2020 മാർച്ച് 22, ഞായറാഴ്‌ച

22-3-2020

അതിരാണിപ്പാടത്തിന്റെ കഥ
-------------------------------------------------
മാവേലിക്കര ഉത്സവപ്പറമ്പിലെ പുസ്തകക്കച്ചവടക്കാരന് ഇത് ചീത്തക്കാലമായിരുന്നു ;ആളുകളുണ്ടായിരുന്നില്ലല്ലോ ഉത്സവപ്പറമ്പിൽ .'ഒരു ദേശത്തിന്റെ കഥ 'വെറുതേ എടുത്തു നോക്കി തിരിച്ചുവെച്ച എന്നോട് അയാൾ പറഞ്ഞു '100 രൂപാ കുറച്ചു തരാം ,സാറെടുത്തോ 'എന്ന് .100 രൂപാ ഡിസ്‌കൗണ്ടിനേക്കാൾ അയാളുടെ ശബ്ദത്തിലെ നിരാശയും നിസ്സഹായതയും   എന്നെ സ്പർശിച്ചു .ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം വേണ്ടെന്നു വെച്ച് കാമു -കാഫ്ക കൃതികളേതെങ്കിലും വാങ്ങുമ്പോൾ കുറവു വരുന്ന നാലണയോ എട്ടണയോ 'പിന്നെത്തന്നാൽ മതി പുസ്തകം കൊണ്ടു പൊയ്ക്കോ 'എന്നു പറഞ്ഞിട്ടുള്ള തലസ്ഥാനത്തെപഴയ  പുസ്തകവ്യാപാരികളുടെ സൗമനസ്യം ഞാനോർത്തു .ഞാൻ പുസ്തകം വാങ്ങി .വായിക്കുകയും ചെയ്തു .
   പണ്ട് ഇറങ്ങിയ കാലത്തു തന്നെ വായിച്ചതാണ് .ആദ്യവായനയിൽ അതെനിക്കിഷ്ടപ്പെട്ടില്ല .അതിനി വായനയില് അനവധാനത കൊണ്ടായിരിക്കാമെന്നു കരുതി ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് വായിച്ചത് .പക്ഷെ എനിക്ക് തെറ്റിയിട്ടില്ല .മഹാനായ ഒരു സാഹിത്യകാരന്റെ മോശപ്പെട്ട രചനയാണ്‌ 'ഒരു ദേശത്തിന്റെ കഥ '.സ്വന്തം യാത്രാനുഭവങ്ങൾ ഹൃദയഹാരികളായ രചനകളായി വായനക്കാർക്കു സമ്മാനിച്ച ആളാണ് എസ് കെ പൊറ്റെക്കാട് .കൺമുമ്പിൽ കണ്ട ഒരു തെരുവിന്റെകഥ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നായി പുനരാഖ്യാനം ചെയ്തിട്ടുള്ള മഹാപ്രതിഭയുമാണ് .പക്ഷെ ആ പ്രതിഭാവിലാസം സ്വന്തം ബാല്യ കൗമാരങ്ങളെ  കുറിച്ചെഴുതിയ ദേശത്തിന്റെ കഥയിൽ തീർത്തും അസന്നിഹിതമാണ് .അനുഭവ വിവരണങ്ങളുടെ ഇഴയടുപ്പമില്ലാത്ത ഒരു സമാഹാരം മാത്രമായിപ്പോയി ഈ നോവൽ .
      സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തിയിട്ടുണ്ട് പൊറ്റക്കാട് എന്ന വസ്തുത പക്ഷേ സമ്മതിക്കേണ്ടിയിരിക്കുന്നു .തന്റേയും ബന്ധുക്കളുടേയും സ്വഭാവത്തിലെയും പെരുമാറ്റത്തിലേയും ഇരുണ്ട വശങ്ങളൊന്നും മറച്ചു വെയ്ക്കപ്പെട്ടിട്ടില്ല .സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പരാമര്ശിക്കപ്പെടുന്നിടത്തും കാണാം ഈ സത്യസന്ധത .വാഗൺ ട്രാജഡിയിൽ നാമാവശേഷരായ നിരപരാധികളായ മാപ്പിളമാരോടു കാണിക്കുന്ന സൗമനസ്യവും സഹാനുഭൂതിയും അത്രകണ്ടു നിരപരാധികളല്ലാത്ത അവരുടെ കൂട്ടാളികൾ അരിഞ്ഞു കിണറ്റിലെറിഞ്ഞ സ്വസമുദായക്കാരോടും എസ് കെ പ്രകടിപ്പിക്കുന്നുണ്ട് .ചാവു കിണറ്റിൽ നിന്ന് ചാവാതെ രക്ഷപ്പെട്ടു വന്ന് കഥാനായകന്റെ മാതൃഗൃഹത്തിൽ താമസിക്കുന്ന അഭയാർഥികളുടെ വർണ്ണന ഈ നോവലിലെ അപൂർവം ഹൃദ്യമായ ഭാഗങ്ങളിലൊന്നാണ്






     
   


















2020 മാർച്ച് 14, ശനിയാഴ്‌ച

14-3-202o


പുതുശേരി രാമചന്ദ്രൻ
കവിയും ഭാഷാഗവേഷകനുമായ പുതുശേരി രാമചന്ദ്രൻ അന്തരിച്ചു .വാർത്ത .തീർച്ചയായും അദ്ദേഹം കവിയായിരുന്നു .അതിലധികം മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡഭാഷാ ഗോത്രത്തിനു പൊതുവേയും വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്ര ഗവേഷകനായിരുന്നു .പക്ഷെ പുതുശേരിയെ ഓർക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അദ്ദേഹം പിൽക്കാലത്ത് ഉപേക്ഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനാണ് എന്ന് എനിക്കു തോന്നുന്നു   .
    1949 ഡിസംബർ 31 നാണ് പുതുശേരി ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി ശൂരനാട് ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് തന്റെ പഠിപ്പ് നിർത്തിവെച്ചുകൊണ്ട് .ശൂരനാട് എന്നൊരു പ്രദേശം തിരുവിതാംകൂറിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കും എന്ന മുഖ്യമന്ത്രി ടി കെ നാരായണപിള്ളയുടെ ഭീഷണി പുറത്തുവന്നതിന്റെ  പിറ്റേദിവസം .കയ്യൂരിലെയും വയലാറിലെയും മർദ്ദനം ഒന്നുമായിരുന്നില്ല ശൂരനാട്ടെ നരനായാട്ടുമായി താരതമ്യം ചെയ്യുമ്പോൾ .പിടികിട്ടിയ യുവാക്കളെ ചതച്ചുകൊന്നു ,അവശേഷിച്ചവരെ ആയുഷ്കാല രോഗികളാക്കി .സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു ....(തോപ്പിൽ ഭാസിയുടെ നാടകങ്ങളുടെ മുഖക്കുറിപ്പുകൾ ,കെ ആർ മീരയുടെ ആവേമറിയ എന്ന ചെറുകഥ ഇവയൊക്കെ നോക്കുക) .ഇതിനെതിരെയുള്ള ചെറുത്തു  നിൽപ്പിനു മുന്നിൽ നിന്ന് നേതൃത്വം  കൊടുക്കാനാണ് പുതുശേരിയെ പാർട്ടി നിയോഗിച്ചത് .എം എന്നും തമ്പിസാറും പുതുപ്പള്ളിയും ഭാസിയുമൊക്കെ അന്ന് ഒളിവിൽ ആയിരുന്നുവല്ലോ .
         നിരോധനം നീക്കി നേതാക്കന്മാരൊക്കെ വെളിയിൽ വന്നു കഴിഞ്ഞപ്പോൾ പുതുശേരി എം എ ക്കു ചേർന്നു ,ജയിച്ച് കോളേജദ്ധ്യാപകനായി .നേരത്തെയുണ്ടായിരുന്ന  കാവ്യോപാസന തുടർന്നു .താൻ രക്തവും വിയർപ്പും കൊടുത്തു വളർത്തിയ പാർട്ടി അധികാരത്തിലിരിക്കെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചപ്പോൾ
"ഇടിവെട്ടുവാൻ വെറും വെള്ളിടി വെട്ടാനെങ്കിൽ
  ഇടവപ്പാതിക്കാറേ നീയുമെന്തിനു വന്നു ..."എന്ന് കവിതയിലൂടെ ചോദിക്കാൻ അദ്ദേഹം മടിച്ചില്ല.
   സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യാപക വൃത്തിയിലേക്ക് മാറിയ അദ്ദേഹം കവിതയിൽ നിന്ന് ഭാഷാശാസ്ത്ര ഗവേഷണത്തിലേക്ക് ചുവടു മാറ്റം നടത്തി .എന്നെപ്പോലെയുള്ള അനഭ്യസ്തരായ മലയാളവായനക്കാർക്ക് സുപരിചിതനല്ലാതായി .എന്നിരുന്നാലും മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡ ഭാഷകൾക്ക് പൊതുവിലും പുതുശേരി നൽകിയ സംഭാവനകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു .
        ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നതരായ പ്രയോക്താക്കളിലൊരാളാണ് വിട പറഞ്ഞത് .ഒപ്പം ശൂരനാടിന്റെ പടനായകനും .ഇരുട്ടിന്റെ ശക്തികൾ പൂർണമായി അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടില്ല എന്നിരിക്കെ ആ ഓർമ്മ നമ്മൾക്ക് പ്രചോദകമാവട്ടെ





























2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

24-2-2020

'മീശ 'വായിച്ചു .നന്ന് .വായിച്ച മിക്കവരും ചെയ്യാറുള്ളതുപോലെ 'പക്ഷെ 'ഞാൻ കൂട്ടിച്ചേർക്കുന്നില്ല .ഉപാധികളില്ലാതെ തന്നെ പറയാം എനിക്കിഷ്ടപ്പെട്ടു .തൊണ്ണൂറ്റൊമ്പതിലെ (1924 ) വെള്ളപ്പൊക്കത്തിനു തൊട്ടു മുമ്പുമുതൽ 122 ലെ (1946 )വയലാർ കലാപം വരെയുള്ള ഏകദേശം മൂന്നു പതിറ്റാണ്ടാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന കാലം ;സ്ഥലം കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങൾ മുഖ്യമായും വിശാല കുട്ടനാട് പൊതുവെയും .ഈ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഓണാട്ടുകരയിലെ പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ അൻപതുകളിലും അറുപതുകളിലും .ഈ പരിചിതത്വം എനിക്കീ നോവൽ ആകർഷകമായി തോന്നാൻ ഒരു കാരണമാവാം .
  പഴയ മിത്തുകളെ അപനിർമ്മിച്ച് പുതിയ മിത്തുകൾ സൃഷ്ടിക്കുകയാണ് നല്ല നോവലുകൾ ചെയ്യുന്നത് എന്നു പറഞ്ഞത് ഏർണെസ്റ് ഫിഷർ ആണ് -(ആര്ട്ട് എഗൈൻസ്റ് ഐഡിയോളജി ).ഈ നിർവചനം അനുസരിച്ച് 'മീശ 'ഒരു നല്ല നോവലാണ് .വിശദമായി എഴുതേണ്ടതുണ്ട് ;അത് പിന്നീട് .ഒരു സവിശേഷത മാത്രം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ .ഓണാട്ടുകാരമുതൽ വൈക്കം വരെയുള്ള വിശാല കുട്ടനാടൻ പ്രദേശങ്ങളിലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കർഷകത്തൊഴിലാളി ജീവിതം അതിന്റെ സമസ്ത ദൈന്യതകളോടും കൂടി ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് കലാത്മകമായിത്തന്നെ .ഒരു പക്ഷേ രണ്ടിടങ്ങഴിയിൽ കാണുന്നതിനേക്കാൾ വിശദമായി .പീഡിതാവസ്ഥയുടെ സത്യസന്ധമായ ആഖ്യാനം തന്നെ ,പരിഹാര നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടി പുരോഗമനപരമാണെന്നല്ലേEngels പറഞ്ഞിട്ടുള്ളത് ?








2020 ഫെബ്രുവരി 5, ബുധനാഴ്‌ച

5-2-2020
-----------
പാവകളുടെ വീട് ,ജയനാരായണന്റെ ജീവിത സമസ്യകളും
-------------------------------------------------------------------------------------------------
ഏറെക്കാലത്തിനു ശേഷം ഇ സന്തോഷ്‌കുമാർ ഒരു കഥയെഴുതിയിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ;പാവകളുടെ വീട് .സമീപകാലത്തെക്കുറിച്ച് സമീപകാലത്തെഴുതപ്പെട്ട ഏറ്റവും നല്ല ചെറുകഥയാണ് പാവകളുടെ വീട് എന്നെനിക്കു തോന്നുന്നു .കഥ വീണ്ടും വായിച്ചിട്ടു വേണം വിശദമായ ഒരാസ്വാദനക്കുറിപ്പെഴുതാൻ .
     സന്തോഷവും ഒപ്പം ദുഖവും തോന്നിയ ഒരു വായനാനുഭവം മാതൃഭൂമിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ;അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയനാരായണനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയ ലേഖനം 'ജയനാരായണന്റെ ജീവിത സമസ്യകൾ .അറുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകളെഴുതിയിരുന്ന യുവാക്കളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ടു പേരിൽ  ഒരാളായിരുന്നു ജയനാരായണൻ .മറ്റെയാൾ എം സുകുമാരൻ .1980 ഇൽ സിവിൾ സപ്ലൈസ് കോര്പറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയപ്പോഴാണ് ഞാൻ ജയനാരായണനെ പരിചയപ്പെടുന്നത് .അന്നദ്ദേഹം അവിടെയുണ്ടായിരുന്നു .ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത് അന്ന് അവിടെയുണ്ടായിരുന്ന കവി വി ആർ രാമകൃഷ്ണനാണ്  .അപ്പോഴേക്കും ജയനാരായണന്റെ കഥകൾ പ്രമുഖ ആനുകാലികങ്ങളിൽ വരാതായിട്ട് കുറേക്കാലമായിരുന്നു .തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ചിന്ത ജയനാരായണനെ അലട്ടിയിരുന്നു .എം സുകുമാരൻ ചെയ്‌തതു പോലെ അന്ന് നിലവിൽ വന്നിരുന്ന ആധുനികതയുടെ സങ്കേതങ്ങളുപയോഗിച്ച് കേരളത്തിന്റെ വർത്തമാനവും ഭാവിയും കഥകളിലൂടെ ആവിഷ്കരിക്കാൻ ജയനാരായണൻ ശ്രമിച്ചില്ല എന്നതാവാം ആനുകാലികങ്ങളുടെ ഈ പരാങ്‌മുഖത്വത്തിനു കാരണം എന്നെനിക്കു തോന്നുന്നു .എന്തായാലും സാഹിത്യരംഗത്തുണ്ടായ അവഗണയ്‌ക്കൊപ്പം ചില ശാരീരികാസ്വാസ്ഥ്യങ്ങളും ജയനാരായണന്റെ ഉൾവലിയലിനു കാരണമായിട്ടുണ്ടാവാം .കൗതുകകരമായ ഒരു കാര്യം സുകുമാരൻ ആധുനികതയുടെ ലക്ഷണ ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടുള്ള ആളായിരുന്നില്ല .ജയനാരായണൻ ആവട്ടെ അവയൊക്കെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആളും .
    ഞങ്ങൾ തമ്മിലുള്ള ഹ്രസ്വ പരിചയത്തിൽ ഒരു അസ്വരസത്തിന്റെ അനുഭവം കൂടിയുണ്ട് .ഒരിക്കൽ ഞങ്ങൾ മദ്രാസ്സിൽ വെച്ചു കണ്ടു .ബാങ്ക് ഫൈനാൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ബാങ്ക് ലോക്കൽ ഹെഡ് ഓഫീസിൽ പോയതായിരുന്നു ഞാൻ .പർച്ചേസ്  ഡിപ്പാർട്മെന്റിന്റെ എന്തോ ചർച്ചയ്ക്കായി എത്തിയതായിരുന്നു ജയനാരായണൻ .ഹോട്ടലിൽ വെച്ച കണ്ടു മുട്ടിയ ഞങ്ങൾ പക്ഷെ സംസാരിച്ചതു മുഴുവൻ സാഹിത്യത്തെക്കുറിച്ചായിരുന്നു .ഇടയ്ക്ക് ഞാനെന്റെ ഇഷ്ടനോവലുകളെക്കുറിച്ചു പറഞ്ഞു .അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നാണ് ഇണപ്രാവുകൾ .അത് ഞാൻ പറയുകയും ചെയ്തു .അതു പക്ഷേ ജയന് ഇഷ്ടമായില്ല .ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നു പോലും സംശയിച്ചു കളഞ്ഞു അദ്ദേഹം .മലയാള സാഹിത്യകാരന്മാരുടെ ഒരു സ്വഭാവ സവിശേഷതയാണിത് .മുട്ടത്തു വർക്കിയെന്നു കേട്ടാൽ വാളെടുക്കുക .സൗമ്യനും അന്തർമുഖനുമായ ജയനാരായണൻ പോലും ഒരപവാദമല്ല .എന്തായാലും ഏതാനും ദിവസത്തിനുള്ളിൽ വി ആർ രാമകൃഷ്ണൻ ഇടപെട്ട് തെറ്റിദ്ധാരണയൊക്കെ മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ .
     ഒരു വൈകുന്നേരം തേവര കോളേജ് ഹോസ്റ്റലിലെ ജയനാരായണന്റെ മുറിയിലിരുന്ന് -അന്നവിടെ ഉദ്യോഗസ്ഥർക്ക് മുറി കൊടുക്കുമായിരുന്നു -ഞങ്ങൾ ജയനാരായണൻ ,രാമകൃഷ്ണൻ ,ഞാൻ   ദീർഘനേരം സംസാരിച്ചു .അന്നദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു .ഞാൻ പിന്നീട് ജയനാരായണനെ കണ്ടിട്ടില്ല .അദ്ദേഹത്തിന് അക്കാദമി അവാർഡ് കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞു .കഥകൾ ഞാൻ നേരത്തെ വായിച്ചിട്ടുള്ളവ ആയിരുന്നു .
    പ്രദീപ് പനങ്ങാടിനും മാതൃഭൂമിക്കും നന്ദി  മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു കഥാകൃത്തിന്റെ ഒരു നല്ലമനുഷ്യന്റെ ജീവിത സമസ്യകൾ ആവിഷ്കരിക്കുന്ന നല്ല ലേഖനത്തിന്
 
















































2020 ജനുവരി 24, വെള്ളിയാഴ്‌ച

24-1-2020
കള്ള ദൈവങ്ങൾ 
-----------------------------                                                                                                                                                                     
                        'മധുരം കുറയും 'എന്നെൻ പത്നി നർമ്മസ്‌മേര                                                                                       
                        മധുരം പകർന്നേകും കയ്പാർന്ന കട്ടൻകാപ്പി
                         വിഷവും കുടിക്കും ഞാൻ നീ തന്നാൽ എന്നായ്  വാങ്ങി
                         വിഷമിച്ചൽപ്പം മൊത്തി അഴിക്കട്ടിലിൻ വക്കിൽ .......'
ഈ വരികൾ  എഴുപതുകളുടെ തുടക്കത്തിലെന്നോ വായിച്ച ദിവസം മുതൽ ഇന്നോളം എന്റെ മനസ്സിലുണ്ട് .എൻ വി കൃഷ്ണ വാരിയരുടെ കള്ളദൈവങ്ങൾ എന്ന കവിതയുടെ തുടക്കം .
 ഞാനിന്നലെ കള്ളദൈവങ്ങൾ വീണ്ടും വായിച്ചു .സംഭവം ഇങ്ങിനെ .കുറേക്കാലം കൂടി സമകാലിക മലയാളം  ഓഫീസിൽ പോയി . പുറത്തു പോയിരുന്ന പത്രാധിപരെ കാത്ത് കുറെ സമയം ഇരിക്കേണ്ടി വന്നു .അപ്പോഴാണ് അവിടത്തെ ഒരു മേശപ്പുറത്തെ പുസ്തക കൂമ്പാരത്തിനു മുകളിൽ എൻ വി കവിതകളുടെ എൻ ബി എസ് പതിപ്പ് ശ്രദ്ധയിൽ പെട്ടത് .ഒരു കവിത വായിക്കാൻ എ പ്പോഴും സമയമുണ്ട് .അത് കള്ളദൈവങ്ങളാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു .
        കയ്ക്കുന്ന കട്ടൻ കാപ്പി കുടിച്ചിട്ട് റേഷൻ കടയിൽ പോയി പഞ്ചസാര വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യ പറഞ്ഞു .അയാൾ പക്ഷേ പഴയ സതീർഥ്യ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ നിന്നറിഞ്ഞ് അങ്ങോട്ടു പോവുകയാണുണ്ടായത് .ഡോക്ടർ പ്രഭയെന്ന ആ സതീർഥ്യയുടെ ജീവിത പരിണാമങ്ങളുടെ വർണ്ണനകളിലൂടെയാണ് കവിത പുരോഗമിക്കുന്നത് .പശ്ചാത്തലമായി അയാളുടെ ദരിദ്ര ജീവിതം .അനിവാര്യമായും ദൈവങ്ങൾ കടന്നു വരുന്നു .ഡിസ്ട്രിക്ട് ജഡ്ജിക്ക് സ്വർണ്ണ വാച്ചും ഗുമസ്തന് ഭസ്മവും അന്തരീക്ഷത്തിൽ നിന്നെടുത്തു കൊടുക്കുന്ന അഭയമുദ്രാ സമേതനായ അവധൂതൻ മാത്രമല്ല എത്രയെത്ര വിഗ്രഹങ്ങൾ .ആൾ രൂപങ്ങൾ വാനരരൂപങ്ങൾ മൃഗരൂപങ്ങൾ .ഓരോന്നിനും ഒരുപാട് പൂജാരിമാർ .ശുദ്ധബോധത്തിൽ ദൈവത്തെ കണ്ടെത്തിയ നമ്മളാണോ ഇവരെയൊക്കെ ആരാധിക്കുന്നത് ?.
       ഡോക്ടറുടെ  ആഡംബരപൂര്ണമായ സംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ റേഷൻ കടയിൽ വെയിലത്ത് ക്യു നിന്ന് പഞ്ചസാര വാങ്ങി ഭാര്യ മധുരമുള്ള പാൽക്കാപ്പിയുണ്ടാക്കിയിരിക്കുന്നു .ആ അതിമധുരത്തിൽ അയാൾ ഭാര്യയെ പ്രേമപൂർവം നോക്കി .മൂത്ത കുട്ടി സ്‌കൂൾ വിട്ടുവന്നതിന്റെ ഘോഷം .....
          മുമ്പ് ഈ കവിത ആദ്യം വായിച്ചപ്പോൾ ഉള്ളടക്കം ഇഷ്ടപ്പെട്ടെങ്കിലും വള്ളത്തോളിന്റെ ശയ്യാഗുണമുള്ള കവിതയായി തോന്നിയെങ്കിലും അത് സാമാന്യത്തിലധികം വാച്യമാണെന്നൊരു ധാരണ എനിക്കുണ്ടായി ..എന്നാൽ ഇപ്പോൾ തോന്നുന്നു ആപേരിനെന്നപോലെ അതിലെ കാവ്യ ബിംബങ്ങൾക്കും അത്യധികം സൂചക സ്വഭാവമുണ്ടെന്ന് .എവിടെയാണ് നമ്മൾ കള്ളദൈവങ്ങളെ കണ്ടു മുട്ടാത്തത് ?
    ഈ കവിതയിൽ ഞാനെന്നും ഓർത്തിരിക്കുന്ന മറ്റൊരു വരി കൂടിയുണ്ട് ."സുഭഗൻ യുവാവവിവാഹിതൻ ജില്ലാധീശൻ "കളക്ടർ കവിതയിൽ വിശേഷിപ്പിക്കപ്പെടുന്നതിങ്ങനെയാണ് .ചെറുപ്പക്കാരായ ജില്ലാധീശരെ  ടി വി യിൽ കാണുമ്പോഴൊക്കെ ഞാനീ വരി ഓർമ്മിക്കാറുണ്ട് .പഞ്ചലോഹത്തിന്റെ അംശം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വിഗ്രഹങ്ങളാണല്ലോ അവർ .




















                        

2020 ജനുവരി 12, ഞായറാഴ്‌ച

12-1-2020

ഇന്നലെ (11 -1 -2020 ) ലായം കൂത്തമ്പലത്തിൽ വെച്ച് ഷൗക്കത്തിന്റെ പ്രഭാഷണം കേട്ടു .
  ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് ശ്രീനാരായണഗുരുവിന്റെ വ്യാഖ്യാന പ്രകാരമുള്ള അദ്വൈത വേദാന്തമാണ്‌ പിന്തുടരുന്നത് എന്നു തോന്നി .ആധാരമായ ദര്ശന  പദ്ധതിയുടെ പേരെന്ത് തന്നെയായാലും അറിവ് അന്പിനും അനുകമ്പയ്ക്കും ഹേതുവാകണമെന്നാഹ്വാനം ചെയ്യുന്ന ആ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു .എന്നല്ല ഇന്നോളം കേട്ട മറ്റൊരാത്മീയ പ്രഭാഷണവും എന്നെ ഇത്ര കണ്ട് ആകര്ഷിച്ചിട്ടില്ല .ഞാൻ കൂടുതൽ നല്ല മനുഷ്യനായിരിക്കുന്നു എന്ന് പറഞ്ഞാൽ അധികം വിശദീകരിക്കാതെ കഴിയുമല്ലോ . .
    പ്രഭാഷണം തുടങ്ങിയത് ഒരു ചോദ്യത്തോടെയാണ് ജോസഫ് എന്ന് കേട്ടാൽ നിങ്ങൾക്കെന്താണാദ്യം തോന്നുക .ഒരു മനുഷ്യൻ എന്നായിരിക്കുകയില്ല ക്രിസ്ത്യാനി എന്നായിരിക്കും .സത്യമല്ലേ ?രമേശൻ എന്ന് കേട്ടാലും ഹമീദ് എന്ന് കേട്ടാലും സ്ഥിതി ഇതു തന്നെ .അതിൽ തെറ്റൊന്നുമില്ല എന്ന് ഷൗക്കത്ത് പറയുന്നു .നൂറ്റാണ്ടുകളിലൂടെ
തലമുറകളായി ആർജ്ജിച്ച മനോവൃത്തിയുടെ പ്രകടിത രൂപമാണ് .ഇതാണ് മനുഷ്യനിലെ ആസുരഭാവം .ആ അസുരഭാവത്തെ അടക്കി മനുഷ്യ ഭാവത്തിലെത്താൻ കഴിയണം .  അതായിരിക്കണം ചിന്തയുടെയും പ്രവൃത്തിയുടെയും ലക്‌ഷ്യം .
  ഉദാഹരണമായി ഒരനുഭവം വിവരിച്ചു പ്രഭാഷകൻ .രണ്ടു ദിവസമായി പട്ടിണിയായിരുന്ന ഒരമ്മച്ചിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം സഹോദരന്റെ മകൾ പറഞ്ഞു :"ഷൗക്കത്തുപ്പ ,ആ അമ്മച്ചിയെ പട്ടിണിക്കിട്ടു അള്ളായിൽ   എനിക്ക് വിശ്വാസമില്ല' എന്ന് രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ലാത്ത ആ അമ്മച്ചിക്ക് ഭക്ഷണം കൊടുക്കാൻ മോൾക്ക് തോന്നിയല്ലോ .ആ തോന്നലാണ് അള്ളാ എന്ന് ഷൗക്കത്ത് കുട്ടിക്ക് പറഞ്ഞു കൊടുത്തു ..ശരിയാണ് അൻപുംഅനുകമ്പയും ആയി കൂടിച്ചേരുന്ന  അറിവാണ് ദൈവം .
    സ്നേഹത്തിന്റെ കരുണയുടെ സന്ദേശവാഹകനായ സത്യാന്വേഷിക്ക് വളരെ പിന്നിൽ നടക്കുന്ന ഒരെളിയ സഹയാത്രികൻറെ  കൂപ്പുകൈ .
















2020 ജനുവരി 11, ശനിയാഴ്‌ച

10-1 2020
തിരുവാതിര
 മുതിർന്ന പെൺകുട്ടികളുടെ  ഒരോണക്കളിയായിരുന്നു തിരുവാതിര ഞങ്ങളുടെ നാട്ടിൽ .ധനുമാസത്തിലെ തിരുവാതിരക്ക് ചില വീടുകളിൽ പുഴുക്കുണ്ടാക്കിയിരുന്നു .തുടിയും കുളിയും ദശപുഷ്പം ചൂടലുമൊന്നും കേട്ടുകേൾവി പോലുമായിരുന്നില്ല ഞങ്ങൾക്ക്.പിന്നീട് എം ടി കഥകളിൽനിന്നും മറ്റുമാണ് തിരുവാതിര ആഘോഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് .ചില സിനിമകളിൽ നിന്നും .പിന്നെ ഒരു വിചാര വികാര വിപ്ലവമായി "ഊഞ്ഞാലിൽ " കടന്നുവന്നു .നൂറു വെറ്റില തിന്ന പുലരി വരുവോളം ഊഞ്ഞാലാടുന്ന വാർദ്ധക്യത്തിലും യുവത്വം കൈവിടാത്ത ദമ്പതിമാർ ,ഉയിരിന് കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിയവർ ,സാക്ഷിയായി തീക്കട്ടപോലെ തിരുവാതിര നക്ഷത്രം നീല വാനിൽ ഞാലുന്ന ആയിരം മുല്ല മാല ...ആതിരപ്പെണ്ണിനാടാൻ അമ്പിളിവിളക്കേ ന്തും ആയിരം കാൽമണ്ഡപമായി ഞാനെന്റെ നാട്ടിൻപുറത്തെ മനസ്സിൽ കണ്ടു .പക്ഷെ കലണ്ടറിൽ നിന്ന് സംക്റാന്തിയും  ഞാറ്റുവേലയുംതിരുവാതിരയുമൊ ക്കെ അപ്രത്യക്ഷമായല്ലോ .
       അങ്ങിനെ തീർത്തു പറഞ്ഞുകൂടാ .ഞാൻ വന്നുപെട്ടിരിക്കുന്നത് തൃപ്പൂണിത്തുറയാണല്ലോ .ചെണ്ടമേളവും ആനയെഴുന്നള്ളിപ്പുമൊക്കെയായി ഉത്സവങ്ങൾ കൊണ്ടാടുന്നതിൽ മാത്രമല്ല കടുനാളുകൾ ആഘോഷിക്കുന്നതിലും തൃപ്പൂണിത്തുറക്കാർ ബദ്ധശ്രദ്ധരാണ് .പൂണിത്തുറ കരയോഗത്തിൽ തിരുവാതിര ആഘോഷമുണ്ട് .പ്രവേശനം സ്ത്രീകൾക്ക് മാത്രമാണ് .ഞാൻ വീട്ടിലിരുന്നു 'തിരുവാഭരണം ചാർത്തി വിടർന്നുതിരുവാതിര നക്ഷത്രം ' എന്ന മനോഹര ഗാനം കേട്ടു .ലങ്കാദഹനത്തിലെ ആ പ്രസിദ്ധമായ ജയചന്ദ്രൻ ഗാനം .തുടർന്ന് 'പഞ്ചവങ്കാട്ടിലെ 'ശ്രുന്ഗാരരൂപിണി 'അതു കഴിഞ്ഞ് 'ഏഴരപ്പൊന്നാന 'ഹിമഗിരികന്യക ശ്രീപരമേശ്വരനെ കൂവളമലർ മാല്യം അണിയിക്കുന്ന ആതിര രാത്രിയാണല്ലോ ഇത് .
   പക്ഷെ ആ കുളിരൊക്കെ  പ്പോയി ?












 ,