2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് പറയുന്നുണ്ട് 'നിയമങ്ങളും ആചാരങ്ങളും സാമൂഹ്യമായ ഉപോല്പന്നങ്ങളാണെന്ന് (cults and laws are social by-products ) .സാമൂഹ്യപുരോഗതിയുടെ ഓരോ ഘട്ടത്തിലും അപ്പോഴത്തെ വ്യവസ്ഥിതിയുടെ നിലനില്പിനാവശ്യമായ നിയമങ്ങളെപ്പോലെ തന്നെ ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ടാകും .അവയിലേതെങ്കിലും സാമൂഹ്യ പ്രക്രിയക്ക് തടസ്സമാവുന്നു എന്ന് വരുമ്പോൾ അവ മാറ്റപ്പെടും സാമൂഹ്യ പ്രക്രിയയിലൂടെ തന്നെ .ചുരുക്കത്തിൽ സാമൂഹ്യമായി നിർണയിക്കപ്പെടുന്നത് സാമൂഹ്യമായിത്തന്നെ സാമൂഹ്യപ്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ .ഭരണകൂടത്തിന്റെയും കോടതിയുടെയും മറ്റും പ്രവർത്തനങ്ങൾ ആ പ്രക്രിയയുടെ  ഒരു ഭാഗം മാത്രമാണ് .സമൂഹത്തിനെ മാറ്റങ്ങൾക്ക് പ്രാപ്തമാക്കുന്ന പ്രക്രിയയെ നമ്മൾ നവോത്ഥാനം എന്ന് വിളിക്കുന്നു .അതിനു നേതൃത്വം കൊടുക്കുന്നവരെ നവോത്ഥാന നായകർ എന്നും .ഭരണകർത്താക്കളും ന്യായാധിപന്മാരും ഇവർക്ക് പിന്നാലെയാണ് രംഗത്തു വരേണ്ടത് . റാം മോഹൻ റോയിക്ക് പിന്നാലെ ബെന്റിക് പ്രഭുവും അയ്യൻകാളിക്ക് പിന്നാലെ തിരുവിതാംകൂർ ഭരണ കൂടവും വന്നത് പോലെ

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ദേവാസുരം
അമ്മയുടെ പ്രസിഡന്റ് നടിമാർ എന്നാണു ഞങ്ങളെ വിശേഷിപ്പിച്ചത് മൂന്നു പേരുകൾ പറയാൻ അയാൾക്ക് ...അങ്ങേർക്ക് കഴിയാത്തതെന്താണ് ---w cc യുടെ നേതാവ്  ചോദിക്കുന്നു ,വികാരഭരിതയായി  കുപിതയായി ഹ ർട്   ആയി (അവരുടെ തന്നെ വാക്കുകൾ ) താങ്കളും പേര് പറഞ്ഞില്ലല്ലോ .എന്ന് മാത്രമല്ല പൊതുവേദിയിലെ  മര്യാദ അനുസരിച്ച് അദ്ദേഹമെന്ന് പോലും പറഞ്ഞില്ല .ആ നിലക്ക് പ്രസിഡന്റിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം ?(മുൻ ഫീൽഡ് മാർഷൽ സ്വയം പട്ടാളക്കാരൻ(soldier)  എന്നാണു വിശേഷിപ്പിച്ചിരുന്നത് )
   തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് .കുറ്റാരോപണം അതിനു തടസ്സമല്ല ആരോപിതനായ നടനെ വെച്ച് സിനിമ ചെയ്യുന്നത് പാപമാണെന്നു പറയുന്നവർ സ്വന്തം വാദ ഗതികളെ തന്നെ നിരാകരിക്കുകയാണ് .
      ഒരു സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോകുന്നവർക്കു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഭരണ ഘടന വാഗ്ദാനം ചെയ്തിരിക്കുന്നത് .സംഘടനയിൽ തന്നെ നിൽക്കുന്നവർക്കും അഭിപ്രായം പറയാം .അവരെല്ലാം ആരുടെയെങ്കിലും താളത്തിനൊത്തു തുള്ളുന്നവരും ഞങ്ങൾ മാത്രം അഭിപ്രായ ധീരരാരും എന്ന് പറയാൻ നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട് .അതു ബാലിശമാണെന്നു പറയാൻ ഞങ്ങൾക്കും

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഇറങ്ങിയ കാലത്ത് മിസ് ചെയ്ത നല്ല സിനിമകളിലൊന്നാണ് 'ഓർമക്കായി '.കഴിഞ്ഞ ദിവസം വിജയൻറെ എഫ് ബി കുറിപ്പിൽ ആ സിനിമയെ കുറിച്ചു പറഞ്ഞിരുന്നല്ലോ .യു ട്യൂബിൽ ഇന്ന് അതു കണ്ടു .നല്ല സിനിമ .ഗോപിയുടെയും മാധവിയുടെയും വേണുവിന്റെയും മികച്ച അഭിനയം .പക്ഷെ ഈ കുറിപ്പ് ആ സിനിമയെ കുറിച്ചല്ല  .എൺപതുകളിലെ സിനിമകൾ വീണ്ടും കാണുമ്പോൾ മനസ്സിൽ തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ
     മലയാള സിനിമാ രചയിതാക്കളുടെ കാര്യം പറയുമ്പോൾ എം ടി ,പത്മ രാജൻ എന്നീ പേരുകൾ കഴിഞ്ഞാൽ നമ്മൾ നേരെ ലോഹിതദാസിലേക്കു പോവുകയാണ് പതിവ് .യാത്ര ,മിഴിനീർപ്പൂക്കൾ ,രചന തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങളുടെ രചയിതാവായ ജോൺ പോളിനെ എന്തുകൊണ്ടോ നമ്മൾ ഓർക്കാറില്ല .സോഷ്യൽ സിനിമകൾ കൂടാതെ അതിരാത്രം എന്ന അതീവ ജനപ്രീതി നേടിയ ഒരു ആക്ഷൻ ചിത്രവും അദ്ദേഹത്തിന്റെ പേരിലുണ്ട് .ഓർമക്കായി എഴുതിയതും ജോൺ പോളാണ് ..നമ്മുടെ മുൻ നിര തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലാണ് ജോൺ പോളിന്റെയും സ്ഥാനം


2018, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

രാജാവിന്റെ മകനും മറ്റും
--------------------------------------------

ഞാൻ കണ്ടിട്ടുള്ളതിൽ  വെച്ച്  ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ,മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാവിന്റെ മകൻ .കഴിഞ്ഞ ഏഴെട്ടു കൊല്ലങ്ങളിൽ ലോകത്തിലെ പേരുകേട്ട ഒട്ടനവധി സിനിമകൾ കാണാൻ എനിക്കവസരമുണ്ടായി .ഇപ്പോഴും ഞാൻ പറയുന്നു ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകൻ .അതൊരു മികച്ച സിനിമയാവുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കാം .
    ഒരു അധോലോകനായകൻ എന്നതല്ല അതിലെ മുഖ്യ കഥാപാത്രത്തിന്റെ സവിശേഷത .കൊല്ലും കൊലയും കൊണ്ട് സമ്പത്തും അധികാരവും നേടിയിട്ടും ആഗ്രഹിച്ചത്-സമാധാനപൂർണമായ ഒരു ജീവിതം -കിട്ടാതെ പോയ ഒരു യുവാവിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് .കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായുള്ള സംഘട്ടനം മുതൽ രാഷ്ട്രീയ നേതൃത്വവുമായുള്ള മത്സരം വരെയുള്ളതെല്ലാം ഈ മുഖ്യ ഭാവത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ് ,നായികയുടെ പൂർവകഥ ഉൾപ്പെടെ .അർത്ഥവത്തായ ദൃശ്യങ്ങളിലൂന്നിയുള്ള ചടുലമായ ആഖ്യാനം ചിത്രത്തെ അത്യന്തം ഹൃദയകാരിയാക്കിയിരിക്കുന്നു .രാജാവിന്റെ മകന് നല്ലചിത്രത്തിനും അതിന്റെ സംവിധായകൻ തമ്പി കണ്ണന്താനത്തിനു നല്ല സംവിധാനത്തിനും ഉള്ള അവാർഡുകൾ കിട്ടാത്തതിനു കാരണം നമ്മുടെ സിനിമാ  പണ്ഡിതന്മാരുടെ അന്ധവിശ്വാസമാണ് ;റേ ചിത്രങ്ങളെയോ പടിഞ്ഞാറൻ ന്യൂ വേവ് സിനിമകളെയോ അനുകരിച്ച് നിർമ്മിക്കപ്പെടുന്ന സിനിമകൾ മാത്രമേ അവാർഡ് അർഹിക്കുന്നുള്ളു എന്ന അന്ധവിശ്വാസം .
    തമ്പി കണ്ണന്താനം വിടപറഞ്ഞ വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .നന്ദി സുഹൃത്തേ എട്ടു പത്തു പ്രാവശ്യം കണ്ടിട്ടും വീണ്ടും കാണണമെന്ന തോന്നലുണ്ടാക്കുന്ന ആ മനോഹര സിനിമയ്ക്ക് ,ഭേദപ്പെട്ട മറ്റു കുറെ ചിത്രങ്ങൾക്കും .

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഒക്ടോബർ 2 ,2018

ഇന്നും തുടരുന്ന ഇന്ത്യൻ പ്രവാസത്തിന്റെ ശ്രുങ് ഖലയിലെ ഒരു കണ്ണിയായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയും .കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേതനത്തിനും വേണ്ടിയാണ് ബാരിസ്റ്റർ ഗാന്ധി 1893 ൽ തന്റെ 24 ആമത്തെ വയസ്സിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയത് .ആദ്യമായി കോടതിയിലെ ത്തിയ ഇന്ത്യൻഅഭിഭാഷകനോട് തലപ്പാവ് മാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടു .ഗാന്ധി അതു നിഷേധിച്ചു .മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ചു നിയമ നിഷേധത്തിന്റെ തുടക്കം അതായിരുന്നു .അധികം താമസിയാതെ പ്രസിദ്ധമായ റെയിൽവേ സ്റ്റേഷൻ സംഭവം .അഭിഭാഷകൻ എനന്നതിനുപരി ഒരു പൗരാവകാശനേതാവായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഗാന്ധിയെ തിരിച്ചറിയാൻ തുടങ്ങി .അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരിക്കണമെന്ന് അവർ ഏകകണ്ഠമായി അദ്ദേഹത്തോടാവശ്യപ്പെട്ടു .മടക്കയാത്ര വേണ്ടെന്നു വെച്ച് 21 കൊല്ലം ,1914 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ തുടർന്നു .തന്റെ സമരസിദ്ധാന്തങ്ങളെ റസ്കിന്റെയും തോറോയുടെയും സിവിൽ നിയമലംഘന തത്വങ്ങളുമായി സമന്വയിപ്പിച്ച് സത്യാഗ്രഹം എന്ന സമര രീതി വികസിപ്പിച്ചെടുത്തു ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ചു .തന്റെ നാടിനു സ്വാതന്ത്ര്യം നേടിക്കൊടുത്തു .ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ സ്വാതന്ത്ര്യം നേടുന്നതിനും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുമാറ്റുന്നതിനും ഉപയുക്തമാക്കിയ ഈ സമരരീതി മാത്രമാണ് ഇന്ന് ലോകത്തിലെ അവശത അനുഭവിക്കുന്ന ഏതു ജനതയുടെയും മുമ്പിലുള്ളത് .
       ഗാന്ധിജിയുടെ 150 ആം ജന്മദിനമാണ് പുലരുന്നത് .ഈ അവസാനത്തെ ആളിനും നീതി ലഭിക്കുന്ന ഒരു അവസ്ഥ ലോകത്ത് എന്നെങ്കിലുമൊരിക്കൽ സംജാതമാവുമെന്നു പ്രതീക്ഷിക്കുക ;അതാവട്ടെ ഈ ഗാന്ധിജയന്തിയിലെ  ആശംസ