2019 ജനുവരി 24, വ്യാഴാഴ്‌ച



വംശാധിപത്യത്തിനെതിരെ എന്തെങ്കിലും എഴുതിയാൽ ,പറഞ്ഞാൽ 'അപ്പോൾ സാറും സംഘിയായോ 'എന്ന ചോദ്യം വരും ചിരകാല സുഹൃത്തുക്കളിൽ നിന്ന് .ഞാൻ ജനിച്ച കാലത്ത് തന്നെ ഞങ്ങളുടെ നാട്ടിൽ ഈ സംഘം ഉണ്ടായിരുന്നുവത്രെ .ഒരിക്കലും അവരുമായി ആശയപരമായി ബന്ധപ്പെടാൻ ഞാൻശ്രമിച്ചിട്ടില്ല ശൂരനാട്  കലാപത്തിലെ ധീരോദാത്ത നായകന്മാരായിരുന്നു എന്റെ വീരപുരുഷന്മാർ.കമ്യുണിസ്റ് പാർട്ടിക്ക് ,അന്നതിനു ബ്രാക്കറ്റുകൾ ഉണ്ടായിരുന്നില്ല ,ഇടയ്ക്കിടെ പൊതുമീറ്റിങ്ങുകളും കലാപരിപാടികളും ഉണ്ടാവുമായിരുന്നു.നേതാക്കന്മാരുടെ പ്രസംഗങ്ങൾ തന്നെ രസനീയങ്ങളായിരുന്നു  .അങ്ങിനെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥിതി എന്നതായി എന്റെയും ആദർശം .സ്കൂളിൽ സഖാവ് ശിവൻകുട്ടി ,കോളേജ് ക്ലാസ്സുകളിൽ സഖാക്കൾ തുമ്പമൺ രവി .ഐ വർഗീസ് ഓഫീസിൽ സഖാക്കൾ കെ ടി തോമസ്,ജെ ജോസഫ് ,ഗംഗാധരക്കുറുപ്പ് തുടങ്ങിയവർ ഇവരെല്ലാമായിരുന്നു ആശയപരമായി  എന്നെ രൂപപ്പെടുത്തിയത് .എന്റെ വായന സാഹിത്യത്തിലിൽ ഒതുങ്ങിയതുകൊണ്ട് രാഷ്ട്രീയ പ്രത്യയ ശാസ്ത്രമൊക്കെ ഇവരൊക്കെ പറഞ്ഞു തന്നതേ എനിക്കറിയാമായിരുന്നുള്ളു.അത് മതിയായിരുന്നു ഫാസിസത്തിന്റെ ബുൾഡോസർ ഉരുണ്ടു വന്നപ്പോൾ ചെറുത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള മനക്കരുത്ത് എനിക്കുണ്ടാവാൻ .
        ഇതിനിടയിൽ എവിടെയും സംഘമില്ല .പക്ക്ഷേ അവരോടു മതിപ്പു തോന്നിയ ഒരു സന്ദര്ഭമുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ .അടിയന്തിരാവസ്ഥക്കാലത്ത് ഒരു ദിവസം കുറച്ചു നിക്കർധാരികൾ സെക്രെട്ടറിയേറ് നടയിൽ പ്രതിഷേധമുദ്രാവാക്യം വിളിച്ച് പോലീസിന്റെ തല്ലുകൊണ്ട് വീഴുന്നത് ഞാൻ നേരിൽക്കണ്ടു .ഒരു സംഘം വീഴുമ്പോൾ അടുത്ത സംഘം അങ്ങിനെ എട്ടോ പത്തോ പേരുടെ എട്ടോ പത്തോ സംഘങ്ങൾ
.അവർ വിളിച്ചിരുന്ന മുദ്രാവാക്യം അടിയന്തിരാവസ്ഥ  തുലയട്ടെ എന്നതായിരുന്നു .ഞാനും എന്നെപ്പോലെ ഒട്ടനവധിപേരും മനസ്സിൽ മുഴക്കിയ മുദ്രാവാക്യമായിരുന്നല്ലോ അത് .ഉപ്പു സത്യാഗ്രഹ കാലത്ത് ഗാന്ധിജിയുടെ അനുയായികൾ ഇങ്ങിനെയാണ്‌ സമരം ചെയ്തിരുന്നതെന്ന് ലൂയി ഫിഷറുടെ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു .അതുകൊണ്ടൊന്നും പക്ഷെ ഞാൻ സംഘത്തെ അന്വേഷിച്ചു പോയില്ല അവർ എന്നെ അന്വേഷിച്ചതുമില്ല .
    വായനയുടെ കാര്യം പറഞ്ഞപ്പോൾ ഒന്ന് വിട്ടു .ഞാൻ ഗാന്ധിജിയെ ക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും സാമാന്യം നന്നായി തന്നെ വായിച്ചിട്ടുണ്ടായിരുന്നു .ഇ എം എ സിന്റ Mahathma And The Ism സ ർ സി ശ ങ്കരന്നായരുടെ Gandhi And Anarchy എന്നീ പ്രശസ്ത ഗാന്ധി വിമര്ശങ്ങളുൾപ്പെടെ .ഗാന്ധി മഹാത്മാവാണെന്നും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പിതാവാണെന്നും ഞാൻ വിശ്വസിക്കുന്നു .അദ്ദേഹം വ്യകസിപ്പിച്ചെടുത്ത സമരമാര്ഗം മാത്രമാണ് മർദ്ദിത വർഗ്ഗത്തിന് പിന്തുടരാവുന്ന ഏക സമരമാർഗമെന്നും .
 സംഘവുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെടുന്നത് തൃപ്പൂണിത്തുറ വന്നതിനുശേഷമാണ് .ചില ഗീതാ പ്രഭാഷണങ്ങൾ നടക്കുന്നിടത്തു വെച്ചും മറ്റും .ഗീത ഞാൻ ചെറുപ്പം മുതൽ വായിക്കുമായിരുന്നു .ആർഷഗ്രന്ഥങ്ങൾ ഗൗരവപൂർവം വായിക്കണമെന്ന് എന്നോടാദ്യം ആവശ്യപ്പെട്ടത് സ കെ ടി തോമസ്സാണ് .കാമുവും സാർത്രെയും മറ്റും വായിച്ച് ബുദ്ധിജീവി നാട്യത്തിൽ നടക്കുമ്പോൾ നമ്മുടെ നാടിനു വലിയൊരു വിജ്ഞാന ശേഖരമുണ്ടെന്നു മറന്നു പോകരുതെന്ന് പറഞ്ഞ് കെ ടി എനിക്കൊരു പുസ്തകം തന്നു .ദശോപനിഷത്തുകളിലെ പ്രധാന സൂക്തങ്ങളുടെഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അതിന്റെ ഉള്ളടക്കം .പിന്നീട് ഞാൻ ഇന്ത്യൻ തത്വ ചിന്ത കുറച്ചൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു .ഉപനിഷത്തെന്നും മറ്റും കേട്ടാൽ സംഘം എന്നോർമ്മ വരുന്നവരെക്കുറിച്ച എന്ത് പറയാനാണ് .
        സംഘം എന്നെ ആശയപരമായി സ്വാധീനിച്ചിട്ടില്ല എന്ന് വെളിവാക്കാനാണ് ഇത്രയും എഴുതിയത് .പക്ഷെ വംശാധിപത്യത്തെ അവരെതിർക്കുന്നതു കൊണ്ട് ഞാൻ എതിർത്തുകൂടാ എന്ന് പറയുന്നവരോട് എനിക്ക് യോജിക്കാൻ വയ്യ .






ശങ്കരാചാര്യർ തർക്കത്തിൽ വിദഗ്ധനായിരുന്നുവെങ്കിലും താർക്കികനായിരുന്നില്ല .വേദാന്തം ആയിരുന്നുവല്ലോ അദ്ദേഹത്തിന്റെ സ്പെഷ്യൽ പേപ്പർ .മലയാളിയുടെ താർക്കിക   പൂർവികർ കാക്കശ്ശേരി ഭട്ടതിരിയായിരുന്നു .ആരെന്തുപറഞ്ഞാലും പട്ടേരി അതി തെറ്റാണെന്നു തെളിയിക്കുമായിരുന്നു.സഹികെട്ട ഉദ്ദണ്ഡ ശാസ്ത്രികൾപട്ടേരിയോട്  'തവമാതാ പതിവ്രത,'എന്ന് പറഞ്ഞുവത്രേ.നഹി നഹി എന്നായിരുന്നു അതിനും പട്ടേരിയുടെ മറുപടി .പ്രമാണങ്ങളുദ്ധരിച്ച് അദ്ദേഹം അത് സ്ഥാപിക്കുകയും ചെയ്തു !

2019 ജനുവരി 23, ബുധനാഴ്‌ച

23-1-2019
ഇരുണ്ട കാലത്തിന്റെ കഥ
---------------------------------------------
കൃത്യാന്തരങ്ങളുടെ  ബഹുലത കാരണം ആനുകാലികങ്ങളുടെ വായന മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ പഴയ ഓഫീസ് ശൈലിയിൽ പറഞ്ഞാൽ അരിയർ ക്ലിയറൻസ് ആണ് .വായിച്ച കൂട്ടത്തിൽ ഒരു ചെറുകഥ വല്ലാതെ ഇഷ്ടപ്പെട്ടു .മാതൃഭൂമി ജനുവരി 20 ലക്കത്തിൽ എം ജി ബാബു എഴുതിയ ഇരുട്ട് .
  ചില ആദർശങ്ങളും അവയെ ഉയർത്തിപ്പിടിക്കാൻ ജീവൻ ബലിയർപ്പിക്കാൻ പോലും തയാറുണ്ടായിരുന്ന കുറെ മനുഷ്യരുമാണ് എന്നും ലോകത്ത് പ്രകാശം പരത്തിയിരുന്നത് .ഇന്ന് പക്ഷെ പൊതുപ്രവർത്തകനാകാനുള്ള ഏക യോഗ്യത എല്ലാ ആദർശങ്ങളുടേയും  സമ്പൂർണ്ണ ത്യാഗമാണ് .ദർശനങ്ങളുടെ വിളക്കുകൾ അണഞ്ഞിരിക്കുന്നു ;ആദർശശാലികൾ കുറേപ്പേർ മണ്ണടിഞ്ഞു ,കുറേപ്പേർ പഴയ മുറിവുകളെ താലോലിച്ച്  ഓരങ്ങളിൽ ഴിയുന്നു,അവരിൽ ചിലർ മദ്യത്തിൽ അഭയം കണ്ടെത്തി എല്ലാവരെയും വെറുത്തും  വഴക്കു കൂടിയും ജീവിച്ചുപോകുന്നു .ചിലർ പക്ഷെ പുതിയ യുഗധർമങ്ങൾ മനസ്സിലാക്കി ആദർശങ്ങൾ പ്രസംഗങ്ങളിലൊതുക്കി പുതിയ ഉപരി മദ്ധ്യവർഗ്ഗമായി അധികാരത്തിൽ പങ്കാളികളായി സസുഖം വാഴുന്നു ..എല്ലാ വിളക്കുകളും അണഞ്ഞു .ഇരുട്ട് മാത്രം .പണമടക്കാത്തതുകൊണ്ട് വൈദ്യുതി ഇല്ലാത്ത വീട്ടിൽ ചിമ്മിനി വിളക്ക് കൊളുത്താൻ മണ്ണെണ്ണ വാങ്ങാൻ പോയവഴി റോഡപകടത്തിൽ മരിച്ച മുൻകാല രാഷ്ട്രീയ പര്വതകന്റെ ഫോട്ടോ അന്വേഷിച്ച്  അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്ന ഒരു പ്രാദേശിക പത്രലേഖകന്റെ കാഴ്ചപ്പാടിലൂടെ കഥ വികാസം പ്രാപിക്കുന്നു .വിശദാംശങ്ങൾ എഴുതുന്നില്ല 
    ചെറുകഥ ജീവിതത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നില്ല എന്നൊരു വങ്കത്തം നമ്മുടെ നിരൂപകരിൽ ചിലർ ഇവിടെ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്..ചെറുകഥയും  ഭാവഗീതവും ജീവിതത്തെ ,ഹിമകണം കാനനത്തെയെന്നപോലെ പ്രതിഫലിപ്പിക്കുന്നുണ്ട് .അവ നല്ല സാഹിത്യ സൃഷ്ടികളാണെങ്കിൽ .മൂന്നു സന്നിഹിതമനുഷ്യരും അസന്നിഹിതനായ പഴയ പൊതുപ്രവർത്തകനും

കഥാപാത്രങ്ങളായുള്ള 
 ഇരുട്ട് നല്ല വളരെ നല്ല ചെറുകഥയാണ് .അത് നമ്മുടെ കാലത്തെ പോയ കാലത്തെയും നമുക്ക് കാണിച്ചുതരുന്നു സൗന്ദര്യാത്മകമായ വിധത്തിൽ തന്നെ 






2019 ജനുവരി 13, ഞായറാഴ്‌ച

ശങ്കരനും മറ്റു രണ്ടു മലയാളികളും
  സംസ്കൃതപണ്ഡിതനും പ്രിൻസ്ടൺ സർവകലാശാല സംസ്കൃതം പ്രൊഫസ്സ റുമായ റിച്ചാർഡ് എച് ഡേവിസിന്റെ പ്രശസ്തമായ രചനയാണ്‌ The BhagavadGitha A Biography .ഞാൻ ഈ പുസ്തകം ഈയിടെ വായിച്ചു തീർത്തു .വിശദമായി എഴുതണമെന്നുണ്ട് .അതു പിന്നാലെ .
   ആദ്യം ഗ്രന്ഥനാമത്തെക്കുറിച്ച് .ഒരു പുസ്തകവും അതിന്റെ രചനാകാലത്തിൽ ഒതുങ്ങുന്നില്ല . കാലത്തിന്റെ അതിർത്തികൾ ഭേദിച്ച് കൂടുതൽ ശക്തിയും സാന്ദ്രതയും തേടി അവ പിന്നീടുള്ള നൂറ്റാണ്ടുകളിൽ -മഹാ കാലത്തിൽ ജീവിച്ചുകൊണ്ടിരിക്കും .മിഖായേൽ ഭക്തിൻ പറഞ്ഞതാണ് .കാലങ്ങളിലൂടെയുള്ള ഒരു ഗ്രന്ഥ ത്തിന്റെ സാർത്ഥക പ്രയാണം രേഖപ്പെടുത്തി വെക്കുന്നതാണ് ആ ഗ്രന്ഥത്തിന്റെ  ജീവചരിത്രം .മഹാഭാരതത്തിലെ ഏതാനും അദ്ധ്യായങ്ങളായി തുടങ്ങി ശങ്കരന്റെ പ്രസ്ഥാനത്രയത്തിൽ ഒന്നായി നിരവധി വൃത്തി വാർത്തിക ഭാഷ്യങ്ങളിലൂടെ തലമുറകളുടെ വേദഗ്രന്ഥമായി അതിപ്പോൾ ഹിന്ദുമതത്തിന്റെ പുസ്തകങ്ങളിൽ പ്രഥമഗണനീയമായിരിക്കുന്നു .
    അപ്പോൾ ഒരു മലയാളിയാണ് ഗീതയുടെ ജീവചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടം ഉദ്ഘാടനം ചെയ്തത് .ശങ്കരാചാര്യർ .വളർച്ചയുടെ പിനീടുള്ള ഘട്ടങ്ങളിൽ വ്യഖ്യാനങ്ങൾക്കൊപ്പം ഗീതാ പ്രഭാഷണങ്ങളുണ്ടായി .തുടർന്ന് ആലാപനങ്ങളും .പ്രൊഫ് ഡേവിസ് പറയുന്നു ക്ലാസിക് സംഗീതത്തിലും പിന്നണി ഗാനരംഗത്തും ഒരേ പോലെ പ്രഗദ്ഭരായ ,കെ ജെ .യേശുദാസിനെ പ്പോലെയുള്ളവർ അതിമനോഹരമായി ഗീതാ ശ്ലോകങ്ങൾ ആലപിച്ച ഡിസ്‌ക്കുകൾ സുലഭമാണെന്ന് .ഗീതയുടെ പ്രയാണവുമായി ബന്ധമുള്ള മറ്റൊരു മലയാളികൂടി ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു .ഗീതയും മാനേജ്മെന്റും എന്ന സങ്കൽപനത്തിന്റെ പ്രയോക്താവായി ഉദാഹരിക്കപ്പെട്ടുന്നത് ഇ ശ്രീധരനാണ് .ഗീത മത ഗ്രന്ഥമല്ല ഭരണനിർവ്വഹണത്തിന്റെ സുവിശേഷമാണ് അദ്ദേഹത്തിന് .
         യേശുദാസ് എൺപത്തിലേക്കു കടന്നിരിക്കുന്നു .'മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു എന്ന് തുടങ്ങുന്ന 'ഭാര്യയിലെ 'ഗാനമാണ് യേശുദാസിന്റെ ശ്രദ്ധേയമായ ആദ്യഗാനം .തുടർന്നങ്ങോട്ട് എത്രപാട്ടുകൾ .അഞ്ചരപതിറ്റാണ്ടു കൊണ്ട് മലയാളത്തിലെ എതിരില്ലാത്ത ഗായകനായി അദ്ദേഹം .മഹാഗായകന് ജന്മദിന മംഗളങ്ങൾ നേരുന്നതിനൊപ്പം കേരളത്തിലെ ,ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സോപാനത്തിൽ ഗീത ചൊല്ലാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ,മൂകനെ വാചാലനാക്കുകയും മുടന്തനെ  പർവതം കടക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്ന കൃപാനിധിയായ ഉണ്ണിയോട് .



 

2019 ജനുവരി 4, വെള്ളിയാഴ്‌ച

ഭ്രാന്താലയം (2 -1 -2019 )
                  കേശവദേവിന്റെ ഏറ്റവും നല്ല നോവൽ ഏതാണെന്നു എം വി ബെന്നി ഒരിക്കൽ എന്നോടു ചോദിച്ചു ,മലയാളം എഡിറ്റോറിയൽ ഓഫിസിൽ വെച്ച് .മറുപടി പറയാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല ."ഭ്രാന്താലയം "കേശവദേവിന്റെ ഏറ്റവും നല്ല നോവൽ മാത്രമല്ല മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ  ഒന്നാണ തെന്നു കൂടി ഞാൻ കൂട്ടിച്ചേർത്തു .ബെന്നി വാദപ്രതിവാദത്തിനൊന്നും നിന്നില്ല .പകരം ആ പുസ്തകത്തെക്കുറിച്ച് ഒരു പഠനം എഴുതാൻ പറഞ്ഞു.വാരികയിൽ മലയാള നോവലിനെക്കുറിച്ച് തുടങ്ങാൻ പോകുന്ന  പരമ്പരക്ക് വേണ്ടി .ബുക്ക് സ്റ്റാളുകളിൽ പുസ്തകം കിട്ടിയില്ല ഒരു സുഹൃത്തു തന്നു .പ്രമുഖ  ഹൈക്കോടതിഅഭിഭാഷകനായ പ്രതാപ് .ഞങ്ങൾ ഏജീസിൽ സഹപ്രവർത്തകരായിരുന്നു ..അന്ന് തന്നെ പുസ്തകം വായിച്ചു തീർക്കുകയും ചെയ്തു .-ഇടയ്ക്കു പറയട്ടെ ആ പരമ്പരയിൽ ഞാൻ എഴുതിയത് പാറപ്പുറത്തിന്റെ അരനാഴിക നേരത്തെക്കുറിച്ചാണ് .'യഹോവയുടെ വഴികൾ 'എന്ന ആ ലേഖനം എന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട് .
        ഭ്രാന്താലയം ഇന്നലെ പുതുവത്സര ദിനത്തിൽ ഓർക്കാപ്പുറത്ത്  എന്റെ മുമ്പിൽ വന്നുപെട്ടു .ഞാൻ ഏതൊരു നല്ല വായനക്കാരനെയും പോലെ കടം വാങ്ങിയ പുസ്തകം തിരിച്ചു കൊടുക്കാതെ അകത്തെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു .അതെങ്ങനെയോ  ആത്മീയ ഗ്രന്ഥങ്ങളുടെ  കൂട്ടത്തിൽ പെട്ടു . .എന്തായാലും വായനയുടെ പുതുവർഷം ഒരു മുഖ്യ മലയാള കൃതിയിൽ നിന്നുതന്നെ  തുടങ്ങാമെന്നു കരുതി .ഒന്നാംതീയതി തന്നെ ഭ്രാന്താലായം വായിച്ചു തീർക്കുകയും ചെയ്തു .---ഇത്രയും രണ്ടാം തീയതി എഴുതിയതാണ് .
  4 -1 -2019 ---ഭ്രാന്താലയത്തിന്റെ അന്യാദൃശമായ രചനാ തന്ത്രത്തെക്കുറിച്ചും ഓണാട്ടുകരയിലെ ഗ്രാമീണ മലയാളത്തിന്  ഉൾക്കൊള്ളാൻ കഴിയുന്ന കാവ്യ സൗന്ദര്യത്തെക്കുറിച്ചും കഥാകോവിദരായ ഗ്രാമവൃദ്ധരെ അനുസ്മരിപ്പിക്കുന്ന  ദേവിന്റെ കഥന രീതിയെക്കുറിച്ചും മറ്റും തുടർന്നെഴുതണമെന്നു കരുതി .ഇന്നു പക്ഷേ കുറിപ്പ് പൂർത്തിയാക്കാനിരിക്കുമ്പോൾ ഇതൊന്നും മനസ്സിലില്ല .ഉള്ളത് ഭ്രാന്താലയം എന്ന പേരും ആ പുസ്തകത്തിന്റെ അവസാനഭാഗത്തു വിവരിച്ചിരിക്കുന്ന സംഭവങ്ങളും അവിടെ ഒരു കഥാപാത്രം പറയുന്ന ഒരു വാക്യവുമാണ് .
    ഭ്രാന്താലയത്തിന്റെ ആദ്യഭാഗം അരങ്ങേറുന്നത് ഓണാട്ടുകരയിലാണ് .ദേവ് അക്കാലത്ത് താമസിച്ചിരുന്നത് അവിടെയായിരുന്നു .കൃത്യമായി പറഞ്ഞാൽ കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ .നേരിട്ടറിയാവുന്ന ഭൂപ്രദേശവും അവിടത്തെമനുഷ്യരും അവരുടെ വേഷവും ഭാഷയുമെല്ലാമാണ് വർണ്ണിക്കപ്പെടുന്നത് .സ്വാഭാവികത പ്രതീക്ഷിക്കാവുന്നതു തന്നെ .പക്ഷെ പുസ്തകത്തിന്റെ അവസാനഭാഗത്തെ സംഭവങ്ങൾ  ഉത്തരേന്ത്യയിൽ ആയിടെ പുതിയതായി രൂപം കൊണ്ട ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലാണ് നടക്കുന്നത് .ദേവ് അവിടെ പോയിട്ടില്ല .അദ്ദേഹംആദ്യമായി  കേരളത്തിനു വെളിയിൽ പോകുന്നത് 1962ഇൽ ആണ് .അയൽക്കാർ എന്ന നോവലിനു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ .അത് അന്ന് പത്ര വാർത്തയായിരുന്നു . കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഭൂപ്രദേശങ്ങളെയും മനുഷ്യരെയും പറ്റി ,കേരളത്തിൽ എന്നെങ്കിലും നടക്കുമെന്ന് ആരും ദുസ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത സംഭവങ്ങളെ പറ്റി ഒക്കെ യാണ് ദേവിന് വർണ്ണിക്കാനുണ്ടായിരുന്നത് .ജീവൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് കിഴക്കോട്ടും പടിഞ്ഞാട്ടും ഓടിപ്പോകുന്ന ജനക്കൂട്ടങ്ങൾ ,കത്തിയെരിയുന്ന ഗ്രാമങ്ങളും അമ്പലങ്ങളും പള്ളികളും ,മരിച്ചു വീഴുന്ന മനുഷ്യർ ,കൊല്ലാനൊരുങ്ങി ഹരഹര മഹാദേവ എന്ന് ഗർജ്ജിക്കുന്ന പിശാചുക്കളും അള്ളാഹു അക്ബർ എന്നലറുന്ന ചെകുത്താന്മാരും .അവർക്കിടയിൽ കൊല്ലരുതേ എന്ന്  കേണപേക്ഷിക്കുന്ന അർദ്ധനഗ്നനായ ദീർഘകായൻ ,മോഹൻ മേരാ ബച്ചാ എന്നലറിക്കരഞ്ഞു കൊണ്ട് ആ മനുഷ്യനെ തേടി വരുന്ന ഭ്രാന്തിയായ ഒരമ്മ അഥവാ ഉമ്മാ ,പിശാചുക്കളുടെ വെടിയേറ്റ് അദ്ദേഹം ആ അമ്മയുടെ കൈകളിലേക്ക് വീഴുന്നത്…..
     അനിതര സാധാരണമായ ആഖ്യാനകൗശലവും ഭാവനാസമ്പന്നതയും ദേവ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നു .അമേരിക്ക കാണാതെ അമേരിക്ക എന്ന മനോഹര നോവലെഴുതിയ കാഫ്ക ക്കു ലഭിച്ച പ്രശംസ ദേവിനും അർഹതപ്പെട്ടതാണ് .പക്ഷേ ഇതേക്കുറിച്ചൊന്നും എഴുതാനുള്ള മനസ്ഥിതി ഇപ്പോഴില്ല .പറയാൻ തോന്നുന്നത് ഇത്രമാത്രമാണ് .ഇന്നായിരുന്നെങ്കിൽ ഭ്രാന്താലയത്തിന്റെ അവസാന ഭാഗമെഴുതാൻ ദേവിന് ഭാവനാ വിലാസത്തെയോ വായിച്ചറിവുകളെയോ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല .കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തിലെയോ ഗ്രാമത്തിലെയോ ഏതെങ്കിലും ഒരു മൂലയിൽ നിന്ന് ചുറ്റും നോക്കി കാണുന്ന കാര്യങ്ങൾ പകർത്തിയെഴുതിയാൽ മാത്രം മതിയായിരുന്നു .ഏഴു പതിറ്റാണ്ടുകൾ കൊണ്ട് നമ്മൾ മലയാളികൾ എത്ര വളർന്നിരിക്കുന്നു .ദേവിന്റെ ഒരു കഥാപാത്രം റഹിം അഭിമുഖം നിൽക്കുന്ന \ചെകുത്താന്മാരെയും പിശാചുക്കളെയും നോക്കി പറയുന്ന ഒരു വാക്യം കുത്തിനോവിച്ചു കൊണ്ട് മനസ്സിൽ ചുറ്റിത്തിരിയുന്നു "അവർക്കു ഭരിക്കാൻ വേണ്ടി അവർ ശ്മശാനങ്ങൾ നിർമ്മിക്കുകയാണ് "









 


































   











     4 -

2018 ഡിസംബർ 20, വ്യാഴാഴ്‌ച

പുരുഷ ഗൃഹത്തിന്റെ മതിൽ
---------------------------------------------------
 ചരിത്രാതീത കാലത്ത് മെലനേഷ്യയിൽ നിലനിന്നിരുന്ന 'പുരുഷഗൃ ഹങ്ങളെ'ക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രണ്ടാം തരംഗ ഫെമിനിസത്തിന്റെ നായികയും താത്വികാചാര്യയുമായിരുന്ന കേറ്റ് മില്ലെറ്റ് പറയുന്നു ഇപ്പോഴും ,അവരുടെ പ്രശസ്ത ഗ്രന്ഥം sexual politics രചിക്കപ്പെട്ട  തൊള്ളായിരത്തി അറുപതുകളിലും പുരുഷഗൃഹങ്ങൾ സർവ്വസാധാരണമാണെന്ന് :മന്ത്രിസഭകൾ ,സെനറ്റുകൾ ,പ്രതിനിധിസഭകൾ അങ്ങിനെ അങ്ങിനെ അധികാരപ്രയോഗത്തിനു പ്രാപ്തിയുള്ള എല്ലാ സമിതികളും അന്നും ഇന്നും പുരുഷഗൃഹങ്ങളാണ് .അറുപതുകളിലെ അമേരിക്കയിൽ മാത്രമല്ല ഇന്നത്തെ ഇന്ത്യയിലും ഈ പുരുഷഗൃഹ സംസ്കാരം നിലനിൽക്കുന്നു .കേന്ദ്ര കമ്മറ്റികൾ ,പോളിറ്റ് ബ്യുറോകൾ ,മന്ത്രിസഭകൾ ,സമുദായനേതൃ സമിതികൾ …….എല്ലാം  പുരുഷഗൃഹങ്ങൾ തന്നെ .മാന്യമായ ഒരപവാദമുള്ളത് ,ഒരു മതേതര പുരോഗമന വാദി പറഞ്ഞു കൂടാത്തതാണെങ്കിലും ,കേന്ദ്ര മന്ത്രി സഭയാണ് .
      വനിതാമതിൽ എന്ന തീരുമാനമെടുത്ത സമിതി ഒരു സമ്പൂർണ്ണ പുരുഷഗൃ ഹമായിരുന്നു .ആർത്തവാശുദ്ധി എന്ന ആശയം സ്ത്രീവർഗ്ഗത്തെ അടിമത്തത്തിൽ നിലനിർത്താൻ പാട്രിയാർക്കൽ സമൂഹം ഉപയുക്തമാക്കിയ പ്രധാന ഉപകരണങ്ങളിലൊന്നാണ് .അതു കൊണ്ടു തന്നെ സ്ത്രീവർഗ്ഗം മാത്രമല്ല സമൂഹം ഒന്നാകെ ഈ ആശയത്തിൽ നിന്ന് മോചനം നേടേണ്ടതുണ്ട് .അതിനു വേണ്ടി കേരളത്തിലെ സ്ത്രീകൾ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മേറ്റ് അറ്റം വരെ അണിചേരുന്നത് ആവേശകരമായ ഒരു കാര്യം തന്നെയാണ് .പക്ഷെ അത്തരം ഒരു മഹാകാര്യം തീരുമാനിക്കപ്പെട്ടത് ഒരു സ്ത്രീയുടെ പോലും സാന്നിദ്ധ്യമില്ലാതെയാണെന്നത് നിർഭാഗ്യകരമാണ് .
    ആദ്യം പുരുഷഗൃഹ സംസ്കാരത്തിൽ നിന്ന് മോചനം നേടുകയാണ് വേണ്ടത്.അതിനു വേണ്ടി കക്ഷി രാഷ്ട്രീയ ,ജാതിമത,ഭേദമില്ലാതെ സ്ത്രീകൾ അണി നിരക്കട്ടെ .അഥവാ വനിതാമതിലിന്റെ മുഖ്യ സന്ദേശം അതാവട്ടെ 

2018 ഡിസംബർ 17, തിങ്കളാഴ്‌ച

16-12-2018
ഞാൻ ഒടിയൻ കാണാൻ തീരുമാനിച്ചു .തിരക്കൊഴിയാൻ കാത്തു നിൽക്കുന്നില്ല .ദുരുദ്ദേശപ്രേരിതമായ ,ദുരുപദിഷ്ടമായ ,എല്ലാ വിഭാഗീയ മാനങ്ങളുമുള്ള ഒരു പ്രചാരണം ആ സിനിമയ്‌ക്കെതിരെ നടക്കുന്നു എന്നതു കൊണ്ട്  പണം കൊടുത്തു ടിക്കറ്റെടുത്തു തന്നെ ആ സിനിമ കാണേണ്ടതുണ്ട് .
   റിലീസ് ചെയ്ത ദിവസം രാവിലെ മുതൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി .വിശ്വസനീയതയുള്ള ,എന്നു ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെയായിരുന്നു അതിലൊന്ന് .താൻ ഒടിയൻ കണ്ടുവെന്നും ഒന്നാം പകുതിയും രണ്ടാം പകുതിയും മോശമാണെങ്കിലും ഇന്റർവെല്ലിനു കഴിച്ച പോപ്കോൺ നന്നായിരുന്നുവത്രേ .അദ്ദേഹത്തിന്റെ നർമ്മ ബോധത്തെക്കുറിച്ച് എനിക്കു മതിപ്പു തോന്നി .പക്ഷേ കൂടുതൽ പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതൊരു വിപരീതാഖ്യാനത്തിന്റെ ഭാഗമാണെന്ന് .ഇന്റെർവെല്ലിനു കഴിച്ച പോപ്കോൺ ,പഫ്സ് ,കല്ലുമ്മേക്കായ്  ,കാവാബ്‌ ,മാങ്ങാത്തൊലി ഒലക്കേടെ മൂഡ് എല്ലാം നന്നായിരുന്നു ,പടം മോശവും .മിക്കവരും പടം കണ്ടവരല്ല .അതു തുറന്നു പറയാനുള്ള ഉളുപ്പില്ലാത്ത സത്യസന്ധത ചിലരെങ്കിലും കാണിക്കുകയും ചെയ്തു .ഈ ക്യാംപയിനിന്റെ പിന്നിലുള്ള ചേതോവികാരം എന്തുമാകട്ടെ അതിനെ നേരിടാൻ ഒരു കലാസ്നേഹിക്ക് ബാദ്ധ്യതയുണ്ട് .അതിനുള്ള മാർഗം പടം കണ്ട സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് .
   സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരെന്നു കരുതിയിരുന്നവരിൽ ചിലരെങ്കിലും അതിനനുസരിച്ച് പെരുമാറുന്നില്ല എന്നു മനസ്സിലാവുമ്പോൾ തോന്നുന്ന അസ്വാരസ്യം ബാക്കിയാവുന്നു .