2017, ജൂലൈ 31, തിങ്കളാഴ്‌ച

 Austin T x 14 -7  -2017

   താഴ്വരയിലെ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ .മലനിരകൾക്കിടയിലെസുഖവാസകേന്ദ്രം കൂടിയായ ചെറിയ പട്ടണത്തിൽ ഭർത്താവും മകനുമൊത്ത് താമസിക്കുന്ന മൂത്ത സഹോദരിയെ കാണാനുള്ള യാത്രയിലാണ് നഗരത്തിൽ ചില്ലരമാലയിൽ പുസ്തകങ്ങളുള്ള വീടും പ്രശസ്തിയുടെ നേർത്ത പരിവേഷവുമുള്ള ഇരുപത്തിയാറുകാരൻ .ഭാരതപ്പുഴയോരത്തെ ഗ്രാമഭംഗികളുടെ പശ്ചാത്തലത്തിൽ താൻ                        ഓപ്പൂവുവിന്റെ വാത്സല്യഭാജനമായി കഴിഞ്ഞ ബാല്യകൗമാരങ്ങളെ ക്കുറിച്ചുള്ള അയാളുടെ വിചാരധാര എന്റെ ഉള്ളിൽ സൃഷ്ടിച്ച മധുരമായ അസ്വാസ്ഥ്യം അഞ്ചര പതിറ്റാണ്ടിനു ശേഷവും ഇന്നും പുതുമയോടെ നിലനിൽക്കുന്നു .നീലക്കുന്നുകൾ എന്നും അതിനടിയിൽ എം ടി വാസുദേവൻ നായർ എന്നും അച്ചടിച്ചിരിക്കുന്നത് എനിക്കിപ്പോഴും മനസ്സിൽ കാണാൻ കഴിയും
   ഒരുപാടു കഥകളിൽ അയാൾ എന്നെത്തേടിവന്നു .മിക്കതിലും അയാൾക്കു പേരുണ്ടായിരുന്നില്ല. പേരുള്ളവയിലും ഞാൻ ,ഞങ്ങൾ അയാളെയാണ് അന്വേഷിച്ചത് .അയാളുടെ ആത്മ ഭാഷണങ്ങളിലൂടെയാണല്ലോ ഗദ്യം കവിതയാകുമെന്ന് ഞങ്ങൾ മനസ്സിലാക്കിയത് .വായന കൂടുതൽ ഗൗരവം നേടിയപ്പോൾ അയാൾ ,അപ്പുണ്ണിയായും ,ഗോവിന്ദൻകുട്ടിയായും ,സേതുവായും മറ്റും പ്രത്യക്ഷപ്പെട്ട അയാൾ കാവ്യാത്മകനായ ഒരു വികാര ജീവി മാത്രമല്ലെന്നും  സ്വപ്നങ്ങളും മോഹഭംഗങ്ങളും മാത്രമല്ല വിശപ്പും ദാഹവും കൂടിയുള്ള സാധാരണ മനുഷ്യനാണെന്നു ഞങ്ങൾക്കു മനസ്സിലായി .അയാളെക്കുറിച്ചുള്ള കഥകൾ ജീവിത വ്യവഹാരങ്ങൾ എന്ന നിലയിലാണ് ശ്രദ്ധേയങ്ങളാവുന്നതെന്നും .അങ്ങിനെ വായിച്ചപ്പോൾ ചിലയിടങ്ങളിൽ ഇഷ്ടാനിഷ്ടങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടായി .അതെന്തായാലും ഭാഷയുടെ മനോഹാരിതയിൽ മുഗ്ധരായി തുടർന്നു  ഞങ്ങളും പിന്നീടു വന്ന തലമുറകളും ..അശാന്തിയുടെ നിമിഷങ്ങളിൽ സാന്ത്വനമാവാറുള്ള കവിതകളുടെ കൂട്ടത്തിൽ മഞ്ഞും കാലവും രണ്ടാമൂഴവുംകിളിവാതിലിലൂടെയും സ്ഥലം പിടിച്ചു .
     മലയാളികളുടെ മനസ്സിൽ മലരണിക്കാടുകൾ വിരിയിച്ച മഹാനായ എഴുത്തുകാരനെ ആയിരം പൂർണ്ണചന്ദ്രന്മാർ വന്നു  തൊഴുതു മടങ്ങി .'അവിശ്വസനീയമായ ഒരദ്‌ഭുതം പോലെ നിലാവു പരന്നൊഴുകുന്ന' അനവധി പൗർണമികൾക്കായി ഞങ്ങൾ ആരാധനയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു


     













 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ