2020, ഏപ്രിൽ 18, ശനിയാഴ്‌ച

18-4-2020
-----------------

വ്യാഴവട്ട സ്മരണകൾ
------------------------------------
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമൊത്തുള്ള, കഷ്ടിച്ച് പന്ത്രണ്ടു കൊല്ലം മാത്രം നീണ്ട  ദാമ്പത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പത്നി ബി കല്യാണി 'അമ്മ എഴുതിയ പുസ്തകമാണ് വ്യാഴവട്ടസ്മരണകൾ .
    ജീവിതത്തിൽ വലിയ ത്യാഗം സഹിച്ച നേതാക്കന്മാരെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ നമുക്കുണ്ട് ;അവരിൽ ചിലർ തന്നെയെഴുതിയതും അവരെക്കുറിച്ച് മറ്റുള്ളവർ എഴുതിയതും .പക്ഷെ ഈ ത്യാഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മലയാളത്തിൽ വളരെയൊന്നും എഴുതപ്പെട്ടിട്ടില്ല .കഥയായോ കവിതയായോ യഥാർത്ഥ സംഭവ വിവരണമായോ ഒന്നും .ആദരണീയമായ ഒരപവാദം ഈയിടെ ശ്രദ്ധയിൽ പെട്ടു .'ഭൂമിക്കടിയിൽ 'പോകേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയും കുഞ്ഞുമകളും ഒരു കൂട്ടുകുടുംബത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കഥ കെ സരസ്വതി 'അമ്മ എഴുതിയിട്ടുണ്ട് ;'അച്ഛനെവിടെ'. തന്റെ കഥകളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു സരസ്വതി 'അമ്മ തന്നെ പറഞ്ഞിട്ടുള്ള ആ കഥ വായിച്ചപ്പോഴാണ്  വ്യാഴവട്ട സ്മരണകൾ എന്റെ ഓർമ്മയിലെത്തിയത് .ആദരണീയമായ ഒരപവാദമാണല്ലോ ആ കൃതിയും .
      രാജ്യഭ്രഷ്ടനായി രോഗിയും ദരിദ്രനുമായി തീർന്ന രാമകൃഷ്ണപിള്ളക്കൊപ്പം അവർ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ .ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും കൂടെക്കൊണ്ടുപോകാൻ  തിരുവിതാംകൂർ ഭരണകൂടം രാമകൃഷ്ണപിള്ളയെ അനുവദിച്ചില്ല ;ഒരു പേനായൊഴികെ  ആ പേനകൊണ്ടാണ് അദ്ദേഹം  പ്രവാസ ജീവിതത്തിനിടയിൽ തന്റെ പ്രമുഖ കൃതികളിൽ പലതും രചിച്ചത് .ഗാന്ധിയുടെയും മാർക്സിന്റേയും ജീവചരിത്രങ്ങൾ ഉൾപ്പെടെ .എഴുത്ത് ആ കുടുംബത്തിന്റെ ജീവിതമാർഗ്ഗം മാത്രമായിരുന്നില്ല ;എഴുത്ത് അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു .അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് കല്യാണി അമ്മയുടെ സഹവാസമായിരുന്നു .
  സ്വദേശാഭിമാനിയുടെ അതീവ ക്ലേശകരവും എന്നാൽ വിപ്ലവകരവും സൃഷ്‌ടിയുന്മുഖവുമായ ജീവിതത്തിൽ അദ്ദേഹത്തിന്റെ നല്ല പകുതിയായി കൂടെക്കഴിഞ്ഞ നാളുകളെക്കുറിച്ച് കല്യാണി 'അമ്മ തീഷ്ണവും അനലംകൃതവുമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഏതാണ്ട് അമ്പതു പേജിൽ താഴെമാത്രം ദൈർഘ്യമുള്ള ഈ പുസ്തകം മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിലൊന്നാണ്


























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ