2019, ജനുവരി 31, വ്യാഴാഴ്‌ച

30 1 2019
വിട ജോർജ്
ചില ചരിത്ര സിനിമകളിലെ കുറ്റവാളികളെപ്പോലെ കയ്യിലും കാലിലും ചങ്ങലയിട്ട് പോലീസ് വാഹനത്തിലേക്ക് കയറ്റുന്ന ജോർജ് ഫെർണാണ്ടസിന്റെ ചിത്രം അന്നത്തെ ഏതോ രഹസ്യ പ്രസിദ്ധീകരണത്തിൽ കണ്ടതോർക്കുന്നു .   സ്വാതന്ത്ര്യ കാംക്ഷിയായ ഓരോ ഇന്ത്യക്കാരനുമായിരുന്നു അത് .ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സ്വെഛാ ദുഷ്പ്രഭുത്വങ്ങളിലൊന്നിന്റെ ശത്രുവായ തടവുപുള്ളി .പിടികൂടിയാൽ കൊല്ലാനായിരുന്നുവത്രെ കൽപ്പന.പക്ഷെ ആരൊക്കൊയോ കണ്ടുപോയി .അടിമത്തത്തിനെതിരെ മനസ്സു കൊണ്ട് മാത്രം പോരാടാൻ കഴിഞ്ഞിരുന്നവർക്ക് അത്യാവേശജനകമായിരുന്നു ആ ചിത്രം .
      അതിനു മുമ്പ് 1974 ഇൽ നടന്ന റെയിൽവേ പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ അവിസ്മരണീയമായ ഒരദ്ധ്യായമാണ് .ജോർജ് കൈകാണിച്ചപ്പോൾ ഇന്ത്യയിലെ എല്ലാ തീവണ്ടികളും നിന്നു എന്ന് നമ്മുടെ പ്രിയപ്പെട്ടത കഥാകാരി നാല്പതു കൊല്ലത്തിനു ശേഷം എഴുതി .പണിമുടക്കിയവരെ പട്ടിണിക്കിട്ടും വെള്ളവും വെളിച്ചവും നിഷേധിച്ചും കുടിയിറക്കിയും  ഭരണകൂടം ആ സമരത്തെ തകർത്തു .അടിയന്തിരാവസ്ഥയുടെ തിരനോട്ടമായിരുന്നു അത് .അലർച്ചകളും ഗോഗവാ വിളികളും ഇളകിയാട്ടങ്ങളും ഉടനുണ്ടാകും എന്നതിന്റെ സൂചന .പരാജയപ്പെട്ട ആ സമരത്തിന് പിന്തുണ നൽകി ഒരു ദിവസമെങ്കിൽ  ഒരു ദിവസം സമരം ചെയ്ത വളരെക്കുറച്ചു കേന്ദ്രജീവനക്കാരിൽ ഒരാളാണ് ഞാനെന്നതിൽ എനിക്കഭിമാനമുണ്ട് ;ഒരു പക്ഷെ ജീവിതത്തിൽ ചെയ്ത ഏറ്റവും സാർത്ഥകമായ കാര്യം .
    റെയിൽവേ സമരത്തിനു ശേഷം അടിയന്തിരാവസ്ഥക്ക് മുമ്പ് ജോർജ് തിരുവനന്തപുരത്തുവന്നിരുന്നു .ശ്രീചിത്ര ഹിന്ദുമത ഗ്രന്ഥശാലാ ഹാളിൽ ഞാൻ ആ പ്രശസ്തമായ പ്രസംഗം കേട്ടു .
     കൂടുതൽ ഒന്നും എഴുതാൻ എനിക്കു കഴിയുന്നില്ല .ഒന്നെനിക്കറിയാം .നെഹ്‌റു ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ പറഞ്ഞ പോലെ ഉറങ്ങുകയായിരുന്ന ഇന്ത്യൻ ഗ്രാമീണരെ ഉണർത്തി സ്വാതന്ത്ര്യ സമരത്തിലേക്കാനയിച്ചതും അങ്ങിനെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും മഹാത്മാഗാന്ധിയാണ്‌ .മഹാത്മാവ് എന്നു തന്നെ വിളിക്കേണ്ട ബാപ്പുജി .അതുപോലെ അടിയന്തിരാവസ്ഥയിലേക്കുനയിക്കുന്ന സാഹചര്യങ്ങൾ കണ്ടറിഞ്ഞ ഇന്ത്യൻ ജനതയെ ഉണർത്തിയതും സമരസജ്ജരാക്കിയതും ഗാന്ധി ശിഷ്യനായ ജയപ്രകാശ് നാരായണനും .പക്ഷെ അടിയന്തിരാവസ്ഥക്കാലമത്രയും അദ്ദേഹം ജയിലിൽ ആയിരുന്നു അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരത്തിന്റെ നായകൻ  ജോർജായിരുന്നു .ജെ പി ക്കൊപ്പം ഏകാധിപത്യ വിരുദ്ധ വികാരത്തിന്റെ പ്രതീകമായി ജോർജുൻട്  
     ഓർമ്മകളില്ലാതെ അദ്ദേഹം കഴിച്ചു കൂട്ടിയ ആ പത്തുകൊല്ലം .വ്രണിത .ഹൃദയരായിരുന്നു അദ്ദേഹത്ത സ്നേഹിച്ചവർ.ആ ദുരിതകാലത്ത് ഭാര്യയും മകനുമൊപ്പമുണ്ടായിരുന്നു .അകന്നു താമസിച്ചിരുന്ന അവർ ഒരു ചീത്തക്കാലം വന്നപ്പോൾ കൂട്ടിനെത്തി .അവർക്ക് വലിയ മനസ്സ് ഉണ്ടാവാതിരിക്കുന്നതെങ്ങിനെ .പ്രൊഫ് ഹുമയൂൺ കബീറിന്റെ മകളല്ലേ അവർ.
      ഒരു സിംഹം കൂടി കൂടണഞ്ഞു .സിംഹങ്ങളും സിംഹികളും ഇനിയും ഉണ്ടാവാതിരിക്കി ല്ല .
    ഞാൻ 74 ലെ മുദ്രാവാക്യം ഒരിക്കൽ കൂടി വിളിച്ചുകൊള്ളട്ടെ 
comrade George zindabad ..സഖാവ് ജോർജ് നീണാൾ വാഴട്ടെ 







2019, ജനുവരി 30, ബുധനാഴ്‌ച

'നിർഭാഗ്യ കാളിദാസസ്യ ……...'
പുഴ നടന്നു കടക്കുകയായിരുന്ന  കാളിദാസൻ അതിനിടയിൽ ചൊല്ലിപ്പോയതായി പറയപ്പെടുന്ന ഒരു ശ്ലോകത്തിന്റെ മൂന്നാമത്തെ വ രി ഞാനോർത്തു പോയി ഇന്ന് കെ പി എ സി യുടെ മഹാകവി കാളിദാസൻ എന്ന നാടകം കണ്ടപ്പോൾ .നാടകം മോശമായിരുന്നു എന്നു പറഞ്ഞാൽ സത്യമായിരിക്കുകയില്ല വളരെ മോശ മായിരുന്നു എന്ന് തന്നെ പറയണം .
    സമകാലിക രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കെ പി എ സി അരങ്ങിലെത്തിയതും നിലനിന്നുപോന്നതും .ആർക്കെതിരെയാണോ ആ നാടകങ്ങൾ വിരൽ ചൂണ്ടിയത് അവർപോലും ആ നാടകങ്ങൾ ആസ്വദിച്ചു .കാരണം അവ നല്ല കലാസൃഷ്ടികളായിരുന്നു .ഇത് പക്ഷെ അക്ഷരങ്ങൾക്കും ആശയങ്ങൾക്കും മേൽ നടക്കുന്ന കയ്യേറ്റങ്ങൾ കാളിദാസനെ ക്കുറിച്ച് നിലവിലില്ലാത്ത ഐതിഹ്യങ്ങളുടെ നിലവാരം ഒട്ടുമില്ലാത്ത ആവിഷ്കാരത്തിലൂടെ ദൃശ്യവൽക്കരിക്കാനുള്ള ശ്രമം .അത്തരം അധമ പ്രവണതകളെ അപലപിക്കുക തന്നെ വേണം .പക്ഷെ ഈ നാടകം ആ ലക്‌ഷ്യം നേടുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു .നാടകം എന്ന നിലയിൽ അമ്പേ പരാജയവും .ഇനി ശ്ലോകം


2019, ജനുവരി 27, ഞായറാഴ്‌ച

27-1-2019
മടക്കയാത്ര (22 11  2019 )
------------------ലോസ്ഏഞ്ചൽസ് വിമാനത്താവളത്തിലെ ശുചി മുറിയിൽ കൈകഴുകാൻ പോയ എനിക്ക് പൈപ്പൊന്നും തുറക്കാൻ കഴിഞ്ഞില്ല എത്ര തട്ടിയിട്ടും മുട്ടിയിട്ടും .കണ്ടുനിന്ന സർദാർജി പൈപ്പിനടിയിൽ കൈപിടിച്ചു കാണിച്ചുതന്നു;എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു " താങ്കളുടെ നഗരത്തിൽ പോറ്റീ  ഹോട്ടലുകളിൽ പോലും ഈ സംവിധാനം ഉണ്ടല്ലോ അമ്മാവാ "എന്ന് ഞാൻ നന്ദി പറഞ്ഞു .ലുലുമാളിന്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് എങ്ങിനെ മനസ്സിലായി എന്ന് ചോദിച്ചില്ല .സെക്യൂരിറ്റിയിലും ഒരു പ്രശനം.ഭാര്യ കടന്നു വന്നപ്പോൾ മണിയടി .തുടർന്ന് ദേഹപരിശോധന .താലിമാലയാണ് .അത് ഊരി  ബാഗിൽവെക്കാൻ മറന്നു ."ദാറ്റ് ഈസ് താലി .ദേ വോണ്ട് റിമൂവിറ്റ് 'എന്ന് കസ്റ്റംസ് അസിസ്റ്റന്റ് സായിപ്പ് ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു .മലയാളികളുടെ ഓരോ ആചാരങ്ങൾ !
     വിമാനത്തിൽ ബാഗുകൾ മുകളിൽ കയറ്റിവെച്ചതും ദോഹയിൽ ഇറക്കി വെച്ചതും അടുത്ത സീറ്റിലെ ചെറുപ്പക്കാരനാണ് .എന്നെ തൊടാൻ സമ്മതിച്ചില്ല .എന്നെക്കണ്ടപ്പോൾ തന്റെ അച്ഛനെ ഓർമ്മ വന്നുവത്രേ .പണ്ട് കെ .ബാലകൃഷ്ണൻ പറഞ്ഞതുപോലെ മനുഷ്യത്വത്തിന്റെ അപൂർവ മുദ്രകൾ .
    ദോഹയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല .താലിമാല ബാഗിലേക്കു മാറിയിരിക്കണം .പക്ഷെ മറ്റൊരദ്‌ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു .സ്ഥലം  കൊച്ചി എന്ന് പറഞ്ഞാൽ വീണ്ടും ചോദ്യങ്ങളുണ്ടാവും .അതുകൊണ്ട് ഞങ്ങൾ വരേണിക്കൽ എന്നാണു പറയുക .ആരും പിന്നീടൊരക്ഷരവും ചോദിക്കുകയില്ല .പക്ഷെ ഇക്കുറി സ്ഥലം ചോദിച്ച സഹയാത്രികൻ പറഞ്ഞു താനും വരേണിക്കൽ കാരനാണെന്ന് .അതിനു മുമ്പ് ബോർഡിംഗിന് കാത്തിരുന്നപ്പോൾ സ്ഥലം ചോദിച്ച മാർത്തോമാ പുരോഹിതനോടും ഞങ്ങൾ വരേണിക്കൽ എന്ന് പറഞ്ഞിരുന്നു .അപ്പോൾ അദ്ദേഹം കുട്ടനെ അറിയുമോ എന്ന് തിരിച്ചു ചോദിച്ചു.കച്ചവടക്കാരനായിരുന്ന തീവ്രവിശ്വാസിയായിരുന്ന കുട്ടൻ എന്ന വർഗീസിനെ ഞങ്ങൾ അറിയുമായിരുന്നു .അച്ഛൻ കുറത്തികാട് മാർത്തോമാ പള്ളി വികാരിയായിരുന്നു  കുറേക്കാലം .ആ കുട്ടന്റെ പിതൃ സഹോദരന്റെ മകനാണ് ഞങ്ങളുടെ അടുത്തിരുന്ന ജോയി .എന്റെ അച്ഛന്റെ സ്നേഹിതനായിരുന്ന ,ഞങ്ങളോട് എന്നും വാത്സല്യപൂർവ്വം പെരുമാറിയിരുന്നത് കൊച്ചുകുഞ്ഞുമാപ്പിളയുടെ ഇളയ മകൻ .അയാളുടെ മൂത്ത സഹോദരിയും സഹോദരനും സ്‌കൂളിൽ എന്റെ സഹപാഠികളായിരുന്നു .അവരെല്ലാം ഇപ്പോൾ അമേരിക്കയിലാണ് .കുട്ടികളുടെ ഒക്കെ വിദ്യാഭ്യാസം കഴിഞ്ഞു .നല്ല ജോലി കിട്ടി വിവിധ നഗരങ്ങളിൽ.താമസിക്കുന്നു
  സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ വരേണിക്കൽക്കാരായി .മേശപ്പുറ മര്യാദകൾ മറന്നു .സംഭാഷണം ഉച്ചത്തിലാവാൻ തുടങ്ങി.വരേണിക്കൽ എന്ന് കേട്ട് ഒരു മുതിർന്ന സ്ത്രീ വന്നു .69 ഇൽ അമേരിക്കക്കു പോയ ഒരു സ്നേഹിതന്റെ കുടുംബാംഗമാണ് .ആ കുടുമ്പത്തിലെ ഏതാണ്ടെല്ലാ അംഗങ്ങളും അമേരിക്കയിലാണ്.നല്ല നിലയിൽ കഴിയുന്നു .
      ഒര് ദരിദ്രഗ്രാമമായിരുന്നു ഞങ്ങളുടേത് എന്റെ ചെറുപ്പകാലത്ത് .അതൊക്കെ മാറിയിരിക്കുന്നു .ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലും വിദ്യഭ്യാസം നേടി .വടക്കേ ഇന്ത്യയിലും ഗൾഫിലും അമേരിക്കയിലും പോയി .ചെ റ്റപ്പുരകളുടെ സ്ഥാനത്ത് മണിമാളികകൾ ഉയർന്നു ദാരിദ്ര്യം പഴങ്കഥയായി .
    അല്പം ശബ്ദം താഴ്ത്തി സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു ;മറ്റുയാത്രക്കാർക്ക് അലോസരമുണ്ടാവരുതല്ലോ .എനിക്ക് ജാള്യതക്കു പകരം അഭിമാനമാണ് തോന്നിയത്.ഞങ്ങളിലെ ഗ്രാമീണർ ഇന്നും ഉള്ളിൽ ഉണ്ടല്ലോ .എല്ലാ പരിഷ്‌കാരനാട്യങ്ങളെയും കുടഞ്ഞെറിഞ്ഞ ഞങ്ങളുടെ വൈകാരിക  നിമിഷങ്ങളിൽ അവർ പുറത്തു വരും .പുതിയ വരേണിക്കലിന്റെ സമ്പദ് സമൃദ്ധി പോലെ അഭിമാനകരമായിരുന്നു അതും .
   ഇരുളിൽ പ്രകാശബിന്ദുക്കൾ .അകലെ അങ്കണ ദീപങ്ങളുടെ തിരി താഴ്ത്തി റാണി പള്ളിക്കുറുപ്പു കൊള്ളുകയാണ് "നിഷ്പന്ദചരണനായ്  നിസ്വനായ് ,നിഭൃതനായ് "തിരുമുമ്പിൽ നിന്നത് ഇന്നലെയാണെന്നു തോന്നി .നോക്കി നിൽക്കെ നഗരം വളർന്നു .ആദ്യത്തെ നാലുകെട്ടിനു ചുറ്റും ആധുനിക മന്ദിരങ്ങൾ.   ഉയർന്നു നിൽക്കുന്ന പഴയ തറവാടിന്റെ ഓർമ്മിപ്പിച്ചു കൊച്ചി .
   വിമാനം ഇറങ്ങി വന്നത് ലോകത്തിലെ ഏറ്റവും നല്ല എയർ ടെര്മിനലുകൾക്കൊന്നിലേക്കാണ് .സൗകര്യങ്ങൾ ലോകനിലവാരത്തിലുള്ളതാണെങ്കിൽ പെരുമാറ്റം അതിനു മീതെയാണെന്നു പറയാം .മറ്റുള്ളിടത്തുകാണുന്ന സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാവുന്ന പരദേശിയോടുള്ള കയ്പ്പ് ഇവിടെയില്ല വിദേശികളോടുപോലും .സൗഹൃദം മാത്രമേയുള്ളു .
     നിശ്ചയ ദാർഢ്യവും ആജ്ഞാ ശക്തിയുമുള്ള ഒരുഭരണാധികാരിയുടെയും കാര്യപ്രാപ്തിയുള്ള പരിശ്രമശാലിയായ ഒരു യുവ ഉദ്യോഗസ്ഥന്റെയും നേതൃത്വമാണ് കൊച്ചി ഇന്റര്നാഷണൽ എയർപോർട്ട് സാധ്യമാക്കിയത് ലോക നിലവാരമുള്ള അങ്ങിനെ ഒരുവിമാനത്താവളംസാധ്യമാവുമെങ്കിൽ ലോകനിലവാരമുള്ള ഒരു നഗരവും നമുക്ക് കെട്ടിപ്പടുക്കാൻ കഴിയും .
    മെട്രോ പണി നടക്കുകയാണ് .കുണ്ടന്നൂർ ചുറ്റി വേണം പേട്ട താമരശേരി റോഡിലെത്താൻ 






































.
     

2019, ജനുവരി 24, വ്യാഴാഴ്‌ച



വംശാധിപത്യത്തിനെതിരെ എന്തെങ്കിലും എഴുതിയാൽ ,പറഞ്ഞാൽ 'അപ്പോൾ സാറും സംഘിയായോ 'എന്ന ചോദ്യം വരും ചിരകാല സുഹൃത്തുക്കളിൽ നിന്ന് .ഞാൻ ജനിച്ച കാലത്ത് തന്നെ ഞങ്ങളുടെ നാട്ടിൽ ഈ സംഘം ഉണ്ടായിരുന്നുവത്രെ .ഒരിക്കലും അവരുമായി ആശയപരമായി ബന്ധപ്പെടാൻ ഞാൻശ്രമിച്ചിട്ടില്ല ശൂരനാട്  കലാപത്തിലെ ധീരോദാത്ത നായകന്മാരായിരുന്നു എന്റെ വീരപുരുഷന്മാർ.കമ്യുണിസ്റ് പാർട്ടിക്ക് ,അന്നതിനു ബ്രാക്കറ്റുകൾ ഉണ്ടായിരുന്നില്ല ,ഇടയ്ക്കിടെ പൊതുമീറ്റിങ്ങുകളും കലാപരിപാടികളും ഉണ്ടാവുമായിരുന്നു.നേതാക്കന്മാരുടെ പ്രസംഗങ്ങൾ തന്നെ രസനീയങ്ങളായിരുന്നു  .അങ്ങിനെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥിതി എന്നതായി എന്റെയും ആദർശം .സ്കൂളിൽ സഖാവ് ശിവൻകുട്ടി ,കോളേജ് ക്ലാസ്സുകളിൽ സഖാക്കൾ തുമ്പമൺ രവി .ഐ വർഗീസ് ഓഫീസിൽ സഖാക്കൾ കെ ടി തോമസ്,ജെ ജോസഫ് ,ഗംഗാധരക്കുറുപ്പ് തുടങ്ങിയവർ ഇവരെല്ലാമായിരുന്നു ആശയപരമായി  എന്നെ രൂപപ്പെടുത്തിയത് .എന്റെ വായന സാഹിത്യത്തിലിൽ ഒതുങ്ങിയതുകൊണ്ട് രാഷ്ട്രീയ പ്രത്യയ ശാസ്ത്രമൊക്കെ ഇവരൊക്കെ പറഞ്ഞു തന്നതേ എനിക്കറിയാമായിരുന്നുള്ളു.അത് മതിയായിരുന്നു ഫാസിസത്തിന്റെ ബുൾഡോസർ ഉരുണ്ടു വന്നപ്പോൾ ചെറുത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള മനക്കരുത്ത് എനിക്കുണ്ടാവാൻ .
        ഇതിനിടയിൽ എവിടെയും സംഘമില്ല .പക്ക്ഷേ അവരോടു മതിപ്പു തോന്നിയ ഒരു സന്ദര്ഭമുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ .അടിയന്തിരാവസ്ഥക്കാലത്ത് ഒരു ദിവസം കുറച്ചു നിക്കർധാരികൾ സെക്രെട്ടറിയേറ് നടയിൽ പ്രതിഷേധമുദ്രാവാക്യം വിളിച്ച് പോലീസിന്റെ തല്ലുകൊണ്ട് വീഴുന്നത് ഞാൻ നേരിൽക്കണ്ടു .ഒരു സംഘം വീഴുമ്പോൾ അടുത്ത സംഘം അങ്ങിനെ എട്ടോ പത്തോ പേരുടെ എട്ടോ പത്തോ സംഘങ്ങൾ
.അവർ വിളിച്ചിരുന്ന മുദ്രാവാക്യം അടിയന്തിരാവസ്ഥ  തുലയട്ടെ എന്നതായിരുന്നു .ഞാനും എന്നെപ്പോലെ ഒട്ടനവധിപേരും മനസ്സിൽ മുഴക്കിയ മുദ്രാവാക്യമായിരുന്നല്ലോ അത് .ഉപ്പു സത്യാഗ്രഹ കാലത്ത് ഗാന്ധിജിയുടെ അനുയായികൾ ഇങ്ങിനെയാണ്‌ സമരം ചെയ്തിരുന്നതെന്ന് ലൂയി ഫിഷറുടെ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു .അതുകൊണ്ടൊന്നും പക്ഷെ ഞാൻ സംഘത്തെ അന്വേഷിച്ചു പോയില്ല അവർ എന്നെ അന്വേഷിച്ചതുമില്ല .
    വായനയുടെ കാര്യം പറഞ്ഞപ്പോൾ ഒന്ന് വിട്ടു .ഞാൻ ഗാന്ധിജിയെ ക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും സാമാന്യം നന്നായി തന്നെ വായിച്ചിട്ടുണ്ടായിരുന്നു .ഇ എം എ സിന്റ Mahathma And The Ism സ ർ സി ശ ങ്കരന്നായരുടെ Gandhi And Anarchy എന്നീ പ്രശസ്ത ഗാന്ധി വിമര്ശങ്ങളുൾപ്പെടെ .ഗാന്ധി മഹാത്മാവാണെന്നും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പിതാവാണെന്നും ഞാൻ വിശ്വസിക്കുന്നു .അദ്ദേഹം വ്യകസിപ്പിച്ചെടുത്ത സമരമാര്ഗം മാത്രമാണ് മർദ്ദിത വർഗ്ഗത്തിന് പിന്തുടരാവുന്ന ഏക സമരമാർഗമെന്നും .
 സംഘവുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെടുന്നത് തൃപ്പൂണിത്തുറ വന്നതിനുശേഷമാണ് .ചില ഗീതാ പ്രഭാഷണങ്ങൾ നടക്കുന്നിടത്തു വെച്ചും മറ്റും .ഗീത ഞാൻ ചെറുപ്പം മുതൽ വായിക്കുമായിരുന്നു .ആർഷഗ്രന്ഥങ്ങൾ ഗൗരവപൂർവം വായിക്കണമെന്ന് എന്നോടാദ്യം ആവശ്യപ്പെട്ടത് സ കെ ടി തോമസ്സാണ് .കാമുവും സാർത്രെയും മറ്റും വായിച്ച് ബുദ്ധിജീവി നാട്യത്തിൽ നടക്കുമ്പോൾ നമ്മുടെ നാടിനു വലിയൊരു വിജ്ഞാന ശേഖരമുണ്ടെന്നു മറന്നു പോകരുതെന്ന് പറഞ്ഞ് കെ ടി എനിക്കൊരു പുസ്തകം തന്നു .ദശോപനിഷത്തുകളിലെ പ്രധാന സൂക്തങ്ങളുടെഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അതിന്റെ ഉള്ളടക്കം .പിന്നീട് ഞാൻ ഇന്ത്യൻ തത്വ ചിന്ത കുറച്ചൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു .ഉപനിഷത്തെന്നും മറ്റും കേട്ടാൽ സംഘം എന്നോർമ്മ വരുന്നവരെക്കുറിച്ച എന്ത് പറയാനാണ് .
        സംഘം എന്നെ ആശയപരമായി സ്വാധീനിച്ചിട്ടില്ല എന്ന് വെളിവാക്കാനാണ് ഇത്രയും എഴുതിയത് .പക്ഷെ വംശാധിപത്യത്തെ അവരെതിർക്കുന്നതു കൊണ്ട് ഞാൻ എതിർത്തുകൂടാ എന്ന് പറയുന്നവരോട് എനിക്ക് യോജിക്കാൻ വയ്യ .






ശങ്കരാചാര്യർ തർക്കത്തിൽ വിദഗ്ധനായിരുന്നുവെങ്കിലും താർക്കികനായിരുന്നില്ല .വേദാന്തം ആയിരുന്നുവല്ലോ അദ്ദേഹത്തിന്റെ സ്പെഷ്യൽ പേപ്പർ .മലയാളിയുടെ താർക്കിക   പൂർവികർ കാക്കശ്ശേരി ഭട്ടതിരിയായിരുന്നു .ആരെന്തുപറഞ്ഞാലും പട്ടേരി അതി തെറ്റാണെന്നു തെളിയിക്കുമായിരുന്നു.സഹികെട്ട ഉദ്ദണ്ഡ ശാസ്ത്രികൾപട്ടേരിയോട്  'തവമാതാ പതിവ്രത,'എന്ന് പറഞ്ഞുവത്രേ.നഹി നഹി എന്നായിരുന്നു അതിനും പട്ടേരിയുടെ മറുപടി .പ്രമാണങ്ങളുദ്ധരിച്ച് അദ്ദേഹം അത് സ്ഥാപിക്കുകയും ചെയ്തു !

2019, ജനുവരി 23, ബുധനാഴ്‌ച

23-1-2019
ഇരുണ്ട കാലത്തിന്റെ കഥ
---------------------------------------------
കൃത്യാന്തരങ്ങളുടെ  ബഹുലത കാരണം ആനുകാലികങ്ങളുടെ വായന മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ പഴയ ഓഫീസ് ശൈലിയിൽ പറഞ്ഞാൽ അരിയർ ക്ലിയറൻസ് ആണ് .വായിച്ച കൂട്ടത്തിൽ ഒരു ചെറുകഥ വല്ലാതെ ഇഷ്ടപ്പെട്ടു .മാതൃഭൂമി ജനുവരി 20 ലക്കത്തിൽ എം ജി ബാബു എഴുതിയ ഇരുട്ട് .
  ചില ആദർശങ്ങളും അവയെ ഉയർത്തിപ്പിടിക്കാൻ ജീവൻ ബലിയർപ്പിക്കാൻ പോലും തയാറുണ്ടായിരുന്ന കുറെ മനുഷ്യരുമാണ് എന്നും ലോകത്ത് പ്രകാശം പരത്തിയിരുന്നത് .ഇന്ന് പക്ഷെ പൊതുപ്രവർത്തകനാകാനുള്ള ഏക യോഗ്യത എല്ലാ ആദർശങ്ങളുടേയും  സമ്പൂർണ്ണ ത്യാഗമാണ് .ദർശനങ്ങളുടെ വിളക്കുകൾ അണഞ്ഞിരിക്കുന്നു ;ആദർശശാലികൾ കുറേപ്പേർ മണ്ണടിഞ്ഞു ,കുറേപ്പേർ പഴയ മുറിവുകളെ താലോലിച്ച്  ഓരങ്ങളിൽ ഴിയുന്നു,അവരിൽ ചിലർ മദ്യത്തിൽ അഭയം കണ്ടെത്തി എല്ലാവരെയും വെറുത്തും  വഴക്കു കൂടിയും ജീവിച്ചുപോകുന്നു .ചിലർ പക്ഷെ പുതിയ യുഗധർമങ്ങൾ മനസ്സിലാക്കി ആദർശങ്ങൾ പ്രസംഗങ്ങളിലൊതുക്കി പുതിയ ഉപരി മദ്ധ്യവർഗ്ഗമായി അധികാരത്തിൽ പങ്കാളികളായി സസുഖം വാഴുന്നു ..എല്ലാ വിളക്കുകളും അണഞ്ഞു .ഇരുട്ട് മാത്രം .പണമടക്കാത്തതുകൊണ്ട് വൈദ്യുതി ഇല്ലാത്ത വീട്ടിൽ ചിമ്മിനി വിളക്ക് കൊളുത്താൻ മണ്ണെണ്ണ വാങ്ങാൻ പോയവഴി റോഡപകടത്തിൽ മരിച്ച മുൻകാല രാഷ്ട്രീയ പര്വതകന്റെ ഫോട്ടോ അന്വേഷിച്ച്  അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്ന ഒരു പ്രാദേശിക പത്രലേഖകന്റെ കാഴ്ചപ്പാടിലൂടെ കഥ വികാസം പ്രാപിക്കുന്നു .വിശദാംശങ്ങൾ എഴുതുന്നില്ല 
    ചെറുകഥ ജീവിതത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നില്ല എന്നൊരു വങ്കത്തം നമ്മുടെ നിരൂപകരിൽ ചിലർ ഇവിടെ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്..ചെറുകഥയും  ഭാവഗീതവും ജീവിതത്തെ ,ഹിമകണം കാനനത്തെയെന്നപോലെ പ്രതിഫലിപ്പിക്കുന്നുണ്ട് .അവ നല്ല സാഹിത്യ സൃഷ്ടികളാണെങ്കിൽ .മൂന്നു സന്നിഹിതമനുഷ്യരും അസന്നിഹിതനായ പഴയ പൊതുപ്രവർത്തകനും

കഥാപാത്രങ്ങളായുള്ള 
 ഇരുട്ട് നല്ല വളരെ നല്ല ചെറുകഥയാണ് .അത് നമ്മുടെ കാലത്തെ പോയ കാലത്തെയും നമുക്ക് കാണിച്ചുതരുന്നു സൗന്ദര്യാത്മകമായ വിധത്തിൽ തന്നെ 






2019, ജനുവരി 13, ഞായറാഴ്‌ച

ശങ്കരനും മറ്റു രണ്ടു മലയാളികളും
  സംസ്കൃതപണ്ഡിതനും പ്രിൻസ്ടൺ സർവകലാശാല സംസ്കൃതം പ്രൊഫസ്സ റുമായ റിച്ചാർഡ് എച് ഡേവിസിന്റെ പ്രശസ്തമായ രചനയാണ്‌ The BhagavadGitha A Biography .ഞാൻ ഈ പുസ്തകം ഈയിടെ വായിച്ചു തീർത്തു .വിശദമായി എഴുതണമെന്നുണ്ട് .അതു പിന്നാലെ .
   ആദ്യം ഗ്രന്ഥനാമത്തെക്കുറിച്ച് .ഒരു പുസ്തകവും അതിന്റെ രചനാകാലത്തിൽ ഒതുങ്ങുന്നില്ല . കാലത്തിന്റെ അതിർത്തികൾ ഭേദിച്ച് കൂടുതൽ ശക്തിയും സാന്ദ്രതയും തേടി അവ പിന്നീടുള്ള നൂറ്റാണ്ടുകളിൽ -മഹാ കാലത്തിൽ ജീവിച്ചുകൊണ്ടിരിക്കും .മിഖായേൽ ഭക്തിൻ പറഞ്ഞതാണ് .കാലങ്ങളിലൂടെയുള്ള ഒരു ഗ്രന്ഥ ത്തിന്റെ സാർത്ഥക പ്രയാണം രേഖപ്പെടുത്തി വെക്കുന്നതാണ് ആ ഗ്രന്ഥത്തിന്റെ  ജീവചരിത്രം .മഹാഭാരതത്തിലെ ഏതാനും അദ്ധ്യായങ്ങളായി തുടങ്ങി ശങ്കരന്റെ പ്രസ്ഥാനത്രയത്തിൽ ഒന്നായി നിരവധി വൃത്തി വാർത്തിക ഭാഷ്യങ്ങളിലൂടെ തലമുറകളുടെ വേദഗ്രന്ഥമായി അതിപ്പോൾ ഹിന്ദുമതത്തിന്റെ പുസ്തകങ്ങളിൽ പ്രഥമഗണനീയമായിരിക്കുന്നു .
    അപ്പോൾ ഒരു മലയാളിയാണ് ഗീതയുടെ ജീവചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടം ഉദ്ഘാടനം ചെയ്തത് .ശങ്കരാചാര്യർ .വളർച്ചയുടെ പിനീടുള്ള ഘട്ടങ്ങളിൽ വ്യഖ്യാനങ്ങൾക്കൊപ്പം ഗീതാ പ്രഭാഷണങ്ങളുണ്ടായി .തുടർന്ന് ആലാപനങ്ങളും .പ്രൊഫ് ഡേവിസ് പറയുന്നു ക്ലാസിക് സംഗീതത്തിലും പിന്നണി ഗാനരംഗത്തും ഒരേ പോലെ പ്രഗദ്ഭരായ ,കെ ജെ .യേശുദാസിനെ പ്പോലെയുള്ളവർ അതിമനോഹരമായി ഗീതാ ശ്ലോകങ്ങൾ ആലപിച്ച ഡിസ്‌ക്കുകൾ സുലഭമാണെന്ന് .ഗീതയുടെ പ്രയാണവുമായി ബന്ധമുള്ള മറ്റൊരു മലയാളികൂടി ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു .ഗീതയും മാനേജ്മെന്റും എന്ന സങ്കൽപനത്തിന്റെ പ്രയോക്താവായി ഉദാഹരിക്കപ്പെട്ടുന്നത് ഇ ശ്രീധരനാണ് .ഗീത മത ഗ്രന്ഥമല്ല ഭരണനിർവ്വഹണത്തിന്റെ സുവിശേഷമാണ് അദ്ദേഹത്തിന് .
         യേശുദാസ് എൺപത്തിലേക്കു കടന്നിരിക്കുന്നു .'മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടു പിരിഞ്ഞു എന്ന് തുടങ്ങുന്ന 'ഭാര്യയിലെ 'ഗാനമാണ് യേശുദാസിന്റെ ശ്രദ്ധേയമായ ആദ്യഗാനം .തുടർന്നങ്ങോട്ട് എത്രപാട്ടുകൾ .അഞ്ചരപതിറ്റാണ്ടു കൊണ്ട് മലയാളത്തിലെ എതിരില്ലാത്ത ഗായകനായി അദ്ദേഹം .മഹാഗായകന് ജന്മദിന മംഗളങ്ങൾ നേരുന്നതിനൊപ്പം കേരളത്തിലെ ,ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സോപാനത്തിൽ ഗീത ചൊല്ലാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ,മൂകനെ വാചാലനാക്കുകയും മുടന്തനെ  പർവതം കടക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്ന കൃപാനിധിയായ ഉണ്ണിയോട് .



 

2019, ജനുവരി 4, വെള്ളിയാഴ്‌ച

ഭ്രാന്താലയം (2 -1 -2019 )
                  കേശവദേവിന്റെ ഏറ്റവും നല്ല നോവൽ ഏതാണെന്നു എം വി ബെന്നി ഒരിക്കൽ എന്നോടു ചോദിച്ചു ,മലയാളം എഡിറ്റോറിയൽ ഓഫിസിൽ വെച്ച് .മറുപടി പറയാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല ."ഭ്രാന്താലയം "കേശവദേവിന്റെ ഏറ്റവും നല്ല നോവൽ മാത്രമല്ല മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ  ഒന്നാണ തെന്നു കൂടി ഞാൻ കൂട്ടിച്ചേർത്തു .ബെന്നി വാദപ്രതിവാദത്തിനൊന്നും നിന്നില്ല .പകരം ആ പുസ്തകത്തെക്കുറിച്ച് ഒരു പഠനം എഴുതാൻ പറഞ്ഞു.വാരികയിൽ മലയാള നോവലിനെക്കുറിച്ച് തുടങ്ങാൻ പോകുന്ന  പരമ്പരക്ക് വേണ്ടി .ബുക്ക് സ്റ്റാളുകളിൽ പുസ്തകം കിട്ടിയില്ല ഒരു സുഹൃത്തു തന്നു .പ്രമുഖ  ഹൈക്കോടതിഅഭിഭാഷകനായ പ്രതാപ് .ഞങ്ങൾ ഏജീസിൽ സഹപ്രവർത്തകരായിരുന്നു ..അന്ന് തന്നെ പുസ്തകം വായിച്ചു തീർക്കുകയും ചെയ്തു .-ഇടയ്ക്കു പറയട്ടെ ആ പരമ്പരയിൽ ഞാൻ എഴുതിയത് പാറപ്പുറത്തിന്റെ അരനാഴിക നേരത്തെക്കുറിച്ചാണ് .'യഹോവയുടെ വഴികൾ 'എന്ന ആ ലേഖനം എന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട് .
        ഭ്രാന്താലയം ഇന്നലെ പുതുവത്സര ദിനത്തിൽ ഓർക്കാപ്പുറത്ത്  എന്റെ മുമ്പിൽ വന്നുപെട്ടു .ഞാൻ ഏതൊരു നല്ല വായനക്കാരനെയും പോലെ കടം വാങ്ങിയ പുസ്തകം തിരിച്ചു കൊടുക്കാതെ അകത്തെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു .അതെങ്ങനെയോ  ആത്മീയ ഗ്രന്ഥങ്ങളുടെ  കൂട്ടത്തിൽ പെട്ടു . .എന്തായാലും വായനയുടെ പുതുവർഷം ഒരു മുഖ്യ മലയാള കൃതിയിൽ നിന്നുതന്നെ  തുടങ്ങാമെന്നു കരുതി .ഒന്നാംതീയതി തന്നെ ഭ്രാന്താലായം വായിച്ചു തീർക്കുകയും ചെയ്തു .---ഇത്രയും രണ്ടാം തീയതി എഴുതിയതാണ് .
  4 -1 -2019 ---ഭ്രാന്താലയത്തിന്റെ അന്യാദൃശമായ രചനാ തന്ത്രത്തെക്കുറിച്ചും ഓണാട്ടുകരയിലെ ഗ്രാമീണ മലയാളത്തിന്  ഉൾക്കൊള്ളാൻ കഴിയുന്ന കാവ്യ സൗന്ദര്യത്തെക്കുറിച്ചും കഥാകോവിദരായ ഗ്രാമവൃദ്ധരെ അനുസ്മരിപ്പിക്കുന്ന  ദേവിന്റെ കഥന രീതിയെക്കുറിച്ചും മറ്റും തുടർന്നെഴുതണമെന്നു കരുതി .ഇന്നു പക്ഷേ കുറിപ്പ് പൂർത്തിയാക്കാനിരിക്കുമ്പോൾ ഇതൊന്നും മനസ്സിലില്ല .ഉള്ളത് ഭ്രാന്താലയം എന്ന പേരും ആ പുസ്തകത്തിന്റെ അവസാനഭാഗത്തു വിവരിച്ചിരിക്കുന്ന സംഭവങ്ങളും അവിടെ ഒരു കഥാപാത്രം പറയുന്ന ഒരു വാക്യവുമാണ് .
    ഭ്രാന്താലയത്തിന്റെ ആദ്യഭാഗം അരങ്ങേറുന്നത് ഓണാട്ടുകരയിലാണ് .ദേവ് അക്കാലത്ത് താമസിച്ചിരുന്നത് അവിടെയായിരുന്നു .കൃത്യമായി പറഞ്ഞാൽ കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ .നേരിട്ടറിയാവുന്ന ഭൂപ്രദേശവും അവിടത്തെമനുഷ്യരും അവരുടെ വേഷവും ഭാഷയുമെല്ലാമാണ് വർണ്ണിക്കപ്പെടുന്നത് .സ്വാഭാവികത പ്രതീക്ഷിക്കാവുന്നതു തന്നെ .പക്ഷെ പുസ്തകത്തിന്റെ അവസാനഭാഗത്തെ സംഭവങ്ങൾ  ഉത്തരേന്ത്യയിൽ ആയിടെ പുതിയതായി രൂപം കൊണ്ട ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലാണ് നടക്കുന്നത് .ദേവ് അവിടെ പോയിട്ടില്ല .അദ്ദേഹംആദ്യമായി  കേരളത്തിനു വെളിയിൽ പോകുന്നത് 1962ഇൽ ആണ് .അയൽക്കാർ എന്ന നോവലിനു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ .അത് അന്ന് പത്ര വാർത്തയായിരുന്നു . കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഭൂപ്രദേശങ്ങളെയും മനുഷ്യരെയും പറ്റി ,കേരളത്തിൽ എന്നെങ്കിലും നടക്കുമെന്ന് ആരും ദുസ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത സംഭവങ്ങളെ പറ്റി ഒക്കെ യാണ് ദേവിന് വർണ്ണിക്കാനുണ്ടായിരുന്നത് .ജീവൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് കിഴക്കോട്ടും പടിഞ്ഞാട്ടും ഓടിപ്പോകുന്ന ജനക്കൂട്ടങ്ങൾ ,കത്തിയെരിയുന്ന ഗ്രാമങ്ങളും അമ്പലങ്ങളും പള്ളികളും ,മരിച്ചു വീഴുന്ന മനുഷ്യർ ,കൊല്ലാനൊരുങ്ങി ഹരഹര മഹാദേവ എന്ന് ഗർജ്ജിക്കുന്ന പിശാചുക്കളും അള്ളാഹു അക്ബർ എന്നലറുന്ന ചെകുത്താന്മാരും .അവർക്കിടയിൽ കൊല്ലരുതേ എന്ന്  കേണപേക്ഷിക്കുന്ന അർദ്ധനഗ്നനായ ദീർഘകായൻ ,മോഹൻ മേരാ ബച്ചാ എന്നലറിക്കരഞ്ഞു കൊണ്ട് ആ മനുഷ്യനെ തേടി വരുന്ന ഭ്രാന്തിയായ ഒരമ്മ അഥവാ ഉമ്മാ ,പിശാചുക്കളുടെ വെടിയേറ്റ് അദ്ദേഹം ആ അമ്മയുടെ കൈകളിലേക്ക് വീഴുന്നത്…..
     അനിതര സാധാരണമായ ആഖ്യാനകൗശലവും ഭാവനാസമ്പന്നതയും ദേവ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നു .അമേരിക്ക കാണാതെ അമേരിക്ക എന്ന മനോഹര നോവലെഴുതിയ കാഫ്ക ക്കു ലഭിച്ച പ്രശംസ ദേവിനും അർഹതപ്പെട്ടതാണ് .പക്ഷേ ഇതേക്കുറിച്ചൊന്നും എഴുതാനുള്ള മനസ്ഥിതി ഇപ്പോഴില്ല .പറയാൻ തോന്നുന്നത് ഇത്രമാത്രമാണ് .ഇന്നായിരുന്നെങ്കിൽ ഭ്രാന്താലയത്തിന്റെ അവസാന ഭാഗമെഴുതാൻ ദേവിന് ഭാവനാ വിലാസത്തെയോ വായിച്ചറിവുകളെയോ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല .കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തിലെയോ ഗ്രാമത്തിലെയോ ഏതെങ്കിലും ഒരു മൂലയിൽ നിന്ന് ചുറ്റും നോക്കി കാണുന്ന കാര്യങ്ങൾ പകർത്തിയെഴുതിയാൽ മാത്രം മതിയായിരുന്നു .ഏഴു പതിറ്റാണ്ടുകൾ കൊണ്ട് നമ്മൾ മലയാളികൾ എത്ര വളർന്നിരിക്കുന്നു .ദേവിന്റെ ഒരു കഥാപാത്രം റഹിം അഭിമുഖം നിൽക്കുന്ന \ചെകുത്താന്മാരെയും പിശാചുക്കളെയും നോക്കി പറയുന്ന ഒരു വാക്യം കുത്തിനോവിച്ചു കൊണ്ട് മനസ്സിൽ ചുറ്റിത്തിരിയുന്നു "അവർക്കു ഭരിക്കാൻ വേണ്ടി അവർ ശ്മശാനങ്ങൾ നിർമ്മിക്കുകയാണ് "









 


































   











     4 -