2020, മേയ് 18, തിങ്കളാഴ്‌ച

18-5-2020                                                                                                                                                          മാ ശുച!(ദേവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് )
'എല്ലാ ധർമ്മങ്ങളേയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക .ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും .ദുഖിക്കേണ്ട' .അതിനു മുമ്പ് ഏതാണ്ട് എഴുനൂറോളം ശ്ലോകങ്ങളിലൂടെ വിവരിക്കപ്പെട്ട ദര്ശനങ്ങളെക്കാൾ അർജ്ജുനനെ വിഷാദവിമുക്തനും ഉത്തേജിതനുമാക്കിയത് സഖാവും സ്യാലനുമായ കൃഷ്ണൻ തോളത്തു തട്ടിപ്പറഞ്ഞ ഈ ആശ്വാസവചനങ്ങളായിരുന്നിരിക്കണം .എല്ലാ മനുഷ്യർക്കും പ്രതിസന്ധികളിൽ ഇങ്ങിനെ തൊട്ടറിയാൻ കഴിയുന്ന ദൈവത്തെ ആവശ്യമുണ്ട് .അതു കൊണ്ടാണല്ലോ അദ്വൈതവാദികളായ ശങ്കരനും  ചട്ടമ്പിസ്വാമിയും നാരായണഗുരുവും  ദേവീദേവന്മാരെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തത് .മറ്റു പ്രവാചകന്മാരും കരുണാമയനും വാത്സല്യനിധിയുമായ ദൈവത്തെ തന്നെയാണല്ലോ ചൂണ്ടിക്കാണിച്ചു തന്നത് .
    അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തതപോലെ  അസ്വാസ്ഥ്യജനകമായി മറ്റൊന്നുമില്ല ,അതെത്ര നല്ല കാര്യത്തിനായാലും .അവിടെ പുസ്തകങ്ങളും പാട്ടും ഡാൻസുമൊന്നും മനുഷ്യർക്ക് പകരമാവുകയില്ല .നിർഭാഗ്യവശാൽ മനുഷ്യ സഹവാസം സാധ്യവുമല്ലല്ലോ .അവിടെയാണ് ദൈവം സഹായത്തിനെത്തേണ്ടത് .ദേവാലയങ്ങൾ ആവശ്യമാവുന്നത് .
    സാധാരണ മനുഷ്യർക്ക് സജീവമായ ദൈവ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സന്ദർഭമാണിത്  മദ്യപരുടെ ആകുലതകൾ സഹഭാവത്തോടെ കണ്ടറിഞ്ഞ .ഭരണാധികാരികൾ ദുർബ്ബലരായ സാധാരണ മനുഷ്യരുടെ മനോവ്യഥകൾ കൂടി മനസ്സിലാക്കേണ്ടതാണ് .മദ്യത്തേക്കാൾ എത്രയോ വലിയ ലഹരിയാണ് ശീലവുമാണ് ഭക്തി .അത് മനസ്സിലാക്കി ദേവാലയങ്ങൾ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവേണ്ടതാണ് .വ്യാപാര സ്ഥാപനങ്ങളിലും മറ്റും കാണിക്കുന്ന അച്ചടക്കം ദേവാലയങ്ങളിലും ആളുകൾ പാലിക്കുമെന്നതിൽ സംശയമില്ല .അത് നടപ്പാക്കാവുന്നതേയുള്ളു .
     ഒരു പുനർവിചിന്തനം ദേവാലയങ്ങൾ തുറന്നു കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു .









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ