2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മഞ്ഞണി പൂനിലാവ്

"കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ
കവിളത്തു മഴവില്ലിൻ നിഴലാട്ടം "----രണ്ടു വള്ളുവനാടൻ യുവതികൾ പരസ്പരം കളിയാക്കി പാടുകയായിരുന്നു  വെള്ളിത്തിരയിൽ അരനൂറ്റാണ്ടു മുമ്പ്. .അവർ മുറപ്പെണ്ണുങ്ങളായിരുന്നു ,നാത്തുന്മാരാവുമെന്നുറപ്പിച്ചവരുമായിരുന്നു .വലിയ വിശേഷം തെലുങ്കു ദേശ ക്കാരായിരുന്ന യുവ നടികളായിരുന്നു അവരെ അവതരിപ്പിച്ചത് .താരതമ്യേന പുതുമുഖങ്ങൾ .ജ്യോതിലക്ഷ്മിയും ശാരദയും .
   കരയുന്നോ ചിരിക്കുന്നോ എന്നു പറയാനാവാത്ത പുഴയുടെ തീരത്ത് ആഗ്രഹിച്ചതൊക്കെ കൈ വിട്ടു പോകുന്നതു നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന സഹോദരീ സഹോദര സന്താനങ്ങളായ യുവതീ യുവാക്കളുടെ കഥയായിരുന്നു എം ടി തിരക്കഥാ കൃത്തായി അരങ്ങേറ്റം കുറിച്ച 'മുറപ്പെണ്ണ്' .അക്കൂട്ടത്തിൽ അകാലത്തിൽ ഈ ലോകം വിട്ടു പോകേണ്ടി വന്ന കുഞ്ഞു ലക്ഷ്മിയായി അഭിനയിച്ചത് ജ്യോതിലക്ഷ്മിയായിരുന്നു .ഒരേസമയം ചിരിച്ചും കരഞ്ഞും കൊണ്ട് ബാലേട്ടനോടു(പ്രേം നസീർ ) സംസാരിക്കുന്ന കുഞ്ഞു ലക്ഷ്മി അന്ന് തന്നെ മനസ്സിൽ പതിഞ്ഞതാണ് .
       ഒരു കൊല്ലത്തിനകം അതെ ടീമിൻറെ തന്നെ 'നഗരമേനന്ദി 'പുറത്തു വന്നു ..മഞ്ഞണി പൂനിലാവ്  മഞ്ഞളരച്ചുവെച് നീരാടുന്ന പേരാറ്റിൻ കടവത്തു നിന്ന് മദ്രാസ് എന്ന മഹാനഗരസാഗരത്തിലേക്ക്  ഒഴുകിയെത്താൻ  ഇടയായ ഒരു വള്ളുവനാടൻ കുടുംബത്തിന്റെ കഥ .അതിൽ നായികയായി ഒരാളേ ഉണ്ടായിരുന്നുള്ളു ,ജ്യോതി ലക്ഷ്മി ..നഗരത്തിന്റെ മുകൾ പ്പരപ്പിലെ  കളിയുടെയും ചിരിയുടെയും മായികതകളിൽ ഭ്രമിച്ചു  വശായി  ഒടുവിൽ ചളിയിലും ചുഴിയിലും എല്ലാം നഷ്ടപ്പെട്ടു മടങ്ങിപ്പോരേണ്ടി വന്ന നാട്ടിൻ പുറത്തു കാരിയെ  അഞ്ചു പതിറ്റാണ്ടിനു ശേഷവും ഞാനോർക്കുന്നു പിന്നീടൊരിക്കലും ആ ചിത്രം കണ്ടിട്ടില്ലെങ്കിൽ പോലും .
      പിന്നീട് ചില മലയാള പടങ്ങളിൽ കുടി ജ്യോതിലക്ഷ്മി അഭിനയിച്ചു .ഉപനായികയായും മറ്റും .കൊടുങ്ങല്ലൂരമ്മയിലെ മാധവിയെ മാത്രമേ ഞാനോർക്കുന്നുള്ളു .ശാരദ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ ജ്യോതിലക്ഷ്മിക്ക് കാലം കല്പിച്ചു കൊടുത്തതു മറ്റൊരു വേഷമായിരുന്നു .തമിഴ് തെലുങ്കുസിനിമകളിലെ ഐറ്റം ഡാൻസുകാരിയുടെ ..മലയാളി ജ്യോതിലക്ഷ്മിയെ മറന്നു . ചെന്നൈയിൽ വെച്ച്  ഓഗസ്റ്റ് 8 നു അവർ നിര്യാതയായ വിവരം  കേരളത്തിൽ വലിയ വാർത്തയാവാതിരുന്നത് അതു കൊണ്ടാണല്ലോ .സസ്കാരച്ചടങ്ങുകളിൽ ഷീല പങ്കെടുത്തിരുന്നത്  പഴയ കൂട്ടുകാരിയും സഹപ്രവർത്തകയും  എന്ന നിലയിലായിരിക്കണം .മലയാള സിനിമയെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല ;ആദരാഞ്ജലികൾ അർപ്പിക്കാനോ ചടങ്ങിൽ പങ്കെടുക്കാനോ .ഇത് അനാദരവ് മാത്രമല്ല കൃതഘ്നത കൂടി യാണ് .എന്തുകൊണ്ടെന്നോ ?1962 ഇൽ കണ്ണും കരളും എന്ന ചിത്രത്തിലൂടെ കെ എസ്  സേതുമാധവൻ തുടക്കം കുറിച്ച പരിവർത്തനത്തിന് ,തമിഴിൽ നിന്നു പകർന്നു കിട്ടിയ അതിഭാവുകത്വം പൂർണമായി ഒഴിവാക്കി കൊണ്ട് കുടുംബ കഥകൾ ഋജുവായി ആഖ്യാനം ചെയ്‌ത്‌ കലാമൂല്യവും ജനപ്രിയതയുമുള്ള ചിത്രങ്ങളുണ്ടാക്കുന്ന രീതിക്ക്, ഊർജ്ജം പകരുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചു മുറപ്പെണ്ണും എം ടി വിൻസെന്റ്‌ ശോഭനാ പരമേശ്വരൻ  നായർ ,പ്രേംനസിർ ടീമിന്റെ മറ്റു ചിത്രങ്ങളും .അതിൽ ആദ്യ രണ്ടു ചിത്രങ്ങളിലെ നായികയായിരുന്നു ജ്യോതിലക്ഷ്മി .അവർ .അവർ നമ്മുടെ ആദരവും കൃതജ്ഞതയും അർഹിക്കുന്നു
"ഒരു കൊച്ചു പന്തലിൽ ഒരു കൊച്ചു മണ്ഡപം
പുളിയില ക്കര മുണ്ടും കിനാവ് കണ്ട " അത്രയും മാത്രം കിനാവുകണ്ട ,പക്ഷെ കിട്ടാതെ പോയആ  നാട്ടിൻപുറത്തു കാരിക ളെ  ഇന്നും ഓർമ്മിക്കുന്ന പഴയ ഒരാരാധകന്റെ പ്രണാമം.








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ