2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

Saturday, June 6, 2015
1962-64  കാലത്ത്  .ഓ എൻ വി യുടെ വിദ്യാർഥിയായിരുന്നുഞാൻ . അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .കാരണം ആ ബാച്ചിലെ  രണ്ടാം ഭാഷ മലയാളക്കാരിൽ ടെർമിനൽ പരീക്ഷകളിൽ  വളരെ നല്ല മാർക്ക് കിട്ടിയിരുന്നവരിൽ ഞാനും ഉൾപ്പെട്ടിരുന്നു . .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ്പ്  എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെക്കോഡ്  മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിറ്റി  കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെക്കുറിച്ചുള്ള എന്റെ  ചില എതിരഭിപ്രായങ്ങൾ  കുടി ഞാൻ  ഉപന്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു  .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന്  മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂടുതൽ  മാർക്ക് .അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിരു  കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യൂ ണിവേഴ്സിറ്റി  കോളേജ്  ചുറ്റി  ജെനറൽ ഹോസ്പിറ്റൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ ഒരു അവധി ദിവസം .റോഡിന്റെ മറു  സൈഡിലൂടെ എതിരെ വന്ന ഓ എൻ  വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് മുമ്പത്തെ ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന്  എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വർഷമാണ്  എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാർഷിക  ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാനദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണ്    പാറ്റൂർ ജംഗ്ഷനടുത്തുള്ള   അദ്ദേഹത്തിന്റെ വാടക വീട്ടിൽ വെച്ച്  .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥിയായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപ്പാൾ,   പ്രശസ്ത കഥാകൃത്ത്  എസ്  വി വേണു ഗോപൻ നായർ  ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടി .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമ്മെസ്സിക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വർഷം  ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടിപറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുരത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറുചുറുക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .പക്ഷേ ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .പരിചയങ്ങൾ നിലനിര്ത്തി കൊണ്ടു പോകാനുള്ള എന്റെ വൈമുഖ്യം ആവാം കാരണം .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സർക്കാർ   വളരെ നിര്ബന്ധിച്ചിട്ടും  ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല .പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാപൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ഡലക്കാർ അയക്കുന്ന കാറിനടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സർക്കാർ  നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനൊന്നുമല്ല .കാണാൻ. വെറുതെ, വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശാരീരിക അസ്വസ്ഥതകൾ  അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീർച്ച.അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന  ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവർ ത്തിക്കട്ടെ  :
 " അവതു മാം അവതു വക്താരം"
Monday 15-2-2016
  മിനിഞ്ഞാന്ന് ഫെബ്രുവരി 13 വൈകിട്ട് നാലരമണിക്ക് നിരവധി കവിതകളും ലളിത ഗാനങ്ങളും വലിയ ഒരു ശിഷ്യ സഞ്ചയവും പത്നിയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബവും തന്റേതായി  ബാക്കിവെച്ച് ഓ എൻ വി യാത്രയായി .അദ്ദേഹം ഉപേക്ഷിച്ച ജീർണ്ണ വസ്ത്രം ഇന്ന് ഫെബ്രുവരി 15 രാവിലെ മതാചാരപ്രകാരം അഗ്നിക്കു സമർപ്പിക്കപ്പെട്ടു സമ്പൂർണ്ണ  സംസ്ഥാന ബഹുമതികളോടെ .വി വി ഐ പി കളും പോലീസ് ഉദ്യോഗസ്ഥരും വിചാരിപ്പുകാരും പാട്ടുകാരും വലിയ ഒരു ജനക്കൂട്ടവും സാക്ഷിനിൽക്കേ .അതിനിടയിൽ വിഷാദമൂകയായി വിങ്ങിപ്പൊട്ടിയിരിക്കുന്ന ഗുരുപത്നിയെ ഞാൻ കണ്ടു .തിരുവനന്തപുരത്തെ  കാൽ  നട യാത്രകളിൽ മിക്കവാറും എല്ലായ്പ്പോഴും  അദ്ദേഹത്തോടൊപ്പം അവരുണ്ടായിരുന്നു എന്ന് ഞാനോർക്കുന്നു ."എത്രയോ ദുരം എന്നോടൊപ്പം നടന്ന പദ പത്മങ്ങൾ 'എന്ന് ഓ എൻ വി വാഴ്ത്തിയ ആ കാലടികളിൽ മനസ്സു കൊണ്ട് എന്റെ ഒരു പൂവ് .
"വായുരനിലമമൃതമതേഥം
ഭസ്മാന്തം ശരീരം
 ഓം ക്രതോസ്മര കൃതം സ്മര
ക്രതോസ്മര കൃതം സ്മര "
ജീവ വായു പ്രപഞ്ച ത്തിന്റെ പ്രാണ  വായുവിൽ ലയിച്ചു ചേരുന്നു ;ശരീരം അഗ്നിയിൽ ഉൾച്ചേർന്നു ഭസ്മമായിത്തീരുന്നു ..ജീവിച്ചിരിക്കുന്നവരേ  പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെ ക്കുറിച്ചോർമ്മിക്കുക  .ഋഷി ആവർത്തിക്കുന്നു: പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെക്കുറി ച്ചോർമ്മിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ