2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

തോരണ യുദ്ധം
തോരണം എന്നാൽ വളച്ചു വാതിൽ ,ചിത്രപ്പണികളുള്ള കവാടം .ലങ്കയിലെ പ്രമദവനത്തിന്റെ വളച്ചു വാതിലിൽ വെച്ച് ഹനുമാനും രാക്ഷസന്മാരുമായി  നടന്ന യുദ്ധമാണ് രാമകഥാഖ്യാനങ്ങളിൽ തോരണയുദ്ധം എന്നറിയപ്പെടുന്നത് .ഭാസന്റെ അഭിഷേക നാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധം നമ്മുടെ ചാക്യാന്മാരുടെ ഇഷ്ട വിഷയമാണ് .
    ഇന്നലെ (18 -2 -2017 )സംസ്കൃത കോളേജിൽ തൃപ്പൂണിത്തുറ കൂടിയാട്ടകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർഗി മധുവും സംഘവും തോരണ യുദ്ധം അവതരിപ്പിച്ചു .കൂടിയാട്ടത്തിൽ യുദ്ധമൊന്നും രംഗത്തവതരിപ്പിക്കുന്നില്ല .പ്രമദവനഭഞ്ജനം മഹാരാജാവിനെ അറിയിക്കാൻ എത്തുന്ന ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയുമാണ് കഥ രംഗത്ത് ആവിഷ്കരിക്കപ്പെടുന്നത് .ശങ്കുകർണ്ണനായി മാർഗി മധു ,രാവണനായി മകൻ ശ്രീഹരി ,താളമിടുന്ന നങ്യാരായി മധുവിന്റെ ഭാര്യയും ശ്രീ ഹരിയുടെ അമ്മയുമായ പ്രശസ്ത അഭിനേത്രി ഡോ ജി ഇന്ദു .
    നമ്മുടെ ചാക്യാന്മാരിൽ പ്രഥമ ഗണനീയരിൽ ഒരാളാണ് മധു .ആ നിലവാരം വെച്ച് പോലും അസാമാന്യം  എന്ന്  ഇന്നലത്തെ പ്രകടനത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ .ശങ്കുകർണ്ണന്റെ അമ്പരപ്പും വേവലാതിയും ഭയവും ഉൽക്കണ്ഠയും അവസാനം ഇന്ദ്രജിത് വാനരനെ  ബന്ധിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദവുമെല്ലാം പൂർണമായ താള ബദ്ധതയോടെ ,കൂടിയാട്ടത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് കൊണ്ട് തന്നെ അതീവ രസനീയമായി രംഗത്തവതരിപ്പിച്ചു മധു .രാവണന്റെ ഭാഗമെടുത്ത ശ്രീഹരി അച്ഛന്റെയും അമ്മയുടെയും മകൻ തന്നെ താനെന്നു തെളിയിക്കുകയും ചെയ്തു .മിഴാവുകളും ഇടക്കയും അവസരത്തിനൊത്തുയർന്നു .
     അരങ്ങൊരുക്കുന്ന തിരക്കിനിടയിലും സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും വന്നു കണ്ട് കുശലം പറയാൻ ഇന്ദു സമയം കണ്ടെത്തി .അക്കൂട്ടത്തിൽ ഞാനുമുൾപ്പെട്ടിരുന്നുവെന്ന് അഭിമാനത്തോടെ പറയട്ടെ .
   മുഖ്യാതിഥി യായിരുന്ന ഹൈകോടതി ജഡ്ജി ,ജസ്റ്റിസ് അലക്സാണ്ടർ ശ്രീ ഹരിക്കൊരു സമ്മാനം കൊടുത്തുകൊണ്ടു പറഞ്ഞു "പത്ത് മുപ്പതു കൊല്ലത്തിനു ശേഷം  ഒരു ദിവസം ഞാനെന്റെ കൊച്ചു മക്കളോടു പറയും ഇന്നത്തെ വിശ്രുത കൂടിയാട്ടം കലാകാരന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാനൊരു സമ്മാനം കൊടുത്തിട്ടുണ്ട് "എന്ന്
    ബഹുമാന്യനായ ന്യായാധിപന്റെ നാക്കു പൊന്നാവട്ടെ

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ