2016 ഡിസംബർ 9, വെള്ളിയാഴ്‌ച

നളചരിതത്തിലെ നായകനോ ....
എഴുപതുകളുടെ തുടക്കം. തിരുവനന്തപുരം .അർദ്ധ ഫാസിസത്തിന്റെ സ്റ്റീമ്റോളർ ഉരുണ്ടു വന്നപ്പോൾ തടുത്തു നിർത്താൻ കഴിയുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങൾ ചെറുത്തു ..മുദ്രാവാക്യംവിളി, സമരം, പോലീസ് നടപടി, പിരിച്ചു വിടൽ .പക്ഷെ ഇതിനിടയിലും പാട്ടു കേൾക്കാനും സിനിമാ കാണാനും ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു .സമരോൽസുകവും അതെ സമയം സംഗീത സാന്ദ്രവുമായിരുന്നു ആ കാലം.
  ഞങ്ങളുടെ കൂട്ടത്തിലെ ബേബിയായിരുന്നു ഗീതാകൃഷ്ണൻ .എഞ്ചിനീയറിംഗ് പഠിത്തം ഇടക്കു നിർത്തി ഓഫിസിൽ ജോലിക്കു കയറിയതാണയാൾ .സമർത്ഥനായ ഒരു വിദ്യാർഥി അങ്ങിനെ ചെയ്യാനിടയായ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതില്ലല്ലോ .ലേശം ലജ്ജ കലർന്ന മന്ദഹാസത്തോടെ എല്ലാറ്റിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമായിരുന്ന അയാൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .
       എന്നോടൊരു ദിവസം ഗീതാകൃഷ്ണൻ ചോദിച്ചു " അണ്ണാ ഈ  അഭിനിവേശങ്ങൾ എന്നാൽ എന്താണർത്ഥം ?"സംഘത്തിലെ ഭാഷാ സാഹിത്യ കാര്യങ്ങളിലെ മുറിമൂക്കൻ ഞാനായിരുന്നു .
"അഭിനിവേശം എന്ന് വെച്ചാൽ " ഞാൻ പാണ്ഡിത്യം നടിച്ചു പറഞ്ഞു "തീവ്രമായ ആഗ്രഹം ".ഗീതാകൃഷ്ണന് കലശലായ കോപം വന്നു ."ഇയാളൊരു പണ്ഡിതൻ വന്നിരിക്കുന്നു .അവളുടെ മുഖം കണ്ടാലറിയാമല്ലോ അതല്ലെന്ന് ".അണ്ണൻ ഇയാൾ ആയിരിക്കുന്നു ."നീ എന്തിനാണെടെ എന്നോടു ചുടാവുന്നത്"ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു ."ശബ്ദതാരാവലിയും മറ്റു മലയാള ഡിക്ഷ്ണറികളും അങ്ങിനെയാണാർത്ഥം പറഞ്ഞിരിക്കുന്നത്" .ഗീതാകൃഷ്ണനു തൃപ്തിയായില്ല എന്ന് മാത്രമല്ല അയാൾ കൂടുതൽ ചൂടായി ."കിഷ്‌ണറിയും കൊണ്ടിരുന്നോ .ചുമ്മാതല്ല പെണ്ണു കിട്ടാത്തത് ".എന്റെ കല്യാണം നീണ്ടു പോകുന്നത് ഞാൻ കാണുന്ന പെണ്കുട്ടികളോടൊക്കെ അത്യാധുനികതയും അസ്തിത്വ വാദവും പറയുന്നതു കൊണ്ടാണെന്ന് ഞങ്ങളുടെ എതിർ ഗ്രുപ്പുകാർ പറഞ്ഞു പരത്തിയിരുന്നു .
   ഇവനെന്താണ് മനസ്സിലാവാത്തത് .'അവളുടെ മുഖം കണ്ടാൽ ' എനിക്കു പെട്ടെന്ന് ആയിടെ റിലീസായ 'പൊന്നാപുരംകോട്ടയും' അതിലെ നായിക വിജയ ശ്രീയെയും ഓർമ്മ വന്നു ."നള ചരിതത്തിലെ നായകനോ നന്ദന വനത്തിലെ ഗായകനോ "വിജയശ്രീ  മദാ ലസയായി പാടുകയാണ് "അനിരുദ്ധനോ അവൻ അഭിമന്യുവോ   എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തുന്ന ..."ഈശ്വരാ ഗീതാകൃഷ്ണൻ പറയുന്നതിൽ കാര്യമുണ്ട് .ശ്രീകണ്ഠേശ്വരത്തിനു തെറ്റിയതാവാം . എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല .ഗീതാകൃഷ്ണൻ എന്നെങ്കിലും സ്വയം കണ്ടെത്തിക്കൊള്ളും എന്ന് സമാധാനിക്കാനേ  കഴിയുമായിരുന്നുള്ളൂ .
       ഒരു കാറ്റത്ത് കുറച്ചു കരിയിലകൾ ഒരിടത്തടിഞ്ഞു കൂടുന്നു .അടുത്ത കാറ്റിൽ പറന്നു പോകുന്നു .ചിലത് അവിടെത്തന്നെ വീണ്ടും അടിഞ്ഞു കൂടുന്നു .മറ്റുള്ളവ മറ്റെങ്ങോട്ടൊക്കെയോ  പറക്കുന്നു .ഞാൻ വന്നു പെട്ടത് കൊച്ചി തുറമുഖത്താണ് .അറബിക്കടലിന്റെ റാണി കാരുണ്യ പൂർവം എനിക്കിടം തന്നു .മണ്ഡപത്തും വാതിലിൽ തന്നെ .അഴിമുഖം കടന്ന് കപ്പലുകൾ വന്നു ചരക്കിറക്കി പുതിയവ കയറ്റി പോയി .കപ്പൽ ചാലുകൾക്കു മുകളിൽ  വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ വട്ടമിട്ടു പറന്നു .കസേരകളും പേസ്കെയിലുകളും മാറി .എം സുകുമാരൻ എഴുതിയതു പോലെ ഉത്തരവാദിത്വത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി യാത്ര .
     യാത്രക്കിടയിൽ ഒരിക്കൽ ഞാനവനെക്കണ്ടു ,നമ്മുടെ ഗീതാകൃഷ്ണനെ .കാലത്തിനു മായ്ക്കാൻ കഴിയാത്തതായിരുന്നു സുഹൃത്തുക്കളെ കാണുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന ലജ്ജ കലർന്ന പുഞ്ചിരി .കണ്ണൂരിലെ ഒരു ലോഡ്ജിന്റെ വരാന്തയിൽ ഞങ്ങളൊരുപാട് നേരം സംസാരിച്ചു നിന്നു .
"എത്രനാൾ കൂടിയാണ് സാറിനെ കാണുന്നത് " ഗീതാകൃഷ്ണൻ തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല .പക്ഷെ ആ 'സാറ്'.  പുതിയ ചെറുപ്പക്കാരുടെ ഉത്തരവാദിത്വബോധമില്ലായ്മയെ ക്കുറിച്ച് ,ടി എ യുടെ അപര്യാപ്തതയെക്കുറിച്ച് ,പേ കമ്മീഷനെ ക്കുറിച്ച് ,സ്വാശ്രയ സ്ഥാപനങ്ങൾ അമിതമായി തലവരി വാങ്ങുന്നതിനെ ക്കുറിച്ച് ഒക്കെ ഗീതാകൃഷ്ണൻ വാചാലനായി .
  അയാൾ എന്ത് കൊണ്ടാണ് ഒരിക്കൽ പോലും എന്നെ അണ്ണൻ എന്ന് വിളിക്കാതിരുന്നത് ?എന്തിനാണയാൾ എന്നോട് ഇത്രയധികം ബഹുമാനം കാണിച്ചത് ?എന്താണയാൾ ഏതെങ്കിലും സിനിമാപ്പാട്ടിലെയോ കവിതയിലേയോ വരികളുദ്ധരിച്ച്‌ കുസൃതിച്ചോദ്യങ്ങൾ ചോദിക്കാതിരുന്നത് ?എനിക്ക് അതിയായ ദുഃഖം തോന്നി ..അഭിനിവേശങ്ങളുടെ അർത്ഥം മനസ്സിലായോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല .എന്റെ മനസ്സിലുള്ളത് ജിജ്ഞാസുവും കുസൃതിക്കാരനുമായ നവായുവാവാണ് .മുന്നിൽ നിൽക്കുന്നത് ഋതു ഭേദങ്ങളുടെ താഡനമേറ്റ് പക്വ മതിയും പ്രായോഗികബുദ്ധിയും  ആയിത്തീർന്ന മദ്ധ്യവയസ്കനും .ജീവിത സമരത്തിന്റെ കോലാഹലങ്ങൾക്കും പോർവിളികൾക്കുമിടയിൽ അഭിനിവേശങ്ങൾഒരു  നിരർത്ഥക പദം മാത്രമാകുന്നു .
    അതിജീവന വ്യഗ്രത മനസ്സിൽ തരിശു ഭൂമികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് മടക്ക യാത്രയിലും ഞാനാലോചിച്ചത് .ഭാരതപ്പുഴയുടെ വരണ്ട തീരങ്ങൾ കടന്നു പോരുമ്പോൾ  മണൽപ്പരപ്പിനപ്പുറത്ത് എവിടെയോ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടെന്ന വിശ്വാസം കാരണമാകാം മിക്കവാറും മറന്നു കഴിഞ്ഞ ആ പഴയ പാട്ടിന്റെ ചില വരികൾ എന്റെ ഉള്ളിൽ പെയ്തിറങ്ങി .                                    "രണവീരനോ അവൻ യുവധീരനോ  എന്റെ രഹസ്യ മോഹങ്ങളെ
കുളിർ കൊണ്ടു മൂടുന്ന കാമുകനോ "
      





 

2016 ഡിസംബർ 3, ശനിയാഴ്‌ച

കലയിൽ ശ്ലീലാശ്ലീലങ്ങളില്ല .രസവും രസഭംഗവുമേയുള്ളു .നമ്മുടെ ഇഷ്ട താരത്തെ ആരെങ്കിലും ഫേസ്‌ബുക്കിൽ കുറ്റപ്പെടുത്തുന്നതു പോലും നമ്മൾ സഹിക്കുകയില്ല .പക്ഷെ സിനിമയിൽ ആ താരത്തെ മരത്തിൽ കെട്ടിയിട്ടു തല്ലുന്നതു കണ്ടു നമ്മൾ ആർത്തു ചിരിച്ചു ..ജീവിതത്തിലെ തെറ്റും ശരിയും കലാ സൃഷ്ടികളില്ല എന്ന് സൂചിപ്പിക്കുവാൻ വേണ്ടിയാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത് .
  ഞാനീയിടെ ഒരു ലഘു ചിത്രം കണ്ടു യു ട്യൂബിൽ .സ്റ്റോറി ഓഫ് എ മെഷീൻ .ചിത്രം തരക്കേടില്ല എന്നാണെന്റെ അഭിപ്രായം .പക്ഷെ ശ്രദ്ധേയമായി തോന്നിയത് അതിലെ ഏക പാത്രമായി അഭിനയിച്ച നടിയുടെ പ്രകടനമാണ് ..ഇത്രയൂം സ്വാഭാവികവും അനായാസവുമായ ഒരു പാത്രാവിഷ്കാരം അടുത്ത കാലത്തതൊന്നും ഞാൻ കണ്ടിട്ടില്ല .ഒരു കെ പി എ സി ലളിതക്കു മാത്രം കഴിയുന്ന എ പാത്രാവിഷ്കാരം .ഞാൻ കനി കുസൃതിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു .മുഖ്യ ധാരയിൽ .മികച്ച കഥാ പാത്രങ്ങൾ അവർക്കു ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു

2016 ഡിസംബർ 2, വെള്ളിയാഴ്‌ച

വി  ആർ രാമകൃഷ്ണന്റെ  പാക്കനാർ കവിത 'മുറം ' അവസാനിക്കുന്നത് ഇങ്ങിനെയാണ്‌
"കാലമിതേറെ കടന്നു പോയിട്ടും
നാലോല കൂര നടന്നു നീർത്തിയില്ല
നാലമ്പലങ്ങൾ നടതുറന്നില്ല
നാട്ടുകൂട്ടത്തിലിടം കൊടുത്തതില്ല
  ചാവും വരേക്കും പടക്ക പാടില്ല
ചത്താലെടുക്കാൻ ചുടല പാടില്ല
ജീവിതം ചേറിക്കൊഴിക്കുവാനിന്നും
പുത്തൻ മുറമൊന്നും മിച്ചമില്ലെങ്ങും
ഒക്കെയും ദാനമായ് തട്ടിയെടുത്തോർ
ഒക്കത്തിരുന്നു ചിരിക്കുന്നു വീണ്ടും
 അതി മനോഹരമായ ഈ കവിത പൂർണ്ണ രൂപത്തിൽ ഈ ലക്കം കലാകൗമുദിയിൽ വായിക്കാം

2016 നവംബർ 26, ശനിയാഴ്‌ച

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവമ്പർ 15 നു ഓച്ചിറ അമ്പലത്തിൽ പോയി .കുറേക്കാലമായിരുന്നു  പരബ്രഹ്മ സന്നിധിയിൽ  പോയിട്ട് .ഞാനും ഈ പ്രപഞ്ച സത്തയും അഭേദമാണെന്ന വിശ്വാസം ഇന്ത്യയുടെ സമൂഹ അബോധത്തിൽ അനാദികാലം മുതലേ സന്നിഹിതമായിരുന്നു ,അതിനു വാഗ്രൂപം കൊടുക്കുക മാത്രമാണ്  യാജ്ഞ വൽക്യനും ഉദ്ദാലകനും ശങ്കരനുമൊക്കെ ചെയ്തത് എന്നതിനു നിദർശനമാണ്  ചക്രവാളങ്ങകൾക്കും മതിലുകൾ തീർക്കാനാവാത്തഓച്ചിറ പരദേവരുടെ പടനിലം .പക്ഷെ ചില മാദ്ധ്യമങ്ങളില്ലാതെ കഴിയുകയില്ല എന്നായിരിക്കുന്നു നമുക്ക് ..അതുകൊണ്ടാണല്ലോ ആൽത്തറകളിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും പടനിലത്തിനു ചുറ്റും ഉപക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും .
      വടക്കു കിഴക്കു ഭാഗത്തുള്ള ധർമ്മ ശാസ്താ ഗണപതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കർപ്പൂരവും കറുക മാലയും വിൽക്കുന്ന വൃദ്ധയുമായി ഞാൻ കുറച്ചു നേരം സംസാരിച്ചു നിന്നു .വാൾ മാർട്ട്  സാമും ലുലു യൂസഫലിയും തട്ടുകട തങ്കപ്പൻ പിള്ളയും സ്ഥിരമായി പറയുന്ന ആവലാതിയുണ്ടല്ലോ "കച്ചവടം പൊതുവെ മോശമാണ് "എന്ന് .അങ്ങിനെ തന്നെയാണ് നമ്മുടെ ഇച്ചേചിയും പറഞ്ഞു തുടങ്ങിയത് .പതുക്കെ അവർ കാര്യത്തിലേക്കു വന്നു :ഒരു ബ്ലേഡ് കാരനിൽ നിന്നു പലിശക്ക് വാങ്ങിയ 500 രൂപയാണ് മൂലധനം .അയാൾ പഴയ നോട്ടാണു കൊടുത്തത് .പഴയ നോട്ടിനു സാധനം കൊടുക്കാമെന്നു ഹോൾസെയിലർ സമ്മതിച്ചു .വിറ്റു പുതിയ നോട്ടുകൾ കൊടുക്കണമെന്ന് മാത്രം ..വിൽപ്പന കുറവാണ് .തനിക്കു മാത്രമല്ല അടുത്തുള്ള മറ്റു ചെറു കിട കച്ചവടക്കാർക്കും  ചായക്കടക്കാർക്കും ."അതെങ്ങനാ ആരുടെയെങ്കിലും കയ്യിൽ കാശു വേണ്ടേ " ധാർമ്മിക രോഷത്തിനപ്പുറം ദുഖമായിരുന്നു അവരുടെ ശബ്ദത്തിൽ .
  റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരുവനാണല്ലോ ഇവരോടൊക്കെ ഈ കടുംകൈ ചെയ്തത് എന്ന് എന്റെ അമർഷം ഞാൻ പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും ഇച്ചേച്ചി തുടർന്നു പറയുന്നതു കേട്ടു "പക്ഷേ  ഒരു നല്ല കാര്യത്തിനല്ലേ നമ്മളൊക്കെ കുറച്ചൊക്കെ ബുദ്ധി മുട്ടു സഹിക്കാതെ പറ്റുമോ ?"എന്റെ അമ്പരപ്പു കണ്ടിട്ടായിരിക്കാം അവർ വിശദീകരിച്ചു :"പുതിയ വാർക്ക കെട്ടിടം ഇടിച്ചു നിരത്തി രണ്ടും മുന്നും നിലകളിൽ മാളിക പണിയുന്നവരുണ്ട് .സ്ഥലം എത്ര വലിയ വിലയും കൊടുത്ത് സ്ഥലം വാങ്ങുന്നവർ .പാവപ്പെട്ടവർക്ക് പത്തുസെന്റ്‌ സ്ഥലം വാങ്ങി ഒരു കൂര  വെക്കാൻ പറ്റാത്ത സ്ഥിതിയാണ് അത് മാറണമല്ലോ "
  മുംബായിലെയും  ബാംഗ്ളൂരിലെയും കാൾ  കൂടുതലാണ് കരുനാഗപ്പള്ളി താലൂക്കിലെ സ്ഥലവില അതെന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും ,ഇടത് വലത് ബിജെപി എല്ലാവര്ക്കും അറിയാം .പക്ഷെ പുരോഗമന മതേതര ജനാധിപത്യ മുല്യങ്ങൾ  കാത്ത് സൂക്ഷിക്കേണ്ടത് കൊണ്ട് അവരൊന്നും മിണ്ടാറില്ല. വോട്ടു വേണമല്ലോ .
  ഇച്ചേച്ചിക്ക് വോട്ടു വേണ്ടാത്തതു കൊണ്ട് അവർ സത്യം പറഞ്ഞു .ഞാനാലോചിച്ചതു മറ്റൊന്നാണ് .അപ്പോൾ പഴയ ചായക്കടക്കാരൻ സഹജീവിസ്നേഹം കാണിക്കുകയായിരുന്നുവോ ? പക്ഷെ പുതിയ വേഷത്തിൽ അദ്ദേഹം ശതകോടീശ്വരന്മാരെ സഹായിക്കാൻ ഇന്ത്യയിലെ പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നല്ലേ ഫേസ്ബുക് ബുദ്ധി ജീവികൾ ,ധന ശാസ്ത്രവും ബാങ്കിങ്ങും മറ്റും നന്നായി അഭ്യസിച്ചിട്ടുള്ളവർ ,ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജീവിതം തൊട്ടറിഞ്ഞിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത് .
 ഏതാണ് ശരി ?പടനിലമായതു കൊണ്ടാവാം എനിക്ക് ഖസ്സാക്കിലെ വേദാന്തിയായ മാധവൻ നായരുടെ വാക്കുകളാണോർമ്മ വന്നത് "അതറിയരുതെന്നല്ലേ മനുഷ്യ ജന്മത്തിന്റെ വിധി "
   
  

2016 നവംബർ 23, ബുധനാഴ്‌ച

23 -11-2016   ടി പദ്മനാഭന്റെ  'മനുഷ്യ പുത്രൻ 'എന്ന കഥ വായിച്ചിട്ടുണ്ടോ ? ഞാൻ ഇന്നത് വീണ്ടും വായിച്ചു .ഇടശ്ശേരിയുടെയോ വൈലോപ്പിള്ളിയുടെയോ ഏറ്റവും നല്ല കവിതക്കുള്ള ശക്തിയും സൗന്ദര്യവുമുണ്ട് ആ കഥക്ക് .റേഡിയോയിൽ കഥ വായിക്കാൻ തന്റെ ഊഴം കാത്തിരിക്കുന്ന ഒരു യുവകഥാകൃത്തിന്റെ ഉദ്‌വിഗ്നതകൾ ആണ് വിഷയം .ആദ്യം കഥ വായിച്ച ദിവസം തന്റെ 'അമ്മ അതു കേൾക്കാൻ റേഡിയോ ഉള്ള മുന്ന് വീടുകളിൽ പോയതായി കഥാകൃത്ത് ത്ത് ഓർമ്മിക്കുന്നു.പക്ഷെ മൂന്നിടത്തും .........അതി പ്രശസ്തമായ അർദ്ധ വിരാമം .
  ഇന്ന് രാവിലെ   കൊച്ചി എഫ് എം നിലയത്തിൽ ഒരു റിക്കോഡിങ്ങിന്  കാത്തിരുന്നപ്പോളാണ് ഞാനീ കഥയെക്കുറിച്ചോർത്തത് .തിരിച്ചു വന്നു കഥ വായിക്കുകയും ചെയ്തു .
 പ്രശസ്ത കഥാകൃത്ത് സോക്രട്ടീസ് വാലത്ത് കഥ വായിക്കാനുണ്ടായിരുന്നു .എഫ് ബി യിലൂടെ പരിചയപ്പെട്ടിട്ടുള്ള അദ്ദേഹത്തെ നേരിൽക്കാണാനും പരിചയപ്പെടാനും കഴിഞ്ഞു .സോക്രട്ടീസിന്റെ കഥക്കൊപ്പമായിരിക്കും  എന്റെ കൃതിയും വരിക എന്ന് അധികാരികൾ പറഞ്ഞു .അപ്പോൾ ആരെംകിലുമൊക്കെ കേൾക്കും .അത്രയും നന്ന് .
 ( അവസരം തന്ന ശ്രീ കുമാർ സാറിനു നന്ദി പറയുന്നില്ല അത് നന്ദി കേടാവും എന്നതുകൊണ്ട് )

2016 സെപ്റ്റംബർ 7, ബുധനാഴ്‌ച

അജ്ഞാത ഗായകാ അരികിൽ വരൂ ----
-------------------------------------------------------
അൻപതുകളിലെയും അറുപതുകളിലെയും മലയാള സിനിമയിൽ മുഖ്യ ഉപനായിക മാരിൽ പ്രധാനി ആയിരുന്നു ശാന്തി .നീലാ(മെരി ലാന്റ് )ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ .നായികയായി അവയിൽ മിക്കതിലും മിസ് കുമാരിയായിരുന്നു അഭിനയിച്ചിരുന്നത് .ശാന്തിയുടെ ആദ്യ ചിത്രം തന്നെ കുമാരിക്കൊപ്പം  ഏതാണ്ട് തുല്യ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു കൊണ്ടായിരുന്നു ;പാടാത്ത പൈങ്കിളിയിലെ ലൂസി. അഭിനയത്തിലും അവർ കുമാരിക്കൊപ്പം നിന്നു ..അൾത്താരയിൽ ഷീല അഭിനയിച്ച നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു ശാന്തിക്ക് .താൻ സ്നേഹിക്കുന്ന ആളിന്റെ പ്രണയം തനിക്കു വളരെ വേണ്ടപ്പെട്ട മറ്റൊരാളിലേക്കൊഴുകുന്നതു നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വരുന്ന ഒരുവൾ തന്നെ ഇവിടെയും.ശാന്തി ഷീലക്കു താഴെയായിരുന്നില്ല  ഈ ചിത്രത്തിൽ .
     എന്തു കൊണ്ടാണ് അവർ മെരിലാന്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ നിന്ന് കളഞ്ഞത് .അഭിനയ സാദ്ധ്യതയുള്ള ഒരു പാട് കഥാ പാത്രങ്ങൾ അത് മൂലം നഷ്ടപ്പെട്ടില്ലേ  അവർക്കു മാത്രമല്ല മലയാള സിനിമക്കും ? മലയാള സിനിമാസ്വാദകൻ അന്ന് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ശാന്തി ഇപ്പോൾ മറുപാടി പറയുന്നു ഏഷ്യാനെറ് ന്യുസിന്റെ ഞാൻ ഇവിടെയുണ്ട് എന്ന പരിപാടിയിലൂടെ  :ജോലി സ്ഥിരതയായിരുന്നുവത്രെ പ്രധാനം ..സ്വന്തം തൊഴിലിന്റെ കാര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയുടെയും തീരുമാനമാണ് .മറിച്ചായിരുന്നെങ്കിൽ എന്നാലോചിക്കുക ആസ്വാദകന്റെ സ്വാതന്ത്ര്യവും .
 
    അജ്ഞാത ഗായകാ അരികിൽ വരൂ ,അരികിൽ വരൂ എന്ന് പാടിക്കൊണ്ട് കാല്പനിക നായികയായി അവർ അഭിനയിച്ച ഒരു നീലാ ചിത്രമാണ് ഹോട്ടൽ ഹൈ റേഞ്ച്  .അവസാനം അവർ ഒരു സി ഐ ഡി ഓഫീസർ ആണെന്ന് വെളിപ്പെടുന്നു ..അജ്ഞാത ഗായക കൂടാതെ ഗംഗാ യമുനാ സംഗമ സമതല ഭൂമി എന്ന വിശ്രുത കമുകറ ഗാനവും ആ ചിത്രത്തിലേതാണെന്നു തോന്നുന്നു ..
  ആദ്ധ്യാപികയിൽ പദ്മിനിക്കൊപ്പവും അവർ അഭിനയിച്ചിരുന്നു .
തുടർന്നും ഏതാനും ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .എന്തായാലും എഴുപതുകളുടെ മദ്ധ്യത്തോടെ അവർ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് തീർത്തും അപ്രത്യക്ഷയായി .
     "ഞാൻ ഇവിടെയുണ്ട് 'എന്ന പരിപാടിയിൽ ഇന്നലെ ശാന്തിയെക്കണ്ടപ്പോളാണ് ഞാനിതൊക്കെ ഓർത്തു പോയത് .സൗമ്യവും സുന്ദരവുമായ അവരുടെ മുഖവും പ്രസാദാത്മകത്വം തുളുമ്പുന്ന സംഭാഷണ ശൈലിയും ഭാവ പ്രകാശന ത്തിലുള്ള അനായാസതയും അവരെ അന്നത്തെ ഞങ്ങളുടെ ഇഷ്ട നടിമാരിലൊരാളാക്കിയിരുന്നു . നല്ലൊരു നർത്തകി കൂടി  ആയിരുന്നു അവർ
   ഒരു കാലത്തെ ചൈതന്യ ഭാസുരമാക്കിയ വ്യക്തികളെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തി കൊടുക്കുന്ന ഏഷ്യാ നെറ്റി ന്റെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു .നന്ദി പറയുന്നതിനൊപ്പം ഒരു കാര്യം ചുണ്ടി കാണിക്കട്ടെ .ആദ്യ ദുർ ഘടങ്ങൾ  നീക്കം ചെയ്ത്  .മലയാള സിനിമയുടെ  പാത ഒരുക്കിയ  പ്രമുഖരിൽ ഒരാളിന്റെ പേര് പി സുബ്രമണ്യം എന്നാണ്‌ .എ പേരിലാണ് അദ്ദേഹം അന്നും ഇന്നും അറിയപ്പെടുന്നത് ..   പി സുബ്രമണ്യൻ എന്നു പല തവണ പറഞ്ഞു കേട്ടു .അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കുക തന്നെ വേണം
             - .
     





2016 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?