2017, ഏപ്രിൽ 23, ഞായറാഴ്‌ച

പിണറായി പറഞ്ഞതിങ്ങനെയാണ് "ഇവിടെയൊരു സർക്കാറുണ്ട് ,ചുരുങ്ങിയ പക്ഷം ആ സർക്കാരിനെ മുൻകൂട്ടി ഒന്നറിയിക്കാമായിരുന്നില്ലേ ".ഇവിടെ സർക്കാർ എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ആരെയാണ് .ഒഴിപ്പിക്കൽ നടത്തിയത് കളക്ടറും സബ്കലക്ടറും ഒക്കെയാണ് .നമ്മളെ പോലുള്ളവർക്ക് വിജ് അസിസ്റ്റന്റ് കൂടി സർക്കാരാണ് .അതാണു താനും സർക്കാരിന്റെ ശരിയായ നിർവചനവും .അപ്പോൾ പിന്നെ മുഖ്യ മന്ത്രി ഉദ്ദേശിച്ചത് മന്ത്രി സഭ എന്നായിരിക്കാം .സർക്കാരും മന്ത്രിസഭയും പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ടല്ലോ നമ്മൾ .പക്ഷേ എല്ലാവർക്കുമറിയാം വകുപ്പുമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുരിശി ളക്കി  മാറ്റിയതെന്ന് ;അതിലദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു എന്നും ടി വിയിൽ കേട്ടു .മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം എന്നത് കേരളത്തിൽ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന കാര്യം .അതാണ് വെസ്റ്റമിനിസ്റെർ സമ്പ്രദായത്തിന്റെ അടിസ്ഥാനം തന്നെ .ഒരു മന്ത്രി അറിഞ്ഞാൽ മതി ,ദൈനംദിന ഭരണകാര്യങ്ങളിൽ വകുപ്പ് മന്ത്രി .മുഖ്യ മന്ത്രിയോടു ചോദിക്കേണ്ടതുണ്ടോ ,മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടോ എന്നൊക്കെ ആ മന്ത്രിയാണ് തീരുമാനിക്കേണ്ടത് .സ്വന്തം വകുപ്പ് മന്ത്രിയുടെ അനുവാദം കിട്ടിക്കഴിഞ്ഞാൽ ഈ വക കാര്യങ്ങളൊന്നും ഉദ്യോഗസ്ഥന്മാർ അന്വേഷിക്കേണ്ടതില്ല .ഇത് പിണറായിക്കും അറിയാമല്ലോ .അപ്പോൾ  പിണറായിയുടെ ചോദ്യത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?അഥവാ അതിൽ ഉൾച്ചേർന്നിരിക്കുന്ന ശകാരത്തിന്റെ ലക്‌ഷ്യം ആരായിരുന്നു ?
           സംശയമൊന്നുമില്ല രണ്ടാമത്തെ വലിയ കഷിയോട് ഒന്നാമത്തെ വലിയ കക്ഷി ചോദിച്ച ചോദ്യം തന്നെ .കാര്യസ്ഥനെ  ചാരി പോത്തിനെ തല്ലുന്നത് പക്ഷേ പിണറായിയുടെ രീതിയല്ലല്ലോ .അല്ല എന്നാൽ കക്ഷികൾ തമ്മിലുള്ള തുറന്ന കുരിശു യുദ്ധത്തിന് സമയമായില്ല എന്നദ്ദേഹത്തിനു തോന്നിയിരിക്കാം
     പക്ഷേ മനസ്സിലാവാത്തത് എന്തിനാണിവർ ,മുമ്പ് ഒന്നായിരുന്ന കമ്യുണിസ്റ്റ് കക്ഷികൾ പരസ്പരം പോരടിക്കുന്നത് എന്നാണ് .64 ഇൽ പിളർപ്പുണ്ടായപ്പോൾ അതിനു യുക്തി സഹമായ വിശ്വാസ യോഗ്യമായ കാരണങ്ങളുമുണ്ടായിരുന്നു :ദേശീയ ജനാധിപത്യമാണോ ജനകീയ ജനാധിപത്യമാണോ വിപ്ലവാനന്തര ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തേണ്ടത് ?കോമ്പ്രദോർ ബൂര്ഷവാസിയെ നിര്വചിക്കേണ്ടത് എങ്ങിനെ ?ഇങ്ങിനെ എന്തെല്ലാം .എന്നാൽ ഇന്ന് ആ വക പ്രശ്നങ്ങളൊന്നുമില്ല .പിന്നെ?
     എന്തായാലും രണ്ടു കമ്യൂണിസ്റ്റു കക്ഷികൾ തമ്മിലുള്ള കുടിപ്പക ദൈനംദിന ഭരണത്തെ ബാധിക്കുന്ന നിലവാരത്തിലേക്കെത്തിയിരിക്കുന്നു .കാരണം? അതറിയരുതെന്നതാണല്ലോ മനുഷ്യ ജന്മത്തിന്റെ എന്ന് വെച്ചാൽ കൊടിപിടിക്കുകയും ചുവരെഴുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സാധാരണ സഖാവിന്റെ വിധി

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

10th April 2017

പൊഫെസ്സർ എം അച്യുതൻ

 പാശ്ചാത്യസാഹിത്യ ദർശനങ്ങളെ അവയുടെ സമഗ്രതയിൽ മലയാളികൾക്കു പരിചയപ്പെടുത്തിയ ഗുരുനാഥനാണ് എം അച്യുതൻ .സാഹിത്യ വിദ്യാർഥികൾ മാത്രമല്ല ഗൗരവ പൂർവം സാഹിത്യത്തെ സമീപിക്കുന്ന മറ്റു മലയാളി വായനക്കാരും പാശ്ചാത്യസാഹിത്യ മീമാംസയെ പരിചയപ്പെടുന്നത് അച്യുതൻ സാറിന്റെ പുസ്തകത്തിലൂടെയാണ് .എന്നുവെച്ചു അതൊരു പ്രാഥമിക പാഠ പുസ്തകം മാത്രമല്ല .ആ വിഷയത്തെ ക്കുറിച്ചുള്ള ആധികാരികവും പ്രൗഡവുമായ പഠനമാണ് നോവലിനെയും ചെറുകഥയേയും കുറിച്ചുള്ള അച്യുതൻസാറിന്റെ പുസ്തകങ്ങളെക്കുറിച്ചും ഇതു തന്നെ പറയാം .
    ഈ പുസ്തകങ്ങൾക്കൊക്കെ ഇപ്പോഴും പുതിയ പതിപ്പുകൾ ഉണ്ടാവുന്നുണ്ട് .അവയുടെ കർത്താവ് ഈ അടുത്ത കാലം വരെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു .എന്നിട്ടും അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നില്ല .എഴുത്തുകാർ വിശേഷിച് നിരൂപകർ നമുക്കിടയിൽ ജീവിക്കുന്നുവെന്നു ബോദ്ധ്യം വരണമെങ്കിൽ അവർ നിത്യവും പ്രസംഗിക്കുന്നവരാവണം അല്ലെങ്കിൽ നിരന്തരമായി പ്രതികരിക്കുന്നവരാവണം .മികച്ച പ്രാസംഗികനായിരുന്നുവെങ്കിലും  അച്യുതൻ സാർ വിരളമായേ പ്രസംഗിക്കാൻ പോവാറുണ്ടായിരുന്നുള്ളു .എന്തിനും ഏതിനും പ്രതികരിച് സാസ്കാരിക നായകനാവാൻ അദ്ദേഹം മിനക്കെട്ടിരുന്നുമില്ല
   പക്ഷെ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ഏറെക്കാലം ജീവിക്കും .
സാങ്കേതികമായി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നില്ല ഞാൻ .പക്ഷെ സാഹിത്യത്തെക്കുറിച്ച മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ എനിക്ക് മാർഗ്ഗ ദര്ശകങ്ങളായിട്ടുണ്ട് .
    ആദരാഞ്ജലികൾ


2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

Austin Texas
5th April,2017

ആറു പതിറ്റാണ്ട്
---------------------------
 അറുപതു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭാ ,ഇ എം എസ്  മന്ത്രിസഭ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യ പരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .
   എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയി ക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നെ പറയാനുള്ളു .
    സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന  ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷെ സമൂഹം ശ്രെണീ ബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും   ഉഴുതു മറിച്ചു .
         കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്ത രൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ  ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സാമത്വത്തെ ക്കുറിച്ചുള്ള ബോധം രൂഡമൂലമായി .
    തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .
     ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത്  ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷി കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു    .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി !
   ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു
         ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും  മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ