2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്താണ് രൂപക്ക് സംഭവിക്കുന്നത് ?                                                                                                                                                                         വിദേശനാണ്യ കമ്പോളത്തിൽ അനുദിനം വിലകുറയുന്നു .ഡോളറുമായുള്ള വിനിമയ നിരക്ക് താഴ്ന്നു കൊണ്ടേയിരിക്കുന്നു .ഒന്നു രണ്ടാഴ്ചയായി ഈ പ്രക്രിയ കൂടുതൽ വേഗത്തിലായിട്ടുണ്ട് .ഡോളർ ശക്തിയാർജ്ജിക്കുന്നതു കൊണ്ടാണെന്നു പറയുന്നു ഒരു കൂട്ടർ .എന്തായാലും അതൊരു കാരണമാണ് .പലകാരണങ്ങളിലൊന്ന് .ഡോളർ വിലയുടെ സൂചകമായ ഡോളർ ഇൻഡക്സ് ഇപ്പോൾ 95 -96 ഒക്കെയാണ് .ഡോളർ രൂപ വിനിമയ മൂല്യം 72 ലധികം .ഡോളർ ഇൻഡക്സ് 102 ഇത് എത്തിയ ഒരു ദിവസമുണ്ടായിരുന്നു .അന്ന് പക്ഷെ ഡോളറിന് 67 രൂപ മാത്രമായിരുന്നു വില .അതായത് രൂപയുടെ വിലയിടിവിന് കാരണങ്ങൾ മറ്റിടങ്ങളിൽ തിരയേണമെന്നർത്ഥം .
    വിലപിടിപ്പുള്ള മറ്റെന്തിനേയും പോലെ കറൻസിയും ഡിമാൻഡ് സപ്ലൈ നിയമത്തെ അനുസരിക്കുന്നു .ഇന്ത്യൻ രൂപ കൈവശമുള്ള ചിലർക്ക് ഡോളർ ആവശ്യമുണ്ട് ;ഡോളറിന്റെ ലഭ്യത കുറവും .
        ഈ ദൗർലഭ്യതക്ക് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത് .ക്രൂഡ് ഓയിൽ ഇറക്കുമതി ,അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിദേശ വ്യാപാരക്കമ്മി ,വിദേശ മൂലധനത്തിന്റെ പലായനം .
   ഏറ്റവും അധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .ഈ വ്യാപാരത്തിന് സമ്പദ്‌വ്യവസ്ഥയിലുള്ള പ്രാധാന്യം ഇങ്ങിനെ വിശദമാക്കാം :ഒരു ബാരൽ ക്രൂഡിന് ഒരു ഡോളർ വർദ്ധിച്ചാൽ ഇന്ത്യയുടെ ധനകാര്യകമ്മി .01 %വർദ്ധിക്കും .
    വിദേശ വ്യാപാരക്കമ്മി -ഇറക്കുമതിക്ക് വേണ്ടിവരുന്ന തുകയും കയറ്റുമതിയിൽ നിന്ന്   ലഭിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം -യുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങിനെയാണ്‌ :ഇറക്കുമതിയുടെ വളർച്ചാനിരക്കിന്റെ പകുതിമാത്രമാണ് കയറ്റുമതിയുടേത് . .ഡോളറിന്റെ ഡിമാൻഡ് കയറ്റുമതിലൂടെയുള്ള ലഭ്യതയേക്കാൾ വളരെ അധികമാണെന്നർത്ഥം .
      മൂലധനത്തിന്റെ പ്രയാണത്തെക്കുറിച്ച് :ഓഹരിവിപണികളിൽ ഡോളർ നിക്ഷേപിക്കുന്ന വിദേശികൾക്ക് അത് എപ്പോൾവേണമെങ്കിലും പിൻവലിക്കാം.2018 -2019 ധനകാര്യവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ ഇവരുടെ  നിക്ഷേപം കഴിഞ്ഞ കൊല്ലം ഈ കാലയളവിലുണ്ടായിരുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണ് .ഡോളർ ധാരാളമായി പുറത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു .
     രൂപയുടെ വില ക്രമാതീതമായി കുറഞ്ഞാൽ പെട്രോളിനു മാത്രമല്ല എല്ലാറ്റിനും വില വർദ്ധനവുണ്ടാകും .ധനകാര്യ കമ്മിയും വ്യാപാരക്കമ്മിയും വർദ്ധിക്കും.അത് സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കും .നിലവിലുള്ള വിദേശകടത്തിന്റെ  പേരിൽ കൊടുക്കേണ്ട തുക വർദ്ധിച്ചുകൊണ്ടിരിക്കും .ഇതിനു എന്താണൊരു പരിഹാരം ?
    ഇന്ത്യക്ക് വലിയൊരു വിദേശനാണ്യ ശേഖരമുണ്ട് .529 ശതകോടിഡോളർ .അതുപയോഗിച്ചു കമ്പോളത്തിൽ ഇടപെടൽ നടത്താം .പക്ഷെ അത് താൽക്കാലിക പരിഹാരമേ ആകുന്നുള്ളു .കൂടുതൽ മൗലികമായ നടപടികളുണ്ടാവണം .
      ഏറ്റവും പ്രധാനം നമ്മുടെ ഉത്പാദന വ്യവസ്ഥ സുസ്ഥിരമാക്കി ഇറക്കുമതി പരമാവധി കുറക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് .ഇപ്പോൾ നമ്മുടെ ജി ഡി പി യുടെ മൂന്നിൽ ഒന്നിൽ താഴെ മാത്രമാണ് വ്യവസായ രംഗത്തിന്റെ സംഭാവന .അത് കാര്യമായ തോതിൽ വർദ്ധിപ്പിക്കാൻ കഴിയണം .മോഡി സർക്കാരിന്റെ ഈവഴിക്കുള്ള നല്ലൊരു ചുവടു വെപ്പാണ് മേക് ഇൻ ഇന്ത്യ പദ്ധതി .പക്ഷേ നിലവിൽ വന്നു നാലുകൊല്ലം കഴിയുമ്പോഴും തൊട്ടറിയാവുന്ന ഫലങ്ങളൊന്നും അതുണ്ടാക്കിയിട്ടില്ല .ആ പദ്ധതി ഫലപ്രദമായി നടപ്പാക്കുവാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ് -ഈ ഗവണ്മെന്റും തുടർന്നു വരുന്ന ഗവണ്മെന്റുകളും -ചെയ്യേണ്ടത് .മന്ത്രിസഭയുടെ രാഷ്ട്രീയ നിറം ഇത്തരം പദ്ധതികൾക്ക് തടസ്സമായിക്കൂടാ .പദ്ധതികളാവിഷ്കരിക്കുകയും അവയ്ക്ക് വിദേശങ്ങളിൽ പ്രചാരം നൽകുകയും ചെയ്‌തത്‌ കൊണ്ടായില്ല .രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളെയും അതിന്റെ നിർവഹണത്തിൽ ഒപ്പം കൂട്ടേണ്ടത് ഭരണാധികാരികളുടെ കടമയാണ് .എന്തായാലും അടിസ്ഥാന വികസനത്തിലൂടെയേ രാജ്യം സാമ്പത്തിക ശക്തിയായി വളരുകയുള്ളു .കറൻസി അപ്പോൾ ശക്തി പ്രാപിച്ചു കൊള്ളും
























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ