2017 ഡിസംബർ 21, വ്യാഴാഴ്‌ച

ഹൃദയേന പാർവതി
മനോരമ ചാനലിലെ ന്യൂസ് മേക്കർ ഇന്റർവ്യൂ (19 -12 -2017 )വിലാണ് പാർവതിയെ കണ്ടത് .ചോദ്യങ്ങൾ സ്വാഭാവികമായും വൻതാരങ്ങളുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പറ്റി  പാർവതി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചായിരുന്നു ..പ്രമോദ് രാമനായിരുന്നു ആങ്കർ .
   വ്യക്തവും യുക്തി പൂർവകവും ആയിരുന്നു പാർവതിയുടെ നിലപാട് .സ്ത്രീ വിരുദ്ധത മാത്രമല്ല ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലാം സിനിമയിലുണ്ടാവും ,ഉണ്ടാവണം .പക്ഷെ ചീത്തക്കാര്യങ്ങൾ ചീത്തക്കാര്യങ്ങളായിത്തന്നെ ആസ്വാദകന് അനുഭവപ്പെടത്തക്ക രീതിയിൽ ആയിരിക്കണം ആവിഷ്കരിക്ക പ്പെടേണ്ടത് .ഒരു ചീത്ത കാര്യം വീര പരിവേഷം നൽകി ആവിഷ്കരിക്കുന്നത് മാത്രമല്ല അതിനു നൽകുന്ന വീരോചിതമായ പശ്ചാത്തല സംഗീതം കൂടി ആസ്വാദകൻ ശ്രദ്ധിക്കുമത്രേ .
     നല്ലത് ചീത്ത എന്നൊക്കെ ആരു തീരുമാനിക്കും എന്ന ചോദ്യം ഉണ്ടായില്ല .അതാതു കാലത്തെ പൊതു സമൂഹം എന്ന ഉത്തരം അനുക്ത സിദ്ധ മാണെന്നതാവാം കാര്യം .ഇവിടെ പാർവതി ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യം ചൂണ്ടി കാണിക്കട്ടെ .നമ്മുടെ പൊതു ബോധം സ്ത്രീയും പുരുഷനും കുട്ടിയുമെല്ലാമടങ്ങുന്ന പൊതു സമൂഹത്തിന്റെ ദൃശ്യ കലാ ബോധം പുരുഷ മേധാവിത്വ പരം തന്നെയാണ് ".വെള്ളമടിച്ചു കോൺ തിരിഞ്ഞു വന്ന് എടുത്തിട്ട് ചവിട്ടുമ്പോൾ കൊള്ളാനും ............"എന്നു പറയുന്ന (നരസിംഹം ) കത്തിക്കയറി വരുന്ന വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് 'നീ വെറും പെണ്ണാണെ'ന്ന് പറയുന്ന ജോസഫ് അലെക്‌സാണ്ടറെയും (കളക്ടർ )കയ്യടിച്ചു സ്വീകരിച്ചത് പുരുഷന്മാർ മാത്രമല്ല .നരസിംഹം കണ്ട് ആവേശ ഭരിതയായി ഇറങ്ങി വരുന്ന കൊച്ചുത്രേസ്യ ചേട്ടത്തി (മനസ്സിനക്കരെ )ഒരു സിനിമാ കഥാപാത്രം മാത്രമല്ല ശരാശരി മലയാളി സ്ത്രീയുടെ പ്രതിനിധിയാണ് .
     അപ്പോൾ മാറ്റം വരേണ്ടത് പൊതു ബോധത്തിനാണ് .പിതൃമേധാവിത്വ സമൂഹം നിലവിൽ വന്നത് മുതൽക്കുള്ള സ്ഥിതി ഇതു തന്നെയാണ് ആ സമൂഹം അത്തരമൊരു പൊതുബോധം നിലനിർത്തി കൊണ്ടേയിരിക്കും.എന്നു വെച് ആ സമൂഹം ആമൂലാഗ്രം മാറുന്നത് വരെ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി കാത്തിരിക്കുവാൻ കഴിയുമോ ?ഇല്ല .നമ്മുടെ പൊതു ബോധത്തെ നവീകരിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത് സ്വന്തം കർമ്മരംഗത്ത് പാർവതി തുടക്കം കുറിച്ചതും അത്തരമൊരു ശ്രമത്തിനാണ് .
      പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്ന സിനിമാ രംഗത്ത് പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാവുകയില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി ."ഒരു അഭിനേത്രി എന്ന നിലയിൽ ,ഒരു കലാകാരി എന്ന നിലയിൽ ,ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഇല്ലാതാക്കാനല്ലേ അവർക്കു കഴിയു "
   നാട്യങ്ങളില്ലാതെ വീരനായികാ പരിവേഷമില്ലാതെ എന്നാൽ ദൈന്യത തീരെ കലരാതെ തികച്ചും സാധാരണമായ മറുപടി .
പാർവതി ,ഈ ധീര  താര സ്വരത്തിനു സിനിമാ ആസ്വാദകനും സ്ത്രീപക്ഷനിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നവനുമായ ഒരുവന്റെ ഹൃദയ പൂർവമായ അഭിനന്ദനങ്ങൾ 
        
   

2017 സെപ്റ്റംബർ 23, ശനിയാഴ്‌ച

കുർവന്നെവേഹ കർമ്മാണി
ജിജീ വിഷേച്ഛതം സമ :
ഏവം ത്വയി നാന്യ ഥേ തോ / സ്തി
ന കർമ്മ ലിപ്യതേ നരേ
കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ നൂറു കൊല്ലം ഇവിടെ തന്നെ ജീവിക്കുവാൻ ഇശ്ചിക്കണം അങ്ങിനെ ചെയ്താൽ മനുഷ്യനായ നിന്നിൽ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ പറ്റിക്കൂടുകയില്ല .
ഇഹ ഇവിടെത്തന്നെ  ഈ ലോകത്തു തന്നെ നൂറു കൊല്ലം എന്നുവെച്ചാൽ ഒരു പുരുഷായുസ്സു മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കണം .എങ്ങിനെയാണ് ജീവിക്കേണ്ടത് ? കുർവൻ ഏവ കർമ്മാണി -കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ .എങ്ങിനെയുള്ള കർമ്മങ്ങൾ ?അതിനുത്തരം തേടി നമുക്ക് മന്ത്രത്തിന്റെ ഉത്തരാർദ്ധത്തിലേക്കു പോകേണ്ടിയിരിക്കുന്നു ..അവിടെ പറയുന്നു 'അങ്ങനെയായാൽ മനുഷ്യനായ നിന്നെ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ സ്പർശിക്കുകയില്ല .പാപം എന്നാൽ പ്രതിഷിദ്ധ കർമ്മങ്ങളുടെ അനുഷ്ഠാനം തന്നെ .സമൂഹത്തിന്റെ നിലനില്പിന് പ്രതിബന്ധങ്ങളായതു കൊണ്ട് ആരും അനുഷ്ഠിച്ച് കൂടാത്തവയത്രെ പ്രതിഷിദ്ധ കർമ്മങ്ങൾ .പക്ഷെ ഉപനിഷദ്  പറയുന്നത്‌ അന്യഥാകർമ്മങ്ങൾ എന്നാണ് .അതായത് പരകർമ്മങ്ങൾ ,മറ്റുള്ളവർക്കായി സമൂഹം മാറ്റിവെച്ചിരിക്കുന്ന കർമ്മങ്ങൾ .സമൂഹത്തിലെ ഓരോ വ്യക്തിക്കും ഓരോ നിയത കർമ്മമുണ്ട് .ഒരാളെ സമൂഹ ജീവിയായി നിയലനിർത്തുന്നതിനു അയാൾ സമൂഹത്തിനു കൊടുക്കേണ്ട വിലയാണ് ഒരു പ്രത്യേക കർമ്മത്തിന്റെ അനുഷ്ഠാനമെന്നും ആ കർമ്മമാണ്‌ അയാളുടെ സ്വധർമ്മമെന്നും ഡി ഡി കോസംബി സ്വധർമ്മത്തെ നിർവചിച്ചിട്ടുണ്ട് .ഈ സ്വധർമ്മം പൊതുവായ അർത്ഥത്തിൽ പ്രതിഷിദ്ധമായിക്കൂടെന്നില്ല .ഉദാഹരണത്തിന് ആരാച്ചാരുടെ ജോലിചെയ്യുന്ന ആളിന് കൊല ചെയ്യരുത് എന്ന അനുശാസനം ബാധകമല്ലല്ലോ .അവിടെ പക്ഷേ പാപമില്ല .സ്വധർമ്മത്തിന്റെ ഭാഗമായതൊന്നും പ്രതിഷിദ്ധമല്ല,പാപവുമല്ല  .പാപം പരധർമ്മാ നുഷ്ഠാനമാണ് .
  ചുരുക്കത്തിൽ ഋഷി പറയുന്നതെന്താണ് ;സ്വ കർമ്മനിരതനായി ഈ ലോകത്തിൽ ദീർഘകാലം ജീവിക്കുവാനാഗ്രഹിക്കുന്നത് തെറ്റല്ല എന്ന് മാത്രമല്ല അതാണ് ശരി .അപ്പോൾ സർവ സംഗ പരിത്യാഗികളുടെ കാര്യമോ ? സ്വാധ്യായവും അധ്യയനവും മറ്റുമായി അവർക്കും കർമ്മങ്ങൾ നിശ്ചയിക്ക പെട്ടിട്ടുണ്ട് .അകർമ്മം എന്ന അവസ്ഥ ഉപനിഷത് ദർശിക്കുന്നതേയില്ല .
   നീ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്തിനാണോ അത് കൃത്യമായി നിർവഹിച്ചു കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവൻ ഇവിടെ തന്നെ ജീവിക്കുവാൻ ആഗ്രഹിക്കുക .അങ്ങിനെയായാൽ പാപം തീണ്ടുകയില്ല എന്ന് പറയുന്ന ഋഷി പറയാതെ പറയുന്ന രണ്ടു കാര്യങ്ങൾ കൂടിയുണ്ട് .ഒന്ന് അങ്ങിനെ ജീവിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സമൂഹം ഒരുക്കി തരും രണ്ട്  ഇഹ ഇവിടെ തന്നെ പരം അന്യലോകത്തെക്കുറിച്ച് വേവലാതി പ്പെടേണ്ടതില്ല
.

കുർവന്നെവേഹ കർമ്മാണി
ജിജീ വിഷേച്ഛതം സമ :
ഏവം ത്വയി നാന്യ ഥേ തോ / സ്തി
ന കർമ്മ ലിപ്യതേ നരേ
  

2017 സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

കേറ്റ് മില്ലെറ്റ് നിര്യാതയായി സെപ്തംബര് 6ന് .കേരളത്തിൽ ,എമ്പാടും സ്ത്രീ വിമോചന വാദിനികളുള്ള നാട്ടിൽ അതൊരു വാർത്തയേ  ആയില്ല എന്നു തോന്നുന്നു .രണ്ടാം തരംഗ ഫെമിനിസത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെക്ഷ്വൽ പൊളിറ്റിക്സ് എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കർത്താവാണ് കാതറിന് മുറയ് മില്ലെറ്റ്  എന്ന കേറ്റ് മില്ലെറ്റ് ..
  സൂക്ഷ്മമായ അർത്ഥത്തിൽ പൊളിറ്റിക്സ് എന്നാൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു മേൽ നടത്തുന്ന അധികാരപ്രയോഗം ആണെന്നും   പിതൃ മേധാവിത്വ വ്യവസ്ഥയിൽ ഒരു വിഭാഗം അതായത് പുരുഷ വിഭാഗം സ്ത്രീ വിഭാഗത്തിനു  മേൽ അധികാര പ്രയോഗം നടത്താനുപയോഗിക്കുന്ന മാർഗ്ഗമാണ് ലൈംഗികതയെന്നും അതു കൊണ്ട് ലൈംഗിക ബന്ധമെന്നത് ശാരീരികവും ജീവശാസ്ത്രപരവും മാത്രമല്ല രാഷ്ട്രീയം കൂടിയാണെന്നും ഉള്ള സിദ്ധാന്തമാണ് മില്ലെറ്റ് തനറെ പുസ്തകത്തിലൂടെ ലോകത്തിനു മുമ്പിൽ വെച്ചത് .ലോകം ആ ആശയം സ്വീകരിക്കുകയും ചെയ്തു .അടുത്ത കാലത്ത് ചില എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും അവരുടെ സിദ്ധാന്തം കാലഹരണപ്പെട്ടിട്ടില്ല .ലൈംഗിക ബന്ധം ശുന്യതയിൽ അല്ല നിര്വഹിക്കപ്പെടുന്നതെന്നും ,സാംസ്കാരിക മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും  ഒരണു രൂപമാണതെന്നും അവർ പറഞ്ഞത് ഇന്നത്തെ പരിതസ്ഥിതിയിലും നിഷേധിക്കാവുന്നതല്ലല്ലോ .എന്തായാലും ലൈംഗികത എങ്ങിനെ അധികാര പ്രയോഗമാവുന്നു എന്നതിന് മലയാളികളായ നമുക്ക് പ്രത്യേകിച്ച് സാക്ഷ്യ പത്രങ്ങളൊന്നും വേണ്ടല്ലോ .
    പുസ്തകത്തെ കുറിച്ച വിശദമായി എഴുതണമെന്നു വളരെ നാളായി ആഗ്രഹിക്കുന്നു .അതിനു കഴിയും എന്നാണ് പ്രതീക്ഷ 
     കേറ്റിന്റെ പിൽക്കാല ജീവിതം സുഖകരമായിരുന്നില്ലത്രേ .അവർ യാത്രയായി എണ്പത്തിമൂന്നാം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ പ്രണാമങ്ങൾ

2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ദിലീപും സ്നേഹിതന്മാരും
---------------------------------------------
അല്ല, പാലിയം സമരത്തിൽ പങ്കെടുത്തത്തിനല്ല ,ഉപ്പുസത്യാഗ്രഹത്തിലോ ക്വിറ്റിന്ത്യാ സമരത്തിലോ പങ്കെടുത്തതിനുമല്ല  ദിലീപ് അറസ്റ്റു ചെയ്യപ്പെട്ടത് ,ഹീനമായ ഒരു കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് സംശയിക്കപ്പെടുന്നതിനാലാണ് .കുറ്റം തെളിഞ്ഞാൽ അയാൾ തടവിൽ കിടക്കേണ്ടി വരും കുറെ ഏറെ കാലം .
    അങ്ങിനെ വന്നാലും ചില മൗലികാവകാശങ്ങൾ അയാൾക്കുണ്ടാവും .ഒരു കുറ്റവാളിക്കും ഒരു മൗലികാവകാശവും പൂർണ്ണമായി നിഷേധിക്കപ്പെടുന്നില്ല .അവയിൽ ചിലതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നേ ഉള്ളു .വേണ്ടപ്പെട്ടവർക്ക് അയാളെ ചെന്നു കാണാം ,സാന്ത്വന വാക്കുകൾ പറയാം ,സമ്മാനങ്ങൾ കൊടുക്കാം .ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ .
ദൈവത്തിന്റെ പ്രതിപുരുഷന്മാർ തടവുപുള്ളികൾക്ക് മാനസാന്തരം വരുത്താൻ ജയിലുകളിൽ പോകാറുണ്ട് .ചില കേസുകളിലെങ്കിലും അവർ വിജയിക്കാറുമുണ്ട് .ജയിലിൽവെച്  അങ്ങിനെ മാനസാന്തരപ്പെട്ട് പുറത്തിറങ്ങി മത പ്രചാരകരായി നടക്കുന്നവരുടെ കൂട്ടത്തിൽ ഒരു പാട് തലകളറുത്ത് പ്രദർശനത്തിനു വെച്ച ഒരു മുൻ വിപ്ലവകാരിയും ഉൾപ്പെടുന്നു .
   ഇതൊക്കെ കുറ്റം തെളിയിക്കപ്പെട്ടവരുടെ കാര്യം .ദിലീപ് ഇപ്പോൾ ഒരു വിചാരണ തടവുകാരൻ മാത്രമാണ് .നല്ലൊരോണമായിട്ട് ഏതാനും സുഹൃത്തുക്കളും സഹപ്രവർത്തകരും അയാളെ കാണാനെത്തിയതിൽ എന്താണപാകത ?അങ്ങിനെയുണ്ടാവാതിരിക്കുന്നതിലല്ലേ അസാധാരണത്വമുള്ളത് ?ജയിലധികൃതരുടെ സമ്മതത്തോടെ അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സന്ദർശനങ്ങൾ എങ്ങിനെയാണ് നിയമനടപടികളെ പ്രതികൂലമായി ബാധിക്കുക .
     സാമൂഹ്യമായതാണ് രാഷ്ട്രീയമായി മാറുന്നത് .ലളിതമായി പറഞ്ഞാൽ സാമൂഹ്യ ബന്ധങ്ങളിൽ പാലിക്കപ്പെടുന്ന മര്യാദകളാണ് ഭരണഘടന ഉൾപ്പെടെയുള്ള ലിഖിത നിയമങ്ങളായി  രൂപാന്തരപ്പെടുന്നത് ,കാലക്രമത്തിൽ .നമ്മുടെ ഭരണ ഘടന ആവട്ടെ വ്യക്തിയുടെ അന്തസ്സുറപ്പുവരുത്തിക്കൊണ്ടു വേണം (Assuring The Dignity Of The Individual )ഏതു നിയമവും നടപ്പാക്കേണ്ടത് എന്ന് ആമുഖത്തിൽ തന്നെ അനുശാസിക്കുന്നുണ്ട് താനും .സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും സാമൂഹ്യ ബാധ്യതകൾ നിറവേറ്റാനും തടവുപുള്ളികൾക്കും അവകാശമുണ്ട് . സാങ്കേതികതകളെ അവഗണിച്ചുകൊണ്ട് രണ്ടു മണിക്കൂറെങ്കിൽ രണ്ടുമണിക്കൂർ തർപ്പണത്തിനു പോകാൻ ദിലീപിനു നീതിപീഠം അനുമതി നൽകിയത് അതുകൊണ്ടാണ്.നിയമവും നീതിപീഠവും പ്രകടിപ്പിക്കുന്ന ആ മാനുഷികത ഉണ്ടല്ലോ അതാണ് നമ്മളിൽ ചിലർക്ക് ഇല്ലാതെ പോകുന്നതും .
     പൈശാചികമായ ഒരാക്രമണത്തിനിരയായിട്ടും മനോബലം നഷ്ടപ്പെടാതെ സാധാരണ ജീവിതത്തിലേക്കും സ്വന്തം ജോലിയിലേക്കും തിരിച്ചു വന്ന സഹോദരിയോട്‌ അളവറ്റ ബഹുമാനമുണ്ട് എനിക്ക് .അവർക്കാക്കാര്യത്തിൽ പിതൃതുല്യരായ ചില മുതിർന്ന സഹപ്രവർത്തകരുടെ പിന്തുണയും സഹായവുമുണ്ടായിരുന്നു .അടുത്ത സ്നേഹിതകളുടെ സ്നേഹസാന്നിദ്ധ്യങ്ങളും .ഈ സ്ഥിതിയിൽ സഹതാപവുമായി ചെന്ന് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് നല്ലതെന്നു സഹപ്രവർത്തകർക്കു തോന്നിയാൽ തെറ്റു പറയേണ്ടതുണ്ടോ ?അതല്ലേ ശരി ?






2017 സെപ്റ്റംബർ 4, തിങ്കളാഴ്‌ച


മാവേലിയും മഹാബലിയും
--------------------------------------------
പരശുരാമനും കേരളോൽപ്പത്തിക്കും വളരെമുമ്പ് നര്മദാതീരത്തെ ഒരു ഭൂവിഭാഗം ഭരിച്ചിരുന്ന ,അസുരവിഭാഗത്തിൽ പെട്ട ആര്യ രാജാവായിരുന്ന മഹാബലിയും ഓണം മിത്തിലെ  മാവേലിയും ഒരാളല്ല എന്ന് മാർക്സിയൻ ചരിത്രവിശ കലനത്തിലൂടെ സംശയരഹിതമായി സ്ഥാപിച്ച ചിത്രകാരന്റെ പേര് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്നാണ് .അദ്ദേഹത്തിന്റെയും സർദാർ പണിക്കർ തുടങ്ങിയ ചരിത്രകാരന്മാരുടെയും വിശകലനങ്ങൾ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം :ആര്യന്മാരിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ യുദ്ധങ്ങളും ആ യുദ്ധങ്ങളിൽ ചതിപ്രയോഗങ്ങളും പതിവായിരുന്നു .ഈ ചതിപ്രയോഗങ്ങളുടെ മിത്തിക്കൽ ആഖ്യാനങ്ങളാണ് മോഹിനിയുടെയും വാമനന്റെയും മറ്റും കഥകൾ .പരാജിതർ കൂടുതൽ പേർ സിന്ധുവിനു വളരെ  പടിഞ്ഞാറ് ഭാഗത്തായി ഒതുങ്ങി .അവർ  പേർഷ്യൻ ഭാഷയിൽ അഹുരന്മാർ എന്ന് അറിയപ്പെട്ടു .അവരിൽ വളരെക്കുറച്ചു പേർ കിഴക്കു തന്നെ തുടർന്നു .സംസ്കൃതത്തിൽ അവർ  അസുരന്മാരായി .വിജയികൾ സിന്ധു ഗംഗാസമതലത്തിൽ സുരന്മാരായി വാണരുളി  ..
   അപ്പോൾ മഹാബലി കേരളീയനോ ദ്രാവിഡനോ ഒന്നുമല്ല എന്ന് വ്യക്തം .മാവേലിയോ ?പിൽക്കാലത്തു രൂപപ്പെട്ട ഒരു ഭൂവിഭാഗത്തിലെ കാര്ഷികോത്സവവുമായി ബന്ധപ്പെട്ട പുരാവൃത്ത വ്യവഹാരങ്ങളിലെ  നീതിനിഷ്ഠനായ ഭരണാധികാരി.നല്ലവനായ ഏതോ കരപ്രമാണിയെയോ നാടുവാഴിയെയോ ചുറ്റിപ്പറ്റി പറഞ്ഞുകേട്ടിരുന്ന കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാവാം ഈ മാവേലി .മിത്തുകൾ രൂപം കൊള്ളുന്നത് അങ്ങനെയാണല്ലോ .കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത ഇവയൊന്നുമില്ലാത്ത തങ്ങളുടെ സ്വപ്നസാമ്രാജ്യത്തിൽ ഈ മാവേലിയെ ചക്രവർത്തിയായി അഭിഷേചിച്ചു എന്നര്ഥം .
   മിത്തുകൾ കൂടിക്കലരുന്നത് സാധാരണ സംഭവമാണ് .ഞങ്ങളുടെ ഓണാട്ടുകര തന്നെ പാണ്ഡവർ വനവാസ കാലത്തു താമസിച്ച ഒന്നിലധികം കാവുകളും പാറകളുമുണ്ട് .ദുര്യോധനന്റെ സ്വന്തം ജനങ്ങളും ക്ഷേത്രവുമുണ്ട്. പാലാഴിമഥനത്തിന്റെ കാലത്തല്ലല്ലോ വാവർ ജീവിച്ചിരിന്നിരിക്കുക .എന്നിട്ടും ഞങ്ങൾക്ക് മണികണ്ഠൻ മോഹിനീ പുത്രൻ തന്നെയാണ് .
   അപ്പോൾ മിത്തുകളുടെ ഒരു കൂടിക്കലരലാണ് മാവേലിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് .  .അതിന്റെ പേരിൽ കലഹങ്ങളുണ്ടാക്കുന്നത് ബുദ്ധി ശൂന്യതയാണ്.  മഹാബലിക്കൊപ്പം വാമനനും വന്നു .വിഷ്ണുവിന്റെ അവതാരമെന്ന നിലയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു .നമ്മൾ മാവേലിക്ക് പൂക്കളമിടുകയും അതിന്റെ നടുവിൽ   വാമനനെ  തൃക്കാക്കരയപ്പനായി കുടിയിരുത്തുകയും ചെയ്തു പോരുന്നു.  അപ്പോഴാണ് അസുരനെന്നാൽ ദ്രാവിഡനാണെന്നും കേരളം ഭരിച്ചിരുന്ന ഒരു ദ്രാവിഡ ചക്രവർത്തിയായിരുന്നു മഹാബലിയെന്ന മാവേലിയെന്നും കണ്ടു പിടിത്തമുണ്ടാവുന്നത് .സ്വനിയുക്ത സാംസ്കാരിക പരിഷയുടേതാണ് കണ്ടു പിടിത്തം .ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അവറ്റക്ക് ബാധകമല്ല .അങ്ങിനെ വിശ്വസിക്കാനും പറഞ്ഞു നടക്കാനും അവർക്ക് അവകാശമുണ്ട് .പക്ഷെ ആ ചക്രവർത്തി പുരാണങ്ങളിലെ മഹാബലിയാണെന്നു പറയുന്നത് വിവരക്കേടാണ് .പക്ഷെ നമ്മുടെ സാസ്കാരിക പരിഷയുടെ മുഖമുദ്ര തന്നെ അതാണല്ലോ .
       



2017 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

21 -8 -2017  ഫിലാഡൽഫിയ

കഥാനായിക

ഭാരം എത്ര വലുതായാലും വണ്ടിക്കാരൻ ഉറങ്ങിപ്പോയാലും വണ്ടി വലിച്ച്  എത്തേണ്ടിടത്ത് എത്തിക്കേണ്ട കാളകളെ പോലെ ചില മനുഷ്യരുണ്ട് .മഴയും മഞ്ഞും വെയിലും സഹിച്ച് നിർത്താതെ ഓടിക്കൊണ്ടിരിക്കാൻ വിധിക്കെട്ടപ്പെവർ .
   നാട്ടിൻപുറത്തുകാരായ ചില മദ്ധ്യ വയസ്കകളെ ആണ് ഇവരിലെ  സ്ത്രീകളുടെ മാതൃകകളായി സാധാരണ കണ്ടിരുന്നത് .അതു ശരിയല്ല .കുറച്ചു ചെറുപ്പക്കാരികളും അക്കൂട്ടത്തിലുണ്ട് .ഒരു കാലത്ത് സമ്പത്തിന്റെ വാഹകരായി നാം അസൂയയോടെ നോക്കിക്കണ്ടിരുന്ന നഴ്സ് മാരിൽ അധികവും ഈ ഗണത്തിൽപ്പെടുന്നു .അങ്ങിനെയൊരു നഴ്സിന്റെ ജീവിത യുദ്ധങ്ങളുടെ കഥ പറയുന്നു മലയാള ചലച്ചിത്രമായ ടേക്ക് ഓഫ് .
      പാർവ്വതിയാണ് കേന്ദ്ര കഥാപാത്രമായ സമീറയെ അവതരിപ്പിക്കുന്നത് .ശ്വാസം മുട്ടിക്കുന്ന കടബാധ്യത ,ഒന്നിനും തികയാത്ത ശമ്പളം ,ഒരിക്കലും തൃപ്തിപ്പെടാത്ത ബന്ധുക്കൾ , ,വിവാഹമോചനത്തിൽ കലാശിക്കുന്ന കുടുംബ  അസ്വാരസ്യങ്ങൾ,കുട്ടിയുമായുള്ള വേർപാട് .വലിഞ്ഞു മുറുകിയ ഞരമ്പുകൾക്ക് ട്രാൻകുലൈസർ ഗുളികകൾ കൊണ്ട് താൽക്കാലിക വിശ്രമം കൊടുത്ത് സ്വപ്നങ്ങളില്ലാത്ത ഉറക്കം .ടെൻഷൻ സഹിച്ചു സഹിച് പാരുഷ്യം സ്ഥിരമുദ്രയാക്കിയ മുഖത്തു നിന്ന് സൗമ്യ വാക്കുകൾ പുറപ്പെടുകയില്ല ചിരിക്കാനും കരയാനും എന്നോ മറന്നു പോയിരിക്കുന്നു .മരുപ്പച്ച തേടി എത്തിപ്പെട്ടതാകട്ടെ പ്രാകൃത നിയമങ്ങൾ നിലനിൽക്കുന്ന ഒരു യുദ്ധ ഭൂമിയിലും .
    സമീപകാലത്തു കണ്ട ഏറ്റവും മികച്ച അഭിനയ പ്രകടനമാണ് പാർവതിയുടേത് .നല്ല സ്ത്രീകഥാപാത്രങ്ങളെകഴിവുറ്റ നടിമാർ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമകൾ മലയാളത്തിൽ മുമ്പുമുണ്ടായിട്ടുണ്ട് .പക്ഷെ അവർക്കൊക്കെ സാമ്പ്രദായിക രസാഭിനയം മാത്രം കാഴ്ചവെച്ചാൽ മതിയായിരുന്നു .ഇവിടെ പക്ഷേ പൂർവ്വമാതൃകകളില്ല .കഥകളിലും നോവലുകളിലും യക്ഷിക്കഥകളിൽ പോലും കണ്ടെത്താനാവാത്ത ഭൂമികയിലാണ് കഥ നടക്കുന്നത് .നേരത്തെ ഇല്ലാത്ത ഒന്നിനെ ആവിഷ്കരിക്കുന്നതിനെ ആണല്ലോ നമ്മൾ ഒറിജിനാലിറ്റി എന്നൊക്കെ പറയുന്നത് .
    ബ്ലാക്ക് സ്വാൻ എന്ന സിനിമയിൽ ,ഇരട്ടസഹോദരികളായ വെളുത്ത ഹംസത്തെയും കറുത്ത ഹംസത്തെയും അവതരിപ്പിക്കേണ്ട നടിയോട്‌ ഓപ്പറ സംവിധായകൻ പറയുന്നു ,വെളുത്ത ഹംസത്തെഅവതരിപ്പിക്കാൻ കഴിവും അഭിനയ നിയമങ്ങളിലുള്ള അറിവും അത്യാവശ്യമാണ് ;കറുത്ത ഹംസത്തെ അവതരിപ്പിക്കാൻ അതു പോരാ നിയമങ്ങളെ നിരാകരിക്കാനുള്ള കഴിവാണ് വേണ്ടത് ,എന്ന്
   ഇവിടെ പാർവതി എല്ലാ നിയമങ്ങളെയും നിരാകരിച്ചിരിക്കുന്നു ,ധാരാളം നല്ല സിനിമകൾ കണ്ടിട്ടുണ്ട് പാശ്ചാത്യവും പൗരസ്ത്യവുമായ നാട്യ ശാസ്ത്രനിയമങ്ങളിൽ സാമാന്യ വിവരമുണ്ട് എന്നൊക്കെ അഭിമാനിക്കുന്ന ഒരുവനെ പ്രതികരിക്കാൻ പോലും കഴിയാതെ നിസ്സഹായനാക്കിയിരിക്കുന്നു .അഭിനന്ദനങ്ങൾ എന്ന വാക്ക്  അപര്യാപ്തമാണെന്നറിയാം .എങ്കിലും അത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ  



2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

ഹാർവിയുടെ മേഘങ്ങൾ                                                                                                                                                               ഹാർവി  കൊടുങ്കാറ്റ് ടെക്സാസ് തീരത്തു  എത്തിയ ദിവസം,ഇവിടെ ശനിയാഴ്ച രാവിലെ , തന്നെയാണ്  ഞങ്ങൾക്ക് ആസ്റ്റിൻ ,ടെക്സാസിലേക്ക്  പോകേണ്ടിയിരുന്നത് .യാത്ര മാറ്റിവയ്ക്കാൻ നിവൃത്തി  ഉണ്ടായിരുന്നില്ല.    ഫിലാഡൽഫിയായിൽ നിന്ന് യാത്ര തിരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു വിമാനം സമയത്ത് തന്നെയാണ് എന്ന് നെറ്റിൽ നിന്ന് മനസ്സിലായി. ഞങ്ങൾക്  ചെന്നിറങ്ങേണ്ട  ആസ്റ്റിൻ  വിമാനത്താവളത്തിൽ കനത്ത മഴ പെയ്യുകയാണത്രെ. എന്നിട്ടും വിമാനം പുറപ്പെടുക തന്നെ ചെയ്തു.യാത്രക്കാർ തീരെ കുറവായിരുന്നു ;150 പേര് കയറാവുന്ന വിമാനത്തിൽ ഏതാണ്ട് മുപ്പതോളം പേർ .ഞങ്ങളെപ്പോലെ അത്യാവശ്യക്കാരായിരിക്കണം . അപാര സുന്ദര  നീലാകാശത്തിലേക്ക് തന്നെയാണ്  വിമാനം പറന്നുയർന്നത്. പോകപ്പോകെ  മേഘങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തിണ്ടു കുത്തി  കളിക്കുന്ന ആനയെപ്പോലെ ("വപ്രക്രീഡാ പരിണിത ഗജ പ്രേക്ഷണീയം ") എന്ന് കാളിദാസൻ വിശേഷിപ്പിച്ച മേഘങ്ങളായിരുന്നു  തുടക്കത്തിൽ.പിന്നീട് ദൂര ചക്രവാളത്തിൽ കാർ മൂടുന്നതും  ചുഴലികൾ രൂപം കൊള്ളുന്നതും ദൃഷ്ടിപഥത്തിലെത്തി .കൊടുങ്കാറ്റു നേരിൽക്കാണാനാവുന്ന ഒന്നാണെന്ന് പണ്ട് ചെമ്മീനിൽ വായിച്ചത് ഓർത്തുപോയി .ഞങ്ങളുടെ മാർഗത്തിൽ കാറ്റുണ്ടായിരുന്നില്ല .മഴ ഉണ്ടായിരുന്നിരിക്കണം .അറിഞ്ഞില്ല മേഘങ്ങൾക്ക് മുകളിലൂടെയാണല്ലോ വിമാനം പറക്കുന്നത് ,
   ലാന്ഡിങ്ങിന് പ്രാരംഭമായി വിമാനം താണു പറക്കാൻ തുടങ്ങിയപ്പോൾ കിളിവാതിലുകളിൽ മഴത്തുള്ളികൾ വീഴാൻ തുടങ്ങി .താഴെ തീരെ  അവ്യക്തമായ നഗര ദൃശ്യങ്ങൾ . ലാൻഡിങ് സുഗമമായിരുന്നു.വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കനത്ത മഴ .
      ഇപ്പോൾ രാത്രി പത്തുമണി ഇവിടെ മഴ പെയ്യുന്നില്ല ഹ്യുസ്റ്റണിലും തീരാ നഗരങ്ങളിലും കാറ്റും മഴയും തുടരുകയാണ് .