2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

തോരണ യുദ്ധം
തോരണം എന്നാൽ വളച്ചു വാതിൽ ,ചിത്രപ്പണികളുള്ള കവാടം .ലങ്കയിലെ പ്രമദവനത്തിന്റെ വളച്ചു വാതിലിൽ വെച്ച് ഹനുമാനും രാക്ഷസന്മാരുമായി  നടന്ന യുദ്ധമാണ് രാമകഥാഖ്യാനങ്ങളിൽ തോരണയുദ്ധം എന്നറിയപ്പെടുന്നത് .ഭാസന്റെ അഭിഷേക നാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധം നമ്മുടെ ചാക്യാന്മാരുടെ ഇഷ്ട വിഷയമാണ് .
    ഇന്നലെ (18 -2 -2017 )സംസ്കൃത കോളേജിൽ തൃപ്പൂണിത്തുറ കൂടിയാട്ടകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർഗി മധുവും സംഘവും തോരണ യുദ്ധം അവതരിപ്പിച്ചു .കൂടിയാട്ടത്തിൽ യുദ്ധമൊന്നും രംഗത്തവതരിപ്പിക്കുന്നില്ല .പ്രമദവനഭഞ്ജനം മഹാരാജാവിനെ അറിയിക്കാൻ എത്തുന്ന ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയുമാണ് കഥ രംഗത്ത് ആവിഷ്കരിക്കപ്പെടുന്നത് .ശങ്കുകർണ്ണനായി മാർഗി മധു ,രാവണനായി മകൻ ശ്രീഹരി ,താളമിടുന്ന നങ്യാരായി മധുവിന്റെ ഭാര്യയും ശ്രീ ഹരിയുടെ അമ്മയുമായ പ്രശസ്ത അഭിനേത്രി ഡോ ജി ഇന്ദു .
    നമ്മുടെ ചാക്യാന്മാരിൽ പ്രഥമ ഗണനീയരിൽ ഒരാളാണ് മധു .ആ നിലവാരം വെച്ച് പോലും അസാമാന്യം  എന്ന്  ഇന്നലത്തെ പ്രകടനത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ .ശങ്കുകർണ്ണന്റെ അമ്പരപ്പും വേവലാതിയും ഭയവും ഉൽക്കണ്ഠയും അവസാനം ഇന്ദ്രജിത് വാനരനെ  ബന്ധിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദവുമെല്ലാം പൂർണമായ താള ബദ്ധതയോടെ ,കൂടിയാട്ടത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് കൊണ്ട് തന്നെ അതീവ രസനീയമായി രംഗത്തവതരിപ്പിച്ചു മധു .രാവണന്റെ ഭാഗമെടുത്ത ശ്രീഹരി അച്ഛന്റെയും അമ്മയുടെയും മകൻ തന്നെ താനെന്നു തെളിയിക്കുകയും ചെയ്തു .മിഴാവുകളും ഇടക്കയും അവസരത്തിനൊത്തുയർന്നു .
     അരങ്ങൊരുക്കുന്ന തിരക്കിനിടയിലും സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും വന്നു കണ്ട് കുശലം പറയാൻ ഇന്ദു സമയം കണ്ടെത്തി .അക്കൂട്ടത്തിൽ ഞാനുമുൾപ്പെട്ടിരുന്നുവെന്ന് അഭിമാനത്തോടെ പറയട്ടെ .
   മുഖ്യാതിഥി യായിരുന്ന ഹൈകോടതി ജഡ്ജി ,ജസ്റ്റിസ് അലക്സാണ്ടർ ശ്രീ ഹരിക്കൊരു സമ്മാനം കൊടുത്തുകൊണ്ടു പറഞ്ഞു "പത്ത് മുപ്പതു കൊല്ലത്തിനു ശേഷം  ഒരു ദിവസം ഞാനെന്റെ കൊച്ചു മക്കളോടു പറയും ഇന്നത്തെ വിശ്രുത കൂടിയാട്ടം കലാകാരന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാനൊരു സമ്മാനം കൊടുത്തിട്ടുണ്ട് "എന്ന്
    ബഹുമാന്യനായ ന്യായാധിപന്റെ നാക്കു പൊന്നാവട്ടെ

   

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

കേരളീയ ചിത്രകലയെ ക്കുറിച്ച് ഒരു പുസ്തകം
   നമ്മൾ മലയാളികൾ നല്ല വായനക്കാരാണ് നല്ല ശ്രോതാക്കളുമാണ്  ,നല്ല ദ്രഷ്ടാക്കളല്ല .അറുപതുകളുടെ തുടക്കം മുതൽ രണ്ടു ദശാബ്ദക്കാലം മ്യുസിയം പാർക്കിൽ ചലച്ചിത്രഗാനം കേൾക്കാൻ എല്ലാ വൈകുന്നേരവും പോകാറുണ്ടായിരുന്നു ഞാൻ അവിടത്തെ ആർട്ട് ഗ്യാലറിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .അവിടെ വന്നു പോകുന്ന ഏതാണ്ടെല്ലാവരുടെയും കാര്യം  ഇങ്ങിനെ തന്നെ .
    രവിവർമ്മയുടെ നാട്ടുകാരായ നാം ഇങ്ങിനെയാവാൻ എന്താണു കാരണം ? കൃത്യമായ ഒരുത്തരം കിട്ടിയത്കവിത ബാലകൃഷ്ണൻ എഴുതിയ  "ആധുനിക കേരളത്തിന്റെ ചിത്രകല -ആശയം പ്രയോഗം വ്യവഹാരം " എന്ന പുസ്തകത്തിൽ നിന്നാണ് .സാഹീതീയമായ ആസ്വാദനമാണ് മലയാളിയുടേത് എന്ന് ഗ്രന്ഥകർത്രി പറയുന്നു .ശരിയാണ് നമ്മൾ ചിത്രകലയിലും അർത്ഥമാണ്അന്വേഷിക്കുന്നത് .വരകളും വർണ്ണങ്ങളും അതായി തന്നെ ആസ്വദിക്കാൻ നമുക്കൊരിക്കലും കഴിയാറില്ല .
    രവിവർമ്മ മുതൽ രാധാ ഗോമതിയും സക്കീർ ഹുസ്സയിനും മറ്റുമടങ്ങുന്ന പുതു തലമുറക്കാർ വരെയുള്ളവരുടെ കൃതികളെ അവ നിർമ്മിക്കപ്പെട്ട കാലവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നു ഗ്രന്ഥകാരി ചിത്ര രചയിതാക്കളെ പാശ്ചാത്യ ഇസങ്ങളുടെ കള്ളറകളിൽ തളച്ചിടാതെ തന്നെ .
    ഈ പുസ്തകത്തെ ശാസ്ത്രീയമായി വിലയിരുത്താനുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല .പക്ഷെ എപ്പോഴോ ഒരു ചിത്രകലാസ്വാദകനായി മാറിക്കഴിഞ്ഞിരുന്ന  എന്നെ ഒരു മെച്ചപ്പെട്ട ദ്രഷ്ടാവാക്കി ഈ പുസ്തകം .


2017, ഫെബ്രുവരി 14, ചൊവ്വാഴ്ച


തോറ്റ ചരിത്രം -----
ജയിച്ചു ;പ്രിൻസിപ്പാളിനെ മാറ്റി ,പിന്നെ? എല്ലാ ഡിമാന്റുകളും അംഗീകരിച്ച് മന്ത്രി ഒപ്പിട്ടു .തുടർന്നിപ്പോൾ കാവൽപ്പുരയും കവാടങ്ങളും പൊളിച്ച് മാറ്റി .പിന്നെയും പിന്നെയും ചോദ്യങ്ങളോ ?
അപ്പോൾ " ഞാൻ ഇനിയും ഇത് ആരോടോക്കെയാണ് പറയേണ്ടത് " എന്ന് അവമാനിതനും നിസ്സഹായനുമായ ഒരു യുവാവ് വിലപിക്കുന്നുണ്ടായിരുന്നല്ലോ ടി വി പ്രേക്ഷകരുടെ മുമ്പിൽ ,അയാളുടെ കാര്യമോ ?അതോ ,ഭൂമി ഏറ്റെടുക്കൽ ,ഗേറ്റു പൊളിക്കൽ വ്യാജ ബിരുദാന്വേഷണം ,തുടങ്ങിയ അടിയന്തിര കാര്യങ്ങൾ യഥാ വിധി നിർവഹിക്ക പ്പെട്ട ശേഷം നിയം അതിന്റെ വഴിക്കു പോകും
അതു ശരി.നിയമ പാലകരുടെ ഒരു സംഘത്തിൽ നിന്നുണ്ടായ പരിഹാസവും നിസ്സാര വൽക്കരണവും ആയിരുന്നല്ലോ അയാൾ പ്രേക്ഷകരുമായി പങ്കു വെച്ചത് .
വിജയ ലഹരിയുടെ മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ ഇത്തരമൊരു ചോദ്യോത്തരത്തിനു പ്രസക്തിയുണ്ടായിരുന്നില്ല .അവിടെ ആ ചോദ്യം നിലനിൽക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത .
ഒരു ചോദ്യമല്ല ഒരു പാട് ചോദ്യങ്ങൾ .ഗവർണ്ണർ മുഖ്യ രക്ഷാധികാരിയും മുഖ്യ മന്ത്രിയും ചീഫ് ജസ്റ്റിസും രക്ഷാധികാരികാലുമായ ഒരു ട്രസ്റ് സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു കോളേജ് എസ് സി എസ് ടി റിസർവേഷനും ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള ഭരണഘടനാ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമല്ലേ എന്ന് വെച്ചാൽ അഡ്മിഷനിൽ സംവരണം വാർഷിക ഗ്രാന്റ് ഫീസിളവ് ,ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ പ്രതിമാസ സ്റ്റൈപ്പന്റ് ഇതൊക്കെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ബാധ്യതയില്ല കോളേജിന് ? അക്കാദമിക്ക് പക്ഷെ ഭരണ ഘടന ബാധകമായിരുന്നില്ല .ആ ആശയം ജാതിപ്പേരു പറഞ്ഞു തന്നെ പ്രിൻസിപ്പാൾ നമ്മുടെ യുവാവിന് വിശദമാക്കി കൊടുക്കുകയും ചെയ്തു .
നഗ്നമായ ഭരണഘടനാ ലംഘനം ഭരണ ഘടന സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ രക്ഷാധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോയതെന്താണ് ? അതവരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഒരു പ്രക്ഷോഭണം നടത്താൻ അവിടത്തെ ആദര്ശ ധീരരായ യുവതീ യുവാക്കൾ തയാറാവാതിരുന്നത് എന്താണ് ? ഒരു ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ചധിക്ഷേപിച്ചിട്ടും നിയമം പഠിക്കുന്ന ചെറുപ്പക്കാരിലൊരാളും പ്രതിധേധിക്കാതിരുന്നതെന്ത് ?
കുറേക്കാലത്തിനു ശേഷം മറ്റു പ്രശ്നങ്ങളുടെ പേരിൽ ഒരു സമരമുണ്ടായപ്പോൾ ഈ കാര്യവും പൊന്തി വന്നു .ഇതിൽ പക്ഷെ നിയമം അതിന്റെ വഴിക്കെന്നാണല്ലോ ശാസ്ത്രം .യുവാവ് സങ്കട ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു .അവിടെയുണ്ടായ അനുഭവമാണ് ടി വി ചർച്ചയിൽ അയാൾ വിവരിച്ചത്
ശകാരത്തിനേക്കാളും മർദ്ദനത്തിനെക്കാളും ദുസ്സഹമാണ് കൊച്ചാക്കിയും കളിയാക്കിയുമുള്ള സംസാരം .പക്ഷെ അതിനെ അപലപിച്ചു കൊണ്ട് ഒരു ശബ്ദവും സമര സമയത്ത് ഉയർന്നു കേട്ടില്ല .വിജയ ശ്രീലാളിതവും അമാത്യ മുദ്രാങ്കിതവുമായ രേഖയിലും അക്കാര്യം പരാമര്ശിക്കപ്പെട്ടില്ല .വിജയാഹ്ലാദം ടി വിയിലൂടെ കേരളീയ സമൂഹവുമായി പങ്കു വെച്ച വിദ്യാർത്ഥിനികൾ ഇക്കാര്യം മിണ്ടിയതുമില്ല ..ചുരുക്കത്തിൽ അതൊരു നോൺ ഇഷ്യൂ ആയിക്കഴിഞ്ഞിരിക്കുന്നു ..ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ അക്കാദമിയിലെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കിട്ടുകയില്ല .അവർ അവഹേളനം സഹിക്കേണ്ടി വരികയും ചെയ്യും .
ജനാധിപത്യവും ഭരണഘടനയും അനുബന്ധ പട്ടികകളും നിലവിൽ വരുന്നതിന് ഏഴു പതിറ്റാണ്ടു മുമ്പ് ഒരു ഒറ്റക്കാളവണ്ടി വിദ്യാഭ്യാസം നിഷേധിച്ചവരുടെ അഹന്തയുടെ പത്തി തകർത്തു കൊണ്ട് ആ പ്രദേശത്ത് ഓടി നടന്നിരുന്നുവെന്ന പഴങ്കഥ നമുക്ക് കുട്ടികളെ ഉറക്കാൻ വേണ്ടി പറഞ്ഞു കൊടുക്കാം അല്ലേ ?