2017, ഡിസംബർ 21, വ്യാഴാഴ്‌ച

ഹൃദയേന പാർവതി
മനോരമ ചാനലിലെ ന്യൂസ് മേക്കർ ഇന്റർവ്യൂ (19 -12 -2017 )വിലാണ് പാർവതിയെ കണ്ടത് .ചോദ്യങ്ങൾ സ്വാഭാവികമായും വൻതാരങ്ങളുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പറ്റി  പാർവതി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചായിരുന്നു ..പ്രമോദ് രാമനായിരുന്നു ആങ്കർ .
   വ്യക്തവും യുക്തി പൂർവകവും ആയിരുന്നു പാർവതിയുടെ നിലപാട് .സ്ത്രീ വിരുദ്ധത മാത്രമല്ല ജീവിതത്തിലെ നല്ലതും ചീത്തയുമെല്ലാം സിനിമയിലുണ്ടാവും ,ഉണ്ടാവണം .പക്ഷെ ചീത്തക്കാര്യങ്ങൾ ചീത്തക്കാര്യങ്ങളായിത്തന്നെ ആസ്വാദകന് അനുഭവപ്പെടത്തക്ക രീതിയിൽ ആയിരിക്കണം ആവിഷ്കരിക്ക പ്പെടേണ്ടത് .ഒരു ചീത്ത കാര്യം വീര പരിവേഷം നൽകി ആവിഷ്കരിക്കുന്നത് മാത്രമല്ല അതിനു നൽകുന്ന വീരോചിതമായ പശ്ചാത്തല സംഗീതം കൂടി ആസ്വാദകൻ ശ്രദ്ധിക്കുമത്രേ .
     നല്ലത് ചീത്ത എന്നൊക്കെ ആരു തീരുമാനിക്കും എന്ന ചോദ്യം ഉണ്ടായില്ല .അതാതു കാലത്തെ പൊതു സമൂഹം എന്ന ഉത്തരം അനുക്ത സിദ്ധ മാണെന്നതാവാം കാര്യം .ഇവിടെ പാർവതി ശ്രദ്ധിക്കാതെ പോയ ഒരു പ്രധാന കാര്യം ചൂണ്ടി കാണിക്കട്ടെ .നമ്മുടെ പൊതു ബോധം സ്ത്രീയും പുരുഷനും കുട്ടിയുമെല്ലാമടങ്ങുന്ന പൊതു സമൂഹത്തിന്റെ ദൃശ്യ കലാ ബോധം പുരുഷ മേധാവിത്വ പരം തന്നെയാണ് ".വെള്ളമടിച്ചു കോൺ തിരിഞ്ഞു വന്ന് എടുത്തിട്ട് ചവിട്ടുമ്പോൾ കൊള്ളാനും ............"എന്നു പറയുന്ന (നരസിംഹം ) കത്തിക്കയറി വരുന്ന വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് 'നീ വെറും പെണ്ണാണെ'ന്ന് പറയുന്ന ജോസഫ് അലെക്‌സാണ്ടറെയും (കളക്ടർ )കയ്യടിച്ചു സ്വീകരിച്ചത് പുരുഷന്മാർ മാത്രമല്ല .നരസിംഹം കണ്ട് ആവേശ ഭരിതയായി ഇറങ്ങി വരുന്ന കൊച്ചുത്രേസ്യ ചേട്ടത്തി (മനസ്സിനക്കരെ )ഒരു സിനിമാ കഥാപാത്രം മാത്രമല്ല ശരാശരി മലയാളി സ്ത്രീയുടെ പ്രതിനിധിയാണ് .
     അപ്പോൾ മാറ്റം വരേണ്ടത് പൊതു ബോധത്തിനാണ് .പിതൃമേധാവിത്വ സമൂഹം നിലവിൽ വന്നത് മുതൽക്കുള്ള സ്ഥിതി ഇതു തന്നെയാണ് ആ സമൂഹം അത്തരമൊരു പൊതുബോധം നിലനിർത്തി കൊണ്ടേയിരിക്കും.എന്നു വെച് ആ സമൂഹം ആമൂലാഗ്രം മാറുന്നത് വരെ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി കാത്തിരിക്കുവാൻ കഴിയുമോ ?ഇല്ല .നമ്മുടെ പൊതു ബോധത്തെ നവീകരിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത് സ്വന്തം കർമ്മരംഗത്ത് പാർവതി തുടക്കം കുറിച്ചതും അത്തരമൊരു ശ്രമത്തിനാണ് .
      പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്ന സിനിമാ രംഗത്ത് പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാവുകയില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി ."ഒരു അഭിനേത്രി എന്ന നിലയിൽ ,ഒരു കലാകാരി എന്ന നിലയിൽ ,ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഇല്ലാതാക്കാനല്ലേ അവർക്കു കഴിയു "
   നാട്യങ്ങളില്ലാതെ വീരനായികാ പരിവേഷമില്ലാതെ എന്നാൽ ദൈന്യത തീരെ കലരാതെ തികച്ചും സാധാരണമായ മറുപടി .
പാർവതി ,ഈ ധീര  താര സ്വരത്തിനു സിനിമാ ആസ്വാദകനും സ്ത്രീപക്ഷനിലപാടുകളോട് ആഭിമുഖ്യം പുലർത്തുന്നവനുമായ ഒരുവന്റെ ഹൃദയ പൂർവമായ അഭിനന്ദനങ്ങൾ