2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

അങ്ങിനെ ഗുജറാത്തിൽ അരങ്ങേറിയിരുന്ന ട്രാജി ഫാഴ്സിന്  തിരശീല വീണു .ഇനി മറ്റെന്തെങ്കിലും വിനോദ പരിപാടി കാണാം .അതിനിടയിൽ അല്പം ചരിത്രം .വിപ്ലവസോഷ്യലിസ ത്തിന്റെ മേൽശാന്തിയായിരുന്ന ഓണാട്ടുകരക്കാരൻ പോറ്റിയെ ചാലക്കുടിക്കാരൻ ഒരു മേനോൻ ചാക്കിട്ടു പിടിച്ചിടത്തുനിന്നാണ് തുടക്കം തൊള്ളായിരത്തി അമ്പത്താറിൽ  .പക്ഷെ ജനസേവകരെ മൊത്തമായി ആട്ടിത്തെളിച്ച് പഞ്ചനക്ഷത്ര തൊഴുത്തുകളിൽ കൊണ്ടു കെട്ടുന്ന സമ്പ്രദായം  പിന്നീട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ് ആരംഭിച്ചത് .ജനാധിപത്യം, സോഷ്യലിസം ,മതേതരത്വം ഇവയുടെ മൊത്തക്കച്ചവടക്കാരായ ദേശീയ കക്ഷി ഇഷ്ടമില്ലാത്ത സംസ്ഥാന ഗവൺമെന്റുകളെ അസ്ഥിരപ്പെടുത്താൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ പ്രതിരോധിക്കാൻ ദ്രാവിഡ പാർട്ടികളാണ് ഈ വഴി കണ്ടു പിടിച്ചത് .ഇന്നിപ്പോൾ സനാതന ധർമ്മത്തിന്റെ കുത്തകവ്യാപാരികൾ അതേ തന്ത്രങ്ങൾ തങ്ങൾക്കെതിരെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ മതേതതര ദേശീയക്കാർക്കും നക്ഷത്ര ഗോശാലകളെ ആശ്രയിക്കേണ്ടി വന്നു .നാടകം തുടരാനാണ് വഴി .മൂന്നാമതൊരു ചിന്താധാര എത്ര ദുർബ്ബലമായിട്ടാണെങ്കിലും നിലനിൽക്കുന്നുണ്ട് എന്നു വിശ്വസിക്കുകയെ  നിർവാഹമുള്ളൂ യഥാർത്ഥ ജനാധിപത്യം പുലർന്നു കാണണമെന്നാഗ്രഹിക്കുന്നവർക്ക് .ആ പ്രതീക്ഷക്കു ബലമേകുന്നു ഭരണഘടന നിർമ്മിച്ചു നൽകിയ വിളക്കുമാടങ്ങളിൽ വെളിച്ചം ബാക്കി നിൽക്കുന്നു എന്ന വസ്തുത
    ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷിക ദിനത്തിൽ മഹാത്മാവിനെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഹോമിച്ച എല്ലാവരേയും ഓർത്തുകൊണ്ട് ...
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ