2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ദിലീപും സ്നേഹിതന്മാരും
---------------------------------------------
അല്ല, പാലിയം സമരത്തിൽ പങ്കെടുത്തത്തിനല്ല ,ഉപ്പുസത്യാഗ്രഹത്തിലോ ക്വിറ്റിന്ത്യാ സമരത്തിലോ പങ്കെടുത്തതിനുമല്ല  ദിലീപ് അറസ്റ്റു ചെയ്യപ്പെട്ടത് ,ഹീനമായ ഒരു കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് സംശയിക്കപ്പെടുന്നതിനാലാണ് .കുറ്റം തെളിഞ്ഞാൽ അയാൾ തടവിൽ കിടക്കേണ്ടി വരും കുറെ ഏറെ കാലം .
    അങ്ങിനെ വന്നാലും ചില മൗലികാവകാശങ്ങൾ അയാൾക്കുണ്ടാവും .ഒരു കുറ്റവാളിക്കും ഒരു മൗലികാവകാശവും പൂർണ്ണമായി നിഷേധിക്കപ്പെടുന്നില്ല .അവയിൽ ചിലതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നേ ഉള്ളു .വേണ്ടപ്പെട്ടവർക്ക് അയാളെ ചെന്നു കാണാം ,സാന്ത്വന വാക്കുകൾ പറയാം ,സമ്മാനങ്ങൾ കൊടുക്കാം .ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ .
ദൈവത്തിന്റെ പ്രതിപുരുഷന്മാർ തടവുപുള്ളികൾക്ക് മാനസാന്തരം വരുത്താൻ ജയിലുകളിൽ പോകാറുണ്ട് .ചില കേസുകളിലെങ്കിലും അവർ വിജയിക്കാറുമുണ്ട് .ജയിലിൽവെച്  അങ്ങിനെ മാനസാന്തരപ്പെട്ട് പുറത്തിറങ്ങി മത പ്രചാരകരായി നടക്കുന്നവരുടെ കൂട്ടത്തിൽ ഒരു പാട് തലകളറുത്ത് പ്രദർശനത്തിനു വെച്ച ഒരു മുൻ വിപ്ലവകാരിയും ഉൾപ്പെടുന്നു .
   ഇതൊക്കെ കുറ്റം തെളിയിക്കപ്പെട്ടവരുടെ കാര്യം .ദിലീപ് ഇപ്പോൾ ഒരു വിചാരണ തടവുകാരൻ മാത്രമാണ് .നല്ലൊരോണമായിട്ട് ഏതാനും സുഹൃത്തുക്കളും സഹപ്രവർത്തകരും അയാളെ കാണാനെത്തിയതിൽ എന്താണപാകത ?അങ്ങിനെയുണ്ടാവാതിരിക്കുന്നതിലല്ലേ അസാധാരണത്വമുള്ളത് ?ജയിലധികൃതരുടെ സമ്മതത്തോടെ അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സന്ദർശനങ്ങൾ എങ്ങിനെയാണ് നിയമനടപടികളെ പ്രതികൂലമായി ബാധിക്കുക .
     സാമൂഹ്യമായതാണ് രാഷ്ട്രീയമായി മാറുന്നത് .ലളിതമായി പറഞ്ഞാൽ സാമൂഹ്യ ബന്ധങ്ങളിൽ പാലിക്കപ്പെടുന്ന മര്യാദകളാണ് ഭരണഘടന ഉൾപ്പെടെയുള്ള ലിഖിത നിയമങ്ങളായി  രൂപാന്തരപ്പെടുന്നത് ,കാലക്രമത്തിൽ .നമ്മുടെ ഭരണ ഘടന ആവട്ടെ വ്യക്തിയുടെ അന്തസ്സുറപ്പുവരുത്തിക്കൊണ്ടു വേണം (Assuring The Dignity Of The Individual )ഏതു നിയമവും നടപ്പാക്കേണ്ടത് എന്ന് ആമുഖത്തിൽ തന്നെ അനുശാസിക്കുന്നുണ്ട് താനും .സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും സാമൂഹ്യ ബാധ്യതകൾ നിറവേറ്റാനും തടവുപുള്ളികൾക്കും അവകാശമുണ്ട് . സാങ്കേതികതകളെ അവഗണിച്ചുകൊണ്ട് രണ്ടു മണിക്കൂറെങ്കിൽ രണ്ടുമണിക്കൂർ തർപ്പണത്തിനു പോകാൻ ദിലീപിനു നീതിപീഠം അനുമതി നൽകിയത് അതുകൊണ്ടാണ്.നിയമവും നീതിപീഠവും പ്രകടിപ്പിക്കുന്ന ആ മാനുഷികത ഉണ്ടല്ലോ അതാണ് നമ്മളിൽ ചിലർക്ക് ഇല്ലാതെ പോകുന്നതും .
     പൈശാചികമായ ഒരാക്രമണത്തിനിരയായിട്ടും മനോബലം നഷ്ടപ്പെടാതെ സാധാരണ ജീവിതത്തിലേക്കും സ്വന്തം ജോലിയിലേക്കും തിരിച്ചു വന്ന സഹോദരിയോട്‌ അളവറ്റ ബഹുമാനമുണ്ട് എനിക്ക് .അവർക്കാക്കാര്യത്തിൽ പിതൃതുല്യരായ ചില മുതിർന്ന സഹപ്രവർത്തകരുടെ പിന്തുണയും സഹായവുമുണ്ടായിരുന്നു .അടുത്ത സ്നേഹിതകളുടെ സ്നേഹസാന്നിദ്ധ്യങ്ങളും .ഈ സ്ഥിതിയിൽ സഹതാപവുമായി ചെന്ന് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് നല്ലതെന്നു സഹപ്രവർത്തകർക്കു തോന്നിയാൽ തെറ്റു പറയേണ്ടതുണ്ടോ ?അതല്ലേ ശരി ?






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ