2016, ഏപ്രിൽ 6, ബുധനാഴ്‌ച

കാലിഫോർണിയാ യുനിവേഴ്സിറ്റി  യെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് 1965 ലാണ് .അവിടെ നിന്നും കുറെ കുട്ടികൾഒരു പഠന പര്യടനത്തിന്റെ ഭാഗമായി  തിരുവനന്തപുരം യുനിവേഴ്സിറ്റി ഹോസ്റ്റലിൽ എത്തിയിരുന്നു അക്കൊല്ലം .അവരിലോരോരുത്തരുടേയും കൂടെ ഹോസ്റ്റലിലെ അന്തേവാസികളുടെ ഓരോ സംഘത്തെ നിയോഗിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ .ഞാനുമുണ്ടായിരുന്നു ഒരു വിദ്യാർഥിനിയെ അനുഗമിച്ച സംഘത്തിൽ .എന്ന് തന്നെയല്ല അവരുമായി  ആശയ വിനിമയം  നടത്തിയത് ഒട്ടു മുക്കാലും ഞാൻ തന്നെയായിരുന്നു  .അമേരിക്കൻ ആക്സന്റ് മനസ്സിലാക്കാൻ എനിക്കു കുറച്ചു ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ But I understand your Indian accent എന്ന് "ഇന്ത്യന്" ഊന്നൽ നൽകിക്കൊണ്ട് മറുപടി പറഞ്ഞ്  അവർ ചിരിച്ച ചിരി ഇപ്പോഴും മനസ്സിലുണ്ട് .
    നല്ല വാക്കുകൾ പറഞ്ഞ് 'കാലിഫോർണിയാ ' എന്നു  തുടങ്ങുന്ന ഒരു പാട്ടും പാടി സന്ദർശകർ രാത്രി വൈകി വിടവാങ്ങി .ഞങ്ങൾ കൊണ്ടു നടന്നു ഹോസ്റ്റൽ കാണിച്ച മദാമ്മ എന്നോടു പ്രത്യേകമായി യാത്ര പറയാൻ മറന്നില്ല .അടുത്ത കൂട്ടുകാർ 'കാലിഫോർണിയാ ' എന്ന പാട്ട്  എന്നെ കാണുമ്പോഴൊക്കെ ഉറക്കെ പാടാറുണ്ടായിരുന്നു കുറേക്കാലത്തേക്ക് .
       കരമനയാറിലൂടെ,അച്ചൻ കോവിലാറിലൂടെ  ,പെരിയാറിലൂടെ വെള്ളം ഒരു പാടൊഴുകിപ്പോയി.ഇപ്പോഴത്തെ സമ്പ്രദായ പ്രകാരം '51 വർഷങ്ങൾക്കു  ശേഷം ' എന്നെഴുതിക്കാണിച്ചാലും മതി കാലിഫോർണിയാ യുനിവേഴ്സിറ്റി റിവർസൈഡ് ക്യാമ്പസ്സിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആമുഖമായി .
     തിരക്കുണ്ടായിരുന്നില്ല .വിമാനത്തിൽ ഇരിപ്പിടങ്ങൾ പലതും ഒഴിഞ്ഞു കിടന്നു ഞാനിരുന്നതിനു തൊട്ടടുത്തുള്ള സീറ്റുൾപ്പെടെ .അതിനപ്പുറത്തിരുന്നിരുന്നത് അറബി പ്രൊഫസ്സറായ ഒരു ഇറാനിയൻ വനിതയാണ്‌. അവരുടെ പെരുമാറ്റവും സംസാരരീതിയുമെല്ലാം അതീവ ഹൃദ്യമായിരുന്നു . അവർ കുറേഅധികം  നേരം സംസാരിച്ചു .കുട്ടികളെക്കുറിച്ച്,ഇടക്കിടെ നടത്തേണ്ടി വരുന്ന അമേരിക്കൻ സന്ദർശനങ്ങളെ ക്കുറിച്ച് ,ഭർത്താവുമൊത്തുള്ള വിനോദയാത്രകളെ ക്കുറിച്ച്  ഒക്കെ .ഹിന്ദു ക്കുഷിന്റെ താഴ്‌വരയി ലുള്ള  ഏതോ തടാകത്തിൽ ബോട്ടു സവാരി നടത്തിയതിന്റെ വീഡിയോദൃശ്യങ്ങൾ  മൊബൈലിൽ എനിക്കു കാണിച്ചു തരികയും ചെയ്തുപ്രൊഫസ്സർ  .കൈകേയിയും ഗാന്ധാരിയും അതിനു വളരെ മുമ്പ് മനുഷ്യ രൂപമെടുത്ത ഉർവശിയും കുളിക്കാനിറങ്ങിയിരുന്ന തടാകങ്ങളിൽ ഒന്നാവാം അതെന്ന എന്റെ പുരാവൃത്ത പരാമർശം അവരിൽ കൌതകം ഉണർത്തി .സൊറാസ്റ്ററുടേയും ഒമർഖയ്യാമിന്റേയും നാട്ടുകാരിയായ പ്രൊഫസ്സറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കുണ്ടായ സന്തോഷം പ്രകടിപ്പിച്ച് ഞാൻ എന്റെ പുസ്തകത്തിലേക്കു മടങ്ങി .നന്ദി വാക്കുകളും മന്ദസ്മിതവും തന്ന്  അവർ അവരുടെ പി സി യിലേക്കും .
    ഇട നാഴിക്കപ്പുറമുള്ള  സീറ്റിൽ ഭാര്യ സ്വന്തം മനോരാജ്യങ്ങളിലായിരുന്നു .ഞാൻ 'അങ്കിൾ ടോംസ് കാബിൻ' വായിച്ചു ,ഇടക്കുറങ്ങുകയും ഉണർന്നിരുന്നുചിന്താകുലനാവുകയും ചെയ്തു.കൈവിലങ്ങുകളും കാൽചങ്ങലകളുമായി അഞ്ജാതമായ ഭാവിയിലേക്കു നടക്കുന്ന കറുത്ത  വർഗ്ഗക്കാരൻ വൃദ്ധൻ .അങ്ങു കിഴക്ക് ഗന്ധമാദനത്തിന്റെ താഴ്വരയിൽ അപ്സരസ്സുകളുടെ ഉന്മത്ത നൃത്തം .തപസ്സിളകിയ മുനിമാർ ചക്രവർത്തത്തിലക്ഷണമുള്ള പുത്രന്മാർക്ക് ജന്മ ഹേതുക്കളായി വീണ്ടും തപസ് ചെയ്ത് ബ്രഹ്മർഷി പദം പൂകി  .അപ്സരസ്സുകൾ ദുര്യശസ്സും ശാപവും ഏറ്റുവാങ്ങി വീണ്ടും സ്വർഗ്ഗത്തിലെ നൃത്ത മണ്ഡപങ്ങളിലേക്ക് .അതിനപ്പുറം  .   പാരസികത്തിലെ മുന്തിരി തോപ്പുകൾ . .എമ്പാടും സ്വർണ്ണ നിറത്തിൽ മുന്തിരി ക്കുലകൾ .ഖയാം പാടുന്നു :
   'ബെറ്റർ ബി മെരി വിത്ത്‌ ദ ഫ്രൂറ്റ്ഫുൾ ഗ്രേപ്
  ദാൻ സാഡൻ ആഫ്റ്റർ നൺ ഓർ ബിറ്റർ ഫ്രൂട് '
ശരിയാണ് എന്തെങ്കിലുമൊക്കെ ആലോചിച്ച് മനസ്സു പുണ്ണാക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീഞ്ഞു കുടിച്ച് സങ്കൽപ്പങ്ങളിൽ വിഹരിക്കുന്നത് .പക്ഷേ വീഞ്ഞു മാത്രമല്ലല്ലോ സൊരാസ്ട്രിയൻ ദർശനങ്ങളും റൂബായിയാത്തിന്റെ രചനയിൽ ഖയ്യാമിനെ സ്വാധീനിച്ചിട്ടുണ്ടല്ലോ .അതെന്താണ് വായനക്കാർ ശ്രദ്ധിക്കാതിരുന്നത് ?
      കിളി വാതിലിലൂടെ മേഘങ്ങൾക്കു താഴെ ശാന്ത സമുദ്രം ദൃശ്യമാവുന്നു  .തീരത്ത്  സിനിമയുടെ ലോക തലസ്ഥാനമായ നഗരം ,പ്രവൃത്തി ദിവസത്തെ തിരക്ക് ,മദ്ധ്യാഹ്നം .
  ഏവിടെ പോകുമ്പോഴും  എന്തെങ്കിലും വറുത്തു പൊടിച്ചു കൊണ്ടു പോവുക നമ്മുടെ ഒരു ദുസ്വഭാവമാണ് .ഞങ്ങളുടെ ഭാണ്ഡത്തിലുമുണ്ടായിരുന്നു  അങ്ങിനെ ചില പൊതികൾ .മുളക്കാൻ കെൽപ്പുള്ള വിത്തുകളൊന്നും ഇങ്ങോട്ടു കടത്തിക്കൂടാ എന്നാണു നിയമം .അതിൽ വിട്ടു വീഴ്ചയില്ല .ഞങ്ങൾ കൊണ്ടു വന്നിട്ടുള്ളത് വറുത്ത ധാന്യങ്ങളാണെന്നും അവയ്ക്ക് പ്രത്യുൽപ്പാദന ശേഷിയില്ലെന്നും പഴയ പ്രധാനാദ്ധ്യാപിക യുക്തി യുക്തമായി വിവരിച്ചു ബോദ്ധ്യപ്പെടുത്തിയിട്ടൂം കസ്റ്റംസ് ഓഫീസർ മേലധികാരിയുടെ നിർദ്ദേശം തേടി .എല്ലാം കൊണ്ടു പൊയ്ക്കൊള്ളാൻ അധികാരി അനുവദിച്ചു .പുറത്തിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞ് മൂന്നു മണി .
     ലോസ് ഏഞ്ജെൽസിന്റെ മുളംതുരുത്തിയാണ് റിവർ സൈഡ് .കാറിൽ സാധാരണ വേഗതയിൽ ഒരു മണിക്കൂർ ദൂരം .ട്രാഫിക് ബ്ലോക്കുകൾ കാരണം മൂന്നു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്  യാത്രാ സഹായിനിയിലെ സ്ത്രീ ശബ്ദം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .
    മൊട്ടക്കുന്നുകളും  ഓറഞ്ചു തോട്ടങ്ങളും ഇടക്കിടെ വിശാലമായ വെളിമ്പറമ്പുകളുമുള്ള  ഈ പ്രദേശം മരുഭൂമിയുടെ ചില സവിശേഷതകളുള്ളതാണ് .അർദ്ധ മരുഭൂമി എന്നു വേണമെങ്കിൽ പറയാം .സിനിമാ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടാൻ തുടങ്ങിയപ്പോൾ  അതിനു വേണ്ട ഭൂമി തേടി എത്തിയവരാണ് ലോസ് ഏഞ്ജൽസ് എന്ന മഹാനഗരം സൃഷ്ടിച്ചത് .അന്ന് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഭൂമി കിട്ടിയിരുന്നത് ഇവിടെയായിരുന്നു .
      റിവർ സൈഡിലെത്തുമ്പോൾ .ഏഴു മണി .ഓറഞ്ചു ഗ്രാമത്തിൽ അസ്തമയം .ഗീതാഞ്ജലിയിൽ വർണ്ണിച്ചിരിക്കുന്നതു പോലെ "കാലിക്കൂട്ടം മേഞ്ഞു മടങ്ങിയ പുൽമേടുകളിലേക്ക് സ്വർണ്ണ പാത്രത്തിൽ പുഷ്പഹാരങ്ങളുമായി  കടന്നു വരുന്ന സന്ധ്യ ".
    ഹൃദയഹാരിണിയായ സന്ധ്യയെ അദ്ഭുതാദരങ്ങളോടെ നോക്കി  ഞാനിവിടെ നിൽക്കുമ്പോൾ താമരശേരി റോഡിൽ അടുത്ത ദിവസം, മാർച്ച് 17, പുലർന്നിട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം .
 
 
     
   
 
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ