2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

18-9-2018
ക്യാപ്റ്റൻ രാജു
-------------------------
അതിരാത്രം എന്ന സിനിമയിലാണ് ക്യാപ്റ്റൻ രാജുവിനെ ഞാനാദ്യം കാണുന്നത് ,ആ പേര് മുമ്പ് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും .മമ്മൂട്ടി ,മോഹൻലാൽ ,ശങ്കർ എന്നീ പുതിയ നായകനടന്മാർക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷമായിരുന്നു രാജുവിന് ആ ചിത്രത്തിൽ .നിയന്ത്രിതവും ഭംഗിയുള്ളതുമായ അഭിനയം കാഴ്ചവെക്കുകയും ചെയ്തു രാജു
പിന്നീടു വന്നത് രാജുവിന്റെ പ്രതിനായക വേഷങ്ങളായിരുന്നു .മലയാള സിനിമയിലെ വില്ലന് വേറിട്ടൊരു മുഖഛായ നൽകിക്കൊണ്ട് രാജു ആ രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു .ആഗസ്ത് ഒന്നിലെ വില്ലൻ ലോകസിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതാണ് ;ലോകനിലവാരമുള്ള അഭിനയം തന്നെ രാജു മലയാള പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു .ആവനാഴിയിലെ വില്ലന് കുപ്രസിദ്ധനായ ഒരു ലോക തസ്കരന്റെ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട് രചയിതാവും സംവിധായകനും .അതിനനനുസരിച്ചു തന്നെ രാജു ആ റോൾ കൈകാര്യമ് ചെയ്യുകയും ചെയ്തു .ആ വില്ലനാണത്രെ അന്യഭാഷാ നിർമാതാക്കളിൽ ഏറ്റവും ഇമ്പ്രെഷൻ ഉണ്ടാക്കിയത് .നമ്മുടെ നാടോടിപ്പാട്ടുകൾ വേണ്ടത്ര നീതി പുലർത്താതെ പോയ ഒരു പുരാവൃത്ത പുരുഷനാണ് അരിങ്ങോടർ .അരിങ്ങോടരുടെ വേറിട്ട ചിത്രം വരച്ചുകാണിക്കുന്നതിൽ എം ടി ക്കും ഹരിഹരനും ഒപ്പം രാജുവിനും പങ്കുണ്ട് ,ഒരു പക്ഷേ ഏറ്റവും പ്രധാന പങ്ക് .ഇവരോടൊപ്പം സിബിഐ ഡയറി കുറിപ്പിലെ പോലീസ് സൂപ്രണ്ട് വർമ്മയെ ചേർത്തു വെച്ചു നോക്കുക അഭിനയത്തിലെ വെർസാറ്റലൈറ്റി എന്താണെന്നു മനസ്സിലാവും .
     മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളെന്ന നിലയിൽ മാത്രമല്ല ക്യാപ്റ്റൻ രാജു ഓർമ്മിക്ക പെടുക .കേരളത്തിൽ ജനിച്ചുവളർന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളെന്നു  കൂടിയായിരിക്കും .ഓമല്ലൂരിലുള്ള
ഞങ്ങളുടെ ബന്ധുഗൃഹത്തിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും അവരുടെ അയൽക്കാരനായ രാജുവിനെക്കുറിച്ച് പറയാൻ നൂറു നാവാണ് .അടുത്തകാലത്ത് ചില ടി വി അഭിമുഖങ്ങളിൽ അടുത്ത തലമുറയിൽപ്പെട്ട അഭിനേതാക്കളെക്കുറിച്ച് -കുഞ്ഞുങ്ങൾ എന്നാണു രാജു അവരെ വിളിക്കുക ;അത് നൂറു ശതമാനം ആത്മാർത്ഥതയോടു കൂടിയാണൂ താനും -രാജു നടത്തിയ അഭിപ്രായ പ്രകടനങ്ങൾ രാജുവിന്റെ നന്മയുടെ വിളംബരങ്ങളാണ് .
     വലിയ നടന് നന്മ നിറഞ്ഞ മനുഷ്യന് യാത്രാമൊഴി .















.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ