2019 ഡിസംബർ 29, ഞായറാഴ്‌ച

29-12-2019
----------------
പുരസ്കാരത്തിന്റെ പ്രഭ
-------------------------------------
   സന്തോഷ് ഏച്ചിക്കാനത്തിനു പദ്മപ്രഭാ പുരസ്കാരം !അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള കേട്ടുകേഴ്വികൾ എന്തുമാകട്ടെ ഈ വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നു .
        വായനയുടെ ഒരു വറുതിക്കാലം കഴിഞ്ഞ്ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  അക്ഷരങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ട പേരുകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനം എന്നത് .'പന്തിഭോജനം 'എന്നെ അത്യധികം ആകർഷിച്ചു .ഒരു രചന അതിന്റെ രൂപഭദ്രതയും സൊന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടു തന്നെ ഒരാശയം വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കത്തക്കവണ്ണം സംവേദനം ചെയ്യുന്നതെങ്ങിനെയെന്നതിന് ഉത്തമോദാഹരണമാണ് ആ കഥ .അതു വായിച്ചപ്പോൾ അതിന്റെ രചയിതാവിനെ നേരിട്ടഭിനന്ദിക്കണമെന്നു  തോന്നി ..ഞാൻ നമ്പർ സംഘടിപ്പിച്ചു വിളിച്ചു .ഒരു ഫോൺ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് .
    ഞാൻ പിന്നീട് സന്തോഷിന്റെ നേരത്തെ വായിക്കാൻ വിട്ടുപോയ കഥകൾ തേടിപ്പിടിച്ചു വായിച്ചു ;പിന്നീട് പ്രസിദ്ധപ്പെടുത്തിയ കഥകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു .
 നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം .കലാത്മകതയിൽ വിട്ടു വീഴ്ച ചെയ്യാതെ പുരോഗമനാശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയുന്ന സാഹിത്യകാരൻ .കൂടുതൽ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ .സന്തോഷ് ഇനിയും മികച്ച കഥകൾ എഴുതട്ടെ .
     അഭിനന്ദനങ്ങൾ സുഹൃത്തേ



2019 ഡിസംബർ 25, ബുധനാഴ്‌ച

25-12-2019

ഓളപ്പരപ്പിലെആത്മാവിഷ്കാരം
---------------------
തീർത്ഥയാത്ര കഴിഞ്ഞ് 22 ആം തീയതി തിരിച്ചെത്തി .റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ വാഹനത്തിൽ തന്നെ ഹൈ കോടതി ജെട്ടിയിലേക്ക് പോകേണ്ടി വന്നു .ഗാനാവിഷ്‌കാറിന്റെ -മുതിർന്ന പൗരന്മാരുടെ സംഗീത സംഘമാണ് ഗാനാവിഷ്‌കാർ ,ഞാൻ മുൻപ് എഴുതിയിരുന്നു -വാർഷികപരിപാടിയാണ് .ഇക്കുറി ഒരു ബോട്ടിൽ വെച്ചാകട്ടെ എന്നാണു തീരുമാനം .പാടാൻ താല്പര്യമുള്ളവർ ഓരോരുത്തരും ഒരു നറുക്കെടുക്കുക അതിൽ കാണുന്ന നമ്പറാണ് അയാളുടെ ഊഴം .ആമുഖമൊന്നും പാടില്ല ഗാനശില്പികളുടെയോ സിനിമ യുടെയോ നാടകത്തിന്റെയോഒന്നും  പേരു പോലും .മിക്കവരും പാടിയത് അവരുടെ കൗമാരകാലത്ത് കേട്ടു രസിച്ചിരുന്നഹിന്ദി  പാട്ടുകളാണ് .റാഫി മുകേഷ് ലത ആശ ഗാനങ്ങൾ .മലയാള ഗാനങ്ങൾ തൊണ്ണൂറുകൾ മുതലുള്ളതായിരുന്നു കൂടുതലും .
    അഴിമുഖത്തെ അസ്തമയത്തിന്റെ സുവർണ്ണപ്രഭയിൽ പാട്ടുകൾ കേട്ട് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുക ഹൃദ്യമായ ഒരനുഭവമാണ് .പാടുന്നത് സ്വന്തം ആത്മസാക്ഷാൽക്കാരത്തിനല്ലാതെ  മറ്റൊന്നിനുമല്ലാതിരിക്കുമ്പോൾ ആ പാട്ടു കേൾക്കുന്നത് അനുഭവമാത്രവേദ്യമായ ഒരനുഭൂതിയാണ് ;വിവരണാതീതമായ ഒന്ന് .
         ആമുഖം പാടില്ലെന്നുണ്ടെങ്കിലും ഒരാൾ പറഞ്ഞു കൃസ്തുമസ് കാലമായതുകൊണ്ടാണ് താൻ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ ...'എന്ന പാട്ടു പാടുന്നത് എന്ന് .ആ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആ സിനിമയേക്കാൾ കൂടുതൽ മൂലകൃതി ,താരാശങ്കറിന്റെ വിശ്രുതമായ 'ഏഴുചുവട് 'ആണ് ഓർമ്മയിൽ വരിക .അപ്പോൾ I am here to be crucified again ,വീണ്ടും ക്രൂശിക്കപ്പെടാനായി ഞാൻ ഇവിടെ യുണ്ട് എന്നു പറഞ്ഞ് ഏതു പ്രതിസന്ധിയെയും നേരിട്ട് സേവനത്തിലേർപ്പെടുന്ന റെവ ;കൃഷ്‌ണേന്ദു ,സിനിമയിൽ ഫാ.സേവ്യർ കൃഷ്ണ ,എന്റെ മനസ്സിൽ ഉയിത്തെഴുനേൽക്കുന്നു .സംഗീത നൗക സഞ്ചരിച്ചിരുന്ന കായലിനിരുകരകളിലും തിരുപ്പിറവിയെ വരവേൽക്കാൻ ദീപക്കാഴ്ചകളൊരുക്കിയിരുന്നു .ഇടയ്ക്കു പറയട്ടെ മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് ഇനിയും വെള്ളവും വെളിച്ചവും എത്തിയിട്ടില്ലാത്ത തുരുത്തുകളുണ്ട് .
      'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂംകുയിലെ ..'തൊണ്ണൂറുകളിലെ അതിപ്രശസ്തമായ ആകാശവാണി ലളിതഗാനമാണ് .പക്ഷെ ആ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് അറുപതുകളിലേക്ക് എന്റെ കോളേജ് കാലത്തേക്ക് തിരിഞ്ഞു നടക്കും .ആ പാട്ടെഴുതിയ കവി അന്നെന്റെ അദ്ധ്യാപകനായിരുന്നു .അദ്ദേഹം പത്‌നീ സമേതനായി തിരുവന്തപുരത്തെ രാജവീഥികളിലൂടെ നടന്നു പോകുന്നത് 'എത്രയോ കാലമെന്നോടൊപ്പം നടന്ന പാദപദ്മങ്ങൾ .......'എന്നുകേൾക്കുമ്പോൾ ഞാനോർത്തു പോവും .പാടാൻ ആ പാട്ടുതന്നെ തെരഞ്ഞെടുത്ത സുഹൃത്തിനു വിശേഷാൽ നന്ദി .
    അങ്ങിനെ പ്രത്യേകമായി നന്ദി പറയേണ്ട ഒന്നു രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു .നല്ല ഗാനങ്ങൾ പക്ഷെ ഗാനമേളകളിൽ സാധാരണ കേൾക്കാത്തവ .ഒന്ന് അണിയറ എന്ന സിനിമയിലെ 'അനഘ സങ്കല്പ ഗായികേ ...'ആരുടെ മനസ്സിലാണ് അജ്ഞാത കമിതാവിന്റെ കരലാളനം കാത്തുകിടക്കുന്ന ഒരു വിപഞ്ചിക ഇല്ലാതിരുന്നിട്ടുള്ളത് .മറ്റൊന്ന് ഏണിപ്പടികളിലെ 'ഒന്നാം മാനം പൂമാനം ,പിന്നത്തെമാനം  പൊൻമാനം ...'എല്ലാ ഇല്ലായ്മകളേയും വറുതികളേയും പ്രളയങ്ങളേയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന കാർഷിക തൊഴിലാളിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ മധുരോദാരമായ വിളംബരമാണ് ഈ ഗാനം .എല്ലാ മാനങ്ങൾക്കും മീതെ 'പൂമിപ്പെണ്ണിന്റെ വേളി ച്ചെറുക്കന്റെ തോണി '
    എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ .കായൽപ്പരപ്പിലെ ഇളം  കാറ്റ് ശീതളമാക്കിയ,  സംഗീത സാന്ദ്രമായ സായാഹ്നം രാത്രിക്ക് വഴിമാറി .തിരികെ പോരുമ്പോൾ  മണ്ണിന്റെ മക്കളുടെ പ്രണയാർദ്രവുംശുഭപ്രതീക്ഷാ നിര്ഭരവുമായ ഗാനം എന്നെ കൗമാരത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് മനസ്സിൽ അലയടിച്ചിരുന്നു :"നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിന്
                                                            നേരം വെളുക്കുമ്പം വേളി
                                                             നാളെ മാനം വെളുക്കുമ്പം വേളി "










































   









2019 ഡിസംബർ 11, ബുധനാഴ്‌ച

11-12-2019
"കർത്താവിന്റെ നാമത്തിൽ " വാങ്ങി .വായിക്കുകയും ചെയ്തു ,ഇന്നലെ .സത്യം പറയട്ടെ ഒരു ആത്മകഥയെന്ന നിലയിൽ ഇതെന്നെ ആകർഷിച്ചില്ല .ഒരാളുടെ ആന്തരിക ജീവിതത്തിന്റെ അയാൾ തന്നെ നിർവഹിക്കുന്ന സത്യസന്ധമായ ആഖ്യാനമാണ് അയാളുടെ ആത്മകഥ .ഇവിടെ ഒരുപാടു കാര്യങ്ങൾ മറച്ചു വെക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് വായനക്കാർക്കുണ്ടാവുന്നത് .അതു കൊണ്ടു തന്നെ എച്ച്മുക്കുട്ടിയുടെയോ സുധക്കുട്ടിയുടെയോ ആത്മകഥാപരമായ കുറിപ്പുകൾക്കുള്ള ചൂടും ചൂരും ആസ്വാദ്യതയും ഈ കൃതിക്കില്ല .എന്നിരുന്നാലും മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് .കാരണം പോഞ്ഞിക്കര റാഫിയുടെയും പി അയ്യനേത്തിന്റെയും മറ്റും രചനകളിലൂടെ മലയാള വായനക്കാർ മനസ്സിലാക്കിയിരുന്ന കത്തോലിക്കാ സഭയിലെ ജീർണതകൾ യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങളിലൂടെ നമുക്ക് അനുഭവ വേദ്യമാവുന്നു .സിസ്റ്റർ ലൂസി എഴുതുന്നു "....എന്നിലേക്ക് ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എനിക്കുണ്ടായി .സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി ...."അടുത്ത ഖണ്ഡികയിൽ അവർ തുടർന്നു പറയുന്നു "...ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും ദുർബ്ബലരായ കന്യാസ്ത്രീകൾക്ക് കഴിയാറില്ല ..."
    ദീർഘകാലത്തെ യമനിയമാദികൾ കൊണ്ട് ചിത്തവൃത്തി നിരോധം സാധിച്ച ഒരു കന്യാസ്ത്രീപോലും ഒരു പുരുഷന്റെ തഴുകലിൽ ,സമ്മതമില്ലാതെയുള്ള തഴുകലിൽ വികാരത്തിനടിമപ്പെടാൻ തുടങ്ങി .അവർക്ക് സമചിത്തത പെട്ടെന്ന് വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും .ഇത്  അസാധാരണമാണെങ്കിലും അസംഭാവ്യമല്ല .ശരീരത്തിന്റെ പ്രലോഭനത്തിനു മനസ്സ് വിധേയമായിപ്പോവുന്ന സന്ദർഭങ്ങൾചിലപ്പോൾ  ഉണ്ടാവും .റാഷമോൺ എന്ന വിശ്രുത ചലച്ചിത്രം കണ്ടിട്ടുള്ളവർക്ക് ഇതെളുപ്പം മനസ്സിലാവും .അവിടെ ഭർത്താവിനെക്കൊന്ന് തന്നെ പ്രാപിക്കാനൊരുങ്ങുന്ന കൊള്ളക്കാരനെ ചെറുത്തുനിൽക്കുന്ന പ്രഭ്വി ഒരുഘട്ടത്തിൽ അയാൾക്ക് വഴങ്ങുകയാണ് .അതായത് ചില പ്രചോദക സ്പർശങ്ങൾ മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കാൻ ശരീരത്തെ പ്രാപ്തമാക്കും .അതിനെ അതിജീവിക്കാനുള്ള കഴിവാണ് യഥാർത്ഥ ചിത്തവൃത്തി നിരോധം അഥവാ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള പദാവലി ഉപയോഗിച്ചു പറഞ്ഞാൽ നൈഷ്ഠിക ബ്രഹ്മചര്യം .ക്രൈസ്തവ ശൈലിയിൽ സമർപ്പിത ബ്രഹ്‌മചര്യം .നൈഷ്ഠിക ബ്രഹ്മചാരികളെ സൃഷ്ടിക്കുക സുസാധ്യമല്ല എത്ര കടുത്ത പരിശീലനം കൊണ്ടും .അങ്ങിനെയല്ലാത്തവരെക്കുറിച്ചാണ് ;സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയാത്ത ദുർബലരായ കന്യാസ്ത്രീകൾ ..'എന്ന് സിസ്റ്റർ വിശേഷിപ്പിച്ചിരിക്കുന്നത് .നിർഭാഗ്യവശാൽ അങ്ങിനെയുള്ളവരാണ് കൂടുതൽ.
      വളരെ ശരിയായ ഈ വിശകലനത്തിന് ശേഷം സിസ്റ്റർ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുന്നുണ്ട് .പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത അച്ചന്മാരെയും കന്യാസ്ത്രീകളെയും പസ്പരം വിവാഹം കഴിപ്പിക്കുക എന്ന് .അത് പ്രായോഗികമല്ല സഭ അംഗീകരിക്കാനും സാധ്യതയില്ല .സഭക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു അനുക്ത സന്ദേശം ഇതിലുണ്ട് .അതിങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .നൈഷ്ഠിക ബ്രഹ്മചാരികളാവാൻ യോഗ്യതയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രമേ അച്ചൻപട്ടത്തിനും കന്യാസ്ത്രീത്വത്തിനും തെരഞ്ഞെടുക്കാവു .അപ്പോൾ ആളെണ്ണത്തിൽ കുറവ് വരും .ദൈവഭയവും സേവനസന്നദ്ധതയുമുള്ള ഗൃഹസ്ഥാശ്രമികളിൽ നിന്ന് സന്നദ്ധ സേവകരെ കണ്ടെത്തി ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാം .
    പുസ്തകത്തിന്റെ വിശദമായ നിരൂപണം എന്റെ ഉദ്ദേശമല്ല .നവോഥാന കേരളീയ സമൂഹത്തിന്റെ സ്രഷ്ടാക്കളിൽ കേരളം കത്തോലിക്കാ സഭയും ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇത്രയും പറഞ്ഞു;  അദ്ധ്വാനിക്കുന്നവർക്കും  ഭാരം ചുമക്കുന്നവർക്കും വേണ്ടി കുരിശേറി യവനെ  ബഹുമാനിക്കുന്നത് കൊണ്ടും .
   അവന്റെ നാമം വാഴ്ത്തപ്പെടട്ടെ







































,





2019 നവംബർ 12, ചൊവ്വാഴ്ച

12-11-2019
--------------
                     വിക്രമനെ കുറിച്ച്
                     ------------------------------
നമ്പൂഴിൽ ഭാസ്കരൻപിള്ള ത്രിവിക്രമൻപിള്ള എന്ന എൻ ബി ത്രിവിക്രമൻപിള്ള സ്കൂൾ  വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തന്റെ പൊതു ജീവിതം ആരംഭിച്ചു .വിമോചന സമരത്തോട് അനുഭാവം പുലർത്തിയിരുന്നു അന്ന് പതിനഞ്ചു കാരനായിരുന്ന വിക്രമൻ .തുടർന്ന് കൊല്ലം എസ എൻ കോളേജിൽ കെ എസ്  യു പ്രവർത്തകനായി .മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയ ശേഷമാണ് ഏ ജീസ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത് ,1967 ഇൽ . ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെപ്രഗദ്ഭനായ ഒരു ഓഡിറ്റർ എന്നുപേരെടുത്ത അദ്ദേഹം ഏ ജിസ് ഓഫീസ് എൻ ജി   ഓ അസോസിയേഷന്റെ സജീവ പ്രവർത്തകനായി .കൂട്ടത്തിൽ യൂണിവേഴ്സിറ്റിയിൽ ഈവെനിംഗ് കോഴ്‌സിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദവും നേടി .ആവശ്യാധിഷ്ഠിത മിനിമം വേതനത്തിനു വേണ്ടിയുള്ള കേന്ദ്ര ജീവനക്കാരുടെ 1968 സെപ്തംബര് 19 ലെ സൂചനാ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സെർവിസിൽ നിന്നും പിരിച്ചുവിടപ്പെട്ടു .69 ഇൽ തിരികെ നിയമനം ലഭിച്ച അദ്ദേഹം സംഘടനയുടെ സജീവ പ്രവർത്തകനായി തുടർന്നു .1970 ഇൽ സംഘടനയുടെ പ്രസിഡന്റും 71 ഇത് ജനറൽ സെക്രട്ടറിയുമായി .1972 ഏപ്രിൽ 22 നു ഇന്ത്യൻ പ്രസിഡന്റ് ത്രിവിക്രമൻപിള്ളയെ ഭരണഘടനയുടെ 311 -2 (സി )വകുപ്പുപയോഗിച്ച് അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ കൂടാതെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്തു .അങ്ങിനെ ഡിസ്മിസ് ചെയ്യപ്പെടുന്ന ആദ്യത്തെ സിവിലിയൻ ജീവനക്കാരനാണ് വിക്രമൻ .ഏതാണ്ട് അര  നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ജീവനക്കാർ മാന്യമായ ശമ്പളം വാങ്ങുന്ന അവസ്ഥ സംജാതമായിട്ടുണ്ട് .അതിനു വേണ്ടിയുള്ള സമരത്തിൽ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് വിക്രമനാണ് എന്നത് സ്മരണീയമാണ് .
    അതേവരെ  പ്രകടമായ രാഷ്ട്രീയചായ്‌വ് വിക്രമനുണ്ടായിരുന്നില്ല .ഡിസ്മിസ്സലിനു ശേഷവും സംഘടനാ സെക്രട്ടറിയായി തുടർന്ന വിക്രമൻ സ്വാഭാവികമായും ഇടതു പക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു .1973 -74 കാലഘട്ടത്തിൽ അദ്ദേഹം സി പി എം അംഗമാവുകയും ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയി സ്ഥാനമേൽക്കുകയും ചെയ്തു .സ്തുത്യർഹമായ സേവനമാണ് ആ സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത് .കേരളത്തിലെ ഏറ്റവും പ്രഗദ്ഭരായ രാഷ്ട്രീയ പ്രഭാഷകരിലൊരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു .
    അടിയന്തിരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ഈ കാലത്താണ് വിക്രമന്റെ ആദ്യനാടകം 'സൗപ്തികം 'രംഗത്തെത്തുന്നത് . ആ നാടകത്തിലൂടെയാണ് സാക്ഷാൽ ബേബിക്കുട്ടൻ അഭിനേതാവായി രംഗത്തെത്തുന്നത് .തുടർന്ന് അടിയന്തിരാവസ്ഥയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന 'മഹാറാണി ',വിപ്ലവകാരികളായിരുന്ന മുൻ നേതാക്കന്മാരുടെ അപചയത്തെ തുറന്നു കാട്ടുന്ന 'ജീനിയസ് ' എന്നിങ്ങനെ കുറെ അധികം നാടകങ്ങൾ .മലയാള പ്രൊഫഷണൽ നാടകവേദിയുടെ സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ട രചനാ -അവതരണ ശൈലി ഈ നാടകങ്ങളെ ഏറെ ജനപ്രിയങ്ങളാക്കി .മലയാളത്തിൽ 'പുതുനാടകം 'അരങ്ങിലെത്തുന്നതിനു മുമ്പുതന്നെ 'മൃത്യുപുരാണം 'എന്ന ആധുനിക നാടകമെഴുതി അതിനെ ഒരു വാണിജ്യ വിജയമാക്കി മാറ്റാൻ വിക്രമന് കഴിഞ്ഞു .
    ഇതിനിടയിൽ രാഷ്ട്രീയ രംഗത്തു മാറ്റങ്ങളുണ്ടായി .വിക്രമനും പാർട്ടിയും വഴി പിരിഞ്ഞു .അദ്ദേഹം പാർട്ടി അംഗത്വവും ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു .മുണ്ടക്കയത്തെ മലയടിവാരത്തിൽ ഒരു ചെറിയ വീട്ടിലെ അജ്ഞാത വാസമാണ് കാലം അദ്ദേഹത്തിനു വിധിച്ചത് .2003 ഡിസംബർ 30 ന് ഷഷ്ടി പൂർത്തിക്ക് തൊട്ടു മുമ്പ് അദ്ദേഹം ഈ ലോകം വിട്ടു .അധികം ആരും അറിയാതെ. വാഴ്ത്തൂ പാട്ടുകളില്ലാതെ .
             കഴിവുറ്റ സംഘാടകൻ ,അനുയായികളെ നേർവഴിക്കു നയിക്കാൻ കെല്പുള്ള നേതാവ് ,പ്രഗദ്ഭനായ വാഗ്മി ,പ്രതിഭാശാലിയായ നാടകകൃത്തും സംവിധായകനും ഇതൊക്കെയായിരുന്നു വിക്രമൻ .അധികമാരും അറിയാത്ത മറ്റൊരു മേന്മ കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന് .പാശ്ചാത്യ പൗരസ്ത്യ കാവ്യമീമാംസകളിലുണ്ടായിരുന്ന അഗാധമായ ജ്ഞാനം .ഇംഗ്ലീഷ് -മലയാളം ബിരുദാനന്തര വിദ്യാർത്ഥിനി വിദ്യാർഥികൾ മലകയറി മുണ്ടക്കയത്തു ചെല്ലുമായിരുന്നു ഭരതനെയും അരിസ്റോട്ടിലിനെയും അവരുടെ പിന്തുടർച്ചക്കാരെയും വിക്രമനിൽ നിന്നു പഠിക്കാൻ .അവരിൽ പലരും ഇന്ന് സർവകലാശാലാ പ്രൊഫസർ മാരാണ് ,ത്രിവിക്രമൻ പിള്ള സാർ ഗുരുവാണെന്നു പറയുന്നതിൽ അഭിമാനിക്കുന്നവരുമാണ് .
    ബഹുമുഖ പ്രതിഭയായിരുന്ന ഈ ഓണാട്ടുകരക്കാരൻ വിസ്മൃതനാവാൻ നമ്മൾ അനുവദിച്ചു കൂടാ .









       
     

















































2019 നവംബർ 9, ശനിയാഴ്‌ച

8 -11 -2019 
ലൈഫ് സർട്ടിഫിക്കറ്റ് 
-----------------------------------
ഇത് നവമ്പർ .ലൈഫ് സെർട്ടിഫിക്കറ്റി ന്റെ മാസം .ജീവിച്ചിരിക്കുന്നു എന്നുതെളിയിക്കുന്നതിൽ കൂടുതൽ സന്തോഷകരമായി എന്തുണ്ട് .
  രാവിലെ വൈറ്റില സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ ടോക്കൺ എടുക്കണമെന്നു പറഞ്ഞു .അസ്തിത്വം തെളിയിക്കാൻ കുറെ ഏറെപ്പേർ എത്തിയിട്ടുണ്ടെന്നർത്ഥം .വളരെ പ്രായമായ സ്ത്രീകളായിരുന്നു കൂടുതലും .അവർ തീരെ പരിചയിച്ചിട്ടില്ലാത്തയന്ത്ര സാമഗ്രികളുമായുള്ള  യുദ്ധത്തിൽ അവരെ ക്ഷമയോടും സഹഭാവത്തോടും കൂടി സഹായിക്കുന്ന ബാങ്കുദ്യോഗസ്ഥകൾ കൗതുക കരമായ കാഴ്ചയായിരുന്നു .സാമാന്യ മര്യാദയും സേവനസന്നദ്ധതയും പൊതുമേഖലക്ക് അന്യമാണെന്നു പറയുന്നത് കള്ളമാണ് .എന്ന് മാത്രമല്ല എയർ ഹോസ്റ്റസ്സുമാരും പ്രൈവറ്റ് കമ്പനി റിസെപ്ഷനിസ്റ്റുകളും കാണിക്കുന്ന യാന്ത്രികമായ ,ആത്മാർത്ഥതാ ലേശമില്ലാത്ത പാർലർ മര്യാദയായിരുന്നില്ല അത് .വൃദ്ധരും നിസ്സഹായരുമായ മനുഷ്യരോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കാണിക്കുന്ന സഹജീവി സ്നേഹമായിരുന്നു .
    എന്റെ ഊഴം വരുന്നതിനു തൊട്ടു മുമ്പ് വളരെ പ്രായമുള്ള ഒരു സ്ത്രീയെ അവരുടെ ബന്ധുക്കൾ കൗണ്ടറിൽ കൊണ്ടിരുത്തി .സാരമില്ല ഞാൻ കാത്തിരിക്കാൻ തയാറാണ് .പക്ഷെ കൗണ്ടറിലെ മാഡം എന്നെ വിളിച്ചു .സംശയിച്ചു നിന്ന എന്നോടു പറഞ്ഞു .ഇവർ ആധാർ കൊണ്ടു വന്നിട്ടില്ല . .എന്നു വെച്ച് അവരെ തിരിച്ചയക്കാനൊന്നും പോകുന്നില്ല .ബാങ്ക് റെക്കോർഡുകളിൽ നിന്ന് ആധാർ നമ്പർ കണ്ടെത്താൻ ശ്രമിക്കുകയാണ് .സമയമെടുക്കും അതിനിടയിൽ സാറിന്റെ വെരിഫിക്കേഷൻ നടക്കട്ടെ .
പക്ഷേ ആധാർ തിരയലിന്റെ ഭാഗമായി അവർക്കു വീണ്ടും പോകേണ്ടി വന്നു .ഞാനും മുതിർന്ന സഹപ്രവർത്തകയും മാത്രമായി കൗണ്ടറിൽ .ഞാനവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .വൈറ്റില തന്നെയാണ് വീട് ,പത്തു വയസ്സിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു .പിന്നെ ദുരിതമായിരുന്നു .പത്തു മുപ്പതുകൊല്ലം റെയിൽവേക്കു  വേണ്ടി പണിയെടുത്തു .ഇപ്പോൾ മകന്റെ കൂടെയാണ് താമസം .സുഖമാണ് .
       എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ചിരിയാണ് .സമസ്തലോകത്തോടും പ്രസന്നത ആണവർക്ക്  .സുപ്രസന്നമായ മന്ദഹാസത്തോടെ അവർ പറഞ്ഞു :പുറത്തെങ്ങും പോകാറില്ല .വർഷത്തിലൊരിക്കൽ ബാങ്കിലേക്കു വരുന്നതാണ് ആകെയുള്ള യാത്ര .ഇനി അതും വയ്യ ..നേരെ അങ്ങു പോകണം ....അതു നമ്മളല്ലല്ലോ ചേച്ചീ തീരുമാനിക്കുന്നത് ..ഞാൻ ആരും പറയുന്ന മറുപടി പറഞ്ഞു .കൗണ്ടറിൽ ചുമതലക്കാരി എത്തി ..ആധാർ തേടി ക്കൊണ്ടിരിക്കുന്നതേയുള്ളു .സാറിന്റെ കടലാസുകൾ നോക്കട്ടെ 
   ആധാർ ,പി പി ഓ ,മൊബൈൽ നമ്പർ ,ഓ ടി പി മെസ്സേജ് ,ബയോ മെട്രിക് ഉപകരണം ,വിരലമർത്തൽ .ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് ഏതോ യന്ത്രം എവിടെയോ ഇരുന്നു വിധിയെഴുതി .അത് എന്നെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തുന്നതിനായി എന്റെ പടമുള്ള ഒരു കടലാസ്സ് പ്രിന്ററിലൂടെ പുറത്തു വന്നു .
    പോരാൻഎഴുനേറ്റ ഞാൻ അവരോടു പറഞ്ഞു :ചേച്ചി ഇനിയും ഒരുപാടു തവണ ഇവിടെ വരും .ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ..അവർ കൂടുതൽ വിടർന്നു ചിരിച്ചു .ജീവിതം ജീവിച്ചു പഠിച്ചവരാണവർ .അവരുടെ മുമ്പിൽ ഉപരിമദ്ധ്യവർഗ്ഗ വിദ്യാസമ്പന്നൻ തീരെ നിസ്സാരനാവുന്നു .
    അവരുടെ പ്രസന്നത പകർന്ന ഊർജ്ജം എന്റെ സിരാപടലങ്ങളെ
ആവേശിച്ചതു കൊണ്ടാവാം ഞാൻ യൂബറിനും ഓട്ടോയ്ക്കുമൊന്നും കാത്തു നിന്നില്ല .വാഹന വ്യൂഹത്തിനോരം ചേർന്നു നടന്നു .ഒരു സീബ്രാ ലൈനുമില്ലാത്തിടത്ത് 
കുപ്രസിദ്ധമായ വൈറ്റില ട്രാഫിക്കിന് കൈ കാണിച്ച് റോഡു ക്രോസ്സ് ചെയ്തു പണിതീരാത്ത മേൽപ്പാലത്തിനു താഴത്തെ ടിൻഷീറ് വേലിയുടെ പഴുതിലൂടെ നൂണിറങ്ങി വീണ്ടും ക്രോസ്സ് ചെയ്ത് ഹുബ്ബിലേക്ക് .....





































2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

24-10-2019
മനു റോയി തോറ്റത് ദുഃഖകരമാണ്.ഏറ്റവും ആദരവ് തോന്നിയിട്ടുള്ള ഒരു മുതിർന്ന സ്നേഹിതന്റെ മകനാ  ണല്ലോ അദ്ദേഹം.വളരെ ചെറുപ്പത്തിൽ തന്നെ തലസ്ഥാന നഗരത്തിന്റെ മേയർ  സ്ഥാനം ഏറ്റെടുത്ത്  അതിന്റെ ഉത്തരവാിത്വങ്ങൾ  സ്തുത്യർഹമായി  നിർവഹിക്കുന്ന ഉർജസ്വലനായ യുവാവിന്റെ വിജയം എന്നെ സന്തോഷിപ്പിക്കുന്നു
പ്രത്യേകിച്ച് മേയർ   എങ്ങിനെയായിരിക്കരുതെന്നു നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന  കൊച്ചി നഗരത്തിൽ താമസിക്കുന്നത്‌ കൊണ്ട് വിശേഷിച്ചും . രാഷ്ട്രീയമായി  തികഞ്ഞ കോൺഗ്രസ്സ് വിരുദ്ധൻ ആണെങ്കിലും ഷാനിമോൾ ഉസ്മാൻ ജയിച്ചതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ ഒരാൾ ആണ് അവർ എന്നെനിക്കു തോന്നിയിട്ടുണ്ട് . പൊതുവേ ഉണ്ടായ ഇടത് പക്ഷ മുന്നേറ്റ ത്തിൽ പഴയ ഇടത് പക്ഷ കാരനെന്ന നിലയിൽ അഭിമാനം