2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഭാരതീയ ചിന്ത യുടെ പ്രധാന അനുശാസങ്ങളിലൊന്നാണ് അപരിഗ്രഹം .സ്വന്തമായി ഒന്നും തന്നെ ഉണ്ടാകാതിരിക്കുക .സന്യാസിമാർക്കു മാത്രമേ അതു പൂർണ്ണമായി പാലിക്കാൻ കഴിയൂ .അതു  കൊണ്ടാണ് ഉടുതുണിയും ഭിക്ഷാപാത്രവും മാത്രമേ സന്യാസിക്ക് സ്വന്തമായി ഉണ്ടാകാവു  എന്ന് ആ ചാര്യന്മാർ വിധിച്ചത് .ദിഗംബര ജൈനന്മാർ ഒരു പടികൂടി മുമ്പോട്ട് പോയി .പരിഗ്രഹത്തിൽ ഉടുവസ്ത്രത്തെക്കുടി  ഉൾപ്പെടുത്തി ഉപേക്ഷിച്ചു .2600 വര്ഷങ്ങളായി ദിഗംബര ജൈന മുനി പരമ്പര  ആകാശം ഉടുപുടവയായി സ്വീകരിച്ചു ധർമ്മ പ്രചാരണം ചെയ്തു പോരുന്നു .അപരിഗ്രഹം പോലെ അവരുടെ പഞ്ച മഹാവ്രതത്ത്വങ്ങളിൽ പ്പെടുന്ന ഒന്നാണ് അഹിംസയും .ഇവിടെയും ജൈനന്മാർ മൗലിക വാദികളാണ് .മനുഷ്യരെ മാത്രമല്ല ഒരു പ്രാണിയെയും അവർ ഹിംസിക്കുകയില്ല .കാലടിയിൽ പ്പെട്ട ഏതെങ്കിലും ഒരദൃശ്യപ്രാണി വേദനിച്ചെങ്കിലോ എന്ന് കരുതി മയിൽ പ്പീലികൊണ്ടുള്ള വിശറി കൊണ്ട് മുന്നിലെ നിലം തുടച്ചു കൊണ്ടാണ് അവർ നടക്കുക .അനുവദനീയമായ പരിഗ്രഹങ്ങളിൽ ഒന്നാണ് അവർക്ക് ഈ വിശറി .അത് പോലെ ഹിംസ എന്നാൽ ശാരീരിക ഹിംസ മാത്രമല്ല  അവർക്ക് .മറ്റു ജീവജാലങ്ങളുടെ മനസ്സു വേദനിപ്പിക്കാതിരിക്കലും അവരുടെ ധർമ്മമാണ് അവർ കരുതുന്നു .
     ഇതിലൊന്നും എതിർക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്നു അവരുടെ കടുത്ത വിമര്ശകനായ ആചാര്യ ശങ്കരന് പോലും തോന്നിയിട്ടില്ല .ഇപ്പോഴും അവർ ഇടപെടേണ്ടി വരുന്ന സമൂഹത്തിൽ ഇക്കാര്യത്തിൽ അവരോടെതിര്പ്പൊന്നും ആർക്കെങ്കിലും ഉള്ളതായി അറിഞ്ഞു കൂടാ .എതിർപ്പുള്ളവരുടെ ഇടയിലേക്ക് അവർ കടന്നു കയറി ചെല്ലാറുമില്ല .പക്ഷെ അവരുമായി സംവദിക്കണമെന്നുള്ളവർക്ക് അതാവാം .അവർ ജൈനമുനിമാർ അവരുടെ മഹാവ്രതങ്ങൾ  പാലിച്ചു കൊണ്ടായിരിക്കും സംവാദത്തിലേർപ്പെടുക എന്ന് മാത്രം .ഇന്ത്യകണ്ട ഏറ്റവും ശക്തി ശാലിയായ പ്രധാനമന്ത്രിക്ക് ,സാക്ഷാൽ ഇന്ദിരാ ഗാന്ധിക്ക് പോലും ആ വ്യവസ്ഥ അംഗീകരിക്കേണ്ടി വന്നു .ഇപ്പോളിതാ ഒരു സംസ്ഥാന നിയമ സഭക്കും .അതിനെ ക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്നവർ മനപ്പൂർവം മറച്ചു വെക്കുന്ന ഒരു കാര്യമുണ്ട് .നിയമ സഭ ഏകകണ്‌ഠമായാണ്  ജൈന സന്യാസിയെ ക്ഷണിക്കാനുള്ള പ്രമേയം അംഗീകരിച്ചത് .എല്ലാ കക്ഷി  നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു .ഒടുവിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .നിയമ സഭ അതിന്റെ പൂർണ്ണതയിൽ ഗവർണ്ണർ ഉൾപ്പെടെ സന്നിഹിതമായിരുന്നു .കക്ഷി വ്യത്യാസമില്ലാതെ സ്ത്രീ പുരുഷഭേദമില്ലാതെ സഭയിലും സന്ദർശക ഗാലറിയിലുമുള്ളവർ പ്രസംഗത്തെ കയ്യടിച്ച് അഭിനന്ദിച്ച് കൊണ്ടിരുന്നു .കാരണം സമീപകാലത്ത് ഇന്ത്യയിൽ കേട്ട ഏറ്റവും ഉത്പതിഷ്ണുവായ പ്രസംഗമായിരുന്നു അത്
    ജൈന മുനിയിൽ ഹിന്ദു വർഗ്ഗീയ വാദിയെ ,ദിഗംബരത്വത്തിൽ അശ്ലീലതയെ ,നിയമ സഭയുടെ  സർവ സമ്മത തീരുമാനത്തിൽ ഫാസിസത്തെ കണ്ടെത്തിയവരെക്കുറിച്ച് എന്ത് പറയാനാണ്


2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

അരുതു വിജയേട്ട
നേരത്തെ വാർത്ത കേട്ടിരുന്നു ചിത്രം വിചിത്രം പരിപാടിയിൽ ആണെന്ന് തോന്നുന്നു പ്രസംഗത്തിന്റെ ഭാഗങ്ങൾ നേരിൽ കാണുകയും ചെയ്തു .ഓഫിസുകളിലെ .ഓണക്കച്ചവടത്തെക്കുറിച്ചും ഓണപൂവിടലിനെ ക്കുറിച്ചും മുഖ്യമന്ത്രിനടത്തിയ പരാമർശങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെ വിഷയം .
  ഫ്യുഡൽ വ്യവസ്ഥയുടെ അവശിഷ്ടമെന്നു ചരിത്ര വിശകലനം ചെയ്താലും ടുറിസം പോഷിപ്പിക്കാൻ വേണ്ടി ദേശീയാഘോഷമെന്നു വിളിക്കപ്പെട്ടത് എന്നപഹസിച്ചാലും ഇന്ന് മലയാളി ജാതിമത വ്യത്യാസമോ സാമ്പത്തിക ഉച്ച നീചത്വമോ ഒന്നും കണക്കിലെടുക്കാതെ കുട്ടു ചേർന്ന് മതിമറന്നാഹ്ലാദിക്കുന്ന ഒരാഘോഷമാണ് ഓണം .ഒന്നാം ഓണം മുതൽ കിട്ടുന്ന അവധി ദിവസങ്ങളിലല്ല അതിനു മുമ്പ് തന്നെ തുടങ്ങുന്ന തയാറെടുപ്പുകളിലാണ് ഈ ആഹ്ലാദവും ആഘോഷവും ഏറ്റവും പ്രകടമാവുന്നത് .അത് കാണുമ്പോൾ "എന്തൊരന്തശ്ചക്തി ചൈതന്യ ധാരായാ ണെ ന്റെ മക്കൾക്കു പെരുമാൾ മഹാബലി "എന്ന് വയലാർ പാടിയത് എത്ര സത്യം എന്ന് നമ്മൾക്കു ബോദ്ധ്യമാകും .തെരഞ്ഞടുപ്പ് വരുമ്പോൾ പ്രകൃതി ക്ഷോഭം പോലെയുള്ള അത്യാഹിതങ്ങളുണ്ടാവുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ രാപകൽ മറന്നു പ്രവർത്തിക്കാറുണ്ടല്ലോ .അതിനൊരു പ്രതിഫലമായി കണക്കാക്കിയാലും മതി .
    പൂക്കളില്ലാതെ പുക്കളമില്ലാതെ ഓണമില്ല "ഞങ്ങടെ സാക്ഷികളത്രെ പൂവുകൾ 'എന്ന് മഹാകവി വൈലോപ്പിള്ളി . അതുകൊണ്ട് ഒരു ദിവസം അവർ പൂക്കളം ഇട്ടു കൊള്ളട്ടെ .പട്ടവും പനം പിള്ളിയും ഇ എം എസ്സും അച്യുത മേനോനും നായനാരും  കരുണാകരനും അതിനനുവദിച്ചിരുന്നു ..അതവർ ദുർബ്ബലരായിരുന്നത് കൊണ്ടല്ലല്ലോ വിജയേട്ടാ .അത് കൊണ്ട് ഈ ഒരൊറ്റ കാര്യത്തിൽ മാത്രം നിർബന്ധം പിടിക്കരുത് .കടലാസ്സു കൂനകൾക്കിടയിൽ  ജീവിതം ഹോമിക്കുന്നവർ ഒന്നോ രണ്ടോ ദിവസം മതി മറന്നു ആഹ്ലാദിച്ചു കൊള്ളട്ടെ  

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച



ഞാൻ ശ്രീരാമകൃഷ്ണ വചനാമൃതമോ വിവേകാനന്ദ സാഹിത്യമോ വായിച്ചിട്ടില്ല .അത്ര ചെറുതല്ലാത്ത എന്റെ പുസ്തക ശേഖരത്തിൽ ഈ രണ്ടു പുസ്തകങ്ങളും ഇല്ല .അതിനെ ക്കുറിച്ച് ഞാൻ പൊടുന്നനെ ബോധവാനായത് ഇന്നലെയാണ് .തെക്കൻ കാലിഫോർണിയയിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോൾ .
       നഗരങ്ങളിൾ ക്കും ജനപദങ്ങൾക്കുമപ്പുറം കാടിൻറെ  നിർജ്ജനതയിൽ പർണ്ണ  കുടീരങ്ങൾ നിർമ്മിച്ചിരുന്നില്ലേ പണ്ട് നമ്മുടെ സത്യാന്വേഷികൾ .അവയെ അനുസ്മരിപ്പിക്കുന്നു ഈ ആശ്രമം .നഗരവാരിധികളിൽ നിന്നെല്ലാം അകലെ വിജനമായ കുന്നിന്പുറത്ത് .നമ്മുടെ സന്യാസി മഠങ്ങളുടെയോ മഹാക്ഷേത്രങ്ങളുടെയോ ആ ഡംബരങ്ങളോ ആലഭാരങ്ങളോ ജനത്തിരക്കോ ഇല്ലാതെ .കഷ്ടിച്ച് രണ്ടു കാറുകൾക്ക് കടന്നു പോകാവുന്ന ടാർ റോഡിലൂടെ ഒരു നാഴികയോളം കുന്നു കയറിച്ചെന്നാൽ ആശ്രമമായി .അങ്ങിങ്ങു പരന്നു കിടക്കുന്ന ചെറിയ ഒറ്റനില ക്കെട്ടിടങ്ങൾ .ശാന്തമായ അന്തരീക്ഷം .ആൾപാർപ്പിന്റെ ലക്ഷണമായി അങ്ങിങ് ചിലപ്പോൾ സംസാരം കേൾക്കാം
 മണിയടിച്ചിട്ടു വേണം സമുച്ചയത്തിലേക്ക് കടക്കാൻ .അതു മാത്രമാണ് അവിടെ കണ്ട ഒരു നിർദ്ദേശം .കാവൽക്കാരില്ല നിയന്ത്രകരില്ല നിർദ്ദേശങ്ങളെഴുതിയ പലകകളുമില്ല .നേരെ ചെന്നാൽ വിവേകാനന്ദ പ്രതിമ .ഒരു ചെറിയ തടാകത്തിലാണതു സ്ഥാപിച്ചിരിക്കുന്നത് . തടാകം നിറയെ മീനുകൾ ചുറ്റും കാട്ടു  ചെടികൾ പൂത്തു നിൽക്കുന്നു .വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലെ പ്രത്യക്ഷപ്പെടു  എന്ന് പറഞ്ഞ, ,മനുഷ്യൻ മനുഷ്യൻ തീണ്ടാപ്പാടകലെ നിർത്തുന്നവരുടെ നാട് ഭ്രാന്താലയമാണെന്നു പ്രഖ്യാപിച്ച യുവ സന്യാസി .വിഗ്രഹം ഒരാശയം അതിൽ പ്രതിഷ്‌ഠി തമാവുമ്പോൾ പ്രതിഷ്‌ഠയും ആ ആശയവുമായി സാധകന് സംവേദനം നടത്താനുള്ള മാദ്ധ്യമവുമാവുന്നു .ഉപാധികളില്ലാതെ സാധന സാദ്ധ്യമാവുന്നിടത്തോളമേ വിഗ്രഹത്തിനു പ്രസക്തിയുള്ളൂ .ആചാര്യ സ്വാമികൾ പറഞ്ഞതാണ് ഹിന്ദു വിഗ്രഹാരാധകനാണ് എന്ന് പറഞ്ഞവർക്കു മറുപടിയായി .ഞാൻ വിവേകാനന്ദന്റെ വിഗ്രഹത്തിനഭിമുഖമായി ഏറെ നേരം നിന്നു .അദ്ദേഹത്തിന്റേതായി എന്റെ മനസ്സിലുണ്ടായിരുന്ന ആശയങ്ങൾ അയവിറക്കി കൊണ്ട് .അദ്ദേഹത്തിന്റെ കൃതികൾ വായിക്കാതിരുന്നത് ഒരു കുറവായി എനിക്ക് തോന്നിയതേയില്ല .
   ഇടത്തോട്ടു പടികൾ  കയറി ചെന്നാൽ കോൺഫറൻസ് ഹാൾ ആണ്‌ .ഇടക്കൊക്കെ സമ്മേളങ്ങൾ ഉണ്ടാവും .അതിന്റെ സമയ ക്രമങ്ങളൊക്കെ നോട്ടീസ് ബോർഡിലുണ്ട് .ആശ്രമത്തിന്റെയും അതിന്റെ  ഉടമസ്ഥാവകാശമുള്ള വേദാന്ത സൊസൈറ്റിയുടെയും ചരിത്രം പറയുന്ന ലഘുലേഖയും അവിടെ വെച്ചിട്ടുണ്ട് .എന്താണു വേദാന്തം എന്ന ചെറിയ ഒരു കുറിപ്പും .
  തൊട്ടപ്പുറത്താണ് ലൈബ്രറി .വളരെ വലിയതൊന്നുമല്ല ..അന്തേവാസികൾക്ക് വന്നിരുന്നു വായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തോന്നുന്നു .ധാരാളം ഇരിപ്പിടങ്ങളുണ്ട് .കീര്ക്കീഗാറിന്റെയും മറ്റും പുസ്തകങ്ങൾ ഞാനവിടെ  .കണ്ടു .മേല്നോട്ടക്കാരില്ല . 'പുക വലിക്കരുത് 'നിശബ്ദത പാലിക്കുക എന്നിങ്ങനെയുള്ള  വിളമ്പരങ്ങളില്ല .
    അതിനടുത്ത കെട്ടിടമാണ് അവിടത്തെ അമ്പലം .പരമ ഹംസരുടെ ചിത്രമാണ് പ്രതിഷ്ഠ ..കൽക്കത്തക്ക ടുത്തുള്ള കുമാർ പുക്കുറിൽ വയലിലൂടെ ചോളം കൊറിച്ചു നടന്ന എട്ടു വയസ്സുകാരൻ ഗദാധരൻ കാറു മുടിയ ആകാശത്തിലൂടെ വെളുത്ത കൊക്കുകൾ പറന്നു പോകുന്നതു കണ്ടു ബോധം കെ ട്ടു  വീണു .അതീന്ദ്രിയാനുഭവങ്ങളുടെ പരമ്പരയിൽ ആദ്യത്തേതായിരുന്നു അത് .ആ അനുഭവങ്ങളിലൂടെ അദ്ദേഹം പരമ ഹംസ പദവിയിലെത്തി .തന്റെ മുമ്പിലിരുന്നു ചോദ്യങ്ങൾ ചോദിച്ച ബിരുദ ധാരിയും യുക്തിവാദിയുമായ ചെറുപ്പക്കാരനോടു പറഞ്ഞു 'നിന്നെക്കാണുന്നതിലും വ്യക്തമായി ഞാൻ ദൈവത്തെ കാണുന്നു "വെന്ന് .താനും ഈ മഹാപ്രപഞ്ചവും തമ്മിലുള്ള അഭേദത്വം അപരോക്ഷാനുഭൂതിയായി ഉൾക്കൊണ്ട ഗദാധരന്റെ ചിത്രം ഏതു സത്യാന്വേഷിക്കാണ്‌ പ്രതിഷ്‌ഠ യും പ്രചോദകവും ആവാത്തത് .
    ക്ഷേത്രത്തിലേക്കു കടക്കാൻ ചെരിപ്പഴിച്ചു വെക്കേണ്ടതുണ്ട് .പിന്നെയുമുണ്ട് നിർദ്ദേശങ്ങൾ :ശ്രീകോവിലിലേക്ക് കടന്നിരിക്കരുത് ;പ്രതിഷ്‌ഠ ക്കു മുമ്പിൽ ഒരു സമയം ഒരാളെ ഇരിക്കാവൂ .
     ഉയർന്ന പീഠത്തിലെ പരമ ഹംസരുടെ ചിത്രത്തിലേക്ക്  വെളിച്ചാം വീഴുന്നു .ചുറ്റും മങ്ങിയ വെളിച്ചത്തിൽ നിലത്ത് വിരിച്ച കമ്പളങ്ങളിൽ ഭക്തർക്കിരിക്കാനുള്ള കുഷനുകൾ .പുജാരിയില്ല മന്ത്രോച്ചാരണങ്ങളില്ല .സംപൂർണ്ണ നിശ്ശബ്ദത .കണ്മുന്നിൽ ഗദാധരന്റെ വിശ്രുതമായ ആർദ്ര മന്ദഹാസം ചന്ദനപ്പൊട്ട് .ഞാൻ ആ മന്ദഹാസത്തിലേക്കും ചന്ദനക്കുറിയിലേക്കും അതിലൂടെ അനന്തതയിലേക്കും നോക്കി  . .എന്നെങ്കിലും ഞാൻ തന്നെയെന്ന് എനിക്ക് ബോദ്ധ്യമായേക്കാവുന്ന മഹാപ്രപഞ്ച ചൈതന്യം .അക്ഷരങ്ങളും അസ്തിത്വം തന്നെയും അപ്രസക്തമാവുന്നു .
     നിത്യാനിത്യ വിവേകിയല്ലാത്ത ലൗകികന് പ്രാരബ്ധങ്ങളിലേക്കു . മടങ്ങിയല്ലേ മതിയാവു .കീഴടക്കപ്പെട്ട അമേരിക്കൻ ആദിവാസിയുടെ ഭൂമിയിലൂടെ തിരികെ പോരുമ്പോൾ എനിക്ക് വായിക്കാത്തവയെ ക്കുറിച്ചുള്ള ദുഖവും വായിച്ചതിനെ ക്കുറിച്ചുള്ള ഗർവ്വും ഇല്ലാതായിട്ടുണ്ട് എന്ന് തോന്നി .പുസ്തകങ്ങളല്ല  ഇങ്ങിനെ ചില ധന്യ നിമിഷങ്ങളാണ് പ്രധാനം ..
 
 
     





















2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സുബ്രഹ്മണ്യൻ കുറ്റിക്കോലിന്റെ 'കവിതയിലെ വൃത്തവും  താളവും  ' എന്ന വൃത്ത ശാസ്ത്ര ഗ്രന്ഥം പുറത്തിറങ്ങി .ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ .മലയാളത്തിൽ  ഒരു നൂറ്റാണ്ടിനു മുമ്പ്  വൃത്ത മഞ്ജരി സൃഷ്ടിച്ചിടത്തോളം വലിയ ഒരു വിപ്ലവമാണ് ഈ പുസ്തകത്തിന്റെ പ്രസാധനവും .കാരണം :എഴുത്തശ്ചനും നിരണം പണിക്കർമാരും കുഞ്ചൻ നമ്പ്യാരും ഉപയോഗപ്പെടുത്തിയ ശീലുകൾക്കു മാത്രമേ തമ്പുരാൻ ലക്ഷണ നിർണ്ണയം ചെയ്തിട്ടുള്ളു .നമ്മുടെ വയലേലലകളിലും കൃഷിയിടങ്ങളിലും പാടിക്കേട്ടിരുന്ന  ഒട്ടനവധി ഈണങ്ങളും താളങ്ങളും ,സാങ്കേതികമായി പറഞ്ഞാൽ വൃത്തങ്ങൾ, ലക്ഷണ നിർണ്ണയം ചെയ്യപ്പെടാതെ അവശേഷിക്കുന്നുണ്ട് .അവയിൽ പലതും പിൽക്കാല കവികൾ ഉപയോഗിച്ചിട്ടുമുണ്ട് .അഖിലാണ്ഡ മണ്ഡലവും കനക ചിലങ്കയും ചില ആധുനിക കവിതകളും അക്കൂട്ടത്തിൽ പെടുന്നു  വൃത്തമഞ്ജരി ഉപയോഗിച്ച് അവയിലെ വൃത്തം കണ്ടു പിടിക്കാൻ കഴിയുകയില്ല .
     അങ്ങിനെയുള്ള അമ്പതിലധികം ശീലുകൾക്ക് വൃത്തമഞ്ജരിയുടെ രീതിശാസ്ത്രം ഉപയോഗപ്പെടുത്തി ലക്ഷണമെഴുതിയിരിക്കുകയാണ് സുബ്രഹ്മണ്യൻ മാഷ് .മാത്രമല്ല നാട്യ ശാസ്ത്രനിയമങ്ങൾ വെച്ച് അവയുടെ താള പരമായ പ്രത്യേകതകളും അദ്ദേഹം പരിശോധിക്കുന്നുണ്ട് .ഇത് മലയാളത്തിൽ ഒരപൂർവതയാണ് .
    ഈ പുസ്തകത്തിനു ഞാനാണ് അവതാരിക എഴുതേണ്ടതെന്നു ഗ്രന്ഥ കർത്താവ് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എന്റെ ഇക്കാര്യത്തിലുള്ള സംപൂർണ്ണ അയോഗ്യതയെ ക്കുറിച്ച് ഞാനദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു .അദ്ദേഹം മുഴുവൻ കേട്ടു .എന്നിട്ട് ഞാൻ എഴുതണമെന്ന നിശ്ചയത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു .അയോഗ്യതയെ ക്കുറിച്ചുള്ള ബോദ്ധ്യം നിലനിൽക്കെ തന്നെ എനിക്ക് ആഹ്ലാദവും തോന്നി ഞാനെഴുതുന്ന ഒരു ലേഖനം മലയാള ഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കുമല്ലോ .കാരണം ഈ പുസ്തകം മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുറെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലായി എന്നും നിലനിൽക്കുക തന്നെ ചെയ്യും ,
      ഈ പുസ്തകത്തിന് അതർഹിക്കുന്ന പരിഗണന നൽകണമെന്ന് ഓരോ ഭാഷാ സ്നേഹിയോടും ഞാൻ അപേക്ഷിക്കുന്നു
     
     

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഇതിഹാസങ്ങളുടെ കാലം 
-------------------------------------------
' ഫ്രാൻസിസ് ഇട്ടിക്കോര 'വായിക്കുന്നതിനു   മുമ്പ് തന്നെആ പുസ്തകത്തെ ക്കുറിച്ചുള്ള ചില പ്രതികൂല വിമര്ശനങ്ങൾ  ഞാൻ .വായിച്ചിരുന്നു.ആ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ .പക്ഷെ വിമര്ശകര് കാണാതിരുന്ന ഒരു കാര്യമുണ്ട് .ആ നോവൽ ഒരു വഴിതുറക്കലായിരുന്നു .മാർത്താണ്ഡ വർമ്മ മുതൽ സുന്ദരികളും സുന്ദരന്മാരും വരെയുള്ള വലിയനോവലുകൾ വീണ്ടും ഭാഷയിൽ എഴുതപ്പെടാൻ പോകുന്നുവെന്ന് ഇട്ടിക്കോര നമ്മളെ അറിയിച്ചു .ആ പ്രവചനത്തിന്റെ സാഫല്യങ്ങളാണ് 'മനുഷ്യന് ഒരാമുഖവും"'ആരാച്ചാരും'.
  നമ്മുടെ എഴുത്തുകാരും ഈ ഗുണവ്യതിയാനത്തെക്കുറിച്ച് ബോധ മുള്ളവരാണ് .'ആമുഖം '  വായിച്ചതിനു ശേഷം ഞാൻ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ സുഭാഷ് ചന്ദ്രൻ പറഞ്ഞത് ഞാനോർക്കുന്നു :"വലിയ പുസ്തകങ്ങൾ ഞങ്ങൾക്കും എഴുതാൻ കഴിയും സാറേ "വലിയ പുസ്തകങ്ങൾ എന്നാൽ ഒരു ജനതയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വികാസ പരിണാമങ്ങളെ സൗന്ദര്യാത്മകമായി കല യുടേതായ സത്യസന്ധതയോടെ ചിത്രീകരിക്കുന്ന പുസ്തകങ്ങൾ .ആ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് 'ആണ്ടാൾ ദേവനായകിയും '' നിരീശ്വരനും ' പി എഫ് മാത്യുസിന്റെ പുതിയ നോവലും മറ്റും നമുക്കുറപ്പു തരുന്നു .
   ഏഷ്യാനെറ്റ് ന്യുസിന്റെ സാഹിത്യത്തിലെ കീർത്തിമുദ്ര സുഭാഷ്ചന്ദ്രന് എന്ന വാർത്തകണ്ടപ്പോൾ മനസ്സിൽ വന്നതാണിതൊക്കെ .ഏതു സാഹിത്യ സമ്മാനവും എഴുത്തുകാരനെന്നപോലെ വായന ക്കാരന് കൂടിയുള്ളതാണ് .ഈ സമ്മാനം പക്ഷെ അതുകൂടാതെ മലയാള നോവലിലെ പുതിയ പന്ഥാവിനും അതിലെ മറ്റു പഥിക ർക്കും കൂടി  അവകാശപ്പെട്ടതാണെന്നു ഞാൻ വിചാരിക്കുന്നു 







2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

നമ്മുടെ സ്വാതന്ത്ര്യത്തിന് നാം ഈ മനുഷ്യനോടു കടപ്പെട്ടിരിക്കുന്നു .സ്വാതന്തത്ര്യത്തിനു മാത്രമല്ല പക്ഷെ നാം ബാപ്പുവിനോട് കടപ്പെട്ടിരിക്കുന്നത് .തോറോയുടെയും റസ്കിന്റെയും ടോൾസ്റ്റോയിയുടെയും ആശയങ്ങളിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തിയ സമരമാർഗ്ഗം മാത്രമാണ് ഇന്ന് ലോകത്തെവിടെയും അധസ്ഥിത ജനതകൾക്കുള്ള വിമോചന ആയുധം .മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടു കഴിഞ്ഞു.താഴെത്തട്ടിൽ നിന്നാരംഭിക്കുന്ന വികസനം എന്ന ഗാന്ധിയൻ സങ്കൽപം, ഗ്രാമങ്ങളുടെ സ്വരാജ്യം എന്നദ്ദേഹം വിളിച്ച സമ്പ്രദായം ,മാത്രമാണ് നവ ലിബറൽ ആഗാളീകൃത സമ്പദ്‌വ്യവസ്ഥയെ വെല്ലു വിളിക്കാവുന്നതായി ഇന്നു ലോകത്ത് നിലനിൽക്കുന്നത്  .ഇ എം എസ്സ് നമ്പൂതിരിപ്പാടും ,രാജീവ് ഗാന്ധിയും തോമസ് ഐസക്കുമെല്ലാം  അതിന്റെ പ്രവക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായത് യാദൃശ്ചികമല്ല .ഗാന്ധനിന്ദ ഫാഷനാണെന്നു ചിലരെങ്കിലും കരുതുന്നുണ്ട് ഇന്ത്യയിൽ ഇന്ത്യയിൽ മാത്രം .അത് പ്രശസ്തിക്കുള്ള കുറുക്കു വഴിയൊന്നുമല്ല .ചില മനുഷ്യർക്കെങ്കിലും അധമരാവയവാതിരിക്കാൻ കഴിയുകയില്ല ഏതു കാലത്തും എന്ന സത്യത്തിന്റെ നിദർശനമാണത് .ഗാന്ധിക്കു നേരെ നിറയൊഴിച്ചവനോളം  ഒരു പക്ഷേ അതിലധികം നിന്ദ്യരായ  ആ അധമരെ നമുക്ക് അവഗണിക്കാം .കാരണം ലോകം അദ്ദേഹത്തെ കൂടുതൽ കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ് .മനുഷ്യരെ നയിച്ചവരിൽ ,,നേതാക്കന്മാരിൽ ,നിന്ന് പത്തു പ്രമുഖരെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ആ പട്ടികയിൽ തീർച്ചയായും ഉണ്ടാകുന്ന പേർ ഗാന്ധിയുടേതാണത്രേ .ഈ വിഷയത്തിൽ ഡോക്ട്രേറ് നേടിയ ഒരു മാനേജ്‌മെന്റ് വിദഗ്ധൻ പറഞ്ഞതാണ് .
   എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേ രാത്രിയിൽ സ്വാതന്ത്ര്യത്തോടൊപ്പം ജനിച്ച ഒരുവന്റെ പ്രണാമം
       

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മഞ്ഞണി പൂനിലാവ്

"കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ
കവിളത്തു മഴവില്ലിൻ നിഴലാട്ടം "----രണ്ടു വള്ളുവനാടൻ യുവതികൾ പരസ്പരം കളിയാക്കി പാടുകയായിരുന്നു  വെള്ളിത്തിരയിൽ അരനൂറ്റാണ്ടു മുമ്പ്. .അവർ മുറപ്പെണ്ണുങ്ങളായിരുന്നു ,നാത്തുന്മാരാവുമെന്നുറപ്പിച്ചവരുമായിരുന്നു .വലിയ വിശേഷം തെലുങ്കു ദേശ ക്കാരായിരുന്ന യുവ നടികളായിരുന്നു അവരെ അവതരിപ്പിച്ചത് .താരതമ്യേന പുതുമുഖങ്ങൾ .ജ്യോതിലക്ഷ്മിയും ശാരദയും .
   കരയുന്നോ ചിരിക്കുന്നോ എന്നു പറയാനാവാത്ത പുഴയുടെ തീരത്ത് ആഗ്രഹിച്ചതൊക്കെ കൈ വിട്ടു പോകുന്നതു നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന സഹോദരീ സഹോദര സന്താനങ്ങളായ യുവതീ യുവാക്കളുടെ കഥയായിരുന്നു എം ടി തിരക്കഥാ കൃത്തായി അരങ്ങേറ്റം കുറിച്ച 'മുറപ്പെണ്ണ്' .അക്കൂട്ടത്തിൽ അകാലത്തിൽ ഈ ലോകം വിട്ടു പോകേണ്ടി വന്ന കുഞ്ഞു ലക്ഷ്മിയായി അഭിനയിച്ചത് ജ്യോതിലക്ഷ്മിയായിരുന്നു .ഒരേസമയം ചിരിച്ചും കരഞ്ഞും കൊണ്ട് ബാലേട്ടനോടു(പ്രേം നസീർ ) സംസാരിക്കുന്ന കുഞ്ഞു ലക്ഷ്മി അന്ന് തന്നെ മനസ്സിൽ പതിഞ്ഞതാണ് .
       ഒരു കൊല്ലത്തിനകം അതെ ടീമിൻറെ തന്നെ 'നഗരമേനന്ദി 'പുറത്തു വന്നു ..മഞ്ഞണി പൂനിലാവ്  മഞ്ഞളരച്ചുവെച് നീരാടുന്ന പേരാറ്റിൻ കടവത്തു നിന്ന് മദ്രാസ് എന്ന മഹാനഗരസാഗരത്തിലേക്ക്  ഒഴുകിയെത്താൻ  ഇടയായ ഒരു വള്ളുവനാടൻ കുടുംബത്തിന്റെ കഥ .അതിൽ നായികയായി ഒരാളേ ഉണ്ടായിരുന്നുള്ളു ,ജ്യോതി ലക്ഷ്മി ..നഗരത്തിന്റെ മുകൾ പ്പരപ്പിലെ  കളിയുടെയും ചിരിയുടെയും മായികതകളിൽ ഭ്രമിച്ചു  വശായി  ഒടുവിൽ ചളിയിലും ചുഴിയിലും എല്ലാം നഷ്ടപ്പെട്ടു മടങ്ങിപ്പോരേണ്ടി വന്ന നാട്ടിൻ പുറത്തു കാരിയെ  അഞ്ചു പതിറ്റാണ്ടിനു ശേഷവും ഞാനോർക്കുന്നു പിന്നീടൊരിക്കലും ആ ചിത്രം കണ്ടിട്ടില്ലെങ്കിൽ പോലും .
      പിന്നീട് ചില മലയാള പടങ്ങളിൽ കുടി ജ്യോതിലക്ഷ്മി അഭിനയിച്ചു .ഉപനായികയായും മറ്റും .കൊടുങ്ങല്ലൂരമ്മയിലെ മാധവിയെ മാത്രമേ ഞാനോർക്കുന്നുള്ളു .ശാരദ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ ജ്യോതിലക്ഷ്മിക്ക് കാലം കല്പിച്ചു കൊടുത്തതു മറ്റൊരു വേഷമായിരുന്നു .തമിഴ് തെലുങ്കുസിനിമകളിലെ ഐറ്റം ഡാൻസുകാരിയുടെ ..മലയാളി ജ്യോതിലക്ഷ്മിയെ മറന്നു . ചെന്നൈയിൽ വെച്ച്  ഓഗസ്റ്റ് 8 നു അവർ നിര്യാതയായ വിവരം  കേരളത്തിൽ വലിയ വാർത്തയാവാതിരുന്നത് അതു കൊണ്ടാണല്ലോ .സസ്കാരച്ചടങ്ങുകളിൽ ഷീല പങ്കെടുത്തിരുന്നത്  പഴയ കൂട്ടുകാരിയും സഹപ്രവർത്തകയും  എന്ന നിലയിലായിരിക്കണം .മലയാള സിനിമയെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല ;ആദരാഞ്ജലികൾ അർപ്പിക്കാനോ ചടങ്ങിൽ പങ്കെടുക്കാനോ .ഇത് അനാദരവ് മാത്രമല്ല കൃതഘ്നത കൂടി യാണ് .എന്തുകൊണ്ടെന്നോ ?1962 ഇൽ കണ്ണും കരളും എന്ന ചിത്രത്തിലൂടെ കെ എസ്  സേതുമാധവൻ തുടക്കം കുറിച്ച പരിവർത്തനത്തിന് ,തമിഴിൽ നിന്നു പകർന്നു കിട്ടിയ അതിഭാവുകത്വം പൂർണമായി ഒഴിവാക്കി കൊണ്ട് കുടുംബ കഥകൾ ഋജുവായി ആഖ്യാനം ചെയ്‌ത്‌ കലാമൂല്യവും ജനപ്രിയതയുമുള്ള ചിത്രങ്ങളുണ്ടാക്കുന്ന രീതിക്ക്, ഊർജ്ജം പകരുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചു മുറപ്പെണ്ണും എം ടി വിൻസെന്റ്‌ ശോഭനാ പരമേശ്വരൻ  നായർ ,പ്രേംനസിർ ടീമിന്റെ മറ്റു ചിത്രങ്ങളും .അതിൽ ആദ്യ രണ്ടു ചിത്രങ്ങളിലെ നായികയായിരുന്നു ജ്യോതിലക്ഷ്മി .അവർ .അവർ നമ്മുടെ ആദരവും കൃതജ്ഞതയും അർഹിക്കുന്നു
"ഒരു കൊച്ചു പന്തലിൽ ഒരു കൊച്ചു മണ്ഡപം
പുളിയില ക്കര മുണ്ടും കിനാവ് കണ്ട " അത്രയും മാത്രം കിനാവുകണ്ട ,പക്ഷെ കിട്ടാതെ പോയആ  നാട്ടിൻപുറത്തു കാരിക ളെ  ഇന്നും ഓർമ്മിക്കുന്ന പഴയ ഒരാരാധകന്റെ പ്രണാമം.








2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അന്യ സംസ്ഥാന തൊഴിലാളി
മാവേലിക്കരയിൽ   വീട്  പണിക്കിടയിൽ  പരിചയപ്പെടാനിടയായ  ഒരു  അന്യ സംസ്ഥാന തൊഴിലാളി പറഞ്ഞു താൻ ചമ്പാരൺ ജില്ലക്കാരനാണെന്ന് ..പരിചയമുള്ള സ്ഥലപ്പേർ കേട്ട് ഞാൻ മുഖമുയർത്തിയപ്പോൾ അയാൾ പ്രതികരിച്ചതിങ്ങനെ . അതെ സാബ് ആ ചമ്പാരൺ തന്നെ മഹാത്മജി  ഇന്ത്യയിൽ  ആദ്യമായി സമരം സംഘടിപ്പിച്ച സ്ഥലം .തുടർന്നയാൾ നീലം  കൃഷിക്കാരുടെ സമരത്തെക്കുറിച്ചുംഗാന്ധിജിയെ ക്കുറിച്ചും തന്റെ നാട്ടുകാരൻ  തന്നെയായ  രാജേന്ദ്രപ്രസാദിനെക്കുറിച്ചും ഒക്കെ വിശദമായി സംസാരിച്ചു .മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ആദരവോടെ സ്മരിക്കുന്ന മറ്റൊരിന്ത്യൻ പൗരനെ വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിൽ എനിക്ക് അനല്പമായ ആഹ്ലാദം തോന്നി .അതല്ല പറയാൻ വന്നത് .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ക്കുറിച്ച് ശുദ്ധമായ ഹിന്ദിയിൽ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ആൾ വിദ്യാ സമ്പന്നനായിരിക്കണം .പെരുമാറ്റത്തിലെ കുലീനതയും അത് തന്നെയാണ് സൂചിപ്പിക്കുന്നത് .
   എം എ പാസ്സായി കുറേക്കാലം സ്‌കൂൾ അദ്ധ്യാ പകനായി ജോലി നോക്കിയതിനുശേഷം കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി കേരളത്തിലേക്കു കൂലിപ്പണിക്കു വന്ന ഒരു ബംഗാളി യുവാവിനെയും ഞാൻ ആയിടെ തന്നെ പരിചയപ്പെടാനിടയായി .തന്നെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ സന്ദർഭവശാൽ വെളിപ്പെടുത്തിയതാണ് .അത് സത്യമാണെന്ന് അയാളുമായി അടുത്തിടപെട്ടപ്പോൾ എനിക്കു ബോദ്ധ്യമാവുകയും ചെയ്തു .
      പറഞ്ഞു വരുന്നതിതാണ് :നമ്മൾ മുദ്രകുത്തി മാറ്റി നിർത്തുന്ന ഇന്ത്യൻ പൗരന്മാരിൽ ചിലരെങ്കിലും വിദ്യാ സമ്പന്നരാണ് .മഹാഭൂരിപക്ഷം പേരും മാന്യമായി പെരുമാറുന്നവരുമാണ് .നമ്മളിൽ നിന്നും കൂടുതൽ സൗഹാർദ്ദ പൂർവമായ , സമന്മാരോടെന്ന പോലെയുള്ള സമീപനം അവർ അർഹിക്കുന്നു .
     
    

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച


ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് .നിയമ സഭാ അമ്മേളനം നടക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ്സ് എം എൽ എ മാരെയെല്ലാം വൈകുന്നേരം അദ്ദേഹംതന്റെ   വീട്ടിലേക്കു വിളിച്ചു വരുത്തു മായിരുന്നു .പിറ്റേ ദിവസം സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ,അവയ്ക്ക് കിട്ടാനിടയുള്ള മറുപടികൾ തുടർന്നുണ്ടാവേണ്ട ഉപചോദ്യങ്ങൾ ഇവയെക്കുറിച്ചോക്കെ  വ്യക്തമായ നിർദ്ദേശങ്ങൾ നല്കുകകയും ഓരോന്നിനും ഏറ്റവും യോജിച്ച ആളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത് ..ദക്ഷിണ കേരളത്തിൽ വലിയ പ്രചാരമുണ്ടായിരുന്ന സരസൻ മാസിക മാത്രമാണ് ഇതൊരു വാർത്തയാക്കിയത് .അവർക്കത്തിന് കാരണമുണ്ടായിരുന്നു ..മുകളിൽ പറഞ്ഞ കാര്യങ്ങൾ വാസ്തുനിഷ്ട മായി  പ്രതിപാദിച്ചതിനു ശേഷം സരസൻ ഇത്രയും കുട്ടി കുട്ടി ചേർത്തു എം എൽ എ മാർക്ക് വിഭവ സമൃദ്ധമായ സത്കാരവും പതിവായിരുന്നു :ആഞ്ഞിലിക്കുരു വറുത്തതും ജീരക വെള്ളവും .അതും അന്തസ്സത്തയിൽ സത്യമായിരുന്നു കാരണം പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിലെ ,അന്ന് ഔദ്യോഗിക വസതിയുണ്ടായിരുന്നില്ല ,സ്ഥിതി പരമ ദയനീയമായിരുന്നു .ക്ലിഫ് ഹൌസ്സിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല .
     ആഭ്യന്തര മന്ത്രിയായി റോസ് ഹൌ സ്സിലേക്കു മാറിയപ്പോഴും പിന്നീട് മന്ത്രിയല്ലാതായി വീണ്ടും വാടക വീട്ടിലേക്കു മാറിയപ്പോഴും  സരസൻ പറഞ്ഞ ഈ ആഞ്ഞിലിക്കുരു ജീരക വെള്ള സത്കാരം  .മാറ്റമില്ലാതെ തുടർന്നു കൊണ്ടിരുന്നു .
     ചാക്കോച്ചന്റെ പടം ഇന്നത്തെ ഒരു നേതാവിന്റെ പട ത്തിനൊപ്പം  അടിച്ചു വന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ടി വി ദൃശ്യം കണ്ടപ്പോൾ എഴുതി പ്പോയതാണ്



2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സുവർണ്ണ രേഖ
--------------------------                                                                                    സ്വാതന്ത്ര്യത്തോടൊപ്പം ആരംഭിച്ച അഭയാർത്ഥി പ്രവാഹം തുടർന്നു കൊണ്ടേ യിരിക്കുന്നു  .കുറെ മാസങ്ങളായി ശമ്പളമില്ലാതെ, കുറച്ചു ദിവസമായി ഭക്ഷണം പോലുമില്ലാതെ ഗൾഫിൽ കഴിയുന്ന പതിനായിരം പേർ നാട്ടിൽ തിരിച്ചെത്തുകയാണല്ലോ .സമാന്തരമായി ഏതു സമ്പന്ന രാജ്യത്തേയും വെല്ലുന്ന ആഡംബരജീവിതവും നമ്മുടെ രാജ്യത്തുണ്ട് .സമ്പന്ന ദരിദ്ര ഭേദമില്ലാതെ  ജാതി എന്ന ദുർദ്ദേവത നമ്മളെയെല്ലാം ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു .വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽ നിന്നും കൽക്കട്ടയിലെത്തിയ അഭയാർത്ഥികളിൽ  ചിലരുടെ  ഒരു വ്യാഴവട്ടക്കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കി ഈ ഇന്ത്യൻ യാഥാർഥ്യത്തെ ക്രൂരവും നിർദ്ദയവുമായി അതേസമയം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഋതിക് ഘട്ടക് സുവർണ്ണരേഖ എന്ന സിനിമയിൽ ..62 ഇൽ പൂർത്തിയാക്കി 65 ഇൽ റിലീസ് ചെയ്ത ഈ ചിത്രം അന്ന് മുതലേ കാണണ മെന്നാഗ്രഹിച്ചിരുന്നതാണ് .ഇന്ന് 2016 ജൂലൈ 31 നു മാത്രമേ അതിനു സാധിച്ചുള്ളൂ .എന്തായാലും ഒന്ന് മനസ്സിലായി ;നമ്മുടെ സമൂഹത്തിന്റെ പ്രൊഫൈൽ മാറിയിട്ടേയില്ല അര  നൂറ്റാണ്ടിനു ശേഷവും .ഒരു വ്യത്യാസം ഉണ്ടെന്നു സമ്മതിക്കാം;സുവർണ്ണ രേഖയുടെ അന്ത്യത്തിൽ ഘട്ടക് പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസമുണ്ടല്ലോ അത് ഇന്ന് നിലനിൽക്കുന്നില്ല .
        റേ ചിത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് ,അവ റിലീസ് ചെയ്ത കാലത്തും പിന്നീടും .ഘട്ടക്കിന്റെ സിനിമയെ ക്കുറിച്ച് അതു പറഞ്ഞു കുടാ .വിദേശ രാജ്യങ്ങളിലും റേ ചിത്രങ്ങൾക്കു കിട്ടിയ ശ്രദ്ധ ഘട്ടക് സിനിമക്കുണ്ടായില്ല .എന്തായാലും ഇപ്പോഴെങ്കിലും സുവർണ്ണരേഖ കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ് ..