2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

24-10-2019
മനു റോയി തോറ്റത് ദുഃഖകരമാണ്.ഏറ്റവും ആദരവ് തോന്നിയിട്ടുള്ള ഒരു മുതിർന്ന സ്നേഹിതന്റെ മകനാ  ണല്ലോ അദ്ദേഹം.വളരെ ചെറുപ്പത്തിൽ തന്നെ തലസ്ഥാന നഗരത്തിന്റെ മേയർ  സ്ഥാനം ഏറ്റെടുത്ത്  അതിന്റെ ഉത്തരവാിത്വങ്ങൾ  സ്തുത്യർഹമായി  നിർവഹിക്കുന്ന ഉർജസ്വലനായ യുവാവിന്റെ വിജയം എന്നെ സന്തോഷിപ്പിക്കുന്നു
പ്രത്യേകിച്ച് മേയർ   എങ്ങിനെയായിരിക്കരുതെന്നു നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന  കൊച്ചി നഗരത്തിൽ താമസിക്കുന്നത്‌ കൊണ്ട് വിശേഷിച്ചും . രാഷ്ട്രീയമായി  തികഞ്ഞ കോൺഗ്രസ്സ് വിരുദ്ധൻ ആണെങ്കിലും ഷാനിമോൾ ഉസ്മാൻ ജയിച്ചതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ ഒരാൾ ആണ് അവർ എന്നെനിക്കു തോന്നിയിട്ടുണ്ട് . പൊതുവേ ഉണ്ടായ ഇടത് പക്ഷ മുന്നേറ്റ ത്തിൽ പഴയ ഇടത് പക്ഷ കാരനെന്ന നിലയിൽ അഭിമാനം

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

18-10 2019ഒരു അമേരിക്കൻ (അസന്നിഹിത )ഓണം
----------------------------------------------------------------------
ഒരു അമേരിക്കൻ നഗരപ്രാന്തത്തിലെ ഓണാഘോഷങ്ങളിൽ ഇത്തവണ ഞാൻ പങ്കെടുത്തു ഇൻ അബ്സെൻഷ്യ  ആയി .സംഭവം ഇങ്ങിനെ .പെൻസിൽവേനിയയിലെ ഡെലവെയർ പ്രദേശത്തെ മലയാളി അസോസിയേഷൻ അവരുടെ ഓണാഘോഷ പരിപാടികളുടെ മലയാള സിനിമാഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു .പാടുന്നത് അവരുടെ അംഗങ്ങൾ തന്നെ .സിനിമാ ഗാനങ്ങളാവുമ്പോൾ തുടക്കത്തിലും പാട്ടുകൾക്കിടയിലും 'അനൗൺസ്‌മെന്റ് 'വേണമല്ലോ .അതൊന്നെഴുതിക്കൊടുക്കാമോ ?ചോദിക്കുന്നത് മകളും മരുമകനുമാണ് .പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് സാഹിത്യം ",,,നിളയുടെ കുഞ്ഞോളങ്ങളെ തഴുകിയുണർത്തി താരാട്ടു പാടുന്ന ......'എന്നൊക്കെയുള്ളത്  ഞാൻ മുമ്പെഴുതിയിട്ടുള്ളതല്ല .തീരെ വശവുമില്ല.പക്ഷേ പിള്ളേർ വിടുന്ന മട്ടില്ല .ഞാൻ കുട്ടികളോട് നോ പറയാറുമില്ല .അങ്ങിനെ ഞാൻ സമ്മതിച്ചു .അവർ അയച്ചു തന്ന പാട്ടുകൾ കേട്ട് ഒറ്റയിരിപ്പിന് അന്തം വിട്ടിരുന്നെഴുതി  .

      'നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......

ആ ഗാന സപര്യ തുടരുന്നു ....

വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ

ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം

തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...

അനൗൺസ്‌മെന്റ് നടത്തിയ സജി ഇതെങ്ങി നെ തന്നെ അവതരിപ്പിക്കുകയും  കേഴ്വിക്കാർ  സ്വീകരിക്കുകയും ചെയ്തുവത്രേ .ഡോ മോഹനന്റെ ശ്വശുരനും എഴുത്തുകാരനുമായ കുറുപ്പാണ് സാഹിത്യത്തിന്റെ നിർമ്മാതാവെന്ന് അനൗൺസ് ചെയ്യുക കൂടി ചെയ്തു അദ്ദേഹം .അങ്ങിനെയാണ് ഞാൻ അസാന്നിധ്യത്തിലും സന്നിഹിതനായത് ആ ആഘോഷത്തിൽ.
   നല്ല വാക്കുകൾക്ക് മനസ്സു നിറഞ്ഞ നന്ദി സുഹൃത്തേ .താമസിയാതെ വരുന്നുണ്ട് .അപ്പോൾ തീർച്ചയായും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ











2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

8-10-2019
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
   അവിദ്യകൊണ്ട് മൃത്യുവിനെ തരണം ചെയ്ത വിദ്യയിലൂടെ അമരത്വത്തിലെത്താനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത് .പരമമായ ആ അറിവാവട്ടെ നിരന്തരമായ ,നിഷ്കാമവുമായ സ്വധർമ്മാനുഷ്ഠാനത്തിലൂടെ നേടാൻ കഴിയുമെന്ന് ഗീത പറഞ്ഞു തരുന്നു .ലളിതമായ ഈ അറിവിന്റെ ഓർമ്മ പുതുക്കലാണ് ഓരോ വിദ്യാരംഭവുമെനിക്ക് .ഹരിശ്രീ എഴുതിച്ച് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ച കുട്ടൻ പിള്ള ആശാനും ആഴ്ചയിൽ നിർബന്ധമായും ഒരടിയെങ്കിലും തന്ന് ഇംഗ്ലീഷ് പഠിപ്പിച്ച സരോജം സാറും കെടാവിളക്കുളായി മനസ്സിലുണ്ട് .
    എല്ലാവർക്കും വിജയദശമി ആശംസകൾ