2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

24-2-2020

'മീശ 'വായിച്ചു .നന്ന് .വായിച്ച മിക്കവരും ചെയ്യാറുള്ളതുപോലെ 'പക്ഷെ 'ഞാൻ കൂട്ടിച്ചേർക്കുന്നില്ല .ഉപാധികളില്ലാതെ തന്നെ പറയാം എനിക്കിഷ്ടപ്പെട്ടു .തൊണ്ണൂറ്റൊമ്പതിലെ (1924 ) വെള്ളപ്പൊക്കത്തിനു തൊട്ടു മുമ്പുമുതൽ 122 ലെ (1946 )വയലാർ കലാപം വരെയുള്ള ഏകദേശം മൂന്നു പതിറ്റാണ്ടാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന കാലം ;സ്ഥലം കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങൾ മുഖ്യമായും വിശാല കുട്ടനാട് പൊതുവെയും .ഈ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഓണാട്ടുകരയിലെ പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ അൻപതുകളിലും അറുപതുകളിലും .ഈ പരിചിതത്വം എനിക്കീ നോവൽ ആകർഷകമായി തോന്നാൻ ഒരു കാരണമാവാം .
  പഴയ മിത്തുകളെ അപനിർമ്മിച്ച് പുതിയ മിത്തുകൾ സൃഷ്ടിക്കുകയാണ് നല്ല നോവലുകൾ ചെയ്യുന്നത് എന്നു പറഞ്ഞത് ഏർണെസ്റ് ഫിഷർ ആണ് -(ആര്ട്ട് എഗൈൻസ്റ് ഐഡിയോളജി ).ഈ നിർവചനം അനുസരിച്ച് 'മീശ 'ഒരു നല്ല നോവലാണ് .വിശദമായി എഴുതേണ്ടതുണ്ട് ;അത് പിന്നീട് .ഒരു സവിശേഷത മാത്രം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ .ഓണാട്ടുകാരമുതൽ വൈക്കം വരെയുള്ള വിശാല കുട്ടനാടൻ പ്രദേശങ്ങളിലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കർഷകത്തൊഴിലാളി ജീവിതം അതിന്റെ സമസ്ത ദൈന്യതകളോടും കൂടി ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് കലാത്മകമായിത്തന്നെ .ഒരു പക്ഷേ രണ്ടിടങ്ങഴിയിൽ കാണുന്നതിനേക്കാൾ വിശദമായി .പീഡിതാവസ്ഥയുടെ സത്യസന്ധമായ ആഖ്യാനം തന്നെ ,പരിഹാര നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടി പുരോഗമനപരമാണെന്നല്ലേEngels പറഞ്ഞിട്ടുള്ളത് ?








2020 ഫെബ്രുവരി 5, ബുധനാഴ്‌ച

5-2-2020
-----------
പാവകളുടെ വീട് ,ജയനാരായണന്റെ ജീവിത സമസ്യകളും
-------------------------------------------------------------------------------------------------
ഏറെക്കാലത്തിനു ശേഷം ഇ സന്തോഷ്‌കുമാർ ഒരു കഥയെഴുതിയിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ;പാവകളുടെ വീട് .സമീപകാലത്തെക്കുറിച്ച് സമീപകാലത്തെഴുതപ്പെട്ട ഏറ്റവും നല്ല ചെറുകഥയാണ് പാവകളുടെ വീട് എന്നെനിക്കു തോന്നുന്നു .കഥ വീണ്ടും വായിച്ചിട്ടു വേണം വിശദമായ ഒരാസ്വാദനക്കുറിപ്പെഴുതാൻ .
     സന്തോഷവും ഒപ്പം ദുഖവും തോന്നിയ ഒരു വായനാനുഭവം മാതൃഭൂമിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ;അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയനാരായണനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയ ലേഖനം 'ജയനാരായണന്റെ ജീവിത സമസ്യകൾ .അറുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകളെഴുതിയിരുന്ന യുവാക്കളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ടു പേരിൽ  ഒരാളായിരുന്നു ജയനാരായണൻ .മറ്റെയാൾ എം സുകുമാരൻ .1980 ഇൽ സിവിൾ സപ്ലൈസ് കോര്പറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയപ്പോഴാണ് ഞാൻ ജയനാരായണനെ പരിചയപ്പെടുന്നത് .അന്നദ്ദേഹം അവിടെയുണ്ടായിരുന്നു .ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത് അന്ന് അവിടെയുണ്ടായിരുന്ന കവി വി ആർ രാമകൃഷ്ണനാണ്  .അപ്പോഴേക്കും ജയനാരായണന്റെ കഥകൾ പ്രമുഖ ആനുകാലികങ്ങളിൽ വരാതായിട്ട് കുറേക്കാലമായിരുന്നു .തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ചിന്ത ജയനാരായണനെ അലട്ടിയിരുന്നു .എം സുകുമാരൻ ചെയ്‌തതു പോലെ അന്ന് നിലവിൽ വന്നിരുന്ന ആധുനികതയുടെ സങ്കേതങ്ങളുപയോഗിച്ച് കേരളത്തിന്റെ വർത്തമാനവും ഭാവിയും കഥകളിലൂടെ ആവിഷ്കരിക്കാൻ ജയനാരായണൻ ശ്രമിച്ചില്ല എന്നതാവാം ആനുകാലികങ്ങളുടെ ഈ പരാങ്‌മുഖത്വത്തിനു കാരണം എന്നെനിക്കു തോന്നുന്നു .എന്തായാലും സാഹിത്യരംഗത്തുണ്ടായ അവഗണയ്‌ക്കൊപ്പം ചില ശാരീരികാസ്വാസ്ഥ്യങ്ങളും ജയനാരായണന്റെ ഉൾവലിയലിനു കാരണമായിട്ടുണ്ടാവാം .കൗതുകകരമായ ഒരു കാര്യം സുകുമാരൻ ആധുനികതയുടെ ലക്ഷണ ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടുള്ള ആളായിരുന്നില്ല .ജയനാരായണൻ ആവട്ടെ അവയൊക്കെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആളും .
    ഞങ്ങൾ തമ്മിലുള്ള ഹ്രസ്വ പരിചയത്തിൽ ഒരു അസ്വരസത്തിന്റെ അനുഭവം കൂടിയുണ്ട് .ഒരിക്കൽ ഞങ്ങൾ മദ്രാസ്സിൽ വെച്ചു കണ്ടു .ബാങ്ക് ഫൈനാൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ബാങ്ക് ലോക്കൽ ഹെഡ് ഓഫീസിൽ പോയതായിരുന്നു ഞാൻ .പർച്ചേസ്  ഡിപ്പാർട്മെന്റിന്റെ എന്തോ ചർച്ചയ്ക്കായി എത്തിയതായിരുന്നു ജയനാരായണൻ .ഹോട്ടലിൽ വെച്ച കണ്ടു മുട്ടിയ ഞങ്ങൾ പക്ഷെ സംസാരിച്ചതു മുഴുവൻ സാഹിത്യത്തെക്കുറിച്ചായിരുന്നു .ഇടയ്ക്ക് ഞാനെന്റെ ഇഷ്ടനോവലുകളെക്കുറിച്ചു പറഞ്ഞു .അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നാണ് ഇണപ്രാവുകൾ .അത് ഞാൻ പറയുകയും ചെയ്തു .അതു പക്ഷേ ജയന് ഇഷ്ടമായില്ല .ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നു പോലും സംശയിച്ചു കളഞ്ഞു അദ്ദേഹം .മലയാള സാഹിത്യകാരന്മാരുടെ ഒരു സ്വഭാവ സവിശേഷതയാണിത് .മുട്ടത്തു വർക്കിയെന്നു കേട്ടാൽ വാളെടുക്കുക .സൗമ്യനും അന്തർമുഖനുമായ ജയനാരായണൻ പോലും ഒരപവാദമല്ല .എന്തായാലും ഏതാനും ദിവസത്തിനുള്ളിൽ വി ആർ രാമകൃഷ്ണൻ ഇടപെട്ട് തെറ്റിദ്ധാരണയൊക്കെ മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ .
     ഒരു വൈകുന്നേരം തേവര കോളേജ് ഹോസ്റ്റലിലെ ജയനാരായണന്റെ മുറിയിലിരുന്ന് -അന്നവിടെ ഉദ്യോഗസ്ഥർക്ക് മുറി കൊടുക്കുമായിരുന്നു -ഞങ്ങൾ ജയനാരായണൻ ,രാമകൃഷ്ണൻ ,ഞാൻ   ദീർഘനേരം സംസാരിച്ചു .അന്നദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു .ഞാൻ പിന്നീട് ജയനാരായണനെ കണ്ടിട്ടില്ല .അദ്ദേഹത്തിന് അക്കാദമി അവാർഡ് കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞു .കഥകൾ ഞാൻ നേരത്തെ വായിച്ചിട്ടുള്ളവ ആയിരുന്നു .
    പ്രദീപ് പനങ്ങാടിനും മാതൃഭൂമിക്കും നന്ദി  മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു കഥാകൃത്തിന്റെ ഒരു നല്ലമനുഷ്യന്റെ ജീവിത സമസ്യകൾ ആവിഷ്കരിക്കുന്ന നല്ല ലേഖനത്തിന്
 
















































2020 ജനുവരി 24, വെള്ളിയാഴ്‌ച

24-1-2020
കള്ള ദൈവങ്ങൾ 
-----------------------------                                                                                                                                                                     
                        'മധുരം കുറയും 'എന്നെൻ പത്നി നർമ്മസ്‌മേര                                                                                       
                        മധുരം പകർന്നേകും കയ്പാർന്ന കട്ടൻകാപ്പി
                         വിഷവും കുടിക്കും ഞാൻ നീ തന്നാൽ എന്നായ്  വാങ്ങി
                         വിഷമിച്ചൽപ്പം മൊത്തി അഴിക്കട്ടിലിൻ വക്കിൽ .......'
ഈ വരികൾ  എഴുപതുകളുടെ തുടക്കത്തിലെന്നോ വായിച്ച ദിവസം മുതൽ ഇന്നോളം എന്റെ മനസ്സിലുണ്ട് .എൻ വി കൃഷ്ണ വാരിയരുടെ കള്ളദൈവങ്ങൾ എന്ന കവിതയുടെ തുടക്കം .
 ഞാനിന്നലെ കള്ളദൈവങ്ങൾ വീണ്ടും വായിച്ചു .സംഭവം ഇങ്ങിനെ .കുറേക്കാലം കൂടി സമകാലിക മലയാളം  ഓഫീസിൽ പോയി . പുറത്തു പോയിരുന്ന പത്രാധിപരെ കാത്ത് കുറെ സമയം ഇരിക്കേണ്ടി വന്നു .അപ്പോഴാണ് അവിടത്തെ ഒരു മേശപ്പുറത്തെ പുസ്തക കൂമ്പാരത്തിനു മുകളിൽ എൻ വി കവിതകളുടെ എൻ ബി എസ് പതിപ്പ് ശ്രദ്ധയിൽ പെട്ടത് .ഒരു കവിത വായിക്കാൻ എ പ്പോഴും സമയമുണ്ട് .അത് കള്ളദൈവങ്ങളാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു .
        കയ്ക്കുന്ന കട്ടൻ കാപ്പി കുടിച്ചിട്ട് റേഷൻ കടയിൽ പോയി പഞ്ചസാര വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യ പറഞ്ഞു .അയാൾ പക്ഷേ പഴയ സതീർഥ്യ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ നിന്നറിഞ്ഞ് അങ്ങോട്ടു പോവുകയാണുണ്ടായത് .ഡോക്ടർ പ്രഭയെന്ന ആ സതീർഥ്യയുടെ ജീവിത പരിണാമങ്ങളുടെ വർണ്ണനകളിലൂടെയാണ് കവിത പുരോഗമിക്കുന്നത് .പശ്ചാത്തലമായി അയാളുടെ ദരിദ്ര ജീവിതം .അനിവാര്യമായും ദൈവങ്ങൾ കടന്നു വരുന്നു .ഡിസ്ട്രിക്ട് ജഡ്ജിക്ക് സ്വർണ്ണ വാച്ചും ഗുമസ്തന് ഭസ്മവും അന്തരീക്ഷത്തിൽ നിന്നെടുത്തു കൊടുക്കുന്ന അഭയമുദ്രാ സമേതനായ അവധൂതൻ മാത്രമല്ല എത്രയെത്ര വിഗ്രഹങ്ങൾ .ആൾ രൂപങ്ങൾ വാനരരൂപങ്ങൾ മൃഗരൂപങ്ങൾ .ഓരോന്നിനും ഒരുപാട് പൂജാരിമാർ .ശുദ്ധബോധത്തിൽ ദൈവത്തെ കണ്ടെത്തിയ നമ്മളാണോ ഇവരെയൊക്കെ ആരാധിക്കുന്നത് ?.
       ഡോക്ടറുടെ  ആഡംബരപൂര്ണമായ സംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ റേഷൻ കടയിൽ വെയിലത്ത് ക്യു നിന്ന് പഞ്ചസാര വാങ്ങി ഭാര്യ മധുരമുള്ള പാൽക്കാപ്പിയുണ്ടാക്കിയിരിക്കുന്നു .ആ അതിമധുരത്തിൽ അയാൾ ഭാര്യയെ പ്രേമപൂർവം നോക്കി .മൂത്ത കുട്ടി സ്‌കൂൾ വിട്ടുവന്നതിന്റെ ഘോഷം .....
          മുമ്പ് ഈ കവിത ആദ്യം വായിച്ചപ്പോൾ ഉള്ളടക്കം ഇഷ്ടപ്പെട്ടെങ്കിലും വള്ളത്തോളിന്റെ ശയ്യാഗുണമുള്ള കവിതയായി തോന്നിയെങ്കിലും അത് സാമാന്യത്തിലധികം വാച്യമാണെന്നൊരു ധാരണ എനിക്കുണ്ടായി ..എന്നാൽ ഇപ്പോൾ തോന്നുന്നു ആപേരിനെന്നപോലെ അതിലെ കാവ്യ ബിംബങ്ങൾക്കും അത്യധികം സൂചക സ്വഭാവമുണ്ടെന്ന് .എവിടെയാണ് നമ്മൾ കള്ളദൈവങ്ങളെ കണ്ടു മുട്ടാത്തത് ?
    ഈ കവിതയിൽ ഞാനെന്നും ഓർത്തിരിക്കുന്ന മറ്റൊരു വരി കൂടിയുണ്ട് ."സുഭഗൻ യുവാവവിവാഹിതൻ ജില്ലാധീശൻ "കളക്ടർ കവിതയിൽ വിശേഷിപ്പിക്കപ്പെടുന്നതിങ്ങനെയാണ് .ചെറുപ്പക്കാരായ ജില്ലാധീശരെ  ടി വി യിൽ കാണുമ്പോഴൊക്കെ ഞാനീ വരി ഓർമ്മിക്കാറുണ്ട് .പഞ്ചലോഹത്തിന്റെ അംശം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വിഗ്രഹങ്ങളാണല്ലോ അവർ .




















                        

2020 ജനുവരി 12, ഞായറാഴ്‌ച

12-1-2020

ഇന്നലെ (11 -1 -2020 ) ലായം കൂത്തമ്പലത്തിൽ വെച്ച് ഷൗക്കത്തിന്റെ പ്രഭാഷണം കേട്ടു .
  ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് ശ്രീനാരായണഗുരുവിന്റെ വ്യാഖ്യാന പ്രകാരമുള്ള അദ്വൈത വേദാന്തമാണ്‌ പിന്തുടരുന്നത് എന്നു തോന്നി .ആധാരമായ ദര്ശന  പദ്ധതിയുടെ പേരെന്ത് തന്നെയായാലും അറിവ് അന്പിനും അനുകമ്പയ്ക്കും ഹേതുവാകണമെന്നാഹ്വാനം ചെയ്യുന്ന ആ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു .എന്നല്ല ഇന്നോളം കേട്ട മറ്റൊരാത്മീയ പ്രഭാഷണവും എന്നെ ഇത്ര കണ്ട് ആകര്ഷിച്ചിട്ടില്ല .ഞാൻ കൂടുതൽ നല്ല മനുഷ്യനായിരിക്കുന്നു എന്ന് പറഞ്ഞാൽ അധികം വിശദീകരിക്കാതെ കഴിയുമല്ലോ . .
    പ്രഭാഷണം തുടങ്ങിയത് ഒരു ചോദ്യത്തോടെയാണ് ജോസഫ് എന്ന് കേട്ടാൽ നിങ്ങൾക്കെന്താണാദ്യം തോന്നുക .ഒരു മനുഷ്യൻ എന്നായിരിക്കുകയില്ല ക്രിസ്ത്യാനി എന്നായിരിക്കും .സത്യമല്ലേ ?രമേശൻ എന്ന് കേട്ടാലും ഹമീദ് എന്ന് കേട്ടാലും സ്ഥിതി ഇതു തന്നെ .അതിൽ തെറ്റൊന്നുമില്ല എന്ന് ഷൗക്കത്ത് പറയുന്നു .നൂറ്റാണ്ടുകളിലൂടെ
തലമുറകളായി ആർജ്ജിച്ച മനോവൃത്തിയുടെ പ്രകടിത രൂപമാണ് .ഇതാണ് മനുഷ്യനിലെ ആസുരഭാവം .ആ അസുരഭാവത്തെ അടക്കി മനുഷ്യ ഭാവത്തിലെത്താൻ കഴിയണം .  അതായിരിക്കണം ചിന്തയുടെയും പ്രവൃത്തിയുടെയും ലക്‌ഷ്യം .
  ഉദാഹരണമായി ഒരനുഭവം വിവരിച്ചു പ്രഭാഷകൻ .രണ്ടു ദിവസമായി പട്ടിണിയായിരുന്ന ഒരമ്മച്ചിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം സഹോദരന്റെ മകൾ പറഞ്ഞു :"ഷൗക്കത്തുപ്പ ,ആ അമ്മച്ചിയെ പട്ടിണിക്കിട്ടു അള്ളായിൽ   എനിക്ക് വിശ്വാസമില്ല' എന്ന് രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ലാത്ത ആ അമ്മച്ചിക്ക് ഭക്ഷണം കൊടുക്കാൻ മോൾക്ക് തോന്നിയല്ലോ .ആ തോന്നലാണ് അള്ളാ എന്ന് ഷൗക്കത്ത് കുട്ടിക്ക് പറഞ്ഞു കൊടുത്തു ..ശരിയാണ് അൻപുംഅനുകമ്പയും ആയി കൂടിച്ചേരുന്ന  അറിവാണ് ദൈവം .
    സ്നേഹത്തിന്റെ കരുണയുടെ സന്ദേശവാഹകനായ സത്യാന്വേഷിക്ക് വളരെ പിന്നിൽ നടക്കുന്ന ഒരെളിയ സഹയാത്രികൻറെ  കൂപ്പുകൈ .
















2020 ജനുവരി 11, ശനിയാഴ്‌ച

10-1 2020
തിരുവാതിര
 മുതിർന്ന പെൺകുട്ടികളുടെ  ഒരോണക്കളിയായിരുന്നു തിരുവാതിര ഞങ്ങളുടെ നാട്ടിൽ .ധനുമാസത്തിലെ തിരുവാതിരക്ക് ചില വീടുകളിൽ പുഴുക്കുണ്ടാക്കിയിരുന്നു .തുടിയും കുളിയും ദശപുഷ്പം ചൂടലുമൊന്നും കേട്ടുകേൾവി പോലുമായിരുന്നില്ല ഞങ്ങൾക്ക്.പിന്നീട് എം ടി കഥകളിൽനിന്നും മറ്റുമാണ് തിരുവാതിര ആഘോഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് .ചില സിനിമകളിൽ നിന്നും .പിന്നെ ഒരു വിചാര വികാര വിപ്ലവമായി "ഊഞ്ഞാലിൽ " കടന്നുവന്നു .നൂറു വെറ്റില തിന്ന പുലരി വരുവോളം ഊഞ്ഞാലാടുന്ന വാർദ്ധക്യത്തിലും യുവത്വം കൈവിടാത്ത ദമ്പതിമാർ ,ഉയിരിന് കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിയവർ ,സാക്ഷിയായി തീക്കട്ടപോലെ തിരുവാതിര നക്ഷത്രം നീല വാനിൽ ഞാലുന്ന ആയിരം മുല്ല മാല ...ആതിരപ്പെണ്ണിനാടാൻ അമ്പിളിവിളക്കേ ന്തും ആയിരം കാൽമണ്ഡപമായി ഞാനെന്റെ നാട്ടിൻപുറത്തെ മനസ്സിൽ കണ്ടു .പക്ഷെ കലണ്ടറിൽ നിന്ന് സംക്റാന്തിയും  ഞാറ്റുവേലയുംതിരുവാതിരയുമൊ ക്കെ അപ്രത്യക്ഷമായല്ലോ .
       അങ്ങിനെ തീർത്തു പറഞ്ഞുകൂടാ .ഞാൻ വന്നുപെട്ടിരിക്കുന്നത് തൃപ്പൂണിത്തുറയാണല്ലോ .ചെണ്ടമേളവും ആനയെഴുന്നള്ളിപ്പുമൊക്കെയായി ഉത്സവങ്ങൾ കൊണ്ടാടുന്നതിൽ മാത്രമല്ല കടുനാളുകൾ ആഘോഷിക്കുന്നതിലും തൃപ്പൂണിത്തുറക്കാർ ബദ്ധശ്രദ്ധരാണ് .പൂണിത്തുറ കരയോഗത്തിൽ തിരുവാതിര ആഘോഷമുണ്ട് .പ്രവേശനം സ്ത്രീകൾക്ക് മാത്രമാണ് .ഞാൻ വീട്ടിലിരുന്നു 'തിരുവാഭരണം ചാർത്തി വിടർന്നുതിരുവാതിര നക്ഷത്രം ' എന്ന മനോഹര ഗാനം കേട്ടു .ലങ്കാദഹനത്തിലെ ആ പ്രസിദ്ധമായ ജയചന്ദ്രൻ ഗാനം .തുടർന്ന് 'പഞ്ചവങ്കാട്ടിലെ 'ശ്രുന്ഗാരരൂപിണി 'അതു കഴിഞ്ഞ് 'ഏഴരപ്പൊന്നാന 'ഹിമഗിരികന്യക ശ്രീപരമേശ്വരനെ കൂവളമലർ മാല്യം അണിയിക്കുന്ന ആതിര രാത്രിയാണല്ലോ ഇത് .
   പക്ഷെ ആ കുളിരൊക്കെ  പ്പോയി ?












 ,

2019 ഡിസംബർ 29, ഞായറാഴ്‌ച

29-12-2019
----------------
പുരസ്കാരത്തിന്റെ പ്രഭ
-------------------------------------
   സന്തോഷ് ഏച്ചിക്കാനത്തിനു പദ്മപ്രഭാ പുരസ്കാരം !അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള കേട്ടുകേഴ്വികൾ എന്തുമാകട്ടെ ഈ വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നു .
        വായനയുടെ ഒരു വറുതിക്കാലം കഴിഞ്ഞ്ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  അക്ഷരങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ട പേരുകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനം എന്നത് .'പന്തിഭോജനം 'എന്നെ അത്യധികം ആകർഷിച്ചു .ഒരു രചന അതിന്റെ രൂപഭദ്രതയും സൊന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടു തന്നെ ഒരാശയം വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കത്തക്കവണ്ണം സംവേദനം ചെയ്യുന്നതെങ്ങിനെയെന്നതിന് ഉത്തമോദാഹരണമാണ് ആ കഥ .അതു വായിച്ചപ്പോൾ അതിന്റെ രചയിതാവിനെ നേരിട്ടഭിനന്ദിക്കണമെന്നു  തോന്നി ..ഞാൻ നമ്പർ സംഘടിപ്പിച്ചു വിളിച്ചു .ഒരു ഫോൺ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് .
    ഞാൻ പിന്നീട് സന്തോഷിന്റെ നേരത്തെ വായിക്കാൻ വിട്ടുപോയ കഥകൾ തേടിപ്പിടിച്ചു വായിച്ചു ;പിന്നീട് പ്രസിദ്ധപ്പെടുത്തിയ കഥകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു .
 നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം .കലാത്മകതയിൽ വിട്ടു വീഴ്ച ചെയ്യാതെ പുരോഗമനാശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയുന്ന സാഹിത്യകാരൻ .കൂടുതൽ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ .സന്തോഷ് ഇനിയും മികച്ച കഥകൾ എഴുതട്ടെ .
     അഭിനന്ദനങ്ങൾ സുഹൃത്തേ



2019 ഡിസംബർ 25, ബുധനാഴ്‌ച

25-12-2019

ഓളപ്പരപ്പിലെആത്മാവിഷ്കാരം
---------------------
തീർത്ഥയാത്ര കഴിഞ്ഞ് 22 ആം തീയതി തിരിച്ചെത്തി .റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ വാഹനത്തിൽ തന്നെ ഹൈ കോടതി ജെട്ടിയിലേക്ക് പോകേണ്ടി വന്നു .ഗാനാവിഷ്‌കാറിന്റെ -മുതിർന്ന പൗരന്മാരുടെ സംഗീത സംഘമാണ് ഗാനാവിഷ്‌കാർ ,ഞാൻ മുൻപ് എഴുതിയിരുന്നു -വാർഷികപരിപാടിയാണ് .ഇക്കുറി ഒരു ബോട്ടിൽ വെച്ചാകട്ടെ എന്നാണു തീരുമാനം .പാടാൻ താല്പര്യമുള്ളവർ ഓരോരുത്തരും ഒരു നറുക്കെടുക്കുക അതിൽ കാണുന്ന നമ്പറാണ് അയാളുടെ ഊഴം .ആമുഖമൊന്നും പാടില്ല ഗാനശില്പികളുടെയോ സിനിമ യുടെയോ നാടകത്തിന്റെയോഒന്നും  പേരു പോലും .മിക്കവരും പാടിയത് അവരുടെ കൗമാരകാലത്ത് കേട്ടു രസിച്ചിരുന്നഹിന്ദി  പാട്ടുകളാണ് .റാഫി മുകേഷ് ലത ആശ ഗാനങ്ങൾ .മലയാള ഗാനങ്ങൾ തൊണ്ണൂറുകൾ മുതലുള്ളതായിരുന്നു കൂടുതലും .
    അഴിമുഖത്തെ അസ്തമയത്തിന്റെ സുവർണ്ണപ്രഭയിൽ പാട്ടുകൾ കേട്ട് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുക ഹൃദ്യമായ ഒരനുഭവമാണ് .പാടുന്നത് സ്വന്തം ആത്മസാക്ഷാൽക്കാരത്തിനല്ലാതെ  മറ്റൊന്നിനുമല്ലാതിരിക്കുമ്പോൾ ആ പാട്ടു കേൾക്കുന്നത് അനുഭവമാത്രവേദ്യമായ ഒരനുഭൂതിയാണ് ;വിവരണാതീതമായ ഒന്ന് .
         ആമുഖം പാടില്ലെന്നുണ്ടെങ്കിലും ഒരാൾ പറഞ്ഞു കൃസ്തുമസ് കാലമായതുകൊണ്ടാണ് താൻ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ ...'എന്ന പാട്ടു പാടുന്നത് എന്ന് .ആ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആ സിനിമയേക്കാൾ കൂടുതൽ മൂലകൃതി ,താരാശങ്കറിന്റെ വിശ്രുതമായ 'ഏഴുചുവട് 'ആണ് ഓർമ്മയിൽ വരിക .അപ്പോൾ I am here to be crucified again ,വീണ്ടും ക്രൂശിക്കപ്പെടാനായി ഞാൻ ഇവിടെ യുണ്ട് എന്നു പറഞ്ഞ് ഏതു പ്രതിസന്ധിയെയും നേരിട്ട് സേവനത്തിലേർപ്പെടുന്ന റെവ ;കൃഷ്‌ണേന്ദു ,സിനിമയിൽ ഫാ.സേവ്യർ കൃഷ്ണ ,എന്റെ മനസ്സിൽ ഉയിത്തെഴുനേൽക്കുന്നു .സംഗീത നൗക സഞ്ചരിച്ചിരുന്ന കായലിനിരുകരകളിലും തിരുപ്പിറവിയെ വരവേൽക്കാൻ ദീപക്കാഴ്ചകളൊരുക്കിയിരുന്നു .ഇടയ്ക്കു പറയട്ടെ മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് ഇനിയും വെള്ളവും വെളിച്ചവും എത്തിയിട്ടില്ലാത്ത തുരുത്തുകളുണ്ട് .
      'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂംകുയിലെ ..'തൊണ്ണൂറുകളിലെ അതിപ്രശസ്തമായ ആകാശവാണി ലളിതഗാനമാണ് .പക്ഷെ ആ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് അറുപതുകളിലേക്ക് എന്റെ കോളേജ് കാലത്തേക്ക് തിരിഞ്ഞു നടക്കും .ആ പാട്ടെഴുതിയ കവി അന്നെന്റെ അദ്ധ്യാപകനായിരുന്നു .അദ്ദേഹം പത്‌നീ സമേതനായി തിരുവന്തപുരത്തെ രാജവീഥികളിലൂടെ നടന്നു പോകുന്നത് 'എത്രയോ കാലമെന്നോടൊപ്പം നടന്ന പാദപദ്മങ്ങൾ .......'എന്നുകേൾക്കുമ്പോൾ ഞാനോർത്തു പോവും .പാടാൻ ആ പാട്ടുതന്നെ തെരഞ്ഞെടുത്ത സുഹൃത്തിനു വിശേഷാൽ നന്ദി .
    അങ്ങിനെ പ്രത്യേകമായി നന്ദി പറയേണ്ട ഒന്നു രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു .നല്ല ഗാനങ്ങൾ പക്ഷെ ഗാനമേളകളിൽ സാധാരണ കേൾക്കാത്തവ .ഒന്ന് അണിയറ എന്ന സിനിമയിലെ 'അനഘ സങ്കല്പ ഗായികേ ...'ആരുടെ മനസ്സിലാണ് അജ്ഞാത കമിതാവിന്റെ കരലാളനം കാത്തുകിടക്കുന്ന ഒരു വിപഞ്ചിക ഇല്ലാതിരുന്നിട്ടുള്ളത് .മറ്റൊന്ന് ഏണിപ്പടികളിലെ 'ഒന്നാം മാനം പൂമാനം ,പിന്നത്തെമാനം  പൊൻമാനം ...'എല്ലാ ഇല്ലായ്മകളേയും വറുതികളേയും പ്രളയങ്ങളേയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന കാർഷിക തൊഴിലാളിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ മധുരോദാരമായ വിളംബരമാണ് ഈ ഗാനം .എല്ലാ മാനങ്ങൾക്കും മീതെ 'പൂമിപ്പെണ്ണിന്റെ വേളി ച്ചെറുക്കന്റെ തോണി '
    എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ .കായൽപ്പരപ്പിലെ ഇളം  കാറ്റ് ശീതളമാക്കിയ,  സംഗീത സാന്ദ്രമായ സായാഹ്നം രാത്രിക്ക് വഴിമാറി .തിരികെ പോരുമ്പോൾ  മണ്ണിന്റെ മക്കളുടെ പ്രണയാർദ്രവുംശുഭപ്രതീക്ഷാ നിര്ഭരവുമായ ഗാനം എന്നെ കൗമാരത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് മനസ്സിൽ അലയടിച്ചിരുന്നു :"നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിന്
                                                            നേരം വെളുക്കുമ്പം വേളി
                                                             നാളെ മാനം വെളുക്കുമ്പം വേളി "