2020, ഡിസംബർ 14, തിങ്കളാഴ്‌ച

ഇരുട്ടിന്റെ ഹൃദയം --------------------------------- കോൺറാഡിന്റ ഹാർട്ട് ഓഫ് ഡാർക്നെസ്സിൽ ഒരു അസ്തമയ വര്ണനയുണ്ട് . ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം :'ജ്വലിക്കുന്ന വെളുത്ത നിറത്തിൽ തിളങ്ങി നിൽക്കുന്ന സൂര്യൻ നോക്കിനിൽക്കേ താഴേക്കു വരുന്നു .വിളറിയ ചുവപ്പുനിറത്തിലേക്കു മാറുന്നു ,രശ്മ(ഇ)കളുംചൂടും നഷ്ടമാവുന്നു .പെട്ടെന്നു മറയുന്നു ,എങ്ങും മ്ലാനത പരക്കുന്നു ........ പത്തു പതിനഞ്ചു കൊല്ലം മുമ്പ് ആദ്യം വായിച്ചപ്പോൾ തോന്നാത്ത വികാരപാരവശ്യം ഈ വാക്യങ്ങൾ ഇപ്പോൾ എന്നെ അനുഭവിപ്പിക്കുന്നു .എന്റെ കണ്ണുകൾ നിറയുന്നു ...അകാരണമായി എന്നു പറഞ്ഞുകൂടാ ...എത്ര പ്രകാശഗോളങ്ങളാണ് എന്റെ ആകാശത്തുനിന്ന് തിരോധാനം ചെയ്തത് ഈ അടുത്തയിടെ .ചൂടും വെളിച്ചവും പകർന്ന് കൂടെയുണ്ടായിരുന്നവർ ..ഹമീദ് ,സുകുമാരൻ നായർ ശാന്ത...ഇപ്പോഴിതാ നളിനാക്ഷൻ നായർ ..സ്വാമി എന്ന ലക്ഷ്മിനാരായണൻ ...ഏതു പ്രതിസന്ധിയിലും ഓടിയെത്തുമായിരുന്നവീട്ടുകാര്യങ്ങൾ മുതൽ വേദാന്തം വരെഎല്ലാക്കാര്യങ്ങളും ഉപദേശിക്കുകയാണെന്നു തോന്നാതെ പറഞ്ഞുതരുമായിരുന്നു നളിനാക്ഷൻ നായർ .സ്വാമി ഓഫീസിലും പുറത്തും ഒരു ജ്യേഷ്ഠസഹോദരനായിരുന്നു .......കത്തിജ്ജ്വലിച്ചു നിൽക്കുമ്പോഴാണ് ഇവരൊക്കെ അപ്രത്യക്ഷരായത്.ഈ അസ്തമയങ്ങളുടെ ആഘാതമാവണം ധൈക്ഷണികമായല്ലാതെ വികാരപരമായി ഒരിക്കലും ഞാൻ സമീപിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിലെ ഒന്നോ രണ്ടോ വരി എന്റെ കണ്ണു നിറയിച്ചത് .കണ്ണ് നിറയുന്നത് മോശമായിരിക്കാം .പക്ഷേ തടയാനെനിനക്കു കഴിയുന്നില്ല ...അവർക്കൊക്കെവേണ്ടി അത്രയെങ്കിലും .....

2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

 19 -10 -2020 

   ഒരാൾ കൂടി ഓർമ്മയായി .വല്ലാത്ത കാലം .വയ്യ എന്നറിഞ്ഞിട്ട് ഒന്നുപോയി കാണാൻ കൂടി സാധിക്കാത്ത അവസ്ഥ ..ഒരു സഹപ്രവർത്തക എന്നു പറഞ്ഞാൽ ഒന്നും ആവുന്നില്ല .സ്നേഹിത ,പ്രിയസഹപ്രവർത്തക എന്നൊക്കെയായാലോ ?വാക്കുകൾക്ക് മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നതിനുള്ള ശേഷിയില്ല .ഉപയോഗം കൊണ്ട് തലയും പുലിയും തേഞ്ഞു മാഞ്ഞുപോയ വിലയില്ലാത്ത ലോഹക്കഷണങ്ങൾ മാത്രമാണ് വാക്കുകൾ എന്ന് നീഷേ പറഞ്ഞത് എത്ര വാസ്തവം !

     വാല്സല്യനിധിയായ ജ്യേഷ്ടസഹോദരി എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയായിരിക്കും .അങ്ങിനെ എന്തൊക്കെയോ ആയിരുന്നു എനിക്ക് ശാന്ത .അമ്പത്തൊന്നു കൊല്ലം മുമ്പ് ഏ ജിസോഫീസിൽ ജോലിക്കു ചേർന്ന ഞാൻ അവിടെ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തക .പോസ്റ്റിങ്ങ് ഓർഡറുമായി പുന്നൻ റോഡിലെ വാടക കെട്ടിടത്തിലെ അനെക്സിലേക്ക് കടന്നു ചെന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു .സൂപ്രണ്ട് അമ്മാൾ സാറ് ഓർഡർ  ഇനിഷ്യൽ ചെയ്തു തന്നിട്ട് തന്റെ വലതു വശത്തേക്ക് വിരൽ ചൂണ്ടി .അവിടെയുള്ള സീറ്റിലാണ് കടലാസ് രജിസ്റ്ററിൽ ചേർക്കുന്നതും ഹാജർബുക്കിൽ പേരെഴുതുന്നതും .വിടർന്ന ചിരിയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത് .എല്ലാ ചിരിയിലും കാണാത്ത ഒന്ന് അവരുടെ ചിരിയിലുണ്ടായിരുന്നു ;ആർദ്രത ."ആദ്യം ഉള്ളിൽ വന്നൊറ്റി ക്കൊടുത്താൾ ആർദ്രത ഞങ്ങളായുധം വെച്ചു ..'ആർദ്രവാത്സല്യത്തിന്റെ പ്രകാശം പരത്തുന്ന ആ ചിരി മാഞ്ഞു .ഇന്നലെ വൈകുന്നേരം .ഇളയ സഹപ്രവർത്തക അമലയുടെ വാട്സ്ആപ് മെസ്സേജ് :'ശാന്തസാറ്  6 .45 pm നു മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചു' .

     അഞ്ചാറുമാസം മുമ്പ് ലോക്കഡൗണിന്റെ തുടക്കത്തിൽ അമലയുടെ ഒരു മെസ്സേജ് കിട്ടി .ശാന്തസാറിനെ ഒന്നു വിളിക്ക് ;ഇതാണ് നമ്പർ ....നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഞാൻ ഇടയ്ക്കു വിളിക്കാറുമുണ്ടായിരുന്നു .പിന്നീട് വിളികളുടെ ഇടവേള ദീർഘിച്ചു പോയതാണ് .ഞാൻ വിളിച്ചു .വാത്സല്യത്തിന്റെ ചിരി ,തെക്കൻ തിരുവിതാംകൂറിലെ ഗ്രാമീണ മലയാളം ,തമിഴിന്റെ ചുവ തീരെയില്ലാതെ ,പണ്ട് ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറുള്ള തൊടുവട്ടി കരുപ്പട്ടിയുടെ മധുരം കിനിയുന്ന സംസാരം .ഞാൻ പിന്നീട് ഇടയ്ക്കിടെ വിളിക്കുമായിരുന്നു .ഒടുവിൽ വിളിച്ചത് പത്തിരുപതു ദിവസം മുമ്പാണ് .വീണു കയ്യൊടിഞ്ഞതും ബാൻഡേജിട്ടതും തലമൊട്ടയടിച്ചതും ഒക്കെ പറഞ്ഞിട്ട്  അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു 'കാണാൻ നല്ല രസമാണ് "എന്നിട്ട് ലേശം പരിഭവത്തോടെ 'പക്ഷേ കുറുപ് വരൂല്ലല്ലോ ".ഞാൻ നെടുങ്കാട്ടുള്ള  അവരുടെ വീട്ടിൽ പോയിട്ടേയില്ല ,അവരും ഭാസ്കരൻ സാറും പലപ്പോഴും നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും ..

       ഇനിയിപ്പോൾ പോയിട്ടെന്തിനാ ?ശാന്ത വീടൊഴിഞ്ഞു പോയി .ഭാസ്കരൻ സാർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു .'ഗാതാസൂനഗതാസുംശ്ച '....'പാന്ഥർ  പെരുവഴിയമ്പലം തന്നിലേ '   'വികൃതിർ ജ്ജീവിതമുച്യതേ '....തത്വങ്ങളൊരുപാട് പറയാനുണ്ട് .പറയാൻ എന്തെളുപ്പം .പക്ഷേ സ്വന്ത ദുഃഖങ്ങൾ പോലും നേരമ്പോക്കാക്കുന്ന ആ ചിരി ഇനിയില്ലല്ലോ .





















 


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

"ഇന്ത്യൻ നൃത്തത്തിന്റെ ,അതേതു നൃത്തരൂപമായാലും ,അടിസ്ഥാനം മനോഹരമായ നിലകളാണ് .സ്ഥലത്തെ ചലനങ്ങളിലൂടെ കീഴടക്കുന്ന പാശ്ചാത്യ നൃത്തകലയുടെ രീതിയല്ല നമ്മുടേത് .സ്ഥലപരിമിതിയിൽ കാലത്തെ ബന്ധിച്ചു നിർത്തുകയാണ് ഇന്ത്യൻ നർത്തകർ ചെയ്യുക ....ക്ലുപ്ത സ്ഥലത്തിൽ ബന്ധിതമായ കാലത്തിലെ ഒരു നിമിഷം (a moment of arrested time in limited space ) ആണ് കുറ്റമറ്റ ഒരു നൃത്തനില .ഇത്തരം നിശ്ചല ദൃശ്യങ്ങളുടെ അനുസ്യുതമായ പ്രവാഹമാണ് നൃത്തം " കപില വാത്സ്യായൻറെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്ന വിശ്രുത ഗ്രന്ഥത്തിൽ നൃത്തത്തെ നിർവചിക്കുന്ന ഭാഗം സംഗ്രഹിച്ചെഴുതിയതാണ് ആ പുസ്തകത്തെ കുറിച്ച് ഞാനെഴുതിയ 'ഭാവം താളം ലയം 'എന്ന ലേഖനത്തിൽ (സമകാലിക മലയാളം ഒക്ടോബർ 19 ,2001 ).
    ഇന്ത്യൻ നൃത്ത കലയെക്കുറിച്ച് പൊതുവെയും ഭരതനാട്യം ,കഥകളി ഒഡീസി ,മണിപ്പൂരി  കഥക്ക്  എന്നിവയെക്കുറിച്ച് പ്രത്യേകമായും വിശദീകരിക്കുന്ന ഈ പുസ്തകം ആ ജനുസ്സിൽ പെട്ട പുസ്തകങ്ങളിൽ ഏറ്റവും പ്രമുഖ മായഒന്നാണ് .നൃത്തകലാ സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങൾ വേറെയുമുണ്ട് അവരുടേതായി .
        നർത്തകി ,നൃത്തകലാ വിമർശക ,കലശാസ്ത്ര വിദുഷി ,കലാസ്ഥാപനങ്ങളുടെയും തത്സംബന്ധിയായ സർക്കാർ വകുപ്പുകളുടേയും ഭരണ സാരഥി എന്നീ നിലകളിലെല്ലാം നിസ്തുലമായ സേവനം നിര്വഹിച്ചിട്ടുള്ള അവരെ പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് രാജ്യം .കഥകളിക്കും കൂടിയാട്ടത്തിനും അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നതിൽ അവർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .
     കപില ഇന്നലെ  സെപ്റ്റംബർ 16 നു നിര്യാതയായി ,92ആം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ ,നൃത്തകലാസ്വാദകന്റെ സ്മരണാഞ്ജലി










    

2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സത്യം ബ്രൂയാത്പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം
പ്രിയം ചനാനൃതം ബ്രൂയാത് ഏഷ :ധർമ്മ ;സനാതന :ഇങ്ങിനെയൊരു ശ്ലോകം ഞാൻ കേട്ടിട്ടുണ്ട് .അതിന് ഇങ്ങിനെയൊരു വ്യഖ്യാനവും :സത്യം പറയുക ,അത് പ്രിയമായ രീതിയിൽ പറയുക .സത്യം അപ്രിയമായ രീതിയിൽ പറയരുത് .കേൾക്കുന്ന ആളിന് പ്രിയമുള്ളതാണെന്നു വെച്ച് അസത്യം പറയരുത് .ഇതാണ് സനാതനമായ ധർമ്മം .'കാണുകയോ കേൾക്കുകയോ ചെയ്ത കാര്യം തനിക്കനുഭവപ്പെട്ടതെങ്ങിനെയോ അതിൽ നിന്നൊരു മാറ്റവും കൂടാതെ സംവേദനം ചെയ്യുന്നതാണ് സത്യം എന്ന് ശങ്കരാചാര്യർ ഗീതാഭാഷ്യത്തിൽ .ഈ നിർവചനം ഏറ്റവും കൂടുതൽ യോജിക്കുക ഗാന്ധിജിക്കായിരിക്കുമല്ലോ .

2020, ജൂലൈ 26, ഞായറാഴ്‌ച

                                                                                                                                                      26-7-26-7-2020     ഈശാവാസ്യം -1
      ----------------------------         
      ഈശാവാസ്യമിദം സർവം
      യത്കിഞ്ചജഗത്യാം ജഗത്
      തേന ത്യക്തേന ഭൂഞ്ജിഥാ
      മാ ഗൃധഃ കസ്യസിത്  ധനം.

ഈശാവാസ്യമിദം സർവം---ഈ സർവവും ഈശ്വരനാൽ അധിവസിക്കപ്പെടുന്നതാണ്  .ഈശ്വരനെന്നാൽ ജഗദാധാരമായ ,സർവ്വാന്തര്യാമിയായ ചൈതന്യം തന്നെ .ആത്മാവ് .മായാസംയുക്തനായ ആത്മാവാണ് ഈശ്വരൻ എന്ന പിൽക്കാല നിർവചനം ഇവിടെ പ്രസക്തമല്ല .ഋഷി നിർദ്ദേശിക്കുന്ന ഈശൻ ഉപാധിരഹിതമായ പരംപൊരുൾ തന്നെ .ആ പൊരുൾ ,പ്രപഞ്ച ചൈതന്യം എല്ലാറ്റിനേയും അധിവസിക്കുന്നു .എല്ലാം ,സർവം എന്നതും മന്ത്രം കൃത്യമായി നിർവചിക്കുന്നുണ്ട് :യത്കിഞ്ചജഗത്യാം ജഗത്-ഈ ജഗത്തിൽ എന്തെല്ലാമുണ്ടോ അവയെല്ലാം .മനുഷ്യനും മറ്റു ജീവജാലങ്ങളും മാത്രമല്ലഅചേതന വസ്തുക്കളും  ഈശന്റെ ആവാസ ഭൂമികകളാണ് ..തേന ..അതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഋഷി ആവശ്യപ്പെടുന്നത് എല്ലാ മനുഷ്യരോടുമായി .ത്യക്തേന ഭൂഞ്ജിഥാ -ത്യജിക്കുന്നതിലൂടെ ഭുജിക്കുക .തന്റെ വിശപ്പുമാറാൻ ആവശ്യമുള്ളതെടുത്തിട്ട് ബാക്കിവരുന്ന ഭക്ഷണം വിശക്കുന്ന ഒരാൾക്ക് നൽകുന്നത് ചെറിയകാര്യമല്ല .എന്നാൽ ഒരാൾക്കുള്ള ഭക്ഷണം മാത്രം ഉണ്ടായിരിക്കുകയും അത് തന്നെപ്പോലെ വിശപ്പുള്ള മറ്റൊരാൾക്കു നൽകുകയും  അയാളുടെ വിശപ്പ് മാറുന്നതിലൂടെ തന്റെ വിശപ്പു മാറിയതായി അനുഭവപ്പെടാൻ കഴിയുകയും ചെയ്താലോ .അതാണ് ഋഷി ആവശ്യപ്പെടുന്ന  'ത്യക്തേന ഭൂഞ്ജിഥാ '.
         മറ്റൊന്നു കൂടി ഋഷി നിർദ്ദേശിക്കുന്നുണ്ടല്ലോ  'മാ ഗൃധഃ കസ്യസിത്  ധനം.'മറ്റൊരാളുടെ സ്വത്ത് അപഹരിക്കരുത് .ഒരുവൻ സ്വന്തം അദ്ധ്വാനത്തിലൂടെ നേടുന്ന ഭൗതിക പദാർത്ഥത്തിൽ സ്വന്തം ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നതാണ് അയാളുടെ ധനം.ഭൗതിക സമ്പത്ത് അപഹരിക്കപ്പെടാനും ചിലരിൽ കുന്നുകൂടാനും തുടങ്ങിയപ്പോഴാണല്ലോ ഭൂമിയിൽ അസമത്വം നിലവിൽ വന്നത് .എല്ലാറ്റിലും ഈശ്വരൻ വസിക്കുന്നുവെന്നതു കൊണ്ടു തന്നെ നിരുപാധികമായ സമത്വം നിലനിൽക്കേണ്ടതുണ്ടെന്നാണ് ഋഷി നിരീക്ഷിക്കുന്നത് .ആരെങ്കിലും അന്യന്റെ സ്വത്തപഹരിച്ചാൽ ഈ തുല്യത നഷ്ടമാകുമെന്ന് മന്ത്രം മുന്നറിയിപ്പു നൽകുന്നു .
     അന്യന്റെ അപഹരിക്കപ്പെട്ട സമ്പത്ത് ..മിച്ചമൂല്യം -മൂലധനമായി പരിവർത്തിക്കപ്പെട്ട  അങ്ങിനെ സമൂഹം അസമവും സ്രേണീബദ്ധവും ആയിക്കഴിഞ്ഞ ആധുനിക യുഗത്തിൽ ഈ മന്ത്രത്തിന് അത് കണ്ടെത്തപ്പെട്ട പുരാതന കാലത്തുണ്ടായിരുന്നതിനേക്കാൾ സാംഗത്യമുണ്ട് .
  അപ്പോൾ ഭൗതികമായ ഒരർത്ഥമാണോ ഈ പ്രസിദ്ധ ഉപനിഷത് മന്ത്രത്തിനുള്ളത് .ഭൗതികതയും ആത്മീയതയും വിഭിന്നങ്ങളായിരുന്നില്ല മന്വന്തരഭാവശില്പികളായിരുന്ന ഋഷിമാർക്ക് .അവർക്ക് ജഗത്തിലുള്ളതെല്ലാം ,മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും അചേതനങ്ങളും  ,അവയുടെ വാക്കും പ്രവർത്തിയും ധർമ്മവും എല്ലാം ഇശാവാസ്യമായിരുന്നു .ധർമ്മാനുസാരിയും കർമ്മനിരതവുമായ ജീവിതം ത്യജിക്കപ്പെടേണ്ടതല്ല .അത് അനുഗ്രഹമായി അവർ കണക്കാക്കി .അടുത്ത മന്ത്രം ഈ വസ്തുത ഊന്നി പറയുന്നുണ്ട്




















-

2020, ജൂൺ 30, ചൊവ്വാഴ്ച

29-6-2020
-------------
കലയുടെ പാന്ഥൻ വിട പറയുമ്പോൾ
-------------------------------------------------------------
   'പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .'2020 ജൂൺ 23 ലെ മാതൃഭൂമി മുൻപേജ് വാർത്തയാണ് :''കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .107 വയസ്സായിരുന്നു ." 'നടൻ ,കാഥികൻ ,സംഗീതാദ്ധ്യാപകൻ ഗായകൻ എന്നീ നിലകളിലെല്ലാം തിളങ്ങി 'എന്നു വാർത്ത തുടർന്നു പറയുന്നു .'പാപ്പുക്കുട്ടിഭാഗവതർ ഇനി പാട്ടോർമ്മ 'എന്നാണ് അന്നത്തെ മനോരമയുടെ മുൻപേജ് തലക്കെട്ട് .'ഭാഗവതർ വിടപറഞ്ഞത് 107 ആം വയസ്സിൽ 'എന്ന് ഉപശീര്ഷകം .'നാടക രൂപങ്ങളിലും സിനിമയിലും പാടിയും അഭിനയിച്ചും  നാലു തലമുറകളുടെ ആദരം സ്വന്തമാക്കിയ പാപ്പുക്കുട്ടി ഭാഗവതർ (എം സി ജോസഫ് -107 )വിടവാങ്ങി .......ഇന്നലെ പെരുമ്പടപ്പിലെ വസതിയിലായിരുന്നു കേരള കലാരംഗത്തെ നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയുടെ വിയോഗം '.
   'നൂറ്റാണ്ടിന്റെ കർമ്മസാക്ഷി'യെന്നത് ഒരു ഔപചാരിക പദപ്രയോഗമല്ല .ഭാഗവതരുടെ വിയോഗത്തെക്കുറിച്ച് വന്ന വാർത്തകളെല്ലാം ഊന്നിപ്പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു .ഒന്ന് ഭാഗവതർ ബഹുമുഖ പ്രതിഭയായിരുന്നു എന്നത് .മറ്റൊന്ന് അദ്ദേഹംസുദീർഘമായ  തന്റെ ജീവിതത്തിന്റെ  അവസാന നാൾ വരെ കർമ്മനിരതനായിരുന്നുവെന്നത്.രണ്ടാമതു പറഞ്ഞതിൽ സംശയം തോന്നുന്നവർക്ക് 'മേരിക്കുണ്ടൊരുകുഞ്ഞാട്‌ 'എന്ന സിനിമയിലെ 'എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോരെ ...'എന്ന ഗാനം യു ട്യൂബിൽ കേട്ടുനോക്കാവുന്നതാണ് .തൊള്ളായിരത്തി ഇരുപതുകളിൽ അഗസ്റ്റിൻ ജോസഫിനും സെബാസ്റ്റിയൻ കുഞ്ഞുകഞ്ഞു ഭഗവതർക്കുമൊപ്പം പാടി അഭിനയിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ2010 ലെ  ഈ പാട്ട് പാടുന്നത് ശങ്കർമഹാദേവനും റിമിടോമിക്കും ഒപ്പമാണ് . വിജയ്‌യേശുദാസിനേക്കാൾ പ്രായം കുറവാണ് റിമിടോമിക്ക് എന്നും ഓർക്കുക .
    പറഞ്ഞുവരുന്നത് ഇതാണ് .1913 ഇൽ ജനിച്ച 1920 ഇൽ തന്റെ ആദ്യനാടകത്തിൽ അഭിനയിച്ച പാപ്പുക്കുട്ടിഭാഗവതർ നൂറു വർഷക്കാലം കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു .ആ ദശകങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കിയാലേ ഭാഗവതരുടെ സംഭാവനയുടെ വ്യാപ്തിയും മഹത്വവും തിരിച്ചറിയാനാവു .പാശ്ചാത്യ മാനേജ്‌മെന്റ്‌വിദഗ്ധൻ പീറ്റർ ഡ്രക്കർ പറയുന്നത് ഏതാനും നൂറ്റാണ്ടുകൾ കൂടുമ്പോൾ ചരിത്രത്തിൽ നിശിതമായ ഒരു പരിവർത്തനമുണ്ടാവുന്നു എന്നാണ് .ഡ്രക്കറുടെ  തന്നെ വാക്കുകളിൽ "..ഏതാനും ദശകങ്ങളിൽ സമൂഹം സ്വയം ഒരു പുനർവിന്യസനം നടത്തുന്നു -ലോകവീക്ഷണത്തിൽ അടിസ്ഥാനമൂല്യങ്ങളിൽ,സാമൂഹ്യ -രാഷ്ട്രീയ ഘടനയിൽ ,കലകളിൽ ,താക്കോൽ സ്ഥാപനങ്ങളിൽ ....."ഈ ദശകങ്ങളുടെ അവസാനം ജനിക്കുന്ന കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാർ ജനിച്ച ,അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ച കാലം തീരെ അപരിചിതമായിരിക്കുമത്രേ   .(പോസ്റ്റ് ക്യാപിറ്റലിസ്റ് സൊസൈറ്റി ..പീറ്റർ ഡ്രക്കർ ).യൂറോപ്പിൽ നഗര സമൂഹങ്ങൾക്ക് രൂപം നൽകിയ 13 ആം നൂറ്റാണ്ടിലെ ചില ദശകങ്ങൾ ,നവോത്ഥാനത്തിനും ജന്മം നൽകിയ 15 ആം നൂറ്റാണ്ട് മദ്ധ്യം മുതൽ 16 ആം നൂറ്റാണ്ട് ആദ്യം വരെയുള്ള ഏതാനും ദശകങ്ങൾ ,മുതലാളിത്ത സമൂഹം മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിനു വഴിമാറിയ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം  ഇവയാണ് ഡ്രക്കർ ചൂണ്ടിക്കാണിക്കുന്ന നിർണായക ചരിത്രഘട്ടങ്ങളിൽ ചിലത് .ഇന്ത്യയുടെ കാര്യത്തിൽ അവസാനം പറഞ്ഞ കാലത്തിന്റെ ഒരു വിപുലീകൃതരൂപമാണ് അതായത് 20 ആം നൂറ്റാണ്ടും 21 ആം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളും കൂടിച്ചേർന്ന കാലഘട്ടമാണ് ചരിത്രത്തിലെ നിര്ണായകകാലം .'ബുദ്ധൻ ഇപ്പോൾ മടങ്ങിവന്നാൽ തന്റെ ഇന്ത്യയെ അങ്ങിനെതന്നെ അദ്ദേഹത്തിന് കാണാൻ കഴിയും 'എന്ന് ഇരുപതാം നൂറ്റാണ്ടാദ്യത്തെ ഇന്ത്യയെ കുറിച്ച് സർദാർ പണിക്കർ 'ഇന്ത്യാചരിത്രാവലോകനത്തിൽ പറഞ്ഞിരിക്കുന്നത് സത്യം മാത്രമാണ് .ആ അവസ്ഥയിൽ നിന്ന് 2020 ഇൽ നാം കാണുന്ന മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിലേക്ക് ഇന്ത്യയെ പരിവർത്തിപ്പിച്ചത് ഈ ദശകങ്ങളിലെ  രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങൾമാത്രമല്ല  കലാസാംസ്കാരിക പ്രവർത്തനങ്ങൾ കൂടിയാണ് .
     കേരളത്തിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്ന നവോത്ഥാന സംരംഭങ്ങൾ പൂർവാധികം ശക്തിയാർജ്ജിച്ചിരുന്ന കാലത്താണ് പാപ്പുക്കുട്ടിഭഗവതർ രംഗപ്രവേശം ചെയ്യുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലങ്ങളിലും വിപ്ലവകരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു .കവിത്രയത്തിന്റെ ഉദയം ,നിയോക്ളാസ്സിസം റൊമാന്റിസത്തിനു വഴിമാറിയത് ,സി വി നോവലുകൾ ,ഉദാഹരണങ്ങളിൽ ചിലതുമാത്രം .ഇവയിൽ പ്രധാനമായ ഒന്നായിരുന്നു നാടകരംഗത്തുണ്ടായ പരിവർത്തനം .1882ഇൽ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശാകുന്തളം അരങ്ങേറിയത് സംസ്കൃതനാടകസമ്പ്രദായത്തിലല്ല പാശ്ചാത്യ നാടകങ്ങളുടെ റിയലിസ്റ്റിക്  ശൈലിയിലാണ്  .തുടർന്ന് സി വിയുടെയും മറ്റും പ്രഹസനങ്ങൾ അരങ്ങിലെത്തി .അങ്ങിനെ പാകപ്പെട്ട രംഗഭൂമിയിലേക്ക്  തമിഴ് സംഗീതനാടകങ്ങളും അവയുടെ മാതൃക പിന്തുടർന്ന മലയാള സംഗീതനാടകങ്ങളും എത്തി .കഥകളി തുടങ്ങിയ പാരമ്പര്യകലകളേയും കക്കാരിശി തുടങ്ങിയ നാടന്കലാരൂപങ്ങളെയുംകാൾ സംവേദനക്ഷമത ഏറിയിരുന്നു റിയലിസ്റ്റിക് അവതരണ ശൈലി പിന്തുടർന്നിരുന്ന നാടകങ്ങൾക്ക് .പ്രഹ്ളാദനും ഹരിശ്ചന്ദ്രനും സ്നാപകയോഹന്നാനും സാക്ഷാൽ യേശുദേവൻ തന്നെയും പ്രേക്ഷകരുടെ മുന്നിലെത്തി .അവരുടെ കഥകൾ ഉൾക്കൊള്ളുന്ന ഗുണപാഠങ്ങൾ ,സന്മാർഗ്ഗത്തെയും സദാചാരത്തെയും പാപപുണ്യങ്ങളേയും കുറിച്ചുള്ളവ അനായാസമായി പ്രേക്ഷകരിലേക്ക് ,നിരക്ഷരരായ പ്രേക്ഷകരിലേക്ക് പോലും സംവേദനം ചെയ്യപ്പെട്ടു .നാടകത്തിന്റെ ഈ സംവേദനക്ഷമത സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ചുള്ള ആശയങ്ങൾ  പ്രചരിപ്പിക്കുന്നതിനും ഉപയുക്തമാക്കപ്പെട്ടു  .'അടുക്കളയിൽ നിന്ന് അരങ്ങേത്തേക്ക് 'പോലുള്ള നാടകങ്ങൾ അക്കാലത്ത് അരങ്ങേറിയവയാണല്ലോ .അങ്ങിനെ കല, പ്രത്യേകിച്ചു നാടകം കേരളം ജനതയുടെ സൗന്ദര്യബോധത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അവരിൽ പുരോഗമന ആശയങ്ങൾ രൂഢ മൂലമാവുന്നതിനും നിമിത്തമായി .അല്ലെങ്കിൽത്തന്നെ വൈലോപ്പിള്ളി ചോദിച്ചതു പോലെ "മർത്യസൗന്ദര്യ ബോധ്യങ്ങൾ പെറ്റ /മക്കളെല്ലി പുരോഗമനങ്ങൾ ?".
   അപ്പോൾ കൊച്ചു പാപ്പുക്കുട്ടി തന്റെ ഏഴാം വയസ്സിൽ' വേദമണി' എന്ന നാടകത്തിലൂടെ തുടക്കം കുറിച്ചത് കലാപ്രവർത്തനം മാത്രമല്ല കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള യത്നം കൂടിയാണ് .ഏഴെട്ടുകൊല്ലത്തിനു ശേഷം ഭാഗവതർ ആര്ടിസ്റ് പി ജെ ചെറിയാന്റെ സന്മാർഗവിലാസം നടനസഭയുടെ മിശിഹാചരിത്രത്തിൽ മഗ്ദലനമറിയമായി അഭിനയിച്ചു .തുടർന്ന് സ്നാപകയോഹന്നാനിൽ സ്നാപകനായി .ഏതാണ്ടക്കാലത്ത് നമ്മുടെ സാംസ്കാരിക രംഗത്തുണ്ടായ ചില പ്രധാന സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട് .സമസ്തകേരള സാഹിത്യപരിഷത്തിന്റെയും കേരളകലാമണ്ഡലത്തിന്റെയും രൂപീകരണമാണമാണുദ്ദേശിക്കപ്പെടുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലത്തിൽ അവയുണ്ടാക്കിയ ചലനങ്ങളോളം തന്നെ പ്രധാനമാണ് അവയുടെ പേരിലെ കേരള ശബ്ദവും .ഭരണപരമായി മൂന്നു ഘടകങ്ങളായിരുന്നുവെങ്കിലും കേരളം ഒന്നാണെന്ന ആശയം കൂടുതൽ മൂർത്തരൂപം കൈക്കൊള്ളാൻ തുടങ്ങിയിരുന്നുവെന്ന് ആ നാമകരണങ്ങൾ സൂചിപ്പിക്കുന്നു .ഐക്യകേരളം എന്ന ആശയം എല്ലാവിഭാഗം മലയാളിയിലും എത്തിച്ചത്പക്ഷേ  നാടകക്കാരാണ് .നാട്ടുരാജ്യങ്ങളുടെ അതിർത്തികൾ നോക്കാതെ മലനാട്ടിൽ  എല്ലായിടത്തും മലയാളികളുള്ള  മറുനാടുകളിലുംഅവർ  നാടകം കളിച്ചിരുന്നുവല്ലോ .
     പാടാനും അഭിനയിക്കാനും കഴിവുള്ള ഭഗവതർക്ക് തിരക്കേറി .അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു .എന്നു പറഞ്ഞാൽ ഔപചാരിക വിദ്യാഭ്യാസം തുടരാനായില്ല അദ്ദേഹത്തിന് .പക്ഷേ ഓരോ അരങ്ങും ഓരോ പാഠമായിരുന്നല്ലോ .നാല്പതുകളോടെ നാടകരംഗത്തും ദൂരവ്യാപകമായ ചില മാറ്റങ്ങൾക്ക് തുടക്കമായി .എൻ കൃഷ്ണപിള്ളയുടെയും മറ്റും നാടകങ്ങൾ അരങ്ങിൽ എത്താൻ  തുടങ്ങി .സംഗീത നാടകങ്ങളിൽ രംഗവേദിയിൽ തന്നെ സന്നിഹിതനായിരുന്നു ഭാഗവതർക്ക് തന്റെ ഹാർമോണിയവുമായി അണിയറയിലേക്ക് മാറേണ്ടി വന്നു .രാജാപ്പാർട് അഭിനയിച്ചിരുന്ന ഭഗവതർക്കാവട്ടെ ഇടയ്ക്കിടെ ഏഴരക്കട്ടയിൽ കീർത്തനങ്ങൾ പാടാനുള്ള അവസരങ്ങൾ കൈമോശം വരുകയും ചെയ്തു .ഈ മാറ്റങ്ങളുടെ അനിവാര്യത അംഗീകരിക്കുമ്പോൾ തന്നെ ഒരു കാര്യം എടുത്തു പറഞ്ഞുകൊള്ളട്ടെ കര്ണാടകസംഗീതം ഒരു ജനകീയ കലാരൂപമായി കേരളത്തിൽ നിലനിൽക്കാൻ കാരണം പുരോഗമനവാദികളാൽ ഒരുപാട് അപഹസിക്കപ്പെട്ട ഈ ഭഗവതർമാരാണ് .വർഷത്തിൽ ഒരിക്കൽ മഹാക്ഷേത്രങ്ങളിൽ നടക്കുന്ന കച്ചേരികൾ അക്കാര്യത്തിൽ തികച്ചും അപര്യാപ്തമായിരുന്നു .എന്തായാലും ചില മാറ്റങ്ങൾ ഒഴിവാക്കാവുന്നതല്ലല്ലോ .നാടകവേദിയിലെ ഈ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്തവരിലൊരാൾ പാപ്പുക്കുട്ടി ഭഗവതരായിരുന്നു .അതിങ്ങനെ വിശദീകരിക്കാം .നാടകവേദിയുടെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചവരിൽപ്രമുഖനായ  ഒരാൾ തിക്കുറിശ്ശി സുകുമാരൻ നായരാണ് .തിക്കുറിശ്ശിയുടെ നാടകങ്ങളിൽ പലതിലും നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാപ്പുക്കുട്ടി ഭഗവതരായിരുന്നു താനും .നാടകാവതരണരീതിമാത്രമല്ല ഈ നാടകങ്ങളിലൂടെ ചോദ്യം ചെയ്യപ്പെട്ടത് ;സമൂഹത്തിന്റെ നീതിശാസ്ത്രം ആകെ തന്നെയാണ് .പുരോഗമനപരമെന്നു പറയപ്പെടുന്ന സാമൂഹ്യാചാരങ്ങളെ പേരെടുത്തു പറഞ്ഞ് ശരിയോ തെറ്റോ എന്നുറക്കെ ചോദിക്കുന്ന,ചെറുപ്പത്തിൽ കേട്ട  ആ തിക്കുറിശ്ശി ഗാനം ഇന്നും എന്റെ മനസ്സിലുണ്ട് .തിക്കുറിശ്ശി നാടകങ്ങളുടെ പൊതുസ്വഭാവത്തിനു നിദർശനമാണ് ആ ഗാനം .ആ നാടകങ്ങളിലൂടെ നാടകവേദിയെ മാത്രമല്ല കേരളസമൂഹത്തെ ആകെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്തു പാപ്പുക്കുട്ടി ഭാഗവതർ .നിർഭാഗ്യവശാൽ നാടകങ്ങൾ അറിയപ്പെടുന്നത് സിനിമയെപ്പോലെ  മുഖ്യ നടന്മാരുടെ പേരിലല്ല .അതുകൊണ്ടു തന്നെ ആ നവീകരണ യത്നങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ പാപ്പുക്കുട്ടിഭാഗവതർ പരാമർശിക്കപ്പെടാറുമില്ല  .പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ലല്ലോ .
         പാടി അഭിനയിക്കുന്ന ചുമതല ഒഴിവായപ്പോഴും ഭാഗവതർ സംഗീതത്തെ കൈവിട്ടില്ല .നാടകത്തിന്റെ ഇടവേളകളിൽ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട സൈഗാൾ ഗാനങ്ങൾ പാടി കയ്യടിനേടി .കേരളം സൈഗാൾ എന്നറിയപ്പെട്ടു തുടങ്ങിയത് അങ്ങിനെയാണ് .
    1950 ഇൽ പുറത്തിറങ്ങിയ 'പ്രസന്ന' എന്ന ആദ്യകാല മലയാളചിത്രത്തിൽ 'വിധിയുടെ ലീല 'എന്ന പാട്ടു പാടി അഭിനയിച്ചതുകൊണ്ടാണ് ഭാഗവതർ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത് .പിന്നീട് പത്തിരുപത്തഞ്ചു ചിത്രങ്ങൾ ..ശ്രദ്ധേയമായ ഒരുവേഷം പക്ഷേ  മലയാള സിനിമ അദ്ദേഹത്തിനു നൽകിയില്ല  .നഷ്ടം സിനിമക്കു തന്നെയാണ് .
      ഒരു കൈവിരലിൽ എണ്ണാവുന്ന ഓ എൻ വി ഗാനങ്ങൾ തെരഞ്ഞെടുത്താൽ ആ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുന്ന 'ശരദിന്ദു മലർദീപം ...'എന്ന പാട്ടുണ്ടല്ലോ അത് ഭാവഗായകനൊപ്പം പാടി അനാശ്വമാക്കിയ ഗായിക സെൽമാ ജോർജ് പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ് .1980 മുതൽ മലയാളസിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകൾ ചെയ്യുന്ന നടൻ മോഹൻ ജോസ് മകനും .
    മലയാളി ആസ്വാദകലോകവും അക്കാദമികളും പാപ്പുക്കുട്ടി ഭാഗവതരെ ആദരിക്കുന്നതിൽവീഴ്ച വരുത്തിയിട്ടില്ല .സംഗീതനാടക അക്കാദമി അവാർഡ്(1991 ) ,അഭിനയത്തിനും സംഗീതത്തിനുമുള്ള പ്രത്യേക  അവാർഡ്(1997 ) അക്കാദമി ഫെല്ലോഷിപ്പ് (2004 ) ജെ സി ഫൌണ്ടേഷൻ ,സ്വരലയ അവാർഡുകൾ ഇവയൊക്കെ ഭാഗവതരെ  തേടിയെത്തി .രംഗവേദിയിൽ നിന്ന് വിട്ടു നിന്നപ്പോഴും ഭാഗവതർ സജീവമായ കലാപ്രവർത്തനം തുടരുക തന്നെ ചെയ്തു ബസ്സിലും ബോട്ടിലും യാത്ര ചെയ്ത് അദ്ദേഹം കുട്ടികളെ സംഗീതം പഠിപ്പിച്ചു കച്ചേരികൾ നടത്തി നൂറ്റിയേഴാം വയസ്സുവരെ .
  ഒരു നൂറ്റാണ്ടുകാലം കേരളസംസ്കാരത്തിന്റെ വികാസ പരിണാമങ്ങൾക്ക് സക്രിയമായ നേതൃത്വം നൽകിയ,അതിലൂടെ ഒരു വ്യവസായപൂർവ അവികസിത കാർഷിക വ്യവസ്ഥയെ ഇന്നത്തെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ച  മഹാപ്രതിഭയെ കാണണമെന്നും പരിചയപ്പെടണമെന്നും ,ഞാൻ കൂടി അംഗമായ  സംഘടനയുടെ പൈതൃകം പരിപാടിയിൽ ക്ഷണിച്ചു വരുത്തി ആദരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു .ഈ പ്രായത്തിൽ ഭാഗവതർ പെരുമ്പടപ്പിൽ നിന്ന് തൃപ്പൂണിത്തുറ വരെ വരുമോ എന്ന് സന്ദേഹിച്ചവരോട് വരും എന്ന് തീർത്തു പറയാൻ എനിക്കു കഴിഞ്ഞില്ല .എന്റെ പിഴ .
   ആദരവ് മനസ്സിലുണ്ട് .എപ്പോഴും








 
   







 


































































   






























































   

















2020, ജൂൺ 13, ശനിയാഴ്‌ച

13-6-2020                                                                                                                                                           കാലം- കോവിഡ്
          ---------------------------
'നഗരത്തിൽനിന്നു പുറപ്പെടുന്ന ബസ്സാണ് .പകുതിയിലേറെ സീറ്റുകൾ ഒഴിവുണ്ട് .ചായപ്പീടികക്കകത്തും പീടികത്തിണ്ണകളിലും സ്ഥലംപിടിച്ചിരുന്ന  കൂട്ടുകാർ ഓടിക്കൂടി .രണ്ടടി മുന്നോട്ടുവെച്ചപ്പോൾ ,നിരാശയോടെ നിന്നു  .കണ്ടുപരിചയപ്പെട്ട് ഒരുമിച്ച് യാത്രചെയ്ത് ഒരേ താവളത്തിലേക്കെത്താൻ ഒത്തു കൂടിയവർ പരിസരം മറന്നു യുദ്ധം ചെയ്യുന്നു .
  അറപ്പോടെ അയാൾ നോക്കിനിന്നു .രോഷമല്ല വേദനയായിരുന്നു മനസ്സിൽ .
-ഫുട്‍ബോർഡിൽ വിരൽ ഊന്നാനുള്ള സ്ഥലത്തിനു വേണ്ടി എല്ലാം മറന്നു നാം യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടിമെതിക്കുന്നു അവശേഷിച്ചവരുടെ കൂട്ടത്തിൽ അംഗമാവാതിരിക്കാൻ വേണ്ടി "
 എം ടിയുടെ കാലം എന്ന നോവലിൽ നിന്നാണ് .ഗ്രാമസേവകർക്കുള്ള പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ട സേതു ഉൾപ്പെടയുള്ളവർ  ട്രെയിനിങ് സെന്ററിലേക്ക് പോവുന്ന സന്ദർഭമാണ് .സ്വയം വിശദീകരിക്കുന്നതായതുകൊണ്ട് കൂടുതൽ പറയുന്നില്ല .മലയാളി മൈൻഡ്‌സെറ്റിന്റെ കാവ്യാത്മകമായ ആവിഷ്കാരം ഇവിടെ എടുത്തെഴുതിയത് അതിൽ നിന്നുള്ള മോചനത്തിലൂടെയേ കോവിടിൽ നിന്നു മുക്തി  നേടാനാവു എന്ന് സൂചിപ്പിക്കാനാണ് .നിർഭാഗ്യവശാൽ അതിനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.ഒരു വിരൽ കുത്താനുള്ള സ്ഥലത്തിന് വേണ്ടി നമ്മളിപ്പോഴും ആത്മ സുഹൃത്തുക്കളുമായി "യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടിമെതിക്കുന്നു" .
       അച്ചടക്കം പാലിക്കാൻ നമ്മൾ പഠിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും; ഒരുപക്ഷേ രണ്ടോ മൂന്നോ കോടി മനുഷ്യ ജീവനുകൾ ആകാം ആ വില



2020, ജൂൺ 6, ശനിയാഴ്‌ച

6-6-2020
.ഇന്ന് മഹാകവി ഉള്ളൂരിന്റെ  ജന്മ ദിനമാണ്‌ ,143 ആം  ജന്മ വാർഷികം  .
'ഉമാകേരളം' മുതൽ കാക്കേ കാക്കേ കൂടെവിടെ  വരെയുള്ള 'ഭിന്നവിചിത്രമാർഗമായ'  മഹാകവിതകൾ  ,പ്രേമസംഗീതമെന്ന 'അതിമനോഹര സ്നേഹഗീതം  കൂടാതെ ആശാൻ മുതൽ ചങ്ങമ്പുഴ വരെയുള്ളവരുടെ കൃതിക്കൾക്കെഴുതിയ ഗംഭീരോദാരങ്ങളായ  അവതാരികകൾ ,കേരളഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്ര ചരിത്രം ,ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് "അടി മുതൽ മുടിയോളം നിന്നിലാവട്ടെ തായേ "എന്ന് അമ്മമലയാളത്തോടു കേണപേക്ഷിച്ചു ഭാഷാ സ്‌നേഹി.ശ്രീനാരായണ ദര്ശനം സ്വന്തം ചിന്താമണ്ഡലത്തെ തന്നെ മാറ്റണമെന്നാഗ്രഹിച്ച ,അതിനു ശ്രമിച്ചു വിജയിച്ച സമത്വ വാദി  .....മഹാകവി ഉള്ളൂർ .                          നമ്മൾ മലയാളികൾ ഉള്ളൂർ മഹാകവിയോട് നീതി കാട്ടിയില്ല .ഉള്ളൂർ കൃതികളുടെ ഒരു പുനർവായനക്ക് സമയമായി എന്ന് തോന്നുന്നു .
   ക്ഷമാപണ പൂർവമായ പ്രണാമങ്ങൾ ,മഹാകവേ



2020, മേയ് 30, ശനിയാഴ്‌ച

30-5-2020
എങ്ങും ചന്ദനഗന്ധം
---------------------------------
അറുപതുകളിലെയും എഴുപതുകളിലെയും സിനിമാ പാട്ടുകളുടെ ഭാവഗരിമയും മാധുര്യവും ആവാഹിച്ചെടുത്ത ഒരുഗാനം കേട്ടു മിനിയാന്ന് ,തെളിവ് എന്ന സിനിമയിൽ ."എങ്ങും ചന്ദനഗന്ധം നിറയും ....."പരിചയമുള്ള ശബ്ദം .ആദ്യം തോന്നി ജയചന്ദ്രനാണെന്ന് .ഭാവാവിഷ്കാരം ജയചന്ദ്രന്റെ പ്രതാപകാലത്തെ ഗാനങ്ങളെ അനുസ്മരിപ്പിച്ചു .പക്ഷെ അല്ല .കല്ലറ ഗോപനാണ് ഈ പാട്ടു പാടിയിരിക്കുന്നത് .പാട്ടിന്നീണം നൽകിയിരിക്കുന്നതും ഗോപൻ തന്നെ .ആ ജോലിയും അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചിരിക്കുന്നു .
     പത്തുമുപ്പത്തഞ്ചു കൊല്ലമായി രംഗത്തുള്ള ഒരു ഗായകനാണ് കല്ലറ ഗോപൻ .ഗാനമേളകളിൽ പാടി പ്രശംസ നേടിയിട്ടുള്ള ഒരാൾ ;തികച്ചും അർഹിക്കുന്ന പ്രശംസ .പക്ഷെ പാടിപ്പതിഞ്ഞ പാട്ടുകൾ പൊതുവേദിയിൽ പാടുമ്പോൾ ആദ്യം പാടിയ ആളിനെ പൂർണമായി അനുകരിക്കേണ്ടി വരും .കേഴ്വിക്കാർക്ക് അതാണ് വേണ്ടത് .തന്റേതായ ഒരു ശൈലി കണ്ടെത്താനും പിന്തുടരാനും ഗായകനു കഴിയുകയില്ല .തനതു ശൈലിയിൽ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര ലഭിച്ചതുമില്ല .ഇപ്പോൾ ചന്ദനഗന്ധത്തിലൂടെ മൗലിക പ്രതിഭയുടെ കാര്യത്തിൽ മലയാളത്തിലെ ഒരു ഗായകന്റെയും-മഹാഗായകരുൾപ്പെടെ ആരുടേയും - പിന്നിലല്ല താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു
   ചന്ദന ഗന്ധവും അതോടൊപ്പമുള്ള 'ഏതോ രാപ്പൂവിൽ 'എന്ന ജയചന്ദ്രൻ മൃദുലവാര്യർ ഗാനവും സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപന് മുൻ നിരയിൽ തന്നെ സ്ഥാനം നൽകേണ്ടതാണെന്നു തെളിയിക്കുന്നു .
      നമ്മുടെ സിനിമാ രംഗത്തുള്ളവർ കല്ലറ ഗോപനോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ആശിക്കുന്നു






2020, മേയ് 24, ഞായറാഴ്‌ച

പെരുനാൾ
-----------------
 ,കോളേജ് കാലത്ത് കൃത്യമായി പറഞ്ഞാൽ 1966 ജനുവരിയിലാണ് ഞാൻ ആദ്യമായി ഒരു റംസാൻ ആഘോഷത്തിൽ പങ്കെടുക്കുന്നത് .എന്റെ ഗ്രാമത്തിൽ മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നില്ല .അതുകൊണ്ട് ഈസ്റ്ററിനെ ക്കുറിച്ചുള്ളതുപോലെയുള്ള ബാല്യകാലസ്മരണകളൊന്നും എനിക്ക് ബക്രീദിനെക്കുറിച്ചോ റംസാനെ കുറിച്ചോ ഉണ്ടായിരുന്നുമില്ല .കോളേജിൽ എന്റെ സഹപാഠിയും ഏറ്റവും അടുത്ത സുഹൃത്തുമായതാഹിറിന്റെ വക്കത്തെ മുള്ളുവിളാകം വീട്ടിൽ പെരുനാളെന്നൊന്നും അറിയാതെയാണ് ഞാൻ ചെന്നത് .ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചപ്പോൾ അന്ന് പെരുന്നാൾ ആയിരിക്കുമെന്ന് താഹിർ പറഞ്ഞതുമില്ല .കുടുംബാംഗങ്ങളല്ലാതെ വേറെ അതിഥികളൊന്നുമുണ്ടായിരുന്നില്ല .ഞാനാണെങ്കിൽ താഹിർ പറഞ്ഞു പറഞ്ഞ് ആ വീട്ടിൽ ഒരംഗമായി കഴിയുകയും ചെയ്തിരുന്നു .
    വക്കത്തെ മുള്ളുവിളാകം വീട് ഏതാണെന്നറിയാമല്ലോ .സാക്ഷാൽ വക്കം മൗലവിയുടെ വീട് .അതെ സ്വദേശാഭിമാനി പത്രത്തിന്റെയും പ്രസ്സിന്റെയും ഉടമ വക്കം അബ്ദുൽഖാദർ മൗലവിയുടെ . അദ്ദേഹത്തിന്റെ ചെറുമകനാണ് താഹിർ .മകളുടെയും അനന്തിരവന്റെയും മകൻ .പ്രസ്സും പത്രവും കണ്ടുകെട്ടിയിട്ട അന്നേക്ക് അരനൂറ്റാണ്ടിലധികമായിരുന്നു .വലിയൊരാഘാതമായിരുന്നു ആ കുടുംബത്തിന് കണ്ടുകെട്ടൽ .കണ്ടുകെട്ടൽ ഒഴിവാക്കാൻ തിരുവിതാംകൂർ ഭരണകൂടം തയാറായിരുന്നു ,മൗലവി പത്രാധിപർ രാമകൃഷ്ണപിള്ളയെ തള്ളിപ്പറയാൻ തയാറാവുമെങ്കിൽ .ഇക്കാര്യം തന്നെ നേരിട്ടറിയിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് മൗലവി പറഞ്ഞ മറുപടി അര്ഥശങ്കയ്ക്ക് തീരെ ഇടം നൽകാത്തതായിരുന്നു :"രാജകുടുംബത്തോട് ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല .പക്ഷെ എന്റെ പത്രാധിപരെ വാക്കു കൊണ്ടെങ്കിലും തള്ളിപ്പറഞ്ഞിട്ട് എനിക്ക് പ്രസ്സും പത്രവും വേണ്ട .തിരുമനസ്സ് ക്ഷമിക്കണം ".
    ആ കുടുംബത്തിലെ ഒരംഗമായി കണക്കാക്കപ്പെടുന്നതിൽ എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ട് .
               ഞാൻ ഖുറാൻ വായിച്ചിട്ടില്ല .ഞാൻ പുസ്തകങ്ങൾ ധാരാളമായി വായിച്ചിരുന്ന എന്റെ ചെറുപ്പകാലത്ത് ഖുറാൻ പരിഭാഷകൾ സുലഭമായിരുന്നില്ല .ഒരിക്കൽ  താഹിർ ഒരിന്ഗ്ലിഷ് പരിഭാഷ തേടിപ്പിടിച്ച് കൊണ്ടുവന്നു .ഒന്നാം അദ്ധ്യായം എന്നെ വായിച്ചു കേൾപ്പിച്ചു .
  "പരമകാരുണികനും ദയാനിധിയും ലോകങ്ങളുടെ നാഥനും വിധിപ്രസ്താവിക്കുന്ന ദിവസത്തിന്റെ ഉടമസ്ഥനുമായ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു ,നിന്നിൽ നിന്ന് മാത്രം സഹായം ആവശ്യപ്പെടുന്നു ,ഞങ്ങളെ നേർവഴിക്ക് നയിക്കേണമേ ...'

















2020, മേയ് 23, ശനിയാഴ്‌ച

21-5-2020
ഷഷ്ടിപൂർത്തി
1980 ലാണ് .വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് ബോംബേക്കു പോകുന്ന സഹോദരിയെ യാത്രയയക്കാൻ വന്നതായിരുന്നു 'അമ്മ .ഒപ്പം അനിയനും ഭാര്യയും .ഐലൻഡിൽ നിന്ന് അവരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോയി .ആയിടെ റിലീസ് ആയ ഒരു സിനിമ .ഞാൻ ,ഓഫീസ് സമയമായതുകൊണ്ട് പോയില്ല .വൈകിട്ട് അമ്പലമുകളിലെ എന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ 'അമ്മ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു "ആ കൊച്ചൻ നന്നാവും ,വില്ലനായി അഭിനയിച്ച ആ കൊച്ചൻ ;വലിയ ആളാവും .കെ കെ അരൂർ മുതൽക്കുള്ള നടന്മാരെ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള 'അമ്മ പത്തു മുപ്പത്തഞ്ചു കൊല്ലം അദ്ധ്യാപികയായിരുന്നു "കാലത്തിന്റെ വിത്തുകളെ നോക്കി ഇവയിലേതു മുളക്കുമെന്നും ഏത് പാഴായി പോകുമെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ "?മാൿബെത് പിശാചിണികളോട് ചോദിച്ചതാണ് .അവർ ആ കഴിവ് ദുരുപയോഗം ചെയ്തിരിക്കാം .പക്ഷേ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവരെന്നു ചുള്ളിക്കാട് വിശേഷിപ്പിച്ച പുണ്യ ശാലിനികളും പുണ്യ ശാലികളും ഉണ്ടല്ലോ നാട്ടിൻപുറത്തെ അദ്ധ്യാപികാധ്യാപകർ അവർക്ക് കഴിയും ഓരോ കുരുന്നിന്റെയും മുഖം ആദ്യം കാണുമ്പൊൾ തന്നെ .
മലയാളത്തിന്റെ അദ്‌ഭുത നടൻ ,മലയാളത്തിന്റെ മഹാനടൻ എന്ന് മമ്മൂട്ടി മോഹന്ലാലിലിനെക്കുറിച്ചു
പറയുന്നത് ടി വി യിൽ കേട്ടപ്പോൾ നാൽപ്പതു കൊല്ലം മുമ്പത്തെ ഈ കുടുംബ രംഗം ഓർത്തു പോയി .


2020, മേയ് 18, തിങ്കളാഴ്‌ച

18-5-2020                                                                                                                                                          മാ ശുച!(ദേവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് )
'എല്ലാ ധർമ്മങ്ങളേയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക .ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും .ദുഖിക്കേണ്ട' .അതിനു മുമ്പ് ഏതാണ്ട് എഴുനൂറോളം ശ്ലോകങ്ങളിലൂടെ വിവരിക്കപ്പെട്ട ദര്ശനങ്ങളെക്കാൾ അർജ്ജുനനെ വിഷാദവിമുക്തനും ഉത്തേജിതനുമാക്കിയത് സഖാവും സ്യാലനുമായ കൃഷ്ണൻ തോളത്തു തട്ടിപ്പറഞ്ഞ ഈ ആശ്വാസവചനങ്ങളായിരുന്നിരിക്കണം .എല്ലാ മനുഷ്യർക്കും പ്രതിസന്ധികളിൽ ഇങ്ങിനെ തൊട്ടറിയാൻ കഴിയുന്ന ദൈവത്തെ ആവശ്യമുണ്ട് .അതു കൊണ്ടാണല്ലോ അദ്വൈതവാദികളായ ശങ്കരനും  ചട്ടമ്പിസ്വാമിയും നാരായണഗുരുവും  ദേവീദേവന്മാരെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തത് .മറ്റു പ്രവാചകന്മാരും കരുണാമയനും വാത്സല്യനിധിയുമായ ദൈവത്തെ തന്നെയാണല്ലോ ചൂണ്ടിക്കാണിച്ചു തന്നത് .
    അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തതപോലെ  അസ്വാസ്ഥ്യജനകമായി മറ്റൊന്നുമില്ല ,അതെത്ര നല്ല കാര്യത്തിനായാലും .അവിടെ പുസ്തകങ്ങളും പാട്ടും ഡാൻസുമൊന്നും മനുഷ്യർക്ക് പകരമാവുകയില്ല .നിർഭാഗ്യവശാൽ മനുഷ്യ സഹവാസം സാധ്യവുമല്ലല്ലോ .അവിടെയാണ് ദൈവം സഹായത്തിനെത്തേണ്ടത് .ദേവാലയങ്ങൾ ആവശ്യമാവുന്നത് .
    സാധാരണ മനുഷ്യർക്ക് സജീവമായ ദൈവ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സന്ദർഭമാണിത്  മദ്യപരുടെ ആകുലതകൾ സഹഭാവത്തോടെ കണ്ടറിഞ്ഞ .ഭരണാധികാരികൾ ദുർബ്ബലരായ സാധാരണ മനുഷ്യരുടെ മനോവ്യഥകൾ കൂടി മനസ്സിലാക്കേണ്ടതാണ് .മദ്യത്തേക്കാൾ എത്രയോ വലിയ ലഹരിയാണ് ശീലവുമാണ് ഭക്തി .അത് മനസ്സിലാക്കി ദേവാലയങ്ങൾ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവേണ്ടതാണ് .വ്യാപാര സ്ഥാപനങ്ങളിലും മറ്റും കാണിക്കുന്ന അച്ചടക്കം ദേവാലയങ്ങളിലും ആളുകൾ പാലിക്കുമെന്നതിൽ സംശയമില്ല .അത് നടപ്പാക്കാവുന്നതേയുള്ളു .
     ഒരു പുനർവിചിന്തനം ദേവാലയങ്ങൾ തുറന്നു കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു .









2020, മേയ് 16, ശനിയാഴ്‌ച

16-5-2020
--------------

മികച്ച ഒരു ആത്മകഥയാണ് ടി ജെ ജോസെഫിന്റെ അറ്റു പോകാത്ത  ഓർമ്മകൾ .ജീവിതം തനിക്കു നൽകിയ കയ്പുനീരിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങൾ ശക്തിയും സൗന്ദര്യവുമുള്ള മലയാളത്തിൽ അദ്ദേഹം സത്യസന്ധമായി ആഖ്യാനം ചെയ്തിരിക്കുന്നു .
  പ്രൊഫസർ ജോസെഫിന്റെ ഒരു പ്രസംഗത്തിന്റെ പ്രതികരണമെന്ന നിലയിൽ ഈ സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വിശദമായ ഒരഭിപ്രായക്കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു .അതൊന്നും ആവർത്തിക്കുന്നില്ല .ജോസഫ്‌സാറിന്റെ ആത്മകഥ എന്റെ മനസ്സിൽ പതിപ്പിച്ച ഇമ്പ്രെഷൻസിനെ കുറിച്ചു മാത്രം പറയാം .
    ജോസഫ്‌സാർ നല്ലൊരു സാഹിത്യാസ്വാദകനാണ് .മലയാളത്തിലെ ചില പ്രശസ്ത  കവിതകളെ ക്കുറിച്ചും ആ കവിതകളെ സമീപിക്കേണ്ട രീതികളെ ക്കുറിച്ചും വിരളമായെങ്കിലുമുള്ള പരാമർശങ്ങൾ , ഗാന്ധാരി സ്വയം വരിച്ച ആന്ധ്യത്തിനു അദ്ദേഹം നൽകുന്ന വ്യഖ്യാനം ഇവയൊക്കെ അദ്ദേഹത്തിന്റെ സാഹിത്യാസ്വാദന കുശലതയിലേക്ക് അസന്നിഗ്ധമായി വിരൽ ചൂണ്ടുന്നു .അദ്ദേഹം മികച്ച അദ്ധ്യാപകനുമായിരുന്നിരിക്കണം .അദ്ദേഹം ഒന്നും എഴുതാതിരുന്നത് മലയാളഭാഷയ്ക്ക് ഒരു നഷ്ടം തന്നെയാണ് .
     ജീവിതത്തോട് പടവെട്ടി വളർന്നു വന്ന ആളാണ് ജോസഫ് സാർ .ഏഴരവെളുപ്പിനെഴുനേറ്റു റബ്ബർ വെട്ടി ,പിന്നെ എട്ടു കിലോമീറ്റര് നടന്നു ബസ്സുകയറി കോളേജിൽ പോയി പഠിച്ചിരുന്ന ഒരാൾ .പലപ്പോഴും ഭക്ഷണം കഴിക്കാൻ കഴിയാതെ .ആ അനുഭവങ്ങളൊക്കെ അതീവ ഹൃദ്യമായി വർണ്ണിക്കപ്പെട്ടിട്ടുമുണ്ട് .ഇത്രയധികം ജീവിതാനുഭവങ്ങളുള്ള ,ജീവിതത്തോട് പൊരുതി വിജയിക്കാൻ കഴിഞ്ഞ ,അനുഭവം ഗുരുവായ ഒരാൾക്കെങ്ങിനെ ഇത്തരമൊരു ഗുരുതരമായ അനൗചിത്യം സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.മണ്ണിനോടു ജൈവബന്ധം പുലർത്തുന്ന ഒരുവനുണ്ടാവുന്ന സഹജമായ നർമ്മ ബോധം വഴിതിരിഞ്ഞു പോയതാവാം .അതുണ്ടാകാൻ  പാടില്ലായിരുന്നു . എന്തായാലും അതിന് തീവ്രവാദികളും സഭയും സർക്കാരും പോലീസുമെല്ലാം ചേർന്ന് അദ്ദേഹത്തിനു നൽകിയ ക്രൂര ശിക്ഷ  അദ്ദേഹം അർഹിക്കുന്നതിൽ നിന്നും എത്രയോ അധികമായിരുന്നു .അവരൊരുക്കിയ ചക്രവ്യൂഹത്തിൽ നിന്ന് ഗുരുതരമായ അംഗഭംഗത്തോടെയാണെങ്കിലും പുറത്തുവരാൻ കഴിഞ്ഞത് നേരത്തെ പറഞ്ഞ ജൈവബന്ധം കാരണമാവാം .സമൂഹത്തിന്റെ സഹാനുഭൂതി ജോസഫ് സാറിലേക്ക് അണപൊട്ടിയൊഴുകാൻ ഈ ചക്രവ്യൂഹം സഹായിക്കുകയും ചെയ്തു .
  നമ്മുടെ സാമൂഹ്യ സാംസ്കാരിക ഔദ്യോഗിക രംഗങ്ങളിലെ ജീർണതകൾ ഈ ആത്മകഥയിൽ  വിശ്വസനീയമായ രീതിയിൽ വിവരിക്കപ്പെട്ടിട്ടുണ്ട് .ഗാന്ധിയൻ തത്വങ്ങളിൽ വിശ്വസിക്കുന്ന ജോസഫ് സാർ നിർമ്മമതയോടെ നിസ്സംഗതയോടെ വൈരാഗ്യബുദ്ധിയില്ലാതെ അവയെക്കുറിച്ചൊക്കെയെഴുതുന്നു .തന്നെ ക്രൂരമായി ശിക്ഷിക്കാൻ ഒരുമ്പെട്ടവരോട് താൻ ക്ഷമിച്ചുവെന്ന് അദ്ദേഹം പറയുമ്പോൾ വായക്കാരന് അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നു .തന്നെയൂം വംശത്തെയും ശപിച്ച ഗാന്ധാരിയെ
നോക്കി ശ്രീകൃഷ്ണൻ പൊഴിച്ച മന്ദഹാസവും ക്രൂശിച്ചവർക്ക് മാപ്പുകൊടുക്കാൻ യേശുദേവൻ നടത്തിയ പ്രാർത്ഥനയും ഓർമ്മിപ്പിച്ചുകൊണ്ട് പുസ്തകം അവസാനിക്കുമ്പോൾ നല്ലൊരു സാഹിത്യ കൃതി വായിച്ച സംതൃപ്തി വായനക്കാരനുമുണ്ടാവുന്നു






























       

  

2020, ഏപ്രിൽ 25, ശനിയാഴ്‌ച

25-4-2020
--------------
ഗൃഹാതുരം
-------------------
മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങൾ സ്ഥിരതാമസത്തിനായി പൂണിത്തുറയിൽ എത്തുമ്പോൾ അതൊരു ഗ്രാമപ്രദേശമായിരുന്നു ;കൊച്ചി കോർപറേഷനിലേക്ക് ആയിടെ കൂട്ടിച്ചേർത്ത ഒട്ടൊക്കെ ആധുനിക ജീവിത സൗകര്യങ്ങളുള്ള ഒരു നാട്ടിൻപുറം .ധാരാളം വെളിമ്പറമ്പുകൾ ,അവിടെയൊക്കെ കാട്ടുചെടികളും പൂക്കളും ,ഇടയ്ക്കിടെ കുളങ്ങൾ ,പറഞ്ഞാൽ വിശ്വസിക്കില്ല കുളക്കോഴികൾ ("നാണത്തിന്റെ കുടുക്കകൾ ......")
     ഗ്രാമീണ ശൈലി തന്നെയായിരുന്നു അവിടത്തെ അയൽബന്ധങ്ങളും പിന്തുടർന്നു പോന്നത് .കലവറയില്ലാത്ത പെരുമാറ്റം ,ഇണക്കങ്ങളും പിണക്കങ്ങളും ,ചില്ലറ കൊടുക്കൽ വാങ്ങലുകൾ ,ചില രാത്രികൾ അസാരം സേവിച്ചു വരുന്ന ഒരയൽക്കാരന്റെ പുലരും വരെയുള്ള പാട്ടും കൂത്തും .'നിങ്ങൾക്കൊക്കെകള്ളന്മാരെ  പേടിക്കാതെ കിടന്നുറങ്ങാമല്ലോ ചേട്ടാ 'എന്ന് അയാളുടെ ഭാര്യയുടെ നർമ്മത്തിൽ പൊതിഞ്ഞ  സാന്ത്വനം .കുട്ടികൾ  തൃശൂരും തിരുവനന്തപുരത്തുമൊക്കെ പഠിക്കാൻ പോയപ്പോഴും ഞങ്ങൾ തനിച്ചായി എന്ന തോന്നലുണ്ടായതേയില്ല .
    "ഗ്രാമീണ ഭംഗി തൻ പൂവണി പച്ചില പോർമുലക്കച്ചയിൽ " നഗരം കൈവെക്കുക തന്നെ ചെയ്തു .വെളിമ്പറമ്പുകളിൽ കെട്ടിടങ്ങളുയർന്നു .രമ്യ ഹർമ്യങ്ങൾ .പത്തുസെന്റ് സ്ഥലത്തൊരു വീട് എന്ന പഴയ ആശയമൊക്കെ പോയി .അത്രയും സ്ഥലത്ത് നാലിൽ കുറയാത്ത വീടുകൾ അവിടെ എട്ടോ പത്തോ കുടുംബങ്ങൾ .പഴയ അയൽക്കാർ അയൽക്കാരല്ലാതായി .ഇടയിൽ ധാരാളം വസതികളും അവയിലൊക്കെ ഒരുപാട് താമസക്കാരും വന്നു കഴിഞ്ഞല്ലോ .
   വല്ലപ്പോഴും ഒരു സ്കൂട്ടറോ അതിലും വിരളമായി ഒരു ഓട്ടോ റിക്ഷയോ ഓടിയിരുന്ന താമരശ്ശേരിറോഡിലൂടെ മോട്ടോർസൈക്കിളുകളും കാറുകളുംസ്കൂൾ ബസുകളും  മാത്രമല്ല ലോറികളും ജെ സി ബി കളും തേരാ പാരാ സഞ്ചരിക്കാൻ തുടങ്ങി രാപ്പകൽ .മൂന്നോ നാലോ പെട്ടിക്കടകളും രണ്ടു ചെറിയ ചായക്കടകളും മാത്രമുണ്ടായിരുന്ന പേട്ട  ജംഗ്ഷൻ ഷോപ്പിംഗ് മാളുകളും നക്ഷത്രപദവിയുള്ള ഹോട്ടലും മെട്രോ സ്റ്റേഷനും ബാങ്കുകളും മറ്റുമുള്ള നഗരകേന്ദ്രമായി .
    വീടിനു മുമ്പിൽ കുളക്കോഴികൾ 'പങ്ങി 'നടന്ന പറമ്പ് അതിനടുത്ത് താമസമാക്കിയ ഒരു ബിസിനസ് കാരന്റെ ലോറി യാർഡായി.രാവിലെയും വൈകിട്ടും ലോറികൾ പുറപ്പെടുന്നതിന്റെയും തിരിച്ചെത്തുന്നതിന്റെയും ഘോഷം .രാത്രി തൊട്ടടുത്ത പറമ്പിലെ വീടുകളൊന്നിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതാഘോഷങ്ങളുടെ ശബ്ദം .അതിനടുത്ത കെട്ടിടത്തിൽ അവിവാഹിതരായകുറെ  കമ്പനി എക്സിക്യൂട്ടീവുകളാണ് താമസം .അവരിൽ ഒന്ന് രണ്ടു പേര് കർണാടക സംഗീതം പഠിക്കുന്നുണ്ട് .വേറൊരാൾക്ക് സിനിമാപ്പാട്ടിലാണ് കമ്പം .പൊതുവേ സംഗീത സാന്ദ്രമാണ് അവരുടെ രാവുകൾ .രണ്ടു വഴിവിളക്കുകളുടെ പ്രകാശവൃത്തങ്ങൾക്കിടയിലെ ഇത്തിരി ഇരുട്ടന്വേഷിച്ച് ഷെയറിട്ടു വാങ്ങിയ ഒരു കുപ്പിയും രണ്ടു കടലപ്പൊതിയുമായി വല്ലപ്പോഴും വരുന്ന ചെറുപ്പക്കാർ ;'ഞങ്ങൾ ആർക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ സാർ 'എന്ന ക്ഷമാപണം .അടക്കിപ്പിടിച്ച ഒച്ചയും ബഹളവുമായി അനുഭവിച്ചവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന അവരുടെ ആഹ്‌ളാദം .അമ്പലപ്പറമ്പുകളിലെ ചെണ്ടമേളം ,വെടിക്കെട്ട് .അങ്ങിനെ "താഴെയും മോളും ജന്തു ജീവിതസമരത്തിൻ കേഴലുമലർച്ച കാലൊച്ചയും ..."കേട്ടിരിക്കുമ്പോൾ ഞങ്ങൾ തനിച്ചാണെന്നു തോന്നാറേ ഉണ്ടായിരുന്നില്ല .
        ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു .താമരശ്ശേരി റോഡിൽ നിന്നും അടുത്തുള്ള ബൈ പാസിൽ നിന്നും വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനില്ല .ലോറി യാർഡ് നിശബ്ദം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങോട്ടോ പോയി .എക്സിക്യൂട്ടീവുകളുടെ വീടൊഴിഞ്ഞു കിടക്കുന്നു .രാത്രി യെ ഉന്മത്തയാക്കിയിരുന്ന  അയൽക്കാരനും യുവ സുഹൃത്തുക്കളും നിസ്സഹായരാണല്ലോ .ചെണ്ടമേളവും വെടിക്കെട്ടുമില്ല .ശബ്ദങ്ങൾ നിലച്ച അവസ്ഥ .
    വിവിധ ശബ്ദങ്ങളുടെ സവിശേഷ ലയമായുണ്ടാവുന്ന നിശ്ശബ്ദത സുഖകരമായ ഒരവസ്ഥയാണ് .ഇതങ്ങിനെയല്ല ശബ്ദങ്ങളുടെ നിശ്ശേഷ രാഹിത്യം ഭയജനകമാണ് .ഒപ്പം ടി വി വാർത്തകൾ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം .പണ്ടെങ്ങോ പഠിച്ചു മറന്ന ധനശാസ്ത്രവും ബാങ്കിങ്ങും ചൂണ്ടിക്കാട്ടിത്തരുന്ന വഴിമുട്ടിയ ജീവിതാവസ്ഥ സൃഷ്ടിക്കുന്ന വേവലാതി ......
       ഏതു രാത്രിയും പുലരുക തന്നെ ചെയ്യും എന്നു പറയുന്നത് സത്യമായിരിക്കും ;അല്ലേ ? അമ്പാടിയിലെത്തിയ അക്രൂരനെ ഗോപസ്ത്രീകൾ ആശംസിച്ചുവെന്ന് നങ്യാരമ്മമാർ ആടിക്കാണിക്കാറുള്ള ആ ശ്ലോകപാദം ഞാൻ സ്വയം ഉരുവിടുകയാണ്  :'സുപ്രഭാതാ തേ നിശാ 'നിന്റെ രാത്രി ഒരു നല്ല പ്രഭാതത്തോടു കൂടിയതാവട്ടെ .















   
   



















2020, ഏപ്രിൽ 18, ശനിയാഴ്‌ച

18-4-2020
-----------------

വ്യാഴവട്ട സ്മരണകൾ
------------------------------------
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമൊത്തുള്ള, കഷ്ടിച്ച് പന്ത്രണ്ടു കൊല്ലം മാത്രം നീണ്ട  ദാമ്പത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പത്നി ബി കല്യാണി 'അമ്മ എഴുതിയ പുസ്തകമാണ് വ്യാഴവട്ടസ്മരണകൾ .
    ജീവിതത്തിൽ വലിയ ത്യാഗം സഹിച്ച നേതാക്കന്മാരെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ നമുക്കുണ്ട് ;അവരിൽ ചിലർ തന്നെയെഴുതിയതും അവരെക്കുറിച്ച് മറ്റുള്ളവർ എഴുതിയതും .പക്ഷെ ഈ ത്യാഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മലയാളത്തിൽ വളരെയൊന്നും എഴുതപ്പെട്ടിട്ടില്ല .കഥയായോ കവിതയായോ യഥാർത്ഥ സംഭവ വിവരണമായോ ഒന്നും .ആദരണീയമായ ഒരപവാദം ഈയിടെ ശ്രദ്ധയിൽ പെട്ടു .'ഭൂമിക്കടിയിൽ 'പോകേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയും കുഞ്ഞുമകളും ഒരു കൂട്ടുകുടുംബത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കഥ കെ സരസ്വതി 'അമ്മ എഴുതിയിട്ടുണ്ട് ;'അച്ഛനെവിടെ'. തന്റെ കഥകളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു സരസ്വതി 'അമ്മ തന്നെ പറഞ്ഞിട്ടുള്ള ആ കഥ വായിച്ചപ്പോഴാണ്  വ്യാഴവട്ട സ്മരണകൾ എന്റെ ഓർമ്മയിലെത്തിയത് .ആദരണീയമായ ഒരപവാദമാണല്ലോ ആ കൃതിയും .
      രാജ്യഭ്രഷ്ടനായി രോഗിയും ദരിദ്രനുമായി തീർന്ന രാമകൃഷ്ണപിള്ളക്കൊപ്പം അവർ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ .ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും കൂടെക്കൊണ്ടുപോകാൻ  തിരുവിതാംകൂർ ഭരണകൂടം രാമകൃഷ്ണപിള്ളയെ അനുവദിച്ചില്ല ;ഒരു പേനായൊഴികെ  ആ പേനകൊണ്ടാണ് അദ്ദേഹം  പ്രവാസ ജീവിതത്തിനിടയിൽ തന്റെ പ്രമുഖ കൃതികളിൽ പലതും രചിച്ചത് .ഗാന്ധിയുടെയും മാർക്സിന്റേയും ജീവചരിത്രങ്ങൾ ഉൾപ്പെടെ .എഴുത്ത് ആ കുടുംബത്തിന്റെ ജീവിതമാർഗ്ഗം മാത്രമായിരുന്നില്ല ;എഴുത്ത് അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു .അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് കല്യാണി അമ്മയുടെ സഹവാസമായിരുന്നു .
  സ്വദേശാഭിമാനിയുടെ അതീവ ക്ലേശകരവും എന്നാൽ വിപ്ലവകരവും സൃഷ്‌ടിയുന്മുഖവുമായ ജീവിതത്തിൽ അദ്ദേഹത്തിന്റെ നല്ല പകുതിയായി കൂടെക്കഴിഞ്ഞ നാളുകളെക്കുറിച്ച് കല്യാണി 'അമ്മ തീഷ്ണവും അനലംകൃതവുമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഏതാണ്ട് അമ്പതു പേജിൽ താഴെമാത്രം ദൈർഘ്യമുള്ള ഈ പുസ്തകം മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിലൊന്നാണ്


























2020, ഏപ്രിൽ 12, ഞായറാഴ്‌ച

12 -4 -202o

ക്രൂശിക്കൽ സത്യം ,ഉയിർത്തെഴുന്നേൽപ്പ് മനോഹരമായ ഒരു സ്വപ്നവും ....എഴുചുവടിൽ വായിച്ചതാണ് .പ്രായോഗികമായി,സമകാലികമായി   ഇതൊരു സത്യപ്രസ്താവനയായിരിക്കാം  .പക്ഷേ സാര്വകാലികമായ സാര്വലൗകികമായ ഒരു തലത്തിൽ ഉയിർത്തെഴുന്നേൽപ്പ് ഒരു സജീവസത്യം തന്നെയല്ലേ ? എത്രയെത്ര പതനങ്ങളിൽ നിന്നാണ് ,എത്രയെത്ര ദുരവസ്ഥകളിൽ നിന്നാണ് മനുഷ്യരാശി പുനരുത്ഥാനം ചെയ്തിട്ടുള്ളത് .'ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട് ..'എന്നവൻ അരുളിച്ചെയ്തത് സത്യം .പലനാടുകളിൽ പലവേഷത്തിൽ പലപേരുകളിൽ യുഗങ്ങൾ തോറും സംഭവിച്ചു കൊണ്ടിരിക്കുന്ന അവനു വന്ദനം ;അവന്റെ നാമം വാഴ്ത്തപ്പെടട്ടെ .
    ഉയിർപ്പു പെരുനാൾ ആശംസകൾ ,അസ്വസ്ഥതകളും ഉൽക്കണ്ഠകളും നീങ്ങിയ ഒരു നാളിനു വേണ്ടി നമുക്കു കാത്തിരിക്കാം

2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

9-4-2020-Pass over

".....പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു .അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളി പോലെ ആയി "
(ലൂക്കോസ് 22 -44 )
   ഗദ്‌സമനയിലെ പ്രാത്ഥനയുടെ വാർഷിക ദിനമാണിന്ന് .ഏതു യുഗപുരുഷനും അനിവാര്യമായും അഭിമുഖീകരിക്കേണ്ട ആത്മസംഘര്ഷത്തിന്റെ ,അതിന്റെ ഒടുവിലുള്ള സ്വയം തിരിച്ചറിയലിന്റെ സന്ദർഭമാണ് അത് ,തിരിച്ചെടുക്കാനാവാത്ത പാനപാത്രം സ്വയം കുടിച്ചു തീർക്കുമെന്ന് തന്നെ നിയോഗിച്ചവന് വാക്കു കൊടുക്കുന്ന നിമിഷം .ഗാഗുല്ത്തയെക്കാൾ വേദനാജനകവും പീഡാകരവുമാണ് ഗദ്‌സമന .
    യേശു അന്ന് ശിഷ്യരോടു പറഞ്ഞു :"....നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു .ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന് തന്നെ .."(യോഹന്നാൻ 13 -34 ).
       ആ കല്പന മാത്രം പക്ഷെ നമ്മൾ ,എപ്പോഴും അവനു സ്തുതി പാടുന്നവർ പാലിക്കാൻ മറക്കുന്നു .


2020, ഏപ്രിൽ 6, തിങ്കളാഴ്‌ച

5-4-2020



5th April,202o
അറുപത്തിമൂന്നു വർഷങ്ങൾ

---------------------------

അറുപത്തി മൂന്നു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭ സ ,ഇ എം എസ് നമ്പൂരിപ്പാടിന്റെ നേതൃത്വത്തിൽ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യപരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .

എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയിക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നേ പറയാനുള്ളു .

സ്വാതന്ത്ര്യലബ്ധി നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന, രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷേ സമൂഹം ശ്രെണീബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും ഉഴുതു മറിച്ചു .

കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്തരൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽഎന്നിവ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സമത്വത്തെക്കുറിച്ചുള്ള ബോധം രൂഡമൂലമായി .

തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .

ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത് ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷിക്കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി.കാർഷിക മേഖലയുടെ പ്രത്യേകിച്ചും നെൽകൃഷിയുടെ പൂർണമായ തകർച്ചക്ക് അത് വഴിവെച്ചു ;ഭൂമിയുടെ അവകാശികൾക്ക് അത് ലഭിക്കാനുള്ള സാദ്ധ്യത തീരെ ഇല്ലാതായി !

ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു

ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ .


2020, ഏപ്രിൽ 5, ഞായറാഴ്‌ച

5-4-2020

ഞാനൊറ്റയാകുവതെങ്ങിനെ ......
   ഒറ്റപ്പെട്ടുപോകുന്നവരെക്കുറിച്ച് ഞാൻ എഴുതിയത് ശ്രദ്ധയിൽ പെട്ടിട്ടാണോ എന്നറിഞ്ഞുകൂടാ സ.വി പി ചന്ദ്രൻ വിളിച്ചു .തൊട്ടടുത്ത ഡിവിഷനിലെ കൗൺസിലർ ആണ് ചന്ദ്രൻ .പഴയ സുഹൃത്താണ് .രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്ഞാൻ നല്ല കാലത്ത്   ഏതു പരിതസ്ഥിതിയിലും ഏതുകാര്യത്തിനും ഒപ്പമുണ്ടാവുമെന്ന് ഉറപ്പു തരിക മാത്രമല്ല സഖാവ് ചെയ്തത് ;നിത്യോപയോഗസാധനങ്ങൾ സ്വയം എത്തിച്ചു തരികയും ചെയ്തു .ഈ ആപദ്ഘട്ടത്തിൽ സഹജീവികളെ സഹായിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് സ ചന്ദ്രനും സംഘവും .ഒരു സമൂഹ അടുക്കള കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകുന്നതുൾപ്പെടെ .ഇക്കാര്യങ്ങളിൽ സജീവമായി സഹകരിക്കുന്ന സുഹൃത്ത് വിശ്വംഭരൻ എന്നോടു ഫോണിൽ പറഞ്ഞു :"സാറിന്റെ പ്രായമാണെനിക്കും ;ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം ഒരു ദിവസം പോലും വീട്ടിലിരിക്കാൻ കഴിഞ്ഞില്ല "എന്ന് .ഈ പ്രായത്തിലും മറ്റാളുകൾക്ക് തുണയാവാൻ ഓടിനടക്കുന്ന ഈ സുഹൃത്ത് .അതു പോലെ എത്രപേർ .അവരുള്ളപ്പോൾ ഞങ്ങൾ ഒറ്റയാവുന്നതെങ്ങിനെ ?സച്ചിദാനന്ദന്റെ കവിതയിൽ പറയുംപോലെ
 'ഞാനൊറ്റയാവുവതെങ്ങിനെ കിടാങ്ങളേ
 യീ ഭൂമി വൃദ്ധയാവോളം ....
...അലിവിന്റെ പകൽപിരിഞ്ഞൊടുവിലെ സ്വാതന്ത്ര്യ
   പഥികനുമിരുട്ടിൽ വീഴ്വോളം .."
 അലി വിന്റെ പഥികർക്ക് രാജ്യം ഇന്നൊരുക്കുന്ന ദീപാവലിയിൽ ഞങ്ങളുടെ കൈത്തിരിയും ഉണ്ടാവും
 








2020, മാർച്ച് 28, ശനിയാഴ്‌ച

28-3-2020

കാവു തീണ്ടൽ
-------------------------
ഇന്ന് മീനഭരണി .പ്രത്യേക പരിതസ്ഥിതിയിൽ ഇക്കുറി പോയില്ല .പതിവായി മിക്ക കൊല്ലങ്ങളിലും പോവാറുള്ളതാണ് .
  തൊഴിൽ അടിസ്ഥാനമാക്കിയുള്ള തിരശ്ചിനമായ -ആരും ആർക്കും മുകളിലോ താഴെയോ അല്ലാത്ത -ജാതിസമ്പ്രദായം നിലവിലിരുന്ന കാലത്ത് വിളവെടുപ്പുകഴിയുന്ന സമയത്ത് അമ്മയെ പാടിഉണർത്തുകയും  സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു ഗ്രാമങ്ങൾ .അവിടെ പാട്ടുകാരും ആസ്വാദകരും വേറെ ആയിരുന്നില്ല .ശ്ളീലാ ശ്ലീലങ്ങളും  ഉണ്ടായിരുന്നില്ല .ഗ്രാമം അമ്മയുടെ തിരുവരങ്ങായിരുന്നു .
    അപ്പോൾ ഒരിക്കൽ അവരെത്തി .വൈ ദിക തത്വങ്ങളെ ദുർവ്യഖ്യാനം ചെയ്ത നിർമ്മിച്ച വർണ്ണ സമ്പ്രദായങ്ങളുമായി ..മനുഷ്യരെ കീഴ്മേൽ വിഭജിച്ചവർ .യഥാർത്ഥ ഉടമസ്ഥർക്ക് ഗ്രാമം വിട്ടു പോകേണ്ടി വന്നു .കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാൻ തയാറായവർ  ബ്രാഹ്മണ്യം ഇല്ലാത്ത സവര്ണരായി അവർക്കൊപ്പം നിന്നു .   പോയവർ എല്ലാക്കൊല്ലവും വന്നു ഉറഞ്ഞുതുള്ളി പാട്ടുപാടി അമ്മയെ വണങ്ങി തിരിച്ചുപോകുന്നു .
   ഇത്തവണ ഞങ്ങൾ ഇരിക്കുന്നിടത് ഇരുന്നു മനസ്സിൽ പാടുന്നു ...'താനാരോ തന്നാരോ ......'

2020, മാർച്ച് 22, ഞായറാഴ്‌ച

22-3-2020

അതിരാണിപ്പാടത്തിന്റെ കഥ
-------------------------------------------------
മാവേലിക്കര ഉത്സവപ്പറമ്പിലെ പുസ്തകക്കച്ചവടക്കാരന് ഇത് ചീത്തക്കാലമായിരുന്നു ;ആളുകളുണ്ടായിരുന്നില്ലല്ലോ ഉത്സവപ്പറമ്പിൽ .'ഒരു ദേശത്തിന്റെ കഥ 'വെറുതേ എടുത്തു നോക്കി തിരിച്ചുവെച്ച എന്നോട് അയാൾ പറഞ്ഞു '100 രൂപാ കുറച്ചു തരാം ,സാറെടുത്തോ 'എന്ന് .100 രൂപാ ഡിസ്‌കൗണ്ടിനേക്കാൾ അയാളുടെ ശബ്ദത്തിലെ നിരാശയും നിസ്സഹായതയും   എന്നെ സ്പർശിച്ചു .ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം വേണ്ടെന്നു വെച്ച് കാമു -കാഫ്ക കൃതികളേതെങ്കിലും വാങ്ങുമ്പോൾ കുറവു വരുന്ന നാലണയോ എട്ടണയോ 'പിന്നെത്തന്നാൽ മതി പുസ്തകം കൊണ്ടു പൊയ്ക്കോ 'എന്നു പറഞ്ഞിട്ടുള്ള തലസ്ഥാനത്തെപഴയ  പുസ്തകവ്യാപാരികളുടെ സൗമനസ്യം ഞാനോർത്തു .ഞാൻ പുസ്തകം വാങ്ങി .വായിക്കുകയും ചെയ്തു .
   പണ്ട് ഇറങ്ങിയ കാലത്തു തന്നെ വായിച്ചതാണ് .ആദ്യവായനയിൽ അതെനിക്കിഷ്ടപ്പെട്ടില്ല .അതിനി വായനയില് അനവധാനത കൊണ്ടായിരിക്കാമെന്നു കരുതി ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് വായിച്ചത് .പക്ഷെ എനിക്ക് തെറ്റിയിട്ടില്ല .മഹാനായ ഒരു സാഹിത്യകാരന്റെ മോശപ്പെട്ട രചനയാണ്‌ 'ഒരു ദേശത്തിന്റെ കഥ '.സ്വന്തം യാത്രാനുഭവങ്ങൾ ഹൃദയഹാരികളായ രചനകളായി വായനക്കാർക്കു സമ്മാനിച്ച ആളാണ് എസ് കെ പൊറ്റെക്കാട് .കൺമുമ്പിൽ കണ്ട ഒരു തെരുവിന്റെകഥ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നായി പുനരാഖ്യാനം ചെയ്തിട്ടുള്ള മഹാപ്രതിഭയുമാണ് .പക്ഷെ ആ പ്രതിഭാവിലാസം സ്വന്തം ബാല്യ കൗമാരങ്ങളെ  കുറിച്ചെഴുതിയ ദേശത്തിന്റെ കഥയിൽ തീർത്തും അസന്നിഹിതമാണ് .അനുഭവ വിവരണങ്ങളുടെ ഇഴയടുപ്പമില്ലാത്ത ഒരു സമാഹാരം മാത്രമായിപ്പോയി ഈ നോവൽ .
      സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തിയിട്ടുണ്ട് പൊറ്റക്കാട് എന്ന വസ്തുത പക്ഷേ സമ്മതിക്കേണ്ടിയിരിക്കുന്നു .തന്റേയും ബന്ധുക്കളുടേയും സ്വഭാവത്തിലെയും പെരുമാറ്റത്തിലേയും ഇരുണ്ട വശങ്ങളൊന്നും മറച്ചു വെയ്ക്കപ്പെട്ടിട്ടില്ല .സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പരാമര്ശിക്കപ്പെടുന്നിടത്തും കാണാം ഈ സത്യസന്ധത .വാഗൺ ട്രാജഡിയിൽ നാമാവശേഷരായ നിരപരാധികളായ മാപ്പിളമാരോടു കാണിക്കുന്ന സൗമനസ്യവും സഹാനുഭൂതിയും അത്രകണ്ടു നിരപരാധികളല്ലാത്ത അവരുടെ കൂട്ടാളികൾ അരിഞ്ഞു കിണറ്റിലെറിഞ്ഞ സ്വസമുദായക്കാരോടും എസ് കെ പ്രകടിപ്പിക്കുന്നുണ്ട് .ചാവു കിണറ്റിൽ നിന്ന് ചാവാതെ രക്ഷപ്പെട്ടു വന്ന് കഥാനായകന്റെ മാതൃഗൃഹത്തിൽ താമസിക്കുന്ന അഭയാർഥികളുടെ വർണ്ണന ഈ നോവലിലെ അപൂർവം ഹൃദ്യമായ ഭാഗങ്ങളിലൊന്നാണ്






     
   


















2020, മാർച്ച് 14, ശനിയാഴ്‌ച

14-3-202o


പുതുശേരി രാമചന്ദ്രൻ
കവിയും ഭാഷാഗവേഷകനുമായ പുതുശേരി രാമചന്ദ്രൻ അന്തരിച്ചു .വാർത്ത .തീർച്ചയായും അദ്ദേഹം കവിയായിരുന്നു .അതിലധികം മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡഭാഷാ ഗോത്രത്തിനു പൊതുവേയും വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്ര ഗവേഷകനായിരുന്നു .പക്ഷെ പുതുശേരിയെ ഓർക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അദ്ദേഹം പിൽക്കാലത്ത് ഉപേക്ഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനാണ് എന്ന് എനിക്കു തോന്നുന്നു   .
    1949 ഡിസംബർ 31 നാണ് പുതുശേരി ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടി ശൂരനാട് ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് തന്റെ പഠിപ്പ് നിർത്തിവെച്ചുകൊണ്ട് .ശൂരനാട് എന്നൊരു പ്രദേശം തിരുവിതാംകൂറിന്റെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കും എന്ന മുഖ്യമന്ത്രി ടി കെ നാരായണപിള്ളയുടെ ഭീഷണി പുറത്തുവന്നതിന്റെ  പിറ്റേദിവസം .കയ്യൂരിലെയും വയലാറിലെയും മർദ്ദനം ഒന്നുമായിരുന്നില്ല ശൂരനാട്ടെ നരനായാട്ടുമായി താരതമ്യം ചെയ്യുമ്പോൾ .പിടികിട്ടിയ യുവാക്കളെ ചതച്ചുകൊന്നു ,അവശേഷിച്ചവരെ ആയുഷ്കാല രോഗികളാക്കി .സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു ....(തോപ്പിൽ ഭാസിയുടെ നാടകങ്ങളുടെ മുഖക്കുറിപ്പുകൾ ,കെ ആർ മീരയുടെ ആവേമറിയ എന്ന ചെറുകഥ ഇവയൊക്കെ നോക്കുക) .ഇതിനെതിരെയുള്ള ചെറുത്തു  നിൽപ്പിനു മുന്നിൽ നിന്ന് നേതൃത്വം  കൊടുക്കാനാണ് പുതുശേരിയെ പാർട്ടി നിയോഗിച്ചത് .എം എന്നും തമ്പിസാറും പുതുപ്പള്ളിയും ഭാസിയുമൊക്കെ അന്ന് ഒളിവിൽ ആയിരുന്നുവല്ലോ .
         നിരോധനം നീക്കി നേതാക്കന്മാരൊക്കെ വെളിയിൽ വന്നു കഴിഞ്ഞപ്പോൾ പുതുശേരി എം എ ക്കു ചേർന്നു ,ജയിച്ച് കോളേജദ്ധ്യാപകനായി .നേരത്തെയുണ്ടായിരുന്ന  കാവ്യോപാസന തുടർന്നു .താൻ രക്തവും വിയർപ്പും കൊടുത്തു വളർത്തിയ പാർട്ടി അധികാരത്തിലിരിക്കെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചപ്പോൾ
"ഇടിവെട്ടുവാൻ വെറും വെള്ളിടി വെട്ടാനെങ്കിൽ
  ഇടവപ്പാതിക്കാറേ നീയുമെന്തിനു വന്നു ..."എന്ന് കവിതയിലൂടെ ചോദിക്കാൻ അദ്ദേഹം മടിച്ചില്ല.
   സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ധ്യാപക വൃത്തിയിലേക്ക് മാറിയ അദ്ദേഹം കവിതയിൽ നിന്ന് ഭാഷാശാസ്ത്ര ഗവേഷണത്തിലേക്ക് ചുവടു മാറ്റം നടത്തി .എന്നെപ്പോലെയുള്ള അനഭ്യസ്തരായ മലയാളവായനക്കാർക്ക് സുപരിചിതനല്ലാതായി .എന്നിരുന്നാലും മലയാളഭാഷക്കു പ്രത്യേകമായും ദ്രാവിഡ ഭാഷകൾക്ക് പൊതുവിലും പുതുശേരി നൽകിയ സംഭാവനകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു .
        ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നതരായ പ്രയോക്താക്കളിലൊരാളാണ് വിട പറഞ്ഞത് .ഒപ്പം ശൂരനാടിന്റെ പടനായകനും .ഇരുട്ടിന്റെ ശക്തികൾ പൂർണമായി അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടില്ല എന്നിരിക്കെ ആ ഓർമ്മ നമ്മൾക്ക് പ്രചോദകമാവട്ടെ





























2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച

24-2-2020

'മീശ 'വായിച്ചു .നന്ന് .വായിച്ച മിക്കവരും ചെയ്യാറുള്ളതുപോലെ 'പക്ഷെ 'ഞാൻ കൂട്ടിച്ചേർക്കുന്നില്ല .ഉപാധികളില്ലാതെ തന്നെ പറയാം എനിക്കിഷ്ടപ്പെട്ടു .തൊണ്ണൂറ്റൊമ്പതിലെ (1924 ) വെള്ളപ്പൊക്കത്തിനു തൊട്ടു മുമ്പുമുതൽ 122 ലെ (1946 )വയലാർ കലാപം വരെയുള്ള ഏകദേശം മൂന്നു പതിറ്റാണ്ടാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന കാലം ;സ്ഥലം കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങൾ മുഖ്യമായും വിശാല കുട്ടനാട് പൊതുവെയും .ഈ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഓണാട്ടുകരയിലെ പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ അൻപതുകളിലും അറുപതുകളിലും .ഈ പരിചിതത്വം എനിക്കീ നോവൽ ആകർഷകമായി തോന്നാൻ ഒരു കാരണമാവാം .
  പഴയ മിത്തുകളെ അപനിർമ്മിച്ച് പുതിയ മിത്തുകൾ സൃഷ്ടിക്കുകയാണ് നല്ല നോവലുകൾ ചെയ്യുന്നത് എന്നു പറഞ്ഞത് ഏർണെസ്റ് ഫിഷർ ആണ് -(ആര്ട്ട് എഗൈൻസ്റ് ഐഡിയോളജി ).ഈ നിർവചനം അനുസരിച്ച് 'മീശ 'ഒരു നല്ല നോവലാണ് .വിശദമായി എഴുതേണ്ടതുണ്ട് ;അത് പിന്നീട് .ഒരു സവിശേഷത മാത്രം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ .ഓണാട്ടുകാരമുതൽ വൈക്കം വരെയുള്ള വിശാല കുട്ടനാടൻ പ്രദേശങ്ങളിലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കർഷകത്തൊഴിലാളി ജീവിതം അതിന്റെ സമസ്ത ദൈന്യതകളോടും കൂടി ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് കലാത്മകമായിത്തന്നെ .ഒരു പക്ഷേ രണ്ടിടങ്ങഴിയിൽ കാണുന്നതിനേക്കാൾ വിശദമായി .പീഡിതാവസ്ഥയുടെ സത്യസന്ധമായ ആഖ്യാനം തന്നെ ,പരിഹാര നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടി പുരോഗമനപരമാണെന്നല്ലേEngels പറഞ്ഞിട്ടുള്ളത് ?








2020, ഫെബ്രുവരി 5, ബുധനാഴ്‌ച

5-2-2020
-----------
പാവകളുടെ വീട് ,ജയനാരായണന്റെ ജീവിത സമസ്യകളും
-------------------------------------------------------------------------------------------------
ഏറെക്കാലത്തിനു ശേഷം ഇ സന്തോഷ്‌കുമാർ ഒരു കഥയെഴുതിയിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ;പാവകളുടെ വീട് .സമീപകാലത്തെക്കുറിച്ച് സമീപകാലത്തെഴുതപ്പെട്ട ഏറ്റവും നല്ല ചെറുകഥയാണ് പാവകളുടെ വീട് എന്നെനിക്കു തോന്നുന്നു .കഥ വീണ്ടും വായിച്ചിട്ടു വേണം വിശദമായ ഒരാസ്വാദനക്കുറിപ്പെഴുതാൻ .
     സന്തോഷവും ഒപ്പം ദുഖവും തോന്നിയ ഒരു വായനാനുഭവം മാതൃഭൂമിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ;അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയനാരായണനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയ ലേഖനം 'ജയനാരായണന്റെ ജീവിത സമസ്യകൾ .അറുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകളെഴുതിയിരുന്ന യുവാക്കളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ടു പേരിൽ  ഒരാളായിരുന്നു ജയനാരായണൻ .മറ്റെയാൾ എം സുകുമാരൻ .1980 ഇൽ സിവിൾ സപ്ലൈസ് കോര്പറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയപ്പോഴാണ് ഞാൻ ജയനാരായണനെ പരിചയപ്പെടുന്നത് .അന്നദ്ദേഹം അവിടെയുണ്ടായിരുന്നു .ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത് അന്ന് അവിടെയുണ്ടായിരുന്ന കവി വി ആർ രാമകൃഷ്ണനാണ്  .അപ്പോഴേക്കും ജയനാരായണന്റെ കഥകൾ പ്രമുഖ ആനുകാലികങ്ങളിൽ വരാതായിട്ട് കുറേക്കാലമായിരുന്നു .തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ചിന്ത ജയനാരായണനെ അലട്ടിയിരുന്നു .എം സുകുമാരൻ ചെയ്‌തതു പോലെ അന്ന് നിലവിൽ വന്നിരുന്ന ആധുനികതയുടെ സങ്കേതങ്ങളുപയോഗിച്ച് കേരളത്തിന്റെ വർത്തമാനവും ഭാവിയും കഥകളിലൂടെ ആവിഷ്കരിക്കാൻ ജയനാരായണൻ ശ്രമിച്ചില്ല എന്നതാവാം ആനുകാലികങ്ങളുടെ ഈ പരാങ്‌മുഖത്വത്തിനു കാരണം എന്നെനിക്കു തോന്നുന്നു .എന്തായാലും സാഹിത്യരംഗത്തുണ്ടായ അവഗണയ്‌ക്കൊപ്പം ചില ശാരീരികാസ്വാസ്ഥ്യങ്ങളും ജയനാരായണന്റെ ഉൾവലിയലിനു കാരണമായിട്ടുണ്ടാവാം .കൗതുകകരമായ ഒരു കാര്യം സുകുമാരൻ ആധുനികതയുടെ ലക്ഷണ ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടുള്ള ആളായിരുന്നില്ല .ജയനാരായണൻ ആവട്ടെ അവയൊക്കെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആളും .
    ഞങ്ങൾ തമ്മിലുള്ള ഹ്രസ്വ പരിചയത്തിൽ ഒരു അസ്വരസത്തിന്റെ അനുഭവം കൂടിയുണ്ട് .ഒരിക്കൽ ഞങ്ങൾ മദ്രാസ്സിൽ വെച്ചു കണ്ടു .ബാങ്ക് ഫൈനാൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ബാങ്ക് ലോക്കൽ ഹെഡ് ഓഫീസിൽ പോയതായിരുന്നു ഞാൻ .പർച്ചേസ്  ഡിപ്പാർട്മെന്റിന്റെ എന്തോ ചർച്ചയ്ക്കായി എത്തിയതായിരുന്നു ജയനാരായണൻ .ഹോട്ടലിൽ വെച്ച കണ്ടു മുട്ടിയ ഞങ്ങൾ പക്ഷെ സംസാരിച്ചതു മുഴുവൻ സാഹിത്യത്തെക്കുറിച്ചായിരുന്നു .ഇടയ്ക്ക് ഞാനെന്റെ ഇഷ്ടനോവലുകളെക്കുറിച്ചു പറഞ്ഞു .അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നാണ് ഇണപ്രാവുകൾ .അത് ഞാൻ പറയുകയും ചെയ്തു .അതു പക്ഷേ ജയന് ഇഷ്ടമായില്ല .ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നു പോലും സംശയിച്ചു കളഞ്ഞു അദ്ദേഹം .മലയാള സാഹിത്യകാരന്മാരുടെ ഒരു സ്വഭാവ സവിശേഷതയാണിത് .മുട്ടത്തു വർക്കിയെന്നു കേട്ടാൽ വാളെടുക്കുക .സൗമ്യനും അന്തർമുഖനുമായ ജയനാരായണൻ പോലും ഒരപവാദമല്ല .എന്തായാലും ഏതാനും ദിവസത്തിനുള്ളിൽ വി ആർ രാമകൃഷ്ണൻ ഇടപെട്ട് തെറ്റിദ്ധാരണയൊക്കെ മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ .
     ഒരു വൈകുന്നേരം തേവര കോളേജ് ഹോസ്റ്റലിലെ ജയനാരായണന്റെ മുറിയിലിരുന്ന് -അന്നവിടെ ഉദ്യോഗസ്ഥർക്ക് മുറി കൊടുക്കുമായിരുന്നു -ഞങ്ങൾ ജയനാരായണൻ ,രാമകൃഷ്ണൻ ,ഞാൻ   ദീർഘനേരം സംസാരിച്ചു .അന്നദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു .ഞാൻ പിന്നീട് ജയനാരായണനെ കണ്ടിട്ടില്ല .അദ്ദേഹത്തിന് അക്കാദമി അവാർഡ് കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞു .കഥകൾ ഞാൻ നേരത്തെ വായിച്ചിട്ടുള്ളവ ആയിരുന്നു .
    പ്രദീപ് പനങ്ങാടിനും മാതൃഭൂമിക്കും നന്ദി  മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു കഥാകൃത്തിന്റെ ഒരു നല്ലമനുഷ്യന്റെ ജീവിത സമസ്യകൾ ആവിഷ്കരിക്കുന്ന നല്ല ലേഖനത്തിന്
 
















































2020, ജനുവരി 24, വെള്ളിയാഴ്‌ച

24-1-2020
കള്ള ദൈവങ്ങൾ 
-----------------------------                                                                                                                                                                     
                        'മധുരം കുറയും 'എന്നെൻ പത്നി നർമ്മസ്‌മേര                                                                                       
                        മധുരം പകർന്നേകും കയ്പാർന്ന കട്ടൻകാപ്പി
                         വിഷവും കുടിക്കും ഞാൻ നീ തന്നാൽ എന്നായ്  വാങ്ങി
                         വിഷമിച്ചൽപ്പം മൊത്തി അഴിക്കട്ടിലിൻ വക്കിൽ .......'
ഈ വരികൾ  എഴുപതുകളുടെ തുടക്കത്തിലെന്നോ വായിച്ച ദിവസം മുതൽ ഇന്നോളം എന്റെ മനസ്സിലുണ്ട് .എൻ വി കൃഷ്ണ വാരിയരുടെ കള്ളദൈവങ്ങൾ എന്ന കവിതയുടെ തുടക്കം .
 ഞാനിന്നലെ കള്ളദൈവങ്ങൾ വീണ്ടും വായിച്ചു .സംഭവം ഇങ്ങിനെ .കുറേക്കാലം കൂടി സമകാലിക മലയാളം  ഓഫീസിൽ പോയി . പുറത്തു പോയിരുന്ന പത്രാധിപരെ കാത്ത് കുറെ സമയം ഇരിക്കേണ്ടി വന്നു .അപ്പോഴാണ് അവിടത്തെ ഒരു മേശപ്പുറത്തെ പുസ്തക കൂമ്പാരത്തിനു മുകളിൽ എൻ വി കവിതകളുടെ എൻ ബി എസ് പതിപ്പ് ശ്രദ്ധയിൽ പെട്ടത് .ഒരു കവിത വായിക്കാൻ എ പ്പോഴും സമയമുണ്ട് .അത് കള്ളദൈവങ്ങളാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു .
        കയ്ക്കുന്ന കട്ടൻ കാപ്പി കുടിച്ചിട്ട് റേഷൻ കടയിൽ പോയി പഞ്ചസാര വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യ പറഞ്ഞു .അയാൾ പക്ഷേ പഴയ സതീർഥ്യ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ നിന്നറിഞ്ഞ് അങ്ങോട്ടു പോവുകയാണുണ്ടായത് .ഡോക്ടർ പ്രഭയെന്ന ആ സതീർഥ്യയുടെ ജീവിത പരിണാമങ്ങളുടെ വർണ്ണനകളിലൂടെയാണ് കവിത പുരോഗമിക്കുന്നത് .പശ്ചാത്തലമായി അയാളുടെ ദരിദ്ര ജീവിതം .അനിവാര്യമായും ദൈവങ്ങൾ കടന്നു വരുന്നു .ഡിസ്ട്രിക്ട് ജഡ്ജിക്ക് സ്വർണ്ണ വാച്ചും ഗുമസ്തന് ഭസ്മവും അന്തരീക്ഷത്തിൽ നിന്നെടുത്തു കൊടുക്കുന്ന അഭയമുദ്രാ സമേതനായ അവധൂതൻ മാത്രമല്ല എത്രയെത്ര വിഗ്രഹങ്ങൾ .ആൾ രൂപങ്ങൾ വാനരരൂപങ്ങൾ മൃഗരൂപങ്ങൾ .ഓരോന്നിനും ഒരുപാട് പൂജാരിമാർ .ശുദ്ധബോധത്തിൽ ദൈവത്തെ കണ്ടെത്തിയ നമ്മളാണോ ഇവരെയൊക്കെ ആരാധിക്കുന്നത് ?.
       ഡോക്ടറുടെ  ആഡംബരപൂര്ണമായ സംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ റേഷൻ കടയിൽ വെയിലത്ത് ക്യു നിന്ന് പഞ്ചസാര വാങ്ങി ഭാര്യ മധുരമുള്ള പാൽക്കാപ്പിയുണ്ടാക്കിയിരിക്കുന്നു .ആ അതിമധുരത്തിൽ അയാൾ ഭാര്യയെ പ്രേമപൂർവം നോക്കി .മൂത്ത കുട്ടി സ്‌കൂൾ വിട്ടുവന്നതിന്റെ ഘോഷം .....
          മുമ്പ് ഈ കവിത ആദ്യം വായിച്ചപ്പോൾ ഉള്ളടക്കം ഇഷ്ടപ്പെട്ടെങ്കിലും വള്ളത്തോളിന്റെ ശയ്യാഗുണമുള്ള കവിതയായി തോന്നിയെങ്കിലും അത് സാമാന്യത്തിലധികം വാച്യമാണെന്നൊരു ധാരണ എനിക്കുണ്ടായി ..എന്നാൽ ഇപ്പോൾ തോന്നുന്നു ആപേരിനെന്നപോലെ അതിലെ കാവ്യ ബിംബങ്ങൾക്കും അത്യധികം സൂചക സ്വഭാവമുണ്ടെന്ന് .എവിടെയാണ് നമ്മൾ കള്ളദൈവങ്ങളെ കണ്ടു മുട്ടാത്തത് ?
    ഈ കവിതയിൽ ഞാനെന്നും ഓർത്തിരിക്കുന്ന മറ്റൊരു വരി കൂടിയുണ്ട് ."സുഭഗൻ യുവാവവിവാഹിതൻ ജില്ലാധീശൻ "കളക്ടർ കവിതയിൽ വിശേഷിപ്പിക്കപ്പെടുന്നതിങ്ങനെയാണ് .ചെറുപ്പക്കാരായ ജില്ലാധീശരെ  ടി വി യിൽ കാണുമ്പോഴൊക്കെ ഞാനീ വരി ഓർമ്മിക്കാറുണ്ട് .പഞ്ചലോഹത്തിന്റെ അംശം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വിഗ്രഹങ്ങളാണല്ലോ അവർ .




















                        

2020, ജനുവരി 12, ഞായറാഴ്‌ച

12-1-2020

ഇന്നലെ (11 -1 -2020 ) ലായം കൂത്തമ്പലത്തിൽ വെച്ച് ഷൗക്കത്തിന്റെ പ്രഭാഷണം കേട്ടു .
  ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് ശ്രീനാരായണഗുരുവിന്റെ വ്യാഖ്യാന പ്രകാരമുള്ള അദ്വൈത വേദാന്തമാണ്‌ പിന്തുടരുന്നത് എന്നു തോന്നി .ആധാരമായ ദര്ശന  പദ്ധതിയുടെ പേരെന്ത് തന്നെയായാലും അറിവ് അന്പിനും അനുകമ്പയ്ക്കും ഹേതുവാകണമെന്നാഹ്വാനം ചെയ്യുന്ന ആ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു .എന്നല്ല ഇന്നോളം കേട്ട മറ്റൊരാത്മീയ പ്രഭാഷണവും എന്നെ ഇത്ര കണ്ട് ആകര്ഷിച്ചിട്ടില്ല .ഞാൻ കൂടുതൽ നല്ല മനുഷ്യനായിരിക്കുന്നു എന്ന് പറഞ്ഞാൽ അധികം വിശദീകരിക്കാതെ കഴിയുമല്ലോ . .
    പ്രഭാഷണം തുടങ്ങിയത് ഒരു ചോദ്യത്തോടെയാണ് ജോസഫ് എന്ന് കേട്ടാൽ നിങ്ങൾക്കെന്താണാദ്യം തോന്നുക .ഒരു മനുഷ്യൻ എന്നായിരിക്കുകയില്ല ക്രിസ്ത്യാനി എന്നായിരിക്കും .സത്യമല്ലേ ?രമേശൻ എന്ന് കേട്ടാലും ഹമീദ് എന്ന് കേട്ടാലും സ്ഥിതി ഇതു തന്നെ .അതിൽ തെറ്റൊന്നുമില്ല എന്ന് ഷൗക്കത്ത് പറയുന്നു .നൂറ്റാണ്ടുകളിലൂടെ
തലമുറകളായി ആർജ്ജിച്ച മനോവൃത്തിയുടെ പ്രകടിത രൂപമാണ് .ഇതാണ് മനുഷ്യനിലെ ആസുരഭാവം .ആ അസുരഭാവത്തെ അടക്കി മനുഷ്യ ഭാവത്തിലെത്താൻ കഴിയണം .  അതായിരിക്കണം ചിന്തയുടെയും പ്രവൃത്തിയുടെയും ലക്‌ഷ്യം .
  ഉദാഹരണമായി ഒരനുഭവം വിവരിച്ചു പ്രഭാഷകൻ .രണ്ടു ദിവസമായി പട്ടിണിയായിരുന്ന ഒരമ്മച്ചിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം സഹോദരന്റെ മകൾ പറഞ്ഞു :"ഷൗക്കത്തുപ്പ ,ആ അമ്മച്ചിയെ പട്ടിണിക്കിട്ടു അള്ളായിൽ   എനിക്ക് വിശ്വാസമില്ല' എന്ന് രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ലാത്ത ആ അമ്മച്ചിക്ക് ഭക്ഷണം കൊടുക്കാൻ മോൾക്ക് തോന്നിയല്ലോ .ആ തോന്നലാണ് അള്ളാ എന്ന് ഷൗക്കത്ത് കുട്ടിക്ക് പറഞ്ഞു കൊടുത്തു ..ശരിയാണ് അൻപുംഅനുകമ്പയും ആയി കൂടിച്ചേരുന്ന  അറിവാണ് ദൈവം .
    സ്നേഹത്തിന്റെ കരുണയുടെ സന്ദേശവാഹകനായ സത്യാന്വേഷിക്ക് വളരെ പിന്നിൽ നടക്കുന്ന ഒരെളിയ സഹയാത്രികൻറെ  കൂപ്പുകൈ .
















2020, ജനുവരി 11, ശനിയാഴ്‌ച

10-1 2020
തിരുവാതിര
 മുതിർന്ന പെൺകുട്ടികളുടെ  ഒരോണക്കളിയായിരുന്നു തിരുവാതിര ഞങ്ങളുടെ നാട്ടിൽ .ധനുമാസത്തിലെ തിരുവാതിരക്ക് ചില വീടുകളിൽ പുഴുക്കുണ്ടാക്കിയിരുന്നു .തുടിയും കുളിയും ദശപുഷ്പം ചൂടലുമൊന്നും കേട്ടുകേൾവി പോലുമായിരുന്നില്ല ഞങ്ങൾക്ക്.പിന്നീട് എം ടി കഥകളിൽനിന്നും മറ്റുമാണ് തിരുവാതിര ആഘോഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് .ചില സിനിമകളിൽ നിന്നും .പിന്നെ ഒരു വിചാര വികാര വിപ്ലവമായി "ഊഞ്ഞാലിൽ " കടന്നുവന്നു .നൂറു വെറ്റില തിന്ന പുലരി വരുവോളം ഊഞ്ഞാലാടുന്ന വാർദ്ധക്യത്തിലും യുവത്വം കൈവിടാത്ത ദമ്പതിമാർ ,ഉയിരിന് കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിയവർ ,സാക്ഷിയായി തീക്കട്ടപോലെ തിരുവാതിര നക്ഷത്രം നീല വാനിൽ ഞാലുന്ന ആയിരം മുല്ല മാല ...ആതിരപ്പെണ്ണിനാടാൻ അമ്പിളിവിളക്കേ ന്തും ആയിരം കാൽമണ്ഡപമായി ഞാനെന്റെ നാട്ടിൻപുറത്തെ മനസ്സിൽ കണ്ടു .പക്ഷെ കലണ്ടറിൽ നിന്ന് സംക്റാന്തിയും  ഞാറ്റുവേലയുംതിരുവാതിരയുമൊ ക്കെ അപ്രത്യക്ഷമായല്ലോ .
       അങ്ങിനെ തീർത്തു പറഞ്ഞുകൂടാ .ഞാൻ വന്നുപെട്ടിരിക്കുന്നത് തൃപ്പൂണിത്തുറയാണല്ലോ .ചെണ്ടമേളവും ആനയെഴുന്നള്ളിപ്പുമൊക്കെയായി ഉത്സവങ്ങൾ കൊണ്ടാടുന്നതിൽ മാത്രമല്ല കടുനാളുകൾ ആഘോഷിക്കുന്നതിലും തൃപ്പൂണിത്തുറക്കാർ ബദ്ധശ്രദ്ധരാണ് .പൂണിത്തുറ കരയോഗത്തിൽ തിരുവാതിര ആഘോഷമുണ്ട് .പ്രവേശനം സ്ത്രീകൾക്ക് മാത്രമാണ് .ഞാൻ വീട്ടിലിരുന്നു 'തിരുവാഭരണം ചാർത്തി വിടർന്നുതിരുവാതിര നക്ഷത്രം ' എന്ന മനോഹര ഗാനം കേട്ടു .ലങ്കാദഹനത്തിലെ ആ പ്രസിദ്ധമായ ജയചന്ദ്രൻ ഗാനം .തുടർന്ന് 'പഞ്ചവങ്കാട്ടിലെ 'ശ്രുന്ഗാരരൂപിണി 'അതു കഴിഞ്ഞ് 'ഏഴരപ്പൊന്നാന 'ഹിമഗിരികന്യക ശ്രീപരമേശ്വരനെ കൂവളമലർ മാല്യം അണിയിക്കുന്ന ആതിര രാത്രിയാണല്ലോ ഇത് .
   പക്ഷെ ആ കുളിരൊക്കെ  പ്പോയി ?












 ,