2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച

24-2-2020

'മീശ 'വായിച്ചു .നന്ന് .വായിച്ച മിക്കവരും ചെയ്യാറുള്ളതുപോലെ 'പക്ഷെ 'ഞാൻ കൂട്ടിച്ചേർക്കുന്നില്ല .ഉപാധികളില്ലാതെ തന്നെ പറയാം എനിക്കിഷ്ടപ്പെട്ടു .തൊണ്ണൂറ്റൊമ്പതിലെ (1924 ) വെള്ളപ്പൊക്കത്തിനു തൊട്ടു മുമ്പുമുതൽ 122 ലെ (1946 )വയലാർ കലാപം വരെയുള്ള ഏകദേശം മൂന്നു പതിറ്റാണ്ടാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന കാലം ;സ്ഥലം കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങൾ മുഖ്യമായും വിശാല കുട്ടനാട് പൊതുവെയും .ഈ ഭൂപ്രദേശത്തിലുൾപ്പെടുന്ന ഓണാട്ടുകരയിലെ പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ അൻപതുകളിലും അറുപതുകളിലും .ഈ പരിചിതത്വം എനിക്കീ നോവൽ ആകർഷകമായി തോന്നാൻ ഒരു കാരണമാവാം .
  പഴയ മിത്തുകളെ അപനിർമ്മിച്ച് പുതിയ മിത്തുകൾ സൃഷ്ടിക്കുകയാണ് നല്ല നോവലുകൾ ചെയ്യുന്നത് എന്നു പറഞ്ഞത് ഏർണെസ്റ് ഫിഷർ ആണ് -(ആര്ട്ട് എഗൈൻസ്റ് ഐഡിയോളജി ).ഈ നിർവചനം അനുസരിച്ച് 'മീശ 'ഒരു നല്ല നോവലാണ് .വിശദമായി എഴുതേണ്ടതുണ്ട് ;അത് പിന്നീട് .ഒരു സവിശേഷത മാത്രം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ .ഓണാട്ടുകാരമുതൽ വൈക്കം വരെയുള്ള വിശാല കുട്ടനാടൻ പ്രദേശങ്ങളിലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കർഷകത്തൊഴിലാളി ജീവിതം അതിന്റെ സമസ്ത ദൈന്യതകളോടും കൂടി ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് കലാത്മകമായിത്തന്നെ .ഒരു പക്ഷേ രണ്ടിടങ്ങഴിയിൽ കാണുന്നതിനേക്കാൾ വിശദമായി .പീഡിതാവസ്ഥയുടെ സത്യസന്ധമായ ആഖ്യാനം തന്നെ ,പരിഹാര നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടി പുരോഗമനപരമാണെന്നല്ലേEngels പറഞ്ഞിട്ടുള്ളത് ?








2020, ഫെബ്രുവരി 5, ബുധനാഴ്‌ച

5-2-2020
-----------
പാവകളുടെ വീട് ,ജയനാരായണന്റെ ജീവിത സമസ്യകളും
-------------------------------------------------------------------------------------------------
ഏറെക്കാലത്തിനു ശേഷം ഇ സന്തോഷ്‌കുമാർ ഒരു കഥയെഴുതിയിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ;പാവകളുടെ വീട് .സമീപകാലത്തെക്കുറിച്ച് സമീപകാലത്തെഴുതപ്പെട്ട ഏറ്റവും നല്ല ചെറുകഥയാണ് പാവകളുടെ വീട് എന്നെനിക്കു തോന്നുന്നു .കഥ വീണ്ടും വായിച്ചിട്ടു വേണം വിശദമായ ഒരാസ്വാദനക്കുറിപ്പെഴുതാൻ .
     സന്തോഷവും ഒപ്പം ദുഖവും തോന്നിയ ഒരു വായനാനുഭവം മാതൃഭൂമിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ;അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയനാരായണനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയ ലേഖനം 'ജയനാരായണന്റെ ജീവിത സമസ്യകൾ .അറുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകളെഴുതിയിരുന്ന യുവാക്കളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ടു പേരിൽ  ഒരാളായിരുന്നു ജയനാരായണൻ .മറ്റെയാൾ എം സുകുമാരൻ .1980 ഇൽ സിവിൾ സപ്ലൈസ് കോര്പറേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയപ്പോഴാണ് ഞാൻ ജയനാരായണനെ പരിചയപ്പെടുന്നത് .അന്നദ്ദേഹം അവിടെയുണ്ടായിരുന്നു .ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത് അന്ന് അവിടെയുണ്ടായിരുന്ന കവി വി ആർ രാമകൃഷ്ണനാണ്  .അപ്പോഴേക്കും ജയനാരായണന്റെ കഥകൾ പ്രമുഖ ആനുകാലികങ്ങളിൽ വരാതായിട്ട് കുറേക്കാലമായിരുന്നു .തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ചിന്ത ജയനാരായണനെ അലട്ടിയിരുന്നു .എം സുകുമാരൻ ചെയ്‌തതു പോലെ അന്ന് നിലവിൽ വന്നിരുന്ന ആധുനികതയുടെ സങ്കേതങ്ങളുപയോഗിച്ച് കേരളത്തിന്റെ വർത്തമാനവും ഭാവിയും കഥകളിലൂടെ ആവിഷ്കരിക്കാൻ ജയനാരായണൻ ശ്രമിച്ചില്ല എന്നതാവാം ആനുകാലികങ്ങളുടെ ഈ പരാങ്‌മുഖത്വത്തിനു കാരണം എന്നെനിക്കു തോന്നുന്നു .എന്തായാലും സാഹിത്യരംഗത്തുണ്ടായ അവഗണയ്‌ക്കൊപ്പം ചില ശാരീരികാസ്വാസ്ഥ്യങ്ങളും ജയനാരായണന്റെ ഉൾവലിയലിനു കാരണമായിട്ടുണ്ടാവാം .കൗതുകകരമായ ഒരു കാര്യം സുകുമാരൻ ആധുനികതയുടെ ലക്ഷണ ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടുള്ള ആളായിരുന്നില്ല .ജയനാരായണൻ ആവട്ടെ അവയൊക്കെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ആളും .
    ഞങ്ങൾ തമ്മിലുള്ള ഹ്രസ്വ പരിചയത്തിൽ ഒരു അസ്വരസത്തിന്റെ അനുഭവം കൂടിയുണ്ട് .ഒരിക്കൽ ഞങ്ങൾ മദ്രാസ്സിൽ വെച്ചു കണ്ടു .ബാങ്ക് ഫൈനാൻസ് കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ബാങ്ക് ലോക്കൽ ഹെഡ് ഓഫീസിൽ പോയതായിരുന്നു ഞാൻ .പർച്ചേസ്  ഡിപ്പാർട്മെന്റിന്റെ എന്തോ ചർച്ചയ്ക്കായി എത്തിയതായിരുന്നു ജയനാരായണൻ .ഹോട്ടലിൽ വെച്ച കണ്ടു മുട്ടിയ ഞങ്ങൾ പക്ഷെ സംസാരിച്ചതു മുഴുവൻ സാഹിത്യത്തെക്കുറിച്ചായിരുന്നു .ഇടയ്ക്ക് ഞാനെന്റെ ഇഷ്ടനോവലുകളെക്കുറിച്ചു പറഞ്ഞു .അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നോവലുകളിൽ ഒന്നാണ് ഇണപ്രാവുകൾ .അത് ഞാൻ പറയുകയും ചെയ്തു .അതു പക്ഷേ ജയന് ഇഷ്ടമായില്ല .ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നു പോലും സംശയിച്ചു കളഞ്ഞു അദ്ദേഹം .മലയാള സാഹിത്യകാരന്മാരുടെ ഒരു സ്വഭാവ സവിശേഷതയാണിത് .മുട്ടത്തു വർക്കിയെന്നു കേട്ടാൽ വാളെടുക്കുക .സൗമ്യനും അന്തർമുഖനുമായ ജയനാരായണൻ പോലും ഒരപവാദമല്ല .എന്തായാലും ഏതാനും ദിവസത്തിനുള്ളിൽ വി ആർ രാമകൃഷ്ണൻ ഇടപെട്ട് തെറ്റിദ്ധാരണയൊക്കെ മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ .
     ഒരു വൈകുന്നേരം തേവര കോളേജ് ഹോസ്റ്റലിലെ ജയനാരായണന്റെ മുറിയിലിരുന്ന് -അന്നവിടെ ഉദ്യോഗസ്ഥർക്ക് മുറി കൊടുക്കുമായിരുന്നു -ഞങ്ങൾ ജയനാരായണൻ ,രാമകൃഷ്ണൻ ,ഞാൻ   ദീർഘനേരം സംസാരിച്ചു .അന്നദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു .ഞാൻ പിന്നീട് ജയനാരായണനെ കണ്ടിട്ടില്ല .അദ്ദേഹത്തിന് അക്കാദമി അവാർഡ് കിട്ടിയ വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞു .കഥകൾ ഞാൻ നേരത്തെ വായിച്ചിട്ടുള്ളവ ആയിരുന്നു .
    പ്രദീപ് പനങ്ങാടിനും മാതൃഭൂമിക്കും നന്ദി  മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു കഥാകൃത്തിന്റെ ഒരു നല്ലമനുഷ്യന്റെ ജീവിത സമസ്യകൾ ആവിഷ്കരിക്കുന്ന നല്ല ലേഖനത്തിന്