2022, മേയ് 19, വ്യാഴാഴ്‌ച

വീണ്ടും ഒരു യാത്ര (9 4 2022 ) ------------------------------------------------ യാത്ര ദുരിതമാണ്. അതിപ്പോള്‍ പണ്ടത്തെ റിസര്‍വേഷനില്ലാത്ത രണ്ടാംക്ലാസ് യാത്രകളായാലും അടുത്തകാലത്തെ ഉയര്‍ന്ന ക്ലാസ് ട്രെയിന്‍, വിമാനയാത്രകളായാലും . എന്നുവെച്ച് യാത്രകള്‍ നടത്താതിരുന്നിട്ടില്ല. ഒരുപാടു യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കോവിഡ് കാലം സഞ്ചാസ്വാതന്ത്ര്യം നിഷേധിക്കുന്നതുവരെ ഇക്കുറി കൂടുതല്‍ സൗകര്യങ്ങളൊക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്തായാലും 32 കിലോവീതം ഭാരമുള്ള നാലുപെട്ടികള്‍ ട്രോളിയില്‍ കയറ്റിവെയ്ക്കാന്‍ ഞങ്ങളെ സഹായിച്ചു രമേശന്‍,ടാക്സി ഡ്രൈവര്‍, ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. എന്തായാലും ചെക്ക് ഇന്‍ കൗണ്ടറില്‍ അതു തനിയെ ചെയ്യേണ്ടി വരുമല്ലോ. പക്ഷേ, വേണ്ടി വന്നില്ല. ചെക്ക് ഇന്‍ കൗണ്ടറില്‍ ഒരു സഹായി ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് വീല്‍ ചെയറും. വീല്‍ചെയര്‍ ഒന്നു മതി എന്നു ഞാന്‍ പറഞ്ഞു. എനിക്ക് നടക്കുന്നതാണിഷ്ടം. വഴി കാണിക്കുന്നതിനും ഇടയ്ക്കുള്ള കടമ്പകള്‍ കടക്കുന്നതിനും ഒരു വീല്‍ ചെയര്‍ തന്നെ ധാരാളം. തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തായിരുന്നു തടസ്സം. കസ്്റ്റംസില്‍. ഞാന്‍ കൊച്ചി കസ്റ്റംസിന്റെ ആഡിറ്റിന്റെ ചുമതലക്കാരനായിരുന്നല്ലോ. എയര്‍ കസ്റ്റംസില്‍ പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊക്കെ എയര്‍ കസ്റ്റംസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം എന്നെ അവര്‍ കണ്ടിട്ടുണ്ട്.അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മുമ്പത്തെ യാത്രയിലൊക്കെ കാണാനുമുണ്ടായിരുന്നു. കാലം മായ്ക്കാത്തതൊന്നുമില്ല അമ്മാവന്‍മാരില്‍ നിന്ന് കിട്ടിയത് മാത്രമല്ല അവനവനാർജ്ജിച്ച തഴമ്പുകളും കാലം മായ്ച്ചുകളയും. പ്രശ്‍നം സ്വര്‍ണ്ണമായിരുന്നു.എന്റെ പെണ്‍കുട്ടികള്‍ക്ക്് കാര്‍ഷിക സര്‍വ്വകലാശാല നല്‍കിയസ്വര്‍ണ്ണമെഡലുകള്‍ അവര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതു അവർക്ക് കൊണ്ടു ക്കൊടുക്കാമെന്നുകരുതി.കൂടാതെ അവര്‍ കല്ല്യാണത്തിനിട്ടിരുന്ന ആഭരണങ്ങളിൽ ചിലതും . എല്ലാം കൂട്ടിയാലും രണ്ടുപേര്‍ക്ക് കൊണ്ടുപോകാമെന്ന് നിയമം അനുശാസിക്കുന്നതില്‍ കുറവായിരിക്കും. എന്തായാലും എന്റെ ഭാര്യ കുറേക്കാലത്തിനുശേഷം ഒരു ക്ലാസെടുത്തു. അനുസരണയുള്ള വിദ്യാര്‍ത്ഥികളെപ്പോലെ കേട്ടുനിന്ന കസ്റ്റംസ് ഓഫീസര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു. വിമാനത്തില്‍ എനിക്ക് ഇന്ത്യന്‍ ഹിന്ദു ഭക്ഷണവും, ഭാര്യയ്ക്ക് ഏഷ്യന്‍ വെജിറ്റേറിയനുമാണെന്ന് എയര്‍ ഹോസ്റ്റസ് വന്നു പറഞ്ഞു. രണ്ടും തമ്മിലുള്ള വ്യത്യാസം ഏഷ്യന്‍ വെജിറ്റേറിയന്‍ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്. ഇന്ത്യൻ ഹിന്ദു എന്നു പറഞ്ഞാൽ കോഴിയിറച്ചി നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കും .നന്നായി എന്നെനിക്കു തോന്നി. ഇന്ത്യന്‍ സമയംഏതാണ്ടു നാലുമണിയായിരിക്കണം. ബ്രാഹ്മമുഹൂർത്തം . ഒരു പ്രസാദം പോലെ കഴിക്കാന്‍ പറ്റിയമറ്റൊരാഹാരം ഇന്ത്യൻ ഹിന്ദുവിന് എന്താണുള്ളത്, കോഴിയിറച്ചിയും മസാല ചേര്‍ത്തുവേവിച്ച ചോറുമല്ലാതെ.കാണുന്നതൊക്കെ ഭഗവാന്റെ രൂപം .കിട്ടുന്നതൊക്കെ ഭഗവാന്റെ പ്രസാദവും . ദോഹയില്‍ പക്ഷേ അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വീല്‍ ചെയറുകാരെ കണ്ടില്ല. വിമാനക്കമ്പനിക്കാരില്‍ നിന്ന് വേണ്ടത്ര ഗൈഡന്‍സ് കിട്ടിയതുമില്ല. എന്നല്ല ഭൂമി തരം മാറ്റത്തിനു ചെന്ന നാട്ടിന്‍പുറത്തുകാരനു വില്ലേജ് ഓഫീസില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ മെച്ചമല്ലാത്ത പെരുമാറ്റം. അതും ഒരു പ്രശസ്ത വിമാനക്കമ്പനിയുടെ ജീവനക്കാരില്‍ നിന്നും .അതു സമ്മതിക്കാന്‍ വയ്യല്ലോ . ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു. പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോന്നിയ ഒരു ഉദ്യോഗസ്ഥനോടു ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ് നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയേ മതിയാവുവെന്ന്, അതേറ്റു. ക്ഷമാപണപൂര്‍വ്വമായിരുന്നു മറുപടി. വീല്‍ചെയറിനു കാത്തു നില്‍ക്കേണ്ട സ്ഥലത്തു നില്‍ക്കാതെ ഞങ്ങള്‍ നേരെ നടന്നു പോന്നതു കൊണ്ടുണ്ടായ അബദ്ധമാണ് .പീന്നീടൊക്കെ എളുപ്പമായിരുന്നു . ക്യൂ നില്‍ക്കാതെ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അവര്‍ ഞങ്ങളെ മുകളിലത്തെ നിലയിലെ വിശ്രമ മുറിയില്‍ എത്തിച്ചു.സമയമാവുമ്പോള്‍ ആളുകള്‍ വന്നു കൂട്ടിക്കൊണ്ടുപോയി വിമാനത്തിലെത്തിക്കാമെന്നു പറഞ്ഞു. ഇടയ്ക്ക് വേണമെങ്കില്‍ ഭക്ഷണം കഴിക്കാം. അടുത്ത് അവരുടെ തന്നെ റെസ്റ്റോറുണ്ട്. അവിടെ പക്ഷേ കുറച്ചു വെയിറ്റു ചെയ്യേണ്ടി വരും. തൊട്ടടുത്ത ബാറിലാണെങ്കില്‍ ബുഫേയാണ്. ബാറെന്നു കേട്ടപ്പോള്‍ എനിക്ക് പൂർവ്വജന്മ സ്മരണയുണ്ടായെങ്കിലും ഞാനതു നിയന്ത്രിച്ചു. ഒരു വിദേശ വിമാനത്താവളത്തിലിരുന്നു കലഹിക്കേണ്ടല്ലോ എന്നു കരുതി. ഹൂസ്റ്റണിലേക്കുള്ള ഫ്‌ളൈറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വേര്‍തിരിവുണ്ടായിരുന്നില്ല. . രണ്ടുമൂന്നു ഇനങ്ങള്‍ മെനു കാര്‍ഡില്‍ അവര്‍ ചൂണ്ടികാണിച്ചു. As You Please എന്ന മറുപടി അവരെ തൃപ്തിപെടുത്തിയില്ല. Your Choice എന്ന് അവർ നിർബന്ധിച്ചു ഞാന്‍ ഏതോ ഒരെണ്ണം തൊട്ടുകാണിച്ചു. എന്തായാലും ചോറും പുളിശ്ശേരിയും ഉപ്പിലിട്ടതുമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ .പിന്നെ എന്തായാലെന്താ ! 'കുടിക്കാൻ 'ഞാൻ ആപ്പിൾ ജ്യുസെന്നു പറഞ്ഞു .'മറ്റെന്തെങ്കിലും ?'എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി ഞാൻ ഭാര്യയെ നോക്കുന്നതു കണ്ടിട്ടാവണം എയർ ഹോസ്റ്റസ് പരിശീലിപ്പിക്കപ്പെട്ട പ്രൊഫഷണൽ മര്യാദകൾ മറന്നു സാധാരണ മനുഷ്യരെപ്പോലെ ചിരിച്ചു പോയി ;ഒരയൽക്കാരിയുടെ സഹഭാവപൂര്ണമായ ചിരി .പെട്ടെന്ന് ,അർദ്ധമന്ദഹാസം വരച്ചു ചേർത്ത തന്റെ പ്രൊഫഷണൽ മുഖം മൂടിയെടുത്തു ധരിച്ചു കൊണ്ട് പറഞ്ഞു 'ഓ കെ '. ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതകം 'വായിക്കാനെടുത്തു .നേരത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇടയ്ക്ക് ഉറങ്ങിയെന്നുതോന്നുന്നു .വെള്ളവുമായി വന്ന എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമയുണ്ട് വേണമെങ്കിൽ കാണാമെന്ന് .അവർ തന്നെ ടി വി സ്വിച് ഓൺ ചെയ്തു തരികയും ചെയ്തു .മലയാള സിനിമകൾ അതിലുണ്ടായിരുന്നതെല്ലാം നേരത്തെ കണ്ടതായിരുന്നു .തമിഴ് സിനിമാ നോക്കി .ഒരു അജിത് സിനിമ കണ്ണിൽപ്പെട്ടു .സ്ത്രീ വിമോചനത്തെ കുറിച്ചുള്ളതാണ് .ബച്ചന്റെ ഹിന്ദി സിനിമ പിങ്കിന്റെ ആശയാനുവാദമാണെന്നു തോന്നുന്നു .ഭേദപ്പെട്ട പടം സിനിമ കണ്ട് ,നഷ്ട ജാതകം ബാക്കി വായിക്കാനൊരുങ്ങുമ്പോഴേക്കും വിമാനം ഹ്യുസ്റ്റണിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന അനൗൺസ്‌മെന്റ് വന്നു .മഞ്ഞയും നീലയും പൂക്കൾ വിടർന്നു നിൽക്കുന്ന ടെക്സസ്സിലെ പുല്മേടുകളുടെ ആകാശ ദൃശ്യം . വലിയ തിരക്കുള്ള ഒരു വിമാനത്താവളമാണ് ഹ്യുസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ട് .എമിഗ്രേഷനിലെ തിരക്കുകണ്ട് സംശയിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് കയ്യിൽ എന്തോ ഫയലുകളൊക്കെയുള്ള ഒരു മനുഷ്യൻ വന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു .ഞങ്ങൾ ടിക്കറ്റ് കാണിച്ചു .അദ്ദേഹം അതിർത്തി തിരിച്ചിരുന്നു ടേപ്പുകളിലൊന്നു മാറ്റി ആളുകൾ തീരെ കുറവുള്ള ഒരു കൗണ്ടറിൽ ഞങ്ങളെ കൊണ്ടു നിർത്തി .കൂട്ടത്തിൽ ചോദിച്ചു 'ഇന്ത്യയിൽ നിന്നാണ് ,അല്ലേ 'ഇന്ത്യയെക്കുറിച്ച് ലേശം മതിപ്പോടു കൂടിയാണ് വിദേശികൾ സംസാരിക്കുന്നത് .ഇമിഗ്രേഷൻ ചെക്കിംഗ് വേഗം കഴിഞ്ഞു .ഇന്ത്യയിൽ നിന്നാണ് അല്ലെ എന്ന് ഇമിഗ്രേഷൻഓഫീസറും ചോദിച്ചും മതിപ്പോടു കൂടിത്തന്നെ .അദ്ദേഹം പാസ്‌പോർട് നോക്കിയതാണല്ലോ . വിമാനയാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളള ഭാഗം കണ്‍വേയര്‍ ബെൽറ്റിൽ നിന്നും ചാടിപ്പിടിച്ചു ഭാരമുള്ള പെട്ടികള്‍ എടുക്കലാണ്. പക്ഷേ, അവിടെയും നല്ല ചില മനുഷ്യരുണ്ടാവും. അതുപോലെ ട്രോളികള്‍ ഒരിക്കലും നേരെ ഉരുളുകയില്ല. ഒരുവിധം സാധനങ്ങളൊക്കെയെടുത്ത് ഗേറ്റിനടുത്ത് എത്താറായപ്പോഴാണ് ആരോ കൈകൊട്ടിയത്. കസ്റ്റംസാണ്,നിവൃത്തിയില്ലല്ലോ.പെട്ടികളൊക്കെ അവരുടെ സ്‌കാനറിലേക്കുള്ള ബെൽറ്റിൽ ഇറക്കിവെച്ചു. മറുവശം കടന്നപ്പോള്‍ തുറന്നുകാണണമെന്നായി. ഇവിടെ സ്വര്‍ണ്ണമൊന്നുമല്ല പ്രശ്‌നം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ മുളയ്ക്കാൻ സാധ്യതയുള്ള വല്ലതുമുണ്ടോ എന്നാണറിയേണ്ടത്. ഒരു പുരുഷനും രണ്ടു സ്ത്രീകളും അടങ്ങുന്നതാണ് സംഘം. പെട്ടി തുറന്നു വിശദ പരിശോധന നടത്തിയ കസ്റ്റംസ് ഓഫീസര്‍ ചിരിക്കാന്‍ തുടങ്ങി. പൊട്ടി പൊട്ടിയുള്ള ചിരി. ഞങ്ങള്‍ക്കെന്ന പോലെ അദ്ദേഹത്തിന്റെ കൂടെയുള്ള ലേഡീ ഓഫീസര്‍മാര്‍ക്കും കാരണം മനസ്സിലായില്ല. ഓഫീസര്‍തുറന്നു വെച്ച ഒരുപെട്ടിയുടെ പകുതി ഭാഗത്തേക്കു ചൂണ്ടി. That's Medicine,,ദിസ് ഈസ് ദി പ്രീസ്‌ക്രിപ്ഷൻ ആൻഡ് ഹിയർ ആർ ദി ബിൽസ് '..സഹപ്രവർത്തക 'അതൊക്കെ ശരി.' ഓഫീസര്‍ മറുഭാഗം ചൂണ്ടിക്കാട്ടി.'ഹി ഈസ് എ ഡയബറ്റിക് ആൻഡ് ഹി ഈറ്സ് ഓൾ ദീസ് കുക്കീസ് ' അതാണ് ഓഫീസർക്ക് ഫലിതമായി തോന്നിയത് .മുറുക്കാണ് കുക്കി എന്ന് ഓഫീസര്‍ തെറ്റിദ്ധരിച്ചത്.മുറുക്കിനു മധുരമില്ല അല്ലെങ്കിൽ തന്നെ അത് കുട്ടികൾക്കുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി .ഞങ്ങളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. തെരച്ചിലിൽ അലങ്കോലമായ പെട്ടി അടുക്കിവെക്കാന്‍ ലേഡി ഓഫീസര്‍ സഹായിച്ചു എന്ന് നന്ദിപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ. അത് പതിവില്ലാത്തതാണല്ലോ. പുറത്തെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അവര്‍ എത്താതിരിക്കില്ലല്ലോ. പരിഭ്രമിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് മുമ്പ് ഇമിഗ്രേഷനു മുമ്പില്‍ കണ്ട ഓഫീസര്‍ വന്നു കാര്യംതിരക്കി. ഹൂസ്റ്റണ്‍ എയര്‍പോട്ടില്‍ അഞ്ചോ ആറോ എക്‌സിറ്റ്‌പോയിന്റുകളുണ്ട്. ഇത് F ആണ്. 'അവര്‍ മറ്റേതെങ്കിലും പോയിന്റിലാവാം ഒന്നു വിളിച്ചുനോക്കൂ.ഫോണ്‍ നമ്പര്‍ അറിയാമോ'. 'ഞങ്ങളുടെ ഫോണില്‍ വിളിക്കാന്‍ കഴിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍, നമ്പര്‍ തരൂ ഞാന്‍ വിളിക്കാം എന്നു പറഞ്ഞു ഓഫീസര്‍ വിളിച്ചു. അവര്‍ നേരത്തെ എത്തിയിട്ടുണ്ടെന്നും B gate ആണ് കമ്പ്യൂട്ടറില്‍ കാണിച്ചത്. എഫ് ഗേറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ഓഫീസര്‍. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മകളും മരുമകനും കൊച്ചുമോനും എത്തി. ഞങ്ങള്‍ അന്ന് ഹൂസ്റ്റണില്‍ തങ്ങി. പിറ്റേദിവസം കാലത്ത് ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പോയി. അവിടെ അപ്പോള്‍ ഒരു വിവാഹം നടക്കുകയായിരുന്നു. കേരളീയ മട്ടിലുള്ള വിവാഹവസ്ത്രമണിഞ്ഞ് മുല്ലമാല ചാര്‍ത്തിയ വെളളക്കാരി വധു.വരന്‍ ഒരു മേനോനാണത്രേ . അമ്പലക്കമ്മറ്റിക്കാര്‍ പറയുന്നതുകേട്ടു. അപ്പോള്‍ നായര്‍ കല്ല്യാണമാണ്. മാലയിടല്‍,താലികെട്ട്, പുടവകൊട, കൈ പിടിച്ചുകൊടുക്കല്‍ പ്രദക്ഷിണം.... 'ഒരു പെണ്‍കുട്ടികൂടിസുമംഗലിയാവുന്നു'.ഭാര്യ അപൂർവ മന്ദഹാസത്തോടെ പറഞ്ഞു ഒരു യുവതി കുടുംബിനിയാവുകയാണ്. കല്ലും മുള്ളും ചവിട്ടി മുമ്പേ നടക്കാന്‍. പിന്തുടരാൻ ഭർത്താവ് ,കുട്ടികൾ ,ബന്ധുക്കൾ എല്ലാം .'ശിവശ്ച പന്ഥാ '..നിന്റെ പാത മംഗളകരമാവട്ടെ ,ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .മറ്റെന്താണ് ഒരു നവവധുവിനു വേണ്ടി പ്രാർത്ഥിക്കുക . സാന്ദ്രാനന്ദാവബോധാത്മകനായ ഉണ്ണിയെ തൊഴുത് ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലേക്ക് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ