2022 മേയ് 19, വ്യാഴാഴ്‌ച
വീണ്ടും ഒരു യാത്ര (9 4 2022 )
------------------------------------------------
യാത്ര ദുരിതമാണ്. അതിപ്പോള്‍ പണ്ടത്തെ റിസര്‍വേഷനില്ലാത്ത
രണ്ടാംക്ലാസ് യാത്രകളായാലും അടുത്തകാലത്തെ ഉയര്‍ന്ന ക്ലാസ് ട്രെയിന്‍,
വിമാനയാത്രകളായാലും . എന്നുവെച്ച് യാത്രകള്‍ നടത്താതിരുന്നിട്ടില്ല.
ഒരുപാടു യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കോവിഡ് കാലം സഞ്ചാസ്വാതന്ത്ര്യം നിഷേധിക്കുന്നതുവരെ
ഇക്കുറി കൂടുതല്‍ സൗകര്യങ്ങളൊക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നാണ്
കുട്ടികള്‍ പറഞ്ഞത്. എന്തായാലും 32 കിലോവീതം ഭാരമുള്ള നാലുപെട്ടികള്‍
ട്രോളിയില്‍ കയറ്റിവെയ്ക്കാന്‍ ഞങ്ങളെ സഹായിച്ചു രമേശന്‍,ടാക്സി ഡ്രൈവര്‍,
ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. എന്തായാലും ചെക്ക് ഇന്‍ കൗണ്ടറില്‍ അതു തനിയെ
ചെയ്യേണ്ടി വരുമല്ലോ. പക്ഷേ, വേണ്ടി വന്നില്ല. ചെക്ക് ഇന്‍ കൗണ്ടറില്‍ ഒരു സഹായി
ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് വീല്‍ ചെയറും. വീല്‍ചെയര്‍ ഒന്നു
മതി എന്നു ഞാന്‍ പറഞ്ഞു. എനിക്ക് നടക്കുന്നതാണിഷ്ടം. വഴി കാണിക്കുന്നതിനും
ഇടയ്ക്കുള്ള കടമ്പകള്‍ കടക്കുന്നതിനും ഒരു വീല്‍ ചെയര്‍ തന്നെ ധാരാളം.
തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തായിരുന്നു തടസ്സം. കസ്്റ്റംസില്‍. ഞാന്‍
കൊച്ചി കസ്റ്റംസിന്റെ ആഡിറ്റിന്റെ ചുമതലക്കാരനായിരുന്നല്ലോ. എയര്‍
കസ്റ്റംസില്‍ പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊക്കെ എയര്‍ കസ്റ്റംസിന്റെ
ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം എന്നെ അവര്‍
കണ്ടിട്ടുണ്ട്.അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മുമ്പത്തെ യാത്രയിലൊക്കെ
കാണാനുമുണ്ടായിരുന്നു. കാലം മായ്ക്കാത്തതൊന്നുമില്ല അമ്മാവന്‍മാരില്‍ നിന്ന് കിട്ടിയത് മാത്രമല്ല
അവനവനാർജ്ജിച്ച തഴമ്പുകളും കാലം മായ്ച്ചുകളയും.
പ്രശ്‍നം സ്വര്‍ണ്ണമായിരുന്നു.എന്റെ പെണ്‍കുട്ടികള്‍ക്ക്് കാര്‍ഷിക
സര്‍വ്വകലാശാല നല്‍കിയസ്വര്‍ണ്ണമെഡലുകള്‍ അവര്‍ വീട്ടില്‍
സൂക്ഷിച്ചിരിക്കുകയായിരുന്നു. അതു അവർക്ക് കൊണ്ടു ക്കൊടുക്കാമെന്നുകരുതി.കൂടാതെ അവര്‍
കല്ല്യാണത്തിനിട്ടിരുന്ന ആഭരണങ്ങളിൽ ചിലതും . എല്ലാം കൂട്ടിയാലും രണ്ടുപേര്‍ക്ക്
കൊണ്ടുപോകാമെന്ന് നിയമം അനുശാസിക്കുന്നതില്‍ കുറവായിരിക്കും. എന്തായാലും
എന്റെ ഭാര്യ കുറേക്കാലത്തിനുശേഷം ഒരു ക്ലാസെടുത്തു. അനുസരണയുള്ള
വിദ്യാര്‍ത്ഥികളെപ്പോലെ കേട്ടുനിന്ന കസ്റ്റംസ് ഓഫീസര്‍മാര്‍ സാധനങ്ങള്‍
കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു.
വിമാനത്തില്‍ എനിക്ക് ഇന്ത്യന്‍ ഹിന്ദു ഭക്ഷണവും, ഭാര്യയ്ക്ക് ഏഷ്യന്‍
വെജിറ്റേറിയനുമാണെന്ന് എയര്‍ ഹോസ്റ്റസ് വന്നു പറഞ്ഞു. രണ്ടും തമ്മിലുള്ള
വ്യത്യാസം ഏഷ്യന്‍ വെജിറ്റേറിയന്‍ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്. ഇന്ത്യൻ ഹിന്ദു എന്നു പറഞ്ഞാൽ
കോഴിയിറച്ചി നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കും .നന്നായി
എന്നെനിക്കു തോന്നി. ഇന്ത്യന്‍ സമയംഏതാണ്ടു നാലുമണിയായിരിക്കണം.
ബ്രാഹ്മമുഹൂർത്തം . ഒരു പ്രസാദം പോലെ കഴിക്കാന്‍ പറ്റിയമറ്റൊരാഹാരം ഇന്ത്യൻ ഹിന്ദുവിന്
എന്താണുള്ളത്, കോഴിയിറച്ചിയും മസാല ചേര്‍ത്തുവേവിച്ച ചോറുമല്ലാതെ.കാണുന്നതൊക്കെ ഭഗവാന്റെ രൂപം .കിട്ടുന്നതൊക്കെ ഭഗവാന്റെ പ്രസാദവും .
ദോഹയില്‍ പക്ഷേ അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വീല്‍
ചെയറുകാരെ കണ്ടില്ല. വിമാനക്കമ്പനിക്കാരില്‍ നിന്ന് വേണ്ടത്ര ഗൈഡന്‍സ്
കിട്ടിയതുമില്ല. എന്നല്ല ഭൂമി തരം മാറ്റത്തിനു ചെന്ന
നാട്ടിന്‍പുറത്തുകാരനു വില്ലേജ് ഓഫീസില്‍ നിന്നു കിട്ടുന്നതിനേക്കാള്‍
മെച്ചമല്ലാത്ത പെരുമാറ്റം. അതും ഒരു പ്രശസ്ത വിമാനക്കമ്പനിയുടെ ജീവനക്കാരില്‍
നിന്നും .അതു സമ്മതിക്കാന്‍ വയ്യല്ലോ . ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു.
പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോന്നിയ ഒരു ഉദ്യോഗസ്ഥനോടു ഞങ്ങള്‍
കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ്
നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക്
കിട്ടിയേ മതിയാവുവെന്ന്, അതേറ്റു. ക്ഷമാപണപൂര്‍വ്വമായിരുന്നു മറുപടി.
വീല്‍ചെയറിനു കാത്തു നില്‍ക്കേണ്ട സ്ഥലത്തു നില്‍ക്കാതെ ഞങ്ങള്‍ നേരെ
നടന്നു പോന്നതു കൊണ്ടുണ്ടായ അബദ്ധമാണ് .പീന്നീടൊക്കെ എളുപ്പമായിരുന്നു . ക്യൂ
നില്‍ക്കാതെ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അവര്‍ ഞങ്ങളെ മുകളിലത്തെ
നിലയിലെ വിശ്രമ മുറിയില്‍ എത്തിച്ചു.സമയമാവുമ്പോള്‍ ആളുകള്‍ വന്നു
കൂട്ടിക്കൊണ്ടുപോയി വിമാനത്തിലെത്തിക്കാമെന്നു പറഞ്ഞു. ഇടയ്ക്ക്
വേണമെങ്കില്‍ ഭക്ഷണം കഴിക്കാം. അടുത്ത് അവരുടെ തന്നെ റെസ്റ്റോറുണ്ട്.
അവിടെ പക്ഷേ കുറച്ചു വെയിറ്റു ചെയ്യേണ്ടി വരും. തൊട്ടടുത്ത ബാറിലാണെങ്കില്‍ ബുഫേയാണ്.
ബാറെന്നു കേട്ടപ്പോള്‍ എനിക്ക് പൂർവ്വജന്മ സ്മരണയുണ്ടായെങ്കിലും ഞാനതു
നിയന്ത്രിച്ചു. ഒരു വിദേശ വിമാനത്താവളത്തിലിരുന്നു കലഹിക്കേണ്ടല്ലോ എന്നു
കരുതി.
ഹൂസ്റ്റണിലേക്കുള്ള ഫ്‌ളൈറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്
വേര്‍തിരിവുണ്ടായിരുന്നില്ല. . രണ്ടുമൂന്നു ഇനങ്ങള്‍
മെനു കാര്‍ഡില്‍ അവര്‍ ചൂണ്ടികാണിച്ചു. As You Please എന്ന മറുപടി അവരെ
തൃപ്തിപെടുത്തിയില്ല. Your Choice എന്ന് അവർ നിർബന്ധിച്ചു
ഞാന്‍ ഏതോ ഒരെണ്ണം തൊട്ടുകാണിച്ചു. എന്തായാലും
ചോറും പുളിശ്ശേരിയും ഉപ്പിലിട്ടതുമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ .പിന്നെ എന്തായാലെന്താ !
'കുടിക്കാൻ 'ഞാൻ ആപ്പിൾ ജ്യുസെന്നു പറഞ്ഞു .'മറ്റെന്തെങ്കിലും ?'എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി ഞാൻ ഭാര്യയെ നോക്കുന്നതു കണ്ടിട്ടാവണം എയർ ഹോസ്റ്റസ് പരിശീലിപ്പിക്കപ്പെട്ട പ്രൊഫഷണൽ മര്യാദകൾ മറന്നു സാധാരണ മനുഷ്യരെപ്പോലെ ചിരിച്ചു പോയി ;ഒരയൽക്കാരിയുടെ സഹഭാവപൂര്ണമായ ചിരി .പെട്ടെന്ന് ,അർദ്ധമന്ദഹാസം വരച്ചു ചേർത്ത തന്റെ പ്രൊഫഷണൽ മുഖം മൂടിയെടുത്തു ധരിച്ചു കൊണ്ട് പറഞ്ഞു 'ഓ കെ '.
ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതകം 'വായിക്കാനെടുത്തു .നേരത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇടയ്ക്ക് ഉറങ്ങിയെന്നുതോന്നുന്നു .വെള്ളവുമായി വന്ന എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമയുണ്ട് വേണമെങ്കിൽ കാണാമെന്ന് .അവർ തന്നെ ടി വി സ്വിച് ഓൺ ചെയ്തു തരികയും ചെയ്തു .മലയാള സിനിമകൾ അതിലുണ്ടായിരുന്നതെല്ലാം നേരത്തെ കണ്ടതായിരുന്നു .തമിഴ് സിനിമാ നോക്കി .ഒരു അജിത് സിനിമ കണ്ണിൽപ്പെട്ടു .സ്ത്രീ വിമോചനത്തെ കുറിച്ചുള്ളതാണ് .ബച്ചന്റെ ഹിന്ദി സിനിമ പിങ്കിന്റെ ആശയാനുവാദമാണെന്നു തോന്നുന്നു .ഭേദപ്പെട്ട പടം
സിനിമ കണ്ട് ,നഷ്ട ജാതകം ബാക്കി വായിക്കാനൊരുങ്ങുമ്പോഴേക്കും വിമാനം ഹ്യുസ്റ്റണിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന അനൗൺസ്‌മെന്റ് വന്നു .മഞ്ഞയും നീലയും പൂക്കൾ വിടർന്നു നിൽക്കുന്ന ടെക്സസ്സിലെ പുല്മേടുകളുടെ ആകാശ ദൃശ്യം .
വലിയ തിരക്കുള്ള ഒരു വിമാനത്താവളമാണ് ഹ്യുസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ട് .എമിഗ്രേഷനിലെ തിരക്കുകണ്ട് സംശയിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് കയ്യിൽ എന്തോ ഫയലുകളൊക്കെയുള്ള ഒരു മനുഷ്യൻ വന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു .ഞങ്ങൾ ടിക്കറ്റ് കാണിച്ചു .അദ്ദേഹം അതിർത്തി തിരിച്ചിരുന്നു ടേപ്പുകളിലൊന്നു മാറ്റി ആളുകൾ തീരെ കുറവുള്ള ഒരു കൗണ്ടറിൽ ഞങ്ങളെ കൊണ്ടു നിർത്തി .കൂട്ടത്തിൽ ചോദിച്ചു 'ഇന്ത്യയിൽ നിന്നാണ് ,അല്ലേ 'ഇന്ത്യയെക്കുറിച്ച് ലേശം മതിപ്പോടു കൂടിയാണ് വിദേശികൾ സംസാരിക്കുന്നത് .ഇമിഗ്രേഷൻ ചെക്കിംഗ് വേഗം കഴിഞ്ഞു .ഇന്ത്യയിൽ നിന്നാണ് അല്ലെ എന്ന് ഇമിഗ്രേഷൻഓഫീസറും ചോദിച്ചും മതിപ്പോടു കൂടിത്തന്നെ .അദ്ദേഹം പാസ്‌പോർട് നോക്കിയതാണല്ലോ .
വിമാനയാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളള ഭാഗം കണ്‍വേയര്‍ ബെൽറ്റിൽ നിന്നും
ചാടിപ്പിടിച്ചു ഭാരമുള്ള പെട്ടികള്‍ എടുക്കലാണ്. പക്ഷേ, അവിടെയും നല്ല
ചില മനുഷ്യരുണ്ടാവും. അതുപോലെ ട്രോളികള്‍ ഒരിക്കലും നേരെ ഉരുളുകയില്ല.
ഒരുവിധം സാധനങ്ങളൊക്കെയെടുത്ത് ഗേറ്റിനടുത്ത് എത്താറായപ്പോഴാണ് ആരോ
കൈകൊട്ടിയത്. കസ്റ്റംസാണ്,നിവൃത്തിയില്ലല്ലോ.പെട്ടികളൊക്കെ അവരുടെ
സ്‌കാനറിലേക്കുള്ള ബെൽറ്റിൽ ഇറക്കിവെച്ചു. മറുവശം കടന്നപ്പോള്‍
തുറന്നുകാണണമെന്നായി. ഇവിടെ സ്വര്‍ണ്ണമൊന്നുമല്ല പ്രശ്‌നം.
ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ മുളയ്ക്കാൻ സാധ്യതയുള്ള വല്ലതുമുണ്ടോ
എന്നാണറിയേണ്ടത്. ഒരു പുരുഷനും രണ്ടു സ്ത്രീകളും അടങ്ങുന്നതാണ് സംഘം.
പെട്ടി തുറന്നു വിശദ പരിശോധന നടത്തിയ കസ്റ്റംസ് ഓഫീസര്‍ ചിരിക്കാന്‍
തുടങ്ങി. പൊട്ടി പൊട്ടിയുള്ള ചിരി. ഞങ്ങള്‍ക്കെന്ന പോലെ അദ്ദേഹത്തിന്റെ
കൂടെയുള്ള ലേഡീ ഓഫീസര്‍മാര്‍ക്കും കാരണം മനസ്സിലായില്ല. ഓഫീസര്‍തുറന്നു
വെച്ച ഒരുപെട്ടിയുടെ പകുതി ഭാഗത്തേക്കു ചൂണ്ടി. That's Medicine,,ദിസ് ഈസ് ദി പ്രീസ്‌ക്രിപ്ഷൻ ആൻഡ് ഹിയർ ആർ ദി ബിൽസ് '..സഹപ്രവർത്തക 'അതൊക്കെ ശരി.' ഓഫീസര്‍ മറുഭാഗം ചൂണ്ടിക്കാട്ടി.'ഹി ഈസ് എ ഡയബറ്റിക് ആൻഡ് ഹി ഈറ്സ് ഓൾ ദീസ് കുക്കീസ് ' അതാണ് ഓഫീസർക്ക് ഫലിതമായി തോന്നിയത് .മുറുക്കാണ് കുക്കി എന്ന് ഓഫീസര്‍ തെറ്റിദ്ധരിച്ചത്.മുറുക്കിനു മധുരമില്ല അല്ലെങ്കിൽ തന്നെ അത് കുട്ടികൾക്കുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി .ഞങ്ങളോട്
പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. തെരച്ചിലിൽ അലങ്കോലമായ പെട്ടി അടുക്കിവെക്കാന്‍
ലേഡി ഓഫീസര്‍ സഹായിച്ചു എന്ന് നന്ദിപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ. അത്
പതിവില്ലാത്തതാണല്ലോ.
പുറത്തെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അവര്‍ എത്താതിരിക്കില്ലല്ലോ.
പരിഭ്രമിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് മുമ്പ് ഇമിഗ്രേഷനു
മുമ്പില്‍ കണ്ട ഓഫീസര്‍ വന്നു കാര്യംതിരക്കി. ഹൂസ്റ്റണ്‍ എയര്‍പോട്ടില്‍
അഞ്ചോ ആറോ എക്‌സിറ്റ്‌പോയിന്റുകളുണ്ട്. ഇത് F ആണ്. 'അവര്‍ മറ്റേതെങ്കിലും
പോയിന്റിലാവാം ഒന്നു വിളിച്ചുനോക്കൂ.ഫോണ്‍ നമ്പര്‍ അറിയാമോ'. 'ഞങ്ങളുടെ
ഫോണില്‍ വിളിക്കാന്‍ കഴിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍, നമ്പര്‍ തരൂ ഞാന്‍
വിളിക്കാം എന്നു പറഞ്ഞു ഓഫീസര്‍ വിളിച്ചു. അവര്‍ നേരത്തെ
എത്തിയിട്ടുണ്ടെന്നും B gate ആണ് കമ്പ്യൂട്ടറില്‍ കാണിച്ചത്. എഫ്
ഗേറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ഓഫീസര്‍. ഏതാനും
നിമിഷങ്ങള്‍ക്കുള്ളില്‍ മകളും മരുമകനും കൊച്ചുമോനും എത്തി.
ഞങ്ങള്‍ അന്ന് ഹൂസ്റ്റണില്‍ തങ്ങി. പിറ്റേദിവസം കാലത്ത് ഹൂസ്റ്റണിലെ
ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പോയി. അവിടെ അപ്പോള്‍ ഒരു വിവാഹം
നടക്കുകയായിരുന്നു. കേരളീയ മട്ടിലുള്ള വിവാഹവസ്ത്രമണിഞ്ഞ് മുല്ലമാല
ചാര്‍ത്തിയ വെളളക്കാരി വധു.വരന്‍ ഒരു മേനോനാണത്രേ . അമ്പലക്കമ്മറ്റിക്കാര്‍
പറയുന്നതുകേട്ടു. അപ്പോള്‍ നായര്‍ കല്ല്യാണമാണ്. മാലയിടല്‍,താലികെട്ട്,
പുടവകൊട, കൈ പിടിച്ചുകൊടുക്കല്‍ പ്രദക്ഷിണം....
'ഒരു പെണ്‍കുട്ടികൂടിസുമംഗലിയാവുന്നു'.ഭാര്യ അപൂർവ മന്ദഹാസത്തോടെ പറഞ്ഞു
ഒരു യുവതി കുടുംബിനിയാവുകയാണ്. കല്ലും മുള്ളും ചവിട്ടി മുമ്പേ
നടക്കാന്‍. പിന്തുടരാൻ ഭർത്താവ് ,കുട്ടികൾ ,ബന്ധുക്കൾ എല്ലാം .'ശിവശ്ച പന്ഥാ '..നിന്റെ പാത മംഗളകരമാവട്ടെ ,ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .മറ്റെന്താണ് ഒരു നവവധുവിനു വേണ്ടി പ്രാർത്ഥിക്കുക .
സാന്ദ്രാനന്ദാവബോധാത്മകനായ ഉണ്ണിയെ തൊഴുത് ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലേക്ക് .
2022 ഏപ്രിൽ 2, ശനിയാഴ്‌ച
നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം
--------------------------------------------------------
[ മോഹനമന്ദിരത്തിലേക്ക് ,ആദ്യയാത്ര ]
തൊള്ളായിരത്തി എഴുപത്തിയഞ്ചിന്റെ തുടക്കത്തിലാണ്, അതായത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുതിന് നാലഞ്ചുമാസം മുന്‍പ്, ഞാന്‍ മോഹനമന്ദിരത്തില്‍ ആദ്യം പോയത്. സഹോദരതുല്യനും പ്രിയങ്കരനുമായ ഗോപാലകൃഷ്ണനുമൊന്നിച്ച്. തറവാട്ടുവീട്ടിലെ അയല്‍ക്കാരനായ നാരായണപിള്ള ചേട്ടനുമുണ്ടായിരുന്നു കൂടെ. ഉദ്ദേശം: പെണ്ണുകാണാന്‍.
ആ ആഴ്്ച വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു ബുദ്ധ ജംഗ്ഷന് അടുത്തുള്ള വീടാണ്. 'അമ്മ അവിടെ പോയിരുന്നു. നല്ല കുട്ടി. നീ ഒന്നു പോയിക്കാണ് എന്ന് . ഞാന്‍ ആദ്യം മടിച്ചു .പെണ്ണു കാണൽ ബോറാണ് .എങ്കിലും പോയി .
ജോലി കിട്ടി അഞ്ചു കൊല്ലം കഴിഞ്ഞുഇനി വീട്ടില്‍ നിർബന്ധിച്ചാൽ കല്ല്യാണം കഴിക്കാം എന്നുതോന്നിത്തുടങ്ങിയിരുന്നു . ഏറ്റവും നല്ല ആശ്രമം ഗൃഹാസ്ഥാശ്രമമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടെന്ന്് ഞാനെവിടെയോ വായിച്ചിരുന്നു . സമരങ്ങളെല്ലാം കഴിഞ്ഞു താരതമ്യേന ശാന്തമായ അന്തരീക്ഷമായിരുന്നു ഓഫീസില്‍. സുഹൃത്തുക്കളിൽ ചിലരൊക്കെ പിരിച്ചു വിടപ്പെട്ടു . എനിക്കുകിട്ടിയ ശിക്ഷ പ്രമോഷന്‍പരീക്ഷയുടെ രണ്ടാം ഭാഗം എഴുതുന്നതില്‍ നിന്നുള്ള ഒരു കൊല്ലത്തെ വിലക്കായിരുന്നു. രണ്ടാം ഭാഗം താരതമ്യേന എളുപ്പമാണ്.എഴുതി എടുക്കാവുന്നതേയുള്ളു .അതു കൊണ്ട് കല്യാണം നടക്കട്ടെ, പക്ഷേ അതിന് പെണ്ണുകാണൽ എന്ന ദുര്‍ഘടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു കാണല്‍കൊണ്ടു കല്ല്യാണം നടക്കുന്നതൊക്കെ അപൂർവമായിരുന്നു. എനിക്കും രണ്ടുമൂന്നിടത്തൊക്കെ പോകേണ്ടി വന്നു. അവിടൊക്കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഹംസവും.
വിവിധ വിഭാഗത്തില്‍പ്പെട്ട മാട്രിമോണികളും
മൊബൈല്‍ വീഡിയോകാള്‍ സൗകര്യവുമൊക്കെയുള്ള ഇന്നത്തെതലമുറയ്ക്ക് അന്നത്തെപെണ്ണുകാണല്‍ യജ്ഞത്തിന്റെ അസഹനീയതകളെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. ചെറുക്കന്‍ സുഹൃത്തുക്കള്‍ - ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവും -ഹംസം ഇവരൊക്കെ വിവാഹാര്‍ത്ഥിനിയായ യുവതിയുടെ വീട്ടിലെത്തുന്നു. മിക്കവാറും ഉച്ചതിരിഞ്ഞിട്ടായിരിക്കും .ചിരി ,സന്തോഷം സ്വാഗതം. ലഘുഭക്ഷണപാനീയവുമായി യുവതിയുടെ രംഗപ്രവേശം . ചെറുക്കനും പെണ്ണുമായി രണ്ടുവാക്കു സംസാരിക്കല്‍. വീണ്ടും ചിരി സന്തോഷം യാത്രയയ്ക്കല്‍. ചോദ്യോത്തരപംക്തി ഏതാണ്ടെഴുതി തയ്യാറാക്കിയതുപോലെയാണ്. സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും.കല്യാണം നടക്കുന്നത് അപൂർവമാണ് . വേണ്ടാ എന്നാരും പറയുകയില്ല. ജാതകം ചേരുന്നില്ല എന്നതാണ് സ്ഥിരം പല്ലവി.
സംഗതി ബോറാണെങ്കിലും ഈ പെണ്ണുകാണലില്‍ ആസ്വാദ്യമായി ഒന്നുണ്ടായിരുന്നു. ഞങ്ങള്‍
വരേണിക്കൽക്കാർക്ക് .അക്കാലത്ത് തീരെ പരിചിതമല്ലാതിരുന്ന ബേക്കറി പലഹാരങ്ങളും പുതിയതരത്തിലുള്ള പാനീയങ്ങളും. പിന്നെ അതായി പ്രധാനം. ഞങ്ങള്‍ ആസ്വദിച്ചു എന്നതാണ് സത്യം. കരുവാറ്റയിലേക്കാള്‍ നന്നായിരുന്നു പാലമേലേത് എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ കരുവാറ്റക്കാരുടെ ഓറഞ്ച് ജ്യൂസിനേക്കാള്‍ രുചികരമായിരുന്നു പാലമേല്‍ക്കാരുടെ ബ്രൂകോഫി എന്നു മാത്രമായിരിക്കും അര്‍ത്ഥം.
അതും ബോറടിച്ചുതുടങ്ങി. ആരുടെ ജാതകവുമായി യോജിക്കാത്ത ഒന്നാണോ എന്റെ ജാതകം? അത്രമോശമൊന്നുമല്ലെന്നാണ് സ്ഥലത്തെ വരാഹമിഹിരൻമാരുടെ അഭിപ്രായം. എല്ലായിടത്തും തിരസ്‌കരിക്കപ്പെടാന്‍ എന്ത് അയോഗ്യതയാണ് എനിക്ക്. തരക്കേടില്ലാത്ത ജോലിയുണ്ട്. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാദ്ധ്യതയുണ്ട്. വീട്ടില്‍ മോശമല്ലാത്ത ചുറ്റുപാടുണ്ട്. ഞാന്‍ പോയിക്കണ്ട പെണ്‍കുട്ടികളാരും ഡോക്ടറെയും എന്‍ജിനീയറേയുമൊന്നും നോക്കിയിയിരിക്കുന്നവരായിരുന്നില്ല. പിന്നെ എന്റെ രൂപഭംഗി? പക്ഷേ ഞാന്‍ കണ്ട യുവതികളാരും 'രൂപമിച്ഛന്തി കന്യക 'മാരായി തോന്നിയില്ല . സംസാരിച്ചു പിരിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തിരസ്‌കാരത്തിന്റെ മുദ്രകളൊന്നും കണ്ടിരുന്നതുമില്ല പിന്നെ?
കാരണമുണ്ട്. ഞാന്‍ മാര്‍കിസ്റ്റ് ആയിരുന്നു അത്രേ. ഇപ്പോള്‍ അതു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. അന്ന് മാര്‍കിസ്റ്റ്് എന്നത്് ഇടത്തരക്കാരുടെ ഇടയില്‍ വലിയ ഒരു ശകാരപദമായിരുന്നു. എന്തിനേയും ഏതിനെയും മുട്ടുകുത്തിക്കാന്‍ മാർക്സിസ്റ് എന്ന പദം ഉപയുക്തമാക്കപ്പെട്ടിരുന്നു . അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാര്‍കിസ്റ്റു പാര്‍ട്ടി ഏതാണ്ട് തനിച്ച് പ്രതിപക്ഷത്ത് സി പി ഐ ,ആർ എസ് പി ,പി എസ പി ,മുസ്ലിം ലീഗ് ,കേരള കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഭരണ മുന്നണി മറുവശത്തും . ഏതെങ്കിലും ഒരു സമരത്തിന് മാര്‍കിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ മതി ആ സമരം പൊതുദൃഷ്ടിയിൽ അക്രമ സമരം ആയിക്കൊള്ളും .പിന്നെ അടിച്ചമർത്താൻ എളുപ്പമാണ് . തീരെ സഹികെട്ടപ്പോള്‍ ഞങ്ങൾ മാർക്സിസ്റ് സഹയാത്രികർ വിളിച്ചു പോയ മുദ്രാവാക്യമാണ് . 'ഉപ്പും മുളകും മാര്‍കിസ്റ്റാണോ കപ്പയുമരിയും മാര്‍കിസ്റ്റാണോ..........' എന്നുള്ളത്. രണ്ടാം ഇ. എം.എസ്സ്്. മന്ത്രിസഭയുടെ കാലത്ത്് കാര്‍ഷികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളാണ്, കൂലിവര്‍ദ്ധനവും മറ്റും , നെല്‍കൃഷിക്കാരോ കരക്കൃഷിക്കാരോ ഒക്കെയായ ഇടത്തരക്കാരില്‍ മാര്‍കിസ്റ്റ് ഫോബിയ സൃഷ്ടിച്ചത്.
ഞാന്‍ പാര്‍ട്ടി മെമ്പര്‍ ഒന്നുമായിരുന്നില്ല. അനുഭാവിായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഫീസില്‍ നടന്നസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1974ല്‍ റയില്‍വേ പണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള സമരത്തിലുള്‍പ്പെടെ.അത് പോലെ 72 ഇൽ .ഡിസ്മിസലിനെതിരെ എന്റെ ഓഫീസിൽ നടന്ന സമരത്തിലും ഞാൻ സജീവമായി പങ്കെടുത്തിരുന്നു .ജനാധിപത്യത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനെതിരെയുള്ള വളരെ ദുര്‍ബലമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുക ഒരു പൗരനെന്നനിലയില്‍ എന്റെ കടമയാണെന്ന് എനിക്കുതോന്നി. അതിന്റെ പേരിൽ പെണ്ണുകിട്ടിയില്ലെങ്കില്‍വേണ്ട. സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥ താമസിയാതെനിലവില്‍ വരുമെന്നും അന്ന് ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ യുവതീയുവാക്കള്‍ക്ക് കഴിയുമെന്നും ഞാന്‍ ആശ്വാസം കൊണ്ടു. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ ..'എന്ന കവിവാക്യം സത്യമാകുന്നു കാലം ആസന്നമാണെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു .
ആയിടയ്ക്ക് ഒരു ദിവസം പുത്തന്‍മഠത്തിലെ കൊച്ചമ്മവീട്ടില്‍വന്നു. തറവാട്ടിലെ ബന്ധുവായ ഒരു അമ്മൂമ്മ.പണ്ഡിത. സംസ്‌കൃതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുരാണങ്ങളും കാവ്യനാടകങ്ങളും മാത്രമല്ല. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷേ പ്രാക്ടീസ് ചെയ്യാറില്ല. അടുപ്പമുളളവരുടെ കാര്യത്തില്‍ നോക്കിപ്പറയും. എന്റെ ജാതകവും കൊച്ചമ്മ നോക്കി. ശ്ലോകമുദ്ധരിച്ചുകൊണ്ട്്പറഞ്ഞതിങ്ങനെയാണ്. താമസിയാതെ നിന്റെ വിവാഹം നടക്കും. പെണ്‍കുട്ടി സുന്ദരിയായിരിക്കുമെന്നു മാത്രമല്ല ഉന്നതബിരുദധാരിണിയുമാ യിരിക്കും. പക്ഷേ, ഒരു പ്രത്യേകത, അത് കൊച്ചമ്മയുടെ അഭ്യസ്തമായ നിഗമനമാണ് ഗ്രന്ഥങ്ങളിലുള്ളതല്ല. വ്യാഴത്തിന്റെയും ശുക്രന്റേയും സ്ഥാനങ്ങളും അവയ്ക്കു കളത്രസ്ഥാനവുമായുള്ള ബന്ധവും. വെച്ചു നോക്കുമ്പോള്‍ സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യതകാണുന്നു. ശുക്രനും വ്യാഴവും പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണല്ലോ. അതുകൊണ്ട് പുറത്തറിയത്തക്കവണ്ണമുള്ള കലഹമുണ്ടാവുകയില്ല. ഇടയ്‌ക്കൊക്കെ യുള്ള സ്വരചേര്‍ച്ചയില്ലായ്മ;അത് ഏതു വീട്ടിലാണ് ഇ്ല്ലാത്തത്.. കൊച്ചമ്മ ആശ്വാസ വാക്കു പറഞ്ഞു. ഞാന്‍
തിരുവനന്തപുരത്തിനു പോയി. അടുത്ത് ഒരു വാരാന്ത്യത്തില്‍ വന്നപ്പോഴാണ് 'അമ്മ മാവേലിക്കരയിലെ കാര്യം പറഞ്ഞത്. ഞാന്‍ മടിച്ചു.അമ്മ മാത്രമല്ല അച്ഛനും നിർബന്ധിച്ചു ; ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ നര്‍മ്മബോധത്തോടെപ്രോത്സാഹിപ്പിച്ചു: "പുതിയ തീറ്റ സാധനങ്ങളെന്തെങ്കിലും കാണും ". അങ്ങിനെ
നേരത്തെ ഹാജരായിരുന്ന നാരായണപിള്ള ചേട്ടനുമൊത്ത്് ഞാന്‍
ഗോപാലകൃഷ്ണനുമായി മാവേലിക്കരയ്ക്ക്.
പതിവു ചടങ്ങുകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. ബേക്കറി
പലഹാരങ്ങള്‍ക്കുപകരം ചക്കച്ചുള വറുത്തതായിരുന്നു. കടുപ്പം കൂടുതലുള്ള
ചായയും. ഗോപാലകൃഷ്ണൻ നേരത്തെ ചക്കയുണ്ടായതിനെക്കുറിച്ചുള്ള സംഭാഷണം
സമകാലിക രാഷ്ട്രീയത്തിലെത്തിച്ചു . അയാള്‍ വലിയ ഒരു ഇന്ദിരാ പക്ഷപാതിയാണ് അവിടത്തെ
അച്ഛനാവട്ടെ ബീഹാറിൽ ടാറ്റാകമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജി , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വതന്ത്ര്യ സമരനേതാക്കളെ നേരിട്ടുകണ്ടിട്ടുള്ള , ഇന്ദിരാഗാന്ധിയുടെ
സമീപകാല പ്രവൃത്തികളില്‍ അഭിപ്രായവ്യത്യാസമുള്ള ആളും .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലമായിരുന്നല്ലോ രണ്ടുപേരും താന്താങ്ങളുടെ ഭാഗം വീറോടെ വാദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ പെണ്‍കുട്ടി വന്നു,പോയി. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ഡിഗ്രിക്ക് സബ്‌സിഡറി എന്തായിരുന്നു എന്നൊക്കെയുള്ള പതിവുചോദ്യങ്ങള്‍. സത്യം പറയണമല്ലോ ഞാന്‍ നേരത്തെ പോയി കണ്ടവരേക്കാൾ മുഖശ്രീ യുണ്ടായിരുന്നു ഇവർക്ക് . ഗൗരവക്കാരിയാണ്. പക്ഷേ പല ഗൗരവക്കാരുടെയും മുഖത്തു കാണുന്ന കയ്പ്പ് .ഇവിടെയുണ്ടായിരുന്നില്ല. എന്നല്ല അവ്യക്തമായ ഒരു പ്രസന്നത കാണാമായിരുന്നു. ദൂരെയെവിടെയോ ഒരു പൂവിരിയുന്നതു പോലെ ,ഉദയത്തിനു മുമ്പുള്ള ആകാശം പോലെ. ..........ഞാൻ ചർച്ചയിലേക്കു മടങ്ങി . പക്ഷേ നാരായണപിള്ള ചേട്ടന് തൃപ്തിയായില്ല. അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ അമ്മയുമുണ്ടായിരുന്നു. വലിയഗൗരവക്കാരി. .... വിദ്യാസമ്പന്നരായ രണ്ടുപേര്‍ ഒരു യുവാവും ഒരു യുവതിയും ബന്ധുവീട്ടില്‍ വെച്ചോ മറ്റോ പരിചയപ്പെട്ടാല്‍ പരസ്പരം സംസാരിക്കാറില്ലേ. ആ ശൈലിയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ബിഷപ് മൂർ .കോളേജില്‍ ജോലി ചെയ്തിരുന്ന എന്റെ ചില സുഹൃത്തുക്കള്‍ അവരുടെ അദ്ധ്യാപകരായിരുന്നു. എം. എസ്. സി. ക്കു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി പ്രൊഫസര്‍ ഞാന്‍ അവിടെപഠിക്കുമ്പോള്‍ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. ഇതിനൊപ്പം താല്‍ക്കാലികമായി ഒന്നു രണ്ടു കോളേജുകളില്‍ പഠിപ്പിച്ചത്. ബി. എഡി.നു പഠിച്ചത് ഒക്കെ സംസാരവിഷയമായി.ഒരു പാടു സംസാരിക്കുന്ന എനിക്കറിയാം പൊതുവേ മിതഭാഷികളായവരും മനസ്സു തുറക്കാന്‍ തുടങ്ങിയാല്‍ ധാരാളം സംസാരിക്കുമെന്ന്. അങ്ങിനെ മുന്നോട്ടു പോയ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലാണ് അത് സംഭവിച്ചത് അവര്‍ ചിരിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിരി!. 'ഒരിക്കല്‍ നീ ചിരിച്ചാൽ വിടരും പൗര്‍ണ്ണമികള്‍','നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം '
എന്റെയുള്ളില്‍ ഗാനഗന്ധര്‍വ്വനും ഭാവഗായകനും മത്സരിച്ചുപാടി. 'ഇതുമതി' ഞാന്‍ എന്നോടുതന്നെ പറഞ്ഞു 'ഇതുമതി'.
മടങ്ങിപ്പോരുമ്പോള്‍ ഗേപാലകൃഷ്ണനും പറഞ്ഞു: 'ഇതുമതി. ഇനിയെങ്ങും പോവണ്ട". 'അതിനവര്‍ക്കും കൂടി ഇഷ്ടമാവണ്ടേടാ '... ഞാന്‍ ചോദിച്ചു.'കൊച്ചാട്ടനെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്' എന്നായിരുന്നു അവന്റെ മറുചോദ്യം അവനെന്നെ അത്രക്കിഷ്ടമായിരുന്നു. 'അവര്‍ക്കിഷ്ടമാവും മുഖം കണ്ടാലറിഞ്ഞുകൂടെ'. അവനെപ്പോഴാണ് നിരീക്ഷണം നടത്തിയതെന്നറിഞ്ഞുകൂടാ. വീട്ടില്‍ വന്ന് ഞാനമ്മയോടു പറഞ്ഞു ഇതു തന്നെ നടത്തിയാല്‍ മതിയെന്ന്.
ഇത് ജനുവരിയിലോ ഫെബ്രുവരി ആദ്യമോആണ്.ഞാന്‍ പിന്നീട് അവരെ കാണുന്നത് മേയ് 20ന് രാവിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലെ കല്ല്യാണപന്തലില്‍ വെച്ചാണ്.താലികെട്ടാനും മാലയിടാനും. അതിനെക്കുറിച്ച് പിന്നീട് ..........
2021 ഡിസംബർ 23, വ്യാഴാഴ്‌ച
നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും .......'
-------------------------------------------------------------
സുഗതകുമാരിയെ ഓർക്കുമ്പോൾ
----------------------------------------------------
ആര്‍. എസ്. കുറുപ്പ്
-------------------------------
ആദ്യം വായിച്ച സുഗതകുമാരിക്കവിത 'അഭയാര്‍ത്ഥിനി ' ആണെന്നാണ് ഓര്‍മ്മ. സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അതുണ്ടായിരുന്നു. ഓ. എന്‍. വി. യുടെ 'അനിയത്തി'ക്കും തിരുനല്ലൂരിന്റെ 'ആദ്യത്തെ.തീവണ്ടി'ക്കും പി.ഭാസ്‌ക്കരന്റെ 'ഹിരോഷിമ'ക്കും ഒപ്പം . 'പ്രേമസംഗീത'വും 'ലീല'.യുടെ ഒരു ഭാഗവും' 'മലയാളത്തിന്റെ തലയും '. ഒക്കെയുള്ള ആ പദ്യപാഠാവലിയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന മേൽപ്പറഞ്ഞ പുതുകവിതകള്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഞാനെന്തായാലും ആനാലു കവിതകളും പല ആവൃത്തി വായിച്ചിരുന്നു..സുഗതകുമാരിയുടെ ആ കവിതയിലും വിപിന വിഹാരിയുണ്ടായിരുന്നു . അഭയാര്‍ത്ഥിനി ആവേണ്ടി വരുന്നതിനു മുമ്പ് തന്റെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ
'പ്രേമാദ്രയായ രാധികക്കൊപ്പം നിന്ന് വിപിനവിഹാരിയെ കൂപ്പിയവ ളാണ'വൾ ..സര്‍വ്വവും തകര്‍ന്ന അവളെ രക്ഷിക്കാതെ 'എവിടെപ്പോയ് നീ ഹരേ '.എന്ന ധർമ്മരോഷം, അവളെ മനസ്സുകൊണ്ടല്ലാതെ ശരീരം കൊണ്ട് ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലെ ആത്മനിന്ദ ഇവയൊക്കെ .എന്റെ ഉള്ളില്‍ തട്ടിയതുകൊണ്ടാവണം കമ്മ്യൂണിസ്റ്റു കവികളുടെ രചനകളേക്കാള്‍, അന്നത്തെ ശൈലിയില്‍, 'പുരോഗമനസാഹിത്യം' 'അഭയാര്‍ത്ഥിനി'യാണെന്ന് എനിക്കു തോന്നി. .സരളവും സുഭഗവുമായ രൂപശില്പം എന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു.
മനുഷ്യനെ അവന്റെ ദുരിതങ്ങളില്‍ ചേര്‍ത്തുപിടിക്കുക, അങ്ങിനെ മനുഷ്യവര്‍ഗ്ഗത്തെ ഒരിഞ്ചെങ്കിലും
മുന്നോട്ടുനയിക്കുക അതുചെയ്യുന്നതെന്തോ അതാണ് പുരോഗമനസാഹിത്യമെന്ന എന്റെ പിൽക്കാല വിശ്വാസത്തിന് അബോധ പൂർവമായി അടിത്തറയിട്ടിരുന്നുവോ .ഈ കവിത? ആവോ! പക്ഷേ ആകവിത സമ്മാനിച്ച അപൂർവ രസാനുഭൂതി ഇന്നും മനസ്സുലുണ്ട്.
എന്നെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഒപ്പംതത്വചിന്താപരമായിആലോചിപ്പിക്കുകയും ചെയ്ത ഒരു സുഗതകുമാരിക്കവിത അധികം താമസിയാതെ വായിക്കാന്‍ ഇടയായി 'ശക്തി പൂജ'.
'അറിവു ഞാൻ ന് നര്‍ത്തനമാടാന്‍ പ്രിയപ്പെട്ട
തവിടേക്കു ഘോരശ്മശാനമത്രേ.
അതിനാലെന്നുള്ളവും ദേവീ ഞാന്‍ വൻ ചിതയെരിയുന്ന ചുടുകാടായ് മാറ്റിടുന്നു.' അതുകൊണ്ട് 'വരിക ഘനശ്യാമരൂ പിണി ......' താണ്ഡവം എന്റെ മനസ്സാകുന്ന ചുടലയിലാവട്ടെ എന്ന് ദേവിയെ ആഹ്വാനം ചെയ്യുന്ന. ആ കവിത, അതുല്യമായ ഒരു കാവ്യാനുഭവമായിരുന്നു;.സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം, സാക്ഷാത്കാരത്തിനുവേണ്ടി!. . ആയിടെതന്നെയാണ് 'യമുനാതീരേ' എന്ന കവിതയും . വായിക്കാനിടയായത്. അതും ആത്മസമര്‍പ്പണത്തിന്റെ കവിത തന്നെയായിരുന്നു;.കൃഷ്്ണനെ കാണാനുഴറുന്ന. ഒരു ഗോപികയ്ക്ക്് സഖി നല്‍കുന്ന ഉപദേശരൂപത്തിലുള്ള കവിത ."ചെല്ലുകാക്കഴലിൽ നീ ,സര്‍വ്വവും കാഴ്ചവെയ്ക്കൂ "..
അവരുടെ കവിതകള്‍ വരുന്ന മുറയ്ക്ക് തന്നെ ഞങ്ങള്‍ വായിച്ചു. വായനക്കാര്‍ക്ക്് ഒരു കാര്യം ബോദ്ധ്യമായി. ആ കവിതകളെല്ലാം ആത്മ സമര്‍പ്പണത്തിന്റെ കവിതകളായിരുന്നു. സാക്ഷാത്കാരത്തിനുവേണ്ടിയുള്ള ഇശ്ചയായിരുന്നു അവയുടെ എല്ലാം ആധാരശ്രുതി.അന്നേ ഞങ്ങളൊക്കെ ശ്രദ്ധിച്ച ഒരു പ്രത്യേകത ആ കവിതകളില്‍ മിക്കവയിലും ആഖ്യാതാവ് പുരുഷനായിരുന്നു ഉപാസനാ മൂര്‍ത്തിയും അങ്ങിനെ തന്നെ. കരുണാമയനായ അവനെ കാത്തിരിക്കുന്ന സാധാരണക്കാരന്‍,,സമഷ്ടിപുരുഷനുമായി ഏകത്വം കൊതിക്കുന്ന വ്യഷ്ടിപുരുഷൻ .
"......പൊൻപരിവേഷമണിഞ്ഞും ,നെറുകയിൽ
എന്‍ പ്രേമത്തിൻ മുള്‍മുടിചേര്‍ന്നും
പുഞ്ചിരി തൂകിയണഞ്ഞിടുവോനെ ......"
.നിന്റെ കരതാര്‍ നീളുന്നു. തരാൻ എന്താണു ള്ളതത്? "വെറുതേവെറുമൊരു വേദന മാത്രം '
ഈവേദന അവരുടെ കവിതളിലാകെ ഒരു അന്തര്ധാരയായി വർത്തിക്കുന്നുണ്ട് '
അവനും ഞാനും ഒന്നാവാന്‍ കഴിയാത്തതിന്റെ വേദനയാണോ അത്? ദ്വൈതഭാവം സൃഷ്ടിക്കുന്ന വേദന.! സുഗതകുമാരി പ്രാപഞ്ചിക ദുഃഖങ്ങളെക്കുറിച്ചുള്ള കവിതകളെഴുതിയിട്ടുണ്ട്്. നല്ല കവിതകള്‍! 'സാരേ ജഹാംസേ അഛാ' പെട്ടെന്ന് തോന്നുന്ന ഉദാഹരണം. 'കൊല്ലേണ്ട തെങ്ങിനെ' പോലൊരു കവിത മലയാളത്തില്‍ വേറെ ഉണ്ടോ? എന്നിരുന്നാലും അവരുടെ ഏതാണ്ടൈല്ലാം കവിതകളിലും അന്തര്യാമിയായി .വർത്തിക്കുന്ന ദുഃഖം കൂടുതല്‍ ദാര്ശനികമായ ഒരുതലത്തില്‍ അനുഭവിക്കപ്പെടേണ്ടതാണ്..
'വെറുമൊരു വേദന മാത്രം' എന്ന മനോഹരകവിത മറ്റൊരു തരത്തില്‍ കൂടി വായിക്കപ്പെടേണ്ടതാണ്. പൊന്‍പരിവേഷമണിഞ്ഞവന് നല്‍കാന്‍ വേദനക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട് അതിലൊന്നിതാണ്.
'കാലടി തന്നില്‍ തളിരിലമര്‍ന്നു...
പതിഞ്ഞൊരുവിഷമുള്ളരാന്നെ
വിളിക്കും കണ്ണിന്‍ കദനം മാത്രം ...'.
അത് 'വെറുതെ നടിച്ചതാ'യിരുന്നില്ലേ ? വിശദീകരിക്കുന്നു വലയത്തിനുള്ളിൽ !
'കപടം ? ഹാ! നിണമിറ്റു പതിക്കിലും
അതു കാണാതെ നിനച്ചേനെന്റെ
ശകുന്തളവീണു മരിക്കും വരെയും '
'വെറുതെ നടിച്ചു' എന്നത് രാജാവ് തോഴനോട് പറഞ്ഞതാണ്...ആരും അത് കണ്ടിട്ടില്ല . തോഴനോടു പക്ഷേ രാജാവ് പ്രണയത്തെക്കുറിച്ച്് പറഞ്ഞത്.'പരിഹാസവിജല്പിതം ' എന്നും 'പരമാർഥേന ന ഗൃഹ്യതാം വച 'എന്നുമാണല്ലോ . ഒരു യഥാര്‍ത്ഥ ശിങ്കടിയാവുന്നുവിദൂഷകന്‍. ഇപ്പറഞ്ഞ കള്ളങ്ങളാണ് യഥാര്‍ത്ഥ സത്യം എന്ന് അവ കള്ളങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെ വിശ്വസിക്കുകയും ചെയ്തു..(ഓർവിലിയൻ 'ഡബിൾ തിങ്ക് 'തൊള്ളായിരത്തി മുപ്പതുകളിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല !!) പക്ഷേ യാഥാർഥ്യം വിഷമുള്ളു കാലിൽ തറച്ചു എന്നതു തന്നെയായിരുന്നു. അതൂരികൊടുക്കാന്‍ 'നാഗരികാംഗനാ രസികനായ ' നായകൻ .തയ്യാറായതുമില്ല. ഇപ്പോള്‍ കരുണാമയൻ അരികിലെത്തുമ്പോള്‍ അതു ചെയ്യാതിരുന്നതിന്റെ വേദനയും ആത്മനിന്ദയും കൂടി അവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടുകയാണ്.
ശാകുന്തളത്തിൻറെ ഈ നൂതനാവിഷ്‌ക്കാരം, ഹൃദയഹാരിയും ഹൃദയസ്പര്‍ശിയുമായ ഈ പുനരാവിഷ്‌ക്കാരം ഒരു പക്ഷേ നമ്മുടെ പുരാവൃത്ത പുനരാവിഷ്കാരങ്ങളിൽ സമാനതകളില്ലാത്ത ഒന്ന് സുഗതകുമാരിയെ പ്രശംസിക്കുന്നത് വര്ണാശ്രമ ധർമ്മമായി സ്വീകരിച്ച മലയാള നിരൂപണം ഒട്ടും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു..
സാക്ഷാത്കാരത്തിനുമറ്റൊരു മാര്‍ഗ്ഗം പ്രശസ്തമാണ്. വിപരീതഭക്തി , രാവണനും ഹിരണ്യ കശിപുവും ഒക്കെ പ്രയോഗിച്ചത്.. അപ്പോള്‍ സായൂജ്യം എളുപ്പമാകുമത്രേ. സുഗതകുമാരിയുടെ എക്കാലത്തെയുംമികച്ച കവിതകളിലൊന്ന് ഈ ആദർശം ഉള്‍കൊള്ളുന്നതാണ്.:കാളിയമർദ്ദനം .
'കുനിഞ്ഞതില്ലീ പത്തികൾ കണ്ണാ
കുലുങ്ങിയില്ലീ കരളിന്നും ....'
........................എന്നു വായിച്ചു തുടങ്ങിയപ്പോള്‍മലയാളി കാവ്യാസ്വാദകന്‍ അഭൂതപൂർവമായൊരു കാവ്യാനുഭവത്തിനു .വശംവദനാവുകയായിരുന്നു
ഒരു വായനയില്‍ തന്നെ,'' ഇതാ ഒറ്റകവിതകൊണ്ട് അമരത്വം വരിച്ച കവയത്രി എന്ന് 'കാളീയമര്‍ദ്ദന'ത്തിന്റെ ആദ്യവായനയില്‍ തന്നെ എനിക്ക് തോന്നിയെന്ന്് '' പറഞ്ഞത് സാക്ഷാല്‍ എന്‍. കൃഷ്ണപിള്ള യാണെന്നോർക്കണം . അത് മലയാളിവായനാ സമൂഹത്തിന്റെ പൊതു അഭിപ്രായമാ യിരുന്നു . കര്‍മ്മങ്ങളെ വേദനയോടെ അനുഭവിച്ചുതീര്‍ക്കുന്ന പീഡിതമായ ജീവാത്മാവ്, അതിന്റെ അഹങ്കാരത്തിന്റെ വിഷമയങ്ങളായ പത്തികളിൽ തേജോ നൃത്തം നടത്തുന്ന ഈശ്വരന്‍. ഈ സനാതനസിദ്ധാന്തം ആണ്
കവിതയുടെ വര്‍ണ്ണ്യവിഷയം എന്ന് കവി തന്നെപറയുന്നു. പക്ഷേ അത് ഭാഗീകമായ സത്യമാണെന്ന് വായനക്കാരന് തോന്നുന്നു. വിധിയുടെ താഡനങ്ങളെ , എല്ലാ വേദനകളെയും തൃണവല്ഗണിച്ചുകൊണ്ട് .നേരിട്ട് ' തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന അഭിമാനിയാണ്് കാളീയന്‍. അയാള്‍ നോക്കിക്കാണുന്നത് അതീവ സുന്ദരമായ ഒരു നൃത്തമാണ്.കേവലസൗന്ദര്യത്തിന്റെ ആവിഷ്്്ക്കാരമാണ് നൃത്തം. കാളീയ മര്‍്്ദ്ദനത്തിന്റെ അലൗകികവും ദിവ്യവുമായ സൗന്ദര്യം ദ്രുതതാളത്തില്‍ നൃത്തംചെയ്യുന്നഭാഷയിലൂടെ അനുഭവ വേദ്യമാക്കുന്നു ഈ കവിത .
'പോയ വെളിച്ചം ഇരുട്ടാവുകിലും
തീയാറാത്തൊരു ശോണാകാശം
ആലയിലണയാതലസം നിന്നു മയങ്ങും വേനല്‍ക്കാല ദിനാന്ത്യം...'
എന്റെ കൗമാരത്തിലെ മദ്ധ്യവേനല്‍സന്ധ്യതന്നെയായിരുന്നു.പക്ഷേ, അതിത്ര ഹൃദയാവർജ്ജ കമായി ചിത്രീകരിക്കപ്പെടാന്‍ കഴിയുമെന്ന് സുഗതകുമാരിയുടെ 'വെളുത്ത പൂവുകൾ ' വായിച്ചപ്പോഴാണ് ബോദ്ധ്യമായത്. ആ ദിനാന്ത്യത്തിൽ
'നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും
കയ്യിലൊരുഞ്ചാറി തളും മൊട്ടുംപേറിയു
മാവഴിതെല്ലുതിടുക്കില്‍ നടന്നുവരുന്നു സന്ധ്യ.....'
ഈ സന്ധ്യഎന്റേതായിരുന്നു. സന്ധ്യമാത്രമല്ല അവിടെ അനുക്തമായ ഉപേമേയമായ, വീട്ടില്‍ വിളക്കു കൊളുത്താന്‍ അമ്പലത്തില്‍ നിന്ന് കൈതോലകള്‍ അതിരി ട്ട നാട്ടുവഴിയിലൂടെ തിടുക്കത്തില്‍ നടന്നുവരുന്ന നാട്ടിന്‍പുറത്തെ യുവതി-....യുവതികള്‍, എന്റെ ചേച്ചിമാര്‍. ആചേച്ചിമാരില്‍ ഒരാളായി ഈ കവിയും എന്റെ മനസ്സില്‍കടന്നു ക്കയറിക്കൂടി.
അതുകൊണ്ടുമാത്രമല്ല ഈകവിത എനിക്ക് പ്രിയപ്പെട്ടതാകുന്നത്. വായനക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം പകര്‍ന്നുക്കൊടുക്കുന്ന അത്യപൂര്‍വ്വം സുഗതകുമാരി കവിത കളിലാണല്ലോ ഇത്. ശുഭ പ്രതീക്ഷക്ക് കാരണമാവുന്നത് ഒരു വേനല്‍ക്കാല സന്ധ്യയില്‍ ഭാരം ചുമന്നു തളര്‍ന്നു വീഴാറായ ഞങ്ങള്‍ ഒരത്ഭുതം പോലെ വഴിവക്കിൽ കാണുന്ന , "അടിമുടിപൂക്കും" പൂമരമാണ്.. സുശോഭിതായി സുവാസിതയായി 'ഇത്ര വെളുപ്പ് വെളുപ്പിനുമുണ്ടോ' എന്ന്് ചോദിച്ചു പോകുമാറ് വെളുത്ത പൂവുകള്‍ ചൂടിനില്‍ക്കുന്ന പൂമരം.
'പിന്നെ ഇരുട്ടാകിലുമെന്തേ , വൈകിലുമെന്തേ ' ചൂമ ടേറിപോകുന്ന ഞങ്ങള്‍ക്ക് .'.ഉള്ളൊരുപൂക്കളമായി തോന്നി.'
ഈ കവിതയില്‍മാത്രമല്ല എല്ലാ സുഗതകുമാരി കവിതകളിലും പ്രകൃതി - പ്രകൃതിയിലെ ഭിന്ന വസ്തുക്കള്‍, പൂമരങ്ങള്‍, മുള്‍ച്ചെടികള്‍, കാടും കടലുംമലയും മഴയും പുഴയുമെല്ലാം സജീവ കഥാപാത്രങ്ങളായിട്ടാണ്പ്രതൃക്ഷപ്പെടുന്നത്്. പ്രകൃതി മനുഷ്യകര്‍മ്മങ്ങളുടെ പശ്ചാ്ത്തലം മാത്രമായിരുന്നില്ല സുഗതകുമാരിക്ക് ഒരിക്കലും. പ്രപഞ്ചത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും മറ്റെല്ലാം അവന്റെ ഉപഭോഗത്തിനു വേണ്ടിയാണെന്നുമുളള യൂറോപ്യന്‍ നവോത്ഥാന സന്ദേശം അവരൊരിക്കലും സ്വീകരിച്ചിരുന്നില്ല.. മലയെയും.മരത്തെയും പുഴയെയുമൊക്കെ ദേവതകളായിആരാധിച്ചിരുന്ന, ദര്‍ശനത്തിന്റെയും പ്രകൃതി സൃഷ്ടി സ്ഥിതി സംഹാരകാരിണിയാണെന്നു വിശ്വസിച്ചിരുന്ന സംസ്കാരത്തിന്റെയും പിന്തുടർച്ചക്കാരിയായിരുന്നു അവര്‍.
ഈ ദര്‍ശനവിശേഷം അവരുടെ കവിതകളിലെ മുഖ്യപ്രമേയമായ ആത്മസാക്ഷാത്കാരത്തിന്റെ പ്രതിനിധാനങ്ങളിലും കാണാം . കരുണാമയനായ ദിവ്യപുരുഷനെ കാത്തിരിക്കുന്ന ജീവന്റെ ആകുലതകളും പ്രതീക്ഷകളുമാണ് പലകവിതകളിലും വർണ്യം ,ആദ്യകാല കവിതകളില്‍ വിശിഷിച്ചും അന്നതിനെ നിരൂപകര്‍ മിസ്റ്റിസമെന്നു വിളിച്ചു. അന്നത്തെ പതിവനുസരിച്ച് ..ചില കവിതകളില്‍.അത് രാധാകൃഷ്ണ പ്രണയമായി. കൃഷ്ണകവിതകള്‍ എന്നുവിളിക്കപ്പെടുന്നവയില്‍ തന്നെ ചിലതില്‍ ഏതോ ഗോപികയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പായി . ഏറ്റവും പ്രശസ്തമായ കവിതകളുടെ കൂട്ടത്തില്‍പ്പെടുന്ന മറ്റൊന്നില്‍ അത് സ്വകർമ്മ നിരതയായി . ഏകാന്തധ്യാനത്തിലൂടെ കൃഷ്ണനെ പ്രത്യക്ഷപ്പെടാന്‍ നിർബന്ധിക്കുന്ന ,കൃഷ്ണനറിയാത്ത ഗോപികയായി ('സ്വകർമ്മണാ തമഭ്യർച്ച സിദ്ധിം വിന്ദതി മാനവ' എന്ന ഗീതാവാക്യം രൂപം ധരിച്ചതു പോലെ) പ്രകൃതിയുടെഭിന്നഭാവങ്ങളിലെ നൃത്തം നിരീക്ഷിച്ചു .ചരിതാര്‍ത്ഥനാവുന്ന പുരുഷനായി,പ്രകൃതി പ്രതിഭാസങ്ങളെ ദേവതാ രൂപത്തില്‍ ആരാധിക്കുന്ന മര്‍ത്ത്യനായി..... ഈ കവിതകളുടെയെല്ലാം ആധാരശ്രുതി വിഷാദത്തിന്റെതാണ്. ലൗകീകമായ ദുഃഖമല്ല. തേടലിന്റെ പ്രതീക്ഷയ്‌ക്കൊപ്പം തീര്‍ത്ഥാടകനുണ്ടാവുന്നതാണല്ലോ എത്തിച്ചേരാത്തതിലെ ദുഃഖവും.. ബുദ്ധതത്വങ്ങളുൾപ്പെടെയുള്ള ഭാരതീയദര്‍ശനങ്ങളെല്ലാം അനന്തതയുടെ വാഗ്ദാനങ്ങളായിരിക്കുമ്പോഴും .അവയുടെ അടിസ്ഥാന ശ്രുതി വിഷാദത്തിന്റേതാണെന്ന് സുഗതകുമാരി
'ഇരുൾ ചിറകുകളു'ടെ ആമുഖത്തിലെഴുതുന്നത് ഒരു ന്യായീകരണമായിട്ടാണ് ;. വസ്തുനിഷ്ഠവും സത്യസന്ധ്യവുമായ ന്യായീകരണം.ദാര്‍ശനികമായ ദുഃഖം ഒരു സത്യമായിരിക്കേതന്നെ തീരെ ചെറിയ കാ ര്യങ്ങളില്‍പോലും സന്തോഷിക്കാന്‍ കഴിയും മനുഷ്യന് എന്ന വസ്തുത സുഗതകുമാരി അംഗീകരിക്കുന്നുണ്ടല്ലോ.. ആ അതിപ്രശസ്തമായ കവിതയില്‍ അങ്ങനെയല്ലെ പറഞ്ഞിരിക്കുന്നത്..
"ആരുചവിട്ടിതാഴ്ത്തിലുമഴലിൻ പാതാളത്തിലൊളിക്കലുമേതോ
പൂര്‍വ്വസ്മരണയിലാഹ്ളാദത്തിൻ ലോകത്തെത്തും ഹൃദയം ....പാവം മാനവ ഹൃദയം !' എങ്കിലും
'തീരാത്തതേടലാകുന്നുജന്മം ' എന്ന് പ്രത്യക്ഷമായിത്തന്നെ പറഞ്ഞിട്ടുണ്ട് ഒരു കവിതയില്‍. എത്തിച്ചേരാന്‍ കഴിയാത്തതിന്റെ ദുഃഖത്തിനു കാരണമായി . എത്തിച്ചേരലിനെക്കുറിച്ച് .സുഗതകുമാരി എന്നെങ്കിലും എഴുതിയിട്ടുണ്ടോ? മുക്കാലുംതാഴ്ന്നു കഴിഞ്ഞ തുമ്പിക്കയ്യുടെ അഗ്രംകൊണ്ട് ''ഹരിചന്ദന പരിപാവനഗന്ധം' നുകരുന്ന ഗജേന്ദ്രനെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്.പക്ഷേ, അവിടെ കവിത അവസാനിക്കുകയാണ്. എത്തിച്ചേരലിന്റെസായൂജ്യത്തിന്റെ ഒരു കവിത സുഗതകുമാരി എഴുതിയിട്ടുണ്ട്. അവരുടെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന് 'അഭിസാരിക' കൗതുകകരമായ വസ്തുത ഈകവിതയുടെയും അന്തര്‍നാദം (under tone) ദുഃഖത്തിന്റേതാണ്..
"പാല പൂത്തു മദിക്കുന്ന രാവില്‍/പാരിജാതം മണക്കുന്ന രാവിൽ " രണ്ടേ രണ്ടു വരികളിലൂടെ പ്രകൃതിയുടെ വിലോഭിനീയമായ സൗന്ദര്യം.! വീടിനുള്ളില്‍, ' ക്ലാന്തമാം മുഖംചായ്ച്ചുറങ്ങീടുംകാന്തന്‍', തൊട്ടിലില്‍
വിരലു ണ്ടുമയങ്ങും കുട്ടി...തീര്‍ത്താല്‍ തീരാത്ത അടുക്കളജോലികള്‍. പക്ഷേ, 'കാത്തിരിപ്പു വരൂ വരൂ 'എന്ന് കാട്ടില്‍ നിന്നും കുഴല്‍വിളി... പിന്നെ ഒന്നുമാലോചിച്ചില്ല. ലൗകീകമായതെല്ലാം ഇവിടെ വിട്ട് നിലാവിന്റെ മുല്ലമാലകൾ വാരിയണിഞ്ഞ് ആ കുഴല്‍വിളികേട്ടിടത്തേക്ക്.!. എനിക്കറിയാം ഇത് രാസനൃത്ത ത്തിനുള്ള ആഹ്വാനമല്ല. നീ തീർത്ത പുതിയരാഗം വായിച്ചുകേള്‍പ്പിക്കാനുമല്ല. വേറെന്തെങ്കിലും ആഘോഷത്തിനുമല്ല. എന്നെ മാത്രം വിളിച്ചത് വീണ്ടും "ഒന്നുകാണുവാന്‍ മാത്രമാണല്ലോ". 'അതെ എന്നെ മാത്രം ഒന്നു കാണുവാന്‍ മാത്രമാണല്ലോ!. യാത്ര സാധാരണപോലെ ഉല്ലാസകരമായിരുന്നില്ല. കാലില്‍ മുള്ളുതറച്ച്, ഉടലുരഞ്ഞ് , കാലില്‍ പാമ്പുകള്‍ ചുറ്റിപിണഞ്ഞ്, കുണ്ടില്‍ വീണും വലഞ്ഞും അന്ധ കാരത്തില്‍ ഓടിയെത്തുമ്പോള്‍ ,'അന്ത്യബിന്ദുവില്‍' പുഞ്ചിരിക്കൊള്ളുന്ന ചന്ദനംമണക്കുന്ന നീ, നിന്റെ മാറില്‍ തളര്‍ന്നുവീഴുമ്പോള്‍ "ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേൻ ", സംസാരത്തിന്റെ ബന്ധനത്തില്‍ നിന്നു മുക്തയായി പ്രകൃതിയുടെ സൗമ്യവും പരുഷവുമായ ഭാവങ്ങളിലൂടെ ഗോപിക നടത്തുന്ന യാത്ര അവളുടെ മാത്രമല്ല എല്ലാ സംസാരികളുടെയും ജീവിതയാത്ര തന്നെയാണ്. കാരണം അവള്‍ എത്തിച്ചേരുന്നത് അന്ത്യബിന്ദുവിലാണ്.
കണ്ണനോ? എല്ലാം തേരോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വിശ്വരൂപ പ്രദശ്‌നങ്ങള്‍ക്കും ഒടുവില്‍ നിരാശനും ദുഃഖിതനുമായി തന്റെ കൗമാരത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണല്ലോ കണ്ണന്‍.. സാക്ഷാത്കാരംതേടുന്നത് കണ്ണനോ,ഗോപികയോ? പരസ്പര സാക്ഷാത്കാരം എന്നതാവുമോ പരമാര്‍ത്ഥം പ്രകൃതി പുരുഷനുവേണ്ടി നൃത്തം ചെയ്യുന്നുവെന്നും അവന്‍ ചരിതാര്‍ത്ഥനാവുന്നതോടെ -ആത്മ സ്വരൂപം കൈവരിക്കുമ്പോള്‍ ----നൃത്തത്തില്‍ നിന്നും വിരമിക്കുന്നുവെന്നും ഈശ്വരകൃഷ്ണന്‍ സാംഖ്യകാരിക യിൽ പറയുന്നു. ഇവിടെ കണ്ണന്‍മുക്തനാവുകയാണ്.. പ്രകൃതിയായ ഗോപിക അവനില്‍ നിന്ന് ഒരിക്കലും ഭിന്നനായിരുന്നില്ലല്ലോ. തത്വചിന്താപരമായ വ്യാഖ്യാനംഎന്തുമാകട്ടെ കണ്ണുനിറയാതെ ഈ കവിത വായിച്ചവസാനിപ്പിക്കാന്‍ കഴിയുകയില്ല. അത്യപൂര്‍വ്വമായ ഒരു കാവ്യാനുഭവം 'അഭിസാരിക ' പ്രദാനം ചെയ്യുന്നു.
.
സുഗതകുമാരിയുടെ ഏറ്റവും നല്ല കവിതകളിലെ ഒന്നാണ് 'പാദപ്രതിഷ്ഠ'. രാധയെയോ ഗോപികമാരെയൊ പോലെ അത്രയധികം കവിതകളിലൊന്നും സീത പ്രത്യക്ഷപ്പെട്ടിട്ടില്ല. 'തുഞ്ചന്റെ തത്തയിലും' ധന്യതയിലും സൂചനയുണ്ട്. .
'കത്തും തീയും തൊടില്ലയെങ്കിലുമഴൽക്കാട്ടിൻ
നടുക്കായ് പരിത്യക്തം
ജീവിതമൊന്നില്‍ നിന്നുയരും
പൊള്ളുന്ന നിശ്വാസവും'
എന്ന് തുഞ്ചന്റെ തത്തയിലും
'ഏതുകിളിയിണയുടെയിളം ചിറകിലമ്പേൽക്കെ ..
യേതു തുടുകാലിണ യിലാദ്യമുള്‍മുനയേല്‍ക്കെ
ഏതുപരിപാവനത യവമാന പാവകനിൽ
വീഴ്‌കെയെന്‍ കരളിന്നു മുറിവേറ്റു?''
എന്നു 'ധന്യത'യിലും കാണുന്നപരാമര്‍ശങ്ങള്‍ അഗ്നിപ്രവേശം ചെയ്യേണ്ടി വന്നതിനെക്കുറിച്ചു മാത്രമല്ല.സീതയുടെആദ്യത്തെയും രണ്ടാമത്തെയും വനവാസത്തെക്കുറിച്ചുകൂടി സൂചി പ്പിക്കുന്നു..രാധയെ യും അജ്ഞാത ഗോപികയെയും മറ്റു ഗോപസ്ത്രീകളെയും കുറിച്ച് പാടിക്കൊണ്ടിരുന്ന കവിയുടെ മനസ്സില്‍ എന്നും സീത ഉണ്ടായിരുന്നു. ഗോപസ്ത്രീകളുടെ കാര്യത്തില്‍ അവരില്‍ ഒരാളാണ് താനെന്നും അവര്‍ കരുതിക്കാണും. പക്ഷേ സീത സുഗതകുമാരിയുടെ ആരാധ്യദേവതയായിരുന്നു. സ്ത്രീ സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണത.!
'പാദപ്രതിഷ്ഠ' സുഗതകുമാരിയുടെ രാമായണമല്ല, സീതായനമാണ്. മഹാദുഃഖനാടകത്തിന്റെ നാന്ദി ....കുറിക്കുന്നത്..വള്ളത്തോളിന്റെ '.'കിളിക്കൊഞ്ചലി'ലൂടെ നാംപരിചയപ്പെട്ട, രാമനാമശ്രവണത്തില്‍ കുതുകയായി അമ്മയുടെ അടുത്തേക്കോടുന്ന കുമാരിയുടെ ചിലമ്പിട്ട പാദങ്ങളാണ് . ഭരത വാക്യം ചൊല്ലുന്നതോ , ഹിമാലയത്തിനു സമീപമുള്ള മിഥിലയിൽ .നിന്ന് പുറപ്പെട്ട് ,ഭാരതവര്‍ഷത്തിലെ കാടും മലകളും സമതലങ്ങളും താണ്ടി തെക്കൻ കടല്‍കടന്ന് ലങ്കയിലെത്തിഅഗ്നിയിലൂടെ നടന്നു തിരിച്ചെത്തി ,വീണ്ടും കാട്ടിലെ കല്ലും മുള്ളും ചവിട്ടിനടന്ന വിണ്ടു കീറിയ തൃപ്പാദങ്ങളും , അശ്രുപൂർണ്ണാകുലേക്ഷണനായ രാമന്റെ ദൃഷ്ടിപഥത്തില്‍ നിന്ന് ഭൂമാതാവിന്റെ ഗർഭത്തിലേക്ക് പിൻവാങ്ങുന്ന ആ "രണ്ടു പാദങ്ങളെ എന്റെ ഹൃദയത്തിൽ ഞാൻ പണ്ടേ പ്രതിഷ്ഠിച്ചിരിപ്പൂ " സീത രാമനുമായി ചേരുന്നതു മുതല്‍ വേർപിരിയുന്നതു . വരെയുള്ള കഥ.;.ഇതിലെ ഓരോ ഖണ്ഡത്തിലും രാമനുണ്ട്. 'അശ്രുപൂർണ്ണം രാമ നേത്രങ്ങള്‍ ദൂരെ നിന്നർച്ചിച്ചിടുന്ന പാദങ്ങള്‍' വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാമന്റെ കണ്ണുകളിലെ സൂക്ഷ്മദൃക്കുകൾക്ക് മാത്രം കാണാൻ കഴിയുന്ന അശ്രുബിന്ദുക്കൾ ആദ്യം കണ്ടത് വാല്മീകിയാണ് .പിന്നീട് ആ കണ്ണുനീർ ആരും കാണാന്‍ ശ്രമിച്ചതുമില്ല.ഈഷദ്ബാഷ്പ പരിപ്ലൂതങ്ങളായിരുന്നു യുദ്ധാനന്തരം സീതയെ.സർവ്വാഭരണ വിഭൂഷിതയായി സദസ്സിലേക്കാനയിക്കാൻ കൽപ്പിക്കുന്ന രാമന്റെ കണ്ണുകളെന്ന
പ്രസ്താവം ശ്രദ്ധിക്കുക(വാല്മീകി രാമായണം യുദ്ധകാണ്ഡം ).പുരോഗാമികളായ രാമായണ പഠിതാക്കള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് . ഇവിടെ മാത്രമല്ല നിർവാസ നിശ്ചയത്തിന്റെ സമയത്തും ഈ അശ്രുക്കള്‍ രാമന്റെ നേത്രങ്ങളിലുണ്ടായിരുന്നു.അതായത് വാത്മീകി ഉറപ്പിച്ച് പറയുന്നത് രാമന്‍ സീതയെ ഒരിക്കലും സംശയിച്ചിട്ടില്ലെന്നു തന്നെയാണ് . സ്വധർമ്മമായ രാജ്യഭരണത്തിന്റെ നിര്ബന്ധ പ്രേരണകളാണ്. ലങ്കയില്‍വെച്ച് പരുഷമായി സംസാരിച്ച് അഗ്നിപ്രവേശത്തിനു സീതയെ നിര്‍ബന്ധിതയാക്കിയതിനും പിന്നീട് അയോദ്ധ്യയില്‍ വച്ച് നിര്‍വ്വാസദണ്ഡനവിധിക്കുന്നതിനും രാമനെ നിര്‍ബന്ധിതനാക്കിയത് എന്തായാലും സുഗതകുമാരി ആ കണ്ണുനീർ കണ്ടു..അതുമാത്രമല്ലതാനും അവർ കണ്ടത് .സീതാരാമകഥയിലെ ചില അനർഘനിമിഷങ്ങൾ അവര്‍ ഉള്‍കണ്ണില്‍ കണ്ട് വാങ്മയദൃശ്യങ്ങളായി
വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. "അറിയില്ലയൊന്നുമെന്നോ.മനവാക്കിന്റെ ചിരി കിലുങ്ങിക്കൊണ്ടിരിക്കെ "..സംവേദനം ചെയ്യുന്നത് .അശ്രുത പൂർവമായൊരുനുഭൂതിയാണ്. അവിദഗ്ധമായി
പണിപ്പെട്ട് സീതാപാദങ്ങളിൽ പത്തിക്കീറെഴുതുക മാത്രമല്ല രാമന്‍ചെയ്തതാ യി സുഗതകുമാരിപറയുന്നത് കാട്ടില്‍വെച്ച് കാലില്‍മുള്ള് കൊള്ളുമ്പോള്‍ തഴുകി ആശ്വസിപ്പിക്കുമായിരുന്നു പ്രിയന്‍. തനിച്ച് കാനനംവാസം ചെയ്യേണ്ടിവന്ന അവസാന നാളുകളില്‍ കാലില്‍ മുളളുതറച്ചപ്പോൾ സീത ഓര്‍ത്തുപോയതാണ്.
രചനാ സൗഷ്ടവം കൊണ്ടും ആശയഗരിമകൊണ്ടും രസപൗഷ്കല്യം കൊണ്ടും മലയാളത്തിലെ സീതാകാവ്യ
ങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളുന്ന' പാദപ്രതിഷ്ഠ' കൂടുതല്‍ വിശദമായ പഠനംആവശ്യപ്പെടുന്നു.
കരുണാമയനുവേണ്ടിയുള്ള ജീവാത്മാവിന്റെ കാത്തിരിപ്പ്, സാക്ഷാത്കാരമോഹം ഇവയൊക്കെ ആവിഷ്‌കരിക്കുന്നതിനിടയില്‍ സുഗതകുമാരി മനുഷ്യന്റെ ദൈനംദിനജീവിതത്തെ വിസ്മരിക്കുകയുണ്ടായോ? ഇല്ല. മിസ്റ്റിക്ക് എന്ന ആദ്യകാല നിരൂപകര്‍ വിളിച്ചിരുന്ന കവിതകളുള്‍പ്പെടെ അവരുടെ എല്ലാം കവിതകളും പ്രാപഞ്ചിക ദുഃഖത്തിന്റെ കൂടി ഗാഥകളായിരുന്നു. ആ വസ്തുത വിശദീകരിക്കുന്നതിനുമുമ്പ് സാധാരണ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് അവരെഴുതിയ കവിതകളിലേക്കുവരാം. അവരുടെ കാവ്യജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെട്ട കവിതകളിലേറെയും അങ്ങനെയുള്ളവയായിരുന്നു. മനുഷ്യരെക്കുറിച്ചു മാത്രമല്ല മറ്റുജീവജാലങ്ങളെക്കുറിച്ച് കൂടി അവരെഴുതി. മരക്കവി എന്ന പേര് സമ്പാദിക്കുകകൂടി ചെയ്തു അവര്‍. അക്കൂട്ടത്തില്‍ അവിസ്മരണീയങ്ങളായ രണ്ടു കവിതകള്‍ ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നു.
'സാരേ ജഹാംസേ അച്ഛാ ', നേരത്തെ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇരമ്പുന്ന റേഡിയോ പാട്ടും ത ല്ലും തെറിയും കരച്ചിലുമൊക്കെയായി ഉറങ്ങാതിരിക്കുന്ന ഒരു ചേരിയിലെ ,ഇരുളിന്റെ മറപറ്റി സ്വയം വിലപേശി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരി. ആവിലപേശലിന്റെ അര്‍ത്ഥം ഓര്‍ത്തപ്പോള്‍ 'മനംമുറിഞ്ഞ് ചോരത്തുള്ളി ഇറ്റിറ്റുവീഴുന്നു കുഞ്ഞേ' എന്നവളോടു മനസ്സില്‍ പറയാനേ കഴിയുന്നുള്ളൂ കവയത്രിക്ക്. ഒപ്പം സ്‌ക്കൂള്‍ യൂണിഫോമും പുസ്തക്കെട്ടുകളും കൊടുത്തു പഠിക്കാനയച്ചാൽ അവളും മറ്റുകുട്ടികള്‍ക്കൊപ്പം 'സാരേം ജഹാംസേ അഛാ' പാടുമായിരുന്നു എന്ന് ആലോചിക്കാനും ... എല്ലാം കുട്ടികള്‍ക്കും അതിനു കഴിയുന്ന ഒരുകാലത്തു മാത്രമേ ലോകത്തേക്കും സുന്ദരമായ ദേശം ഇതുതന്നെയാണ് എന്ന് അഭിമാനപൂര്‍വ്വം പാടാന്‍ കഴിയൂ എന്നൊരു അനുക്ത സന്ദേശം ഇതിലുണ്ട്. ഒരുപക്ഷേ അങ്ങിനെയൊരു ലോകത്തിനു വേണ്ടിപാടുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്നതാണ് എന്ന തീരുമാനമെടുക്കുവാന്‍ സുഗതകുമാരിയെ പ്രേരിപ്പിച്ച അനുഭവങ്ങളിലൊന്ന് ഇതാവാം.
പ്രഭാഷണങ്ങളേക്കാളും മുദ്രാവാക്യപ്രഘോഷണ ങ്ങളേക്കാളും മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താന്‍ ,പ്രക്ഷുബ്ധമാക്കാന്‍ ഈ ഇരുപതു വരികൾക്ക് കഴിഞ്ഞു ... എന്നാല്‍ കേരളമനസാക്ഷിയെ പ്രകമ്പനം കൊള്ളിച്ച ഒരു വാങ് മ യ വിസ്‌ഫോടനം ആണ് വരാനിരുന്നത്. 'കൊല്ലേണ്ടതെങ്ങനെ'. മനസ്സിന് വളർച്ചയില്ലാത്ത ശരീരത്തിനു പൂര്‍ണ്ണവളര്‍ച്ചയുള്ള കുട്ടികള്‍ സമൂഹത്തിന്റെ പ്രധാന പ്രശ്‌ന മാണല്ലോ. .അങ്ങനെയുളള പെണ്‍കുട്ടികള്‍ വിശേഷിച്ചും .ശരീരത്തിനു മുപ്പത്തിയേഴു വയസ്സുള്ള, മനസ്സിന് ഒരു വയസ്സുപോലും തികയാത്ത മകളെ ചൊല്ലിയുള്ള ഒരു അമ്മയുടെ ഉല്‍കണ്ഠ പ്രക്ഷോഭജനകമായ അതേസമയം മനോഹരമായ ഒരു കവിതയായി വാർന്നു വീണതാണ് .'കൊല്ലേണ്ടതിങ്ങനെ'. തനിക്കു ശേഷം ആ കുട്ടി എങ്ങിനെ ജീവിക്കുമെന്നറിയാത്ത അഥവാ എങ്ങിനെയായിരിക്കും ആ കുട്ടിയുടെ ശിഷ്ടജീവിതം എന്ന് ആരെക്കാളും നന്നായറിയുന്ന 'അമ്മ തനിക്കു ശേഷം അവൾ ജീവിച്ചിരിക്കേണ്ടില്ല എന്നു തീരമാനിക്കുന്നു. വേദനയില്ലാതെഎങ്ങനെ അവസാനിപ്പിക്കാം എന്നാലോചിക്കുന്ന അവരുടെ മനസ്സിലൂടെ കുഞ്ഞിന്റെ ജീവിതം അഥവാ , കുഞ്ഞുമൊത്തുമുള്ള അവരുടെ ജീവിതം ഒരു ചലച്ചിത്രം പോലെ തെളിയുന്നു. ..നിവൃത്തിയില്ല .നമുക്ക് ഒരുമിച്ച് ഈ ലോകം വിടാം. ഇരുട്ടിനപ്പുറത്ത് കാണുമ്പോൾ മകൾ തന്നെ അമ്മേ എന്നുവിളിക്കുമെ ന്ന് അവര്‍ ആഗ്രഹിച്ചുപോകുന്നു. ഇഹലോകത്തില്‍ സംസാര ശേഷിയില്ലാത്ത അവൾക്ക് അതിനു കഴിയുകയില്ലല്ലോ
ഡോ. എം. ലീലാവതി യാണ് വാങ്മയ വിസ്‌ഫോടനം എന്ന് ഈ കവിതയെ വിശേഷിപ്പിച്ചത്.സുഗതകുമാരിയുടെ പില്‍ക്കാലകവിതയെ ഒരു പക്ഷേ, അതിനേക്കാളധികം അവരു
ടെ പൊതുപ്രവര്‍ത്തനത്തെ ഈ കവിതക്കാസ്പദമായ സംഭവങ്ങളും സ്വാധീനിച്ചിരിക്കണം
പ്രകൃതിയും പുരുഷനുമെന്ന ദാർശനിക പ്രശ്നത്തിലെന്നപോലെ പ്രകൃതിയും മനുഷ്യനുമെന്ന ദൈനംദിന വ്യവഹാരത്തിലും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി .അപ്പോഴും അവർക്ക് പ്രകൃതി മനുഷ്യനിൽ നിന്നന്യമായ ഒന്നായിരുന്നില്ല ..പ്രകൃതി വസ്തുക്കൾ, പ്രതിഭാസങ്ങൾ .ഒക്കെ അവർക്ക് സജീവ കഥാപാത്രങ്ങളായിരുന്നു .മനുഷ്യനേക്കാൾ പ്രാധാന്യം മരങ്ങൾക്കും സിംഹവാലൻ കുരങ്ങുകൾക്കും നൽകിയെന്നേരാരോപണം തന്നെയുണ്ടായിരുന്നല്ലോ .അതു പക്ഷേ നമ്മുടെ സാഹിത്യത്തിലെ ഏറ്റവും അപഹാസ്യമായ കഥയില്ലായ്മകളിലൊന്നാണ് .കാടിനെക്കുറിച്ച് പാടുമ്പോഴും അവിടെ അവർ കണ്ട'പശിയാൽ കലങ്ങിയ പെൺവയറുകളാ'യിരുന്നു അവരുടെ പ്രഥമ പരിഗണനാവിഷയം .'ആദിവാസി സാക്ഷരത ' എന്ന കവിത അവരുടെ കാഴ്ചപ്പാട് സംശയ രഹിതമായി വ്യക്തമാക്കുന്നുണ്ട് .'ആദിവാസിക്കല്ലോ കാടില്ലാത്തു' കാടുള്ളതോ ?'കയ്യേറി തമ്പ്രാക്കന്മാർക്ക് ''കള്ള ചചീട്ടുള്ള വർക്കൊക്കെ ''ആയിരം പള്ളിക്ക് ''അണകെട്ടി തമ്പ്രാക്കൾക്ക് കാട് '..സുഗതകുമാരി ക്രൂരമായി അപഹസിക്കപ്പെട്ടതിൽ അദ്‌ഭുതമില്ല .പക്ഷേ ആദിവാസിയുടെ ഈ ഉത്കണ്ഠ പൂർണമായി ഉൾക്കൊണ്ടു എന്ന് മാത്രമല്ല അത് ശക്തിയായി വായനക്കാരിലേക്ക് സംക്രമിപ്പിക്കാനും അവർക്ക് കഴിഞ്ഞു .വികസനകാര്യത്തിൽ വേറിട്ട് ചിന്തിക്കാൻ മലയാളിയെ പ്രേരിപ്പിച്ചവരിൽ ഒന്നാമത്തെ ആൾ സുഗതകുമാരിയാണ് ,അവരുടെ കവിതകളിലൂടെ .
സുഗതകുമാരിയുടെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കൂടുതൽ വിശദമായ പഠനം ആവശ്യമാണ് .ഫെമിനിസത്തിന്റെ അംഗീകൃത ചിന്താധാരകളിൽ ഒന്നു പോലും അവർക്ക് സ്വീകാര്യമായിരുന്നില്ല..എന്നാൽ .സ്ത്രീയുടെ മോചനം അവരുടെ കവിതകളിലെ മുഖ്യ പ്രമേയങ്ങളിലൊന്നായിരുന്നു താനും ..സാക്ഷാൽക്കാരത്തിനായി കരുണാമയനെ കാത്തിരിക്കുന്ന വ്യക്തി പോകെ പോകെ സ്ത്രീയായി മാറുന്നു ;ഗാർഹിക ദുരിതങ്ങളിൽ പെട്ടുഴലുന്ന സ്ത്രീ .കണ്ണനും ഗോപികയും പരസ്പരം മുക്തി നൽകുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്ന ആ ഉദാത്ത കവിത 'അഭിസാരിക' തന്നെ നോക്കു .അവർ വിട്ടുപോരുന്നത് പാതിരാത്രി കഴിഞ്ഞിട്ടും വീടുപണി പാതി പോലും തീർന്നിട്ടില്ലാത്ത ഒരടുക്കളയാണ് .ഇവിടെ "കവിതയിലെന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേര്ത്തുവീഴുമ്പോൾ /ഒരു വിരൽ കൊണ്ടൊന്നു താങ്ങുക ..'എന്നപേക്ഷിക്കുന്ന പീഡിതയായ വീട്ടമ്മയെയും (കയറ്റം -സച്ചിദാനന്ദൻ )''നീറിപ്പുകയുന്ന പച്ച വിറകുകൾ കത്തിക്കാൻ /അടുപ്പിനരികിൽ മുട്ടുകുത്തിക്കിടന്നൂതീയൂതി പുക കുരുങ്ങി കലങ്ങിയ കണ്ണുകളിൽ ചുടുനീർ നിറയുന്ന ' ശാന്തയേയും (കടമ്മനിട്ട )നമുക്കോർമ്മിക്കാം .സുഗതകുമാരിയുടെ നായക കഥാപാത്രം
കാലക്രമത്തിൽ സ്ത്രീയായി ,അജ്ഞാത ഗോപികയായി ,ഒടുവിൽ പശസ്തയായ രാധ യായി മാറുന്നു .
"ഏറെ ദരിദ്രമെൻ നാട്ടിലെ ഏതൊരു
നാരിയും രാധികയല്ലിയുള്ളിൽ " എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും ചെയ്യുന്നു .
"വന്നീല പൗർണ്ണമി എങ്കിലും കൈനീട്ടി
വിണ്ണിനെ പുൽകും കടലുപോലെ
ഇന്ത്യ തൻ പെണ്മനം തേടുന്നു നിത്യനാം
തിങ്കളെ പ്രേമൈക മൂർത്തി തന്നെ "എന്നവസാനിക്കുന്ന 'രാധയെവിടെ 'എന്ന ദീർഘ കവിത ഈ കാഴ്ച പ്പാടിലൂടെ കൂടി വായിക്കപ്പെടേണ്ടതാണ് .
ദുരിതപൂർണ്ണമായ അടുക്കളയിൽ നിന്നുള്ള മോചനമാണ് സ്ത്രീയുടെ വിമോചനത്തിന്റെ സുപ്രധാന ഘടകമെന്ന് മാർക്‌സും ,സ്ത്രീപുരുഷ പ്രേമത്തിലധിഷ്ഠിതമായ ഏകദാമ്പത്യകുടുംബമാണ് ലോകവിപ്ലവാനന്തര സാമൂഹ്യ വ്യവസ്ഥയുടെ സ്ഥാപനം വരെ നിലനിൽക്കേണ്ടതെന്നു ഏംഗൽസും .തറപ്പിച്ചു പറഞ്ഞിട്ടുണ്ടെന്നിരിക്കെ സുഗതകുമാരിയുടെ നിലപാട് പുരോഗമന പരമല്ലെന്നു പറയാൻ കഴിയുമോ ?
പറയാൻ അങ്ങിനെയൊരുപാടുണ്ട്. അവർ പോയിട്ട് ഒരു വര്ഷമാവുന്നു .ഒരു പാട് കാലത്തേക്ക് അവരുടെ കവിതകൾ വായിക്കപ്പെടുകയും അവർ സ്നേഹിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ഒപ്പം അപഹസിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കും .മഹത്വത്തിന്റെ അനിവാര്യമായ വിധി . പക്ഷെ
"നെറ്റിയിലിറ്റു നിലാവിൻ ചന്ദനമിട്ടും കയ്യിലൊരഞ്ചാറിതളും മൊട്ടും പേറിയും 'തെല്ലു തിടുക്കിൽ എന്റെ വഴിത്താരകളിലൂടെ അവർ നടന്നു വരുന്നുണ്ട് ,സാന്ത്വനമായി ,അതിവൃഷ്ടിയുടെ ഈ അസ്വസ്ഥ സായന്തനങ്ങളിലും .
------------------------------------------------------------------------------------------------------------------------------
ആർ .എസ് .കുറുപ്പ്
സൗപർണിക
139 ,താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
PIN 682038 .
2021 സെപ്റ്റംബർ 2, വ്യാഴാഴ്‌ച
കഥായനം
--------------------
ആര്‍. എസ്്. കുറുപ്പ്
കഥാപ്രപഞ്ചം അതിവിപുലമാണ്. കഥ എന്ന പേരില്‍ അനാദി കാലം മുതല്‍ നില്‍ക്കുന്ന വാഗ്രൂപങ്ങൾക്ക് കയ്യും കണക്കുമില്ല. അപ്പോള്‍ കഥയിലൂടെ ഒരു സഞ്ചാരം എന്നര്‍ത്ഥമുള്ള തലക്കെട്ടിന്റെ വ്യാപ്തിയും അതി വിപുലമാണല്ലോ. ഇവിടെ പക്ഷേ കഥയെന്നതുകൊണ്ട് മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുകഥകള്‍ എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. അതില്‍തന്നെ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ എഴുത്തുകാരുടെ കഥകളെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാഥമികമായ ഉദ്ദേശം. ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളുടെ കൃതികള്‍ പരാമര്ശിക്കപ്പെടുകയില്ല , അവ കഠിനമായി നിരാശപ്പെടുത്തുന്നില്ലെങ്കില്‍. ഒരു കാര്യം കൂടി,ഈ പംക്തിയിൽ പരാമാര്‍ശിക്കപ്പെട്ടുപോയി എന്നതുകൊണ്ട് ഒരുകഥാകൃത്ത് ലബ്ധപ്രതിഷ്ഠനല്ല എന്നഭിപ്രായമുണ്ട് എന്നു തെറ്റിദ്ധരിക്കരുത് . ശ്രദ്ധേയങ്ങളായി തോന്നുന്ന ചില കൃതികളെ ക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തേണ്ടി വന്നേക്കാം .ഒരു പ്രധാന കാര്യം : .സാഹിത്യ മൂല്യമാണ് പൊളിറ്റിക്കൽകറക്ട്നെസ്സ് അല്ല ഇവിടെ പരിഗണനാ വിഷയം
എല്ലാ ചെറിയകഥകളും ചെറുകഥകളാവുകയില്ല. പിന്നെന്താണ് ചെറുകഥ ? 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചെറുകഥ എന്ന സാഹിത്യരൂപം ആവിർഭവിച്ചത് . ദീര്‍ഘ കഥാഖ്യാനമായ നോവലിന്റെ പിറവിക്കുശേഷം കുറേക്കാലം കഴിഞ്ഞ്. . എങ്കിലും ചെറുകഥ (Short Story) എന്ന വാക്ക് നിഘണ്ടുവില്‍ ഇടം കണ്ടെത്തിയത് 1933ല്‍ മാത്രമാണ്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍. ആ നിര്‍വചനത്തില്‍ പറയുന്നത് ഇങ്ങനെ പരിഭാഷപ്പെടുത്താം. ഗദ്യത്തിലുള്ള കെട്ടുകഥ. കൃത്യമായി ദൈര്‍ഘ്യം കല്‍പിക്കാന്‍ കഴിയാത്തത്. എന്നാല്‍ നോവലുകളുടെ കാര്യത്തില്‍ സാധാരണയായും നോവെല്ലകളുടെ കാര്യത്തിൽ ചിലപ്പോഴൊക്കെയും ചെയ്യാറുള്ളതുപോലെ ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത്ര ഹ്രസ്വമായത് . ഒരു ചെറുകഥ സാധാരണയായി ഒന്നോ രണ്ടോ കാഥാപാത്രങ്ങളുള്ളതും ഒരൊറ്റസംഭവത്തെ , നോവലിന്റെ സുസ്ഥിരമായ സാമൂഹ്യ പശ്ചാത്തലത്തേക്കാള്‍ വളരെ കുറഞ്ഞ വ്യാപ്തിയിൽ കേന്ദ്രീകരിച്ചുള്ളതുമായിരിക്കും.
. ഇതിന് ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ചെറുകഥാ പ്രസ്ഥാനത്തിന്റെ പ്രതിഷ്്ഠാപകരിലൊരാളായ എഡ്ഗാർ അലന്‍പോ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ചെറിയ ആഖ്യാനങ്ങൾ എന്നാണദ്ദേഹം ചെറുകഥകളെ വിശേഷിപ്പിച്ചത്..ഈ ഹ്രസ്വാഖ്യാനങ്ങൾ നോവലുകള്‍ എന്ന ദീര്‍ഗാഖ്യാനങ്ങളിൽ നിന്നു വ്യത്യസ്തം മാത്രമല്ല ഉത്തമവുമാണെന്നായിരുന്നു പോയുടെ അഭിപ്രായം. ഗ്രീക്കുനാടകങ്ങളെ അനുസ്മരിപ്പിക്കുന്ന ഏകതാനത (unity ) ചെറുകഥകള്‍ക്കുണ്ടാവണമെന്ന അഭിപ്രായം പിന്നിട്ടുവന്ന ബ്രാൻഡൻ മാത്യൂസിനെ പോലെയുള്ള സാഹിത്യ ശാസ്ത്രജ്ഞരും ശരിവെക്കുന്നുണ്ട് ..
എല്ലാ ലക്ഷണ വാക്യങ്ങളെയും ഉല്ലംഘിച്ച് ചെറുകഥ വളര്‍ന്നിരിക്കുന്നു. ചെറുകഥയിൽ അനിവാര്യമായി ഒന്നേയുള്ളൂ. അത് മനുഷ്യ കഥ പറയുന്നതായിരിക്കണം. രണ്ടുനൂറ്റാണ്ടിലധികം കാലത്തെ വികാസപരിണാമങ്ങളിലൂടെ ചെറുകഥ ആര്‍ജ്ജിച്ച രൂപഭാവങ്ങളെ ഉള്‍ക്കൊള്ളിച്ചുണ്ടായ ഒരു പുതിയ നിര്‍വചനം ഏറെക്കൂറെ സ്വീകാര്യമാണെന്നു തോന്നുന്നു. 2013ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഓക്‌സഫോര്‍ഡ് ബുക്ക് ഓഫ് അമേരിക്കന്‍ ഷോര്‍ട്ട്‌സ്‌റ്റോറ്റീസിന്റെ ആമുഖത്തിൽ അതിന്റെ സമാഹർത്രിയായ ജോയ്‌സ് കരോള്‍ ഓട്സ് ആണ് ഈ നിര്‍വചനം നല്‍കിയിരിക്കുന്നത്: "ഈ സാഹിത്യ രൂപത്തിന്റെ, എന്റെ വ്യക്തിപരമായ നിർവചനം എന്തെന്നാല്‍ അത് ഭാവനയുടെ സാന്ദ്രീകരണത്തെ, വിപുലീകരണത്തെയല്ല പ്രതിനിധാനം ചെയ്യുന്നു. അതിലെ നിഗൂഢതകളും പരീക്ഷണാത്മകതകളും എന്തുതന്നെയായാലും അതൊരന്ത്യത്തിൽ .എത്തിച്ചേരുന്നു .എന്നുവച്ചാല്‍ കഥ അവസാനിക്കുമ്പോള്‍ ശ്രദ്ധാലുവായ വായനക്കാരന്‍ അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നു". ചെറുകഥയെക്കുറിച്ചുള്ള ഭിന്നനിര്‍വചനങ്ങളും മറ്റും നമുക്ക് തുടർന്നുവരുന്ന ലക്കങ്ങളിലും ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ നമുക്ക് കഥകളിലേക്ക് കടക്കാം..
ആഹ്ലാദകരമായ ഒരു കഥാനുഭവത്തില്‍ നിന്നാവട്ടെ തുടക്കം. ഒരു ചെറിയ പക്ഷേ, മനോഹരമായ കഥയില്‍ നിന്ന്. 2021 മാര്‍ച് 21 മാതൃഭൂമി വാരികയിലെ ബാലപക്തിയില്‍ ഫാസില സലീം എഴുതിയ അവളുടെ രാവ് എന്ന കഥയാണത്. ഫാസില സലീം നാലാംവര്‍ഷ എം. ബി. ബി. എസ്. വിദ്യാര്‍ത്ഥിനിയാണ്. ചെറിയ കുട്ടിയല്ല. കഥ ബാലപക്തിയിലായതുകൊണ്ട് ദൈര്‍ഘ്യം കുറവാണ്. സാധാരണ സമകാലിക മലയാള ചെറുകഥയുടെ നാലിലൊന്ന് വലിപ്പം. ഒന്നരപേജ്. ഒരു വിദ്യാലയത്തിലേക്ക് അവിടത്തെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനി നടത്തുന്ന രാത്രിസന്ദർശനമാണ് വിഷയം. മതില്‍ ചാടിയാണ് അവള്‍ ചേലത്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തുന്നത്. അവൾ ഒരു രാത്രി ജീവിയാണ്. താൻ പണ്ട് ലോങ് ജംമ്പിന് 6.25 മീറ്റര്‍ റെക്കോര്‍ഡിട്ട ഗ്രൗണ്ടിലേക്കാണ് അവള്‍ ചാടി വീഴുന്നത്. "മതിലുചാടുന്നവരുടെയും ന്യായം പഠിപ്പിച്ചിട്ടുള്ള നി ന്റെ അടുത്തുതന്നെ മതിലുചാടി രാത്രി വന്നിരിക്കാന്‍!-നിന്നെ ഒട്ടിച്ചേര്‍ന്നു ഒരു രാത്രി മുഴുവന്‍ ഇരിക്കാന്‍-----"'
രണ്ടുദിവസം മുമ്പേ ഗെറ്റ് ടു ഗെതര്‍ ഉണ്ടായിരുന്നു സ്‌ക്കൂളില്‍. പകല്‍മുഖങ്ങളെ പേടിച്ചൊന്നുമല്ല അവള്‍ വരാതിരുന്നത്. ഇതുപോലൊരു സ്വപ്‌നസാഫല്യത്തിനുവേണ്ടിയായിരുന്നു. പത്താക്ലാസ് സി ഡിവിഷനിലെ തനിക്കൊപ്പം വളരാന്‍ കൂട്ടാക്കാതിരുന്ന ബെഞ്ചുകളിലൊന്നിൽ ഇരുന്നും കിടന്നും ഉണര്‍ന്നിരുന്നും സമാധാനമായി ഉറങ്ങിയും അവൾ രാത്രി കഴിച്ചുകൂട്ടുന്നതിന്റെ വര്‍ണ്ണനയിലൂടെ അന്നത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നത്തെ ഈ രാത്രി സഞ്ചാരിണിയായി മാറിയ കഥ ഹൃദയസ്പര്‍ശിയായി കലാ സൗഭഗത്തോടെ അനാവരണം ചെയ്യപ്പെടുന്നു,കാവ്യബിംബങ്ങളുടെ വിദഗ്‌ദ്ധ വിന്യാസങ്ങളിലൂടെ സാഹിത്യസൃഷ്ടി രമണീയമാവുന്നത് രമണീയാർത്ഥ പ്രതിപാദകങ്ങളായ വാക്കുകള്‍കൊണ്ടും വാക്യങ്ങള്‍ക്കൊണ്ടുംനിർമ്മിക്കപ്പെടുമ്പോളാണ്. ഈ കൊച്ചുകഥയുടെ സവിശേഷതയും അതാണ്. നോക്കൂ! കാലുകളിലും കൈയിലും എന്തിന് ചെവയില്‍പോലും ഒരു കള്ളന്റെ വ്യഗ്രതയുണ്ടായിരുന്നു അവൾക്ക് . ബോര്‍ഡെല്ലാം രാത്രിയേക്കാള്‍ കറുത്തിരിക്കുന്നു. മുഴുവനായി മാഞ്ഞിട്ടില്ലാത്ത ഫോര്‍മൂലകള്‍. കാലങ്ങളായി മാച്ചുകൊന്ന അക്ഷരങ്ങള്‍ കീഴെ ചാരമായി കൂടിക്കിടക്കുന്നുണ്ട്. പഴയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊക്കെ ഇങ്ങിനെയല്ലാതെ പിന്നെങ്ങനെയാണ് നോക്കിക്കാണുക.
നേരം വെളുത്തപ്പോള്‍ സ്വാഭാവികമായും അന്വേഷണവും പൊലീസുമൊക്കെയുണ്ടായി. സ്‌ക്കൂളിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവളെ പോകാന്‍ അനുവദിച്ചു. അവള്‍ പക്ഷേ,
കൊള്ളയടിച്ചുണ്ടായിരുന്നു.' കൊള്ള മുതല്‍ മുഴുവന്‍ മനസ്സിലെ അറയില്‍ ഒളിപ്പിച്ച് അവൾ പുറത്തേക്കു നടന്നു, ഗേറ്റു കടന്നു, ഒരു പിടികിട്ടാപ്പുള്ളിയുടെ കൗശലത്തോടെ-കൊലുസിന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു നേര്‍ത്തു വന്നു' എന്ന കഥ അവസാനിക്കുമ്പോള്‍ വായനക്കാരന് ബോദ്ധ്യമാവുന്നു നല്ല ഭാവഗീതത്തെപ്പോലെ നല്ല ചെറുകഥയും സമഗ്രമായ ജീവിതാഖ്യാനമാവുമെന്ന്. മാത്രമല്ല നമ്മള്‍ സ്വീകരിച്ച പുതിയ നിര്‍വചനത്തില്‍പറയുന്നതുപോലെ യുക്തി സഹമായ ഒരു അവസാനമുണ്ട് കഥയ്ക്ക്. പിന്നീടുള്ള അവളുടെ ജീവിതം. അത് മറ്റൊരു കഥയാണ്.
ഇതിനു നേര്‍വിപരീതമായ അതീവ വേദനാജനകമായ ഒരു കഥാനു ഭ വത്തിലേക്കാണ് നമ്മളിനി പോകുന്നത്. 2020 ജനുവരി 19ലെ മാതൃഭൂമിയില്‍ സച്ചിദാനന്ദന്‍ എഴുതിയ അനന്തരം എന്ന കഥയാണ് പരാമര്‍ശ വിഷയം. കഴിഞ്ഞനൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മലയാളത്തിലുദയം കൊണ്ട ആധുനികതാ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിൽ പ്രമുഖനായ, കവിയും പ്രബന്ധകാരനുമായ ഡോ. കെ. സച്ചിദനന്ദന്റെ കൃതിയാണിതെന്ന് എഴുത്തുകാരന്റെ പടം കൊടുത്തിരിക്കുന്നതില്‍ നിന്ന് മനസ്സിലായി.
സച്ചിദാനന്ദന്റെ ആദ്യചെറുകഥയേതെന്ന് എനിക്ക് നിശ്ചയമില്ല . എന്തായാലും ഞാന്‍ വായിക്കുന്ന ആദ്യ സച്ചിദാനന്ദൻ കഥ ഇതാണ്. കഥയില്‍ തന്നെ സൂചിക്കപ്പെടുന്നതുപോലെ ആദ്യകാല അമേരിക്കന്‍ ചെറുകഥ റിപ്പ് വാന്‍ വിങ്കിളിന്റെ രചനാശൈലിയാണ് സച്ചിദാനന്ദൻ സ്വീറ്കരിച്ചിരിക്കുന്നത് . ഇവിടെ പക്ഷേ റിപ്പ് വാന്‍ വിങ്കിളിന്റെ സ്ഥാനത്ത് മലയാളത്തിലെ ഒരു അതിപ്രശസ്തമായ കഥാപാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഖസാക്കിലെ രവി . ബസ്സു വരാനായി കാത്തു കിടന്ന രവി ഉണര്‍ന്നെഴുല്‍ക്കുന്നു.2019ല്‍ ഒരു ദിവസം. പാമ്പു കടിച്ച മുറിവില്‍ ആരോ പച്ച മരുന്നു പുരട്ടിയിരുന്നുവത്രേ.അതിനിടയില്‍ കൂമന്‍കാവ് പുരോഗമിച്ചിരുന്നു. ഖസ്സാക്കിലേക്ക് ബസ്സര്‍വ്വീസും തുടങ്ങിയിരുന്നു. എന്നിട്ടും ബോധംകെട്ടുകിടന്ന രവിയെ ആരും ഒരു വൈദ്യന്റെ അടുക്കലേക്കെടുത്തുകൊണ്ടുപോയില്ല. അപ്പോള്‍ റിപ്പ് വാന്‍ വിങ്കിളോ ? എന്ന ചോദ്യം ഞാൻ കേള്‍ക്കുന്നു. റിപ്പ് വാന്‍ വിങ്കിൾ ശല്യക്കാരിയായ ഭാര്യയേയും വീട്ടില്‍ ചെയ്യുന്ന ജോലികളും ഒഴിവാക്കാന്‍ തന്റെ പട്ടിയുമൊത്ത് പോയത് കാറ്സ്കിൽ മലകളിലെ കാട്ടിലേക്കായിരുന്നു. അവിടെ അയാളെ കാത്ത് ആരും ഉണ്ടായിരുന്നില്ല,പൂർവികരുടെ മായാ രൂപങ്ങളൊഴികെ.
ആറോ ഏഴോ പതിറ്റാണ്ടിനുശേഷം തിരികെയെത്തിയ രവി ഖസ്സാക്കില്‍ കാണുന്നകാഴ്ചകളുടെ വര്‍ണ്ണനയാണ് അനന്തരത്തിന്റെ ഉള്ളടക്കം. പലരും മരിച്ചു. രവിയുടെ കയ്യിലിരുന്നു വയസ്സറിയിച്ച കുഞ്ഞാമിന വൃദ്ധയായിരിക്കുന്നു. ശിവരാമന്‍ നായര്‍ ഒരാശ്രമം സ്ഥാപിച്ചിരിക്കുന്നു ബൗദ്ധന്മാരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരാശ്രമം ഘര്‍വാപസി എന്നു പറയുന്നില്ല! അതാണ് സച്ചിദാനന്ദന്റെ വലിയ രചനാതന്ത്രം. അതു മാത്രമല്ല ഇത്തരമൊന്ന് ആവശ്യമാണെന്ന് സനാതനികള്‍ തോന്നത്തക്കവണ്ണം ആളുകളെ പ്രലോഭിപ്പിച്ച് ബൗദ്ധന്മാരാക്കുന്ന പുതിയ സരണികളെ രവി കാണുന്നതേയില്ല. ഒരു കൃതി പറയുന്ന കാര്യങ്ങളേക്കാള്‍ പ്രധാനം പറയാത്ത കാര്യങ്ങളാണെന്ന പിയറി മഷേറിയുടെ സിദ്ധാന്തം, മലയാളത്തില്‍ അവതരിപ്പിച്ചവരിൽ ഒരാളാണല്ലോ സച്ചിദാനന്ദന്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല. സച്ചിദാനന്ദന്റെ വിഷയം ഖസാക്കിന്റെ ഇതിഹാസമോ റിപ്പ് വാൻ വിങ്കിളോ ഒന്നുമല്ല. സമകാലിക ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണദ്ദേഹം. പ്രത്യേകിച്ചും മതേതരപുരോഗമനാശയങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നുവെന്ന ദുര്യോഗം. അതില്‍ തെറ്റൊന്നുമില്ല. കഥയ്്ക്ക് എന്തും വിഷയമാവാം. പൂര്‍വ്വാപര ബന്ധമുള്ള ഒരുകഥ വേണമെന്ന നിര്‍ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കഥാകൃത്തുക്കള്‍ പലരും ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. ചില വിശ്വപ്രസിദ്ധ ചെറുകഥകളെങ്കിലുമുണ്ട്, സംഭാവ്യതകളും അസംഭാവ്യതകളും കൂട്ടികലര്‍ത്തി പരസ്പര പൂരകങ്ങളല്ലാത്ത ഇതിവൃത്തവഴികളിലൂടെ കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ച് വികസിച്ചുവരുന്നവയായി. അവ മികച്ച ചെറുകഥകള്‍, മികച്ച കലാ സൃഷ്ടികളാവുന്നത് എന്തുകൊണ്ടാണ് ?. ഒരു കാരണമേയുള്ളൂ ഒരു രചനയിൽ സന്നിഹിതങ്ങളായിരിക്കുന്ന സാദ്ധ്യതകളില്‍ നിന്ന് ,ആഖ്യാന വൈചിത്രത്തില്‍ നിന്ന്്, കഥാപാത്രങ്ങളുടെ പ്രവൃത്തികളിലും മനോവ്യാപാരങ്ങളിലും നിന്ന്, ഭ്രമകല്‍പ്പനകളില്‍ നിന്ന് വായനക്കാരന് ഒരു കഥ വായിച്ചെടുക്കാന്‍ കഴിയുന്നു. ഭദ്രരൂപമായ മായ ഒരു കലാസൃഷ്ടി.. എഴുതപ്പെട്ട കരകൗശലവസ്തു (artefact ) വിൽ നിന്ന് വായനക്കാരന് ഒരു സൗന്ദര്യാത്മക വസ്തു (aesthetic object) സൃഷ്ടിക്കാന്‍ കഴിയണം. ഇവിടെ അതുണ്ടാവാനുള്ള വിദൂര സാധ്യതപോലുമില്ല.സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകള്‍ ഖസ്സാക്കിലെ മരിച്ചവരും ജീവിച്ചവരുമായ കഥാപാത്രങ്ങളുടെ ചുമലില്‍ വെച്ചുകൊടുക്കുകയാണദ്ദേഹം. തന്റെ തനതായ ശൈലി കൈവിട്ട് ഖസാക്കിലെ അനുപമവും അനനുകരണീയവുമായ ശൈലി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സച്ചിദാനന്ദനു പിഴച്ചു. 'കൂമന്‍കാവില്‍ അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശത്തില്‍' - എന്നു തുടങ്ങുന്ന ആദ്യവാചകം വായിച്ചു കഴിയുമ്പോള്‍ തന്നെ വായനക്കാരന്‍ നിരാശനാവുന്നു ' .-രണ്ടാമത് യുക്തി രാഹിത്യം ഖസാക്കിലെ നാമെന്നോ പരിചയപ്പെട്ട ജനത
ഇപ്പോഴത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടതെന്ന് സച്ചിദാനന്ദന്‍ നമ്മളെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹമായിട്ടുണ്ടെങ്കില്‍ അതിന് തക്ക കാരണം
ഉണ്ടാവണം. അത് കഥയിലൂടെ വ്യക്തമാവുകയും വേണം. അങ്ങനെ വായനക്കാരനെ
ബോദ്ധ്യപ്പെടുത്താനുതകുന്ന സൂചകങ്ങളൊന്നും കഥയിലില്ല. എന്തായാലും വിജയന്റെ
ആത്മാവിനോടും ആരാധകരോടും ക്ഷമാപണം നടത്തിയിട്ടുണ്ട് ഒരടിക്കുറിപ്പിലൂടെ
സച്ചിദാനന്ദന്‍. വലിയ ഒരു തെറ്റാണ് താന്‍ ചെയ്തതെന്ന്
ബോദ്ധ്യപ്പെട്ടിട്ടാവണമല്ലോ .അദ്ദേഹത്തെപ്പോലൊരാൾ ക്ഷമാപണത്തിനു മുതിര്‍ന്നത്..
ഐവാന്‍ ഹോയുടെ മൂശയിലേക്ക് തിരുവിതാംകൂര്‍ ചരിത്രം
ഉരുക്കിയൊഴിക്കുകയാണ് സിവി ചെയ്തതെന്നും ആ ജോലി അദ്ദേഹം വളരെ
ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും പി. കെ .ബാലകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത് സുവിദിതമാണല്ലോ
സമകാലിക ഇന്ത്യന്‍ മതേതര ആഖ്യാനം ഖസ്സാക്കിന്റെ ഉലയിൽ
ഉരുക്കി റിപ്പ് വാന്‍ റിങ്കളിന്റെ മൂശയിലേക്ക് പകരുകയാണ്
സച്ചിദാനന്ദന്‍ ചെയ്തതെന്നും അത് അദ്ദേഹം ഒട്ടും ഭംഗിയായി നിർവഹിച്ചിട്ടില്ല എന്നും
നമ്മള്‍ കണ്ടുകഴിഞ്ഞു .നമുക്ക് ഇപ്പറഞ്ഞ റിപ് വാൻ വിങ്കിളിലേക്ക് പോകാം
ലോകകഥകളില്‍വിശ്രുതമായവയെ പരിചയപ്പെടുത്തുക എന്നൊരുദ്ദേശം കൂടിയുണ്ടു താനും ഈ
പംക്തിക്ക്്. 'റിപ് വാൻ വിങ്കിൾ' ആദ്യകാല അമേരിക്കൻ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ വാഷിങ്ടൺ ഇർവിങ്ങിന്റെ (1783 -1859 ) രചനയാണ് ;കാല ദേശങ്ങളെ അതിജീവിച്ച് നിലനിൽക്കുന്ന സ്രെഷ്ട കൃതി .. വിഭിന്ന
കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ട കഥകളുടെ പുനര്‍വായന ചെറുകഥയെന്ന
സാഹിത്യരൂപത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ,രൂപത്തിലും ഉള്ളടക്കത്തിലും
കാലംവരുത്തിയ, ഇ്‌പ്പോഴും വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്
മനസ്സിലാക്കാന്‍ സഹായിക്കും . ഗൗരവമുള്ള രചനയെ മാത്രമല്ലഗൗരവമുമുള്ള
വായനയെയും അത് ഫലപ്രദമായി സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.
വിപ്ലവപൂർവ അമേരിക്കയില്‍ ന്യൂയോര്‍ക്കിനടുത്തുള്ള കാറ്റ്സ്റ്റിക്കന്‍ പര്‍വ്വതത്തിന്റെ താഴ്വരയില്‍ ഹഡ്ണല്‍ നദിക്കരയില്‍ ഒരു ഡച്ച് കുടിയേറ്റ
ഗ്രാമത്തിലെ താമസക്കാരനായിരുന്നു റിപ്പ് വാന്‍ റിങ്കിള്‍
ഭാര്യയും മക്കളുമൊക്കെയുള്ള വാന്‍
വിങ്കിള്‍ അലസനായിരന്നു എന്ന അഭിപ്രായമുള്ളത് സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന,അലട്ടലുകാരിയായ അയാളുടെ ഭാര്യയ്ക്കുമാത്രമാണ്. കാരണം അയല്‍ക്കാരായ വീട്ടമ്മമാര്‍ക്ക് അയാള്‍ എന്തു സഹായവും ചെയ്തു കൊടുക്കും. കുട്ടികള്‍ക്കാവട്ടെ കൂടെ കളിക്കാനും കളിപ്പാടങ്ങളുണ്ടാക്കി കൊടുക്കാനും ഒക്കെ അയാളുണ്ട് എപ്പോഴും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കുകയില്ല. സ്വന്തം കൃഷി സ്ഥലമാണെങ്കില്‍ ലോകത്തിലെ ഏറ്റവും ഫലഭൂഷ്ടി കുറഞ്ഞ ഭൂമിയാണെന്നാണ് അയാളുടെ അഭിപ്രായം, അതുകൊണ്ടങ്ങോട്ടു പോകാറേയില്ല, വീട്ടില്‍ കലഹം സ്വാഭാവികമാണല്ലോ, പ്രത്യേകിച്ചും ഭാര്യ സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന ആളാവുമ്പോള്‍(Petticoat government എന്നാണ് മൂലകൃതിയിലെ പ്രയോഗം ) അലട്ടലും വഴക്കും സഹിക്കാതാ വുമ്പോള്‍ അയാള്‍ ഗ്രാമത്തിലെ ചായക്കടയില്‍ ചെന്നിരിക്കും. അവിടെ ആരെങ്കിലും കൊണ്ടിടുന്ന പഴയ പത്രക്കടലാസ്സുനോക്കി നാട്ടിലെ സ്‌ക്കൂള്‍ മാഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയുണ്ടാവും. അതല്ലെങ്കില്‍ വാന്‍ വിങ്കിൾ തന്റെപഴയ തോക്കുമെടുത്ത് സന്തതസഹചാരിയായ പട്ടിയെയും കൂട്ടി മലയിലേക്കുപോകും അണ്ണാനെ വേട്ടയാടാന്‍. അത്തരമൊരു യാത്രക്കിടയില്‍ അയാള്‍ ഇടുമുഴക്കങ്ങള്‍ കേട്ടു; മദ്യവുമായി വരുന്ന ,പഴയ രീതിയില്‍ വസ്ത്രം ധരിച്ച ഒരാളെ ക്കണ്ടു. അയാളോടൊപ്പം നീര്‍ച്ചാല്‍ വറ്റിയ ഒരുവെള്ളച്ചാട്ടത്തിന്റെ പാതയിലൂടെ കയറിപ്പോയ വാന്‍ വിങ്കിള്‍ കണ്ടത് തന്റെ കുറേ പൂർവികരെയാണ് തൂവല്‍തൊപ്പി ധരിച്ച തടിച്ച ഒരാളിന്റെ നേതൃത്വത്തില്‍ നയന്‍പിൻസ് എന്ന പന്തുകളിയില്‍ ഏര്‍പ്പെട്ടിരികയാണ് വളരെ പഴയകാലത്തെ വേഷം ധരിച്ച ഏതാനും മാന്യന്മാര്‍. ആദ്യത്തെ ഡച്ചു കുടിയേറ്റക്കാര്‍ കൂടെ കൊണ്ടു വന്നതും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതുമായ ഒരു പെയിന്റിംഗിനെ അനുസ്മരിപ്പിക്കുന്നു അവർ . പന്തുരുളുന്ന ശബ്ദം ഇടിമുഴക്കം പോലെ കേള്‍ക്കാം. അവരുടെ സഹായിയായി കൂടിയ റിപ്പ് വാന്‍ വിങ്കിൾ മദ്യചഷകത്തില്‍ നിന്ന് അല്പം എടുത്ത് രുചി നോക്കുന്നു. പിന്നീടുപല തവണ കുടിക്കുന്നു. അയാളുടെ കണ്‍പോളകള്‍ അടഞ്ഞുവന്നു.
രാവിലെ വൈകിയാണ് ഉണർന്നത് കലശലായ വിശപ്പോടെ പൂർവികരെ ഒരാളെയും കാണാനില്ല. കൂടെ കൊണ്ടുവന്ന പട്ടിയുമില്ല. അയാള്‍ മലയിറങ്ങി ഗ്രാമത്തിലേക്കു നടന്നു. ഗ്രാമം ആകെ അപരിചിതമായി തോന്നി. തന്റെ വീടു പൊളിഞ്ഞു കിടക്കുന്നു. പഴയ ചായക്കടയുടെ സ്ഥാനത്തും ഒരു പുതിയ കെട്ടിടം നില്‍ക്കുന്നു. അവിടെ പഴയ ചിത്രമുണ്ട്, അത് പക്ഷേ ബ്രീട്ടീഷ് ചക്രവര്‍ത്തി .... തിരുമനസ്സിന്റെയല്ല. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന ഒരു പട്ടാള ജനറലിന്റെയാണ്....... തന്റെ താടി കണ്ടമാനം വളര്‍ന്നിരിക്കുന്നുവെന്ന് ഇതിനിടയില്‍ എപ്പോഴോ റിപ്പ് വാന്‍ വിങ്കിള്‍ തിരിച്ചറിയുന്നുണ്ട്. ഉറങ്ങിയത് ഒരുരാത്രിയല്ല ഇരുപതുകൊല്ലമാണ്! അതിനിടയില്‍ ഗ്രാമത്തില്‍ , രാജ്യത്തും ലോകത്തും വലിയ മാറ്റമുണ്ടായിരിക്കുന്നു. ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ യുദ്ധമുണ്ടായി. ബ്രിട്ടീഷ് പട്ടാളക്കാര്‍തോറ്റു. നാട്ടില്‍ ജനാധിപത്യം എന്ന പുതിയ ഭരണക്രമം വന്നു. പഴയ കൂട്ടുകാരില്‍ പലരും സ്വാതന്ത്ര്യയുദ്ധത്തില്‍ പങ്കെടുത്തു. ചിലരൊക്കെ മരിച്ചു. ചിലരൊക്കെ പുതിയ ഭരണസഭയായ കോണ്‍ഗ്രസ്സില്‍ എത്തി. വാന്‍ വിങ്കിള്‍ ഇപ്പോള്‍ ബ്രിട്ടീഷു രാജാവിന്റെ പ്രജയല്ല അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന സ്വതന്ത്രരാജ്യത്തിലെ സ്വതന്ത്രപൗരനാണ്. വാന്‍ വിങ്കിളിന് മറ്റൊരു സ്വാതന്ത്ര്യവും കൂടി കിട്ടിയിട്ടുണ്ട്. മിസ്സിസ് വാന്‍ വിങ്കിളിന്റെ സ്വേച്ഛാ ദുരധികാരത്തില്‍ നിന്നുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം. ആരെങ്കിലും അവരെക്കുറിച്ചു പറയുമ്പോള്‍ അയാള്‍ തലയും തോളും കുലുക്കി ദൃഷ്ടികള്‍ മുകളിലേക്കു പായിക്കുക മാത്രമാണ് ചെയ്യാറുള്ളത്. തന്റെ വിധിയുമായി പൊരുത്തപ്പെട്ടു എന്ന സൂചനായാവാം. അല്ലെങ്കില്‍ സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമാവാം എന്നാണ് ആഖ്യാതാവു പറയുന്നത്.
എന്തായാലും മകളുടെയും ഭര്‍ത്താവിന്റെയും ഒപ്പം താമസമാക്കിയ വാന്‍ വിങ്കിള്‍ തന്റെ കഥ എല്ലാവര്‍ക്കും പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. ഗ്രാമത്തിലെ ഹെന്‍പെക്ട് ഭര്‍ത്താക്കന്മാരിൽ ചിലരെങ്കിലും അയാളുടെ അനുഭവം തങ്ങള്‍ക്കും ഉണ്ടാവണമെന്നാഗ്രഹിക്കാറുണ്ടായിരുന്നുവത്രേ.
കാറ്റ്ഗ്‌സിക്കന്‍ പര്‍വ്വതശിഖരങ്ങൾക്ക് മുകളിലെ ആകാശത്ത് ഋതുഭേദങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ ഭാവങ്ങളുടെ ഹൃദയഹാരിയായ വര്‍ണ്ണനയോടെ ആരംഭിക്കുന്ന ഈ ആദ്യകാലകഥ അവസാനിക്കുന്നത് . മലയിലെ വേനല്‍മഴയിലെ ഇടിമുഴക്കങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്. ഇതിന്റെ ആഖ്യാനശൈലി ഒരു സ്‌കെച്ചിന്റേതാണ് (കരടുചിത്രം )എന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. ഒരു രാജ്യത്തും ലോകത്തുതന്നെയും നിര്‍ണ്ണായകമായ മാറ്റങ്ങളുണ്ടാക്കിയ മഹാവിപ്ലവത്തെ തന്റെ അസാന്നിദ്ധ്യം കൊണ്ടുപ്രതിനിധീകരിക്കുന്ന നായകകഥാപാത്രം ഒരുകാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. വിപ്ലവങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഉടനടി ഒരുമാറ്റവും വരുത്തുന്നില്ല. അയാളിപ്പോഴും കഥ പറഞ്ഞു ഗ്രാമത്തില്‍ കഴിയുകയാണല്ലോ. പക്ഷേ, മാറ്റങ്ങള്‍ അവിടെയുണ്ട് കാലക്രമത്തില്‍ പ്രത്യക്ഷപ്പെടാനായി.
ആദിമ ഡച്ചുകുടിയേറ്റക്കാര്‍ കൂടെ കൊണ്ടുവന്ന ചിത്രത്തിലൂടെ സൂചിതമായ ഒരു പുരാവൃത്തത്തെ അപനിർമ്മിച്ച് ഒരു പുതിയ പുരാവൃത്തം സൃഷ്ടിക്കുകയാണ് വാഷിംഗ്ടണ്‍ ഇർവിങ് കരടുചിത്രത്തിന്റെ രൂപത്തിലുള്ള മനോഹരമായ ആഖ്യാനത്തിലൂടെ., ഈ അര്‍ത്ഥത്തില്‍, ആഖ്യാതാവ് സാക്ഷിയായിപ്പോലും പ്രതൃക്ഷപ്പെടാത്ത ഈ കഥ, ആഖ്യാതാവിന്റെ മനോരാജ്യ ങ്ങളിലൂടെയുള്ള സഞ്ചാരമായി കഥയെ വീക്ഷിക്കുന്ന ഇക്കാലത്തും പ്രസക്ത മാകുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. ഒപ്പം ഈ ആഖ്യാനശൈലിയുടെ അനുകരണംകൊണ്ടുമാത്രം ആശയങ്ങളെ വായനക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നല്ല ചെറുകഥയായി പരിണമിക്കുകയില്ലെന്നും.
ഇനി ഒരു പുതിയ മദ്ധ്യതിരുവിതാംകൂര്‍ കഥയിലേക്കു വരാം.- 'ക്ലാപ്പന' നിധീഷ് ജി മാതൃഭൂമമി മാര്‍ച്ച് 1, 'അനുപമകൃപാനിധി....'. എന്ന കരുണയിലെ വരികളില്‍ തുടങ്ങുന്നു ഈ കഥ ..സ്വയം ഇല്ലാതായിക്കൊണ്ടും അന്യനെ ,താൻ സ്‌നേഹിക്കുന്ന അന്യനെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചേതോവികാരമാണ് കരുണ . . മഹാകവിയുടെ പ്രശസ്ത രചനയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സാധാരണ വ്യക്തികള്‍ ,പാവപ്പെട്ട ക്ലാപ്പനക്കാര്‍ തമ്മിലുള്ള ബന്ധങ്ങളിൽ പ്രകടമാകുന്ന ഭാവങ്ങളാണ് പ്രതിപാദ്യം. മൈത്രി (പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധസ്‌നേഹം)യിലൂടെയാണ് കരുണയിലെത്തുക. കരുണയെന്നാല്‍ പരദുഃഖം
സ്വദുഖമായി അനുഭവിക്കാനുള്ള സന്നദ്ധത .നാണുവച്ചനും കാര്‍ഡോസ്സും തമ്മിലുള്ള ആത്മബന്ധം ,. കാർഡോസിനോട് അയാൾക്ക് ചീനിപ്പുഴുക്കും മീന്‍കറിയും കള്ളുംനല്‍കുന്ന വസുമതിക്കും തിരിച്ച് കാർഡോസിനങ്ങോട്ടുമുള്ള ആത്മബന്ധം , ഒടുവില്‍ അവൾ ശയ്യാവലംബി യാവുമ്പോള്‍ കാര്‍ഡോസിനുവേണ്ടി അവളെ നോക്കി രക്ഷിക്കേണ്ടിവരുന്ന നാണുവച്ചനോട് വസുമതിക്കു തോന്നുന്ന , അയാള്‍ക്കവളോടു തോന്നുന്ന ആത്മബന്ധം, നിസ്വാര്‍ത്ഥവും പ്രയോജനനിരപേക്ഷവുമായ സ്‌നേഹം, തത്ത്വജ്ഞാനികളുടെ ഭാഷയില്‍ മൈത്രി എത്ര മനോഹരമായാണ് വള്ളിക്കാവിനും ഓച്ചിറയ്ക്കും ഇടയിലുള്ള ഒരു കുഗ്രാമത്തിലെ സാധാരണക്കാരുടെ സംസാരഭാഷയിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. "അവൾ മേശപ്പുറത്തേക്ക് കൈകള്‍ കുത്തി കാര്‍ഡോസിന്റെ കണ്ണുകളിലേക്കു നോക്കി. വെളുത്തുതുടുത്ത മുലകള്‍ ബ്ലൗസിനുള്ളില്‍ നിന്നും അയാളുടെ മുഖത്തു ചെന്നു മുട്ടാന്‍ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആ അലര്‍ച്ച കേട്ടത്. 'ഡാ പൊലയാടി മോനേ...'
വസുമതിയെവെച്ചു കൊണ്ടിരിക്കുന്ന ത്രാസ്‌ബാബുവിൽ നിന്ന് കാര്‍ഡോസിനെ
രക്ഷിക്കാന്‍ വസുമതി വെട്ടുകത്തിക്കൊണ്ട് ത്രാസ്ബാബുവിനെ വെട്ടി.കുറ്റം
സ്വയം ഏറ്റെടുത്തു. ത്രാസ് ബാബുവിന്റെ കൂട്ടുകാര്‍ വെട്ടിജീവച്ഛവമാക്കിയ .
അവളെ കാർഡോസ് ഏറ്റെടുത്തു. അയാൾക്കുവേണ്ടി നാണുവച്ചന്‍ അവളെ
ഭാര്യയാക്കി. എന്തിനാണിതൊക്കെ എന്നു ചോദിക്കുന്ന വസുമതിയോട് കാർഡോസ്
പറയുന്നു. 'തോന്നുമ്പോഴൊക്കെ നിന്നെ വന്നു കാണാന്‍'. പക്ഷേ, അയാള്‍ ഇനി
വരില്ല. അടുത്ത് വന്നിരുന്ന് കോച്ചിയ കൈവിരലുകള്‍ പിടിച്ചു
നിവര്‍ത്തില്ല...' അയാള്‍ മരിച്ചു. പക്ഷേ, അയാള്‍ക്കുവേണ്ടി അവൾ എന്ന ഭാരം ഏറ്റെടുത്ത ആൾ വരും.നാണുവച്ച ൻ .കരുണയിലെ വരികൾ "അനുപമകൃപാനിധി .........."
പാടിക്കൊണ്ട്. വസുമതി അയാളെ കാത്തു കിടക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
മൈത്രിയും മുദിതയും കരുണയും കടന്ന് മനുഷ്യബന്ധത്തില്‍
ഉല്‍പന്നമാവുന്ന ഗുണമാണത്രേ 'ഉപേക്ഷ',നിരുപാധികമായ സ്‌നേഹം,സ്വന്തമെന്ന
ബോധമോ സംഗമോ ലവലേശവും സന്നിഹിതമല്ലാത്ത ബന്ധം. ഇവിടെ അതാണ്, ക്ലാപ്പന
എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ദരിദ്രരും നിരക്ഷരവുമായ
മനുഷ്യരുടെ ഭാഷയില്‍ ഫലപ്രദമായി വര്‍ണ്ണപ്പെട്ടിരിക്കുന്നത്.കഥാകൃത്ത്
കരുണയിലെ വരികള്‍ ഉദ്ധരിക്കുന്നത് നിരുദ്ദേശമായിട്ടല്ല .നിസ്വരും നിരക്ഷരവുമായ സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളില്‍
നിന്നാണ് തത്വചിന്തകളെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അവരുടെ ഭാഷയിൽ തന്നെ അവയ്ക് വാഗ്രൂപം
നല്‍കാനുമാവും മനോഹരമായ ഒരു ചെറുകഥയുടെ ഭദ്രമായ രൂപശില്പത്തിൽ എന്ന് ഈ കഥ നമുക്കു കാണിച്ചു തരുന്നു
ജനപ്രയസാഹിത്യം, ഉത്തമസാഹിത്യം എന്ന വേര്‍തിരിവ് ഈ
പംക്തിയിലുണ്ടാവുകയില്ല. മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏത്
ആനുകാലികങ്ങളില്‍ വരുന്നകഥകളും ഇതിന്റെ പരിധിയില്‍ വരും. മലയാള മനോരമ
ആഴ്ചപതിപ്പില്‍ ( 2020 ഒക്ടോബര്‍ 3) പ്രത്യക്ഷപ്പെട്ട 'കൂരായണൻ ' എന്ന മിനിക്കഥ
രചന പി. ജി. ഗോപിനാഥകുറുപ്പ് - കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ച പല
കഥകളേക്കാളും ശ്രദ്ധേയമായി തോന്നി. വിഷയം സുവിദിതമാണ്.ബസ്സിലോ
ട്രെയിനിലോ മറ്റുയാത്രക്കാരെ തള്ളിമാറ്റി ആദ്യമേ കയറിയവരുടെ കാലുപിടിച്ച്
അകത്തുകടന്നുകഴിഞ്ഞാല്‍ നാരായണന്‍ എന്ന യാത്രക്കാരന്‍ കൂരായണനായി
മാറുന്നു. പിന്നീടൊരാളേയും അകത്തേക്കു കടത്തുകയില്ല അയാള്‍. ഇത് യാത്ര
ചെയ്യുന്ന എല്ലാവർക്കും അനുഭവവേദ്യമായിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ, ഇത്
യാത്രയുടെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹമെന്ന നിലയില്‍ മലയാളി എന്നോ
ആര്‍ജ്ജിച്ച ഒരു ദുർഗ്ഗുണമാണ് . വാക്‌സിനെടുക്കാന്‍ ക്യൂ
നില്‍ക്കുന്നിടത്തുവരെ ലാത്തിചാര്‍ജ്ജുവേണ്ടി വരുന്ന
സ്ഥിതിയിലേക്കു നമ്മളെ എത്തിച്ച സാമൂഹ്യ പൗരബോധരാഹിത്യം ഈ
കൂരായണ സ്വാഭാവത്തിന്റെ ദുഷ്ഫലമാണ്. ഇതിലെ നാരായണന്‍,വേണമെങ്കില്‍
ബലപ്രയോഗവുമാവാന്നെ ഭാവത്തിൽ തടിയൻ യാത്രക്കാരനെ തള്ളിമാറ്റി ബസില്‍
പ്രവേശിച്ച് വ്യാക്ഷേപക രീതിയില്‍ കാച്ചുന്ന ഡയലോഗ് ശ്രദ്ധിക്കേണ്ടതാണ്. "ഇതു
നല്ല ജനാധിപത്യം"!.പക്ഷേ, പിന്നീടാരെയും ഒരു സ്റ്റോപ്പിലും അയാള്‍
ബസ്സലേക്ക് പ്രവേശിപ്പിച്ചില്ല. ഇപ്പോള്‍ എന്റെ പേര് കൂരായണന്‍ എന്ന്
അയാള്‍ പ്രഖ്യാപിച്ചു. മനോഹരമായ ഭാഷ, ഹൃദ്യമായ ബിംബകല്‍പ്പനകള്‍ ഇവയൊക്കെ
ഉപയുക്തമാക്കി മലയാളി എന്ന കൂരായണ സമൂഹത്തെ വായനക്കാരുടെ മുമ്പില്‍ അനാവരണം
ചെയ്യുന്നു ഈ കൊച്ചുകഥ.
ഇതിനേക്കാള്‍ ചെറിയ ഒരു കഥ, ശ്രദ്ധേയമായ ഒന്ന് ഈ മനോരമ ലക്കത്തില്‍
തന്നെയുണ്ട്. ഭവ്യ കെ. എഴുതിയ 'മകളേ മാപ്പ്' -' തൂക്കിക്കൊല്ല്
സാറേ പെറ്റക്കൊച്ചിനെകൊന്നമൃഗം' എന്ന് വിളിച്ചു പറഞ്ഞ മദ്ധ്യവയസ്‌കനെ
വെട്ടിത്തുണ്ടമാക്കി അവള്‍ അലറി വിളിച്ചു. 'ഞാനും എന്റെ കൊച്ചും എങ്ങിനെയാ
സാറെ ഒരാളെത്തന്നെ അച്ഛാ എന്നുവിളിക്കുന്നത്'. അവളുടെ ചോദ്യംനമ്മുടെമതേതര
പുരോഗമജനാധിപത്യ സമൂഹത്തോടാണ്. കാലത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന
മൂല്യങ്ങളെയൊക്കെ അപഹസിച്ചില്ലാതാക്കുക, പകരം മൂല്യവ്യവസ്ഥ
സൃഷ്്ടിക്കാതിരിക്കുക ഇതാണ് നമ്മുടെ സമൂഹം . നേരത്തെ പറഞ്ഞകഥയില്‍ കണ്ട
കൂരായണരുടെ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്്. ആ സമൂഹത്തോടാണ് അതിന്റെ
ഇരയായ പെ്ണ്‍കുട്ടിയുടെ ചോദ്യം.അവര്‍ പുലര്‍ത്തുന്ന നിസ്സംഗതയ്ക്ക്
അനുയോജ്യമായ നിസ്സംഗവും ശാന്തവുമായ ശൈലിയിൽ അവളുടെ ചോദ്യവും അതിന്റെ
അനുക്തമായ ഉത്തരവും നൂറിൽ താഴെ വാക്കുകളിലൂടെ .ഭവ്യ .കെ..ആവിഷ്‌കരിച്ചിരിക്കുന്നു കഴിഞ്ഞകുറേക്കാലത്തിനിടയില്‍ വായിച്ച വളരെ
നല്ല കഥകളിലൊന്നാണിതും
തന്നെ ഉപേക്ഷിച്ചുപോകുന്ന കാമുകിയെ 'മംഗളം നേരുന്നു ഞാന്‍
മനസ്വിനി....'എന്നു പാടി യാത്രയയക്കുന്ന കാമുകന്മാരുടെ കാലം
കഴിഞ്ഞിരിക്കുന്നു. ഹൃദയം ഒരു ക്ഷേത്രം എന്നും മംഗളം നേരുന്നു എന്നാലും
അല്ലല്ലോ ഇപ്പോള്‍ സിനിമകള്‍ക്ക് പേരിടുന്നത്. നീ കൊ ഞാ ചാ എന്നല്ലേ.
അക്ഷരാര്‍ത്ഥത്തില്‍ തന്നെ അതൊക്കെ സ്വീകരിച്ചിരിക്കുന്നു നമ്മുടെ
സമൂഹം.ഒരു യുവതിയെ നിരവധിതവണ കുത്തി അവൾ മരിച്ചു എന്നുറപ്പു വരുത്തിയിട്ട് അവളെ തെരുതെരെ
ചുംബിക്കുന്ന ഒരു യുവാവാണ് സി.വി. ബാലകൃഷ്ണന്റെ നരകത്തിലെ
ചുവരെഴുത്തുകള്‍ (സമകാലികമലയാളം 2020 ഫെബ്രുവരി 3) എന്ന കഥയിലെ നായകന്‍.
സ്ഥലത്തെ ഗുണ്ടാത്തലവന്‍മാരായ നാലുപേര്‍ അവനെ ക്രിമിനലുകളുടെ ക്ലബില്‍
എത്തിക്കുന്നു. അവനെ ശാന്തനാക്കുന്നു. അവന്റെ കയ്യിൽ അവർ ഒരു കൊലക്കത്തി വെച്ചുകൊടുത്തിട്ട്
അവനോട് അവിടെ കൂടിയിരിക്കുന്നകൊലപാതകികള്‍, പെണ്‍വാണിഭക്കാര്‍, മോഷ്ടാക്കള്‍,
കുഴല്‍പ്പണക്കാര്‍ തുടങ്ങിയ കൊടുംകുറ്റവാളികളിൽ
.ആരെയെങ്കിലും കൊല്ലാന്‍ അവനോടാവശ്യപ്പെടുന്നു. അങ്ങനെ
ചെയ്താൽ അവനവിടെ അംഗത്വം ലഭിക്കും. പക്ഷേ, അവന്‍
ചെയ്തതോ "ഹരകിരിയുടെ നേരമായി നേരമായി, കത്തി അവന്റെ വയറു കീറി."
ഭാഷയുടെ
ഭംഗിയും ആഖ്യാനത്തിന്റെ ചടുതലയും നര്‍മ്മബോധവും
കഥയെവായനാക്ഷമാമാക്കുന്നുണ്ടെങ്കിലും സി.വി.ബാലകൃഷ്ണനെപ്പോലെ ഒരു
കഥാകൃത്ത് ഈവിഷയംകൈകാര്യംചെയ്യുമ്പോള്‍ വായനക്കാര്‍ കൂടുതല്‍ പലതും
പ്രതീക്ഷിക്കുന്നു. വിശേഷിച്ചും പ്രണയപരാജയം നമ്മുടെ യുവാക്കളെ
കൊലപാതകത്തിലേക്കും സ്വയം ഹത്യയിലേക്കും നയിക്കുന്ന സാഹചര്യങ്ങളുടെ കൂടി
കലാത്മകമായ ആവിഷ്്ക്കാരം. എല്ലാവര്‍ക്കും അറിയാവുന്ന ,പക്ഷേ, നമ്മുടെ
ബുദ്ധിജീവി വര്‍ഗ്ഗം പരസ്യമായി അംഗീകരിക്കുവാന്‍ കൂട്ടാകാത്ത ഒരു വസ്തുത:
നിലവിലുണ്ടായിരുന്ന മൂല്യങ്ങളെ ആകെ അപഹസിച്ചും വിമര്‍ശിച്ചും
ഇല്ലാതാക്കുകയാണ് നമ്മുടെ സ്വനിയുക്ത സാംസ്കാരിക നായകര്‍ . എല്ലാ
പരിവര്‍ത്തനങ്ങളും സ്വാഭാവികമായി നിലനില്‍ക്കുന്ന മൂല്്്യ വ്യവസ്ഥയെ
തകര്‍ത്തെറിയും. പക്ഷേ, പുതിയ ഒരു വ്യവസ്ഥയ്ക്ക്്
അടിത്തറയിട്ടുകൊണ്ടായിരിക്കും അത്. ഇവിടെ പക്ഷേ,
പുതിയമൂല്യങ്ങളെക്കുറിച്ചൊന്നും സാംസ്്കാരിക പരിഷ ചിന്തിക്കുന്നതേയില്ല.
ഈ സാഹചര്യത്തിന്റെ സൃഷ്ടിയാണ് യുക്തിരഹിതമായ നിലയില്‍ അക്രമാസക്തമാകുന്ന
യുവതലമുറ. ബാലകൃഷ്ണന്റെ കഥയില്‍ അനിവാര്യമായിരുന്നു ഈ പശ്ചാത്തലം .അതുണ്ടായിരുന്നുവെങ്കിൽ കുറേക്കൂടി മികച്ച കഥയാവുമായിരുന്നു 'നരകത്തിലെ ചുവരെഴുത്തുകൾ '
-------------------------------------------------------------------------------------------------------------------------------------------------------------------------------
ആർ .എസ് .കുറുപ്പ്
സൗപർണിക .
139 താമരശേരി റോഡ്
പൂണിത്തുറ
എറണാകുളം
പിൻ 682038
2021 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
24-8-2021
"ആ രാത്രി മാഞ്ഞു പോയി .... "
--------------------------------------------
നമ്മുടെ വെള്ളിത്തിരയുടെ ക്ഷീരപഥത്തെ പ്രകാശമാനമാക്കുന്നത് മഹാതാരകങ്ങൾ മാത്രമല്ല ചില കുഞ്ഞുനക്ഷത്രങ്ങൾ കൂടിയാണ് .ഏതു പ്രകാശപ്രളയത്തിലും അവ സ്വന്തം അസ്തിത്വം വെളിപ്പെടുത്തിക്കൊണ്ട് അങ്ങിനെ മിന്നി മിന്നി നിൽക്കുന്നുണ്ടാവും .അവരിൽ ചിലരില്ലാതെ ഒരു ചൊൽക്കാഴ്ചയും പൂര്ണമാവുകയില്ല ..ശങ്കരാടിയും പ്രതാപചന്ദ്രനും പറവൂർ ഭരതനും അടൂർ സഹോദരിമാരും സുകുമാരിയും മറ്റും യാത്രയായപ്പോൾ അത് അപരിഹാര്യമായ നഷ്ടമായി നമുക്ക് തോന്നിയതും അതുകൊണ്ടാണ് .അങ്ങിനെയുള്ളവരിൽ ഒരാൾ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു ,നടി ചിത്ര .
എൺപതുകളുടെ തുടക്കത്തിൽ പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റമുണ്ടായല്ലോ നമ്മുടെ സിനിമയിൽ .മലയാള ചലച്ചിത്രത്തിന്റെ ഭാവിഭാഗ്യവിധാതാക്കളിൽ ചിലർ അക്കൂട്ടത്തിലുണ്ടെന്ന് അന്ന് തന്നെ ആസ്വാദകർ കണക്കുകൂട്ടുകയും ചെയ്തു ..അക്കൂട്ടത്തിൽ ഒരാളാണ് ചിത്ര .ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് സിനിമയിൽ സാക്ഷാൽ മോഹൻലാലിന്റെ ജോഡിയായിരുന്നു ചിത്ര.ലാലിന് ഉയരങ്ങളിലേക്കുള്ള ഒരു പ്രധാന പടവായിരുന്നു ആ സിനിമ .ചിത്രയ്ക്കും അതങ്ങിനെയാവുമെന്നു തോന്നിയിരുന്നു .ആ പ്രതീക്ഷ പക്ഷേ പൂർണമായും സഫലമായില്ല .എങ്കിലും പ്രധാനപ്പെട്ട പലവേഷങ്ങളും അവർക്കു ലഭിച്ചു പിന്നീടും ..അദ്വൈതത്തിലും അവർ മോഹൻലാലിനൊപ്പം അഭിനയിച്ചു .ഭഗ്നപ്രണയത്തിന്റെ വേദന പേറുന്ന കാമുകി മാത്രമായിരുന്നില്ല ഇതിൽ ചിത്ര .കുറേക്കൂടി സങ്കീര്ണതകളുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് .ചിത്ര തന്റെ ജോലി ഭംഗിയായി ചെയ്തു .
നടനെന്നുള്ള നിലയിൽ മുരളിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പഞ്ചാഗ്നിയിൽ ആയിരുന്നുവല്ലോ .ആ പടത്തിൽ കുറേക്കൂടി പ്രധാനപ്പെട്ട വേഷത്തിൽ ചിത്രയുണ്ടായിരുന്നു .വിവാഹത്തോടെ ഭർത്താവായി മാറിയ കാമുകന്റെ പ്രണയം മാത്രമല്ല സ്വന്തം ആത്മാഭിമാനവും നഷ്ടപ്പെടേണ്ടി വന്ന അഭ്യസ്തവിദ്യയെ ഹൃദയസ്പര്ശിയായിത്തന്നെ അവതരിപ്പിച്ചു ചിത്ര .
മമ്മൂട്ടിയുടെ ഏറ്റവും നല്ല കഥാപാത്രം ഏതെന്ന ടി വി ആങ്കറുടെ ചോദ്യത്തിന് അമരത്തിലെ അച്യുതൻ കുട്ടി എന്നായിരുന്നു മോഹൻലാലിന്റെ മറുപടി .ആ സിനിമയിൽ മമ്മൂട്ടിയുടെ നായിക ചിത്രയായിരുന്നു .ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത പരിതസ്ഥിതിയിലുള്ള കാമുകനെ അയാളെ സ്നേഹിച്ചുകൊണ്ടുതന്നെ വിട്ടുപോരേണ്ടിവന്ന കടപ്പുറത്തുകാരിയായി പ്രശംസാര്ഹമായ അഭിനയമാണ് ചിത്ര കാഴ്ചവെച്ചത് .
പക്ഷെ ഈ പ്രകടനങ്ങളൊന്നും ചിത്രയ്ക്ക് നായികാപദവി നേടിക്കൊടുത്തില്ല .പകരം കിട്ടിയത് മറ്റൊരു 'ടൈപ്പ് 'ആണ് ,ഗ്രാമത്തിലേയും നഗരത്തിലേയും പ്രൗഢയായ വാരാംഗന ..സുഭദ്രാമ്മ (ദേവാസുരം ) തോട്ടത്തിൽ മീനാക്ഷി അമ്മ (ആറാം തമ്പുരാൻ ) റാണിമാ(സൂത്രധാരൻ ).എന്നിങ്ങനെ .തൂവിപ്പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചീത്തപ്പേർ കേൾപ്പിക്കേണ്ടി വന്നപ്പോഴും ആത്മാഭിമാനവും മനുഷ്യപ്പറ്റും കൈവെടിയാത്ത ഈ സ്ത്രീകൾ ചിത്രയുടെ കൈകളിൽ സുഭദ്രമായിരുന്നു .
സൂത്രധാരനുശേഷം മലയാള സിനിമ ചിത്രയ്ക്ക് അവസരം കൊടുത്തില്ല ..കാരണമൊന്നും പറഞ്ഞുകേട്ടിട്ടില്ല .രണ്ടു പതിറ്റാണ്ടിനു ശേഷം അവർ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നുവത്രേ .മലയാളസിനിമയിൽ അമ്പത്തഞ്ചുകാരിയായ അവർക്ക് തീർച്ചയായും ഒരു സ്പേസ് ഉണ്ടായിരുന്നു .. സ്വഭാവനടികളിൽ ഏറ്റവും മുൻ നിരയിൽ ഒരു സ്ഥാനം അവർക്കു ലഭിക്കുമായിരുന്നു .പക്ഷേ മഹാസംവിധായകൻ പാക്ക് അപ്പ് പറഞ്ഞാൽ പിന്നെ നിവൃത്തിയില്ലല്ലോ .
'നാണമാവുന്നു ..മേനി നോവുന്നു 'എന്നു കോരിത്തരിക്കുന്ന കൗമാരക്കാരിയും 'പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത കേവല സ്നേഹ 'ത്തെക്കുറിച്ച് വീണമീട്ടിപ്പാടുന്ന വിഷാദവതിയായ കുടുംബിനിയും അങ്ങിനെ മറ്റനവധി കഥാപാത്രങ്ങളും .....ചിത്ര മലയാളിയുടെ ഓർമ്മയിലുണ്ടാവും ഏറെ നാളത്തേക്ക് .
.
2021 ജൂൺ 14, തിങ്കളാഴ്‌ച
ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ആർ .എസ് .കുറുപ്
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു . ഒറ്റപ്പെട്ടവനെങ്കിലും ജനനിബിഡമായ സ്ഥലങ്ങളിൽ അയാൾ ഉണ്ടാവും . ജീവിത സമുദ്രം അലയടിക്കുന്നത് അയാളുടെ ദൃഷ്ടിപഥത്തിൽ ആയിരിക്കും .മാത്രമല്ല അയാൾക്ക് ഒരു പാട് വ്യക്തികളായി പകർന്നാടേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ,അവ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത പുരാതന നഗരത്തിലേക്ക് ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ ഏതുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതിസമത്വവാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് . അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത ഈ കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാന സ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് ഈ കഥ ,അവയോളം പ്രശസ്തമല്ലെങ്കിലും.
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കുറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്‌ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എന്ന കഥയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീകഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
സഖാവ് രാമനുണ്ണിച്ചേട്ടന്റെ ജീവിതത്തെയും മരണത്തെയും പ്രതിപാദിക്കുന്ന കഥ നല്ലൊരുദാഹരണമാണ് അതിലേക്ക് കടക്കുംമുൻപ് ഈ കഥകളുടെ പൊതുവായ മറ്റൊരു പ്രത്യേകത കൂടി സൂചിപ്പിക്കട്ടെ .ചെറുകഥയെ സംബന്ധിച്ചിടത്തോളം ക്രിയ നടക്കുന്ന സ്ഥലം വളരെ പ്രധാനമാണ് .ഒരു ചെറുകഥയിൽ സംഭവങ്ങൾ ഒരു പ്രത്യേക സ്ഥലത്തു മാത്രമേ നടക്കൂ ,സ്ഥലം മാറിയാൽ കഥയും കഥാപാത്രങ്ങളും ഒന്നും മാറുന്നില്ലെങ്കിലും അതു തികച്ചും വ്യത്യസ്‍തമായ മറ്റൊരു കഥയായിരിക്കും എന്ന് അമേരിക്കൻ എഴുത്തുകാരി യുഡേറോ .വെൽറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട് .ഇതൊരു കടന്ന അഭിപ്രായമാണെന്ന് പ്രഥമ ശ്രവണത്തിൽ തോന്നിയേക്കാം .പക്ഷെ ഏറെക്കുറെ ശരിയാണെന്നു പിന്നീടാലോചിക്കുമ്പോൾ മനസ്സിലാവും .ഈ കഥകളുടെ ഭൂമിക ഓണാട്ടുകരയുടെ വടക്കേ അതിർത്തിയിലുള്ള ഭൂപ്രദേശമാണ് മാവേലിക്കര ,ചെങ്ങന്നൂർ തിരുവല്ല താലൂക്കുകളുടെ സംഗമസ്ഥാനം .കഥകളിൽ ഈ വസ്തുത വ്യക്തമായി സൂചിപ്പിക്കപ്പെടുന്നു .അമ്പലവും വായനശാലയും പാർട്ടിഓഫീസും കരയോഗമന്ദിരവും എല്ലാമുള്ള ഒരു ഗ്രാമം .കേരളീയ നവോത്ഥാനത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പോഴും നിലനിൽക്കുന്ന ഈ ഗ്രാമത്തിൽ ആദർശശാലികളായ ചില രാഷ്ട്രീയ പ്രവർത്തകരുമുണ്ട് .അവരിലൊരാളാണ് സഖാവ് രാമനുണ്ണി ചേട്ടൻ തനിക്ക് ഭാഗം കിട്ടിയ ചെറിയ പുരയിടാത്തതിൽ മുക്കാൽപങ്കും കുടികിടപ്പുകാർക്ക് കൊടുത്ത് ബാക്കി വന്ന അഞ്ചു സെന്ററിൽ ശിഷ്ടകാലം കഴിയാൻ തയാറായ ഒരാൾ .ഒരു നല്ലനാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊപ്പം അദ്ദേഹത്തിനുണ്ടായിരുന്നത് സ്ടാണ്ടില്ലാത്ത ഒരു സൈക്കിൾ മാത്രമായിരുന്നു ..ഒന്നിനും എതിര് പറയാത്ത ഭാര്യ .കുട്ടികളില്ല .പാർട്ടി ഹയറാർക്കിയിൽ ഒരിടത്തും എത്തിയിട്ടില്ലാത്ത രാമനുണ്ണി ചേട്ടന്റെ മരണം അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെട്ടുമില്ല കഥാകൃത്തിന്റെ അനുപമ ശൈലിയിൽ 'നികത്താനാവാത്ത വിടവിൽ കിടന്നു പിടയുന്ന കദനം മുറ്റിയ നേതൃമുഖങ്ങളില്ല ;അതുകൊണ്ടു തന്നെ ടി വി കാമെറകളുമില്ല' .പാർട്ടി ജില്ലാ സെക്രട്ടറി വരുമെന്നറിയിച്ചിട്ടുണ്ട് അദ്ദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ രാമനുണ്ണിച്ചേട്ടന്റെ സുഹൃത്തായ ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ മനസ്സിൽ ആ ജീവിത ചിത്രങ്ങൾ ഓരോന്നായി മിന്നി മറയുകയാണ് ..അയാളുടെ ഓർമ്മയിൽ രാമനുണ്ണിച്ചേട്ടൻ തന്റെ സൈക്കിളുമുന്തി നടന്നു നീങ്ങുന്നു നാട്ടിടവഴികളിലൂടെ കണ്ടുമുട്ടുന്നവരോട് കുശലം പറഞ്ഞുകൊണ്ട് ,അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചുകൊണ്ട് .സന്ധ്യയായി ഇരുട്ടായി .ദൂരെനിന്നു ഒരു കാർ വരുന്നു പാർട്ടി സെക്രട്ടറി ആവണം ശവദാഹം വേഗം കഴിച്ചു പോവാൻ തയാറെടുക്കുന്നു കൂടി നിന്നവർ .പക്ഷെ കാർ വളവു തിരിഞ്ഞു മുന്നോട്ടോടിപ്പോയി .പിന്നിലെ ചുവപ്പു വെളിച്ചം അല്പനേരത്തേക്കവശേഷിപ്പിച്ചു കൊണ്ട് എന്ന അർത്ഥഗർഭമായ വാക്യത്തിൽ കഥ അവസാനിക്കുന്നു .
അധികാരം ദുഷിപ്പിക്കുന്നത് അത് പ്രയോഗിക്കുന്നവരെ മാത്രമല്ല അതിനു വിധേയരാവുന്നവരെക്കൂടിയാണ് ഭരിക്കുന്നവരും ഭരണീയരുമെന്ന വിഭജനത്തിന് ,ഈ വിഭാഗങ്ങൾ തമ്മിലുള്ള യജമാനഭൃത്യ മനോഭാവത്തിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല സ്വാതന്ത്ര്യ കിട്ടി ഏഴര പതിറ്റാണ്ടു കഴിഞ്ഞിട്ടും .മാടമ്പിയുടെ സ്ഥാനത്ത് സെക്രട്ടറി വന്നു എന്ന് മാത്രം .ഈ ദുരവസ്ഥയാണ് പ്രത്യക്ഷത്തിൽ പ്രസാദാത്മകമെന്നു തോന്നുന്ന ശൈലിയിൽ രസകരമായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് .ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കുറ്റപത്രമല്ല ജനാധിപത്യത്തെ അതിന്റെ അർത്ഥമറിഞ്ഞു പ്രയോഗത്തിൽ വരുത്താൻ കഴിയാതെ പോയ നമ്മളെക്കുറിച്ചു തന്നെയുള്ള സ്വയം വിമര്ശനമാണ് ..
രാമനുണ്ണിച്ചേട്ടൻ രാഷ്ട്രീയ പ്രവർത്തനം സ്വയം തെരഞ്ഞെടുത്തതാണെൻകിൽ കരയോഗം സെക്രട്ടറി പദം കുഞ്ഞൂട്ടന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടതാണ് .സപ്തതിയും ശതാഭിഷേകവും നവതിയുമൊക്കെ ആഘോഷിച്ചു കഴിഞ്ഞവരാണ് കരയോഗം മീറ്റിംഗിനെത്തുന്നവരെല്ലാം ,കുഞ്ഞൂട്ടനൊഴിച്ച് .പ്രസിഡന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസ്സാക്കാനാവശ്യപ്പെടുന്ന നിമിഷം കാപ്പിയും പരിപ്പുവടയും പഴവുമായി കുഞ്ഞൂട്ടൻ പ്രത്യക്ഷപ്പെടും .പിന്നീടതിലാവും കരപ്രമാണിമാരുടെ ശ്രദ്ധ .എല്ലാ രേഖകളും ഒരു തർക്കവുമില്ലാതെ അംഗീകരിക്കപ്പെടും .കുഞ്ഞൂട്ടന്റെ ഈ പ്രത്യുത്പന്നമതിത്വമാണ് യുവാവായ ബുദ്ധിമാനല്ലാത്ത അയാളെ സെക്രട്ടറി സ്ഥാനത്തവരോധിക്കാൻ പ്രസിഡന്റ് രാമക്കുറുപ്പ് സാറിനു പ്രചോദനമായത് ..സെക്രട്ടറി ആജ്ഞാനുസരണം പ്രവര്തിക്കെണ്ടവനാണ് അങ്ങിനെ മാത്രമേ പ്രവർത്തിക്കാവൂ എന്ന കർശന ഉപാധിയോടെയായിരുന്നു കുഞ്ഞൂട്ടന്റെ നിയമനം .ആജ്ഞാനുസരണം പ്രവർത്തിച്ചും എഴുതിയും അയാൾ ആജ്ഞാനുസരണം കുഞ്ഞൂട്ടനായി മാറി മറ്റുള്ളവർക്ക് മാത്രമല്ല അയാൾക്കും .പൊതുവേദികളിൽ അപഹാസ്യനായി പലപ്പോഴും .പക്ഷെ ഒരിക്കലും അയാൾ തന്റെ കർത്തവ്യത്തിൽ വീഴ്ചവരുത്തിയില്ല .
ഒരു സമുദായപ്രവർത്തകന്റെ ഹാസ്യാത്മകമായ കാരികേച്ചർ എന്നതിനപ്പുറം സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം ഈ കഥ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു .സപ്തതി കഴിഞ്ഞവർ മാത്രം പങ്കെടുക്കുന്ന സഭകൾ കരയോഗങ്ങളുടെ മാത്രം സവിശേഷതയല്ല .സാമൂഹികവും സാംസ്കാരികവും സാഹിത്യകലാ സംബന്ധിയുമായ എല്ലാ കൂട്ടായ്മകളിലും പ്രായേണ വൃദ്ധജനങ്ങളാണ് ഈയിടെയായി പങ്കെടുത്തു കാണാറുള്ളത് . നമ്മുടെ യുവതലമുറ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ പരാങ്‌മുഖരായി ക്കൊണ്ടിരിക്കുകയാണെന്ന സത്യത്തിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത് .ഒപ്പം എല്ലാ സംഘടിത പ്രസ്ഥാനങ്ങളിലും പ്രാദേശിക തലം മുതൽ ദേശീയ തലംവരെ നിലവിൽ വന്നു കഴിഞ്ഞ 'കോട്ടറിഭരണത്തെയും ' ഇത് ഓർമ്മപ്പെടുത്തുന്നു ..
ഈ സമാഹാരത്തിലെ ഇതരകഥകളിൽ നിന്നെല്ലാം ഉള്ളടക്കത്തിലും ശൈലിയിലും വേറിട്ട് നിൽക്കുന്നു 'ഞാറ '.മരണം വിളിച്ചറിയിക്കുന്ന പക്ഷിയുടെ പേരാണ് ഞാറ .ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ മരണമറിയിക്കുക ചില കുടുംബങ്ങളുടെ കുലത്തൊഴിലായിരുന്നു .ഗ്രാമത്തിൽ ഒരു മരണമുണ്ടായാൽ അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുക അവരിലൊരാളാണ് .മരണത്തിന്റെ സന്ദേശവാഹകരായതുകൊണ്ടാണ് ഇവർക്ക് ഞാറ എന്ന വിളിപ്പേരുണ്ടായത് .യാത്രാസൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ആറും തോടും താണ്ടി കുന്നും മലയും കയറിയിറങ്ങി അയാൾ മരണവാർത്തയറിയിക്കാൻ പോകുന്നു .ആ വാർത്തകേൾക്കുമ്പോൾ വേണ്ടപ്പെട്ടവർക്കുണ്ടാവുന്ന പ്രതികരണങ്ങൾ പലപ്പോഴും താങ്ങാവുന്നതിനപ്പുറമായിരിക്കും .ഒന്നുണ്ട് .ചീത്തവാർത്തകൾ കൊണ്ടുവരുന്നവർ ശിക്ഷാര്ഹരാണെന്ന നിയമം ഇവിടില്ല .ഭക്ഷണവും പണവും കൊടുത്തായിരിക്കും ആ വീട്ടുകാർ മടക്കിയാക്കുക .പല നാടുകളിൽ പലവീടുകളിൽ പറഞ്ഞിട്ട് അയാൾക്ക് അസ്തമയത്തിനു മുമ്പ് തിരിച്ചെത്തണം .കാരണം ആചാരപ്രകാരം അയാൾ തിരിച്ചെത്തിയിട്ടേ ശവസംസ്‌കാരം നടക്കൂ ...കാലം മാറി ടെലിഫോണും പിന്നീട് മൊബൈൽ ഫോണും വന്നു .മൊബൈൽ മോർച്ചറികളും .അപ്പോൾ ഞാറ ഒരു ദുശ്ശകുനം മാത്രമായി .അത്തരമൊരു ഞാറയുടെ വർദ്ധക്യകാലസ്മരണകളാണ് 'ഞാറ'യിലെ പ്രതിപാദ്യം ..
നാടാകെ മരണം അറിയിച്ചു നടന്ന അയാൾക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു ഒരു സന്തോഷവാർത്ത ആരെയെങ്കിലുമൊന്ന് അറിയിക്കണം .അതിനയാൾ ഒരു മാർഗ്ഗവും കണ്ടെത്തിയിരുന്നു ."നീ നോക്കിക്കോ "അയാൾ ഇടയ്ക്കിടെ ഭാര്യയോടു പറയും "വൈകിയിട്ടായാലും നീ പെറും പെണ്ണേ നിന്റെ പേറ് ഞാനീ നാട് മുഴുവൻ പറഞ്ഞു നടക്കും .അതങ്ങിനെ നീണ്ടു നീണ്ടു പോയി .ഒടുവിൽ ചിരുത ഗർഭിണിയായി .അവർക്കു പേറ്റു നോവു തുടങ്ങിയ വെളുപ്പാൻ കാലത്തു തന്നെ 'കൈമളേമ്മാന്റെ 'മരണവിവരം പറയാൻ അയാൾക്ക് പോകേണ്ടി വന്നു .മൂവന്തിക്കു മടങ്ങിവന്ന അയാളെ വഴിയിൽ തടഞ്ഞു നിർത്തി അയാൾക്കൊരു മകൻ പിറന്ന വാർത്ത അറിയിച്ചു അയാളുടെ അനിയൻ .സന്തോഷിക്കാൻ തുടങ്ങവേ അനിയന്റെ ശബ്ദം കേട്ടു "പേറ്റു മരണം ".ആൺകുട്ടി ജനിച്ചതിന് ആചാരപ്രകാരമുള്ള 'മാത്തല്ലിനും 'കുരവക്കും ഏർപ്പാടുചെയ്യാൻ അനിയനോടു പറഞ്ഞിട്ട് അയാൾ ഭാര്യയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പോയി ."എനിക്ക് മരിപ്പ് അറിയിക്കാനാ യോഗം .ഇതും ഞാൻ പറഞ്ഞോളാം "..'തലയ്ക്കു മുകളിലൂടെ ഒരു ഞാറ കരഞ്ഞു കിഴക്കോട്ടു പറന്നു '.
പ്രത്യാശയില്ലാത്തിടത്തേ ട്രാജഡി ഉള്ളു എന്ന് ആൽബേർ കാമു പറഞ്ഞിട്ടുണ്ട് .ഇവിടെ പ്രത്യാശ പൂർണമായും അസന്നിഹിതമാണ് .ഞാറയുടെ ട്രാജഡി ഒരു ഗ്രീക്ക് ദുരന്ത നാടകത്തിന്റെ ഏകാഗ്രതയോടെയും ഗാംഭീര്യത്തോടെയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു .ശൈലി ഓജസ്സും പ്രസാദവും നിലനിർത്തിക്കൊണ്ടു തന്നെ പ്രൗഢിയും ഗരിമയും കൈവരിച്ചിരിക്കുന്നു .നർമ്മവും ഉപഹാസവും തീരെ ഇല്ലെന്നു പറഞ്ഞുകൂടാ .പക്ഷെ അവ അംഗിയായ കരുണരസത്തിനെ പരിപോഷിപ്പിക്കാനാണ് ഉപയുക്തമാക്കപ്പെട്ടിട്ടുള്ളത്;ഞാറ കേൾക്കേണ്ടി വരുന്ന പരിഹാസവചസ്സുകൾ അയാളോട് വായനക്കാരനു തോന്നുന്ന സഹഭാവം കൂടുതൽ സാന്ദ്രമാക്കാൻ സഹായിക്കുന്നു .
ദുരന്ത കഥാഖ്യാനത്തിനുവേണ്ട ശില്പഭദ്രത നിലനിർത്തിക്കൊണ്ടു തന്നെ ഒരാളിന്റെ തൊണ്ണൂറു കൊല്ലത്തെജീവിതം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ കഥയിൽ ;ഒപ്പം നാട്ടിലും ലോകത്താകെ തന്നെയും ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റങ്ങളും ;സൂചകങ്ങളുടെ വിദഗ്ധ വിന്യാസത്തിലൂടെ .അങ്ങിനെ ആറു പുറങ്ങളി ലുള്ള ഒരു സമഗ്ര ജീവിതാവിഷ്കാരമായി മാറിയിരിക്കുന്നു സമീപകാലത്ത് നമ്മുടെ ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച കഥകളിൽ ഒന്നെന്നു നിസ്സംശയം പറയാവുന്ന 'ഞാറ '.
ഓണാട്ടുകരയുടെ വടക്കൻ പ്രദേശങ്ങളുടെ ഒരു നൂറ്റാണ്ടു കാലത്തെ ജീവിത വ്യവഹാരങ്ങളുടെ,രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ വൃത്തികളുടെ ഒരു വിഹഗ വീക്ഷണം ഈ കഥകളിലൂടെ കടന്നു പോകുന്ന ഒരു സഹൃദയനു ലഭിക്കും .വലിയ നോവലുകളെക്കാൾ സമഗ്രതയിൽ മനുഷ്യജീവിതം പ്രതിബിംബിപ്പിക്കാൻ ചില ചെറുകഥകൾക്കു കഴിയും എന്ന തത്വം അന്വർത്ഥമാക്കുന്നുണ്ട് ഇതിലെ കഥകൾ മിക്കതും
rskurup
14 -06 -2021
.
2021 ജൂൺ 12, ശനിയാഴ്‌ച
ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു .ജനനിബിഡമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവനെങ്കിലും അയാൾ ഉണ്ടാവും .അലയടിക്കുന്ന ജീവിത സമുദ്രം അയാളുടെ ദൃഷ്ടി പഥത്തിൽ ഉണ്ടാവും .മാത്രമല്ല അയാൾക്ക് ഒരു പാഡ് വ്യക്തികളായി പകർണ്ണാദേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ എന്തുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതി സമത്വ വാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് .ഇതിലെ അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാമസ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് അവയോളം പ്രശസ്തമല്ലെങ്കിലും ഈ കഥ .
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കൊറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്‌ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എണ്ണകതയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീക ഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)