2016, ഡിസംബർ 31, ശനിയാഴ്‌ച


രംഗം
കഥകളിക്കാരുടെ ജീവിതം പ്രതിപാദ്യമായ ഒരു മോഹൻലാൽ ചിത്രമാണ് 1985 ഇൽ റിലീസായ രംഗം .ശ്രദ്ധേയമായ ആ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് ജഗന്നാഥ വർമ്മയുടെ കളിയച്ഛനായുള്ള അഭിനയമായിരുന്നു .അതിനു മുമ്പോ പിമ്പോ അത്രയും പ്രധാനപ്പെട്ട ഒരു ആദ്യാവസാന വേഷം വർമ്മ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല .കഴിവും അഭ്യാസവും ആകാര വടിവും ശബ്ദ ഗാമഭീര്യവും ഉണ്ടായിരുന്നിട്ടും ജഗന്നാഥ വർമ്മക്ക് മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയി .അംഗീകാരം എന്നാൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം എന്നാണ് അവാർഡ് എന്നല്ല ഇവിടെ വിവക്ഷ.
അങ്ങിനെ നോക്കിയാൽ കഴിവുറ്റ എത്ര നടീ നടന്മാരെയാണ് നമ്മൾ അവഗണിച്ചത് . പറവൂർ ഭരതനെയും ശങ്കരാടിയേയും പ്രതാപ ചന്ദ്രനെയും പോലുള്ളവരെ .ഒന്നോർത്തു നോക്കൂ .കൊച്ചൂട്ടി അളിയനെയും വ്യാധികാര്യസ്ഥനെയും അവതരിപ്പിക്കാൻ ഭാരതനല്ലാതെ മറ്റാർക്കാണ് കഴിയുക .ഇരുപതാം നൂറ്റാണ്ടിലെ മുഖ്യമന്ത്രിയെയും സി ബി ഐ ഡയറി കുറിപ്പിലെനാരായണനേയും പ്ര താപചന്ദ്രന്റെ രൂപത്തിലല്ലാതെ സങ്കല്പിക്കാനാവുമോ ?എന്തുകൊണ്ടു തോറ്റു എന്നത് "താത്വികമായി അവലോകനം "ചെയ്യാൻ ശങ്കരാടിയല്ലാതെ മറ്റൊരാളുണ്ടോ ?
ഇവരെയൊക്കെ കുട്ടിത്തരം വേഷങ്ങൾ നൽകി മാറ്റി നിർത്തുകയാണ് മലയാള സിനിമ ചെയ്തത് .അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഗന്നാഥ വർമ്മ .പക്ഷെ ഞങ്ങൾ ആസ്വാദകർ നിങ്ങളെ ഓർക്കുക തന്നെ ചെയ്യും നായക നടന്മാർക്കും സ്വഭാവ നടന്മാർക്കും ഒപ്പം .
ആരുടെ വിടവാങ്ങലും ഒരു വിടവും സൃഷ്ടിക്കുന്നില്ല എന്നത് ചരിത്രത്തിന്റെ നിഷ്ടുരത 'ആരവിടെ 'എന്നു കല്പിക്കുമ്പോൾ പ്രവേശിക്കാൻ ഒരു ഭടൻ വാളും പരിചയുമായി അണിയറയിൽ കാത്തു നിൽക്കുന്നുണ്ടാവും ;ഒരാളല്ലെങ്കിൽ മറ്റൊരാൾ .എങ്കിലും പരിചിത മുഖം കാണാതാവുമ്പോൾ ആസ്വാദകൻ അമ്പരക്കുന്നു ദുഖിക്കുന്നു .പക്ഷെ കളി തുടരണമല്ലോ .തുടരട്ടെ .അതിനു മുമ്പ് മൗന പ്രാർത്ഥനയോടെ ഒരു നിമിഷം എഴുനേറ്റു നിൽക്കാം നമുക്ക്
 Image may contain: one or more people and eyeglasses
ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?
 ഈ ചിത്രത്തെക്കുറിച്ചുഞാൻ വാഗ്ദാനം ചെയ്ത   വിശദമായ പഠനം ഇത്തവണത്തെ സമകാലിക മലയാളം ആഴ്ചപ്പതിപ്പിലുണ്ട് .സുഹൃത്തുക്കൾ വായിച്ച അഭിപ്രായം പറയുക

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

നളചരിതത്തിലെ നായകനോ ....
എഴുപതുകളുടെ തുടക്കം. തിരുവനന്തപുരം .അർദ്ധ ഫാസിസത്തിന്റെ സ്റ്റീമ്റോളർ ഉരുണ്ടു വന്നപ്പോൾ തടുത്തു നിർത്താൻ കഴിയുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങൾ ചെറുത്തു ..മുദ്രാവാക്യംവിളി, സമരം, പോലീസ് നടപടി, പിരിച്ചു വിടൽ .പക്ഷെ ഇതിനിടയിലും പാട്ടു കേൾക്കാനും സിനിമാ കാണാനും ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു .സമരോൽസുകവും അതെ സമയം സംഗീത സാന്ദ്രവുമായിരുന്നു ആ കാലം.
  ഞങ്ങളുടെ കൂട്ടത്തിലെ ബേബിയായിരുന്നു ഗീതാകൃഷ്ണൻ .എഞ്ചിനീയറിംഗ് പഠിത്തം ഇടക്കു നിർത്തി ഓഫിസിൽ ജോലിക്കു കയറിയതാണയാൾ .സമർത്ഥനായ ഒരു വിദ്യാർഥി അങ്ങിനെ ചെയ്യാനിടയായ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതില്ലല്ലോ .ലേശം ലജ്ജ കലർന്ന മന്ദഹാസത്തോടെ എല്ലാറ്റിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമായിരുന്ന അയാൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .
       എന്നോടൊരു ദിവസം ഗീതാകൃഷ്ണൻ ചോദിച്ചു " അണ്ണാ ഈ  അഭിനിവേശങ്ങൾ എന്നാൽ എന്താണർത്ഥം ?"സംഘത്തിലെ ഭാഷാ സാഹിത്യ കാര്യങ്ങളിലെ മുറിമൂക്കൻ ഞാനായിരുന്നു .
"അഭിനിവേശം എന്ന് വെച്ചാൽ " ഞാൻ പാണ്ഡിത്യം നടിച്ചു പറഞ്ഞു "തീവ്രമായ ആഗ്രഹം ".ഗീതാകൃഷ്ണന് കലശലായ കോപം വന്നു ."ഇയാളൊരു പണ്ഡിതൻ വന്നിരിക്കുന്നു .അവളുടെ മുഖം കണ്ടാലറിയാമല്ലോ അതല്ലെന്ന് ".അണ്ണൻ ഇയാൾ ആയിരിക്കുന്നു ."നീ എന്തിനാണെടെ എന്നോടു ചുടാവുന്നത്"ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു ."ശബ്ദതാരാവലിയും മറ്റു മലയാള ഡിക്ഷ്ണറികളും അങ്ങിനെയാണാർത്ഥം പറഞ്ഞിരിക്കുന്നത്" .ഗീതാകൃഷ്ണനു തൃപ്തിയായില്ല എന്ന് മാത്രമല്ല അയാൾ കൂടുതൽ ചൂടായി ."കിഷ്‌ണറിയും കൊണ്ടിരുന്നോ .ചുമ്മാതല്ല പെണ്ണു കിട്ടാത്തത് ".എന്റെ കല്യാണം നീണ്ടു പോകുന്നത് ഞാൻ കാണുന്ന പെണ്കുട്ടികളോടൊക്കെ അത്യാധുനികതയും അസ്തിത്വ വാദവും പറയുന്നതു കൊണ്ടാണെന്ന് ഞങ്ങളുടെ എതിർ ഗ്രുപ്പുകാർ പറഞ്ഞു പരത്തിയിരുന്നു .
   ഇവനെന്താണ് മനസ്സിലാവാത്തത് .'അവളുടെ മുഖം കണ്ടാൽ ' എനിക്കു പെട്ടെന്ന് ആയിടെ റിലീസായ 'പൊന്നാപുരംകോട്ടയും' അതിലെ നായിക വിജയ ശ്രീയെയും ഓർമ്മ വന്നു ."നള ചരിതത്തിലെ നായകനോ നന്ദന വനത്തിലെ ഗായകനോ "വിജയശ്രീ  മദാ ലസയായി പാടുകയാണ് "അനിരുദ്ധനോ അവൻ അഭിമന്യുവോ   എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തുന്ന ..."ഈശ്വരാ ഗീതാകൃഷ്ണൻ പറയുന്നതിൽ കാര്യമുണ്ട് .ശ്രീകണ്ഠേശ്വരത്തിനു തെറ്റിയതാവാം . എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല .ഗീതാകൃഷ്ണൻ എന്നെങ്കിലും സ്വയം കണ്ടെത്തിക്കൊള്ളും എന്ന് സമാധാനിക്കാനേ  കഴിയുമായിരുന്നുള്ളൂ .
       ഒരു കാറ്റത്ത് കുറച്ചു കരിയിലകൾ ഒരിടത്തടിഞ്ഞു കൂടുന്നു .അടുത്ത കാറ്റിൽ പറന്നു പോകുന്നു .ചിലത് അവിടെത്തന്നെ വീണ്ടും അടിഞ്ഞു കൂടുന്നു .മറ്റുള്ളവ മറ്റെങ്ങോട്ടൊക്കെയോ  പറക്കുന്നു .ഞാൻ വന്നു പെട്ടത് കൊച്ചി തുറമുഖത്താണ് .അറബിക്കടലിന്റെ റാണി കാരുണ്യ പൂർവം എനിക്കിടം തന്നു .മണ്ഡപത്തും വാതിലിൽ തന്നെ .അഴിമുഖം കടന്ന് കപ്പലുകൾ വന്നു ചരക്കിറക്കി പുതിയവ കയറ്റി പോയി .കപ്പൽ ചാലുകൾക്കു മുകളിൽ  വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ വട്ടമിട്ടു പറന്നു .കസേരകളും പേസ്കെയിലുകളും മാറി .എം സുകുമാരൻ എഴുതിയതു പോലെ ഉത്തരവാദിത്വത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി യാത്ര .
     യാത്രക്കിടയിൽ ഒരിക്കൽ ഞാനവനെക്കണ്ടു ,നമ്മുടെ ഗീതാകൃഷ്ണനെ .കാലത്തിനു മായ്ക്കാൻ കഴിയാത്തതായിരുന്നു സുഹൃത്തുക്കളെ കാണുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന ലജ്ജ കലർന്ന പുഞ്ചിരി .കണ്ണൂരിലെ ഒരു ലോഡ്ജിന്റെ വരാന്തയിൽ ഞങ്ങളൊരുപാട് നേരം സംസാരിച്ചു നിന്നു .
"എത്രനാൾ കൂടിയാണ് സാറിനെ കാണുന്നത് " ഗീതാകൃഷ്ണൻ തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല .പക്ഷെ ആ 'സാറ്'.  പുതിയ ചെറുപ്പക്കാരുടെ ഉത്തരവാദിത്വബോധമില്ലായ്മയെ ക്കുറിച്ച് ,ടി എ യുടെ അപര്യാപ്തതയെക്കുറിച്ച് ,പേ കമ്മീഷനെ ക്കുറിച്ച് ,സ്വാശ്രയ സ്ഥാപനങ്ങൾ അമിതമായി തലവരി വാങ്ങുന്നതിനെ ക്കുറിച്ച് ഒക്കെ ഗീതാകൃഷ്ണൻ വാചാലനായി .
  അയാൾ എന്ത് കൊണ്ടാണ് ഒരിക്കൽ പോലും എന്നെ അണ്ണൻ എന്ന് വിളിക്കാതിരുന്നത് ?എന്തിനാണയാൾ എന്നോട് ഇത്രയധികം ബഹുമാനം കാണിച്ചത് ?എന്താണയാൾ ഏതെങ്കിലും സിനിമാപ്പാട്ടിലെയോ കവിതയിലേയോ വരികളുദ്ധരിച്ച്‌ കുസൃതിച്ചോദ്യങ്ങൾ ചോദിക്കാതിരുന്നത് ?എനിക്ക് അതിയായ ദുഃഖം തോന്നി ..അഭിനിവേശങ്ങളുടെ അർത്ഥം മനസ്സിലായോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല .എന്റെ മനസ്സിലുള്ളത് ജിജ്ഞാസുവും കുസൃതിക്കാരനുമായ നവായുവാവാണ് .മുന്നിൽ നിൽക്കുന്നത് ഋതു ഭേദങ്ങളുടെ താഡനമേറ്റ് പക്വ മതിയും പ്രായോഗികബുദ്ധിയും  ആയിത്തീർന്ന മദ്ധ്യവയസ്കനും .ജീവിത സമരത്തിന്റെ കോലാഹലങ്ങൾക്കും പോർവിളികൾക്കുമിടയിൽ അഭിനിവേശങ്ങൾഒരു  നിരർത്ഥക പദം മാത്രമാകുന്നു .
    അതിജീവന വ്യഗ്രത മനസ്സിൽ തരിശു ഭൂമികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് മടക്ക യാത്രയിലും ഞാനാലോചിച്ചത് .ഭാരതപ്പുഴയുടെ വരണ്ട തീരങ്ങൾ കടന്നു പോരുമ്പോൾ  മണൽപ്പരപ്പിനപ്പുറത്ത് എവിടെയോ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടെന്ന വിശ്വാസം കാരണമാകാം മിക്കവാറും മറന്നു കഴിഞ്ഞ ആ പഴയ പാട്ടിന്റെ ചില വരികൾ എന്റെ ഉള്ളിൽ പെയ്തിറങ്ങി .                                    "രണവീരനോ അവൻ യുവധീരനോ  എന്റെ രഹസ്യ മോഹങ്ങളെ
കുളിർ കൊണ്ടു മൂടുന്ന കാമുകനോ "
      





 

2016, ഡിസംബർ 3, ശനിയാഴ്‌ച

കലയിൽ ശ്ലീലാശ്ലീലങ്ങളില്ല .രസവും രസഭംഗവുമേയുള്ളു .നമ്മുടെ ഇഷ്ട താരത്തെ ആരെങ്കിലും ഫേസ്‌ബുക്കിൽ കുറ്റപ്പെടുത്തുന്നതു പോലും നമ്മൾ സഹിക്കുകയില്ല .പക്ഷെ സിനിമയിൽ ആ താരത്തെ മരത്തിൽ കെട്ടിയിട്ടു തല്ലുന്നതു കണ്ടു നമ്മൾ ആർത്തു ചിരിച്ചു ..ജീവിതത്തിലെ തെറ്റും ശരിയും കലാ സൃഷ്ടികളില്ല എന്ന് സൂചിപ്പിക്കുവാൻ വേണ്ടിയാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത് .
  ഞാനീയിടെ ഒരു ലഘു ചിത്രം കണ്ടു യു ട്യൂബിൽ .സ്റ്റോറി ഓഫ് എ മെഷീൻ .ചിത്രം തരക്കേടില്ല എന്നാണെന്റെ അഭിപ്രായം .പക്ഷെ ശ്രദ്ധേയമായി തോന്നിയത് അതിലെ ഏക പാത്രമായി അഭിനയിച്ച നടിയുടെ പ്രകടനമാണ് ..ഇത്രയൂം സ്വാഭാവികവും അനായാസവുമായ ഒരു പാത്രാവിഷ്കാരം അടുത്ത കാലത്തതൊന്നും ഞാൻ കണ്ടിട്ടില്ല .ഒരു കെ പി എ സി ലളിതക്കു മാത്രം കഴിയുന്ന എ പാത്രാവിഷ്കാരം .ഞാൻ കനി കുസൃതിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു .മുഖ്യ ധാരയിൽ .മികച്ച കഥാ പാത്രങ്ങൾ അവർക്കു ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

വി  ആർ രാമകൃഷ്ണന്റെ  പാക്കനാർ കവിത 'മുറം ' അവസാനിക്കുന്നത് ഇങ്ങിനെയാണ്‌
"കാലമിതേറെ കടന്നു പോയിട്ടും
നാലോല കൂര നടന്നു നീർത്തിയില്ല
നാലമ്പലങ്ങൾ നടതുറന്നില്ല
നാട്ടുകൂട്ടത്തിലിടം കൊടുത്തതില്ല
  ചാവും വരേക്കും പടക്ക പാടില്ല
ചത്താലെടുക്കാൻ ചുടല പാടില്ല
ജീവിതം ചേറിക്കൊഴിക്കുവാനിന്നും
പുത്തൻ മുറമൊന്നും മിച്ചമില്ലെങ്ങും
ഒക്കെയും ദാനമായ് തട്ടിയെടുത്തോർ
ഒക്കത്തിരുന്നു ചിരിക്കുന്നു വീണ്ടും
 അതി മനോഹരമായ ഈ കവിത പൂർണ്ണ രൂപത്തിൽ ഈ ലക്കം കലാകൗമുദിയിൽ വായിക്കാം

2016, നവംബർ 26, ശനിയാഴ്‌ച

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവമ്പർ 15 നു ഓച്ചിറ അമ്പലത്തിൽ പോയി .കുറേക്കാലമായിരുന്നു  പരബ്രഹ്മ സന്നിധിയിൽ  പോയിട്ട് .ഞാനും ഈ പ്രപഞ്ച സത്തയും അഭേദമാണെന്ന വിശ്വാസം ഇന്ത്യയുടെ സമൂഹ അബോധത്തിൽ അനാദികാലം മുതലേ സന്നിഹിതമായിരുന്നു ,അതിനു വാഗ്രൂപം കൊടുക്കുക മാത്രമാണ്  യാജ്ഞ വൽക്യനും ഉദ്ദാലകനും ശങ്കരനുമൊക്കെ ചെയ്തത് എന്നതിനു നിദർശനമാണ്  ചക്രവാളങ്ങകൾക്കും മതിലുകൾ തീർക്കാനാവാത്തഓച്ചിറ പരദേവരുടെ പടനിലം .പക്ഷെ ചില മാദ്ധ്യമങ്ങളില്ലാതെ കഴിയുകയില്ല എന്നായിരിക്കുന്നു നമുക്ക് ..അതുകൊണ്ടാണല്ലോ ആൽത്തറകളിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും പടനിലത്തിനു ചുറ്റും ഉപക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും .
      വടക്കു കിഴക്കു ഭാഗത്തുള്ള ധർമ്മ ശാസ്താ ഗണപതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കർപ്പൂരവും കറുക മാലയും വിൽക്കുന്ന വൃദ്ധയുമായി ഞാൻ കുറച്ചു നേരം സംസാരിച്ചു നിന്നു .വാൾ മാർട്ട്  സാമും ലുലു യൂസഫലിയും തട്ടുകട തങ്കപ്പൻ പിള്ളയും സ്ഥിരമായി പറയുന്ന ആവലാതിയുണ്ടല്ലോ "കച്ചവടം പൊതുവെ മോശമാണ് "എന്ന് .അങ്ങിനെ തന്നെയാണ് നമ്മുടെ ഇച്ചേചിയും പറഞ്ഞു തുടങ്ങിയത് .പതുക്കെ അവർ കാര്യത്തിലേക്കു വന്നു :ഒരു ബ്ലേഡ് കാരനിൽ നിന്നു പലിശക്ക് വാങ്ങിയ 500 രൂപയാണ് മൂലധനം .അയാൾ പഴയ നോട്ടാണു കൊടുത്തത് .പഴയ നോട്ടിനു സാധനം കൊടുക്കാമെന്നു ഹോൾസെയിലർ സമ്മതിച്ചു .വിറ്റു പുതിയ നോട്ടുകൾ കൊടുക്കണമെന്ന് മാത്രം ..വിൽപ്പന കുറവാണ് .തനിക്കു മാത്രമല്ല അടുത്തുള്ള മറ്റു ചെറു കിട കച്ചവടക്കാർക്കും  ചായക്കടക്കാർക്കും ."അതെങ്ങനാ ആരുടെയെങ്കിലും കയ്യിൽ കാശു വേണ്ടേ " ധാർമ്മിക രോഷത്തിനപ്പുറം ദുഖമായിരുന്നു അവരുടെ ശബ്ദത്തിൽ .
  റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ഒരുവനാണല്ലോ ഇവരോടൊക്കെ ഈ കടുംകൈ ചെയ്തത് എന്ന് എന്റെ അമർഷം ഞാൻ പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും ഇച്ചേച്ചി തുടർന്നു പറയുന്നതു കേട്ടു "പക്ഷേ  ഒരു നല്ല കാര്യത്തിനല്ലേ നമ്മളൊക്കെ കുറച്ചൊക്കെ ബുദ്ധി മുട്ടു സഹിക്കാതെ പറ്റുമോ ?"എന്റെ അമ്പരപ്പു കണ്ടിട്ടായിരിക്കാം അവർ വിശദീകരിച്ചു :"പുതിയ വാർക്ക കെട്ടിടം ഇടിച്ചു നിരത്തി രണ്ടും മുന്നും നിലകളിൽ മാളിക പണിയുന്നവരുണ്ട് .സ്ഥലം എത്ര വലിയ വിലയും കൊടുത്ത് സ്ഥലം വാങ്ങുന്നവർ .പാവപ്പെട്ടവർക്ക് പത്തുസെന്റ്‌ സ്ഥലം വാങ്ങി ഒരു കൂര  വെക്കാൻ പറ്റാത്ത സ്ഥിതിയാണ് അത് മാറണമല്ലോ "
  മുംബായിലെയും  ബാംഗ്ളൂരിലെയും കാൾ  കൂടുതലാണ് കരുനാഗപ്പള്ളി താലൂക്കിലെ സ്ഥലവില അതെന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും ,ഇടത് വലത് ബിജെപി എല്ലാവര്ക്കും അറിയാം .പക്ഷെ പുരോഗമന മതേതര ജനാധിപത്യ മുല്യങ്ങൾ  കാത്ത് സൂക്ഷിക്കേണ്ടത് കൊണ്ട് അവരൊന്നും മിണ്ടാറില്ല. വോട്ടു വേണമല്ലോ .
  ഇച്ചേച്ചിക്ക് വോട്ടു വേണ്ടാത്തതു കൊണ്ട് അവർ സത്യം പറഞ്ഞു .ഞാനാലോചിച്ചതു മറ്റൊന്നാണ് .അപ്പോൾ പഴയ ചായക്കടക്കാരൻ സഹജീവിസ്നേഹം കാണിക്കുകയായിരുന്നുവോ ? പക്ഷെ പുതിയ വേഷത്തിൽ അദ്ദേഹം ശതകോടീശ്വരന്മാരെ സഹായിക്കാൻ ഇന്ത്യയിലെ പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നല്ലേ ഫേസ്ബുക് ബുദ്ധി ജീവികൾ ,ധന ശാസ്ത്രവും ബാങ്കിങ്ങും മറ്റും നന്നായി അഭ്യസിച്ചിട്ടുള്ളവർ ,ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജീവിതം തൊട്ടറിഞ്ഞിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത് .
 ഏതാണ് ശരി ?പടനിലമായതു കൊണ്ടാവാം എനിക്ക് ഖസ്സാക്കിലെ വേദാന്തിയായ മാധവൻ നായരുടെ വാക്കുകളാണോർമ്മ വന്നത് "അതറിയരുതെന്നല്ലേ മനുഷ്യ ജന്മത്തിന്റെ വിധി "
   
  

2016, നവംബർ 23, ബുധനാഴ്‌ച

23 -11-2016   ടി പദ്മനാഭന്റെ  'മനുഷ്യ പുത്രൻ 'എന്ന കഥ വായിച്ചിട്ടുണ്ടോ ? ഞാൻ ഇന്നത് വീണ്ടും വായിച്ചു .ഇടശ്ശേരിയുടെയോ വൈലോപ്പിള്ളിയുടെയോ ഏറ്റവും നല്ല കവിതക്കുള്ള ശക്തിയും സൗന്ദര്യവുമുണ്ട് ആ കഥക്ക് .റേഡിയോയിൽ കഥ വായിക്കാൻ തന്റെ ഊഴം കാത്തിരിക്കുന്ന ഒരു യുവകഥാകൃത്തിന്റെ ഉദ്‌വിഗ്നതകൾ ആണ് വിഷയം .ആദ്യം കഥ വായിച്ച ദിവസം തന്റെ 'അമ്മ അതു കേൾക്കാൻ റേഡിയോ ഉള്ള മുന്ന് വീടുകളിൽ പോയതായി കഥാകൃത്ത് ത്ത് ഓർമ്മിക്കുന്നു.പക്ഷെ മൂന്നിടത്തും .........അതി പ്രശസ്തമായ അർദ്ധ വിരാമം .
  ഇന്ന് രാവിലെ   കൊച്ചി എഫ് എം നിലയത്തിൽ ഒരു റിക്കോഡിങ്ങിന്  കാത്തിരുന്നപ്പോളാണ് ഞാനീ കഥയെക്കുറിച്ചോർത്തത് .തിരിച്ചു വന്നു കഥ വായിക്കുകയും ചെയ്തു .
 പ്രശസ്ത കഥാകൃത്ത് സോക്രട്ടീസ് വാലത്ത് കഥ വായിക്കാനുണ്ടായിരുന്നു .എഫ് ബി യിലൂടെ പരിചയപ്പെട്ടിട്ടുള്ള അദ്ദേഹത്തെ നേരിൽക്കാണാനും പരിചയപ്പെടാനും കഴിഞ്ഞു .സോക്രട്ടീസിന്റെ കഥക്കൊപ്പമായിരിക്കും  എന്റെ കൃതിയും വരിക എന്ന് അധികാരികൾ പറഞ്ഞു .അപ്പോൾ ആരെംകിലുമൊക്കെ കേൾക്കും .അത്രയും നന്ന് .
 ( അവസരം തന്ന ശ്രീ കുമാർ സാറിനു നന്ദി പറയുന്നില്ല അത് നന്ദി കേടാവും എന്നതുകൊണ്ട് )

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

അജ്ഞാത ഗായകാ അരികിൽ വരൂ ----
-------------------------------------------------------
അൻപതുകളിലെയും അറുപതുകളിലെയും മലയാള സിനിമയിൽ മുഖ്യ ഉപനായിക മാരിൽ പ്രധാനി ആയിരുന്നു ശാന്തി .നീലാ(മെരി ലാന്റ് )ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ .നായികയായി അവയിൽ മിക്കതിലും മിസ് കുമാരിയായിരുന്നു അഭിനയിച്ചിരുന്നത് .ശാന്തിയുടെ ആദ്യ ചിത്രം തന്നെ കുമാരിക്കൊപ്പം  ഏതാണ്ട് തുല്യ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു കൊണ്ടായിരുന്നു ;പാടാത്ത പൈങ്കിളിയിലെ ലൂസി. അഭിനയത്തിലും അവർ കുമാരിക്കൊപ്പം നിന്നു ..അൾത്താരയിൽ ഷീല അഭിനയിച്ച നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു ശാന്തിക്ക് .താൻ സ്നേഹിക്കുന്ന ആളിന്റെ പ്രണയം തനിക്കു വളരെ വേണ്ടപ്പെട്ട മറ്റൊരാളിലേക്കൊഴുകുന്നതു നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വരുന്ന ഒരുവൾ തന്നെ ഇവിടെയും.ശാന്തി ഷീലക്കു താഴെയായിരുന്നില്ല  ഈ ചിത്രത്തിൽ .
     എന്തു കൊണ്ടാണ് അവർ മെരിലാന്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ നിന്ന് കളഞ്ഞത് .അഭിനയ സാദ്ധ്യതയുള്ള ഒരു പാട് കഥാ പാത്രങ്ങൾ അത് മൂലം നഷ്ടപ്പെട്ടില്ലേ  അവർക്കു മാത്രമല്ല മലയാള സിനിമക്കും ? മലയാള സിനിമാസ്വാദകൻ അന്ന് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ശാന്തി ഇപ്പോൾ മറുപാടി പറയുന്നു ഏഷ്യാനെറ് ന്യുസിന്റെ ഞാൻ ഇവിടെയുണ്ട് എന്ന പരിപാടിയിലൂടെ  :ജോലി സ്ഥിരതയായിരുന്നുവത്രെ പ്രധാനം ..സ്വന്തം തൊഴിലിന്റെ കാര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയുടെയും തീരുമാനമാണ് .മറിച്ചായിരുന്നെങ്കിൽ എന്നാലോചിക്കുക ആസ്വാദകന്റെ സ്വാതന്ത്ര്യവും .
 
    അജ്ഞാത ഗായകാ അരികിൽ വരൂ ,അരികിൽ വരൂ എന്ന് പാടിക്കൊണ്ട് കാല്പനിക നായികയായി അവർ അഭിനയിച്ച ഒരു നീലാ ചിത്രമാണ് ഹോട്ടൽ ഹൈ റേഞ്ച്  .അവസാനം അവർ ഒരു സി ഐ ഡി ഓഫീസർ ആണെന്ന് വെളിപ്പെടുന്നു ..അജ്ഞാത ഗായക കൂടാതെ ഗംഗാ യമുനാ സംഗമ സമതല ഭൂമി എന്ന വിശ്രുത കമുകറ ഗാനവും ആ ചിത്രത്തിലേതാണെന്നു തോന്നുന്നു ..
  ആദ്ധ്യാപികയിൽ പദ്മിനിക്കൊപ്പവും അവർ അഭിനയിച്ചിരുന്നു .
തുടർന്നും ഏതാനും ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .എന്തായാലും എഴുപതുകളുടെ മദ്ധ്യത്തോടെ അവർ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് തീർത്തും അപ്രത്യക്ഷയായി .
     "ഞാൻ ഇവിടെയുണ്ട് 'എന്ന പരിപാടിയിൽ ഇന്നലെ ശാന്തിയെക്കണ്ടപ്പോളാണ് ഞാനിതൊക്കെ ഓർത്തു പോയത് .സൗമ്യവും സുന്ദരവുമായ അവരുടെ മുഖവും പ്രസാദാത്മകത്വം തുളുമ്പുന്ന സംഭാഷണ ശൈലിയും ഭാവ പ്രകാശന ത്തിലുള്ള അനായാസതയും അവരെ അന്നത്തെ ഞങ്ങളുടെ ഇഷ്ട നടിമാരിലൊരാളാക്കിയിരുന്നു . നല്ലൊരു നർത്തകി കൂടി  ആയിരുന്നു അവർ
   ഒരു കാലത്തെ ചൈതന്യ ഭാസുരമാക്കിയ വ്യക്തികളെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തി കൊടുക്കുന്ന ഏഷ്യാ നെറ്റി ന്റെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു .നന്ദി പറയുന്നതിനൊപ്പം ഒരു കാര്യം ചുണ്ടി കാണിക്കട്ടെ .ആദ്യ ദുർ ഘടങ്ങൾ  നീക്കം ചെയ്ത്  .മലയാള സിനിമയുടെ  പാത ഒരുക്കിയ  പ്രമുഖരിൽ ഒരാളിന്റെ പേര് പി സുബ്രമണ്യം എന്നാണ്‌ .എ പേരിലാണ് അദ്ദേഹം അന്നും ഇന്നും അറിയപ്പെടുന്നത് ..   പി സുബ്രമണ്യൻ എന്നു പല തവണ പറഞ്ഞു കേട്ടു .അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കുക തന്നെ വേണം
             - .
     





2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭാരതീയ ചിന്ത യുടെ പ്രധാന അനുശാസങ്ങളിലൊന്നാണ് അപരിഗ്രഹം .സ്വന്തമായി ഒന്നും തന്നെ ഉണ്ടാകാതിരിക്കുക .സന്യാസിമാർക്കു മാത്രമേ അതു പൂർണ്ണമായി പാലിക്കാൻ കഴിയൂ .അതു  കൊണ്ടാണ് ഉടുതുണിയും ഭിക്ഷാപാത്രവും മാത്രമേ സന്യാസിക്ക് സ്വന്തമായി ഉണ്ടാകാവു  എന്ന് ആ ചാര്യന്മാർ വിധിച്ചത് .ദിഗംബര ജൈനന്മാർ ഒരു പടികൂടി മുമ്പോട്ട് പോയി .പരിഗ്രഹത്തിൽ ഉടുവസ്ത്രത്തെക്കുടി  ഉൾപ്പെടുത്തി ഉപേക്ഷിച്ചു .2600 വര്ഷങ്ങളായി ദിഗംബര ജൈന മുനി പരമ്പര  ആകാശം ഉടുപുടവയായി സ്വീകരിച്ചു ധർമ്മ പ്രചാരണം ചെയ്തു പോരുന്നു .അപരിഗ്രഹം പോലെ അവരുടെ പഞ്ച മഹാവ്രതത്ത്വങ്ങളിൽ പ്പെടുന്ന ഒന്നാണ് അഹിംസയും .ഇവിടെയും ജൈനന്മാർ മൗലിക വാദികളാണ് .മനുഷ്യരെ മാത്രമല്ല ഒരു പ്രാണിയെയും അവർ ഹിംസിക്കുകയില്ല .കാലടിയിൽ പ്പെട്ട ഏതെങ്കിലും ഒരദൃശ്യപ്രാണി വേദനിച്ചെങ്കിലോ എന്ന് കരുതി മയിൽ പ്പീലികൊണ്ടുള്ള വിശറി കൊണ്ട് മുന്നിലെ നിലം തുടച്ചു കൊണ്ടാണ് അവർ നടക്കുക .അനുവദനീയമായ പരിഗ്രഹങ്ങളിൽ ഒന്നാണ് അവർക്ക് ഈ വിശറി .അത് പോലെ ഹിംസ എന്നാൽ ശാരീരിക ഹിംസ മാത്രമല്ല  അവർക്ക് .മറ്റു ജീവജാലങ്ങളുടെ മനസ്സു വേദനിപ്പിക്കാതിരിക്കലും അവരുടെ ധർമ്മമാണ് അവർ കരുതുന്നു .
     ഇതിലൊന്നും എതിർക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്നു അവരുടെ കടുത്ത വിമര്ശകനായ ആചാര്യ ശങ്കരന് പോലും തോന്നിയിട്ടില്ല .ഇപ്പോഴും അവർ ഇടപെടേണ്ടി വരുന്ന സമൂഹത്തിൽ ഇക്കാര്യത്തിൽ അവരോടെതിര്പ്പൊന്നും ആർക്കെങ്കിലും ഉള്ളതായി അറിഞ്ഞു കൂടാ .എതിർപ്പുള്ളവരുടെ ഇടയിലേക്ക് അവർ കടന്നു കയറി ചെല്ലാറുമില്ല .പക്ഷെ അവരുമായി സംവദിക്കണമെന്നുള്ളവർക്ക് അതാവാം .അവർ ജൈനമുനിമാർ അവരുടെ മഹാവ്രതങ്ങൾ  പാലിച്ചു കൊണ്ടായിരിക്കും സംവാദത്തിലേർപ്പെടുക എന്ന് മാത്രം .ഇന്ത്യകണ്ട ഏറ്റവും ശക്തി ശാലിയായ പ്രധാനമന്ത്രിക്ക് ,സാക്ഷാൽ ഇന്ദിരാ ഗാന്ധിക്ക് പോലും ആ വ്യവസ്ഥ അംഗീകരിക്കേണ്ടി വന്നു .ഇപ്പോളിതാ ഒരു സംസ്ഥാന നിയമ സഭക്കും .അതിനെ ക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്നവർ മനപ്പൂർവം മറച്ചു വെക്കുന്ന ഒരു കാര്യമുണ്ട് .നിയമ സഭ ഏകകണ്‌ഠമായാണ്  ജൈന സന്യാസിയെ ക്ഷണിക്കാനുള്ള പ്രമേയം അംഗീകരിച്ചത് .എല്ലാ കക്ഷി  നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു .ഒടുവിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .നിയമ സഭ അതിന്റെ പൂർണ്ണതയിൽ ഗവർണ്ണർ ഉൾപ്പെടെ സന്നിഹിതമായിരുന്നു .കക്ഷി വ്യത്യാസമില്ലാതെ സ്ത്രീ പുരുഷഭേദമില്ലാതെ സഭയിലും സന്ദർശക ഗാലറിയിലുമുള്ളവർ പ്രസംഗത്തെ കയ്യടിച്ച് അഭിനന്ദിച്ച് കൊണ്ടിരുന്നു .കാരണം സമീപകാലത്ത് ഇന്ത്യയിൽ കേട്ട ഏറ്റവും ഉത്പതിഷ്ണുവായ പ്രസംഗമായിരുന്നു അത്
    ജൈന മുനിയിൽ ഹിന്ദു വർഗ്ഗീയ വാദിയെ ,ദിഗംബരത്വത്തിൽ അശ്ലീലതയെ ,നിയമ സഭയുടെ  സർവ സമ്മത തീരുമാനത്തിൽ ഫാസിസത്തെ കണ്ടെത്തിയവരെക്കുറിച്ച് എന്ത് പറയാനാണ്


2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

അരുതു വിജയേട്ട
നേരത്തെ വാർത്ത കേട്ടിരുന്നു ചിത്രം വിചിത്രം പരിപാടിയിൽ ആണെന്ന് തോന്നുന്നു പ്രസംഗത്തിന്റെ ഭാഗങ്ങൾ നേരിൽ കാണുകയും ചെയ്തു .ഓഫിസുകളിലെ .ഓണക്കച്ചവടത്തെക്കുറിച്ചും ഓണപൂവിടലിനെ ക്കുറിച്ചും മുഖ്യമന്ത്രിനടത്തിയ പരാമർശങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെ വിഷയം .
  ഫ്യുഡൽ വ്യവസ്ഥയുടെ അവശിഷ്ടമെന്നു ചരിത്ര വിശകലനം ചെയ്താലും ടുറിസം പോഷിപ്പിക്കാൻ വേണ്ടി ദേശീയാഘോഷമെന്നു വിളിക്കപ്പെട്ടത് എന്നപഹസിച്ചാലും ഇന്ന് മലയാളി ജാതിമത വ്യത്യാസമോ സാമ്പത്തിക ഉച്ച നീചത്വമോ ഒന്നും കണക്കിലെടുക്കാതെ കുട്ടു ചേർന്ന് മതിമറന്നാഹ്ലാദിക്കുന്ന ഒരാഘോഷമാണ് ഓണം .ഒന്നാം ഓണം മുതൽ കിട്ടുന്ന അവധി ദിവസങ്ങളിലല്ല അതിനു മുമ്പ് തന്നെ തുടങ്ങുന്ന തയാറെടുപ്പുകളിലാണ് ഈ ആഹ്ലാദവും ആഘോഷവും ഏറ്റവും പ്രകടമാവുന്നത് .അത് കാണുമ്പോൾ "എന്തൊരന്തശ്ചക്തി ചൈതന്യ ധാരായാ ണെ ന്റെ മക്കൾക്കു പെരുമാൾ മഹാബലി "എന്ന് വയലാർ പാടിയത് എത്ര സത്യം എന്ന് നമ്മൾക്കു ബോദ്ധ്യമാകും .തെരഞ്ഞടുപ്പ് വരുമ്പോൾ പ്രകൃതി ക്ഷോഭം പോലെയുള്ള അത്യാഹിതങ്ങളുണ്ടാവുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ രാപകൽ മറന്നു പ്രവർത്തിക്കാറുണ്ടല്ലോ .അതിനൊരു പ്രതിഫലമായി കണക്കാക്കിയാലും മതി .
    പൂക്കളില്ലാതെ പുക്കളമില്ലാതെ ഓണമില്ല "ഞങ്ങടെ സാക്ഷികളത്രെ പൂവുകൾ 'എന്ന് മഹാകവി വൈലോപ്പിള്ളി . അതുകൊണ്ട് ഒരു ദിവസം അവർ പൂക്കളം ഇട്ടു കൊള്ളട്ടെ .പട്ടവും പനം പിള്ളിയും ഇ എം എസ്സും അച്യുത മേനോനും നായനാരും  കരുണാകരനും അതിനനുവദിച്ചിരുന്നു ..അതവർ ദുർബ്ബലരായിരുന്നത് കൊണ്ടല്ലല്ലോ വിജയേട്ടാ .അത് കൊണ്ട് ഈ ഒരൊറ്റ കാര്യത്തിൽ മാത്രം നിർബന്ധം പിടിക്കരുത് .കടലാസ്സു കൂനകൾക്കിടയിൽ  ജീവിതം ഹോമിക്കുന്നവർ ഒന്നോ രണ്ടോ ദിവസം മതി മറന്നു ആഹ്ലാദിച്ചു കൊള്ളട്ടെ  

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച



ഞാൻ ശ്രീരാമകൃഷ്ണ വചനാമൃതമോ വിവേകാനന്ദ സാഹിത്യമോ വായിച്ചിട്ടില്ല .അത്ര ചെറുതല്ലാത്ത എന്റെ പുസ്തക ശേഖരത്തിൽ ഈ രണ്ടു പുസ്തകങ്ങളും ഇല്ല .അതിനെ ക്കുറിച്ച് ഞാൻ പൊടുന്നനെ ബോധവാനായത് ഇന്നലെയാണ് .തെക്കൻ കാലിഫോർണിയയിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോൾ .
       നഗരങ്ങളിൾ ക്കും ജനപദങ്ങൾക്കുമപ്പുറം കാടിൻറെ  നിർജ്ജനതയിൽ പർണ്ണ  കുടീരങ്ങൾ നിർമ്മിച്ചിരുന്നില്ലേ പണ്ട് നമ്മുടെ സത്യാന്വേഷികൾ .അവയെ അനുസ്മരിപ്പിക്കുന്നു ഈ ആശ്രമം .നഗരവാരിധികളിൽ നിന്നെല്ലാം അകലെ വിജനമായ കുന്നിന്പുറത്ത് .നമ്മുടെ സന്യാസി മഠങ്ങളുടെയോ മഹാക്ഷേത്രങ്ങളുടെയോ ആ ഡംബരങ്ങളോ ആലഭാരങ്ങളോ ജനത്തിരക്കോ ഇല്ലാതെ .കഷ്ടിച്ച് രണ്ടു കാറുകൾക്ക് കടന്നു പോകാവുന്ന ടാർ റോഡിലൂടെ ഒരു നാഴികയോളം കുന്നു കയറിച്ചെന്നാൽ ആശ്രമമായി .അങ്ങിങ്ങു പരന്നു കിടക്കുന്ന ചെറിയ ഒറ്റനില ക്കെട്ടിടങ്ങൾ .ശാന്തമായ അന്തരീക്ഷം .ആൾപാർപ്പിന്റെ ലക്ഷണമായി അങ്ങിങ് ചിലപ്പോൾ സംസാരം കേൾക്കാം
 മണിയടിച്ചിട്ടു വേണം സമുച്ചയത്തിലേക്ക് കടക്കാൻ .അതു മാത്രമാണ് അവിടെ കണ്ട ഒരു നിർദ്ദേശം .കാവൽക്കാരില്ല നിയന്ത്രകരില്ല നിർദ്ദേശങ്ങളെഴുതിയ പലകകളുമില്ല .നേരെ ചെന്നാൽ വിവേകാനന്ദ പ്രതിമ .ഒരു ചെറിയ തടാകത്തിലാണതു സ്ഥാപിച്ചിരിക്കുന്നത് . തടാകം നിറയെ മീനുകൾ ചുറ്റും കാട്ടു  ചെടികൾ പൂത്തു നിൽക്കുന്നു .വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലെ പ്രത്യക്ഷപ്പെടു  എന്ന് പറഞ്ഞ, ,മനുഷ്യൻ മനുഷ്യൻ തീണ്ടാപ്പാടകലെ നിർത്തുന്നവരുടെ നാട് ഭ്രാന്താലയമാണെന്നു പ്രഖ്യാപിച്ച യുവ സന്യാസി .വിഗ്രഹം ഒരാശയം അതിൽ പ്രതിഷ്‌ഠി തമാവുമ്പോൾ പ്രതിഷ്‌ഠയും ആ ആശയവുമായി സാധകന് സംവേദനം നടത്താനുള്ള മാദ്ധ്യമവുമാവുന്നു .ഉപാധികളില്ലാതെ സാധന സാദ്ധ്യമാവുന്നിടത്തോളമേ വിഗ്രഹത്തിനു പ്രസക്തിയുള്ളൂ .ആചാര്യ സ്വാമികൾ പറഞ്ഞതാണ് ഹിന്ദു വിഗ്രഹാരാധകനാണ് എന്ന് പറഞ്ഞവർക്കു മറുപടിയായി .ഞാൻ വിവേകാനന്ദന്റെ വിഗ്രഹത്തിനഭിമുഖമായി ഏറെ നേരം നിന്നു .അദ്ദേഹത്തിന്റേതായി എന്റെ മനസ്സിലുണ്ടായിരുന്ന ആശയങ്ങൾ അയവിറക്കി കൊണ്ട് .അദ്ദേഹത്തിന്റെ കൃതികൾ വായിക്കാതിരുന്നത് ഒരു കുറവായി എനിക്ക് തോന്നിയതേയില്ല .
   ഇടത്തോട്ടു പടികൾ  കയറി ചെന്നാൽ കോൺഫറൻസ് ഹാൾ ആണ്‌ .ഇടക്കൊക്കെ സമ്മേളങ്ങൾ ഉണ്ടാവും .അതിന്റെ സമയ ക്രമങ്ങളൊക്കെ നോട്ടീസ് ബോർഡിലുണ്ട് .ആശ്രമത്തിന്റെയും അതിന്റെ  ഉടമസ്ഥാവകാശമുള്ള വേദാന്ത സൊസൈറ്റിയുടെയും ചരിത്രം പറയുന്ന ലഘുലേഖയും അവിടെ വെച്ചിട്ടുണ്ട് .എന്താണു വേദാന്തം എന്ന ചെറിയ ഒരു കുറിപ്പും .
  തൊട്ടപ്പുറത്താണ് ലൈബ്രറി .വളരെ വലിയതൊന്നുമല്ല ..അന്തേവാസികൾക്ക് വന്നിരുന്നു വായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തോന്നുന്നു .ധാരാളം ഇരിപ്പിടങ്ങളുണ്ട് .കീര്ക്കീഗാറിന്റെയും മറ്റും പുസ്തകങ്ങൾ ഞാനവിടെ  .കണ്ടു .മേല്നോട്ടക്കാരില്ല . 'പുക വലിക്കരുത് 'നിശബ്ദത പാലിക്കുക എന്നിങ്ങനെയുള്ള  വിളമ്പരങ്ങളില്ല .
    അതിനടുത്ത കെട്ടിടമാണ് അവിടത്തെ അമ്പലം .പരമ ഹംസരുടെ ചിത്രമാണ് പ്രതിഷ്ഠ ..കൽക്കത്തക്ക ടുത്തുള്ള കുമാർ പുക്കുറിൽ വയലിലൂടെ ചോളം കൊറിച്ചു നടന്ന എട്ടു വയസ്സുകാരൻ ഗദാധരൻ കാറു മുടിയ ആകാശത്തിലൂടെ വെളുത്ത കൊക്കുകൾ പറന്നു പോകുന്നതു കണ്ടു ബോധം കെ ട്ടു  വീണു .അതീന്ദ്രിയാനുഭവങ്ങളുടെ പരമ്പരയിൽ ആദ്യത്തേതായിരുന്നു അത് .ആ അനുഭവങ്ങളിലൂടെ അദ്ദേഹം പരമ ഹംസ പദവിയിലെത്തി .തന്റെ മുമ്പിലിരുന്നു ചോദ്യങ്ങൾ ചോദിച്ച ബിരുദ ധാരിയും യുക്തിവാദിയുമായ ചെറുപ്പക്കാരനോടു പറഞ്ഞു 'നിന്നെക്കാണുന്നതിലും വ്യക്തമായി ഞാൻ ദൈവത്തെ കാണുന്നു "വെന്ന് .താനും ഈ മഹാപ്രപഞ്ചവും തമ്മിലുള്ള അഭേദത്വം അപരോക്ഷാനുഭൂതിയായി ഉൾക്കൊണ്ട ഗദാധരന്റെ ചിത്രം ഏതു സത്യാന്വേഷിക്കാണ്‌ പ്രതിഷ്‌ഠ യും പ്രചോദകവും ആവാത്തത് .
    ക്ഷേത്രത്തിലേക്കു കടക്കാൻ ചെരിപ്പഴിച്ചു വെക്കേണ്ടതുണ്ട് .പിന്നെയുമുണ്ട് നിർദ്ദേശങ്ങൾ :ശ്രീകോവിലിലേക്ക് കടന്നിരിക്കരുത് ;പ്രതിഷ്‌ഠ ക്കു മുമ്പിൽ ഒരു സമയം ഒരാളെ ഇരിക്കാവൂ .
     ഉയർന്ന പീഠത്തിലെ പരമ ഹംസരുടെ ചിത്രത്തിലേക്ക്  വെളിച്ചാം വീഴുന്നു .ചുറ്റും മങ്ങിയ വെളിച്ചത്തിൽ നിലത്ത് വിരിച്ച കമ്പളങ്ങളിൽ ഭക്തർക്കിരിക്കാനുള്ള കുഷനുകൾ .പുജാരിയില്ല മന്ത്രോച്ചാരണങ്ങളില്ല .സംപൂർണ്ണ നിശ്ശബ്ദത .കണ്മുന്നിൽ ഗദാധരന്റെ വിശ്രുതമായ ആർദ്ര മന്ദഹാസം ചന്ദനപ്പൊട്ട് .ഞാൻ ആ മന്ദഹാസത്തിലേക്കും ചന്ദനക്കുറിയിലേക്കും അതിലൂടെ അനന്തതയിലേക്കും നോക്കി  . .എന്നെങ്കിലും ഞാൻ തന്നെയെന്ന് എനിക്ക് ബോദ്ധ്യമായേക്കാവുന്ന മഹാപ്രപഞ്ച ചൈതന്യം .അക്ഷരങ്ങളും അസ്തിത്വം തന്നെയും അപ്രസക്തമാവുന്നു .
     നിത്യാനിത്യ വിവേകിയല്ലാത്ത ലൗകികന് പ്രാരബ്ധങ്ങളിലേക്കു . മടങ്ങിയല്ലേ മതിയാവു .കീഴടക്കപ്പെട്ട അമേരിക്കൻ ആദിവാസിയുടെ ഭൂമിയിലൂടെ തിരികെ പോരുമ്പോൾ എനിക്ക് വായിക്കാത്തവയെ ക്കുറിച്ചുള്ള ദുഖവും വായിച്ചതിനെ ക്കുറിച്ചുള്ള ഗർവ്വും ഇല്ലാതായിട്ടുണ്ട് എന്ന് തോന്നി .പുസ്തകങ്ങളല്ല  ഇങ്ങിനെ ചില ധന്യ നിമിഷങ്ങളാണ് പ്രധാനം ..
 
 
     





















2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സുബ്രഹ്മണ്യൻ കുറ്റിക്കോലിന്റെ 'കവിതയിലെ വൃത്തവും  താളവും  ' എന്ന വൃത്ത ശാസ്ത്ര ഗ്രന്ഥം പുറത്തിറങ്ങി .ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ .മലയാളത്തിൽ  ഒരു നൂറ്റാണ്ടിനു മുമ്പ്  വൃത്ത മഞ്ജരി സൃഷ്ടിച്ചിടത്തോളം വലിയ ഒരു വിപ്ലവമാണ് ഈ പുസ്തകത്തിന്റെ പ്രസാധനവും .കാരണം :എഴുത്തശ്ചനും നിരണം പണിക്കർമാരും കുഞ്ചൻ നമ്പ്യാരും ഉപയോഗപ്പെടുത്തിയ ശീലുകൾക്കു മാത്രമേ തമ്പുരാൻ ലക്ഷണ നിർണ്ണയം ചെയ്തിട്ടുള്ളു .നമ്മുടെ വയലേലലകളിലും കൃഷിയിടങ്ങളിലും പാടിക്കേട്ടിരുന്ന  ഒട്ടനവധി ഈണങ്ങളും താളങ്ങളും ,സാങ്കേതികമായി പറഞ്ഞാൽ വൃത്തങ്ങൾ, ലക്ഷണ നിർണ്ണയം ചെയ്യപ്പെടാതെ അവശേഷിക്കുന്നുണ്ട് .അവയിൽ പലതും പിൽക്കാല കവികൾ ഉപയോഗിച്ചിട്ടുമുണ്ട് .അഖിലാണ്ഡ മണ്ഡലവും കനക ചിലങ്കയും ചില ആധുനിക കവിതകളും അക്കൂട്ടത്തിൽ പെടുന്നു  വൃത്തമഞ്ജരി ഉപയോഗിച്ച് അവയിലെ വൃത്തം കണ്ടു പിടിക്കാൻ കഴിയുകയില്ല .
     അങ്ങിനെയുള്ള അമ്പതിലധികം ശീലുകൾക്ക് വൃത്തമഞ്ജരിയുടെ രീതിശാസ്ത്രം ഉപയോഗപ്പെടുത്തി ലക്ഷണമെഴുതിയിരിക്കുകയാണ് സുബ്രഹ്മണ്യൻ മാഷ് .മാത്രമല്ല നാട്യ ശാസ്ത്രനിയമങ്ങൾ വെച്ച് അവയുടെ താള പരമായ പ്രത്യേകതകളും അദ്ദേഹം പരിശോധിക്കുന്നുണ്ട് .ഇത് മലയാളത്തിൽ ഒരപൂർവതയാണ് .
    ഈ പുസ്തകത്തിനു ഞാനാണ് അവതാരിക എഴുതേണ്ടതെന്നു ഗ്രന്ഥ കർത്താവ് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എന്റെ ഇക്കാര്യത്തിലുള്ള സംപൂർണ്ണ അയോഗ്യതയെ ക്കുറിച്ച് ഞാനദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു .അദ്ദേഹം മുഴുവൻ കേട്ടു .എന്നിട്ട് ഞാൻ എഴുതണമെന്ന നിശ്ചയത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു .അയോഗ്യതയെ ക്കുറിച്ചുള്ള ബോദ്ധ്യം നിലനിൽക്കെ തന്നെ എനിക്ക് ആഹ്ലാദവും തോന്നി ഞാനെഴുതുന്ന ഒരു ലേഖനം മലയാള ഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കുമല്ലോ .കാരണം ഈ പുസ്തകം മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുറെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലായി എന്നും നിലനിൽക്കുക തന്നെ ചെയ്യും ,
      ഈ പുസ്തകത്തിന് അതർഹിക്കുന്ന പരിഗണന നൽകണമെന്ന് ഓരോ ഭാഷാ സ്നേഹിയോടും ഞാൻ അപേക്ഷിക്കുന്നു
     
     

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഇതിഹാസങ്ങളുടെ കാലം 
-------------------------------------------
' ഫ്രാൻസിസ് ഇട്ടിക്കോര 'വായിക്കുന്നതിനു   മുമ്പ് തന്നെആ പുസ്തകത്തെ ക്കുറിച്ചുള്ള ചില പ്രതികൂല വിമര്ശനങ്ങൾ  ഞാൻ .വായിച്ചിരുന്നു.ആ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ .പക്ഷെ വിമര്ശകര് കാണാതിരുന്ന ഒരു കാര്യമുണ്ട് .ആ നോവൽ ഒരു വഴിതുറക്കലായിരുന്നു .മാർത്താണ്ഡ വർമ്മ മുതൽ സുന്ദരികളും സുന്ദരന്മാരും വരെയുള്ള വലിയനോവലുകൾ വീണ്ടും ഭാഷയിൽ എഴുതപ്പെടാൻ പോകുന്നുവെന്ന് ഇട്ടിക്കോര നമ്മളെ അറിയിച്ചു .ആ പ്രവചനത്തിന്റെ സാഫല്യങ്ങളാണ് 'മനുഷ്യന് ഒരാമുഖവും"'ആരാച്ചാരും'.
  നമ്മുടെ എഴുത്തുകാരും ഈ ഗുണവ്യതിയാനത്തെക്കുറിച്ച് ബോധ മുള്ളവരാണ് .'ആമുഖം '  വായിച്ചതിനു ശേഷം ഞാൻ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ സുഭാഷ് ചന്ദ്രൻ പറഞ്ഞത് ഞാനോർക്കുന്നു :"വലിയ പുസ്തകങ്ങൾ ഞങ്ങൾക്കും എഴുതാൻ കഴിയും സാറേ "വലിയ പുസ്തകങ്ങൾ എന്നാൽ ഒരു ജനതയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വികാസ പരിണാമങ്ങളെ സൗന്ദര്യാത്മകമായി കല യുടേതായ സത്യസന്ധതയോടെ ചിത്രീകരിക്കുന്ന പുസ്തകങ്ങൾ .ആ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് 'ആണ്ടാൾ ദേവനായകിയും '' നിരീശ്വരനും ' പി എഫ് മാത്യുസിന്റെ പുതിയ നോവലും മറ്റും നമുക്കുറപ്പു തരുന്നു .
   ഏഷ്യാനെറ്റ് ന്യുസിന്റെ സാഹിത്യത്തിലെ കീർത്തിമുദ്ര സുഭാഷ്ചന്ദ്രന് എന്ന വാർത്തകണ്ടപ്പോൾ മനസ്സിൽ വന്നതാണിതൊക്കെ .ഏതു സാഹിത്യ സമ്മാനവും എഴുത്തുകാരനെന്നപോലെ വായന ക്കാരന് കൂടിയുള്ളതാണ് .ഈ സമ്മാനം പക്ഷെ അതുകൂടാതെ മലയാള നോവലിലെ പുതിയ പന്ഥാവിനും അതിലെ മറ്റു പഥിക ർക്കും കൂടി  അവകാശപ്പെട്ടതാണെന്നു ഞാൻ വിചാരിക്കുന്നു 







2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

നമ്മുടെ സ്വാതന്ത്ര്യത്തിന് നാം ഈ മനുഷ്യനോടു കടപ്പെട്ടിരിക്കുന്നു .സ്വാതന്തത്ര്യത്തിനു മാത്രമല്ല പക്ഷെ നാം ബാപ്പുവിനോട് കടപ്പെട്ടിരിക്കുന്നത് .തോറോയുടെയും റസ്കിന്റെയും ടോൾസ്റ്റോയിയുടെയും ആശയങ്ങളിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തിയ സമരമാർഗ്ഗം മാത്രമാണ് ഇന്ന് ലോകത്തെവിടെയും അധസ്ഥിത ജനതകൾക്കുള്ള വിമോചന ആയുധം .മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടു കഴിഞ്ഞു.താഴെത്തട്ടിൽ നിന്നാരംഭിക്കുന്ന വികസനം എന്ന ഗാന്ധിയൻ സങ്കൽപം, ഗ്രാമങ്ങളുടെ സ്വരാജ്യം എന്നദ്ദേഹം വിളിച്ച സമ്പ്രദായം ,മാത്രമാണ് നവ ലിബറൽ ആഗാളീകൃത സമ്പദ്‌വ്യവസ്ഥയെ വെല്ലു വിളിക്കാവുന്നതായി ഇന്നു ലോകത്ത് നിലനിൽക്കുന്നത്  .ഇ എം എസ്സ് നമ്പൂതിരിപ്പാടും ,രാജീവ് ഗാന്ധിയും തോമസ് ഐസക്കുമെല്ലാം  അതിന്റെ പ്രവക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായത് യാദൃശ്ചികമല്ല .ഗാന്ധനിന്ദ ഫാഷനാണെന്നു ചിലരെങ്കിലും കരുതുന്നുണ്ട് ഇന്ത്യയിൽ ഇന്ത്യയിൽ മാത്രം .അത് പ്രശസ്തിക്കുള്ള കുറുക്കു വഴിയൊന്നുമല്ല .ചില മനുഷ്യർക്കെങ്കിലും അധമരാവയവാതിരിക്കാൻ കഴിയുകയില്ല ഏതു കാലത്തും എന്ന സത്യത്തിന്റെ നിദർശനമാണത് .ഗാന്ധിക്കു നേരെ നിറയൊഴിച്ചവനോളം  ഒരു പക്ഷേ അതിലധികം നിന്ദ്യരായ  ആ അധമരെ നമുക്ക് അവഗണിക്കാം .കാരണം ലോകം അദ്ദേഹത്തെ കൂടുതൽ കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ് .മനുഷ്യരെ നയിച്ചവരിൽ ,,നേതാക്കന്മാരിൽ ,നിന്ന് പത്തു പ്രമുഖരെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ആ പട്ടികയിൽ തീർച്ചയായും ഉണ്ടാകുന്ന പേർ ഗാന്ധിയുടേതാണത്രേ .ഈ വിഷയത്തിൽ ഡോക്ട്രേറ് നേടിയ ഒരു മാനേജ്‌മെന്റ് വിദഗ്ധൻ പറഞ്ഞതാണ് .
   എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേ രാത്രിയിൽ സ്വാതന്ത്ര്യത്തോടൊപ്പം ജനിച്ച ഒരുവന്റെ പ്രണാമം
       

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മഞ്ഞണി പൂനിലാവ്

"കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ
കവിളത്തു മഴവില്ലിൻ നിഴലാട്ടം "----രണ്ടു വള്ളുവനാടൻ യുവതികൾ പരസ്പരം കളിയാക്കി പാടുകയായിരുന്നു  വെള്ളിത്തിരയിൽ അരനൂറ്റാണ്ടു മുമ്പ്. .അവർ മുറപ്പെണ്ണുങ്ങളായിരുന്നു ,നാത്തുന്മാരാവുമെന്നുറപ്പിച്ചവരുമായിരുന്നു .വലിയ വിശേഷം തെലുങ്കു ദേശ ക്കാരായിരുന്ന യുവ നടികളായിരുന്നു അവരെ അവതരിപ്പിച്ചത് .താരതമ്യേന പുതുമുഖങ്ങൾ .ജ്യോതിലക്ഷ്മിയും ശാരദയും .
   കരയുന്നോ ചിരിക്കുന്നോ എന്നു പറയാനാവാത്ത പുഴയുടെ തീരത്ത് ആഗ്രഹിച്ചതൊക്കെ കൈ വിട്ടു പോകുന്നതു നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന സഹോദരീ സഹോദര സന്താനങ്ങളായ യുവതീ യുവാക്കളുടെ കഥയായിരുന്നു എം ടി തിരക്കഥാ കൃത്തായി അരങ്ങേറ്റം കുറിച്ച 'മുറപ്പെണ്ണ്' .അക്കൂട്ടത്തിൽ അകാലത്തിൽ ഈ ലോകം വിട്ടു പോകേണ്ടി വന്ന കുഞ്ഞു ലക്ഷ്മിയായി അഭിനയിച്ചത് ജ്യോതിലക്ഷ്മിയായിരുന്നു .ഒരേസമയം ചിരിച്ചും കരഞ്ഞും കൊണ്ട് ബാലേട്ടനോടു(പ്രേം നസീർ ) സംസാരിക്കുന്ന കുഞ്ഞു ലക്ഷ്മി അന്ന് തന്നെ മനസ്സിൽ പതിഞ്ഞതാണ് .
       ഒരു കൊല്ലത്തിനകം അതെ ടീമിൻറെ തന്നെ 'നഗരമേനന്ദി 'പുറത്തു വന്നു ..മഞ്ഞണി പൂനിലാവ്  മഞ്ഞളരച്ചുവെച് നീരാടുന്ന പേരാറ്റിൻ കടവത്തു നിന്ന് മദ്രാസ് എന്ന മഹാനഗരസാഗരത്തിലേക്ക്  ഒഴുകിയെത്താൻ  ഇടയായ ഒരു വള്ളുവനാടൻ കുടുംബത്തിന്റെ കഥ .അതിൽ നായികയായി ഒരാളേ ഉണ്ടായിരുന്നുള്ളു ,ജ്യോതി ലക്ഷ്മി ..നഗരത്തിന്റെ മുകൾ പ്പരപ്പിലെ  കളിയുടെയും ചിരിയുടെയും മായികതകളിൽ ഭ്രമിച്ചു  വശായി  ഒടുവിൽ ചളിയിലും ചുഴിയിലും എല്ലാം നഷ്ടപ്പെട്ടു മടങ്ങിപ്പോരേണ്ടി വന്ന നാട്ടിൻ പുറത്തു കാരിയെ  അഞ്ചു പതിറ്റാണ്ടിനു ശേഷവും ഞാനോർക്കുന്നു പിന്നീടൊരിക്കലും ആ ചിത്രം കണ്ടിട്ടില്ലെങ്കിൽ പോലും .
      പിന്നീട് ചില മലയാള പടങ്ങളിൽ കുടി ജ്യോതിലക്ഷ്മി അഭിനയിച്ചു .ഉപനായികയായും മറ്റും .കൊടുങ്ങല്ലൂരമ്മയിലെ മാധവിയെ മാത്രമേ ഞാനോർക്കുന്നുള്ളു .ശാരദ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ ജ്യോതിലക്ഷ്മിക്ക് കാലം കല്പിച്ചു കൊടുത്തതു മറ്റൊരു വേഷമായിരുന്നു .തമിഴ് തെലുങ്കുസിനിമകളിലെ ഐറ്റം ഡാൻസുകാരിയുടെ ..മലയാളി ജ്യോതിലക്ഷ്മിയെ മറന്നു . ചെന്നൈയിൽ വെച്ച്  ഓഗസ്റ്റ് 8 നു അവർ നിര്യാതയായ വിവരം  കേരളത്തിൽ വലിയ വാർത്തയാവാതിരുന്നത് അതു കൊണ്ടാണല്ലോ .സസ്കാരച്ചടങ്ങുകളിൽ ഷീല പങ്കെടുത്തിരുന്നത്  പഴയ കൂട്ടുകാരിയും സഹപ്രവർത്തകയും  എന്ന നിലയിലായിരിക്കണം .മലയാള സിനിമയെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല ;ആദരാഞ്ജലികൾ അർപ്പിക്കാനോ ചടങ്ങിൽ പങ്കെടുക്കാനോ .ഇത് അനാദരവ് മാത്രമല്ല കൃതഘ്നത കൂടി യാണ് .എന്തുകൊണ്ടെന്നോ ?1962 ഇൽ കണ്ണും കരളും എന്ന ചിത്രത്തിലൂടെ കെ എസ്  സേതുമാധവൻ തുടക്കം കുറിച്ച പരിവർത്തനത്തിന് ,തമിഴിൽ നിന്നു പകർന്നു കിട്ടിയ അതിഭാവുകത്വം പൂർണമായി ഒഴിവാക്കി കൊണ്ട് കുടുംബ കഥകൾ ഋജുവായി ആഖ്യാനം ചെയ്‌ത്‌ കലാമൂല്യവും ജനപ്രിയതയുമുള്ള ചിത്രങ്ങളുണ്ടാക്കുന്ന രീതിക്ക്, ഊർജ്ജം പകരുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചു മുറപ്പെണ്ണും എം ടി വിൻസെന്റ്‌ ശോഭനാ പരമേശ്വരൻ  നായർ ,പ്രേംനസിർ ടീമിന്റെ മറ്റു ചിത്രങ്ങളും .അതിൽ ആദ്യ രണ്ടു ചിത്രങ്ങളിലെ നായികയായിരുന്നു ജ്യോതിലക്ഷ്മി .അവർ .അവർ നമ്മുടെ ആദരവും കൃതജ്ഞതയും അർഹിക്കുന്നു
"ഒരു കൊച്ചു പന്തലിൽ ഒരു കൊച്ചു മണ്ഡപം
പുളിയില ക്കര മുണ്ടും കിനാവ് കണ്ട " അത്രയും മാത്രം കിനാവുകണ്ട ,പക്ഷെ കിട്ടാതെ പോയആ  നാട്ടിൻപുറത്തു കാരിക ളെ  ഇന്നും ഓർമ്മിക്കുന്ന പഴയ ഒരാരാധകന്റെ പ്രണാമം.








2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അന്യ സംസ്ഥാന തൊഴിലാളി
മാവേലിക്കരയിൽ   വീട്  പണിക്കിടയിൽ  പരിചയപ്പെടാനിടയായ  ഒരു  അന്യ സംസ്ഥാന തൊഴിലാളി പറഞ്ഞു താൻ ചമ്പാരൺ ജില്ലക്കാരനാണെന്ന് ..പരിചയമുള്ള സ്ഥലപ്പേർ കേട്ട് ഞാൻ മുഖമുയർത്തിയപ്പോൾ അയാൾ പ്രതികരിച്ചതിങ്ങനെ . അതെ സാബ് ആ ചമ്പാരൺ തന്നെ മഹാത്മജി  ഇന്ത്യയിൽ  ആദ്യമായി സമരം സംഘടിപ്പിച്ച സ്ഥലം .തുടർന്നയാൾ നീലം  കൃഷിക്കാരുടെ സമരത്തെക്കുറിച്ചുംഗാന്ധിജിയെ ക്കുറിച്ചും തന്റെ നാട്ടുകാരൻ  തന്നെയായ  രാജേന്ദ്രപ്രസാദിനെക്കുറിച്ചും ഒക്കെ വിശദമായി സംസാരിച്ചു .മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ആദരവോടെ സ്മരിക്കുന്ന മറ്റൊരിന്ത്യൻ പൗരനെ വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിൽ എനിക്ക് അനല്പമായ ആഹ്ലാദം തോന്നി .അതല്ല പറയാൻ വന്നത് .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ക്കുറിച്ച് ശുദ്ധമായ ഹിന്ദിയിൽ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ആൾ വിദ്യാ സമ്പന്നനായിരിക്കണം .പെരുമാറ്റത്തിലെ കുലീനതയും അത് തന്നെയാണ് സൂചിപ്പിക്കുന്നത് .
   എം എ പാസ്സായി കുറേക്കാലം സ്‌കൂൾ അദ്ധ്യാ പകനായി ജോലി നോക്കിയതിനുശേഷം കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി കേരളത്തിലേക്കു കൂലിപ്പണിക്കു വന്ന ഒരു ബംഗാളി യുവാവിനെയും ഞാൻ ആയിടെ തന്നെ പരിചയപ്പെടാനിടയായി .തന്നെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ സന്ദർഭവശാൽ വെളിപ്പെടുത്തിയതാണ് .അത് സത്യമാണെന്ന് അയാളുമായി അടുത്തിടപെട്ടപ്പോൾ എനിക്കു ബോദ്ധ്യമാവുകയും ചെയ്തു .
      പറഞ്ഞു വരുന്നതിതാണ് :നമ്മൾ മുദ്രകുത്തി മാറ്റി നിർത്തുന്ന ഇന്ത്യൻ പൗരന്മാരിൽ ചിലരെങ്കിലും വിദ്യാ സമ്പന്നരാണ് .മഹാഭൂരിപക്ഷം പേരും മാന്യമായി പെരുമാറുന്നവരുമാണ് .നമ്മളിൽ നിന്നും കൂടുതൽ സൗഹാർദ്ദ പൂർവമായ , സമന്മാരോടെന്ന പോലെയുള്ള സമീപനം അവർ അർഹിക്കുന്നു .
     
    

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച


ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് .നിയമ സഭാ അമ്മേളനം നടക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ്സ് എം എൽ എ മാരെയെല്ലാം വൈകുന്നേരം അദ്ദേഹംതന്റെ   വീട്ടിലേക്കു വിളിച്ചു വരുത്തു മായിരുന്നു .പിറ്റേ ദിവസം സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ,അവയ്ക്ക് കിട്ടാനിടയുള്ള മറുപടികൾ തുടർന്നുണ്ടാവേണ്ട ഉപചോദ്യങ്ങൾ ഇവയെക്കുറിച്ചോക്കെ  വ്യക്തമായ നിർദ്ദേശങ്ങൾ നല്കുകകയും ഓരോന്നിനും ഏറ്റവും യോജിച്ച ആളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത് ..ദക്ഷിണ കേരളത്തിൽ വലിയ പ്രചാരമുണ്ടായിരുന്ന സരസൻ മാസിക മാത്രമാണ് ഇതൊരു വാർത്തയാക്കിയത് .അവർക്കത്തിന് കാരണമുണ്ടായിരുന്നു ..മുകളിൽ പറഞ്ഞ കാര്യങ്ങൾ വാസ്തുനിഷ്ട മായി  പ്രതിപാദിച്ചതിനു ശേഷം സരസൻ ഇത്രയും കുട്ടി കുട്ടി ചേർത്തു എം എൽ എ മാർക്ക് വിഭവ സമൃദ്ധമായ സത്കാരവും പതിവായിരുന്നു :ആഞ്ഞിലിക്കുരു വറുത്തതും ജീരക വെള്ളവും .അതും അന്തസ്സത്തയിൽ സത്യമായിരുന്നു കാരണം പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിലെ ,അന്ന് ഔദ്യോഗിക വസതിയുണ്ടായിരുന്നില്ല ,സ്ഥിതി പരമ ദയനീയമായിരുന്നു .ക്ലിഫ് ഹൌസ്സിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല .
     ആഭ്യന്തര മന്ത്രിയായി റോസ് ഹൌ സ്സിലേക്കു മാറിയപ്പോഴും പിന്നീട് മന്ത്രിയല്ലാതായി വീണ്ടും വാടക വീട്ടിലേക്കു മാറിയപ്പോഴും  സരസൻ പറഞ്ഞ ഈ ആഞ്ഞിലിക്കുരു ജീരക വെള്ള സത്കാരം  .മാറ്റമില്ലാതെ തുടർന്നു കൊണ്ടിരുന്നു .
     ചാക്കോച്ചന്റെ പടം ഇന്നത്തെ ഒരു നേതാവിന്റെ പട ത്തിനൊപ്പം  അടിച്ചു വന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ടി വി ദൃശ്യം കണ്ടപ്പോൾ എഴുതി പ്പോയതാണ്



2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സുവർണ്ണ രേഖ
--------------------------                                                                                    സ്വാതന്ത്ര്യത്തോടൊപ്പം ആരംഭിച്ച അഭയാർത്ഥി പ്രവാഹം തുടർന്നു കൊണ്ടേ യിരിക്കുന്നു  .കുറെ മാസങ്ങളായി ശമ്പളമില്ലാതെ, കുറച്ചു ദിവസമായി ഭക്ഷണം പോലുമില്ലാതെ ഗൾഫിൽ കഴിയുന്ന പതിനായിരം പേർ നാട്ടിൽ തിരിച്ചെത്തുകയാണല്ലോ .സമാന്തരമായി ഏതു സമ്പന്ന രാജ്യത്തേയും വെല്ലുന്ന ആഡംബരജീവിതവും നമ്മുടെ രാജ്യത്തുണ്ട് .സമ്പന്ന ദരിദ്ര ഭേദമില്ലാതെ  ജാതി എന്ന ദുർദ്ദേവത നമ്മളെയെല്ലാം ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു .വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽ നിന്നും കൽക്കട്ടയിലെത്തിയ അഭയാർത്ഥികളിൽ  ചിലരുടെ  ഒരു വ്യാഴവട്ടക്കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കി ഈ ഇന്ത്യൻ യാഥാർഥ്യത്തെ ക്രൂരവും നിർദ്ദയവുമായി അതേസമയം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഋതിക് ഘട്ടക് സുവർണ്ണരേഖ എന്ന സിനിമയിൽ ..62 ഇൽ പൂർത്തിയാക്കി 65 ഇൽ റിലീസ് ചെയ്ത ഈ ചിത്രം അന്ന് മുതലേ കാണണ മെന്നാഗ്രഹിച്ചിരുന്നതാണ് .ഇന്ന് 2016 ജൂലൈ 31 നു മാത്രമേ അതിനു സാധിച്ചുള്ളൂ .എന്തായാലും ഒന്ന് മനസ്സിലായി ;നമ്മുടെ സമൂഹത്തിന്റെ പ്രൊഫൈൽ മാറിയിട്ടേയില്ല അര  നൂറ്റാണ്ടിനു ശേഷവും .ഒരു വ്യത്യാസം ഉണ്ടെന്നു സമ്മതിക്കാം;സുവർണ്ണ രേഖയുടെ അന്ത്യത്തിൽ ഘട്ടക് പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസമുണ്ടല്ലോ അത് ഇന്ന് നിലനിൽക്കുന്നില്ല .
        റേ ചിത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് ,അവ റിലീസ് ചെയ്ത കാലത്തും പിന്നീടും .ഘട്ടക്കിന്റെ സിനിമയെ ക്കുറിച്ച് അതു പറഞ്ഞു കുടാ .വിദേശ രാജ്യങ്ങളിലും റേ ചിത്രങ്ങൾക്കു കിട്ടിയ ശ്രദ്ധ ഘട്ടക് സിനിമക്കുണ്ടായില്ല .എന്തായാലും ഇപ്പോഴെങ്കിലും സുവർണ്ണരേഖ കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ് ..

2016, ജൂലൈ 30, ശനിയാഴ്‌ച

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നടി ശാരദയാണെന്നായിരുന്നു എന്റെ അഭിപ്രായം. ഇക്കഴിഞ്ഞ ദിവസം ആവാര  വീണ്ടും കണ്ടതോടെ എന്റെ അഭിപ്രായം മാറി .ശാരദക്ക് രണ്ടാം  സ്ഥാനമേയുള്ളു .എന്നെ പോലെയുള്ള കടുത്ത ആരാധകരുടെ മനഃസമാധാനത്തിനു വേണ്ടി തുല്യരിൽ രണ്ടാമത്തെ ആൾ എന്ന്  വേണമെങ്കിൽ പറയാം .എന്തായാലും ഒന്നാം സ്ഥാനം നർഗീസിന്‌ തന്നെയാണ് .സിനിമാ അഭിനയത്തിന് സ്വന്തമായി ഒരു നാട്യ ധർമ്മി നിലവിലുണ്ടായിരുന്ന അമ്പതുകളുടെ തുടക്കത്തിൽ പോലും  എത്ര അനായാസമായി സ്വാഭാവികമായി അവർ സുഷമ ഭാവങ്ങൾ ആവിഷ്കരിച്ചി ക്കുന്നു .ഒന്നാമത്തെ ഉർവശി അവാർഡ് അവർക്കു തന്നെ നൽകിയത് ഉചിതമായി എന്ന് പറയാതെ വയ്യ .

2016, ജൂലൈ 26, ചൊവ്വാഴ്ച

"and again (Peter) denied with an oath" so says St Mathew -Gospel according to Mathew 26 :71-72 .This obviously the second of the three denials by the Apostle which is beautyfully depicted in the painting 'Denial  of  Peter' by the 17th century  Dutch Painter Karel Durjardin .
      Let us  have a close look at the picture.The 'oath' is emphasaised by the placement of hands on the chest by the Apostle.The off centre placement of both the accusing servant women and the defensive Apostle along with the foregrounding of their figures by bright light is  for effective conveying of the Tension of the situation..Not only the accusatory gestures of the maid but the creases of her white sleeves are depicted in detail. Peter is apparently defensive but look at His Eyes.We can see determination .He had to deny the Master not because he was afraid to go to the Cross but was duty bound to carry the Great Master's Cross to nations and peoples far beyond.The Man at the centre is in darkness .so is the one partly visible behind the Apostle .They are obviously part of the crowd who shouted 'Cricify The Nazarene ,give us Barabas'.
    Dujardin belonged to the Dutch Baroque school of art known for richness of colours and finesse of execution. The Catholic Church effectively used the Art of Painting to counter the Martin Luther Movement -To execute what historians call the Counter Reformation .This is one among the many such paintings.Whatever be one's view on those historical facts it is sheer the beauty of those works of art ithat atracts art lovers even after so many centuries .
  I saw the Painting in the Norton Simon Museum in Pasidina near Los Angels .
    

2016, ജൂലൈ 18, തിങ്കളാഴ്‌ച

തരിശു നിലങ്ങളിലെ വിളവെടുപ്പ്
(കളർകോട് വാസുദേവൻ നായരെ ഓർക്കുമ്പോൾ )
ആർ എസ് കുറുപ്

ഒരു എഫ് ബി പോസ്റ്റിൽ നിന്നാണ് കളർകോട് വാസുദേവൻ നായരുടെ ചരമ വാർത്ത ഞാറിഞ്ഞത് .പത്രങ്ങളുടെ പ്രാദേശിക പതിപ്പുകളിൽ ഒറ്റ കോളം വാർത്തയായിരുന്നുവത്രെ .ടി വി ചാനലുകളൊന്നും വാർത്ത കൊടുത്തതേയില്ല എന്നു തോന്നുന്നു .ഞാൻ മലയാളം പ്രൈം ടൈമ് ന്യുസ് ഇവിടെയിരുന്നും (Riverside ,USA ) കാണാറുള്ളതാണ് .അവയിലൊന്നും ഈ വാർത്ത കണ്ടില്ല .അതിൽ അദ്‌ഭുതത്തിനാവകാശമില്ല .ലൈം ലൈറ്റിൽ നിൽക്കുന്നവരെ മാത്രമേ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കു ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും .
      1969 ഇലാണ് കളർകോട് വാസുദേവൻ നായരെ ഞാൻ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ,വി ജെ ടി ഹാളിലെ ഏതോ പരിപാടിക്കിടയിൽ .അന്നദ്ദേഹത്തോടൊപ്പം ചെറുപ്പക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നു .പിന്നീട് പ്രശസ്തനായ എന്റെ നാട്ടു കാരൻ നരേന്ദ്ര പ്രസാദും എന്റെ ആത്മ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന രാജശേഖരൻ നായരും ഉൾപ്പെടെ .. ആ സംഘത്തിൽ പെട്ടവരെല്ലാം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരായിരുന്നു . ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളോ ഉറച്ച അനുഭാവികളോ ആയിരുന്നുഅവർ .പക്ഷെ സ്വതന്ത്രമായി  ചിന്തിക്കാൻ തയാറുള്ളവരായിരുന്നു വാസുദേവൻ നായരെ മാർഗ്ഗ നിർദ്ദേശകനായി അംഗീകരിച്ചിരുന്ന അവർ .സി പി ഐ നേതാവ് കെ വി സുരേന്ദ്ര നാഥ് മുൻകയ്യെടുത്ത് നടത്തിയിരുന്ന ഇൻസ്റ്റിറ്റിയൂട് ഓഫ് മാർക്സിസ്റ് സ്റ്റഡീസ് എന്ന സഥാപനത്തിലാണ് ഇവർ ഒത്തു കൂടി യിരുന്നത് ചിലപ്പോഴൊക്കെ വാസുദേ വൻ നായരുടെ വീട്ടിലും  .ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തക സമിതി പ്രെസിഡെന്റ് ആയിരുന്നു വാസുദേവൻ നായർ .ആ സംഘത്തിലെ ചർച്ചകളും വാസുദേവൻ നായരുടെ സക്രിയമായ ഇടപെടലുകളും മറ്റും ഒരു വായനക്കാരൻ മാത്രമായിരുന്ന നരേന്ദ്രപ്രസാദിനെ മലയാള ആധുനികതയുടെ നിയന്താക്കളിലൊരാളായ നിരൂപകനാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .ആരുടെയും, ഗുരുതുല്യരാ യ വൃദ്ധ നിരൂപകരുടെ പോലും ധൈക്ഷണിക മേധാവിത്തം അംഗീകരിക്കാൻ വിസ്സമ്മതിച്ചിരുന്ന നരേന്ദ്ര പ്രസാദിനും ഒരു വഴികാട്ടിയോ എന്നു സംശയക്കുന്നവരോട് ഇത്രയേ പറയാനുള്ളു :പ്രസാദിന്റെ ആദ്യ ലേഖന സമാഹാരം 'ഭാവുകത്വം മാറുന്നു 'മറിച്ചു നോക്കുക .ആദ്യം കണ്ണിൽപ്പെടുന്നത് 'കളർകോട് വാസുദേവൻ നായർക്ക് 'എന്ന സമർപ്പണ വാക്യം ആയിരിക്കും .തന്റെ മറുപുസ്തകങ്ങളൊന്നും പ്രസാദ് ആർക്കും സമർപ്പിച്ചിട്ടില്ല എന്നും ഓർക്കുക .കളർകോട് വാസുദേവൻ നായർ മലയാള സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകളിൽ ഏറ്റവും പ്രധാനം ഇതാണ്  എന്റെ അഭിപ്രായത്തിൽ
      വാസുദേവൻ നായരുടെ 'മർദ്ദിത നായികയുടെ പ്രമേയത്തെ പറ്റി' എന്ന ലേഖനം പുറത്ത് വരുന്നത്    ഫെമിനിസം ബുദ്ധി ജീവി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നതിനു വളരെ മുമ്പാണ് .ഈ മർദ്ദിത നായിക (pesecuted  maiden ) വാസു അണ്ണന്റെ  ഒരു ഇഷ്ട വിഷയമായിരുന്നു .എന്നല്ല അത് ഒരു ഒബ്സെഷൻ ആയിരുന്നു അദ്ദേഹത്തിന് .ആ ഒബ്സെഷനാവാം അദ്ദേഹത്തെ മാധവിക്കുട്ടി കഥ കളുടെ ശ്രദ്ധാലുവായ പഠിതാവാക്കിയത് .എന്തായാലും അത് മാധവിക്കുട്ടി കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല പഠനഗ്രന്ഥത്തിന്റെ പിറവിക്ക് വഴിയൊരുക്കി "തരിശുനിലത്തിന്റെ കഥകൾ "."ഒരു പ്രഗദ്ഭനായ സൈക്കിയാട്രിസ്റ് എന്റെ മനസ്സു പരിശോധിക്കുന്നു പോലെ എനിക്കു തോന്നി "മാധവിക്കുട്ടി വാസുദേവൻ നായർക്കെഴുതി .മാത്രമല്ല അവർ ആ കത്തു പ്രസിദ്ധീ കരിക്കുകയും ചെയ്തു ..മാധവിക്കുട്ടിയുടെ കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല വിമർശന ഗ്രന്ഥം ഇന്നും  'തരിശുനിലത്തിന്റെ കഥകൾ ' തന്നെയാണ് .എന്നു മാത്രമല്ല ഒരു കഥാകൃത്തിന്റെ രചനകളെ ആകെ വിലയിരുത്തിക്കൊണ്ടുള്ള നിരൂപണ ഗ്രന്ഥം എന്ന നിലയിലും അത് പ്രമുഖ സ്ഥാനത്ത് നിൽക്കുന്നു ഇന്നും  .പിൽക്കാലത്ത് മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ എന്ന സമാഹാരം പുറത്തിറക്കാൻ പ്രമുഖ പ്രസാധകർ തീരുമാനിച്ചപ്പോൾ ഉൾപ്പെടുത്തേണ്ട കഥകൾ ഏതെന്നു തീരുമാനിക്കുവാനും  പുസ്തകം അവതരിപ്പിക്കുവാനും അവർ വാസുദേവൻ നായരെയാണു ചുമതലപ്പെടുത്തിയത് .ആ അവതാരിക മലയാളത്തിലെ ഏറ്റവും മികച്ച നിരൂപണ ലേഖനങ്ങളിലൊന്നാണ് .
       'രാഷ്ട്രീയത്തെ ആധുനീകരിക്കുകയും ആധുനികതയെ രാഷ്ട്രീയ വൽക്കരിക്കുകയും ചെയ്ത എഴുപതുകളെ'ക്കുറിച്ച് ക്ലാവ് പിടിച്ച വാക്യങ്ങൾ ഉരുവിടുന്നവരാരും കളർകോട് വാസുദേവൻ നായരെ സ്മരിക്കാറില്ല .വാസുദേവൻ നായരുടെ' ഴാങ് പോൾ സാർത്ര് ' ആ വിഷയത്തെ ക്കുറിച്ചുള്ള ആദ്യ മലയാള ഗ്രന്ഥം ആണെന്നു പറയുന്നത് അർദ്ധസത്യം മാത്രമാണ് ..സാർത്രിയൻ  ദർശനത്തെ ക്കുറിച്ചുള്ള ഭാഷയിലെ  ഏറ്റവും മികച്ച പുസ്തകം ആണെന്നു കൂടി  പറഞ്ഞാലേ പൂർണ്ണ സത്യമാവു .'അദർ ഈസ് ഹെൽ 'എന്ന വാക്യം ഉദ്ധരിച്ച് അസ്തിത്വ വാദം പുരോഗമന വിരുദ്ധമാണെന്നു വാദിക്കുന്നവർ ഒരു കാര്യം വിസ്മരിക്കുന്നു .ബീയിങ് ഇൻ ഇറ്റ് സെൽഫ് ( Being In Itself )ബീയിങ് ഫോർ ഇറ്റ് സെൽഫ് ( ,Being For Itself )എന്നിവ പോലെ തന്നെ പ്രധാനമാണ് സാർത്രിന്ബീയിങ് ഫോർ ഒതേഴ്സ് ( Being For Others) .എന്നുവെച്ചാൽ മറ്റാളുകളുടെ അവബോധത്തിൽ ഞാനെങ്ങനെ നിലനിൽക്കുന്നുവെന്നത് എന്റെ അസ്തിത്വത്തെ നിർണയിക്കുന്ന  പ്രധാന ഉപാധികളിലൊന്നാണ് .ഈ ആശയത്തിന്റെ ശ്രദ്ധാ പൂർവമായ അപഗ്രഥനത്തിലൂടെ ഇടതു പുരോഗമന ചിന്തയും അസ്തിത്വ വാദവുമായി ഒരു സമന്വയം സാധ്യമാണെന്നുമാത്രമല്ല അഭിലഷണീയംകൂടിയാണെന്നു  വാസുദേവൻ നായർ സ്ഥാപിച്ചു .നിർഭാഗ്യവശാൽ ആ പുസ്തകം വേണ്ടത്ര വായിക്കപ്പെട്ടില്ല .
           വാസുദേവൻ നായർ വളരെ ഒന്നും എഴുത്തുകയുണ്ടായില്ല .അദ്ദേഹത്തിന്റെ സദസ്സിലെ അംഗം ആയിരുന്നില്ല ഞാൻ.എനിക്കു വാസു അണ്ണനോട് ഒറ്റക്കു സംസാരിക്കുന്നതായിരുന്നു ഇഷ്ടം. .അദ്ദേഹത്തിനും അതിഷ്ടമായിരുന്നു എന്നാണെന്റെ വിശ്വാസം .അദ്ദേഹത്തിന് സമയമുണ്ടായിരുന്നപ്പോഴൊക്കെ ഞങ്ങൾ സംസാരിച്ചു .അക്ഷരം കുട്ടി വായിക്കാനറിയുന്നവരൊക്കെ പരസ്പരം കണ്ടാൽ മഹത്തായ ലോക വിപ്ലവത്തെ ക്കുറിച്ചും അങ്ങിനെയുള്ള വലിയ വലിയ കാര്യങ്ങളെക്കുറിച്ചും മാത്രം സംസാരിക്കുന്ന കാലമായിരുന്നല്ലോ അത് . ഒരു ദിവസം വാസു അണ്ണൻ തനിക്ക് ആഗ്രഹിച്ചപോലെ എഴുതാൻ കഴിയാത്തതിനെ ക്കുറിച്ച് എന്നോട് മനസ്സു തുറക്കുകയുണ്ടായി .പുതിയ ചില പ്രോജക്ടുകൾ മനസ്സിലുണ്ടെന്നും പറഞ്ഞു .
        ഞാൻ ആയിടക്ക് കൊച്ചിയിലേക്കു വണ്ടികയറി .അറബിക്കടലിന്റെ റാണി വ്യത്യസ്തമായ ഒരനുഭവമായിരുന്നു .വായന ഞാൻ മുടക്കിയില്ല .മലയാള കവിതയിലെ ആദിപ്രരൂപങ്ങളെ ക്കുറിച്ചോരു  ലേഖനമാണ് കളർകോട് വാസുദേവൻ നായരുടേതായി എനിക്കക്കാലത്ത് കാണാൻ കഴിഞ്ഞത് .പെൻഷൻ പറ്റിയപ്പോൾ താനിനി ചുമതലകളൊന്നും ഏറ്റെടുക്കുന്നില്ല എന്നും മുഴുവൻ സമയവും വായനക്കും എഴുത്തിനും മാത്രമായി മാറ്റിവെക്കുകയാണെന്നും വാസു അണ്ണൻ പറഞ്ഞുവെന്നറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി .പക്ഷേ  ആർ രാമചന്ദ്രന്റെ കവിതകളെ  ക്കുറിച്ചുള്ള ചില ലേഖനങ്ങളല്ലാതെ വേറെന്തെങ്കിലും അദ്ദേഹം പക്ഷെ എഴുതിയതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .അയ്യപ്പ പണിക്കരുടെ കവിതകളെ ക്കുറിച്ചോര് സമഗ്ര പഠ നം ഏതാണ്ട് പൂർത്തീകരിച്ചിട്ടാണ് വാസു ദേവൻ നായർ പോയത് എന്നു ചില പത്രങ്ങൾ പറയുന്നു . പ്രസിദ്ധീകരിക്കപ്പെട്ടാൽ മലയാള നിരൂപണ സാഹിത്യത്തിനൊരു മുതൽക്കൂട്ടാവും അത് എന്നതിൽ എനിക്കു സംശയമില്ല..മൗലികമായ ചിന്തയുടെ സ്ഫുരണങ്ങൾ കൊണ്ട് സമ്പന്നമാണ് അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയ ഓരോ ലേഖനവും .അവയും സമാഹരിക്കപ്പെടേണ്ടതുണ്ട് ..
           ഏറെ വായിക്കുകയും ഗാഡ്ഡ മായി ചിന്തിക്കുകയും വല്ലപ്പോഴും മാത്രം എഴുതുകയും ചെയ്തിരുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നു ഞാൻ പരിചയമുള്ളവരോടൊക്കെ പറയും വാസു അണ്ണാ .
   


         

2016, ജൂലൈ 11, തിങ്കളാഴ്‌ച


'കൃപ ലഭിച്ചവളെ നിനക്കു വന്ദനം '
 
   .ദൈവപുത്രനു മാതാവാകാനുള്ള നിയോഗം  അറിയിക്കുന്നതിന്  ആമുഖമായി ഗബ്രിയേൽ മാലാഖ കന്യാ മറിയത്തെ അഭിവാദനം ചെയ്യുന്ന വാക്യമാണ്.ഈ സന്ദർഭം ഡാവിഞ്ചി ഉൾപ്പെടെയുള്ള നവോതഥാന ചിത്രകാരന്മാരുടെ ഒരിഷ്ട വിഷയമായിരുന്നു ..അത്തരം ചിത്രങ്ങളിലൊന്ന് ലോസ് ഏഞ്ചൽസിനു സമീപമുള്ള നോർട്ടൺ സൈമൺ മ്യുസിയത്തിൽ ഞാൻ കണ്ടു .16 ആം നൂറ്റാണ്ടിൽ  ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസെസ്കോ ബിസോളോ എന്ന ചിത്രകാരന്റെ സൃഷ്ടി .
     വീടിന്റെ അകത്തളത്തിൽ മുട്ടു കുത്തി പ്രാർത്ഥനാ പുസ്തകം വായിക്കുന്ന മറിയം .അഭിമുഖമായി മാലാഖ .പിന്നിലെ ജനലിൽ മുകൾഭാഗത്ത് ഐശ്വരമായ പ്രകാശം ചൊരിയുന്ന പ്രാവ് .ആ വെളിച്ചം കന്യകയുടെ മുഖത്തെ ദിവ്യവും ദീപ്തവുമാക്കുന്നു .അവരുടെ പരിവേഷം ദൈവ ദൂതന്റെ  പരിവേഷതത്തേക്കാൾ വലിയതും ശോഭയേറിയതുമാണ് .
    ചിത്രത്തിൽ കന്യകയുടെയും മാലാഖയുടെയും ശിരസ്സുകൾ ഇരുണ്ട പശ്ചാത്ത ലത്തിലായത് അവ എടുത്തു കാണിക്കുന്നതിനു വേണ്ടിയാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ .വരാനിരിക്കുന്ന  തിരുപ്പിറവിയുടെ അന്ജ്ജേയ തയും തുടർന്ന് മാതാവും പുത്രനും നേരിടാൻ പോകുന്ന പീഡാനുഭവങ്ങളും  ഇതിലൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത് .
    ഒരു പ്രത്യേകത കൂടി .ചിത്രത്തിൽ കാണുന്നത് നവോഥാനകാലത്തെ  ഇറ്റാലിയൻ ഭവനമാണ് .ഒന്നാം നൂറ്റാണ്ടിലെ പലസ്തീൻ  യഹൂദ ഭവനമല്ല ..
 
    

2016, ജൂലൈ 7, വ്യാഴാഴ്‌ച


ജൂലൈ 4
അമേരിക്കൻ ഐക്യ നാടുകൾ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത് ജൂലൈ നാലാണ് .1776 ഇൽ  ആദിവസം ആണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അവരുടെ നിയമ സഭ നിയോഗിച്ച ഏഴു നേതാക്കൾ ഒപ്പുവെച്ചത് .വാസ്തവത്തിൽ അതിനു രണ്ടു ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നു വിടുതൽ നേടിക്കൊണ്ടുള്ള പ്രമേയം നിയമ സഭ, കോണ്ടിനെന്റൽ കോൺഗ്രസ്സ് ,പാസ്സാക്കിയിരുന്നു .
    ജീവിക്കാൻ സ്വതന്ത്രരായിരിക്കാൻ സ്വന്തം സന്തുഷ്ടിക്കു വേണ്ടി പ്രവർത്തിക്കാൻ(Life , Liberty and The Pursuit of Happiness ) ഉള്ള അവകാശം എല്ലാമനുഷ്യർക്കും ദൈവദത്തമാണെന്ന് പ്രഖ്യാപിക്കുന്ന ആ രേഖ മനുഷ്യ പുരോഗതിയുടെ മാർഗ്ഗത്തിലെ ഒരു പ്രധാന നാഴിക കല്ലാണ് .
    അമേരിക്കൻ ഇന്ത്യ ക്കാർ ,കറുത്ത വർഗ്ഗക്കാർ ,ദരിദ്രരായ വെള്ളക്കാർ എല്ലാ വർഗ്ഗത്തിലും പെട്ട സ്ത്രീകൾ ഇവരൊന്നും പ്രഖ്യാപനത്തിലെ മനുഷ്യർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നില്ല എന്നൊരു വിമർശനം ജനകീയ ചരിത്രകാരന്മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് തീർത്തും തെറ്റാണെന്നു പറഞ്ഞുകൂടാ .പക്ഷെ ആ തെറ്റു തിരുത്തി കൊണ്ടിരിക്കുകയാണ് അന്ന് മുതൽ തന്നെ അമേരിക്കൻ ഭരണകൂടവും പൊതു സമൂഹവും ..1930 ഓട്‌ കുടി അമേരിന്ത്യ ക്കാർക്ക് പൂർണ്ണ പൗരത്വം ഉറപ്പാക്കി അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ കുടി 960 ഓട് കൂടി അവസാനിപ്പിച്ചു ,സ്ത്രീകൾക്ക് വോട്ടവകാശവും തുല്യ പൗരത്വവും കിട്ടി .ഇതൊക്കെ കടലാസ്സിലല്ലേ പ്രായോഗിക ജീവിതത്തിലോ എന്ന ചോദ്യമുണ്ടാവാം ..ആ ചോദ്യം ലോകത്തെവിടെയും പ്രസക്തമല്ല എന്ന മറുചോദ്യം മാത്രമാണ് മറുപടി .
     മലയാളികളുൾപ്പെടെ ധാരാളം ഇന്ത്യക്കാർ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിൽ എത്തുന്നുണ്ട് .എല്ലാവർക്കും ഇവിടെ അവസരം ലഭിക്കുന്നു .മാന്യമായ വേതനവും നല്ല പെരുമാറ്റവും കിട്ടുന്നു .
     അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുമൊക്കെ ഭിന്നാഭിപ്രായങ്ങളുണ്ടാവാം .പക്ഷെ മതേതര റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയംആദ്യം  പ്രാവർത്തികമാക്കിയത് അമേരിക്കൻ വിപ്ലവം നടത്തിയവരായിരുന്നു ;മനുഷ്യന്റെ തുല്യതയെ ക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയതും .അതിന്റെ 240 ആം വാർഷികം ഒരു  ജനത ആഘോഷ പൂർവം കൊണ്ടാടുകയാണ് .ആഹ്ലാദത്തിന്റെ പൂത്തിരികൾ എനിക്കു ജനാലയിലൂടെ കാണാം .ഞാൻ അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു




2016, ജൂലൈ 4, തിങ്കളാഴ്‌ച

അങ്ങിനെ അശ്വതിക്ക് 2 ലക്ഷം രൂപാ കിട്ടി .മാത്രമോ പ ഠി ത്തത്തിനുള്ള ചെലവ് അതു കഴിഞ്ഞുദ്യോഗം അങ്ങിനെ അങ്ങിനെ അങ്ങിനെ .ജിഷയുടെ അമ്മക്കും കിട്ടി സാമ്പത്തിക സഹായവും മറ്റും .ബസ്സിൽ പ്രസവിക്കേണ്ടി  ആദിവാസി സഹോദരിമാർക്കും കിട്ടിയിട്ടുണ്ടാവണം എന്തെങ്കിലും ഒക്കെ .
     ഇതൊക്കെ കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ കേട്ട ചില അനുഭവ കഥ കളാണ് ഓർമ്മ വരുന്നത് .തമ്പുരാന് അടി യാനെ  കെട്ടിയിട്ടു തല്ലാൻ അധികാരമുണ്ടായിരുന്ന കാലം .ചില തമ്പുരാക്കന്മാരെങ്കിലും ആ അവകാശം വിനിയോഗിക്കാറുണ്ടായിരുന്നത്രെ .പക്ഷെ അങ്ങിനെ തല്ലിയാൽ തല്ലു കൊള്ളുന്ന ആളിന് നെല്ലും തേങ്ങയും വെളിച്ചെണ്ണയും ഒരു പുതിയ മുണ്ടും കൊടുക്കുമായിരുന്നു  .രണ്ടുമാസത്തെ കൂലി  ഒറ്റ ദിവസം കൊണ്ട് .പക്ഷെ പൂർവികർ അതു വേണ്ടാ സ്വാതന്ത്ര്യം മതി എന്നാണ് തീരുമാനിച്ചത് .ഗാന്ധിയൻ അയിത്തോച്ചാടനം അംബേദ്കർ പ്രസ്ഥാനം സവർണ്ണ ഹിന്ദുക്കളിലെ വിശാല മനസ്കരുടെ പ്രായോഗികവും ആശയ പരവുമായ പ്രവർത്തനങ്ങൾ  കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ സക്രിയമായ ഇടപെടൽ  ഇതെല്ലാം കൂടിച്ചേർന്നു ണ്ടാക്കിയ സമ്മർദ്ദത്തിന്റെ ഫലമായി ആ കാലം എന്നേക്കുമായി പോയ്മറഞ്ഞു .അഥവാ അങ്ങിനെ നമ്മൾ കരുതി .പക്ഷെ അക്കാലം മടങ്ങി വരുന്നുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇവിടെ  പക്ഷെ തല്ലുന്നത്  സഹപാഠികളും  അയൽക്കാരും മറ്റുമാണെങ്കിൽ നെല്ലളക്കുന്നത് സർക്കാരാണ് .
   ഇതല്ല വേണ്ടത് .ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാവരുത് .ഉണ്ടായാൽ ചോദിക്കാനാളുണ്ടാവും എന്ന അവസ്ഥ നിലവിൽ വരണം  .അതുണ്ടാക്കാൻ പഴയ പോലെ ഏതെങ്കിലും പ്രസ്ഥാനം സഹായിക്കുമെന്നു കരുതേണ്ട .ദളിതരും ആദിവാസികളും അവരുടെ പ്രതിരോധം സ്വയം തീർക്കേണ്ടിയിരിക്കുന്നു .
       സായുധ കലാപമോ  സുവിശേകരുടെ മാർഗമോ പരിഹാര മാർഗ്ഗങ്ങളല്ല എന്നു ബോദ്ധ്യമായി ക്കഴിഞ്ഞതാണല്ലോ ..പിന്നെ അവശേഷിക്കുന്നത് ഗാന്ധിയൻ സമര മാർഗ്ഗമാണ് .ലോകത്തെവിടെയും അടിച്ചമർത്തപ്പെട്ടവർ സ്വീകരിക്കുന്നത് അതാണ് ..അഹിംസ നല്ലൊരു ആക്രമണായുധമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .നമ്മുടെ ദളിത് ആദിവാസി സമൂഹത്തിനും ആ മാർഗ്ഗം Militant nonviolence  സ്വീകരിക്കാവുന്നതേയുള്ളു .കമ്യുണൽ അവാർഡ് കാര്യത്തിൽ മഹാത്മജി എടുത്ത നിലപാട് അതിനു തടസ്സമാവേണ്ടതില്ല .
      എവിടെയെങ്കിലും വംശീയമായ പീഡനമുണ്ടായാൽ പരാതി പറയാനും അതു കേൾക്കാനും ആളുണ്ടായാൽ കുട്ടികൾ കടും കൈക്കൊന്നും തയാറാവുകയില്ല ..അങ്ങിനെയുള്ള സന്ദര്ഭഭങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഹെൽപ് ലൈൻ രൂപീകരിക്കുകയാവട്ടെ ആദ്യ പടി .തുടർന്നിവയൊക്കെ നിയമത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരാനുള്ള സംവിധാനം ;.മാസങ്ങൾ കഴിഞ്ഞല്ല  അടിയന്തിരമായി .വിശദാമ് ശങ്ങൾ    ആലോചിച്ച് തീരുമാനിക്കേണ്ടവയാണ് ..
   രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് നേതാക്കൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട .അവർക്കത്തിന് കഴിയുകയില്ല .വ്യവസ്ഥാപിത ദളിത് നേതൃത്വത്തിന്റെ കാര്യം പരിതാപകരമാണു താനും
         ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ കഴിയുന്ന സ്വതന്ത്ര ദളിത് പ്രവർത്തകരുണ്ട് .കോമൺ സിവിൽകോഡിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ മാറ്റിവെച്ച് അവർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം 

2016, ജൂലൈ 1, വെള്ളിയാഴ്‌ച


ചിത്രം വിചിത്രം
അവതാരകർ, അവർ നിർമ്മാതാക്കളുമാണ് ,പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന രീതിയിൽ നിൽക്കുന്നതായിരുന്നു ഇന്നത്തെ ചിത്രം വിചിത്രം (ഏഷ്യാ നെറ്റ് ന്യുസ് )പരിപാടിയുടെ വിചിത്രമായ മുഖചിത്രം .പരിപാടി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇന്നത്തേത് അറ നൂറാം എപ്പിസോഡാണ് .മാല സഹ പ്രവർത്തകർ അണിയിച്ചതായിരിക്കണം .സ്വയം അണിഞ്ഞതാവാൻ വഴിയില്ല .കാരണം അവതാരകർ  ഞാനെന്ന ഭാവം പ്രകടിപ്പിക്കുകയില്ല എന്നതാണ് ചിത്രം വിചിത്രത്തെ മറ്റു വിമർശ ഹാസ്യ പരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത് . സാധാരണ  ഹാസ്യ പരിപാടി കളിൽ  അവതാരകൻ ഉയർന്ന തലത്തിൽ നിന്ന് എല്ലാം നോക്കി കാണുന്ന ന്യായാധിപന്റെ ഭാഗമാണ ഭിനയിക്കുക  ,(അവയിൽ ചിലത് വളരെ നല്ല നിലവാരം പുലർത്തുന്നതാണെന്ന വസ്തുത ഞാൻ അംഗീകരിക്കുന്നു ) ,ഗോപീകൃഷ്ണനും ലല്ലുവും പക്ഷെ സാധാരണക്കാരിൽ സാധാരണ കാരായി നിന്നു കൊണ്ടാണ് സംഭവങ്ങളെയും വ്യക്തികളെയും നോക്കിക്കാണുന്നത് .അവർ ആരെയും വിധിക്കുന്നില്ല ;വസ്തുതകൾ ഹാസ്യാത്മകമായി വിവരിച്ചു  തരുന്നതേയുള്ളു.
   എന്നെ ഈ പരിപാടിയുടെ അഡിക്ടാക്കി മാറ്റിയ മറ്റു ചില സവിശേഷതകൾ കുടി പറയാം .അവയിൽ ഒന്നാമത്തേത് ഇതിൽ പ്രകടമാവുന്ന ശുദ്ധ നർമ്മമാണ് .ഒരാളിനെ ആധാരമാക്കി ഹാസ്യം സൃഷ്ടിക്കുമ്പോൾ അത് ആ ആളിനു കൂടി രസിക്കുന്നതാവണം .എങ്കിലേ അത് യഥാർത്ഥ ഹാസ്യമാവു .കുട്ടികൃ ഷ്ണ മാരാർ പറഞ്ഞതാണ് .മാരാരുടെ നിർവചനത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ടി വി ഹാസ്യ വിമർശ പരിപാടി ചിത്രം വിചിത്രമാണ് .
  അവതാരകരുടെ നിക്ഷ്പക്ഷതയാണ് ചിത്രം വിചിത്രത്തിന്റെ മറ്റൊരു സവിശേഷത .ലല്ലുവോ ഗോപീകൃഷ്ണനോ ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതായി തോന്നാറേയില്ല .അവർക്ക് പക്ഷ പാതങ്ങൾ ഉണ്ടാകാമെങ്കിലും .
       സിനിമാഗാന ങ്ങളും ഡയലോഗുകളും തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന  ഔ ചിത്യവും പ്രശംസനീയമാണ് .കൂടുതൽ മെച്ചപ്പെട്ടവ ആകാമായിരുന്നു എന്നു തോന്നിയ സന്ദർഭങ്ങളുണ്ട്, അപൂർവമായി .ഒരുദാഹരണം : പ്രശസ്തരായ അതികായന്മാരെ മുഖാമുഖം അവതരിപ്പിക്കുന്നിടത്ത് 'ഏകാന്ത പ ഥ്കനും ''ഞാൻ ഞാൻ എന്ന ഭാവങ്ങളെ'യും ഉപയോഗപ്പെടുത്താമായിരുന്നു .സംഭവങ്ങൾ അതാതു ദിവസം വൈകുന്നേരം സംപ്രേക്ഷണം ചെയ്യത്തക്കവണ്ണം ഒരുക്കി എടുക്കുന്നതിലെ ബുദ്ധി മുട്ടോർക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം .
     മുഴുവൻ സമയം ടി വി ക്കു മുമ്പിൽ ഇരിക്കുന്ന കുട്ടത്തിലല്ല ഞാൻ .പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ സമയം രാത്രി 9 .30 നും 10 നും ഇടയിൽ ഞാൻ വല്ല നിവൃത്തിയുമുണ്ടെങ്കിൽ ടി വിക്കു മുമ്പിലുണ്ടാവും ചിത്രം വിചിത്രം കാണാൻ .
     600 ആം ദിനത്തിൽ എന്റെ ആശംസകൾ അഭിനന്ദങ്ങളും .





2016, ജൂൺ 29, ബുധനാഴ്‌ച

 ആഗ്രഹിച്ചതു കിട്ടുന്നതാണ് ജയം .കിട്ടാതിരിക്കുന്നത് തോൽവിയും .രണ്ടാo  സമ്മാനം ആഗ്രഹിച്ച് മത്സരിച്ച് ഒന്നാം സമ്മാനം കിട്ടിയതിൽ ദുഖിതനും നിരാശനുമാവുന്ന  സ്‌കൂൾ കുട്ടിയുടെ കഥ പറയുന്ന ഒരു ഇറാനിയൻ സിനിമ ഈയിടെ കണ്ടു .പേരു പെട്ടെന്നോർമ്മവരുന്നില്ല .കഥയുടെ ചുരുക്കം ഇങ്ങിനെ .
    നഗര പ്രാന്തത്തിലെ നിർദ്ധന കുടുംബം .അച്ഛന് പള്ളിയിൽ വരുന്നവർക്ക് ചായ കൊടുക്കുന്ന ജോലി .ആറിലോ ഏഴിലോ പഠിക്കുന്ന ആൺകുട്ടി .തൊട്ടു താഴത്തെ ക്ലാസ്സിൽപെങ്ങൾ  .പെങ്ങളുടെ സ്‌കൂൾ ഷൂ ആങ്ങളയുടെ നോട്ടക്കുറവു  കൊണ്ടു നഷ്ടപ്പെടുന്നു .അച്ഛനോടു  പറയാൻ വയ്യ .അച്ഛന്റെ കയ്യിൽ പണമില്ല എന്നു കുഞ്ഞുങ്ങൾക്കറിയാം .ആങ്ങളയും പെങ്ങളും ആകെയുള്ള ഒരു ജോഡി ഷു  മാറി മാറി ഉപയോഗിക്കാൻ തീരുമാനിക്കുന്നു .ഭാഗ്യത്തിന് രണ്ടു ഷിഫ്റ്റാണ് .ഒരാൾ സ്കൂളിൽ നിന്ന് ഓടിയെത്തി ഷു മറ്റെയാൾക്കു കൊടുക്കുന്നു .അയാൾ അതിലും വേഗത്തിൽ ഓടി ക്ലാസ്സിലെത്തുന്നു .പലപ്പോഴും വൈകി .അവൻ പഠി ക്കാൻ മിടുക്കനായതു കൊണ്ട് ക്ലാസ്സ് ടീച്ചർ ഇടപെട്ടു വൈകിയെത്തുന്നതിനുള്ള ശിക്ഷ ഒഴിവാക്കി കൊടുത്തിരുന്നു പലപ്പോഴും .
   അപ്പോഴാണ്ഇന്റർ സ്‌കൂൾ  ക്രോസ്സ് കൺട്രി ഓട്ട മത്സരത്തിനുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത് .രണ്ടാം  സമ്മാനം ഒരു ജോഡി നല്ലയിനം ഷു വും പിന്നെ മറ്റെന്തൊക്കെയോ ആണ് .അവൻ പിന്നെ ഒന്നും ആലോചിച്ചില്ല പേരു കൊടുത്തു .രണ്ടാം  സമ്മാനം  നേടണം .കിട്ടുന്ന ഷു അനിയത്തിക്ക് സമ്മാനിക്കണം .
    എന്നും പ്രാണൻ കയ്യിലെടുത്തു കൊണ്ടോടി സ്‌കൂളിലെത്തിയിരുന്ന അവനു ജയം ഉറപ്പായിരുന്നു .തുടക്കം മുതൽ രണ്ടാo  സ്ഥാനം നിലനിർത്തിക്കൊണ്ടോടിയിരുന്ന  അവന് അവസാന ലാപ്പിൽ ആരൊക്കെയോ തന്നെ മറികടക്കുന്നു വെന്നു തോന്നി .പിന്നീടൊരു മരണപ്പാച്ചിലായിരുന്നു .ഫിനിഷിങ് പോയിന്റ് കടന്നു തളർന്നു വീണ തന്നെ ആഹ്ലാദത്തോടും വാത്സല്യത്തോടും കോരിയെടുത്ത ഫിസിക്കൽ ഇൻസ്ട്രക്ടറോട് അവൻ ചോദിച്ചു 'രണ്ടാം സമ്മാനം കിട്ടിയോ ?" "ഒന്നാം സമ്മാനം തന്നെ കിട്ടി .നീ ജയിച്ചു കുഞ്ഞേ" എന്ന അദ്ദേഹത്തിന്റെ മറുപടി അവനെ നിരാശനാക്കി .ഒന്നാം സമ്മാനത്തിന്റെ പാക്കേജിൽ ഷുവില്ല .പെങ്ങൾക്കു സമ്മാനിക്കാൻ ഒരു ജോഡി ഷു .അതിനു വേണ്ടി മാത്രമായിരുന്നു അവനീ പാടൊക്കെ പെട്ടത് .
   സ്‌കൂളിലെ വിജയാഘോഷങ്ങളിൽ യാന്ത്രികമായി അന്യമനസ്കനായി പങ്കെടുത്ത് അവൻ വീട്ടിലേക്കു മടങ്ങി നിരാശനായി ദുഃഖിതനായി മനസ്സിടിഞ്  
.സാധാരണ ഓടി മാത്രം പോകാറുള്ള ഇടുങ്ങിയ കനാൽ വരമ്പിലൂടെ സാവകാശം നടന്ന്  വഴിയിൽ കാലിൽ തടഞ്ഞ പാട്ടക്കഷണം തട്ടിത്തെറുപ്പിച്ച് .
   ആഗ്രഹിച്ച രണ്ടാം സമ്മാനം കിട്ടാത്ത ആ ഒന്നാം സ്ഥാനക്കാരന്റെ ചിത്രം മനസ്സിൽ നിന്നു മായുന്നില്ല
Children of Heaven
















2016, ജൂൺ 14, ചൊവ്വാഴ്ച

നഗ്നതയുടെ സൌന്ദര്യ ശാസ്ത്രം
കോളേജിലെ ആദ്യ വര്ഷം തന്നെ കുമാരസംഭവം മൂലം മാരാരുടെ ഗദ്യപരിഭാഷയോടെ വായിക്കാൻ എനിക്ക് സാധിച്ചു .ലോകപിതാക്കളുടെ രതി "ക്ലിഷ്ട കേശ മവലുപ്ത ചന്ദനം / വ്യത്യയാർപ്പിത നഖം സമത്സരം .." എന്നൊക്കെ പച്ചയായി തന്നെ വർണ്ണിക്കപ്പെട്ടിട്ടുള്ള  എട്ടാം സര്ഗ്ഗം അന്ന് തന്നെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു . വഴി യരികിൽനിന്നു 'ചെറു പുസ്തകങ്ങൾ 'വാങ്ങി വായിച്ച്  വികാര വിവശനുംപ്രകന്പിതനും  മറ്റും ആകാറു ണ്ടായിരുന്നു  സഹപാഠീകളെ പ്പോലെ ഞാനും .അവയിൽ രസിക്കുന്നതു പോലെയല്ല എട്ടാം സർഗ്ഗത്തിൽ അഭിരമിക്കുന്നത് എന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി .;സംഭോഗ ശ്രുംഗാരത്തിന്റെ ഉദാത്തവും മനോഹരവുമായ ആവിഷ്കാരം എങ്ങിനെയായിരിക്കുമെന്നും .
     സ്ത്രീ പുരുഷന്മാരെ പൂർണ്ണ നഗ്നരായി കാണിക്കുന്ന ചിലസിനിമകൾ 
പിൽകാലത്ത് കണ്ടു .ഷിന്റ്ലേഴ്സ് ലിസ്റ്റ് ,12 ഇയേഴ്സ് എ സ്ലേവ് ,സോൾസ് സൺ എന്നിങ്ങനെ .എല്ലാം ഓസ്കാർ സിനിമകൾ .ഭീകരമായ ചില മനുഷ്യാവസ്ഥകളുടെ യഥാ തഥമായ ചിത്രീകരണമാണ് ഈ രംഗങ്ങൾ .ഇപ്പറഞ്ഞ സിനിമകളുടെ മഹത്വത്തിനു അവ അനിവാര്യമാണു താനും .
         ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സിനിമാ ദൃശ്യം ഈയിടെ ടിവിയിൽ കണ്ടു .അണിയലങ്ങളും മുഖത്തെഴുത്തും ആടയാഭരണങ്ങളും അഴിച്ചു വെച്ച് പുർണ്ണ നഗ്നനായി കാണികൾക്ക് പുറം തിരിഞ്ഞ് വിദൂരതയിലേക്കു നടന്നു പോകുന്ന കഥകളി നടൻറെ ചിത്രത്തിന് അന്യാദൃശമായ പ്രതീക ഭംഗിയുണ്ട് .ജീവിതം നല്കിയ ചമയങ്ങളും  ചായ ക്കൂട്ടും മാത്രമല്ല ജനനത്തിലൂടെ കൈ വന്ന പഞ്ചഭൂതാത്മകമായ ജീർണ്ണ വസ്ത്രം കൂടി ത്യജിച്ച് അനന്തതയിൽ വിലയം പ്രാപിക്കുന്ന ആത്മാവിന്റെ സൂചകം കുടിയാണ് ഇവിടെ നടൻ .ഇത്തരമൊരു വ്യാഖ്യാനം അർഹിക്കുന്ന തരത്തിൽ സിനിമയുടെ ആഖ്യാനം നിർവഹിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചിത്രം മുഴുവൻ കാണാതെ പറയാൻ സാധിക്കുകയില്ല .പക്ഷേ അതിനുള്ള അവകാശവും അർഹതയും പ്രേക്ഷകർക്കാണ് ,സെൻസർ  അധികാരികൾക്കല്ല .ദയവായി ആ അവകാശം ഞങ്ങള്ക്ക് തന്നെ വിട്ടു തരിക .
      കലാസുഭഗമായി ആവിഷ്കരിക്കപ്പെടുന്ന നഗ്നത അശ്ലീലമല്ലെന്ന്‌ ,,കുമാരസംഭവം ചെറു പുസ്തകമല്ലെന്ന് നമ്മുടെ അധികാരികൾക്ക് ആരാണു പറഞ്ഞു കൊടുക്കുക









2016, ജൂൺ 7, ചൊവ്വാഴ്ച

അനുഭാവി
ഏറ്റവും മികച്ച ആദ്യ നോവലിനുള്ള 2016 ലെ പുലി റ്റ്സർ  സമ്മാനം നേടിയ കൃതിയാണ്  അമേരിക്കൻ വിയറ്റ്നാമീസ് എഴുത്തുകാരനായ വിയറ്റ്‌ താൻ ങ്യൂൻ ന്റെ ദ സിമ്പ തൈസർ .1954 മുതൽ 75 വരെ നീണ്ടു നിന്ന വിയറ്റ് നാം  യുദ്ധം ,തുടർന്നുണ്ടാവുന്ന അഭയാർഥി പ്രവാഹം ,അവരിലൊരു വിഭാഗം വിദേ ശത്തു  താമസിച്ചു കൊണ്ട് പുതിയ കമ്മ്യൂണിസ്റ്റു ഭരണ കൂടത്തിനെതിരേ നടത്തുന്ന ചെറുത്തു നിൽപ്പ് ,അതിൻറെ പരാജയം ഇതൊക്കെയാണ് ഈ നോവലിന്റെ പ്രതിപാദ്യം അമേരിക്കയിൽ വിദ്യാഭ്യാസം പുര്ത്തിയാക്കിയ ശേഷം ദക്ഷിണ വിയറ്റ്നാം സൈന്യത്തിലെ ക്യാപറ്റ്നും ജെനരലിന്റെ സഹായിയുമായി പ്രവർത്തിയെടുത്ത് വന്നിരുന്ന യുവാവവാണ് ഈ പുസ്തകത്തിലെ നായകനും ആഖ്യാതാവും .ഒരിക്കലും സ്വന്തം പേരു പറയാത്ത അയാൾ പക്ഷേ തനിക്ക്  രണ്ടു ഭാഗവും കാണാൻ കഴിയുമെന്നു തുടക്കത്തിൽ തന്നെ അവകാശപ്പെടുന്നുണ്ട് .കാരണം അയാള് കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ ചാരാൻ കൂടിയായിരുന്നു .
  ക്യാപ്റ്റന്റെ കുറ്റ സമ്മതത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ നോവൽ യുദ്ധങളിലൂടെ പലായനങ്ങളിലൂടെ പ്രവാസത്തിലൂടെ കടന്നു പോകുന്ന  വിയറ്റ്നാം കാരുടെ ഭൗതികവും മാനസികവുമായ സംഘർഷങ്ങളുടെ ആവിഷ്കാരമെന്ന നിലയിൽ ശ്രദ്ധേയമാണ് .ഇംഗ്ലീഷ് പ്രൊഫസ്സറാ യ  ഗ്രന്ഥ കര്ത്താവിന്റെ ഭാഷാ സ്വാധീനം ഈ പുസ്തകത്തെ പാരായണക്ഷമമാക്കുന്നുണ്ട് .എങ്കിലും നോവലിന്റെ രൂപ ശില്പം കുടമാടതാനെന്നു പറഞ്ഞു കൂടാ .ഒരു പാടു കാര്യങ്ങൾ പരത്തി പരഞ്ഞു പോകുമ്പോൾ ആഖ്യാനം പലയിടത്തും പ്രബന്ധ പ്രായമായി പോകുന്നു 

2016, ജൂൺ 4, ശനിയാഴ്‌ച

ഇപ്പോഴത്തെ ബി ജെ പി വിരോധത്തേക്കാൾ എത്രയോ ഭയങ്കരമായിരുന്നു മാര്ക്സിസ്റ്റു പാർട്ടിയുടെ കോൺഗ്രസ് വിരോധം അറുപതെഴുപതുകളിൽ .തിരിച്ചു കോൺഗ്രസ്സിനും അങ്ങിനെ തന്നെയായിരുന്നു ..65 ഇൽ മാർക്സിസ്റ്റുകാർ ഭരണത്തിൽ വരുന്നതു തടയാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ നിലവിൽ  വരാൻ അനുവദി ക്കാതിരുന്നു കേന്ദ്രത്തിലെ കോണ്ഗ്രസ് ഗവ്ണ്മെന്റ് .മാര്ക്സിസ്റ്റ് പാർട്ടിയാവട്ടെ 'ചെകുത്താനുമായി കൂട്ടു കൂടിയിട്ടാണെങ്കിലും' കോൺഗ്രസ്സിനെ നാമാവശേഷമാക്കും എന്ന് പ്രതിന്ജ്ജ എടുക്കുക മാത്രമല്ല കോൺഗ്രസ്സിനെ ഒമ്പതു സീറ്റിൽ ഒതുക്കി അതു നടപ്പാക്കുകയും ചെയ്തു .എന്നിട്ടും ബാങ്ക് ദേ ശവൽക്കരണംപോലുള്ള കാര്യങ്ങളിൽ മാര്ക്സിസ്റ്റു കാരുടെ പിന്തുണ തേടുന്നതിൽ ഇന്ദിരാ ഗവ്ണ്മെന്റിനോ അതു നൽകുന്നതിൽ മാര്ക്സിസ്റ്റു പാർട്ടിക്കോ ഒരും മടിയും ഉണ്ടായിരുന്നില്ല .പറഞ്ഞുവരുന്നത് ഇത്രമാത്രമാണ് :ഇന്ത്യയിൽ  പാർലിമെന്ററി ജനാധിപത്യത്തെ നയിക്കുന്നത് പ്രത്യയ ശാസ്ത്ര ദുശ്ശാ ഠ്യ ങ്ങളല്ല പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രമാണ് .
    ഇത്തരം ഒരു തന്ത്രപരമായ നീക്കത്തിന്റെ രണ്ടാമത്തെ ചുവടാണ് രാജഗോപാലിന്റെ  വോട്ട് .അതിന്റെ ഒന്നാം ചുവട് കേന്ദ്രത്തിലെ ബി ജെ പി നേതൃത്വം വെച്ചു കഴിഞ്ഞിരുന്നു കേരള മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശന വേളയിൽ ..അടുത്ത ചുവടു വെക്കേണ്ടത് മാര്ക്സിസ്റ്റു പാര്ട്ടിയാണ് വരുന്ന പാര്ളിമെന്റ്റ് സമ്മേളനത്തിൽ .നമുക്കു കാത്തിരിക്കാം .
      ഒരു നയതന്ത്ര പദ്ധതിയുടെ തന്നെ  സൂചകമാണ് രാജഗോപാലിന്റെ വോട്ടു വേണ്ടാ എന്ന ചെന്നിത്തലയുടെ പ്രസ്താവന .ദേശീയ തലത്തിൽ കോണ്ഗ്രസ്സിന്റെ മുഖ്യ ശത്രുവായ പാർട്ടിയോട് കേരളത്തിലെ കോണ്ഗ്രസ്സിന്റെ നിയമസഭാകക്ഷി നേതാവിനുള്ള എതിർപ്പ് പറ ഞ്ഞറി യിക്കേണ്ട കാര്യമൊന്നുമില്ല .പക്ഷേ രമേശ്  നിയമസഭാകക്ഷി നേതാവോ ഒരു പക്ഷേ ഭാവി മുഖ്യ മന്ത്രിയോ മാത്രമല്ല . കോണ്ഗ്രസ്സിന്റെ ദേശീയ നേതൃ ത്വത്തിലെക്ക്  എത്തിച്ചേരാൻ ഏറ്റവും സാദ്ധ്യത കല്പ്പിക്കപ്പെടുന്നകേരള നേതാവാണ്‌ .അങ്ങിനെ ഒരാൾ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് ആവുന്നത്ര ഉച്ചത്തിൽ തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടല്ലോ .
  ബാലീശമെന്നു തോന്നാവുന്ന ചില അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് തന്റെ തന്ത്ര പരമായ നീക്കത്തെ 'കാമഫ്ലാഷ് 'ചെയ്യാൻ ശ്രമിച്ചു രാജേട്ടൻ .അതിലദ്ദേഹം വിജയിച്ചുവെന്നു തോന്നും തുടർന്നുവന്ന മാദ്ധ്യമ ആഘോഷം കാണുമ്പോൾ ..പക്ഷേ വർഷാവർഷം ഇരുട്ടു വെളുക്കെ രാഷ്ട്രീയക്കാരുമായി സഹവസിക്കുന്ന മാധ്യമ പ്രവർത്തകർക്ക് തന്ത്രങ്ങളൊന്നും മനസ്സിലാവാതെ വരില്ല .സംഘർഷങ്ങളും സംഘട്ടനങ്ങളും ഒക്കെയായി ആരണ്യ കാണ്ഡങ്ങൾ അരങ്ങേറാനിരിക്കുന്നതല്ലേയുള്ളു പ്രാവേശികം ഹാസ്യരസ പ്രധാനമായിക്കൊള്ളട്ടെ എന്നു മാധ്യമ സുഹൃത്തുക്കൾ വിചാരിച്ചതാവാനാണു സാദ്ധ്യത








2016, മേയ് 31, ചൊവ്വാഴ്ച

യുഡോറാ വെൽറ്റി -20 ആം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കൻ ചെറുകഥാ കൃത്തുക്കളിൽ ഒരാളായിരുന്ന യുഡോറാ വെൽറ്റിയാണ് കാവ്യ സാന്ദ്രത ചെറുകഥ യുടെ ഏറ്റവും പ്രധാന ഗുണമായി നിർദ്ദേശിച്ചത് .ഒരു കഥ ഒരു സ്ഥലത്തു മാത്രമേ സംഭവിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട് .സംഭവങ്ങളും കഥാപാത്രങ്ങളും ഒന്നും മാറിയില്ലെങ്കിലും സ്ഥലം മാറിയാൽ കഥയും മാറുമത്രേ .കഥയെ ക്കുറിച്ച് അവർ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ അല്ലാതെ അവരുടെ കഥകളൊന്നും ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇന്നലെ വരെ .ഇന്ന്ഞാൻ  Where Is The Voice Coming From ? എന്ന വെൽറ്റി കഥ വായിച്ചു .അറുപതുകളിൽ അമേരിക്കയിൽ നിലനിന്നിരുന്ന വംശീയ സംഘർഷങ്ങളുടെ പശ്ഛാ ത്തലത്തിൽ എഴുതപ്പെട്ട ഈ കഥ മറ്റു പ്രധാന വെല്റ്റി കഥകളെപ്പോലെ 'ശബ്ദത്തിന്റേയും താളത്തിന്റെയും സംഗീതത്തിന്റേയും സമന്വയമാണെന്ന നിരൂപക മതത്തോടു ഞാനും യോജിക്കുന്നു .ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട ഈ കഥ യെക്കുറിച്ച് കൂടുതൽ പറ യണമെന്നുണ്ട് .അത് ശ്രദ്ധാപൂർവമായ ഒരു പുനർ വായനക്കു ശേഷമാവട്ടെ   
ഗിരീഷ്‌
ബിർളാ മന്ദിരത്തിൽ എന്നു തുടങ്ങുന്ന പോസ്റ്റു വായിച്ചു .മഹാത്മാവിന്റെ ദാരിദ്ര്യത്തെ ക്കുറി ച്ചു പറഞ്ഞത് വിജയലെക്ഷ്മി പണ്ടിറ്റല്ല .ഗാന്ധിജിയെക്കുറിച്ച് അങ്ങിനെയൊക്കെ പറയാനുള്ള വലിപ്പം അന്നവർക്കുണ്ടായിരുന്നില്ല .
    ഇങ്ങിനെ ഒരഭിപ്രായ പ്രകടനം നടത്തിയത് സരോജിനി നായിഡുവാണ് .അതു രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ സാക്ഷാൽ ലൂയി ഫിഷറും .ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന വിശ്രുത ഗ്രന്ഥത്തിൽ തന്നെ.
   ഇന്ത്യയുടെ വാനമ്പാടി ഇതു പറയാനിടയായ സാഹചര്യവും ഫിഷർ വിശദീകരിക്കുന്നുണ്ട് .വൈസ്രോയിയുമായി ചര്ച്ചക്കായി ഡൽഹിക്കു പോകാൻ ഗാന്ധിജി വാർദ്ധായിൽ നിന്നും മൂന്നാം ക്ലാസ് ടിക്കറ്റെടുക്കുന്നു ,ഒന്നാം ക്ലാസ് ,പ്രത്യേക ബോഗി എന്നൊക്കെയുള്ള നിർദ്ദേശ ങ്ങൾ നിരാകരിച്ചു കൊണ്ട് ..വൈസ്രോയിയുടെ ഗവ്ണ്മെന്റ് ചെയ്തതെന്താണെന്നറിയാമോ?ഗാന്ധിജിക്കു പോകേണ്ട സമയത്ത് സ്റ്റേഷനിൽ ഒരു തീവണ്ടിയെത്തി .അദ്ദേഹത്തിനു മാത്രമായി ഒരു പ്രത്യേക തീവണ്ടി .നാഗപൂർ  മുതൽ ഡല്ഹി വരേയും തിരിച്ചും ഒരാൾക്ക്‌ വേണ്ടി മാത്രം ഒരു തീവണ്ടി ഒടിക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന ദുർവ്യയത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഗാന്ധിജിയുടെ അടുത്ത അനുയായിയായ സരോജിനി നായിഡു "The Nation is spending crores to keep the Mahatma poor   '
മഹാത്മാവിനെ ദരിദ്രനായി നിലനിർത്താൻ രാജ്യം കോടികളാണു ചെലവഴിക്കുന്നത് 'എന്നു പറഞ്ഞത് .
       മഹാത്മജി ബിര്ലാ ഹൌസിനു മുമ്പിൽ കുടിൽകെട്ടി താമസിച്ചിരുന്നു വെ ന്നത്  വസ്തുതാവിരുദ്ധമാണ് .ബിർളാ ഹൗസിന്റെ ഒരു ഭാഗത്ത് തന്നെയാണ് ഗാന്ധിജി താമസിച്ചിരുന്നത് .അവർ അതൊരു സ്മാരകമായി  നിലനിർത്തിയിരിക്കുന്നു .ചെല്ലുന്നിടത്ത് തന്റെ ശൈലിയിൽ ജീവിക്കുക എന്നല്ലാതെ പ്രത്യേകമായി കുടിൽ കെട്ടാനൊന്നും ഗാന്ധിജി ഒരുംപെട്ടിരുന്നില്ല എന്നത് സുവിദിതമാണല്ലോ .
  ചില തേജോ ബിംബങ്ങൾ ശോഭകെടാതെ നിലനിന്നാലേ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമാവു 'എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ,വിഗ്രഹാരാധകനല്ലെങ്കിലും ഇത്രയും എഴുതിയത് .
സ്നേഹപൂർവം
ആർ എസ്  കുറുപ്പ്
    

2016, മേയ് 26, വ്യാഴാഴ്‌ച

25-5 -2016
  നല്ല തുടക്കം .നടപ്പാക്കേണ്ട എല്ലാറ്റിനും  സമയം നിശ്ചയി ച്ചു കൊണ്ടുള്ള കൃത്യത പിണറായി ടച് ..അഭിനന്ദനങ്ങളും ആശംസകളും .ലാൽ  സലാം സഖാക്കളേ

 സ്ഥാനാരോഹണത്തിന്റെ ആഘോഷാരവങ്ങൾക്കിടയിൽ ടി വിയിൽ കേട്ട ഒരഭിപ്രായ പ്രകടനംപക്ഷേ  ആശങ്കാ ജനകമായി തോന്നി .പ്രഥമ ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങളെ ക്കുറി ച്ചുള്ള  ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് യുവ മാര്ക്സിസ്റ്റ് എം എല് എ സ.എം സ്വരാജ് പറഞ്ഞു "കോൺഗ്രസ്സ് പൊട്ടിപ്പൊളിഞ്ഞു നശിക്കണമെന്നു ഞങ്ങളാരും ആഗ്രഹിക്കുന്നില്ല " എന്ന് .
   ആ 'ഞങ്ങളാരും 'എന്നതിൽ ഉൾപ്പെടാനാഗ്രഹിക്കാത്ത ഒരു മാർക്സിസ്റ്റനുഭാവിയാണു ഞാൻ .."ചെകുത്താനെ കൂട്ടു പിടിച്ചും കോൺഗ്രസ്സിനെ തോല്പ്പിക്കും " എന്നു ഇ എം എസ്സു പറ ഞ്ഞതനുസരിച്ചു വര്ദ്ധിത  വീര്യരരായി പ്രവർത്തിച്ചിട്ടുള്ള ,സ ഇ എമ്മിന്റെ പ്രസ്താവന ഇന്നും പ്രസക്തമാണെന്നു വിശ്വസിക്കുന്ന ഒട്ടനവധി മാർക്സിസ്റ്റനുഭാവികളുണ്ട് .അത്തരമൊരു മനോഭാവം ഞങ്ങളിലുണ്ടാക്കിയ ഭൌതിക സാഹചര്യങ്ങൾ ഇന്നും നിലനില്ക്കുന്നു .അവയെന്താണെന്നല്ലേ ?.
    ഒരു തരത്തിലുള്ള ഉൾപ്പാർട്ടി ജനാധിപത്യവും അനുവദിക്കപ്പെട്ടിട്ടില്ലാത്ത ,കുടുംബവാഴ്ച്ചയിലും വംശാധിപത്യത്തിലും അടിയുറ ച്ചു  വിശ്വസിക്കുന്ന അധികാരം കയ്യാളുന്ന കുടുംബത്തോടു കുറു പുലർത്തിക്കൊള്ളാമെന്നു എം എൽ മാരൊടു മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങുന്ന രാഷ്ട്രീയ കക്ഷി ഇന്ത്യൻ ജനാധിപത്യത്തിനു വലിയ ഭീഷണി തന്നെയാണ് .അധികാരം കിട്ടി പതിനഞ്ചാമത്തെ വർഷംആദ്യത്തെ  അടിയന്തിരാവസ്ഥ യും തുടര്ന്നു രണ്ടടി യന്തിരാവസ്ഥകളും    പ്രഖ്യാപിക്കുകയും ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു സ്വേച്ഛാ ദുർഭരണം ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്ത അവർ അവസരം കിട്ടിയാൽ അതൊക്കെ ആവര്ത്തിക്കുക തന്നെ ചെയ്യും .
  അറുപതുകൾക്കൊടുവിൽ ഇടതു വലതു കമ്മ്യൂ ണിസ്റ്റു  പാർട്ടികൾ മറ്റു ചില പ്രതിപക്ഷ കക്ഷികളുടെ മുതലാളിത്ത നിലപാടുകളെ എതിര്ക്കുന്നതിനു വേണ്ടി കോൺഗ്രസിനെ അനുകൂലിക്കുകയാണു ചെയ്തത് .സോഷ്യലിസ്റ്റ് നിലപാടുകൾ കോണ്ഗ്രസ്സിന്റെ കാപട്യമാണെന്നു തിരിച്ചറിഞ്ഞ മാര്ക്സിസ്റ്റ് പാര്ട്ടി സമീപനം മാറ്റി .എന്നാൽ വലതു വിഭാഗം  അർദ്ധ ഫാസിസ്റ്റു സ്റ്റീം റോളർ ഉരുളാൻ തുടങ്ങിയപ്പോഴും കോൺഗ്രസ്സിനെ പിന്തുണക്കാൻ തന്നെ തീരുമാനിച്ചു. എന്നല്ല അവർ അടിയന്തിരാവസ്ഥ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് എല്ലാ കൊള്ളരുതായ്മക്കും കൂട്ടു നിന്നു .പിന്നീട് ഗത്യന്തരമില്ലാതെ നിലപാടു മാറ്റി യതൊക്കെ ചരിത്രം .
  പശ്ചിമ ബംഗാളിലെ മാര്ക്സിസ്റ്റ് പാർട്ടിആ അബദ്ധം  ഇത്തവണ കാണിച്ചു .സ്വന്തം വോട്ടു കൊടുത്ത്  കോൺഗ്രസ്സിന്റെ സീറ്റും വോട്ടും വർദ്ധിപ്പിച്ചു .സ്വയം ചെറുതായി .നിയമസഭയിലും ജനങ്ങളുടെ ദൃഷ്ടിയിലും .
   കേരളത്തിൽ അങ്ങിനെയൊന്നുണ്ടാവുകയില്ല എന്ന് മാത്രമല്ല ബംഗാൾ ഘടകത്തെക്കൊണ്ട് തെറ്റു തിരുത്തിക്കും എന്ന പ്രത്യാശ വെച്ചു പുലര്ത്തിയിരുന്നവർക്ക് മുഖമടച്ചു കിട്ടിയ ഒരടിയാണു യുവ എം എല് എ യുടെ സ്വയം വെളിപ്പെടുത്തൽ .
    എം സ്വരാജിനേയും കെ ബാബുവിനെയും ഒരേ മാലക്കുള്ളിൽ കാണേണ്ടി വരുമോ ഈശ്വരാ .---(ഈശ്വരാ എന്നത് ഒരു വ്യാക്ഷേപകം മാത്രമാണ് .അത് അനുവദനീയമല്ലെങ്കിൽ 'അഹോ 'എന്നാവട്ടെ )
 എന്തായാലും അങ്ങിനെയൊന്നു സംഭവിക്കാതിരിക്കട്ടെ
 

2016, മേയ് 24, ചൊവ്വാഴ്ച

ഇന്ന് (23 -5-2016 ) ഏഷ്യാ നെറ്റ് ന്യൂസിൽ  നിർദ്ദിഷ്ട   മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നിയുക്ത ധനമന്ത്രി തോമസ് ഐസക്ക് ചെയ്യാനുദ്ദേശിക്കുന്ന  പ്രധാന കാര്യങ്ങളുടെ കൂട്ടത്തിൽ ജലസംരക്ഷണത്തെ ക്കുറിച്ചും പറഞ്ഞു .അവനവന്റെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളം അവനവന്റെ കിണറ്റിലേക്കു തന്നെ ഒഴുക്കി വിട്ടാൽ ജലം പാഴായി പോകുന്നത് ഒഴിവാക്കാൻ കഴിയും. ശരിയാണ് .പക്ഷേ അതിനു പറ്റിയ ഒരു മേൽക്കൂരയോ സ്വന്തമായി ഒരു കിണർ പോയിട്ട് സമീപത്തെവിടെയെങ്കിലും ഒരു പൊതു ക്കിണർ പോലുമോ ഇല്ലാത്ത കേരളത്തിലെ ആഫിക്കക്കാരെ  ക്കുറിച്ച് ഐസക്കോ മറ്റു നിയുക്ത മന്ത്രിമാരോ ഒന്നും പറഞ്ഞു കേട്ടില്ല ..
    കേരളത്തിലെ ഏതു ഭരണകൂടത്തിന്റേയും അടിയന്തിര കര്ത്തവ്യം ഈ ആഫിക്കൻ പരിതസ്ഥിതി കേരളത്തിൽ ഇല്ലാതാക്കുക എന്നതാണ്  .പ്രധാനമന്ത്രിയുടെ സോമാലിയാ പ്രസ്താവനയെ ക്കുറിച്ച് ചൂടു പിടിച്ച  ചർച്ചകൾ  നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ആ രാജ്യത്തിലേതിനേക്കാൾ മോശപ്പെട്ട അവസ്ഥ കേരളത്തിലെ മലയോരങ്ങളിൽ നിലനില്ക്കുന്നുവെന്നു തെളിയിക്കുന്ന വാർത്തകളും  വന്നു കൊണ്ടിരുന്നു .ഡിബേറ്റിങ്ങ് പോയിന്റ്സ് സ്കോർ ചെയ്യുന്നതിൽ അത്യുത്സാഹം കാട്ടിയിരുന്ന രാഷ്ട്രീയ നേതാക്കൾ ,ആ വാർത്തകൾ ശ്രദ്ധിച്ചതേയില്ല .,പ്രധാന മന്ത്രിയുടെ പാർട്ടിക്കാർ ഉള്പ്പെടെ ,.ഏഷ്യാ നെറ്റ് ന്യൂസിൽ പരിപാടി ആങ്കർ ചെയ്തിരുന്ന  വിനു വി ജോൺ "അവിടെ എല്ലാം നന്നായി നടക്കുന്നുവെന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല " എന്നു നേതാക്കന്മാരെ ഓർമ്മിപ്പിച്ചു കൊണ്ടാണു ചര്ച്ച ഉപസംഹരിച്ചത്
   ഇന്നത്തേത് ഒരു ടി വി പരിചയപ്പെടുത്തൽ മാത്രമാണ് നയപ്രഖ്യാപനമൊന്നുമല്ല എന്ന് വേണമെങ്കില പറയാം .പക്ഷേ ഭരണം ഏറ്റെടുക്കാൻ പോകുന്ന ഒരാളുടെ പോലും നൈസർഗ്ഗിക പ്രതികരണങ്ങളിൽ ഇക്കാര്യം ഉള്പ്പെട്ടില്ല എന്നത് നിർഭാഗ്യകരമാണ് .
   തീരെ ക്കുറഞ്ഞത്  ഈ ജനവിഭാഗത്തിനനുവദിച്ചിട്ടുള്ള സൌ ജന്യ റേഷൻ അവര്ക്ക് കിട്ടുന്നുവെന്നുറ പ്പുവരുത്തുക ,അവര്ക്ക് വേണ്ടി വാങ്ങിയിട്ടുള്ള ആമ്ബുലൻസ് വാഹനങ്ങൾ ചിലതെങ്കിലും കട്ടപ്പുറത്തുനിന്നിറ ക്കുക തുടങ്ങിയ കാര്യങ്ങളെങ്കിലും യുദ്ധ കാലാടിസ്ഥാനത്തിൽ ചെയ്യപ്പെടേണ്ടതുണ്ട് .പുതിയ ഭരണ കൂടം അർഹിക്കുന്ന പ്രാധാന്യം ഈ വിഷയത്തിനു നല്കുമെന്ന് പ്രതീക്ഷിക്കുന്നു





    

2016, മേയ് 17, ചൊവ്വാഴ്ച

ഇത്തവണ നമ്മുടെ അക്കിത്തവും എംടിയും പദ്മനാഭനും സാനുമാഷും സുഗതകുമാരിയും കെ ആർ  മീരയും സുഭാഷ്ചന്ദ്രനുമൊന്നും വോട്ടു ചെയ്തില്ലേ ?മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലുമൊക്കെ വോട്ടു ചെയ്യുന്നത് ടി വിയിൽ കണ്ടു .കൂടാതെ ഒരു പാടു രാഷ്ട്രീയ നേതാക്കന്മാരും .സാഹിത്യ കലാ സാസ്കാരിക രംഗത്തുള്ള ആരേയും കണ്ടില്ല .
    അവർ വോട്ടു ചെയ്യാത്തതു കൊണ്ടായിരിക്കുകയില്ല .സിനിമയ്ക്കും കക്ഷി രാഷ്ട്രീയത്തിനുമുള്ള  വാർത്താ പ്രാധാന്യം സാഹിത്യത്തിനും സിനിമ ഒഴിച്ചുള്ള കലകൾ ക്കും ഇല്ലാതായിരിക്കുന്നു എന്നതാണു വസ്തുത .വള്ളത്തോളിനും  കേസരിക്കും വേണ്ടി പട്ടവും ജിയ്ക്കും തകഴിക്കും വേണ്ടി പനമ്പിള്ളിയും വൈലോപ്പിള്ളിക്കു വേണ്ടി ഇ എം എസ്സും കാത്തുനിന്നിരുന്ന കാലം നമ്മുടെ ഓർമ്മയിൽ പോലും ഇന്നില്ല .ചെമ്പയ്യെ അഭിവാദ്യം ചെയ്യാൻ വേണ്ടി കച്ചേരി കഴിയുന്നത്‌ വരെ എ കെ ജി കാത്തുനിന്ന കഥ ആരോർക്കുന്നു .
 നമ്മുടെ സാസ്കാരിക ജീവിതം രാഷ്ട്രീയ ജീവിതത്തോളം പ്രധാനമല്ല എന്നുവന്നതെന്തു കൊണ്ടാണ് .അവാർഡിനും അക്കാദമി സ്ഥാനങ്ങൾക്കും വേണ്ടി സാംസ്കാരിക നായകർ രാഷ്ട്രീയ ക്കാരെ ആശ്രയിക്കുന്നു വന്നത് കൊണ്ടാണോ ?അതോ സാഹിത്യവും കലയും രാഷ്ട്രീയത്തെ പ്പോലെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്നതല്ലാതായി ക്കഴിഞ്ഞതു കൊണ്ടോ ?
  ആലോ ചിക്കേണ്ട വിഷയമാണ്  .

2016, മേയ് 5, വ്യാഴാഴ്‌ച

ബലാൽസംഗം -ഐതിഹ്യം ചരിത്രം ർത്തമാനം Article Published in SAMAKALIKA MALAYALAM VARIKA In 2013
                            -----------------------------------------------------------
                                                  .എസ് .കുറുപ്പ്
                                                   ---------------------
അവളായിരിക്കണം ആദ്യത്തെ കല്ലെറിഞ്ഞത് ."പണ്ട് ചരിത്രമുദിക്കും  മുമ്പ് "അക്രമാസക്ത മായ ഭൂ ഭാഗങ്ങളെ അധിവസിച്ചിരുന്ന പ്രാകൃത മനുഷ്യരി ഒരുവസംഭോഗാസക്തനായി തന്നെ സമീപിച്ച ഇരുക്കാലിയല്ല തന്റെ ലൈംഗിക പങ്കാളിയാവേണ്ടവ എന്നു നിശ്ചയിച്ചവ .അദ്ഭുത പ്പെട്ടു പോയ അവ ശക്തി ഉപയോഗിച്ചിരിക്കും.അവ കടിക്കുകയും മാന്തുകയും തൊഴിക്കുകയും ചെയ്തിരിക്കും .പക്ഷേ അന്നവൾക്കു മനസ്സിലായി അവന്റെ അതേ നാണയത്തിൽതിരിച്ചു കൊടുക്കാ  അവൾക്കു കഴിയുകയില്ല എന്ന് .ഒന്നാമത്തബലാൽസംഗം .
   രണ്ടാമത്തെ ബലാ സംഗം ആസൂത്രിതവും സംഘടിതവുമായിരുന്നു .   അതിനു വേണ്ടിയുള്ള സംഘം ചേരലായിരുന്നു  പുരുഷ കൂട്ടായ്മയുടെ ആദ്യ രൂപം(male bonding ) .സ്ത്രീ ശരീര ത്തിലേക്ക് അവളുടെ എതിർപ്പും ചെറുത്തു നിൽപ്പും തൃണവ ഗണിച്ചു കൊണ്ട് നടത്തിയ കടന്നു കയറ്റം പുരുഷന്റെ സ്ത്രീ സ്വത്വ ത്തി ന്മേലുള്ള ആധിപത്യത്തിന്റെ ചരിത്ര ത്തിലൂടെയുള്ള വാഹകമായി. .തന്റെ ലൈംഗികാവയവം സ്ത്രീ ർഗത്തിനാകമാനം ഭയം ജനിപ്പിക്കാനുതകുന്ന ആയുധ മാണെന്നു പുരുഷ കണ്ടെത്തിയ നിമിഷം മുത ഇന്നുവരെ  ബലാ സംഗം നിർണായകമായ ഒരു ർമ്മം നിർവഹിച്ചു കൊണടിരിക്കുന്നു ;എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളേയും അനുസ്യൂതമായ ഭയാനകാവസ്ഥയി നില നിർത്തുന്ന ബോധ പൂർവമായ പ്രക്രിയ ആയിരിക്കുക എന്ന ർമ്മം .
    സ്ത്രീ പുരുഷ ലൈംഗികാവയവങ്ങ പ്രകൃതി സംവിധാനം ചെയ്തിരിക്കുന്ന രീതി കൊണ്ടു തന്നെ  പുരുഷ വേട്ടക്കാരനും സ്ത്രീ ഇരയുമാവുന്നത് അനിവാര്യമായി .സ്ത്രീക്ക് മറ്റു സ്ത്രീകളെ കൂട്ടു പിടിച്ച് പുരുഷനെ പ്രതിരോധിക്കാ കഴിയാത്ത അവസ്ഥ ശരീര ശക്തിയുടെ ഏറ്റ ക്കുറച്ചി ലി ലൂടെ പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോവേട്ടക്കാരി ഒരുവനെത്തന്നെ രക്ഷകനായി സ്വീകരിക്കുക എന്നതു മാത്രമായിരുന്നുഇരക്ക് അവശേഷിച്ച ഒരേയൊരു രക്ഷാ മാർഗം.ബലാ സംഗ ഭീതിയാണ് ,ഏക ദാമ്പത്യ കുടുംബ സമ്പ്രദായത്തോടോ,മാതൃത്വത്തോടോ ഉള്ള പ്രതിപത്തിയോ പ്രണയം എന്ന വികാരമോ അല്ല തങ്ങളെ ശാശ്വതമായി പുരുഷന്റെ അടിമകളാക്കി മാറ്റിയ സംരക്ഷിത സംയോഗം (protective mating )എന്ന സമ്പ്രദായത്തിനും അതിന്റെ  സ്വാഭാവിക പരിണാമമായ  ഗാർഹിക വല്ക്കരണത്തിനും  (Domestication )വിധേയരാവാ  സ്ത്രീകളെ നിർബന്ധി തരാക്കിയത്.സ്ത്രീകളുടെ മാത്രമായ സംഘം ചേര വ്യവസ്ഥയി അസാദ്ധ്യ മായി .  സംരക്ഷിതയായ സ്ത്രീ അവളുടെ രക്ഷകന്റെ സ്വകാര്യ സ്വത്തായി .പാതിവ്രത്യം ,ചാരിത്ര്യം തുടങ്ങിയ പരികല്പനകളിലൂടെ വിവക്ഷിക്ക പ്പെടുന്നതൊക്കെ വിലയായി കൊടുത്ത് സ്ത്രീ നേടിയത് പുരുഷന് അവകാശ പ്പെട്ട ഒരു വസ്തു വായി തീരുക എന്നതു മാത്രമാണ് .പുരുഷ കൈവശ മാക്കിയ ആദ്യ ഭൌതിക വസ്തു പക്ഷേ പെറ്റു പെരുകാ കഴിവുള്ളതായിരുന്നു .അതു കൊണ്ടു തന്നെ അചിരേണ പിതൃ മേധാവിത്ത കുടുംബം (Patriarchy ) നിലവി വരുകയും ചെയ്തു.
    മനുഷ്യന്റെ സാമൂഹ്യ വികസന പ്രക്രിയയുടെ പ്രാരംഭദശയെക്കുറിച്ച് അമേരിക്ക റാഡിക്ക ഫെമിനിസ്റ്റ്  സൂസ ബ്രൌണ്മില്ല തന്റെ Against Our Will -Men Women and Rape എന്ന ശ്രേഷ്ഠ കൃതിയി നടത്തിയിട്ടുള്ള വിശകലനങ്ങളുടെ ചുരക്കമാണിത് .നര വംശ ശാസ്ത്രഞ്ജരും ർക്സിസ ത്തിന്റെ പ്രതിഷ്ടാ പകരും മറ്റും ഇതേ വിഷയത്തെ ക്കുറിച്ച്  നടത്തിയിട്ടുള്ള പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോ ഏക മുഖവും സങ്കുചിതവുമായി തോന്നാം വിശകലനം .പക്ഷേ ബലാ സംഗം  ഭീഷണമായ ഒരു യാഥാർഥ്യമായി ഇന്നും നിലനില്ക്കുന്നുവെന്നതു കൊണ്ടു തന്നെ വിഷയത്തെ ക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കൃതി അതിന്റെ എല്ലാ ന്യൂനതകളോടും കൂടി ഗൌരവ പൂർവമായ  പഠനം ർഹിക്കുന്നു .
       മനുഷ്യ പുരോഗതിയുടെ അടുത്ത ഘട്ടത്തി വസ്തു വകക കൊള്ളയടിക്കുന്നതിനു പകരം കമ്പോളങ്ങളിൽനിശ്ചിത വിലയ്ക്ക്  കൈമാറ്റചെയ്യുന്ന രീതി പ്രാബല്യത്തി വന്നു .അപ്പോ പിതൃ മേധാവി തന്റെ എറ്റവും വിലപ്പെട്ട സമ്പത്തായ   പുത്രിക്കും വില നിശ്ചയിച്ചു ;പെണ്പണം.പക്ഷേ കന്യകയല്ലാത്ത പെണ്കുട്ടിക്ക് പെണ്പണം ലഭിക്കുമായിരുന്നില്ല .പെണ്കുട്ടിയല്ല അവളുടെ കന്യാചർമ്മമായിരുന്നു വിലയുള്ള വസ്തു .അതപഹരിക്കുന്നവ മറ്റു വസ്തുക്ക അപഹരിക്കുന്നവനെപോലെതന്നെ കുറ്റവാളിയായി കണക്കാക്കപ്പെടാ തുടങ്ങി .സ്ത്രീയെ അവളുടെ ഇഛക്കെതിരായി സമ്മതം കൂടാതെ ലൈംഗിക വേഴ്ചക്കു  വിധേയയാക്കുക എന്നതല്ല മറൊരാളിന്റെ സ്വത്തപഹരിക്കുക എന്നതായിരുന്നു ബലാ സംഗത്തിലെ കുറ്റകൃത്യം .കന്യകക്കു ലഭിക്കുമായിരുന്ന പെണ്പണത്തിനു തുല്യമായ തുക പിതാവിനു നല്കുക എന്നതു മാത്രമായിരുന്നു ശിക്ഷ .അതോടെ പെണ്കുട്ടിയുടെ ഉടമസ്താവകാശം അയാൾക്കാവുകയും ചെയ്യും .
         ബലാ സംഗം സ്ത്രീയ്കെതിരെയുള്ള   അതിക്രമം എന്ന നിലയി തന്നെ ഒരു കുറ്റ കൃത്യമായി കണക്കാക്ക തുടങ്ങിയത് ബാബിലോണിയ സംസ്കൃതിയാണ് .അവരുടെ നിയമ  പ്രകാരം കന്യകമാരേയുംവിവാഹിതകളേയും ബലാ സംഗം ചെയ്യുന്നത് വധ ശിക്ഷ ർഹിക്കുന്ന കുറ്റമായിരുന്നു .ഇര വിവാവിഹിതയാണെംകി അവളേയും കുറ്റ കൃത്യത്തി പങ്കാളിയായി കണക്കാക്കി വധശിക്ഷക്ക് വിധിച്ചിരുന്നു .കന്യക ശിക്ഷിക പ്പെട്ടിരുന്നില്ല ;നിലവിളിച്ച് ആളെ ക്കൂട്ടാ കഴിയാത്തത്ര അകലത്തു വെച്ചാണ് കൃത്യം നടന്നെതെങ്കിആദ്യ കാല യഹൂദ സമൂഹവും നിയമം തന്നെയാണു പിന്തുടർന്നിരുന്നത് .ഇവിടെ പഴയ നിയമത്തിലെ പത്തു കല്പനകളിലൂടെ കണ്ണോ ടിക്കുന്നത് സംഗതമാണെന്നു തോന്നുന്നു . "വ്യഭിചരിക്കരുത് "എന്നല്ലാതെ "ബലാ സംഗം ചെയ്യരുത് "എന്നൊരു കല്പന ഇല്ല. "അയല്ക്കാരന്റെ ഭവനത്തെയും അവന്റെ കാളകളേയും അവന്റെ ഭാര്യയേയും മോഹിക്കരുത് "എന്നൊരു കല്പന ഉണ്ടു താനുംവീടും കാളകളും പോലെ പുരുഷന്റെ സ്വത്താണ് അവന്റെ ഭാര്യയുമെന്നു ദൈവം കൂടി വിശ്വസിച്ചിരുന്നു അക്കാലതത് !  !പില്ക്കാല യഹൂദ സമൂഹം പക്ഷെ ബലാൽസംഗംചെയ്യപ്പെട്ട കന്യക പ്രതിയെ വിവാഹം കഴിക്കണമെന്ന നിയമം ഒഴിവാക്കി .മാത്രമല്ല പിഴയായി ഈടാക്കുന്ന സംഖ്യ കന്യകയ്ക്ക് ൽകണമെന്നു നിഷ്കർഷിക്കുകയും ചെയ്തു .ബലാൽസംഗ  നിയമങ്ങളുടെചരിത്രത്തി സ്ത്രീക്ക്  അനുകൂലമായി ഉണ്ടായ  ആദ്യ നടപടിയായിരുന്നു  ഇത്.  
       12 ആം നൂറ്റാണ്ടി ഇംഗ്ലണ്ട് എഡ്വെർഡ് ഒന്നാമന്റെ കാലത്താണ് വിധേയയാക്കപ്പെടുന്ന സ്ത്രീ ആര് തന്നെയായാലും ബലാ സംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കപ്പെട്ടത് .അങ്ങിനെ നിയമം താളിയോല കളിലെങ്കിലും ബലാ സംഗത്തെ സമൂഹത്തിനെതിരേയുള്ള ഒരു കുറ്റ കൃത്യ മായി അംഗീകരിച്ചു .പക്ഷേ പ്രാഗ് ചരിത്ര കാലത്തുണ്ടായിരുന്ന   ,നിലവിളിച്ച് ആളെ കൂട്ടാത്ത കന്യക ബലാ സംഗ കുറ്റത്തി പങ്കാളിയാ ണെ ന്നതു പോലുള്ള സ്ത്രീ വിരുദ്ധ മുൻവിധികൾ ഇപ്പോഴും നിലനില്ക്കുന്നുവെന്ന് പിൽക്കാല  നിയമ ശാസ്ത്ര വിദഗ്ദധനായ ബ്ലാക്ക് സ്ടോനിന്റെ  വാക്കുക തെളിയിക്കുന്നു :"അവ ചീത്ത പേരുള്ളവ ളാണെമ്കി ,പരാതി കൊടുക്കാ  താമസം വരുത്ത്തിയിട്ടുടെങ്കി ,നിലവിളിച്ച് ആളെ കൂട്ടാ സൌകര്യമുണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്തിട്ടില്ലെങ്കി അവളുടെ മൊഴി വ്യാജമോ കെട്ടിച്ചമച്ചതോ ആയിരിക്കാമെന്നുള്ള ധാരണ ശക്തമായിരിക്കും " .
         എല്ലാ യുദ്ധ ങ്ങ ളോ ടോപ്പവും ബലാ സംഗവുമുണ്ടാവും .കുരിശു യോദ്ധാക്ക ഇടക്ക് ലൈം ഗികാതിക്രമങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നു .ബലാ സംഗക്കുറ്റത്തിന് ഒരു സ്വാതന്ത്ര്യ സൈ നികനെ തൂക്കിലേറ്റിയതായി ജോർജ് വാഷിങ്ങ്ട രേഖപ്പെടുതതിയിട്ടുണ്ട് .ലോക യുദ്ധങ്ങളി ർമൻ, ജാപ്പനീസ് സൈനിക മാത്രമല്ല അവരെ പരാജയപ്പെടുത്തി രക്ഷകരായെത്തിയ സോവിയറ്റ് ബ്രിട്ടീഷ് സൈന്യവുംബലാ സംഗത്തിലേർപ്പെട്ടിരുന്നു.വിയറ്റ്നാമിലെ അമേരിക്ക സൈനികരുടെബലാ സംഗകഥക  കുപ്രസിദ്ധങ്ങളാണല്ലോ.ബംഗ്ലാ ദേശി   പാക് സൈ ന്യം നടത്തിയ സ്ത്രീ നായാട്ടിന്റെ അഭൂതപൂർവമായ  ക്രൂരതയും നിർദ്ദയത്വവുമാണ് ബലാ സംഗത്തിന് പീഡനം എന്നൊരു പര്യായം സമ്പാദിച്ചു കൊടുത്തത് .
     ബലാൽസംഗത്തിനു ശേഷം  അംഗവിഛേദം വരുത്തുകയോ കൊന്നു കളയുകയോ ചെയ്യുക ,അഛ ,അമ്മ ,സഹോദര ,ഭര്ത്താവ് ഇവരുടെയൊക്കെ മുമ്പി വെച്ച് ബലാ സംഗം ചെയ്യുക യോനിയി ഇരുമ്പു ദണ്ടുക കുത്തി കയറ്റുക ഇതൊക്കെ യുദ്ധങ്ങളി പതിവാണ് .വാസ്തവത്തി ഇവയെല്ലാം പുരുഷ ർഗ്ഗത്തിന്റെ  ശക്തി പ്രകടനങ്ങളും ആഘോഷ ങ്ങളുമാണ് .തോല്പിക്കപ്പെട്ടവന്റെ മണ്ണിന്റെ മേൽമാത്രമല്ല  പെണ്ണിന്റെ മേലുമുള്ള ആധിപത്യ സ്ഥാപനത്തിന്റെ പ്രകടനം .ബ്രൌണ്മില്ലറുടെ തന്നെ വാക്കുകളി :"The Body of  a Raped Woman is a ceremonial Battlefield ,a Parade ground for the victors trooping of the colors"
   13 ആം നൂറ്റാണ്ടു  മുതൽക്കു തന്നെ യുദ്ധ ത്തോടനുബന്ധിച്ചുള്ള   ബലാൽസംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി  സാർവ ലൌകികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്  .പക്ഷേ കുറ്റ കൃത്യങ്ങളി മഹാ ഭൂരിപക്ഷവും വെളി പ്പെടാതെ പോവുകയോ വെളി പ്പെട്ട് വിചാരണക്കു വന്നാ തന്നെ തെളിവുകളുടെ അഭാവത്തിൽകുറ്റവാളി  ശിക്ഷിക്കപ്പെടാതെ പോവുകയോ ആണ് പതിവ് .
    ചരിത്രത്തി നിന്നു ർത്ത മാനത്തി ലേക്കു കടക്കുമ്പോ നാം കാണുന്ന ബലാ സംഗി (റേ പിസ്റ് -Rapist )യുടെ രേഖാ ചിത്രമെന്താണ് ?താഴ്ന്ന സാമ്പത്തിക ചുറ്റു പാടുകളി ജനിച്ചു വളർന്ന ,മദ്ധ്യവർഗ്ഗസദാചാരത്തോടു ശത്രുത പുലർത്തുകയും അതിന്റെ മൂല്യങ്ങളെ വെല്ലുവിളി ക്കുകയും ചെയ്യുന്ന ഹിംസയുടെ ഉപസംസ്കൃതി (Subculture Of Violence)യുടെ ഭാഗമായ ഒരു ആണഹംകാരി(Machismo )
   പോലീസ് റെക്കോർഡ്കളി നിന്നു ലഭ്യമാവുന്ന വിവരങ്ങളി നിന്നാണ് ക്രിമിനോള ജിസ്ടുക നിഗമനത്തി എത്തിയിട്ടുള്ളത് .റിക്കാർഡുകളുടെ സ്ഥിതിയോ ?ബലാത്സംഗ കുറ്റങ്ങളി 5 തമാനം മാത്രമേ പരാതിയായി പോലീസി എത്തന്നുള്ളൂ ,അതി പതിനഞ്ചു ശതമാനമെങ്കിലും അടി സ്ഥാനമില്ലാത്തതെന്ന പേരി തള്ളപ്പെടുന്നു;ബാക്കി യുള്ളതിന്റെ 51 ശതമാനത്തിലേ  പ്രതി പിടിക്കപ്പെടുന്നുള്ളൂ .അതി 76 ശതമാനം പേ നടപടിക്കു വിധെയരാകുമെങ്കിലും പകുതിയിലധികം പേ ശി ക്ഷിക്കപ്പെടാതെ പോകും .ചുരുക്കത്തി ആയിരം ബലാത്സംഗ ക്കേസുകളി പത്തെണ്ണത്തി മാത്രമാണ് കുറ്റവാളി  ശിക്ഷിക്കപ്പെടുന്നത് .ഇത് 1970 കളിലെ അമേരിക്കയിലെ കണക്കുകളാണ് .ലോകത്തൊരിടത്തും അടുത്ത കാലം വരെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല .
     പകുതിയിലധികം  ബലാ സംഗങ്ങളിലും രണ്ടോ അതിലധികമോ പുരുഷന്മാ ൾപ്പെടുന്നു.താഴ്ന്ന ർഗക്കാരിലെ ആണ്കൂട്ടായ്മയുടെ അധീശ  ബോധത്തിന്റെ പ്രകടിത രൂപമാണ് കൂട്ട ബലാ സംഗങ്ങ .മിക്കവാറും പുരുഷന്മാർക്കു മാത്രം  പ്രവേശനമുള്ള  എക്സിക്ക്യു ട്ടീവ്‌  ഡൈനിങ്ങ് ഹാളുകളിലോ ർവത നെറുകകളിലോ   ആണ്  സംഘടിതമായ ആണഹങ്കാരം  പ്രകടിതമാവുക;ബിസിനസ് വിജയങ്ങ ആഘോഷിച്ചു കൊണ്ടും  കൊടുമുടിയി കൊടിനാട്ടി ക്കൊണ്ടും മറ്റും .താഴ്ന്ന ർഗക്കാർക്ക് അപ്രാപ്യമാണല്ലോ ഇവയൊക്കെ .അതുകൊണ്ട് സംഘടിതമായ ആണഹങ്കാരം അവ സ്ത്രീശരീരത്തി പ്രകടിപ്പിക്കുന്നു .എവെറെസ്റ്റി പതാക നാട്ടുന്നതിനു പകരം ബലാൽസംഗംചെയ്യപ്പെട്ട സ്ത്രീയുടെ യോനിയി കമ്പു കുത്തിക്കയറ്റി  വിജയം ഘോഷിക്കുന്നു .ഒരപഭ്രംശമല്ല  ബലാ സംഗം ;ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിലെ ,സ്ത്രീ പുരുഷ സംഘർഷത്തിലെ മുന്നണി പ്പോരാളികളാണ് റേപിസ്ടുക .താഴ്ന്ന ർഗത്തിൽ പ്പെട്ടവരാണ് അവരിലധികം പേരും എന്നതു ണ്ട് അവ ചെയ്യുന്ന കുറ്റ കൃത്യത്തിന്റെ ഗൌരവം ഒട്ടും കുറയുന്നില്ല .ബലാ സംഗ നിരത കൂടിയായിരുന്ന ഗ്രീക്ക് ദേവേന്ദ്ര സീയൂസിനു നല്കപ്പെട്ട വീര നായക പരിവേഷം ഇന്നത്തെ റേപിസ്റ്റിനും ലഭിക്കുന്നത് സ്ത്രീ പുരുഷന്റെ അടിമയും സ്വകാര്യസ്വത്തുമാണന്നുള്ള  ബോധം ഇന്നും പുലരുന്നതു കൊണ്ടാണ് .
   പുരുഷാധിപത്യം സ്ത്രീയെ ഇരയാക്കുക മാത്രമല്ല അവളി ഒരു ഇര മനോഭാവം സൃഷ്ടിക്കുക കൂടി ചെയ്യുന്നു . പുരുഷ പ്രത്യയ ശാസ്ത്രത്തിനു  പെണ്മനസിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഒരു ശാ സ്ത്രീയാടിത്തറ നല്കിയത് ഫ്രോയിഡുംഅദ്ദേഹത്തിന്റെ അനുയായികളും ിന്തുടർച്ച ക്കാരികളുമായ  ഹെലെ ഡ്യു ഷെ ,കരേ ഹോണി എന്ന രണ്ടു മനോ വിശകലന വിദഗ്ദ്ധ കളും ചേർന്നാണ് .വേദനയിലൂടെ സുഖാനുഭവം എന്നതാണ് ലൈം ഗികതയെ സംബന്ധിച്ച പെണ്മനോഭാവം എന്ന് 'The Economic Problem in Masochism'  എന്ന തന്റെ   പ്രബന്ധത്തി  1924  തന്നെ ഫ്രോയിഡ് അഭിപ്രായ പ്പെട്ടിരുന്നു.അതിനെ പിൻപറ്റി ഡ്യുഷേയും ഹോണിയും വ്യത്യസ്ത മാർഗങ്ങളിലൂടെ എത്തിചേർന്ന,സിദ്ധാന്ത പദവി ലഭിച്ച നിഗമനങ്ങ ഇങ്ങിനെ സംഗ്രഹിക്കാം: :സ്ത്രീയുടെ ലൈംഗികവും  പ്രത്യുല്പാദന പരവുമായ ർമ്മങ്ങൾക്കുള്ള മനശാസ്ത്ര പരമായ തയാറെടുപ്പുക മുഴുവ ആത്മപീഡനപരമായ (Masochist )ആശയങ്ങളുമായി  ബന്ധ പ്പെട്ടിരിക്കുന്നു .ഇവയി സംഭോഗം കന്യാചർമഛേദനവുമായും കന്യാചർമഛേദനം ബലാ സംഗവുമായും യാതനാപൂർണമായ ശരീരംതുളക്കലുമായും നിർവിശേഷ ബന്ധം പുലർത്തുകയും ചെയ്യുന്നു .ബലാൽസംഗ ഭ്രമഭാവന (Rape Fantasy ) യാഥാർഥ്യ ത്തിന്റെ അതിശയോക്തി കലർന രൂപമായി വെളി പ്പെടുന്നു .ചുരുക്കത്തി കന്യാചർമ്മ ഭേദന ഭീതിയി നിന്നുടലെടുക്കുന്ന ആത്മ പീഡന രതിയുടെ പരാവർത്തനങ്ങളായ ഭ്രമ കല്പനകളിലൂടെയും ദിവാസ്വപ്നങ്ങളിലൂടെയും മാത്രമേ സ്ത്രീ ലൈംഗികമായി ഉത്തേജിക്ക പ്പെടുകയുള്ളൂ .കാരണം പുരുഷന്മാരോടും ലോകത്തോടാകെ തന്നെയുമുള്ള പെണ്നിലപാട് അടിസ്ഥാനപരമായി വിധേയത്വപൂർണവുംആത്മപീഡന പരവുമാണ് .ഇത് മിക്കവാറും അബോധതലത്തിലാണു നിലനില്ക്കുന്നത് .
    ബലാ സംഗത്തെ ക്കുറിച്ചുള്ള പുരുഷ പ്രത്യയ ശാസ്ത്രംകീഴടക്കുന്നവന്റെ ൾക്കൂട്ട മനശാസ്ത്ര മായി നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ ഒരു ർപ്പണ  പ്രതിബിംബമായി ഇരയുടേതായ ആയ ഒരു പെണ്പ്രത്യയ ശാസ്ത്രവും നിലനില്ക്കുംഅതിന്റെ ഓരങ്ങളി ബലാ സംഗത്തെ ക്കുറിച്ച് ദിവാസ്വപ്നം കണ്ടാനന്ദിക്കുന്ന പെണ്ണുണ്ടാവുകയും ചെയ്യും.കാരണംപെണ്ണിന്റെ  ലൈംഗികതയും ലൈംഗിക സംതൃപ്തിയുമെല്ലാം  പുരുഷ ലൈംഗികതയുടെ പരിസരത്തി പുരുഷാധികാരത്തിന്റെ ആസക്തികളുടെ ഭാഗമായി മാത്രമേ പ്രവർത്തി ക്കുന്നുള്ളൂ .
    ബിംബ പ്രതിബിംബങ്ങളായി നിലനില്ക്കുന്നതും ഫ്രോയിഡിയ മന ശാസ്ത്രത്തിന്റെസമ്മത പത്രം കിട്ടിയിട്ടുള്ളതുമായ   പ്രത്യയ ശാസ്ത്രങ്ങ ചില സ്ത്രീ വിരുദ്ധ വിശ്വാസങ്ങ സമൂഹത്തിനു മേ അടിച്ചേൽപ്പിച്ചിട്ടുണ്ട് :
    എല്ലാ സ്ത്രീകളും ബലാ സംഗം ചെയ്യപ്പെടണ മെന്നാഗ്രഹിക്കുന്നു;ഒരു പെണ്ണിനേയും അവളുടെ ഇഷ്ടമില്ലാതെ ഭോഗിക്കുവാ കഴിയുകയില്ല ;അവ അതു ചോദിച്ചു വാങ്ങുകയാണ് ;ബലാ സംഗം ചെയ്യ പ്പെടുമെന്നു തീർച്ചയാണെംകിൽ വഴങ്ങി കൊടുത്ത് സുഖാനുഭവം പങ്കിടുകയാണ് നല്ലത് .(Emphasis Brown miller's ) 
 ഇവയൊക്കെ യാണ് വിശ്വാസങ്ങ. വിശ്വാസ സംഹിത ബലാ സംഗ ചെയ്യ പ്പെടുന്ന സ്ത്രീ ക്കെതിരെയുള്ള ഒരു ഫല പ്രദമായ  യുധ മായി  തീരുന്നതായാണ് കണ്ടു വരുന്നത്. ഉദാഹരണത്തിനു ബലാൽസംഗത്തെക്കുറിച്ചുള്ള  ഏതു പരാതിയും  അടിസ്ഥാനരഹിതമെന്നു പറഞഞു തള്ളിക്കളയാനാണ് അധികാരിക ശ്രമിക്കുക .പരിഗണിക്ക പ്പെടുന്ന കേസുകളി സമ്മതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പക്ഷപാതപരമായിരിക്കും.തന്റെ ഭാഗത്തു നിന്നു കഴിയാവുന്നിടത്തോളം ചെറുത്തു നില്പ്പുണ്ടായിരുന്നു എന്നു തെളിയിക്കേണ്ട ചുമതല ഇരയാക്ക പ്പെട്ട സ്ത്രീക്കുണ്ട്  .കൊലപാതകം ൾപ്പെടെ മറ്റൊരു കുറ്റ കൃത്യത്തിന്റെ കാര്യത്തിലും .ഇങ്ങിനെയൊരു വ്യവസ്ഥ യില്ല  .പരാതിക്കാരിക്ക്  പ്രതിയുമായുള്ള മു പരിചയം തുടങ്ങി മറ്റൊരു കുറ്റത്തിന്റെ വിചാരണ വേളയിലും പ്രസക്തമാവാത്ത കാര്യങ്ങ ഇവിടെ ർച്ച ചെയ്യപ്പെടുന്നു; പ്രതിക്കനുകൂലമായ വിധിയുണ്ടാവാ ഇടയാക്കുകയും ചെയ്യുന്നു .വാസ്തവത്തി സംഭോഗ സമയത്ത് പെണ്ണിന്റെ സമ്മതം (Consent )ഉണ്ടായിരുന്നോ എന്നു മാത്രമേ വിധി ർത്താക്കൾ അന്വേഷിക്കേണ്ടതുള്ളു .മറ്റു പരിഗണനക മുൻപറഞ്ഞ വിശ്വാസത്തിന്റെ ഉത്പന്നങ്ങളാണ്. സമൂഹത്തിലെ സ്ത്രീ പുരുഷന്മാരിലൊരു പോലെ രൂഢ മായിരിക്കുന്ന വിശ്വാസം പുരുഷ നിർമിതമായ ഒരു ഹിമ ശൈലമാണെന്നും അതു നശിപ്പിക്കേണ്ടത് ഒരടിയന്തിര  ർത്ത വ്യമാണെ ന്നും ബ്രൌണ്മില്ലെ ഫെമിനിസ്റ്റുകളെ ർമിപ്പിക്കുന്നു .
  സ്ത്രീക്കെതിരേ, അവളെ ശാരീരികമായോ മാനസികമായോ വൈകാരികമായോതകർക്കാനോ താഴ്ത്തി ക്കെട്ടാനോ ഉദ്ദേശിച്ചു നടത്തുന്ന ലൈംഗികമായ  ഏതൊരാ ക്രമണവും ബലാൽസംഗം തന്നെ .അതു കൊണ്ടു തന്നെ penetration നെ ക്കുറിച്ചുള്ള നിയമ വ്യവസ്ഥക പുന പരിശോധിക്ക പ്പെടെണ്ടാതാണ്  .സ്ത്രീ ശരീരം ബലം കൊണ്ടുകയ്യടക്കുന്നതു പോലെ അപലപനീയമാണ് പണം കൊണ്ടു കയ്യടക്കുന്നതും .ബലാ സംഗം പോലെ തന്നെ എതിർക്കപ്പെടെണ്ടാതാണ്  വേശ്യാ വൃ ത്തിയുമെന്നർഥം .
        ബലാ സംഗത്തിന് ദീർഘ കാല തടവെന്ന ഇപ്പോഴത്തെ ശിക്ഷ തന്നെ പര്യാപ്തമാണ്. വരിയുടക്ക പോലെയുള്ള ശിക്ഷാവിധിക വേണമെന്ന വാദത്തോടു ബ്രൌണ്മില്ലെ യോജിക്കുന്നില്ല .സ്വയരക്ഷക്കു വേണ്ടി ആക്രമണകാരിയായ പുരുഷന്റെ വൃഷണങ്ങളെ ആക്രമിക്കാ ("Kick Him In The Balls")അവ  പെണ്കുട്ടികളെ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും .
      ഇരുപൊത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അമേരിക്കയി  17 % ശതമാനം ബലാൽസംഗ ങ്ങളേ  റിപ്പോർട്ട്ചെയ്യപ്പെടുന്നുള്ളൂ . പുസ്തകം പുറത്തിറങ്ങിയ 1970 കളിലെ സ്ഥിതികാര്യമായ മാറ്റമില്ലാതെ   തുടരുന്നു അമേരിക്കയിലെന്നപോലെ  ലോകമെമ്പാടും. മാത്രമല്ല  അക്രമത്തിന്റെ ഉപസംസ്ക്രുതിയും ബലാൽസംഗ പ്രവണതയും താഴ്ന്ന തലങ്ങളി ൽനിന്നും ഉപരിമദ്ധ്യ ർഗത്തിലേ ക്കും അതിസംപന്നരിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ബലാ സംഗതിനെതിരാായ സമരം കൂടുത ദുഷ്കരമായിരിക്കുന്നുവെന്നർഥം  . ബലാ സംഗം നിർമാർജനം ചെയ്യുക എന്ന ബ്രൌണ്മില്ലെ നിർദ്ദേശിച്ച  ലക്ഷ്യം ഇപ്പോഴുംആസന്നമായ ർത്തവ്യമായി  സമൂഹത്തിന്റെ മുൻപിലുണ്ട് . ർശനമായ   നിയമ നിർമ്മാണനിർവഹണ ങ്ങ തീർച്ച യായുംഅതാവശ്യപ്പെടുന്നു   .ഒപ്പംസമൂഹത്തിന്റെ  പുരുഷ പ്രത്യയശാസ്ത്ര സൃ ഷ്ടികളാ   സ്ത്രീവിരുദ്ധ വിശ്വാസങ്ങ തകർക്കപ്പെടുകയും വേണം .'അതിനു", ബ്രൌണ്മില്ലെ അവസാന ഖണ്ടികയിലെഴുതിയത് ഇന്നും പ്രസക്ത മാണ് , "ദീർഘ വീക്ഷണ ത്തോടു കൂടിയ സഹകരണാ ത്മകമായ ഒരു സമീപനവും ധാരണയും സന്മനസ്സും എല്ലാ പുരുഷനമാരുടെയും എല്ലാ സ്ത്രീകളുടെയും ഭാഗത്തുനിന്നുണ്ടാവണം"  .
                   ----------------------------------------------------------------------------------

R.S.KURUP.