2020, മേയ് 16, ശനിയാഴ്‌ച

16-5-2020
--------------

മികച്ച ഒരു ആത്മകഥയാണ് ടി ജെ ജോസെഫിന്റെ അറ്റു പോകാത്ത  ഓർമ്മകൾ .ജീവിതം തനിക്കു നൽകിയ കയ്പുനീരിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങൾ ശക്തിയും സൗന്ദര്യവുമുള്ള മലയാളത്തിൽ അദ്ദേഹം സത്യസന്ധമായി ആഖ്യാനം ചെയ്തിരിക്കുന്നു .
  പ്രൊഫസർ ജോസെഫിന്റെ ഒരു പ്രസംഗത്തിന്റെ പ്രതികരണമെന്ന നിലയിൽ ഈ സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വിശദമായ ഒരഭിപ്രായക്കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു .അതൊന്നും ആവർത്തിക്കുന്നില്ല .ജോസഫ്‌സാറിന്റെ ആത്മകഥ എന്റെ മനസ്സിൽ പതിപ്പിച്ച ഇമ്പ്രെഷൻസിനെ കുറിച്ചു മാത്രം പറയാം .
    ജോസഫ്‌സാർ നല്ലൊരു സാഹിത്യാസ്വാദകനാണ് .മലയാളത്തിലെ ചില പ്രശസ്ത  കവിതകളെ ക്കുറിച്ചും ആ കവിതകളെ സമീപിക്കേണ്ട രീതികളെ ക്കുറിച്ചും വിരളമായെങ്കിലുമുള്ള പരാമർശങ്ങൾ , ഗാന്ധാരി സ്വയം വരിച്ച ആന്ധ്യത്തിനു അദ്ദേഹം നൽകുന്ന വ്യഖ്യാനം ഇവയൊക്കെ അദ്ദേഹത്തിന്റെ സാഹിത്യാസ്വാദന കുശലതയിലേക്ക് അസന്നിഗ്ധമായി വിരൽ ചൂണ്ടുന്നു .അദ്ദേഹം മികച്ച അദ്ധ്യാപകനുമായിരുന്നിരിക്കണം .അദ്ദേഹം ഒന്നും എഴുതാതിരുന്നത് മലയാളഭാഷയ്ക്ക് ഒരു നഷ്ടം തന്നെയാണ് .
     ജീവിതത്തോട് പടവെട്ടി വളർന്നു വന്ന ആളാണ് ജോസഫ് സാർ .ഏഴരവെളുപ്പിനെഴുനേറ്റു റബ്ബർ വെട്ടി ,പിന്നെ എട്ടു കിലോമീറ്റര് നടന്നു ബസ്സുകയറി കോളേജിൽ പോയി പഠിച്ചിരുന്ന ഒരാൾ .പലപ്പോഴും ഭക്ഷണം കഴിക്കാൻ കഴിയാതെ .ആ അനുഭവങ്ങളൊക്കെ അതീവ ഹൃദ്യമായി വർണ്ണിക്കപ്പെട്ടിട്ടുമുണ്ട് .ഇത്രയധികം ജീവിതാനുഭവങ്ങളുള്ള ,ജീവിതത്തോട് പൊരുതി വിജയിക്കാൻ കഴിഞ്ഞ ,അനുഭവം ഗുരുവായ ഒരാൾക്കെങ്ങിനെ ഇത്തരമൊരു ഗുരുതരമായ അനൗചിത്യം സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.മണ്ണിനോടു ജൈവബന്ധം പുലർത്തുന്ന ഒരുവനുണ്ടാവുന്ന സഹജമായ നർമ്മ ബോധം വഴിതിരിഞ്ഞു പോയതാവാം .അതുണ്ടാകാൻ  പാടില്ലായിരുന്നു . എന്തായാലും അതിന് തീവ്രവാദികളും സഭയും സർക്കാരും പോലീസുമെല്ലാം ചേർന്ന് അദ്ദേഹത്തിനു നൽകിയ ക്രൂര ശിക്ഷ  അദ്ദേഹം അർഹിക്കുന്നതിൽ നിന്നും എത്രയോ അധികമായിരുന്നു .അവരൊരുക്കിയ ചക്രവ്യൂഹത്തിൽ നിന്ന് ഗുരുതരമായ അംഗഭംഗത്തോടെയാണെങ്കിലും പുറത്തുവരാൻ കഴിഞ്ഞത് നേരത്തെ പറഞ്ഞ ജൈവബന്ധം കാരണമാവാം .സമൂഹത്തിന്റെ സഹാനുഭൂതി ജോസഫ് സാറിലേക്ക് അണപൊട്ടിയൊഴുകാൻ ഈ ചക്രവ്യൂഹം സഹായിക്കുകയും ചെയ്തു .
  നമ്മുടെ സാമൂഹ്യ സാംസ്കാരിക ഔദ്യോഗിക രംഗങ്ങളിലെ ജീർണതകൾ ഈ ആത്മകഥയിൽ  വിശ്വസനീയമായ രീതിയിൽ വിവരിക്കപ്പെട്ടിട്ടുണ്ട് .ഗാന്ധിയൻ തത്വങ്ങളിൽ വിശ്വസിക്കുന്ന ജോസഫ് സാർ നിർമ്മമതയോടെ നിസ്സംഗതയോടെ വൈരാഗ്യബുദ്ധിയില്ലാതെ അവയെക്കുറിച്ചൊക്കെയെഴുതുന്നു .തന്നെ ക്രൂരമായി ശിക്ഷിക്കാൻ ഒരുമ്പെട്ടവരോട് താൻ ക്ഷമിച്ചുവെന്ന് അദ്ദേഹം പറയുമ്പോൾ വായക്കാരന് അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നു .തന്നെയൂം വംശത്തെയും ശപിച്ച ഗാന്ധാരിയെ
നോക്കി ശ്രീകൃഷ്ണൻ പൊഴിച്ച മന്ദഹാസവും ക്രൂശിച്ചവർക്ക് മാപ്പുകൊടുക്കാൻ യേശുദേവൻ നടത്തിയ പ്രാർത്ഥനയും ഓർമ്മിപ്പിച്ചുകൊണ്ട് പുസ്തകം അവസാനിക്കുമ്പോൾ നല്ലൊരു സാഹിത്യ കൃതി വായിച്ച സംതൃപ്തി വായനക്കാരനുമുണ്ടാവുന്നു






























       

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ