2019 നവംബർ 12, ചൊവ്വാഴ്ച

12-11-2019
--------------
                     വിക്രമനെ കുറിച്ച്
                     ------------------------------
നമ്പൂഴിൽ ഭാസ്കരൻപിള്ള ത്രിവിക്രമൻപിള്ള എന്ന എൻ ബി ത്രിവിക്രമൻപിള്ള സ്കൂൾ  വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തന്റെ പൊതു ജീവിതം ആരംഭിച്ചു .വിമോചന സമരത്തോട് അനുഭാവം പുലർത്തിയിരുന്നു അന്ന് പതിനഞ്ചു കാരനായിരുന്ന വിക്രമൻ .തുടർന്ന് കൊല്ലം എസ എൻ കോളേജിൽ കെ എസ്  യു പ്രവർത്തകനായി .മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയ ശേഷമാണ് ഏ ജീസ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത് ,1967 ഇൽ . ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെപ്രഗദ്ഭനായ ഒരു ഓഡിറ്റർ എന്നുപേരെടുത്ത അദ്ദേഹം ഏ ജിസ് ഓഫീസ് എൻ ജി   ഓ അസോസിയേഷന്റെ സജീവ പ്രവർത്തകനായി .കൂട്ടത്തിൽ യൂണിവേഴ്സിറ്റിയിൽ ഈവെനിംഗ് കോഴ്‌സിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദവും നേടി .ആവശ്യാധിഷ്ഠിത മിനിമം വേതനത്തിനു വേണ്ടിയുള്ള കേന്ദ്ര ജീവനക്കാരുടെ 1968 സെപ്തംബര് 19 ലെ സൂചനാ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സെർവിസിൽ നിന്നും പിരിച്ചുവിടപ്പെട്ടു .69 ഇൽ തിരികെ നിയമനം ലഭിച്ച അദ്ദേഹം സംഘടനയുടെ സജീവ പ്രവർത്തകനായി തുടർന്നു .1970 ഇൽ സംഘടനയുടെ പ്രസിഡന്റും 71 ഇത് ജനറൽ സെക്രട്ടറിയുമായി .1972 ഏപ്രിൽ 22 നു ഇന്ത്യൻ പ്രസിഡന്റ് ത്രിവിക്രമൻപിള്ളയെ ഭരണഘടനയുടെ 311 -2 (സി )വകുപ്പുപയോഗിച്ച് അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ കൂടാതെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്തു .അങ്ങിനെ ഡിസ്മിസ് ചെയ്യപ്പെടുന്ന ആദ്യത്തെ സിവിലിയൻ ജീവനക്കാരനാണ് വിക്രമൻ .ഏതാണ്ട് അര  നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ജീവനക്കാർ മാന്യമായ ശമ്പളം വാങ്ങുന്ന അവസ്ഥ സംജാതമായിട്ടുണ്ട് .അതിനു വേണ്ടിയുള്ള സമരത്തിൽ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് വിക്രമനാണ് എന്നത് സ്മരണീയമാണ് .
    അതേവരെ  പ്രകടമായ രാഷ്ട്രീയചായ്‌വ് വിക്രമനുണ്ടായിരുന്നില്ല .ഡിസ്മിസ്സലിനു ശേഷവും സംഘടനാ സെക്രട്ടറിയായി തുടർന്ന വിക്രമൻ സ്വാഭാവികമായും ഇടതു പക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു .1973 -74 കാലഘട്ടത്തിൽ അദ്ദേഹം സി പി എം അംഗമാവുകയും ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയി സ്ഥാനമേൽക്കുകയും ചെയ്തു .സ്തുത്യർഹമായ സേവനമാണ് ആ സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത് .കേരളത്തിലെ ഏറ്റവും പ്രഗദ്ഭരായ രാഷ്ട്രീയ പ്രഭാഷകരിലൊരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു .
    അടിയന്തിരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ഈ കാലത്താണ് വിക്രമന്റെ ആദ്യനാടകം 'സൗപ്തികം 'രംഗത്തെത്തുന്നത് . ആ നാടകത്തിലൂടെയാണ് സാക്ഷാൽ ബേബിക്കുട്ടൻ അഭിനേതാവായി രംഗത്തെത്തുന്നത് .തുടർന്ന് അടിയന്തിരാവസ്ഥയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന 'മഹാറാണി ',വിപ്ലവകാരികളായിരുന്ന മുൻ നേതാക്കന്മാരുടെ അപചയത്തെ തുറന്നു കാട്ടുന്ന 'ജീനിയസ് ' എന്നിങ്ങനെ കുറെ അധികം നാടകങ്ങൾ .മലയാള പ്രൊഫഷണൽ നാടകവേദിയുടെ സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ട രചനാ -അവതരണ ശൈലി ഈ നാടകങ്ങളെ ഏറെ ജനപ്രിയങ്ങളാക്കി .മലയാളത്തിൽ 'പുതുനാടകം 'അരങ്ങിലെത്തുന്നതിനു മുമ്പുതന്നെ 'മൃത്യുപുരാണം 'എന്ന ആധുനിക നാടകമെഴുതി അതിനെ ഒരു വാണിജ്യ വിജയമാക്കി മാറ്റാൻ വിക്രമന് കഴിഞ്ഞു .
    ഇതിനിടയിൽ രാഷ്ട്രീയ രംഗത്തു മാറ്റങ്ങളുണ്ടായി .വിക്രമനും പാർട്ടിയും വഴി പിരിഞ്ഞു .അദ്ദേഹം പാർട്ടി അംഗത്വവും ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു .മുണ്ടക്കയത്തെ മലയടിവാരത്തിൽ ഒരു ചെറിയ വീട്ടിലെ അജ്ഞാത വാസമാണ് കാലം അദ്ദേഹത്തിനു വിധിച്ചത് .2003 ഡിസംബർ 30 ന് ഷഷ്ടി പൂർത്തിക്ക് തൊട്ടു മുമ്പ് അദ്ദേഹം ഈ ലോകം വിട്ടു .അധികം ആരും അറിയാതെ. വാഴ്ത്തൂ പാട്ടുകളില്ലാതെ .
             കഴിവുറ്റ സംഘാടകൻ ,അനുയായികളെ നേർവഴിക്കു നയിക്കാൻ കെല്പുള്ള നേതാവ് ,പ്രഗദ്ഭനായ വാഗ്മി ,പ്രതിഭാശാലിയായ നാടകകൃത്തും സംവിധായകനും ഇതൊക്കെയായിരുന്നു വിക്രമൻ .അധികമാരും അറിയാത്ത മറ്റൊരു മേന്മ കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന് .പാശ്ചാത്യ പൗരസ്ത്യ കാവ്യമീമാംസകളിലുണ്ടായിരുന്ന അഗാധമായ ജ്ഞാനം .ഇംഗ്ലീഷ് -മലയാളം ബിരുദാനന്തര വിദ്യാർത്ഥിനി വിദ്യാർഥികൾ മലകയറി മുണ്ടക്കയത്തു ചെല്ലുമായിരുന്നു ഭരതനെയും അരിസ്റോട്ടിലിനെയും അവരുടെ പിന്തുടർച്ചക്കാരെയും വിക്രമനിൽ നിന്നു പഠിക്കാൻ .അവരിൽ പലരും ഇന്ന് സർവകലാശാലാ പ്രൊഫസർ മാരാണ് ,ത്രിവിക്രമൻ പിള്ള സാർ ഗുരുവാണെന്നു പറയുന്നതിൽ അഭിമാനിക്കുന്നവരുമാണ് .
    ബഹുമുഖ പ്രതിഭയായിരുന്ന ഈ ഓണാട്ടുകരക്കാരൻ വിസ്മൃതനാവാൻ നമ്മൾ അനുവദിച്ചു കൂടാ .









       
     

















































2019 നവംബർ 9, ശനിയാഴ്‌ച

8 -11 -2019 
ലൈഫ് സർട്ടിഫിക്കറ്റ് 
-----------------------------------
ഇത് നവമ്പർ .ലൈഫ് സെർട്ടിഫിക്കറ്റി ന്റെ മാസം .ജീവിച്ചിരിക്കുന്നു എന്നുതെളിയിക്കുന്നതിൽ കൂടുതൽ സന്തോഷകരമായി എന്തുണ്ട് .
  രാവിലെ വൈറ്റില സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ ടോക്കൺ എടുക്കണമെന്നു പറഞ്ഞു .അസ്തിത്വം തെളിയിക്കാൻ കുറെ ഏറെപ്പേർ എത്തിയിട്ടുണ്ടെന്നർത്ഥം .വളരെ പ്രായമായ സ്ത്രീകളായിരുന്നു കൂടുതലും .അവർ തീരെ പരിചയിച്ചിട്ടില്ലാത്തയന്ത്ര സാമഗ്രികളുമായുള്ള  യുദ്ധത്തിൽ അവരെ ക്ഷമയോടും സഹഭാവത്തോടും കൂടി സഹായിക്കുന്ന ബാങ്കുദ്യോഗസ്ഥകൾ കൗതുക കരമായ കാഴ്ചയായിരുന്നു .സാമാന്യ മര്യാദയും സേവനസന്നദ്ധതയും പൊതുമേഖലക്ക് അന്യമാണെന്നു പറയുന്നത് കള്ളമാണ് .എന്ന് മാത്രമല്ല എയർ ഹോസ്റ്റസ്സുമാരും പ്രൈവറ്റ് കമ്പനി റിസെപ്ഷനിസ്റ്റുകളും കാണിക്കുന്ന യാന്ത്രികമായ ,ആത്മാർത്ഥതാ ലേശമില്ലാത്ത പാർലർ മര്യാദയായിരുന്നില്ല അത് .വൃദ്ധരും നിസ്സഹായരുമായ മനുഷ്യരോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കാണിക്കുന്ന സഹജീവി സ്നേഹമായിരുന്നു .
    എന്റെ ഊഴം വരുന്നതിനു തൊട്ടു മുമ്പ് വളരെ പ്രായമുള്ള ഒരു സ്ത്രീയെ അവരുടെ ബന്ധുക്കൾ കൗണ്ടറിൽ കൊണ്ടിരുത്തി .സാരമില്ല ഞാൻ കാത്തിരിക്കാൻ തയാറാണ് .പക്ഷെ കൗണ്ടറിലെ മാഡം എന്നെ വിളിച്ചു .സംശയിച്ചു നിന്ന എന്നോടു പറഞ്ഞു .ഇവർ ആധാർ കൊണ്ടു വന്നിട്ടില്ല . .എന്നു വെച്ച് അവരെ തിരിച്ചയക്കാനൊന്നും പോകുന്നില്ല .ബാങ്ക് റെക്കോർഡുകളിൽ നിന്ന് ആധാർ നമ്പർ കണ്ടെത്താൻ ശ്രമിക്കുകയാണ് .സമയമെടുക്കും അതിനിടയിൽ സാറിന്റെ വെരിഫിക്കേഷൻ നടക്കട്ടെ .
പക്ഷേ ആധാർ തിരയലിന്റെ ഭാഗമായി അവർക്കു വീണ്ടും പോകേണ്ടി വന്നു .ഞാനും മുതിർന്ന സഹപ്രവർത്തകയും മാത്രമായി കൗണ്ടറിൽ .ഞാനവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .വൈറ്റില തന്നെയാണ് വീട് ,പത്തു വയസ്സിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു .പിന്നെ ദുരിതമായിരുന്നു .പത്തു മുപ്പതുകൊല്ലം റെയിൽവേക്കു  വേണ്ടി പണിയെടുത്തു .ഇപ്പോൾ മകന്റെ കൂടെയാണ് താമസം .സുഖമാണ് .
       എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ചിരിയാണ് .സമസ്തലോകത്തോടും പ്രസന്നത ആണവർക്ക്  .സുപ്രസന്നമായ മന്ദഹാസത്തോടെ അവർ പറഞ്ഞു :പുറത്തെങ്ങും പോകാറില്ല .വർഷത്തിലൊരിക്കൽ ബാങ്കിലേക്കു വരുന്നതാണ് ആകെയുള്ള യാത്ര .ഇനി അതും വയ്യ ..നേരെ അങ്ങു പോകണം ....അതു നമ്മളല്ലല്ലോ ചേച്ചീ തീരുമാനിക്കുന്നത് ..ഞാൻ ആരും പറയുന്ന മറുപടി പറഞ്ഞു .കൗണ്ടറിൽ ചുമതലക്കാരി എത്തി ..ആധാർ തേടി ക്കൊണ്ടിരിക്കുന്നതേയുള്ളു .സാറിന്റെ കടലാസുകൾ നോക്കട്ടെ 
   ആധാർ ,പി പി ഓ ,മൊബൈൽ നമ്പർ ,ഓ ടി പി മെസ്സേജ് ,ബയോ മെട്രിക് ഉപകരണം ,വിരലമർത്തൽ .ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് ഏതോ യന്ത്രം എവിടെയോ ഇരുന്നു വിധിയെഴുതി .അത് എന്നെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തുന്നതിനായി എന്റെ പടമുള്ള ഒരു കടലാസ്സ് പ്രിന്ററിലൂടെ പുറത്തു വന്നു .
    പോരാൻഎഴുനേറ്റ ഞാൻ അവരോടു പറഞ്ഞു :ചേച്ചി ഇനിയും ഒരുപാടു തവണ ഇവിടെ വരും .ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ..അവർ കൂടുതൽ വിടർന്നു ചിരിച്ചു .ജീവിതം ജീവിച്ചു പഠിച്ചവരാണവർ .അവരുടെ മുമ്പിൽ ഉപരിമദ്ധ്യവർഗ്ഗ വിദ്യാസമ്പന്നൻ തീരെ നിസ്സാരനാവുന്നു .
    അവരുടെ പ്രസന്നത പകർന്ന ഊർജ്ജം എന്റെ സിരാപടലങ്ങളെ
ആവേശിച്ചതു കൊണ്ടാവാം ഞാൻ യൂബറിനും ഓട്ടോയ്ക്കുമൊന്നും കാത്തു നിന്നില്ല .വാഹന വ്യൂഹത്തിനോരം ചേർന്നു നടന്നു .ഒരു സീബ്രാ ലൈനുമില്ലാത്തിടത്ത് 
കുപ്രസിദ്ധമായ വൈറ്റില ട്രാഫിക്കിന് കൈ കാണിച്ച് റോഡു ക്രോസ്സ് ചെയ്തു പണിതീരാത്ത മേൽപ്പാലത്തിനു താഴത്തെ ടിൻഷീറ് വേലിയുടെ പഴുതിലൂടെ നൂണിറങ്ങി വീണ്ടും ക്രോസ്സ് ചെയ്ത് ഹുബ്ബിലേക്ക് .....





































2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

24-10-2019
മനു റോയി തോറ്റത് ദുഃഖകരമാണ്.ഏറ്റവും ആദരവ് തോന്നിയിട്ടുള്ള ഒരു മുതിർന്ന സ്നേഹിതന്റെ മകനാ  ണല്ലോ അദ്ദേഹം.വളരെ ചെറുപ്പത്തിൽ തന്നെ തലസ്ഥാന നഗരത്തിന്റെ മേയർ  സ്ഥാനം ഏറ്റെടുത്ത്  അതിന്റെ ഉത്തരവാിത്വങ്ങൾ  സ്തുത്യർഹമായി  നിർവഹിക്കുന്ന ഉർജസ്വലനായ യുവാവിന്റെ വിജയം എന്നെ സന്തോഷിപ്പിക്കുന്നു
പ്രത്യേകിച്ച് മേയർ   എങ്ങിനെയായിരിക്കരുതെന്നു നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന  കൊച്ചി നഗരത്തിൽ താമസിക്കുന്നത്‌ കൊണ്ട് വിശേഷിച്ചും . രാഷ്ട്രീയമായി  തികഞ്ഞ കോൺഗ്രസ്സ് വിരുദ്ധൻ ആണെങ്കിലും ഷാനിമോൾ ഉസ്മാൻ ജയിച്ചതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ ഒരാൾ ആണ് അവർ എന്നെനിക്കു തോന്നിയിട്ടുണ്ട് . പൊതുവേ ഉണ്ടായ ഇടത് പക്ഷ മുന്നേറ്റ ത്തിൽ പഴയ ഇടത് പക്ഷ കാരനെന്ന നിലയിൽ അഭിമാനം

2019 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

18-10 2019ഒരു അമേരിക്കൻ (അസന്നിഹിത )ഓണം
----------------------------------------------------------------------
ഒരു അമേരിക്കൻ നഗരപ്രാന്തത്തിലെ ഓണാഘോഷങ്ങളിൽ ഇത്തവണ ഞാൻ പങ്കെടുത്തു ഇൻ അബ്സെൻഷ്യ  ആയി .സംഭവം ഇങ്ങിനെ .പെൻസിൽവേനിയയിലെ ഡെലവെയർ പ്രദേശത്തെ മലയാളി അസോസിയേഷൻ അവരുടെ ഓണാഘോഷ പരിപാടികളുടെ മലയാള സിനിമാഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു .പാടുന്നത് അവരുടെ അംഗങ്ങൾ തന്നെ .സിനിമാ ഗാനങ്ങളാവുമ്പോൾ തുടക്കത്തിലും പാട്ടുകൾക്കിടയിലും 'അനൗൺസ്‌മെന്റ് 'വേണമല്ലോ .അതൊന്നെഴുതിക്കൊടുക്കാമോ ?ചോദിക്കുന്നത് മകളും മരുമകനുമാണ് .പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് സാഹിത്യം ",,,നിളയുടെ കുഞ്ഞോളങ്ങളെ തഴുകിയുണർത്തി താരാട്ടു പാടുന്ന ......'എന്നൊക്കെയുള്ളത്  ഞാൻ മുമ്പെഴുതിയിട്ടുള്ളതല്ല .തീരെ വശവുമില്ല.പക്ഷേ പിള്ളേർ വിടുന്ന മട്ടില്ല .ഞാൻ കുട്ടികളോട് നോ പറയാറുമില്ല .അങ്ങിനെ ഞാൻ സമ്മതിച്ചു .അവർ അയച്ചു തന്ന പാട്ടുകൾ കേട്ട് ഒറ്റയിരിപ്പിന് അന്തം വിട്ടിരുന്നെഴുതി  .

      'നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......

ആ ഗാന സപര്യ തുടരുന്നു ....

വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ

ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം

തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...

അനൗൺസ്‌മെന്റ് നടത്തിയ സജി ഇതെങ്ങി നെ തന്നെ അവതരിപ്പിക്കുകയും  കേഴ്വിക്കാർ  സ്വീകരിക്കുകയും ചെയ്തുവത്രേ .ഡോ മോഹനന്റെ ശ്വശുരനും എഴുത്തുകാരനുമായ കുറുപ്പാണ് സാഹിത്യത്തിന്റെ നിർമ്മാതാവെന്ന് അനൗൺസ് ചെയ്യുക കൂടി ചെയ്തു അദ്ദേഹം .അങ്ങിനെയാണ് ഞാൻ അസാന്നിധ്യത്തിലും സന്നിഹിതനായത് ആ ആഘോഷത്തിൽ.
   നല്ല വാക്കുകൾക്ക് മനസ്സു നിറഞ്ഞ നന്ദി സുഹൃത്തേ .താമസിയാതെ വരുന്നുണ്ട് .അപ്പോൾ തീർച്ചയായും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ











2019 ഒക്‌ടോബർ 8, ചൊവ്വാഴ്ച

8-10-2019
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
   അവിദ്യകൊണ്ട് മൃത്യുവിനെ തരണം ചെയ്ത വിദ്യയിലൂടെ അമരത്വത്തിലെത്താനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത് .പരമമായ ആ അറിവാവട്ടെ നിരന്തരമായ ,നിഷ്കാമവുമായ സ്വധർമ്മാനുഷ്ഠാനത്തിലൂടെ നേടാൻ കഴിയുമെന്ന് ഗീത പറഞ്ഞു തരുന്നു .ലളിതമായ ഈ അറിവിന്റെ ഓർമ്മ പുതുക്കലാണ് ഓരോ വിദ്യാരംഭവുമെനിക്ക് .ഹരിശ്രീ എഴുതിച്ച് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ച കുട്ടൻ പിള്ള ആശാനും ആഴ്ചയിൽ നിർബന്ധമായും ഒരടിയെങ്കിലും തന്ന് ഇംഗ്ലീഷ് പഠിപ്പിച്ച സരോജം സാറും കെടാവിളക്കുളായി മനസ്സിലുണ്ട് .
    എല്ലാവർക്കും വിജയദശമി ആശംസകൾ

2019 സെപ്റ്റംബർ 3, ചൊവ്വാഴ്ച

ചെറുതിന്റെ സൗന്ദര്യം
----------------------------------------
ആർ .എസ് .കുറുപ് .
                                                                                                                ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടുത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "                          ബെർഗോൻസിയുടെ നിഗമനങ്ങളുമായി യോജിച്ചാലുമില്ലെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകളെ നിഷേധിക്കാൻ കഴിയുകയില്ല .ആനുകാലികങ്ങളിൽ ലഭ്യമാവുന്ന സ്ഥലം പരിമിതമാണ് .ഈ പരിമിതി ആഖ്യാനത്തിന്റെ ന്യുനീകരണത്തിനു വഴിവെക്കുകയും ചെയ്യും .ഫേസ്‌ബുക്ക് കഥകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ് .കാരണം അവിടെ ഒരു രചന വായിക്കപ്പെടണമെങ്കിൽ അത് ചെറിയതായിരിക്കണം .
      ഇത് ഏതാനും ഫേസ്‌ബുക്ക് ചെറുകഥകളുടെ സമാഹാരമാണ് ..നേരത്തെ പറഞ്ഞ പരിമിതി സ്വാഭാവികമായും ഇതിലെ കഥകൾക്കും ബാധകവുമാണ് .പക്ഷെ ഒന്നുണ്ട് .വലിപ്പം പ്രസക്തിയുടേയോമഹത്വത്തിന്റേയോ  മാനദണ്ഡമല്ല .മോശപ്പെട്ട വലിയ നോവലുകളും ലോകോത്തരങ്ങളായ ചെറുകഥകളും നമ്മൾ മലയാളത്തിൽ തന്നെ വായിച്ചിട്ടുണ്ടല്ലോ .ഇയാൻ റീഡ് പറഞ്ഞതു ശരിയാണ് :നോവലിനൊരിക്കലും നിലനിർത്താൻ കഴിയാത്ത തീക്ഷ്ണതയോടെ വായനക്കാരെ വികാരഭരിതരാക്കാൻ നല്ല ചെറുകഥകൾക്ക് കഴിയും .ആ അളവുകോൽ വെച്ച് വിലയിരുത്തിയാൽ ഈ സമാഹാരത്തിലെ ഒട്ടു മിക്ക കഥകളും നല്ല ചെറുകഥകളാണ് .
      ചുവന്നപൊട്ട് അഥവാ സിന്ദൂരം എന്ന ആദ്യകഥ   നോക്കു .രാവിലെ നേരത്തെ ദൂരെയുള്ള ജോലിസ്ഥലത്തേക്കു പോയി രാത്രി വൈകിയെത്തുന്ന ഒരുദ്യോഗസ്ഥനാണ് കഥാപുരുഷൻ .ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സാമാന്യം സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഒരാൾ .വൈകിവന്ന ഒരു രാത്രിയിൽ സുന്ദരിയും യുവതിയുമായ അയൽക്കാരി അയാളെ ആലിംഗനം ചെയ്യുന്നു .പൊടുന്നനെയുള്ള ഒരാലിംഗനം കൊണ്ട് തന്റെ ഭർത്താവിനെ അദ്‌ഭുതപ്പെടുത്താൻ കാത്തു നിന്ന യുവതിക്കു പറ്റിയ അബദ്ധമാണ് .വളരെക്കാലത്തിനു ശേഷം തന്റെ പഴയ താമസസ്ഥലം വെറുതെ ഒന്നു കാണാൻ വരുന്ന അയാളുടെ വിചാരധാരയിൽ നിന്ന് വായനക്കാരന് ഒരു കഥ സൃഷ്ടിക്കാൻ കഴിയുന്നു .അയാൾക്ക് ആ യുവതിയോട് തോന്നിയ അഭിനിവേശത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും കഥാകൃത്ത് പറയുന്നില്ല
അയാളുടെ ഭാര്യ  ഈ സംഭവം അറിഞ്ഞതായി അവരുടെ ഒരു വാക്കോ പ്രവൃത്തിയോ സൂചിപ്പിക്കുന്നുമില്ല  .ഒരിക്കൽ പക്ഷെ അവർ തന്റെ സിന്ദൂരപ്പൊട്ട് അയാളുടെ നെറ്റിയോട് ചേർക്കുന്നുണ്ട് .പിന്നീട് അവർ മുന്കയ്യെടുത്ത് അയാളുടെ ജോലിസ്ഥലത്തേക്ക് മാറ്റം വാങ്ങി കുടുംബം അങ്ങോട്ട് താമസം മാറ്റുന്നു .പഴയ താമസസ്ഥലം കാണാൻ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാൾ പണ്ട് കുറെ ദിവസം തന്റെ ഉറക്കം കെടുത്തിയ ആ യുവതിയെ ഓർമ്മിക്കുന്നതു കൂടിയില്ല .
   ഈ കഥ വളരെക്കുറച്ചു കാര്യങ്ങളേ വായനക്കാരോടു പറയുന്നുള്ളു .ധ്വനിപ്പിക്കുന്നതിലാണ് വാചാലതയിലല്ല കലയിലെ സൗന്ദര്യം സ്ഥിതി ചെയ്യുന്നത് .ധ്വനനത്തിന്റെ സൗന്ദര്യം ഈ കഥക്കുണ്ട് .
     ഈ സമാഹാരത്തിലെ കഥകൾക്ക് പൊതുവായുള്ള സവിശേഷതകളിൽ ചിലത് ഈ കഥയിൽ കാണാം .ഉദാഹരണത്തിന് ബിംബങ്ങളുടെ ഫലപ്രദമായ ഉപയോഗം .ബിംബങ്ങൾ വിഗ്രഹവൽക്കരിക്കപ്പെടാതെ ഭിന്നാർ ഥ ദ്യോതകങ്ങളായ പ്രതീകങ്ങളാവുമ്പോഴാണ് ഒരു കലാസൃഷ്ടി മികച്ചതാവുക .അങ്ങിനെയുള്ള പ്രതീകങ്ങളാണ് ഈ കഥയിലെ വീട് ,ചുവന്നപൊട്ട് എന്നീ ബിംബങ്ങൾ .ചുവന്നപൊട്ട് ദാമ്പത്യത്തിന്റെ മുദ്ര മാത്രമല്ല ഇവിടെ .പ്രത്യുത ഭർത്താവ് മനുഷ്യനാണെന്നും മനുഷ്യ സഹജമായ ദൗർബല്യങ്ങൾ അയാൾക്കുണ്ടാകാമെന്നും അവ കലഹങ്ങളിലൂടെ ദാമ്പത്യദുരിതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവരുതെന്നും വിശ്വസിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതാവബോധത്തെ ആ പൊട്ട് പ്രതീകവൽക്കരിക്കുന്നു .
   ധ്വനി ഭംഗിയുള്ള മറ്റൊരു പ്രതീകമാണ് വീട് .പല കഥകളിലും ആവർത്തിച്ചുവരുന്ന ഒരു ബിംബമാണ് വീടുപോലെ ബസ്സും 'പ്രളയത്തിനു തൊട്ടു മുമ്പ് 'എന്ന കഥയിൽ ഈ രണ്ടു ബിംബങ്ങളും ഫലപ്രദമായി ഉപയുക്തമാക്കപ്പെട്ടിരിക്കുന്നു .ഞാൻ തനിച്ചു യാത്ര ചെയ്യുന്ന ബസ് ,ആ ബസ്സിലേക്ക് ഒരു മഴയത്തു കയറിവരുന്ന നീ ,വർഷങ്ങൾക്കു ശേഷം ഒരു പ്രളയ കാലത്തു ആ ബസ്സിൽ തനിച്ചു യാത്ര ചെയ്യുമ്പോൾ കുന്നിൻപുറത്തു കണ്ടെത്തുന്ന നിന്റെ വീട് ,ആ വീടുമായുള്ള സംവേദനം ,ഇവയിലൂടെ ഒരു ഭഗ്നപ്രണയത്തിന്റെ ദുരന്ത കഥ ഹൃദയസ്പർശിയായി  ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ."ഞാനില്ലാത്ത ബസ് എന്നെയും കൊണ്ട് കുന്നിറങ്ങുമ്പോൾ ഞാനാ വഴിയോരത്തിരുന്ന്‌ എന്തിനെന്നറിയാതെ വാവിട്ടു കരയുകയായിരുന്നു "എന്ന മനോഹരമായ വാങ്മയ ചിത്രമാണ് കഥാന്ത്യം .
    മറ്റൊരു ഏകാന്തപ്രണയത്തിന്റെ ദുരന്തം വർണ്ണിക്കുന്ന 'പ്രണയത്തിന്റെ അന്ത്യം 'എന്ന കഥയിലും ബസ്  ധ്വനി സാന്ദ്രമായ ഒരു  കാവ്യബിംബമായി പ്രത്യക്ഷപ്പെടുന്നു .പ്രണയം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് പ്രഹർഷേണ നയിക്കപ്പെടലാണ് .ആ മറ്റൊരാളിന്റെ സമ്മതം പോലും അവിടെ ആവശ്യമില്ല .ഒന്നിനെയും ,മരണത്തെപ്പോലും കൂസാത്ത പ്രണയയാത്രയുടെ പ്രതീകമാണോ ബസ് ?കൃത്യമായ ഒരുത്തരം കിട്ടാതിരിക്കുന്നതിലാണ് ബിംബ സൃഷ്ടിയുടെ കലാപരമായ മേന്മ സ്ഥിതി ചെയ്യുന്നത് .
   ഇനി ഈ കഥകളുടെ പൊതുവായ മറ്റൊരു സവിശേഷതയിലേക്ക് .ഏകാകിയുടെ ,തീർത്തും ഏകാകിയായ ഒരുവന്റെ /ഒരുവളുടെ മനോരഥങ്ങളുടെ ആഖ്യാനമെന്നു ചെറുകഥ നിര്വചിക്കപ്പെട്ടിട്ടുണ്ട് .ഈ നിർവചനത്തെ സാധൂകരിക്കുന്ന ധാരാളം കഥകൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട് .അവയിൽ ഒട്ടുമിക്കതും ഗൃഹാതുരസ്മരണകൾ വിഷയമാക്കിയുള്ളവയാണ് .അവയിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ പരിധികൾ ലംഘിച്ചുള്ള യാത്രകളുടെ ആഖ്യാനങ്ങളാണ് ഈ സമാഹാരത്തിലെ ചില കഥകൾ .ശരി തെറ്റുകളെ കുറിച്ചോ പാപപുണ്യങ്ങളെ കുറിച്ചോ ചിന്തിക്കാത്ത ,കുറ്റബോധമോ ധർമ ചിന്തയോ തടസ്സപ്പെടുത്താത്ത മനോരഥങ്ങളുടെസുധീരമായ  ആഖ്യാനങ്ങൾ . ഉദാഹരണം 'തീർത്ഥ യാത്ര '.ഇവിടെയും ബസ്സുണ്ട് .യാത്രിക അമ്പലത്തിൽ പോകുമ്പോൾ ബസിൽ വെച്ച് ഒരു പരിചയക്കാരനെ കാണുന്നു .പണ്ടൊരിക്കൽ തന്റെ ഹൃദയമിടിപ്പ് കൂട്ടിയിരുന്ന ഒരാൾ .അയാൾ പരിചയം പുതുക്കി തന്റെ വഴിക്കു പോയി .അവരുടെ മനസ്സ് "ബസ്സിനെ തോൽപിച്ചു കൊണ്ട് അതിവേഗം യാത്ര തുടർന്നു കൊണ്ടേ ഇരുന്നു '.കൗമാരത്തിലെയോ യൗവ്വനാരംഭത്തിലെയോ ഒരു കൗതുകം പറയാതെ പറയപ്പെട്ടിരിക്കുന്നു ഇവിടെ ,മുതിർന്ന യുവതിയുടെ മനസ്സിൽ അതുണർത്തിയ വികാര വിക്ഷോഭവും .
    മനസ്സിന്റെ സ്വൈര സഞ്ചാരത്തിന് സ്ത്രീ പുരുഷ ഭേദമൊന്നുമില്ല .സുന്ദരിയും യുവതിയുമായ ഒരു കസ്റ്റമർ യുവാവും വിവാഹിതനുമായ ഒരു ഹോട്ടലുടമയുടെ മനസ്സിൽ കയറിക്കൂടുന്നതിന്റെ കഥയാണ് മീഠാ പാൻ .അയാളുടെ മനോരാജ്യത്തിൽ  അവർ അയാളുടെ മുറിയിലെത്തി കിടക്ക പങ്കിടുക കൂടി ചെയ്തു .അവർ ഉപയോഗിക്കുന്ന മീഠാ പാൻ തന്റെ ഭാര്യയ്ക്ക് വാങ്ങിക്കൊടുക്കാൻ തുടങ്ങി അയാൾ .."ഊണുകഴിഞ്ഞ് ഉറക്കറയിലേക്ക് ഭാര്യ പാനും ചവച്ചുകൊണ്ട് കടന്നു വരുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞു മൂക്കുത്തിക്കല്ലിലെ വെളിച്ചം തിളങ്ങും അയാളുടെ ഉള്ളം നിറയും "നമ്മുടെ കസ്ടമർക്ക് മൂക്കുത്തിയുള്ള കാര്യം കഥയിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .ആ മൂക്കുത്തിയുടെ പ്രതീക ഭംഗിയാണ് വായനക്കാരന്റെ ഉള്ളം നിറക്കുന്നത് .
      ഈ ജനുസിൽപ്പെട്ട കഥകളിൽ ഏറ്റവും ശ്രദ്ധേയമായത് 'മിസ്സ്ഡ് കാൾ 'ആണ് .രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്നു ഒരു മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മരണപ്പാച്ചിൽ .നേരെ ചൊവ്വേ ടോയിലെറ്റിൽ പോകാൻ പോലും അവർക്ക് സമയം കിട്ടാറില്ല ."എന്റെ വീട്ടിൽ എന്റെ മക്കൾക്കുവേണ്ടി എന്റെ ഭർത്താവിനു വേണ്ടി ഞാൻ പണിയെടുക്കുന്നു .ഇതിലെന്താണ് ഇത്ര പറയാനുള്ളത് എന്ന നിലപാടാണ് അവർക്കുള്ളത് "എന്നു കഥാകാരി പറയുന്നു .ഈ തിരക്കിനിടയിൽ അവർക്ക് മൊബൈലിൽ ഒരു മെസ്സേജ് കിട്ടുന്നു "ഹായ് സുഖമല്ലേ "എന്ന് .ഇതു വരെ ഒരാളും  അവരോടങ്ങിനെ ചോദിച്ചിട്ടില്ല എന്ന് കഥാകാരി പറഞ്ഞില്ലെങ്കിലും വായനക്കാർക്കറിയാം ."ഹായ് സുഖമല്ലേ എന്നൊരു വാക്ക് അവളിലൊരു വസന്തം വിരിയിച്ചു"എന്ന് കഥാകാരി പറയുമ്പോൾ വായനക്കാർക്ക് അത് പൂർണ ബോദ്ധ്യമാവുന്നു .കുറെ ദിവസം വന്നിട്ട് പെട്ടെന്ന് ആ മെസേജ് വരാതായപ്പോൾ ,രണ്ടു ദിവസം  കൃത്യമായി പറഞ്ഞാൽ 172800 സെക്കന്റ് കഴിഞ്ഞപ്പോൾ "വിറയ്ക്കുന്ന കൈകളോടെ മിടിക്കുന്ന ഹൃദയത്തോടെ അവർ ആ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കാൾ  ഇട്ടത് 'എന്തുകൊണ്ടാണെന്നും.                                                                   ഈ കഥ അനുക്തമായ ഒരു പാട്  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു .ചില സജീവ സമകാലിക പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു .അതിന്റെ ധ്വനി സാന്ദ്രമായ ആഖ്യാന രീതിയിലൂടെ .                                                               വാസ്തവത്തിൽ ഈ സമാഹാരത്തിലെ കഥകളെ അത്യന്തം ആസ്വാദ്യകരമാക്കുന്ന ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത് .സൂചകങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ നേടിയെടുക്കുന്ന കാവ്യ സാന്ദ്രതയിൽ ,ബിംബങ്ങളുടെ പ്രതീക ഭംഗിയിൽ,ആഖ്യാനത്തിൽ വിലക്കുകളെ മറികടക്കുന്ന ധീരതയിൽ ഒക്കെ ഈ കഥകൾ അസൂയാവഹമായ വിധത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു .സാധാരണ ഫേസ് ബുക്ക് കഥകളിൽ നിന്ന് എത്രയോ ഉയർന്ന നിലവാരം .ഞാൻ അക്കാര്യത്തിൽ കഥാകാരിയെ അഭിനന്ദിക്കുന്നു .ഒപ്പം മാദ്ധ്യമത്തിന്റെ പരിമിതികളെ മറികടന്ന് ,കഥാ സന്ദർഭങ്ങളെയും പരിസരത്തെയും കൂടി  വിശദമാക്കുന്ന കുറേക്കൂടി വലിയ ചെറുകഥകൾ എഴുതാൻ അവർ ശ്രമിക്കുമെന്നും നമ്മുടെ ആനുകാലികങ്ങൾ അവർക്കതിനു അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു .

പൂണിത്തുറ ,എറണാകുളം
2 -9 -2019