2017 മേയ് 17, ബുധനാഴ്‌ച

കൈവഴികൾ പിരിയുമ്പോൾ
 മലയാള മുഖ്യധാരാസിനിമയിലെ രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് 1965 അവസാനം പുറത്തിറങ്ങിയ എം ടി തിരക്കഥാകൃത്തായി അരങ്ങേറിയ,എ വിൻസെന്റ് സംവിധാനം ചെയ്ത  മുറപ്പെണ്ണ് .ഒന്നാമത്തേത് 1962 ലെ സേതുമാധവൻ ചിത്രം കണ്ണും കരളും .അതിലൂടെയാണ് സിനിമയിൽ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം മലയാളി മനസ്സിലാക്കിയത് .മുറപ്പെണ്ണ് ഈ പരിവർത്തനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല ചലച്ചിത്രം എങ്ങിനെ കാവ്യാത്മകമാക്കാമെന്നു കാണിച്ചു തരുകയും ചെയ്തു .ഇതിലൂടെ കടന്നു വന്ന വള്ളുവനാടൻ ഭാഷ മലയാള സിനിമയിൽ  പ്രതിഷ്ഠ നേടി .താനൊരു താരം മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണെന്ന് പ്രേംനസീറിന്  തെളിയിക്കാൻ അവസരം നൽകിയത് ഈ ചിത്രമാണ് .ഉയർന്ന നിലവാരം പുലർത്തിയ എം ടി   വിൻസെന്റ്  പ്രേംനസീർ .ചിത്രങ്ങളിൽ ഒന്നാമത്തേതായിരുന്നു മുറപ്പെണ്ണ് .
    കൊതിച്ചതെല്ലാം കൈവിട്ടു പോകുന്നതിന്റെ വേദന  ഉള്ളിലൊതുക്കിയ ചെറുപ്പക്കാരന്റെ സന്തപ്തവും സൗമ്യവും സുന്ദരവുമായ മുഖം സാവധാനം മുന്നിലേക്കു വന്ന് വെള്ളിത്തിരയാകെ നിറയുന്നത് തിരുവനന്തപുരം സെൻട്രൽ തീയറ്ററിലിരുന്നു കണ്ടത് ഇന്നെന്ന പോലെ ഞാനോർക്കുന്നു ;അയാളുടെ മുഖത്തുകൂടി ഒഴുകിവരുന്ന പുഴയുടെ മനോഹരമായ ആ ദുഃഖഗാനവും .
   ഈ ചിത്രം യു റ്യുബ്യിൽ ഇന്നലെ വീണ്ടും കണ്ടപ്പോൾ ഞാനാലോചിച്ചു പോയി  ,മുറപ്പെണ്ണിന്റെ കനക ജൂബിലി ആഘോഷിക്കാൻ നമ്മൾ മറന്നു പോയത് എന്തുകൊണ്ടാണ് ?

2017 മേയ് 14, ഞായറാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസിലെ 'വാക്കും പൂക്കും കാലം ' ഇന്നത്തെ(മേയ്14 ,2017 )  എപ്പിസോഡ് എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി രണ്ടു കാരണങ്ങൾ കൊണ്ട് .ഒന്ന് വളരെ വര്ഷങ്ങൾക്കു ശേഷം ജി കുമാരപിള്ള സാറിനെ കാണാനും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാനും സാധിച്ചു മിനി വെള്ളിത്തിരയിലാണെങ്കിലും ..രണ്ടാമത്തേത് എൻ എൻ  ക ക്കാടിന്റെ കവിതയെക്കുറിച്ച് കവി ദേശമംഗലം രാമകൃഷ്ണൻ പ്രകടിപ്പിച്ച അഭിപ്രായമാണ് ."കാലമിനിയുമുരുളും വിഷുവരും" എന്നൊക്കെയുള്ള സഫലീമീ യാത്ര എന്നൊരൊറ്റ കവിത മാത്രമാണ് കക്കാടിന്റേതായി മലയാള ഭാവുകത്വം സ്വീകരിച്ചത് .കവിയുടെ രക്ത സാക്ഷിത്വമാണ് ഇത് എന്നദ്ദേഹം പറഞ്ഞു .ഞാൻ യോജിക്കുന്നു .സഫലമീ യാത്ര ഒരു നല്ല കവിതയാണ് .ഓ എൻ വി യുടെ ദാമ്പത്യ കവിതകളെ അനുസ്മരിപ്പിക്കുന്ന ശയ്യാഗുണമുള്ള ഒരു നല്ല കവിത .പക്ഷെ കക്കാടിന്റെ ഏറ്റവും നല്ല കവിതകളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നില്ല .
       അയ്യപ്പപ്പണിക്കർക്കൊപ്പം  ആധുനികത മലയാളകവിതയിൽ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തകവിയാണ് കക്കാട്.ഉണ്ടാവാൻ പോകുന്ന നഗരവൽക്കരണത്തെക്കുറിച്ചുള്ള ഒരു ഗ്രാമീണന്റെ ഉൽക്കണ്ഠകൾ തികഞ്ഞ കാവ്യ സൗന്ദര്യത്തോടെ ആവിഷ്കരിക്ക പെട്ടിട്ടുള്ള 'നഗരത്തിലെ കണ്വൻ "(പുസ്തകത്തിൽ കണ്വൻ ),1963  തുടങ്ങിയവ മലയാള കവിതയുടെ എക്കാലത്തെയും മികച്ച ഉപലബ്‌ധികളിൽപ്പെടുന്നു .നിർഭാഗ്യവശാൽ ആ കവിതകളൊന്നും ഇപ്പോൾ ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല
   മലയാളം ഭാവുകത്വം ഈ കവിതകളെ ഒരിക്കൽ തിരിച്ചറിയുമെന്നും അങ്ങിനെ എൻ എൻ കക്കാടിനു കവിതാ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം തന്നെ നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം

2017 മേയ് 13, ശനിയാഴ്‌ച

10 May 2017
ഇന്ന് ബുദ്ധ പൂർണ്ണിമ.
26 നൂറ്റാണ്ടു മുമ്പ് ഇതു പോലൊരു വൈശാഖ പൗർണ്ണമി നാളാണത്രെ സിദ്ധാർത്ഥൻ ബോധോദയത്തിലൂടെ തഥാഗതനായത് .താൻ അറിഞ്ഞത് എന്താണെന്ന് ബുദ്ധൻ അപ്പോൾ തന്നെ തന്റെ അഞ്ചു സഹചാരികളോട് അരുളിച്ചെയ്യുകയും ചെയ്തു :
   ദുഃഖം എന്നത് സത്യമാണ് .ഒന്നാമത്തെ സത്യം .ജനനവും ജരാമരണങ്ങളും എല്ലാം ദുഃഖകരങ്ങളാണ്
    ദുഃഖം അകാരണമല്ല അതിനൊരു കാരണമുണ്ട് എന്നത് രണ്ടാമത്തെ സത്യം -സമുദയം.ദുഃഖ കാരണം തൃഷ്ണയാണ് .പക്‌ഷേ  പന്ത്രണ്ടു ഘടകങ്ങളുള്ള സംസാര ചക്രത്തിലെ ഒരു കണ്ണി മാത്രമാണ് തൃഷ്ണ .ബുദ്ധൻ അതിങ്ങനെ വിശദീകരിച്ചിരിക്കുന്നു .:അ വിദ്യ മൂലം ഒരു ജന്മത്തിലെ കർമ്മങ്ങൾ മരണാന്തരവും അവശേഷിക്കുന്നു .ഇതാണ് തത്വ ചിന്തയുടെ ഭാഷയിൽ സംസ്കാരം ..സംസ്കാരം അടുത്ത ജന്മത്തിനു വേണ്ടിയുള്ള അവബോധത്തിനു -വിഞ്ജാനം -കാരണമാവുന്നു ..വിഞ്ജാനത്തിൽ നിന്ന് വ്യക്തിത്വം -നാമരൂപം -ഉണ്ടാവുന്നു .നാമരൂപത്തിൽ നിന്ന് സദായതനം -പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി മുതലായ അന്തക്കരണങ്ങൾ ;സദായതനം നിമിത്തം ബാഹ്യവിഷയങ്ങളുമായുള്ള സമ്പർക്കം ,സ്പർശം .ഇത് വിഷയങ്ങളിലുള്ള  താല്പര്യത്തിനു-,വേദനം - വഴിയൊരുക്കുന്നു   .വേദനത്തിൽ നിന്ന് തൃഷ്ണ വിഷയങ്ങളിലുള്ള ആഗ്രഹം ..തൃഷ്ണ വിഷയങ്ങളിലുള്ള മുറുക്കിപ്പിടിത്തത്തിനു -ഉപാദാനം -കാരണമാവുന്നു
     ഉപാദാനത്തിൽ നിന്ന് ഭാവന ,അതായത് അടുത്ത ജന്മത്തിനു രൂപം നൽകുന്ന പ്രക്രിയ .തുടർന്ന് ജാതി -ജനനം ;വാർദ്ധക്യവും മരണവും -ജരാ മരണം .വീണ്ടും അവിദ്യയിൽ നിന്നാരംഭിക്കുന്ന സംസാര ചക്രം .
  സംസാര ചക്രത്തിലെ  ദ്വാദശ നിദാനങ്ങൾ എന്നറിയപ്പെടുന്ന ഈ   ഘടകങ്ങളിൽ ഏറ്റവും പ്രധാനം  തൃഷ്ണയാണ് .തൃഷ്ണയെ ജയിച്ചാൽ ഉപാദാനം ,ഭാവന ജാതി ജരാമരണം ഒന്നും ഉണ്ടാവുകയില്ല . തൃഷ്ണയില്ലെങ്കിൽ ബാഹ്യവിഷയങ്ങളിലുള്ള താല്പര്യം -വേദനം -വരെയുള്ള ഘടകങ്ങൾ അവിദ്യക്ക് കാരണമാവുകയുമില്ല .ഇടയ്ക്കു പറയട്ടെ ഈ അപഗ്രഥന രീതിക്ക് പ്രതീത്യസമുത്പാദം എന്നാണു പേര് പറഞ്ഞു വരുന്നത് .
     അപ്പോൾ തൃഷ്ണയെ നിരോധിക്കുന്നതിലൂടെ അവിദ്യാ ജന്യമായ ദുഃഖത്തെ നിരോധിക്കാം .അതാണ് മൂന്നാമത്തെ സത്യം നിരോധം .നിരോധത്തിനുള്ള മാർഗം ആണ് നാലാമത്തെ സത്യം .മാർഗം .ആര്യ അഷ്ടാങ്ങ  മാർഗം .സുവർണ്ണ മദ്ധ്യ മാർഗമെന്നും ഇതറിയപ്പെടുന്നു ഭിക്ഷുക്കൾക്ക് മാത്രമല്ല ഏതൊരു മനുഷ്യനും പിന്തുടരാവുന്ന അങ്ങിനെ പിന്തുടർന്ന് നിർവാണം പ്രാപിക്കാനുതകുന്ന ഈ മാർഗം ഇങ്ങിനെ സംഗ്രഹിക്കാം :
  സാമ്യക്വാക് (അന്യർക്ക് അഹിതമായതോ അസത്യമായതോ ആയ വാക്ക് പറയാതിരിക്കുക )സമ്യക് കർമ്മം (സത്കർമ്മങ്ങൾ മാത്രം ചെയ്യുക }സമ്യക് ജീവിക (ഹാനികരമല്ലാത്ത വ്യവഹാരങ്ങളിൽ മാത്രം ഏർപ്പെടുക )എന്നീ മൂന്നു ശീലങ്ങൾ അഥവാ ബാഹ്യ നിയന്ത്രണങ്ങൾ ;
        സമ്യക് പ്രയാസം (എല്ലാവരുടെയും ഉത്കര്ഷത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സുണ്ടാവുക ),സമ്യക് സ്മൃതി (നല്ല ആശയങ്ങളുണ്ടാവുക )സമ്യക് സമാധി (നല്ല യോഗാവസ്ഥ ) എന്നിങ്ങനെ മൂന്നു ചിത്ത വൃത്തികൾ ;
          സമ്യക് ദൃഷ്ടി (നല്ല കാഴ്ചപ്പാട് ,നാല് ആര്യ സത്യങ്ങളിൽ വിശ്വസിക്കുക )സമ്യക് സങ്കൽപം (നൈതികമായ മനോനില കൈവരിക്കണമെന്ന പ്രതിഞ്ജ )എന്നിങ്ങനെ  ബൗദ്ധികമായ -(പ്രഞ്ജാ എന്ന് സാങ്കേതിക പദം ) -
രണ്ടുകാര്യങ്ങൾ .
    അനാത്മവാദിയാണ് ബുദ്ധൻ .ആത്മാവിന്റെ അസ്തിത്വത്തെ അദ്ദേഹം അംഗീകരിച്ചിട്ടില്ല .അപ്പോൾ പിന്നെ പുനർജ്ജനിക്കുന്നതെന്താണ് .ആ ചോദ്യത്തിനും തത്വചിന്താപരമായ അത് പോലെയുള്ള മറുചോദ്യങ്ങൾക്കും 'അവ്യക്തമെന്നാണ് അദ്ദേഹം മറുപടിയായി അരുളിച്ചെയ്തത് .
         അവ്യക്തങ്ങളെ കുറിച്ചുള്ള പിൽക്കാല വാദപ്രതിവാദങ്ങളാണ്  ബുദ്ധ മതത്തിലെ വിഭാഗീയതകൾക്ക് വഴി തെളിച്ചത് .
     അനാത്മാ വാദം മാറ്റി നിർത്തിയാൽ
     അവിദ്യയിലൂടെ മൃത്യു വിനെ തരണം ചെയ്ത്  വിദ്യയിലൂടെ അമരത്വം അനുഭവിക്കുക "    " എന്ന ഉപനിഷദ് സൂക്തത്തിൽ  നിന്ന് ഭിന്നമല്ലല്ലോ ബുദ്ധൻ ആവിഷ്കരിച്ച സിദ്ധാന്തം എന്ന് തോന്നാം .
  അതെന്തുമാകട്ടെ പ്രാചീന
ഭാരതീയ ചിന്തയെന്നാൽ വേദാന്തമോ മാറ്റ് അഞ്ച് ആസ്തിക ദര്ശനങ്ങളോ മാത്രമല്ല ബുദ്ധ ജൈന സിദ്ധാന്തങ്ങളും ചാര്വാക മതവും മറ്റും കൂടിയുൾപ്പെടുന്നതാണ് .


2017 മേയ് 8, തിങ്കളാഴ്‌ച

സുഹൃത്തേ
ചിരസ്ഥായിയായ സൗഹൃദം എന്നത് ഒരു മിഥ്യയാണ് .അയാഥാർത്ഥമെന്നറിഞ്ഞുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതായി ഭാവിക്കുന്ന ഒരു വലിയ കള്ളം .ആലോചിച്ചു നോക്കു ഇരുപതു വര്ഷം മുമ്പ് ഒരിക്കലും പിരിയുകയില്ലെന്നു നാം കരുതിയിരുന്ന കൂട്ടുകാരെക്ക റിച്ച് .അവരിൽ എത്ര പേർ ഇപ്പോൾ കൂടെയുണ്ട് ?പോട്ടെ എത്ര പേരുടെ മേല്വിലാസമോ ഫോൺ നമ്പറോ കയ്യിലുണ്ട് ?
      ,അറുപതുകളുടെ അവസാനം , പിജി കാലത്ത് എനിക്ക് രണ്ട് ആത്മസുഹൃത്തുക്കളുണ്ടായിരുന്നു .ഒന്ന് ആലപ്പുഴ ബീച്ചിനടുത്തു താമസിച്ചിരുന്ന ബാബു ;ഏഴു പെൺകുട്ടികളുടെ മൂത്ത സഹോദരൻ ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു .പാസ്സായി ജോലി നേടിയിട്ട് മറ്റു പെങ്ങന്മാരെ കല്യാണം കഴിച്ചയക്കണം ;നല്ല വീട് വെക്കണം.അതായിരുന്നു അയാളുടെ ജീവിത ലക്‌ഷ്യം . അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും  രൂക്ഷമായിരുന്ന കാലം .എനിക്കും എന്റേതായ പ്രശ്നങ്ങളും പ്രത്യാശകളുമൊക്കെയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ ദിവസവും വൈകുന്നേരം ആലപ്പുഴ കടപ്പുറത്തിരുന്ന് ഞങ്ങൾ ഞങ്ങളുടെ ഉത്കണ്ഠകളും സ്വപ്നങ്ങളും പങ്കുവെച്ചു .നുരകളുടെ വെളുപ്പുകലർന്ന മുന്നിരുട്ട്  ചക്രവാളത്തോളം വ്യാപിച്ചു കിടക്കുന്നത് ഭയജനകവും അതേസമയം സുന്ദരവുമായ കാഴ്ചയായിരുന്നു .കൂടെ അസ്വസ്ഥത ജനിപ്പിക്കുന്ന കടലിരമ്പം..ആ അന്തരീക്ഷം ഞാൻ ഇപ്പോഴും ഓർക്കുന്നു  ;പക്ഷെ കൂട്ടുകാരനെ മറന്നു .രണ്ടു മൂന്നു വര്ഷം മുമ്പ് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ഒരു തമിഴ് നടിക്കാണെന്നും  അവർ ഒരു മലയാള സിനിമാ സംവിധായകന്റെ മകളാണെന്നും വാർത്ത കേട്ടപ്പോഴാണ് എനിക്ക് ബാബുവിനെ ഓർമ്മ വന്നത്  ;ബാബുവിന്റെ സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത് ആ ഡയറക്ടർ ആണെന്നെനിക്കറിയാമായിരുന്നു .എന്റെ സഹപാഠിയുടെ അന ന്തരവൾക്കാണ് ഉർവശി അവാർഡെന്ന് ഞാൻ പ്രഖ്യാപനം നടത്തി .പക്ഷേ അപ്പോഴും ബാബുവിന്റെ വിവരങ്ങളൊന്നും ഞാൻ അന്വേഷിച്ചില്ല .അയാൾ എവിടെയാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ.
          ഒരു പെൺകുട്ടിയായിരുന്നു മറ്റേ ആത്മ സുഹൃത്ത് .ഞങ്ങൾ സ്വർണ്ണം എന്നു വിളിച്ചിരുന്ന സുവർണ്ണകുമാരി .താഴ്ന്ന ഇടത്തരക്കാരായ നായർ കുട്ടികൾ എന്നതായിരുന്നു ഞങ്ങളുടെ സമാനത .ഇടവേളകളിൽ ഞങ്ങളുടെ ബുദ്ധി മുട്ടുകളെ ക്കുറിച്ച് ഞങ്ങൾ സംസാരിച്ചു .അങ്ങിനെയാണ് ഞങ്ങളുടെ സൗഹൃദം ഉടലെടുത്തതും വളർന്നതും .പൈക്കിടാ കോളേജ് പ്രണയങ്ങളുടെ ദ്രവസ്രവങ്ങളില്ലാത്ത ഊഷ്മളമായ സ്നേഹ ബന്ധമായിരുന്നു ഞങ്ങളുടേത് .സഹപാഠികളും സുഹൃത്തുക്കളും അത് ആ നിലയിൽ തന്നെ കാണുകയും ചെയ്തു .
   സ്വർണ്ണത്തിന് ഒരു ലോക്കൽ ബാങ്കിൽ അകൗണ്ടൻറ് ആയി ജോലി കിട്ടി .ലോക്കൽ ബാങ്ക് ഒരു വലിയ ബാങ്കിൽ ലയിച്ചു .ആ ബാങ്ക് ദേശവത്കരിക്കപ്പെട്ടു .എന്തായാലും അഞ്ചാറു മാസത്തിനുള്ളിൽ സ്വർണ്ണം ഒരു മുൻ നിര ബാങ്കിലെ ഓഫീസർ പദവിയിലെത്തി .ഒരെഞ്ചിനീയറെ കല്യാണം കഴിച്ചു .അദ്ദേഹം ജോലി രാജിവെച്ചു സ്വന്തം ബിസിനസ് തുടങ്ങി .അവർ വളരെ വേഗം സമ്പന്നരായി .മഹാലക്ഷ്മി വീട്ടിൽ വന്നു കയറുക എന്നൊക്കെ കേട്ടിട്ടില്ലേ .അതു പോലെ .
       കാലം ;അപ്രതിഹതവും അപ്രതിരോദ്ധ്യവുമായ കാലം .ഒരു നൂറ്റാണ്ട് അല്ല ഒരു സഹസ്രാബ്ദം തന്നെ കടന്നു പോയി .യുഗസംക്രമത്തിന്റെ ഒരു വൃശ്ചിക പുലരിയിൽ ഞങ്ങൾ ,ഞാനും ഭാര്യയും ചോറ്റാനിക്കര അമ്പലത്തിലെത്തി .അപ്പോഴേക്കും വളരെ നീണ്ടു കഴിഞ്ഞിരുന്ന ക്യൂ വിന്റെ പിന്നറ്റത്തു പോയി നിന്നു ഭാര്യ .ഞാൻ നിത്യാനന്ദകരിയും നിതാന്തഭയകരിയുമായ അമ്മയെ അന്നപൂർണ്ണേശ്വരിയെ ധ്യാനിച്ച് നടപ്പന്തലിന്റെ കോണിലും .ഒരു കുഞ്ഞിന്റെ തുലാഭാരം നടക്കുന്നു .'അമ്മ അനുഗ്രഹിക്കട്ടെ .എല്ലാവര്ക്കും നല്ലതുവരട്ടെ .
    ആരോ പിന്നിൽ നിന്ന് പേര് വിളിച്ചു .നോക്കിയപ്പോൾ സുവർണ്ണകുമാരി,നമ്മുടെ സ്വർണ്ണം തന്നെ. കാലം അവരുടെ മധുരിക്കുന്ന ചിരിയിലോ മണിയൊച്ച പോലുള്ള ശബ്ദത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല .ഒട്ടും പുറം പകിട്ടില്ലാത്ത പക്ഷെ വില കൂടിയ കൈത്തറി വസ്ത്രങ്ങൾ ,കറാൾക്കടയിലോ കുത്താമ്പുള്ളിയിലോ പറഞ്ഞു ചെയ്യിച്ചതാവണം .മുല്ലപ്പൂവിന്റെ സുഗന്ധം .കൂടെ പന്ത്രണ്ടോ പതിമൂന്നോ വയസ്സായ മകൾ .അന്തസ്സുറ്റ പട്ടു പാവാടയും ജാക്കറ്റും .കസവുമുണ്ടുടുത്ത് കസവു നേര്യതു പുതച് ഭർത്താവ് അല്പം മാറിനിന്ന് ആരോടോ സംസാരിക്കുന്നു .
  എന്നെങ്കിലും ഒരു ധനികനായാൽ ഇങ്ങിനെയൊക്കെ വേണമെന്ന് ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു .അല്ലാതെ കടും നിറമുള്ള വസ്ത്രങ്ങൾ പരുഷ ഗന്ധമുള്ള പെർഫ്യൂം കൂളിംഗ് ഗ്ലാസ്   ഹും അവന്റെ ഒരു വേഷം എന്ന് ആളുകളെക്കൊണ്ട് പറയിക്കുകയില്ല .
        പോയ പൂക്കാലങ്ങൾ അയവിറക്കി നിന്ന ഞങ്ങളുടെ സമീപത്തേക്കു വന്ന സ്വർണ്ണത്തിന്റെ ഭർത്താവ് സംസാരത്തിൽ ഇടപെട്ടില്ല ;കൗതകത്തോടെ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നതേയുള്ളൂ .ഇടക്കൊരു വാചകം മാത്രം പറഞ്ഞു .There is not a thing in this world as beautiful as an old friendship .ഹെവി വെഹിക്കിൾസിന്റെ മൊത്ത കച്ചവട ക്കാരന് കവിതയുണ്ട് !
       പണവും സ്വാധീനവുമുള്ളവർക്ക് കേരളത്തിൽ ഒരമ്പലത്തിലും ക്യൂ നിൽക്കേണ്ടതില്ല .ഒരു ദേവസ്വം ഉദ്യോഗസ്ഥൻ വന്ന് അവരെക്കൂട്ടി കൊണ്ടു പോയി .പുതിയ കാറിന്റെ താക്കോൽ പൂജിച്ചു വാങ്ങാനാണ് . കാത്തു നിൽക്കണമെന്ന് ആംഗ്യം കാട്ടിയിട്ടാണ് സ്വർണ്ണം പോയത് .
     കുഞ്ഞിന്റെ തുലാഭാരം കഴിഞ്ഞിരിക്കുന്നു .തൊഴുതു മടങ്ങി വന്ന ഭാര്യ പ്രസാദം നീട്ടി .ഞാൻ കുങ്കുമം തൊട്ട് നടയിലേക്ക് കൈകൂപ്പി"ഭിക്ഷാംദേഹി ....' "
     കാത്തു നിൽക്കണോ ? അവർ ജങ്ഷൻ വരെ അല്ല വീട് വരെ കൊണ്ടു വിടുമായിരിക്കും .പക്ഷെ അടുത്ത പ്രാവശ്യമോ ?ഇന്ത്യൻ ഭരണഘടന പോലെ സുദീർഘവും സുദൃഡവും തുല്യ പൗരാവകാശ സന്ദായകവുമായ കമ്പിയിൽ -ബസ്സിന്റെ മോളത്തെ കമ്പിയിൽ -തൂങ്ങി നിന്നു വേണമല്ലോ അപ്പോൾ യാത്ര .അതിപ്പോഴും ആവാം പഴയ കൂട്ടുകാരിയുമായുള്ള പുനസ്സമാഗമം അകലങ്ങളിൽ പൂവിട്ട വസന്തം പോലെ ഓർമ്മയിൽ നിൽക്കട്ടെ .
     വാഹന വ്യാപാരി പറഞ്ഞത് ശരിയാണ് .ഒരു പഴയ സ്നേഹബന്ധത്തെ പോലെ മനോഹരമായി ഈ ലോകത് യാതൊന്നും തന്നെയില്ല .പക്ഷേ പഴയ സൗഹൃദം പഴയ സൗഹൃദം മാത്രമാണ് .പ്രപഞ്ചത്തിലെ ഓരോ വസ്തുവും അനുനിമിഷം നശിക്കുകയും പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന ബുദ്ധമത തത്വം ,പ്രതീത്യസമുത്പാദം ,വ്യക്തികൾക്കും വ്യക്തിബന്ധങ്ങൾക്കും ബാധകമാണ് .ഈ കുറിപ്പ് ,എന്തിന് ഈ വാക്യം എഴുതിതുടങ്ങിയ ഞാനല്ല എഴുതി അവസാനിപ്പിക്കുന്നത് ;തീർത്തും വ്യത്യസ്തനായ മറ്റൊരാളാണ് .ഇയാൾക്ക് അയാളോടുള്ള കൂട്ടുകെട്ടിന്റെ കാര്യവും അങ്ങിനെ തന്നെ .ഇയാൾ മറ്റൊരാളാണിപ്പോൾ ;അയാളും .നിങ്ങളുടെ സുഹൃദ്ബന്ധം ഒരു പൂർവ്വജന്മ സ്മരണ മാത്രമാണ് .
   ചിരസ്ഥായിയായ സൗഹൃദം മിഥ്യയാണെന്നു പറഞ്ഞത് ഞാൻ തിരുതാം  ഏതു സൗഹൃദവും ഓർമ്മയിൽ മാത്രമേ നിലനിൽക്കൂ എന്ന് സമ്മതിക്കുമെങ്കിൽ
സ്നേഹപൂർവ്വം 













      
    














2017 ഏപ്രിൽ 23, ഞായറാഴ്‌ച

പിണറായി പറഞ്ഞതിങ്ങനെയാണ് "ഇവിടെയൊരു സർക്കാറുണ്ട് ,ചുരുങ്ങിയ പക്ഷം ആ സർക്കാരിനെ മുൻകൂട്ടി ഒന്നറിയിക്കാമായിരുന്നില്ലേ ".ഇവിടെ സർക്കാർ എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ആരെയാണ് .ഒഴിപ്പിക്കൽ നടത്തിയത് കളക്ടറും സബ്കലക്ടറും ഒക്കെയാണ് .നമ്മളെ പോലുള്ളവർക്ക് വിജ് അസിസ്റ്റന്റ് കൂടി സർക്കാരാണ് .അതാണു താനും സർക്കാരിന്റെ ശരിയായ നിർവചനവും .അപ്പോൾ പിന്നെ മുഖ്യ മന്ത്രി ഉദ്ദേശിച്ചത് മന്ത്രി സഭ എന്നായിരിക്കാം .സർക്കാരും മന്ത്രിസഭയും പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ടല്ലോ നമ്മൾ .പക്ഷേ എല്ലാവർക്കുമറിയാം വകുപ്പുമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുരിശി ളക്കി  മാറ്റിയതെന്ന് ;അതിലദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു എന്നും ടി വിയിൽ കേട്ടു .മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം എന്നത് കേരളത്തിൽ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന കാര്യം .അതാണ് വെസ്റ്റമിനിസ്റെർ സമ്പ്രദായത്തിന്റെ അടിസ്ഥാനം തന്നെ .ഒരു മന്ത്രി അറിഞ്ഞാൽ മതി ,ദൈനംദിന ഭരണകാര്യങ്ങളിൽ വകുപ്പ് മന്ത്രി .മുഖ്യ മന്ത്രിയോടു ചോദിക്കേണ്ടതുണ്ടോ ,മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടോ എന്നൊക്കെ ആ മന്ത്രിയാണ് തീരുമാനിക്കേണ്ടത് .സ്വന്തം വകുപ്പ് മന്ത്രിയുടെ അനുവാദം കിട്ടിക്കഴിഞ്ഞാൽ ഈ വക കാര്യങ്ങളൊന്നും ഉദ്യോഗസ്ഥന്മാർ അന്വേഷിക്കേണ്ടതില്ല .ഇത് പിണറായിക്കും അറിയാമല്ലോ .അപ്പോൾ  പിണറായിയുടെ ചോദ്യത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?അഥവാ അതിൽ ഉൾച്ചേർന്നിരിക്കുന്ന ശകാരത്തിന്റെ ലക്‌ഷ്യം ആരായിരുന്നു ?
           സംശയമൊന്നുമില്ല രണ്ടാമത്തെ വലിയ കഷിയോട് ഒന്നാമത്തെ വലിയ കക്ഷി ചോദിച്ച ചോദ്യം തന്നെ .കാര്യസ്ഥനെ  ചാരി പോത്തിനെ തല്ലുന്നത് പക്ഷേ പിണറായിയുടെ രീതിയല്ലല്ലോ .അല്ല എന്നാൽ കക്ഷികൾ തമ്മിലുള്ള തുറന്ന കുരിശു യുദ്ധത്തിന് സമയമായില്ല എന്നദ്ദേഹത്തിനു തോന്നിയിരിക്കാം
     പക്ഷേ മനസ്സിലാവാത്തത് എന്തിനാണിവർ ,മുമ്പ് ഒന്നായിരുന്ന കമ്യുണിസ്റ്റ് കക്ഷികൾ പരസ്പരം പോരടിക്കുന്നത് എന്നാണ് .64 ഇൽ പിളർപ്പുണ്ടായപ്പോൾ അതിനു യുക്തി സഹമായ വിശ്വാസ യോഗ്യമായ കാരണങ്ങളുമുണ്ടായിരുന്നു :ദേശീയ ജനാധിപത്യമാണോ ജനകീയ ജനാധിപത്യമാണോ വിപ്ലവാനന്തര ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തേണ്ടത് ?കോമ്പ്രദോർ ബൂര്ഷവാസിയെ നിര്വചിക്കേണ്ടത് എങ്ങിനെ ?ഇങ്ങിനെ എന്തെല്ലാം .എന്നാൽ ഇന്ന് ആ വക പ്രശ്നങ്ങളൊന്നുമില്ല .പിന്നെ?
     എന്തായാലും രണ്ടു കമ്യൂണിസ്റ്റു കക്ഷികൾ തമ്മിലുള്ള കുടിപ്പക ദൈനംദിന ഭരണത്തെ ബാധിക്കുന്ന നിലവാരത്തിലേക്കെത്തിയിരിക്കുന്നു .കാരണം? അതറിയരുതെന്നതാണല്ലോ മനുഷ്യ ജന്മത്തിന്റെ എന്ന് വെച്ചാൽ കൊടിപിടിക്കുകയും ചുവരെഴുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സാധാരണ സഖാവിന്റെ വിധി

2017 ഏപ്രിൽ 11, ചൊവ്വാഴ്ച

10th April 2017

പൊഫെസ്സർ എം അച്യുതൻ

 പാശ്ചാത്യസാഹിത്യ ദർശനങ്ങളെ അവയുടെ സമഗ്രതയിൽ മലയാളികൾക്കു പരിചയപ്പെടുത്തിയ ഗുരുനാഥനാണ് എം അച്യുതൻ .സാഹിത്യ വിദ്യാർഥികൾ മാത്രമല്ല ഗൗരവ പൂർവം സാഹിത്യത്തെ സമീപിക്കുന്ന മറ്റു മലയാളി വായനക്കാരും പാശ്ചാത്യസാഹിത്യ മീമാംസയെ പരിചയപ്പെടുന്നത് അച്യുതൻ സാറിന്റെ പുസ്തകത്തിലൂടെയാണ് .എന്നുവെച്ചു അതൊരു പ്രാഥമിക പാഠ പുസ്തകം മാത്രമല്ല .ആ വിഷയത്തെ ക്കുറിച്ചുള്ള ആധികാരികവും പ്രൗഡവുമായ പഠനമാണ് നോവലിനെയും ചെറുകഥയേയും കുറിച്ചുള്ള അച്യുതൻസാറിന്റെ പുസ്തകങ്ങളെക്കുറിച്ചും ഇതു തന്നെ പറയാം .
    ഈ പുസ്തകങ്ങൾക്കൊക്കെ ഇപ്പോഴും പുതിയ പതിപ്പുകൾ ഉണ്ടാവുന്നുണ്ട് .അവയുടെ കർത്താവ് ഈ അടുത്ത കാലം വരെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു .എന്നിട്ടും അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നില്ല .എഴുത്തുകാർ വിശേഷിച് നിരൂപകർ നമുക്കിടയിൽ ജീവിക്കുന്നുവെന്നു ബോദ്ധ്യം വരണമെങ്കിൽ അവർ നിത്യവും പ്രസംഗിക്കുന്നവരാവണം അല്ലെങ്കിൽ നിരന്തരമായി പ്രതികരിക്കുന്നവരാവണം .മികച്ച പ്രാസംഗികനായിരുന്നുവെങ്കിലും  അച്യുതൻ സാർ വിരളമായേ പ്രസംഗിക്കാൻ പോവാറുണ്ടായിരുന്നുള്ളു .എന്തിനും ഏതിനും പ്രതികരിച് സാസ്കാരിക നായകനാവാൻ അദ്ദേഹം മിനക്കെട്ടിരുന്നുമില്ല
   പക്ഷെ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ഏറെക്കാലം ജീവിക്കും .
സാങ്കേതികമായി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നില്ല ഞാൻ .പക്ഷെ സാഹിത്യത്തെക്കുറിച്ച മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ എനിക്ക് മാർഗ്ഗ ദര്ശകങ്ങളായിട്ടുണ്ട് .
    ആദരാഞ്ജലികൾ


2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

Austin Texas
5th April,2017

ആറു പതിറ്റാണ്ട്
---------------------------
 അറുപതു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭാ ,ഇ എം എസ്  മന്ത്രിസഭ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യ പരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .
   എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയി ക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നെ പറയാനുള്ളു .
    സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന  ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷെ സമൂഹം ശ്രെണീ ബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും   ഉഴുതു മറിച്ചു .
         കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്ത രൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ  ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സാമത്വത്തെ ക്കുറിച്ചുള്ള ബോധം രൂഡമൂലമായി .
    തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .
     ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത്  ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷി കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു    .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി !
   ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു
         ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും  മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ