2016 ഏപ്രിൽ 17, ഞായറാഴ്‌ച

ഞാനിന്ന് (16-4-2016 )സ്പോട്ട് ലൈറ്റ് എന്ന സിനിമ കണ്ടു .2015 ലെ ഓസ്കാർ നേടിയ ചിത്രമാണ് .നിരൂപണമൊക്കെ പിന്നീട് .ഇപ്പോൾ അതിന്റെ വിഷയത്തെ ക്കുറി ച്ചു മാത്രമാണെഴുതുന്നത് .ചില കത്തോലിക്കാ പുരോഹിതന്മാർ അൾത്താര കുട്ടികളെ  പീഡി പ്പച്ചതിനെ ക്കുറിച്ച് വാർത്തകൾ വന്നിരുന്നല്ലോ ഈ നൂറ്റാണ്ടാദ്യം .അതിനെ ക്കുറിച്ച് ഒരു പത്രം നടത്തുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്  ചിത്രത്തിന്റെ ഉള്ളടക്കം .വാർത്ത സത്യമായിരുന്നുവെന്നു മാത്രമല്ല വ്യാപകമായി അത്തരം സംഭവങ്ങൾ നടന്നിരുന്നുവെന്നും അവിടെയൊക്കെ  സഭയിലെ ഉന്നതാധികാരികൾ ഇടപെട്ട് കേസ് ഒതുക്കി തീർത്ത്‌ കുറ്റവാളികളായ പുരോഹിതന്മാരെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപെടുത്തിയെന്നും  കൂടി പത്രം കണ്ടെത്തി .അവർ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .ഇത്രയും സിനിമ .പക്ഷേ എനിക്കു പറയാനുള്ളത്‌ കത്തോലിക്കാ സഭ ഈ ചിത്രത്തോടു പ്രതികരിച്ച രീതിയെ ക്കുറിച്ചാണ് . , വത്തിക്കാൻ റേഡിയോ "called it "honest" and "compelling" and said it helped the U.S. Catholic Church "to accept fully the sin, to admit it publicly, and to pay all the consequences."[39] Luca Pellegrini on the Vatican Radio website wrote that the Globe reporters "made themselves examples of their most pure vocation, that of finding the facts, verifying sources, and making themselves—for the good of the community and of a city—paladins of the need for justice."[39][40] In February 2016, a Vatican City commission on clerical sex abuse attended a private screening of the film.[41] Following the film's Best Picture win at the Oscars, Vatican newspaper L'Osservatore Romano ran a column assuring that the movie is "not an anti-Catholic film", and Vatican Radio revealed that clerics in Rome have been recommending the film to each other.[42][43][44]"
     വിമർശനങ്ങളോടു സഹിഷ്ണുത കാട്ടാത്ത ,നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത എന്നൊക്കെ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുള്ള കത്തോലിക്കാ സഭയുടെ ഈ പ്രതികരണങ്ങളുമായി സഹിഷ്ണുതയുടെ മൂർത്തികൾ എന്നവകാശപ്പെടുന്ന നമ്മൾ ഹിന്ദു മതക്കാർ സമീപകാലത്തെടുത്ത ചില നിലപാടുകൾ  താരതമ്യം ചെയ്തു നോക്കുക .ഒരു മഹാ ദുരന്തം ഉണ്ടായിട്ടു കൂടി വർണ വിസ്മയങ്ങളും ആനച്ചമയങ്ങളും ഒരു വർഷത്തേക്കു വേണ്ടെന്നു വെക്കാൻ നമുക്കു കഴിഞ്ഞില്ലല്ലോ .


     

2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

മാഹിയിലെ പടക്കക്കട
 മാഹീ എന്ന്കേൾക്കുമ്പോൾ ഞാൻ  രണ്ടാമതായി മാത്രമേ മദ്യത്തെക്കുറി ച്ച് ഓര്ക്കാറുള്ളു .മാഹിയുടെ ഒന്നാമത്തെ പ്രാധാന്യം ആ പ്രദേശം പ്രധാനപ്പെട്ട മുകുന്ദൻ കൃതികളുടെ ഭുമികയാണ് എന്നതത്രെ .അങ്ങിനെ തോന്നാനുള്ള സാഹിത്യ ബോധം എനിക്കുണ്ട് എന്ന് ഞാൻ വിനീതമായി അവകാശപ്പെടുന്നു .കോഴിക്കോട് കണ്ണൂർ ജില്ലകളുടെ തീര പ്രദേശങ്ങളിൽ ടുർ പോകേണ്ടി വരുമ്പോൾ മാഹി സന്ദർശിക്കാറു ണ്ടാ യിരുന്നുവെന്ന കാര്യവും ഞാൻ മറ ച്ചു വെക്കുന്നില്ല .മദ്യത്തിന്റെ വിലക്കുറവായിരുന്നില്ല ഇവിടേയും പ്രഥമ പരിഗണന .എന്റെ കൂടെ വരാറു ള്ള സുഹൃത്ത് പൗലോസ് മയ്യഴി മാതാവിന്റെ വലിയ ഭക്തനാണ് .അയാള് പള്ളിയിലേക്ക് പോകും .ഞാൻ ദാസന്റെ തുമ്പികളെ മനസ്സിൽ ക്കണ്ടും  ഗസ്തോൻ സായിപ്പിന്റെ വയലിൻ നാദം കാതർത്തും അഴിമുഖത്തിരിക്കും .തിരികെ പോകുമ്പോൾ അവിടത്തെ നൂറോളം   മദ്യ ശാലകളിലൊന്നിൽ കയറിയെന്നു വരാം .ഞാൻ അന്ന് മദ്യ വര്ജ്ജന പ്രതിഞ്ജ എടുത്തിട്ടുണ്ടായിരുന്നില്ല ..അങ്ങിനെ ഒരു പ്ര തിഞ്ഞ്ജ എടുത്തത് സദാചാരത്തിന്റെ പേരിലല്ല ആരോഗ്യം കുടുംബ സമാധാനം എന്നീ പ്രശ്നങ്ങളെ മുന്നിർത്തിയാണ് .മിതമായ മദ്യപാനം ഒരു ദുശീലമല്ല എന്നു  മദ്യം തൊടാതായിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും  ഞാനിപ്പോഴും വിശ്വസിക്കുന്നു .
   പക്ഷേ മാഹിയിലെ ഒരു കിലോമീറ്റരിൽ നൂറിലധികം മദ്യക്കടകൾ ഒരു നല്ല കാര്യമായി തോന്നുന്നില്ല .മദ്യപാനത്ത്തിലെ മിതത്വം അവിടെ നഷ്ടപ്പെടുന്നു ..മിതമായ മദ്യപാനം ദുശീ ലമല്ല  അമിതമദ്യപാനം ആണ് .രണ്ടാമതു പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് മാഹിയിലെ പരിതസ്ഥിതി .അതു പോരാഞ്ഞിട്ടാണ്‌ ഇപ്പോൾ പടക്ക ക്കട കൂടി വന്നിരിക്കുന്നത് .ചാനൽ വാര്ത്ത പ്രകാരം ഈ കട പെട്രോൾ ബങ്കിനും മദ്യശാലക്കും ഇടയിലാണ് കത്തിച്ചാൽ കത്ത്തുന്നതെല്ലാം ഒരിടത്തിരിക്കുന്നത് അപകടമാണ് .പ്രത്യേകിച്ചും നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന ഒരുമ നിയമവും പാലിക്കേണ്ടതില്ല എന്നതു നിയമമായിരിക്കുമ്പോൾ

2016 ഏപ്രിൽ 6, ബുധനാഴ്‌ച

കാലിഫോർണിയാ യുനിവേഴ്സിറ്റി  യെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് 1965 ലാണ് .അവിടെ നിന്നും കുറെ കുട്ടികൾഒരു പഠന പര്യടനത്തിന്റെ ഭാഗമായി  തിരുവനന്തപുരം യുനിവേഴ്സിറ്റി ഹോസ്റ്റലിൽ എത്തിയിരുന്നു അക്കൊല്ലം .അവരിലോരോരുത്തരുടേയും കൂടെ ഹോസ്റ്റലിലെ അന്തേവാസികളുടെ ഓരോ സംഘത്തെ നിയോഗിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ .ഞാനുമുണ്ടായിരുന്നു ഒരു വിദ്യാർഥിനിയെ അനുഗമിച്ച സംഘത്തിൽ .എന്ന് തന്നെയല്ല അവരുമായി  ആശയ വിനിമയം  നടത്തിയത് ഒട്ടു മുക്കാലും ഞാൻ തന്നെയായിരുന്നു  .അമേരിക്കൻ ആക്സന്റ് മനസ്സിലാക്കാൻ എനിക്കു കുറച്ചു ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ But I understand your Indian accent എന്ന് "ഇന്ത്യന്" ഊന്നൽ നൽകിക്കൊണ്ട് മറുപടി പറഞ്ഞ്  അവർ ചിരിച്ച ചിരി ഇപ്പോഴും മനസ്സിലുണ്ട് .
    നല്ല വാക്കുകൾ പറഞ്ഞ് 'കാലിഫോർണിയാ ' എന്നു  തുടങ്ങുന്ന ഒരു പാട്ടും പാടി സന്ദർശകർ രാത്രി വൈകി വിടവാങ്ങി .ഞങ്ങൾ കൊണ്ടു നടന്നു ഹോസ്റ്റൽ കാണിച്ച മദാമ്മ എന്നോടു പ്രത്യേകമായി യാത്ര പറയാൻ മറന്നില്ല .അടുത്ത കൂട്ടുകാർ 'കാലിഫോർണിയാ ' എന്ന പാട്ട്  എന്നെ കാണുമ്പോഴൊക്കെ ഉറക്കെ പാടാറുണ്ടായിരുന്നു കുറേക്കാലത്തേക്ക് .
       കരമനയാറിലൂടെ,അച്ചൻ കോവിലാറിലൂടെ  ,പെരിയാറിലൂടെ വെള്ളം ഒരു പാടൊഴുകിപ്പോയി.ഇപ്പോഴത്തെ സമ്പ്രദായ പ്രകാരം '51 വർഷങ്ങൾക്കു  ശേഷം ' എന്നെഴുതിക്കാണിച്ചാലും മതി കാലിഫോർണിയാ യുനിവേഴ്സിറ്റി റിവർസൈഡ് ക്യാമ്പസ്സിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആമുഖമായി .
     തിരക്കുണ്ടായിരുന്നില്ല .വിമാനത്തിൽ ഇരിപ്പിടങ്ങൾ പലതും ഒഴിഞ്ഞു കിടന്നു ഞാനിരുന്നതിനു തൊട്ടടുത്തുള്ള സീറ്റുൾപ്പെടെ .അതിനപ്പുറത്തിരുന്നിരുന്നത് അറബി പ്രൊഫസ്സറായ ഒരു ഇറാനിയൻ വനിതയാണ്‌. അവരുടെ പെരുമാറ്റവും സംസാരരീതിയുമെല്ലാം അതീവ ഹൃദ്യമായിരുന്നു . അവർ കുറേഅധികം  നേരം സംസാരിച്ചു .കുട്ടികളെക്കുറിച്ച്,ഇടക്കിടെ നടത്തേണ്ടി വരുന്ന അമേരിക്കൻ സന്ദർശനങ്ങളെ ക്കുറിച്ച് ,ഭർത്താവുമൊത്തുള്ള വിനോദയാത്രകളെ ക്കുറിച്ച്  ഒക്കെ .ഹിന്ദു ക്കുഷിന്റെ താഴ്‌വരയി ലുള്ള  ഏതോ തടാകത്തിൽ ബോട്ടു സവാരി നടത്തിയതിന്റെ വീഡിയോദൃശ്യങ്ങൾ  മൊബൈലിൽ എനിക്കു കാണിച്ചു തരികയും ചെയ്തുപ്രൊഫസ്സർ  .കൈകേയിയും ഗാന്ധാരിയും അതിനു വളരെ മുമ്പ് മനുഷ്യ രൂപമെടുത്ത ഉർവശിയും കുളിക്കാനിറങ്ങിയിരുന്ന തടാകങ്ങളിൽ ഒന്നാവാം അതെന്ന എന്റെ പുരാവൃത്ത പരാമർശം അവരിൽ കൌതകം ഉണർത്തി .സൊറാസ്റ്ററുടേയും ഒമർഖയ്യാമിന്റേയും നാട്ടുകാരിയായ പ്രൊഫസ്സറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കുണ്ടായ സന്തോഷം പ്രകടിപ്പിച്ച് ഞാൻ എന്റെ പുസ്തകത്തിലേക്കു മടങ്ങി .നന്ദി വാക്കുകളും മന്ദസ്മിതവും തന്ന്  അവർ അവരുടെ പി സി യിലേക്കും .
    ഇട നാഴിക്കപ്പുറമുള്ള  സീറ്റിൽ ഭാര്യ സ്വന്തം മനോരാജ്യങ്ങളിലായിരുന്നു .ഞാൻ 'അങ്കിൾ ടോംസ് കാബിൻ' വായിച്ചു ,ഇടക്കുറങ്ങുകയും ഉണർന്നിരുന്നുചിന്താകുലനാവുകയും ചെയ്തു.കൈവിലങ്ങുകളും കാൽചങ്ങലകളുമായി അഞ്ജാതമായ ഭാവിയിലേക്കു നടക്കുന്ന കറുത്ത  വർഗ്ഗക്കാരൻ വൃദ്ധൻ .അങ്ങു കിഴക്ക് ഗന്ധമാദനത്തിന്റെ താഴ്വരയിൽ അപ്സരസ്സുകളുടെ ഉന്മത്ത നൃത്തം .തപസ്സിളകിയ മുനിമാർ ചക്രവർത്തത്തിലക്ഷണമുള്ള പുത്രന്മാർക്ക് ജന്മ ഹേതുക്കളായി വീണ്ടും തപസ് ചെയ്ത് ബ്രഹ്മർഷി പദം പൂകി  .അപ്സരസ്സുകൾ ദുര്യശസ്സും ശാപവും ഏറ്റുവാങ്ങി വീണ്ടും സ്വർഗ്ഗത്തിലെ നൃത്ത മണ്ഡപങ്ങളിലേക്ക് .അതിനപ്പുറം  .   പാരസികത്തിലെ മുന്തിരി തോപ്പുകൾ . .എമ്പാടും സ്വർണ്ണ നിറത്തിൽ മുന്തിരി ക്കുലകൾ .ഖയാം പാടുന്നു :
   'ബെറ്റർ ബി മെരി വിത്ത്‌ ദ ഫ്രൂറ്റ്ഫുൾ ഗ്രേപ്
  ദാൻ സാഡൻ ആഫ്റ്റർ നൺ ഓർ ബിറ്റർ ഫ്രൂട് '
ശരിയാണ് എന്തെങ്കിലുമൊക്കെ ആലോചിച്ച് മനസ്സു പുണ്ണാക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീഞ്ഞു കുടിച്ച് സങ്കൽപ്പങ്ങളിൽ വിഹരിക്കുന്നത് .പക്ഷേ വീഞ്ഞു മാത്രമല്ലല്ലോ സൊരാസ്ട്രിയൻ ദർശനങ്ങളും റൂബായിയാത്തിന്റെ രചനയിൽ ഖയ്യാമിനെ സ്വാധീനിച്ചിട്ടുണ്ടല്ലോ .അതെന്താണ് വായനക്കാർ ശ്രദ്ധിക്കാതിരുന്നത് ?
      കിളി വാതിലിലൂടെ മേഘങ്ങൾക്കു താഴെ ശാന്ത സമുദ്രം ദൃശ്യമാവുന്നു  .തീരത്ത്  സിനിമയുടെ ലോക തലസ്ഥാനമായ നഗരം ,പ്രവൃത്തി ദിവസത്തെ തിരക്ക് ,മദ്ധ്യാഹ്നം .
  ഏവിടെ പോകുമ്പോഴും  എന്തെങ്കിലും വറുത്തു പൊടിച്ചു കൊണ്ടു പോവുക നമ്മുടെ ഒരു ദുസ്വഭാവമാണ് .ഞങ്ങളുടെ ഭാണ്ഡത്തിലുമുണ്ടായിരുന്നു  അങ്ങിനെ ചില പൊതികൾ .മുളക്കാൻ കെൽപ്പുള്ള വിത്തുകളൊന്നും ഇങ്ങോട്ടു കടത്തിക്കൂടാ എന്നാണു നിയമം .അതിൽ വിട്ടു വീഴ്ചയില്ല .ഞങ്ങൾ കൊണ്ടു വന്നിട്ടുള്ളത് വറുത്ത ധാന്യങ്ങളാണെന്നും അവയ്ക്ക് പ്രത്യുൽപ്പാദന ശേഷിയില്ലെന്നും പഴയ പ്രധാനാദ്ധ്യാപിക യുക്തി യുക്തമായി വിവരിച്ചു ബോദ്ധ്യപ്പെടുത്തിയിട്ടൂം കസ്റ്റംസ് ഓഫീസർ മേലധികാരിയുടെ നിർദ്ദേശം തേടി .എല്ലാം കൊണ്ടു പൊയ്ക്കൊള്ളാൻ അധികാരി അനുവദിച്ചു .പുറത്തിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞ് മൂന്നു മണി .
     ലോസ് ഏഞ്ജെൽസിന്റെ മുളംതുരുത്തിയാണ് റിവർ സൈഡ് .കാറിൽ സാധാരണ വേഗതയിൽ ഒരു മണിക്കൂർ ദൂരം .ട്രാഫിക് ബ്ലോക്കുകൾ കാരണം മൂന്നു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്  യാത്രാ സഹായിനിയിലെ സ്ത്രീ ശബ്ദം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .
    മൊട്ടക്കുന്നുകളും  ഓറഞ്ചു തോട്ടങ്ങളും ഇടക്കിടെ വിശാലമായ വെളിമ്പറമ്പുകളുമുള്ള  ഈ പ്രദേശം മരുഭൂമിയുടെ ചില സവിശേഷതകളുള്ളതാണ് .അർദ്ധ മരുഭൂമി എന്നു വേണമെങ്കിൽ പറയാം .സിനിമാ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടാൻ തുടങ്ങിയപ്പോൾ  അതിനു വേണ്ട ഭൂമി തേടി എത്തിയവരാണ് ലോസ് ഏഞ്ജൽസ് എന്ന മഹാനഗരം സൃഷ്ടിച്ചത് .അന്ന് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഭൂമി കിട്ടിയിരുന്നത് ഇവിടെയായിരുന്നു .
      റിവർ സൈഡിലെത്തുമ്പോൾ .ഏഴു മണി .ഓറഞ്ചു ഗ്രാമത്തിൽ അസ്തമയം .ഗീതാഞ്ജലിയിൽ വർണ്ണിച്ചിരിക്കുന്നതു പോലെ "കാലിക്കൂട്ടം മേഞ്ഞു മടങ്ങിയ പുൽമേടുകളിലേക്ക് സ്വർണ്ണ പാത്രത്തിൽ പുഷ്പഹാരങ്ങളുമായി  കടന്നു വരുന്ന സന്ധ്യ ".
    ഹൃദയഹാരിണിയായ സന്ധ്യയെ അദ്ഭുതാദരങ്ങളോടെ നോക്കി  ഞാനിവിടെ നിൽക്കുമ്പോൾ താമരശേരി റോഡിൽ അടുത്ത ദിവസം, മാർച്ച് 17, പുലർന്നിട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം .
 
 
     
   
 
     

2016 മാർച്ച് 26, ശനിയാഴ്‌ച

March25,2016 Riverside,California

ഞാൻ ഇന്ന് അങ്കിൾ ടോംസ് കാബിൻ വായിച്ചു തീർത്തു .പുസ്തകത്തിന്റെ  പുറംതാളിൽ പറയുന്നതു പോലെ  ഒരു പുന സന്ദർശനമല്ല ആദ്യ വായന തന്നെ .അസ്തിത്വവാദവും ആധുനികതയും ആവേശിച്ച യൗവനാരംഭത്തിൽ പല ക്ലാസ്സിക്കുകളും വായിക്കാതെ പോയി .ഒ ന്നിതായിരുന്നു .
    ഹെമിന്ഗ്വേയുടെയോ  സ്റ്റീൻബെക്കിന്റെയോ കൃതിക ളുടെ  ശി ല്പഭദ്രത ഹാരിയറ്റ് ബീച്ചർ സ്റൊവിന്റെ ഈ കൃതിക്ക് ഇല്ലായിരിക്കാം.പക്ഷ 1852 ഇൽ  ഇറങ്ങിയ ഈ നോവൽ നിർവഹിച്ച ദൗത്യം അനന്യ മാണ് .അമേരിക്കൻ അടിമ കളുടെ  വിമോചനം .    വലിയ ഒരു യുദ്ധത്തിനു വഴിയൊരുക്കിയ ചെറിയ വനിത എന്നു ഏബ്രഹാംലിമ്കൻ സ്റ്റോവിനെ വിശേഷിപ്പിച്ചിരുന്നു .
       ദീർഘമായി എഴുതാനുണ്ട് .അതുപിന്നീട് 

2016 മാർച്ച് 13, ഞായറാഴ്‌ച

ഇന്നലെ മാർച്ച്  11 ,2016  അവിസ്മരണീയമായ ഒരു ദിവസമായിരുന്നു .ഞാൻ എസ ഡി കോളേജിൽ  പോയി അവിടത്തെ മലയാളം എം എ വിദ്യാർഥികൾക്ക് 'ആധുനികത മലയാള കവിതയിൽ'  എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു .ഞാൻ എമെസ്സിക്ക് പഠിച്ചത് എസ്  ഡി കോളേജിലാണ് ..മലയാളം എം എ വിദ്യാർഥികളെ പഠി പ്പിക്കാൻ അവിടേക്കു ക്ഷണിക്കപ്പെടുക വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു .
        എന്റെ കൗമാര യൗവനങ്ങൾക്ക് സമകാലികമാണ്  അറുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച് രണ്ടു ദശകത്തോളം  നിലനിന്ന മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനം . കുരുക്ഷേത്രം പ്രസിദ്ധപ്പെടുത്തിയ കാലത്ത് തന്നെ ഞാൻ അതു വായിച്ചിരുന്നു .മുഖ്യധാരാ കവിതയുടെ പ്രത്യേകിച്ച് വൈലോപ്പിള്ളി കവിതയുടെ ആരാധകനായിരുന്ന എനിക്ക് പക്ഷേ കുരുക്ഷേത്രം ഭാവാപേക്ഷയില്ലാത്ത  രൂപ പരീക്ഷണം മാത്രമായി തോന്നിയില്ല .മാത്രമല്ല അതിന്റെ മാതൃക എന്നു കരുതപ്പെടുന്ന എലിയറ്റ് കാവ്യം' ദ വേസ്റ്റ് ലാൻഡ്'ഇംഗ്ലീഷ് എം എ വിദ്യാർഥികളായ സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുക കൂടി ചെയ്തു ഞാൻ .ആയിടെ തന്നെ വന്ന കക്കാടിന്റെ 1963 ,നഗരത്തിലെ കണ്വൻ ,പാലൂരിന്റെ കൃക്ഷ്ണഗാഥ,മാധവൻ അയ്യപ്പത്തിന്റെ ജീവ ചരിത്രകുറിപ്പുകൾ ഇവയൊക്കെ മുൻ വിധികളൊന്നും ഇല്ലാതെ വായിക്കാൻ കഴിഞ്ഞിരുന്നു എനിക്ക് .സംസ്കൃത  ഉദ്ധരണികൾ ,പരിഹാസം, വൃ ത്ത നിരാസം  ഇവയൊക്കെ എന്നെ അലോസര പ്പെടുത്തിയിരുന്നെങ്കിലും .
   എഴുപതുകളിലെ യുവത്വത്തിന്റെ ആന്തര സംഘർഷം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക് ആ സംഘര്ഷത്ത്തിന്റെ വാങ്ങ്മായ രൂപങ്ങൾ ,എന്റെ പ്രായക്കാരായ യുവാക്കൾ എഴുതിയത്  സ്വാഭാവികമായും ആകർഷകങ്ങളായി തോന്നി .
    ഇക്കാര്യങ്ങളൊക്കെ ഞാൻ എന്റെ മുമ്പിലിരുന്ന കുട്ടികളോടു  പറഞ്ഞു ..കുരുക്ഷേത്രം തൊട്ടുള്ള പ്രധാന ആധുനിക കവിതകളെ ക്കുറിച്ചുള്ള ലഘു വിവരണത്തോടൊപ്പം .ആമുഖമായി 'തരിശു ഭൂമി'യെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ഉപസംഹാരമായി ഉത്തരാധുനികതയെ പറ്റിയുള്ള എന്റെ ധാരണകളും .
     അദ്ധ്യാപകനാകാനുള്ള ഉൾപ്രേരണയോ കഴിവോ എനിക്കില്ല എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണു ഞാൻ ഏറെ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹിത്യം ഐശ്ചി കമായി എടുക്കാതിരുന്നത് .എന്റെ ആ അയോഗ്യത ഇന്നും നിലനില്ക്കുന്നു .ആലപ്പുഴയിലെ കുട്ടികൾ പക്ഷേ  ഒരക്ഷമ യും പ്രകടിപ്പിക്കാതെ രണ്ടര മണിക്കൂർ ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നു .ചിലരൊക്കെ ചിലതൊക്കെ കുറി ച്ചെടുക്കുന്നുമുണ്ടായിരുന്നു  .കോട്ടുവായും ഞെളി പിരിക്കൊള്ളലുമൊന്നും ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല .ക്ലാസ് വളരെ മോശമായില്ല എന്നർഥം .ഒരുവിധം മോശം എന്ന് വേണമെങ്കിൽ  പറയാം .
   അതെങ്ങിനെയായാലും എനിക്ക് അനല്പ്പമായ അഭിമാനവും ആഹ്ലാദവും അനുഭവപ്പെട്ടു .ഉപനിഷത്തിലെപ്രസിദ്ധമായ ആ ശാന്തി മന്ത്ര പാദം "തേജസ്വീനാവധീതമസ്തു " എന്റെ മുമ്പിലിരുന്ന ഒരോ വിദ്യാർഥിയേയും മനസ്സില് കണ്ട് ഞാൻ ഉരുവിടുന്നു :'ഞാനും നീയും ചേർന്നു നേടിയ ഈ വിദ്യ മേളക്ക് മേല തേജസ്സാർജിക്കട്ടെ '
   എനിക്ക് ഈ അവസരം നല്കുന്നതിന് മുൻ കയ്യെടുത്ത ഡോ സജിത്കുമാറിനോടു ഞാൻ നന്ദി പറയേണ്ടതില്ല .




2016 മാർച്ച് 9, ബുധനാഴ്‌ച

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

2016 മാർച്ച് 6, ഞായറാഴ്‌ച

രാജ്യ സ്നേഹം കുറ്റ കരമോ?
 അടുത്തിടെയായി  ഇന്ത്യയിൽ ഹിന്ദു വർഗ്ഗീയ വാദികളൊഴികെ മറ്റെല്ലാവരും വിശ്വ പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇത് രണ്ടുമല്ലാതെ ഒരു സാധാരണ ഇന്ത്യൻ പൌരനായി നിലനില്ക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ,അതിനു വല്ല ന്യായീകരണവുമുണ്ടോ എന്നൊക്കെ ഞാനാലോചിച്ചു പോയി .ആ ആലോചന എന്താണു രാജ്യം ,എന്താണു ദേശീയത എന്നൊക്കെ ഉള്ള ചോദ്യങ്ങളിലേക്കു ചെന്നെത്തി .ഉത്തരം ഞാൻ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.അതിങ്ങനെ :
    പതിനാല് കൊല്ലം  കൊല്ലം മുമ്പാണ് ഞാൻ ബെനഡിക്റ്റ് ആൻഡേർസന്റെ Imagined  Communities -Reflections On The Origin and Spread Of Nationalism എന്ന വിശ്രുത കൃതി വായിക്കുന്നത് .ദേശീ യതയെയുംദേശ രാഷ്ട്ര നിര്മ്മിതിയെയും മറ്റും പറ്റിയുള്ള ആധികാരിക ഗ്രന്ഥ മാണല്ലോ  അത്. .Imagined  Community -സംകല്പ്പിത സമൂഹം - ഒരു ജന സഞ്ചയത്തിലെ  രണ്ടാളുകൾ തമ്മിൽ ,അവർ പരസ്പരം പരിചിതരല്ലെങ്കിൽ കൂടി സാഹോദര്യം തോന്നുന്നുവെങ്കിൽ ആ ജനസഞ്ചയം ഒരു സങ്കല്പ്പിത സമുഹമാണ്.നമ്മളെല്ലാം അനുഭവിച്ചറി ഞ്ഞിട്ടുള്ള സാധാരണ കാര്യം .കേരളത്തിനു പുറത്തുവെച്ച് ഒരു മലയാളിയെ കണ്ടെത്തിയാൽ അയാള് പരിചിതനല്ലെങ്കിൽ കൂടി മറ്റൊരു മലയാളിക്കു സന്തോഷം തോന്നുമല്ലോ .ഈ സങ്കല്പ്പിത സമൂഹങ്ങളാണ് ചരിത്രത്തിന്റെയുംഭൂമി ശാസ്ത്രത്തിന്റേയും വ്യവസ്ഥ കൾക്കു വിധേയമായി ദേശ രാഷ്ട്രങ്ങളായി രൂപാന്തരപ്പെടുന്നത് .ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക്  ശേഷമാണ് യുറോപ്പിൽ ഈ പ്രക്രിയ പൂർത്തിയാകുന്നത് ..
     ഇന്ത്യൻ ദേശ രാഷ്ട്രം നിലവിൽ വന്നത് 1947 ലാണ് .പക്ഷേ ഇന്ത്യ എന്ന സങ്കല്പ്പിത സമൂഹം ആയിരത്താണ്ടുകളായി നിലനിൽക്കുന്നുണ്ടായിരുന്നു .എന്ന് വെച്ചാൽ കന്യാ കുമാരിയിലെ ഒരു ഗ്രാമീണനു ഹിമാലയത്തിന്റെ താഴ്‌വരയിലെ ഒരുവനുമായി സാഹോദര്യം തോന്നുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ടായിരുന്നു .ഇതിഹാസ പുരാണങ്ങൾ ഇതിനു പ്രേരകമായിട്ടുണ്ടാവാം .പക്ഷേ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടല്ല ഈ സങ്കല്പ്പിത സമൂഹം നിലവിൽ  വന്നത് .സത്യത്തിൽ അങ്ങിനെ ഒരു മതം നിലവിലുണ്ടായിരുന്നില്ല .വിധി വിശ്വാസം പോലെ ,സുനിർവചിതമാല്ലത്ത അദ്വൈത ബോധം പോലെ ചില വിശ്വാസങ്ങൾ എല്ലാ ഇന്ത്യാ ക്കാർക്കുമുണ്ടായിരുന്നു .പക്ഷേ ദൈവങ്ങളും ആരാധനാ രീതികളും ദേശം പ്രതി ഭിന്നമായിരുന്നു .സങ്കൽപ്പത്തിൽ ഒരു ഇന്ത്യ ഉണ്ടാവുന്നതിന്  വിശ്വാസങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല .
      ഭൂപടങ്ങളിൽ ഒരിന്ത്യ നിവരുന്നത് പക്ഷേ 47 ലാണ് .സംകൽപ്പത്തിലെ ഇന്ത്യ തന്നെയായിരുന്നു അത് ;ഏറെക്കുറെ .ഈ ഉപാധി രണ്ടാം യുദ്ധത്തിനു  ശേഷം യുറോപ്പിൽ നിലവിൽ വന്ന ദേശരാഷ്റ്റ്രങ്ങൾക്കും ബാധകമായിരുന്നു .അങ്ങിനെ നിലവിൽ വന്ന ഇന്ത്യയിലെ ഒരു പൌരനാണ് ഞാൻ .ഞാൻ കൂടി ചേർന്നാണ് നമ്മുടെ ഭരണ ഘടന നമുക്ക് തന്നെ സമർപ്പിച്ചത് .എനിക്കാ ഭരണ ഘടനയുടെ ആനുകൂല്യങ്ങൾ വേണം .അപ്പോൾ ആ ഭരണ ഘടന വഴി നിലവിൽ  വന്ന രാജ്യത്തോടും കൂറുണ്ടാവണമല്ലോ .മാത്രമല്ല ആ രാജ്യം എന്റെ പ്രതിമാഹന്മാരുടെ സങ്കൽപ്പത്തിൽ സഹസ്രാബ്ദങ്ങളായി നിലനിന്നു വന്നതായത് കൊണ്ട് എനിക്കതിനോട് സ്നേഹവും ഭക്തിയുമുണ്ട് .
ആ  രാജ്യത്തിന്റെ ചിഹ്നം ,അശോകസ്തംഭം സമ്മാനിക്കുന്ന മാന്യത അതു പുറം ചട്ടയിലുള്ള ഒരു കാർഡു ദീര്ഘലാലം കൊണ്ടു നടന്ന എനിക്കറിയാം .മദ്ധ്യ പൌരസ്ത്യ ദേശ ത്തെ യുദ്ധ രംഗത്തുനിന്നു രക്ഷപെട്ടു വന്ന സഹോദരിമാർക്ക് ഈ അശോക സ്തംഭത്തിന്റെ വില എനിക്കറിയാവുന്നതിൽ കൂടുതൽ നന്നായറി യാമായിരിക്കും.അത് കൊണ്ട് എനിക്ക് തല്ക്കാലം വിശ്വ പൗരനാവേണ്ട .ഇന്ത്യൻ പൌരനായാൽ മതി .
      ഇതിനർഥം  ഞാൻ മാറി മാറി  വരുന്ന സര്ക്കാരുകളുടെ  അടിമയാണെ ന്നല്ല .എനിക്കിഷ്ടമല്ലാത്ത ഭരണ കൂടത്തോട് ,അത് ചരിത്രത്തിലെ ഏറ്റവും ദുഷിച്ച ഏകാധിപത്യത്തിങ്ങളിലൊ ന്നായിരുന്നു ,ഞാൻ എന്റേതായ രീതിയിൽ കലഹിച്ചിട്ടുണ്ട് .ശിക്ഷിക്ക പ്പെട്ടിട്ടുണ്ട് ആ വസ്തുത എന്റെ സർവീസ്  ബുക്കിൽ മാത്രമല്ല പെൻഷൻ ബുക്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട് .ഇനിയും അങ്ങിനെയൊരവസരം വന്നാൽ ഞാൻ കലഹിച്ച്ചുവെന്നു വരാം .പക്ഷേ അപ്പോഴും ഇന്ത്യാക്കാരനെന്നതിൽ ഞാൻ അഭിമാനിക്കുക തന്നെ ചെയ്യും .