2017, മാർച്ച് 25, ശനിയാഴ്‌ച

കുമ്മട്ടിപാടം തുടക്കം മുതൽ തന്നെ മണികണ്ഠനും വിനായകനും മനസ്സിൽ സ്ഥലം പിടിച്ചിരുന്നു .ലേശം മുന്നിൽ നിന്നത് മണികണ്ഠനാണെന്നു തോന്നി .അദ്ദേഹം പുതിയ ആളാണല്ലോ .ഒരു കുറ്റവും പറയാനില്ലാത്ത അഭിനയം രണ്ടു പേരുടെയും .അവസാനം എത്തിയപ്പോൾ വിനായകൻ അമ്പരപ്പിച്ചു കളഞ്ഞു .ആരുടെയെങ്കിലും കത്തി തനിക്കു നേരെ വരുമെന്നു കരുതി തന്നെയാണ് ഓരോ കൊട്ടേഷൻ കാരനും ജീവിക്കുന്നത് .പക്ഷേ അതൊരു അടിയന്തിര യാഥാർഥ്യമായി മുന്നിലെത്തിയാലോ ?അയാൾ എങ്ങിനെയായിരിക്കും പെരുമാറുക .അത് വിനായകൻ കാണിച്ചു തന്ന രീതിമലയാള സിനിമയിൽ അപൂർവമാണ് ,മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത് എന്ന അർത്ഥത്തിൽ . അതിനെത്ര അവാർഡ് കൊടുത്താലും മതിയാവുകയില്ല .അത്ര മേൽ സ്വാഭാവികമായിരുന്നു  അത് .നമ്മുടെ വലിയ നടന്മാർ ക്കൊന്നും അ ത്തരം  ഒരവസരം ഇതു  വരെ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല .അതു കൊണ്ട് താരതമ്യം അപ്രസക്തമാണ് .
     അഭിനയിച്ചതിൽ പുലർത്തിയ സ്വാഭാവികത അഭിമുഖത്തിൽ ഒട്ടും അഭിനയിക്കാതെയും വിനായകൻ നിലനിർത്തി .എല്ലാ ചോദ്യത്തിനും ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന മറുപടി ഒളിച്ചു വെക്കാൻ ഒന്നുമില്ല ,അഴിച്ചു വെക്കാൻ മുഖം മൂടികളുമില്ല .മുഖാമുഖ ത്തിന്റെ അവസാനം ഷേക്ക് ഹാന്ഡിന് നീട്ടിയ ജിമ്മിയുടെ കയ്യിൽ തന്റെ രണ്ടു കൈകളും കൂട്ടി ചേർത്ത് പിടിച്ച് മനസ്സ് മുഴുവൻ തുറന്നു ചിരിച്ചു കൊണ്ട് വിനായകൻ നടത്തിയ പ്രതികരണമുണ്ടല്ലോ അത് അങ്ങിനെയൊരാളിനേ കഴിയൂ മണ്ണിലും ചെളിയിലും തങ്ങൾക്കു വേണ്ടി യല്ലാതെ ജീവിതം ഹോമിച്ച ഒരു സമൂഹത്തിൽ പെട്ട ആളിന്
 .

2017, മാർച്ച് 1, ബുധനാഴ്‌ച

മഹാവാക്യങ്ങൾ
സാമവേദാന്തർഗതമായ ചഹാന്ദോഗ്യോപനിഷത്തിലെ 'തത്വമസി ' എന്ന ഉപദേശ വാക്യമാണ് ഒന്നാമത്തെ മഹാവാക്യം .ഉപനിഷത്സാരമാകെ ഉൾക്കൊള്ളുന്ന സൂത്രവാക്യമായി  കരുതപ്പെടുന്നു ഇത് .
  തത്  എന്നാൽ മനോവാഗഗോചരമായ ബ്രഹ്മം
 ത്വം -നീ -ഉപാധി പരിഛിന്നമായ  ജീവാത്മാവ്
അസി -ആകുന്നു ,ഏകത്വത്തെ ദ്യോതിപ്പിക്കുന്നു
ഇതിൽ പറയുന്ന നീ ,ശിക്ഷ്യ പക്ഷത്തു നിന്നു പറയുമ്പോൾ ഞാൻ ,ആരെന്ന ചോദ്യത്തിനുത്തരമാണ് അഥർവ വേദത്തിലെ മാണ്ഡുക്യോപനിഷത്തിലുള്ള 'അയമാത്മാ ബ്രഹ്മ ' എന്ന അനുസന്ധാന വാക്യം .ഈ ആത്മാവ് ബ്രഹ്മം തന്നെയാണ് .നാമരൂപാദിയായ ഉപാധിയാണ് അങ്ങിനെ തോന്നാതിരിക്കാൻ കാരണം .
  എന്താണ് ഉപദേശ വാക്യത്തിൽ സൂചിതമായ തത് അഥവാ ബ്രഹ്മം ? പ്രകൃഷ്ടമായ ജ്ഞാനം ,ശുദ്ധ ബോധം  ആണ് ബ്രഹ്‌മം  എന്ന് ഋഗ്വേദത്തിലെ ഐതെരേയോപനിഷത്തിലുള്ള 'പ്രജ്ഞാനം ബ്രഹ്മ 'എന്ന ലക്ഷണ വാക്യം നിർദ്ദേശിക്കുന്നു .
  സാക്ഷാത്കരിക്കപ്പെടുന്ന പരമമായ അനുഭവത്തെയാണ് യജുർ  വേദത്തിലെ ബൃഹദാരണ്യകോപനിഷത്തിലെ 'അഹം ബ്രഹ്‌മാസ്‌മിയെന്ന അനുഭവ വാക്യം സൂചിപ്പിക്കുന്നത്

ഗുരുപൂജ
പ്രാചീന ഇന്ത്യൻ ചിന്തയെ ക്കുറിച്ച് പണ്ഡിതനല്ലാത്ത ഒരു സാധാരണക്കാരന്റെ അന്വേഷണത്തിന്റെ തുടക്കമാണ് .ചൂണ്ടി കാണിച്ചു തരാൻ ഒരു ഗുരുവില്ലാതെ അറിവ് അസാദ്ധ്യമാണ് .ചൂണ്ടി കാണിക്കുക മാത്രമാണ് ഗുരു ചെയ്യുന്നത് .പഠിക്കുക ശിക്ഷ്യന്റെ മാത്രം കടമയാണ് . തികച്ചും യാദൃഛിക മായാണ് ഇന്ത്യൻ തത്വ ചിന്തയിലെ എന്റെ ഗുരുവിനെ ഞാൻ കണ്ടെത്തിയത്. ഗീത ഒരാനുഷ്ഠാനം പോലെ വായിക്കാറുണ്ടായിരുന്നെങ്കിലും നമ്മുടെ പ്രാചീന ദര്ശന ഗ്രന്ഥങ്ങളൊന്നും ഞാൻ വായിച്ചിരുന്നില്ല എഴുപതുകളുടെ തുടക്കം വരെ .കാമുവിന്റെയും സാർത്രിന്റെയും പ്രധാന പുസ്തകങ്ങൾ വായിച്ചിട്ടുണ്ടായിരുന്നു താനും .അവരുടെ ആരുടെയോ പുസ്തകങ്ങൾ വാങ്ങാൻ പണം അന്വേഷിച്ചു നടക്കുന്നതിനിടയിൽ ഞാൻ അന്ന് സസ്പെൻഷനിലായിരുന്നഅസോസിയേഷൻ സെക്രട്ടറി  കെ ടി തോമസിന്റെ മുറിയിലുമെത്തി .ഞാൻ ചോദിക്കാതെതന്നെ തോമസ് പണം തരാൻ തയാറായി .സബ്‌സിസ്റ്റൻസ് അലവൻസിൽ നിന്ന് മിച്ചം പിടിച്ച് വീട്ടിലയക്കാൻ വെച്ചിരിക്കുന്ന പണം എന്നൊന്നുമുള്ള കുറ്റബോധം എനിക്കു തോന്നിയില്ല .പണം തന്നതിനൊപ്പം ഒരു ചെറിയ പുസ്തകം കൂടി കയ്യിൽ വെച്ച് തന്നിട്ട് അന്നു തോമസ് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട് .: പടിഞ്ഞാറൻ തത്വ ചിന്ത വായിക്കുന്നത് നല്ലതു തന്നെ .പക്ഷേ അവിടങ്ങളിൽ മനുഷ്യ വാസം ഉണ്ടാവുന്നതിനു വളരെ മുമ്പ് തന്നെ നമുക്ക് ദർശന ഗ്രന്ഥങ്ങൾ ഉണ്ടായി കഴിഞ്ഞിരുന്നു .അവയിൽ ചിലതെങ്കിലും വായിച്ചിരിക്കുന്നത് നല്ലതാണ് .തോമസ് തന്ന പുസ്തകം ഞാൻ മറിച്ചു നോക്കി പ്രധാന ഉപനിഷത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രങ്ങളുടെ പരിഭാഷയായിരുന്നു അത് .
   പണം ഞാൻ തിരിച്ചു കൊടുത്തു അടുത്ത മാസം ആദ്യം തന്നെ .പുസ്തകം ഇപ്പോഴും എന്റെ കയ്യിലുണ്ട് .
സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ തോമസ് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു .എനിക്ക് ഒരു മെമ്മോ കിട്ടി.തോമസ് വക്കീലായി പോയി .ഇപ്പോൾ പത്തനംതിട്ടയിൽ പ്രാക്റ്റീസ് ചെയ്യുന്നു .
നാലര പതിറ്റാണ്ട് .ഉപനിഷത്തുകളുടെ  മലയാള പരിഭാഷ ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഞാനീക്കാലത്തിനിടയിൽ വായിച്ചു .നമ്മുടെ പൂർവികർ അവനവനിൽ തന്നെ ഈ മഹാപ്രപഞ്ചത്തെ കണ്ടെത്തിയതെങ്ങിനെയെന്നതിനെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് സുഹൃത്തുക്കളുമായി പങ്കു വെക്കാൻ തുടങ്ങുമ്പോൾ ആ അറിവ് എനിക്കു ചൂണ്ടി കാണിച്ച് തന്ന ആളെ ,സഖാവ് കെ റ്റി തോമസിനെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു . തേജസ്വീനാവാധീതമസ്തു
പൂണിത്തുറ ,കൊച്ചി
1 -3 -2017  .