2020, മേയ് 30, ശനിയാഴ്‌ച

30-5-2020
എങ്ങും ചന്ദനഗന്ധം
---------------------------------
അറുപതുകളിലെയും എഴുപതുകളിലെയും സിനിമാ പാട്ടുകളുടെ ഭാവഗരിമയും മാധുര്യവും ആവാഹിച്ചെടുത്ത ഒരുഗാനം കേട്ടു മിനിയാന്ന് ,തെളിവ് എന്ന സിനിമയിൽ ."എങ്ങും ചന്ദനഗന്ധം നിറയും ....."പരിചയമുള്ള ശബ്ദം .ആദ്യം തോന്നി ജയചന്ദ്രനാണെന്ന് .ഭാവാവിഷ്കാരം ജയചന്ദ്രന്റെ പ്രതാപകാലത്തെ ഗാനങ്ങളെ അനുസ്മരിപ്പിച്ചു .പക്ഷെ അല്ല .കല്ലറ ഗോപനാണ് ഈ പാട്ടു പാടിയിരിക്കുന്നത് .പാട്ടിന്നീണം നൽകിയിരിക്കുന്നതും ഗോപൻ തന്നെ .ആ ജോലിയും അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചിരിക്കുന്നു .
     പത്തുമുപ്പത്തഞ്ചു കൊല്ലമായി രംഗത്തുള്ള ഒരു ഗായകനാണ് കല്ലറ ഗോപൻ .ഗാനമേളകളിൽ പാടി പ്രശംസ നേടിയിട്ടുള്ള ഒരാൾ ;തികച്ചും അർഹിക്കുന്ന പ്രശംസ .പക്ഷെ പാടിപ്പതിഞ്ഞ പാട്ടുകൾ പൊതുവേദിയിൽ പാടുമ്പോൾ ആദ്യം പാടിയ ആളിനെ പൂർണമായി അനുകരിക്കേണ്ടി വരും .കേഴ്വിക്കാർക്ക് അതാണ് വേണ്ടത് .തന്റേതായ ഒരു ശൈലി കണ്ടെത്താനും പിന്തുടരാനും ഗായകനു കഴിയുകയില്ല .തനതു ശൈലിയിൽ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര ലഭിച്ചതുമില്ല .ഇപ്പോൾ ചന്ദനഗന്ധത്തിലൂടെ മൗലിക പ്രതിഭയുടെ കാര്യത്തിൽ മലയാളത്തിലെ ഒരു ഗായകന്റെയും-മഹാഗായകരുൾപ്പെടെ ആരുടേയും - പിന്നിലല്ല താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു
   ചന്ദന ഗന്ധവും അതോടൊപ്പമുള്ള 'ഏതോ രാപ്പൂവിൽ 'എന്ന ജയചന്ദ്രൻ മൃദുലവാര്യർ ഗാനവും സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപന് മുൻ നിരയിൽ തന്നെ സ്ഥാനം നൽകേണ്ടതാണെന്നു തെളിയിക്കുന്നു .
      നമ്മുടെ സിനിമാ രംഗത്തുള്ളവർ കല്ലറ ഗോപനോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ആശിക്കുന്നു






2020, മേയ് 24, ഞായറാഴ്‌ച

പെരുനാൾ
-----------------
 ,കോളേജ് കാലത്ത് കൃത്യമായി പറഞ്ഞാൽ 1966 ജനുവരിയിലാണ് ഞാൻ ആദ്യമായി ഒരു റംസാൻ ആഘോഷത്തിൽ പങ്കെടുക്കുന്നത് .എന്റെ ഗ്രാമത്തിൽ മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നില്ല .അതുകൊണ്ട് ഈസ്റ്ററിനെ ക്കുറിച്ചുള്ളതുപോലെയുള്ള ബാല്യകാലസ്മരണകളൊന്നും എനിക്ക് ബക്രീദിനെക്കുറിച്ചോ റംസാനെ കുറിച്ചോ ഉണ്ടായിരുന്നുമില്ല .കോളേജിൽ എന്റെ സഹപാഠിയും ഏറ്റവും അടുത്ത സുഹൃത്തുമായതാഹിറിന്റെ വക്കത്തെ മുള്ളുവിളാകം വീട്ടിൽ പെരുനാളെന്നൊന്നും അറിയാതെയാണ് ഞാൻ ചെന്നത് .ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചപ്പോൾ അന്ന് പെരുന്നാൾ ആയിരിക്കുമെന്ന് താഹിർ പറഞ്ഞതുമില്ല .കുടുംബാംഗങ്ങളല്ലാതെ വേറെ അതിഥികളൊന്നുമുണ്ടായിരുന്നില്ല .ഞാനാണെങ്കിൽ താഹിർ പറഞ്ഞു പറഞ്ഞ് ആ വീട്ടിൽ ഒരംഗമായി കഴിയുകയും ചെയ്തിരുന്നു .
    വക്കത്തെ മുള്ളുവിളാകം വീട് ഏതാണെന്നറിയാമല്ലോ .സാക്ഷാൽ വക്കം മൗലവിയുടെ വീട് .അതെ സ്വദേശാഭിമാനി പത്രത്തിന്റെയും പ്രസ്സിന്റെയും ഉടമ വക്കം അബ്ദുൽഖാദർ മൗലവിയുടെ . അദ്ദേഹത്തിന്റെ ചെറുമകനാണ് താഹിർ .മകളുടെയും അനന്തിരവന്റെയും മകൻ .പ്രസ്സും പത്രവും കണ്ടുകെട്ടിയിട്ട അന്നേക്ക് അരനൂറ്റാണ്ടിലധികമായിരുന്നു .വലിയൊരാഘാതമായിരുന്നു ആ കുടുംബത്തിന് കണ്ടുകെട്ടൽ .കണ്ടുകെട്ടൽ ഒഴിവാക്കാൻ തിരുവിതാംകൂർ ഭരണകൂടം തയാറായിരുന്നു ,മൗലവി പത്രാധിപർ രാമകൃഷ്ണപിള്ളയെ തള്ളിപ്പറയാൻ തയാറാവുമെങ്കിൽ .ഇക്കാര്യം തന്നെ നേരിട്ടറിയിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് മൗലവി പറഞ്ഞ മറുപടി അര്ഥശങ്കയ്ക്ക് തീരെ ഇടം നൽകാത്തതായിരുന്നു :"രാജകുടുംബത്തോട് ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല .പക്ഷെ എന്റെ പത്രാധിപരെ വാക്കു കൊണ്ടെങ്കിലും തള്ളിപ്പറഞ്ഞിട്ട് എനിക്ക് പ്രസ്സും പത്രവും വേണ്ട .തിരുമനസ്സ് ക്ഷമിക്കണം ".
    ആ കുടുംബത്തിലെ ഒരംഗമായി കണക്കാക്കപ്പെടുന്നതിൽ എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ട് .
               ഞാൻ ഖുറാൻ വായിച്ചിട്ടില്ല .ഞാൻ പുസ്തകങ്ങൾ ധാരാളമായി വായിച്ചിരുന്ന എന്റെ ചെറുപ്പകാലത്ത് ഖുറാൻ പരിഭാഷകൾ സുലഭമായിരുന്നില്ല .ഒരിക്കൽ  താഹിർ ഒരിന്ഗ്ലിഷ് പരിഭാഷ തേടിപ്പിടിച്ച് കൊണ്ടുവന്നു .ഒന്നാം അദ്ധ്യായം എന്നെ വായിച്ചു കേൾപ്പിച്ചു .
  "പരമകാരുണികനും ദയാനിധിയും ലോകങ്ങളുടെ നാഥനും വിധിപ്രസ്താവിക്കുന്ന ദിവസത്തിന്റെ ഉടമസ്ഥനുമായ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു ,നിന്നിൽ നിന്ന് മാത്രം സഹായം ആവശ്യപ്പെടുന്നു ,ഞങ്ങളെ നേർവഴിക്ക് നയിക്കേണമേ ...'

















2020, മേയ് 23, ശനിയാഴ്‌ച

21-5-2020
ഷഷ്ടിപൂർത്തി
1980 ലാണ് .വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് ബോംബേക്കു പോകുന്ന സഹോദരിയെ യാത്രയയക്കാൻ വന്നതായിരുന്നു 'അമ്മ .ഒപ്പം അനിയനും ഭാര്യയും .ഐലൻഡിൽ നിന്ന് അവരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോയി .ആയിടെ റിലീസ് ആയ ഒരു സിനിമ .ഞാൻ ,ഓഫീസ് സമയമായതുകൊണ്ട് പോയില്ല .വൈകിട്ട് അമ്പലമുകളിലെ എന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ 'അമ്മ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു "ആ കൊച്ചൻ നന്നാവും ,വില്ലനായി അഭിനയിച്ച ആ കൊച്ചൻ ;വലിയ ആളാവും .കെ കെ അരൂർ മുതൽക്കുള്ള നടന്മാരെ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള 'അമ്മ പത്തു മുപ്പത്തഞ്ചു കൊല്ലം അദ്ധ്യാപികയായിരുന്നു "കാലത്തിന്റെ വിത്തുകളെ നോക്കി ഇവയിലേതു മുളക്കുമെന്നും ഏത് പാഴായി പോകുമെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ "?മാൿബെത് പിശാചിണികളോട് ചോദിച്ചതാണ് .അവർ ആ കഴിവ് ദുരുപയോഗം ചെയ്തിരിക്കാം .പക്ഷേ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവരെന്നു ചുള്ളിക്കാട് വിശേഷിപ്പിച്ച പുണ്യ ശാലിനികളും പുണ്യ ശാലികളും ഉണ്ടല്ലോ നാട്ടിൻപുറത്തെ അദ്ധ്യാപികാധ്യാപകർ അവർക്ക് കഴിയും ഓരോ കുരുന്നിന്റെയും മുഖം ആദ്യം കാണുമ്പൊൾ തന്നെ .
മലയാളത്തിന്റെ അദ്‌ഭുത നടൻ ,മലയാളത്തിന്റെ മഹാനടൻ എന്ന് മമ്മൂട്ടി മോഹന്ലാലിലിനെക്കുറിച്ചു
പറയുന്നത് ടി വി യിൽ കേട്ടപ്പോൾ നാൽപ്പതു കൊല്ലം മുമ്പത്തെ ഈ കുടുംബ രംഗം ഓർത്തു പോയി .


2020, മേയ് 18, തിങ്കളാഴ്‌ച

18-5-2020                                                                                                                                                          മാ ശുച!(ദേവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് )
'എല്ലാ ധർമ്മങ്ങളേയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക .ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും .ദുഖിക്കേണ്ട' .അതിനു മുമ്പ് ഏതാണ്ട് എഴുനൂറോളം ശ്ലോകങ്ങളിലൂടെ വിവരിക്കപ്പെട്ട ദര്ശനങ്ങളെക്കാൾ അർജ്ജുനനെ വിഷാദവിമുക്തനും ഉത്തേജിതനുമാക്കിയത് സഖാവും സ്യാലനുമായ കൃഷ്ണൻ തോളത്തു തട്ടിപ്പറഞ്ഞ ഈ ആശ്വാസവചനങ്ങളായിരുന്നിരിക്കണം .എല്ലാ മനുഷ്യർക്കും പ്രതിസന്ധികളിൽ ഇങ്ങിനെ തൊട്ടറിയാൻ കഴിയുന്ന ദൈവത്തെ ആവശ്യമുണ്ട് .അതു കൊണ്ടാണല്ലോ അദ്വൈതവാദികളായ ശങ്കരനും  ചട്ടമ്പിസ്വാമിയും നാരായണഗുരുവും  ദേവീദേവന്മാരെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തത് .മറ്റു പ്രവാചകന്മാരും കരുണാമയനും വാത്സല്യനിധിയുമായ ദൈവത്തെ തന്നെയാണല്ലോ ചൂണ്ടിക്കാണിച്ചു തന്നത് .
    അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തതപോലെ  അസ്വാസ്ഥ്യജനകമായി മറ്റൊന്നുമില്ല ,അതെത്ര നല്ല കാര്യത്തിനായാലും .അവിടെ പുസ്തകങ്ങളും പാട്ടും ഡാൻസുമൊന്നും മനുഷ്യർക്ക് പകരമാവുകയില്ല .നിർഭാഗ്യവശാൽ മനുഷ്യ സഹവാസം സാധ്യവുമല്ലല്ലോ .അവിടെയാണ് ദൈവം സഹായത്തിനെത്തേണ്ടത് .ദേവാലയങ്ങൾ ആവശ്യമാവുന്നത് .
    സാധാരണ മനുഷ്യർക്ക് സജീവമായ ദൈവ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സന്ദർഭമാണിത്  മദ്യപരുടെ ആകുലതകൾ സഹഭാവത്തോടെ കണ്ടറിഞ്ഞ .ഭരണാധികാരികൾ ദുർബ്ബലരായ സാധാരണ മനുഷ്യരുടെ മനോവ്യഥകൾ കൂടി മനസ്സിലാക്കേണ്ടതാണ് .മദ്യത്തേക്കാൾ എത്രയോ വലിയ ലഹരിയാണ് ശീലവുമാണ് ഭക്തി .അത് മനസ്സിലാക്കി ദേവാലയങ്ങൾ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവേണ്ടതാണ് .വ്യാപാര സ്ഥാപനങ്ങളിലും മറ്റും കാണിക്കുന്ന അച്ചടക്കം ദേവാലയങ്ങളിലും ആളുകൾ പാലിക്കുമെന്നതിൽ സംശയമില്ല .അത് നടപ്പാക്കാവുന്നതേയുള്ളു .
     ഒരു പുനർവിചിന്തനം ദേവാലയങ്ങൾ തുറന്നു കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു .









2020, മേയ് 16, ശനിയാഴ്‌ച

16-5-2020
--------------

മികച്ച ഒരു ആത്മകഥയാണ് ടി ജെ ജോസെഫിന്റെ അറ്റു പോകാത്ത  ഓർമ്മകൾ .ജീവിതം തനിക്കു നൽകിയ കയ്പുനീരിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങൾ ശക്തിയും സൗന്ദര്യവുമുള്ള മലയാളത്തിൽ അദ്ദേഹം സത്യസന്ധമായി ആഖ്യാനം ചെയ്തിരിക്കുന്നു .
  പ്രൊഫസർ ജോസെഫിന്റെ ഒരു പ്രസംഗത്തിന്റെ പ്രതികരണമെന്ന നിലയിൽ ഈ സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വിശദമായ ഒരഭിപ്രായക്കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു .അതൊന്നും ആവർത്തിക്കുന്നില്ല .ജോസഫ്‌സാറിന്റെ ആത്മകഥ എന്റെ മനസ്സിൽ പതിപ്പിച്ച ഇമ്പ്രെഷൻസിനെ കുറിച്ചു മാത്രം പറയാം .
    ജോസഫ്‌സാർ നല്ലൊരു സാഹിത്യാസ്വാദകനാണ് .മലയാളത്തിലെ ചില പ്രശസ്ത  കവിതകളെ ക്കുറിച്ചും ആ കവിതകളെ സമീപിക്കേണ്ട രീതികളെ ക്കുറിച്ചും വിരളമായെങ്കിലുമുള്ള പരാമർശങ്ങൾ , ഗാന്ധാരി സ്വയം വരിച്ച ആന്ധ്യത്തിനു അദ്ദേഹം നൽകുന്ന വ്യഖ്യാനം ഇവയൊക്കെ അദ്ദേഹത്തിന്റെ സാഹിത്യാസ്വാദന കുശലതയിലേക്ക് അസന്നിഗ്ധമായി വിരൽ ചൂണ്ടുന്നു .അദ്ദേഹം മികച്ച അദ്ധ്യാപകനുമായിരുന്നിരിക്കണം .അദ്ദേഹം ഒന്നും എഴുതാതിരുന്നത് മലയാളഭാഷയ്ക്ക് ഒരു നഷ്ടം തന്നെയാണ് .
     ജീവിതത്തോട് പടവെട്ടി വളർന്നു വന്ന ആളാണ് ജോസഫ് സാർ .ഏഴരവെളുപ്പിനെഴുനേറ്റു റബ്ബർ വെട്ടി ,പിന്നെ എട്ടു കിലോമീറ്റര് നടന്നു ബസ്സുകയറി കോളേജിൽ പോയി പഠിച്ചിരുന്ന ഒരാൾ .പലപ്പോഴും ഭക്ഷണം കഴിക്കാൻ കഴിയാതെ .ആ അനുഭവങ്ങളൊക്കെ അതീവ ഹൃദ്യമായി വർണ്ണിക്കപ്പെട്ടിട്ടുമുണ്ട് .ഇത്രയധികം ജീവിതാനുഭവങ്ങളുള്ള ,ജീവിതത്തോട് പൊരുതി വിജയിക്കാൻ കഴിഞ്ഞ ,അനുഭവം ഗുരുവായ ഒരാൾക്കെങ്ങിനെ ഇത്തരമൊരു ഗുരുതരമായ അനൗചിത്യം സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.മണ്ണിനോടു ജൈവബന്ധം പുലർത്തുന്ന ഒരുവനുണ്ടാവുന്ന സഹജമായ നർമ്മ ബോധം വഴിതിരിഞ്ഞു പോയതാവാം .അതുണ്ടാകാൻ  പാടില്ലായിരുന്നു . എന്തായാലും അതിന് തീവ്രവാദികളും സഭയും സർക്കാരും പോലീസുമെല്ലാം ചേർന്ന് അദ്ദേഹത്തിനു നൽകിയ ക്രൂര ശിക്ഷ  അദ്ദേഹം അർഹിക്കുന്നതിൽ നിന്നും എത്രയോ അധികമായിരുന്നു .അവരൊരുക്കിയ ചക്രവ്യൂഹത്തിൽ നിന്ന് ഗുരുതരമായ അംഗഭംഗത്തോടെയാണെങ്കിലും പുറത്തുവരാൻ കഴിഞ്ഞത് നേരത്തെ പറഞ്ഞ ജൈവബന്ധം കാരണമാവാം .സമൂഹത്തിന്റെ സഹാനുഭൂതി ജോസഫ് സാറിലേക്ക് അണപൊട്ടിയൊഴുകാൻ ഈ ചക്രവ്യൂഹം സഹായിക്കുകയും ചെയ്തു .
  നമ്മുടെ സാമൂഹ്യ സാംസ്കാരിക ഔദ്യോഗിക രംഗങ്ങളിലെ ജീർണതകൾ ഈ ആത്മകഥയിൽ  വിശ്വസനീയമായ രീതിയിൽ വിവരിക്കപ്പെട്ടിട്ടുണ്ട് .ഗാന്ധിയൻ തത്വങ്ങളിൽ വിശ്വസിക്കുന്ന ജോസഫ് സാർ നിർമ്മമതയോടെ നിസ്സംഗതയോടെ വൈരാഗ്യബുദ്ധിയില്ലാതെ അവയെക്കുറിച്ചൊക്കെയെഴുതുന്നു .തന്നെ ക്രൂരമായി ശിക്ഷിക്കാൻ ഒരുമ്പെട്ടവരോട് താൻ ക്ഷമിച്ചുവെന്ന് അദ്ദേഹം പറയുമ്പോൾ വായക്കാരന് അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നു .തന്നെയൂം വംശത്തെയും ശപിച്ച ഗാന്ധാരിയെ
നോക്കി ശ്രീകൃഷ്ണൻ പൊഴിച്ച മന്ദഹാസവും ക്രൂശിച്ചവർക്ക് മാപ്പുകൊടുക്കാൻ യേശുദേവൻ നടത്തിയ പ്രാർത്ഥനയും ഓർമ്മിപ്പിച്ചുകൊണ്ട് പുസ്തകം അവസാനിക്കുമ്പോൾ നല്ലൊരു സാഹിത്യ കൃതി വായിച്ച സംതൃപ്തി വായനക്കാരനുമുണ്ടാവുന്നു