2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച



അമേരിക്കയുടെ പസിഫിക് തീരം .തെളിച്ചമുള്ളൊരു പൂർവാഹ്നം .പ്രളയത്തിൽ മുങ്ങിയ, ,ചരിത്രത്തിലെ ഏറ്റവും സന്തപ്തമായ ഓണത്തിനു ശേഷം കേരളം ഉറക്കമായിരിക്കണം .ഇവിടെയുള്ളവരും ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വെച്ചിരിക്കുന്നു .അതിനു വേണ്ടി വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസത്തിനെത്തിച്ചു കൊടുക്കുകയാണ് .നാമ മാത്രമായ ഒരു കൂടിച്ചേരലുണ്ട് ഇവിടെ അടുത്ത് .അതു നാളെയാണ് .ഇന്ന് ഞങ്ങൾ ആഡംബരങ്ങളില്ലാത്ത ഒരോണത്തിനൊരുങ്ങുമ്പോൾ ഞാനെന്റെ എഴുപതിൽ പരം ഓണങ്ങളെ കുറിച്ചോർത്തു പോകുന്നു .ഒപ്പം 'ശ്രാവണ പുഷ്പങ്ങൾ കാതോർത്തു നിൽക്കുന്ന ' ആ പഴയ ഓണക്കവിതയും :
"അക്കൊച്ചു ശാരിക ഭൂമികന്യക്കെഴും
ദുഃഖങ്ങൾ പാടിയ തയ്യൽ
ചുണ്ടിൽ പകർന്ന നറുംതേൻ നുകർന്നെന്റെ
കൊച്ചു ദുഖങ്ങളുറങ്ങു
നിങ്ങൾ തൻ കണ്ണീർ 
ഇന്നെങ്കിലുമെന്റെ പാട്ടിൽ "(ഓ എൻ വി )
25 -8 -2018/  11 .37 am (U  S pacific time)

2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

24 -8 -2018
ഉത്സവം എന്ന വാക്കിന്റെ ധാത്വർത്ഥം അഴുക്കുകൾ നീക്കം ചെയ്യൽ എന്നാണത്രെ .ഇന്ന് മലയാളികളുടെ സ്വന്തമായ ഈ ഉത്സവത്തിന്റെ വേളയിൽ ഒരുപാട് അഴുക്ക് നമുക്ക് നീക്കം ചെയ്യാനുണ്ട് ;വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും മാത്രമല്ല മനസ്സുകളിൽ നിന്നും അങ്ങിനെ ദുരിതത്തിന്റെ ആദ്യകാലത്തു പ്രകടമായ മനസ്സുകളുടെ ഐക്യം ശാശ്വതമാക്കാൻ നമുക്ക് കഴിയട്ടെ ;ഒരു പുതിയ കാലം വരട്ടെ .മഹാകവി ആഹ്വാനം ചെയ്തതു പോലെ "ആ വരവിങ്കലുണർന്നു ചിരിപ്പു പൂവുകൾ, ഞങ്ങടെ സാക്ഷികളത്രേ പൂവുകൾ ,
                                    പോവുക ,നമ്മളൊരുക്കുക, നാമെതിരേൽക്കുക നാളെയൊരോണം "

2018, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

21-8-2018
ചെമ്മനം
---------------
രണ്ടു പ്രധാന വാർത്തകൾ പ്രളയത്തിൽ മുങ്ങിപ്പോയി ;എ ബി വാജ്‌പേയി ,ചെമ്മനം ചാക്കോ എന്നിവരുടെ ചരമവാർത്തകൾ .ഇന്ന് പക്ഷേ  ഏഷ്യാനെറ്റിൽ ചെമ്മനത്തെക്കുറിച്ച് ഒരു പ്രത്യേക പരിപാടിയുണ്ടായിരുന്നു ;ആളൊഴിഞ്ഞ കസേര .
       ആളില്ലാകസേരകൾ എന്ന ചെമ്മനം കവിതയെ ഓർമ്മിപ്പിക്കുന്നു ആ ശീർഷകം .ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിനെ കുറിച്ചായിരുന്നു ആ കവിത .എന്നിട്ടും ആ കവിതഎന്നെയും എ ജി സ് ഓഫിസിലെ സഹപ്രവത്തകരെയും ചിരിപ്പിച്ചു . ഉത്തമഹാസ്യത്തിന്റെ മേന്മ അതാണല്ലോ ;പരിഹാസത്തിനു പാത്രമാകുന്നവരെക്കൂടി ചിരിപ്പിക്കുക.തന്നെത്തന്നെ പരിഹസിച്ചു കൊണ്ട് കവിത എഴുതുവാൻ കഴിയുമായിരുന്നു ചാക്കോ സാറിന് .എഴുത്തശ്ചനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കവിതയിൽ സാഹിത്യ അക്കാദമിയെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കു :
                      " അങ്ങ തൻ രാമായണം മാറ്റി വെച്ചീവരേകും
                       ചെമ്മനം ചാക്കോവിന്റെ ദുഷ്കൃതിക്കവാർഡുകൾ "
ഒന്നോ രണ്ടോ കൊല്ലത്തിനകം കവിതക്കുള്ള അവാർഡ് ചെമ്മനം ചാക്കയുടെ കൃതിക്കു നൽകിക്കൊണ്ട് അക്കാഡമി പകരം വീട്ടി ,അഥവാ തങ്ങളും നർമ്മ ബോധത്തിൽ പിന്നിലല്ല എന്നു തെളിയിച്ചു .
       മലയാളത്തിൽ കുഞ്ചൻനമ്പിയാർക്കു ശേഷമുണ്ടായ ഒരേ ഒരു ഹാസ്യകവി ചെമ്മനമാണെന്നു പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല .'കുചേലൻ കുഞ്ഞൻ നായർ ' 'ഒരു ദൈവം കൂടി '(വയലാർ )' കള്ളൻ' കടുക്ക '
(അയ്യപ്പ പണിക്കർ ) 'ചാക്കാല "(കടമ്മനിട്ട ) തുടങ്ങി പേരെടുത്ത ഹാസ്യകവിതകൾ ധാരാളമുണ്ട് മലയാളത്തിൽ .പക്ഷെ ഹാസ്യകവിതകൾ മാത്രമെഴുതിയ , ഹാസ്യരചനകളിലൂടെ നിശിതമായ സാമൂഹ്യ വിമർശനം നടത്തുക എന്നത് സ്വധർമ്മമായി സ്വീകരിച്ച ഒരു കവിയേ ഉണ്ടായിരുന്നുള്ളു ആധുനിക മലയാളത്തിൽ ,ചെമ്മനം ചാക്കോ .
      മൂന്നു നാലു കൊല്ലം മുമ്പു മാത്രമാണ് ചാക്കോ സാറിനെ പരിചയപ്പെടാൻ എനിക്ക് സാധിച്ചത് .ഒരു മീറ്റിംഗ് സ്ഥലത്തുവെച്ച് ഞാൻ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്നു പറഞ്ഞു അദ്ദേഹം .ആയിടെ പുറത്തിറങ്ങിയ ഒരു ചെമ്മനം കാവ്യസമാഹാരം സമകാലികമലയാളത്തിൽ റിവ്യൂ ചെയ്തത് ഞാനായിരുന്നു .റിവ്യൂ .അതദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നിരിക്കാം .പിന്നീട് പല തവണ അദ്ദേഹത്തെ കണ്ടിരുന്നു പല മീറ്റിംഗ് ഹാളുകളിലും വെച്ച് .എല്ലായ്‌പോഴും എന്തെങ്കിലും ലോഹ്യം പറഞ്ഞിരുന്നു ചാക്കോ സാർ .
       വലിയ ഒരു കവിയേയും നിർഭയനായ ഒരു സാമൂഹ്യ വിമർശകനെയുമാണ് കാലം കവർന്നെടുത്തത് .അപ്രതിരോധ്യമാണല്ലോ കാലം .എന്നാലും "വയ്യെനിക്കേജിസോഫീസ്‌ കേറുവാൻ ഭഗവാനേ "എന്നു നിലവിളിക്കുന്ന ഒരു പെൻഷൻകാരൻ മുൻപിൽ നിൽക്കുന്നു ,ചിരിപ്പിച്ചും കരയിപ്പിച്ചും കൊണ്ട്

















2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ഫ്രാൻറ്റ്സ്
-------------------
2016 ഇൽ ഇറങ്ങിയ ജർമ്മൻ സിനിമയാണ് ഫ്രാൻറ്റ്സ് .ഒന്നാം ലോകയുദ്ധാനന്തരം 1919 ഇൽ ജർമനിയിലും ഫ്രാൻസിലുമായാണ് ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത് .
      യുദ്ധത്തിൽ കൊല്ലപ്പെട്ടജർമ്മൻ സൈനികൻ  ഫ്രാൻറ്റ്സിന്റെ കുഴിമാടത്തിൽപതിവുപോലെ  പൂക്കൾ വെയ്ക്കാനെത്തിയ തായിരുന്നു അയാളുടെ കാമുകിയും പ്രതിശ്രുത വധുവുമായിരുന്ന അന്ന .അന്ന് പക്ഷെ ആരോ ഒരാൾ നേരത്തെ അവിടെ പൂക്കൾ വെച്ചിരിക്കുന്നതായി അണ്ണാ കണ്ടു .ഫ്രഞ്ച് സൈനികനായിരുന്ന ആൻഡ്രിയായിരുന്നു ആ ആൾ .ഫ്രാൻറ്റ്സിന്റെ ഒരു സ്നേഹിതനായിരുന്നുവത്രെ അയാൾ .സത്യം അതായിരുന്നില്ല ;അയാളുടെ കൈകൊണ്ടാണ് ഫ്രാൻറ്റ്സ് മരിച്ചത് .ഫ്രൻറ്റ്സിന്റെ കുപ്പായക്കീശയിൽ നിന്ന് കിട്ടിയ ഒരു കത്തിൽ നിന്നാണ് അയാൾ അന്നയെക്കുറിച്ചറിയുന്നത് ;അന്നയോടും ഫ്രാൻറ്സിന്റെ മാതാപിതാക്കളോടും മാപ്പു ചോദിക്കാൻ വേണ്ടിയാണ് ആൻഡ്രി വന്നിരിക്കുന്നത് .ഇതൊക്കെ കുറേക്കഴിഞ്ഞേ അന്നയെ പോലെ പ്രേക്ഷകരും മനസ്സിലാക്കുന്നുള്ളു .
         വിശദശാംശങ്ങളിലേക്ക് കടക്കുന്നില്ല .ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതൊഴികെ .ശത്രുസൈന്യത്തിന്റെ കാഷ്‌വാലിറ്റികളെ ആഘോഷിക്കുന്നവർ മറന്നു പോകുന്നു കൊല്ലപ്പെട്ട ശത്രു സൈനികനും വീടും കുടുംബവുമുണ്ടെന്ന്‌ ,ഒപ്പം യുദ്ധം തീർന്നാലും അവസാനിക്കാത്ത ദേശീയതകളുടെ യുദ്ധം .1919 ഇലും ,അതായത് യുദ്ധം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷവും ഒരു ഫ്രഞ്ച് കാരനെ കണ്ടാൽ ജര്മന്കാര് കാർക്കിച്ചു തുപ്പുമായിരുന്നു ,അയാൾ ഒരു ഫ്രഞ്ച് പട്ടാളക്കാരനാണെങ്കിൽ പറയുകയും വേണ്ട .ഫ്രഞ്ചുകാർക്ക് ജർമൻകാരോടുള്ള മനോഭാവവും വ്യത്യസ്തമായിരുന്നില്ല .സന്ധികൾക്കും സമാധാന ഉടമ്പടികൾക്കും അവസാനിപ്പിക്കാൻ കഴിയാത്ത ഈ ശത്രുതയാവണം ഇരുപതു കൊല്ലത്തിനുള്ളിൽ വീണ്ടും ഒരു ലോക മഹാ യുദ്ധം ഉണ്ടാവാൻ കാരണം .'ഫ്രാൻറ്റ്സ് ' ഇത്തരം കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നു മാത്രം പറഞ്ഞാൽ പോരാ .യുദ്ധം അനിവാര്യമാക്കുന്ന,യുദ്ധം കഴിഞ്ഞ് വളരെനാളേക്ക് തുടരുന്ന  മനുഷ്യ ദുരന്തങ്ങളെ ,അതീവ ഹൃദ്യമായി ആവിഷ്കരിക്കുന്നു ഈ സിനിമ .

2018, ഓഗസ്റ്റ് 5, ഞായറാഴ്‌ച

4-8-2018 മിന്നാമിനുങ്ങ്
                -----------------------
'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്തിൽ വെണ്മ ഞാണുളവാക്കി '(ജി )
അങ്ങിനെ എരിഞ്ഞു തീരുന്ന ഒരുപാടു മനുഷ്യജന്മങ്ങളുണ്ട് നമുക്കു ചുറ്റും .അങ്ങിനെയൊരു ജന്മത്തിന്റെ സാമാന്യം തൃപ്തികരമായ ചലച്ചിത്രാവിഷ്കാരമാണ് മിന്നാമിനുങ്ങ് .
    കഴിഞ്ഞ ഏഴെട്ടു കൊല്ലമായി സുരഭിയുടെ അഭിനയ ജീവിതത്തെ പിന്തുടരുന്ന ഒരാളെന്നനിലയിൽ അവർക്ക് ഇന്ത്യയിലെ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ എനിക്ക് കാണണമെന്നുണ്ടായിരുന്നു .അതിനിന്നലെയാണ് തരപ്പെട്ടത് .തനിക്ക് കാത്തിരുന്നു കിട്ടിയ അവസരം സുരഭി ഫലപ്രദമായി, വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ..മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ് ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നാണ് മിന്നാമിനുങ്ങിലെ സുരഭിയുടേത് .തന്റെ സ്വപ്നവും ലക്ഷ്യവും പ്രത്യാശയുമായിരുന്ന മകൾ തന്നെ ഉപേക്ഷിച്ചു പോവുകയാണെന്ന സത്യം അറിഞ്ഞിട്ടും അതു പുറത്തു കാണിക്കാതെ കിടപ്പാടം വിറ്റു പോലും അവൾക്കു യാത്രയ്ക്കുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന ,ഒടുവിൽ ആ സത്യം  തനിക്കു വിശ്വാസമുള്ള ഒരാളോട് തുറന്നുപറഞ്ഞ് സ്വന്തം ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ആ നിസ്വയായ അമ്മയെ അവതരിപ്പിച്ച സുരഭി അഭിനേതാവെന്ന നിലയിൽ മോഹൻലാലിന്റേയോ തിലകന്റേയോ ശാരദയുടേയോ പിന്നിലല്ല .
    ഒരു സിനിമയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടേണ്ടത്‌ തന്നെയാണ് മിന്നാമിനുങ്ങ് .സാധാരണ ഹാസ്യ കഥാപാത്രമായി മാത്രം നമ്മുടെ സിനിമയിൽ പ്രത്യക്ഷപ്പെടാറുള്ള വീട്ടുവേലക്കാരികളിൽ ഒരാളെ  മുഖ്യ കഥാപാത്രമാക്കി അവരുടെ ചെറിയ മോഹവും വലിയ മോഹഭംഗവും ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ശിൽപികൾ ,പ്രത്യേകിച്ചും രചയിതാവ് മനോജ് രാംസിംഗും സംവിധായകൻ അനിൽ തോമസും അഭിനന്ദനം അർഹിക്കുന്നു .
   പ്രേം പ്രകാശ് ഒഴികെയുള്ള സഹനടീനടന്മാരെല്ലാം പുതിയ ആളുകളാണ് .പക്ഷെ എല്ലാവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട് .സഹായിയായ .പ്രഭുവിന്റെ ഭാഗം അഭിനയിച്ച ചെറുപ്പക്കാരൻ പ്രത്യേക പരാമർശം അർഹിക്കുന്നു ..പ്രേം പ്രകാശ് കൂടുതൽ വലിയ ക്യാരക്ടർ വേഷങ്ങളിലേക്കു വരേണ്ടിയിരിക്കുന്നു നിർമാതാവ് എന്ന നിലക്കുള്ള തിരക്കുകൾ അനുവദിക്കുമെങ്കിൽ .
    പുരാണങ്ങളല്ല അവ വായിച്ചിട്ടു മനസ്സിലാകാത്ത വിവേക ശൂന്യരാണ് സ്ത്രീശരീരം പുരുഷന്റെ ഉപഭോഗ വസ്തുവാണെന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്ന നായികാ കഥാപാത്രത്തിന്റെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു ..
    മിന്നാമിനുങ്ങ് കേരളത്തിലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്ന ഒരു ചിത്രമാണ് .ആസ്വാദകർ എന്ന നിലയിൽ നമ്മുടെ മറ്റൊരു പരാജയം .
      

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

പാടുക സൈഗാൾ
-----------------------------
ഞാൻ ആദ്യം കേട്ട ഗസൽ ഗാനം ഇതാണ് .രചന ഓ എൻ വി സംഗീതവും ആലാപനവും ഉമ്പായി ..അതിനു മുമ്പു തന്നെ ഗസൽ എന്ന കലാ രൂപത്തെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു .പക്ഷേ ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഗസൽ കേൾക്കാനുള്ള സമയമൊന്നും എനിക്കു കിട്ടിയിരുന്നില്ല ,ഗസൽ പരിപാടികൾക്കു ടിക്കറ്റ് വാങ്ങാനോ കാസറ്റുകൾ വാങ്ങാനോ ഉള്ള വിഭവശേഷി തീരെ ഉണ്ടായിരുന്നതുമില്ല  .വല്ലപ്പോഴും ഒരു സിനിമ, റേഡിയോയിൽ കേൾക്കുന്ന ചലച്ചിത്ര നാടക ഗാനങ്ങൾ ഇവയിലൊതുങ്ങി കലാസ്വാദനം .
      ആയിടക്കൊരിക്കൽ മലയാളം പത്രാധിപർ ജയചന്ദ്രൻ നായരു സാർ നിരൂപണം എഴുതാൻ വേണ്ടി ഒരു ചെറിയ പുസ്തകം എന്നെ ഏൽപ്പിച്ചു .ഓ എൻ വി യുടെ ഗസലുകളുടെ സമാഹാരം .നിരൂപണം എഴുതുന്നതിന്റെ ഭാഗമായി ഗസൽഎന്ന  കാവ്യരൂപത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു .കവിതകൾ എന്ന നിലയിൽ അവയെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ലേഖനം എഴുതിക്കൊടുക്കുകയും ചെയ്തു ,ഒരു തളിരില കൊണ്ടു നാണം മറച്ചു നിൽക്കുന്ന ആദിമാതാവ് ,വിദേശത്തു പണിക്കു പോയി നിസ്വനായി തിരിച്ചു വരുന്ന മലയാളി യുവാവ് ഇങ്ങിനെയുള്ള ചില ബിംബങ്ങൾ അവിസ്മരണീയമായ കാവ്യാനുഭവമായി ഇപ്പോഴും മനസ്സിലുണ്ട് .
           ഈ പാട്ടുകൾ പ്രശസ്തനായ ഒരു ഗസൽ ഗായകൻ പാടിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ തേടിപ്പിടിച്ചു കേൾക്കുക തന്നെ ചെയ്തു .അങ്ങിനെയാണ് ഉമ്പായിയും അദ്ദേഹത്തിന്റെ സംഗീതവും എനിക്ക് പരിചിതമാവുന്നത് .
    മനോഹരമായ ആലാപനം ,അതീവ ഹൃദ്യമായ മന്ദസ്മിതം .മനസ്സിൽ തേന്മഴ പൊഴിയിച്ച ഗായക പോയ്  വരൂ