2016, മാർച്ച് 26, ശനിയാഴ്‌ച

March25,2016 Riverside,California

ഞാൻ ഇന്ന് അങ്കിൾ ടോംസ് കാബിൻ വായിച്ചു തീർത്തു .പുസ്തകത്തിന്റെ  പുറംതാളിൽ പറയുന്നതു പോലെ  ഒരു പുന സന്ദർശനമല്ല ആദ്യ വായന തന്നെ .അസ്തിത്വവാദവും ആധുനികതയും ആവേശിച്ച യൗവനാരംഭത്തിൽ പല ക്ലാസ്സിക്കുകളും വായിക്കാതെ പോയി .ഒ ന്നിതായിരുന്നു .
    ഹെമിന്ഗ്വേയുടെയോ  സ്റ്റീൻബെക്കിന്റെയോ കൃതിക ളുടെ  ശി ല്പഭദ്രത ഹാരിയറ്റ് ബീച്ചർ സ്റൊവിന്റെ ഈ കൃതിക്ക് ഇല്ലായിരിക്കാം.പക്ഷ 1852 ഇൽ  ഇറങ്ങിയ ഈ നോവൽ നിർവഹിച്ച ദൗത്യം അനന്യ മാണ് .അമേരിക്കൻ അടിമ കളുടെ  വിമോചനം .    വലിയ ഒരു യുദ്ധത്തിനു വഴിയൊരുക്കിയ ചെറിയ വനിത എന്നു ഏബ്രഹാംലിമ്കൻ സ്റ്റോവിനെ വിശേഷിപ്പിച്ചിരുന്നു .
       ദീർഘമായി എഴുതാനുണ്ട് .അതുപിന്നീട് 

2016, മാർച്ച് 13, ഞായറാഴ്‌ച

ഇന്നലെ മാർച്ച്  11 ,2016  അവിസ്മരണീയമായ ഒരു ദിവസമായിരുന്നു .ഞാൻ എസ ഡി കോളേജിൽ  പോയി അവിടത്തെ മലയാളം എം എ വിദ്യാർഥികൾക്ക് 'ആധുനികത മലയാള കവിതയിൽ'  എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു .ഞാൻ എമെസ്സിക്ക് പഠിച്ചത് എസ്  ഡി കോളേജിലാണ് ..മലയാളം എം എ വിദ്യാർഥികളെ പഠി പ്പിക്കാൻ അവിടേക്കു ക്ഷണിക്കപ്പെടുക വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു .
        എന്റെ കൗമാര യൗവനങ്ങൾക്ക് സമകാലികമാണ്  അറുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച് രണ്ടു ദശകത്തോളം  നിലനിന്ന മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനം . കുരുക്ഷേത്രം പ്രസിദ്ധപ്പെടുത്തിയ കാലത്ത് തന്നെ ഞാൻ അതു വായിച്ചിരുന്നു .മുഖ്യധാരാ കവിതയുടെ പ്രത്യേകിച്ച് വൈലോപ്പിള്ളി കവിതയുടെ ആരാധകനായിരുന്ന എനിക്ക് പക്ഷേ കുരുക്ഷേത്രം ഭാവാപേക്ഷയില്ലാത്ത  രൂപ പരീക്ഷണം മാത്രമായി തോന്നിയില്ല .മാത്രമല്ല അതിന്റെ മാതൃക എന്നു കരുതപ്പെടുന്ന എലിയറ്റ് കാവ്യം' ദ വേസ്റ്റ് ലാൻഡ്'ഇംഗ്ലീഷ് എം എ വിദ്യാർഥികളായ സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുക കൂടി ചെയ്തു ഞാൻ .ആയിടെ തന്നെ വന്ന കക്കാടിന്റെ 1963 ,നഗരത്തിലെ കണ്വൻ ,പാലൂരിന്റെ കൃക്ഷ്ണഗാഥ,മാധവൻ അയ്യപ്പത്തിന്റെ ജീവ ചരിത്രകുറിപ്പുകൾ ഇവയൊക്കെ മുൻ വിധികളൊന്നും ഇല്ലാതെ വായിക്കാൻ കഴിഞ്ഞിരുന്നു എനിക്ക് .സംസ്കൃത  ഉദ്ധരണികൾ ,പരിഹാസം, വൃ ത്ത നിരാസം  ഇവയൊക്കെ എന്നെ അലോസര പ്പെടുത്തിയിരുന്നെങ്കിലും .
   എഴുപതുകളിലെ യുവത്വത്തിന്റെ ആന്തര സംഘർഷം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക് ആ സംഘര്ഷത്ത്തിന്റെ വാങ്ങ്മായ രൂപങ്ങൾ ,എന്റെ പ്രായക്കാരായ യുവാക്കൾ എഴുതിയത്  സ്വാഭാവികമായും ആകർഷകങ്ങളായി തോന്നി .
    ഇക്കാര്യങ്ങളൊക്കെ ഞാൻ എന്റെ മുമ്പിലിരുന്ന കുട്ടികളോടു  പറഞ്ഞു ..കുരുക്ഷേത്രം തൊട്ടുള്ള പ്രധാന ആധുനിക കവിതകളെ ക്കുറിച്ചുള്ള ലഘു വിവരണത്തോടൊപ്പം .ആമുഖമായി 'തരിശു ഭൂമി'യെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ഉപസംഹാരമായി ഉത്തരാധുനികതയെ പറ്റിയുള്ള എന്റെ ധാരണകളും .
     അദ്ധ്യാപകനാകാനുള്ള ഉൾപ്രേരണയോ കഴിവോ എനിക്കില്ല എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണു ഞാൻ ഏറെ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹിത്യം ഐശ്ചി കമായി എടുക്കാതിരുന്നത് .എന്റെ ആ അയോഗ്യത ഇന്നും നിലനില്ക്കുന്നു .ആലപ്പുഴയിലെ കുട്ടികൾ പക്ഷേ  ഒരക്ഷമ യും പ്രകടിപ്പിക്കാതെ രണ്ടര മണിക്കൂർ ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നു .ചിലരൊക്കെ ചിലതൊക്കെ കുറി ച്ചെടുക്കുന്നുമുണ്ടായിരുന്നു  .കോട്ടുവായും ഞെളി പിരിക്കൊള്ളലുമൊന്നും ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല .ക്ലാസ് വളരെ മോശമായില്ല എന്നർഥം .ഒരുവിധം മോശം എന്ന് വേണമെങ്കിൽ  പറയാം .
   അതെങ്ങിനെയായാലും എനിക്ക് അനല്പ്പമായ അഭിമാനവും ആഹ്ലാദവും അനുഭവപ്പെട്ടു .ഉപനിഷത്തിലെപ്രസിദ്ധമായ ആ ശാന്തി മന്ത്ര പാദം "തേജസ്വീനാവധീതമസ്തു " എന്റെ മുമ്പിലിരുന്ന ഒരോ വിദ്യാർഥിയേയും മനസ്സില് കണ്ട് ഞാൻ ഉരുവിടുന്നു :'ഞാനും നീയും ചേർന്നു നേടിയ ഈ വിദ്യ മേളക്ക് മേല തേജസ്സാർജിക്കട്ടെ '
   എനിക്ക് ഈ അവസരം നല്കുന്നതിന് മുൻ കയ്യെടുത്ത ഡോ സജിത്കുമാറിനോടു ഞാൻ നന്ദി പറയേണ്ടതില്ല .




2016, മാർച്ച് 9, ബുധനാഴ്‌ച

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

2016, മാർച്ച് 6, ഞായറാഴ്‌ച

രാജ്യ സ്നേഹം കുറ്റ കരമോ?
 അടുത്തിടെയായി  ഇന്ത്യയിൽ ഹിന്ദു വർഗ്ഗീയ വാദികളൊഴികെ മറ്റെല്ലാവരും വിശ്വ പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇത് രണ്ടുമല്ലാതെ ഒരു സാധാരണ ഇന്ത്യൻ പൌരനായി നിലനില്ക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ,അതിനു വല്ല ന്യായീകരണവുമുണ്ടോ എന്നൊക്കെ ഞാനാലോചിച്ചു പോയി .ആ ആലോചന എന്താണു രാജ്യം ,എന്താണു ദേശീയത എന്നൊക്കെ ഉള്ള ചോദ്യങ്ങളിലേക്കു ചെന്നെത്തി .ഉത്തരം ഞാൻ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.അതിങ്ങനെ :
    പതിനാല് കൊല്ലം  കൊല്ലം മുമ്പാണ് ഞാൻ ബെനഡിക്റ്റ് ആൻഡേർസന്റെ Imagined  Communities -Reflections On The Origin and Spread Of Nationalism എന്ന വിശ്രുത കൃതി വായിക്കുന്നത് .ദേശീ യതയെയുംദേശ രാഷ്ട്ര നിര്മ്മിതിയെയും മറ്റും പറ്റിയുള്ള ആധികാരിക ഗ്രന്ഥ മാണല്ലോ  അത്. .Imagined  Community -സംകല്പ്പിത സമൂഹം - ഒരു ജന സഞ്ചയത്തിലെ  രണ്ടാളുകൾ തമ്മിൽ ,അവർ പരസ്പരം പരിചിതരല്ലെങ്കിൽ കൂടി സാഹോദര്യം തോന്നുന്നുവെങ്കിൽ ആ ജനസഞ്ചയം ഒരു സങ്കല്പ്പിത സമുഹമാണ്.നമ്മളെല്ലാം അനുഭവിച്ചറി ഞ്ഞിട്ടുള്ള സാധാരണ കാര്യം .കേരളത്തിനു പുറത്തുവെച്ച് ഒരു മലയാളിയെ കണ്ടെത്തിയാൽ അയാള് പരിചിതനല്ലെങ്കിൽ കൂടി മറ്റൊരു മലയാളിക്കു സന്തോഷം തോന്നുമല്ലോ .ഈ സങ്കല്പ്പിത സമൂഹങ്ങളാണ് ചരിത്രത്തിന്റെയുംഭൂമി ശാസ്ത്രത്തിന്റേയും വ്യവസ്ഥ കൾക്കു വിധേയമായി ദേശ രാഷ്ട്രങ്ങളായി രൂപാന്തരപ്പെടുന്നത് .ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക്  ശേഷമാണ് യുറോപ്പിൽ ഈ പ്രക്രിയ പൂർത്തിയാകുന്നത് ..
     ഇന്ത്യൻ ദേശ രാഷ്ട്രം നിലവിൽ വന്നത് 1947 ലാണ് .പക്ഷേ ഇന്ത്യ എന്ന സങ്കല്പ്പിത സമൂഹം ആയിരത്താണ്ടുകളായി നിലനിൽക്കുന്നുണ്ടായിരുന്നു .എന്ന് വെച്ചാൽ കന്യാ കുമാരിയിലെ ഒരു ഗ്രാമീണനു ഹിമാലയത്തിന്റെ താഴ്‌വരയിലെ ഒരുവനുമായി സാഹോദര്യം തോന്നുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ടായിരുന്നു .ഇതിഹാസ പുരാണങ്ങൾ ഇതിനു പ്രേരകമായിട്ടുണ്ടാവാം .പക്ഷേ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടല്ല ഈ സങ്കല്പ്പിത സമൂഹം നിലവിൽ  വന്നത് .സത്യത്തിൽ അങ്ങിനെ ഒരു മതം നിലവിലുണ്ടായിരുന്നില്ല .വിധി വിശ്വാസം പോലെ ,സുനിർവചിതമാല്ലത്ത അദ്വൈത ബോധം പോലെ ചില വിശ്വാസങ്ങൾ എല്ലാ ഇന്ത്യാ ക്കാർക്കുമുണ്ടായിരുന്നു .പക്ഷേ ദൈവങ്ങളും ആരാധനാ രീതികളും ദേശം പ്രതി ഭിന്നമായിരുന്നു .സങ്കൽപ്പത്തിൽ ഒരു ഇന്ത്യ ഉണ്ടാവുന്നതിന്  വിശ്വാസങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല .
      ഭൂപടങ്ങളിൽ ഒരിന്ത്യ നിവരുന്നത് പക്ഷേ 47 ലാണ് .സംകൽപ്പത്തിലെ ഇന്ത്യ തന്നെയായിരുന്നു അത് ;ഏറെക്കുറെ .ഈ ഉപാധി രണ്ടാം യുദ്ധത്തിനു  ശേഷം യുറോപ്പിൽ നിലവിൽ വന്ന ദേശരാഷ്റ്റ്രങ്ങൾക്കും ബാധകമായിരുന്നു .അങ്ങിനെ നിലവിൽ വന്ന ഇന്ത്യയിലെ ഒരു പൌരനാണ് ഞാൻ .ഞാൻ കൂടി ചേർന്നാണ് നമ്മുടെ ഭരണ ഘടന നമുക്ക് തന്നെ സമർപ്പിച്ചത് .എനിക്കാ ഭരണ ഘടനയുടെ ആനുകൂല്യങ്ങൾ വേണം .അപ്പോൾ ആ ഭരണ ഘടന വഴി നിലവിൽ  വന്ന രാജ്യത്തോടും കൂറുണ്ടാവണമല്ലോ .മാത്രമല്ല ആ രാജ്യം എന്റെ പ്രതിമാഹന്മാരുടെ സങ്കൽപ്പത്തിൽ സഹസ്രാബ്ദങ്ങളായി നിലനിന്നു വന്നതായത് കൊണ്ട് എനിക്കതിനോട് സ്നേഹവും ഭക്തിയുമുണ്ട് .
ആ  രാജ്യത്തിന്റെ ചിഹ്നം ,അശോകസ്തംഭം സമ്മാനിക്കുന്ന മാന്യത അതു പുറം ചട്ടയിലുള്ള ഒരു കാർഡു ദീര്ഘലാലം കൊണ്ടു നടന്ന എനിക്കറിയാം .മദ്ധ്യ പൌരസ്ത്യ ദേശ ത്തെ യുദ്ധ രംഗത്തുനിന്നു രക്ഷപെട്ടു വന്ന സഹോദരിമാർക്ക് ഈ അശോക സ്തംഭത്തിന്റെ വില എനിക്കറിയാവുന്നതിൽ കൂടുതൽ നന്നായറി യാമായിരിക്കും.അത് കൊണ്ട് എനിക്ക് തല്ക്കാലം വിശ്വ പൗരനാവേണ്ട .ഇന്ത്യൻ പൌരനായാൽ മതി .
      ഇതിനർഥം  ഞാൻ മാറി മാറി  വരുന്ന സര്ക്കാരുകളുടെ  അടിമയാണെ ന്നല്ല .എനിക്കിഷ്ടമല്ലാത്ത ഭരണ കൂടത്തോട് ,അത് ചരിത്രത്തിലെ ഏറ്റവും ദുഷിച്ച ഏകാധിപത്യത്തിങ്ങളിലൊ ന്നായിരുന്നു ,ഞാൻ എന്റേതായ രീതിയിൽ കലഹിച്ചിട്ടുണ്ട് .ശിക്ഷിക്ക പ്പെട്ടിട്ടുണ്ട് ആ വസ്തുത എന്റെ സർവീസ്  ബുക്കിൽ മാത്രമല്ല പെൻഷൻ ബുക്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട് .ഇനിയും അങ്ങിനെയൊരവസരം വന്നാൽ ഞാൻ കലഹിച്ച്ചുവെന്നു വരാം .പക്ഷേ അപ്പോഴും ഇന്ത്യാക്കാരനെന്നതിൽ ഞാൻ അഭിമാനിക്കുക തന്നെ ചെയ്യും .