2019, ഡിസംബർ 29, ഞായറാഴ്‌ച

29-12-2019
----------------
പുരസ്കാരത്തിന്റെ പ്രഭ
-------------------------------------
   സന്തോഷ് ഏച്ചിക്കാനത്തിനു പദ്മപ്രഭാ പുരസ്കാരം !അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള കേട്ടുകേഴ്വികൾ എന്തുമാകട്ടെ ഈ വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നു .
        വായനയുടെ ഒരു വറുതിക്കാലം കഴിഞ്ഞ്ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  അക്ഷരങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ട പേരുകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനം എന്നത് .'പന്തിഭോജനം 'എന്നെ അത്യധികം ആകർഷിച്ചു .ഒരു രചന അതിന്റെ രൂപഭദ്രതയും സൊന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടു തന്നെ ഒരാശയം വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കത്തക്കവണ്ണം സംവേദനം ചെയ്യുന്നതെങ്ങിനെയെന്നതിന് ഉത്തമോദാഹരണമാണ് ആ കഥ .അതു വായിച്ചപ്പോൾ അതിന്റെ രചയിതാവിനെ നേരിട്ടഭിനന്ദിക്കണമെന്നു  തോന്നി ..ഞാൻ നമ്പർ സംഘടിപ്പിച്ചു വിളിച്ചു .ഒരു ഫോൺ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് .
    ഞാൻ പിന്നീട് സന്തോഷിന്റെ നേരത്തെ വായിക്കാൻ വിട്ടുപോയ കഥകൾ തേടിപ്പിടിച്ചു വായിച്ചു ;പിന്നീട് പ്രസിദ്ധപ്പെടുത്തിയ കഥകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു .
 നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം .കലാത്മകതയിൽ വിട്ടു വീഴ്ച ചെയ്യാതെ പുരോഗമനാശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയുന്ന സാഹിത്യകാരൻ .കൂടുതൽ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ .സന്തോഷ് ഇനിയും മികച്ച കഥകൾ എഴുതട്ടെ .
     അഭിനന്ദനങ്ങൾ സുഹൃത്തേ



2019, ഡിസംബർ 25, ബുധനാഴ്‌ച

25-12-2019

ഓളപ്പരപ്പിലെആത്മാവിഷ്കാരം
---------------------
തീർത്ഥയാത്ര കഴിഞ്ഞ് 22 ആം തീയതി തിരിച്ചെത്തി .റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ വാഹനത്തിൽ തന്നെ ഹൈ കോടതി ജെട്ടിയിലേക്ക് പോകേണ്ടി വന്നു .ഗാനാവിഷ്‌കാറിന്റെ -മുതിർന്ന പൗരന്മാരുടെ സംഗീത സംഘമാണ് ഗാനാവിഷ്‌കാർ ,ഞാൻ മുൻപ് എഴുതിയിരുന്നു -വാർഷികപരിപാടിയാണ് .ഇക്കുറി ഒരു ബോട്ടിൽ വെച്ചാകട്ടെ എന്നാണു തീരുമാനം .പാടാൻ താല്പര്യമുള്ളവർ ഓരോരുത്തരും ഒരു നറുക്കെടുക്കുക അതിൽ കാണുന്ന നമ്പറാണ് അയാളുടെ ഊഴം .ആമുഖമൊന്നും പാടില്ല ഗാനശില്പികളുടെയോ സിനിമ യുടെയോ നാടകത്തിന്റെയോഒന്നും  പേരു പോലും .മിക്കവരും പാടിയത് അവരുടെ കൗമാരകാലത്ത് കേട്ടു രസിച്ചിരുന്നഹിന്ദി  പാട്ടുകളാണ് .റാഫി മുകേഷ് ലത ആശ ഗാനങ്ങൾ .മലയാള ഗാനങ്ങൾ തൊണ്ണൂറുകൾ മുതലുള്ളതായിരുന്നു കൂടുതലും .
    അഴിമുഖത്തെ അസ്തമയത്തിന്റെ സുവർണ്ണപ്രഭയിൽ പാട്ടുകൾ കേട്ട് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുക ഹൃദ്യമായ ഒരനുഭവമാണ് .പാടുന്നത് സ്വന്തം ആത്മസാക്ഷാൽക്കാരത്തിനല്ലാതെ  മറ്റൊന്നിനുമല്ലാതിരിക്കുമ്പോൾ ആ പാട്ടു കേൾക്കുന്നത് അനുഭവമാത്രവേദ്യമായ ഒരനുഭൂതിയാണ് ;വിവരണാതീതമായ ഒന്ന് .
         ആമുഖം പാടില്ലെന്നുണ്ടെങ്കിലും ഒരാൾ പറഞ്ഞു കൃസ്തുമസ് കാലമായതുകൊണ്ടാണ് താൻ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ ...'എന്ന പാട്ടു പാടുന്നത് എന്ന് .ആ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആ സിനിമയേക്കാൾ കൂടുതൽ മൂലകൃതി ,താരാശങ്കറിന്റെ വിശ്രുതമായ 'ഏഴുചുവട് 'ആണ് ഓർമ്മയിൽ വരിക .അപ്പോൾ I am here to be crucified again ,വീണ്ടും ക്രൂശിക്കപ്പെടാനായി ഞാൻ ഇവിടെ യുണ്ട് എന്നു പറഞ്ഞ് ഏതു പ്രതിസന്ധിയെയും നേരിട്ട് സേവനത്തിലേർപ്പെടുന്ന റെവ ;കൃഷ്‌ണേന്ദു ,സിനിമയിൽ ഫാ.സേവ്യർ കൃഷ്ണ ,എന്റെ മനസ്സിൽ ഉയിത്തെഴുനേൽക്കുന്നു .സംഗീത നൗക സഞ്ചരിച്ചിരുന്ന കായലിനിരുകരകളിലും തിരുപ്പിറവിയെ വരവേൽക്കാൻ ദീപക്കാഴ്ചകളൊരുക്കിയിരുന്നു .ഇടയ്ക്കു പറയട്ടെ മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് ഇനിയും വെള്ളവും വെളിച്ചവും എത്തിയിട്ടില്ലാത്ത തുരുത്തുകളുണ്ട് .
      'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂംകുയിലെ ..'തൊണ്ണൂറുകളിലെ അതിപ്രശസ്തമായ ആകാശവാണി ലളിതഗാനമാണ് .പക്ഷെ ആ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് അറുപതുകളിലേക്ക് എന്റെ കോളേജ് കാലത്തേക്ക് തിരിഞ്ഞു നടക്കും .ആ പാട്ടെഴുതിയ കവി അന്നെന്റെ അദ്ധ്യാപകനായിരുന്നു .അദ്ദേഹം പത്‌നീ സമേതനായി തിരുവന്തപുരത്തെ രാജവീഥികളിലൂടെ നടന്നു പോകുന്നത് 'എത്രയോ കാലമെന്നോടൊപ്പം നടന്ന പാദപദ്മങ്ങൾ .......'എന്നുകേൾക്കുമ്പോൾ ഞാനോർത്തു പോവും .പാടാൻ ആ പാട്ടുതന്നെ തെരഞ്ഞെടുത്ത സുഹൃത്തിനു വിശേഷാൽ നന്ദി .
    അങ്ങിനെ പ്രത്യേകമായി നന്ദി പറയേണ്ട ഒന്നു രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു .നല്ല ഗാനങ്ങൾ പക്ഷെ ഗാനമേളകളിൽ സാധാരണ കേൾക്കാത്തവ .ഒന്ന് അണിയറ എന്ന സിനിമയിലെ 'അനഘ സങ്കല്പ ഗായികേ ...'ആരുടെ മനസ്സിലാണ് അജ്ഞാത കമിതാവിന്റെ കരലാളനം കാത്തുകിടക്കുന്ന ഒരു വിപഞ്ചിക ഇല്ലാതിരുന്നിട്ടുള്ളത് .മറ്റൊന്ന് ഏണിപ്പടികളിലെ 'ഒന്നാം മാനം പൂമാനം ,പിന്നത്തെമാനം  പൊൻമാനം ...'എല്ലാ ഇല്ലായ്മകളേയും വറുതികളേയും പ്രളയങ്ങളേയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന കാർഷിക തൊഴിലാളിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ മധുരോദാരമായ വിളംബരമാണ് ഈ ഗാനം .എല്ലാ മാനങ്ങൾക്കും മീതെ 'പൂമിപ്പെണ്ണിന്റെ വേളി ച്ചെറുക്കന്റെ തോണി '
    എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ .കായൽപ്പരപ്പിലെ ഇളം  കാറ്റ് ശീതളമാക്കിയ,  സംഗീത സാന്ദ്രമായ സായാഹ്നം രാത്രിക്ക് വഴിമാറി .തിരികെ പോരുമ്പോൾ  മണ്ണിന്റെ മക്കളുടെ പ്രണയാർദ്രവുംശുഭപ്രതീക്ഷാ നിര്ഭരവുമായ ഗാനം എന്നെ കൗമാരത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് മനസ്സിൽ അലയടിച്ചിരുന്നു :"നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിന്
                                                            നേരം വെളുക്കുമ്പം വേളി
                                                             നാളെ മാനം വെളുക്കുമ്പം വേളി "










































   









2019, ഡിസംബർ 11, ബുധനാഴ്‌ച

11-12-2019
"കർത്താവിന്റെ നാമത്തിൽ " വാങ്ങി .വായിക്കുകയും ചെയ്തു ,ഇന്നലെ .സത്യം പറയട്ടെ ഒരു ആത്മകഥയെന്ന നിലയിൽ ഇതെന്നെ ആകർഷിച്ചില്ല .ഒരാളുടെ ആന്തരിക ജീവിതത്തിന്റെ അയാൾ തന്നെ നിർവഹിക്കുന്ന സത്യസന്ധമായ ആഖ്യാനമാണ് അയാളുടെ ആത്മകഥ .ഇവിടെ ഒരുപാടു കാര്യങ്ങൾ മറച്ചു വെക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് വായനക്കാർക്കുണ്ടാവുന്നത് .അതു കൊണ്ടു തന്നെ എച്ച്മുക്കുട്ടിയുടെയോ സുധക്കുട്ടിയുടെയോ ആത്മകഥാപരമായ കുറിപ്പുകൾക്കുള്ള ചൂടും ചൂരും ആസ്വാദ്യതയും ഈ കൃതിക്കില്ല .എന്നിരുന്നാലും മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് .കാരണം പോഞ്ഞിക്കര റാഫിയുടെയും പി അയ്യനേത്തിന്റെയും മറ്റും രചനകളിലൂടെ മലയാള വായനക്കാർ മനസ്സിലാക്കിയിരുന്ന കത്തോലിക്കാ സഭയിലെ ജീർണതകൾ യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങളിലൂടെ നമുക്ക് അനുഭവ വേദ്യമാവുന്നു .സിസ്റ്റർ ലൂസി എഴുതുന്നു "....എന്നിലേക്ക് ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എനിക്കുണ്ടായി .സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി ...."അടുത്ത ഖണ്ഡികയിൽ അവർ തുടർന്നു പറയുന്നു "...ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും ദുർബ്ബലരായ കന്യാസ്ത്രീകൾക്ക് കഴിയാറില്ല ..."
    ദീർഘകാലത്തെ യമനിയമാദികൾ കൊണ്ട് ചിത്തവൃത്തി നിരോധം സാധിച്ച ഒരു കന്യാസ്ത്രീപോലും ഒരു പുരുഷന്റെ തഴുകലിൽ ,സമ്മതമില്ലാതെയുള്ള തഴുകലിൽ വികാരത്തിനടിമപ്പെടാൻ തുടങ്ങി .അവർക്ക് സമചിത്തത പെട്ടെന്ന് വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും .ഇത്  അസാധാരണമാണെങ്കിലും അസംഭാവ്യമല്ല .ശരീരത്തിന്റെ പ്രലോഭനത്തിനു മനസ്സ് വിധേയമായിപ്പോവുന്ന സന്ദർഭങ്ങൾചിലപ്പോൾ  ഉണ്ടാവും .റാഷമോൺ എന്ന വിശ്രുത ചലച്ചിത്രം കണ്ടിട്ടുള്ളവർക്ക് ഇതെളുപ്പം മനസ്സിലാവും .അവിടെ ഭർത്താവിനെക്കൊന്ന് തന്നെ പ്രാപിക്കാനൊരുങ്ങുന്ന കൊള്ളക്കാരനെ ചെറുത്തുനിൽക്കുന്ന പ്രഭ്വി ഒരുഘട്ടത്തിൽ അയാൾക്ക് വഴങ്ങുകയാണ് .അതായത് ചില പ്രചോദക സ്പർശങ്ങൾ മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കാൻ ശരീരത്തെ പ്രാപ്തമാക്കും .അതിനെ അതിജീവിക്കാനുള്ള കഴിവാണ് യഥാർത്ഥ ചിത്തവൃത്തി നിരോധം അഥവാ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള പദാവലി ഉപയോഗിച്ചു പറഞ്ഞാൽ നൈഷ്ഠിക ബ്രഹ്മചര്യം .ക്രൈസ്തവ ശൈലിയിൽ സമർപ്പിത ബ്രഹ്‌മചര്യം .നൈഷ്ഠിക ബ്രഹ്മചാരികളെ സൃഷ്ടിക്കുക സുസാധ്യമല്ല എത്ര കടുത്ത പരിശീലനം കൊണ്ടും .അങ്ങിനെയല്ലാത്തവരെക്കുറിച്ചാണ് ;സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയാത്ത ദുർബലരായ കന്യാസ്ത്രീകൾ ..'എന്ന് സിസ്റ്റർ വിശേഷിപ്പിച്ചിരിക്കുന്നത് .നിർഭാഗ്യവശാൽ അങ്ങിനെയുള്ളവരാണ് കൂടുതൽ.
      വളരെ ശരിയായ ഈ വിശകലനത്തിന് ശേഷം സിസ്റ്റർ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുന്നുണ്ട് .പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത അച്ചന്മാരെയും കന്യാസ്ത്രീകളെയും പസ്പരം വിവാഹം കഴിപ്പിക്കുക എന്ന് .അത് പ്രായോഗികമല്ല സഭ അംഗീകരിക്കാനും സാധ്യതയില്ല .സഭക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു അനുക്ത സന്ദേശം ഇതിലുണ്ട് .അതിങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .നൈഷ്ഠിക ബ്രഹ്മചാരികളാവാൻ യോഗ്യതയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രമേ അച്ചൻപട്ടത്തിനും കന്യാസ്ത്രീത്വത്തിനും തെരഞ്ഞെടുക്കാവു .അപ്പോൾ ആളെണ്ണത്തിൽ കുറവ് വരും .ദൈവഭയവും സേവനസന്നദ്ധതയുമുള്ള ഗൃഹസ്ഥാശ്രമികളിൽ നിന്ന് സന്നദ്ധ സേവകരെ കണ്ടെത്തി ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാം .
    പുസ്തകത്തിന്റെ വിശദമായ നിരൂപണം എന്റെ ഉദ്ദേശമല്ല .നവോഥാന കേരളീയ സമൂഹത്തിന്റെ സ്രഷ്ടാക്കളിൽ കേരളം കത്തോലിക്കാ സഭയും ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇത്രയും പറഞ്ഞു;  അദ്ധ്വാനിക്കുന്നവർക്കും  ഭാരം ചുമക്കുന്നവർക്കും വേണ്ടി കുരിശേറി യവനെ  ബഹുമാനിക്കുന്നത് കൊണ്ടും .
   അവന്റെ നാമം വാഴ്ത്തപ്പെടട്ടെ







































,