2019 മേയ് 13, തിങ്കളാഴ്‌ച

13-5-201
------------
"സാമജ വര -----------"
---------------------------------
സാമജവരന്മാർ പ്രൗഢഗമനം നടത്തിയിരുന്ന പഴയ പൂരപ്പറമ്പുകളെ  ഓർമ്മിപ്പിച്ചു ഇന്നലെ വടക്കുന്നാഥന്റെ സന്നിധാനം .കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും തലയെടുപ്പുള്ള ,കവിതകളിലും കീർത്തനങ്ങളിലും പ്രകീർത്തിക്കപ്പെടാറുള്ള ആനനട നടക്കുന്ന കൊമ്പൻ തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .ഇന്നലെ അദ്ദേഹത്തിന് നരേന്ദ്ര  മോദിയെക്കാളും രാഹുൽ ഗാന്ധിയെക്കാളും  ,എം ടി യെക്കാളും  യേശുദാസിനെക്കാളും, മോഹൻലാലിനേക്കാളും  മമ്മൂട്ടിയെക്കാളും വാർത്താപ്രാധാന്യമുണ്ടായിരുന്നു .
   ഒരുകാലത്ത് ജീവിതവൃത്തിയുടെ ഭാഗമായിരുന്ന ചില പ്രവൃത്തികളാണ് പില്കാലത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നിലനിൽക്കുന്നതെന്ന് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .അതിൽ ചെറിയ മാറ്റം വരുത്തട്ടെ :ജീവിതവൃത്തിയുടെ ഭാഗമായിരുന്നതോ  അതുമായി ജൈവബന്ധം പുലർത്തിയിരുന്നതോ ആയ ചില പ്രവൃത്തികളാണ് ആചാരാനുഷ്ഠാനങ്ങളായി നിലനിൽക്കുന്നത് .നെൽകൃഷി അന്യം നിന്നതിനു ശേഷവും വ്യാപകമായി നിലനിൽക്കുന്ന നിറപറ വെയ്പ്പ് നല്ലൊരുദാഹരണമാണ് .ഇത്തരം നിർദ്ദോഷമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദോഷമൊന്നുമുണ്ടാക്കുകയില്ല എന്നു മാത്രമല്ല അവയിൽ ചിലതെങ്കിലും സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകമാവുകയും ചെയ്യും .
            അത്രയ്ക്ക് നിർദ്ദോഷമാണോ പൂരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് .?ലോറികളും ജെ സി ബി കളും നിലവിലില്ലാതിരുന്ന കാലത്ത് ആനകൾ നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വ്യാപകമായി ഉപയുക്തമാക്കപ്പെട്ടിരുന്നു .ആ ജീവിതരീതിയുടെ സ്വാഭാവിക ഉപോല്പന്നമാവാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുന്ന പൂരങ്ങളും ഉത്സവങ്ങളും മറ്റും .സാമ്പത്തിക ജീവിതത്തിൽ ആന അനിവാര്യമല്ലാതായി .മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതാണെന്നുള്ള ബോധം  നമ്മുടെ സമൂഹ മനസ്സിൽ രൂഢ മായിക്കൊണ്ടിരിക്കുകയാണ് . മൃഗബലിയും അതു പോലുള്ള അനാചാരങ്ങളും അവസാനിച്ചുവല്ലോ .അതു പോലെ കാട്ടാനകളെ പിടിച്ചു മെരുക്കുന്ന സമ്പ്രദായവും കാലക്രമത്തിൽ ഇല്ലാതാവും .ആനകളെ ഉപദ്രവിക്കാതെ അതിമനോഹരങ്ങളായ പൂരങ്ങൾ ആഘോഷിക്കാൻ നമുക്കു കഴിയും ഒരിക്കൽ .
           വടക്കുന്നാഥൻ അനുഗ്രഹിക്കട്ടെ.

പിൻകുറിപ്പ് ----ആളുകളെ നിശ്ചിത ദൂരത്തിൽ നിർത്തിക്കൊണ്ട് സമയ പരിധിക്കുള്ളിൽ തന്നെ പൂരവിളംബരം നടത്താൻ കഴിഞ്ഞ ജില്ലാ ഭരണ കൂടത്തിനും ക്രമസമാധാന പാലകർക്കും അഭിനന്ദനങ്ങൾ .കാര്യക്ഷമമായി,എന്നാൽ ജനസാമാന്യത്തെ വെറുപ്പിക്കാതെ  സർക്കാർ കാര്യങ്ങളും നടത്താൻ കഴിയുമെന്നതിന്  അപൂർവ നിദർശനമായിരുന്നല്ലോ അത് .







 










2019 മേയ് 9, വ്യാഴാഴ്‌ച

28-4-2019
ചിത്ര
----------
പി യൂ  ചിത്ര ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയിരിക്കുന്നു .മുൻപും ഈ ഇനത്തിൽ ഏഷ്യൻ നിലവാരത്തിലുള്ള മത്സരത്തിൽ അവർ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് .മത്സരം കഴിഞ്ഞ് മെഡലുമായി അവർ തിരിച്ചെത്തിയപ്പോൾ കാര്യമായ സ്വീകരണമൊന്നുമുണ്ടായില്ല .ജനാധിപത്യത്തിന്റെ ഉത്സവത്തിനിടയിൽ ആ വലിയ വിജയം ശ്രദ്ധിക്കപ്പെടാതെ പോയി .
     2017 ഇൽ ലണ്ടനിൽ നടന്ന ലോക അതിലിറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് നമ്മുടെ കായിക ഭരണ സംവിധാനം അനുമതി നൽകിയില്ല .സുപ്രീം കോടതി നിർദ്ദേശം സാങ്കേതികതയുടെ പേരിൽ അവഗണിച്ചു കൊണ്ട്  ചിത്രയ്ക്ക്   അനുമതി നിഷേധിച്ചത് കേരളത്തിന്റെ  കായിക റാണി ഉൾപ്പെടെയുള്ളവരാണ് .ഏതു വലിയ തച്ചനും പെരുംതച്ചനാണ് എന്നല്ലാതെ എന്തു പറയാൻ .
       പക്ഷേ പെരുംതച്ചന്മാരെ നിരാകരിച്ചുകൊണ്ട് ,ലജ്ജിപ്പിച്ചു കൊണ്ട് പിന്നത്തെ തലമുറ സ്വന്തം ശില്പങ്ങൾ ചരിത്രത്തിന്റെ രാജ വീഥികളിൽ സ്ഥാപിക്കുക തന്നെ ചെയ്യും .ചിത്രയും അതാണ് ചെയ്തത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിക്കൊണ്ട് .അവസാന ലാപ്പിൽമുമ്പിൽ ഓടുന്നവരെ അഭ്യസ്തവും ചിട്ടകൾപാലിച്ചുള്ളതുമായ ചുവടുവെപ്പുകൾ കൊണ്ട്  മറികടന്ന്  അവർ സ്വര്ണത്തിലേക്ക് കുതിക്കുന്ന കാഴ്ച ഉദ്വേഗജനകമെന്നതു പോലെ ഹൃദ്യവുമായിരുന്നു .തുടർന്ന് എല്ലാ കൊടിക്കൾക്കും മീതേ ത്രിവർണ്ണ പതാക ,എല്ലാ ആരവങ്ങൾക്കും മുകളിൽ ജനഗണമന ,അത്യന്തം അഭിമാനകാരമെന്നപോലെ ആഹ്ളാദകരവുമായ അനുഭവമായിരുന്നു അത് .തെരഞ്ഞെടുപ്പിന്റെ പോർവിളികൾക്കും ശകാരവര്ഷങ്ങള്ക്കുമിടയിൽ വളരെ കുറച്ചു പേരെ ഇതൊക്കെ ശ്രദ്ധിച്ചുള്ളു .ജയിച്ചുവന്ന ചിത്രയെ സ്വീകരിക്കാൻ ഒരു പാടു പേരൊന്നും പോയതുമില്ല .
       ആനയും അമ്പാരിയും കൊട്ടും കുരവയും ആയുള്ള സ്വീകരണമല്ല ചിത്രയെപ്പോലുള്ളവർക്ക് വേണ്ടത് . സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങളാണ്.ട്രാക്കിൽ തൊട്ടുപിന്നിൽ ,ഏതു നിമിഷവും കടത്തിവെട്ടി മുന്നിൽക്കയറാൻ സാദ്ധ്യതയുള്ള എതിരാളികളുണ്ടെങ്കിലേ ഏത് അത്‍ലറ്റിനും സ്വന്തം കഴിവ് അതിന്റെ പരമാവധിയിൽ പുറത്തെടുക്കാൻ കഴിയൂ .അതിനവസരം കിട്ടുന്ന ,ലോകനിലവാരമുള്ള പരിശീലനമാണ് നമ്മുടെ അത്‌ലറ്റുകൾക്കാവശ്യം .ഒപ്പം കായികക്ഷമത നിലനിർത്താൻ  കഴിയുന്ന ജീവിത രീതി പിന്തുടരാനുള്ള സാമ്പത്തിക സാഹചര്യങ്ങളും .കൂടെ മാന്യതയുള്ള,പരിശീലനത്തിനു തടസ്സമില്ലാത്ത  തൊഴിൽ .
         ഭരണകൂടത്തിന്റെ  ശ്രദ്ധ പതിയേണ്ടത് ഇത്തരം കാര്യങ്ങളിലാണ് .അതുണ്ടാവുമെന്ന് പ്രാക്ടീക്ഷിക്കാം .അഭിമാനത്തിന്റെ നിമിഷങ്ങൾക്ക് നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും .ചിത്രയ്ക്കും പങ്കെടുത്ത എല്ലാ അത്‌ലറ്റുകൾക്കും .






         




2019 മേയ് 4, ശനിയാഴ്‌ച

4-5-2019"ഉയരെ" കണ്ടു .നന്നായിട്ടുണ്ട് .വിധിയും സമൂഹവും ഏൽപ്പിക്കുന്ന ആഘാതങ്ങളെ നേരിട്ട് ജീവിക്കാനും ജീവിതത്തിൽ വിജയിക്കാനുമുള്ള നിശ്ചയ ദാർഢ്യം കൈമുതലായുള്ള യുവതിയായി  പാർവ്വതി നല്ല അഭിനയം കാഴ്ചവെച്ചു .സിദ്ദിക്ക് ,ആസിഫ് ആലി  ടോവിനോ  എല്ലാവരും നന്നായിട്ടുണ്ട് .ഒരു പൊടിക്ക് മുന്നിൽ നിൽക്കുന്നത് ടോവിനോ ആണെന്ന് തോന്നിയത് എന്റെ പക്ഷപാതം കൊണ്ടാവാം .
    പുരുഷാധിപത്യ സമൂഹവുമായുള്ള യുദ്ധത്തിൽ സ്ത്രീക്ക് പുരുഷന്റെ കൈത്താങ്ങ് ആവശ്യമുണ്ട് എന്നിടത്തല്ലേ ഈ സിനിമയും എത്തിനിൽക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്ന് തന്നെ മറുപടി പറയേണ്ടി വരും .അവിടെ ഒരു ന്യായീകരണമേയുള്ളു .സാമൂഹ്യ യാഥാർഥ്യം അതാണ് ;അത് കണ്ടില്ലെന്നു നടിക്കാൻ  സിനിമ എന്നല്ല  ഒരു കലാസൃഷ്ടിയ്ക്കും  സാദ്ധ്യമല്ല എന്ന പ്രാഥമിക തത്വം .




2019 ഏപ്രിൽ 23, ചൊവ്വാഴ്ച

രാജാവിന്റെ മകൻ .
-----' --------------------------
      പക്വതയെത്തിയതിനു ശേഷം ഞാൻ ദീർഘ നേരം ക്യു നിന്ന് കണ്ട ആദ്യ സിനിമ 'രാജാവിന്റെമകൻ 'ആയിരുന്നു .ഒന്നിലേറെ തവണ .രണ്ടാമത്തെ പ്രാവശ്യം അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന  മകനോടൊപ്പം .അന്നേ മനസ്സിൽ തോന്നിയതാണ് മഹാ നക്ഷത്ര പദവിയിലേക്ക് കുതിക്കുന്ന ചെറുപ്പക്കാരൻ ഈ ക്യു നിൽക്കുന്ന പൊതുജനത്തിന്റെബുദ്ധിമുട്ടുകൾ അറിയുന്നോ എന്ന ചിന്ത .ഇന്നിപ്പോൾ മോഹൻലാൽ മണിക്കൂറുകൾ വോട്ടിനു വേണ്ടി ക്യു നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്ന് .അവർ ജനാധിപത്യ ധ്വംസനങ്ങൾ അനുവദിക്കുകയില്ല .ഏകാധിപത്യമോ കുടുംബവാഴ്ചയോ ഇന്ത്യയിൽ സാധ്യമാവുകയില്ല .കാരണം രാജകുടുംബത്തോടുള്ള ഭക്തി ബഹുമാനങ്ങൾ മാത്രമല്ല താരാരാധനയും ജനാധിപത്യ പർവത്തിനു പുറത്തുമാത്രമേ നിലനിൽക്കൂ .പാപനാശിനിയായ വനകല്ലോലിനി ആർക്കും തർപ്പണത്തിനു നീരുനൽകും .അഭിഷേക ജെലമായി കുംഭങ്ങളിൽ പ്രവേശിക്കുകയില്ല .
    ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ 






23-4-2019
പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇന്ന് .ഞങ്ങൾക്ക് ,എനിക്കും സുജാതക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല .ലിസ്റ്റിൽ ഞങ്ങളുടെ പേരുണ്ടായിരുന്നില്ല .തികച്ചും അപ്രതീക്ഷിതം .തുടർച്ചയായി സ്ഥലത്തില്ലാതിരുന്നത് കൊണ്ട് സംഭവിച്ചതാകാം.ഞങ്ങൾ അമേരിക്കയിലേക്ക് താമസം മാറ്റിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരുണ്ട് അയല്പക്കത്ത് .അതെന്തുമാകട്ടെ തിരുത്താൻ വീണ്ടും പേര് ചേർക്കാൻ അവസരങ്ങളുണ്ടായിരുന്നു .ഇങ്ങിനെയൊരു സംശയമേ ഇല്ലാതിരുന്നതു കൊണ്ട് ഞങ്ങളതിനു ശ്രമിച്ചതേയില്ല .
  പോകട്ടെ .ജനാധിപത്യത്തിന്റെ മനസ്സിലാണ് വേണ്ടത് .അതുണ്ട് .എന്ന് വെച്ച ഇതെങ്ങിനെ തുടരാൻ സമ്മതിക്കുകയില്ല .അടുത്ത അവസരത്തിൽ തന്നെ പേര് ചേർക്കും .

2019 ഏപ്രിൽ 7, ഞായറാഴ്‌ച

7-4-2019
ഒരു  ഏറനാടൻ കൃഷിത്തോട്ടം
--------------------------------------------------
രാവിലെ ഒരു ന്യൂസ് ചാനലിൽ , ഏഷ്യാനെറ്ന്യൂസ് ആണെന്നാണ് ഓർമ്മ ,കണ്ടതാണ് :കൈലിയും ടി ഷർട്ടും ധരിച്ച് ചുറുചുറുക്കോടെ നടന്നുവരുന്ന ,കൂടുതൽ ചെറുപ്പം തോന്നിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ,മൈക്കും പിടിച്ച് നടന്നൊപ്പമെത്താൻ ക്ലേശിക്കുന്ന റിപ്പോർട്ടർ .വിശാലമായ കൃഷിത്തോട്ടം ,കുന്നുകളും താഴ്വരകളും ഒക്കെയായി  മദ്ധ്യകേരളത്തിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ .
   തെരഞ്ഞെടുപ്പിന്റെ തിരക്കിലും രാവില്ലത്തെ  നടപ്പും കൃഷിപ്പണിയും ഒഴിവാക്കാറില്ലത്രേ അദ്ദേഹം .തോട്ടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുകയില്ല .പക്ഷെ നല്ല വിളവുണ്ട് ;ധാരാളം കായ്കറികൾ; വിൽക്കുകയില്ല;വീട്ടിലെ ഉപയോഗത്തിനെടുക്കും ,അയല്പക്കക്കാർക്കും കൊടുക്കും .
     കൂടുതൽ കണ്ടത് വെള്ളരിയാണ് ."വിഷുവല്ലേ വരുന്നത് "തികച്ചും സ്വാഭാവികമായി കുഞ്ഞാലിക്കുട്ടി  ലേഖകനോട് പറഞ്ഞു . വെള്ളരിയുടെ സമൃദ്ധിയിൽ പകച്ചു നിൽക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ .
     വിഷുവിനു കണി വെക്കുന്ന  പതിവ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല .പക്ഷേ ഈ വിഷുവിന് കുറെയധികം ഏറനാടൻ ഭവനങ്ങളിൽ വിഷുക്കണി ഒരുക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി കൃഷി ചെയ്തുണ്ടാക്കിയ കണി വെള്ളരി ഉപയോഗിച്ചായിരിക്കും .
       ഞാൻ മനസ്സിൽ ആ പഴയ വിഷുക്കവിത ഓർത്തെടുക്കാൻ ശ്രമിച്ചു .
.."….മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ  വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും "







2019 ഏപ്രിൽ 5, വെള്ളിയാഴ്‌ച

4-4 -2019
                കെ .സരസ്വതി അമ്മയുടെ ജന്മ ശതാബ്ദിയാണിന്ന് .ആരും കാര്യമായി ശ്രദ്ധിക്കാതെ ആ ദിവസം കടന്നു പോകുന്നു .അവരുടെ ജീവിതവും മരണവും മരണാനന്തര കാലഘട്ടവും എന്ന പോലെ .ആണുങ്ങൾ മാത്രം ചേർന്ന് വനിതാ മതിൽ സംഘടിപ്പിക്കുന്ന നമ്മുടെ നാട്ടിൽ അങ്ങിനെയായില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളു ;.ഒരു സ്ത്രീക്ക് ജീവിച്ചുപോകാൻ പുരുഷൻ അനിവാര്യനല്ല എന്നുറക്കെ പ്രഖ്യാപിച്ച ഒരേയൊരു സാഹിത്യ രചയിതാവ് അവരായിരുന്നുവല്ലോ .
  ആരായിരുന്നു കെ സരസ്വതി 'അമ്മ .വിശദമായി എഴുതണമെന്നുണ്ട് .ശാരീരിക സ്ഥിതി മെച്ചപ്പെടാൻ കാത്തിരിക്കുകയാണ് .എങ്കിലും ഒറ്റ വാക്യത്തിൽ പറയാം :സാറാജോസെഫിനും ഗ്രേസിക്കും ചന്ദ്രമതിക്കും കെ ആർ മീരക്കും ഇന്ദുമേനോനും മറ്റും നക്ഷത്രങ്ങൾ വിരിയിക്കാൻ ആകാശങ്ങൾ സൃഷ്ടിച്ച മഹാവിസ്ഫോടനമായിരുന്നു സരസ്വതി 'അമ്മ .ആ വസ്തുത അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിക്കാം