പോൾ അതീവ ദുസ്സഹമായിരുന്നു .പരാജിതരായ പണ്ഡിതന്മാർക്കു വേണ്ടി ദേവന്റെ വെളിച്ചപ്പാടുമാർ രംഗത്തു വന്നു .അരുളപ്പാടുണ്ടായി .
' യക്ഷിയെ വാദത്തിൽ തോൽപ്പിച്ച് നാടുകടത്തുന്ന ആളിന് അവകാശപ്പെട്ടതാണ് തീബ്സിന്റെ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും യൗവനം നഷ്ടപ്പെട്ടിട്ടില്ലാത്ത സുന്ദരിയായ മഹാറാണിയും '
ആരും എന്റെ അഭിപ്രായം ചോദിച്ചില്ല രാജ്യത്തിൻറെ കാര്യത്തിലും എന്റെ കാര്യത്തിലും .സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് എന്തു പ്രസക്തി അവൾ മഹാറാണിയാണെങ്കിലും ?
ആയിടക്കൊരു ദിവസം ആട്ടിടയൻ പരിഭ്രാന്തനായി ഓടിക്കിതച്ചെത്തി "മുക്കൂട്ടപ്പെരുവഴിയിൽ വെച്ച് കൊള്ള സംഘത്തിന്റെ ആക്രമണത്തിലാണ് രാജാവ് കൊല്ലപ്പെട്ടത് എന്നു കേൾക്കുന്നത് സത്യമല്ല "എന്ന്
എന്നോട് പറഞ്ഞു ."പിന്നെന്താണ് സത്യം "ഞാൻ ചോദിച്ചു .അവന് മറുപടി പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല :"അതൊരു ചെറുപ്പക്കാരനായിരുന്നു തമ്പുരാട്ടി .കാലുകളിൽ തുളച്ചു വിലങ്ങിട്ടത്തിന്റെ പാടുകളുള്ള ഒരുവൻ ,സുമുഖൻ ,തേജസ്സുള്ളവൻ "
സൂര്യദേവാ ഞാനെന്താണീക്കേൾക്കുന്നത് ..........പ്രവചനങ്ങൾ സത്യമാവുകയാണോ ?
തുടർന്ന് എന്തോ പറയാൻ വന്നത് പറയാതെ ആട്ടിടയൻ പോയി .പിന്നാലെ ദൂതരെത്തി .എവിടെനിന്നോ വന്ന ഒരു യുവാവ് ബുദ്ധിമതിയായ സ്ത്രീയെ, യക്ഷിയെ വാദത്തിൽ തോൽപ്പിച്ചിരിക്കുന്നു ....അവർ കുന്നിറങ്ങി കിതറോണിലേക്ക് പോയത്രേ .മരിച്ചുവെന്നും പറയുന്നവരുണ്ട് ...ബുദ്ധിമതികളായ, ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകൾ കാട്ടിലേക്കല്ലാതെ മറ്റെവിടേക്ക് പോകാനാണ് ? ...യവനന്റെ ബുദ്ധി വ്യവഹാരങ്ങളും സൗന്ദര്യശാസ്ത്രങ്ങളുമെല്ലാം പുരുഷന്മാർക്ക് ,അടിമകളല്ലാത്ത പുരുഷന്മാർക്ക് ഉള്ളതാണ് .
..........ഘോഷയാത്ര .വിജയിയായ യുവാവിനെ ഘോഷയാത്രയായി ആനയിക്കുകയാണ് .തീബ്സിന്റെ സിംഹാസനവും ഈ ഞാനും എന്നും അവനുള്ളതത്രെ .
" നോക്കു മഹാറാണി വിജയിയായ ഈഡിപ്പസിനെ ആഘോഷപൂർവം ആനയിക്കുന്നു " ഒരു ദാസി പറഞ്ഞു
'ഞാൻ കണ്ടു '
ഞാൻ കണ്ടു ,ഞാൻ അവനെക്കണ്ടു ,കാലുകളിൽ വിലങ്ങിട്ടതിന്റെ തുളകളുടെ പാടുകളുള്ള അവനെ ,ചെറുപ്പകാലത്തെ ലയസ്സിനെപ്പോലെ തേജസ്വിയും സുമുഖനുമായ അവനെ ,..............എന്റെ മുലകൾ ചുരന്നു വളരെക്കാലത്തിനു ശേഷം .
(ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നു ..വിവിധ വികാരങ്ങൾ മിന്നിമറയുന്ന അവരുടെ മുഖത്തെ സന്ദേഹം ഒരു നിശ്ചയത്തിനു വഴിമാറുന്നു ...ഒരു തിരിച്ചറിവിന്റെ തെളിച്ചം ,ദൃഢനിശ്ചയത്തിന്റെ ഗൗരവം
(സദസ്സിനെ നോക്കി )
"എന്താണ് സത്യം വെളിപ്പെടുത്താതിരുന്നത് 'എന്നോ ?
അവനെ നാടുകടത്തിയവർ ,എന്റെ ഉണ്ണിയുടെ കാലിൽ വിലങ്ങിട്ടവർ ഇപ്പോഴും ഇവിടെയുണ്ട് ..........
.....എനിക്കവനെ തിരികെ വേണം .......എനിക്കവനെ വേണം ...ഇനി ഞാനവനെ ആർക്കും വിട്ടു കൊടുക്കുകയില്ല .....
(സദസ്സിനെ നോക്കി ) "അതു പാപമല്ലേ എന്നോ "
അത് പാപമാണെങ്കിൽ ആ പാപത്തിനുത്തരവാദി ഞാനല്ല .കാലവും ദേവകളും അവരുടെ കിങ്കരന്മാരും എന്നെക്കൊണ്ട് ചെയ്യിച്ചതാണ് .
( ദൃഢനിശ്ചയത്തിന്റെ സ്വരത്തിൽ )
പാപമാവട്ടെ പുണ്യമാവട്ടെ എനിക്കവനെ ഇനി ഉപേക്ഷിക്കാൻ സാദ്ധ്യമല്ല .ഇനി ഞാനവനെ പോറ്റും ..എനിക്ക് ജീവനുള്ളിടത്തോളം .
എന്റെ മുല ചുരന്നൊഴുകി കൊണ്ടിരുന്നു .
(ഒരു കല്യാണത്തിന്റെ മംഗള വാദ്യങ്ങൾ മന്ദ്ര സ്ഥായിയിൽ ....ജാകോസ്റ്റ ഒരു നിമിഷം ഓർത്തു നിൽക്കുന്നു )
.....[പെട്ടെന്നുണർന്ന് ]
അന്തപുരത്തിൽ ഞാനവനെ സ്വീകരിച്ചു ,പ്രേമത്തോടെ, വാത്സല്യത്തോടെ ....വിധവയായിരുന്ന എനിക്ക് സുമുഖനും ആരോഗ്യവാനുമായ ഒരു യുവാവിനെ ഭർത്താവായി കിട്ടിയതിന്റെ അമിതാഹ്ളാദമാണെന്ന് ദാസിമാർ അടക്കം പറഞ്ഞു .
അവൻ പ്രണയാതുരനായി വിളിച്ചു 'പ്രിയേ' ;ഞാൻ വിളികേട്ടു 'പ്രഭോ '
' ദുഖിതയായിരിക്കുന്ന ഈ വേളയിൽ .......ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം .."എന്നവൻ പറഞ്ഞത് ആത്മാർത്ഥതയോടെ ആയിരുന്നു .
ചുരന്നൊഴുകുന്ന മുലകളുമായി ഒരു നിമിഷം പോലും കാത്തിരിക്കാൻ എനിക്കാവുമായിരുന്നില്ല .ഞാൻ മറുപടി പറഞ്ഞു പറഞ്ഞു ...
'ഞാൻ സന്തുഷ്ടയാണ് പ്രഭോ ...ഞാൻ അങ്ങയുടേതാണ് ..എന്നും .."
ഞാൻ അവന് എനിക്കുള്ളതെല്ലാം നൽകി ... ....
പാപവും പരലോകാനുഭവങ്ങളും ഞാൻ തൃണവല്ഗഗണിച്ചു .സ്വപ്നത്തിലെങ്കിലും ഈ പാപങ്ങളൊക്കെ ചെയ്യാത്തവർ ആരുണ്ട് ?ജഗത്സാക്ഷിയായ ദേവൻ ,സൂര്യ ദേവൻ എല്ലാം കാണുന്നുണ്ടല്ലോ എന്ന് ഞാൻ എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തി .
ആട്ടിടയനെ പിന്നീട് കണ്ടതേയില്ല .അവൻ കിതറോണിന്റെ താഴ്വരക്കാടുകളിലേക്ക് പോയത്രേ .ആട്ടിൻ പറ്റങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയില്ലല്ലോ .
(താരതമ്യേന ലഘു ചിത്തയായി )
സംതൃപ്തിയുടെയും ആഹ്ളാദത്തിന്റെയും കാലമായിരുന്നു പിന്നെ .ഈഡിപ്പസ് സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു .നഗരം നാൾക്കുനാൾ സമ്പന്നവും സമൃദ്ധവുമായിക്കൊണ്ടിരുന്നു ;പൗരന്മാർ സന്തുഷ്ടരും .
ഞങ്ങൾക്ക് നാലുകുട്ടികൾ ജനിച്ചു രണ്ടാണും രണ്ടുപെണ്ണും .
[ജാകോസ്റ്റ വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുന്നു .രണ്ടു രാജാക്കന്മാരെ ഭരണനിർവ്വഹണത്തിൽ സഹായിച്ച ഒരുവളുടെ വിവേകത്തോടെ ]
ഏതു സന്തുഷ്ട നഗരത്തിലും ഇടക്കെപ്പോഴെങ്കിലും ഒരു മഹാമാരി കടന്നുവരും അപ്പോൾ സിംഹാസനത്തിൽ കണ്ണു നട്ടിരിക്കുന്ന ബുദ്ധിമാന്മാരായ തന്ത്രശാലികൾക്കു വേണ്ടി ദേവന്റെ പൂജാരിമാർ പ്രവചനങ്ങൾ നടത്തും ...( ..ഉറച്ച സ്വരത്തിൽ )
അതാണ് തീബ്സിൽ സംഭവിച്ചത് .
(കാര്യഗൗരവമുള്ള ഒരു രാജ്യതന്ത്രജ്ഞയുടെ സ്വരത്തിൽ ,വികാരാവേശം കലരാതെ )
ബുദ്ധിമാനും നല്ലവനായ ഈഡിപ്പസ് രാജ്യതന്ത്രജ്ഞനാണെങ്കിലും തന്ത്രശാലിയല്ല .എന്റെ അനിയൻ ക്രയോൺ തന്ത്രശാലിയാണ് താനും ..അവനാണ് അരുളപ്പാട് കേൾക്കാൻ പോയത് .
(ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രധാനകാര്യം ചൂണ്ടിക്കാണിക്കുന്ന മട്ടിൽ )
ഈഡിപ്പസ്സിന്റെ വ്രണിത പാദങ്ങൾ അവന്റെ ദൃഷ്ടിയിലും പെട്ടിരിക്കുമല്ലോ .അന്ന് കുഞ്ഞിന്റെ കാലു തുളച്ച് വിലങ്ങിട്ടത് അവൻ കൂടി അറിഞ്ഞുകൊണ്ടായിരുന്നു .
അവരുടെ തന്ത്രങ്ങൾ വിജയിച്ചാൽ ,ഈഡിപ്പസ് സത്യം മനസ്സിലാക്കും .സത്യം മനസ്സിലാക്കിയാൽ അവൻ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കുകയില്ല .....(നിശ്ചയദാർഢ്യത്തോടെ ) എന്റെ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കുകയില്ല .ആദ്യം വേണ്ടത് ഈഡിപ്പസിനെ സത്യാന്വേഷണത്തിൽ നിന്നു തടയുകയാണ് .
ഞാൻ രാജാവിനോടു യാചിച്ചു,കേണപേക്ഷിച്ചു 'അങ്ങേക്ക് ജീവിച്ചിരിക്കണമെന്നുണ്ടെങ്കിൽ ഈ അന്വേഷണം മതിയാക്കു '
'എന്റെ ജന്മരഹസ്യം എനിക്കറിയണം 'ഈഡിപ്പസ് ശാഠ്യം പിടിച്ചു .
ഞാൻ ആദ്യമായി ഈഡിപ്പസ്സിനോട് ദേഷ്യപ്പെട്ടു 'ഞാൻ അനുഭവിച്ചതു പോരെന്നോ? '
എന്നിട്ടും ഈഡിപ്പസ് നിർബന്ധബുദ്ധി കൈവിട്ടില്ല .
'ആട്ടിടയൻ വരട്ടെ .എനിക്ക് സത്യം അറിഞ്ഞേ മതിയാവൂ '
സൂര്യദേവാ ....ശാഠ്യം പിടിക്കുന്ന കുഞ്ഞിനെ ശകാരിച്ചു നേർവഴി നടത്താൻ ഈ അമ്മക്കാവുന്നില്ലല്ലോ .....ഭാര്യ കൂടി ആവേണ്ടി വന്ന ഭാഗ്യം കേട്ട ,നിസ്സഹായയായ ഈ അമ്മക്ക് .
,എല്ലാ പ്രതീക്ഷകളും അസ്തമിച്ച, എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ആ നിമിഷത്തിൽ ഞാൻ എന്റെ കുഞ്ഞിനെ അങ്ങിനെ വിളിച്ചു .'ശപിക്കപ്പെട്ടവനേ 'എന്ന് .
"ശപിക്കപ്പെട്ടവനേ സത്യം അറിയുന്നതിനു മുമ്പ് നീ മരിച്ചെങ്കിൽ
............ഇനി എനിക്ക് ഒന്നും പറയാനില്ല ......... "
[രാജസദസ്സിൽ നിന്ന് ശയ്യാഗൃഹത്തിലേക്കുള്ള പാച്ചിലിന്റെ തുടക്കം ,തീവ്ര വികാരാവസ്ഥയുടെയും ]
വെളിച്ചം മങ്ങിത്തെളിയുമ്പോൾ പീഠത്തിൽ ചവിട്ടി ഉടയടയുടെ ബലം പരിശോധിക്കുന്ന ജാകോസ്റ്റ
വാതിൽക്കൽ മുട്ടു കേട്ടിട്ടെന്ന പോലെ പെട്ടെന്നു നിർത്തുന്നു .തന്റെ ഭൂതകാല ജീവിതത്തിലേക്കെന്നപോലെ സാവധാനം തലതിരിച്ചു നോക്കുന്നു .ഉദ്വേഗത്തിൻറെ പാരമ്യതയിൽ മാത്രം എത്തിച്ചേരുന്ന അതീവ ശാന്തതയോടെ ലോകത്തോട് ക്ഷമാപണപൂർവം ,യാത്രപറയുന്ന മട്ടിൽ ...]
വാതിൽക്കൽ മുട്ടു കേൾക്കുന്നു എനിക്ക് പോകാതെ വയ്യ ... ഈഡിപ്പസ്സിനു ജനിച്ച എന്റെ രണ്ടാണ്മക്കളെക്കുറിച്ച് എനിക്കു വേവലാതിയില്ല .യവനം പുരുഷന്മാരുടെ ലോകമാണ് .അവർ അവിടെ പുലർന്നു കൊള്ളും .
ഞങ്ങളുടെ രണ്ടു പെണ്മക്കൾ--- സുന്ദരികളും ബുദ്ധിമതികളും ആണവർ .....ആണുങ്ങളുടേതുമാത്രമായ ഈ ലോകത്ത് ,പണ്ഡിതന്മാരും ഭരണാധികാരികളും പ്രവാചകന്മാരും ചേർന്ന് ബുദ്ധിമതികളും ചോദ്യം ചോദിക്കുന്നവരുമായ സ്ത്രീകളെ വേട്ടയാടുന്ന യവനരാജ്യത്ത് ഞങ്ങളുടെ പെൺകുട്ടികൾ .....അച്ഛനുമമ്മയും ഇല്ലാതെ ...ഒരു പാപപങ്കിലമായ ശാപ കഥയുടെ ഒസ്യത്തും പേറി .....
പിന്നെ അവൻ .....എന്റെ പ്രിയപ്പെട്ടവൻ ......
മകനേ ..നാഥാ ..മ .....
[പശ്ചാത്തലത്തിൽ ശ്ലോകം ..നിർവേദത്തിന്റെ സ്വരത്തിൽ ]
ഹ്രസ്വതമം കഥ സ്രേഷ്ട
നാരി മൃത്യുവിനെ പുൽകി
--------------------------------------------------------------------------------------------------------------------------------------------------------------------
ആർ എസ് കുറുപ്പ് .
സൗപർണിക ,
139 ,താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
Pin 682038
Mobile 9847294497r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-60778903108788006122021-01-28T10:31:00.000+05:302021-01-28T10:31:36.056+05:3028 -1 -2021
അപ്പോൾ ഇക്കൊല്ലവും മലയാളത്തിന്റെ ഭാവഗായകൻ അവഗണിക്കപ്പെട്ടു .അഞ്ചരപതിറ്റാണ്ടായി അദ്ദേഹം പാടിക്കൊണ്ടിരിക്കുന്നു .വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമായി ,മാനത്തെ കരിമുകൾക്കാടുകളായി വർഷത്തിലെ പഞ്ചമിയായി അങ്ങിനെ എന്തെക്കൊയോ ആയി മലയാളി മനസ്സ് ആ ഗാന വനകല്ലോലിനിയിൽ മുഗ്ധവും ലീനവുമാവുന്നു ,ആയിക്കൊണ്ടിരിക്കുന്നു .ദില്ലിയിലെ പുരസ്കാരദാതാക്കളറിയുന്നില്ല അവർക്കാണ് നഷ്ടമെന്ന് .
പദ്മഭൂഷൺ പട്ടികയിലെ ഒന്നാമത്തെ പേര് നമ്മുടെ വാനമ്പാടിയുടേതാണ് .അഭിമാനം .ചിത്ര അതിൽക്കൂടുതൽ അർഹിക്കുന്നു .മഞ്ഞൾപ്രസാദം നെറ്റിയിൽ ചാർത്തിയ അവരുടെ ചിരിക്കുന്ന മുഖം കാണാൻ മലയാളിക്ക് ടി വി സ്ക്രീൻ വേണ്ട
എം ടിയുടെ കാലത്തിലെ ദീര്ഘവർണ്ണനയിൽ നിന്നാണ് തോൽപ്പാവക്കൂത്തിനെക്കുറിച്ച് ഞാനാദ്യം മനസ്സിലാക്കുന്നത് .രണ്ടുവർഷം മുമ്പ് ആ കലാരൂപം നേരിൽക്കാണാനുള്ള അവസരമുണ്ടായി ..ആ കലയുടെ കുലപതിയെ അവിടെ വെച്ച് ഞങ്ങൾ ആദരിക്കുകയും ചെയ്തു .ഇപ്പോഴിതാ പദ്മശ്രീ പുല വരെത്തേടിയെത്തിയിരിക്കുന്നു .
മലയാളിയല്ലാത്ത ,ഇന്ത്യക്കാരനല്ലാത്ത ഒരാളിനു ലഭിച്ച പദ്മ ബഹുമതി എനിക്ക് അനല്പമായ ആഹ്ലാദമുണ്ടാക്കി .നാടകകാരനായ പീറ്റർ ബ്രുക്കിനു ലഭിച്ച ബഹുമതി .മഹാഭാരതം 12 മണിക്കൂർ ദൈർഘ്യമുള്ള നാടകമായി ലോകമെമ്പാടുമുള്ള വേദികളിൽ അവതരിപ്പിച്ച സാക്ഷാൽ പീറ്റർ ബ്രുക് ..നാടകം ഞാൻ രംഗത്തു കണ്ടിട്ടില്ല സി ഡി കണ്ടിട്ടുണ്ട് .നാടകത്തിൽ നിന്ന് ചെറിയ വ്യത്യാസമുണ്ടത്രേ ;രംഗഭാഷയിൽ നിന്ന് തിരശീലയുടെ ഭാഷയിലേക്കു മാറുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത നേരിയ വ്യത്യാസം .എന്തായാലും അദ്ഭുതകരമായ ,അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരുന്നു അത് ..പദ്മവിഭൂഷൺ ആയിരുന്നു ബ്രുക് നു കൊടുക്കേണ്ടിയിരുന്നത് .കൊടുത്തത് പദ്മശ്രീ ആണ് .അതെന്തായാലും ആധുനിക ദൃശ്യകലാരംഗത്തെ വേദവ്യാസനെ ഈ മഹാഭാരതം ആദരിച്ചുവല്ലോ .അതിൽ സന്തോഷിക്കുക
ടോൾസ്റ്റോയിക്ക് സാഹിത്യത്തിനും മഹാത്മാഗാന്ധിക്ക് സമാധാനത്തിനും നോബൽ സമ്മാനം കിട്ടുകയുണ്ടായില്ല .അതുകൊണ്ട് അവർ താരതമ്യമില്ലാത്ത മഹാപുരുഷന്മാർ അല്ലാതാവുന്നില്ല .എന്നുവെച്ച് അർഹതയുള്ളവറീ അംഗീകരിക്കാതിരിക്കാനുള്ള ഒരു ന്യായീകരണമാവുന്നില്ല ഇത് .
രാഷ്ട്രത്തിന്റെ ആദരവ് നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങൾ .
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-8810542720715737812021-01-23T00:21:00.000+05:302021-01-23T00:21:12.058+05:3022 -1 -21
പേരിലെ 'കുറത്തിയാടൻ 'ആണ് ആദ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് .ഞങ്ങളെയൊക്കെ ഒരുകാലത്ത് 'കുറത്തിയാടന്മാർ' എന്നു പരിഹാസത്തോടെ വിളിച്ചിരുന്നു കൂടുതൽ പരിഷ്കൃതരെന്നു സ്വയം വിശ്വസിച്ചിരുന്ന പടിഞ്ഞാറൻ ഓണാട്ടുകരക്കാർ പണ്ട് .ഇപ്പോൾ കാലം മാറി .എന്തായാലും കുറത്തിയാടൻ പേരിന്റെ ഭാഗമാക്കിയ ആളെ പരിചയപ്പെടണമെന്നു തോന്നി .ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .അത് അക്സെപ്റ് ചെയ്തു വന്നപ്പോൾ മനസ്സിലായി നാട്ടുകാരൻ മാത്രമല്ല പ്രദീപ് .തലമുറകളായി എന്റെ വീടുമായി സൗഹൃദം പുലർത്തിയിരുന്നവരുടെ പിന്മുറക്കാരനുമാണ് ..
പ്രദീപ് ഫോണിൽ സംസാരിച്ചു .ജ്യേഷ്ഠൻ പ്രകാശുമൊത്ത് വീട്ടിൽ വന്നു .വളരെ നേരം സംസാരിച്ചിരുന്നു .ആയിടെ പ്രദീപ് സെക്രട്ടറി ആയിരിക്കുന്ന ഒരു വലിയ സംഘടനയുടെ വാർഷിക യോഗത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടു ..സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സദസ്സിൽ പിൻനിരയിൽ ഇരുന്നിരുന്ന എന്നെ പരാമർശിച്ചു .പ്രശസ്തരായ രണ്ടു വനിതാപ്രൊഫെസ്സർമാർ ,ഒരു ശ്രെഷ്ഠ വൈദികൻ തുടങ്ങിയവർ വേദിയിൽ ,മാവേലിക്കരയിലെ പൗരമുഖ്യർ സദസ്സിൽ .അവിടെ പരാമർശിക്കപ്പെടുക ഒരു വലിയ ബഹുമതിയായിരുന്നു .
കുറെ നാൾ കഴിഞ്ഞു എന്റെ എറണാകുളത്തെ വീട്ടിലേക്ക് ഒരു ഫോൺ വന്നു .രാത്രി വൈകി .പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് .പ്രദീപായിരുന്നു .ഒരു പുതിയ ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് .ഇപ്പോൾ കോട്ടയത്തുണ്ട്, ഒരു സ്നേഹിതന്റെ വീട്ടിൽ.അടുത്ത് തന്നെ എറണാകുളത്തു വരുന്നുണ്ട് കാണാൻ .പുതിയ സംരംഭത്തിന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..ഞാൻ കഴിയുന്ന എന്തു സഹായവും ചെയ്യാം എന്നു മറുപടിയും പറഞ്ഞു .പക്ഷേ എന്തുകൊണ്ടോ പിന്നീട് വിളിയും കാണലുമൊന്നും ഉണ്ടായില്ല .പ്രദീപിന് തന്റെ തിരക്കുകളുണ്ടായിരുന്നിരിക്കാം .ഞാൻ വിദേശം പോവുകയും വരികയും ചെയ്തു ഒന്നിലധികം തവണ ..ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടിയില്ല .ഓൺലൈൻ സൗഹൃദം നിരന്തരസമ്പർക്കമില്ലെങ്കിൽ കാലക്രമത്തിൽ മാഞ്ഞു പോകും ..ഇക്കാര്യത്തിൽ അതുണ്ടാവരുതെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു .കാരണം എന്റെ വംശാവലി ചരിതത്തിലെ മുഖ്യ അതിഥികഥാപാത്രങ്ങളാണ് പ്രദീപിന്റെ അപ്പൂപ്പനും വല്യച്ഛനും .ഒരു ഓൺലൈൻ സൗഹൃദമായി പരിമിതപ്പെടുത്തേണ്ടതല്ല ഞങ്ങളുടെ ബന്ധം .അതുകൊണ്ട് മാവേലിക്കര പോകുമ്പോൾ പ്രദീപിന്റെ വീട്ടിൽ കയറണമെന്നു ഞാൻ തീർച്ചപ്പെടുത്തി ..
പോകാൻ കഴിയുന്നതിനുമുമ്പ് കൊറോണ എത്തി .എല്ലാം തകിടം മറിഞ്ഞു .എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല .എല്ലാം ശരിയാവട്ടെ എന്നു കരുതി ....അപ്പോഴേക്കും വിധി ഒരു പെട്ടിവണ്ടിയുടെ രൂപത്തിൽ പ്രദീപിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലെത്തി ....
ഇനി എന്തെഴുതാൻ ...കൊറോണക്കാലത്തിന്റെ അസ്വസ്ഥത ,അത് സൃഷ്ടിച്ച വിയോഗങ്ങളുടെ വേദന എന്നെ നിസ്സഹായനാക്കുന്നു .ഭാഷ വഴങ്ങുന്നില്ല ,വാക്കുകൾക്ക് ദാരിദ്ര്യം ......
ഒരു കാര്യം എന്നാലും എടുത്തു പറയാതെവയ്യ .ഞാനീയിടെ 'മാടപൊലച്ച' വായിച്ചു .മലയാളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത .മാത്രമല്ല മലയാളകവിതയിൽ ഉണ്ടാവേണ്ട ,ഉണ്ടാവാൻ പോകുന്ന ദിശാവ്യതിയാനത്തിന്റെ ആദ്യസൂചകങ്ങളാണ് മാട പൊലച്ചയും ക്ടാത്തിയുടെ ചാവും ............മലമോളി ചൂര്യനെത്തി മൂരി നിവർത്തിയത് മലയാള കവിതയുടെ ആകാശത്താണ് .പ്രദീപ് കാണുന്നുണ്ടായിരിക്കാം അദൃശ്യനായി നിന്ന് .മദ്ധ്യ തിരുവിതാംകൂറിലെ കാർഷിക സംസ്കൃതിയുടെ പദാവലിയും ബിംബങ്ങളും ഉപയോഗിച്ച് ഇത്രയും മനോഹരമായ കവിത സൃഷ്ടിക്കാൻ പ്രദീപിനെ പോലെ അധികമാരും ഉണ്ടായിരുന്നില്ല .അതാണ് നമ്മുടെ സംസ്കാരത്തിന് കുറത്തിടാൻ നൽകിയ ഏറ്റവും വലിയ സംഭാവന .
<r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-51926419552194074352021-01-14T00:15:00.000+05:302021-01-14T00:15:01.217+05:30ഒരു ചീത്ത വർഷമാണ് കടന്നു പോയത് .അസ്വാസ്ഥ്യത്തിന്റെ ,മനശ്ചഞ്ചലതയുടെ ദിവസങ്ങൾ .ആദ്യഘട്ടത്തിൽ വായന മുറയ്ക്കു നടക്കുന്നുണ്ടായിരുന്നു ;ദുരവസ്ഥ പെട്ടെന്നവസാനിക്കുമെന്നാണല്ലോ അന്നൊക്കെ കരുതിയിരുന്നത് .പോകെ പോകെ ആ പ്രതീക്ഷ അസ്ഥാനത്തായി ;ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ .പഴയ മലയാള സിനിമാ ഗാനങ്ങൾ ആയിരുന്നു മുഖ്യമായ സാന്ത്വനം .വളരെയൊന്നും പോപ്പുലർ അല്ലാത്ത ,എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്ന ചില പാട്ടുകൾ ഞാൻ പതിവായി കേട്ടുകൊണ്ടിരുന്നു ,കേട്ടുകൊണ്ടിരിക്കുന്നു .പോയ വയലാർ ദിനത്തിൽ ഇവയിൽ ചില വയലാർ ഗാനങ്ങളെ കുറിച്ച് ഞാനൊരു കുറിപ്പെഴുതി .പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല .അതിങ്ങനെ :
ദേവി എന്ന ചിത്രത്തിൽ റാണിചന്ദ്ര വെള്ളിത്തിരയിൽ അവതരിപ്പിച്ച 'ചന്ദ്രകിരണം ചാലിച്ചെടുത്തോരു സ്വർണകിരണം ചാർത്തി ....'എന്ന സുശീലാ ഗാനമാണ് പെട്ടെന്ന് മനസ്സിൽ വരുന്നത് .വിവാഹാർത്ഥിനിയായി ഒരു ചെറുപ്പക്കാരന്റെ അടുത്തിരുന്നു പാടേണ്ടി വരുന്ന കോളേജദ്ധ്യാപികയായ യുവതിയാണ് ഈ ചിത്രത്തിൽ റാണിചന്ദ്ര .ആ യുവതിയുടെ പ്രതീക്ഷയിൽ തുടങ്ങി നിരാശയിലാവസാനിക്കുന്ന ഭാവം ഈ ഗാനം ,റാണിചന്ദ്രയും, മനോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നു .
'സീമന്തിനി 'എന്ന യേശുദാസ് ഗാനമാണ് മറ്റൊന്ന് .ചിത്രം അതിഥി .അതിഥിയുടെ ഇതിവൃത്തമാകെ ഈ പാട്ടിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്നു .കാത്തിരിപ്പിന്റെ തുടക്കത്തിലെ ആഹ്ളാദവും അവസാനം തോന്നുന്ന വ്യർത്ഥതാബോധവും ,രാഗവും താളവും ശ്രുതിയും ഒന്നും മാറാതെ തന്നെ ഈ ഗാനം ആവിഷ്കരിക്കുന്നു .'നിന്നെ എൻ അനുരാഗ പല്ലവിയാക്കു 'എന്ന് ഒന്നാം ചരണത്തിൽ ഉത്സാഹപൂർവ്വം ആവശ്യപ്പെടുന്ന കാമുകൻ 'നിന്നിൽ ഞാൻ നിലക്കാത്ത വേദനായകും എന്നാണ് രണ്ടാം ചരണത്തിൽ നിരാശനായി പ്രലപിക്കുന്നത്.ഒരിക്കലും വരാത്ത ഒരതിഥിയുടെ കാഴ്ചപ്പാടിലാണ് ഗാനം ..യേശുദാസിന്റെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത് .
ധ്യാനിച്ചിരിക്കുന്ന സോക്രടീസുമാർക്ക് വിഷപാത്രം നീട്ടിക്കൊടുക്കുക എന്നത് മനുഷ്യവർഗ്ഗം എന്നും അനുവർത്തിച്ചു പോരുന്ന സമ്പ്രദായമാണ് .അതിനെക്കുറിച്ച് ഭാവഗായകൻ തന്റെ അനന്യ ശൈലിയിൽ പാടുന്ന ഗാനമാണ് 'ഉപാസന ,ഉപാസന ...'എൽ പി ആർ വർമ്മയുടെ സംഗീതം .സിനിമ തൊട്ടാവാടി .ഈ ഗാനം അതുൾക്കൊള്ളുന്ന സിനിമയുടെ പ്രമേയത്തെ നമ്മുടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു ,അസാമാന്യമായ വശ്യതയോടെ ,അതീവ ഗാംഭീര്യത്തോടെ .ജയചന്ദ്രന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ഗാനങ്ങളിലൊന്നാണിത് .
'തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ,കെട്ടിപ്പിടിച്ചേനെ ഞാൻ 'എന്നു നായകൻ 'ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനെ ഞാൻ എന്ന് നായിക.അതീവ ഹൃദ്യമായ ഒരു പ്രണയ ഗാനം .ദുർഭിക്ഷതയുടെ കാലത്ത് ആശ്വാസം നൽകിയ പാട്ടുകളിൽ ,പ്രത്യേകിച്ചു യുഗ്മഗാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് .ജയചന്ദ്രനും മധുരിക്കും നന്ദി .
ഇതു പോലെ ഗാനമേളകളിൽ അധികം പേടിക്കേൾക്കാത്ത ,പക്ഷേ കേഴ്വിക്കാരെ മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത വേറെയും പാട്ടുകളുണ്ട് .കേൾക്കാൻ പാട്ടുപെട്ടിയൊന്നും സ്വന്തമായുണ്ടായിരുന്നില്ല .തോപ്പുംപടിയിലെ 'മഴപെയ്താൽ ചോരുന്ന 'വാടകവീട്ടിൽ പഴയ ഒരു ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടായിരുന്നു .അതു കൊണ്ട് ആകാശവാണിയിൽ ഒഴുകിവരുന്ന ഗാനകല്ലോലിനികൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു .പിന്നെ കമ്യുണിസ്റ് പാർട്ടി സമ്മേളനങ്ങളിലും കല്യാണ വീടുകളിലും നിന്നു കേട്ടിരുന്ന തെങ്ങേൽ പാട്ടുകൾ .തോപ്പുംപടിയിലെ മിക്ക കല്യാണ വീടുകളുടെയും പരിസരത്ത് ഞാൻ പോയി നിൽ ക്കാറുണ്ടായിരുന്നു പാട്ടുകേൾക്കാൻ .അതിനു ക്ഷണം ആവശ്യമില്ലല്ലോ .
വയലാർ ദിനത്തിൽ എഴുതി തുടങ്ങിയതാണ് ഈ കുറിപ്പെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ .രണ്ടു മൂന്നു മാസങ്ങൾ കടന്നുപോയി .,വ്യർത്ഥ മാസങ്ങൾ. അപ്പോൾ മനസ്സിലിടക്കിടെ അലയടിച്ചിരുന്നു മറ്റൊരു വയലാർ ഗാനം 'ഇനിയും പുഴയൊഴുകും .....'ഈ പാട്ടു കേൾക്കുമ്പോഴൊക്കെ ആ രംഗത്തഭിനയിച്ച പ്രേംനസിറിന്റെ പ്രക്ഷുബ്ധമായ മുഖം ഒരുദൃഢ നിശ്ചയത്തിൽ ഗാംഭീര്യം കൈക്കൊള്ളുന്നത് എനിക്കിപ്പോഴും കാണാം .മനുഷ്യൻ അതിജീവിക്കുക തന്നെ ചെയ്യും .
ഞാനിതെഴുതി പൂർത്തിയാക്കുന്നത് ഗന്ധർവഗായകന്റെ പിറന്നാൾ ദിനത്തിലാണ് ..ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകുമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതുവരെ സഫലമായില്ല .അതിനദ്ദേഹത്തിനു കഴിയട്ടെ ,ഗുരുവായൂരപ്പന്റെ സോപാനത്തിൽ ഗീതയും നാരായണീയവും ചൊല്ലാൻ ഭക്തിഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു മൂകനെ വാചാലനാക്കുകയും മുടന്തനെ പർവതം കടത്തുകയും ചെയ്യുന്നത് ആരുടെ കൃപയാണോ ആ കരുണാമയനോട് .
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-79595695869177604962020-12-14T23:21:00.002+05:302020-12-14T23:21:38.426+05:30ഇരുട്ടിന്റെ ഹൃദയം
---------------------------------
കോൺറാഡിന്റ ഹാർട്ട് ഓഫ് ഡാർക്നെസ്സിൽ ഒരു അസ്തമയ വര്ണനയുണ്ട് .
ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം :'ജ്വലിക്കുന്ന വെളുത്ത നിറത്തിൽ തിളങ്ങി നിൽക്കുന്ന സൂര്യൻ നോക്കിനിൽക്കേ താഴേക്കു വരുന്നു .വിളറിയ ചുവപ്പുനിറത്തിലേക്കു മാറുന്നു ,രശ്മ(ഇ)കളുംചൂടും നഷ്ടമാവുന്നു .പെട്ടെന്നു മറയുന്നു ,എങ്ങും മ്ലാനത പരക്കുന്നു ........
പത്തു പതിനഞ്ചു കൊല്ലം മുമ്പ് ആദ്യം വായിച്ചപ്പോൾ തോന്നാത്ത വികാരപാരവശ്യം ഈ വാക്യങ്ങൾ ഇപ്പോൾ എന്നെ അനുഭവിപ്പിക്കുന്നു .എന്റെ കണ്ണുകൾ നിറയുന്നു ...അകാരണമായി എന്നു പറഞ്ഞുകൂടാ ...എത്ര പ്രകാശഗോളങ്ങളാണ് എന്റെ ആകാശത്തുനിന്ന് തിരോധാനം ചെയ്തത് ഈ അടുത്തയിടെ .ചൂടും വെളിച്ചവും പകർന്ന് കൂടെയുണ്ടായിരുന്നവർ ..ഹമീദ് ,സുകുമാരൻ നായർ ശാന്ത...ഇപ്പോഴിതാ നളിനാക്ഷൻ നായർ ..സ്വാമി എന്ന ലക്ഷ്മിനാരായണൻ ...ഏതു പ്രതിസന്ധിയിലും ഓടിയെത്തുമായിരുന്നവീട്ടുകാര്യങ്ങൾ മുതൽ വേദാന്തം വരെഎല്ലാക്കാര്യങ്ങളും ഉപദേശിക്കുകയാണെന്നു തോന്നാതെ പറഞ്ഞുതരുമായിരുന്നു നളിനാക്ഷൻ നായർ .സ്വാമി ഓഫീസിലും പുറത്തും ഒരു ജ്യേഷ്ഠസഹോദരനായിരുന്നു .......കത്തിജ്ജ്വലിച്ചു നിൽക്കുമ്പോഴാണ് ഇവരൊക്കെ അപ്രത്യക്ഷരായത്.ഈ അസ്തമയങ്ങളുടെ ആഘാതമാവണം ധൈക്ഷണികമായല്ലാതെ വികാരപരമായി ഒരിക്കലും ഞാൻ സമീപിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിലെ ഒന്നോ രണ്ടോ വരി എന്റെ കണ്ണു നിറയിച്ചത് .കണ്ണ് നിറയുന്നത് മോശമായിരിക്കാം .പക്ഷേ തടയാനെനിനക്കു കഴിയുന്നില്ല ...അവർക്കൊക്കെവേണ്ടി അത്രയെങ്കിലും .....
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-63553243664538340772020-10-20T23:40:00.001+05:302020-10-20T23:40:08.331+05:30<p> 19 -10 -2020 </p><p> ഒരാൾ കൂടി ഓർമ്മയായി .വല്ലാത്ത കാലം .വയ്യ എന്നറിഞ്ഞിട്ട് ഒന്നുപോയി കാണാൻ കൂടി സാധിക്കാത്ത അവസ്ഥ ..ഒരു സഹപ്രവർത്തക എന്നു പറഞ്ഞാൽ ഒന്നും ആവുന്നില്ല .സ്നേഹിത ,പ്രിയസഹപ്രവർത്തക എന്നൊക്കെയായാലോ ?വാക്കുകൾക്ക് മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നതിനുള്ള ശേഷിയില്ല .ഉപയോഗം കൊണ്ട് തലയും പുലിയും തേഞ്ഞു മാഞ്ഞുപോയ വിലയില്ലാത്ത ലോഹക്കഷണങ്ങൾ മാത്രമാണ് വാക്കുകൾ എന്ന് നീഷേ പറഞ്ഞത് എത്ര വാസ്തവം !</p><p> വാല്സല്യനിധിയായ ജ്യേഷ്ടസഹോദരി എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയായിരിക്കും .അങ്ങിനെ എന്തൊക്കെയോ ആയിരുന്നു എനിക്ക് ശാന്ത .അമ്പത്തൊന്നു കൊല്ലം മുമ്പ് ഏ ജിസോഫീസിൽ ജോലിക്കു ചേർന്ന ഞാൻ അവിടെ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തക .പോസ്റ്റിങ്ങ് ഓർഡറുമായി പുന്നൻ റോഡിലെ വാടക കെട്ടിടത്തിലെ അനെക്സിലേക്ക് കടന്നു ചെന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു .സൂപ്രണ്ട് അമ്മാൾ സാറ് ഓർഡർ ഇനിഷ്യൽ ചെയ്തു തന്നിട്ട് തന്റെ വലതു വശത്തേക്ക് വിരൽ ചൂണ്ടി .അവിടെയുള്ള സീറ്റിലാണ് കടലാസ് രജിസ്റ്ററിൽ ചേർക്കുന്നതും ഹാജർബുക്കിൽ പേരെഴുതുന്നതും .വിടർന്ന ചിരിയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത് .എല്ലാ ചിരിയിലും കാണാത്ത ഒന്ന് അവരുടെ ചിരിയിലുണ്ടായിരുന്നു ;ആർദ്രത ."ആദ്യം ഉള്ളിൽ വന്നൊറ്റി ക്കൊടുത്താൾ ആർദ്രത ഞങ്ങളായുധം വെച്ചു ..'ആർദ്രവാത്സല്യത്തിന്റെ പ്രകാശം പരത്തുന്ന ആ ചിരി മാഞ്ഞു .ഇന്നലെ വൈകുന്നേരം .ഇളയ സഹപ്രവർത്തക അമലയുടെ വാട്സ്ആപ് മെസ്സേജ് :'ശാന്തസാറ് 6 .45 pm നു മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചു' .</p><p> അഞ്ചാറുമാസം മുമ്പ് ലോക്കഡൗണിന്റെ തുടക്കത്തിൽ അമലയുടെ ഒരു മെസ്സേജ് കിട്ടി .ശാന്തസാറിനെ ഒന്നു വിളിക്ക് ;ഇതാണ് നമ്പർ ....നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഞാൻ ഇടയ്ക്കു വിളിക്കാറുമുണ്ടായിരുന്നു .പിന്നീട് വിളികളുടെ ഇടവേള ദീർഘിച്ചു പോയതാണ് .ഞാൻ വിളിച്ചു .വാത്സല്യത്തിന്റെ ചിരി ,തെക്കൻ തിരുവിതാംകൂറിലെ ഗ്രാമീണ മലയാളം ,തമിഴിന്റെ ചുവ തീരെയില്ലാതെ ,പണ്ട് ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറുള്ള തൊടുവട്ടി കരുപ്പട്ടിയുടെ മധുരം കിനിയുന്ന സംസാരം .ഞാൻ പിന്നീട് ഇടയ്ക്കിടെ വിളിക്കുമായിരുന്നു .ഒടുവിൽ വിളിച്ചത് പത്തിരുപതു ദിവസം മുമ്പാണ് .വീണു കയ്യൊടിഞ്ഞതും ബാൻഡേജിട്ടതും തലമൊട്ടയടിച്ചതും ഒക്കെ പറഞ്ഞിട്ട് അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു 'കാണാൻ നല്ല രസമാണ് "എന്നിട്ട് ലേശം പരിഭവത്തോടെ 'പക്ഷേ കുറുപ് വരൂല്ലല്ലോ ".ഞാൻ നെടുങ്കാട്ടുള്ള അവരുടെ വീട്ടിൽ പോയിട്ടേയില്ല ,അവരും ഭാസ്കരൻ സാറും പലപ്പോഴും നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും ..</p><p> ഇനിയിപ്പോൾ പോയിട്ടെന്തിനാ ?ശാന്ത വീടൊഴിഞ്ഞു പോയി .ഭാസ്കരൻ സാർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു .'ഗാതാസൂനഗതാസുംശ്ച '....'പാന്ഥർ പെരുവഴിയമ്പലം തന്നിലേ ' 'വികൃതിർ ജ്ജീവിതമുച്യതേ '....തത്വങ്ങളൊരുപാട് പറയാനുണ്ട് .പറയാൻ എന്തെളുപ്പം .പക്ഷേ സ്വന്ത ദുഃഖങ്ങൾ പോലും നേരമ്പോക്കാക്കുന്ന ആ ചിരി ഇനിയില്ലല്ലോ .</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9puAcrdLXekSOY5F2IESpeYSui7uZVnZ_keBIp7pyWDvZtkSLMfl7BTQtTWWxR2aDsdoat1aHq5SyMD44-D9s163et9PQQ3rcPjjJ9r-0MyOngsw9kIZpgmRRXE_kRkHV_iUufzq7sN0/s1040/santha1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="780" data-original-width="1040" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9puAcrdLXekSOY5F2IESpeYSui7uZVnZ_keBIp7pyWDvZtkSLMfl7BTQtTWWxR2aDsdoat1aHq5SyMD44-D9s163et9PQQ3rcPjjJ9r-0MyOngsw9kIZpgmRRXE_kRkHV_iUufzq7sN0/s320/santha1.jpg" width="320" /></a></div><br /><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p> </p><div><br /></div>r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-43722473369409754902020-09-17T11:24:00.002+05:302020-09-17T11:24:59.067+05:30<div dir="ltr" style="text-align: left;" trbidi="on">
"ഇന്ത്യൻ നൃത്തത്തിന്റെ ,അതേതു നൃത്തരൂപമായാലും ,അടിസ്ഥാനം മനോഹരമായ നിലകളാണ് .സ്ഥലത്തെ ചലനങ്ങളിലൂടെ കീഴടക്കുന്ന പാശ്ചാത്യ നൃത്തകലയുടെ രീതിയല്ല നമ്മുടേത് .സ്ഥലപരിമിതിയിൽ കാലത്തെ ബന്ധിച്ചു നിർത്തുകയാണ് ഇന്ത്യൻ നർത്തകർ ചെയ്യുക ....ക്ലുപ്ത സ്ഥലത്തിൽ ബന്ധിതമായ കാലത്തിലെ ഒരു നിമിഷം (a moment of arrested time in limited space ) ആണ് കുറ്റമറ്റ ഒരു നൃത്തനില .ഇത്തരം നിശ്ചല ദൃശ്യങ്ങളുടെ അനുസ്യുതമായ പ്രവാഹമാണ് നൃത്തം " കപില വാത്സ്യായൻറെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്ന വിശ്രുത ഗ്രന്ഥത്തിൽ നൃത്തത്തെ നിർവചിക്കുന്ന ഭാഗം സംഗ്രഹിച്ചെഴുതിയതാണ് ആ പുസ്തകത്തെ കുറിച്ച് ഞാനെഴുതിയ 'ഭാവം താളം ലയം 'എന്ന ലേഖനത്തിൽ (സമകാലിക മലയാളം ഒക്ടോബർ 19 ,2001 ).<br />
ഇന്ത്യൻ നൃത്ത കലയെക്കുറിച്ച് പൊതുവെയും ഭരതനാട്യം ,കഥകളി ഒഡീസി ,മണിപ്പൂരി കഥക്ക് എന്നിവയെക്കുറിച്ച് പ്രത്യേകമായും വിശദീകരിക്കുന്ന ഈ പുസ്തകം ആ ജനുസ്സിൽ പെട്ട പുസ്തകങ്ങളിൽ ഏറ്റവും പ്രമുഖ മായഒന്നാണ് .നൃത്തകലാ സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങൾ വേറെയുമുണ്ട് അവരുടേതായി .<br />
നർത്തകി ,നൃത്തകലാ വിമർശക ,കലശാസ്ത്ര വിദുഷി ,കലാസ്ഥാപനങ്ങളുടെയും തത്സംബന്ധിയായ സർക്കാർ വകുപ്പുകളുടേയും ഭരണ സാരഥി എന്നീ നിലകളിലെല്ലാം നിസ്തുലമായ സേവനം നിര്‍വഹിച്ചിട്ടുള്ള അവരെ പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് രാജ്യം .കഥകളിക്കും കൂടിയാട്ടത്തിനും അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നതിൽ അവർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .<br />
കപില ഇന്നലെ സെപ്റ്റംബർ 16 നു നിര്യാതയായി ,92ആം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ ,നൃത്തകലാസ്വാദകന്റെ സ്മരണാഞ്ജലി<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfukIEOLlwG8Sc8V2bNgxZnejM3tzjQahxNj1zafrYpIVrdGdS8HfBL5-ZhsmsFSKUW67Xo2cQDp9W65IcqIY1JEZbRDmmjFg810PbKXzJ7839BMZzdg6mxnjWWMhyphenhyphen3pg5d8-O-c3gXlg/s1600/Kapilavatsyayan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1200" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfukIEOLlwG8Sc8V2bNgxZnejM3tzjQahxNj1zafrYpIVrdGdS8HfBL5-ZhsmsFSKUW67Xo2cQDp9W65IcqIY1JEZbRDmmjFg810PbKXzJ7839BMZzdg6mxnjWWMhyphenhyphen3pg5d8-O-c3gXlg/s320/Kapilavatsyayan.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvQWTPyBYJL4rMc3Eb-ZXCMCL_HUYjRujVac1Slm2e293o2OpxibWCrpiYN0rPAQcDWyHa0YFvTfHV7Zua7Ye2TVgT9OjJs1YcMfcrp9eqouhQM3q_RA-L9aw2vO0NKU_Gr_F1LSN5fQY/s1600/20200917_102736.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1200" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvQWTPyBYJL4rMc3Eb-ZXCMCL_HUYjRujVac1Slm2e293o2OpxibWCrpiYN0rPAQcDWyHa0YFvTfHV7Zua7Ye2TVgT9OjJs1YcMfcrp9eqouhQM3q_RA-L9aw2vO0NKU_Gr_F1LSN5fQY/s320/20200917_102736.jpg" width="240" /></a></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-91811919735252917272020-08-15T00:24:00.002+05:302020-08-15T00:24:28.694+05:30<div dir="ltr" style="text-align: left;" trbidi="on">
സത്യം ബ്രൂയാത്പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം<br />
പ്രിയം ചനാനൃതം ബ്രൂയാത് ഏഷ :ധർമ്മ ;സനാതന :ഇങ്ങിനെയൊരു ശ്ലോകം ഞാൻ കേട്ടിട്ടുണ്ട് .അതിന് ഇങ്ങിനെയൊരു വ്യഖ്യാനവും :സത്യം പറയുക ,അത് പ്രിയമായ രീതിയിൽ പറയുക .സത്യം അപ്രിയമായ രീതിയിൽ പറയരുത് .കേൾക്കുന്ന ആളിന് പ്രിയമുള്ളതാണെന്നു വെച്ച് അസത്യം പറയരുത് .ഇതാണ് സനാതനമായ ധർമ്മം .'കാണുകയോ കേൾക്കുകയോ ചെയ്ത കാര്യം തനിക്കനുഭവപ്പെട്ടതെങ്ങിനെയോ അതിൽ നിന്നൊരു മാറ്റവും കൂടാതെ സംവേദനം ചെയ്യുന്നതാണ് സത്യം എന്ന് ശങ്കരാചാര്യർ ഗീതാഭാഷ്യത്തിൽ .ഈ നിർവചനം ഏറ്റവും കൂടുതൽ യോജിക്കുക ഗാന്ധിജിക്കായിരിക്കുമല്ലോ .</div>
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0tag:blogger.com,1999:blog-3766142208137899324.post-60215843034900649922020-07-26T18:00:00.001+05:302020-07-26T18:02:31.042+05:30<div dir="ltr" style="text-align: left;" trbidi="on">
26-7-26-7-2020 ഈശാവാസ്യം -1<br />
---------------------------- <br />
ഈശാവാസ്യമിദം സർവം<br />
യത്കിഞ്ചജഗത്യാം ജഗത്<br />
തേന ത്യക്തേന ഭൂഞ്ജിഥാ<br />
മാ ഗൃധഃ കസ്യസിത് ധനം.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhof1Vzt0iIIYbtbp0SjcEHsmJ9WcKoePCHgE6inXTny6aB0HTy-uARBfFa2OCuPUMs2WM8myjt05-jBFGAES48LZwXUccDUthmECkIzzojh74kWFG3K6FEKIUBIabg_NIDRNPDd7DARsM/s1600/Isavasya+upanishath.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="183" data-original-width="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhof1Vzt0iIIYbtbp0SjcEHsmJ9WcKoePCHgE6inXTny6aB0HTy-uARBfFa2OCuPUMs2WM8myjt05-jBFGAES48LZwXUccDUthmECkIzzojh74kWFG3K6FEKIUBIabg_NIDRNPDd7DARsM/s1600/Isavasya+upanishath.jpg" /></a>ഈശാവാസ്യമിദം സർവം---ഈ സർവവും ഈശ്വരനാൽ അധിവസിക്കപ്പെടുന്നതാണ് .ഈശ്വരനെന്നാൽ ജഗദാധാരമായ ,സർവ്വാന്തര്യാമിയായ ചൈതന്യം തന്നെ .ആത്മാവ് .മായാസംയുക്തനായ ആത്മാവാണ് ഈശ്വരൻ എന്ന പിൽക്കാല നിർവചനം ഇവിടെ പ്രസക്തമല്ല .ഋഷി നിർദ്ദേശിക്കുന്ന ഈശൻ ഉപാധിരഹിതമായ പരംപൊരുൾ തന്നെ .ആ പൊരുൾ ,പ്രപഞ്ച ചൈതന്യം എല്ലാറ്റിനേയും അധിവസിക്കുന്നു .എല്ലാം ,സർവം എന്നതും മന്ത്രം കൃത്യമായി നിർവചിക്കുന്നുണ്ട് :യത്കിഞ്ചജഗത്യാം ജഗത്-ഈ ജഗത്തിൽ എന്തെല്ലാമുണ്ടോ അവയെല്ലാം .മനുഷ്യനും മറ്റു ജീവജാലങ്ങളും മാത്രമല്ലഅചേതന വസ്തുക്കളും ഈശന്റെ ആവാസ ഭൂമികകളാണ് ..തേന ..അതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഋഷി ആവശ്യപ്പെടുന്നത് എല്ലാ മനുഷ്യരോടുമായി .ത്യക്തേന ഭൂഞ്ജിഥാ -ത്യജിക്കുന്നതിലൂടെ ഭുജിക്കുക .തന്റെ വിശപ്പുമാറാൻ ആവശ്യമുള്ളതെടുത്തിട്ട് ബാക്കിവരുന്ന ഭക്ഷണം വിശക്കുന്ന ഒരാൾക്ക് നൽകുന്നത് ചെറിയകാര്യമല്ല .എന്നാൽ ഒരാൾക്കുള്ള ഭക്ഷണം മാത്രം ഉണ്ടായിരിക്കുകയും അത് തന്നെപ്പോലെ വിശപ്പുള്ള മറ്റൊരാൾക്കു നൽകുകയും അയാളുടെ വിശപ്പ് മാറുന്നതിലൂടെ തന്റെ വിശപ്പു മാറിയതായി അനുഭവപ്പെടാൻ കഴിയുകയും ചെയ്താലോ .അതാണ് ഋഷി ആവശ്യപ്പെടുന്ന 'ത്യക്തേന ഭൂഞ്ജിഥാ '.<br />
മറ്റൊന്നു കൂടി ഋഷി നിർദ്ദേശിക്കുന്നുണ്ടല്ലോ 'മാ ഗൃധഃ കസ്യസിത് ധനം.'മറ്റൊരാളുടെ സ്വത്ത് അപഹരിക്കരുത് .ഒരുവൻ സ്വന്തം അദ്ധ്വാനത്തിലൂടെ നേടുന്ന ഭൗതിക പദാർത്ഥത്തിൽ സ്വന്തം ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നതാണ് അയാളുടെ ധനം.ഭൗതിക സമ്പത്ത് അപഹരിക്കപ്പെടാനും ചിലരിൽ കുന്നുകൂടാനും തുടങ്ങിയപ്പോഴാണല്ലോ ഭൂമിയിൽ അസമത്വം നിലവിൽ വന്നത് .എല്ലാറ്റിലും ഈശ്വരൻ വസിക്കുന്നുവെന്നതു കൊണ്ടു തന്നെ നിരുപാധികമായ സമത്വം നിലനിൽക്കേണ്ടതുണ്ടെന്നാണ് ഋഷി നിരീക്ഷിക്കുന്നത് .ആരെങ്കിലും അന്യന്റെ സ്വത്തപഹരിച്ചാൽ ഈ തുല്യത നഷ്ടമാകുമെന്ന് മന്ത്രം മുന്നറിയിപ്പു നൽകുന്നു .<br />
അന്യന്റെ അപഹരിക്കപ്പെട്ട സമ്പത്ത് ..മിച്ചമൂല്യം -മൂലധനമായി പരിവർത്തിക്കപ്പെട്ട അങ്ങിനെ സമൂഹം അസമവും സ്രേണീബദ്ധവും ആയിക്കഴിഞ്ഞ ആധുനിക യുഗത്തിൽ ഈ മന്ത്രത്തിന് അത് കണ്ടെത്തപ്പെട്ട പുരാതന കാലത്തുണ്ടായിരുന്നതിനേക്കാൾ സാംഗത്യമുണ്ട് .<br />
അപ്പോൾ ഭൗതികമായ ഒരർത്ഥമാണോ ഈ പ്രസിദ്ധ ഉപനിഷത് മന്ത്രത്തിനുള്ളത് .ഭൗതികതയും ആത്മീയതയും വിഭിന്നങ്ങളായിരുന്നില്ല മന്വന്തരഭാവശില്പികളായിരുന്ന ഋഷിമാർക്ക് .അവർക്ക് ജഗത്തിലുള്ളതെല്ലാം ,മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും അചേതനങ്ങളും ,അവയുടെ വാക്കും പ്രവർത്തിയും ധർമ്മവും എല്ലാം ഇശാവാസ്യമായിരുന്നു .ധർമ്മാനുസാരിയും കർമ്മനിരതവുമായ ജീവിതം ത്യജിക്കപ്പെടേണ്ടതല്ല .അത് അനുഗ്രഹമായി അവർ കണക്കാക്കി .അടുത്ത മന്ത്രം ഈ വസ്തുത ഊന്നി പറയുന്നുണ്ട്<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
-</div>
r s kuruphttp://www.blogger.com/profile/10554862486644306830noreply@blogger.com0