2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

21 -8 -2017  ഫിലാഡൽഫിയ

കഥാനായിക

ഭാരം എത്ര വലുതായാലും വണ്ടിക്കാരൻ ഉറങ്ങിപ്പോയാലും വണ്ടി വലിച്ച്  എത്തേണ്ടിടത്ത് എത്തിക്കേണ്ട കാളകളെ പോലെ ചില മനുഷ്യരുണ്ട് .മഴയും മഞ്ഞും വെയിലും സഹിച്ച് നിർത്താതെ ഓടിക്കൊണ്ടിരിക്കാൻ വിധിക്കെട്ടപ്പെവർ .
   നാട്ടിൻപുറത്തുകാരായ ചില മദ്ധ്യ വയസ്കകളെ ആണ് ഇവരിലെ  സ്ത്രീകളുടെ മാതൃകകളായി സാധാരണ കണ്ടിരുന്നത് .അതു ശരിയല്ല .കുറച്ചു ചെറുപ്പക്കാരികളും അക്കൂട്ടത്തിലുണ്ട് .ഒരു കാലത്ത് സമ്പത്തിന്റെ വാഹകരായി നാം അസൂയയോടെ നോക്കിക്കണ്ടിരുന്ന നഴ്സ് മാരിൽ അധികവും ഈ ഗണത്തിൽപ്പെടുന്നു .അങ്ങിനെയൊരു നഴ്സിന്റെ ജീവിത യുദ്ധങ്ങളുടെ കഥ പറയുന്നു മലയാള ചലച്ചിത്രമായ ടേക്ക് ഓഫ് .
      പാർവ്വതിയാണ് കേന്ദ്ര കഥാപാത്രമായ സമീറയെ അവതരിപ്പിക്കുന്നത് .ശ്വാസം മുട്ടിക്കുന്ന കടബാധ്യത ,ഒന്നിനും തികയാത്ത ശമ്പളം ,ഒരിക്കലും തൃപ്തിപ്പെടാത്ത ബന്ധുക്കൾ , ,വിവാഹമോചനത്തിൽ കലാശിക്കുന്ന കുടുംബ  അസ്വാരസ്യങ്ങൾ,കുട്ടിയുമായുള്ള വേർപാട് .വലിഞ്ഞു മുറുകിയ ഞരമ്പുകൾക്ക് ട്രാൻകുലൈസർ ഗുളികകൾ കൊണ്ട് താൽക്കാലിക വിശ്രമം കൊടുത്ത് സ്വപ്നങ്ങളില്ലാത്ത ഉറക്കം .ടെൻഷൻ സഹിച്ചു സഹിച് പാരുഷ്യം സ്ഥിരമുദ്രയാക്കിയ മുഖത്തു നിന്ന് സൗമ്യ വാക്കുകൾ പുറപ്പെടുകയില്ല ചിരിക്കാനും കരയാനും എന്നോ മറന്നു പോയിരിക്കുന്നു .മരുപ്പച്ച തേടി എത്തിപ്പെട്ടതാകട്ടെ പ്രാകൃത നിയമങ്ങൾ നിലനിൽക്കുന്ന ഒരു യുദ്ധ ഭൂമിയിലും .
    സമീപകാലത്തു കണ്ട ഏറ്റവും മികച്ച അഭിനയ പ്രകടനമാണ് പാർവതിയുടേത് .നല്ല സ്ത്രീകഥാപാത്രങ്ങളെകഴിവുറ്റ നടിമാർ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമകൾ മലയാളത്തിൽ മുമ്പുമുണ്ടായിട്ടുണ്ട് .പക്ഷെ അവർക്കൊക്കെ സാമ്പ്രദായിക രസാഭിനയം മാത്രം കാഴ്ചവെച്ചാൽ മതിയായിരുന്നു .ഇവിടെ പക്ഷേ പൂർവ്വമാതൃകകളില്ല .കഥകളിലും നോവലുകളിലും യക്ഷിക്കഥകളിൽ പോലും കണ്ടെത്താനാവാത്ത ഭൂമികയിലാണ് കഥ നടക്കുന്നത് .നേരത്തെ ഇല്ലാത്ത ഒന്നിനെ ആവിഷ്കരിക്കുന്നതിനെ ആണല്ലോ നമ്മൾ ഒറിജിനാലിറ്റി എന്നൊക്കെ പറയുന്നത് .
    ബ്ലാക്ക് സ്വാൻ എന്ന സിനിമയിൽ ,ഇരട്ടസഹോദരികളായ വെളുത്ത ഹംസത്തെയും കറുത്ത ഹംസത്തെയും അവതരിപ്പിക്കേണ്ട നടിയോട്‌ ഓപ്പറ സംവിധായകൻ പറയുന്നു ,വെളുത്ത ഹംസത്തെഅവതരിപ്പിക്കാൻ കഴിവും അഭിനയ നിയമങ്ങളിലുള്ള അറിവും അത്യാവശ്യമാണ് ;കറുത്ത ഹംസത്തെ അവതരിപ്പിക്കാൻ അതു പോരാ നിയമങ്ങളെ നിരാകരിക്കാനുള്ള കഴിവാണ് വേണ്ടത് ,എന്ന്
   ഇവിടെ പാർവതി എല്ലാ നിയമങ്ങളെയും നിരാകരിച്ചിരിക്കുന്നു ,ധാരാളം നല്ല സിനിമകൾ കണ്ടിട്ടുണ്ട് പാശ്ചാത്യവും പൗരസ്ത്യവുമായ നാട്യ ശാസ്ത്രനിയമങ്ങളിൽ സാമാന്യ വിവരമുണ്ട് എന്നൊക്കെ അഭിമാനിക്കുന്ന ഒരുവനെ പ്രതികരിക്കാൻ പോലും കഴിയാതെ നിസ്സഹായനാക്കിയിരിക്കുന്നു .അഭിനന്ദനങ്ങൾ എന്ന വാക്ക്  അപര്യാപ്തമാണെന്നറിയാം .എങ്കിലും അത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ  



2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

ഹാർവിയുടെ മേഘങ്ങൾ                                                                                                                                                               ഹാർവി  കൊടുങ്കാറ്റ് ടെക്സാസ് തീരത്തു  എത്തിയ ദിവസം,ഇവിടെ ശനിയാഴ്ച രാവിലെ , തന്നെയാണ്  ഞങ്ങൾക്ക് ആസ്റ്റിൻ ,ടെക്സാസിലേക്ക്  പോകേണ്ടിയിരുന്നത് .യാത്ര മാറ്റിവയ്ക്കാൻ നിവൃത്തി  ഉണ്ടായിരുന്നില്ല.    ഫിലാഡൽഫിയായിൽ നിന്ന് യാത്ര തിരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു വിമാനം സമയത്ത് തന്നെയാണ് എന്ന് നെറ്റിൽ നിന്ന് മനസ്സിലായി. ഞങ്ങൾക്  ചെന്നിറങ്ങേണ്ട  ആസ്റ്റിൻ  വിമാനത്താവളത്തിൽ കനത്ത മഴ പെയ്യുകയാണത്രെ. എന്നിട്ടും വിമാനം പുറപ്പെടുക തന്നെ ചെയ്തു.യാത്രക്കാർ തീരെ കുറവായിരുന്നു ;150 പേര് കയറാവുന്ന വിമാനത്തിൽ ഏതാണ്ട് മുപ്പതോളം പേർ .ഞങ്ങളെപ്പോലെ അത്യാവശ്യക്കാരായിരിക്കണം . അപാര സുന്ദര  നീലാകാശത്തിലേക്ക് തന്നെയാണ്  വിമാനം പറന്നുയർന്നത്. പോകപ്പോകെ  മേഘങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തിണ്ടു കുത്തി  കളിക്കുന്ന ആനയെപ്പോലെ ("വപ്രക്രീഡാ പരിണിത ഗജ പ്രേക്ഷണീയം ") എന്ന് കാളിദാസൻ വിശേഷിപ്പിച്ച മേഘങ്ങളായിരുന്നു  തുടക്കത്തിൽ.പിന്നീട് ദൂര ചക്രവാളത്തിൽ കാർ മൂടുന്നതും  ചുഴലികൾ രൂപം കൊള്ളുന്നതും ദൃഷ്ടിപഥത്തിലെത്തി .കൊടുങ്കാറ്റു നേരിൽക്കാണാനാവുന്ന ഒന്നാണെന്ന് പണ്ട് ചെമ്മീനിൽ വായിച്ചത് ഓർത്തുപോയി .ഞങ്ങളുടെ മാർഗത്തിൽ കാറ്റുണ്ടായിരുന്നില്ല .മഴ ഉണ്ടായിരുന്നിരിക്കണം .അറിഞ്ഞില്ല മേഘങ്ങൾക്ക് മുകളിലൂടെയാണല്ലോ വിമാനം പറക്കുന്നത് ,
   ലാന്ഡിങ്ങിന് പ്രാരംഭമായി വിമാനം താണു പറക്കാൻ തുടങ്ങിയപ്പോൾ കിളിവാതിലുകളിൽ മഴത്തുള്ളികൾ വീഴാൻ തുടങ്ങി .താഴെ തീരെ  അവ്യക്തമായ നഗര ദൃശ്യങ്ങൾ . ലാൻഡിങ് സുഗമമായിരുന്നു.വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കനത്ത മഴ .
      ഇപ്പോൾ രാത്രി പത്തുമണി ഇവിടെ മഴ പെയ്യുന്നില്ല ഹ്യുസ്റ്റണിലും തീരാ നഗരങ്ങളിലും കാറ്റും മഴയും തുടരുകയാണ് .


അങ്ങനെ അത്തം പിറക്കുന്നു. എന്റെ നാടായ മാവേലിക്കരക്ക്പേരു കേൾക്കുന്പോൾ സംശയിക്കുന്നത് പോലെ ഓണവുമായി ബന്ധമൊന്നുമില്ല മാ വേലൈ കരൈ മഹാ സമുദ്രത്തിന്റെ തീരം എന്നാണ് വാക്കിനർത്ഥം പടിഞ്ഞാറുള്ള പള്ളിപ്പാട്ടു പുഞ്ചയും മറ്റും പിൽക്കാലത്ത് കടലിൽനിന്ന് പൊങ്ങിവന്നു എന്നാണല്ലോ കരുതപ്പെടുന്നത് . എന്റെ നാടിന്പേരു കൊണ്ട് മാവേലിയുമായി ബന്ധമില്ല എന്നുവച്ച് ഞങ്ങൾ ഓണം ആഘോഷിക്കുന്നതിൽ ആർക്കും പിന്നിലല്ല . താമസക്കാരിൽ ഏതാണ്ടെല്ലാവരും തന്നെ ദരിദ്രരായിരുന്ന വരേണിക്കൽ എന്ന എന്റെ ഗ്രാമത്തിന് ഓണം ഒരു വലിയ ആഘോഷം തന്നെയായിരുന്നു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന നല്ല ഭക്ഷണം നല്ല വസ്ത്രം നാലഞ്ചു ദിവസത്തെ എല്ലാ ദുരിതങ്ങളും മറന്നുകൊണ്ടുള്ള ആഹ്ളാദം ഇതൊക്കെ ഞങ്ങളുടെ പഴയ ഓണത്തെ നിത്യസ്മരണീയംആക്കുന്നു .ഞങ്ങളുടെ ഓണം ഉത്രാടം മുതലേ ആരംഭിച്ചിരുന്നുള്ളു പൂതേടി പോകലും പൂവിടലുമൊക്കെ ഞങ്ങൾ പാഠപുസ്തകത്തിൽ നിന്നറിഞ്ഞിരുന്ന കാര്യങ്ങൾ മാത്രമായിരുന്നു ..ഇന്നിപ്പോൾ ഗ്രാമത്തിൽ ദാരിദ്ര്യം തീരെയില്ല എല്ലാ പുതുമകളും എത്തിച്ചേരുകയും ചെയ്തു .ഓണവും പുതിയ രീതിയിൽ തന്നെ .അതു മറ്റൊരു കഥ .
ഞാനിപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പക്ഷേ അത്തച്ചമയത്തിന്റെ നാടാണ് .അത്തം എത്തിയിരിക്കുന്നു എന്ന് കേരളീയർ അറിയുന്നത് ചമയത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ച് ആണല്ലോ സത്യം പറയുന്നത് ഒഴിവാക്കാൻ വയ്യാത്ത ഒരു ശീലമായി പോയതുകൊണ്ട് പറഞ്ഞു പോവുകയാണ് ഇത്രയും അലങ്കോലമായി ഒരു ഘോഷയാത്ര നടത്താൻ തൃപ്പൂണിത്തുറക്കാർക്കു മാത്രമേ കഴിയൂ. നേർ ബുദ്ധിക്കും നിഷ്കളങ്കതയ്ക്കും പേർ കേട്ട തൃപ്പൂണിത്തുറക്കാരോടുള്ള ആദരവിന്‌ ഒരു കുറവുമില്ലാതെ തന്നെയാണ് പറയുന്നത് .പണ്ടു രാജഭരണ കാലത്തു പ്രൗഢവും ഗംഭീരവുമായ ഒരു ആഘോഷമായിരുന്നു അത്തച്ചമയം .അത് പറഞ്ഞിട്ടെന്തു കാര്യം ഇന്നിപ്പോൾ അത് പഴയ ആഘോഷത്തിന്റെ ഒരുപാരഡിയായി മാറിയിരിക്കുന്നു ഒരു .പുരോഗമന ജനാധിപത്യ മതേതര ഹാസ്യാനുകരണം .
ഫിലാഡൽഫിയയിൽ രാത്രി പത്തരയാവുന്നു .തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ആരംഭിക്കുകയാവണം .ഞാനെന്റെ ബാല്യ കൗമാരങ്ങളിലെ ഓണത്തെക്കുറിച്ചോർത്തിരിക്കുകയാണിവിടെ .കുറേക്കൂടി മുതിർന്നപ്പോൾ ഓണം പ്രധാനമായും ഓണപ്പതിപ്പുകളായിരുന്നു .പ്രത്യേകിച്ച് അവയിലെ കവിതകൾ .ഒരു ഓ എൻ വി കവിതയ്ക്ക് വേണ്ടി മാത്രം ഞാനൊരിക്കൽ തനിനിറം ഓണപ്പതിപ്പു വാങ്ങി ."ശ്രാവണ പുഷ്പങ്ങൾ കാതോർത്തുനിൽക്കുന്നൊരീവഴിത്താരയിലൂടെ / ഒക്കത്തു പാട്ടിന്റെ പൊൽക്കുടമേന്തി നീയെത്തിയില്ലന്തി മയങ്ങി "എന്നു തുടങ്ങുന്ന ആ മനോഹര കവിതയിലെ അവസാനവരികൾ ,എന്റെ അത്തം ആശംസകളായി ഞാനിവിടെ ഉദ്ധരിക്കട്ടെ .
"അക്കൊച്ചുശാരിക ഭൂമികന്യക്കെഴും
ദുഃഖങ്ങൾ പാടിയ തയ്യൽ
ചുണ്ടിൽ പകർന്ന നറുംതേൻ നുകർന്നെന്റെ
കൊച്ചുദുഖങ്ങളുറങ്ങൂ
നിങ്ങൾ തൻ കണ്ണീർ കലരാതിരിക്കട്ടെ
ഇന്നെങ്കിലുമെന്റെ പാട്ടിൽ "

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

തേങ്ങ മോഷണം പോയാൽ പോലും പ്രമുഖ നടൻ ഉത്തരവാദിയാണെന്ന് പറയുന്ന കാലമാണല്ലോ ഇത്. ഏറ്റവും ഒടുവിൽ കേട്ട ആരോപണം ഒരുഎം ടി ഹരിഹരൻ സിനിമ ഏഴാമത്തെ വരവ് വിതരണത്തിനെടുത്ത് നശിപ്പിച്ചു എന്നതാണ് .ഞാനിന്നലെആ സിനിമ- ഏഴാമത്തെ വരവ് -വീണ്ടും കണ്ടു ദിലീപെന്നല്ല ദൈവം തമ്പുരാൻ വിചാരിച്ചാലും ആ സിനിമ ഓടിക്കാൻ കഴിയുകയില്ല .അത് ഓടാതിരിക്കാൻ പ്രത്യേകിച്ച് ഒരു പ്രയത്നവും ആവശ്യമില്ല. അത്രയ്ക്കു മോശപ്പെട്ട സിനിമയാണ് അത്. ഇത്രയും മോശപ്പെട്ട ഒരു സിനിമ ഞങ്ങൾ,നിർദ്ദോഷിയായ പൊതുജനം കാണണമെന്ന് വാശി പിടിക്കരുത്.

2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

9 -8 -2017                                                                                                                                                      മറവിൽ തിരിവിൽ .                                                                                                  .ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കഴിഞ്ഞ ദിവസം കണ്ട ഈ പേരിലുള്ള പരിപാടിയെക്കുറിച്
   സർ സി പി ക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച ,കേരളത്തിലെ പിൽക്കാല മുന്നണി രാഷ്ട്രീയത്തിലെ അതികായനായിരുന്നRSP നേതാവ് സ ബേബി ജോണിനെക്കുറിച്ച്  അദ്ദേഹത്തെ  ആരാധനയോടു കൂടി കണ്ടിരുന്ന കൊല്ലം ചവറ നിവാസികൾക്കിടയിൽ ഒരു അപവാദം പ്രചരിക്കുന്നു .അതു വലിയ വാർത്തയാകുന്നു .സംഭവം ഇങ്ങിനെ :R S P പ്രവർത്തകനായിരുന്ന സരസൻ എന്ന യുവാവ് പാർട്ടിയുമായി തെറ്റുന്നു ;അയാൾ ബേബി ജോൺ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അധിക്ഷേപിച്ചു സംസാരിക്കുന്നു ;പെട്ടെന്നൊരു ദിവസം അയാളെ കാണാതാവുന്നു .അയാൾ കൊല്ലപ്പെട്ടതാകാമെന്നും പിന്നിൽ ബേബി സാറിന്റെ കരങ്ങളുണ്ടാകാമെന്നും സംശയം പ്രകടിപ്പിക്കപ്പെടുന്നു .പറഞ്ഞു പറഞ്ഞു ആളുകൾ അതിൽ വിശ്വസിച്ചു തുടങ്ങുന്നു .മാൻ മിസ്സിങ് നു കേസ് പോലീസ് അന്വേഷണം .പത്രവാർത്തകൾ ...ഒന്നും കണ്ടെത്തിയില്ല ബേബി ജോൺ കുറ്റക്കാരനാണെന്ന ധാരണ ഒരു വിശ്വാസമായിമാറ്റാനേ   ഇതിനൊക്കെ കഴിഞ്ഞുള്ളു .എന്തായാലും നാലഞ്ചു കൊല്ലം കഴിഞ് സരസൻ തിരികെയെത്തി .അപവാദ വ്യവസായികൾ മറ്റൊരിരയെ തേടി .ജനം പിന്നാലെ .
    മൂന്നര പതിറ്റാണ്ടു മുൻപു നടന്ന ഈ സംഭവത്തിന്റെ ഉള്ളുകള്ളികൾ ,അന്നാ  കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മേധാവി ,മുൻ ഡി ജി പി എം ജി എ രാമൻ ,ബേബിജോൺ കുടുംബാംഗങ്ങൾ ,അന്ന് പോലീസ് ചോദ്യം ചെയ്യലിന് വിധേയരായ R S P പ്രവർത്തകർ ഇവരുടെയൊക്കെ നേർസാക്ഷ്യങ്ങളിലൂടെ ,പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നു സി അനൂപ് നിർമ്മിച്ച മുകളിൽ പറഞ്ഞ പരിപാടി .
    അപവാദ പ്രചാരകർ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട് .ആരോപണവിധേയനാവുന്ന ആൾ ഒരു സാമൂഹ്യ ജീവിയാണെന്നും അയാൾക്ക് ഒരു കുടുംബമുണ്ടെന്നുമുള്ള വസ്തുത .ഒരില്ലാക്കഥയുടെ പേരിൽ ഒരു കുടുംബം അനുഭവിച്ച മനോവേദനകൾ ആ കുടുംബാന്ഗങ്ങൾ തന്നെ പങ്കുവെക്കുന്നുണ്ടിതിൽ .അതേ പോലെ പോലീസ് സ്വീകരിച്ച മൂന്നാം മുറകൾ ഉരുട്ടു ,ഗരുഡൻ പറത്തൽ തുടങ്ങിയവ അതിനു വിധേയരായ പാർട്ടി പ്രവർത്തകർ വിശദീകരിക്കുന്നുണ്ട് .
    ആളുകൾ കരുതുന്നതു പോലെ സരസൻ സ്വമേധയാ തിരിച്ചു വരികയായിരുന്നില്ല .ഒരു ടിപ്പ് ന്റെ അടിസ്ഥാനത്തിൽ പോലീസ് മംഗലാപുരത്തു പോയി തന്ത്ര പൂർവം കൂട്ടിക്കൊണ്ടു വരികയായിരുന്നു .അത് ദൃശ്യവൽക്കരിച്ചിട്ടുണ്ട് .അയാൾ തിരികെ വരാതിരുന്നത് ആരുടെയൊക്കെയോ നിര്ബന്ധ പ്രേരണയാലായിരുന്നു .
      സരസനെതിരെ യാതൊരു പ്രതികാര നടപടിയും ബേബിജോണിന്റെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്നുണ്ടായില്ല എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് പ്രോഗ്രാം അവസാനിക്കുന്നത് .
     കടുത്ത നിറക്കൂട്ടുകളില്ലാത്ത ,സത്യസന്ധവും വിശ്വസനീയവുമായ ദൃശ്യ ശ്രവ്യ ആഖ്യാനത്തിനു നന്ദി ,അനൂപിനും ടീമംഗങ്ങൾക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും
    







      
ക്വിറ്റ്‌ ഇന്ത്യാ സമരംഅതൊരു പരാജയപ്പെട്ട സമരമായിരുന്നില്ല .
 ബ്രിട്ടണ്‍ യുദ്ധം കൊണ്ടു ക്ഷീണിച്ചതു കൊണ്ട് നമുക്ക് സ്വാതന്ത്ര്യം തന്നിട്ട് പോയി എന്നൊക്കെ പറയുന്നത് നട്ടെല്ലില്ലാത്തവരും ആത്മാഭിമാനമെന്നത് വരും ജന്മത്തിൽ പോലും  ഉണ്ടാകാനിടയില്ലാത്തവരും ആണ് .ഇത് ഞാൻ പറയുന്നതല്ല സാക്ഷാൽ സി അച്ചുത മേനോൻ പറഞ്ഞതാണ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ മറ്റൊരു പ്രധാന സമരത്തെ ക്കുറിച്ച  ലൂയി ഫിഷറുടെ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന ,ഏറ്റവും ആധികാരികമായ ഗാന്ധിച്ചരിത്രം എന്ന നിലയില ആട്ടന്ബറോ തന്റെ ഗാന്ധി ചിത്രത്തിനു അടിസ്ത്ഹാനമായി സ്വീകരിച്ച ,പുസ്തകത്തിൽ ഒരു ദൃക്സാക്ഷി വിവരണമുണ്ട് .അതിന്റെ ഒരു പ്രധാന പോർമുഖത്ത് കുറച്ചു സത്യാഗ്രഹികൾ ഒത്തു കൂടുന്നു .അവർ ചെറു സംഘങ്ങളായി രൂപപ്പെടുന്നു .ഒരു സംഘം കടലിലേക്ക് .ബ്രിട്ടീഷ്‌ പോലീസ് അവരെ തടയുന്നു .അവർ അക്രമരഹിതമായി ചെറുക്കുന്നു .ബ്രിട്ടീഷ്‌ പോലീസ് അവരെ തള്ളി ചതക്കുന്നു .കൂട്ടത്തിലെ അവസാന സത്യഗ്രഹിയും വീണു കഴിയും വരെ മര്ദ്ദനവും ചെറുത്തു നില്പ്പും തുടരുന്നു .എല്ലാവരും വീണും കഴിയുമ്പോൾ പിന്നിൽ നിന്നിരുന്ന സംഘ ങ്ങളിൽ ഒന്ന് മുന്നോട്ടു വന്നു വീണവരെ എടുത്തു മാറ്റുന്നു .മറ്റൊരു സംഘം അടികൊണ്ടു വീഴാനായി അപ്പോഴേക്കും മുന്നോട്ടു വന്നു കഴിഞ്ഞിരിക്കും .
ഈ പ്രക്രിയ ദിവസങ്ങളോളം തുടര്ന്നിരുന്നു .
 ഭാരത മാതാ കീജെയ് മഹാത്മാ ഗാന്ധി കീജെയ് എന്നീ മുദ്രാവാക്യങ്ങൾ ആത്മ ത്യാഗത്തിനു ചിലരെ സംബന്ധിച്ചിടത്തോള മെങ്കിലും പര്യാപ്തമായിരുന്നു .ഇത്തരമൊരു സ്വയം സമർപ്പണത്തിളേക്ക് ഒരു ജനതയെ ഉണര്ത്താൻ ഒരു നേതാവിനെ കഴിയുമായിരുന്നുള്ളു അതാണ്‌ മോഹന ദാസ് കരം ചന്ദ് ഗാന്ധി .
   ഞാൻ ഫിഷറു ടെ പുസ്തകം കോളേജ് കാലത്ത് വായിച്ചതാണ് .അതിന്റെ സത്യ സനന്ധമായ ദൃശ്യാവിഷ്കാരം ഗാന്ധി സിനിമയിൽ കണ്ടു .യഥാ ർ ഥ ജീവിതത്തിലും  അത്തരമൊരു സമരം ഞാൻ കണ്ടു .75 ലെ അടിയന്തിരാവസ്ഥ കാലത്താണ് .പതിവില്ലാതെ സെക്രട്രി യേറ്റ് സമര കവാടത്തിൽ ഒച്ചയും ബഹളവു കേട്ടു .സമരക്കാരെല്ലാം ജൂണ്‍ 26 നു തന്നെ  സ്ഥലം വിട്ടിരുന്നു .ചുറ്റിപറ്റി നിന്ന ഏതാനും പേർ അന്നത്തെ പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷയിൽ 'അടി  ' എന്ന് കടലാസ്സിൽ എഴുതിക്കാണിച്ചപ്പോൾ തന്നെ ഓടിയത്രേ .'യന്തി രാവസ്ഥ 'എന്ന് മുഴുവൻ എഴുതേണ്ടി വന്നില്ല പോലും .അവിടെയാണു കുറച്ചധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നത്. പോലീസു കാര് ലേശം അമ്പരന്നു നിരോധനാഞ്ജ ഒന്നുമില്ലാതെ ആളുകളെ വിരട്ടി  ഓടിക്കാൻ പോലിസിനധികാരമില്ല അടിയന്തിരാവസ്ഥയിൽ പോലും .പക്ഷേ അവർക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല .ചെറു പ്പക്കാരിലൊരു സംഘം മുദ്രാവാക്യം മുഴക്കി മുന്നോട്ടു നീങ്ങി .ആ പഴയ മുദ്രാ വാക്യം തന്നെ ഭാരത മാതാ കീജെയ്. കൂട്ടത്തിൽ മറ്റൊരു ഗാന്ധിയെ അപലപിക്കുന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു .
  പിന്നീടുള്ളത് ഉപ്പുസത്യാഗ്രഹ കടപ്പുരത്തിന്റെ ആവര്ത്തനമായിരുന്നു .മുന്നോട്ടു വന്ന സന്ഘാംഗങ്ങേല്ലാം അടികൊണ്ടു വീഴുന്നു ഒരു സംഘം അവരെ എടുത്തു മാറ്റുന്നു അടികൊണ്ടു വീഴാൻ വേണ്ടി അടുത്ത സംഘം മുമ്പോട്ട് ഒടുവിൽ എല്ലാവരും വീണു കഴിഞ്ഞപ്പോൾ ചലന  ശേഷി പൂർണമായി നഷ്ട പ്പെട്ടിട്ടില്ലാത്ത്ത ചിലരെ പോലീസ് വാനിലേക്കെറി യുന്നു .സമരം അവസാനിക്കുന്നു .
   എനിക്കാവേശം തോന്നി .എനിക്ക് ചെയ്യാൻ കഴിയാതിരുന്നത്ചെയ്യാൻ  ഹിറ്റ്ലെരെയോ മുസ്സോളിനിയെയോ ക്കാൾ ഒട്ടും മോശമല്ലാത്ത ഒരു സ്വേഛാ ദുഷ്പ്രഭുവിനെ  എതിര്ക്കാൻ കുറച്ചു ചെറുപ്പക്കാർ കാട്ടിയ തന്റേടം എന്നെ ആവേശ ഭരിതനാക്കി
 ആവേശം പെട്ടെന്ന് തണുത്തു .അവർ ആർ എസ്  എസ് കാരാണത്രെ .ഞാൻ ഇതിനെ ക്കുറിച്ച് ഒന്നും ആരോടും പറഞ്ഞില്ല എന്ന് മാതമല്ല അത് മറക്കാൻ ശ്രമിക്കുക കൂടി ചെയ്തു .പിന്നെ ജനാധിപത്യം പുനസ്ത്ഹാപിക്കപ്പെട്ട ശേഷം ഒരു ദിവസം   ഇരുപതു തിരിയിട്ട നിലവിളക്കിനെ ക്കുറിച്ച് കവിത എഴുതിയ പി ഭാസ്കരന്റെയും അടിയന്തിരാവസ്ഥ യെ അനുകൂലിച്ച് പ്രഭാഷണം നടത്തിയ അഴീക്കോടിന്റേയും സാന്നിദ്ധ്യത്തിൽ സാക്ഷാൽ ബാലചന്ദ്രൻ ചുള്ളിക്കാട് ആർ എസ് എസു കാര് മാത്രമാണ് അടിയന്തിരാവസ്ഥയെ ഫലപ്രദമായി ചെറുത്തു നിന്നത് എന്ന് പ്രസ്താവിച്ചതായി കേട്ടപ്പോഴാണ് ഞാൻ ഈ സംഭവം ഒര്മ്മയിലേക്ക് മടക്കി കൊണ്ടു വന്നത് .ക്വിറ്റ്‌ ഇന്ത്യാ യെ ക്കുരിച്ചുള്ള മനോജ് പോന്കുന്നത്ത്തിന്റെ പോസ്റ്റു കണ്ടപ്പോൾ ഞാനിതോർത്തു പോയി...
   

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

അങ്ങിനെ ഗുജറാത്തിൽ അരങ്ങേറിയിരുന്ന ട്രാജി ഫാഴ്സിന്  തിരശീല വീണു .ഇനി മറ്റെന്തെങ്കിലും വിനോദ പരിപാടി കാണാം .അതിനിടയിൽ അല്പം ചരിത്രം .വിപ്ലവസോഷ്യലിസ ത്തിന്റെ മേൽശാന്തിയായിരുന്ന ഓണാട്ടുകരക്കാരൻ പോറ്റിയെ ചാലക്കുടിക്കാരൻ ഒരു മേനോൻ ചാക്കിട്ടു പിടിച്ചിടത്തുനിന്നാണ് തുടക്കം തൊള്ളായിരത്തി അമ്പത്താറിൽ  .പക്ഷെ ജനസേവകരെ മൊത്തമായി ആട്ടിത്തെളിച്ച് പഞ്ചനക്ഷത്ര തൊഴുത്തുകളിൽ കൊണ്ടു കെട്ടുന്ന സമ്പ്രദായം  പിന്നീട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ് ആരംഭിച്ചത് .ജനാധിപത്യം, സോഷ്യലിസം ,മതേതരത്വം ഇവയുടെ മൊത്തക്കച്ചവടക്കാരായ ദേശീയ കക്ഷി ഇഷ്ടമില്ലാത്ത സംസ്ഥാന ഗവൺമെന്റുകളെ അസ്ഥിരപ്പെടുത്താൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ പ്രതിരോധിക്കാൻ ദ്രാവിഡ പാർട്ടികളാണ് ഈ വഴി കണ്ടു പിടിച്ചത് .ഇന്നിപ്പോൾ സനാതന ധർമ്മത്തിന്റെ കുത്തകവ്യാപാരികൾ അതേ തന്ത്രങ്ങൾ തങ്ങൾക്കെതിരെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ മതേതതര ദേശീയക്കാർക്കും നക്ഷത്ര ഗോശാലകളെ ആശ്രയിക്കേണ്ടി വന്നു .നാടകം തുടരാനാണ് വഴി .മൂന്നാമതൊരു ചിന്താധാര എത്ര ദുർബ്ബലമായിട്ടാണെങ്കിലും നിലനിൽക്കുന്നുണ്ട് എന്നു വിശ്വസിക്കുകയെ  നിർവാഹമുള്ളൂ യഥാർത്ഥ ജനാധിപത്യം പുലർന്നു കാണണമെന്നാഗ്രഹിക്കുന്നവർക്ക് .ആ പ്രതീക്ഷക്കു ബലമേകുന്നു ഭരണഘടന നിർമ്മിച്ചു നൽകിയ വിളക്കുമാടങ്ങളിൽ വെളിച്ചം ബാക്കി നിൽക്കുന്നു എന്ന വസ്തുത
    ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷിക ദിനത്തിൽ മഹാത്മാവിനെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഹോമിച്ച എല്ലാവരേയും ഓർത്തുകൊണ്ട് ...
   

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

Austin Tx
7-8-2017
Hidden Figures

മറഞ്ഞിരിക്കുന്നവർ
2016 ഇൽ  ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ട Hidden Figures എന്ന ചലച്ചിത്രത്തെക്കുറിച്ച് .
 .സ്ഥലം നാസായുടെ വിർജിനീയായിലെ ഗവേഷണ കേന്ദ്രം. കാലം തൊള്ളായിരത്തി അറുപതുകളുടെ തുടക്കം .64 ലെ തുല്യ പൗരാവകാശ നിയമം നടപ്പിൽ വരുന്നതിനു മുമ്പ്.കംപ്യുട്ടർ എന്നാൽ കണക്കു കൂട്ടുന്ന ആൾ എന്നർത്ഥമുള്ള കാലം .അതിനു വേണ്ടിയുള്ള യന്ത്രങ്ങൾ നിലവിൽ വന്നിരുന്നില്ല
  വർണ്ണ വിവേചനം നിയമം മൂലം നിലനിർത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് വിർജീനിയ .നാസാകേന്ദ്രത്തിലെയും സ്ഥിതി വിഭിന്നമായിരുന്നില്ല .ശാസ്ത്രജ്ഞരെല്ലാവരും വെള്ളക്കാരായിരുന്നു ;പുരുഷന്മാരും .ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിന് വേണ്ടി  ,ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലും ഉന്നത ബിരുദം നേടിയ കുറച്ചു കറുത്ത വർഗ്ഗക്കാരികളെ കംപ്യുട്ടർമാരായി  നിയമിച്ചിട്ടുണ്ടായിരുന്നു നാസാ .ഇവർ ജോലി ചെയ്യുന്ന സ്ഥലം ,വെസ്റ്റ് ഏരിയ കമ്പ്യൂട്ടർ സെന്റർ ,അക്ഷരാർത്ഥത്തിൽ തന്നെ വേർതിരിക്കപ്പെട്ടത് ,Segregated,ആയിരുന്നു .കറുത്തവർഗ്ഗക്കാരികൾക്ക് പ്രത്യേക ഊണു മുറി മാത്രമല്ല പ്രത്യേക ശുചിമുറികളുമുണ്ടായിരുന്നു .വെളുത്തവരുടെ ടോയിലറ് അത്യാവശ്യത്തിനു പോലും ഉപയോഗിക്കാൻ അവർക്കനുമതി    ഉണ്ടായിരുന്നില്ല
     ഇവരിൽ മൂന്നു പേർ ,കാതറിൻ ജോൺസൺ .ഡൊറോത്തി വാഗ്നൻ ,മേരി ജാക്സൺ എന്നിവർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്  ഉയർന്ന നിലയിൽ എത്തുകയുണ്ടായി .കാതറിൻ ജോണ്സണ് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രെസിഡെന്റ്സ് മെഡൽ ഫോർ ഫ്രീഡം ലഭിച്ചു അവരുടെ 96 ആം വയസ്സിൽ .ഈ മൂന്നു നീഗ്രോ സ്ത്രീകളുടെ ജീവിത സമരം സത്യസന്ധവും വസ്തുതാ
 പരവുമായി ആഖ്യാനം ചെയ്യപ്പെടുന്ന,മാര്ഗോട് ലീഷേട്ടർലി എഴുതിയ ഹിഡൻ ഫിഗേഴ്സ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അലിഗർ ഷ്രോഡറും തിയോഡർ മെലും ചേർന്നു തയാറാക്കിയ തിരക്കഥയിൽ മെൽ സംവിധാനം ചെയ്തത ഈ സിനിമ ലോകത്തെവിടെയുമുള്ള പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് പ്രചോദകമാവേണ്ടതാണ് .