2021 മേയ് 7, വെള്ളിയാഴ്‌ച
ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്‌പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ഫെബ്രുവരിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
.
2021 മാർച്ച് 2, ചൊവ്വാഴ്ച
1-3-2021
നെയ്ത്തിരിവെച്ച വെളിച്ചം
-----------------------------------------------
വിഷ്ണു നാരയണൻ നമ്പൂതിരിയെ അനുസ്മരിച്ച് രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കണമെന്നാണ് പൂണിത്തുറ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കേണൽ രാജേന്ദ്രൻ സാർ പറഞ്ഞത് .പ്രതിമാസ സംഗമത്തിൽ രണ്ടു മൂന്നു പരിപാടികളുണ്ട് ..
സച്ചിദാനന്ദൻ പറഞ്ഞത് ശരിയാണ് .പി ,ഇടശ്ശേരി ,വൈലോപ്പിള്ളിമാർക്കും ആധുനികർക്കും ഇടയിലുള്ളവരിൽ മൂന്നു കവികളെയാണ് എന്റെ തലമുറ ഏറ്റവും ഇഷ്ടപ്പെട്ടത് ;സുഗതകുമാരി ,അക്കിത്തം ,വിഷ്ണുനാരായണൻ നമ്പൂതിരി .സുഗതകുമാരി മരിച്ചപ്പോൾ അവരുടെ സമ്പൂർണ കവിതാ സമാഹാരം കമ്പോടു കമ്പ് വായിച്ചാണ് ഞാൻ എന്റെ ആദരം പ്രകടിപ്പിച്ചത് .ഒന്നും എങ്ങും കുറിച്ചില്ല ഫേസ്‌ബുക്കിൽ പോലും .വിഷ്ണുനാരായണന്റെ കാര്യത്തിൽ സംപൂര്ണസമാഹാരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല .കോവിഡ് കാലം സൃഷ്ടിച്ച അലങ്കോലത്തിൽ നിന്ന് 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പോലെ കയ്യിലുള്ള പുസ്തകങ്ങൾ തേടിപ്പിടിക്കാൻ കഴിഞ്ഞതുമില്ല .രണ്ടു കവിതകൾ കിട്ടി റിപ്പബ്ലിക്കും സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതവും .രണ്ടും വായിച്ചു .
ഗ്രന്ഥസഹായം കൂടാതെ ഋഗ്വേദം ഉദാത്താനുദാത്തസ്വരിതങ്ങളിൽ ആലാപനം ചെയ്യാനും കുടിയൊഴിക്കൽ അതിലെ പുരോഗമനാശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കാണാതെ ചൊല്ലാനും കഴിയുമായിരുന്ന വിഷ്ണുനാരായണൻ അവിച്ഛിന്നമായ ഒരു സംസ്കാരധാരയുടെ പ്രവക്താവായിരുന്നു എന്നാണ് ഞാൻ ലൈബ്രറിയിൽ പറഞ്ഞത് ..വായിച്ചതെല്ലാം മറന്നു കഴിയുമ്പോൾ അവശേഷിക്കുന്നതാണല്ലോ സംസ്കാരം .വിഷ്ണുനാരായണൻ കവിതകൾ എന്നിലവശേഷിപ്പിച്ച കാവ്യസംസ്കാരം അങ്ങിനെ പറയാനാണ് എന്നെ പ്രേരിപ്പിച്ചത് .
ഇത് ശനിയാഴ്ച വൈകുന്നേരമായിരുന്നു .ഇന്ന് ,(1-3-2021) തിങ്കളാഴ്ച വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു .ഔചിത്യപൂർണമായ അനുസ്മരണം .മേഘരൂപനായ പുരുഷൻ ഉദാസീനനായ സാക്ഷിയായി നിൽക്കെ ,അവനെ ആനന്ദിപ്പിക്കാൻ പ്രകൃതി നടത്തുന്ന ആർദ്രവും സമ്മോഹനവുമായ സർഗ്ഗനടനം കാളിദാസിയമായ കല്പനകളിലൂടെ വായനക്കാരന്റെ കണ്മുമുന്നിൽ തെളിയുന്നു .തുടർന്ന് നൃത്തത്തിന്റെ താളം തെറ്റിക്കുന്ന മർത്യപരാക്രമങ്ങൾ ,നാടുവാഴാൻ വാളെടുത്ത വെളിച്ചപ്പാടുകൾ .പ്രകൃതി സംഹാര രുദ്രയാവുന്നു .അവസാനിക്കാത്ത കൊടും വേനൽ .വർഷത്തിലെ മുകിൽമാലകൾക്കു വേണ്ടിയുള്ള ദീനരോദനം ..........അഥവാ ഇവിടെ വിവക്ഷിതം ഇതൊന്നുമല്ലെങ്കിലും സാരമില്ല .ഈ കവിത വായിക്കുന്നത് വലിയൊരനുഭവമാണ് എനിക്ക് മുപ്പതു കൊല്ലം മുമ്പെന്ന പോലെ ഇന്നും .എന്നെ കൂടുതൽ സംസ്കാര സമ്പന്നനാക്കുന്ന അനുഭവം .അതു മതി ..
നദികളെക്കുറിച്ചുള്ള മേഘസന്ദേശപരാമർശങ്ങൾ സിപ്രയെയും ഗഭീരയെയും കടന്നു നിർവിന്ധ്യയിലെത്തിയപ്പോൾ മേഘസന്ദേശം ആദ്യം വായിച്ച യൗവ്വനാരംഭത്തിലുണ്ടായ മധുരാ സ്വസ്ഥ്യത്തിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ഉള്ളിലുണർത്തിക്കൊണ്ട് ആ ശ്ലോകാർത്ഥം ഓർമ്മയിലെത്തി
"....ജ്ഞാതാസ്വാദോ വിവൃത ജഘനാ കോ വിഹാതും സമർത്ഥ ".
ലൈബ്രറിയിലെ ഹ്രസ്വമായ പ്രസംഗം ഞാനവസാനിപ്പിച്ചത് 'സ്വാതന്ത്ര്യത്തെ കുറിച്ച് ഒരുഗീത'ത്തിലെ ഈ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് :
"ഹൃദയത്തിൻ വാതിൽ തുറന്നു തരാം
ഞാനിത്തിരിനേരം ;സദയം നിൻ
ചേവിടിയിണവെച്ചിവനെ യനശ്വരനാക്കു"
2021 ഫെബ്രുവരി 23, ചൊവ്വാഴ്ച
ഏകാഭിനേതൃ നാടകം
------------------------------------
(ജകോസ്റ്റയുടെ നിർവഹണം )
ജക്കോസ്റ്റ
-----------------
ആർ .എസ്സ് .കുറുപ്പ്
---------------------------------
(പശ്ചാത്തലത്തിൽ ...ശ്ലോകം )... ഹേ സന്താപവതി !ഏതു
ഭ്രാന്താലവിഷ്ടയായി നീ.
ആരൊരൗഭമനാം ശത്രു
ഏതൗലികിക വേഗേന
നായാടി ദുർനക്ഷത്രാന്തർ
ജാതയാം നിന്റെ ജീവിതം
തീബ്സിലെ അന്തപ്പുരം
ജാക്കോസ്റ്റ ഇടനാഴിയിലൂടെ പാഞ്ഞുവരുന്നു .പരിഭ്രാന്തയും ക്ഷുഭിതയും .വർദ്ധിച്ച കോപം മദ്ധ്യവയസ്സിലും സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത അവരുടെ പ്രൗഢമായ മുഖത്തെ ദുഷ്പ്രേക്ഷ്യമാക്കുന്നു .
ശയ്യാഗൃഹത്തിലേക്കു കടന്ന അവർ വാതിൽ ശക്തിയിൽ ശബ്ദത്തോടെ വലിച്ചടക്കുന്നു ;ഓടാമ്പലിടുന്നു .
കോപം ,ജുഗുപ്സ ,ആത്മനിന്ദ ,ദുഃഖം ഇവയൊക്കെ മാറി മാറി അവരുടെ മുഖത്തു പ്രകടമാവുന്നുണ്ട് .അസ്വസ്ഥതയുടെ പാരമ്യത്തിൽ രണ്ടു കൈകൊണ്ടും മുടി പിടിച്ചു വലിക്കുന്നുണ്ട് അവർ .
മുറിയിൽ കടന്ന് എന്തു ചെയ്യണമെന്നറിയാതെ ,പകച്ച് ഒരു നിമിഷം നന്നിട്ട് വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ഇതിനിടയിൽ അവർ ഏതാണ്ട് സ്വബോധം നഷ്ടപ്പെട്ടതു പോലെ സംസാരിക്കുന്നുമുണ്ട് .
[ആരെയോ ശകാ രിക്കുന്നതു പോലെ] "ശപിക്കപ്പെട്ടവനേ ..........." "ശപിക്കപ്പെട്ടവനേ ...........നിനക്ക് സത്യമറിയണമല്ലേ ............പറഞ്ഞാൽ മനസ്സിലാവുകയില്ല അല്ലേ ........നിനക്ക് കൊലക്കത്തിയൊരുക്കുകയാണവർ ..........അവർ അത് നിന്നെക്കൊണ്ടു തന്നെ ചെയ്യിക്കും ........"
സംസാരിക്കുന്നതിനിടയിൽ അവർ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തലമുടി പിടിച്ചു വലിക്കുകയും മുറിയിലെ സാധനങ്ങൾ അബോധപൂർവമെന്നപോലെ എടുക്കുകയും തിരിച്ചു വെക്കുകയും ചെയ്യുന്നുണ്ട് .അലങ്കാരവസ്തുവായി മുറിയിൽ വെച്ചിരുന്ന ഒരു നാടക മുഖം മൂടി കയ്യിലെടുത്ത് അതിലേക്കു നോക്കി .......ആആ' ലയസ് ,.........ലയസ് .....അങ്ങേക്ക് തൃപ്തിയായില്ലേ .....വിധിയെ മറികടക്കാൻ ....സ്വന്തം പ്രാണൻ നിലനിർത്താൻ .....സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൊടുത്തിട്ട് ...എന്റെ ജീവിതം നശിപ്പിച്ചിട്ട് ...അങ്ങെന്തു നേടി ...ശാപം ...ശാപം ...തലമുറകൾ നീണ്ടു നിൽക്കുന്ന കൊടിയ ശാപം ..........."
മുഖം മൂടി അടങ്ങാത്ത ദേക്ഷ്യത്തോടെ വലിച്ചെറിയുന്നു ....ജ്ഹ്ടിതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു .പറഞ്ഞു വന്നതിന്റെ തുടർച്ചയായി ....."ഇപ്പോൾ മകൻ ......അതേ മകൻ .......നമ്മുടെ മകൻ .....ഈഡിപ്പസ് ....അവൻ മരിച്ചില്ല ......മറ്റൊരു രാജധാനിയിൽ വളർന്നു .......അവൻ അങ്ങയെ വധിച്ചു .....എന്നെ പരിഗ്രഹിച്ചു .....തീബ്സിലെ രാജാവായി ......ഇപ്പോൾ ..........."
ആകെത്തകർന്ന് അതികഠിനമായ വ്യസനത്തോടെ തുടരാനാവാതെ നിലത്തിരിക്കുന്നു .കൊടുംകൈ കുത്തി ഒരു കൈകൊണ്ട് തലമുടി വലിച്ചുകൊണ്ട് ....അടക്കിയിട്ടും അടങ്ങാത്ത ഒരു തേങ്ങൽ ,,,,,,
ഏതാനും നിമിഷങ്ങൾ .....എന്തോ തീരുമാനിച്ചുറച്ചതു പോലെ എഴുന്നേൽക്കുന്നു ...നടന്നു ചെന്ന് ഒരുടയാട കയ്യിലെടുത്ത് അതിന്റെ ബലം പരിശോധിക്കുന്നു ......ഒരു പീഠത്തിൽ ചവിട്ടി നിൽക്കുന്നു .........
ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരുവളുടെ നിശ്ചയദാർഢ്യം അവരുടെ മുഖത്തുണ്ട് . ദുരിതാനുഭങ്ങളുടെ പരകോടിയിലെ ശാന്തത.
മണിയറക്കട്ടിലിലേക്ക് നോക്കി.)
ജക്കോസ്റ്റ: ലയസ്, ലയസ് ,കഠിനമായ സത്യങ്ങളെ അറിയാതെ അങ്ങു പോയി... ഞാൻ പറയാം(തറപ്പിച്ച് ) ഞാൻ പറയാം.---------
[വെളിച്ചം മങ്ങിത്തെളിയുന്നു ..നിർവഹണം ആരംഭിക്കുന്നു .പൂർവകഥാകഥനത്തിൽ അനുയോജ്യമായ നിലപാടു സ്വീകരിക്കാനും വിഭിന്ന കഥാപാത്രങ്ങളായി പകർന്നാടാനും അഭിനേത്രിക്കു സ്വാതന്ത്ര്യമുണ്ട് .പക്ഷേ അവർ എല്ലായ്പ്പോഴും അടിസ്ഥാനപരമായി ജാകോസ്റ്റയെ പ്രതിനിധീകരിക്കുന്നു ]
തീബ്സിൽ മഹാ മാരി---- നഗരം മരണത്തിൻ്റെ വേലിയേറ്റത്തിലാണ്. വരൾച്ച, ക്ഷാമം, . പകർച്ച വ്യാധി ... മരണപിശാച് തിബ്സിനെ ഗ്രസിച്ചിരിക്കുന്നു..
സീയ്യൂസിന്റെ പുരോഹിതനും ബഹുജനങ്ങളും വിലപിച്ചു കൊണ്ട് ഈഡിപ്പസ് രാജാവിന്റെ സന്നിധിയിലെത്തി
'ഈഡിപ്പസ് രാജാവേ,യക്ഷിയിൽ നിന്ന് മുമ്പ് ഞങ്ങളെ രക്ഷിച്ചതുപോലെ ഒരിക്കൽ കൂടി തീബ്സിനു ജീവൻ കൊടുക്കു ,ഞങ്ങളെ രക്ഷിക്കൂ 'അവർ രാജാവിനോടപേക്ഷിച്ചു .അദ്ദേഹത്തിനു മാത്രമേ അതിനു കഴിയൂ എന്ന് പുരോഹിതൻ തറപ്പിച്ചു പറഞ്ഞു .അദ്ദേഹത്തിനു കഴിയും എന്നും .
'മക്കളേ 'രാജാവ് ആർദ്രതയോടെ അവരെ അഭിസംബോധന ചെയ്തു 'ഞാൻ നിങ്ങളെ ഓർത്ത് ദുഃഖിക്കുകയാണ് 'നിങ്ങൾ ഓരോരുത്തർക്കും അവനവന്റെ ദുഃഖമേയുള്ളു .എന്റെ ഹൃദയം നിങ്ങളുടെ എല്ലാവരുടെയും ദുഃഖം ഒന്നിച്ചു പേറുന്നു .'
ആദിത്യക്ഷേത്രത്തിൽ കല്പന കേൾക്കാൻ പോയ എന്റെ അനിയൻ ക്രയോൺ തിരിച്ചെത്തി .
ലയസ്സിന്റെ രക്തം വീഴ്ത്തിയ ആളെ നാടു കടത്തണം ,അല്ലെങ്കിൽ അയാളുടെ രക്തം വീഴ്ത്തണം എന്നാണു കല്പനയെന്നു ക്രയോൺ രാജാവിനോടു പറഞ്ഞു 'രക്തപാതകമാണ് തീബ്സിന്റെ ശാപം '
അപ്പോൾ ലയസ്സിനെ മുക്കൂട്ട പെരുവഴിയിൽ വെച്ചു വധിച്ച കൊള്ളക്കാരൻ നഗരത്തിലുണ്ട് !!
അതാരെന്നറിയാൻ രാജാവ് അന്ധ പ്രവാചകനെ വരുത്തി ........എല്ലാ പ്രവാചകരും അന്ധരാണ് .അവർ ഭൂതവും ഭാവിയും കാണും .വർത്തമാനകാലത്ത് ചുറ്റിലുമുള്ളവരുടെ മനസ്സ് കാണുകയില്ല ,പ്രത്യേകിച്ചും സ്ത്രീകളുടെയും അടിമകളുടേയും .
അന്ധപ്രവാചകൻ പറയാൻ വിസമ്മതിച്ചു .രാജാവ് അദ്ദേഹത്തെ നിർബന്ധിച്ചു ,ശകാരിച്ചു ,അധിക്ഷേപിച്ചു .അപ്പോൾ തിസിറിയോസ് പ്രകോപിതനായി .അദ്ദേഹത്തിന്റെ വാക്കുകൾ അഗ്നിവർഷമായി
'എന്നാൽ ഇതാ കേട്ടുകൊള്ളൂ ,ശാപം വീണിരിക്കുന്നത് ഈഡിപ്പസേ നിന്റെ ശിരസ്സിൽ തന്നെ '
രാജാവ് പ്രവാചകനെ പിന്നെയും ശകാരിച്ചു .ക്രയോണുമായി കലഹിച്ചു .അപ്പോഴും സംശയങ്ങൾ ബാക്കി നിന്നു .മുക്കൂട്ടപ്പെരുവഴിയിൽ ഫോണ്ടിസ്സിൽ വെച്ച് തന്റെ കൈ കൊണ്ടു മരിച്ച വൃദ്ധൻ ?
സത്യം അറിയാൻ വേണ്ടി കൊല്ലപ്പെട്ട രാജാവിന്റെ സന്തത സഹചാരിയായിരുന്ന ആട്ടിടയന് ആളെ അയച്ചു .
{തുടർന്ന് അവർ സംസാരിക്കുന്നത് ലോകത്തോടു മുഴുവനുമാണ് ....ശാന്തമായി ,സമചിത്തതയോടെ ,ആ അവസരത്തിൽ അവർക്കാവുന്നിടത്തോളം ...}
"സത്യം !!..സത്യം എന്നോളം അറിയുന്നവർ ആരുണ്ട് ?സത്യം ഈഡിപ്പസ് അറിയരുതെന്നാഗ്രഹിക്കുന്നതും ഞാൻ മാത്രമാണല്ലോ .എന്റെ നിർബന്ധം തന്റെ കുലമഹിമയുമായി ബന്ധപ്പെട്ടതാണെന്ന് ഈഡിപ്പസ് കരുതി .രാജാവ് എന്നോടു പറഞ്ഞു 'ഞാൻ മൂന്നു തലമുറയായി അടിമസന്തതി ആണെന്നു വന്നാലും നിന്റെ കുലീനതക്ക് ഒന്നും സംഭവിക്കുകയില്ല 'എന്ന് . .
......(വികാരഭരിതയായി) അടിമ സന്തതി !!! നീ രാജപരമ്പരയുടെ കണ്ണിയാണെന്നതിൽ എനിക്ക് സംശയമോ ?പക്ഷേ എനിക്ക് പറയാൻ കഴിയുന്നില്ലല്ലോ .അതറിയുന്ന നിമിഷം നീ ജീവൻ വെടിയും എന്നു തീർച്ചയല്ലേ ?
അതാണ് അന്വേഷണം വേണ്ടാ എന്ന് ഞാൻ നിർബന്ധം പിടിക്കുന്നത് .അപേക്ഷിക്കുന്നത് യാചിക്കുന്നത് .അനുസരിച്ചില്ല .പട്ടം കെട്ടിയ റാണിക്ക് പദവിയേയുള്ളു ,അധികാരമില്ല
കുട്ടിയെ പോലെ ശാഠ്യം പിടിക്കുന്ന നിന്നെ അമ്മയായി ശാസിക്കാനും അനുസരിപ്പിക്കാനും ....(ഗദ്ഗദം ..വാക്കുകൾ തടസ്സപ്പെടുന്നു )എനിക്കു കഴിയുന്നില്ലല്ലോ (ഹൃദയം തകർന്ന മട്ടിൽ )..സൂര്യദേവാ .....
(നിർത്തി ..സമചിത്തത ഏറെക്കുറെ വീണ്ടെടുത്ത് )
"ആട്ടിടയൻ വരും .അവനറിയാവുന്ന സത്യം പറയും .അതിനു മുമ്പ് അവനോ പ്രവാചകന്മാർക്കോ അറിയാത്ത ആ സത്യം ഞാൻ പറയാം ."
(ഒരു സാധാരണ സംഭവ വിവരണം പോലെ )-------എന്റെയും ലയസ്സിന്റെയും വിവാഹം നടന്ന നാൾ ഞങ്ങളൊരുമിച്ച് സൂര്യദേവന്റെ ക്ഷേത്രത്തിൽ ആരാധനക്കായി പോയി അവിടെ വെച്ച് പൂജാരിയുടെ പ്രവചനമുണ്ടായി ,ഞങ്ങൾക്കുണ്ടാവുന്ന മകൻ യൗവനത്തിൽ പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കും 'എന്ന് .ലയസ് ഭയചകിതനായി .
ഇത് ദേവകല്പനയല്ല പൂജാരിയുടെ മൊഴി മാത്രമാണെന്ന് ഞാൻ പറഞ്ഞത് ലയസ് കാര്യമാക്കിയില്ല ....ലയസ് എന്നിൽ നിന്നൊഴിഞ്ഞു നിന്നു .....
പൗരസമക്ഷം ഞങ്ങൾ രാജാവും റാണിയുമായി ....ഏകാന്തത്തിൽ ഒരിക്കലും ലയസ് എന്നെ സമീപിച്ചതേയില്ല (മണിയറക്കട്ടിലിലേക്ക് നോക്കി നിശ്വാസപൂർവ്വം )...മണിയറക്കട്ടിൽ ഒഴിഞ്ഞു കിടന്നു ...
(ഒരു നിമിഷം ഓർത്തു നിൽക്കുന്നു )...അന്നൊരു രാത്രി ....ഡയനീഷ്യസ് ദേവന്റെ ഉത്സവമായിരുന്നു ...മധുപാനത്തിന്റെ ദേവൻ ....യവനരാജ്യത്തെല്ലാവരും മദ്യ ലഹരിയിൽ ...ഉന്മത്തനായ ലയസ് എന്റെ അടുക്കൽ വന്നു ...അരുളപ്പാടുകൾ വിസ്മരിക്കപ്പെട്ടു ....അന്നൊരു രാത്രി ...അന്നൊരു രാത്രി മാത്രം ...
എനിക്ക് ഉണ്ണിപിറന്നു .....പൂജാരിയുടെ കല്പന ലയസ് ഒരിക്കലും മറന്നിരുന്നില്ല
ലയസ് ഭയപ്പെട്ടു .എന്നോട് പറഞ്ഞു ' ജകോസ്റ്റ നാം ഈ കുഞ്ഞിനെ മരിക്കാൻ വേണ്ടി വിജനമായ കിതറോൺ പർവതത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു '
എനിക്കെന്തെങ്കിലും പറയാനുണ്ടോ എന്നദ്ദേഹം ചോദിച്ചില്ല.........ഞാൻ പത്നി മാത്രമാണല്ലോ ,ലയസ്സിന്റെ ,അദ്ദേഹത്തെ യുദ്ധത്തിൽ ഒരാൾ തോൽപ്പിച്ചാൽ അയാളുടെ ,അതാരാണെങ്കിലും .
(ആലോചനാ മഗ്നയായി )
"അമ്മയുടെ മുലപ്പാൽ കുടിച്ച് അച്ഛനമ്മമാരുടെ സ്നേഹത്തിലും ശിക്ഷണത്തിലും വളരുന്ന കുട്ടി ദേവകൾക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ല എന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു .വിധിയെ കർമ്മം കൊണ്ടും ആരാധന കൊണ്ടും മറികടക്കാമെന്ന സൈന്ധവരുടെ വിശ്വാസംശരിയാണെന്നാണ് എന്റെ അഭിപ്രായം .ആ വിശ്വാസം ബാലിശമെന്നു തള്ളിക്കളഞ്ഞിരിക്കുകയല്ലേ യവന പാണ്ഡിത്യം? അവർ കുറുക്കു വഴികൾ തേടും കൂടുതൽ ശാപം വാങ്ങിക്കൂട്ടുകയും ചെയ്യും . (നിർത്തി .....).
അരുളപ്പാടിന്റെയും രാജകല്പനയുടെയും മുൻപിൽ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് എന്തു വില !
(വീണ്ടും വിവരണത്തിന്റെ സ്വരത്തിൽ )
"കുഞ്ഞിന്റെ കാലുകൾ തുളച്ച് വിലങ്ങിട്ടു .അവന്റ ശാപത്തിന്റെ അടയാളം .അഥവാ മനുഷ്യരാരെങ്കിലും അവനെ കണ്ടു പോയാൽ രക്ഷിക്കാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും .
കിതറോൺ മലകളിൽ ആടുമേയ്ക്കാൻ പോകുന്ന വിശ്വസ്തനായ അടിമയെ ഏൽപ്പിക്കുന്നതിനു മുൻപ് ഞാൻ കുഞ്ഞിനു മുലകൊടുത്തു .അതല്ലേ ഒരമ്മക്ക് ചെയ്യാൻ കഴിയൂ .കാൽമുറിവിന്റെ കടുത്ത വേദനയിലും അവൻ എന്ന നോക്കി ചിരിച്ചു ."
(ഇതു പറയുമ്പോൾ പുറത്തുവരാത്ത ഒരു കണ്ണ് നീർത്തുള്ളി .ഗദ്ഗദത്തിന്റെ ലേശം )
കുഞ്ഞിനെ ഏറ്റുവാങ്ങിയ അടിമ എന്റെ മുഖത്തു നോക്കി ,മാപ്പു ചോദിക്കുന്ന ഭാവത്തിൽ അവൻ വിളിച്ചു .
'തമ്പുരാട്ടി 'അവൻ പറയാതെ പറഞ്ഞത് അവന്റെ കണ്ണുകളിൽ ഞാൻ വായിച്ചു ....'കുഞ്ഞിനെ കൊല്ലുകയില്ല......അത് മലയിലെവിടെയെങ്കിലും ജീവിക്കും ' എന്നായിരുന്നു അത് .
അത് സത്യമായിരുന്നുവെന്ന് തിരികെ വന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി .
(ഓർമകളിൽ സ്വയം നഷ്ടപ്പെട്ട് സംസാരിക്കുന്നതു പോലെയാണ് അവരീ വാക്യങ്ങൾ പറയുന്നത് .ഭിത്തികൾക്കപ്പുറത്ത് ചക്രവാളത്തിൽ മലനിരകളുടെ അവ്യക്തരേഖ അവർ കാണുന്നുണ്ട് .ഏതോ ഒരു ഇടയഗാനം ,ആടുകളുടെ കലമ്പൽ താഴ്വരക്കാടുകളിലെ ശബ്ദങ്ങൾ ഒക്കെ അവർ കേൾക്കുന്നുമുണ്ട് )
[ പെട്ടെന്നുണർന്ന് ].ലയസ്സിന്റെയും എന്റെയും മണിയറക്കട്ടിൽ ഒഴിഞ്ഞു തന്നെ കിടന്നു
"........പാട്ടും ആട്ടവും ഉത്സവങ്ങളും മുറതെറ്റാതെ നടന്നു ,അമ്പലമുറ്റത്തും കളിത്തട്ടിലും വിദ്വാന്മാർ വാദപ്രതിവാദങ്ങളിലേർപ്പെട്ടു .തീബ്സിലെ ജീവിതം മുന്നോട്ടൊഴുകി .....(നിർത്തി ഓർത്തുനിന്ന് ) വല്ലപ്പോഴുമൊരിക്കൽ കാലിലെ തുളകളിൽ വിലങ്ങുള്ള ഉണ്ണി വന്ന് എന്റെ മുല കുടിച്ചു ,വേദനയിലും എന്നെ നോക്കി ചിരിച്ചു ....ഞാൻ ആരും കാണാതെ കരഞ്ഞു ....
(സമചിത്തത വീണ്ടെടുത്ത് ) കാലം കടന്നു പോയി .ലയസ്സിന്റെ തലമുടിയാകെ നരച്ചു .ആ ആട്ടിടയൻ അംഗരക്ഷകനായി സദാ ലയസ്സിനൊപ്പമുണ്ടായിരുന്നു .
(നിർത്തി കൂടുതൽ ഗൗരവത്തോടെ )
എന്റെ ജീവിതത്തിൽ വീണ്ടും ഒരു ദുരന്തം .ഞാൻ വിധവയായി ..മുക്കൂട്ടപ്പെരുവഴിയിൽ ഒരു കൊള്ള സംഘത്തിന്റെ ആക്രമണത്തിൽ ലയസ് കൊല്ലപ്പെട്ടു .കൂടെയുണ്ടായിരുന്നവരിൽ ആട്ടിടയൻ മാത്രം രക്ഷപെട്ടു .അവൻ പക്ഷേ നഗരത്തിലേക്കു വന്നതേയില്ല .( ...മണിയറക്കട്ടിലിലേക്കുനോക്കി ഇത്തിരിനേരം നിൽക്കുന്നു . അമർത്തിയ ഒരു നെടുവീർപ്പ് ...ഏതാനും നിമിഷങ്ങൾക്കു ശേഷം )
ആയിടെത്തന്നെ മറ്റൊരു സംഭവം കൂടി തീബ്സിലുണ്ടായി ...ബുദ്ധിമതിയായ ഒരു സ്ത്രീ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു .അവരുടെ ചോദ്യങ്ങൾക്കൊന്നും തീബ്സിലെ പണ്ഡിതന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല ..യുദ്ധത്തിൽ കീഴടങ്ങുന്നതിനേക്കാൾ ലജ്‌ജാകരമായിരുന്നു യവനപുരുഷന് ബൗദ്ധികമായ കീഴടങ്ങൽ .അതൊരു സ്ത്രീയുടെ മുമ്പിലാവുമ്പോൾ അതീവ ദുസ്സഹമായിരുന്നു .പരാജിതരായ പണ്ഡിതന്മാർക്കു വേണ്ടി ദേവന്റെ വെളിച്ചപ്പാടുമാർ രംഗത്തു വന്നു .അരുളപ്പാടുണ്ടായി .
' യക്ഷിയെ വാദത്തിൽ തോൽപ്പിച്ച് നാടുകടത്തുന്ന ആളിന് അവകാശപ്പെട്ടതാണ് തീബ്സിന്റെ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും യൗവനം നഷ്ടപ്പെട്ടിട്ടില്ലാത്ത സുന്ദരിയായ മഹാറാണിയും '
ആരും എന്റെ അഭിപ്രായം ചോദിച്ചില്ല രാജ്യത്തിൻറെ കാര്യത്തിലും എന്റെ കാര്യത്തിലും .സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് എന്തു പ്രസക്തി അവൾ മഹാറാണിയാണെങ്കിലും ?
ആയിടക്കൊരു ദിവസം ആട്ടിടയൻ പരിഭ്രാന്തനായി ഓടിക്കിതച്ചെത്തി "മുക്കൂട്ടപ്പെരുവഴിയിൽ വെച്ച് കൊള്ള സംഘത്തിന്റെ ആക്രമണത്തിലാണ് രാജാവ് കൊല്ലപ്പെട്ടത് എന്നു കേൾക്കുന്നത് സത്യമല്ല "എന്ന്
എന്നോട് പറഞ്ഞു ."പിന്നെന്താണ് സത്യം "ഞാൻ ചോദിച്ചു .അവന് മറുപടി പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല :"അതൊരു ചെറുപ്പക്കാരനായിരുന്നു തമ്പുരാട്ടി .കാലുകളിൽ തുളച്ചു വിലങ്ങിട്ടത്തിന്റെ പാടുകളുള്ള ഒരുവൻ ,സുമുഖൻ ,തേജസ്സുള്ളവൻ "
സൂര്യദേവാ ഞാനെന്താണീക്കേൾക്കുന്നത് ..........പ്രവചനങ്ങൾ സത്യമാവുകയാണോ ?
തുടർന്ന് എന്തോ പറയാൻ വന്നത് പറയാതെ ആട്ടിടയൻ പോയി .പിന്നാലെ ദൂതരെത്തി .എവിടെനിന്നോ വന്ന ഒരു യുവാവ് ബുദ്ധിമതിയായ സ്ത്രീയെ, യക്ഷിയെ വാദത്തിൽ തോൽപ്പിച്ചിരിക്കുന്നു ....അവർ കുന്നിറങ്ങി കിതറോണിലേക്ക് പോയത്രേ .മരിച്ചുവെന്നും പറയുന്നവരുണ്ട് ...ബുദ്ധിമതികളായ, ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകൾ കാട്ടിലേക്കല്ലാതെ മറ്റെവിടേക്ക് പോകാനാണ് ? ...യവനന്റെ ബുദ്ധി വ്യവഹാരങ്ങളും സൗന്ദര്യശാസ്ത്രങ്ങളുമെല്ലാം പുരുഷന്മാർക്ക് ,അടിമകളല്ലാത്ത പുരുഷന്മാർക്ക് ഉള്ളതാണ് .
..........ഘോഷയാത്ര .വിജയിയായ യുവാവിനെ ഘോഷയാത്രയായി ആനയിക്കുകയാണ് .തീബ്സിന്റെ സിംഹാസനവും ഈ ഞാനും എന്നും അവനുള്ളതത്രെ .
" നോക്കു മഹാറാണി വിജയിയായ ഈഡിപ്പസിനെ ആഘോഷപൂർവം ആനയിക്കുന്നു " ഒരു ദാസി പറഞ്ഞു
'ഞാൻ കണ്ടു '
ഞാൻ കണ്ടു ,ഞാൻ അവനെക്കണ്ടു ,കാലുകളിൽ വിലങ്ങിട്ടതിന്റെ തുളകളുടെ പാടുകളുള്ള അവനെ ,ചെറുപ്പകാലത്തെ ലയസ്സിനെപ്പോലെ തേജസ്വിയും സുമുഖനുമായ അവനെ ,..............എന്റെ മുലകൾ ചുരന്നു വളരെക്കാലത്തിനു ശേഷം .
(ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നു ..വിവിധ വികാരങ്ങൾ മിന്നിമറയുന്ന അവരുടെ മുഖത്തെ സന്ദേഹം ഒരു നിശ്ചയത്തിനു വഴിമാറുന്നു ...ഒരു തിരിച്ചറിവിന്റെ തെളിച്ചം ,ദൃഢനിശ്ചയത്തിന്റെ ഗൗരവം
(സദസ്സിനെ നോക്കി )
"എന്താണ് സത്യം വെളിപ്പെടുത്താതിരുന്നത് 'എന്നോ ?
അവനെ നാടുകടത്തിയവർ ,എന്റെ ഉണ്ണിയുടെ കാലിൽ വിലങ്ങിട്ടവർ ഇപ്പോഴും ഇവിടെയുണ്ട് ..........
.....എനിക്കവനെ തിരികെ വേണം .......എനിക്കവനെ വേണം ...ഇനി ഞാനവനെ ആർക്കും വിട്ടു കൊടുക്കുകയില്ല .....
(സദസ്സിനെ നോക്കി ) "അതു പാപമല്ലേ എന്നോ "
അത് പാപമാണെങ്കിൽ ആ പാപത്തിനുത്തരവാദി ഞാനല്ല .കാലവും ദേവകളും അവരുടെ കിങ്കരന്മാരും എന്നെക്കൊണ്ട് ചെയ്യിച്ചതാണ് .
( ദൃഢനിശ്ചയത്തിന്റെ സ്വരത്തിൽ )
പാപമാവട്ടെ പുണ്യമാവട്ടെ എനിക്കവനെ ഇനി ഉപേക്ഷിക്കാൻ സാദ്ധ്യമല്ല .ഇനി ഞാനവനെ പോറ്റും ..എനിക്ക് ജീവനുള്ളിടത്തോളം .
എന്റെ മുല ചുരന്നൊഴുകി കൊണ്ടിരുന്നു .
(ഒരു കല്യാണത്തിന്റെ മംഗള വാദ്യങ്ങൾ മന്ദ്ര സ്ഥായിയിൽ ....ജാകോസ്റ്റ ഒരു നിമിഷം ഓർത്തു നിൽക്കുന്നു )
.....[പെട്ടെന്നുണർന്ന് ]
അന്തപുരത്തിൽ ഞാനവനെ സ്വീകരിച്ചു ,പ്രേമത്തോടെ, വാത്സല്യത്തോടെ ....വിധവയായിരുന്ന എനിക്ക് സുമുഖനും ആരോഗ്യവാനുമായ ഒരു യുവാവിനെ ഭർത്താവായി കിട്ടിയതിന്റെ അമിതാഹ്ളാദമാണെന്ന് ദാസിമാർ അടക്കം പറഞ്ഞു .
അവൻ പ്രണയാതുരനായി വിളിച്ചു 'പ്രിയേ' ;ഞാൻ വിളികേട്ടു 'പ്രഭോ '
' ദുഖിതയായിരിക്കുന്ന ഈ വേളയിൽ .......ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം .."എന്നവൻ പറഞ്ഞത് ആത്മാർത്ഥതയോടെ ആയിരുന്നു .
ചുരന്നൊഴുകുന്ന മുലകളുമായി ഒരു നിമിഷം പോലും കാത്തിരിക്കാൻ എനിക്കാവുമായിരുന്നില്ല .ഞാൻ മറുപടി പറഞ്ഞു പറഞ്ഞു ...
'ഞാൻ സന്തുഷ്ടയാണ് പ്രഭോ ...ഞാൻ അങ്ങയുടേതാണ് ..എന്നും .."
ഞാൻ അവന് എനിക്കുള്ളതെല്ലാം നൽകി ... ....
പാപവും പരലോകാനുഭവങ്ങളും ഞാൻ തൃണവല്ഗഗണിച്ചു .സ്വപ്നത്തിലെങ്കിലും ഈ പാപങ്ങളൊക്കെ ചെയ്യാത്തവർ ആരുണ്ട് ?ജഗത്‌സാക്ഷിയായ ദേവൻ ,സൂര്യ ദേവൻ എല്ലാം കാണുന്നുണ്ടല്ലോ എന്ന് ഞാൻ എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തി .
ആട്ടിടയനെ പിന്നീട് കണ്ടതേയില്ല .അവൻ കിതറോണിന്റെ താഴ്വരക്കാടുകളിലേക്ക് പോയത്രേ .ആട്ടിൻ പറ്റങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയില്ലല്ലോ .
(താരതമ്യേന ലഘു ചിത്തയായി )
സംതൃപ്തിയുടെയും ആഹ്‌ളാദത്തിന്റെയും കാലമായിരുന്നു പിന്നെ .ഈഡിപ്പസ് സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു .നഗരം നാൾക്കുനാൾ സമ്പന്നവും സമൃദ്ധവുമായിക്കൊണ്ടിരുന്നു ;പൗരന്മാർ സന്തുഷ്ടരും .
ഞങ്ങൾക്ക് നാലുകുട്ടികൾ ജനിച്ചു രണ്ടാണും രണ്ടുപെണ്ണും .
[ജാകോസ്റ്റ വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുന്നു .രണ്ടു രാജാക്കന്മാരെ ഭരണനിർവ്വഹണത്തിൽ സഹായിച്ച ഒരുവളുടെ വിവേകത്തോടെ ]
ഏതു സന്തുഷ്ട നഗരത്തിലും ഇടക്കെപ്പോഴെങ്കിലും ഒരു മഹാമാരി കടന്നുവരും അപ്പോൾ സിംഹാസനത്തിൽ കണ്ണു നട്ടിരിക്കുന്ന ബുദ്ധിമാന്മാരായ തന്ത്രശാലികൾക്കു വേണ്ടി ദേവന്റെ പൂജാരിമാർ പ്രവചനങ്ങൾ നടത്തും ...( ..ഉറച്ച സ്വരത്തിൽ )
അതാണ് തീബ്സിൽ സംഭവിച്ചത് .
(കാര്യഗൗരവമുള്ള ഒരു രാജ്യതന്ത്രജ്ഞയുടെ സ്വരത്തിൽ ,വികാരാവേശം കലരാതെ )
ബുദ്ധിമാനും നല്ലവനായ ഈഡിപ്പസ് രാജ്യതന്ത്രജ്ഞനാണെങ്കിലും തന്ത്രശാലിയല്ല .എന്റെ അനിയൻ ക്രയോൺ തന്ത്രശാലിയാണ് താനും ..അവനാണ് അരുളപ്പാട് കേൾക്കാൻ പോയത് .
(ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രധാനകാര്യം ചൂണ്ടിക്കാണിക്കുന്ന മട്ടിൽ )
ഈഡിപ്പസ്സിന്റെ വ്രണിത പാദങ്ങൾ അവന്റെ ദൃഷ്ടിയിലും പെട്ടിരിക്കുമല്ലോ .അന്ന് കുഞ്ഞിന്റെ കാലു തുളച്ച് വിലങ്ങിട്ടത് അവൻ കൂടി അറിഞ്ഞുകൊണ്ടായിരുന്നു .
അവരുടെ തന്ത്രങ്ങൾ വിജയിച്ചാൽ ,ഈഡിപ്പസ് സത്യം മനസ്സിലാക്കും .സത്യം മനസ്സിലാക്കിയാൽ അവൻ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കുകയില്ല .....(നിശ്ചയദാർഢ്യത്തോടെ ) എന്റെ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കുകയില്ല .ആദ്യം വേണ്ടത് ഈഡിപ്പസിനെ സത്യാന്വേഷണത്തിൽ നിന്നു തടയുകയാണ് .
ഞാൻ രാജാവിനോടു യാചിച്ചു,കേണപേക്ഷിച്ചു 'അങ്ങേക്ക് ജീവിച്ചിരിക്കണമെന്നുണ്ടെങ്കിൽ ഈ അന്വേഷണം മതിയാക്കു '
'എന്റെ ജന്മരഹസ്യം എനിക്കറിയണം 'ഈഡിപ്പസ് ശാഠ്യം പിടിച്ചു .
ഞാൻ ആദ്യമായി ഈഡിപ്പസ്സിനോട് ദേഷ്യപ്പെട്ടു 'ഞാൻ അനുഭവിച്ചതു പോരെന്നോ? '
എന്നിട്ടും ഈഡിപ്പസ് നിർബന്ധബുദ്ധി കൈവിട്ടില്ല .
'ആട്ടിടയൻ വരട്ടെ .എനിക്ക് സത്യം അറിഞ്ഞേ മതിയാവൂ '
സൂര്യദേവാ ....ശാഠ്യം പിടിക്കുന്ന കുഞ്ഞിനെ ശകാരിച്ചു നേർവഴി നടത്താൻ ഈ അമ്മക്കാവുന്നില്ലല്ലോ .....ഭാര്യ കൂടി ആവേണ്ടി വന്ന ഭാഗ്യം കേട്ട ,നിസ്സഹായയായ ഈ അമ്മക്ക് .
,എല്ലാ പ്രതീക്ഷകളും അസ്തമിച്ച, എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ആ നിമിഷത്തിൽ ഞാൻ എന്റെ കുഞ്ഞിനെ അങ്ങിനെ വിളിച്ചു .'ശപിക്കപ്പെട്ടവനേ 'എന്ന് .
"ശപിക്കപ്പെട്ടവനേ സത്യം അറിയുന്നതിനു മുമ്പ് നീ മരിച്ചെങ്കിൽ
............ഇനി എനിക്ക് ഒന്നും പറയാനില്ല ......... "
[രാജസദസ്സിൽ നിന്ന് ശയ്യാഗൃഹത്തിലേക്കുള്ള പാച്ചിലിന്റെ തുടക്കം ,തീവ്ര വികാരാവസ്ഥയുടെയും ]
വെളിച്ചം മങ്ങിത്തെളിയുമ്പോൾ പീഠത്തിൽ ചവിട്ടി ഉടയടയുടെ ബലം പരിശോധിക്കുന്ന ജാകോസ്റ്റ
വാതിൽക്കൽ മുട്ടു കേട്ടിട്ടെന്ന പോലെ പെട്ടെന്നു നിർത്തുന്നു .തന്റെ ഭൂതകാല ജീവിതത്തിലേക്കെന്നപോലെ സാവധാനം തലതിരിച്ചു നോക്കുന്നു .ഉദ്വേഗത്തിൻറെ പാരമ്യതയിൽ മാത്രം എത്തിച്ചേരുന്ന അതീവ ശാന്തതയോടെ ലോകത്തോട് ക്ഷമാപണപൂർവം ,യാത്രപറയുന്ന മട്ടിൽ ...]
വാതിൽക്കൽ മുട്ടു കേൾക്കുന്നു എനിക്ക് പോകാതെ വയ്യ ... ഈഡിപ്പസ്സിനു ജനിച്ച എന്റെ രണ്ടാണ്മക്കളെക്കുറിച്ച് എനിക്കു വേവലാതിയില്ല .യവനം പുരുഷന്മാരുടെ ലോകമാണ് .അവർ അവിടെ പുലർന്നു കൊള്ളും .
ഞങ്ങളുടെ രണ്ടു പെണ്മക്കൾ--- സുന്ദരികളും ബുദ്ധിമതികളും ആണവർ .....ആണുങ്ങളുടേതുമാത്രമായ ഈ ലോകത്ത് ,പണ്ഡിതന്മാരും ഭരണാധികാരികളും പ്രവാചകന്മാരും ചേർന്ന് ബുദ്ധിമതികളും ചോദ്യം ചോദിക്കുന്നവരുമായ സ്ത്രീകളെ വേട്ടയാടുന്ന യവനരാജ്യത്ത് ഞങ്ങളുടെ പെൺകുട്ടികൾ .....അച്ഛനുമമ്മയും ഇല്ലാതെ ...ഒരു പാപപങ്കിലമായ ശാപ കഥയുടെ ഒസ്യത്തും പേറി .....
പിന്നെ അവൻ .....എന്റെ പ്രിയപ്പെട്ടവൻ ......
മകനേ ..നാഥാ ..മ .....
[പശ്ചാത്തലത്തിൽ ശ്ലോകം ..നിർവേദത്തിന്റെ സ്വരത്തിൽ ]
ഹ്രസ്വതമം കഥ സ്രേഷ്ട
നാരി മൃത്യുവിനെ പുൽകി
--------------------------------------------------------------------------------------------------------------------------------------------------------------------
ആർ എസ് കുറുപ്പ് .
സൗപർണിക ,
139 ,താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
Pin 682038
Mobile 9847294497
2021 ജനുവരി 28, വ്യാഴാഴ്‌ച
28 -1 -2021
അപ്പോൾ ഇക്കൊല്ലവും മലയാളത്തിന്റെ ഭാവഗായകൻ അവഗണിക്കപ്പെട്ടു .അഞ്ചരപതിറ്റാണ്ടായി അദ്ദേഹം പാടിക്കൊണ്ടിരിക്കുന്നു .വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമായി ,മാനത്തെ കരിമുകൾക്കാടുകളായി വർഷത്തിലെ പഞ്ചമിയായി അങ്ങിനെ എന്തെക്കൊയോ ആയി മലയാളി മനസ്സ് ആ ഗാന വനകല്ലോലിനിയിൽ മുഗ്ധവും ലീനവുമാവുന്നു ,ആയിക്കൊണ്ടിരിക്കുന്നു .ദില്ലിയിലെ പുരസ്കാരദാതാക്കളറിയുന്നില്ല അവർക്കാണ് നഷ്ടമെന്ന് .
പദ്മഭൂഷൺ പട്ടികയിലെ ഒന്നാമത്തെ പേര് നമ്മുടെ വാനമ്പാടിയുടേതാണ് .അഭിമാനം .ചിത്ര അതിൽക്കൂടുതൽ അർഹിക്കുന്നു .മഞ്ഞൾപ്രസാദം നെറ്റിയിൽ ചാർത്തിയ അവരുടെ ചിരിക്കുന്ന മുഖം കാണാൻ മലയാളിക്ക് ടി വി സ്ക്രീൻ വേണ്ട
എം ടിയുടെ കാലത്തിലെ ദീര്ഘവർണ്ണനയിൽ നിന്നാണ് തോൽപ്പാവക്കൂത്തിനെക്കുറിച്ച് ഞാനാദ്യം മനസ്സിലാക്കുന്നത് .രണ്ടുവർഷം മുമ്പ് ആ കലാരൂപം നേരിൽക്കാണാനുള്ള അവസരമുണ്ടായി ..ആ കലയുടെ കുലപതിയെ അവിടെ വെച്ച് ഞങ്ങൾ ആദരിക്കുകയും ചെയ്തു .ഇപ്പോഴിതാ പദ്മശ്രീ പുല വരെത്തേടിയെത്തിയിരിക്കുന്നു .
മലയാളിയല്ലാത്ത ,ഇന്ത്യക്കാരനല്ലാത്ത ഒരാളിനു ലഭിച്ച പദ്മ ബഹുമതി എനിക്ക് അനല്പമായ ആഹ്ലാദമുണ്ടാക്കി .നാടകകാരനായ പീറ്റർ ബ്രുക്കിനു ലഭിച്ച ബഹുമതി .മഹാഭാരതം 12 മണിക്കൂർ ദൈർഘ്യമുള്ള നാടകമായി ലോകമെമ്പാടുമുള്ള വേദികളിൽ അവതരിപ്പിച്ച സാക്ഷാൽ പീറ്റർ ബ്രുക് ..നാടകം ഞാൻ രംഗത്തു കണ്ടിട്ടില്ല സി ഡി കണ്ടിട്ടുണ്ട് .നാടകത്തിൽ നിന്ന് ചെറിയ വ്യത്യാസമുണ്ടത്രേ ;രംഗഭാഷയിൽ നിന്ന് തിരശീലയുടെ ഭാഷയിലേക്കു മാറുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത നേരിയ വ്യത്യാസം .എന്തായാലും അദ്‌ഭുതകരമായ ,അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരുന്നു അത് ..പദ്മവിഭൂഷൺ ആയിരുന്നു ബ്രുക് നു കൊടുക്കേണ്ടിയിരുന്നത് .കൊടുത്തത് പദ്മശ്രീ ആണ് .അതെന്തായാലും ആധുനിക ദൃശ്യകലാരംഗത്തെ വേദവ്യാസനെ ഈ മഹാഭാരതം ആദരിച്ചുവല്ലോ .അതിൽ സന്തോഷിക്കുക
ടോൾസ്റ്റോയിക്ക് സാഹിത്യത്തിനും മഹാത്മാഗാന്ധിക്ക് സമാധാനത്തിനും നോബൽ സമ്മാനം കിട്ടുകയുണ്ടായില്ല .അതുകൊണ്ട് അവർ താരതമ്യമില്ലാത്ത മഹാപുരുഷന്മാർ അല്ലാതാവുന്നില്ല .എന്നുവെച്ച് അർഹതയുള്ളവറീ അംഗീകരിക്കാതിരിക്കാനുള്ള ഒരു ന്യായീകരണമാവുന്നില്ല ഇത് .
രാഷ്ട്രത്തിന്റെ ആദരവ് നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങൾ .
2021 ജനുവരി 23, ശനിയാഴ്‌ച
22 -1 -21
പേരിലെ 'കുറത്തിയാടൻ 'ആണ് ആദ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് .ഞങ്ങളെയൊക്കെ ഒരുകാലത്ത് 'കുറത്തിയാടന്മാർ' എന്നു പരിഹാസത്തോടെ വിളിച്ചിരുന്നു കൂടുതൽ പരിഷ്കൃതരെന്നു സ്വയം വിശ്വസിച്ചിരുന്ന പടിഞ്ഞാറൻ ഓണാട്ടുകരക്കാർ പണ്ട് .ഇപ്പോൾ കാലം മാറി .എന്തായാലും കുറത്തിയാടൻ പേരിന്റെ ഭാഗമാക്കിയ ആളെ പരിചയപ്പെടണമെന്നു തോന്നി .ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .അത് അക്‌സെപ്റ് ചെയ്തു വന്നപ്പോൾ മനസ്സിലായി നാട്ടുകാരൻ മാത്രമല്ല പ്രദീപ് .തലമുറകളായി എന്റെ വീടുമായി സൗഹൃദം പുലർത്തിയിരുന്നവരുടെ പിന്മുറക്കാരനുമാണ് ..
പ്രദീപ് ഫോണിൽ സംസാരിച്ചു .ജ്യേഷ്ഠൻ പ്രകാശുമൊത്ത് വീട്ടിൽ വന്നു .വളരെ നേരം സംസാരിച്ചിരുന്നു .ആയിടെ പ്രദീപ് സെക്രട്ടറി ആയിരിക്കുന്ന ഒരു വലിയ സംഘടനയുടെ വാർഷിക യോഗത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടു ..സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സദസ്സിൽ പിൻനിരയിൽ ഇരുന്നിരുന്ന എന്നെ പരാമർശിച്ചു .പ്രശസ്തരായ രണ്ടു വനിതാപ്രൊഫെസ്സർമാർ ,ഒരു ശ്രെഷ്ഠ വൈദികൻ തുടങ്ങിയവർ വേദിയിൽ ,മാവേലിക്കരയിലെ പൗരമുഖ്യർ സദസ്സിൽ .അവിടെ പരാമർശിക്കപ്പെടുക ഒരു വലിയ ബഹുമതിയായിരുന്നു .
കുറെ നാൾ കഴിഞ്ഞു എന്റെ എറണാകുളത്തെ വീട്ടിലേക്ക് ഒരു ഫോൺ വന്നു .രാത്രി വൈകി .പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് .പ്രദീപായിരുന്നു .ഒരു പുതിയ ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് .ഇപ്പോൾ കോട്ടയത്തുണ്ട്, ഒരു സ്നേഹിതന്റെ വീട്ടിൽ.അടുത്ത് തന്നെ എറണാകുളത്തു വരുന്നുണ്ട് കാണാൻ .പുതിയ സംരംഭത്തിന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..ഞാൻ കഴിയുന്ന എന്തു സഹായവും ചെയ്യാം എന്നു മറുപടിയും പറഞ്ഞു .പക്ഷേ എന്തുകൊണ്ടോ പിന്നീട് വിളിയും കാണലുമൊന്നും ഉണ്ടായില്ല .പ്രദീപിന് തന്റെ തിരക്കുകളുണ്ടായിരുന്നിരിക്കാം .ഞാൻ വിദേശം പോവുകയും വരികയും ചെയ്തു ഒന്നിലധികം തവണ ..ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടിയില്ല .ഓൺലൈൻ സൗഹൃദം നിരന്തരസമ്പർക്കമില്ലെങ്കിൽ കാലക്രമത്തിൽ മാഞ്ഞു പോകും ..ഇക്കാര്യത്തിൽ അതുണ്ടാവരുതെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു .കാരണം എന്റെ വംശാവലി ചരിതത്തിലെ മുഖ്യ അതിഥികഥാപാത്രങ്ങളാണ് പ്രദീപിന്റെ അപ്പൂപ്പനും വല്യച്ഛനും .ഒരു ഓൺലൈൻ സൗഹൃദമായി പരിമിതപ്പെടുത്തേണ്ടതല്ല ഞങ്ങളുടെ ബന്ധം .അതുകൊണ്ട് മാവേലിക്കര പോകുമ്പോൾ പ്രദീപിന്റെ വീട്ടിൽ കയറണമെന്നു ഞാൻ തീർച്ചപ്പെടുത്തി ..
പോകാൻ കഴിയുന്നതിനുമുമ്പ് കൊറോണ എത്തി .എല്ലാം തകിടം മറിഞ്ഞു .എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല .എല്ലാം ശരിയാവട്ടെ എന്നു കരുതി ....അപ്പോഴേക്കും വിധി ഒരു പെട്ടിവണ്ടിയുടെ രൂപത്തിൽ പ്രദീപിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലെത്തി ....
ഇനി എന്തെഴുതാൻ ...കൊറോണക്കാലത്തിന്റെ അസ്വസ്ഥത ,അത് സൃഷ്ടിച്ച വിയോഗങ്ങളുടെ വേദന എന്നെ നിസ്സഹായനാക്കുന്നു .ഭാഷ വഴങ്ങുന്നില്ല ,വാക്കുകൾക്ക് ദാരിദ്ര്യം ......
ഒരു കാര്യം എന്നാലും എടുത്തു പറയാതെവയ്യ .ഞാനീയിടെ 'മാടപൊലച്ച' വായിച്ചു .മലയാളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത .മാത്രമല്ല മലയാളകവിതയിൽ ഉണ്ടാവേണ്ട ,ഉണ്ടാവാൻ പോകുന്ന ദിശാവ്യതിയാനത്തിന്റെ ആദ്യസൂചകങ്ങളാണ് മാട പൊലച്ചയും ക്ടാത്തിയുടെ ചാവും ............മലമോളി ചൂര്യനെത്തി മൂരി നിവർത്തിയത് മലയാള കവിതയുടെ ആകാശത്താണ് .പ്രദീപ് കാണുന്നുണ്ടായിരിക്കാം അദൃശ്യനായി നിന്ന് .മദ്ധ്യ തിരുവിതാംകൂറിലെ കാർഷിക സംസ്കൃതിയുടെ പദാവലിയും ബിംബങ്ങളും ഉപയോഗിച്ച് ഇത്രയും മനോഹരമായ കവിത സൃഷ്ടിക്കാൻ പ്രദീപിനെ പോലെ അധികമാരും ഉണ്ടായിരുന്നില്ല .അതാണ് നമ്മുടെ സംസ്കാരത്തിന് കുറത്തിടാൻ നൽകിയ ഏറ്റവും വലിയ സംഭാവന .
<
2021 ജനുവരി 14, വ്യാഴാഴ്‌ച
ഒരു ചീത്ത വർഷമാണ് കടന്നു പോയത് .അസ്വാസ്ഥ്യത്തിന്റെ ,മനശ്ചഞ്ചലതയുടെ ദിവസങ്ങൾ .ആദ്യഘട്ടത്തിൽ വായന മുറയ്ക്കു നടക്കുന്നുണ്ടായിരുന്നു ;ദുരവസ്ഥ പെട്ടെന്നവസാനിക്കുമെന്നാണല്ലോ അന്നൊക്കെ കരുതിയിരുന്നത് .പോകെ പോകെ ആ പ്രതീക്ഷ അസ്ഥാനത്തായി ;ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ .പഴയ മലയാള സിനിമാ ഗാനങ്ങൾ ആയിരുന്നു മുഖ്യമായ സാന്ത്വനം .വളരെയൊന്നും പോപ്പുലർ അല്ലാത്ത ,എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്ന ചില പാട്ടുകൾ ഞാൻ പതിവായി കേട്ടുകൊണ്ടിരുന്നു ,കേട്ടുകൊണ്ടിരിക്കുന്നു .പോയ വയലാർ ദിനത്തിൽ ഇവയിൽ ചില വയലാർ ഗാനങ്ങളെ കുറിച്ച് ഞാനൊരു കുറിപ്പെഴുതി .പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല .അതിങ്ങനെ :
ദേവി എന്ന ചിത്രത്തിൽ റാണിചന്ദ്ര വെള്ളിത്തിരയിൽ അവതരിപ്പിച്ച 'ചന്ദ്രകിരണം ചാലിച്ചെടുത്തോരു സ്വർണകിരണം ചാർത്തി ....'എന്ന സുശീലാ ഗാനമാണ് പെട്ടെന്ന് മനസ്സിൽ വരുന്നത് .വിവാഹാർത്ഥിനിയായി ഒരു ചെറുപ്പക്കാരന്റെ അടുത്തിരുന്നു പാടേണ്ടി വരുന്ന കോളേജദ്ധ്യാപികയായ യുവതിയാണ് ഈ ചിത്രത്തിൽ റാണിചന്ദ്ര .ആ യുവതിയുടെ പ്രതീക്ഷയിൽ തുടങ്ങി നിരാശയിലാവസാനിക്കുന്ന ഭാവം ഈ ഗാനം ,റാണിചന്ദ്രയും, മനോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നു .
'സീമന്തിനി 'എന്ന യേശുദാസ് ഗാനമാണ് മറ്റൊന്ന് .ചിത്രം അതിഥി .അതിഥിയുടെ ഇതിവൃത്തമാകെ ഈ പാട്ടിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്നു .കാത്തിരിപ്പിന്റെ തുടക്കത്തിലെ ആഹ്ളാദവും അവസാനം തോന്നുന്ന വ്യർത്ഥതാബോധവും ,രാഗവും താളവും ശ്രുതിയും ഒന്നും മാറാതെ തന്നെ ഈ ഗാനം ആവിഷ്കരിക്കുന്നു .'നിന്നെ എൻ അനുരാഗ പല്ലവിയാക്കു 'എന്ന് ഒന്നാം ചരണത്തിൽ ഉത്സാഹപൂർവ്വം ആവശ്യപ്പെടുന്ന കാമുകൻ 'നിന്നിൽ ഞാൻ നിലക്കാത്ത വേദനായകും എന്നാണ് രണ്ടാം ചരണത്തിൽ നിരാശനായി പ്രലപിക്കുന്നത്.ഒരിക്കലും വരാത്ത ഒരതിഥിയുടെ കാഴ്ചപ്പാടിലാണ് ഗാനം ..യേശുദാസിന്റെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത് .
ധ്യാനിച്ചിരിക്കുന്ന സോക്രടീസുമാർക്ക് വിഷപാത്രം നീട്ടിക്കൊടുക്കുക എന്നത് മനുഷ്യവർഗ്ഗം എന്നും അനുവർത്തിച്ചു പോരുന്ന സമ്പ്രദായമാണ് .അതിനെക്കുറിച്ച് ഭാവഗായകൻ തന്റെ അനന്യ ശൈലിയിൽ പാടുന്ന ഗാനമാണ് 'ഉപാസന ,ഉപാസന ...'എൽ പി ആർ വർമ്മയുടെ സംഗീതം .സിനിമ തൊട്ടാവാടി .ഈ ഗാനം അതുൾക്കൊള്ളുന്ന സിനിമയുടെ പ്രമേയത്തെ നമ്മുടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു ,അസാമാന്യമായ വശ്യതയോടെ ,അതീവ ഗാംഭീര്യത്തോടെ .ജയചന്ദ്രന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ഗാനങ്ങളിലൊന്നാണിത് .
'തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ,കെട്ടിപ്പിടിച്ചേനെ ഞാൻ 'എന്നു നായകൻ 'ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനെ ഞാൻ എന്ന് നായിക.അതീവ ഹൃദ്യമായ ഒരു പ്രണയ ഗാനം .ദുർഭിക്ഷതയുടെ കാലത്ത് ആശ്വാസം നൽകിയ പാട്ടുകളിൽ ,പ്രത്യേകിച്ചു യുഗ്മഗാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് .ജയചന്ദ്രനും മധുരിക്കും നന്ദി .
ഇതു പോലെ ഗാനമേളകളിൽ അധികം പേടിക്കേൾക്കാത്ത ,പക്ഷേ കേഴ്വിക്കാരെ മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത വേറെയും പാട്ടുകളുണ്ട് .കേൾക്കാൻ പാട്ടുപെട്ടിയൊന്നും സ്വന്തമായുണ്ടായിരുന്നില്ല .തോപ്പുംപടിയിലെ 'മഴപെയ്താൽ ചോരുന്ന 'വാടകവീട്ടിൽ പഴയ ഒരു ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടായിരുന്നു .അതു കൊണ്ട് ആകാശവാണിയിൽ ഒഴുകിവരുന്ന ഗാനകല്ലോലിനികൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു .പിന്നെ കമ്യുണിസ്റ് പാർട്ടി സമ്മേളനങ്ങളിലും കല്യാണ വീടുകളിലും നിന്നു കേട്ടിരുന്ന തെങ്ങേൽ പാട്ടുകൾ .തോപ്പുംപടിയിലെ മിക്ക കല്യാണ വീടുകളുടെയും പരിസരത്ത് ഞാൻ പോയി നിൽ ക്കാറുണ്ടായിരുന്നു പാട്ടുകേൾക്കാൻ .അതിനു ക്ഷണം ആവശ്യമില്ലല്ലോ .
വയലാർ ദിനത്തിൽ എഴുതി തുടങ്ങിയതാണ് ഈ കുറിപ്പെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ .രണ്ടു മൂന്നു മാസങ്ങൾ കടന്നുപോയി .,വ്യർത്ഥ മാസങ്ങൾ. അപ്പോൾ മനസ്സിലിടക്കിടെ അലയടിച്ചിരുന്നു മറ്റൊരു വയലാർ ഗാനം 'ഇനിയും പുഴയൊഴുകും .....'ഈ പാട്ടു കേൾക്കുമ്പോഴൊക്കെ ആ രംഗത്തഭിനയിച്ച പ്രേംനസിറിന്റെ പ്രക്ഷുബ്ധമായ മുഖം ഒരുദൃഢ നിശ്ചയത്തിൽ ഗാംഭീര്യം കൈക്കൊള്ളുന്നത് എനിക്കിപ്പോഴും കാണാം .മനുഷ്യൻ അതിജീവിക്കുക തന്നെ ചെയ്യും .
ഞാനിതെഴുതി പൂർത്തിയാക്കുന്നത് ഗന്ധർവഗായകന്റെ പിറന്നാൾ ദിനത്തിലാണ് ..ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകുമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതുവരെ സഫലമായില്ല .അതിനദ്ദേഹത്തിനു കഴിയട്ടെ ,ഗുരുവായൂരപ്പന്റെ സോപാനത്തിൽ ഗീതയും നാരായണീയവും ചൊല്ലാൻ ഭക്തിഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു മൂകനെ വാചാലനാക്കുകയും മുടന്തനെ പർവതം കടത്തുകയും ചെയ്യുന്നത് ആരുടെ കൃപയാണോ ആ കരുണാമയനോട് .
2020 ഡിസംബർ 14, തിങ്കളാഴ്‌ച
ഇരുട്ടിന്റെ ഹൃദയം
---------------------------------
കോൺറാഡിന്റ ഹാർട്ട് ഓഫ് ഡാർക്നെസ്സിൽ ഒരു അസ്തമയ വര്ണനയുണ്ട് .
ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം :'ജ്വലിക്കുന്ന വെളുത്ത നിറത്തിൽ തിളങ്ങി നിൽക്കുന്ന സൂര്യൻ നോക്കിനിൽക്കേ താഴേക്കു വരുന്നു .വിളറിയ ചുവപ്പുനിറത്തിലേക്കു മാറുന്നു ,രശ്മ(ഇ)കളുംചൂടും നഷ്ടമാവുന്നു .പെട്ടെന്നു മറയുന്നു ,എങ്ങും മ്ലാനത പരക്കുന്നു ........
പത്തു പതിനഞ്ചു കൊല്ലം മുമ്പ് ആദ്യം വായിച്ചപ്പോൾ തോന്നാത്ത വികാരപാരവശ്യം ഈ വാക്യങ്ങൾ ഇപ്പോൾ എന്നെ അനുഭവിപ്പിക്കുന്നു .എന്റെ കണ്ണുകൾ നിറയുന്നു ...അകാരണമായി എന്നു പറഞ്ഞുകൂടാ ...എത്ര പ്രകാശഗോളങ്ങളാണ് എന്റെ ആകാശത്തുനിന്ന് തിരോധാനം ചെയ്തത് ഈ അടുത്തയിടെ .ചൂടും വെളിച്ചവും പകർന്ന് കൂടെയുണ്ടായിരുന്നവർ ..ഹമീദ് ,സുകുമാരൻ നായർ ശാന്ത...ഇപ്പോഴിതാ നളിനാക്ഷൻ നായർ ..സ്വാമി എന്ന ലക്ഷ്മിനാരായണൻ ...ഏതു പ്രതിസന്ധിയിലും ഓടിയെത്തുമായിരുന്നവീട്ടുകാര്യങ്ങൾ മുതൽ വേദാന്തം വരെഎല്ലാക്കാര്യങ്ങളും ഉപദേശിക്കുകയാണെന്നു തോന്നാതെ പറഞ്ഞുതരുമായിരുന്നു നളിനാക്ഷൻ നായർ .സ്വാമി ഓഫീസിലും പുറത്തും ഒരു ജ്യേഷ്ഠസഹോദരനായിരുന്നു .......കത്തിജ്ജ്വലിച്ചു നിൽക്കുമ്പോഴാണ് ഇവരൊക്കെ അപ്രത്യക്ഷരായത്.ഈ അസ്തമയങ്ങളുടെ ആഘാതമാവണം ധൈക്ഷണികമായല്ലാതെ വികാരപരമായി ഒരിക്കലും ഞാൻ സമീപിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിലെ ഒന്നോ രണ്ടോ വരി എന്റെ കണ്ണു നിറയിച്ചത് .കണ്ണ് നിറയുന്നത് മോശമായിരിക്കാം .പക്ഷേ തടയാനെനിനക്കു കഴിയുന്നില്ല ...അവർക്കൊക്കെവേണ്ടി അത്രയെങ്കിലും .....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

