2017, ജൂലൈ 31, തിങ്കളാഴ്‌ച

Austin TX 28-7-2017

വെട്ടം ഞാൻ പകരം തരാം
(ഷാജി നായരമ്പലത്തിന്റെ പാതയോരത്ത് ഭാരതം എന്ന കവിതാ സമാഹാരത്തെ കുറിച്ച് )

അഭാവം ,ഇല്ല എന്ന അവസ്ഥ, ഒരുപദാർത്ഥം , മൂർത്ത വസ്തു ,ആണ് നമ്മുടെ ദർശന പ്രകാരം .ഉദാഹരണം ഇരുട്ട് ., വെളിച്ചത്തിന്റെ അഭാവം .ഈ              അഭാവത്തിന്റെ അഭാവമാണ് സൃഷ്ടി .വെളിച്ചമുണ്ടാവട്ടെ എന്നാണല്ലോ സൃഷ്ട്രി പ്രക്രിയയിലെ ആദ്യ കല്പന .പുരുഷൻ സ്വയം യഞ്ജ പശുവായി സ്വയം ബലികൊടുത്തുകൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന പുരുഷസൂക്ത പ്രസ്താവം ഇവിടെ സ്മരണീയമാണ് .സൃഷ്ടി വികാസ പരിണാമങ്ങളിലൂടെ കടന്നു പോയി വീണ്ടും താമസ്സിലെത്തുന്നു .പിന്നെയും വെളിച്ചത്തിന്റെ  ആവിർഭാവം .ഈ പ്രക്രിയ അനാദ്യനന്തമായി തുടർന്നു കൊണ്ടേയിരിക്കുന്നു ..ശാസ്ത്രീയ പരീക്ഷണങ്ങൾക്കും പ്രബന്ധങ്ങൾക്കും മാത്രമല്ല കാവ്യങ്ങൾക്കും വിഷയമായിട്ടുള്ള ഈ സനാതന തത്വം തന്നെയാണ് ഹവ്യം എന്ന കവിതയുടെ വിഷയം .
 "ആദ്യാകാശമിരുണ്ടിരുന്നു " കവിത ആരംഭിക്കുന്നു .ചലനമില്ല ,കാലവുമില്ല വലിയ പൊട്ടിത്തെറി "വന്നൂ വൻപ്രഭ ഇപ്രപഞ്ചമുഖമാം ജ്യോതിർപ്രഭാവങ്ങളെ തന്നീടാൻ സ്ഥിരംഅന്ധകാരമലി യിച്ചാവിര്ഭവിച്ചങ്ങനെ "വെളിച്ചത്തിന്റെ മൂർത്തി ....."നിർലോപം തവ ദേഹമങ്ങു സദയം ഹോമിക്കയാം ഹവ്യമായ് " പക്ഷെ  വീണ്ടും ഇരുൾ ഒത്തു കൂടി തമോഗോളം രൂപം കൊള്ളുമെന്നത് അനിവാര്യമാണ് .തുടർന്നു വെളിച്ചമുണ്ടാവുമെന്നതും 'ഇതു താനീ ലോക മൃതുംജയം' കവിത അവസാനിക്കുന്നു .
   ആറേ ആറു ശാർദ്ദൂല വിക്രീഡിത ശ്ലോകങ്ങളിലൂടെ സർവ ദർശന സാരമായ സൃഷ്ടി തത്വം അതിന്റെ സമഗ്രതയിൽ,കാവ്യ സൗന്ദര്യം ചോർന്നു പോകാതെ ആവിഷ്കരിച്ചതിൽഷാജി  പ്രകടിപ്പിച്ച കവനപാടവം പ്രശംസനീയമാണ് .
     മനുഷ്യൻ  സൃഷ്ടിക്കപ്പെട്ടതിന്റെയൊക്കെ യജമാനനായി തീർന്ന പ്പോഴുണ്ടായതെന്താണ് .മുല്ലവള്ളിയും തേന്മാവും പൂവിടാതായി "ഭ്രാന്തൻ മാനവന്ത്യവിധിയും കാതങ്ങിരിപ്പു സദാ " മനുഷ്യന്റെ ,അവൻ തന്നെ സൃഷ്ടിച്ച ഈ ദുരവസ്ഥക്ക് പരിഹാരമുണ്ട് "കെട്ടിത്തൂക്കിയ ദീപനാളമഖിലം തല്ലിക്കെടുത്തീടുക .." അങ്ങിനെ കൃത്രിമ വെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തിയാൽ "വെട്ടം ഞാൻ പകരം തരാം "  പ്രപഞ്ചത്തിന്റെ സ്വാഭാവിക സൗന്ദര്യവും പ്രകാശവും മാത്രമല്ല അതിന്റെ സ്വത്വവും നമുക്കു വീണ്ടെടുക്കാം ..
     അഞ്ചു ശ്ലോകങ്ങൾ മാത്രമുള്ള ഈ കവിത ചർവിതചർവണം കൊണ്ട് വിരസമായി തീർന്ന ഒരു വിഷയത്തെ അതിന്റെ സമസ്ത ഗൗരവത്തോടും കൂടി നമുക്ക് അനുഭവവേദ്യമാക്കുന്നു .നല്ല കവിത അങ്ങിനെയാണ് .അത് പറഞ്ഞു മനസ്സിലാക്കുകയല്ല  അനുഭവിപ്പിക്കുകയാണ് ചെയ്യുക .ഇവിടെയും ശാർദൂല വിക്രീഡിതം തന്നെ .
         ശാർദൂല വിക്രീഡിതമോ എന്ന് നെറ്റികൾ ചുളിയുന്നുണ്ട് ;കവിതയ്ക്ക് വൃത്തമേ പാടില്ല എന്നാണല്ലോ പുതിയ നിയമം .ഭാരം വലിക്കുന്നവർ ശീലുകൾ മൂളുന്നത് കേട്ടിട്ടില്ലേ .ഇത് മനുഷ്യൻ ഭാഷ കണ്ടു പിടിക്കുന്നതിനു മുമ്പ് തന്നെ ആരംഭിച്ചതാണ് .അവരുടെ അദ്ധ്വാനത്തെ സഹനീയമാക്കിയിരുന്ന ഈ ശീലുകളുടെ ഈണങ്ങളും താളങ്ങളും ചേർന്ന് രൂപം കൊണ്ടതാണ് വൃത്തങ്ങൾ .കേരളത്തിലെ തൊഴിലിടങ്ങളിൽ നിന്ന് കേകയും കാകളിയുമൊക്കെ ഉരുത്തിരിഞ്ഞു വന്നു .അതു പോലെ ആര്യാവർത്തത്തിലെ സാമാന്യ ജനങ്ങളുടെ അധ്വാനത്തിന്റെ ,കലാപ്രകടനങ്ങളുടെ, തേരോട്ടങ്ങളുടെ, യുദ്ധത്തിന്റെ താളങ്ങളിലും ഈണങ്ങളിലും നിന്ന് സംസ്കൃത വൃത്തങ്ങളും .അവ നമ്മുടെ തറവാട്ടു സ്വത്താണ് .നിർഭാഗ്യവശാൽ കവിത്രയത്തിനു ശേഷം അവ ഏതാണ്ടുപേക്ഷിക്കപ്പെട്ടിരിക്കുന്നു .ഷാജി അവയെ വീണ്ടെടുത്തിരിക്കുന്നു തന്റെ മികച്ച കവിതകളിൽ മിക്കതും സംസ്കൃത വൃത്തങ്ങളിൽ രചിച്ചു കൊണ്ട് . ലോകത്തിലെ ഏറ്റവും മികച്ച ചില കാവ്യങ്ങൾ സംസ്കൃത വൃത്തങ്ങളിലാണല്ലോ എഴുതപ്പെട്ടിട്ടുള്ളത് .സംസ്കൃത വൃത്തങ്ങളുടെ വീണ്ടെടുപ്പിന് ഷാജിയോട് മലയാള കാവ്യാസ്വാദകലോകം കടപ്പെട്ടിരിക്കുന്നു ഇന്നും എന്നും .
              ശാർദൂല വിക്രീഡിതത്തിന്റെ രൗദ്ര സൗന്ദര്യം മാത്രമല്ല ഹ്രസ്വ ,നാതിദീർഘ വൃത്തങ്ങളുടെ പ്രസാദമാധുര്യങ്ങളും നമുക്കു ബോധ്യമാക്കി തരുന്ന കവിതകളും മുക്തകങ്ങളും ഈ സമാഹാരത്തിലുണ്ട് .കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും  കേര വൃക്ഷത്തിന്റെ മാഹാത്മ്യവും വർണ്ണിക്കുന്ന 'ഒരു മാലിനി ചിത്രം ' 'ഒരു പുഷ്പിതാഗ്രക്കവിത ' എന്നിവ നോക്കുക .ലളിത മോഹനമായ രചനാ രീതിക്കുദാഹരണമായി ഒരു മുക്തകം ഞാനുദ്ധരിക്കുന്നു
      "മഞ്ഞണിഞ്ഞ മകരം വിനമ്രമായ്
       നിന്നിടും തരുഗൃഹങ്ങൾ നെറ്റിമേൽ
       കുഞ്ഞുചന്ദ്രികയുദിച്ചുമാഞ്ഞിതാ
       പൊന്നുഷസ്സിനുടെ പൊട്ടുപോയപോൽ "
    തുല്യമായ പാടവത്തോടെ ഭാഷാവൃത്തങ്ങളും കൈകാര്യം ചെയ്യുന്നുണ്ട് ഷാജി ."ചിണുങ്ങിപ്പെയ്യും മഴ ,പാഴ്‌മുളപ്പുകൾ തോറു
മുണർവിൻ പുലർകാല ഭാവ മഞ്ജിമ ചേർക്കേ "നിന്നാരംഭിക്കുന്ന ചിങ്ങം എന്ന കവിത വായിക്കുമ്പോൾ കേകയ്ക്കിത്രയും ലാളിത്യമോ എന്ന് നാം അത്ഭു തപ്പെട്ടു പോകും .കേക മാത്രമല്ല സർപ്പിണിയും ,ഉപസർപ്പിണിയും ,ദ്രുതകാകളിലുമെല്ലാം നമുക്കിതിൽ കാണാം .ക്ലാസിക്ക് കവികൾക്കേറെ  പ്രിയപ്പെട്ട വസന്തതിലകം പക്ഷെ ഷാജിയെ ആകര്ഷിച്ചിട്ടില്ലെന്നു തോന്നുന്നു .
    വൃത്തങ്ങളെ കുറിച്ചെടുത്തു പറഞ്ഞതു കൊണ്ട് ഛന്ദോബദ്ധതയോ പൊതുവായ രചനാ സൗഷ്ഠവമോ മാത്രമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത് എന്ന് ധരിക്കരുത് .ആദ്യം പേരെടുത്തു പറഞ്ഞ രണ്ടു കവിതകളിൽ ആവിഷ്കൃതമാവുന്നത് സൃഷ്ടി സ്ഥിതി സംഹാരങ്ങളെ ക്കുറിച്ചുള്ള പൗരാണികവും ആധുനികവുമായ ദർശനങ്ങളുടെ സങ്കലനമാണല്ലോ  .   ,ഈ സമാഹാരത്തിലെ ഒട്ടു മിക്ക കവിതകളും ഏതെങ്കിലും  സാമൂഹ്യ രാഷ്ട്രീയ ആധ്യാത്മിക പ്രശ്നങ്ങളെ  വിഷയമാക്കി എഴുതപ്പെട്ടിട്ടുള്ളവയാണ് .സമാഹാരത്തിന്റെ പേർ  തന്നെയുള്ള 'പാതയോരത്തു ഭാരതം 'എന്ന കവിത നോക്കുക .ഭാര്യയുടെ ജഡവും ചുമലിലേറ്റി കുഞ്ഞുമകളുടെ കൈയും പിടിച്ച് പത്തറു പതു കിലോമീറ്റർ നടക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ അനുഭവം നമ്മൾ വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നല്ലോ .'കൊണ്ടുവെയ്‌ക്കട്ടെ താജ്‌മഹൽ മാജി തൻ നീണ്ട കാലാടിപ്പാടിന്റെ മീതെ 'എന്നു കവി ആജ്ഞാപിക്കുന്നു.കാരണം 'നിശ്ചയത്തിന്റെ ഉൾക്കരുത്തിൽ 'ഇവൻ പടുത്ത സ്നേഹ സൗധമാണ് ഖജനാവിലെ പണം മുടക്കി ശില്പികളെയും തൊഴിലാളികളെയും കൊണ്ട് ചക്രവർത്തി പണിയിച്ച താജ്മഹലിനേക്കാൾ മനോഹരവും അദ്‌ഭുതകരവും .ഈ സത്യം അനുവാചകനെ ബോദ്ധ്യപ്പെടുത്താൻ കവിതക്കേ കഴിയൂ വാർത്തകൾക്ക് കഴിയുകയില്ല .
     അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനും ഈ കവിക്ക് മടിയില്ല ഭഗത്സിങ്ങിന്റെയും കൂട്ടരുടെയും വധശിക്ക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ ഗാന്ധിജി കാട്ടി എന്ന് കവി കരുതുന്ന ഉദാസീനത ,ശങ്കരനെ അദ്വൈതസാരം ഗ്രഹിപ്പിച്ച ചണ്ടാളനെ ദൈവമാക്കാൻ പിൽക്കാല വൈദികർ നടത്തിയ കുല്സിത ശ്രമം ,തണൽ പരത്തുന്ന അത്തിമരത്തെ യേശുദേവൻ ശപിച്ചു എന്നെഴുതിപ്പിടിപ്പിച്ചതിലെ വിവേക സൂന്യത ,ദൈവപുത്രനെ പീഡിപ്പിച്ചു വധിക്കാനുപയോഗിച്ച കുരിശ് ആരാദ്ധ്യ വസ്തുവാക്കുന്നതിലെ വൈപരീത്യംഇവയെല്ലാം  വിമർശ വിധേയങ്ങളാവുന്നു .ഇക്കാര്യങ്ങളിൽ ആരുടെയെങ്കിലും പൊന്നിഷ്ടങ്ങളെ താലോലിക്കാൻ മുതിരുന്നില്ല കവി .നയതന്ത്രം രാഷ്ട്രീയത്തി വേണ്ടൂ കവിതക്കാവശ്യമില്ല .ചുരുക്കത്തിൽ സാമ്പ്രദായികമായ രചനാ സങ്കേതങ്ങളുപയോഗിചു കൊണ്ടു തന്നെ സമകാലികവും സാർ വകാലികവുമായ വിഷയങ്ങൾ കവിതകളിലൂടെ ആവിഷ്കരിക്കാനാവു മെന്നു ഈ കവിതകൾ വായിക്കുമ്പോൾ  നമുക്കു ബോധ്യമാവുന്നു .
   "പലവുരു പതിരിൻ പൊട്ടു പാറ്റി തെളിച്ചു 'വേണം'ചേലിൽ ' ശ്ലോകം ചമക്കേണ്ടത് എന്ന് സർഗ്ഗ സല്ലാപ ലോകം എന്ന മുക്തകത്തിൽകവി  പറയുന്നത് സ്വന്തം രചനാരീതിയെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കണം .എന്തായാലും ഭാഷാ വൃത്തങ്ങളിലും സംസ്കൃത വൃത്തങ്ങളിലും ശ്ലോകങ്ങൾ ,കവിതകൾ ,ചേലിൽ എന്നുവെച്ചാൽ മനോഹരമായി ചമക്കുന്നതിൽ ഷാജി വിജയിച്ചിരിക്കുന്നു .
  
    
    
            
     
             
      






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ