2017, മേയ് 17, ബുധനാഴ്‌ച

കൈവഴികൾ പിരിയുമ്പോൾ
 മലയാള മുഖ്യധാരാസിനിമയിലെ രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് 1965 അവസാനം പുറത്തിറങ്ങിയ എം ടി തിരക്കഥാകൃത്തായി അരങ്ങേറിയ,എ വിൻസെന്റ് സംവിധാനം ചെയ്ത  മുറപ്പെണ്ണ് .ഒന്നാമത്തേത് 1962 ലെ സേതുമാധവൻ ചിത്രം കണ്ണും കരളും .അതിലൂടെയാണ് സിനിമയിൽ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം മലയാളി മനസ്സിലാക്കിയത് .മുറപ്പെണ്ണ് ഈ പരിവർത്തനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല ചലച്ചിത്രം എങ്ങിനെ കാവ്യാത്മകമാക്കാമെന്നു കാണിച്ചു തരുകയും ചെയ്തു .ഇതിലൂടെ കടന്നു വന്ന വള്ളുവനാടൻ ഭാഷ മലയാള സിനിമയിൽ  പ്രതിഷ്ഠ നേടി .താനൊരു താരം മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണെന്ന് പ്രേംനസീറിന്  തെളിയിക്കാൻ അവസരം നൽകിയത് ഈ ചിത്രമാണ് .ഉയർന്ന നിലവാരം പുലർത്തിയ എം ടി   വിൻസെന്റ്  പ്രേംനസീർ .ചിത്രങ്ങളിൽ ഒന്നാമത്തേതായിരുന്നു മുറപ്പെണ്ണ് .
    കൊതിച്ചതെല്ലാം കൈവിട്ടു പോകുന്നതിന്റെ വേദന  ഉള്ളിലൊതുക്കിയ ചെറുപ്പക്കാരന്റെ സന്തപ്തവും സൗമ്യവും സുന്ദരവുമായ മുഖം സാവധാനം മുന്നിലേക്കു വന്ന് വെള്ളിത്തിരയാകെ നിറയുന്നത് തിരുവനന്തപുരം സെൻട്രൽ തീയറ്ററിലിരുന്നു കണ്ടത് ഇന്നെന്ന പോലെ ഞാനോർക്കുന്നു ;അയാളുടെ മുഖത്തുകൂടി ഒഴുകിവരുന്ന പുഴയുടെ മനോഹരമായ ആ ദുഃഖഗാനവും .
   ഈ ചിത്രം യു റ്യുബ്യിൽ ഇന്നലെ വീണ്ടും കണ്ടപ്പോൾ ഞാനാലോചിച്ചു പോയി  ,മുറപ്പെണ്ണിന്റെ കനക ജൂബിലി ആഘോഷിക്കാൻ നമ്മൾ മറന്നു പോയത് എന്തുകൊണ്ടാണ് ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ