2017, ജൂലൈ 2, ഞായറാഴ്‌ച

ബാറുകൾ തുറക്കുമ്പോൾ

----------------------------------------
"ആകാശത്ത് അരുണകിരണങ്ങൾ പടരാൻ തുടങ്ങുമ്പോൾ സ്വപ്നത്തിലായിരുന്ന ഞാൻ പാനശാലയിൽ നിന്ന് ഒരു ശബ്ദം ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു 'ഉണരൂ കുട്ടികളേ ജീവിതത്തിന്റെ മകരന്ദം വറ്റിപ്പോകും മുമ്പ് നിങ്ങളുടെ പാനപാത്രങ്ങൾ നിറയ്‌ക്കൂ '
അപ്പോൾ കോഴി കൂവുകയും പാനശാലക്കു മുമ്പിൽ കാത്തു നിന്നവർ ഉച്ചത്തിൽ ആവശ്യപ്പെടുകയും ചെയ്തു :'കതകു തുറക്കു വളരെ കുറച്ചു സമയമേ ഇവിടെയുള്ളു ,പോയാലൊരിക്കലും തിരിച്ചു വരാൻ കഴിയുകയില്ല എന്നറിയാമല്ലോ '..."
യുഗാന്തര സുഹൃത്തായ പേർഷ്യൻ കവിയോടൊപ്പം ഞങ്ങൾ മലയാളി മദ്യപാനികളും ആഹ്ലാദ ഭരിതരാവുന്നു .നക്ഷത്ര പാനശാലകൾ, ബാറുകൾ, തുറക്കപ്പെട്ടുവല്ലോ .മന്ത്രി സഭയിലെ സഖാക്കൾക്ക് നന്ദിയും അഭിവാദ്യങ്ങളും .
പ്രിയ സഖാക്കളെ ഒരഭ്യർത്ഥന കൂടി .കഴിഞ്ഞ നൂറ്റാണ്ടൊടുവിൽ ആദര്ശ ധീരതയുടെ താഴുകൾ വീഴും മുമ്പ് തുറന്നു പ്രവർത്തിച്ചിരുന്ന നക്ഷത്രാങ്കിതങ്ങളല്ലാത്ത തണ്ണീർപ്പന്തലുകളുണ്ടായിരുന്നു . ദാരിദ്ര്യരേഖയുമായി ഒളിച്ചുകളി നടത്തിയിരുന്ന മധുപൻമാരെ ചുവന്ന വെളിച്ചത്തിൽ മാടി മാടി വിളിച്ചിരുന്ന ചാരായക്കടകൾ .അവിടെ ശുദ്ധമായ വെള്ളച്ചാരായത്തിൽ ഫാന്റ ഒഴിച്ചു കുടിച്ചാണ് ഞങ്ങൾ അന്ന് "ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുങ്ങി ...."എന്നുറക്കെ പാടി ആനന്ദതുന്ദിലരായത് .അവ പുനഃസ്ഥാപിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?വ്യാജ മദ്യത്തിൽ നിന്നും കഞ്ചാവ് മയക്കുമരുന്നുകളിൽനിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ ആ നടപടി ഉതകിയേക്കും
ആയിരത്തഞ്ഞൂറു പാദസരങ്ങൾ കിലുക്കി പുഴകളെല്ലാം വീണ്ടുമൊഴുകട്ടെ ,അനുരാഗവതികളുടെ ചൊ ടികളിൽ നിന്ന് ആലിപ്പഴങ്ങൾ പൊഴിയട്ടെ ,പാതയോരത് ആകാശം വിടർത്തിയ കൂടാരങ്ങളിൽ ഏകാന്ത പഥികർ രാവുറങ്ങട്ടെ .
ഗോബ്രാഹ്മണർക്കും നല്ലവരായ മദ്യപാനികൾക്കും സമസ്ത ലോകത്തിനും സൗഖ്യമുണ്ടാവട്ടെ .വിപ്ലവം ജയിക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ