2018 ജൂലൈ 3, ചൊവ്വാഴ്ച

2-7-2018

എനിക്കിതു സഹിക്കാൻ കഴിയുന്നില്ല .
ലോകത്തിന്റെ മറ്റേ അറ്റത്ത് മലയാളവാർത്തകൾ തമാശയോടെ കേട്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഈ വാർത്ത ദൃഷ്ടിയിൽ പെട്ടത് .തുടർന്ന് അവർ പറയുകയും ചെയ്തു ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു ,ഒരു പത്തൊമ്പതുകാരൻ വിദ്യാർത്ഥി  പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു .നാലു പതിറ്റാണ്ടിനു ശേഷം  മഹാരാജാസിലെ മണ്ണിൽ ചോര വീണിരിക്കുന്നു .
   കരച്ചിലടക്കാൻ പാടു പെടുന്ന ആ അച്ഛനേയുംനൊന്തു പെറ്റ മകനെ വിളിച്ചു കരയുന്ന ആ അമ്മയേയും മനസ്സിലെങ്കിലും എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക ?
  കലാലയ അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബ്രിട്ടോയേയും ഞാൻ ടി വി യിൽ കണ്ടു .ബ്രിട്ടോ കുടുംബത്തിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അഭിമന്യു .ചക്ര വ്യൂഹത്തിനുള്ളിൽ കടക്കാനല്ലാതെ പുറത്തിറങ്ങാൻ പുരാണത്തിലെ അഭിമന്യു പഠിച്ചിരുന്നില്ല എന്ന് ബ്രിട്ടോ കളിയായി പറയാറുണ്ടായിരുന്നു അഭിമന്യുവിനോട് .ചക്രവ്യൂഹം ചമയ്ക്കുന്നവർ ധർമ്മയുദ്ധമുറകളൊന്നും പാലിക്കാറില്ല പണ്ടും എന്ന് ബ്രിട്ടോയ്ക്കറിയുമായിരിക്കും ;അഭിമന്യു അത്രയ്ക്കൊന്നും അനുഭവ സമ്പത്തുള്ള ആളല്ലല്ലോ .
    ഭീകരവാദത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം വിചാരിക്കാൻ .അതിനിയും വളരാൻ അനുവദിച്ചുകൂടാ .എന്നല്ല അതിനെ വേരോടെ നശിപ്പിക്കുക തന്നെ വേണം .ഭരണ കൂട ശക്തി ഉപയോഗിച്ചു തന്നെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം .
    അതാണ് പോംവഴി ;അതു മാത്രമാണ് പോംവഴി .കണ്ണിനു പകരം കണ്ണ് എന്ന നിയമം ഒരു കാരണവശാലും നടപ്പാക്കപ്പെട്ടുകൂടാ .

2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ബുദ്ധ മതവും ഇന്ത്യൻ ജാതി വ്യവസ്ഥയും
    പി കെ ബാലകൃഷ്ണൻ
ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്തും ജാതി സമൂഹം ജാതി സമൂഹമായി തന്നെ നിലനിന്നു .*
*ഇന്ത്യയിൽ ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്ത് ബുദ്ധ ഭിക്ഷുക്കളല്ലാത്ത ബുദ്ധ മതാനുയായികൾ ഇതര സാമാന്യ ജനങ്ങളിൽ നിന്നും ക്രിസ്തുമതാനുയായികളെ പോലെയും ഇസ്ലാം മതാനുയായികൾ പോലെയും വേർതിരിഞ്ഞു വർത്തിച്ച ഒരു ഒരു പ്രത്യേക ജന വിഭാഗമായിരുന്നില്ല എന്നാണു നാനാ സാഹചര്യങ്ങൾ കൊണ്ടും മനസ്സിലാക്കേണ്ടി വരുന്നത് .പ്രത്യേകമായ അനുഷ്ഠാനങ്ങളും ആചാരക്രമങ്ങളും അവർക്കില്ലായിരുന്നുവെന്നും അവനവന്റെ ആത്മജാതി വൃത്തത്തിൽ ജാത്യാചാരമനുസരിച്ചു ജീവിക്കുകഎന്നതു തന്നെയായിരുന്നു അവർക്കു കരണീയമായ നടപടി എന്നും സാഹചര്യങ്ങൾ ആകെ കണക്കിലെടുത്താൽ കാണാം .ഇക്കാര്യത്തിൽ ഏറെ വെളിച്ചം വീശുന്ന ഒന്നാണ് -The social organization in northeast India in Budhist  Time -എന്ന Richard Tick ന്റെ ഗ്രന്ഥം .ജാതി സമൂഹത്തിന്റെ ലംഘനമില്ലാത്ത നിലനിൽപിലേക്കു തന്നെയാണ് ആർ  എസ ശർമ്മയുടെ Aspects of Political Ideas and Institutions   in Ancient India എന്ന ഗ്രന്ഥത്തിലെ ജാതിയെ സ്പർശിക്കുന്ന അദ്ധ്യായങ്ങൾ .സാമാന്യ ജനതയുടെ സമുദായ ബദ്ധമായ നിത്യ ജീവിത ക്രമത്തിൽ ജാതിവ്യവസ്ഥക്കെതിരായി ബുദ്ധമതം നില സ്വീകരിച്ചതായി കാണുന്നില്ല എന്ന അഭിപ്രായം തന്നെയാണ് Ancient Indian Social History എന്ന ഗ്രന്ഥത്തിൽ ശ്രീമതി റൊമീളാ ഥാപ്പറും പ്രകടിപ്പിച്ചു കാണുന്നത് .(ജാതി വ്യവസ്ഥിതിയും കേരളചരിത്രവും )

2018 മാർച്ച് 14, ബുധനാഴ്‌ച

യൂപി  ബീഹാർ  ഉപ തെരഞ്ഞെടുപ്പുകൾ
        ഈ ഉപതെരഞ്ഞെടുപ്പുകളിൽ എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയ ഘടകം അവിടങ്ങളിലെ കോൺഗ്രസ്സിന്റെ ദയനീയമായ പരാജയമാണ് .ഇന്ത്യയുടെ ഹൃദയ ഭാഗത്തു കോൺഗ്രസ്സ് അപ്രസക്തമായിരിക്കുന്നു .ബി ജെ പി ഇതര കോൺഗ്രസിതര മുന്നണി സാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു .അതിനപ്പുറം ഈ തെരഞ്ഞെടുപ്പിൽ അട്ടിമറിയും നോക്കുകൂലിയുമൊന്നുമില്ല .ഉദാഹരണത്തിന് എസ്  പി യും ബി എസ്  പി യും സംയുക്തമായി ബി ജെ പി യെക്കാൾ കൂടുതൽ വോട്ട് നേടിയിരുന്നു 2014 ലും 2017 ലും .ബിഹാറിലേത് ആർ ജെ ഡി യുടെ സിറ്റിംഗ് സീറ്റായിരുന്നു.
   മഹനീയമായ ജനാധിപത്യ തത്വങ്ങളും ഇവിടെ അന്തര്ഭവിച്ചിട്ടില്ല ;മതരാഷ്ട്രീയം ജാതി രാഷ്ട്രീയത്തിന് വഴി മാറിയെന്നു മാത്രം

2018 മാർച്ച് 10, ശനിയാഴ്‌ച

വരിക ഗന്ധർവ ഗായകാ വീണ്ടും 
   യാദൃശ്ചികമായാണ് കൈരളി പീപ്പിളിൽ എത്തിപ്പെട്ടത് .ദയാ വധത്തെ പറ്റി കേട്ടപ്പോളുണ്ടായ അസ്വസ്ഥതയിൽ ചാനൽ മാറ്റുകയായിരുന്നു .പീപ്പിളിൽ അപ്പോൾ 'മധുരിക്കും ഓർമ്മകളെ 'എന്നപേരിൽ ഓ എൻ വി യുടെ നാടകഗാനങ്ങളുടെ പുനരാവിഷ്കാരം ആണ് നടന്നു കൊണ്ടിരുന്നത് .യു റ്യുബിലില്ലാത്ത പഴയ ഓ എൻ വി നാടക ഗാനങ്ങൾ കേൾക്കാനൊരു സുവർണ്ണാവസരം .
      തങ്കകാൽത്തളയും ,എന്തിനു പാഴ്ശ്രുതിയും അത്തി കായ്കളും ,നേരം മങ്ങിയ നേരവും ഒക്കെഅവിടെ കേട്ടു  കല്ലറ ഗോപനും ശ്രീറാമും രാജീവും രാജലക്ഷ്മിയും അപർണ്ണയും മറ്റും  മാറി മാറി പാടി. ഭാഗ്യം .ഇറങ്ങിയ കാലത്തിനു ശേഷം കേട്ടിട്ടേയില്ലാത്ത 'മണ്ണിൽ പിറന്ന ദേവകന്യ'യും 'ജനനി ജന്മഭൂമിയും' കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
  പാട്ടുകാർ ആരും ഈ പാട്ടുകൾ ഇറങ്ങിയ കാലത്തു കേട്ടിട്ടുള്ളവരല്ല .ഈ പാട്ടുകളുള്ള നാടകങ്ങളും കണ്ടിരിക്കാൻ വഴിയില്ല .എങ്കിലും ഭാവം നഷ്ടപ്പെടുത്താതെ പാടാൻ അവർക്കു കഴിഞ്ഞു .ഒരു തെറ്റു പക്ഷെ എടുത്തു പറയാതിരിക്കാൻ കഴിയുന്നില്ല .കാക്കപ്പൊന്നിലെ 'മാനത്തെ മഴവില്ലിനേഴു നിറം 'എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ  ചരണം 'ആയിരത്തിരി മാല ചാർത്തിയ ദീപ ഗോപുര നടയിൽ /അമ്പിളി മോതിരം അഴകിൽ നീട്ടി കാത്തു നിൽക്കുവതാരോ 'എന്നാണ് .'ആയിരത്തിരമാല 'എന്നാണ് രാജലക്ഷ്മി പാടിയത് .നക്ഷത്രങ്ങൾ കൊണ്ട് ആയിരത്തിരി ചാർത്തി അമ്പിളി മോതിരം നീട്ടി നിൽക്കുന്ന പ്രപഞ്ചം ആയിത്തീരുന്നു പാട്ടിലെ കാമുകൻ .ആ ബിംബ കല്പന അ ലംകോലമാക്കിക്കളയുന്നു രാജലക്ഷ്മിയുടെ സ്ഖലിതം .തിരമാലയ്ക് അവിടെ യാതൊരു പ്രസക്തിയുമില്ല 'മലർവാക കൊമ്പത് 'ഭാവഗായകനു സമാസമം  നിന്ന് പാടി ഗംഭീരമാക്കിയ ഗായികയോട് അനാദരവ് പ്രകടിപ്പിക്കുകയല്ല 55 കൊല്ലം മുമ്പ് വി ജെ ടി ഹാളിൽ ഏറ്റവും പിൻ നിരയിലിരുന്നു ആ പാട്ട് കേട്ടിട്ടുള്ള ഒരാളിന് തോന്നിയ രസഭംഗം സൂചിപ്പിച്ചു എന്നു മാത്രം .ഇതു വായിക്കുന്നവരിലാർക്കെങ്കിലും അവരെ പരിചയമുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ നന്ന് .
    നന്ദി കൈരളി പീപ്പിളിന്‌ സംഗീത സാന്ദ്രമായ ഒരു രാത്രിക്ക് അദ്ധ്യാപകൻ കൂടിയായിരുന്ന ഗന്ധർവ ഗായകനെ ഓർമ്മിപ്പിച്ചതിനും
   ഗന്ധർവ ഗായകാ   വരിക കാതോർത്തു നിൽക്കുന്നു കാലം
    


    

2018 ജനുവരി 20, ശനിയാഴ്‌ച

സംശയമില്ല ജനാധിപത്യത്തെ ക്കുറിച്ച് അങ്കലാപ്പോടെ ആലോചിച്ചുപോകുന്ന  ചില സംഭവങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട് .പക്ഷെ എഴുപതുകളുടെ തുടക്കത്തിലേ പോലെ ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി അത് മാറിക്കഴിഞ്ഞിട്ടില്ല .നാം കരുതിയിരിക്കുക തന്നെ വേണം
    പക്ഷെ പരിഹാരം തെളിയിക്കപ്പെട്ട ഏകാധിപത്യ പ്രവണതകളുള്ള വംശ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ഉള്ളിൽ ഒരു ജനാധിപത്യവുമില്ലാത്ത ശക്തികളുമായി കൈകോർക്കുന്നതാണോ ?.രോഗത്തെക്കാൾ അപകടകരമായ ചികിത്സ ആയിരിക്കുമത് ,ആത്മഹത്യാപരവും .
  38 ശതമാനത്തോളം വോട്ടാണ് ഇപ്പോഴത്തെ ഭരണ കക്ഷിക്കും കൂട്ടാളികൾക്കും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് .മുഖ്യ പ്രതിപക്ഷ കക്ഷിക്കും കൂട്ടുകാർക്കും കൂടി 24  ശതമാനവും .ഏതാണ്ട് നാൽപ്പതു ശതമാനത്തോളം പേർ രണ്ടിലും പെടാത്തവരായി ഉണ്ട് .അവരെ വേണ്ട വിധത്തിൽ സംഘടിക്കാൻ നമുക്ക് കഴിയുകയില്ലേ ?കഴിയും എന്നാണ് എന്റെ വിശ്വാസം .
   എന്തായാലും എന്തിന്റെ പേരിലായാലും അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ ശക്തികളുമായി കൂട്ട് കൂടുന്നതിന് ഞാൻ എതിരാണ്
പോകുന്ന

2018 ജനുവരി 3, ബുധനാഴ്‌ച

3-1-2018

അങ്ങിനെ മായാ നദി കണ്ടു ഒരുപാടു പ്രതീക്ഷിച്ചതു കൊണ്ടാവാം എനിക്ക് തൃപ്തികരമായി തോന്നിയില്ല .ഉദ്ദേശ ശുദ്ധിയും കാഴ്ചപ്പാടുകളുടെ കൃത്യതയും മാത്രം പോരാ ഒരു സൃഷ്ടി കലാപരമായി മികച്ചതാകുവാൻ ;ആസ്വാദകന് അതിൽ നിന്ന് ഒരു ഏസ്തെറ്റിക് ഓബ്ജക്ട് രൂപപ്പെടുത്തിയെടുക്കാൻ കഴിയണം .എനിക്കതിനു കഴിഞ്ഞില്ല ;കുറ്റം എന്റെ സിനിമാ ബോധത്തിന്റേതാവാം .
      കാഴ്ചക്കാരിൽ ഇന്ന് ശ്രീധറിൽ മാറ്റിനിക്ക് തലനരച്ചവരായി ഞങൾ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു .ബാക്കിയുള്ളവരെല്ലാം ചെറുപ്പക്കാരായിരുന്നു ,IFFK ടച്ചുള്ള യുവതീയുവാക്കൾ .അവർക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നു തോന്നി തീയേറ്ററിലെ പ്രതികരണങ്ങളിൽ നിന്ന് .
           വളരെ ഭാവിയുണ്ടെന്നു പ്രവചിക്കപ്പെട്ട സമീറ എന്ന യുവനടി സഹോദരനിൽ നിന്നടിവാങ്ങി അഭിനയം നിർത്തി പോകുന്ന ഹൃദയ സ്പര്ശിയായി ;സിനിമയുടെ അവസാന രംഗവും .
      രൂഢമായ പല വിശ്വാസങ്ങളെയും ചിരപ്രതിഷ്ഠിതമായ ചില വിഗ്രഹങ്ങളേയും ചോദ്യം ചെയ്യാനുള്ള ഒരു ശ്രമം ഈ ചിത്രത്തിലുണ്ട് ;ഫെമിനിസ്റ്റുകളുടെ ചില മൂഢവിശ്വാസങ്ങളുൾപ്പെടെ ..അതിൽ ഈ ചിത്രത്തിന്റെ ശിൽപികൾ ,മുഖ്യ ശില്പിയായ ആഷിക് അബു വിശേഷിച്ചും അഭിനന്ദനം അർഹിക്കുന്നു

2017 ഡിസംബർ 21, വ്യാഴാഴ്‌ച

ഹൃദയേന പാർവതി
മനോരമ ചാനലിലെ ന്യൂസ് മേക്കർ ഇന്റർവ്യൂ (19 -12 -2017 )വിലാണ് പാർവതിയെ കണ്ടത് .ചോദ്യങ്ങൾ സ്വാഭാവികമായും വൻതാരങ്ങളുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പറ്റി  പാർവതി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചായിരുന്നു ..പ്രമോദ് രാമനായിരുന്നു ആങ്കർ .
   വ്യക്തവും യുക്തി പൂർവകവും ആയിരുന്നു പാർവതിയുടെ നിലപാട് .സ്ത്രീ വിരുദ്ധത മാത്രമല്ല ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലാം സിനിമയിലുണ്ടാവും ,ഉണ്ടാവണം .പക്ഷെ ചീത്തക്കാര്യങ്ങൾ ചീത്തക്കാര്യങ്ങളായിത്തന്നെ ആസ്വാദകന് അനുഭവപ്പെടത്തക്ക രീതിയിൽ ആയിരിക്കണം ആവിഷ്കരിക്ക പ്പെടേണ്ടത് .ഒരു ചീത്ത കാര്യം വീര പരിവേഷം നൽകി ആവിഷ്കരിക്കുന്നത് മാത്രമല്ല അതിനു നൽകുന്ന വീരോചിതമായ പശ്ചാത്തല സംഗീതം കൂടി ആസ്വാദകൻ ശ്രദ്ധിക്കുമത്രേ .
     നല്ലത് ചീത്ത എന്നൊക്കെ ആരു തീരുമാനിക്കും എന്ന ചോദ്യം ഉണ്ടായില്ല .അതാതു കാലത്തെ പൊതു സമൂഹം എന്ന ഉത്തരം അനുക്ത സിദ്ധ മാണെന്നതാവാം കാര്യം .ഇവിടെ പാർവതി ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യം ചൂണ്ടി കാണിക്കട്ടെ .നമ്മുടെ പൊതു ബോധം സ്ത്രീയും പുരുഷനും കുട്ടിയുമെല്ലാമടങ്ങുന്ന പൊതു സമൂഹത്തിന്റെ ദൃശ്യ കലാ ബോധം പുരുഷ മേധാവിത്വ പരം തന്നെയാണ് ".വെള്ളമടിച്ചു കോൺ തിരിഞ്ഞു വന്ന് എടുത്തിട്ട് ചവിട്ടുമ്പോൾ കൊള്ളാനും ............"എന്നു പറയുന്ന (നരസിംഹം ) കത്തിക്കയറി വരുന്ന വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് 'നീ വെറും പെണ്ണാണെ'ന്ന് പറയുന്ന ജോസഫ് അലെക്‌സാണ്ടറെയും (കളക്ടർ )കയ്യടിച്ചു സ്വീകരിച്ചത് പുരുഷന്മാർ മാത്രമല്ല .നരസിംഹം കണ്ട് ആവേശ ഭരിതയായി ഇറങ്ങി വരുന്ന കൊച്ചുത്രേസ്യ ചേട്ടത്തി (മനസ്സിനക്കരെ )ഒരു സിനിമാ കഥാപാത്രം മാത്രമല്ല ശരാശരി മലയാളി സ്ത്രീയുടെ പ്രതിനിധിയാണ് .
     അപ്പോൾ മാറ്റം വരേണ്ടത് പൊതു ബോധത്തിനാണ് .പിതൃമേധാവിത്വ സമൂഹം നിലവിൽ വന്നത് മുതൽക്കുള്ള സ്ഥിതി ഇതു തന്നെയാണ് ആ സമൂഹം അത്തരമൊരു പൊതുബോധം നിലനിർത്തി കൊണ്ടേയിരിക്കും.എന്നു വെച് ആ സമൂഹം ആമൂലാഗ്രം മാറുന്നത് വരെ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി കാത്തിരിക്കുവാൻ കഴിയുമോ ?ഇല്ല .നമ്മുടെ പൊതു ബോധത്തെ നവീകരിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത് സ്വന്തം കർമ്മരംഗത്ത് പാർവതി തുടക്കം കുറിച്ചതും അത്തരമൊരു ശ്രമത്തിനാണ് .
      പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്ന സിനിമാ രംഗത്ത് പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാവുകയില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി ."ഒരു അഭിനേത്രി എന്ന നിലയിൽ ,ഒരു കലാകാരി എന്ന നിലയിൽ ,ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഇല്ലാതാക്കാനല്ലേ അവർക്കു കഴിയു "
   നാട്യങ്ങളില്ലാതെ വീരനായികാ പരിവേഷമില്ലാതെ എന്നാൽ ദൈന്യത തീരെ കലരാതെ തികച്ചും സാധാരണമായ മറുപടി .
പാർവതി ,ഈ ധീര  താര സ്വരത്തിനു സിനിമാ ആസ്വാദകനും സ്ത്രീപക്ഷനിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നവനുമായ ഒരുവന്റെ ഹൃദയ പൂർവമായ അഭിനന്ദനങ്ങൾ