2018, ജൂലൈ 17, ചൊവ്വാഴ്ച

16-7-2017

'മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ .എന്റെ പുഴ ,പിന്നിൽ ചോര വാർന്നു പോയ ശരീരം പോലെ ചലനമറ്റു കിടന്നു '
     ഭാരതപ്പുഴയുടെ ഇതിഹാസത്തിന്റെ ,'കാല'ത്തിന്റെ അവസാനവാക്യം ഓർമ്മയിൽ നിന്നെഴുതുന്നതാണ് .എനിക്ക് ഇതൊരിക്കൽ നേരിട്ട് അനുഭവപ്പെടുകയുണ്ടായി .ഔദ്യോഗിക യാത്രകളുടെ ഭാഗമായി ഷൊർണൂർ താമസിച്ചിരുന്നപ്പോൾ ഒരു ദിവസം ഞാൻ ഭാരതപ്പുഴയിൽ കുളിക്കാൻ പോയി .മണൽപ്പരപ്പിലൂടെ ഏറെ ദൂരം നടന്നിട്ടും ഒരു നീർച്ചാൽ കണ്ടെത്താതിരുന്നതു കൊണ്ട് തിരികെ പോരേണ്ടി വന്നു അന്ന് .
       എല്ലാ പുഴകളും വരണ്ടിരുന്നു .ഉണങ്ങി മരുപ്പറമ്പുപോലെ കിടക്കുന്ന കാവേരിയെ നോക്കി കരയുന്ന തമിഴ് കർഷകരെ ടി വി യിൽ കണ്ടു .എന്തിനു ഏതു കടുത്ത വേനലിലും ഉണങ്ങുകയില്ല എന്ന് ഞങ്ങൾ അഹങ്കരിച്ചിരുന്നഞങ്ങളുടെ  അച്ചൻകോവിൽ ആറുംഒഴുക്കു നിലച്ച മട്ടിലായി .
  ഒടുവിൽ മഴയെത്തി .പുതിയ തലമുറയ്ക്ക് ഒരു പക്ഷേ കേട്ടുകേൾവി മാത്രമായ, അവർ ഖസാക്ക് വായിച്ചു മാത്രമറിഞ്ഞിട്ടുള്ള, നിന്നു പെയ്യുന്ന കാലവർഷം .പുഴകൾ നിറഞ്ഞൊഴുകുന്നു .കാവേരിയിലെ അണക്കെട്ട് കുബിക്കടിയുടെ തർക്കങ്ങളില്ലാതെ തുറന്നിരിക്കുന്നു .ഞങ്ങളുടെ പേട്ടയിൽ സീപോർട് എയർപോർട്ട് റോഡിൽ വള്ളം കളി നടത്താമത്രേ വേണമെങ്കിൽ .
     വരണ്ട ഭൂമിയെ ഉർവരയാക്കി കാലവർഷം  പെയ്തൊഴിയും .പാട്ടിൽ പറയുന്നതു പോലെ 'തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത തരിശു ഭൂമികൾ ഹരിതാംബരമണിയും '.
    നല്ലത് .മുടിയഴിച്ചിട്ടലറുന്ന ഒരു കാലവർഷം നഷ്ടപ്പെട്ടതോർത്ത് ,കടക്കാട് വട്ടക്കുന്നിൻ ചരുവിൽ നിന്ന് പന്തളം കോളേജ് വരെ വള്ളത്തിൽ പോയ കാലം അയവിറക്കി ഭൂമിയുടെ മറ്റേ  പകുതിയിൽ ഇരിക്കുമ്പോൾ ഒരു സംശയം ബാക്കിയാവുന്നു .ആദിവാസിയെയും അന്യസംസ്ഥാനക്കാരനെയും തല്ലിക്കൊല്ലാനും അയൽക്കാരനെയും സഹപാഠിയേയും കുത്തിക്കൊല്ലാനും പ്രേരിപ്പിക്കുന്ന നമ്മുടെ മനസ്സിലെ അഴുക്കുകൾ ഈ കാലവർഷം കഴുകിക്കളയുമോ ?
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ