2017 ഏപ്രിൽ 11, ചൊവ്വാഴ്ച

10th April 2017

പൊഫെസ്സർ എം അച്യുതൻ

 പാശ്ചാത്യസാഹിത്യ ദർശനങ്ങളെ അവയുടെ സമഗ്രതയിൽ മലയാളികൾക്കു പരിചയപ്പെടുത്തിയ ഗുരുനാഥനാണ് എം അച്യുതൻ .സാഹിത്യ വിദ്യാർഥികൾ മാത്രമല്ല ഗൗരവ പൂർവം സാഹിത്യത്തെ സമീപിക്കുന്ന മറ്റു മലയാളി വായനക്കാരും പാശ്ചാത്യസാഹിത്യ മീമാംസയെ പരിചയപ്പെടുന്നത് അച്യുതൻ സാറിന്റെ പുസ്തകത്തിലൂടെയാണ് .എന്നുവെച്ചു അതൊരു പ്രാഥമിക പാഠ പുസ്തകം മാത്രമല്ല .ആ വിഷയത്തെ ക്കുറിച്ചുള്ള ആധികാരികവും പ്രൗഡവുമായ പഠനമാണ് നോവലിനെയും ചെറുകഥയേയും കുറിച്ചുള്ള അച്യുതൻസാറിന്റെ പുസ്തകങ്ങളെക്കുറിച്ചും ഇതു തന്നെ പറയാം .
    ഈ പുസ്തകങ്ങൾക്കൊക്കെ ഇപ്പോഴും പുതിയ പതിപ്പുകൾ ഉണ്ടാവുന്നുണ്ട് .അവയുടെ കർത്താവ് ഈ അടുത്ത കാലം വരെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു .എന്നിട്ടും അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നില്ല .എഴുത്തുകാർ വിശേഷിച് നിരൂപകർ നമുക്കിടയിൽ ജീവിക്കുന്നുവെന്നു ബോദ്ധ്യം വരണമെങ്കിൽ അവർ നിത്യവും പ്രസംഗിക്കുന്നവരാവണം അല്ലെങ്കിൽ നിരന്തരമായി പ്രതികരിക്കുന്നവരാവണം .മികച്ച പ്രാസംഗികനായിരുന്നുവെങ്കിലും  അച്യുതൻ സാർ വിരളമായേ പ്രസംഗിക്കാൻ പോവാറുണ്ടായിരുന്നുള്ളു .എന്തിനും ഏതിനും പ്രതികരിച് സാസ്കാരിക നായകനാവാൻ അദ്ദേഹം മിനക്കെട്ടിരുന്നുമില്ല
   പക്ഷെ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ഏറെക്കാലം ജീവിക്കും .
സാങ്കേതികമായി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നില്ല ഞാൻ .പക്ഷെ സാഹിത്യത്തെക്കുറിച്ച മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ എനിക്ക് മാർഗ്ഗ ദര്ശകങ്ങളായിട്ടുണ്ട് .
    ആദരാഞ്ജലികൾ


2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

Austin Texas
5th April,2017

ആറു പതിറ്റാണ്ട്
---------------------------
 അറുപതു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭാ ,ഇ എം എസ്  മന്ത്രിസഭ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യ പരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .
   എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയി ക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നെ പറയാനുള്ളു .
    സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന  ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷെ സമൂഹം ശ്രെണീ ബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും   ഉഴുതു മറിച്ചു .
         കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്ത രൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ  ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സാമത്വത്തെ ക്കുറിച്ചുള്ള ബോധം രൂഡമൂലമായി .
    തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .
     ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത്  ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷി കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു    .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി !
   ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു
         ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും  മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ








     

2017 മാർച്ച് 25, ശനിയാഴ്‌ച

കുമ്മട്ടിപാടം തുടക്കം മുതൽ തന്നെ മണികണ്ഠനും വിനായകനും മനസ്സിൽ സ്ഥലം പിടിച്ചിരുന്നു .ലേശം മുന്നിൽ നിന്നത് മണികണ്ഠനാണെന്നു തോന്നി .അദ്ദേഹം പുതിയ ആളാണല്ലോ .ഒരു കുറ്റവും പറയാനില്ലാത്ത അഭിനയം രണ്ടു പേരുടെയും .അവസാനം എത്തിയപ്പോൾ വിനായകൻ അമ്പരപ്പിച്ചു കളഞ്ഞു .ആരുടെയെങ്കിലും കത്തി തനിക്കു നേരെ വരുമെന്നു കരുതി തന്നെയാണ് ഓരോ കൊട്ടേഷൻ കാരനും ജീവിക്കുന്നത് .പക്ഷേ അതൊരു അടിയന്തിര യാഥാർഥ്യമായി മുന്നിലെത്തിയാലോ ?അയാൾ എങ്ങിനെയായിരിക്കും പെരുമാറുക .അത് വിനായകൻ കാണിച്ചു തന്ന രീതിമലയാള സിനിമയിൽ അപൂർവമാണ് ,മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത് എന്ന അർത്ഥത്തിൽ . അതിനെത്ര അവാർഡ് കൊടുത്താലും മതിയാവുകയില്ല .അത്ര മേൽ സ്വാഭാവികമായിരുന്നു  അത് .നമ്മുടെ വലിയ നടന്മാർ ക്കൊന്നും അ ത്തരം  ഒരവസരം ഇതു  വരെ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല .അതു കൊണ്ട് താരതമ്യം അപ്രസക്തമാണ് .
     അഭിനയിച്ചതിൽ പുലർത്തിയ സ്വാഭാവികത അഭിമുഖത്തിൽ ഒട്ടും അഭിനയിക്കാതെയും വിനായകൻ നിലനിർത്തി .എല്ലാ ചോദ്യത്തിനും ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന മറുപടി ഒളിച്ചു വെക്കാൻ ഒന്നുമില്ല ,അഴിച്ചു വെക്കാൻ മുഖം മൂടികളുമില്ല .മുഖാമുഖ ത്തിന്റെ അവസാനം ഷേക്ക് ഹാന്ഡിന് നീട്ടിയ ജിമ്മിയുടെ കയ്യിൽ തന്റെ രണ്ടു കൈകളും കൂട്ടി ചേർത്ത് പിടിച്ച് മനസ്സ് മുഴുവൻ തുറന്നു ചിരിച്ചു കൊണ്ട് വിനായകൻ നടത്തിയ പ്രതികരണമുണ്ടല്ലോ അത് അങ്ങിനെയൊരാളിനേ കഴിയൂ മണ്ണിലും ചെളിയിലും തങ്ങൾക്കു വേണ്ടി യല്ലാതെ ജീവിതം ഹോമിച്ച ഒരു സമൂഹത്തിൽ പെട്ട ആളിന്
 .

2017 മാർച്ച് 1, ബുധനാഴ്‌ച

മഹാവാക്യങ്ങൾ
സാമവേദാന്തർഗതമായ ചഹാന്ദോഗ്യോപനിഷത്തിലെ 'തത്വമസി ' എന്ന ഉപദേശ വാക്യമാണ് ഒന്നാമത്തെ മഹാവാക്യം .ഉപനിഷത്സാരമാകെ ഉൾക്കൊള്ളുന്ന സൂത്രവാക്യമായി  കരുതപ്പെടുന്നു ഇത് .
  തത്  എന്നാൽ മനോവാഗഗോചരമായ ബ്രഹ്മം
 ത്വം -നീ -ഉപാധി പരിഛിന്നമായ  ജീവാത്മാവ്
അസി -ആകുന്നു ,ഏകത്വത്തെ ദ്യോതിപ്പിക്കുന്നു
ഇതിൽ പറയുന്ന നീ ,ശിക്ഷ്യ പക്ഷത്തു നിന്നു പറയുമ്പോൾ ഞാൻ ,ആരെന്ന ചോദ്യത്തിനുത്തരമാണ് അഥർവ വേദത്തിലെ മാണ്ഡുക്യോപനിഷത്തിലുള്ള 'അയമാത്മാ ബ്രഹ്മ ' എന്ന അനുസന്ധാന വാക്യം .ഈ ആത്മാവ് ബ്രഹ്മം തന്നെയാണ് .നാമരൂപാദിയായ ഉപാധിയാണ് അങ്ങിനെ തോന്നാതിരിക്കാൻ കാരണം .
  എന്താണ് ഉപദേശ വാക്യത്തിൽ സൂചിതമായ തത് അഥവാ ബ്രഹ്മം ? പ്രകൃഷ്ടമായ ജ്ഞാനം ,ശുദ്ധ ബോധം  ആണ് ബ്രഹ്‌മം  എന്ന് ഋഗ്വേദത്തിലെ ഐതെരേയോപനിഷത്തിലുള്ള 'പ്രജ്ഞാനം ബ്രഹ്മ 'എന്ന ലക്ഷണ വാക്യം നിർദ്ദേശിക്കുന്നു .
  സാക്ഷാത്കരിക്കപ്പെടുന്ന പരമമായ അനുഭവത്തെയാണ് യജുർ  വേദത്തിലെ ബൃഹദാരണ്യകോപനിഷത്തിലെ 'അഹം ബ്രഹ്‌മാസ്‌മിയെന്ന അനുഭവ വാക്യം സൂചിപ്പിക്കുന്നത്

ഗുരുപൂജ
പ്രാചീന ഇന്ത്യൻ ചിന്തയെ ക്കുറിച്ച് പണ്ഡിതനല്ലാത്ത ഒരു സാധാരണക്കാരന്റെ അന്വേഷണത്തിന്റെ തുടക്കമാണ് .ചൂണ്ടി കാണിച്ചു തരാൻ ഒരു ഗുരുവില്ലാതെ അറിവ് അസാദ്ധ്യമാണ് .ചൂണ്ടി കാണിക്കുക മാത്രമാണ് ഗുരു ചെയ്യുന്നത് .പഠിക്കുക ശിക്ഷ്യന്റെ മാത്രം കടമയാണ് . തികച്ചും യാദൃഛിക മായാണ് ഇന്ത്യൻ തത്വ ചിന്തയിലെ എന്റെ ഗുരുവിനെ ഞാൻ കണ്ടെത്തിയത്. ഗീത ഒരാനുഷ്ഠാനം പോലെ വായിക്കാറുണ്ടായിരുന്നെങ്കിലും നമ്മുടെ പ്രാചീന ദര്ശന ഗ്രന്ഥങ്ങളൊന്നും ഞാൻ വായിച്ചിരുന്നില്ല എഴുപതുകളുടെ തുടക്കം വരെ .കാമുവിന്റെയും സാർത്രിന്റെയും പ്രധാന പുസ്തകങ്ങൾ വായിച്ചിട്ടുണ്ടായിരുന്നു താനും .അവരുടെ ആരുടെയോ പുസ്തകങ്ങൾ വാങ്ങാൻ പണം അന്വേഷിച്ചു നടക്കുന്നതിനിടയിൽ ഞാൻ അന്ന് സസ്പെൻഷനിലായിരുന്നഅസോസിയേഷൻ സെക്രട്ടറി  കെ ടി തോമസിന്റെ മുറിയിലുമെത്തി .ഞാൻ ചോദിക്കാതെതന്നെ തോമസ് പണം തരാൻ തയാറായി .സബ്‌സിസ്റ്റൻസ് അലവൻസിൽ നിന്ന് മിച്ചം പിടിച്ച് വീട്ടിലയക്കാൻ വെച്ചിരിക്കുന്ന പണം എന്നൊന്നുമുള്ള കുറ്റബോധം എനിക്കു തോന്നിയില്ല .പണം തന്നതിനൊപ്പം ഒരു ചെറിയ പുസ്തകം കൂടി കയ്യിൽ വെച്ച് തന്നിട്ട് അന്നു തോമസ് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട് .: പടിഞ്ഞാറൻ തത്വ ചിന്ത വായിക്കുന്നത് നല്ലതു തന്നെ .പക്ഷേ അവിടങ്ങളിൽ മനുഷ്യ വാസം ഉണ്ടാവുന്നതിനു വളരെ മുമ്പ് തന്നെ നമുക്ക് ദർശന ഗ്രന്ഥങ്ങൾ ഉണ്ടായി കഴിഞ്ഞിരുന്നു .അവയിൽ ചിലതെങ്കിലും വായിച്ചിരിക്കുന്നത് നല്ലതാണ് .തോമസ് തന്ന പുസ്തകം ഞാൻ മറിച്ചു നോക്കി പ്രധാന ഉപനിഷത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രങ്ങളുടെ പരിഭാഷയായിരുന്നു അത് .
   പണം ഞാൻ തിരിച്ചു കൊടുത്തു അടുത്ത മാസം ആദ്യം തന്നെ .പുസ്തകം ഇപ്പോഴും എന്റെ കയ്യിലുണ്ട് .
സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ തോമസ് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു .എനിക്ക് ഒരു മെമ്മോ കിട്ടി.തോമസ് വക്കീലായി പോയി .ഇപ്പോൾ പത്തനംതിട്ടയിൽ പ്രാക്റ്റീസ് ചെയ്യുന്നു .
നാലര പതിറ്റാണ്ട് .ഉപനിഷത്തുകളുടെ  മലയാള പരിഭാഷ ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഞാനീക്കാലത്തിനിടയിൽ വായിച്ചു .നമ്മുടെ പൂർവികർ അവനവനിൽ തന്നെ ഈ മഹാപ്രപഞ്ചത്തെ കണ്ടെത്തിയതെങ്ങിനെയെന്നതിനെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് സുഹൃത്തുക്കളുമായി പങ്കു വെക്കാൻ തുടങ്ങുമ്പോൾ ആ അറിവ് എനിക്കു ചൂണ്ടി കാണിച്ച് തന്ന ആളെ ,സഖാവ് കെ റ്റി തോമസിനെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു . തേജസ്വീനാവാധീതമസ്തു
പൂണിത്തുറ ,കൊച്ചി
1 -3 -2017  .



    

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

തോരണ യുദ്ധം
തോരണം എന്നാൽ വളച്ചു വാതിൽ ,ചിത്രപ്പണികളുള്ള കവാടം .ലങ്കയിലെ പ്രമദവനത്തിന്റെ വളച്ചു വാതിലിൽ വെച്ച് ഹനുമാനും രാക്ഷസന്മാരുമായി  നടന്ന യുദ്ധമാണ് രാമകഥാഖ്യാനങ്ങളിൽ തോരണയുദ്ധം എന്നറിയപ്പെടുന്നത് .ഭാസന്റെ അഭിഷേക നാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധം നമ്മുടെ ചാക്യാന്മാരുടെ ഇഷ്ട വിഷയമാണ് .
    ഇന്നലെ (18 -2 -2017 )സംസ്കൃത കോളേജിൽ തൃപ്പൂണിത്തുറ കൂടിയാട്ടകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർഗി മധുവും സംഘവും തോരണ യുദ്ധം അവതരിപ്പിച്ചു .കൂടിയാട്ടത്തിൽ യുദ്ധമൊന്നും രംഗത്തവതരിപ്പിക്കുന്നില്ല .പ്രമദവനഭഞ്ജനം മഹാരാജാവിനെ അറിയിക്കാൻ എത്തുന്ന ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയുമാണ് കഥ രംഗത്ത് ആവിഷ്കരിക്കപ്പെടുന്നത് .ശങ്കുകർണ്ണനായി മാർഗി മധു ,രാവണനായി മകൻ ശ്രീഹരി ,താളമിടുന്ന നങ്യാരായി മധുവിന്റെ ഭാര്യയും ശ്രീ ഹരിയുടെ അമ്മയുമായ പ്രശസ്ത അഭിനേത്രി ഡോ ജി ഇന്ദു .
    നമ്മുടെ ചാക്യാന്മാരിൽ പ്രഥമ ഗണനീയരിൽ ഒരാളാണ് മധു .ആ നിലവാരം വെച്ച് പോലും അസാമാന്യം  എന്ന്  ഇന്നലത്തെ പ്രകടനത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ .ശങ്കുകർണ്ണന്റെ അമ്പരപ്പും വേവലാതിയും ഭയവും ഉൽക്കണ്ഠയും അവസാനം ഇന്ദ്രജിത് വാനരനെ  ബന്ധിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദവുമെല്ലാം പൂർണമായ താള ബദ്ധതയോടെ ,കൂടിയാട്ടത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് കൊണ്ട് തന്നെ അതീവ രസനീയമായി രംഗത്തവതരിപ്പിച്ചു മധു .രാവണന്റെ ഭാഗമെടുത്ത ശ്രീഹരി അച്ഛന്റെയും അമ്മയുടെയും മകൻ തന്നെ താനെന്നു തെളിയിക്കുകയും ചെയ്തു .മിഴാവുകളും ഇടക്കയും അവസരത്തിനൊത്തുയർന്നു .
     അരങ്ങൊരുക്കുന്ന തിരക്കിനിടയിലും സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും വന്നു കണ്ട് കുശലം പറയാൻ ഇന്ദു സമയം കണ്ടെത്തി .അക്കൂട്ടത്തിൽ ഞാനുമുൾപ്പെട്ടിരുന്നുവെന്ന് അഭിമാനത്തോടെ പറയട്ടെ .
   മുഖ്യാതിഥി യായിരുന്ന ഹൈകോടതി ജഡ്ജി ,ജസ്റ്റിസ് അലക്സാണ്ടർ ശ്രീ ഹരിക്കൊരു സമ്മാനം കൊടുത്തുകൊണ്ടു പറഞ്ഞു "പത്ത് മുപ്പതു കൊല്ലത്തിനു ശേഷം  ഒരു ദിവസം ഞാനെന്റെ കൊച്ചു മക്കളോടു പറയും ഇന്നത്തെ വിശ്രുത കൂടിയാട്ടം കലാകാരന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാനൊരു സമ്മാനം കൊടുത്തിട്ടുണ്ട് "എന്ന്
    ബഹുമാന്യനായ ന്യായാധിപന്റെ നാക്കു പൊന്നാവട്ടെ

   

2017 ഫെബ്രുവരി 18, ശനിയാഴ്‌ച

കേരളീയ ചിത്രകലയെ ക്കുറിച്ച് ഒരു പുസ്തകം
   നമ്മൾ മലയാളികൾ നല്ല വായനക്കാരാണ് നല്ല ശ്രോതാക്കളുമാണ്  ,നല്ല ദ്രഷ്ടാക്കളല്ല .അറുപതുകളുടെ തുടക്കം മുതൽ രണ്ടു ദശാബ്ദക്കാലം മ്യുസിയം പാർക്കിൽ ചലച്ചിത്രഗാനം കേൾക്കാൻ എല്ലാ വൈകുന്നേരവും പോകാറുണ്ടായിരുന്നു ഞാൻ അവിടത്തെ ആർട്ട് ഗ്യാലറിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .അവിടെ വന്നു പോകുന്ന ഏതാണ്ടെല്ലാവരുടെയും കാര്യം  ഇങ്ങിനെ തന്നെ .
    രവിവർമ്മയുടെ നാട്ടുകാരായ നാം ഇങ്ങിനെയാവാൻ എന്താണു കാരണം ? കൃത്യമായ ഒരുത്തരം കിട്ടിയത്കവിത ബാലകൃഷ്ണൻ എഴുതിയ  "ആധുനിക കേരളത്തിന്റെ ചിത്രകല -ആശയം പ്രയോഗം വ്യവഹാരം " എന്ന പുസ്തകത്തിൽ നിന്നാണ് .സാഹീതീയമായ ആസ്വാദനമാണ് മലയാളിയുടേത് എന്ന് ഗ്രന്ഥകർത്രി പറയുന്നു .ശരിയാണ് നമ്മൾ ചിത്രകലയിലും അർത്ഥമാണ്അന്വേഷിക്കുന്നത് .വരകളും വർണ്ണങ്ങളും അതായി തന്നെ ആസ്വദിക്കാൻ നമുക്കൊരിക്കലും കഴിയാറില്ല .
    രവിവർമ്മ മുതൽ രാധാ ഗോമതിയും സക്കീർ ഹുസ്സയിനും മറ്റുമടങ്ങുന്ന പുതു തലമുറക്കാർ വരെയുള്ളവരുടെ കൃതികളെ അവ നിർമ്മിക്കപ്പെട്ട കാലവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നു ഗ്രന്ഥകാരി ചിത്ര രചയിതാക്കളെ പാശ്ചാത്യ ഇസങ്ങളുടെ കള്ളറകളിൽ തളച്ചിടാതെ തന്നെ .
    ഈ പുസ്തകത്തെ ശാസ്ത്രീയമായി വിലയിരുത്താനുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല .പക്ഷെ എപ്പോഴോ ഒരു ചിത്രകലാസ്വാദകനായി മാറിക്കഴിഞ്ഞിരുന്ന  എന്നെ ഒരു മെച്ചപ്പെട്ട ദ്രഷ്ടാവാക്കി ഈ പുസ്തകം .


2017 ഫെബ്രുവരി 14, ചൊവ്വാഴ്ച


തോറ്റ ചരിത്രം -----
ജയിച്ചു ;പ്രിൻസിപ്പാളിനെ മാറ്റി ,പിന്നെ? എല്ലാ ഡിമാന്റുകളും അംഗീകരിച്ച് മന്ത്രി ഒപ്പിട്ടു .തുടർന്നിപ്പോൾ കാവൽപ്പുരയും കവാടങ്ങളും പൊളിച്ച് മാറ്റി .പിന്നെയും പിന്നെയും ചോദ്യങ്ങളോ ?
അപ്പോൾ " ഞാൻ ഇനിയും ഇത് ആരോടോക്കെയാണ് പറയേണ്ടത് " എന്ന് അവമാനിതനും നിസ്സഹായനുമായ ഒരു യുവാവ് വിലപിക്കുന്നുണ്ടായിരുന്നല്ലോ ടി വി പ്രേക്ഷകരുടെ മുമ്പിൽ ,അയാളുടെ കാര്യമോ ?അതോ ,ഭൂമി ഏറ്റെടുക്കൽ ,ഗേറ്റു പൊളിക്കൽ വ്യാജ ബിരുദാന്വേഷണം ,തുടങ്ങിയ അടിയന്തിര കാര്യങ്ങൾ യഥാ വിധി നിർവഹിക്ക പ്പെട്ട ശേഷം നിയം അതിന്റെ വഴിക്കു പോകും
അതു ശരി.നിയമ പാലകരുടെ ഒരു സംഘത്തിൽ നിന്നുണ്ടായ പരിഹാസവും നിസ്സാര വൽക്കരണവും ആയിരുന്നല്ലോ അയാൾ പ്രേക്ഷകരുമായി പങ്കു വെച്ചത് .
വിജയ ലഹരിയുടെ മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ ഇത്തരമൊരു ചോദ്യോത്തരത്തിനു പ്രസക്തിയുണ്ടായിരുന്നില്ല .അവിടെ ആ ചോദ്യം നിലനിൽക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത .
ഒരു ചോദ്യമല്ല ഒരു പാട് ചോദ്യങ്ങൾ .ഗവർണ്ണർ മുഖ്യ രക്ഷാധികാരിയും മുഖ്യ മന്ത്രിയും ചീഫ് ജസ്റ്റിസും രക്ഷാധികാരികാലുമായ ഒരു ട്രസ്റ് സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു കോളേജ് എസ് സി എസ് ടി റിസർവേഷനും ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള ഭരണഘടനാ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമല്ലേ എന്ന് വെച്ചാൽ അഡ്മിഷനിൽ സംവരണം വാർഷിക ഗ്രാന്റ് ഫീസിളവ് ,ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ പ്രതിമാസ സ്റ്റൈപ്പന്റ് ഇതൊക്കെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ബാധ്യതയില്ല കോളേജിന് ? അക്കാദമിക്ക് പക്ഷെ ഭരണ ഘടന ബാധകമായിരുന്നില്ല .ആ ആശയം ജാതിപ്പേരു പറഞ്ഞു തന്നെ പ്രിൻസിപ്പാൾ നമ്മുടെ യുവാവിന് വിശദമാക്കി കൊടുക്കുകയും ചെയ്തു .
നഗ്നമായ ഭരണഘടനാ ലംഘനം ഭരണ ഘടന സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ രക്ഷാധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോയതെന്താണ് ? അതവരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഒരു പ്രക്ഷോഭണം നടത്താൻ അവിടത്തെ ആദര്ശ ധീരരായ യുവതീ യുവാക്കൾ തയാറാവാതിരുന്നത് എന്താണ് ? ഒരു ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ചധിക്ഷേപിച്ചിട്ടും നിയമം പഠിക്കുന്ന ചെറുപ്പക്കാരിലൊരാളും പ്രതിധേധിക്കാതിരുന്നതെന്ത് ?
കുറേക്കാലത്തിനു ശേഷം മറ്റു പ്രശ്നങ്ങളുടെ പേരിൽ ഒരു സമരമുണ്ടായപ്പോൾ ഈ കാര്യവും പൊന്തി വന്നു .ഇതിൽ പക്ഷെ നിയമം അതിന്റെ വഴിക്കെന്നാണല്ലോ ശാസ്ത്രം .യുവാവ് സങ്കട ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു .അവിടെയുണ്ടായ അനുഭവമാണ് ടി വി ചർച്ചയിൽ അയാൾ വിവരിച്ചത്
ശകാരത്തിനേക്കാളും മർദ്ദനത്തിനെക്കാളും ദുസ്സഹമാണ് കൊച്ചാക്കിയും കളിയാക്കിയുമുള്ള സംസാരം .പക്ഷെ അതിനെ അപലപിച്ചു കൊണ്ട് ഒരു ശബ്ദവും സമര സമയത്ത് ഉയർന്നു കേട്ടില്ല .വിജയ ശ്രീലാളിതവും അമാത്യ മുദ്രാങ്കിതവുമായ രേഖയിലും അക്കാര്യം പരാമര്ശിക്കപ്പെട്ടില്ല .വിജയാഹ്ലാദം ടി വിയിലൂടെ കേരളീയ സമൂഹവുമായി പങ്കു വെച്ച വിദ്യാർത്ഥിനികൾ ഇക്കാര്യം മിണ്ടിയതുമില്ല ..ചുരുക്കത്തിൽ അതൊരു നോൺ ഇഷ്യൂ ആയിക്കഴിഞ്ഞിരിക്കുന്നു ..ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ അക്കാദമിയിലെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കിട്ടുകയില്ല .അവർ അവഹേളനം സഹിക്കേണ്ടി വരികയും ചെയ്യും .
ജനാധിപത്യവും ഭരണഘടനയും അനുബന്ധ പട്ടികകളും നിലവിൽ വരുന്നതിന് ഏഴു പതിറ്റാണ്ടു മുമ്പ് ഒരു ഒറ്റക്കാളവണ്ടി വിദ്യാഭ്യാസം നിഷേധിച്ചവരുടെ അഹന്തയുടെ പത്തി തകർത്തു കൊണ്ട് ആ പ്രദേശത്ത് ഓടി നടന്നിരുന്നുവെന്ന പഴങ്കഥ നമുക്ക് കുട്ടികളെ ഉറക്കാൻ വേണ്ടി പറഞ്ഞു കൊടുക്കാം അല്ലേ ?