2017, ജൂലൈ 31, തിങ്കളാഴ്‌ച

 Austin T x 14 -7  -2017

   താഴ്വരയിലെ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ .മലനിരകൾക്കിടയിലെസുഖവാസകേന്ദ്രം കൂടിയായ ചെറിയ പട്ടണത്തിൽ ഭർത്താവും മകനുമൊത്ത് താമസിക്കുന്ന മൂത്ത സഹോദരിയെ കാണാനുള്ള യാത്രയിലാണ് നഗരത്തിൽ ചില്ലരമാലയിൽ പുസ്തകങ്ങളുള്ള വീടും പ്രശസ്തിയുടെ നേർത്ത പരിവേഷവുമുള്ള ഇരുപത്തിയാറുകാരൻ .ഭാരതപ്പുഴയോരത്തെ ഗ്രാമഭംഗികളുടെ പശ്ചാത്തലത്തിൽ താൻ                        ഓപ്പൂവുവിന്റെ വാത്സല്യഭാജനമായി കഴിഞ്ഞ ബാല്യകൗമാരങ്ങളെ ക്കുറിച്ചുള്ള അയാളുടെ വിചാരധാര എന്റെ ഉള്ളിൽ സൃഷ്ടിച്ച മധുരമായ അസ്വാസ്ഥ്യം അഞ്ചര പതിറ്റാണ്ടിനു ശേഷവും ഇന്നും പുതുമയോടെ നിലനിൽക്കുന്നു .നീലക്കുന്നുകൾ എന്നും അതിനടിയിൽ എം ടി വാസുദേവൻ നായർ എന്നും അച്ചടിച്ചിരിക്കുന്നത് എനിക്കിപ്പോഴും മനസ്സിൽ കാണാൻ കഴിയും
   ഒരുപാടു കഥകളിൽ അയാൾ എന്നെത്തേടിവന്നു .മിക്കതിലും അയാൾക്കു പേരുണ്ടായിരുന്നില്ല. പേരുള്ളവയിലും ഞാൻ ,ഞങ്ങൾ അയാളെയാണ് അന്വേഷിച്ചത് .അയാളുടെ ആത്മ ഭാഷണങ്ങളിലൂടെയാണല്ലോ ഗദ്യം കവിതയാകുമെന്ന് ഞങ്ങൾ മനസ്സിലാക്കിയത് .വായന കൂടുതൽ ഗൗരവം നേടിയപ്പോൾ അയാൾ ,അപ്പുണ്ണിയായും ,ഗോവിന്ദൻകുട്ടിയായും ,സേതുവായും മറ്റും പ്രത്യക്ഷപ്പെട്ട അയാൾ കാവ്യാത്മകനായ ഒരു വികാര ജീവി മാത്രമല്ലെന്നും  സ്വപ്നങ്ങളും മോഹഭംഗങ്ങളും മാത്രമല്ല വിശപ്പും ദാഹവും കൂടിയുള്ള സാധാരണ മനുഷ്യനാണെന്നു ഞങ്ങൾക്കു മനസ്സിലായി .അയാളെക്കുറിച്ചുള്ള കഥകൾ ജീവിത വ്യവഹാരങ്ങൾ എന്ന നിലയിലാണ് ശ്രദ്ധേയങ്ങളാവുന്നതെന്നും .അങ്ങിനെ വായിച്ചപ്പോൾ ചിലയിടങ്ങളിൽ ഇഷ്ടാനിഷ്ടങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടായി .അതെന്തായാലും ഭാഷയുടെ മനോഹാരിതയിൽ മുഗ്ധരായി തുടർന്നു  ഞങ്ങളും പിന്നീടു വന്ന തലമുറകളും ..അശാന്തിയുടെ നിമിഷങ്ങളിൽ സാന്ത്വനമാവാറുള്ള കവിതകളുടെ കൂട്ടത്തിൽ മഞ്ഞും കാലവും രണ്ടാമൂഴവുംകിളിവാതിലിലൂടെയും സ്ഥലം പിടിച്ചു .
     മലയാളികളുടെ മനസ്സിൽ മലരണിക്കാടുകൾ വിരിയിച്ച മഹാനായ എഴുത്തുകാരനെ ആയിരം പൂർണ്ണചന്ദ്രന്മാർ വന്നു  തൊഴുതു മടങ്ങി .'അവിശ്വസനീയമായ ഒരദ്‌ഭുതം പോലെ നിലാവു പരന്നൊഴുകുന്ന' അനവധി പൗർണമികൾക്കായി ഞങ്ങൾ ആരാധനയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു


     













 
Austin TX 28-7-2017

വെട്ടം ഞാൻ പകരം തരാം
(ഷാജി നായരമ്പലത്തിന്റെ പാതയോരത്ത് ഭാരതം എന്ന കവിതാ സമാഹാരത്തെ കുറിച്ച് )

അഭാവം ,ഇല്ല എന്ന അവസ്ഥ, ഒരുപദാർത്ഥം , മൂർത്ത വസ്തു ,ആണ് നമ്മുടെ ദർശന പ്രകാരം .ഉദാഹരണം ഇരുട്ട് ., വെളിച്ചത്തിന്റെ അഭാവം .ഈ              അഭാവത്തിന്റെ അഭാവമാണ് സൃഷ്ടി .വെളിച്ചമുണ്ടാവട്ടെ എന്നാണല്ലോ സൃഷ്ട്രി പ്രക്രിയയിലെ ആദ്യ കല്പന .പുരുഷൻ സ്വയം യഞ്ജ പശുവായി സ്വയം ബലികൊടുത്തുകൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന പുരുഷസൂക്ത പ്രസ്താവം ഇവിടെ സ്മരണീയമാണ് .സൃഷ്ടി വികാസ പരിണാമങ്ങളിലൂടെ കടന്നു പോയി വീണ്ടും താമസ്സിലെത്തുന്നു .പിന്നെയും വെളിച്ചത്തിന്റെ  ആവിർഭാവം .ഈ പ്രക്രിയ അനാദ്യനന്തമായി തുടർന്നു കൊണ്ടേയിരിക്കുന്നു ..ശാസ്ത്രീയ പരീക്ഷണങ്ങൾക്കും പ്രബന്ധങ്ങൾക്കും മാത്രമല്ല കാവ്യങ്ങൾക്കും വിഷയമായിട്ടുള്ള ഈ സനാതന തത്വം തന്നെയാണ് ഹവ്യം എന്ന കവിതയുടെ വിഷയം .
 "ആദ്യാകാശമിരുണ്ടിരുന്നു " കവിത ആരംഭിക്കുന്നു .ചലനമില്ല ,കാലവുമില്ല വലിയ പൊട്ടിത്തെറി "വന്നൂ വൻപ്രഭ ഇപ്രപഞ്ചമുഖമാം ജ്യോതിർപ്രഭാവങ്ങളെ തന്നീടാൻ സ്ഥിരംഅന്ധകാരമലി യിച്ചാവിര്ഭവിച്ചങ്ങനെ "വെളിച്ചത്തിന്റെ മൂർത്തി ....."നിർലോപം തവ ദേഹമങ്ങു സദയം ഹോമിക്കയാം ഹവ്യമായ് " പക്ഷെ  വീണ്ടും ഇരുൾ ഒത്തു കൂടി തമോഗോളം രൂപം കൊള്ളുമെന്നത് അനിവാര്യമാണ് .തുടർന്നു വെളിച്ചമുണ്ടാവുമെന്നതും 'ഇതു താനീ ലോക മൃതുംജയം' കവിത അവസാനിക്കുന്നു .
   ആറേ ആറു ശാർദ്ദൂല വിക്രീഡിത ശ്ലോകങ്ങളിലൂടെ സർവ ദർശന സാരമായ സൃഷ്ടി തത്വം അതിന്റെ സമഗ്രതയിൽ,കാവ്യ സൗന്ദര്യം ചോർന്നു പോകാതെ ആവിഷ്കരിച്ചതിൽഷാജി  പ്രകടിപ്പിച്ച കവനപാടവം പ്രശംസനീയമാണ് .
     മനുഷ്യൻ  സൃഷ്ടിക്കപ്പെട്ടതിന്റെയൊക്കെ യജമാനനായി തീർന്ന പ്പോഴുണ്ടായതെന്താണ് .മുല്ലവള്ളിയും തേന്മാവും പൂവിടാതായി "ഭ്രാന്തൻ മാനവന്ത്യവിധിയും കാതങ്ങിരിപ്പു സദാ " മനുഷ്യന്റെ ,അവൻ തന്നെ സൃഷ്ടിച്ച ഈ ദുരവസ്ഥക്ക് പരിഹാരമുണ്ട് "കെട്ടിത്തൂക്കിയ ദീപനാളമഖിലം തല്ലിക്കെടുത്തീടുക .." അങ്ങിനെ കൃത്രിമ വെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തിയാൽ "വെട്ടം ഞാൻ പകരം തരാം "  പ്രപഞ്ചത്തിന്റെ സ്വാഭാവിക സൗന്ദര്യവും പ്രകാശവും മാത്രമല്ല അതിന്റെ സ്വത്വവും നമുക്കു വീണ്ടെടുക്കാം ..
     അഞ്ചു ശ്ലോകങ്ങൾ മാത്രമുള്ള ഈ കവിത ചർവിതചർവണം കൊണ്ട് വിരസമായി തീർന്ന ഒരു വിഷയത്തെ അതിന്റെ സമസ്ത ഗൗരവത്തോടും കൂടി നമുക്ക് അനുഭവവേദ്യമാക്കുന്നു .നല്ല കവിത അങ്ങിനെയാണ് .അത് പറഞ്ഞു മനസ്സിലാക്കുകയല്ല  അനുഭവിപ്പിക്കുകയാണ് ചെയ്യുക .ഇവിടെയും ശാർദൂല വിക്രീഡിതം തന്നെ .
         ശാർദൂല വിക്രീഡിതമോ എന്ന് നെറ്റികൾ ചുളിയുന്നുണ്ട് ;കവിതയ്ക്ക് വൃത്തമേ പാടില്ല എന്നാണല്ലോ പുതിയ നിയമം .ഭാരം വലിക്കുന്നവർ ശീലുകൾ മൂളുന്നത് കേട്ടിട്ടില്ലേ .ഇത് മനുഷ്യൻ ഭാഷ കണ്ടു പിടിക്കുന്നതിനു മുമ്പ് തന്നെ ആരംഭിച്ചതാണ് .അവരുടെ അദ്ധ്വാനത്തെ സഹനീയമാക്കിയിരുന്ന ഈ ശീലുകളുടെ ഈണങ്ങളും താളങ്ങളും ചേർന്ന് രൂപം കൊണ്ടതാണ് വൃത്തങ്ങൾ .കേരളത്തിലെ തൊഴിലിടങ്ങളിൽ നിന്ന് കേകയും കാകളിയുമൊക്കെ ഉരുത്തിരിഞ്ഞു വന്നു .അതു പോലെ ആര്യാവർത്തത്തിലെ സാമാന്യ ജനങ്ങളുടെ അധ്വാനത്തിന്റെ ,കലാപ്രകടനങ്ങളുടെ, തേരോട്ടങ്ങളുടെ, യുദ്ധത്തിന്റെ താളങ്ങളിലും ഈണങ്ങളിലും നിന്ന് സംസ്കൃത വൃത്തങ്ങളും .അവ നമ്മുടെ തറവാട്ടു സ്വത്താണ് .നിർഭാഗ്യവശാൽ കവിത്രയത്തിനു ശേഷം അവ ഏതാണ്ടുപേക്ഷിക്കപ്പെട്ടിരിക്കുന്നു .ഷാജി അവയെ വീണ്ടെടുത്തിരിക്കുന്നു തന്റെ മികച്ച കവിതകളിൽ മിക്കതും സംസ്കൃത വൃത്തങ്ങളിൽ രചിച്ചു കൊണ്ട് . ലോകത്തിലെ ഏറ്റവും മികച്ച ചില കാവ്യങ്ങൾ സംസ്കൃത വൃത്തങ്ങളിലാണല്ലോ എഴുതപ്പെട്ടിട്ടുള്ളത് .സംസ്കൃത വൃത്തങ്ങളുടെ വീണ്ടെടുപ്പിന് ഷാജിയോട് മലയാള കാവ്യാസ്വാദകലോകം കടപ്പെട്ടിരിക്കുന്നു ഇന്നും എന്നും .
              ശാർദൂല വിക്രീഡിതത്തിന്റെ രൗദ്ര സൗന്ദര്യം മാത്രമല്ല ഹ്രസ്വ ,നാതിദീർഘ വൃത്തങ്ങളുടെ പ്രസാദമാധുര്യങ്ങളും നമുക്കു ബോധ്യമാക്കി തരുന്ന കവിതകളും മുക്തകങ്ങളും ഈ സമാഹാരത്തിലുണ്ട് .കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും  കേര വൃക്ഷത്തിന്റെ മാഹാത്മ്യവും വർണ്ണിക്കുന്ന 'ഒരു മാലിനി ചിത്രം ' 'ഒരു പുഷ്പിതാഗ്രക്കവിത ' എന്നിവ നോക്കുക .ലളിത മോഹനമായ രചനാ രീതിക്കുദാഹരണമായി ഒരു മുക്തകം ഞാനുദ്ധരിക്കുന്നു
      "മഞ്ഞണിഞ്ഞ മകരം വിനമ്രമായ്
       നിന്നിടും തരുഗൃഹങ്ങൾ നെറ്റിമേൽ
       കുഞ്ഞുചന്ദ്രികയുദിച്ചുമാഞ്ഞിതാ
       പൊന്നുഷസ്സിനുടെ പൊട്ടുപോയപോൽ "
    തുല്യമായ പാടവത്തോടെ ഭാഷാവൃത്തങ്ങളും കൈകാര്യം ചെയ്യുന്നുണ്ട് ഷാജി ."ചിണുങ്ങിപ്പെയ്യും മഴ ,പാഴ്‌മുളപ്പുകൾ തോറു
മുണർവിൻ പുലർകാല ഭാവ മഞ്ജിമ ചേർക്കേ "നിന്നാരംഭിക്കുന്ന ചിങ്ങം എന്ന കവിത വായിക്കുമ്പോൾ കേകയ്ക്കിത്രയും ലാളിത്യമോ എന്ന് നാം അത്ഭു തപ്പെട്ടു പോകും .കേക മാത്രമല്ല സർപ്പിണിയും ,ഉപസർപ്പിണിയും ,ദ്രുതകാകളിലുമെല്ലാം നമുക്കിതിൽ കാണാം .ക്ലാസിക്ക് കവികൾക്കേറെ  പ്രിയപ്പെട്ട വസന്തതിലകം പക്ഷെ ഷാജിയെ ആകര്ഷിച്ചിട്ടില്ലെന്നു തോന്നുന്നു .
    വൃത്തങ്ങളെ കുറിച്ചെടുത്തു പറഞ്ഞതു കൊണ്ട് ഛന്ദോബദ്ധതയോ പൊതുവായ രചനാ സൗഷ്ഠവമോ മാത്രമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത് എന്ന് ധരിക്കരുത് .ആദ്യം പേരെടുത്തു പറഞ്ഞ രണ്ടു കവിതകളിൽ ആവിഷ്കൃതമാവുന്നത് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ ക്കുറിച്ചുള്ള പൗരാണികവും ആധുനികവുമായ ദർശനങ്ങളുടെ സങ്കലനമാണല്ലോ  .   ,ഈ സമാഹാരത്തിലെ ഒട്ടു മിക്ക കവിതകളും ഏതെങ്കിലും  സാമൂഹ്യ രാഷ്ട്രീയ ആധ്യാത്മിക പ്രശ്നങ്ങളെ  വിഷയമാക്കി എഴുതപ്പെട്ടിട്ടുള്ളവയാണ് .സമാഹാരത്തിന്റെ പേർ  തന്നെയുള്ള 'പാതയോരത്തു ഭാരതം 'എന്ന കവിത നോക്കുക .ഭാര്യയുടെ ജഡവും ചുമലിലേറ്റി കുഞ്ഞുമകളുടെ കൈയും പിടിച്ച് പത്തറു പതു കിലോമീറ്റർ നടക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ അനുഭവം നമ്മൾ വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നല്ലോ .'കൊണ്ടുവെയ്‌ക്കട്ടെ താജ്‌മഹൽ മാജി തൻ നീണ്ട കാലാടിപ്പാടിന്റെ മീതെ 'എന്നു കവി ആജ്ഞാപിക്കുന്നു.കാരണം 'നിശ്ചയത്തിന്റെ ഉൾക്കരുത്തിൽ 'ഇവൻ പടുത്ത സ്നേഹ സൗധമാണ് ഖജനാവിലെ പണം മുടക്കി ശില്പികളെയും തൊഴിലാളികളെയും കൊണ്ട് ചക്രവർത്തി പണിയിച്ച താജ്മഹലിനേക്കാൾ മനോഹരവും അദ്‌ഭുതകരവും .ഈ സത്യം അനുവാചകനെ ബോദ്ധ്യപ്പെടുത്താൻ കവിതക്കേ കഴിയൂ വാർത്തകൾക്ക് കഴിയുകയില്ല .
     അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനും ഈ കവിക്ക് മടിയില്ല ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും വധശിക്ക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ ഗാന്ധിജി കാട്ടി എന്ന് കവി കരുതുന്ന ഉദാസീനത ,ശങ്കരനെ അദ്വൈതസാരം ഗ്രഹിപ്പിച്ച ചണ്ടാളനെ ദൈവമാക്കാൻ പിൽക്കാല വൈദികർ നടത്തിയ കുല്സിത ശ്രമം ,തണൽ പരത്തുന്ന അത്തിമരത്തെ യേശുദേവൻ ശപിച്ചു എന്നെഴുതിപ്പിടിപ്പിച്ചതിലെ വിവേക സൂന്യത ,ദൈവപുത്രനെ പീഡിപ്പിച്ചു വധിക്കാനുപയോഗിച്ച കുരിശ് ആരാദ്ധ്യ വസ്തുവാക്കുന്നതിലെ വൈപരീത്യംഇവയെല്ലാം  വിമർശ വിധേയങ്ങളാവുന്നു .ഇക്കാര്യങ്ങളിൽ ആരുടെയെങ്കിലും പൊന്നിഷ്ടങ്ങളെ താലോലിക്കാൻ മുതിരുന്നില്ല കവി .നയതന്ത്രം രാഷ്ട്രീയത്തി വേണ്ടൂ കവിതക്കാവശ്യമില്ല .ചുരുക്കത്തിൽ സാമ്പ്രദായികമായ രചനാ സങ്കേതങ്ങളുപയോഗിചു കൊണ്ടു തന്നെ സമകാലികവും സാർ വകാലികവുമായ വിഷയങ്ങൾ കവിതകളിലൂടെ ആവിഷ്കരിക്കാനാവു മെന്നു ഈ കവിതകൾ വായിക്കുമ്പോൾ  നമുക്കു ബോധ്യമാവുന്നു .
   "പലവുരു പതിരിൻ പൊട്ടു പാറ്റി തെളിച്ചു 'വേണം'ചേലിൽ ' ശ്ലോകം ചമക്കേണ്ടത് എന്ന് സർഗ്ഗ സല്ലാപ ലോകം എന്ന മുക്തകത്തിൽകവി  പറയുന്നത് സ്വന്തം രചനാരീതിയെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കണം .എന്തായാലും ഭാഷാ വൃത്തങ്ങളിലും സംസ്കൃത വൃത്തങ്ങളിലും ശ്ലോകങ്ങൾ ,കവിതകൾ ,ചേലിൽ എന്നുവെച്ചാൽ മനോഹരമായി ചമക്കുന്നതിൽ ഷാജി വിജയിച്ചിരിക്കുന്നു .
  
    
    
            
     
             
      






2017, ജൂലൈ 10, തിങ്കളാഴ്‌ച

ഗുരുപൂർണിമ
അർത്ഥ കാമന്മാരായ നഗുരുക്കന്മാരെക്കുറിച്ച് അർജുനൻ ഗീതയിൽ കൃഷ്ണനോടു പറയുന്നുണ്ട് ;ധനമോഹം കൊണ്ട് മറുപക്ഷം ചേർന്നവർ എന്ന അർത്ഥത്തിലാണ് അതു സാധാരണ വായിക്കപ്പെടുക  .പക്ഷേ ശങ്കരാനന്ദ സരസ്വതി അതിന് കാമിച് ,ആഗ്രഹിച്ചു വരുന്നവർക്ക് അർത്ഥങ്ങളെ ,എന്നു വെച്ചാൽ പുരുഷാർത്ഥങ്ങളെ ക്കുറിച്ച് പറഞ്ഞു കൊടുക്കുന്നവർ എന്നാണാര്ഥം പറഞ്ഞിരിക്കുന്നത് .ധർമ്മാനുസാരിയായി സ്വധർമ്മം നിർവഹിച്ചു രാഗവിവർജ്ജിതമായി അർത്ഥവും കാമവും നേടി മോക്ഷം ,സമൂഹ ചേതനയുടെ സാക്ഷാത്കാരം ,നേടാൻ എന്നുവെച്ചാൽ സഫലമായ ഒരു ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന ആളത്രേ ഗുരു .അങ്ങിനെ നോക്കുമ്പോൾ മാതാപിതാക്കളും അദ്ധ്യാപകരും മാത്രമല്ല കണ്ടുമുട്ടിയ എല്ലാവരും ഗുരുക്കന്മാരാണ് .എന്തെങ്കിലും ഒരറിവു പകർന്നുതരാത്തവരായി  ആരുണ്ട് നമ്മൾ  കണ്ടുമുട്ടിയവരിൽ  .
       ഗുരുവിനുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രീഷ്മ പൗർണ്ണമിയിൽ ,ഗുരുപൂർണ്ണിമയിൽ എല്ലാ ഗുരുക്കന്മാർക്കും എന്റെ സ്നേഹാദരങ്ങൾ

2017, ജൂലൈ 9, ഞായറാഴ്‌ച

പിങ്ക്
--------
ഇന്നലെ പിങ്ക് കണ്ടു .
ഒരു സ്ത്രീ, അവൾ  മദാലസയായി ഇടപെടുന്നവളാവട്ടെ ,ബോയ് ഫ്രണ്ടുമായി ലൈംഗിക വേഴ്ചനടത്തുന്നവളാവട്ടെ ,ലൈംഗിക തൊഴിലാളി തന്നെ ആവട്ടെ ,സാദ്ധ്യമല്ല -നോ -എന്നു പറഞ്ഞാൽ  അത് നോ തന്നെയാണ് .പിന്നീടവളെ പ്രാപിക്കാൻ ശ്രമിക്കുന്നവനെ അക്രമം കൊണ്ടു നേരിടാൻ അവൾക്കവകാശമുണ്ട് .കൊലപാതക ശ്രമം എന്നു തന്നെ കരുതാവുന്ന പ്രവർത്തിക്കു പോലും അവകാശമുണ്ട് ,നോ വകവെക്കാത്ത പുരുഷനാവട്ടെ  ലൈംഗിക കുറ്റകൃത്യത്തിനു ശിക്ഷാർഹനുമാണ്  .ഇങ്ങിനെ ഒരു കോടതി വിധിയിലാണ് പിങ്ക് അവസാനിക്കുന്നത് .തുടങ്ങുന്നത് ആ വിധിക്കാധാരമായ നമുക്ക് ദൃശ്യമല്ലാത്ത ശബ്ദങ്ങളിലൂടെ മാത്രം അനുഭവപ്പെടുന്ന ബലാൽസംഗ കൊലപാതകശ്രമത്തിലും .ഈ രണ്ടു രംഗങ്ങൾക്കിടയിലൂടെ ഒരു നല്ല ചലച്ചിത്രം രൂപപ്പെട്ടിരിക്കുന്നു .ഇത്തരം കേസുകളിൽ പരാതിക്കാരായ പെൺകുട്ടികൾ പോലീസ് സ്റ്റേഷനിലും കോടതിയിലും മറ്റും അനുഭവിക്കേണ്ടി വരുന്ന വൈകാരിക ബലാൽസംഗങ്ങൾ അല്പം നിറക്കൂട്ടോടു കൂടി ഇതിലുണ്ട് .
      ബിഗ് ബിയോടൊപ്പം നവാഗതരായ യുവതീ യുവാക്കളും ഇതിൽ നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു .ഏറ്റവും നല്ല സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധ് റോയ്‌ചൗധരി ,
     നമ്മുടെ സാഹിത്യ കാരൻമാരും കലാപ്രതിഭകളും സംഗീത കിന്നരന്മാരുമൊക്കെ അടങ്ങുന്ന സാംസ്കാരിക നേതൃലോകത്തിനു വേണ്ടി ഈ സിനിമ പ്രദര്ശിപ്പിക്കേണ്ടതാണ് .ലെഗ്ഗിൻസും ജീൻസും മിനിസ്കർട്ടുമൊന്നും ലൈംഗികാതിക്രമങ്ങൾക്കു ന്യായീകരണമല്ലെന്ന് അവറ്റ മനസ്സിലാക്കട്ടെ

2017, ജൂലൈ 5, ബുധനാഴ്‌ച

സിനിമ --
ജാക്കി ---(ജാക്‌വിലിൻ   കെന്നഡിയുടെ  ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ ചലച്ചിത്രാവിഷ്കാരം )
പൊതു രംഗത്തു പ്രവർത്തിക്കുന്ന മനുഷ്യരെ ഒന്നുകിൽ ദൈവമാക്കുക അല്ലെങ്കിൽ ചെകുത്താനാകുക ഒരിക്കലും മജ്ജയും മാംസവുമുള്ള പച്ചമനുഷ്യരായി പരിഗണിക്കാതിരിക്കുക എന്നത് നമ്മുടെ മലയാളികളുടെ മാത്രം സ്വഭാവമല്ല ലോകരെല്ലാം അങ്ങിനെയാണ് .ഈ സ്വാഭാവം വൈചിത്ര്യത്തിന്റെ നിര്ഭാഗ്യവതിയായ ഒരിരയാണ് ജാക്കിലിൻ  കെന്നഡി .കൺമുമ്പിൽ ഭർത്താവ് വെടിയേറ്റുമരിക്കുക ,തികച്ചും അപ്രതീക്ഷിതമായി .അതിന്റെ തീവ്ര ദുഃഖം കരഞ്ഞു തീർക്കാൻ പോലും അനുവദിക്കാതെ ചൂഴ്ന്നു നിൽക്കുന്ന ഔദ്യോകികതയുടെ ആലഭാരങ്ങൾ ,തന്റെയും എട്ടും പൊട്ടും തിരിയാത്ത രണ്ടു കുഞ്ഞുങ്ങളുടെയും ഭാവി ഇരുളടഞ്ഞു പോകുമോ എന്ന ഉത്കണ്ഠ ,,പിൽക്കാലത്തു കഥയും പാട്ടും കെട്ടിയുണ്ടാക്കിയവർ അവഗണിച്ച ഒരു വിധവയുടെ ഉദ്വിഗ്നതകൾ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു പാബ്ലോ ലാറയിൻ ജാക്കി എന്ന ചിത്രത്തിൽ.മിസ്സിസ് കെന്നഡിയെ അവതരിപ്പിച്ച നദാലി പോർട്മാന്റെ  കുറ്റമറ്റ  പ്രകടനം  ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു മുഖ്യ ഘടകമാണ് .
    കറുത്ത വർഗ്ഗക്കാരുടെ അവകാശ സംരക്ഷണ കാര്യത്തിൽ കെന്നഡി സ്വീകരിച്ച അനുഭാവപൂർണമായ നിലപാട് കാരണം ലോകമെമ്പാടുമുള്ള പുരോഗമന വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു ;മിസൈൽ ക്രൈസിസിൽ അദ്ദേഹമെടുത്ത നിലപാട് വകവെയ്ക്കാതെ തന്നെ .അദ്ദേഹത്തിന്റെ വധത്തെ സംബന്ധിച്ച  ദുരൂഹതകൾ നീങ്ങിക്കാണാൻ  യഥാർത്ഥ കാരണമറിയാൻ ലോകം ആഗ്രഹിച്ചിരുന്നു .പക്ഷെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ് .ഈചിത്രം അന്നുയർന്ന ചോദ്യങ്ങൾ വീണ്ടും ചോദിക്കുന്നു .
   ഏബ്രഹാം ലിങ്കന്റെ വിധവ നിസ്വയായാണ് മരിച്ചതെന്ന് ജാക്കിയുടെ പ്രസ്താവന അർത്ഥവത്താണ് .പില്കാലത് അവർ എന്തിന് വൃദ്ധനായ കോടീശ്വരനെ വിവാഹം കഴിച്ചുവെന്ന ചോദ്യത്തിനുള്ള മറുപടി അതിലുണ്ട് .
 നല്ല ഛായാ ഗ്രഹണം ,നല്ല സംഗീതം ...മികച്ച ഒരു സിനിമാ അനുഭവമാണ് ജാക്കി പ്രദാനം ചെയ്യുന്നത്
     



'We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness.'
   ഈ പ്രശസ്ത വാക്യം ഉൾക്കൊള്ളുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 241 ആം വാർഷികമാണിന്ന് ,ജൂലൈ 4 .പിന്തുടർച്ചാവകാശത്തിന്റെ പേരിലല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള ,റിപ്പബ്ലിക്കൻ ,പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിന്റെ പിറവി കുറിച്ച ഈ ദിനം അതു കൊണ്ട് തന്നെ ലോകത്തിനാകെ  സ്മരണീയമാണ്  .all men എന്നാൽ എല്ലാ മനുഷ്യരും എന്നല്ല എന്നും വെള്ളക്കാരായ പുരുഷന്മാർ എന്നാണെന്നും അമേരിക്കക്കാരായ ചില ചരിത്രകാരന്മാർ  തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് .അതു പൂർണമായും തെറ്റാണെന്നു പറഞ്ഞു കൂടാ .അമേരിക്കൻ ഇന്ത്യക്കാരെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു ,അടിമത്തം നിയമപരമായി തന്നെ നിലനിന്നിരുന്നു ,സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല .പക്ഷേ രണ്ടര നൂറ്റാണ്ടുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പൂർണ്ണമായിട്ടെന്നു പറഞ്ഞു  കൂടെങ്കിലും പരിഹാരമുണ്ടാവുക തന്നെ ചെയ്തു .റിപ്പബ്ലിക്കൻ ഭരണ രീതിക്കും അതിനു സൗകര്യമൊരുക്കുന്ന ഭരണഘടനക്കും മാതൃകയാണ് അമേരിക്ക ക്കാരുടേത് .
   ഒരു റിപ്പബ്ലിക്കിലെ പൗരനാണ് ഞാനും  എനിക്കതിൽ   അത്യന്തം അഭിമാനമുണ്ട് ,വിശേഷിച്ചും വംശാധിപത്യത്തിന്റെ ഭീഷണി തീരെ ദുർബ്ബലമാ യിക്കൊണ്ടിരിക്കുന്ന  ഈ ഘട്ടത്തിൽ .റിപ്പബ്ലിക്കൻ ജനാധിപത്യത്തിന്  തുടക്കം കുറിച്ച രാജ്യത്തെ ,
   അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പൗരന്മാരെയും ,അവരിൽ എന്റെ കൊച്ചുമക്കളും കൊച്ചനന്തിരവരും ഉൾപ്പെടും ഞാനവരുടെ സ്വാതന്ത്ര്യ ദിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു

2017, ജൂലൈ 2, ഞായറാഴ്‌ച

ബാറുകൾ തുറക്കുമ്പോൾ

----------------------------------------
"ആകാശത്ത് അരുണകിരണങ്ങൾ പടരാൻ തുടങ്ങുമ്പോൾ സ്വപ്നത്തിലായിരുന്ന ഞാൻ പാനശാലയിൽ നിന്ന് ഒരു ശബ്ദം ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു 'ഉണരൂ കുട്ടികളേ ജീവിതത്തിന്റെ മകരന്ദം വറ്റിപ്പോകും മുമ്പ് നിങ്ങളുടെ പാനപാത്രങ്ങൾ നിറയ്‌ക്കൂ '
അപ്പോൾ കോഴി കൂവുകയും പാനശാലക്കു മുമ്പിൽ കാത്തു നിന്നവർ ഉച്ചത്തിൽ ആവശ്യപ്പെടുകയും ചെയ്തു :'കതകു തുറക്കു വളരെ കുറച്ചു സമയമേ ഇവിടെയുള്ളു ,പോയാലൊരിക്കലും തിരിച്ചു വരാൻ കഴിയുകയില്ല എന്നറിയാമല്ലോ '..."
യുഗാന്തര സുഹൃത്തായ പേർഷ്യൻ കവിയോടൊപ്പം ഞങ്ങൾ മലയാളി മദ്യപാനികളും ആഹ്ലാദ ഭരിതരാവുന്നു .നക്ഷത്ര പാനശാലകൾ, ബാറുകൾ, തുറക്കപ്പെട്ടുവല്ലോ .മന്ത്രി സഭയിലെ സഖാക്കൾക്ക് നന്ദിയും അഭിവാദ്യങ്ങളും .
പ്രിയ സഖാക്കളെ ഒരഭ്യർത്ഥന കൂടി .കഴിഞ്ഞ നൂറ്റാണ്ടൊടുവിൽ ആദര്ശ ധീരതയുടെ താഴുകൾ വീഴും മുമ്പ് തുറന്നു പ്രവർത്തിച്ചിരുന്ന നക്ഷത്രാങ്കിതങ്ങളല്ലാത്ത തണ്ണീർപ്പന്തലുകളുണ്ടായിരുന്നു . ദാരിദ്ര്യരേഖയുമായി ഒളിച്ചുകളി നടത്തിയിരുന്ന മധുപൻമാരെ ചുവന്ന വെളിച്ചത്തിൽ മാടി മാടി വിളിച്ചിരുന്ന ചാരായക്കടകൾ .അവിടെ ശുദ്ധമായ വെള്ളച്ചാരായത്തിൽ ഫാന്റ ഒഴിച്ചു കുടിച്ചാണ് ഞങ്ങൾ അന്ന് "ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുങ്ങി ...."എന്നുറക്കെ പാടി ആനന്ദതുന്ദിലരായത് .അവ പുനഃസ്ഥാപിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?വ്യാജ മദ്യത്തിൽ നിന്നും കഞ്ചാവ് മയക്കുമരുന്നുകളിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ ആ നടപടി ഉതകിയേക്കും
ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുക്കി പുഴകളെല്ലാം വീണ്ടുമൊഴുകട്ടെ ,അനുരാഗവതികളുടെ ചൊ ടികളിൽ നിന്ന് ആലിപ്പഴങ്ങൾ പൊഴിയട്ടെ ,പാതയോരത് ആകാശം വിടർത്തിയ കൂടാരങ്ങളിൽ ഏകാന്ത പഥികർ രാവുറങ്ങട്ടെ .
ഗോബ്രാഹ്മണർക്കും നല്ലവരായ മദ്യപാനികൾക്കും സമസ്ത ലോകത്തിനും സൗഖ്യമുണ്ടാവട്ടെ .വിപ്ലവം ജയിക്കട്ടെ