2019 ഏപ്രിൽ 23, ചൊവ്വാഴ്ച

രാജാവിന്റെ മകൻ .
-----' --------------------------
      പക്വതയെത്തിയതിനു ശേഷം ഞാൻ ദീർഘ നേരം ക്യു നിന്ന് കണ്ട ആദ്യ സിനിമ 'രാജാവിന്റെമകൻ 'ആയിരുന്നു .ഒന്നിലേറെ തവണ .രണ്ടാമത്തെ പ്രാവശ്യം അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന  മകനോടൊപ്പം .അന്നേ മനസ്സിൽ തോന്നിയതാണ് മഹാ നക്ഷത്ര പദവിയിലേക്ക് കുതിക്കുന്ന ചെറുപ്പക്കാരൻ ഈ ക്യു നിൽക്കുന്ന പൊതുജനത്തിന്റെബുദ്ധിമുട്ടുകൾ അറിയുന്നോ എന്ന ചിന്ത .ഇന്നിപ്പോൾ മോഹൻലാൽ മണിക്കൂറുകൾ വോട്ടിനു വേണ്ടി ക്യു നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്ന് .അവർ ജനാധിപത്യ ധ്വംസനങ്ങൾ അനുവദിക്കുകയില്ല .ഏകാധിപത്യമോ കുടുംബവാഴ്ചയോ ഇന്ത്യയിൽ സാധ്യമാവുകയില്ല .കാരണം രാജകുടുംബത്തോടുള്ള ഭക്തി ബഹുമാനങ്ങൾ മാത്രമല്ല താരാരാധനയും ജനാധിപത്യ പർവത്തിനു പുറത്തുമാത്രമേ നിലനിൽക്കൂ .പാപനാശിനിയായ വനകല്ലോലിനി ആർക്കും തർപ്പണത്തിനു നീരുനൽകും .അഭിഷേക ജെലമായി കുംഭങ്ങളിൽ പ്രവേശിക്കുകയില്ല .
    ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ 






23-4-2019
പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇന്ന് .ഞങ്ങൾക്ക് ,എനിക്കും സുജാതക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല .ലിസ്റ്റിൽ ഞങ്ങളുടെ പേരുണ്ടായിരുന്നില്ല .തികച്ചും അപ്രതീക്ഷിതം .തുടർച്ചയായി സ്ഥലത്തില്ലാതിരുന്നത് കൊണ്ട് സംഭവിച്ചതാകാം.ഞങ്ങൾ അമേരിക്കയിലേക്ക് താമസം മാറ്റിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരുണ്ട് അയല്പക്കത്ത് .അതെന്തുമാകട്ടെ തിരുത്താൻ വീണ്ടും പേര് ചേർക്കാൻ അവസരങ്ങളുണ്ടായിരുന്നു .ഇങ്ങിനെയൊരു സംശയമേ ഇല്ലാതിരുന്നതു കൊണ്ട് ഞങ്ങളതിനു ശ്രമിച്ചതേയില്ല .
  പോകട്ടെ .ജനാധിപത്യത്തിന്റെ മനസ്സിലാണ് വേണ്ടത് .അതുണ്ട് .എന്ന് വെച്ച ഇതെങ്ങിനെ തുടരാൻ സമ്മതിക്കുകയില്ല .അടുത്ത അവസരത്തിൽ തന്നെ പേര് ചേർക്കും .

2019 ഏപ്രിൽ 7, ഞായറാഴ്‌ച

7-4-2019
ഒരു  ഏറനാടൻ കൃഷിത്തോട്ടം
--------------------------------------------------
രാവിലെ ഒരു ന്യൂസ് ചാനലിൽ , ഏഷ്യാനെറ്ന്യൂസ് ആണെന്നാണ് ഓർമ്മ ,കണ്ടതാണ് :കൈലിയും ടി ഷർട്ടും ധരിച്ച് ചുറുചുറുക്കോടെ നടന്നുവരുന്ന ,കൂടുതൽ ചെറുപ്പം തോന്നിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ,മൈക്കും പിടിച്ച് നടന്നൊപ്പമെത്താൻ ക്ലേശിക്കുന്ന റിപ്പോർട്ടർ .വിശാലമായ കൃഷിത്തോട്ടം ,കുന്നുകളും താഴ്വരകളും ഒക്കെയായി  മദ്ധ്യകേരളത്തിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ .
   തെരഞ്ഞെടുപ്പിന്റെ തിരക്കിലും രാവില്ലത്തെ  നടപ്പും കൃഷിപ്പണിയും ഒഴിവാക്കാറില്ലത്രേ അദ്ദേഹം .തോട്ടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുകയില്ല .പക്ഷെ നല്ല വിളവുണ്ട് ;ധാരാളം കായ്കറികൾ; വിൽക്കുകയില്ല;വീട്ടിലെ ഉപയോഗത്തിനെടുക്കും ,അയല്പക്കക്കാർക്കും കൊടുക്കും .
     കൂടുതൽ കണ്ടത് വെള്ളരിയാണ് ."വിഷുവല്ലേ വരുന്നത് "തികച്ചും സ്വാഭാവികമായി കുഞ്ഞാലിക്കുട്ടി  ലേഖകനോട് പറഞ്ഞു . വെള്ളരിയുടെ സമൃദ്ധിയിൽ പകച്ചു നിൽക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ .
     വിഷുവിനു കണി വെക്കുന്ന  പതിവ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല .പക്ഷേ ഈ വിഷുവിന് കുറെയധികം ഏറനാടൻ ഭവനങ്ങളിൽ വിഷുക്കണി ഒരുക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി കൃഷി ചെയ്തുണ്ടാക്കിയ കണി വെള്ളരി ഉപയോഗിച്ചായിരിക്കും .
       ഞാൻ മനസ്സിൽ ആ പഴയ വിഷുക്കവിത ഓർത്തെടുക്കാൻ ശ്രമിച്ചു .
.."….മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ  വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും "







2019 ഏപ്രിൽ 5, വെള്ളിയാഴ്‌ച

4-4 -2019
                കെ .സരസ്വതി അമ്മയുടെ ജന്മ ശതാബ്ദിയാണിന്ന് .ആരും കാര്യമായി ശ്രദ്ധിക്കാതെ ആ ദിവസം കടന്നു പോകുന്നു .അവരുടെ ജീവിതവും മരണവും മരണാനന്തര കാലഘട്ടവും എന്ന പോലെ .ആണുങ്ങൾ മാത്രം ചേർന്ന് വനിതാ മതിൽ സംഘടിപ്പിക്കുന്ന നമ്മുടെ നാട്ടിൽ അങ്ങിനെയായില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളു ;.ഒരു സ്ത്രീക്ക് ജീവിച്ചുപോകാൻ പുരുഷൻ അനിവാര്യനല്ല എന്നുറക്കെ പ്രഖ്യാപിച്ച ഒരേയൊരു സാഹിത്യ രചയിതാവ് അവരായിരുന്നുവല്ലോ .
  ആരായിരുന്നു കെ സരസ്വതി 'അമ്മ .വിശദമായി എഴുതണമെന്നുണ്ട് .ശാരീരിക സ്ഥിതി മെച്ചപ്പെടാൻ കാത്തിരിക്കുകയാണ് .എങ്കിലും ഒറ്റ വാക്യത്തിൽ പറയാം :സാറാജോസെഫിനും ഗ്രേസിക്കും ചന്ദ്രമതിക്കും കെ ആർ മീരക്കും ഇന്ദുമേനോനും മറ്റും നക്ഷത്രങ്ങൾ വിരിയിക്കാൻ ആകാശങ്ങൾ സൃഷ്ടിച്ച മഹാവിസ്ഫോടനമായിരുന്നു സരസ്വതി 'അമ്മ .ആ വസ്തുത അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിക്കാം





2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

28-2-2019

ഒരു സമ്മാനത്തിന്റെ കഥ
രണ്ടായിരത്തിലോ മറ്റോ ആണ് താമരശേരി  റോഡ് റെസിഡൻസ് അസോസിയേഷന്റെ വാർഷികത്തിന് ആ അയൽപക്കത്തുള്ള കുട്ടികൾ ഒരു കലാപരിപാടി അവതരിപ്പിച്ചു .മിമിക്രി ,ഹാസ്യ കഥാപ്രസംഗം തുടങ്ങിയ ചെറുപ്പക്കാരുടെ ഇഷ്ട ഇനങ്ങൾ .കൂട്ടത്തിൽ ഒരു യുവാവ് അസാമാന്യമാംവിധം നല്ല പ്രകടനമാണ് കാഴ്‌ച വെച്ചത് .അയാൾക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് ഭാരവാഹികളിൽ മിക്കവരും  .അഭിപ്രായപ്പെട്ടു .അസോസിയേഷൻ സെക്രട്ടറി അബു ഒരു നൂറു രൂപാ നോട്ട് കവറിലിട്ട് പ്രസിഡണ്ടായിരുന്ന എന്നെ ഏൽപ്പിച്ചു.;സമ്മാനദാനം നടത്താൻ ഒരു വി ഐ പി യെ കണ്ടെത്താൻ എളുപ്പമല്ല സാറു കൊടുത്താൽ മതി എന്നു പറഞ്ഞു കൊണ്ട് .അങ്ങിനെ ആ യുവാവിന് ആദ്യത്തെ സമ്മാനം കൊടുക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത് .
     ആ ചെറുപ്പക്കാരന്റെ പേര് ജയൻ .പിന്നീട് സൂര്യ ടി വിയിൽ ജഗതി v s ജഗതി അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ജയൻ ജയസൂര്യയായി .തുടർന്ന് സിനിമയിലെത്തിയപ്പോഴും ആ പേര് തന്നെ തുടർന്നു .
      ആദ്യകാലങ്ങളിൽ ഓരോ സിനിമ വരുമ്പോഴും ഞാൻ വിളിച്ച് ജയന്റെ പെര്ഫോമന്സിനെക്കുറിച്ച് അഭിപ്രായം പറയുമായിരുന്നു ;അദ്ദേഹം അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുമായിരുന്നു .ജയന് തിരക്കു വർദ്ധിച്ചു വന്നു എനിക്ക് ജീവിത പ്രാരബ്ധങ്ങളും .ഫോൺ വിളികളുടെ ഇടവേള ദീർഘിച്ചു .വിളി തീരെ ഇല്ലാതായി .                                                                                                                         ഇന്നലെ ടി വിയിൽ  അവാർഡ് പ്രഖ്യാപനം കണ്ടപ്പോൾ എനിക്ക് ജയനെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല .നാലഞ്ചു തവണ ശ്രമിച്ചതിനു ശേഷമാണ് കിട്ടിയത് .ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ഓർത്തിരുന്നു വിളിച്ചതിന് എനിക്ക്നന്ദി പറഞ്ഞു ജയൻ .അതാണ് യഥാർത്ഥ വലിപ്പം .
            കൂടുതൽ വലിയ സമ്മാനങ്ങൾ ജയനെ, പ്രഗദ്ഭ അഭിനേതാവായ 
ജയസൂര്യയെ കാത്തിരിക്കുന്നു .ഈശ്വരൻ അനുഗ്രഹിക്കട്ടെ .
      ഒരു വാക്കു കൂടി .ഗ്രാമത്തിലെ നിഷ്കളങ്കനായ ഫുട്ബാൾ മാനേജരെ ഹൃദയാവർജ്ജകമായി അവതരിപ്പിച്ച സുബിൻ ,കിട്ടുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും അസാമാന്യ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ജോജു ,നാളെ ഒരു ശാരദയോ ശോഭനയോ ആയിത്തീരേണ്ട നിമിഷ ,ആ ഉമ്മമാരെ അവതരിപ്പിച്ച സഹോദരിമാർ .എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങൾ .എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 























2019 ഫെബ്രുവരി 24, ഞായറാഴ്‌ച

24-2-2019
ഭാവം ,രാഗം ,താളം

ബീമിന്റെ ഇത്തവണത്തെ പരിപാടി അശ്വതിനായർ -ശ്രീകാന്ത് ദമ്പതികൾ അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയായിരുന്നു 22 നു ടി ഡി എം ഹാളിൽ .മികച്ച ഒരു ഭരതനാട്യ പ്രകടനം കണ്ട സംതൃപ്തിയോടെയാണ് ആസ്വാദകർ മടങ്ങിയത് .
 അലാറിപ്പ് ,കവുത്തം ,വർണ്ണം തുടങ്ങിയ പേരുകൾ ഉപയോഗിച്ചിരുന്നില്ല എങ്കിലും അവയൊക്കെ തന്നെയായിരുന്നു ഇനങ്ങൾ .തികച്ചും സാമ്പ്രദായികമായ രീതിയിൽ ,വെളിച്ചത്തിന്റെ ചെപ്പടി വിദ്യകളോ ,വീഡിയോക്കു വേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളോ ഒന്നും ഇല്ലാതെ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വേദിയിൽ അശ്വതിയും ശ്രീകാന്തും ഹംസധ്വനിയിലുള്ള ഗണേശ സ്തുതിയും ,ജഗദാനന്ദ കാരക എന്ന പഞ്ചരത്ന കീർത്തനവും (നാട്ട ),പൂർവികല്യാണിയിലും വാഗീശ്വരിയിലുമുള്ള തമിഴ്  പദങ്ങളും,ഒരുതില്ലാനയും  രംഗത്തവതരിപ്പിച്ചു ,കാലഗണക്കനുസരിച്ചുള്ള ചടുലതയോടെ ,ലയപൂർണമായ അംഗചലനങ്ങളോടെ നിയന്ത്രിതമായ ഹസ്ത മുഖാഭിനയത്തോടെ .അന്യാദൃശമായ ലയഭംഗി എല്ലാ ഇനങ്ങളെയും അതീവ ഹൃദ്യമാക്കി .
      ലൈവ് ഓർക്കസ്ട്ര ഏറെക്കാലത്തിനു ശേഷം ആണ് ഒരു നൃത്തവേദിയിൽ കാണുന്നത് .നർത്തക ദമ്പതികളുടെ ശിഷ്യരാണെന്നു തോന്നുന്നു പിന്നണിയിലെ ചെറുപ്പക്കാർ .നൃത്ത പരിപാടിയോളം തന്നെ നന്നായിരുന്നു അവരുടെ പ്രകടനവും .
     നന്ദി ബീമിനും എറണാകുളം കരയോഗത്തിനും നൃത്തസംഘത്തിനും









2019 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

22-2-2019

പൂർത്തീകരിക്കുന്നവനാണ് പുത്രൻ  എന്ന് ഉപനിഷത്ത് .'ഒരാൾ ചെയ്യാൻ കഴിയാതെ ബാക്കി വെച്ചു പോകുന്ന കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അവനെ പുത്രൻ എന്നു പറയുന്നത്' (ബൃഹദാരണ്യകം 1 ..5  ..17 ).ഓലമേഞ്ഞ ഒരൊറ്റമുറിപ്പുരയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ടവനായിരുന്നു അവൻ .അവൻ പക്ഷെ ഒരാളല്ല ഒരു ശ്രു0 ഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് .സുഗതകുമാരി കവിതയിൽ പറഞ്ഞതു പോലെ കക്ഷി ഏതുമാവട്ടെ അവന്റെ പേര് മകനെന്നാണ് .അവനാകട്ടെ ഈ ചങ്ങലയിലെ അവസാനത്തെ കണ്ണി .അതത്ര പ്രയാസമുള്ള കാര്യമല്ല .എല്ലാ കക്ഷികളും ഒരു തീരുമാനമെടുത്താൽ മതി ആശയങ്ങളെ ആയുധം കൊണ്ടു നേരിടുകയില്ലെന്ന് .അതിന് ഇങ്ങോട്ടാക്രമിച്ചാൽ അല്ലാതെ അങ്ങോട്ടാക്രമിക്കുകയില്ല എന്ന യുദ്ധ വിരാമം പോരാ .ഇങ്ങോട്ടാക്രമിച്ചാലും അങ്ങോട്ടാക്രമിക്കുകയില്ല വ്യവസ്ഥാപിത നിയമ മാർഗ്ഗങ്ങൾ തേടുകയേ ഉള്ളു എന്ന് എല്ലാ കക്ഷികളും തീരുമാനിക്കണം ,പ്രഖ്യാപിക്കണം .ഒരു പരിഷ്കൃത സമൂഹമാണ് നമ്മൾ എന്നു നമുക്ക് ബോദ്ധ്യപ്പെടുത്തേണ്ടെ ,നമ്മളെ തന്നെയെങ്കിലും .